വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 22

അദൃശ്യം എങ്കിലും അമൂല്യമായ നിക്ഷേപങ്ങൾ

അദൃശ്യം എങ്കിലും അമൂല്യമായ നിക്ഷേപങ്ങൾ

‘കാണാത്തവയിൽ കണ്ണു നട്ടിരിക്കുക. കാണുന്നവ താത്‌കാലികം, പക്ഷേ കാണാത്തവ എന്നെന്നും നിലനിൽക്കുന്നു.’—2 കൊരി. 4:18.

ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം

പൂർവാവലോകനം *

1. സ്വർഗത്തിലെ നിക്ഷേപങ്ങളെക്കുറിച്ച്‌ യേശു എന്താണു പറഞ്ഞത്‌?

എല്ലാ നിക്ഷേപങ്ങളും നമുക്കു കാണാൻ കഴിയില്ല. ഏറ്റവും വലിയ നിക്ഷേപങ്ങൾ കാണാൻ കഴിയാത്തവയാണ്‌ എന്നതാണു സത്യം. ഗിരിപ്രഭാഷണത്തിൽ സമ്പത്തിനെക്കാളെല്ലാം വളരെ ശ്രേഷ്‌ഠമായ സ്വർഗത്തിലെ നിക്ഷേപങ്ങളെക്കുറിച്ച്‌ യേശു പറഞ്ഞു. എന്നിട്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.” (മത്താ. 6:19-21) നമ്മൾ നിക്ഷേപമായി കാണുന്ന, അങ്ങേയറ്റം വില കല്‌പിക്കുന്ന കാര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ നമ്മുടെ ഹൃദയം നമ്മളെ പ്രചോദിപ്പിക്കും. ദൈവത്തിന്റെ മുമ്പാകെ ഒരു നല്ല പേര്‌, അതായത്‌ ഒരു നല്ല നില നേടിക്കൊണ്ട്‌ നമ്മൾ “സ്വർഗത്തിൽ നിക്ഷേപങ്ങൾ” സ്വരൂപിക്കുന്നു. ആ നിക്ഷേപങ്ങൾ ആർക്കും നശിപ്പിക്കാനോ മോഷ്ടിക്കാനോ കഴിയില്ലെന്നു യേശു വിശദീകരിച്ചു.

2. (എ) 2 കൊരിന്ത്യർ 4:17, 18-ൽ എന്തിൽ കണ്ണു നട്ടിരിക്കാനാണ്‌ പൗലോസ്‌ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്‌? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

2 ‘കാണാത്ത കാര്യങ്ങളിൽ കണ്ണു നട്ടിരിക്കാൻ’ പൗലോസ്‌ അപ്പോസ്‌തലൻ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. (2 കൊരിന്ത്യർ 4:17, 18 വായിക്കുക.) ദൈവത്തിന്റെ പുതിയ ലോകത്തിൽ നമുക്കു കിട്ടാൻപോകുന്ന എല്ലാ അനുഗ്രഹങ്ങളും ഈ കാണാത്ത കാര്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്‌. എന്നാൽ നമുക്ക്‌ ഇപ്പോൾത്തന്നെ ആസ്വദിക്കാൻ കഴിയുന്ന അദൃശ്യമായ നാലു നിക്ഷേപങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ഏതൊക്കെയാണ്‌ അവ? ദൈവവുമായുള്ള സൗഹൃദം, പ്രാർഥന എന്ന സമ്മാനം, പരിശുദ്ധാത്മാവിന്റെ സഹായം, യഹോവയും യേശുവും ദൂതന്മാരും ശുശ്രൂഷയിൽ നമുക്കു തരുന്ന പിന്തുണ. അദൃശ്യമായ ഈ നിക്ഷേപങ്ങളോട്‌ എങ്ങനെ വിലമതിപ്പു കാണിക്കാമെന്നും നമ്മൾ പഠിക്കും.

യഹോവയുമായുള്ള നമ്മുടെ സൗഹൃദം

3. കാണാൻ കഴിയാത്ത നിക്ഷേപങ്ങളിൽ ഏറ്റവും വലുത്‌ ഏതാണ്‌, അത്‌ സാധ്യമാകുന്നത്‌ എങ്ങനെ?

