വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 23

യഹോവ എപ്പോഴും കൂടെയുള്ളതുകൊണ്ട്‌ നമ്മൾ ഒറ്റയ്‌ക്കല്ല

യഹോവ എപ്പോഴും കൂടെയുള്ളതുകൊണ്ട്‌ നമ്മൾ ഒറ്റയ്‌ക്കല്ല

“തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, . . . യഹോവ സമീപസ്ഥൻ.”—സങ്കീ. 145:18.

ഗീതം 28 യഹോവയുടെ സൗഹൃദം നേടുക

പൂർവാവലോകനം *

1. യഹോവയുടെ ദാസന്മാർക്ക്‌ ചിലപ്പോൾ ഏകാന്തത തോന്നിയേക്കാവുന്നത്‌ എന്തുകൊണ്ട്‌?

നമ്മളിൽ മിക്കവർക്കും ഇടയ്‌ക്കൊക്കെ ഏകാന്തത അനുഭവപ്പെടാറുണ്ട്‌. ചിലർക്ക്‌ അതു പെട്ടെന്നു മാറും. എന്നാൽ മറ്റു ചിലരുടെ കാര്യത്തിൽ അതു കുറെക്കാലം നീണ്ടുനിന്നേക്കാം. ചുറ്റും ധാരാളം ആളുകളുള്ളപ്പോഴും നമുക്കു ചിലപ്പോൾ ഏകാന്തത തോന്നാം. പുതിയൊരു സഭയിൽ ചെല്ലുമ്പോൾ കൂട്ടുകാരെ കണ്ടെത്താൻ ചിലർക്കു ബുദ്ധിമുട്ടാണ്‌. ഇനി, കുടുംബാംഗങ്ങളുമായി വളരെ അടുത്ത്‌ കഴിഞ്ഞവർക്ക്‌ അവരെ വിട്ട്‌ ദൂരെ ഒരു സ്ഥലത്തേക്കു പോകുമ്പോൾ ഏകാന്തത തോന്നിയേക്കാം. മറ്റു ചിലരുടെ കാര്യത്തിൽ പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോൾ ഏകാന്തത അനുഭവപ്പെടുന്നു. ചില സഹോദരങ്ങൾക്ക്‌, പ്രത്യേകിച്ച്‌ പുതുതായി സത്യം പഠിച്ചുവന്നവർക്ക്‌, അതിന്റെ പേരിൽ അവരുടെ വിശ്വാസികളല്ലാത്ത കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അവരെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഒറ്റപ്പെട്ടതായി തോന്നിയേക്കാം.

2. ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും?

2 യഹോവയ്‌ക്കു നമ്മളെ ശരിക്കും അറിയാം. നമുക്ക്‌ ഏകാന്തത തോന്നുമ്പോൾ യഹോവ അതു മനസ്സിലാക്കുന്നു. നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്‌? ഏകാന്തത തോന്നുമ്പോൾ നമ്മൾ എന്തു ചെയ്യണം? ഇനി, സഭയിൽ ഏകാന്തത അനുഭവിക്കുന്ന മറ്റുള്ളവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്കു നോക്കാം.

യഹോവയ്‌ക്കു നമ്മളെക്കുറിച്ച്‌ ചിന്തയുണ്ട്‌

ഏലിയ ഒറ്റയ്‌ക്കല്ലെന്ന്‌ ഉറപ്പു കൊടുക്കാൻ യഹോവ തന്റെ ദൂതനെ അയച്ചു (3-ാം ഖണ്ഡിക കാണുക)

3. ഏലിയയെക്കുറിച്ച്‌ തനിക്ക്‌ ചിന്തയുണ്ടെന്ന്‌ യഹോവ എങ്ങനെയാണു കാണിച്ചത്‌?

