പഠനലേഖനം 44
യഹോവയുടെ അചഞ്ചലസ്നേഹം
“(യഹോവയുടെ) അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.”—സങ്കീ. 136:1.
ഗീതം 108 ദൈവത്തിന്റെ അചഞ്ചലസ്നേഹം
പൂർവാവലോകനം *
1. തന്റെ ആരാധകരിൽനിന്ന് യഹോവ എന്താണു പ്രതീക്ഷിക്കുന്നത്?
“അചഞ്ചലമായ സ്നേഹത്തിലാണ് എന്റെ ആനന്ദം” എന്ന് യഹോവ പറയുന്നു. (ഹോശേ. 6:6) തന്റെ ആരാധകരും അചഞ്ചലസ്നേഹത്തെ ആ രീതിയിൽ കാണാൻ യഹോവ ആഗ്രഹിക്കുന്നു. മീഖ പ്രവാചകനിലൂടെ യഹോവ നമ്മളോട് ‘അചഞ്ചലസ്നേഹത്തെ സ്നേഹിക്കാൻ’ പറഞ്ഞിട്ടുണ്ട്. (മീഖ 6:8, അടിക്കുറിപ്പ്) പക്ഷേ അങ്ങനെ സ്നേഹിക്കാൻ കഴിയണമെങ്കിൽ ആദ്യംതന്നെ അചഞ്ചലസ്നേഹം എന്താണെന്നു നമ്മൾ അറിയണം.
2. എന്താണ് അചഞ്ചലസ്നേഹം?
2 എന്താണ് അചഞ്ചലസ്നേഹം? “അചഞ്ചലസ്നേഹം” എന്ന പദപ്രയോഗം വിശുദ്ധ തിരുവെഴുത്തുകൾ പുതിയ ലോക ഭാഷാന്തരം ബൈബിളിൽ ഏതാണ്ട് 230 തവണ കാണാം. അതിലെ ബൈബിൾ പദാവലിയിൽ അചഞ്ചലസ്നേഹം എന്താണെന്നു വിശദീകരിച്ചിട്ടുണ്ട്. അവിടെ പറയുന്നു: “ഈ സ്നേഹം ഉളവാകുന്നതു പ്രതിബദ്ധത, ധർമനിഷ്ഠ, നല്ല അടുപ്പം, വിശ്വസ്തത എന്നിവയിൽനിന്നാണ്. ഇതു മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തെക്കുറിച്ച് പറയുമ്പോഴാണ്. എങ്കിലും മനുഷ്യർ തമ്മിലും അത്തരം സ്നേഹമുണ്ട്.” അചഞ്ചലസ്നേഹം കാണിക്കുന്നതിൽ ഏറ്റവും നല്ല മാതൃക വെച്ചിരിക്കുന്നത് യഹോവയാണ്. യഹോവ എങ്ങനെയാണു മനുഷ്യരോട് അചഞ്ചലസ്നേഹം കാണിക്കുന്നതെന്ന് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. അടുത്ത ലേഖനത്തിൽ നമുക്ക് എങ്ങനെ യഹോവയുടെ ആ മാതൃക അനുകരിച്ചുകൊണ്ട് തമ്മിൽത്തമ്മിൽ അചഞ്ചലസ്നേഹം കാണിക്കാമെന്നു പഠിക്കും.
യഹോവ ‘അചഞ്ചലസ്നേഹം നിറഞ്ഞവൻ’
3. യഹോവ തന്നെക്കുറിച്ച് എന്താണു മോശയോടു പറഞ്ഞത്?
3 ഇസ്രായേൽ ജനം ഈജിപ്തിൽനിന്ന് പോന്ന് അധികം താമസിയാതെ യഹോവ തന്റെ പേരിനെക്കുറിച്ചും തന്റെ ചില ഗുണങ്ങളെക്കുറിച്ചും മോശയോടു പറഞ്ഞു. ദൈവം പറഞ്ഞു: “യഹോവ, യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞവൻ, ആയിരമായിരങ്ങളോട് അചഞ്ചലമായ സ്നേഹം കാണിക്കുന്നവൻ, തെറ്റുകളും ലംഘനവും പാപവും പൊറുക്കുന്നവൻ.” (പുറ. 34:6, 7) മോശയോടു പറഞ്ഞ മനോഹരമായ ഈ വാക്കുകളിൽ യഹോവ തന്റെ അചഞ്ചലസ്നേഹത്തെക്കുറിച്ച് ഒരു പ്രത്യേകകാര്യം വെളിപ്പെടുത്തി. എന്തായിരുന്നു അത്?