3 അദൃശ്യമായ നിക്ഷേപങ്ങളിൽ ഏറ്റവും വലുത്‌ ദൈവമായ യഹോവയുമായുള്ള സൗഹൃദമാണ്‌. (സങ്കീ. 25:14) പരിശുദ്ധനായ ദൈവത്തിന്‌ എങ്ങനെയാണ്‌ പാപികളായ മനുഷ്യരുടെ സുഹൃത്താകാൻ കഴിയുന്നത്‌? യേശുവിന്റെ ബലി, മനുഷ്യവർഗമാകുന്ന ‘ലോകത്തിന്റെ പാപം നീക്കിക്കളയുന്നതുകൊണ്ടാണ്‌’ ദൈവത്തിന്‌ അതു കഴിയുന്നത്‌. (യോഹ. 1:29) മനുഷ്യവർഗത്തിന്‌ ഒരു രക്ഷകനെ നൽകുക എന്ന തന്റെ ഉദ്ദേശ്യം ഉറപ്പായും നടക്കുമെന്ന്‌ യഹോവയ്‌ക്ക്‌ നേരത്തേതന്നെ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ ക്രിസ്‌തു മരിക്കുന്നതിനു മുമ്പ്‌ ജീവിച്ചിരുന്ന മനുഷ്യരെയും സുഹൃത്തുക്കളാക്കാൻ ദൈവത്തിന്‌ കഴിഞ്ഞത്‌.—റോമ. 3:25.

4. ക്രിസ്‌തുവിനു മുമ്പ്‌ ജീവിച്ചിരുന്ന ദൈവത്തിന്റെ ചില സുഹൃത്തുക്കൾ ആരൊക്കെയാണ്‌?

4 ക്രിസ്‌തുവിനു മുമ്പ്‌ ജീവിച്ചിരുന്ന ദൈവത്തിന്റെ ചില സുഹൃത്തുക്കളെ നമുക്ക്‌ പരിചയപ്പെടാം. വളരെ ശക്തമായ വിശ്വാസം ഉണ്ടായിരുന്ന ഒരാളായിരുന്നു അബ്രാഹാം. അബ്രാഹാം മരിച്ച്‌ ആയിരത്തിലധികം വർഷം കഴിഞ്ഞിട്ടും യഹോവ അബ്രാഹാമിനെ വിളിച്ചത്‌ ‘എന്റെ സ്‌നേഹിതൻ’ എന്നാണ്‌. (യശ. 41:8) അതുകൊണ്ട്‌ മരണത്തിനുപോലും യഹോവയുമായുള്ള സൗഹൃദം ഇല്ലാതാക്കാൻ കഴിയില്ല. അബ്രാഹാം യഹോവയുടെ ഓർമയിൽ ഇന്നും ജീവിക്കുന്നു. (ലൂക്കോ. 20:37, 38) ഇയ്യോബാണു മറ്റൊരാൾ. ദൂതന്മാരെല്ലാം സ്വർഗത്തിൽ ഒരുമിച്ചുകൂടിയ ഒരവസരത്തിൽ യഹോവ അഭിമാനത്തോടെ ഇയ്യോബിനെക്കുറിച്ച്‌ സംസാരിച്ചു. ഇയ്യോബിനെ “ദൈവഭക്തനും നേരുള്ളവനും നിഷ്‌കളങ്കനും” എന്നു വിളിക്കുകയും “തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല” എന്നു പറയുകയും ചെയ്‌തു. (ഇയ്യോ. 1:6-8) ഇനി, വ്യാജാരാധകരുടെ ഒരു ദേശത്ത്‌ 80-ഓളം വർഷം ദൈവത്തെ വിശ്വസ്‌തമായി സേവിച്ച വൃദ്ധനായ ദാനിയേലിനെ യഹോവ എങ്ങനെയാണ്‌ കണ്ടത്‌? ദാനിയേൽ ദൈവത്തിന്‌ വളരെ “പ്രിയപ്പെട്ടവനാണ്‌” എന്ന്‌ മൂന്നു തവണ ദൂതന്മാർ അദ്ദേഹത്തിന്‌ ഉറപ്പു കൊടുത്തു. (ദാനി. 9:23; 10:11, 19) മരിച്ചുപോയ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ പുനരുത്ഥാനപ്പെടുത്തുന്ന ദിവസത്തിനായി യഹോവ കാത്തിരിക്കുകയാണ്‌. അക്കാര്യത്തിൽ ഒരു സംശയവുമില്ല.—ഇയ്യോ. 14:15.

അദൃശ്യമായ നിക്ഷേപങ്ങളോടുള്ള വിലമതിപ്പു കാണിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്‌? (5-ാം ഖണ്ഡിക കാണുക) *

5. യഹോവയുടെ ഉറ്റ സുഹൃത്താകണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?

