നിങ്ങൾ ഒരു നല്ല സഹപ്രവർത്തകനാണോ?
“ഒരു വിദഗ്ധജോലിക്കാരനായി ഞാൻ ദൈവത്തിന് അരികെയുണ്ടായിരുന്നു. . . . ഞാൻ എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.” (സുഭാ. 8:30) ഭൂമിയിൽ വരുന്നതിനു മുമ്പ് ദൈവപുത്രൻ യുഗങ്ങളോളം തന്റെ പിതാവിനോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചാണ് ഈ വാക്യം പറയുന്നത്. ദൈവത്തിന്റെ ഒരു സഹപ്രവർത്തകനായിരിക്കുന്നതിനെക്കുറിച്ച് യേശുവിന് എന്താണു തോന്നിയതെന്നും ആ വാക്യത്തിൽ പറയുന്നുണ്ട്. യേശു “ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.”
സ്വർഗത്തിലായിരുന്ന സമയത്ത് ഒരു നല്ല സഹപ്രവർത്തകനായിരിക്കാൻ വേണ്ട ഗുണങ്ങൾ യേശു യഹോവയിൽനിന്ന് പഠിച്ചു. അതു ഭൂമിയിലായിരുന്നപ്പോൾ ഒരു നല്ല സഹപ്രവർത്തകനായിരിക്കാൻ യേശുവിനെ സഹായിച്ചു. യേശുവിന്റെ മാതൃക നന്നായി പഠിക്കുന്നെങ്കിൽ ഒരു നല്ല സഹപ്രവർത്തകനായിരിക്കാൻ സഹായിക്കുന്ന മൂന്നു തത്ത്വങ്ങൾ നമുക്കു മനസ്സിലാക്കാം. ആ തത്ത്വങ്ങൾ പിൻപറ്റുന്നതിലൂടെ സഹോദരങ്ങളുമായി ഐക്യത്തോടെ സഹകരിച്ച് പ്രവർത്തിക്കാൻ നമുക്കു കഴിയും.
യഹോവയും യേശുവും ചെയ്തതുപോലെ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ സഹപ്രവർത്തകർക്കു പറഞ്ഞുകൊടുക്കുക
തത്ത്വം 1: ‘പരസ്പരം ബഹുമാനം കാണിക്കുക’
ഒരു നല്ല സഹപ്രവർത്തകൻ താഴ്മയുള്ള ആളായിരിക്കും. അദ്ദേഹം മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾക്കു വില കല്പിക്കും, അവരുടെ മുന്നിൽ വലിയ ആളാകാൻ ശ്രമിക്കുകയുമില്ല. യേശു തന്റെ പിതാവിൽനിന്ന് പഠിച്ച ഒരു കാര്യമായിരുന്നു അത്. സ്രഷ്ടാവ് എന്ന് അറിയപ്പെടാൻ യോഗ്യതയുള്ളതു യഹോവയ്ക്കു മാത്രമാണ്. എങ്കിലും ഒരു സഹപ്രവർത്തകനെന്ന നിലയിൽ തന്റെ പുത്രൻ ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവർ അറിയാൻ യഹോവ ആഗ്രഹിച്ചു. “നമുക്കു നമ്മുടെ ഛായയിൽ” മനുഷ്യനെ ഉണ്ടാക്കാമെന്ന് യഹോവ പറഞ്ഞതിൽനിന്ന് അതു മനസ്സിലാക്കാം. (ഉൽപ. 1:26) യഹോവ എത്ര താഴ്മയുള്ളവനാണെന്ന് ആ വാക്കുകളിൽനിന്ന് യേശുവിന് അറിയാനായി.—സങ്കീ. 18:35.