4-5. (എ) യഹോവ തന്നെക്കുറിച്ചുതന്നെ എന്താണു പറഞ്ഞിരിക്കുന്നത്? (ബി) ഏതു രണ്ടു ചോദ്യങ്ങളുടെ ഉത്തരം നമ്മൾ കണ്ടെത്തും?
4 യഹോവ ഇവിടെ തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നതു തനിക്ക് അചഞ്ചലസ്നേഹമുണ്ട് എന്നല്ല, മറിച്ച് താൻ ‘അചഞ്ചലസ്നേഹം നിറഞ്ഞവനാണ്’ എന്നാണ്. അചഞ്ചലസ്നേഹം നിറഞ്ഞവൻ എന്ന ഈ പദപ്രയോഗം ബൈബിളിൽ പലയിടങ്ങളിലും കാണാം. (സംഖ്യ 14:18; സങ്കീ. 86:15; 103:8; യോവേ. 2:13; യോന 4:2) അവിടെയെല്ലാം യഹോവയെക്കുറിച്ച് മാത്രമാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്, മനുഷ്യരെക്കുറിച്ചല്ല. യഹോവ തന്റെ ഈ ഗുണത്തെക്കുറിച്ച് ഇങ്ങനെ എടുത്തുപറഞ്ഞിരിക്കുന്നതിലൂടെ യഹോവ അതിന് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ടെന്നു നമുക്കു മനസ്സിലാക്കാം. * അതുകൊണ്ടാണു ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞത്: “യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ആകാശത്തോളം എത്തുന്നു. . . . ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം! അങ്ങയുടെ ചിറകിൻനിഴലിൽ മനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.” (സങ്കീ. 36:5, 7) ദാവീദിനെപ്പോലെ നമ്മളും യഹോവയുടെ അചഞ്ചലസ്നേഹത്തെ അമൂല്യമായി കാണുന്നുണ്ടോ?
5 അചഞ്ചലസ്നേഹം എന്താണെന്നു ശരിക്കും മനസ്സിലാക്കാൻ നമുക്ക് ഇപ്പോൾ രണ്ടു ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താം: യഹോവ ആരോടാണ് അചഞ്ചലസ്നേഹം കാണിക്കുന്നത്? യഹോവ അചഞ്ചലസ്നേഹം കാണിക്കുന്നതുകൊണ്ട് നമുക്ക് എന്തു പ്രയോജനമാണുള്ളത്?
യഹോവ ആരോടാണ് അചഞ്ചലസ്നേഹം കാണിക്കുന്നത്?
6. യഹോവ ആരോടാണ് അചഞ്ചലസ്നേഹം കാണിക്കുന്നത്?
6 നമുക്കു പല കാര്യങ്ങളോടും ഒരു ഇഷ്ടം അല്ലെങ്കിൽ സ്നേഹം തോന്നാം. ഉദാഹരണത്തിന്, ‘കൃഷിയോടും’ ‘വീഞ്ഞിനോടും എണ്ണയോടും’ ‘ശിക്ഷണത്തോടും’ ‘അറിവിനോടും’ ‘ജ്ഞാനത്തോടും’ ഒക്കെ. (2 ദിന. 26:10; സുഭാ. 12:1; 21:17; 29:3) പക്ഷേ, അചഞ്ചലസ്നേഹം വസ്തുക്കളോടല്ല, വ്യക്തികളോടു മാത്രമേ കാണിക്കാനാകൂ. എന്നാൽ യഹോവ എല്ലാ ആളുകളോടും അചഞ്ചലസ്നേഹം കാണിക്കുന്നില്ല. താനുമായി ഒരു അടുത്ത ബന്ധമുള്ളവരോടു മാത്രമാണ് യഹോവ അതു കാണിക്കുന്നത്. നമ്മുടെ ദൈവം തന്റെ സ്നേഹിതരോട് എന്നും വിശ്വസ്തനായിരിക്കും. അവർക്കുവേണ്ടി പലതും ചെയ്യുമെന്ന് യഹോവ വാക്കു കൊടുത്തിട്ടുണ്ട്. അത് ഉറപ്പായും പാലിച്ചുകൊണ്ട് യഹോവ അവരോട് അചഞ്ചലസ്നേഹം കാണിക്കും.
