പഠനലേഖനം 4
ആർദ്രസ്നേഹം വളർത്തിയെടുക്കുക
“നിങ്ങൾ തമ്മിൽത്തമ്മിൽ ആർദ്രതയോടെ സഹോദരസ്നേഹം കാണിക്കണം.”—റോമ. 12:10.
ഗീതം 109 ഹൃദയപൂർവം ഉറ്റ് സ്നേഹിക്കാം
പൂർവാവലോകനം *
1. ഇന്ന് പല കുടുംബങ്ങളിലും സ്നേഹമില്ല എന്നതിന് എന്തു തെളിവാണുള്ളത്?
അവസാനകാലത്ത് ആളുകൾ ‘സഹജസ്നേഹമില്ലാത്തവർ’ ആയിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തിമൊ. 3:1, 3) ആ പ്രവചനം നിറവേറുന്നത് നമുക്ക് ഇന്ന് കാണാനാകും. പല കുടുംബങ്ങളിലും ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്നേഹം ഇല്ലാത്തതുകൊണ്ട് അവർ വിവാഹമോചനം ചെയ്യുന്നു. അതുമൂലം തങ്ങളെ സ്നേഹിക്കാൻ ആരുമില്ലെന്ന് കുട്ടികൾക്കു തോന്നുന്നു. ഇനി, ചില വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചു കഴിയുന്നെന്നേ ഉള്ളൂ; എങ്കിലും അന്യരെപ്പോലെയാണ് അവർ. “അപ്പനും അമ്മയ്ക്കും മക്കൾക്കും പരസ്പരം സംസാരിക്കാനൊന്നും സമയമില്ല, എപ്പോഴും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും വീഡിയോ ഗെയിമിന്റെയും മുമ്പിലായിരിക്കും അവർ” എന്നു കുടുംബങ്ങൾക്കു വേണ്ട ഉപദേശം കൊടുക്കുന്ന ഒരു വ്യക്തി പറയുന്നു. “ഒരു കൂരയ്ക്കു കീഴിലാണ് കഴിയുന്നതെങ്കിലും അവർ തമ്മിൽ യാതൊരു ബന്ധവുമില്ല” എന്നും അദ്ദേഹം പറയുന്നു.
2-3. (എ) റോമർ 12:10 അനുസരിച്ച് നമ്മൾ ആരോട് ആർദ്രസ്നേഹം കാണിക്കണം? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ഇന്ന് ലോകത്തിലെ പല ആളുകൾക്കും പരസ്പരസ്നേഹം ഇല്ല. ആ അച്ചിൽ നമ്മളെയും വാർത്തെടുക്കാൻ നമ്മൾ സമ്മതിക്കരുത്. (റോമ. 12:2) മറിച്ച്, നമ്മുടെ കുടുംബാംഗങ്ങളോടു മാത്രമല്ല, വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവരോടും നമ്മൾ ആർദ്രതയോടെ സ്നേഹം കാണിക്കണം. (റോമർ 12:10 വായിക്കുക.) എന്നാൽ എന്താണ് ഈ ആർദ്രസ്നേഹം? അടുത്ത കുടുംബാംഗങ്ങൾക്കിടയിലുള്ള ഉറ്റ സുഹൃദ്ബന്ധത്തെയാണ് ആ പദം സൂചിപ്പിക്കുന്നത്. നമ്മുടെ ക്രിസ്തീയസഹോദരങ്ങൾ അടങ്ങുന്ന ആത്മീയകുടുംബത്തോടും അങ്ങനെയുള്ള ഒരു സ്നേഹമായിരിക്കണം നമുക്കുണ്ടായിരിക്കേണ്ടത്. സഹോദരങ്ങളോട് ആർദ്രസ്നേഹം കാണിക്കുമ്പോൾ ഒരുമിച്ച് സന്തോഷത്തോടെ യഹോവയെ സേവിക്കാൻ നമ്മൾ പരസ്പരം സഹായിക്കുകയായിരിക്കും.—മീഖ 2:12.
3 ആർദ്രസ്നേഹം വളർത്തിയെടുക്കാനും അതു കാണിക്കാനും നമുക്ക് എങ്ങനെ കഴിയും? യഹോവയുടെയും ചില ദൈവദാസരുടെയും മാതൃകകൾ നോക്കാം.
