പഠനലേഖനം 48
‘നിങ്ങൾ വിശുദ്ധരായിരിക്കണം’
“നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.”—1 പത്രോ. 1:15.
ഗീതം 34 നിഷ്കളങ്കരായി നടക്കാം
പൂർവാവലോകനം *
1. പത്രോസ് അപ്പോസ്തലൻ സഹവിശ്വാസികൾക്ക് എന്ത് ഉപദേശമാണു നൽകിയത്, അത് അനുസരിക്കുന്നതു ബുദ്ധിമുട്ടാണെന്നു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനുള്ളതായാലും ഭൂമിയിൽ ജീവിക്കാനുള്ളതായാലും ശരി, ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ക്രിസ്ത്യാനികൾക്കു പത്രോസ് അപ്പോസ്തലൻ നൽകിയ ഉപദേശം നമുക്കെല്ലാം പ്രയോജനം ചെയ്യും. പത്രോസ് എഴുതി: “നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക. ‘ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” (1 പത്രോ. 1:15, 16) വിശുദ്ധിയുടെ കാര്യത്തിൽ ഏറ്റവും നല്ല മാതൃകയായിരിക്കുന്ന യഹോവയെ നമുക്ക് അനുകരിക്കാനാകും എന്നാണ് ഈ വാക്കുകൾ കാണിക്കുന്നത്. എന്നാൽ നമ്മൾ അപൂർണരായതുകൊണ്ട് തെറ്റുകൾ സംഭവിക്കുന്നു. അതുകൊണ്ട് വിശുദ്ധരായിരിക്കാൻ നമുക്കു കഴിയില്ലെന്ന് ഒരുപക്ഷേ തോന്നിയേക്കാം. പത്രോസിന്റെ കാര്യത്തിൽ, അദ്ദേഹത്തിനു പല തെറ്റുകളും സംഭവിച്ചു. എങ്കിലും വിശുദ്ധനായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നാണ് അദ്ദേഹത്തിന്റെ ജീവിതം കാണിക്കുന്നത്. അതുകൊണ്ട് നമുക്കും വിശുദ്ധരായിരിക്കാൻ കഴിയും. ‘വിശുദ്ധരായിരിക്കുകയും’ വേണം.
2. ഈ ലേഖനത്തിൽ ഏതൊക്കെ ചോദ്യങ്ങളുടെ ഉത്തരമാണു നമ്മൾ കണ്ടെത്തുന്നത്?
2 ഈ ലേഖനത്തിൽ പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരം നമ്മൾ കണ്ടെത്തും: എന്താണു വിശുദ്ധി? യഹോവയുടെ വിശുദ്ധിയെക്കുറിച്ച് ബൈബിൾ എന്താണു നമ്മളെ പഠിപ്പിക്കുന്നത്? നമുക്ക് എങ്ങനെ നമ്മുടെ പ്രവർത്തനങ്ങളിൽ വിശുദ്ധരായിരിക്കാം? നമ്മുടെ വിശുദ്ധിയും യഹോവയുമായുള്ള നമ്മുടെ ബന്ധവും എങ്ങനെയാണു പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്?
എന്താണു വിശുദ്ധി?
3. വിശുദ്ധിയെക്കുറിച്ച് പല ആളുകൾക്കുമുള്ള ധാരണ എന്താണ്, എന്നാൽ ശരിയായ വിവരം നമുക്ക് എവിടെനിന്ന് കിട്ടും?
3 വിശുദ്ധൻ എന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്കു വരുന്നതു മതപരമായ പ്രത്യേക വേഷമൊക്കെ ധരിച്ച, അധികം ചിരിക്കാത്ത, മുഖത്ത് ഭക്തിയുടെ ഒരു ഭാവമൊക്കെയുള്ള ഒരാളെയായിരിക്കാം. പക്ഷേ ആ ധാരണ ശരിയല്ല. കാരണം പരിശുദ്ധനായ യഹോവയെക്കുറിച്ച് ബൈബിൾ പറയുന്നത്, “സന്തോഷമുള്ള ദൈവം” എന്നാണ്. (1 തിമൊ. 1:11) യഹോവയുടെ ആരാധകരെ വിളിച്ചിരിക്കുന്നതും “സന്തുഷ്ടർ” എന്നാണ്. (സങ്കീ. 144:15) ഇനി യേശുവാകട്ടെ, തന്റെ നാളിൽ പ്രത്യേക വസ്ത്രങ്ങളൊക്കെ ധരിച്ച് മറ്റുള്ളവരെ കാണിക്കാൻവേണ്ടി നീതിപ്രവൃത്തികൾ ചെയ്തുനടന്നവരെ കുറ്റം വിധിക്കുകയാണു ചെയ്തത്. (മത്താ. 6:1; മർക്കോ. 12:38) ക്രിസ്ത്യാനികളായ നമ്മൾ വിശുദ്ധിയെക്കുറിച്ച് മനസ്സിലാക്കുന്നതു ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽനിന്നാണ്. യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും നമുക്കു ചെയ്യാൻ പറ്റാത്ത ഒരു കാര്യവും നമ്മളിൽനിന്ന് ആവശ്യപ്പെടില്ലെന്നും നമുക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ‘നിങ്ങൾ വിശുദ്ധരായിരിക്കണം’ എന്ന് യഹോവ നമ്മളോടു പറയുമ്പോൾ നമ്മളെക്കൊണ്ട് അതിനു പറ്റുമെന്നു നമുക്ക് അറിയാം. എന്നാൽ നമ്മുടെ പ്രവർത്തനങ്ങളിൽ വിശുദ്ധരായിരിക്കാൻ കഴിയണമെങ്കിൽ എന്താണു വിശുദ്ധി എന്നു നമ്മൾ ആദ്യംതന്നെ മനസ്സിലാക്കണം.
