വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

ജീവിതത്തിന്റെ ഉദ്ദേശ്യം തേടിയുള്ള എന്റെ യാത്ര

ജീവിതത്തിന്റെ ഉദ്ദേശ്യം തേടിയുള്ള എന്റെ യാത്ര

മെഡിറ്ററേനിയൻ കടലിലൂടെ ബോട്ടിൽ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണു ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്‌. ഞങ്ങളുടെ ബോട്ടിന്‌ ഒരു ദ്വാരം വീണിരിക്കുന്നു. അതിലൂടെ ബോട്ടിനുള്ളിലേക്കു വെള്ളം കയറുന്നുണ്ട്‌. ഒപ്പം അതിശക്തമായ ഒരു കാറ്റും വീശിത്തുടങ്ങി. ഞാൻ ആകെ പേടിച്ചുപോയി. വർഷങ്ങൾക്കുശേഷം ആദ്യമായി ഞാൻ പ്രാർഥിച്ചു. ഞാൻ എങ്ങനെയാണ്‌ ആ സാഹചര്യത്തിൽ ചെന്നുപെട്ടത്‌. കഥയുടെ തുടക്കംതൊട്ട്‌ പറയാം.

എനിക്ക്‌ ഏഴു വയസ്സുള്ളപ്പോൾ, ഞങ്ങൾ അന്ന്‌ ബ്രസീലിലാണു താമസിച്ചിരുന്നത്‌

1948-ൽ നെതർലൻഡ്‌സിലാണു ഞാൻ ജനിച്ചത്‌. പിറ്റേ വർഷം ഞങ്ങളുടെ കുടുംബം ബ്രസീലിലെ സാവോ പൗലോയിലേക്കു താമസം മാറി. എന്റെ മാതാപിതാക്കൾ മുടങ്ങാതെ പള്ളിയിൽ പോകുന്നവരായിരുന്നു. എന്നും അത്താഴം കഴിഞ്ഞ്‌ കുടുംബം ഒരുമിച്ച്‌ ബൈബിൾ വായിക്കുന്ന രീതിയും ഞങ്ങൾക്കുണ്ടായിരുന്നു. 1959-ൽ ഞങ്ങൾ വീണ്ടും മറ്റൊരു രാജ്യത്തേക്കു താമസം മാറി. ഇത്തവണ ഐക്യനാടുകളിലെ മാസച്ചുസെറ്റ്‌സ്‌ എന്ന സ്ഥലത്താണു താമസമാക്കിയത്‌.

എട്ടു പേരുള്ള ഞങ്ങളുടെ കുടുംബത്തെ നോക്കാൻവേണ്ടി അപ്പൻ ശരിക്കും കഷ്ടപ്പെട്ട്‌ പണിയെടുത്തു. അദ്ദേഹം ഒരു സെയ്‌ൽസ്‌മാന്റെ ജോലിയും റോഡു നിർമാണവും ഒക്കെ ചെയ്‌തിട്ടുണ്ട്‌. കൂടാതെ, ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയിലും ജോലി നോക്കിയിട്ടുണ്ട്‌. പപ്പയ്‌ക്ക്‌ വിമാനക്കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമായി. കാരണം ഞങ്ങൾക്കും ഒരുപാടു യാത്ര ചെയ്യാൻ പറ്റുമായിരുന്നു.

ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ മിക്കപ്പോഴും ആലോചിക്കുമായിരുന്നു, ‘വലുതാകുമ്പോൾ എന്തു ചെയ്യണമെന്ന്‌?’ എന്റെ കൂട്ടുകാരിൽ ചിലർ കോളേജിൽ പോയി പഠിക്കാൻ തീരുമാനിച്ചു, വേറെ ചിലർ പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിൽ പോകുന്ന കാര്യം എനിക്കു ചിന്തിക്കാൻപോലും കഴിയില്ലായിരുന്നു. കാരണം ആരുമായും വഴക്കുണ്ടാക്കുന്നത്‌ എനിക്ക്‌ ഇഷ്ടമില്ലായിരുന്നു. അപ്പോൾപ്പിന്നെ യുദ്ധത്തിന്റെ കാര്യം പറയാനുണ്ടോ? പട്ടാളത്തിൽ പോകാൻ ഇഷ്ടമില്ലാഞ്ഞതുകൊണ്ട്‌ കോളേജിൽ ചേരാൻ ഞാൻ തീരുമാനിച്ചു. അപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം അതിലൂടെ ജീവിതത്തിൽ സന്തോഷം കിട്ടുമെന്നുതന്നെ ഞാൻ ചിന്തിച്ചു.