3 തന്റെ ആരാധകരെല്ലാം സന്തോഷത്തോടെയിരിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. യഹോവ നമുക്കെല്ലാം സമീപസ്ഥനാണ്‌. അതുകൊണ്ടു നമ്മൾ സങ്കടപ്പെടുകയോ നിരുത്സാഹിതരാകുകയോ ഒക്കെ ചെയ്യുമ്പോൾ യഹോവ അതു കാണും. (സങ്കീ. 145:18, 19) ഏലിയ പ്രവാചകന്റെ കാര്യത്തിൽ യഹോവ എന്തു ചെയ്‌തെന്നു നോക്കാം. ഇസ്രായേലിന്റെ ചരിത്രത്തിലെ വളരെ പ്രയാസകരമായ കാലഘട്ടത്തിലായിരുന്നു വിശ്വസ്‌തനായ ആ പ്രവാചകൻ ജീവിച്ചിരുന്നത്‌. സത്യാരാധകർക്ക്‌ സ്വന്തം ജനത്തിൽനിന്നുതന്നെ ഉപദ്രവം നേരിട്ടിരുന്ന കാലം. എങ്ങനെയും ഏലിയയെയും വകവരുത്താനായിരുന്നു അവരുടെ ഗൂഢപദ്ധതി. (1 രാജാ. 19:1, 2) പ്രവാചകന്‌ ആകെ സങ്കടവും നിരാശയും ഒക്കെ തോന്നി. അതു മാത്രമല്ല, യഹോവയുടെ ആരാധകനായി താൻ മാത്രമേ ഉള്ളൂ എന്നും ഏലിയ വിചാരിച്ചു. അത്‌ അദ്ദേഹത്തെ കൂടുതൽ വിഷമത്തിലാക്കി. (1 രാജാ. 19:10) യഹോവ അതെല്ലാം കാണുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ ഏലിയയെ സഹായിക്കാൻ യഹോവ പെട്ടെന്നുതന്നെ ഒരു ദൂതനെ അയച്ചു. ഏലിയ ഒറ്റയ്‌ക്കല്ലെന്നും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന ധാരാളം പേർ അപ്പോഴും ഇസ്രായേലിലുണ്ടെന്നും ദൂതൻ ഏലിയയോടു പറഞ്ഞു.—1 രാജാ. 19:5, 18.

4. മറ്റുള്ളവരുടെ സഹായം നഷ്ടപ്പെടുന്ന തന്റെ ദാസന്മാരെക്കുറിച്ച്‌ യഹോവയ്‌ക്കു ചിന്തയുണ്ടെന്നു മർക്കോസ്‌ 10:29, 30 കാണിക്കുന്നത്‌ എങ്ങനെ?

4 യഹോവയെ സേവിക്കാൻ തീരുമാനിക്കുമ്പോൾ നമുക്കു പല ത്യാഗങ്ങളും ചെയ്യേണ്ടിവരുമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. വിശ്വാസത്തിലില്ലാത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും പിന്തുണയും നഷ്ടപ്പെടുന്നതായിരിക്കാം അതിലൊന്ന്‌. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഓർത്ത്‌ ഉത്‌കണ്‌ഠ തോന്നിയിട്ടായിരിക്കാം ഒരുപക്ഷേ പത്രോസ്‌ അപ്പോസ്‌തലൻ ഒരിക്കൽ യേശുവിനോട്‌ ഇങ്ങനെ ചോദിച്ചത്‌: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ അങ്ങയെ അനുഗമിച്ചിരിക്കുന്നു; ഞങ്ങൾക്ക്‌ എന്തു കിട്ടും?” (മത്താ. 19:27) ഒരു വലിയ ആത്മീയകുടുംബത്തെ അവർക്കു കിട്ടുമെന്ന്‌ അപ്പോൾ യേശു സ്‌നേഹത്തോടെ തന്റെ ശിഷ്യന്മാർക്ക്‌ ഉറപ്പുകൊടുത്തു. (മർക്കോസ്‌ 10:29, 30 വായിക്കുക.) തന്നെ സേവിക്കുന്നവരെ സഹായിക്കുമെന്നു നമ്മുടെ ആത്മീയകുടുംബത്തിന്റെ ശിരസ്സായ യഹോവ വാക്കുതന്നിട്ടുമുണ്ട്‌. (സങ്കീ. 9:10) എന്നാൽ ഏകാന്തതയെ മറികടക്കാൻ യഹോവയിൽനിന്നുള്ള സഹായം കിട്ടുന്നതിനു നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.

ഏകാന്തത തോന്നുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

5. യഹോവ നമ്മളെ എങ്ങനെ സഹായിക്കുന്നെന്നു ചിന്തിക്കുന്നതിന്റെ പ്രയോജനം എന്ത്‌?

5 യഹോവ നിങ്ങളെ എങ്ങനെ സഹായിക്കുന്നെന്നു ചിന്തിക്കുക. (സങ്കീ. 55:22) അങ്ങനെ ചെയ്യുന്നതു നമ്മൾ ഒറ്റയ്‌ക്കല്ലെന്നു തിരിച്ചറിയാൻ സഹായിക്കും. കുടുംബാംഗങ്ങൾ ആരും വിശ്വാസത്തിലില്ലാത്ത അവിവാഹിതയായ കാരൾ * സഹോദരി പറയുന്നു: “പ്രയാസങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ യഹോവ എന്നെ എങ്ങനെയൊക്കെയാണു സഹായിച്ചതെന്നു ഞാൻ ഇടയ്‌ക്കിടെ ചിന്തിക്കാറുണ്ട്‌. ഞാൻ ഒറ്റയ്‌ക്കല്ല എന്ന്‌ ഓർക്കാൻ അത്‌ എന്നെ സഹായിക്കുന്നു. ഭാവിയിലും യഹോവ എന്റെ കൂടെയുണ്ടായിരിക്കുമെന്ന ഉറപ്പ്‌ എനിക്ക്‌ അതിലൂടെ കിട്ടുന്നു.”