5 ഇക്കാലത്തും അപൂർണരായ മനുഷ്യർ യഹോവയുമായി സൗഹൃദം ആസ്വദിക്കുന്നുണ്ടോ? അങ്ങനെയുള്ള ലക്ഷക്കണക്കിന്‌ ആളുകളുണ്ട്‌. ലോകമെമ്പാടുമുള്ള അനേകം പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തങ്ങൾ ദൈവത്തിന്റെ സുഹൃത്തുക്കളാണെന്നു തെളിയിക്കുന്നു. “നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്‌” എന്നാണല്ലോ പറഞ്ഞിരിക്കുന്നത്‌. (സുഭാ. 3:32) യേശുവിന്റെ മോചനവിലയിൽ വിശ്വസിച്ചതുകൊണ്ടാണ്‌ അവർക്ക്‌ യഹോവയുടെ സുഹൃത്താകാൻ കഴിഞ്ഞത്‌. ആ ബലിയുടെ അടിസ്ഥാനത്തിൽ നമുക്കും നമ്മളെത്തന്നെ യഹോവയ്‌ക്ക്‌ സമർപ്പിക്കാനും സ്‌നാനമേൽക്കാനും കഴിയും. സമർപ്പിക്കുകയും സ്‌നാനപ്പെടുകയും ചെയ്യുമ്പോഴാണ്‌ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതനായ വ്യക്തിയുടെ ‘ഉറ്റ സുഹൃത്താകാൻ’ നമുക്ക്‌ കഴിയുന്നത്‌. അങ്ങനെ ഇപ്പോൾത്തന്നെ ആ സൗഹൃദം ആസ്വദിക്കുന്ന ലക്ഷക്കണക്കിന്‌ ക്രിസ്‌ത്യാനികളുടെ കൂടെ നമ്മളും ചേരും.

6. ദൈവവുമായുള്ള അടുത്ത സൗഹൃദം വിലമതിക്കുന്നെന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

6 ദൈവവുമായുള്ള സൗഹൃദം ഒരു നിധിപോലെ കാണുന്നെന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാം? അബ്രാഹാമും ഇയ്യോബും നൂറിലധികം വർഷക്കാലം യഹോവയോട്‌ വിശ്വസ്‌തരായി നിന്നു. നമ്മളും അതുപോലെ ഈ പഴയ വ്യവസ്ഥിതിയിൽ യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട്‌ എത്ര നാളായെങ്കിലും വിശ്വസ്‌തരായി തുടരണം. ഇനി, ദാനിയേലിനെപ്പോലെ നമ്മൾ ദൈവവുമായുള്ള സൗഹൃദത്തിന്‌ നമ്മുടെ ജീവനെക്കാളും വില കല്‌പിക്കണം. (ദാനി. 6:7, 10, 16, 22) നമുക്ക്‌ യഹോവയുടെ സഹായമുണ്ട്‌. അതുകൊണ്ട്‌ നമുക്ക്‌ നേരിടുന്ന ഏതു പരിശോധനയും സഹിച്ചുനിൽക്കാനും ദൈവവുമായുള്ള അടുത്ത ബന്ധം കാത്തുസൂക്ഷിക്കാനും നമുക്ക്‌ കഴിയും.—ഫിലി. 4:13.

പ്രാർഥന എന്ന സമ്മാനം

7. (എ) സുഭാഷിതങ്ങൾ 15:8 അനുസരിച്ച്‌ യഹോവയ്‌ക്ക്‌ നമ്മുടെ പ്രാർഥനകളെക്കുറിച്ച്‌ എന്താണ്‌ തോന്നുന്നത്‌? (ബി) യഹോവ എങ്ങനെയാണ്‌ നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം തരുന്നത്‌?

7 പ്രാർഥനയാണ്‌ അദൃശ്യമായ മറ്റൊരു നിക്ഷേപം. ഉറ്റസുഹൃത്തുക്കൾ ഉള്ളു തുറന്ന്‌ സംസാരിക്കും. ചിന്തകളും വികാരങ്ങളും ഒക്കെ തമ്മിൽ പങ്കുവെക്കും. യഹോവയുമായുള്ള സൗഹൃദത്തിന്റെ കാര്യത്തിലും അത്‌ അങ്ങനെതന്നെയാണ്‌. യഹോവ തന്റെ വചനത്തിലൂടെ നമ്മളോട്‌ സംസാരിക്കുന്നു. തന്റെ ചിന്തകളും വികാരങ്ങളും ഒക്കെ വെളിപ്പെടുത്തുന്നു. നമുക്ക്‌ ദൈവത്തോട്‌ സംസാരിക്കാനുള്ള വഴി പ്രാർഥനയാണ്‌. പ്രാർഥിക്കുമ്പോൾ നമുക്ക്‌ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളും വികാരങ്ങളും ദൈവവുമായി പങ്കുവെക്കാം. നമ്മുടെ പ്രാർഥനകൾ കേൾക്കുന്നത്‌ യഹോവയ്‌ക്ക്‌ സന്തോഷമാണ്‌. (സുഭാഷിതങ്ങൾ 15:8 വായിക്കുക.) സ്‌നേഹമുള്ള നമ്മുടെ സുഹൃത്തായ യഹോവ നമ്മുടെ പ്രാർഥനകൾ കേൾക്കുക മാത്രമല്ല അവയ്‌ക്ക്‌ ഉത്തരം തരുകയും ചെയ്യുന്നു. ചിലപ്പോൾ നമുക്ക്‌ പെട്ടെന്ന്‌ ഉത്തരം ലഭിച്ചേക്കാം. മറ്റു ചിലപ്പോൾ ഒരു കാര്യത്തിനുവേണ്ടി നമ്മൾ കുറെ കാലം പ്രാർഥിക്കേണ്ടിവന്നേക്കാം. എന്തായാലും ഏറ്റവും കൃത്യമായ സമയത്ത്‌ യഹോവ ഉത്തരം തരുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. അതായിരിക്കും ഏറ്റവും നല്ല ഉത്തരവും. പക്ഷേ, എപ്പോഴും അതു നമ്മൾ പ്രതീക്ഷിക്കുന്ന ഉത്തരമാകണമെന്നില്ല. ഉദാഹരണത്തിന്‌, ഒരു പരിശോധന നീക്കിക്കളയുന്നതിനു പകരം ‘പിടിച്ചുനിൽക്കാനുള്ള’ ജ്ഞാനവും ശക്തിയും ആയിരിക്കും ദൈവം നമുക്ക്‌ തരുന്നത്‌.—1 കൊരി. 10:13.