കോളേജിലെ എന്റെ ജീവിതം

ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ വർഷങ്ങളോളം ഞാൻ അന്വേഷിച്ചു

കോളേജിൽ മനുഷ്യരെക്കുറിച്ചും പല സംസ്‌കാരങ്ങളെക്കുറിച്ചും ഒക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന നരവംശശാസ്‌ത്രം പഠിക്കാനായിരുന്നു എനിക്ക്‌ ഇഷ്ടം. കാരണം ജീവൻ എങ്ങനെ ഉണ്ടായി എന്ന്‌ അറിയാൻ എനിക്കു വലിയ ആഗ്രഹമായിരുന്നു. അവിടെ ഞങ്ങളെ പരിണാമസിദ്ധാന്തം പഠിപ്പിച്ചു. എല്ലാവരും അതൊരു വസ്‌തുതയായി അംഗീകരിക്കാൻ അധ്യാപകർ പ്രതീക്ഷിച്ചു. പക്ഷേ അതിന്റെ പല വിശദീകരണങ്ങളും യുക്തിക്കു നിരക്കാത്തതായിട്ടാണ്‌ എനിക്കു തോന്നിയത്‌. തെളിവുകൾ ഇല്ലാതിരുന്ന ആ കാര്യങ്ങൾ കണ്ണുമടച്ച്‌ വിശ്വസിക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നു.

ഞങ്ങളുടെ ക്ലാസിൽ ശരിയും തെറ്റും സംബന്ധിച്ച്‌ നല്ല തത്ത്വങ്ങളൊന്നും പഠിപ്പിച്ചിരുന്നില്ല. പകരം ഏതു വിധേനയും ലക്ഷ്യത്തിൽ എത്തുന്നതിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്‌. പാർട്ടികൾക്കു പോകുന്നതും പല തരം മയക്കുമരുന്നുകൾ ഒക്കെ ഉപയോഗിച്ച്‌ നോക്കുന്നതും എനിക്കു സന്തോഷം തന്നിരുന്നു. പക്ഷേ ആ സന്തോഷം കുറച്ച്‌ സമയത്തേക്കേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ‘ഇതാണോ ശരിക്കുമുള്ള ജീവിതം’ എന്നു ഞാൻ അപ്പോഴും ചിന്തിക്കുമായിരുന്നു.

അതിനിടെ ഞാൻ ബോസ്റ്റൺ നഗരത്തിലേക്കു താമസം മാറി. അവിടെയുള്ള ഒരു കോളേജിൽ ചേർന്നു. പഠനത്തിനുള്ള പണം കണ്ടെത്താൻ അവധിക്കാലത്ത്‌ ഞാൻ ജോലിക്കു പോയി. അവിടെവെച്ചാണ്‌ ഞാൻ ആദ്യമായി യഹോവയുടെ സാക്ഷികളിൽ ഒരാളെ കാണുന്നത്‌. എന്റെകൂടെ ജോലി ചെയ്‌തിരുന്ന അദ്ദേഹം ദാനിയേൽ 4-ാം അധ്യായത്തിൽ കാണുന്ന ‘ഏഴു കാലത്തെക്കുറിച്ചുള്ള’ ഒരു പ്രവചനത്തെപ്പറ്റി എന്നോടു പറഞ്ഞു. എന്നിട്ട്‌ നമ്മൾ ജീവിക്കുന്നത്‌ അവസാനകാലത്താണെന്നു വിശദീകരിച്ചു. (ദാനി. 4:13-17) അദ്ദേഹവുമായി ഇത്തരം ചർച്ചകളൊക്കെ തുടരുകയും ഞാൻ അതു വിശ്വസിക്കുകയും ചെയ്‌താൽ എന്റെ ജീവിതരീതി മാറ്റേണ്ടിവരുമെന്നു പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ കണ്ണിൽപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു.

പുതിയ കോളേജിൽ ഞാൻ തിരഞ്ഞെടുത്ത കോഴ്‌സ്‌ തെക്കേ അമേരിക്കയിൽ പോയി സന്നദ്ധസേവനം ചെയ്യാൻ എന്നെ സഹായിക്കുന്നതായിരുന്നു. സഹായം ആവശ്യമുള്ളവർക്ക്‌ അതു ചെയ്‌തുകൊടുക്കുന്നതിലൂടെ എനിക്കു സന്തോഷം കിട്ടുമെന്നു ഞാൻ വിചാരിച്ചു. എന്നാൽ അതിലൂടെയും എന്റെ ജീവിതത്തിന്‌ ഒരു അർഥവും ഉദ്ദേശ്യവും ഒന്നും കിട്ടില്ലെന്ന്‌ എനിക്കു മനസ്സിലായി. അങ്ങനെ നിരാശിതനായി പഠനം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