6. ഏകാന്തതയുമായി മല്ലിടുന്നവർക്ക്‌ 1 പത്രോസ്‌ 5:9, 10 പ്രോത്സാഹനം പകരുന്നത്‌ എങ്ങനെ?

6 പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരങ്ങളെ യഹോവ എങ്ങനെയാണു സഹായിക്കുന്നതെന്നു ചിന്തിക്കുക. (1 പത്രോസ്‌ 5:9, 10 വായിക്കുക.) വർഷങ്ങളായി ഒറ്റയ്‌ക്കു വിശ്വാസത്തിലുള്ള ഹിരോഷി സഹോദരൻ പറയുന്നു: “സഭയിലെ എല്ലാ സഹോദരങ്ങൾക്കും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ട്‌. എന്നിട്ടും അവർ യഹോവയെ സേവിക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു. അതു കാണുന്നത്‌ ഒറ്റയ്‌ക്കു വിശ്വാസത്തിലുള്ള എന്നെപ്പോലുള്ളവർക്ക്‌ ശരിക്കും ഒരു പ്രോത്സാഹനമാണ്‌.”

7. പ്രാർഥന നിങ്ങളെ എങ്ങനെയാണു സഹായിക്കുന്നത്‌?

7 ആത്മീയകാര്യങ്ങൾ മുടങ്ങാതെ ചെയ്യുക. നമ്മുടെ ഉള്ളിലുള്ളതെല്ലാം യഹോവയോടു തുറന്നുപറയുന്നത്‌ അതിൽ ഉൾപ്പെടുന്നു. (1 പത്രോ. 5:7) “ഏകാന്തതയെ മറികടക്കാൻ എന്നെ സഹായിച്ച ഒരു പ്രധാനസംഗതി യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചതാണ്‌” എന്നു മാസീൽ സഹോദരി പറയുന്നു. സത്യം സ്വീകരിച്ചതിന്റെ പേരിൽ കുടുംബാംഗങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ടതുപോലെ തോന്നിയ ഒരു യുവസഹോദരിയാണു മാസീൽ. “യഹോവ എനിക്കു സ്വന്തം അപ്പനെപ്പോലെയായിരുന്നു. ദിവസവും പല തവണ ഞാൻ യഹോവയോടു പ്രാർഥിച്ചു. എന്റെ ഉള്ളിലുള്ളതെല്ലാം ഞാൻ യഹോവയോടു പറഞ്ഞു” എന്നു സഹോദരി പറയുന്നു.

ബൈബിളിന്റെയും ബൈബിൾപ്രസിദ്ധീകരണങ്ങളുടെയും ഓഡിയോ കേൾക്കുന്നത്‌ ഏകാന്തത കുറയ്‌ക്കാൻ സഹായിക്കും (8-ാം ഖണ്ഡിക കാണുക) *

8. ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു നിങ്ങളെ എങ്ങനെയാണു സഹായിക്കുന്നത്‌?

8 പതിവായി ബൈബിൾ വായിക്കുകയും യഹോവയ്‌ക്കു നിങ്ങളോടുള്ള സ്‌നേഹത്തെ എടുത്തുകാണിക്കുന്ന ബൈബിൾവിവരണങ്ങളെക്കുറിച്ച്‌ ധ്യാനിക്കുകയും ചെയ്യുക. കുടുംബാംഗങ്ങളിൽനിന്ന്‌ കളിയാക്കലും കുറ്റപ്പെടുത്തലും ഒക്കെ കേൾക്കേണ്ടിവരുന്ന ബിയൻക സഹോദരി പറയുന്നു: “ബൈബിൾവിവരണങ്ങളും എന്റേതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള മറ്റു സഹോദരങ്ങളുടെ അനുഭവങ്ങളും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു ശരിക്കും എന്നെ സഹായിക്കുന്നു.” മറ്റു ചിലർ ആശ്വാസം തരുന്ന സങ്കീർത്തനം 27:10; യശയ്യ 41:10 പോലുള്ള തിരുവെഴുത്തുകൾ കാണാപ്പാഠം പഠിക്കുന്നു. ഇനി വേറെ ചിലർ, മീറ്റിങ്ങിനു പഠിക്കാനുള്ള ഭാഗത്തിന്റെയോ ബൈബിൾ വായനാഭാഗത്തിന്റെയോ ഓഡിയോ റെക്കോർഡിങ്ങുകൾ കേൾക്കുന്നു. അത്‌ ഏകാന്തതയെ മറികടക്കാൻ അവരെ സഹായിക്കുന്നു.