(8-ാം ഖണ്ഡിക കാണുക) *

8. പ്രാർഥന എന്ന സമ്മാനത്തെ വിലമതിക്കുന്നെന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

8 പ്രാർഥന എന്ന അമൂല്യമായ സമ്മാനത്തോടുള്ള വിലമതിപ്പ്‌ നമുക്ക്‌ എങ്ങനെ കാണിക്കാം? ‘ഇടവിടാതെ പ്രാർഥിക്കാൻ’ യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നുണ്ട്‌. അത്‌ അനുസരിക്കുന്നതാണ്‌ ഒരു വഴി. (1 തെസ്സ. 5:17) യഹോവ നമ്മളെ പ്രാർഥിക്കാൻ നിർബന്ധിക്കുന്നില്ല. പകരം, തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും ‘മടുത്ത്‌ പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കാൻ’ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (റോമ. 12:12) ഓരോ ദിവസവും കൂടെക്കൂടെ പ്രാർഥിച്ചുകൊണ്ട്‌ പ്രാർഥന എന്ന സമ്മാനം വിലമതിക്കുന്നെന്ന്‌ കാണിക്കാം. എന്നാൽ പ്രാർഥിക്കുമ്പോൾ യഹോവയ്‌ക്ക്‌ നന്ദിയും സ്‌തുതിയും അർപ്പിക്കാൻ മറന്നുപോകരുത്‌.—സങ്കീ. 145:2, 3.

9. ഒരു സഹോദരനു പ്രാർഥനയെക്കുറിച്ച്‌ എന്താണ്‌ തോന്നുന്നത്‌, നിങ്ങൾക്ക്‌ പ്രാർഥനയെക്കുറിച്ച്‌ എന്താണ്‌ തോന്നുന്നത്‌?

9 കാലം കടന്നുപോകുന്നതനുസരിച്ച്‌ പ്രാർഥനയോടുള്ള നമ്മുടെ വിലമതിപ്പ്‌ കൂടിക്കൂടി വരും. കാരണം, നമ്മുടെ പ്രാർഥനകൾക്ക്‌ യഹോവ ഉത്തരം തരുന്നത്‌ നമ്മൾ കൂടുതൽ അനുഭവിച്ചറിയും. ഉദാഹരണത്തിന്‌, കഴിഞ്ഞ 47 വർഷമായി മുഴുസമയസേവനം ചെയ്യുന്ന ക്രിസ്‌ സഹോദരന്റെ കാര്യമെടുക്കുക. സഹോദരൻ പറയുന്നു: “അതിരാവിലെ യഹോവയോടു പ്രാർഥിക്കാനായി ഞാൻ സമയം മാറ്റിവെച്ചിട്ടുണ്ട്‌. പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങളേറ്റ്‌ മഞ്ഞുതുള്ളികൾ വെട്ടിത്തിളങ്ങുന്ന സമയത്ത്‌ യഹോവയോട്‌ പ്രാർഥിക്കാനാകുന്നത്‌ എത്ര നവോന്മേഷം പകരുന്ന അനുഭവമാണെന്നോ! പ്രാർഥന ഉൾപ്പെടെ യഹോവ തന്ന എല്ലാ സമ്മാനങ്ങൾക്കും നന്ദി പറയാൻ അപ്പോൾ എനിക്ക്‌ തോന്നിപ്പോകും. ഇനി, പ്രാർഥനയോടെ ഓരോ ദിവസവും അവസാനിപ്പിക്കാനും ഞാൻ ശ്രമിക്കും. അങ്ങനെ ശാന്തമായ ഒരു മനസ്സോടെ ഉറങ്ങാനും എനിക്ക്‌ കഴിയുന്നു.”

പരിശുദ്ധാത്മാവ്‌ എന്ന സമ്മാനം

10. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നമ്മൾ നിധിപോലെ കരുതേണ്ടത്‌ എന്തുകൊണ്ട്‌?