യഹോവ മുഴു മനുഷ്യകുടുംബത്തിനുംവേണ്ടി ധാരാളം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്, തന്നെ ആരാധിക്കാത്തവർക്കുവേണ്ടിപ്പോലും (7-ാം ഖണ്ഡിക കാണുക) *
7. യഹോവ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നുണ്ടെന്നു കാണിച്ചത് എങ്ങനെ?
7 യഹോവ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നുണ്ട്. യേശു ഒരിക്കൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു മനുഷ്യനോടു പറഞ്ഞു: “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി (മുഴു മനുഷ്യർക്കും വേണ്ടി) നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”—യോഹ. 3:1, 16; മത്താ. 5:44, 45.
യഹോവ അചഞ്ചലസ്നേഹം കാണിക്കുന്നതു തന്നെ അറിയുകയും ഭയപ്പെടുകയും സ്നേഹിക്കുകയും തന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്നവരോടാണെന്നു ദാവീദ് രാജാവിന്റെയും ദാനിയേൽ പ്രവാചകന്റെയും വാക്കുകൾ കാണിക്കുന്നു (8-9 ഖണ്ഡികകൾ കാണുക)
8-9. (എ) യഹോവ തന്റെ ആരാധകരോട് അചഞ്ചലസ്നേഹം കാണിക്കുന്നത് എന്തുകൊണ്ട്? (ബി) അടുത്തതായി നമ്മൾ എന്താണു പഠിക്കാൻ പോകുന്നത്?
8 നമ്മൾ നേരത്തേ കണ്ടതുപോലെ യഹോവ അചഞ്ചലസ്നേഹം കാണിക്കുന്നതു താനുമായി ഒരു അടുത്ത ബന്ധമുള്ളവരോട്, അതായത് തന്റെ ദാസന്മാരോട്, മാത്രമാണ്. ദാവീദ് രാജാവിന്റെയും ദാനിയേൽ പ്രവാചകന്റെയും വാക്കുകളിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. ഉദാഹരണത്തിന് ദാവീദ് ഇങ്ങനെ പറഞ്ഞു: ‘അങ്ങയെ അറിയുന്നവരോട് അചഞ്ചലമായ സ്നേഹം അങ്ങ് തുടർന്നും കാണിക്കേണമേ.’ “തന്നെ ഭയപ്പെടുന്നവരോടുള്ള യഹോവയുടെ അചഞ്ചലമായ സ്നേഹം എന്നേക്കുമുള്ളത്.” ഇനി, ദാനിയേൽ യഹോവയെക്കുറിച്ച് പറഞ്ഞത്, ‘ദൈവത്തെ സ്നേഹിച്ച് ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നവരോട് അചഞ്ചലസ്നേഹം കാണിക്കുന്ന മഹാനായ ദൈവം’ എന്നാണ്. (സങ്കീ. 36:10; 103:17; ദാനി. 9:4) ഈ വാക്യങ്ങളിൽനിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. യഹോവ അചഞ്ചലസ്നേഹം കാണിക്കുന്നതു തന്നെ അറിയുകയും ഭയപ്പെടുകയും സ്നേഹിക്കുകയും തന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്ന തന്റെ ദാസന്മാരോടാണ്; അതെ, തന്റെ വിശ്വസ്ത ആരാധകരോടു മാത്രം.