4. “വിശുദ്ധം,” “വിശുദ്ധി” എന്നൊക്കെ പറഞ്ഞാൽ എന്താണ് അർഥം?
4 എന്താണു വിശുദ്ധി? ബൈബിളിൽ “വിശുദ്ധം,” “വിശുദ്ധി” എന്നീ വാക്കുകൾ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്, ധാർമികമായും മതപരമായും ശുദ്ധിയുള്ള ഒരു അവസ്ഥയെ അല്ലെങ്കിൽ പവിത്രതയെ സൂചിപ്പിക്കാനാണ്. ഇനി ഈ പദങ്ങൾക്ക്, ദൈവത്തിനുവേണ്ടി വേർതിരിക്കുക എന്ന ഒരർഥവുമുണ്ട്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മൾ ധാർമികമായി ശുദ്ധിയുള്ളവരും യഹോവയെ സ്വീകാര്യമായ രീതിയിൽ ആരാധിക്കുന്നവരും യഹോവയുമായി അടുത്ത ബന്ധമുള്ളവരും ആണെങ്കിൽ നമ്മൾ വിശുദ്ധരായിരിക്കും. യഹോവ എത്രയോ വിശുദ്ധനാണ്. നമ്മൾ പാപികളും. എന്നിട്ടും യഹോവ നമ്മളെ തന്റെ സ്നേഹിതരാക്കാൻ ആഗ്രഹിക്കുന്നു.
“യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ!”
5. വിശ്വസ്തരായ ദൈവദൂതന്മാരിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം?
5 യഹോവ എല്ലാ തരത്തിലും വിശുദ്ധനാണ്. യഹോവയുടെ സിംഹാസനത്തിന്റെ തൊട്ടടുത്തുള്ള ആത്മജീവികളായ സാറാഫുകളുടെ വാക്കുകളിൽനിന്നും നമുക്ക് അതു മനസ്സിലാക്കാം. “സൈന്യങ്ങളുടെ അധിപനായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ!” എന്ന് അവർ വിളിച്ചുപറഞ്ഞു. (യശ. 6:3) വിശുദ്ധനായ ദൈവവുമായി ഒരു അടുത്തബന്ധം ഉണ്ടായിരിക്കുന്നതിന് ആ ദൂതന്മാരും വിശുദ്ധരായിരിക്കേണ്ടതുണ്ട്, അവർ വിശുദ്ധരാണുതാനും. അതുകൊണ്ടാണ് ദൈവത്തിൽനിന്നുള്ള സന്ദേശം അറിയിക്കാൻവേണ്ടി ദൂതന്മാർ ഭൂമിയിലേക്കു വന്നപ്പോൾ ആ സ്ഥലങ്ങൾ വിശുദ്ധമായിത്തീർന്നത്. അതിന്റെ ഒരു തെളിവാണു കത്തുന്ന മുൾച്ചെടിയിൽനിന്ന് മോശ കേട്ട വാക്കുകൾ.—പുറ. 3:2-5; യോശു. 5:15.
6-7. (എ) പുറപ്പാട് 15:1, 11-ൽ യഹോവയുടെ വിശുദ്ധിയെക്കുറിച്ച് മോശ എന്തു പറഞ്ഞു? (ബി) യഹോവ വിശുദ്ധനാണെന്ന കാര്യം ഏതെല്ലാം വിധങ്ങളിൽ ഇസ്രായേൽ ജനത്തെ ഓർമിപ്പിച്ചിരുന്നു? (പുറംതാളിലെ ചിത്രം കാണുക.)