ജീവിതത്തിന്റെ ഉദ്ദേശ്യം തേടി മറ്റു ദേശങ്ങളിലേക്ക്‌

1970 മെയ്‌ മാസത്തിൽ ഞാൻ നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിലേക്കു താമസം മാറി. അവിടെ പപ്പ ജോലി ചെയ്‌തിരുന്ന അതേ വിമാനക്കമ്പനിയിൽ ഞാൻ ജോലിക്കു കയറി. ആ ജോലി കിട്ടിയതുകൊണ്ട്‌ എനിക്ക്‌ ആഫ്രിക്കയിലും അമേരിക്കൻ ദേശങ്ങളിലും യൂറോപ്പിലും ഏഷ്യയിലും ഒക്കെ പോകാൻ പറ്റി. ആ സ്ഥലങ്ങളിലൊക്കെ പോയപ്പോൾ എനിക്ക്‌ ഒരു കാര്യം മനസ്സിലായി, എല്ലാവർക്കും ഒരുപാടു പ്രശ്‌നങ്ങളുണ്ട്‌. പക്ഷേ ഒരു പരിഹാരം കണ്ടെത്താൻ ആരെക്കൊണ്ടുമാകുന്നില്ല. എന്റെ ജീവിതംകൊണ്ട്‌ പ്രയോജനമുള്ള എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം വീണ്ടും എന്നിൽ ശക്തമായി. അതുകൊണ്ട്‌ ഐക്യനാടുകളിലേക്കു തിരിച്ചുപോയി ബോസ്റ്റണിലെ കോളേജിൽ പഠനം തുടരാൻ ഞാൻ തീരുമാനിച്ചു.

പക്ഷേ ഈ പഠനംകൊണ്ടൊന്നും ജീവിതത്തെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടുന്നില്ലെന്ന്‌ ഉടനെ ഞാൻ മനസ്സിലാക്കി. എന്തു ചെയ്യണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. അതുകൊണ്ട്‌ ഞാൻ അതെക്കുറിച്ച്‌ എന്റെ പ്രൊഫസറോടു സംസാരിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ്‌ അദ്ദേഹത്തിൽനിന്ന്‌ വന്നത്‌. “എങ്കിൽ പഠനം നിറുത്തുന്നതായിരിക്കും നല്ലത്‌” എന്ന്‌ അദ്ദേഹം പറഞ്ഞു. അതു കേട്ടപാടെ ഞാൻ കോളേജിന്റെ പടിയിറങ്ങി.

ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താനാകാതെ അവസാനം അന്നു പ്രചാരത്തിലിരുന്ന ഒരു ഗ്രൂപ്പിന്റെകൂടെ ചേരാൻ ഞാൻ തീരുമാനിച്ചു. സമൂഹത്തിന്റെ ആചാരങ്ങളൊക്കെ ഉപേക്ഷിച്ച്‌ എല്ലായിടത്തും സമാധാനവും സ്‌നേഹവും വളർത്താൻ ശ്രമിച്ചിരുന്ന ഒരു ഗ്രൂപ്പായിരുന്നു അത്‌. പിന്നീട്‌ ഞാനും ചില കൂട്ടുകാരും പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്‌ത്‌ മെക്‌സിക്കോയിലെ അക്കാൾപുൾക്കോയിൽ എത്തി. അവിടെ ഞങ്ങൾ ഹിപ്പികളുടെ ഇടയിലാണു താമസിച്ചത്‌. സമൂഹം അംഗീകരിക്കുന്ന നിയമങ്ങളൊന്നും നോക്കാതെ തങ്ങൾക്ക്‌ ഇഷ്ടമുള്ള രീതിയിൽ ജീവിക്കുന്നതിലൂടെ സന്തോഷം കിട്ടുമെന്നാണ്‌ ആ കൂട്ടരുടെ വാദം. പക്ഷേ അവരുടെകൂടെ താമസിക്കാൻ തുടങ്ങിയപ്പോഴാണു മനസ്സിലായത്‌ ആ ജീവിതത്തിനും അർഥമൊന്നുമില്ല, അതിലൂടെയും സന്തോഷം കിട്ടില്ല എന്ന്‌. അവരിൽ പലരും വിശ്വസ്‌തരോ സത്യസന്ധരോ ഒന്നുമായിരുന്നില്ല.