യഹോവ—ആർദ്രസ്നേഹമുള്ള ദൈവം
4. യഹോവയുടെ സ്നേഹത്തെക്കുറിച്ച് യാക്കോബ് 5:11 എന്തു പറയുന്നു?
4 യഹോവയുടെ മനോഹരമായ അനേകം ഗുണങ്ങളെക്കുറിച്ച് ബൈബിൾ നമ്മളോട് പറയുന്നു. ഉദാഹരണത്തിന്, “ദൈവം സ്നേഹമാണ്” എന്ന് അതിൽ എഴുതിയിരിക്കുന്നു. (1 യോഹ. 4:8) ആ ഒരു വിശേഷണം മാത്രം മതി നമുക്ക് യഹോവയോട് അടുപ്പം തോന്നാൻ. എന്നാൽ യഹോവ ‘വാത്സല്യം നിറഞ്ഞ,’ അതായത് ആർദ്രസ്നേഹമുള്ള, ദൈവമാണെന്നും ബൈബിൾ പറയുന്നു. (യാക്കോബ് 5:11 വായിക്കുക.) ആ വാക്കുകൾ യഹോവയ്ക്ക് നമ്മളോടുള്ള സ്നേഹത്തെ എത്ര നന്നായി വിവരിക്കുന്നു!
5. യഹോവ എങ്ങനെയാണ് കരുണ കാണിച്ചിരിക്കുന്നത്, നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം?
5 യാക്കോബ് 5:11-ൽ യഹോവയുടെ വാത്സല്യം എന്ന ഗുണം യഹോവയോട് നമ്മളെ അടുപ്പിക്കുന്ന മറ്റൊരു ഗുണവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു—ദൈവത്തിന്റെ കരുണ. (പുറ. 34:6) യഹോവ കരുണ കാണിക്കുന്ന ഒരു വിധം നമ്മുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടാണ്. (സങ്കീ. 51:1) സഹോദരങ്ങൾ നമ്മളെ വേദനിപ്പിച്ചാൽ അവരെ വെറുക്കുന്നതിനു പകരം അവരോട് ക്ഷമിച്ചുകൊണ്ട് നമുക്കും കരുണ കാണിക്കാം. (എഫെ. 4:32) എന്നാൽ, ബൈബിളിൽ കരുണ എന്നു പറഞ്ഞിരിക്കുന്ന ഗുണത്തിൽ, ഒരു വ്യക്തിയുടെ തെറ്റുകൾ ക്ഷമിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. ഒരു വ്യക്തി ബുദ്ധിമുട്ടിലായിരിക്കുന്നതു കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ നമുക്കു തോന്നുന്ന തീവ്രമായ ഒരു വികാരമാണ് കരുണ. അങ്ങനെയുള്ളവരെ സഹായിക്കാൻ അപ്പോൾ നമുക്കു തോന്നും. ഒരു അമ്മയ്ക്ക് തന്റെ കുട്ടിയോടുള്ളതിലും അധികമാണ് യഹോവയ്ക്ക് നമ്മളെ സഹായിക്കാനുള്ള ആഗ്രഹമെന്ന് യഹോവ പറയുന്നു. (യശ. 49:15) നമ്മൾ ദുരിതത്തിലായിരിക്കുമ്പോൾ കരുണ തോന്നുന്നതുകൊണ്ട് യഹോവ നമ്മളെ സഹായിക്കുന്നു. (സങ്കീ. 37:39; 1 കൊരി. 10:13) സഹോദരങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അവർക്കു വേണ്ട സഹായം ചെയ്തുകൊടുത്തുകൊണ്ട് നമുക്കും കരുണ കാണിക്കാം. സ്നേഹത്താൽ പ്രേരിതമായി നമ്മൾ മറ്റുള്ളവരോട് കരുണ കാണിക്കുമ്പോൾ വാത്സല്യത്തിന്റെ, അതായത് ആർദ്രസ്നേഹത്തിന്റെ ഏറ്റവും നല്ല മാതൃകയായ യഹോവയെ നമ്മൾ അനുകരിക്കുകയാണ്.—എഫെ. 5:1.
യോനാഥാനും ദാവീദും “ഉറ്റ സുഹൃത്തുക്കളായി”
6. എങ്ങനെയുള്ള സുഹൃദ്ബന്ധമായിരുന്നു യോനാഥാനും ദാവീദും തമ്മിലുണ്ടായിരുന്നത്?