9. മീറ്റിങ്ങുകൾ നിങ്ങളെ എങ്ങനെയാണു സഹായിക്കുന്നത്‌?

9 ഒരു മീറ്റിങ്ങുപോലും മുടക്കാതിരിക്കാൻ ശ്രമിക്കുക. അങ്ങനെയാകുമ്പോൾ അവിടെ നടക്കുന്ന പരിപാടികളിൽനിന്ന്‌ പ്രോത്സാഹനം കിട്ടും, സഹോദരങ്ങളെ അടുത്ത്‌ അറിയാനും പറ്റും. (എബ്രാ. 10:24, 25) നേരത്തേ പറഞ്ഞ മാസീൽ സഹോദരി പറയുന്നു: “ഞാൻ ഒരു നാണക്കാരിയായിരുന്നെങ്കിലും ഒരു മീറ്റിങ്ങുപോലും മുടക്കാതിരിക്കാനും ഒരു ഉത്തരമെങ്കിലും പറയാനും ഞാൻ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്‌തതു സഹോദരങ്ങളോടു നല്ല അടുപ്പവും സ്‌നേഹവും ഒക്കെ തോന്നാൻ എന്നെ സഹായിച്ചു.”

10. സഹോദരങ്ങളുമായി സൗഹൃദം വളർത്തുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 സഹോദരങ്ങളുമായി സുഹൃദ്‌ബന്ധം വളർത്തുക. പല പ്രായത്തിലും പശ്ചാത്തലത്തിലും പെട്ട സഹോദരങ്ങളിൽനിന്ന്‌ നമുക്കു പലതും പഠിക്കാനാകും. അതുകൊണ്ട്‌ അങ്ങനെയുള്ളവരുമായി സൗഹൃദത്തിലാകുക. “പ്രായമായവർ” ജ്ഞാനികളായിരിക്കുമെന്നു ബൈബിൾ പറയുന്നു. (ഇയ്യോ. 12:12) ഇനി, പ്രായമായവർക്കു സഭയിലെ ചെറുപ്പക്കാരിൽനിന്നും പലതും പഠിക്കാനുണ്ടാകും. ദാവീദും യോനാഥാനും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ടായിരുന്നു. എന്നിട്ടും അവർ അടുത്ത കൂട്ടുകാരായി. (1 ശമു. 18:1) പല പ്രയാസസാഹചര്യങ്ങൾ നേരിട്ടപ്പോഴും യഹോവയെ സേവിക്കാൻ അവർ പരസ്‌പരം സഹായിച്ചു. (1 ശമു. 23:16-18) ഒറ്റയ്‌ക്കു വിശ്വാസത്തിലുള്ള ഇറീന സഹോദരി പറയുന്നു: “നമ്മുടെ സഹോദരങ്ങൾക്കു ശരിക്കും നമ്മുടെ മാതാപിതാക്കളെപ്പോലെയോ നമ്മുടെ കൂടപ്പിറപ്പുകളെപ്പോലെയോ ഒക്കെ ആകാനാകും. അവരെ ഉപയോഗിച്ച്‌, നമ്മൾ ഒറ്റയ്‌ക്കാണെന്ന സങ്കടം മാറ്റാൻ യഹോവയ്‌ക്കു കഴിയും.”

11. നല്ല സുഹൃദ്‌ബന്ധങ്ങൾ വളർത്തിയെടുക്കാൻ നമ്മൾ എന്തു ചെയ്യണം?

11 പുതിയ കൂട്ടുകാരെ കണ്ടെത്തുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച്‌ നമ്മൾ സംസാരിക്കാൻ മടിയുള്ളവരാണെങ്കിൽ. എതിർപ്പുകളൊക്കെ ഉണ്ടായിട്ടും സത്യം പഠിച്ചുവന്ന, അല്‌പം നാണക്കാരിയായ ഒരു സഹോദരിയാണു രത്‌ന. സഹോദരി പറയുന്നു: “സഹോദരങ്ങളുടെ സഹായമില്ലാതെ പിടിച്ചുനിൽക്കാനാകില്ലെന്നു ഞാൻ അംഗീകരിക്കണമായിരുന്നു.” ഉള്ളുതുറന്നു മറ്റുള്ളവരോടു സംസാരിക്കുന്നത്‌ അല്‌പം ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ അങ്ങനെ ചെയ്‌തെങ്കിലേ അവരുമായി നല്ല സൗഹൃദത്തിലാകാൻ പറ്റുകയുള്ളൂ. നിങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും കൂട്ടുകാർക്ക്‌ ആഗ്രഹം കാണും. പക്ഷേ നമ്മുടെ വിഷമങ്ങൾ നമ്മൾ അവരോടു തുറന്നുപറയണം. കാരണം അവർക്ക്‌ അത്‌ ഊഹിച്ചെടുക്കാനാകില്ലല്ലോ.

