വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സഭാപ്രസംഗകൻ 5:8 മനുഷ്യഭരണാധികാരികളെക്കുറിച്ച് മാത്രമാണോ പറയുന്നത്, അതോ അതിൽ യഹോവയും ഉൾപ്പെടുന്നുണ്ടോ?
നമുക്ക് ആദ്യം ആ വാക്യം എന്താണു പറയുന്നതെന്നു നോക്കാം: “നിന്റെ നാട്ടിൽ ദരിദ്രരെ ദ്രോഹിക്കുന്നതും നീതിയും ന്യായവും നിഷേധിക്കുന്നതും കാണുമ്പോൾ നീ അതിൽ അതിശയിച്ചുപോകരുത്. അങ്ങനെ ചെയ്യുന്ന അധികാരിയെ നിരീക്ഷിക്കുന്ന മേലധികാരിയും അവർക്കു മീതെ അവരെക്കാൾ അധികാരമുള്ളവരും ഉണ്ടല്ലോ.”—സഭാ. 5:8.
ഒരാൾ പെട്ടെന്ന് ഈ വാക്യം വായിച്ചാൽ, അതു ഗവൺമെന്റുകളിൽ അധികാരസ്ഥാനം വഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണു പറയുന്നതെന്നു തോന്നിയേക്കാം. പക്ഷേ ഈ വാക്യത്തെക്കുറിച്ച് ശരിക്കു ചിന്തിച്ചാൽ, ഇത് യഹോവയെക്കുറിച്ച് ഒരു സത്യം വെളിപ്പെടുത്തുന്നുണ്ടെന്നു മനസ്സിലാകും, നമുക്ക് ആശ്വാസവും ഉറപ്പും തരുന്ന ഒരു സത്യം.
ദരിദ്രരെ ദ്രോഹിക്കുകയും അവർക്കു നീതി നിഷേധിക്കുകയും ചെയ്യുന്ന ഒരു അധികാരിയെക്കുറിച്ച് സഭാപ്രസംഗകൻ 5:8 പറയുന്നു. എന്നാൽ തന്നെക്കാൾ ഉയർന്ന സ്ഥാനവും അധികാരവും ഉള്ള വേറെ ഒരു അധികാരി തന്നെ നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന് അയാൾ ഓർക്കണം. ഒരുപക്ഷേ ആ അധികാരിക്കു മീതെ അധികാരമുള്ള മറ്റുള്ളവരുണ്ടായിരിക്കും. സങ്കടകരമെന്നു പറയട്ടെ, അധികാരത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവർ അഴിമതിക്കാരായിരുന്നേക്കാം. അതു കാരണം, സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
ഇന്നത്തെ സാഹചര്യങ്ങൾ എത്ര ആശയറ്റതാണെന്നു തോന്നിയാലും ഗവൺമെന്റുകളിലുള്ള ഏതു മേലധികാരിക്കും മീതെ അധികാരമുള്ള യഹോവ അവരെയെല്ലാം ‘നിരീക്ഷിക്കുന്നുണ്ട്.’ ഇതു നമുക്ക് ആശ്വാസം തരുന്നില്ലേ? സഹായത്തിനായി നമുക്ക് എപ്പോഴും ദൈവത്തോടു പ്രാർഥിക്കാം, നമ്മുടെ ഭാരങ്ങൾ ദൈവത്തിന്റെ മേൽ ഇടാം. (സങ്കീ. 55:22; ഫിലി. 4:6, 7) ‘പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്’ എന്നു നമുക്ക് അറിയാം.—2 ദിന. 16:9.
അതുകൊണ്ട് സഭാപ്രസംഗകൻ 5:8 ഗവൺമെന്റുകളിൽ അധികാരമുള്ള വ്യക്തികളുടെ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നു. അതെ, ഏതൊരു അധികാരിക്കും മീതെ അയാളെക്കാൾ അധികാരമുള്ള മറ്റൊരാളുണ്ടായിരിക്കും. ഏറ്റവും പ്രധാനമായി, യഹോവയാണ് എല്ലാവരെക്കാളും അധികാരമുള്ള, എല്ലാവരുടെയും പരമാധികാരി എന്ന് ഈ വാക്യം നമ്മളെ ഓർമിപ്പിക്കുന്നു. ഇപ്പോൾ തന്റെ മകനിലൂടെ, ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്തുവിലൂടെ, യഹോവ ഭരിക്കുന്നു. എല്ലാവരെയും നിരീക്ഷിക്കുന്ന സർവശക്തനായ ദൈവത്തിൽ അനീതിയുടെ ഒരു കണികപോലുമില്ല, ദൈവത്തിന്റെ മകനും അതുപോലെതന്നെയാണ്.