9 നമ്മൾ യഹോവയെ ആരാധിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ യഹോവ എല്ലാ മനുഷ്യരോടും കാണിക്കുന്ന ആ സ്നേഹം നമുക്കും കിട്ടിയിട്ടുണ്ട്. (സങ്കീ. 104:14) എന്നാൽ ഇപ്പോൾ യഹോവയുടെ ആരാധകരായിത്തീർന്നതുകൊണ്ട് യഹോവയുടെ അചഞ്ചലസ്നേഹവുംകൂടെ നമുക്കു കിട്ടുന്നു. യഹോവ തന്റെ ആരാധകർക്ക് ഇങ്ങനെയൊരു ഉറപ്പും തന്നിട്ടുണ്ട്: “നിന്നോടുള്ള എന്റെ അചഞ്ചലസ്നേഹം ഒരിക്കലും നീങ്ങിപ്പോകില്ല.” (യശ. 54:10) “യഹോവ തന്റെ വിശ്വസ്തനോടു പ്രത്യേകപരിഗണന കാണിക്കുമെന്ന്” ദാവീദ് തന്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു. (സങ്കീ. 4:3) യഹോവ നമ്മളെ അചഞ്ചലമായി സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ എന്തു ചെയ്യണം? സങ്കീർത്തനക്കാരൻ പറഞ്ഞു: “ബുദ്ധിയുള്ളവൻ ഇതെല്ലാം നന്നായി ശ്രദ്ധിക്കും, യഹോവ അചഞ്ചലസ്നേഹം കാണിച്ച വിധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കും.” (സങ്കീ. 107:43) നമുക്ക് ഇപ്പോൾ ആ ഉപദേശം മനസ്സിൽപ്പിടിച്ചുകൊണ്ട് യഹോവ തന്റെ ആരാധകരോട് അചഞ്ചലസ്നേഹം കാണിക്കുന്ന മൂന്നു വിധങ്ങൾ ഏതൊക്കെയാണെന്നും അതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നെന്നും നോക്കാം.
യഹോവയുടെ അചഞ്ചലസ്നേഹം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
തന്റെ ആരാധകർക്കുവേണ്ടി യഹോവ അതിലേറെ നല്ല കാര്യങ്ങൾ ചെയ്യുന്നു (10-16 ഖണ്ഡികകൾ കാണുക) *
10. യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നതാണെന്ന അറിവ് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു? (സങ്കീർത്തനം 31:7)
10 യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കും. 136-ാം സങ്കീർത്തനത്തിൽ അചഞ്ചലസ്നേഹത്തിന്റെ ഈ പ്രത്യേകത 26 തവണ എടുത്തുപറഞ്ഞിട്ടുണ്ട്. അതിന്റെ 1-ാം വാക്യം പറയുന്നു: “യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.” (സങ്കീ. 136:1) 2 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ ഓരോ വാക്യത്തിലും “ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്” എന്ന് ആവർത്തിച്ചിട്ടുണ്ട്. ഈ സങ്കീർത്തനം വായിക്കുമ്പോൾ യഹോവയോടു നമുക്കു ശരിക്കും നന്ദി തോന്നും. കാരണം യഹോവ തന്റെ ദാസന്മാരോട് അചഞ്ചലസ്നേഹം കാണിച്ചിരിക്കുന്ന പലപല വിധങ്ങൾ നമുക്ക് ഈ വാക്യങ്ങളിൽ കാണാം. “ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്” എന്ന വാക്കുകൾ തന്റെ ദാസന്മാരോടുള്ള ദൈവത്തിന്റെ സ്നേഹത്തിന് ഒരിക്കലും മാറ്റം വരില്ല എന്ന ഉറപ്പാണു തരുന്നത്. അവർ എന്തൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോയാലും യഹോവ അവരോടു പറ്റിനിൽക്കും, അവരുടെകൂടെത്തന്നെയുണ്ടാകും. നമുക്കുള്ള പ്രയോജനം: യഹോവ എപ്പോഴും കൂടെയുണ്ടെന്നുള്ള അറിവ് പ്രയാസസാഹചര്യങ്ങളിലും പിടിച്ചുനിൽക്കാനുള്ള ശക്തി നമുക്കു തരും. കൂടാതെ സന്തോഷത്തോടെ യഹോവയെ സേവിക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യും.—സങ്കീർത്തനം 31:7 വായിക്കുക.
11. സങ്കീർത്തനം 86:5 അനുസരിച്ച് ക്ഷമിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്നത് എന്താണ്?