12. നല്ല കൂട്ടുകാരെ കണ്ടെത്താനുള്ള ഒരു വഴി എന്താണ്‌?

12 നല്ല കൂട്ടുകാരെ കണ്ടെത്താനുള്ള ഒരു എളുപ്പവഴി സഹോദരങ്ങളോടൊപ്പം പ്രസംഗപ്രവർത്തനം ചെയ്യുന്നതാണ്‌. നേരത്തേ പറഞ്ഞ കാരൾ സഹോദരി പറയുന്നു: “സഹോദരങ്ങളോടൊപ്പം പ്രസംഗപ്രവർത്തനവും മറ്റു ദിവ്യാധിപത്യ പ്രവർത്തനങ്ങളും ചെയ്‌തതുകൊണ്ട്‌ എനിക്കു കുറെ നല്ല കൂട്ടുകാരെ കിട്ടി. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഈ കൂട്ടുകാരിലൂടെ യഹോവ എന്നെ സഹായിച്ചിട്ടുണ്ട്‌.” വിശ്വസ്‌തരായ ക്രിസ്‌ത്യാനികളുമായി സൗഹൃദത്തിലാകുന്നതുകൊണ്ട്‌ നമുക്ക്‌ ഒരുപാടു ഗുണങ്ങളുണ്ട്‌. കാരണം ഈ കൂട്ടുകാരിലൂടെയാണ്‌ ഏകാന്തതപോലുള്ള പ്രശ്‌നങ്ങൾ മറികടക്കാൻ യഹോവ നമ്മളെ സഹായിക്കുന്നത്‌.—സുഭാ. 17:17.

നമ്മുടെ കുടുംബത്തിന്റെ ഭാഗമാണെന്നു തോന്നാൻ മറ്റുള്ളവരെ സഹായിക്കുക

13. സഭയിലുള്ള എല്ലാവർക്കും എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

13 സഭയിൽ നല്ല സ്‌നേഹവും സമാധാനവും ഒക്കെ നിലനിറുത്താൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്‌. അങ്ങനെയാകുമ്പോൾ തങ്ങൾ ഒറ്റയ്‌ക്കാണെന്ന ഒരു തോന്നൽ ആർക്കുമുണ്ടാകില്ല. (യോഹ. 13:35) അതിന്‌, നമ്മൾ എന്തു പറയുന്നു, എന്തു ചെയ്യുന്നു എന്നതു വളരെ പ്രധാനമാണ്‌. ഒരു സഹോദരി പറയുന്നു: “സത്യം പഠിച്ചതോടെ ക്രിസ്‌തീയസഭ എന്റെ കുടുംബമായി. ആ സഹോദരീസഹോദരന്മാരുടെ സഹായമില്ലാതെ എനിക്ക്‌ ഒരിക്കലും ഒരു സാക്ഷിയാകാൻ കഴിയുമായിരുന്നില്ല.” ഒറ്റയ്‌ക്കു സത്യം പഠിച്ചുവരുന്നവർക്ക്‌, സഹോദരങ്ങൾ അവരെ ശരിക്കും സ്‌നേഹിക്കുന്നുണ്ടെന്നു തോന്നണം. അതിനു നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

14. പുതിയവരെ കൂട്ടുകാരാക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

14 പുതിയവരെ സുഹൃത്തുക്കളാക്കാൻ മുൻകൈയെടുക്കുക. പുതിയവർ മീറ്റിങ്ങിനു വരുമ്പോൾ നമുക്ക്‌ അവരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യാം. (റോമ. 15:7) എന്നാൽ അതു മാത്രം പോരാ. പതിയെപ്പതിയെ അവരുടെ കൂട്ടുകാരാകാൻ ശ്രമിക്കണം. അതിനു നമ്മൾ സ്‌നേഹത്തോടെ അവരുടെ കാര്യത്തിൽ ആത്മാർഥമായ താത്‌പര്യമെടുക്കണം. വിഷമിപ്പിക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കാതെതന്നെ അവർ നേരിടുന്ന പ്രശ്‌നങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. പലരും അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ തുറന്നുപറയുന്ന പ്രകൃതക്കാരായിരിക്കില്ല. അതുകൊണ്ട്‌ നമ്മൾ അതിന്‌ അവരെ നിർബന്ധിക്കരുത്‌. പകരം നയപൂർവം അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. അവർക്കു പറയാനുള്ളതെല്ലാം ശ്രദ്ധിച്ചുകേൾക്കുക. അതിനുവേണ്ടി, അവരോട്‌, ‘എങ്ങനെയാണു സത്യം അറിയാൻ ഇടയായത്‌’ എന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാം.