6 ഇസ്രായേൽ ജനത്തെ ചെങ്കടലിലൂടെ കടത്തിക്കൊണ്ടുവന്നശേഷം മോശ ആ ജനത്തോട്, ദൈവമായ യഹോവ വിശുദ്ധനാണ് എന്ന കാര്യം എടുത്തുപറഞ്ഞു. (പുറപ്പാട് 15:1, 11 വായിക്കുക.) ഈജിപ്തിലെ ദേവന്മാരെ ആരാധിച്ചിരുന്ന ആളുകൾ ചെയ്ത കാര്യങ്ങളൊന്നും വിശുദ്ധമായിരുന്നില്ല. കനാനിലെ ദേവന്മാരെ ആരാധിച്ചിരുന്നവരുടെ കാര്യവും അങ്ങനെതന്നെയായിരുന്നു. അവരുടെ ആരാധനയിൽ കുഞ്ഞുങ്ങളെ ബലിയർപ്പിക്കുന്നതും ലൈംഗികത ഉൾപ്പെടുന്ന അങ്ങേയറ്റം മോശമായ ആചാരങ്ങളും ഉണ്ടായിരുന്നു. (ലേവ്യ 18:3, 4, 21-24; ആവ. 18:9, 10) എന്നാൽ യഹോവ ഒരിക്കലും തന്റെ ആരാധകരിൽനിന്ന് ഇത്തരം മോശമായ കാര്യങ്ങൾ ആവശ്യപ്പെട്ടില്ല. യഹോവയിൽ അശുദ്ധിയുടെ ഒരു കണികപോലുമില്ല. യഹോവ എല്ലാ തരത്തിലും പരിശുദ്ധനാണ്. മഹാപുരോഹിതന്റെ തലപ്പാവിലെ തങ്കംകൊണ്ടുള്ള തകിടിൽ കൊത്തിവെച്ചിരുന്ന വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്. “വിശുദ്ധി യഹോവയുടേത്” എന്ന് അതിൽ കൊത്തിവെച്ചിരുന്നു.—പുറ. 28:36-38.
7 തകിടിൽ കൊത്തിയിരുന്ന ആ വാക്കുകൾ അതു കാണുന്നവരെ ഒരു കാര്യം ഓർമിപ്പിക്കുമായിരുന്നു: യഹോവ പരിശുദ്ധനായ ദൈവമാണ്. എന്നാൽ മഹാപുരോഹിതന്റെ അടുത്ത് ചെല്ലാനോ അതു കാണാനോ കഴിയാത്ത ഇസ്രായേല്യർ ഈ പ്രധാനപ്പെട്ട കാര്യം അറിയാതെ പോകുമായിരുന്നോ? ഇല്ല. കാരണം എല്ലാ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കേൾക്കെ നിയമം ഉച്ചത്തിൽ വായിക്കുന്ന രീതി ഉണ്ടായിരുന്നതുകൊണ്ട് അവർക്കും അത് അറിയാൻ കഴിയുമായിരുന്നു. (ആവ. 31:9-12) നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള പ്രസ്താവനകൾ നിങ്ങൾ കേൾക്കുമായിരുന്നു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. . . . ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം.” “യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം.”—ലേവ്യ 11:44, 45; 20:7, 26.
8. ലേവ്യ 19:2-ൽ നിന്നും 1 പത്രോസ് 1:14-16 വരെയുള്ള വാക്യങ്ങളിൽ നിന്നും നമ്മൾ എന്താണു പഠിക്കുന്നത്?
8 എല്ലാ ഇസ്രായേല്യരെയും വായിച്ചുകേൾപ്പിക്കാൻ യഹോവ പറഞ്ഞ ഒരു കാര്യം നമുക്ക് ഇപ്പോൾ നോക്കാം. ലേവ്യ 19:2-ലാണ് അതു കാണുന്നത്. യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേല്യസമൂഹത്തോടു മുഴുവൻ പറയുക: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം.’” പത്രോസ് അപ്പോസ്തലൻ അന്നത്തെ ക്രിസ്ത്യാനികളോട് എല്ലാ കാര്യങ്ങളിലും “വിശുദ്ധരായിരിക്കുക” എന്നു പറഞ്ഞപ്പോൾ സാധ്യതയനുസരിച്ച് ഈ വാക്യം ഉദ്ധരിക്കുകയായിരുന്നു. (1 പത്രോസ് 1:14-16 വായിക്കുക.) നമ്മൾ ഇന്ന് ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൻ കീഴിലല്ല എന്നുള്ളതു ശരിയാണ്. എങ്കിലും ലേവ്യ 19:2-ൽ പറഞ്ഞിരിക്കുന്ന ആ കാര്യത്തിന് മാറ്റമൊന്നും വന്നിട്ടില്ല. പത്രോസിന്റെ വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്. യഹോവ വിശുദ്ധനാണ്. യഹോവയെ സ്നേഹിക്കുന്നവരും വിശുദ്ധരായിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കണം. നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനായാലും ഭൂമിയിലെ പറുദീസയിൽ ജീവിക്കാനായാലും അതു സത്യമാണ്.—1 പത്രോ. 1:4; 2 പത്രോ. 3:13.
“എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക”
9. ലേവ്യ 19-ാം അധ്യായം പഠിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
9 വിശുദ്ധനായ നമ്മുടെ ദൈവത്തെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെ വിശുദ്ധരായിരിക്കാമെന്ന് അറിയാൻ നമ്മൾ ആകാംക്ഷയുള്ളവരാണ്. നമുക്ക് അത് എങ്ങനെ ചെയ്യാമെന്ന് യഹോവ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്. അതെക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുന്ന ഒരു ഭാഗമാണ് ലേവ്യ 19-ാം അധ്യായം. ഒരു എബ്രായ പണ്ഡിതനായ മാർക്കസ് ക്യാലിഷ് അതെക്കുറിച്ച് പറയുന്നു: “ലേവ്യ പുസ്തകത്തിലെയോ ഒരുപക്ഷേ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളിലെതന്നെയോ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമാണ് ഇത്. വ്യത്യസ്ത വിഷയങ്ങളോടു ബന്ധപ്പെട്ട് ഇത്രയേറെ കാര്യങ്ങൾ പറയുന്ന മറ്റൊരു അധ്യായം ഇല്ലെന്നുതന്നെ പറയാം.” നമ്മുടെ അനുദിന ജീവിതവുമായി ബന്ധപ്പെട്ട വളരെ വിലപ്പെട്ട ചില പാഠങ്ങൾ ഈ അധ്യായത്തിൽ കാണാം. അവയിൽ ചിലത് നമുക്ക് ഇപ്പോൾ നോക്കാം. അതു ചർച്ച ചെയ്യുമ്പോൾ ഒരു കാര്യം നമുക്കു മനസ്സിൽപ്പിടിക്കാം. ‘നിങ്ങൾ വിശുദ്ധരായിരിക്കണം’ എന്ന പ്രസ്താവനയ്ക്കു ശേഷമാണ് അക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
10-11. വിശുദ്ധരായിരിക്കാൻ നമ്മളെ സഹായിക്കുന്ന ഏതു കാര്യത്തിനാണു ലേവ്യ 19-ാം അധ്യായത്തിന്റെ ആദ്യഭാഗത്ത് ഊന്നൽ നൽകിയിരിക്കുന്നത്, ആ നിർദേശത്തെ നമ്മൾ എങ്ങനെ കാണണം?
10 ഇസ്രായേൽ സമൂഹത്തോടു വിശുദ്ധരായിരിക്കണമെന്നു പറഞ്ഞശേഷം യഹോവ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ എല്ലാവരും അപ്പനെയും അമ്മയെയും ബഹുമാനിക്കണം. . . . ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.”—ലേവ്യ 19:2, 3.
11 അമ്മയപ്പന്മാരെ ബഹുമാനിക്കണമെന്ന ദൈവത്തിന്റെ കല്പന നമ്മൾ അനുസരിക്കുന്നതു വളരെ പ്രധാനമാണ്. ഒരിക്കൽ ഒരു മനുഷ്യൻ യേശുവിനോട്: “നിത്യജീവൻ കിട്ടാൻ ഞാൻ എന്തു നല്ല കാര്യമാണു ചെയ്യേണ്ടത്” എന്നു ചോദിച്ചു. അപ്പോൾ യേശു കൊടുത്ത മറുപടിയിൽ അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്ന കാര്യവും ഉണ്ടായിരുന്നു. (മത്താ. 19:16-19) അപ്പനെയും അമ്മയെയും നോക്കാനുള്ള ആ ഉത്തരവാദിത്വത്തിൽനിന്ന് വളരെ തന്ത്രപൂർവം രക്ഷപ്പെടാൻ നോക്കിയ പരീശന്മാരെയും ശാസ്ത്രിമാരെയും യേശു കുറ്റം വിധിക്കുകപോലും ചെയ്തു. അവർ അങ്ങനെ ചെയ്യുന്നതിലൂടെ “ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു” എന്നാണു യേശു പറഞ്ഞത്. (മത്താ. 15:3-6) ‘ദൈവവചനം’ എന്നു പറഞ്ഞപ്പോൾ അതിൽ പത്തു കല്പനകളിലെ അഞ്ചാമത്തെ കല്പനയും ലേവ്യ 19:3-ഉം ഒക്കെ ഉൾപ്പെട്ടു. (പുറ. 20:12) ഇനി, “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം” എന്ന പ്രസ്താവനയ്ക്കു ശേഷം ഉടനെയാണു ലേവ്യ 19:3-ലെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്ന നിർദേശം നൽകിയിരിക്കുന്നതെന്ന കാര്യവും ഓർക്കുക.
12. ലേവ്യ 19:3-ലെ ആ കല്പനയ്ക്കു ചേർച്ചയിൽ നമുക്ക് ഏതു ചോദ്യം നമ്മളോടുതന്നെ ചോദിക്കാം?