6 ആർദ്രസ്നേഹം കാണിച്ച അപൂർണ മനുഷ്യരെക്കുറിച്ചും ബൈബിൾ പറയുന്നു. യോനാഥാന്റെയും ദാവീദിന്റെയും കാര്യം നോക്കാം. “യോനാഥാനും ദാവീദും ഉറ്റ സുഹൃത്തുക്കളായി. യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്നേഹിച്ചുതുടങ്ങി” എന്ന് ബൈബിൾ പറയുന്നു. (1 ശമു. 18:1) ശൗലിനു ശേഷമുള്ള രാജാവായി യഹോവ ദാവീദിനെ തിരഞ്ഞെടുത്തിരുന്നു. കുറച്ച് കാലം കഴിഞ്ഞ് ശൗലിന് ദാവീദിനോടു കടുത്ത അസൂയ തോന്നുകയും ദാവീദിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആ നീക്കത്തെ ശൗലിന്റെ മകനായ യോനാഥാൻ പിന്തുണച്ചില്ല. മറിച്ച്, എന്നും സുഹൃത്തുക്കൾ ആയിരിക്കുമെന്നും പരസ്പരം സഹായിക്കുമെന്നും യോനാഥാനും ദാവീദും തമ്മിൽ വാക്കുകൊടുത്തു.—1 ശമു. 20:42.
7. സുഹൃത്തുക്കളാകുന്നതിന് യോനാഥാനും ദാവീദിനും ഏതു കാര്യം ഒരു തടസ്സമാകാമായിരുന്നു?
7 യോനാഥാനും ദാവീദിനും ഇടയിലുണ്ടായിരുന്ന ആർദ്രപ്രിയം വളരെ സവിശേഷമായ ഒന്നായിരുന്നു. കാരണം ചില കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, യോനാഥാനും ദാവീദും എങ്ങനെ സുഹൃത്തുക്കളായി എന്നു ചിലർ അതിശയിച്ചേക്കാം. ഉദാഹരണത്തിന്, യോനാഥാന് ദാവീദിനെക്കാൾ ഏകദേശം 30 വയസ്സ് കൂടുതലുണ്ടായിരുന്നു. തന്റെ ഒരു സുഹൃത്താക്കാൻ മാത്രമുള്ള പ്രായമോ അനുഭവപരിചയമോ ഒന്നും ദാവീദിന് ഇല്ലല്ലോ എന്ന് യോനാഥാന് വേണമെങ്കിൽ ചിന്തിക്കാമായിരുന്നു. എന്നാൽ യോനാഥാൻ അങ്ങനെ ഒന്നും ചിന്തിച്ചില്ല. ദാവീദിനോടു വളരെ ബഹുമാനത്തോടെയാണ് യോനാഥാൻ ഇടപെട്ടത്.
8. ദാവീദിന്റെ നല്ലൊരു സുഹൃത്തായിരുന്നു യോനാഥാൻ എന്ന് നിങ്ങൾക്ക് തോന്നുന്നത് എന്തുകൊണ്ട്?
8 യോനാഥാന് ദാവീദിനോട് അസൂയ തോന്നാമായിരുന്നു. ശൗൽ രാജാവിന്റെ മകനായതുകൊണ്ട് അടുത്ത രാജാവാകാനുള്ള അവകാശം തനിക്കുണ്ട് എന്നു പറഞ്ഞ് യോനാഥാന് ശാഠ്യം പിടിക്കാമായിരുന്നു. (1 ശമു. 20:31) താഴ്മയുള്ളവനും യഹോവയോടു വിശ്വസ്തനും ആയിരുന്ന യോനാഥാൻ അങ്ങനെ ഒന്നും ചെയ്തില്ല. ദാവീദിനെ അടുത്ത രാജാവാക്കാനുള്ള യഹോവയുടെ തീരുമാനത്തെ യോനാഥാൻ പിന്തുണച്ചു. കൂടാതെ, ശൗലിനെ കോപിപ്പിക്കും എന്ന് അറിഞ്ഞിട്ടും യോനാഥാൻ ദാവീദിനോടു വിശ്വസ്തനായിനിന്നു.—1 ശമു. 20:32-34.