11 അചഞ്ചലസ്നേഹം, ക്ഷമിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്നു. പാപിയായ ഒരാൾ തന്റെ ആ ജീവിതരീതിയൊക്കെ ഉപേക്ഷിച്ച് മാനസാന്തരപ്പെട്ട് തിരികെ വരുമ്പോൾ ഈ അചഞ്ചലസ്നേഹമാണു ക്ഷമിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്നത്. സങ്കീർത്തനക്കാരനായ ദാവീദ് യഹോവയെക്കുറിച്ച് പറഞ്ഞു: “ദൈവം നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ല; തെറ്റുകൾക്കനുസരിച്ച് നമ്മോടു പകരം ചെയ്തിട്ടുമില്ല.” (സങ്കീ. 103:8-11) പാപം ചെയ്യുമ്പോൾ തോന്നുന്ന കുറ്റബോധം എത്ര വേദനിപ്പിക്കുന്നതാണെന്നു സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ആളാണു ദാവീദ്. അതേസമയം യഹോവ ക്ഷമിക്കാൻ സന്നദ്ധനാണെന്നും ദാവീദ് തിരിച്ചറിഞ്ഞു. അങ്ങനെ ക്ഷമിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്നത് എന്താണ്? അതിനുള്ള ഉത്തരം സങ്കീർത്തനം 86:5-ൽ കാണാം. (വായിക്കുക.) ദാവീദ് തന്റെ പ്രാർഥനയിൽ പറഞ്ഞതുപോലെ യഹോവയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം അചഞ്ചലസ്നേഹം ഉള്ളതുകൊണ്ടാണ് യഹോവ അവരോടു ക്ഷമിക്കുന്നത്.
12-13. മുമ്പ് ചെയ്തുപോയ തെറ്റിനെക്കുറിച്ച് ഓർത്ത് ഇപ്പോഴും കുറ്റബോധവും സങ്കടവും ഒക്കെ തോന്നുന്നുണ്ടെങ്കിൽ അതിനെ മറികടക്കാൻ എന്തു സഹായിക്കും?
12 ചെയ്തുപോയ തെറ്റിനെക്കുറിച്ച് ഓർത്ത് സങ്കടം തോന്നുന്നതു ശരിയാണ്, അതു നല്ലതുമാണ്. കാരണം അങ്ങനെ തോന്നുന്നതു ക്ഷമ ചോദിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും നമ്മളെ സഹായിക്കും. എന്നാൽ ചില ദൈവദാസന്മാർ മുമ്പ് ചെയ്ത തെറ്റിനെക്കുറിച്ച് ഓർത്ത് ഇപ്പോഴും കുറ്റബോധത്താൽ മനസ്സു വിഷമിച്ച് കഴിയുകയാണ്. തങ്ങൾ ക്ഷമ ചോദിക്കുകയും തെറ്റു തിരുത്തുകയും ഒക്കെ ചെയ്തെങ്കിലും യഹോവ ഒരിക്കലും തങ്ങളോടു ക്ഷമിക്കില്ല എന്നാണ് അവർ ചിന്തിക്കുന്നത്. നിങ്ങൾക്ക് അത്തരം ചിന്തകൾ ഉണ്ടെങ്കിൽ തന്റെ ദാസന്മാരോട് അചഞ്ചലസ്നേഹം കാണിക്കാൻ യഹോവ എത്രമാത്രം ആഗ്രഹിക്കുന്നെന്ന് അറിയുന്നതു നിങ്ങളെ സഹായിക്കും.
13 നമുക്കുള്ള പ്രയോജനം: പല കുറവുകളൊക്കെയുണ്ടെങ്കിലും നമുക്കു സന്തോഷത്തോടെ, ശുദ്ധമനസ്സാക്ഷിയോടെ യഹോവയെ സേവിക്കാനാകും. ‘യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നതുകൊണ്ടാണ്’ അതു സാധിക്കുന്നത്. (1 യോഹ. 1:7) കുറ്റബോധം നിങ്ങളെ തളർത്തിക്കളയുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർക്കുക: മാനസാന്തരപ്പെടുന്ന പാപികളോടു ക്ഷമിക്കാൻ യഹോവ ഒരുക്കമാണ്, അതിനായി ശരിക്കും ആഗ്രഹിക്കുകയും ചെയ്യുന്നു. അചഞ്ചലസ്നേഹത്തെയും ക്ഷമയെയും ബന്ധപ്പെടുത്തി ദാവീദ് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: “ആകാശം ഭൂമിയെക്കാൾ എത്ര ഉയരത്തിലാണോ അത്ര വലുതാണു തന്നെ ഭയപ്പെടുന്നവരോടുള്ള ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം. സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.” (സങ്കീ. 103:11, 12) അതെ, ‘ഉദാരമായി ക്ഷമിക്കാൻ’ യഹോവ തയ്യാറാണ്.—യശ. 55:7.