12 മാതാപിതാക്കളെ ബഹുമാനിക്കാനുള്ള യഹോവയുടെ കല്പനയ്ക്കു ചേർച്ചയിൽ നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം, ‘എന്റെ അമ്മയപ്പന്മാരെ ഞാൻ വേണ്ടരീതിയിൽ ബഹുമാനിക്കുന്നുണ്ടോ?’ ഇക്കാര്യത്തിൽ കുറെക്കൂടി നന്നായി ചെയ്യേണ്ടതായിരുന്നെന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ വിഷമിക്കേണ്ടാ, ഇനിയാണെങ്കിലും നിങ്ങൾക്ക് അങ്ങനെ ചെയ്യാം. മുമ്പു ചെയ്യാൻ പറ്റാത്തതോർത്ത് വിഷമിക്കുന്നതിനു പകരം ഇനിയുള്ള കാലത്ത് അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, അവർക്കു വേണ്ട സഹായം ചെയ്തുകൊടുക്കുക. അതായത്, എന്തെങ്കിലും സാധനങ്ങൾ വാങ്ങാനോ അവരുടെ ആത്മീയപ്രവർത്തനങ്ങൾക്കോ ഒക്കെ നിങ്ങൾക്ക് അവരെ സഹായിക്കാം. അതല്ലെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാം. അങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങൾ ലേവ്യ 19:3-ലെ ആ കല്പന അനുസരിക്കുകയാണ്.
13. (എ) ലേവ്യ 19:3-ൽ വേറെ ഏതു കല്പനയാണു നമ്മൾ കാണുന്നത്? (ബി) ലൂക്കോസ് 4:16-18-ൽ കാണുന്ന യേശുവിന്റെ മാതൃക നമുക്ക് ഇന്ന് എങ്ങനെ അനുകരിക്കാം?
13 വിശുദ്ധരായിരിക്കുന്നതുമായി ബന്ധപ്പെട്ട് ലേവ്യ 19:3-ൽനിന്ന് മറ്റൊരു കാര്യവും നമുക്കു പഠിക്കാം. ശബത്ത് അനുഷ്ഠിക്കണമെന്ന് അവിടെ പറഞ്ഞിരിക്കുന്നു. ഇസ്രായേല്യർക്കു ദൈവം കൊടുത്ത നിയമത്തിൻകീഴിലല്ല ക്രിസ്ത്യാനികൾ ഇന്ന്. അതുകൊണ്ട് നമ്മൾ ആഴ്ചതോറുമുള്ള ശബത്ത് ആചരിക്കേണ്ടതില്ല. എങ്കിലും ഇസ്രായേല്യർ അത് എങ്ങനെ ആചരിച്ചിരുന്നു, അവർക്ക് അത് എങ്ങനെ പ്രയോജനം ചെയ്തു എന്നൊക്കെ അറിയുന്നതിലൂടെ നമുക്കു പലതും പഠിക്കാനാകും. അവരുടെ സാധാരണ ജോലിയിൽനിന്ന് വിശ്രമിക്കാനും ദൈവത്തെ ആരാധിക്കാനും ഉള്ള സമയമായിരുന്നു ശബത്ത്. * അതുകൊണ്ടാണ് യേശു ശബത്തുദിവസം തന്റെ പട്ടണത്തിലെ സിനഗോഗിൽ പോകുകയും ദൈവവചനം വായിക്കുകയും ചെയ്തിരുന്നത്. (പുറ. 31:12-15; ലൂക്കോസ് 4:16-18 വായിക്കുക.) നിങ്ങൾ “എന്റെ ശബത്തുകൾ അനുഷ്ഠിക്കണം” എന്ന ലേവ്യ 19:3-ലെ ദൈവകല്പന, നമ്മുടെ അനുദിന പ്രവർത്തനങ്ങളിൽനിന്ന് ദൈവത്തെ ആരാധിക്കാൻവേണ്ടി സമയം മാറ്റിവെക്കാൻ നമ്മളെ പ്രേരിപ്പിക്കണം. ഇക്കാര്യത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടതുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ആത്മീയകാര്യങ്ങൾക്കുവേണ്ടി നിങ്ങൾ പതിവായി സമയം മാറ്റിവെക്കുന്നെങ്കിൽ നിങ്ങൾക്ക് യഹോവയുമായി വളരെ അടുത്ത ഒരു ബന്ധത്തിലേക്കു വരാനാകും. വിശുദ്ധരായിരിക്കുന്നതിന് അതു വളരെ ആവശ്യവുമാണ്.
യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാക്കുക
14. ഏതു പ്രധാനപ്പെട്ട കാര്യമാണു ലേവ്യ 19-ാം അധ്യായത്തിൽ ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്?
