വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും” എന്ന് സുഭാഷിതങ്ങൾ 24:16 പറയുന്നു. ഒരു വ്യക്തി പല പ്രാവശ്യം തെറ്റു ചെയ്യുകയും എന്നാൽ ദൈവം ക്ഷമിക്കുകയും ചെയ്യുന്നതിനെയാണോ ഇത് അർഥമാക്കുന്നത്?
▪ ശരിക്കും അതല്ല ആ വാക്യത്തിന്റെ അർഥം. പകരം, കൂടെക്കൂടെ പ്രശ്നങ്ങളും പ്രതികൂലമായ സാഹചര്യങ്ങളും നേരിടുകയും ഓരോ പ്രാവശ്യവും അതിൽനിന്നെല്ലാം കരകയറുകയും ചെയ്യുന്ന ഒരാളെയാണ് ഈ വാക്യം പരാമർശിക്കുന്നത്.
അതിനു മുന്നിലും പിന്നിലും ഉള്ള വാക്യങ്ങൾ നോക്കുക: “നീതിമാനെ ദ്രോഹിക്കാനായി അവന്റെ വീടിന് അരികെ പതിയിരിക്കരുത്; അവന്റെ വിശ്രമസ്ഥലം നശിപ്പിക്കരുത്. നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും; എന്നാൽ ദുഷ്ടൻ ആപത്തു വന്ന് നിലംപതിക്കും. നിന്റെ ശത്രുവിന്റെ വീഴ്ചയിൽ ആനന്ദിക്കരുത്; അവന്റെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കരുത്.”—സുഭാ. 24:15-17.
പാപത്തിൽ വീണാലും ദൈവവുമായുള്ള ബന്ധത്തിലേക്കു തിരികെ വരുന്ന ഒരാളെക്കുറിച്ചാണ് 16-ാം വാക്യം പറയുന്നതെന്നു ചിലർ കരുതുന്നു. “പണ്ടുകാലത്തെയും ഇക്കാലത്തെയും സുവിശേഷകർ ഈ വാക്യം (ഈ വിധത്തിൽ) ഉപയോഗിച്ചിട്ടുണ്ട്” എന്ന് ബ്രിട്ടീഷുകാരായ രണ്ടു മതപുരോഹിതന്മാർ അഭിപ്രായപ്പെടുന്നു. ആ മതപുരോഹിതന്മാർ ആ കാഴ്പ്പാട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ഒരു നല്ല വ്യക്തി ഗുരുതരമായ പാപങ്ങളിലേക്കു വീണാലും അദ്ദേഹത്തിന് ഒരിക്കലും ദൈവത്തിന്റെ സ്നേഹം നഷ്ടപ്പെടില്ല. പശ്ചാത്താപത്തിലൂടെ ഓരോ പ്രാവശ്യവും അദ്ദേഹം എഴുന്നേൽക്കുകയും ചെയ്യും.” തെറ്റായ കാര്യങ്ങൾ ചെറുത്തുനിൽക്കാൻ ആഗ്രഹിക്കാത്ത ഒരാൾക്ക് ഇത്തരമൊരു കാഴ്ചപ്പാട് ഇഷ്ടപ്പെട്ടേക്കാം. എത്രവട്ടം പാപം ചെയ്താലും ദൈവം തന്നോടു ക്ഷമിച്ചുകൊള്ളും എന്നായിരിക്കാം അദ്ദേഹത്തിന്റെ ധാരണ.
അതല്ല ആ വാക്യത്തിന്റെ ശരിയായ അർഥം.