ഭൂമിയിലായിരുന്നപ്പോൾ യേശുവും അതുപോലെ താഴ്മ കാണിച്ചു. യേശു ചെയ്ത കാര്യങ്ങളെ മറ്റുള്ളവർ പുകഴ്ത്തിപ്പറഞ്ഞപ്പോൾ അതിന്റെ ബഹുമതി യേശു പിതാവായ ദൈവത്തിനു നൽകി. (മർക്കോ. 10:17, 18; യോഹ. 7:15, 16) തനിക്കും ശിഷ്യന്മാർക്കും ഇടയിൽ എപ്പോഴും സ്നേഹവും സന്തോഷവും നിലനിറുത്താൻ യേശു പ്രത്യേകം ശ്രദ്ധിച്ചു. യേശു അവരെ അടിമകളായിട്ടല്ല, സ്നേഹിതന്മാരായിട്ടാണു കണ്ടത്. (യോഹ. 15:15) താഴ്മ പഠിപ്പിക്കാനായി യേശു അവരുടെ കാലുകൾ കഴുകുകപോലും ചെയ്തു. (യോഹ. 13:5, 12-14) നമ്മുടെ താത്പര്യങ്ങളെക്കാൾ നമ്മുടെ സഹപ്രവർത്തകരുടെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് നമുക്കും യേശുവിനെ അനുകരിക്കാം. അങ്ങനെ ‘പരസ്പരം ബഹുമാനം കാണിക്കാം.’ കൂടാതെ നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ബഹുമതി നമുക്കുതന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കാതിരിക്കാം. അപ്പോൾ നമുക്കു മറ്റുള്ളവരോടൊപ്പം പ്രവർത്തിച്ചുകൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും.—റോമ. 12:10.
“അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം” എന്നു താഴ്മയുള്ള ഒരു വ്യക്തി തിരിച്ചറിയും. (സുഭാ. 15:22) എത്രതന്നെ അനുഭവപരിചയവും അറിവും ഉണ്ടെങ്കിലും നമുക്ക് എല്ലാ കാര്യങ്ങളും അറിയില്ലെന്ന സത്യം എപ്പോഴും ഓർക്കണം. തനിക്ക് അറിയില്ലാത്ത കാര്യങ്ങളുണ്ടെന്നു യേശുപോലും സമ്മതിച്ചു. (മത്താ. 24:36) ഇനി, തന്റെ അപൂർണരായ ശിഷ്യന്മാർ ചില വിഷയങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നെന്ന് അറിയാനും യേശു ആഗ്രഹിച്ചു. (മത്താ. 16:13-16) അതുകൊണ്ടുതന്നെ യേശുവിനോടൊപ്പം പ്രവർത്തിക്കുന്നത് അവർക്കു സന്തോഷമുള്ള ഒരു കാര്യമായിരുന്നു. യേശുവിനെപ്പോലെ നമ്മളും താഴ്മയുള്ളവരായിരിക്കണം, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകണം; കാരണം നമുക്ക് എല്ലാ കാര്യങ്ങളും അറിയില്ല. അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്ക് എല്ലാവരുമൊത്ത് സമാധാനത്തിൽ പ്രവർത്തിക്കാനും ‘വിജയം നേടാനും’ കഴിയും.
ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ താഴ്മ കാണിക്കുന്ന കാര്യത്തിൽ മൂപ്പന്മാർ യേശുവിനെ അനുകരിക്കുന്നതു വളരെ പ്രധാനമാണ്. പരിശുദ്ധാത്മാവിനു മൂപ്പന്മാരുടെ സംഘത്തിലെ ആരെ വേണമെങ്കിലും ഉപയോഗിക്കാനാകുമെന്ന് എല്ലാ മൂപ്പന്മാരും ഓർക്കണം. മൂപ്പന്മാരുടെ യോഗത്തിൽ എല്ലാവർക്കും തുറന്ന് അഭിപ്രായം പറയാൻ തോന്നുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കണം. അതിനുവേണ്ടി എല്ലാ മൂപ്പന്മാരും ശ്രമിക്കുമ്പോൾ മുഴുസഭയ്ക്കും പ്രയോജനം ചെയ്യുന്ന നല്ല തീരുമാനങ്ങളെടുക്കാൻ അവർക്കാകും.