10 നമ്മൾ നിധിപോലെ കാണേണ്ട അദൃശ്യമായ മറ്റൊരു സമ്മാനമാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കാൻ യേശു നമ്മളെ പ്രോത്സാഹിപ്പിച്ചു. (ലൂക്കോ. 11:9, 13) തന്റെ ആത്മാവിലൂടെ യഹോവ നമുക്ക്‌ ശക്തി തരുന്നു. നമുക്ക്‌ വേണ്ടപ്പോൾ “അസാധാരണശക്തി” പോലും തരുന്നു. (2 കൊരി. 4:7; പ്രവൃ. 1:8) ദൈവാത്മാവിന്റെ സഹായം ഉണ്ടെങ്കിൽ നമുക്ക്‌ നേരിടേണ്ടിവരുന്ന ഏതൊരു പരിശോധനയും സഹിച്ചുനിൽക്കാൻ നമുക്ക്‌ കഴിയും.

(11-ാം ഖണ്ഡിക കാണുക) *

11. പരിശുദ്ധാത്മാവ്‌ ഏതു വിധത്തിൽ നമ്മളെ സഹായിക്കും?

11 ദൈവസേവനത്തിലെ നമ്മുടെ നിയമനങ്ങളും ഉത്തരവാദിത്വങ്ങളും ചെയ്യാൻ പരിശുദ്ധാത്മാവ്‌ നമ്മളെ സഹായിക്കും. നമ്മുടെ പ്രാപ്‌തികളും സ്വതസ്സിദ്ധമായ കഴിവുകളും മെച്ചപ്പെടുത്താൻ പരിശുദ്ധാത്മാവിന്‌ കഴിയും. ദൈവസേവനത്തിലെ നമ്മുടെ ശ്രമങ്ങൾക്കു നല്ല ഫലങ്ങളുണ്ടാകുന്നത്‌ ദൈവാത്മാവിന്റെ സഹായംകൊണ്ട്‌ മാത്രമാണ്‌ എന്ന്‌ നമുക്ക്‌ അറിയാം.

12. സങ്കീർത്തനം 139:23, 24 അനുസരിച്ച്‌, നമുക്ക്‌ എന്തിനുവേണ്ടി പ്രാർഥിക്കാം?

12 നമുക്ക്‌ എങ്ങനെ പരിശുദ്ധാത്മാവിനെ വിലമതിക്കുന്നെന്നു കാണിക്കാം? നമ്മുടെ ഉള്ളിൽ എന്തെങ്കിലും തെറ്റായ ചിന്തയോ ആഗ്രഹമോ ഉണ്ടെങ്കിൽ അത്‌ തിരിച്ചറിയാൻ പരിശുദ്ധാത്മാവിനെ തന്ന്‌ സഹായിക്കേണമേ എന്ന്‌ യഹോവയോടു പ്രാർഥിക്കുന്നതാണ്‌ ഒരു വിധം. (സങ്കീർത്തനം 139:23, 24 വായിക്കുക.) നമ്മൾ അങ്ങനെ പ്രാർഥിച്ചാൽ യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ തെറ്റായ ആഗ്രഹങ്ങളും ചിന്തകളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. അങ്ങനെ എന്തെങ്കിലും നമ്മുടെ ഉള്ളിൽ ഉണ്ടെന്ന്‌ മനസ്സിലായാൽ എന്തു ചെയ്യണം? അങ്ങനെയുള്ള ചിന്തകളും ആഗ്രഹങ്ങളും ഒഴിവാക്കാനുള്ള ശക്തി കിട്ടുന്നതിനും നമ്മൾ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കണം. എന്തുകൊണ്ടാണ്‌ അതു പ്രധാനമായിരിക്കുന്നത്‌? കാരണം അങ്ങനെ ചെയ്‌തില്ലെങ്കിൽ, യഹോവ പരിശുദ്ധാത്മാവിനെ തന്ന്‌ നമ്മളെ സഹായിക്കുന്നതിനു തടസ്സമാകുന്ന എന്തെങ്കിലും നമ്മൾ ചെയ്‌തുപോയേക്കാം.—എഫെ. 4:30.

13. പരിശുദ്ധാത്മാവിനോടുള്ള നമ്മുടെ വിലമതിപ്പു കൂടണമെങ്കിൽ എന്തു ചെയ്യണം?

