ഉത്കണ്ഠ തോന്നുമ്പോഴും തളരാതെ പിടിച്ചുനിൽക്കാം
ഉത്കണ്ഠപ്പെടുന്ന ഒരാൾക്കു ഹൃദയത്തിൽ വലിയ ഒരു ഭാരമുള്ളതുപോലെ തോന്നിയേക്കാം. (സുഭാ. 12:25) നിങ്ങൾക്ക് എപ്പോഴെങ്കിലും വലിയ ഉത്കണ്ഠ തോന്നിയിട്ടുണ്ടോ? ‘പിടിച്ചുനിൽക്കാൻ ഇനി എന്നെക്കൊണ്ടാകില്ല’ എന്നു തോന്നുന്ന ഒരു അവസ്ഥയിൽ നിങ്ങൾ എന്നെങ്കിലും എത്തിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നമ്മിൽ മിക്കവരും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഉദാഹരണത്തിന്, ചിലർക്കു രോഗിയായ ഒരു കുടുംബാംഗത്തെ ശുശ്രൂഷിക്കേണ്ടിവരുന്നു. മറ്റു ചിലർ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടതിന്റെ സങ്കടം അനുഭവിക്കുന്നവരായിരിക്കാം. ഇനി, പ്രകൃതിദുരന്തത്താൽ കഷ്ടപ്പെടുന്നവരുമുണ്ട്. ഇതൊക്കെ നമ്മളെ ശാരീരികവും മാനസികവും ആയി തളർത്തിക്കളയുന്ന, ഉത്കണ്ഠയ്ക്ക് ഇടയാക്കുന്ന, കാര്യങ്ങളാണ്. പക്ഷേ ഉത്കണ്ഠ തോന്നുമ്പോഴും തളരാതെ പിടിച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും? a
ദാവീദ് രാജാവിന്റെ അനുഭവത്തിൽനിന്ന് നമുക്കു പലതും പഠിക്കാനാകും. അദ്ദേഹത്തിനു ജീവിതത്തിൽ ഒരുപാടു പ്രശ്നങ്ങളുണ്ടായി. ജീവൻ അപകടത്തിലാകുന്ന സാഹചര്യംപോലും നേരിടേണ്ടിവന്നു. (1 ശമു. 17:34, 35; 18:10, 11) ഇതെല്ലാം ഉത്കണ്ഠയ്ക്ക് ഇടയാക്കുന്ന കാര്യങ്ങളായിരുന്നു. അത്തരം സാഹചര്യങ്ങളിലും ദാവീദ് എങ്ങനെയാണു തളരാതെ പിടിച്ചുനിന്നത്? ദാവീദിന്റെ ആ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
ഉത്കണ്ഠ തോന്നിയപ്പോഴും ദാവീദ് എങ്ങനെയാണു തളരാതെ പിടിച്ചുനിന്നത്?
ദാവീദിനു പല പ്രശ്നങ്ങൾ ഒരേ സമയം നേരിടേണ്ടിവന്നു. തന്നെ കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്ന ശൗൽ രാജാവിന്റെ അടുത്തുനിന്ന് ദാവീദ് ഓടി രക്ഷപ്പെട്ട സമയത്ത് ഉണ്ടായ ഒരു സംഭവം നോക്കാം. ദാവീദും കൂട്ടരും സിക്ലാഗിലെ തങ്ങളുടെ താമസസ്ഥലത്തേക്കു തിരിച്ചെത്തിയപ്പോൾ കാണുന്നതു ശത്രുക്കൾ തങ്ങളുടെ വസ്തുവകകളെല്ലാം കൊള്ളയടിച്ചിരിക്കുന്നതും വീട് തീക്കിരയാക്കിയിരിക്കുന്നതും ഭാര്യമാരെയും മക്കളെയും ബന്ദികളായി കൊണ്ടുപോയിരിക്കുന്നതും ആണ്. ദാവീദ് അപ്പോൾ എന്തു ചെയ്തു? “ദാവീദും കൂടെയുണ്ടായിരുന്നവരും ഉച്ചത്തിൽ കരഞ്ഞുതുടങ്ങി. കരയാൻ ശക്തിയില്ലാതാകുന്നതുവരെ അവർ കരഞ്ഞു.” ആ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ആത്മാർഥസുഹൃത്തുക്കൾ അദ്ദേഹത്തെ ‘കല്ലെറിയണമെന്നു പറയുന്നത്.’ അത് അദ്ദേഹത്തെ കൂടുതൽ വിഷമിപ്പിച്ചു. (1 ശമു. 30:1-6) വലിയ മൂന്നു പ്രശ്നങ്ങളാണു ദാവീദിന് ഒരേ സമയം നേരിട്ടത്: ഭാര്യമാരുടെയും മക്കളുടെയും ജീവൻ അപകടത്തിലായിരുന്നു, സ്വന്തം ആളുകൾതന്നെ തന്റെ ജീവൻ എടുക്കുമോ എന്ന പേടിയുണ്ടായിരുന്നു, ശൗൽ രാജാവ് അപ്പോഴും അദ്ദേഹത്തെ കൊല്ലാൻ നോക്കിനടക്കുകയായിരുന്നു. ദാവീദിന് അപ്പോൾ എത്രമാത്രം ഉത്കണ്ഠ തോന്നിക്കാണും!