9. യോനാഥാൻ ദാവീദിനെ ഒരു ശത്രുവായി കണ്ടോ? വിശദീകരിക്കുക.
9 ദാവീദിനോട് ആർദ്രപ്രിയം ഉണ്ടായിരുന്നതുകൊണ്ട് യോനാഥാൻ ദാവീദിനെ ഒരു ശത്രുവായി കണ്ടില്ല. യോനാഥാൻ ധീരനായ ഒരു യോദ്ധാവും വിദഗ്ധനായ വില്ലാളിയും ആയിരുന്നു. “കഴുകനിലും വേഗമുള്ളവർ,” “സിംഹത്തെക്കാൾ ബലശാലികൾ” എന്ന് പേരുകേട്ടവരായിരുന്നു യോനാഥാനും ശൗലും. (2 ശമു. 1:22, 23) താൻ ചെയ്ത വീരകൃത്യങ്ങളെക്കുറിച്ച് പറഞ്ഞ് യോനാഥാന് വേണമെങ്കിൽ അഹങ്കരിക്കാമായിരുന്നു. താൻ ദാവീദിനെക്കാൾ വലിയ ആളാണെന്ന് യോനാഥാൻ ഭാവിച്ചില്ല, ദാവീദ് നല്ല കാര്യങ്ങൾ ചെയ്തപ്പോൾ അതിൽ അസൂയപ്പെടുകയും ചെയ്തില്ല. അതിനു പകരം ദാവീദിന്റെ ധൈര്യവും യഹോവയോടുള്ള ആശ്രയവും കണ്ടപ്പോൾ യോനാഥാന് ദാവീദിനോട് ആദരവാണ് തോന്നിയത്. സത്യത്തിൽ, ദാവീദ് ഗൊല്യാത്തിനെ കൊന്നതിനു ശേഷമാണ് യോനാഥാന് ദാവീദിനോട് അത്ര അടുപ്പം തോന്നിയത്. ഇത്തരത്തിലുള്ള ആർദ്രസ്നേഹം നമുക്ക് എങ്ങനെ നമ്മുടെ സഹോദരങ്ങളോട് കാണിക്കാം?
നമുക്ക് ഇന്ന് എങ്ങനെ ആർദ്രസ്നേഹം കാണിക്കാം?
10. “പരസ്പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക” എന്നു പറഞ്ഞാൽ എന്താണ് അർഥം?
10 ‘പരസ്പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കാൻ’ ബൈബിൾ നമ്മളോടു പറയുന്നു. (1 പത്രോ. 1:22) ഇക്കാര്യത്തിൽ യഹോവതന്നെ നമുക്ക് ഒരു മാതൃക വെച്ചിരിക്കുന്നു. നമ്മൾ യഹോവയോട് വിശ്വസ്തരായിരുന്നാൽ ഒന്നിനും വേർപെടുത്താൻ കഴിയാത്തവിധം അത്ര ഗാഢമായി യഹോവ നമ്മളെ സ്നേഹിക്കും. (റോമ. 8:38, 39) “ഗാഢമായി” എന്നതിന്റെ ഗ്രീക്ക് വാക്ക് സ്നേഹം കാണിക്കാൻ ഒരു വ്യക്തി കഠിനമായി ശ്രമിക്കുന്നതിനെയാണ് അർഥമാക്കുന്നത്. ചിലപ്പോഴൊക്കെ നമുക്ക് ഒരു സഹവിശ്വാസിയോട് ആർദ്രപ്രിയം കാണിക്കാൻ കഠിനശ്രമം ചെയ്യേണ്ടിവന്നേക്കാം. സഹോദരങ്ങൾ വിഷമിപ്പിച്ചാൽ, “സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകുകയും നിങ്ങളെ ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കുകയും” ചെയ്യണം. (എഫെ. 4:1-3) “സമാധാനബന്ധം” കാത്തുസൂക്ഷിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ നമ്മൾ സഹോദരങ്ങളുടെ തെറ്റുകളിലേക്കു നോക്കില്ല. പകരം, യഹോവ കാണുന്നതുപോലെ അവരെ കാണാൻ ശ്രമിക്കും.—1 ശമു. 16:7; സങ്കീ. 130:3.