13 പരിശുദ്ധാത്മാവിലൂടെ കൈവരിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ അതിനോടുള്ള നമ്മുടെ വിലമതിപ്പു കൂടും. സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ്‌ യേശു ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: ‘പരിശുദ്ധാത്മാവ്‌ നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ എന്റെ സാക്ഷികളായിരിക്കും.’ (പ്രവൃ. 1:8) ഈ വാക്കുകൾ അത്ഭുതകരമായ വിധത്തിൽ ഇന്നു നടന്നുകൊണ്ടിരിക്കുകയാണ്‌. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള 85 ലക്ഷത്തോളം ആളുകൾ യഹോവയുടെ ആരാധകരായിത്തീർന്നിരിക്കുന്നു. കൂടാതെ, സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം പോലുള്ള ഗുണങ്ങൾ വളർത്തിയെടുക്കാൻ പരിശുദ്ധാത്മാവ്‌ നമ്മളെ സഹായിക്കുന്നതുകൊണ്ട്‌ ഒരു ആത്മീയപറുദീസയിലായിരിക്കാനും നമുക്കു കഴിയുന്നു. ഈ ഗുണങ്ങളെല്ലാം ചേരുമ്പോഴാണല്ലോ ‘ദൈവാത്മാവിന്റെ ഫലമാകുന്നത്‌.’ (ഗലാ. 5:22, 23) പരിശുദ്ധാത്മാവ്‌ അമൂല്യമായ ഒരു സമ്മാനംതന്നെയല്ലേ!

ശുശ്രൂഷയിൽ യഹോവയും യേശുവും ദൂതന്മാരും തരുന്ന പിന്തുണ

14. ശുശ്രൂഷയിൽ നമുക്ക്‌ അദൃശ്യമായ എന്തു സഹായമാണുള്ളത്‌?

14 യഹോവയുടെയും യേശുവിന്റെയും ദൂതന്മാരുടെയും ‘സഹപ്രവർത്തകരായിരിക്കുക’ എന്നത്‌ അദൃശ്യമായ ഒരു നിക്ഷേപമാണ്‌. (2 കൊരി. 6:1) ശിഷ്യരാക്കൽവേലയിൽ ഏർപ്പെടുമ്പോഴെല്ലാം നമ്മൾ അവരോടൊപ്പം പ്രവർത്തിക്കുകയാണ്‌. “ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്‌” എന്നു പൗലോസ്‌ തന്നെക്കുറിച്ചും ഈ പ്രവർത്തനം ചെയ്യുന്ന മറ്റുള്ളവരെക്കുറിച്ചും പറഞ്ഞു. (1 കൊരി. 3:9) ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നമ്മൾ യേശുവിന്റെയും സഹപ്രവർത്തകരാണ്‌. കാരണം, തന്റെ അനുഗാമികൾക്ക്‌ ‘എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാനുള്ള’ കല്‌പന കൊടുത്തശേഷം യേശു പറഞ്ഞു: “ഞാൻ നിങ്ങളുടെകൂടെയുണ്ട്‌.” (മത്താ. 28:19, 20) ഇനി, ദൂതന്മാരുടെ കാര്യമോ? ‘ഭൂമിയിൽ താമസിക്കുന്ന എല്ലാവരെയും എന്നും നിലനിൽക്കുന്ന ഒരു സന്തോഷവാർത്ത’ അറിയിക്കാൻ ദൂതന്മാരാണു നമ്മളെ നയിക്കുന്നത്‌. അവരുടെകൂടെ പ്രവർത്തിക്കാനാകുന്നത്‌ എത്ര വലിയ ഒരു പദവിയാണ്‌!—വെളി. 14:6.

15. യഹോവ പ്രസംഗപ്രവർത്തനത്തിൽ എന്തു പ്രധാനപ്പെട്ട പങ്കാണു വഹിക്കുന്നത്‌? ഒരു ബൈബിൾ ഉദാഹരണം പറയുക.

15 സ്വർഗത്തിൽനിന്ന്‌ ഈ സഹായം ലഭിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌? നമ്മൾ രാജ്യസന്ദേശം വിതയ്‌ക്കുമ്പോൾ, ചില വിത്തുകൾ അനുകൂലമായി പ്രതികരിക്കാൻ തയ്യാറുള്ള ചിലരുടെ ഹൃദയത്തിൽ വീഴുകയും വളരുകയും ചെയ്യുന്നു. (മത്താ. 13:18, 23) സത്യത്തിന്റെ ആ വിത്തുകൾ വളരാനും ഫലം കായ്‌ക്കാനും ആരാണ്‌ ഇടയാക്കുന്നത്‌? “പിതാവ്‌ ആകർഷിക്കാതെ” ഒരു മനുഷ്യനും തന്റെ അനുഗാമിയാകാൻ കഴിയില്ലെന്നു യേശു പറഞ്ഞു. (യോഹ. 6:44) ഇതു തെളിയിക്കുന്ന ഒരു സംഭവം ബൈബിളിലുണ്ട്‌. ഒരിക്കൽ ഫിലിപ്പി നഗരത്തിനു പുറത്തുവെച്ച്‌ ഒരു കൂട്ടം സ്‌ത്രീകളെ പൗലോസ്‌ സന്തോഷവാർത്ത അറിയിച്ചു. അതിൽ ലുദിയ എന്നു പേരുള്ള ഒരു സ്‌ത്രീയെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: “പൗലോസ്‌ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാൻ യഹോവ ലുദിയയുടെ ഹൃദയം തുറന്നു.” (പ്രവൃ. 16:13-15) ലുദിയയെപ്പോലെ, ലക്ഷക്കണക്കിന്‌ ആളുകളെ യഹോവ ആകർഷിച്ചിരിക്കുന്നു.

