വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ബൈബിൾ അനുവദിക്കുന്ന കാരണത്തിന്റെ പേരിലല്ലാതെ ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരാളെ വിവാഹം കഴിച്ചാൽ പഴയ വിവാഹബന്ധത്തെയും പുതിയതിനെയും സഭ എങ്ങനെയായിരിക്കും കാണുന്നത്?
ഇങ്ങനെയൊരു സാഹചര്യത്തിൽ ആദ്യ വിവാഹബന്ധം അവസാനിച്ചതായും രണ്ടാമത്തേതിന് അംഗീകാരമുള്ളതായും സഭ കണക്കാക്കും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അതു മനസ്സിലാക്കാൻ വിവാഹമോചനത്തെയും രണ്ടാമതു വിവാഹം കഴിക്കുന്നതിനെയും കുറിച്ച് യേശു പറഞ്ഞത് എന്താണെന്നു നോക്കാം.
മത്തായി 19:9-ൽ വിവാഹമോചനത്തിനു ബൈബിൾ അനുവദിക്കുന്ന ഒരേ ഒരു കാരണം എന്താണെന്നു യേശു വിശദീകരിച്ചു: “ലൈംഗിക അധാർമികതയാണു വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.” യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്കു രണ്ടു കാര്യങ്ങൾ മനസ്സിലാക്കാം: (1) വിവാഹമോചനത്തിനു ബൈബിൾ അനുവദിക്കുന്ന ഒരേ ഒരു കാരണം ലൈംഗിക അധാർമികതയാണ്. (2) ആ കാരണത്തിന്റെ പേരിലല്ലാതെ ആരെങ്കിലും തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്നെങ്കിൽ അയാൾ വ്യഭിചാരം ചെയ്യുന്നു. a
ഒരാൾ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടിട്ട് ഭാര്യയെ വിവാഹമോചനം ചെയ്താൽ മറ്റൊരു വിവാഹം കഴിക്കാൻ തിരുവെഴുത്തുകൾ അയാൾക്കു സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നാണോ യേശു ഉദ്ദേശിച്ചത്? അങ്ങനെ തീർത്തു പറയാനാകില്ല. വ്യഭിചാരം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിരപരാധിയായ ഇണയാണു ഭർത്താവിനോടു ക്ഷമിക്കണോ അതോ അദ്ദേഹത്തെ ഉപേക്ഷിക്കണോ എന്നു തീരുമാനിക്കേണ്ടത്. അവൾ അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറാകാതിരിക്കുകയും വിവാഹമോചനത്തിന്റെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്താൽ രണ്ടു പേർക്കും മറ്റൊരു വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും.
എന്നാൽ ചില സാഹചര്യങ്ങളിൽ നിരപരാധിയായ ഭാര്യ ഭർത്താവിനോടു ക്ഷമിക്കാൻ തയ്യാറായിക്കൊണ്ട് തങ്ങളുടെ വിവാഹബന്ധം നിലനിറുത്തിക്കൊണ്ടുപോകാൻ ആത്മാർഥമായി ആഗ്രഹിച്ചേക്കാം. പക്ഷേ വ്യഭിചാരം ചെയ്ത ഭർത്താവ് ഭാര്യ ക്ഷമിക്കാൻ തയ്യാറായിട്ടും അതു സ്വീകരിക്കാതെ വിവാഹമോചനം ചെയ്യാൻ തീരുമാനിക്കുന്നെങ്കിലോ? ഭാര്യ അദ്ദേഹത്തോടു ക്ഷമിക്കാനും ആ വിവാഹബന്ധം തുടർന്നുകൊണ്ടുപോകാനും മനസ്സുകാണിക്കുന്നതുകൊണ്ട് തിരുവെഴുത്തുപരമായി അദ്ദേഹത്തിനു മറ്റൊരു വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അദ്ദേഹം മറ്റൊരാളെ വിവാഹം കഴിക്കുകയാണെങ്കിൽ അദ്ദേഹം വീണ്ടും വ്യഭിചാരം ചെയ്യുകയാണ്. അതുകൊണ്ട് സഭയിലെ മൂപ്പന്മാർക്കു വീണ്ടും അദ്ദേഹത്തിനെതിരെ നീതിന്യായ നടപടികൾ സ്വീകരിക്കേണ്ടിവരും.—1 കൊരി. 5:1, 2; 6:9, 10.