ഒരു സമുദ്രയാത്രയിലൂടെ അന്വേഷണം തുടരുന്നു

ഞാനും കൂട്ടുകാരനും കൂടി പറുദീസാതുല്യമായ ദ്വീപ്‌ അന്വേഷിച്ച്‌ ഇറങ്ങി

ആ സമയത്ത്‌, കുട്ടിക്കാലത്ത്‌ എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം വീണ്ടും തലപൊക്കി, കടലിലൂടെ ഒരു യാത്ര! വെറുമൊരു യാത്രക്കാരനായിട്ടല്ല, കപ്പിത്താനായിട്ട്‌. അതിന്‌ ഒരേ ഒരു മാർഗമേ ഉള്ളൂ, സ്വന്തമായി ഒരു ബോട്ടു വേണം. എന്റെ കൂട്ടുകാരനായ ടോമിനും അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട്‌ ഞങ്ങൾ ഒരുമിച്ച്‌ കടലിലൂടെ ലോകം ചുറ്റാൻ തീരുമാനിച്ചു. സമൂഹത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ഒന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന പറുദീസാതുല്യമായ ഒരു ദ്വീപ്‌ കണ്ടെത്തുകയായിരുന്നു എന്റെ ലക്ഷ്യം.

ടോമും ഞാനും സ്‌പെയിനിലെ ബാർസിലോനയ്‌ക്ക്‌ അടുത്തുള്ള അർനിസ്‌ ദേ മാറിലേക്ക്‌ യാത്ര ചെയ്‌തു. അവിടെനിന്ന്‌ ഞങ്ങൾ 9.4 മീറ്റർ നീളമുള്ള ഒരു പായ്‌ക്കപ്പൽ വാങ്ങി. ലൈഗ്ര എന്നായിരുന്നു അതിന്റെ പേര്‌. അതു കടൽ യാത്രയ്‌ക്കു പറ്റിയതാക്കാൻ അതിൽ ചില അറ്റകുറ്റപ്പണികളൊക്കെ ചെയ്യണമായിരുന്നു. ലക്ഷ്യസ്ഥാനത്ത്‌ എത്താൻ ഞങ്ങൾക്കു തിരക്കൊന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ എഞ്ചിനൊക്കെ മാറ്റി അവിടെയുംകൂടെ ഞങ്ങൾ കുടിവെള്ളം സൂക്ഷിച്ചു. ചെറിയ തുറമുഖങ്ങളിൽ ബോട്ട്‌ അടുപ്പിക്കാൻ കഴിയേണ്ടതിന്‌ അഞ്ചു മീറ്റർ നീളമുള്ള രണ്ടു തുഴകളും ഞങ്ങൾ അതിൽ പിടിപ്പിച്ചു. അവസാനം ഞങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്‌ഷെൽസ്‌ ലക്ഷ്യമാക്കി നീങ്ങി. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുകൂടി സൗത്ത്‌ ആഫ്രിക്കയിലെ ഗുഡ്‌ഹോപ്പ്‌ മുനമ്പു കടന്ന്‌ പോകാനായിരുന്നു ഞങ്ങളുടെ പരിപാടി. നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി ശരിയായ ദിശയിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന ചില ഉപകരണങ്ങളും ഭൂപടങ്ങളും പുസ്‌തകങ്ങളും ഒക്കെ ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നു. അവയുടെ സഹായത്തോടെ ആ കടലിന്റെ നടുക്കു ഞങ്ങളുടെ സ്ഥാനം കൃത്യമായി എവിടെയാണെന്നു മനസ്സിലാക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ശരിക്കും അത്ഭുതം തോന്നി.

ഈ പഴയ പായ്‌ക്കപ്പൽ കടൽയാത്രയ്‌ക്കു പറ്റിയതല്ലെന്നു പെട്ടെന്നുതന്നെ ഞങ്ങൾക്കു മനസ്സിലായി. ബോട്ടിലെ ഒരു ദ്വാരത്തിൽക്കൂടി മണിക്കൂറിൽ 22 ലിറ്റർ വെള്ളമെങ്കിലും അകത്തേക്കു കയറുന്നുണ്ടായിരുന്നു. ആ സമയത്തുതന്നെ ശക്തമായ ഒരു കാറ്റും വീശി. തുടക്കത്തിൽ പറഞ്ഞതുപോലെ ഞാൻ ശരിക്കും പേടിച്ചുപോയി. വർഷങ്ങൾക്കുശേഷം ഞാൻ ആദ്യമായി ദൈവത്തോടു പ്രാർഥിച്ചു. ഞങ്ങൾ രക്ഷപ്പെടുകയാണെങ്കിൽ ദൈവത്തെ കൂടുതൽ അറിയാൻ ശ്രമിക്കുമെന്നു ഞാൻ ദൈവത്തിനു വാക്കു കൊടുത്തു. ആ കാറ്റു ശമിച്ചു. ഞാൻ ദൈവത്തിനു കൊടുത്ത വാക്കു പാലിക്കുകയും ചെയ്‌തു.