16. ശുശ്രൂഷയിൽ നമുക്കു കിട്ടുന്ന നല്ല ഫലങ്ങൾക്കുള്ള ബഹുമതി ആർക്ക്‌ അർഹതപ്പെട്ടതാണ്‌?

16 ശുശ്രൂഷയിൽ നമുക്കു നല്ല ഫലം കിട്ടുന്നെങ്കിൽ, അതിന്റെ ബഹുമതി ആർക്കുള്ളതാണ്‌? കൊരിന്തിലെ സഭയെക്കുറിച്ച്‌ പൗലോസ്‌ എഴുതിയ ഈ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്‌: “ഞാൻ നട്ടു, അപ്പൊല്ലോസ്‌ നനച്ചു. എന്നാൽ ദൈവമാണു വളർത്തിയത്‌. അതുകൊണ്ട്‌ നടുന്നവനോ നനയ്‌ക്കുന്നവനോ അല്ല വളർത്തുന്ന ദൈവത്തിനാണു ബഹുമതി കിട്ടേണ്ടത്‌.” (1 കൊരി. 3:6, 7) പൗലോസിനെപ്പോലെ, ശുശ്രൂഷയിൽ നമുക്കു കിട്ടുന്ന എല്ലാ നല്ല ഫലങ്ങൾക്കും ഉള്ള മഹത്ത്വം നമ്മൾ യഹോവയ്‌ക്കു കൊടുക്കണം.

17. ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും ദൂതന്മാരുടെയും ‘സഹപ്രവർത്തകരായിരിക്കുന്നത്‌’ വിലമതിക്കുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?

17 ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും ദൂതന്മാരുടെയും ‘സഹപ്രവർത്തകരായിരിക്കാനുള്ള’ പദവി വിലമതിക്കുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം? മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കാൻ നമ്മളെക്കൊണ്ട്‌ കഴിയുന്നതെല്ലാം ചെയ്യുന്നതാണ്‌ അതിനുള്ള ഒരു വിധം. പല രീതിയിൽ നമുക്ക്‌ അതു ചെയ്യാം. നമുക്കു “പരസ്യമായും വീടുതോറും” സാക്ഷീകരിക്കാൻ കഴിയും. (പ്രവൃ. 20:20) അനൗപചാരികസാക്ഷീകരണം നടത്തുന്നതും പലർക്കും ഇഷ്ടമാണ്‌. പരിചയമില്ലാത്ത ഒരാളെ കണ്ടാൽ ആദ്യംതന്നെ അവർ പുഞ്ചിരിയോടെ അഭിവാദനം ചെയ്യും, എന്നിട്ട്‌ ഒരു സംഭാഷണം തുടങ്ങാൻ ശ്രമിക്കും. ആ വ്യക്തി സംസാരിക്കാൻ താത്‌പര്യം കാണിച്ചാൽ അവർ പതിയെ രാജ്യസന്ദേശത്തിലേക്കു സംഭാഷണം തിരിച്ചുവിടും.

(18-ാം ഖണ്ഡിക കാണുക) *

18-19. (എ) രാജ്യവിത്തുകൾ നമ്മൾ എങ്ങനെയാണു നനയ്‌ക്കുന്നത്‌? (ബി) ഒരു ബൈബിൾവിദ്യാർഥിയെ യഹോവ സഹായിച്ചതിന്റെ ഉദാഹരണം പറയുക.

18 “ദൈവത്തിന്റെ സഹപ്രവർത്തകരായ” നമ്മൾ സത്യത്തിന്റെ വിത്തുകൾ നടുക മാത്രമല്ല, നനയ്‌ക്കുകയും വേണം. ഒരാൾ താത്‌പര്യം കാണിച്ചാൽ ആ വ്യക്തിയുമായി ബൈബിൾപഠനം തുടങ്ങുക എന്ന ലക്ഷ്യത്തിൽ നമ്മൾ പ്രവർത്തിക്കണം. ഒന്നുകിൽ നമ്മൾതന്നെ ആ വ്യക്തിയെ വീണ്ടും കാണാൻ എല്ലാ ശ്രമവും ചെയ്യണം. അല്ലെങ്കിൽ ആ വ്യക്തിയുമായി ബന്ധപ്പെടാൻ മറ്റൊരാളെ ക്രമീകരിക്കണം. പതിയെപ്പതിയെ, ചിന്തയിലും മനോഭാവത്തിലും മാറ്റം വരുത്താൻ ഒരു ബൈബിൾവിദ്യാർഥിയെ യഹോവ സഹായിക്കുന്നതു കാണുമ്പോൾ നമുക്കു സന്തോഷം തോന്നും.