15. പക്വതയുള്ള ക്രിസ്‌ത്യാനികൾക്കു സഭയിലെ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം?

15 നമ്മൾ ഓരോരുത്തരും മറ്റുള്ളവരോടു സ്‌നേഹവും പരിഗണനയും കാണിക്കുമ്പോൾ സഭയിലെ എല്ലാവരുടെയും വിശ്വാസം ശക്തമാകും. പക്വതയുള്ള ക്രിസ്‌ത്യാനികൾക്ക്‌, പ്രത്യേകിച്ച്‌ മൂപ്പന്മാർക്ക്‌, ഇക്കാര്യത്തിൽ മുൻകൈയെടുക്കാം. മെലിസ്സയുടെ കാര്യം നോക്കുക. ഒരു സാക്ഷിയാകാൻ സഹോദരിയെ സഹായിച്ചത്‌ അമ്മയാണ്‌. സഹോദരി പറയുന്നു: “സഭയിലെ പല സഹോദരന്മാരും എനിക്കു സ്വന്തം അപ്പനെപ്പോലെയായിരുന്നു. അവർ എന്റെ കൂടെ സമയം ചെലവഴിച്ചു, എന്റെ കാര്യത്തിൽ താത്‌പര്യമെടുത്തു. അവരോട്‌ എനിക്ക്‌ ഒരുപാടു നന്ദിയുണ്ട്‌. എനിക്ക്‌ എപ്പോൾ സംസാരിക്കണമെന്നു തോന്നിയാലും കേൾക്കാൻ അവർ തയ്യാറായിരുന്നു.” ഇനി, മുറീഷ്യോ എന്ന യുവസഹോദരന്റെ അനുഭവം നോക്കാം. അദ്ദേഹത്തെ സത്യം പഠിപ്പിച്ച വ്യക്തി നിഷ്‌ക്രിയനായപ്പോൾ തനിക്ക്‌ ആരുമില്ലാത്തതുപോലെ അദ്ദേഹത്തിനു തോന്നി. അദ്ദേഹം പറയുന്നു: “ആ സമയത്ത്‌ മൂപ്പന്മാർ എന്റെ കാര്യത്തിൽ പ്രത്യേകം താത്‌പര്യമെടുത്തു. അത്‌ എനിക്കു വലിയ ആശ്വാസമായിരുന്നു. അവർ പതിവായി എന്നോടു സംസാരിച്ചു, പ്രസംഗപ്രവർത്തനത്തിനു പോകുമ്പോൾ എന്നെ കൂട്ടിക്കൊണ്ടുപോയി, അവർ ബൈബിൾ പഠിച്ചപ്പോൾ കണ്ടെത്തിയ നല്ലനല്ല ആശയങ്ങൾ എന്നോടു പറഞ്ഞു. ഞങ്ങൾ ഒരുമിച്ച്‌ ചില കളികളിൽ ഏർപ്പെടുകപോലും ചെയ്‌തു.” മെലിസ്സയും മുറീഷ്യോയും ഇപ്പോൾ മുഴുസമയസേവകരാണ്‌.

കുറച്ച്‌ സമയം നിങ്ങൾ കൂടെയുണ്ടായിരിക്കുന്നതു പ്രയോജനം ചെയ്യുന്ന ആരെങ്കിലും നിങ്ങളുടെ സഭയിലുണ്ടോ? (16-19 ഖണ്ഡികകൾ കാണുക) *

16-17. മറ്റുള്ളവരെ നിങ്ങൾക്ക്‌ ഏതൊക്കെ വിധങ്ങളിൽ സഹായിക്കാനാകും?