തത്ത്വം 2: ന്യായബോധമുള്ളവരായിരിക്കുക
നല്ലൊരു സഹപ്രവർത്തകൻ കൂടെ ജോലി ചെയ്യുന്നവരോടു ന്യായബോധത്തോടെ ഇടപെടും. അയാൾ വഴക്കമുള്ളവനും വിട്ടുവീഴ്ച കാണിക്കാൻ സന്നദ്ധനും ആയിരിക്കും. തന്റെ പിതാവ് വിട്ടുവീഴ്ച കാണിക്കാൻ എത്ര മനസ്സുള്ളവനാണെന്നു യേശു പല സന്ദർഭങ്ങളിൽ നേരിട്ട് കണ്ടറിഞ്ഞു. ഉദാഹരണത്തിന്, മനുഷ്യർ മരണശിക്ഷ അർഹിക്കുന്നവരായിരുന്നിട്ടും അവരെ രക്ഷിക്കാൻ യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചു.—യോഹ. 3:16.
വിട്ടുവീഴ്ച കാണിക്കുന്നത് ആവശ്യമായി വന്നപ്പോഴും അങ്ങനെ ചെയ്യുന്നത് ഉചിതമാണെന്നു തോന്നിയപ്പോഴും യേശുവും അതിനു തയ്യാറായി. ഉദാഹരണത്തിന്, ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആളുകളുടെ അടുത്തേക്കു മാത്രമാണു യേശുവിനെ അയച്ചതെങ്കിലും ഒരു ഫൊയ്നിക്യക്കാരിയെ സഹായിക്കാൻ യേശു തയ്യാറായി. (മത്താ. 15:22-28) ഇനി, തന്റെ ശിഷ്യന്മാരിൽനിന്ന് യേശു ന്യായമായ കാര്യങ്ങൾ മാത്രമേ പ്രതീക്ഷിച്ചുള്ളൂ. അടുത്ത സുഹൃത്തായിരുന്ന പത്രോസ് തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും അദ്ദേഹത്തോടു ക്ഷമിക്കാൻ യേശു തയ്യാറായി. മാത്രമല്ല, പിന്നീടു പ്രധാനപ്പെട്ട പല ഉത്തരവാദിത്വങ്ങൾ പത്രോസിനെ ഏൽപ്പിക്കുകയും ചെയ്തു. (ലൂക്കോ. 22:32; യോഹ. 21:17; പ്രവൃ. 2:14; 8:14-17; 10:44, 45) യേശുവിന്റെ മാതൃകയിൽനിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. ‘വിട്ടുവീഴ്ച കാണിക്കാനുള്ള നമ്മുടെ സന്നദ്ധത’ എല്ലാവർക്കും വ്യക്തമായിരിക്കണം.—ഫിലി. 4:5.
ന്യായബോധമുള്ള ഒരാൾ എല്ലാ തരം ആളുകളോടും ഒത്തുപോകാൻ കഴിയേണ്ടതിന് ആവശ്യമായ മാറ്റങ്ങൾ വരുത്താനും തയ്യാറാകും. തന്റെ സന്ദേശം ശ്രദ്ധിക്കാൻ തയ്യാറായ എല്ലാ തരം ആളുകളോടും യേശു വളരെ സ്നേഹത്തോടെ ഇടപെട്ടെന്ന് ഉറപ്പാണ്. കാരണം അതുകൊണ്ടാണു ശത്രുക്കൾ യേശുവിനെക്കുറിച്ച് “നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ” എന്നുപോലും പറഞ്ഞത്. (മത്താ. 11:19) യേശുവിനെപ്പോലെ നമുക്കും എല്ലാ തരം ആളുകളോടും ഒത്തുപോകാൻ കഴിയുന്നുണ്ടോ? സഞ്ചാരവേലയിലായിരുന്നപ്പോഴും ബഥേലിൽവെച്ചും പല പശ്ചാത്തലങ്ങളിൽനിന്നുള്ള സഹോദരങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ലൂയിസ് സഹോദരൻ പറയുന്നു: “അപൂർണരായ പല ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതു പല വലുപ്പത്തിലുള്ള കല്ലുകൾ ഉപയോഗിച്ച് ഒരു ഭിത്തി കെട്ടുന്നതുപോലെയാണ്. കല്ലുകൾ പല വലുപ്പത്തിലുള്ളവയാണെങ്കിലും അവകൊണ്ടും നേരെയുള്ള ഭിത്തി കെട്ടാനാകും, കുറച്ച് അധികം ശ്രമം ചെയ്യണമെന്നു മാത്രം. ചിലപ്പോൾ ചില കല്ലുകളുടെ സ്ഥാനം മാറ്റേണ്ടതായി വന്നേക്കാം. എന്റെ കാര്യത്തിലും, മറ്റുള്ളവരുമായി ഒത്തുപോകാൻ ഞാൻ കുറെ മാറ്റങ്ങൾ വരുത്താൻ തയ്യാറായി. അതുകൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.” എത്ര നല്ല ഒരു മനോഭാവം!