14 വിശുദ്ധരായി തുടരാൻ നമ്മളെ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം ലേവ്യ 19-ാം അധ്യായത്തിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്” എന്നു പറഞ്ഞുകൊണ്ടാണു നാലാം വാക്യം അവസാനിക്കുന്നത്. ആ വാക്കുകളോ അതേ ആശയംവരുന്ന വാക്കുകളോ 16 തവണയെങ്കിലും ഈ അധ്യായത്തിൽ കാണാം. അതു പത്തു കല്പനയിലെ ആദ്യത്തെ കല്പന നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “നിന്റെ ദൈവമായ യഹോവയാണു ഞാൻ. ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ. 20:2, 3) വിശുദ്ധരായിരിക്കാൻ ആഗ്രഹിക്കുന്ന ഓരോ ക്രിസ്ത്യാനിയും ഇക്കാര്യം ഓർക്കണം. ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തിന് ഒരു തടസ്സമാകാൻ ആരെയും, ഒന്നിനെയും അനുവദിക്കരുത്. ഇനി, നമ്മുടെ പേര് യഹോവയുടെ സാക്ഷികൾ എന്നാണല്ലോ. അതുകൊണ്ട് ദൈവത്തിന്റെ വിശുദ്ധനാമത്തിനു നിന്ദ വരുത്തുന്ന ഒരു പ്രവർത്തനവും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കും.—ലേവ്യ 19:12; യശ. 57:15.
15. ലേവ്യ 19-ാം അധ്യായത്തിൽ ബലികളെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാക്യങ്ങൾ എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു?
15 യഹോവയെ തങ്ങളുടെ ദൈവമായി അംഗീകരിക്കുന്നെന്നു തെളിയിക്കാൻ ഇസ്രായേല്യർ പല നിയമങ്ങൾ അനുസരിക്കണമായിരുന്നു. ലേവ്യ 18:4 പറയുന്നു: “നിങ്ങൾ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റണം. നിങ്ങൾ എന്റെ നിയമങ്ങൾ പാലിക്കുകയും അവയനുസരിച്ച് നടക്കുകയും വേണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.” ഇസ്രായേല്യർക്കു കൊടുത്ത ആ ‘നിയമങ്ങളിൽ’ ചിലതു 19-ാം അധ്യായത്തിൽ കാണാം. ഉദാഹരണത്തിന്, 5-8, 21, 22 വാക്യങ്ങളിൽ മൃഗബലികളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ‘യഹോവയുടെ വിശുദ്ധവസ്തു അശുദ്ധമാക്കാത്ത’ രീതിയിൽ വേണമായിരുന്നു അവർ അത് അർപ്പിക്കാൻ. ആ വാക്യങ്ങൾ വായിക്കുന്നത് ഇന്നു നമ്മളെ എന്തിനു പ്രേരിപ്പിക്കണം? യഹോവയെ പ്രസാദിപ്പിക്കാനും യഹോവയ്ക്കു സ്വീകാര്യമായ വിധത്തിൽ എബ്രായർ 13:15 പറയുന്ന സ്തുതികളാകുന്ന ബലികൾ അർപ്പിക്കാനും അതു നമ്മളെ പ്രേരിപ്പിക്കണം.
16. ലേവ്യ 19-ൽ ഇസ്രായേല്യർക്കു കൊടുത്ത ഏതു നിയമം ദൈവത്തെ സേവിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നമ്മളെ ഓർമിപ്പിച്ചേക്കാം?
16 വിശുദ്ധരായിരിക്കാൻവേണ്ടി സത്യദൈവത്തെ ആരാധിക്കാത്തവരിൽനിന്ന് വ്യത്യസ്തരായി നിൽക്കാൻ നമ്മൾ തയ്യാറാകണം. അതത്ര എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ നമ്മുടെ കൂടെ പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ സാക്ഷികളല്ലാത്ത ബന്ധുക്കളോ ഒക്കെ നമ്മളോടു ചെയ്യാൻ ആവശ്യപ്പെടുന്ന ചില കാര്യങ്ങൾ യഹോവയെ വിഷമിപ്പിക്കുന്നവ ആയിരിക്കാം. അവർ അങ്ങനെ നിർബന്ധിക്കുമ്പോൾ നമുക്കു വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ടിവരും. ശരിയായ തീരുമാനമെടുക്കാൻ നമ്മളെ എന്തു സഹായിക്കും? ഇത്തരം സന്ദർഭങ്ങളിൽ പ്രാവർത്തികമാക്കാനാകുന്ന ഒരു തത്ത്വം ലേവ്യ 19:19-ൽ കാണാം. അതിന്റെ അവസാനഭാഗം ഇങ്ങനെ പറയുന്നു: “രണ്ടു തരം നൂലുകൾ ഇടകലർത്തി ഉണ്ടാക്കിയ വസ്ത്രം ധരിക്കരുത്.” ചുറ്റുമുള്ള ജനതകളിൽനിന്ന് വ്യത്യസ്തരായി നിൽക്കാൻ ആ നിയമം ഇസ്രായേല്യരെ സഹായിച്ചു. നമ്മൾ ഇന്ന് ഇസ്രായേല്യർക്കു കൊടുത്ത ആ നിയമത്തിൻ കീഴിലല്ലാത്തതുകൊണ്ട് ഏതു തരം തുണിത്തരങ്ങൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങളും നമുക്കു ധരിക്കാം. എന്നാൽ ബൈബിളിന്റെ പഠിപ്പിക്കലുകൾക്കു വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും പിൻപറ്റുന്ന ആളുകളെപ്പോലെയായിരിക്കാൻ നമ്മൾ ഒരിക്കലും തയ്യാറാകില്ല. അതു നമ്മുടെ കൂടെ പഠിക്കുന്നവരോ കൂടെ ജോലി ചെയ്യുന്നവരോ ബന്ധുക്കളോ ആരുതന്നെയായാലും ശരി, നമ്മൾ അവരെപ്പോലെ ആകില്ല. നമുക്ക് അവരോടൊക്കെ സ്നേഹമുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ഉള്ളതായിരിക്കും, അതിന്റെ പേരിൽ നമുക്ക് അവരിൽനിന്ന് വ്യത്യസ്തരായി നിൽക്കേണ്ടിവന്നാൽപ്പോലും. അങ്ങനെ ചെയ്യുന്നതു പ്രധാനമാണ്. കാരണം നമ്മൾ വിശുദ്ധരായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മളെത്തന്നെ ദൈവത്തിനുവേണ്ടി വേർതിരിക്കേണ്ടതുണ്ട്.—2 കൊരി. 6:14-16; 1 പത്രോ. 4:3, 4.
17-18. ലേവ്യ 19:23-25-ൽനിന്ന് നമുക്ക് എന്തു പഠിക്കാനാകുന്നു?
17 “ഞാൻ നിന്റെ ദൈവമായ യഹോവയാണ്” എന്ന വാക്കുകൾ യഹോവയുമായുള്ള തങ്ങളുടെ ബന്ധത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ ഇസ്രായേല്യരെ ഓർമിപ്പിക്കണമായിരുന്നു. അവർക്ക് അത് എങ്ങനെ ചെയ്യാമായിരുന്നു? അതിനുള്ള ഒരു വിധം ലേവ്യ 19:23-25 വരെയുള്ള വാക്യങ്ങളിൽ കാണാം. (വായിക്കുക.) വാഗ്ദത്തദേശത്ത് എത്തിയശേഷം ഇസ്രായേല്യർ എന്തു ചെയ്യാനാണ് ഈ വാക്യങ്ങൾ ആവശ്യപ്പെട്ടത്? ആഹാരത്തിനുവേണ്ടി അവർ ഒരു മരം നട്ടാൽ ആദ്യത്തെ മൂന്നു വർഷത്തേക്ക് അവർ അതിന്റെ ഫലം തിന്നരുതായിരുന്നു. നാലാം വർഷം അതിന്റെ ഫലം മുഴുവനും വിശുദ്ധമന്ദിരത്തിൽ നൽകുന്നതിനായി മാറ്റിവെക്കണം. അഞ്ചാം വർഷമേ അതിന്റെ ഉടമസ്ഥന് അതിന്റെ ഫലം കഴിക്കാനാകുമായിരുന്നുള്ളൂ. ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകേണ്ടതു സ്വന്തം ആവശ്യങ്ങൾക്കല്ലെന്നു മനസ്സിലാക്കാൻ ഈ നിയമം അവരെ സഹായിക്കുമായിരുന്നു. അവരുടെ ആവശ്യങ്ങൾക്കുവേണ്ടി യഹോവ കരുതുമെന്ന് അവർ വിശ്വസിക്കാനും അവർ തങ്ങളുടെ ജീവിതത്തിൽ യഹോവയുടെ ആരാധനയ്ക്ക് ഒന്നാം സ്ഥാനം നൽകാനും യഹോവ ആഗ്രഹിച്ചു. അവരുടെ ആഹാരത്തിനു വേണ്ടതെല്ലാം ലഭിക്കുന്നെന്ന് യഹോവ ഉറപ്പുവരുത്തുമായിരുന്നു. ഇനി, സത്യാരാധനയുടെ കേന്ദ്രമായ വിശുദ്ധമന്ദിരത്തിൽ ഉദാരമായ സംഭാവനകൾ നൽകാനും യഹോവ അവരെ പ്രോത്സാഹിപ്പിച്ചു.