14. യഹോവയുടെ അചഞ്ചലസ്നേഹം നമ്മളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ദാവീദ് എന്തു പറഞ്ഞു?
14 യഹോവയുടെ അചഞ്ചലസ്നേഹം ഒരു ആത്മീയസംരക്ഷണമാണ്. ദാവീദ് തന്റെ പ്രാർഥനയിൽ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അങ്ങ് എനിക്ക് ഒരു മറവിടമാണ്; കഷ്ടകാലത്ത് അങ്ങ് എന്നെ സംരക്ഷിക്കും. വിമോചനത്തിന്റെ സന്തോഷാരവത്താൽ അങ്ങ് എന്നെ പൊതിയും. . . . തന്നിൽ ആശ്രയിക്കുന്നവനെ യഹോവയുടെ അചഞ്ചലമായ സ്നേഹം പൊതിയുന്നു.” (സങ്കീ. 32:7, 10) ബൈബിൾക്കാലങ്ങളിൽ നഗരമതിലുകൾ ആ നഗരത്തിൽ താമസിക്കുന്നവർക്കു സംരക്ഷണം നൽകിയിരുന്നു. യഹോവയുടെ അചഞ്ചലസ്നേഹവും ഒരു മതിൽപോലെയാണ്. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർത്തേക്കാവുന്ന എല്ലാ അപകടങ്ങളിൽനിന്നും അതു നമ്മളെ സംരക്ഷിക്കുന്നു. മാത്രമല്ല, ആ അചഞ്ചലസ്നേഹം നമ്മളെ ഓരോരുത്തരെയും തന്നിലേക്കു കൂടുതൽ അടുപ്പിക്കാൻ യഹോവയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.—യിരെ. 31:3.
15. യഹോവയുടെ അചഞ്ചലസ്നേഹം സംരക്ഷണം നൽകുന്ന ഒരു സങ്കേതവും കോട്ടയും പോലെ ആയിരിക്കുന്നത് എങ്ങനെ?
15 തന്റെ ജനത്തെ യഹോവ എങ്ങനെ സംരക്ഷിക്കുന്നെന്നു ദാവീദ് മറ്റൊരു രീതിയിലും വർണിക്കുന്നുണ്ട്. ദാവീദ് ഇങ്ങനെ എഴുതി: “ദൈവമാണ് എന്റെ സുരക്ഷിതസങ്കേതം. എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നവനാണ് ആ ദൈവം.” കൂടാതെ യഹോവയെക്കുറിച്ച് ദാവീദ് ഇങ്ങനെയും പറഞ്ഞു: “ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും, എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും; എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ.” (സങ്കീ. 59:17; 144:2) ദാവീദ് എന്തുകൊണ്ടാണ് യഹോവയുടെ അചഞ്ചലസ്നേഹത്തെ ഒരു സുരക്ഷിതസങ്കേതത്തോടും കോട്ടയോടും താരതമ്യം ചെയ്തത്? നമ്മൾ താമസിക്കുന്നതു ലോകത്ത് എവിടെയാണെങ്കിലും ശരി, നമ്മൾ യഹോവയുടെ ദാസരായി തുടരുന്നെങ്കിൽ യഹോവയുമായി നമുക്കുള്ള വിലയേറിയ ബന്ധം സംരക്ഷിക്കാൻ ആവശ്യമായതെല്ലാം യഹോവ തരും. 91-ാം സങ്കീർത്തനത്തിലും നമുക്ക് അതേ ഉറപ്പു കാണാം. അവിടെ ഇങ്ങനെ വായിക്കുന്നു: “ഞാൻ യഹോവയോടു പറയും: ‘അങ്ങാണ് എന്റെ അഭയസ്ഥാനം, എന്റെ സുരക്ഷിതസങ്കേതം.’” (സങ്കീ. 91:1-3, 9, 14) 90-ാം സങ്കീർത്തനത്തിൽ മോശ അതേപോലൊരു താരതമ്യം ഉപയോഗിച്ചിട്ടുണ്ട്. (സങ്കീ. 