അങ്ങനെ മെഡിറ്ററേനിയൻ കടലിന്റെ നടുക്കുവെച്ച്‌ ഞാൻ ബൈബിൾ വായിക്കാൻതുടങ്ങി. അതിരുകളില്ലാതെ പരന്നുകിടക്കുന്ന നീലാകാശം. ചുറ്റും കുതിച്ച്‌ ചാടുന്ന മത്സ്യങ്ങളും ഡോൾഫിനുകളും. ഇനി, രാത്രിയിലാണെങ്കിൽ ആകാശത്ത്‌ നിറയെ മിന്നിത്തിളങ്ങുന്ന കോടിക്കണക്കിനു നക്ഷത്രങ്ങൾ. ഇതെല്ലാം കണ്ടപ്പോൾ മനുഷ്യരെക്കുറിച്ച്‌ ചിന്തയുള്ള ഒരു ദൈവമുണ്ടെന്ന്‌ എനിക്കു കുറെക്കൂടി ബോധ്യമായി.

ഏതാനും ആഴ്‌ചകൾക്കുശേഷം ഞങ്ങൾ സ്‌പെയിനിലെ അലികാന്റെ തുറമുഖത്ത്‌ എത്തി. ഞങ്ങളുടെ ഈ പഴയ ബോട്ട്‌ അവിടെ വിറ്റിട്ട്‌ കുറെക്കൂടി നല്ല ഒരെണ്ണം വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ എഞ്ചിനൊന്നും ഇല്ലാത്ത, വെള്ളം കയറുന്ന ഈ പഴയ പായ്‌ക്കപ്പൽ ആരു വാങ്ങാനാ? അതു വാങ്ങാൻ ഒരാളെ കണ്ടെത്തുന്നത്‌ അത്ര എളുപ്പമായിരുന്നില്ല. എന്തായാലും ആ സമയമെല്ലാം ഞാൻ ബൈബിൾ വായിക്കാൻ ഉപയോഗിച്ചു.

ബൈബിൾ വായിക്കുംതോറും ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന ഒരു പുസ്‌തകമാണ്‌ അതെന്ന്‌ എനിക്കു മനസ്സിലാകാൻതുടങ്ങി. ധാർമികമായി ശുദ്ധമായ ഒരു ജീവിതം നയിക്കണമെന്നു ബൈബിളിൽ എത്ര വ്യക്തമായിട്ടാണു പറഞ്ഞിരിക്കുന്നത്‌! എന്നിട്ടും ഞാൻ ഉൾപ്പെടെ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന പലരും ഇതൊന്നും അനുസരിക്കുന്നില്ലല്ലോ എന്ന്‌ ഓർത്തപ്പോൾ എനിക്ക്‌ അതിശയം തോന്നി.

ജീവിതത്തിൽ മാറ്റങ്ങളൊക്കെ വരുത്തി ശരിക്കും ഒരു നല്ല വ്യക്തിയാകാൻ ഞാൻ തീരുമാനിച്ചു. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നത്‌ ഞാൻ നിറുത്തി. ബൈബിൾതത്ത്വങ്ങൾ അനുസരിച്ച്‌ ജീവിക്കുന്ന ആരെങ്കിലും ഇല്ലാതിരിക്കില്ലെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അവരെ കണ്ടെത്താൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ രണ്ടാമതും ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ഇത്തവണ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നവരെ കണ്ടെത്താൻ സഹായിക്കണേ എന്നായിരുന്നു എന്റെ അപേക്ഷ.

സത്യമതത്തിനായുള്ള എന്റെ അന്വേഷണം

മതങ്ങളെ ഓരോന്നായി പരിശോധിച്ച്‌ സത്യമതം ഏതാണെന്നു കണ്ടെത്താൻ ഞാൻ തീരുമാനിച്ചു. അലികാന്റെ നഗരത്തിലൂടെ നടക്കുമ്പോൾ ഞാൻ പല ആരാധനാലയങ്ങളും കണ്ടു. അവയിൽ മിക്കതിലും വിഗ്രഹങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്‌ അതൊന്നും സത്യമതം അല്ലെന്നു മനസ്സിലാക്കാൻ എനിക്ക്‌ എളുപ്പം കഴിഞ്ഞു.

ഒരു ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ തുറമുഖത്തിന്‌ എതിരെയുള്ള ഒരു കുന്നിൻചെരുവിൽ ഇരുന്ന്‌ ഞാൻ യാക്കോബ്‌ 2:1-5 വരെ വായിക്കുകയായിരുന്നു. ഒരാൾക്കു കുറെ പണം ഉണ്ടെന്നു കരുതി അയാളോടു പ്രത്യേകപരിഗണന കാണിക്കരുതെന്ന്‌ ആ വാക്യം പറയുന്നു. വായന കഴിഞ്ഞ്‌ ബോട്ടിലേക്കു നടക്കുമ്പോൾ ആരാധനാലയംപോലെ തോന്നിക്കുന്ന ഒരു കെട്ടിടം ഞാൻ കണ്ടു. അവിടെ “യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ” എന്ന്‌ എഴുതിവെച്ചിട്ടുണ്ടായിരുന്നു.