18 ലേവ്യ 19:23-25-ലെ നിയമം മലയിലെ പ്രസംഗത്തിൽ യേശു പറഞ്ഞ ചില കാര്യങ്ങളാണു നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നത്. യേശു പറഞ്ഞു: “എന്തു തിന്നും, എന്തു കുടിക്കും എന്നൊക്കെ ഓർത്ത് . . . ഇനി ഉത്കണ്ഠപ്പെടരുത്.” എന്നിട്ട് യേശു ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഇതൊക്കെ നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയപിതാവിന് അറിയാമല്ലോ.” (മത്താ. 6:25, 26, 32) പക്ഷികൾക്കുവേണ്ടിപ്പോലും കരുതുന്ന ദൈവം നമുക്കുവേണ്ടി കരുതാതിരിക്കുമോ? അതെ, യഹോവ നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരുമെന്നു നമ്മൾ ഉറച്ചുവിശ്വസിക്കുന്നു. ഇനി, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാത്ത വിധത്തിൽ, സഹായം ആവശ്യമുള്ളവരെ നമ്മൾ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, സഭയുടെ ആവശ്യങ്ങൾക്കുവേണ്ടി മനസ്സോടെ സംഭാവനകളും നൽകുന്നു. സത്യാരാധനയെ പിന്തുണയ്ക്കാനായി നമ്മൾ ഇത്തരത്തിലെല്ലാം ഉദാരമായി കൊടുക്കുമ്പോൾ യഹോവ അതു കാണുകയും നമ്മളെ അനുഗ്രഹിക്കുകയും ചെയ്യും. (മത്താ. 6:2-4) നമ്മൾ അങ്ങനെയൊക്കെ ചെയ്യുമ്പോൾ ലേവ്യ 19:23-25-ലെ ആ പാഠങ്ങൾ മനസ്സിലാക്കിയെന്നു തെളിയിക്കുകയാണ്.
19. ഈ ലേഖനത്തിൽ ലേവ്യ 19-ലെ ചില വാക്യങ്ങൾ ചർച്ച ചെയ്തതിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
19 ലേവ്യ 19-ാം അധ്യായത്തിലെ ചില വാക്യങ്ങളാണല്ലോ ഈ ലേഖനത്തിൽ നമ്മൾ പഠിച്ചത്. ദൈവത്തെപ്പോലെ നമുക്ക് എങ്ങനെ വിശുദ്ധരായിരിക്കാനാകുമെന്നു നമ്മൾ കണ്ടു. ദൈവത്തെ അനുകരിക്കുന്നതിലൂടെ ‘എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കാൻ’ ശ്രമിക്കുന്നെന്നു നമ്മൾ തെളിയിക്കുകയാണ്. (1 പത്രോ. 1:15) യഹോവയുടെ ആരാധകരല്ലാത്ത പലരും ദൈവജനത്തിന്റെ നല്ല പ്രവൃത്തികൾ ശ്രദ്ധിച്ചിട്ടുണ്ട്. അത് യഹോവയെ മഹത്ത്വപ്പെടുത്താൻപോലും അവരിൽ ചിലരെ പ്രേരിപ്പിച്ചിരിക്കുന്നു. (1 പത്രോ. 2:12) ലേവ്യ 19-ാം അധ്യായത്തിൽനിന്ന് ഇനിയും പല കാര്യങ്ങളും നമുക്കു പഠിക്കാനാകും. ആ അധ്യായത്തിലെ വേറെ ചില വാക്യങ്ങളാണ് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യാൻ പോകുന്നത്. അതിലൂടെ നമ്മൾ ‘വിശുദ്ധരാണെന്ന്’ തെളിയിക്കേണ്ട മറ്റു ചില മേഖലകൾ ഏതൊക്കെയാണെന്നു കാണും.
ഗീതം 80 “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”
^ നമ്മൾ യഹോവയെ ഒരുപാടു സ്നേഹിക്കുന്നു. യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. യഹോവ വിശുദ്ധനാണ്. തന്റെ ആരാധകരും വിശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. എന്നാൽ അപൂർണമനുഷ്യരെക്കൊണ്ട് അതിനു കഴിയുമോ? കഴിയും. നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും നമുക്കു വിശുദ്ധരായിരിക്കാൻ കഴിയും. അത് എങ്ങനെ സാധിക്കുമെന്നു മനസ്സിലാക്കാൻ, അപ്പോസ്തലനായ പത്രോസ് സഹവിശ്വാസികൾക്കു കൊടുത്ത ഉപദേശവും അതുപോലെ യഹോവ പുരാതന ഇസ്രായേല്യർക്കു കൊടുത്ത നിർദേശങ്ങളും നമുക്ക് ഇപ്പോൾ പഠിക്കാം.
^ ശബത്തിനെക്കുറിച്ചും അതിൽനിന്ന് നമുക്കു പഠിക്കാനാകുന്ന പാഠങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ 2019 ഡിസംബർ ലക്കം വീക്ഷാഗോപുരത്തിലെ “ജോലിക്കും വിശ്രമത്തിനും ‘ഒരു നിയമിതസമയമുണ്ട്’” എന്ന ലേഖനം കാണുക.