19 സൗത്ത്‌ ആഫ്രിക്കയിലെ ഒരു മന്ത്രവാദവൈദ്യനായിരുന്ന റാഫലലാനിയുടെ അനുഭവം നോക്കാം. അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിച്ച കാര്യങ്ങൾ അദ്ദേഹത്തിന്‌ ഇഷ്ടമായി. പക്ഷേ മരിച്ചുപോയ പൂർവികരോടു സംസാരിക്കുന്നതിനെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്‌ ഉൾക്കൊള്ളാനായില്ല. (ആവ. 18:10-12) എന്നാൽ പതുക്കെ തന്റെ ചിന്തയിൽ മാറ്റം വരുത്താൻ അദ്ദേഹം യഹോവയെ അനുവദിച്ചു. അങ്ങനെ അദ്ദേഹം തന്റെ ഏക വരുമാനമാർഗമായിരുന്ന മന്ത്രവാദം ഉപേക്ഷിച്ചു. ഇപ്പോൾ 60 വയസ്സുള്ള റാഫലലാനി പറയുന്നു: “യഹോവയുടെ സാക്ഷികളോട്‌ എനിക്ക്‌ ഒത്തിരി നന്ദിയുണ്ട്‌. ജോലി കണ്ടെത്തുന്നതിനും മറ്റു പല കാര്യങ്ങളിലും അവർ എന്നെ സഹായിച്ചു. അതിലേറെ, ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സഹായിച്ചതിന്‌ യഹോവയോട്‌ എനിക്കു നന്ദിയുണ്ട്‌. ഇപ്പോൾ സ്‌നാനപ്പെട്ട ഒരു സാക്ഷിയെന്ന നിലയിൽ ശുശ്രൂഷയിൽ ഏർപ്പെടാൻ എനിക്കു കഴിയുന്നു.”

20. എന്തു ചെയ്യാനാണു നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌?

20 ഈ ലേഖനത്തിൽ, നമ്മൾ അദൃശ്യമായ നാലു നിക്ഷേപങ്ങളെക്കുറിച്ച്‌ പഠിച്ചു. പ്രാർഥിക്കാനുള്ള പദവിയും പരിശുദ്ധാത്മാവിന്റെ സഹായവും ശുശ്രൂഷയിൽ ദൈവവും ദൈവത്തിന്റെ സംഘടനയുടെ സ്വർഗീയഭാഗവും തരുന്ന പിന്തുണയും അതിൽപ്പെടും. ഇതെല്ലാം സാധ്യമാക്കുന്നതോ? യഹോവയുമായുള്ള നമ്മുടെ അടുത്ത സൗഹൃദം! നാലു നിക്ഷേപങ്ങളിൽ ഏറ്റവും വലുത്‌ അതാണ്‌. നമ്മൾ പഠിച്ച അദൃശ്യമായ ഈ നാലു നിക്ഷേപങ്ങളോടും ഉള്ള നമ്മുടെ വിലമതിപ്പ്‌ ആഴമുള്ളതാക്കാൻ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കുന്നതിന്‌ യഹോവയോടു നമുക്ക്‌ എപ്പോഴും നന്ദി പറയാം.

ഗീതം 145 ദൈവം വാഗ്‌ദാനം ചെയ്‌ത പറുദീസ

^ ഖ. 5 കഴിഞ്ഞ ലേഖനത്തിൽ, ദൈവം നമുക്കു തന്ന കാണാൻ കഴിയുന്ന ചില നിക്ഷേപങ്ങളെക്കുറിച്ച്‌ പഠിച്ചു. നമുക്കു കാണാൻ കഴിയാത്ത ചില നിക്ഷേപങ്ങളെക്കുറിച്ചും അതിനോട്‌ എങ്ങനെ വിലമതിപ്പു കാണിക്കാമെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ആ നിക്ഷേപങ്ങൾ നമുക്കു തന്ന ദൈവമായ യഹോവയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാനും ഈ ലേഖനം സഹായിക്കും.

^ ഖ. 58 ചിത്രക്കുറിപ്പ്‌: (1) യഹോവയുടെ സൃഷ്ടികൾ കണ്ട്‌ ആസ്വദിക്കുമ്പോൾ ഒരു സഹോദരി യഹോവയുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച്‌ ചിന്തിക്കുന്നു.

^ ഖ. 60 ചിത്രക്കുറിപ്പ്‌: (2) അതേ സഹോദരി സാക്ഷീകരിക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: (3) ധൈര്യത്തോടെ അനൗപചാരികമായി സാക്ഷീകരിക്കാൻ പരിശുദ്ധാത്മാവ്‌ സഹോദരിയെ സഹായിക്കുന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: (4) അനൗപചാരികമായി സാക്ഷീകരിച്ച വ്യക്തിയുമായി സഹോദരി ബൈബിൾപഠനം നടത്തുന്നു. ദൂതന്മാരുടെ സഹായത്തോടെ സഹോദരി പ്രസംഗ-ശിഷ്യരാക്കൽ വേല ചെയ്യുന്നു.