90:1, അടിക്കുറിപ്പ്) അതുപോലെ തന്റെ മരണത്തിനു തൊട്ടുമുമ്പ് മോശ യഹോവയെക്കുറിച്ച് പറഞ്ഞ വാക്കുകളും വളരെ ഹൃദയസ്പർശിയായിരുന്നു: “പുരാതനകാലംമുതൽ ദൈവം ഒരു സങ്കേതമാണ്. നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ.” (ആവ. 33:27) “നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ” എന്ന പ്രയോഗം യഹോവയെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
16. ഏതു രണ്ടു വിധങ്ങളിൽ യഹോവ നമ്മളെ സഹായിക്കുന്നു? (സങ്കീർത്തനം 136:23)
16 യഹോവ നമ്മുടെ സുരക്ഷിതസങ്കേതമായിരിക്കുമെന്ന് അറിയുന്നതു നമുക്ക് ഒരു ആശ്വാസമാണ്. എങ്കിലും നമ്മൾ ആകെ തളർന്നുപോകുന്ന ചില സമയങ്ങൾ ഉണ്ടായിരുന്നേക്കാം. അത്തരം സമയങ്ങളിൽ യഹോവ നമുക്കുവേണ്ടി എന്തു ചെയ്യും? (സങ്കീർത്തനം 136:23 വായിക്കുക.) യഹോവ മെല്ലെ തന്റെ കൈകൾകൊണ്ട് നമ്മളെ താങ്ങി എഴുന്നേൽപ്പിക്കും. അതെ, ഏതു സമയത്തും നമുക്ക് യഹോവയിൽ ആശ്രയിക്കാനാകും. (സങ്കീ. 28:9; 94:18) നമുക്കുള്ള പ്രയോജനം: ഒന്നാമതായി, നമ്മൾ ലോകത്ത് എവിടെയായിരുന്നാലും ഒരു സുരക്ഷിതസങ്കേതംപോലെ യഹോവ നമ്മളെ സംരക്ഷിക്കുമെന്നു നമുക്ക് ഉറപ്പുണ്ട്. രണ്ടാമതായി, സ്നേഹമുള്ള ഒരു അപ്പനെപ്പോലെ യഹോവ നമുക്കുവേണ്ടി കരുതുമെന്നും നമുക്ക് അറിയാം. എത്ര വലിയ അനുഗ്രഹമാണ് അത്!
യഹോവ നമ്മളോട് എന്നെന്നും അചഞ്ചലസ്നേഹം കാണിക്കും
17. യഹോവയെക്കുറിച്ച് നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം? (സങ്കീർത്തനം 33:18-22)
17 നമ്മൾ കണ്ടുകഴിഞ്ഞതുപോലെ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും യഹോവയോടു വിശ്വസ്തരായി തുടരാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. (2 കൊരി. 4:7-9) യിരെമ്യ പ്രവാചകൻ പറഞ്ഞു: “യഹോവയുടെ അചഞ്ചലസ്നേഹം നിമിത്തമാണു നമ്മൾ ഇപ്പോഴും ജീവനോടിരിക്കുന്നത്. ദൈവത്തിന്റെ ദയ ഒരിക്കലും അവസാനിക്കുന്നില്ല.” (വിലാ. 3:22) യഹോവ നമ്മളോടു തുടർന്നും അചഞ്ചലസ്നേഹം കാണിക്കുമെന്ന് ഉറപ്പാണ്. കാരണം ബൈബിൾ പറയുന്നു: “യഹോവയുടെ കണ്ണുകൾ, തന്നെ ഭയപ്പെടുന്നവരുടെ മേൽ, തന്റെ അചഞ്ചലമായ സ്നേഹത്തിനായി കാത്തിരിക്കുന്നവരുടെ മേൽ, ഉണ്ട്.”—സങ്കീർത്തനം 33:18-22 വായിക്കുക.
18-19. (എ) ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിച്ചത്? (ബി) അടുത്ത ലേഖനത്തിലൂടെ നമ്മൾ എന്തു പഠിക്കും?