ആ സമയത്ത് ദാവീദ് എന്താണു ചെയ്തത്? പെട്ടെന്നുതന്നെ ദാവീദ് “തന്റെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിച്ചു.” എങ്ങനെയായിരിക്കും അദ്ദേഹം അതു ചെയ്തത്? സഹായത്തിനായി യഹോവയോടു പ്രാർഥിക്കുകയും യഹോവ മുമ്പ് തന്നെ സഹായിച്ചതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതായിരുന്നു ദാവീദിന്റെ രീതി. (1 ശമു. 17:37; സങ്കീ. 18:2, 6) ഈ സാഹചര്യത്തിലും താൻ എന്തു ചെയ്യണമെന്ന് യഹോവയോടു ചോദിക്കേണ്ടതിന്റെ ആവശ്യം ദാവീദ് തിരിച്ചറിഞ്ഞു. അതുകൊണ്ട് താൻ എന്തു ചെയ്യണമെന്ന് അദ്ദേഹം യഹോവയോടു ചോദിച്ചു. യഹോവയിൽനിന്നുള്ള നിർദേശം കിട്ടിയപ്പോൾ ഉടനെതന്നെ ദാവീദ് അതനുസരിച്ച് പ്രവർത്തിച്ചു. അതുകൊണ്ട് ദാവീദിനും കൂട്ടർക്കും യഹോവയുടെ സഹായത്താൽ, കുടുംബാംഗങ്ങളെ ഉൾപ്പെടെ ശത്രുക്കൾ കൊണ്ടുപോയതെല്ലാം തിരിച്ചുപിടിക്കാനായി. (1 ശമു. 30:7-9, 18, 19) ദാവീദ് ചെയ്ത മൂന്നു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? സഹായത്തിനായി യഹോവയോടു പ്രാർഥിച്ചു. മുമ്പ് യഹോവ തനിക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു. യഹോവയുടെ നിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. നമുക്ക് എങ്ങനെ ദാവീദിന്റെ ഈ മാതൃക അനുകരിക്കാം?
ഉത്കണ്ഠ തോന്നുമ്പോൾ ദാവീദിനെ അനുകരിക്കുക
1. പ്രാർഥിക്കുക. ഉത്കണ്ഠ തോന്നിത്തുടങ്ങുമ്പോൾത്തന്നെ നമുക്കു സഹായത്തിനും ജ്ഞാനത്തിനും വേണ്ടി യഹോവയോടു പ്രാർഥിക്കാനാകും. സമയമെടുത്ത് ഉള്ളിലുള്ളതെല്ലാം യഹോവയോടു തുറന്നുപറയുക. അപ്പോൾ മനസ്സിന്റെ ഭാരം ഒന്നു കുറയും. ഇനി, ആ സാഹചര്യത്തിൽ മൗനമായി ചെറിയ ഒരു പ്രാർഥന നടത്താനേ കഴിയുകയുള്ളൂ എങ്കിൽപ്പോലും അങ്ങനെ ചെയ്യുക. സഹായത്തിനായി ഓരോ തവണ പ്രാർഥിക്കുമ്പോഴും ദാവീദിനെപ്പോലെതന്നെ നമ്മളും യഹോവയിൽ ആശ്രയിക്കുന്നുവെന്നു തെളിയിക്കുകയാണ്. “യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും. എന്റെ ദൈവം ഞാൻ അഭയം തേടുന്ന എന്റെ പാറ” എന്നാണു ദാവീദ് യഹോവയെക്കുറിച്ച് പറഞ്ഞത്. (സങ്കീ. 18:2) എന്നാൽ പ്രാർഥനകൊണ്ട് ശരിക്കും പ്രയോജനമുണ്ടോ? മുൻനിരസേവികയായ കാലിയ സഹോദരി പറയുന്നു: “ഒന്നു പ്രാർഥിച്ചുകഴിയുമ്പോൾ മനസ്സിനു നല്ലൊരു ശാന്തതയാണ്. യഹോവ കാര്യങ്ങളെ കാണുന്നതുപോലെ കാണാനും യഹോവയിൽ കൂടുതൽ ആശ്രയിക്കാനും പ്രാർഥന എന്നെ സഹായിക്കുന്നു.” ശരിക്കും ഉത്കണ്ഠയെ നേരിടാൻ യഹോവ നൽകിയിരിക്കുന്ന വലിയൊരു സഹായമാണു പ്രാർഥന.