തിരുവെഴുത്തനുസരിച്ച് മറ്റൊരു വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഒരാൾ വീണ്ടും വിവാഹം കഴിച്ചാൽ അദ്ദേഹത്തിന്റെ പഴയ വിവാഹത്തെയും പുതിയ വിവാഹത്തെയും സഭ എങ്ങനെയായിരിക്കും കാണുന്നത്? ബൈബിളനുസരിച്ച് ഇപ്പോഴും ആദ്യത്തെ ആ വിവാഹബന്ധം നിലനിൽക്കുന്നുണ്ടോ? നിരപരാധിയായ ഭാര്യക്ക് ഇപ്പോഴും അദ്ദേഹത്തോടു ക്ഷമിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ടോ? ഇനി പുതിയ വിവാഹബന്ധത്തെ വ്യഭിചാരബന്ധമായി സഭ കണക്കാക്കുമോ?
നിരപരാധിയായ ഭാര്യ ജീവിച്ചിരിക്കുകയും വേറെ വിവാഹം കഴിക്കാതിരിക്കുകയും ലൈംഗിക അധാർമികതയിലൊന്നും ഏർപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം ഭർത്താവിന്റെ പുതിയ വിവാഹബന്ധത്തെ വ്യഭിചാരബന്ധമായിട്ടാണു സഭ മുമ്പ് കണക്കാക്കിയിരുന്നത്. എന്നാൽ ഒന്ന് ഓർക്കണം, ഒരാൾ വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ യേശു നിരപരാധിയായ ഇണയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പകരം യേശു പറഞ്ഞത്, തിരുവെഴുത്തടിസ്ഥാനമില്ലാതെ വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കുന്നയാൾ വ്യഭിചാരം ചെയ്യുന്നു എന്നാണ്. അങ്ങനെയൊരു സാഹചര്യത്തിൽ, ആദ്യ വിവാഹബന്ധം അവസാനിക്കുന്നു.
“ലൈംഗിക അധാർമികതയാണു വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്താ. 19:9.
ഭർത്താവ് വ്യഭിചാരം ചെയ്യുകയും അതിനു ശേഷം വിവാഹമോചനം നേടുകയും ചെയ്യുന്ന ഒരു സാഹചര്യത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ഇനി നമുക്കു മറ്റു രണ്ടു സാഹചര്യങ്ങൾ നോക്കാം. ഒന്ന്, വ്യഭിചാരം ചെയ്യാതെതന്നെ ഭർത്താവ് വിവാഹമോചനം നേടി മറ്റൊരു കല്യാണം കഴിക്കുന്നു. രണ്ട്, വ്യഭിചാരം ചെയ്യാതെതന്നെ ഭർത്താവ് വിവാഹമോചനം നേടുന്നു, അതിനു ശേഷം അദ്ദേഹം ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നു, ഭാര്യ ക്ഷമിക്കാൻ തയ്യാറായിട്ടും അദ്ദേഹം മറ്റൊരു കല്യാണം കഴിക്കുന്നു. ഈ രണ്ടു സാഹചര്യങ്ങളിലും തിരുവെഴുത്തടിസ്ഥാനമില്ലാതെ വിവാഹമോചനം ചെയ്ത് മറ്റൊരു കല്യാണം കഴിക്കുന്നതുകൊണ്ട് അതു വ്യഭിചാരമാണ്. അങ്ങനെ രണ്ടാമതു വിവാഹം കഴിക്കുന്നതോടെ അദ്ദേഹത്തിന്റെ ആദ്യ വിവാഹബന്ധം അവസാനിക്കുകയും ചെയ്യുന്നു. രണ്ടാം വിവാഹത്തിനാണ് ഇനി നിയമാംഗീകാരമുള്ളത്. 1979 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 32-ാം പേജിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഇപ്പോൾ അദ്ദേഹം പുതിയ ഒരു വിവാഹബന്ധത്തിലേക്കു വന്നിരിക്കുന്ന സ്ഥിതിക്ക് ഈ ഭാര്യയെ വെറുതെയങ്ങ് ഉപേക്ഷിച്ച് അദ്ദേഹത്തിനു പഴയ ബന്ധത്തിലേക്കു തിരിച്ചുപോകാനാകില്ല. വിവാഹമോചനം, വ്യഭിചാരം, രണ്ടാം വിവാഹം എന്നിവയോടെ മുൻ വിവാഹബന്ധം അവസാനിച്ചതാണ്.”