18 നമ്മൾ എന്താണു പഠിച്ചത്? നമ്മൾ യഹോവയെ ആരാധിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ യഹോവ എല്ലാ മനുഷ്യരോടും കാണിക്കുന്ന ആ സ്നേഹം നമ്മളും അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ യഹോവയുടെ ആരാധകരായിത്തീർന്നതുകൊണ്ട് യഹോവയുടെ അചഞ്ചലസ്നേഹംകൂടെ നമുക്കു കിട്ടുന്നു. ആ അചഞ്ചലസ്നേഹം തന്റെ കൈകൾകൊണ്ട് നമ്മളെ ചേർത്തുപിടിച്ച് സംരക്ഷിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്നു. യഹോവ ഒരിക്കലും നമ്മളെ ഉപേക്ഷിക്കില്ല. മാത്രമല്ല നമുക്കു നല്ലൊരു ഭാവി തരുമെന്നുള്ള വാക്കു പാലിക്കുകയും ചെയ്യും. നമ്മൾ എന്നെന്നും യഹോവയുടെ സുഹൃത്തുക്കളായി ഉണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (സങ്കീ. 46:1, 2, 7) അതുകൊണ്ട് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും യഹോവയോടു വിശ്വസ്തരായി തുടരാനുള്ള ശക്തി യഹോവ നമുക്കു തരും.
19 യഹോവ തന്റെ ദാസന്മാരോട് അചഞ്ചലസ്നേഹം കാണിക്കുന്നത് എങ്ങനെയാണെന്നു നമ്മൾ കണ്ടു. തിരിച്ച് യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്? നമ്മൾ തമ്മിൽത്തമ്മിൽ അചഞ്ചലസ്നേഹം കാണിക്കണമെന്നാണ്. നമുക്ക് അത് എങ്ങനെ ചെയ്യാം? അടുത്ത ലേഖനം അതെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്.
ഗീതം 136 യഹോവയിൽനിന്നുള്ള “പൂർണപ്രതിഫലം”
^ ഖ. 5 എന്താണ് അചഞ്ചലസ്നേഹം? യഹോവ ആരോടാണ് അചഞ്ചലസ്നേഹം കാണിക്കുന്നത്? അവർക്ക് അത് എങ്ങനെ പ്രയോജനം ചെയ്യുന്നു? ഇവയ്ക്കുള്ള ഉത്തരം ഈ ലേഖനത്തിലൂടെ നമ്മൾ കാണും. അടുത്ത ലേഖനവും അചഞ്ചലസ്നേഹം എന്ന ഈ പ്രധാനപ്പെട്ട ഗുണത്തെക്കുറിച്ചുതന്നെയുള്ളതാണ്.
^ ഖ. 4 യഹോവ അചഞ്ചലസ്നേഹം നിറഞ്ഞവനാണെന്ന ആശയം ബൈബിളിലെ മറ്റു വാക്യങ്ങളിലും കാണാം.—നെഹമ്യ 9:17; 13:22; സങ്കീർത്തനം 69:13; 106:7; വിലാപങ്ങൾ 3:32 കാണുക.
^ ഖ. 54 ചിത്രക്കുറിപ്പ്: യഹോവ എല്ലാ മനുഷ്യരോടും സ്നേഹം കാണിക്കുന്നുണ്ട്. അതിൽ തന്റെ ദാസന്മാരും അല്ലാത്തവരും ഉൾപ്പെടുന്നു. ആളുകളുടെ മുകളിലായി വൃത്തത്തിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ യഹോവ നമ്മളോടു സ്നേഹം കാണിക്കുന്ന ചില വിധങ്ങൾ സൂചിപ്പിക്കുന്നു. അതിൽ ഏറ്റവും പ്രധാനം നമുക്കുവേണ്ടി മരിക്കാൻ തന്റെ പുത്രനായ യേശുവിനെ നൽകി എന്നതാണ്.
^ ഖ. 62 ചിത്രക്കുറിപ്പ്: യഹോവയുടെ ആരാധകരായിത്തീരുകയും യേശുവിന്റെ ബലിയിൽ വിശ്വസിക്കുകയും ചെയ്യുന്നവരെ യഹോവ മറ്റൊരു രീതിയിലും സ്നേഹിക്കുന്നു. യഹോവ എല്ലാ മനുഷ്യരോടും കാണിക്കുന്ന സ്നേഹം കിട്ടുന്നതോടൊപ്പം തന്റെ ദാസന്മാരോടു മാത്രം കാണിക്കുന്ന അചഞ്ചലസ്നേഹവും അവർക്കു കിട്ടുന്നു. യഹോവയുടെ അചഞ്ചലസ്നേഹത്തിന്റെ ചില ഉദാഹരണങ്ങൾ വൃത്തത്തിലെ ചിത്രങ്ങളിൽ കാണാം.