16-ഉം 17-ഉം വാക്യങ്ങളിൽ കാണുന്ന ‘വീഴുക’ എന്നതിനുള്ള എബ്രായപദം പല അർഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു കാള നിലത്ത് വീഴുക, ഒരാൾ മേൽക്കൂരയിൽനിന്ന് താഴെ വീഴുക, ഒരു കല്ല് താഴെ പോകുക ഇങ്ങനെ അക്ഷരാർഥത്തിലുള്ള വീഴ്ചയെ കുറിക്കാൻ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. (ആവ. 22:4, 8; ആമോ. 9:9) ആലങ്കാരികമായ അർഥത്തിലും ഈ വാക്ക് ബൈബിളിലുണ്ട്. ഉദാഹരണത്തിന്, സങ്കീർത്തനം 37:23, 24 ഇങ്ങനെ പറയുന്നു: “ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ യഹോവ അവന്റെ ചുവടുകളെ നയിക്കുന്നു. അവൻ വീണാലും നിലംപരിചാകില്ല; കാരണം യഹോവ അവന്റെ കൈക്കു പിടിച്ചിട്ടുണ്ട്.”—സുഭാ. 11:5.
എന്നാൽ, “(വീഴുക) എന്നതിനുള്ള എബ്രായ പദം ഒരിടത്തും പാപത്തിൽ വീഴുന്നതിനെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല” എന്നു പ്രൊഫസ്സർ എഡ്വേർഡ് എച്ച്. പ്ലംറ്റ്ര പറയുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, മറ്റൊരു പണ്ഡിതൻ 16-ാം വാക്യത്തിന്റെ ആശയം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ദൈവജനത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം അവർ അതിനെയെല്ലാം മറികടക്കും. എന്നാൽ ദുഷ്ടന്മാർ അതിജീവിക്കില്ല.”
അതുകൊണ്ട് പാപത്തിൽ വീഴുന്നതിനെക്കുറിച്ചല്ല, പകരം നിരന്തരം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നതിനെയാണ് സുഭാഷിതങ്ങൾ 24:16 പറയുന്നത്. ഈ ദുഷ്ടവ്യവസ്ഥിതിയിൽ ജീവിക്കുമ്പോൾ നീതിമാനായ ഒരാൾക്കു രോഗങ്ങളോ മറ്റു പ്രശ്നങ്ങളോ നേരിടേണ്ടിവന്നേക്കാം. വിശ്വാസത്തിന്റെ പേരിൽ അധികാരികളിൽനിന്ന് കഠിനമായ എതിർപ്പും അയാൾക്ക് അനുഭവിക്കേണ്ടിവന്നേക്കാം. എങ്കിലും, ദൈവം തന്റെ കൂടെയുണ്ടെന്നും പിടിച്ചുനിൽക്കാനും വിജയിക്കാനും ദൈവം സഹായിക്കുമെന്നും അദ്ദേഹത്തിനു വിശ്വസിക്കാം. സ്വയം ചോദിക്കുക, ‘മിക്കപ്പോഴും ദൈവദാസരുടെ കാര്യത്തിൽ കാര്യങ്ങൾ ശുഭമായിത്തീരുന്നത് എനിക്കു കാണാൻ കഴിഞ്ഞിട്ടില്ലേ?’ അതെ, “വീണുപോകുന്നവരെയെല്ലാം യഹോവ താങ്ങുന്നു, കുനിഞ്ഞുപോയവരെ പിടിച്ചെഴുന്നേൽപ്പിക്കുന്നു” എന്ന ഉറപ്പ് നമുക്കുണ്ട്.—സങ്കീ. 41:1-3; 145:14-19.
‘നീതിമാനായ’ ഒരാൾ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ആശ്വാസം കണ്ടെത്തുന്നില്ല, മറിച്ച് അവർക്ക് ആശ്വാസം പകരുന്നത് ഈ അറിവാണ്: ‘സത്യദൈവത്തെ ഭയപ്പെടുന്നവർക്ക് ഒടുവിൽ നല്ലതു വരും. കാരണം, അവർ ദൈവത്തെ ഭയപ്പെടുന്നു.’—സഭാ. 8:11-13; ഇയ്യോ. 31:3-6; സങ്കീ. 27:5, 6.