‘ഇവർ എന്നോട്‌ എങ്ങനെ പെരുമാറുമെന്ന്‌ ഒന്നു നോക്കാം’ എന്നു ഞാൻ ചിന്തിച്ചു. അതുകൊണ്ട്‌ ഞാൻ ചെരിപ്പിടാതെ, താടിവടിക്കാതെ, കീറിപ്പറിഞ്ഞ ഒരു ജീൻസൊക്കെയിട്ട്‌ അവിടെ ചെന്നു. അവിടെ ഉണ്ടായിരുന്ന ഒരാൾ എന്നെ പ്രായമുള്ള ഒരു സ്‌ത്രീയുടെ അടുത്ത്‌ കൊണ്ടുപോയി ഇരുത്തി. പ്രസംഗകൻ പറയുന്ന ബൈബിൾവാക്യങ്ങളൊക്കെ കണ്ടുപിടിക്കാൻ അവർ എന്നെ സഹായിച്ചു. മീറ്റിങ്ങു കഴിഞ്ഞ്‌ എല്ലാവരും എന്നെ പരിചയപ്പെടാൻ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു മനുഷ്യൻ ബൈബിൾ ചർച്ചകൾക്കായി എന്നെ വീട്ടിലേക്കു ക്ഷണിച്ചു. ഞാൻ അതുവരെ ബൈബിൾ മുഴുവൻ വായിച്ച്‌ തീരാത്തതുകൊണ്ട്‌ “റെഡിയാകുമ്പോൾ അറിയിക്കാം” എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എങ്കിലും ഞാൻ എല്ലാ മീറ്റിങ്ങുകൾക്കും പോയി.

കുറച്ച്‌ ആഴ്‌ചകൾക്കുശേഷം ഞാൻ ആ മനുഷ്യന്റെ വീട്ടിൽ ചെന്നു. അദ്ദേഹം എന്റെ ബൈബിൾചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. ഒരാഴ്‌ച കഴിഞ്ഞ്‌ അദ്ദേഹം ഒരു ബാഗു നിറയെ നല്ല വസ്‌ത്രങ്ങൾ എനിക്കു തന്നു. ഈ വസ്‌ത്രത്തിന്റെ ഉടമ ഇപ്പോൾ ജയിലിലാണെന്നും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണമെന്നും യുദ്ധം പരിശീലിക്കരുതെന്നും ഉള്ള ബൈബിൾകല്‌പനകൾ അനുസരിച്ചതിന്റെ പേരിലാണ്‌ ആ വ്യക്തിക്കു ജയിലിൽ പോകേണ്ടിവന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു. (യശ. 2:4; യോഹ. 13:34, 35) ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നതു കണ്ടെത്തിയെന്ന്‌ എനിക്ക്‌ അപ്പോൾ മനസ്സിലായി. ബൈബിളിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അങ്ങനെതന്നെ അനുസരിക്കുന്നവരാണ്‌ ഇവർ എന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ പറുദീസാതുല്യമായ ദ്വീപു കണ്ടെത്താനുള്ള ശ്രമം ഒക്കെ ഉപേക്ഷിച്ച്‌ ബൈബിൾ ആഴത്തിൽ പഠിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ നെതർലൻഡ്‌സിലേക്കു തിരിച്ചുപോയി.

ജോലി അന്വേഷിക്കുന്നു

നെതർലൻഡ്‌സിലെ ഗ്രോണിങ്കൻ നഗരത്തിലെത്താൻ നാലു ദിവസമെടുത്തു. ജീവിക്കാൻ വേണ്ടി എനിക്ക്‌ ഒരു ജോലി കണ്ടെത്തണമായിരുന്നു. മരപ്പണികൾ ചെയ്യുന്ന ഒരു കടയിൽ ഞാൻ ജോലിക്ക്‌ അപേക്ഷിച്ചു. ആ അപേക്ഷാഫാറത്തിൽ മതം ഏതാണെന്ന്‌ എഴുതണം. “യഹോവയുടെ സാക്ഷികൾ” എന്നു ഞാൻ എഴുതി. അതു വായിച്ചതും കടയുടമയുടെ മുഖം മാറി. അയാൾ പറഞ്ഞു, “ഞാൻ വിളിക്കാം.” പക്ഷേ അയാൾ വിളിച്ചില്ല.