16 വേണ്ട സഹായം ചെയ്‌തുകൊടുക്കുക. (ഗലാ. 6:10) സ്വന്തം വീട്ടുകാരിൽനിന്നെല്ലാം ദൂരെയുള്ള ഒരു ദേശത്ത്‌ മിഷനറി സേവനം ചെയ്യുന്ന ലിയോ സഹോദരൻ പറയുന്നു: “സ്‌നേഹത്തോടെ ആരെങ്കിലും ചെയ്‌തുതരുന്ന ചെറിയൊരു സഹായമായിരിക്കും മിക്കപ്പോഴും നമുക്ക്‌ ആകെക്കൂടി വേണ്ടത്‌. എനിക്ക്‌ അങ്ങനെയൊരു അനുഭവമുണ്ടായി. ഒരു ദിവസം എന്റെ കാർ അപകടത്തിൽപ്പെട്ടു. എല്ലാം കഴിഞ്ഞ്‌ വീട്ടിൽ എത്തിയപ്പോഴേക്കും ഞാൻ ആകെ അവശനായിരുന്നു. അപ്പോഴാണ്‌ ഒരു സഹോദരനും സഹോദരിയും എന്നെ ഭക്ഷണത്തിനു വിളിച്ചത്‌. അന്നു കഴിച്ചത്‌ എന്താണെന്നൊന്നും എനിക്ക്‌ ഓർമയില്ല. പക്ഷേ ഒരു കാര്യം ഞാൻ ഓർക്കുന്നുണ്ട്‌, ഞാൻ പറഞ്ഞതെല്ലാം അവർ ശ്രദ്ധയോടെ കേട്ടിരുന്നു. അവിടെനിന്ന്‌ പോരുമ്പോഴേക്കും എന്റെ മനസ്സു വളരെ ശാന്തമായിരുന്നു.”

17 സമ്മേളനങ്ങളും കൺവെൻഷനുകളും പോലുള്ള കൂടിവരവുകൾ നമുക്കെല്ലാം വലിയ സന്തോഷമുള്ള കാര്യമാണ്‌. കാരണം, സഹോദരങ്ങളെ കാണാം, കേട്ട പ്രസംഗങ്ങളെക്കുറിച്ച്‌ അവരുമായിട്ട്‌ സംസാരിക്കാം. എങ്കിലും നേരത്തേ കണ്ട കാരളിനു പറയാനുള്ളത്‌ ഇതാണ്‌: “സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ഒക്കെ പോകുമ്പോഴാണു ശരിക്കും ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നിയിരുന്നത്‌. കാരണം, നൂറുകണക്കിനോ ചിലപ്പോൾ ആയിരക്കണക്കിനോ സഹോദരങ്ങൾ ചുറ്റുമുണ്ടെങ്കിലും അവരെല്ലാം അവരുടെ കുടുംബാംഗങ്ങളുടെ കൂടെയായിരിക്കും ഇരിക്കുന്നത്‌. അതു കാണുമ്പോൾ ഞാൻ മാത്രം ഒറ്റയ്‌ക്കാണല്ലോ എന്ന്‌ എനിക്കു തോന്നും.” ഇനി, ഇണയെ നഷ്ടപ്പെട്ടശേഷം ആദ്യമായി ഒരു കൺവെൻഷനോ സമ്മേളനത്തിനോ പോകുമ്പോൾ ചിലർക്കു വലിയ സങ്കടം തോന്നാറുണ്ട്‌. ഇത്തരം സാഹചര്യങ്ങളിലുള്ള ആരെയെങ്കിലും നിങ്ങൾക്ക്‌ അറിയാമോ? അടുത്ത തവണ സമ്മേളനത്തിനു പോകുമ്പോൾ അവരെയുംകൂടെ നിങ്ങളുടെ കുടുംബത്തോടൊപ്പം കൊണ്ടുപോകാനാകുമോ?

18. ആതിഥ്യം കാണിക്കുമ്പോൾ 2 കൊരിന്ത്യർ 6:11-13-ലെ ഉപദേശം നമുക്ക്‌ എങ്ങനെ അനുസരിക്കാം?

18 മറ്റുള്ളവരുടെകൂടെയായിരിക്കാൻ സമയം കണ്ടെത്തുക. നിങ്ങൾ രസകരമായ എന്തെങ്കിലും പരിപാടി പ്ലാൻ ചെയ്യുമ്പോൾ പലരെ മാറിമാറി കൂടെക്കൂട്ടാൻ ശ്രമിക്കുക, പ്രത്യേകിച്ച്‌ തങ്ങൾ ഒറ്റയ്‌ക്കാണ്‌ എന്നു ചിന്തിക്കുന്നവരെ. അങ്ങനെയുള്ളവർക്കുവേണ്ടി നമ്മൾ “ഹൃദയം വിശാലമായി” തുറക്കണം. (2 കൊരിന്ത്യർ 6:11-13 വായിക്കുക.) “സഹോദരങ്ങൾ അവരുടെ വീടുകളിലേക്കു ഞങ്ങളെ ക്ഷണിക്കുകയും ടൂർ പോകുമ്പോൾ ഞങ്ങളെ കൂടെക്കൂട്ടുകയും ചെയ്‌തിരുന്നതൊക്കെ എത്ര സന്തോഷമായിരുന്നെന്നോ” എന്നു നേരത്തേ പറഞ്ഞ മെലിസ്സ പറയുന്നു. ഇത്തരത്തിൽ ആതിഥ്യം കാണിക്കേണ്ടതായുള്ള ആരെങ്കിലും നിങ്ങളുടെ സഭയിലുണ്ടോ?