2. ചിന്തിക്കുക. മുമ്പ് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ യഹോവയുടെ സഹായംകൊണ്ട് മാത്രം പിടിച്ചുനിൽക്കാൻ കഴിഞ്ഞ സന്ദർഭങ്ങൾ നിങ്ങൾക്ക് ഓർക്കാനാകുന്നുണ്ടോ? കഴിഞ്ഞകാലങ്ങളിൽ നമ്മളെയും മറ്റു ദൈവദാസരെയും യഹോവ സഹായിച്ചതിനെക്കുറിച്ച് ചിന്തിക്കുന്നതു നമുക്കു ധൈര്യം തരും, യഹോവയിലുള്ള നമ്മുടെ ആശ്രയം കൂട്ടും. (സങ്കീ. 18:17-19) ജോഷ്വ എന്ന ഒരു മൂപ്പൻ പറയുന്നു: “യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം തന്ന ഓരോ സന്ദർഭവും ഞാൻ എഴുതിവെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേകകാര്യത്തിനുവേണ്ടി ചോദിച്ചപ്പോൾ യഹോവ എന്റെ ആവശ്യം നിറവേറ്റിത്തന്ന സന്ദർഭങ്ങൾ ഓർക്കാൻ ഇത് എന്നെ സഹായിക്കുന്നു.” യഹോവ ഇതുവരെ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു ശരിക്കും ഉത്കണ്ഠയെ നേരിടാനുള്ള ശക്തി തരും.
3. പ്രവർത്തിക്കുക. ഒരു പ്രത്യേകസാഹചര്യത്തിൽ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നതിനു മുമ്പ് ബൈബിൾ എന്താണ് അതെക്കുറിച്ച് പറയുന്നതെന്നു നോക്കാനാകും. കാരണം നമുക്ക് ഏറ്റവും ആശ്രയിക്കാനാകുന്ന ഉപദേശങ്ങളാണ് അതിലുള്ളത്. (സങ്കീ. 19:7, 11) ഒരു വാക്യത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നത് അതിലെ വിവരങ്ങൾ തങ്ങളുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു കുറെക്കൂടി നന്നായി മനസ്സിലാക്കാൻ പലരെയും സഹായിച്ചിരിക്കുന്നു. ജേരഡ് എന്ന മൂപ്പൻ പറയുന്നു: “ഒരു വാക്യത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്നത് അതിന്റെ എല്ലാ വശങ്ങളും കാണാനും യഹോവ എന്നോട് എന്താണു പറയുന്നതെന്നു കൃത്യമായി മനസ്സിലാക്കാനും എന്നെ സഹായിക്കുന്നു. അങ്ങനെ പഠിക്കുമ്പോൾ കാര്യങ്ങൾ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതുകൊണ്ട് അതിനു ചേർച്ചയിൽ പ്രവർത്തിക്കാൻ എളുപ്പമാണ്.” യഹോവയ്ക്കു പറയാനുള്ളതു ബൈബിളിൽനിന്ന് കണ്ടെത്തുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഉത്കണ്ഠകളൊക്കെ ഉണ്ടെങ്കിലും സന്തോഷവും സമാധാനവും നിലനിറുത്താൻ നമുക്ക് എളുപ്പമായിരിക്കും.
പിടിച്ചുനിൽക്കാൻ യഹോവ നിങ്ങളെ സഹായിക്കും
യഹോവയുടെ സഹായമുണ്ടെങ്കിലേ ഉത്കണ്ഠ തോന്നുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ എന്ന് ദാവീദ് തിരിച്ചറിഞ്ഞു. യഹോവയുടെ സഹായത്തിനു ദാവീദ് ഒരുപാടു നന്ദിയുള്ളവനായിരുന്നു. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ ശക്തിയാൽ ഞാൻ മതിൽ ചാടിക്കടക്കും. എന്നെ ബലം അണിയിക്കുന്നതു സത്യദൈവമാണ്.” (സങ്കീ. 18:29, 32) നമ്മുടെ പ്രശ്നങ്ങൾ ചാടിക്കടക്കാനാകാത്ത മതിൽപ്പോലെയാണെന്നു നമുക്കു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ യഹോവയുടെ സഹായത്താൽ എത്ര വലിയ മതിലും നമുക്കു ചാടിക്കടക്കാനാകും. അതുകൊണ്ട് സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക, യഹോവ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക, യഹോവ തരുന്ന നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക. അങ്ങനെ ചെയ്താൽ ഉത്കണ്ഠ തോന്നുമ്പോഴും തളരാതെ പിടിച്ചുനിൽക്കാൻ ആവശ്യമായ ശക്തിയും ജ്ഞാനവും യഹോവ നമുക്കു തരും, ഉറപ്പ്!
a കടുത്ത ഉത്കണ്ഠ അനുഭവിക്കുന്നവർ ഡോക്ടറുടെ സഹായം തേടേണ്ടതുണ്ടായിരിക്കാം.