11. ചിലപ്പോഴൊക്കെ ആർദ്രസ്നേഹം കാണിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
11 സഹോദരങ്ങളോട് എപ്പോഴും ആർദ്രസ്നേഹം കാണിക്കുക അത്ര എളുപ്പമല്ല, പ്രത്യേകിച്ച് അവരുടെ തെറ്റുകൾ നമുക്ക് അറിയാമെങ്കിൽ. ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾക്കും ഇതൊരു വെല്ലുവിളിയായിരുന്നു എന്നു തോന്നുന്നു. ‘സന്തോഷവാർത്തയ്ക്കുവേണ്ടി പൗലോസിന്റെ കൂടെനിന്ന്’ പ്രവർത്തിച്ചവരായിരുന്നു യുവൊദ്യയും സുന്തുകയും. അത് അവർ മടികൂടാതെ ചെയ്തിരിക്കാം. എന്നാൽ എന്തൊക്കെയോ കാരണങ്ങളാൽ പരസ്പരം ഒത്തുപോകാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് “കർത്താവിൽ ഒരേ മനസ്സുള്ളവരായിരിക്കാൻ” പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു.—ഫിലി. 4:2, 3.
12. സഹോദരങ്ങളോട് ആർദ്രസ്നേഹം വളർത്തിയെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
12 ഇന്ന് നമുക്ക് സഹോദരങ്ങളോട് എങ്ങനെ ആർദ്രസ്നേഹം വളർത്തിയെടുക്കാം? സഹോദരങ്ങളെ അടുത്തറിയുമ്പോൾ അവരെ മനസ്സിലാക്കാനും അവരോട് ആർദ്രസ്നേഹം കാണിക്കാനും കഴിയും. പ്രായവും പശ്ചാത്തലവും ഒന്നും അതിന് ഒരു തടസ്സമാകരുത്. യോനാഥാന് ദാവീദിനെക്കാൾ ഏകദേശം 30 വയസ്സ് കൂടുതലുണ്ടായിരുന്നു എന്ന കാര്യം ഓർക്കുക. എങ്കിലും യോനാഥാൻ ദാവീദുമായി ഉറ്റ സുഹൃദ്ബന്ധം വളർത്തിയെടുത്തു. നിങ്ങളെക്കാൾ പ്രായക്കൂടുതലോ കുറവോ ഉള്ള ഒരാളുടെ സുഹൃത്താകാൻ നിങ്ങൾക്ക് കഴിയുമോ? അങ്ങനെ ചെയ്യുന്നെങ്കിൽ ‘സഹോദരസമൂഹത്തെ മുഴുവൻ സ്നേഹിക്കുന്നു’ എന്ന് നിങ്ങൾ കാണിക്കുകയായിരിക്കും.—1 പത്രോ. 2:17.
13. സഭയിലെ ചിലരോട് നമുക്ക് കൂടുതൽ അടുപ്പം തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
13 സഹവിശ്വാസികളോട് ആർദ്രപ്രിയമുണ്ടായിരിക്കുക എന്നതിന്റെ അർഥം സഭയിലെ എല്ലാവരുമായി ഒരേപോലെയുള്ള അടുപ്പമുണ്ടായിരിക്കും എന്നാണോ? അങ്ങനെ നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. നമ്മുടെ അതേ ഇഷ്ടങ്ങളും താത്പര്യങ്ങളും ഉള്ള സഹോദരങ്ങളോട് നമുക്ക് കൂടുതൽ അടുപ്പം തോന്നുന്നത് സ്വാഭാവികമാണ്. യേശു തന്റെ എല്ലാ അപ്പോസ്തലന്മാരെയും “സ്നേഹിതന്മാർ” എന്നാണു വിളിച്ചതെങ്കിലും യോഹന്നാനോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. (യോഹ. 13:23; 15:15; 20:2) എന്നാൽ യേശു യോഹന്നാനോട് പ്രത്യേക പരിഗണന കാണിച്ചില്ല. ഒരിക്കൽ, യോഹന്നാനും സഹോദരനായ യാക്കോബും ദൈവരാജ്യത്തിൽ തങ്ങൾക്ക് പ്രമുഖസ്ഥാനം തരണമെന്ന് യേശുവിനോട് അപേക്ഷിച്ചപ്പോൾ “എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല” എന്നാണ് യേശു മറുപടി പറഞ്ഞത്. (മർക്കോ. 10:35-40) യേശുവിനെപ്പോലെ, നമ്മളും നമ്മുടെ അടുത്ത സുഹൃത്തുക്കൾക്ക് കൂടുതൽ പരിഗണന നൽകരുത്. (യാക്കോ. 2:3, 4) അങ്ങനെ ചെയ്താൽ അത് ചേരിതിരിവ് ഉണ്ടാക്കും; സഭയുടെ സമാധാനം തകർക്കും.—യൂദ 17-19.