കൂടെയുള്ളവരെ തന്റെ നിയന്ത്രണത്തിൽ നിറുത്താൻവേണ്ടി ഒരു നല്ല സഹപ്രവർത്തകൻ ഒരിക്കലും വിവരങ്ങൾ അവരിൽനിന്ന് മറച്ചുവെക്കില്ല
സഹോദരങ്ങളോടുള്ള ഇടപെടലിൽ വഴക്കമുള്ളവരാണെന്നു നമുക്ക് എങ്ങനെ കാണിക്കാം? വയൽസേവനഗ്രൂപ്പിനോടൊപ്പം പ്രവർത്തിക്കുമ്പോൾ നമുക്ക് അതിനുള്ള അവസരമുണ്ട്. പല പ്രായത്തിലുള്ള, വ്യത്യസ്ത കുടുംബോത്തരവാദിത്വങ്ങളുള്ള സഹോദരങ്ങളോടൊപ്പം നമുക്ക് അപ്പോൾ പ്രവർത്തിക്കേണ്ടിവന്നേക്കാം. അവർക്കു പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ സന്തോഷം കിട്ടുന്ന വിധത്തിൽ നമുക്കു നമ്മുടെ പതിവ് രീതികളിൽ മാറ്റം വരുത്താനും കുറെക്കൂടി വഴക്കം കാണിക്കാനും ആകുമോ?
തത്ത്വം 3: കൊടുക്കാൻ മനസ്സുള്ളവരായിരിക്കുക
ഒരു നല്ല സഹപ്രവർത്തകൻ ‘ദാനശീലൻ’ അഥവാ കൊടുക്കാൻ മനസ്സുള്ളവൻ ആയിരിക്കും. (1 തിമൊ. 6:18) തന്റെ പിതാവിനോടൊപ്പം പ്രവർത്തിച്ചപ്പോൾ യഹോവ കാര്യങ്ങളൊന്നും മറച്ചുവെക്കുന്നില്ലെന്നു യേശു ശ്രദ്ധിച്ചുകാണും. യഹോവ “ആകാശത്തെ സൃഷ്ടിച്ചപ്പോൾ” യേശു “അവിടെയുണ്ടായിരുന്നു.” (സുഭാ. 8:27) പിതാവിൽനിന്ന് പലതും പഠിക്കാൻ യേശുവിനു കഴിഞ്ഞു. പിന്നീട് യേശു “പിതാവിൽനിന്ന് കേട്ട” കാര്യങ്ങൾ സന്തോഷത്തോടെ ശിഷ്യന്മാർക്കു പറഞ്ഞുകൊടുത്തു. (യോഹ. 15:15) യഹോവയുടെ മാതൃക അനുകരിച്ചുകൊണ്ട് നമുക്കും നമ്മുടെ അറിവും അനുഭവപരിചയവും മറ്റുള്ളവരുമായി പങ്കുവെക്കാം. മറ്റുള്ളവർ അറിയേണ്ടതോ അവർക്കു പ്രയോജനം ചെയ്യുന്നതോ ആയ വിവരങ്ങൾ പറഞ്ഞുകൊടുക്കാതെ രഹസ്യമാക്കിവെച്ചുകൊണ്ട് അവരെ നിയന്ത്രണത്തിൽ നിറുത്താൻ ഒരു നല്ല സഹപ്രവർത്തകൻ ഒരിക്കലും ശ്രമിക്കില്ല. മറിച്ച്, തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിനു സന്തോഷമായിരിക്കും.
സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുന്നതാണു കൊടുക്കാനുള്ള മറ്റൊരു വിധം. യേശു അങ്ങനെ ചെയ്തു. തന്റെ സഹപ്രവർത്തകർ ചെയ്ത നല്ല കാര്യങ്ങൾ കണ്ടിട്ട് യേശു അവരെ അഭിനന്ദിച്ചു. (മത്തായി 25:19-23; ലൂക്കോസ് 10:17-20 എന്നിവ താരതമ്യം ചെയ്യുക.) താൻ ചെയ്തതിലും ‘വലിയ’ കാര്യങ്ങൾ അവർ ചെയ്യുമെന്നുപോലും പറഞ്ഞു. (യോഹ. 14:12) മരണത്തിന്റെ തലേ രാത്രി വിശ്വസ്തരായ അപ്പോസ്തലന്മാരെ അഭിനന്ദിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളാണ് എന്റെ പരീക്ഷകളിൽ എന്റെകൂടെ നിന്നവർ.” (ലൂക്കോ. 22:28) ആ വാക്കുകൾ ശിഷ്യന്മാരെ എത്ര പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരിക്കണം! നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ ശ്രദ്ധിക്കുകയും ആത്മാർഥമായി അഭിനന്ദിക്കുകയും ചെയ്യുമ്പോൾ നമുക്കു സന്തോഷം തോന്നാറില്ലേ? അതുപോലെ നമ്മൾ സഹപ്രവർത്തകരെ അഭിനന്ദിക്കുമ്പോൾ അവർക്കും സന്തോഷമാകും. കൂടുതൽ പ്രവർത്തിക്കാൻ ഉത്സാഹം തോന്നുകയും ചെയ്യും.
നിങ്ങൾക്ക് ഒരു നല്ല സഹപ്രവർത്തകനായിരിക്കാനാകും
“നല്ല സഹപ്രവർത്തകൻ ഒരു തെറ്റും പറ്റാത്ത ആളായിരിക്കണമെന്നില്ല” എന്നു കെയൊഡ് സഹോദരൻ പറയുന്നു. “നല്ല സഹപ്രവർത്തകൻ കൂടെയുള്ളവരെ സന്തോഷമുള്ളവരാക്കി നിറുത്തുകയും അവരുടെ ജോലി എളുപ്പമാക്കിത്തീർക്കുകയും ചെയ്യും.” അങ്ങനെയുള്ള ഒരു സഹപ്രവർത്തകനാണോ നിങ്ങൾ? നിങ്ങളുടെകൂടെ പ്രവർത്തിക്കുന്ന ചില സഹോദരങ്ങളോട് എങ്ങനെയുള്ള സഹപ്രവർത്തകനായിട്ടാണ് അവർ നിങ്ങളെ കാണുന്നതെന്നു ചോദിച്ചറിയുക. യേശുവിനോടൊപ്പം പ്രവർത്തിക്കുന്നതു ശിഷ്യന്മാർ വളരെയധികം ആസ്വദിച്ചു. അതുപോലെ നിങ്ങളുടെ സഹപ്രവർത്തകർക്കും നിങ്ങളോടൊപ്പം ജോലിചെയ്യുന്നതു സന്തോഷം നൽകുന്നുണ്ടെങ്കിൽ അപ്പോസ്തലനായ പൗലോസിനെപ്പോലെ നിങ്ങൾക്കും പറയാനാകും: “ഞങ്ങൾ നിങ്ങളുടെ സന്തോഷത്തിനുവേണ്ടിയുള്ള സഹപ്രവർത്തകരാണ്.”—2 കൊരി. 1:24.