ഈ വിഷയത്തെക്കുറിച്ച് നമ്മൾ ഇതുവരെ മനസ്സിലാക്കിയിരുന്ന കാര്യത്തിന് ഒരു മാറ്റം വന്നിട്ടുണ്ടെങ്കിലും അതൊന്നും വിവാഹത്തിന്റെ പവിത്രതയോ വ്യഭിചാരത്തിന്റെ ഗൗരവമോ കുറച്ചുകളയുന്നില്ല. തിരുവെഴുത്തുപരമായ കാരണങ്ങളുടെ പേരിലല്ലാതെ ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരാളെ കല്യാണം കഴിക്കാൻ ബൈബിൾ അനുവാദം നൽകുന്നില്ല. അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യുന്ന ഒരാൾ വ്യഭിചാരം എന്ന കുറ്റം ചെയ്യുന്നു. അദ്ദേഹത്തിനു നീതിന്യായ നടപടികളെ നേരിടേണ്ടി വരും. (പുതിയ ഭാര്യ ഒരു ക്രിസ്ത്യാനിയാണെങ്കിൽ ലൈംഗിക അധാർമികതയുടെ പേരിൽ അവർക്കെതിരെയും നീതിന്യായ നടപടികളുണ്ടാകും.) ഈ പുതിയ വിവാഹബന്ധത്തെ തുടർന്നും വ്യഭിചാരബന്ധമായി നമ്മൾ കണക്കാക്കുന്നില്ലെങ്കിലും വർഷങ്ങളോളം അദ്ദേഹത്തിനു സഭയിൽ പ്രത്യേക സേവനപദവികളൊന്നും കിട്ടില്ല. ഇനി, കുറെ വർഷങ്ങൾ കഴിഞ്ഞാണെങ്കിലും അദ്ദേഹത്തിന് ഒരു നിയമനം കൊടുക്കുന്നതിനു മുമ്പ് അദ്ദേഹം ചെയ്ത ആ കുറ്റം മറ്റുള്ളവർ മറന്നോ, അവർക്ക് ഇപ്പോൾ അദ്ദേഹത്തെ ആദരിക്കാൻ കഴിയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ മൂപ്പന്മാർ പരിഗണിക്കും. അക്കൂട്ടത്തിൽ, അദ്ദേഹം വഞ്ചിച്ച ആദ്യഭാര്യയുടെയും അദ്ദേഹം ഉപേക്ഷിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും വികാരങ്ങളും സാഹചര്യങ്ങളും എല്ലാം അവർ കണക്കിലെടുക്കും.—മലാ. 2:14-16.
തിരുവെഴുത്തടിസ്ഥാനമില്ലാതെ ഒരു വ്യക്തി വിവാഹമോചനം നേടി മറ്റൊരു കല്യാണം കഴിച്ചാൽ അതു ഗുരുതരമായ പല പ്രശ്നങ്ങളും വരുത്തിവെക്കും. അതുകൊണ്ട് ക്രിസ്ത്യാനികൾ യഹോവയെ അനുകരിച്ചുകൊണ്ട് വിവാഹക്രമീകരണത്തെ പവിത്രമായി കാണണം.—സഭാ. 5:4, 5; എബ്രാ. 13:4.
a ഈ ലേഖനത്തിൽ എളുപ്പത്തിനുവേണ്ടി വ്യഭിചാരം ചെയ്ത ഇണയെ പുരുഷനായും നിരപരാധിയായ ഇണയെ സ്ത്രീയായും നമുക്കു സങ്കൽപ്പിക്കാം. എന്നാൽ മർക്കോസ് 10:11,12-ൽ കാണുന്നതുപോലെ യേശുവിന്റെ ഈ ഉപദേശം ഭാര്യയുടെയും ഭർത്താവിന്റെയും കാര്യത്തിൽ ഒരുപോലെ ശരിയാണെന്നു യേശു വ്യക്തമാക്കി.
b നിരപരാധിയായ ഇണ മരിക്കുകയോ വേറെ കല്യാണം കഴിക്കുകയോ ലൈംഗിക അധാർമികതയിൽ ഏർപ്പെടുകയോ ചെയ്യുന്നതുവരെ പുതിയ വിവാഹബന്ധത്തെ വ്യഭിചാരബന്ധമായി കണക്കാക്കുമെന്നാണു മുമ്പ് നമ്മൾ മനസ്സിലാക്കിയിരുന്നത്. അതിനു വന്നൊരു മാറ്റമാണ് ഇത്.