14. ഫിലിപ്പിയർ 2:3 അനുസരിച്ച്, മത്സരത്തിന്റെ മനോഭാവം ഒഴിവാക്കാൻ നമ്മളെ എന്തു സഹായിക്കും?
14 നമുക്ക് പരസ്പരം ആർദ്രപ്രിയമുണ്ടെങ്കിൽ സഭയിൽ നമ്മൾ മറ്റുള്ളവരെക്കാൾ മികച്ചവരാകാൻ ശ്രമിക്കില്ല. ദാവീദിനു പകരം രാജാവാകാൻ ശ്രമിച്ചുകൊണ്ട് യോനാഥാൻ ഒരിക്കലും ദാവീദിന് എതിരെ മത്സരിച്ചില്ല എന്നോർക്കുക. നമുക്കെല്ലാം അക്കാര്യത്തിൽ യോനാഥാനെ അനുകരിക്കാം. സഹോദരങ്ങളുടെ കഴിവുകളിൽ നമുക്ക് അസൂയ തോന്നരുത്. അതിനു പകരം “താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.” (ഫിലിപ്പിയർ 2:3 വായിക്കുക.) സഭയിൽ ഓരോരുത്തർക്കും അവരവരുടേതായ ഒരു പങ്കുണ്ട് എന്ന കാര്യം മനസ്സിൽപ്പിടിക്കുക. നമുക്ക് താഴ്മയുണ്ടെങ്കിൽ നമ്മൾ സഹോദരങ്ങളിലെ നന്മ കാണുകയും അവരുടെ വിശ്വസ്തമാതൃകയിൽനിന്ന് പഠിക്കുകയും ചെയ്യും.—1 കൊരി. 12:21-25.
15. ടാനിയ സഹോദരിയുടെയും കുടുംബത്തിന്റെയും അനുഭവത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
15 നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹോദരങ്ങൾ കാണിക്കുന്ന ആർദ്രപ്രിയത്തിലൂടെയും അവർ തരുന്ന പ്രായോഗികസഹായത്തിലൂടെയും യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നു. അതിന്റെ ഒരു ചെറിയ ഉദാഹരണം നോക്കാം. 2019-ൽ ഐക്യനാടുകളിൽവെച്ച് നടന്ന “സ്നേഹം ഒരിക്കലും നിലച്ചുപോകില്ല” അന്താരാഷ്ട്ര കൺവെൻഷന്റെ ശനിയാഴ്ചത്തെ പരിപാടിക്കു ശേഷം ഹോട്ടലിലേക്ക് ഒരു കുടുംബം മടങ്ങുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ടാനിയ സഹോദരി പറയുന്നു: “ഞങ്ങൾ പോയ വഴിക്ക് മറ്റൊരു വണ്ടി നിയന്ത്രണംവിട്ട് ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചു. ആർക്കും പരിക്കൊന്നും പറ്റിയില്ല, എന്നാൽ ഞങ്ങൾ എല്ലാവരും വല്ലാതെ പേടിച്ചുപോയി. ഞങ്ങൾ കാറിൽനിന്ന് പുറത്ത് ഇറങ്ങി റോഡിൽ നിന്നു. പെട്ടെന്ന് ഒരാൾ അദ്ദേഹത്തിന്റെ കാർ റോഡിന്റെ സൈഡിൽ നിറുത്തിയിട്ട് ഞങ്ങളോട് ആ കാറിൽ വന്ന് കയറി ഇരുന്നുകൊള്ളാൻ പറഞ്ഞു. അത് കൺവെൻഷൻ കഴിഞ്ഞ് മടങ്ങുന്ന നമ്മുടെ ഒരു സഹോദരനായിരുന്നു. ആ സഹോദരൻ