ഞാൻ മറ്റൊരു കടയിൽ ചെന്ന്‌ അവിടെ ജോലി കിട്ടുമോ എന്ന്‌ അന്വേഷിച്ചു. ആ കടയുടമ എന്റെ സർട്ടിഫിക്കറ്റുകളും നേരത്തേ ജോലി ചെയ്‌തിടത്തുനിന്നുള്ള പ്രവൃത്തിപരിചയത്തിന്റെ കത്തും ചോദിച്ചു. മരം കൊണ്ടുള്ള ഒരു പായ്‌ക്കപ്പലിൽ അറ്റകുറ്റപ്പണികൾ ചെയ്‌ത പരിചയമുണ്ടെന്നു ഞാൻ പറഞ്ഞു. എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു, “ഇന്ന്‌ ഉച്ച കഴിഞ്ഞുതന്നെ ജോലിക്കു കയറാം. പക്ഷേ ഒരു വ്യവസ്ഥയുണ്ട്‌, ഇവിടെ പ്രശ്‌നമൊന്നും ഉണ്ടാക്കരുത്‌. കാരണം ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. ബൈബിൾതത്ത്വങ്ങൾ അനുസരിച്ചാണു ഞാൻ ജീവിക്കുന്നത്‌.” ആശ്ചര്യത്തോടെ ഞാൻ അദ്ദേഹത്തോടു പറഞ്ഞു, “ഞാനും ഒരു സാക്ഷിയാണ്‌.” പക്ഷേ എന്റെ നീണ്ട മുടിയും താടിയും ഒക്കെ കണ്ടപ്പോൾ ഞാനൊരു സാക്ഷിയല്ലെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. അതുകൊണ്ട്‌ അദ്ദേഹം പറഞ്ഞു, “ഞാൻ താങ്കളെ ബൈബിൾ പഠിപ്പിക്കാം.” ഞാൻ സന്തോഷത്തോടെ അതിനു സമ്മതിച്ചു. മറ്റേ ആ കടയുടമ എന്നെ വിളിക്കാതിരുന്നതിന്റെ കാരണം അപ്പോൾ എനിക്കു മനസ്സിലായി. യഹോവ എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ സാധിച്ചുതരുകയായിരുന്നു. (സങ്കീ. 37:4) ഞാൻ ഒരു വർഷം സഹോദരന്റെ കടയിൽ ജോലി ചെയുതു. ആ സമയത്ത്‌ അദ്ദേഹം എന്നെ ബൈബിൾ പഠിപ്പിച്ചു. 1974 ജനുവരിയിൽ ഞാൻ സ്‌നാനമേറ്റു.

അവസാനം ജീവിതത്തിന്റെ ഉദ്ദേശ്യം ഞാൻ കണ്ടെത്തി!

ഒരു മാസം കഴിഞ്ഞ്‌ ഞാൻ മുൻനിരസേവനം തുടങ്ങി. അതൊരു പുതിയ തുടക്കമായിരുന്നു. എനിക്ക്‌ ഒരുപാടു സന്തോഷം തോന്നി. പിറ്റേ മാസം ഞാൻ ആംസ്റ്റർഡാമിലേക്കു താമസം മാറി. അവിടെ പുതുതായി സ്ഥാപിച്ച സ്‌പാനിഷ്‌ ഭാഷാക്കൂട്ടത്തെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. സ്‌പാനിഷ്‌ ഭാഷയിലും പോർച്ചുഗീസ്‌ ഭാഷയിലും ബൈബിൾപഠനങ്ങൾ നടത്തുന്നത്‌ എത്ര രസമായിരുന്നെന്നോ! 1975 മെയ്യിൽ എന്നെ ഒരു പ്രത്യേക മുൻനിരസേവകനായി നിയമിച്ചു.