19. ഏതെല്ലാം സാഹചര്യങ്ങളിൽ സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത്‌ അവർക്കു പ്രയോജനം ചെയ്‌തേക്കാം?

19 ചില പ്രത്യേകസമയങ്ങളിൽ നമ്മൾ കൂടെയുണ്ടായിരിക്കുന്നതു പല സഹോദരങ്ങളും ഒരുപാടു വിലമതിക്കും. ഉദാഹരണത്തിന്‌, വിശേഷദിവസങ്ങളൊക്കെ വരുമ്പോൾ അവിശ്വാസികളായ ബന്ധുക്കളുടെകൂടെ താമസിക്കുന്നവർക്ക്‌ അല്‌പം ബുദ്ധിമുട്ടു തോന്നിയേക്കാം. ഇനി, മറ്റു ചിലർക്ക്‌ ഓരോ വർഷവും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആ ദിവസം വരുമ്പോൾ വലിയ വിഷമമായിരിക്കാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നെങ്കിൽ അവരുടെ കാര്യത്തിൽ ‘ആത്മാർഥമായ താത്‌പര്യമുണ്ടെന്നു’ കാണിക്കുകയായിരിക്കും നമ്മൾ.—ഫിലി. 2:20.

20. നമ്മൾ ഒറ്റയ്‌ക്കാണെന്നു തോന്നുമ്പോൾ മത്തായി 12:48-50-ലെ യേശുവിന്റെ വാക്കുകൾ നമ്മളെ എങ്ങനെ സഹായിക്കും?

20 പലപല കാരണങ്ങളാൽ തങ്ങൾ ഒറ്റയ്‌ക്കാണെന്ന്‌ ഇടയ്‌ക്കൊക്കെ സഹോദരങ്ങൾക്കു തോന്നിയേക്കാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്‌. നമ്മുടെ ആ വിഷമം യഹോവ ശരിക്കും മനസ്സിലാക്കുന്നുണ്ട്‌. യഹോവ നമ്മളെ സഹായിക്കുകയും ചെയ്യും. മിക്കപ്പോഴും അതു നമ്മുടെ പ്രിയ സഹോദരങ്ങളിലൂടെയായിരിക്കും. (മത്തായി 12:48-50 വായിക്കുക.) യഹോവ സ്‌നേഹപൂർവം ചെയ്‌തിരിക്കുന്ന ഈ കരുതലിനോടു നമ്മൾ നന്ദിയുള്ളവരാണ്‌. സഹോദരങ്ങളെ സഹായിക്കാൻ നമ്മളെക്കൊണ്ടാകുന്നതെല്ലാം ചെയ്‌തുകൊണ്ട്‌ നമുക്ക്‌ ആ നന്ദി കാണിക്കാം. ചിലപ്പോൾ നമ്മൾ ഒറ്റയ്‌ക്കാണെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ നമ്മൾ ഒരിക്കലും ഒറ്റയ്‌ക്കല്ല. കാരണം, യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ട്‌.

ഗീതം 46 യഹോവേ, ഞങ്ങൾ നന്ദിയേകുന്നു

^ ഖ. 5 നിങ്ങൾക്ക്‌ ഇടയ്‌ക്കൊക്കെ ഏകാന്തത അനുഭവപ്പെടാറുണ്ടോ? അങ്ങനെയെങ്കിൽ ഇത്‌ ഓർക്കുക: നിങ്ങളുടെ ആ വിഷമം യഹോവ ശരിക്കും മനസ്സിലാക്കുന്നുണ്ട്‌. യഹോവ നിങ്ങളെ സഹായിക്കാൻ തയ്യാറുമാണ്‌. ഏകാന്തതയെ മറികടക്കാൻ നമുക്ക്‌ എന്തു ചെയ്യാമെന്നു നമ്മൾ ഈ ലേഖനത്തിലൂടെ പഠിക്കും. അതുപോലെ, ആ വിഷമം അനുഭവിക്കുന്ന സഹാരാധകരെ നമുക്ക്‌ എങ്ങനെ സഹായിക്കാമെന്നും നമ്മൾ കാണും.

^ ഖ. 5 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 60 ചിത്രക്കുറിപ്പ്‌: ഭാര്യ മരിച്ചുപോയ ഒരു സഹോദരൻ ഏകാന്തതയെ മറികടക്കാൻ ബൈബിളിന്റെയോ ബൈബിൾപ്രസിദ്ധീകരണങ്ങളുടെയോ ഓഡിയോ കേൾക്കുന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: ഒരു സഹോദരനും മോളും കൂടി ആഹാരവുമായി സഭയിലെ പ്രായമുള്ള ഒരു സഹോദരനെ കാണാൻ ചെല്ലുന്നു.