മാത്രമല്ല, സ്വീഡനിൽനിന്ന് കൺവെൻഷൻ കൂടാൻ വന്ന മറ്റ് അഞ്ച് സഹോദരങ്ങളും അവരുടെ വണ്ടി നിറുത്തി. സഹോദരിമാർ എന്നെയും മോളെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അപ്പോഴാണ് ഞങ്ങളുടെ വിറയൽ ഒന്നു മാറിയത്. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്ന് ഞങ്ങൾ അവരോട് പറഞ്ഞെങ്കിലും അവർ ഞങ്ങളുടെ കൂടെത്തന്നെ നിന്നു. ഞങ്ങൾക്ക് വേണ്ട വൈദ്യസഹായം ലഭിച്ചുകഴിഞ്ഞിട്ടും അവർ പോയില്ല. ഞങ്ങൾക്ക് ആവശ്യമായതെല്ലാം ചെയ്തുതന്നിട്ടാണ് അവർ മടങ്ങിയത്. ഞങ്ങളുടെ ഈ പ്രയാസസാഹചര്യത്തിൽ ഓരോ നിമിഷവും ഞങ്ങൾ യഹോവയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. ഈ അനുഭവം സഹോദരങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം കൂടുതൽ ശക്തമാക്കി; യഹോവയോടുള്ള സ്നേഹവും നന്ദിയും ആഴമുള്ളതായി.” ഒരു അവശ്യസമയത്ത് സഹോദരങ്ങൾ നിങ്ങളോട് ആർദ്രപ്രിയം കാണിച്ച ഒരു സാഹചര്യം നിങ്ങളുടെ മനസ്സിലേക്കു വരുന്നുണ്ടോ?16. പരസ്പരം ആർദ്രസ്നേഹം കാണിക്കാൻ എന്തൊക്കെ കാരണങ്ങളുണ്ട്?
16 പരസ്പരം ആർദ്രസ്നേഹം കാണിക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്, അല്ലേ? പ്രശ്നങ്ങൾ നേരിടുമ്പോൾ സഹോദരങ്ങൾക്ക് നമ്മളിൽനിന്ന് ആശ്വാസം കിട്ടുന്നു. ദൈവജനത്തിന് ഇടയിലെ ഐക്യം ശക്തിപ്പെടുന്നു. നമ്മൾ യേശുവിന്റെ ശിഷ്യന്മാരാണെന്ന് തെളിയിക്കുന്നു. അത് ആത്മാർഥഹൃദയരായ ആളുകളെ സത്യത്തിലേക്ക് ആകർഷിക്കുന്നു. “മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും” ആയ യഹോവയെ മഹത്ത്വപ്പെടുത്തുന്നു. (2 കൊരി. 1:3) അതുകൊണ്ട് നമുക്ക് ആർദ്രപ്രിയം കാണിക്കാനും സ്നേഹത്തിൽ വളരാനും ദൃഢനിശ്ചയം ചെയ്യാം.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
^ ഖ. 5 തന്റെ ശിഷ്യന്മാർക്കിടയിലെ പരസ്പരസ്നേഹം ആയിരിക്കണം അവരെ തിരിച്ചറിയിക്കേണ്ട അടയാളം എന്ന് യേശു പറഞ്ഞു. അത്തരത്തിലുള്ള സ്നേഹം കാണിക്കാൻ നമ്മളും ശ്രമിക്കുന്നു. നമ്മൾ നമ്മുടെ കുടുംബാംഗങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവോ അതേ വിധത്തിൽ നമ്മൾ സഹോദരങ്ങളെ സ്നേഹിക്കാൻ പഠിക്കണം. വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവരോട് എങ്ങനെ ആർദ്രസ്നേഹം കാണിക്കാമെന്ന് ഈ ലേഖനത്തിൽ പഠിക്കും.
^ ഖ. 55 ചിത്രക്കുറിപ്പ്: പ്രായമുള്ള ഒരു മൂപ്പന്റെ അനുഭവപരിചയത്തിൽനിന്നും പ്രയോജനം നേടുന്ന ചെറുപ്പക്കാരനായ ഒരു മൂപ്പൻ; പ്രായമുള്ള സഹോദരൻ ചെറുപ്പക്കാരനായ സഹോദരനെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. അവരും ഭാര്യമാരും പരസ്പരം അതിഥിപ്രിയം കാണിക്കുന്നു.