ഒരു ദിവസം പ്രത്യേക മുൻനിരസേവികയായ കാതറീന സഹോദരി ഞങ്ങളുടെ സ്‌പാനിഷ്‌ മീറ്റിങ്ങിനു വന്നു. സഹോദരിയുടെ ബൊളീവിയക്കാരിയായ ഒരു ബൈബിൾവിദ്യാർഥിനിയെ സ്‌പാനിഷ്‌ സംസാരിക്കുന്ന സഹോദരങ്ങൾക്കു പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. കാതറീനയും ഞാനും പരസ്‌പരം കൂടുതൽ പരിചയപ്പെടാൻ തീരുമാനിച്ചു. കത്തുകളിലൂടെ അടുത്ത്‌ അറിഞ്ഞപ്പോഴാണു മനസ്സിലായതു ഞങ്ങൾക്കു രണ്ടു പേർക്കും ഒരേ ലക്ഷ്യങ്ങളാണുള്ളതെന്ന്‌. 1976-ൽ ഞങ്ങൾ കല്യാണം കഴിച്ചു. 1982 വരെ ഞങ്ങൾ രണ്ടു പേരും പ്രത്യേക മുൻനിരസേവനം ചെയ്‌തു. തുടർന്ന്‌ 73-ാമത്തെ ഗിലെയാദ്‌ ക്ലാസിലേക്കു ഞങ്ങൾക്കു ക്ഷണം കിട്ടി. ക്ലാസു കഴിഞ്ഞ്‌ ആഫ്രിക്കയിലെ കെനിയയിലുള്ള മൊംബാസയിലേക്കാണു ഞങ്ങളെ നിയമിച്ചിരിക്കുന്നതെന്ന്‌ അറിഞ്ഞപ്പോൾ ഞങ്ങൾക്ക്‌ അതിശയവും ഒപ്പം സന്തോഷവും തോന്നി. അവിടെ ഞങ്ങൾ അഞ്ചു വർഷം പ്രവർത്തിച്ചു. 1987-ൽ ഞങ്ങളെ ടാൻസനിയയിലേക്കു നിയമിച്ചു. ആ സമയം ആയപ്പോഴേക്കും അവിടെ നമ്മുടെ പ്രവർത്തനത്തിനു മേൽ ഉണ്ടായിരുന്ന നിരോധനം നീങ്ങിയിരുന്നു. 26 വർഷം ഞങ്ങൾ അവിടെ പ്രവർത്തിച്ചു. അതിനു ശേഷം വീണ്ടും കെനിയയിൽ മടങ്ങിയെത്തി.

ആഫ്രിക്കയിലെ ആളുകളെ ബൈബിൾസത്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചത്‌ എനിക്കും ഭാര്യക്കും ഒരുപാടു സന്തോഷം നൽകി

ആത്മാർഥഹൃദയരായ ആളുകളെ ബൈബിൾസത്യം പഠിപ്പിക്കാനായപ്പോൾ ഞങ്ങൾക്കു ശരിക്കും സംതൃപ്‌തി തോന്നി. ഉദാഹരണത്തിന്‌, മൊംബാസയിലെ എന്റെ ആദ്യത്തെ ബൈബിൾവിദ്യാർഥിയെ കണ്ടുമുട്ടിയ കാര്യം ഞാൻ പറയാം. ഒരു ദിവസം പരസ്യസാക്ഷീകരണം നടത്തുമ്പോഴാണു ഞാൻ അദ്ദേഹത്തെ കണ്ടത്‌. ഞാൻ അദ്ദേഹത്തിനു രണ്ടു മാസിക കൊടുത്തു. “ഇതു വായിച്ചുകഴിയുമ്പോൾ ഞാൻ എന്തു ചെയ്യണം” എന്ന്‌ അദ്ദേഹം ചോദിച്ചു. പിറ്റേ ആഴ്‌ച നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം ഉപയോഗിച്ച്‌ ഞങ്ങൾ ബൈബിൾപഠനം തുടങ്ങി. ആ പുസ്‌തകം അപ്പോൾ സ്വാഹിലി ഭാഷയിൽ പുറത്ത്‌ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഒരു വർഷം കഴിഞ്ഞ്‌ അദ്ദേഹം സ്‌നാനമേറ്റു, സാധാരണ മുൻനിരസേവനവും തുടങ്ങി. അന്നുമുതൽ ആ സഹോദരനും ഭാര്യയും കൂടി 100-ഓളം പേരെയെങ്കിലും സമർപ്പിച്ച്‌ സ്‌നാനമേറ്റ സാക്ഷികളായിത്തീരാൻ സഹായിച്ചിട്ടുണ്ട്‌.

ജീവിതത്തിൽ സന്തോഷവും സംതൃപ്‌തിയും കണ്ടെത്താൻ യഹോവ തന്റെ ജനത്തെ സഹായിക്കുന്നത്‌ എങ്ങനെയാണെന്നു ഞാനും കാതറീനയും അനുഭവിച്ചറിഞ്ഞു

ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ ആദ്യമായി മനസ്സിലാക്കിയ സമയത്ത്‌ ഒരു വിലയേറിയ മുത്തു കണ്ടെത്തിയപ്പോൾ അതു നഷ്ടപ്പെടരുതെന്ന്‌ ആഗ്രഹിച്ച വ്യാപാരിയെപ്പോലെയാണ്‌ എനിക്കും തോന്നിയത്‌. (മത്താ. 13:45, 46) ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കാൻവേണ്ടി എന്റെ ജീവിതം ഉപയോഗിക്കാൻ ഞാൻ ആഗ്രഹിച്ചു. ജീവിതത്തിൽ സന്തോഷവും സംതൃപ്‌തിയും കണ്ടെത്താൻ യഹോവ തന്റെ ജനത്തെ സഹായിക്കുന്നത്‌ എങ്ങനെയാണെന്ന്‌ ഞാനും ഭാര്യയും സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞു.