പഠനലേഖനം 6
ബൈബിൾ അതിന്റെ ഗ്രന്ഥകർത്താവിനെ പരിചയപ്പെടുത്തുന്നു
“ഞാൻ നിന്നോടു പറയുന്നതെല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക.”—യിരെ. 30:2.
ഗീതം 96 ദൈവത്തിന്റെ സ്വന്തം പുസ്തകം—ഒരു നിധി
ചുരുക്കം a
1. ബൈബിൾ ലഭിച്ചതിൽ നിങ്ങൾക്കു നന്ദി തോന്നുന്നത് എന്തുകൊണ്ട്?
നമുക്കു ബൈബിൾ തന്നതിൽ ദൈവമായ യഹോവയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, ശരിയല്ലേ? നമ്മൾ ഇന്നു നേരിടുന്ന പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഉപദേശങ്ങൾ ബൈബിളിലൂടെ യഹോവ നമുക്കു തരുന്നുണ്ട്. കൂടാതെ ഭാവിയെക്കുറിച്ചുള്ള നല്ലൊരു പ്രത്യാശയും അതു നൽകുന്നു. ഏറ്റവും പ്രധാനമായി, യഹോവയുടെ വ്യക്തിത്വത്തിന്റെ പല വശങ്ങളും മനസ്സിലാക്കാൻ ബൈബിൾ സഹായിക്കുന്നു. ആ ഗുണങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നത് യഹോവയുടെ കൂട്ടുകാരായിത്തീർന്നുകൊണ്ട് യഹോവയോടു കൂടുതൽ അടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു.—സങ്കീ. 25:14.
2. ഏതൊക്കെ വിധങ്ങളിലാണ് യഹോവ തന്റെ സന്ദേശം ആളുകളെ അറിയിച്ചിരിക്കുന്നത്?
2 ആളുകൾ തന്നെ അറിയാൻ യഹോവ ആഗ്രഹിക്കുന്നു. മുമ്പ് സ്വപ്നങ്ങളിലൂടെയും ദിവ്യദർശനങ്ങളിലൂടെയും ദൈവദൂതന്മാരിലൂടെയും തന്റെ സന്ദേശം യഹോവ ആളുകളെ അറിയിച്ചിരുന്നു. (സംഖ്യ 12:6; പ്രവൃ. 10:3, 4) എന്നാൽ ആ സ്വപ്നങ്ങളും ദിവ്യദർശനങ്ങളും സന്ദേശങ്ങളും ഒക്കെ എഴുതിവെച്ചില്ലായിരുന്നെങ്കിൽ നമുക്ക് എങ്ങനെ അവയൊക്കെ പഠിക്കാനാകുമായിരുന്നു? അതുകൊണ്ടുതന്നെ നമ്മൾ അറിയണമെന്ന് യഹോവ ആഗ്രഹിച്ചതെല്ലാം തന്റെ ദാസന്മാരെക്കൊണ്ട് ‘ഒരു പുസ്തകത്തിൽ എഴുതിച്ചു.’ (യിരെ. 30:2) നമ്മളോടു സംസാരിക്കാൻ യഹോവ സ്വീകരിച്ച ഈ രീതി ഏറ്റവും മികച്ചതാണെന്നും നമുക്കു വളരെ പ്രയോജനം ചെയ്യുന്നതാണെന്നും ഉറപ്പോടെ പറയാം. കാരണം ‘സത്യദൈവത്തിന്റെ വഴികൾ പിഴവറ്റതാണ്.’—സങ്കീ. 18:30.
3. ബൈബിൾ ഇന്നും ലഭ്യമാണെന്ന് യഹോവ എങ്ങനെയാണ് ഉറപ്പുവരുത്തിയത്? (യശയ്യ 40:8)
3 യശയ്യ 40:8 വായിക്കുക. കഴിഞ്ഞ ആയിരക്കണക്കിനു വർഷങ്ങളായി വിശ്വസ്തരായ സ്ത്രീപുരുഷന്മാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ദൈവവചനം നൽകിയിട്ടുണ്ട്. എന്നാൽ തിരുവെഴുത്തുകൾ രേഖപ്പെടുത്തിയതു നശിച്ചുപോകുന്ന വസ്തുക്കളിലാണ്, അതും വളരെ വർഷങ്ങൾക്കു മുമ്പ്. അതുകൊണ്ടുതന്നെ അതിന്റെ ആദ്യത്തെ കൈയെഴുത്തുപ്രതികളൊന്നും നമ്മുടെ കൈവശമില്ല. അപ്പോൾപ്പിന്നെ എങ്ങനെയാണ് ഇക്കാലംവരെയുള്ള ആളുകൾക്ക് അതിൽനിന്ന് പ്രയോജനം നേടാനായത്? ആളുകൾ അവയുടെ പകർപ്പുകൾ ഉണ്ടാക്കുന്നുണ്ടെന്ന കാര്യം യഹോവ ഉറപ്പുവരുത്തി. പകർത്തിയെഴുതിയവർ അപൂർണരായിരുന്നെങ്കിലും വളരെ ശ്രദ്ധയോടെയാണ് അവർ അതു ചെയ്തത്. എബ്രായതിരുവെഴുത്തുകളെക്കുറിച്ച് ഒരു പണ്ഡിതൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇത്രയും സൂക്ഷ്മതയോടെ പകർത്തിയെഴുതിയിരിക്കുന്ന ഒരു പുരാതനപുസ്തകം വേറേ ഇല്ലെന്നുതന്നെ പറയാം.” ഇത്രയേറെ വർഷങ്ങൾ കടന്നുപോയെങ്കിലും നശിച്ചുപോകുന്ന വസ്തുക്കളിലാണ് എഴുതിയതെങ്കിലും ഇനി, അപൂർണമനുഷ്യരാണ് അവയുടെ പകർപ്പുകൾ ഉണ്ടാക്കിയതെങ്കിലും ഒരു കാര്യം നമുക്ക് ഉറപ്പിക്കാൻ കഴിയും: നമ്മൾ ഇന്നു ബൈബിളിൽ വായിക്കുന്ന വിവരങ്ങൾ അതിന്റെ യഥാർഥ ഗ്രന്ഥകർത്താവായ യഹോവയുടെ ചിന്തകൾതന്നെയാണ്.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
4 ‘എല്ലാ നല്ല ദാനങ്ങളുടെയും തികവുറ്റ സമ്മാനങ്ങളുടെയും’ ഉറവിടമാണ് യഹോവ. (യാക്കോ. 1:17) അങ്ങനെ യഹോവ നമുക്കു തന്നിരിക്കുന്ന സമ്മാനമാണു ബൈബിൾ. ഒരു സമ്മാനം, അതു തന്ന വ്യക്തിക്കു നമ്മളെയും നമ്മുടെ ആവശ്യങ്ങളെയും കുറിച്ച് എത്രത്തോളം അറിയാമെന്നു കാണിക്കും. ബൈബിൾ എന്ന സമ്മാനം തന്ന വ്യക്തിയുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. നമ്മളെക്കുറിച്ചും നമ്മുടെ ആവശ്യങ്ങളെക്കുറിച്ചും യഹോവയ്ക്ക് എത്രത്തോളം അറിയാമെന്ന കാര്യം ബൈബിൾ ഒന്ന് അടുത്ത് പരിശോധിച്ചാൽ നമുക്കു മനസ്സിലാകും. ഈ ലേഖനത്തിൽ, യഹോവയുടെ ഗുണങ്ങളായ ജ്ഞാനം, നീതി, സ്നേഹം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ബൈബിൾ എങ്ങനെയാണു സഹായിക്കുന്നതെന്നു നമ്മൾ കാണും. ദൈവം ജ്ഞാനിയാണെന്ന കാര്യം ബൈബിൾ എങ്ങനെയാണു തെളിയിക്കുന്നതെന്നു നമുക്ക് ആദ്യം ചർച്ച ചെയ്യാം.
ബൈബിൾ ദൈവത്തിന്റെ ജ്ഞാനം വെളിപ്പെടുത്തുന്നു
5. ബൈബിൾ ദൈവത്തിന്റെ ജ്ഞാനം വെളിപ്പെടുത്തുന്ന ഒരു വിധം ഏതാണ്?
5 നമുക്കു ജ്ഞാനത്തോടെയുള്ള ഉപദേശം ആവശ്യമാണെന്ന് യഹോവയ്ക്ക് അറിയാം. യഹോവ നമുക്കു സമ്മാനമായി തന്നിരിക്കുന്ന ബൈബിളിൽ നിറയെ അത്തരം ഉപദേശങ്ങളാണ്. അവയ്ക്ക് ആളുകളിൽ നല്ല മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുണ്ട്. പലരുടെയും ജീവിതത്തിനുതന്നെ മാറ്റം വന്നിരിക്കുന്നു. ബൈബിളിലെ ആദ്യത്തെ പുസ്തകങ്ങൾ എഴുതിയപ്പോൾ മോശ ദൈവജനമായ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “ഇവ അർഥശൂന്യമായ വാക്കുകളല്ല; നിങ്ങളുടെ ജീവൻതന്നെയാണ്.” (ആവ. 32:47) തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചവർക്കു സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം നയിക്കാൻ കഴിഞ്ഞു. (സങ്കീ. 1:2, 3) കാലം ഒരുപാടു കടന്നുപോയെങ്കിലും ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ദൈവവചനത്തിന്റെ ശക്തിക്ക് ഒരു കുറവും വന്നിട്ടില്ല. ഉദാഹരണത്തിന്, jw.org സൈറ്റിലെ “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന പരമ്പരയ്ക്കു കീഴിൽ അതിനുള്ള ജീവിക്കുന്ന ധാരാളം തെളിവുകൾ കാണാൻ കഴിയും. ഇന്നു ബൈബിൾ എങ്ങനെയാണു ‘വിശ്വാസികളായ ആളുകളിൽ പ്രവർത്തിക്കുന്നത്’ എന്നു നിങ്ങൾക്ക് അവിടെ വായിക്കാം.—1 തെസ്സ. 2:13.
6. ബൈബിളുപോലെ മറ്റൊരു പുസ്തകവും ഇല്ലെന്നു പറയാവുന്നത് എന്തുകൊണ്ട്?
6 ബൈബിളുപോലെ മറ്റൊരു പുസ്തകവുമില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം അതിന്റെ ഗ്രന്ഥകർത്താവായ, യഹോവ സർവശക്തനാണ്, സർവജ്ഞാനിയാണ്, എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. കാലങ്ങളോളം പഴക്കമുള്ള പല ഗ്രന്ഥങ്ങളും ഇന്നുണ്ടെങ്കിലും അവയിലെ ഉപദേശങ്ങൾ മിക്കതും നമ്മുടെ ഈ കാലത്ത് പ്രയോജനപ്പെടാത്തവയാണ്. എന്നാൽ ബൈബിളിലെ ഉപദേശങ്ങളും തത്ത്വങ്ങളും എല്ലാ കാലത്തെയും ആളുകൾക്കു പ്രയോജനം ചെയ്തിട്ടുണ്ട്. അതിലെ വിവരങ്ങൾ വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുമ്പോൾ, യഹോവ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് നമ്മളെ സഹായിക്കും. അങ്ങനെ, പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ ജീവിതത്തിൽ പകർത്താമെന്നു നമുക്കു മനസ്സിലാക്കാനാകും. (സങ്കീ. 119:27; മലാ. 3:16; എബ്രാ. 4:12) ബൈബിളിന്റെ ഗ്രന്ഥകർത്താവ് നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നുള്ള അറിവ് അതു ദിവസവും വായിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ?
7. ബൈബിൾ എങ്ങനെയാണ് ഐക്യത്തോടെ പോകാൻ മുമ്പ് ദൈവജനത്തെ സഹായിച്ചത്?
7 ബൈബിളിലുള്ളതു ദൈവത്തിന്റെ ജ്ഞാനമാണ് എന്നതിന്റെ മറ്റൊരു തെളിവാണ് അതു ദൈവജനത്തെ ഐക്യമുള്ളവരായി നിലനിറുത്തിയിരിക്കുന്നു എന്നത്. ഉദാഹരണത്തിന് ഇസ്രായേല്യർ വിശാലമായ വാഗ്ദത്തദേശത്തിന്റെ പല ഭാഗങ്ങളിലായിട്ടാണു താമസിച്ചിരുന്നത്. ചിലർ മീൻപിടുത്തക്കാരും മറ്റു ചിലർ ഇടയന്മാരും ഇനി വേറെ ചിലർ കൃഷിക്കാരും ആയിരുന്നു. അവർ പലയിടങ്ങളിലായി താമസിച്ചിരുന്നതുകൊണ്ട് ഒരു പ്രദേശത്ത് താമസിക്കുന്നവർക്കു മറ്റൊരു പ്രദേശത്ത് താമസിക്കുന്നവരിൽ താത്പര്യം കുറഞ്ഞുപോകാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ യഹോവ, എല്ലാ ഇസ്രായേല്യരും തന്റെ വചനം വായിച്ചുകേൾക്കാനും അതിന്റെ വിശദീകരണം ശ്രദ്ധിക്കാനും വേണ്ടി വ്യത്യസ്ത അവസരങ്ങളിൽ കൂടിവരാനുള്ള ക്രമീകരണം ചെയ്തു. (ആവ. 31:10-13; നെഹ. 8:2, 8, 18) ദേശത്തിന്റെ എല്ലാ ഭാഗത്തുനിന്നും യഹോവയെ ആരാധിക്കുന്നതിനുവേണ്ടി യരുശലേമിൽ കൂടിവരുന്ന ലക്ഷക്കണക്കിനു സഹാരാധകരെ കാണുമ്പോൾ വിശ്വസ്തനായ ഒരു ഇസ്രായേല്യന് എന്തു തോന്നിയിരിക്കുമെന്നു ചിന്തിക്കുക. ഇങ്ങനെയൊരു ക്രമീകരണം ചെയ്തതിലൂടെ അവർക്കിടയിൽ നല്ല ഐക്യവും സ്നേഹവും നിലനിറുത്തുന്നതിന് യഹോവ സഹായിക്കുകയായിരുന്നു. പിന്നീട് ക്രിസ്തീയസഭ സ്ഥാപിതമായപ്പോഴും അതിൽ വ്യത്യസ്ത സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽനിന്നുള്ള പല ഭാഷക്കാരായ സ്ത്രീപുരുഷന്മാരുണ്ടായിരുന്നു. എന്നാൽ അവർ തിരുവെഴുത്തുകളെ സ്നേഹിച്ചിരുന്നതുകൊണ്ട് സത്യദൈവത്തെ ആരാധിക്കുന്ന കാര്യത്തിൽ അവർക്ക് ഐക്യമുണ്ടായിരുന്നു. സഹാരാധകരിൽനിന്ന് സഹായം സ്വീകരിച്ചതുകൊണ്ടും യോഗങ്ങൾക്കു കൂടിവന്നതുകൊണ്ടും മാത്രമാണു വിശ്വാസികളായവർക്ക് അന്നു ദൈവവചനത്തിൽനിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായത്.—പ്രവൃ. 2:42; 8:30, 31.
8. ബൈബിൾ എങ്ങനെയാണ് ഐക്യത്തോടെ പോകാൻ യഹോവയുടെ ജനത്തെ ഇന്നു സഹായിക്കുന്നത്?
8 നമ്മുടെ ജ്ഞാനിയായ ദൈവം ഇന്നു തന്റെ ജനത്തെ പഠിപ്പിക്കുന്നതും ഐക്യത്തോടെ പോകാൻ സഹായിക്കുന്നതും ബൈബിളിലൂടെയാണ്. യഹോവയെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ട എല്ലാ സത്യങ്ങളും ബൈബിളിലുണ്ട്. ദൈവവചനം വായിക്കുന്നതും വിശദീകരിക്കുന്നതും ചർച്ച ചെയ്യുന്നതും കേൾക്കാൻ നമ്മൾ മീറ്റിങ്ങുകൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും പതിവായി കൂടിവരുന്നു. അങ്ങനെ ദൈവജനം ‘തോളോടുതോൾ ചേർന്ന് യഹോവയെ സേവിക്കുന്നതിൽ’ ബൈബിൾ ഒരു പ്രധാനപങ്കുവഹിക്കുന്നു.—സെഫ. 3:9.
9. ബൈബിളിന്റെ സന്ദേശം മനസ്സിലാക്കാൻ ഏതു ഗുണം ആവശ്യമാണ്? (ലൂക്കോസ് 10:21)
9 യഹോവയുടെ ജ്ഞാനത്തിന്റെ മറ്റൊരു തെളിവ് നോക്കാം. താഴ്മയുള്ളവർക്കു മാത്രം മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണു ബൈബിളിന്റെ പല ഭാഗങ്ങളും യഹോവ എഴുതിച്ചിരിക്കുന്നത്. (ലൂക്കോസ് 10:21 വായിക്കുക.) ലോകത്ത് എല്ലായിടത്തുമുള്ള ആളുകൾ ബൈബിൾ വായിക്കുന്നുണ്ട്. ഒരു പണ്ഡിതൻ ബൈബിളിനെക്കുറിച്ച് പറയുന്നത്: “ഇത്രയേറെ ആളുകൾ, ഇത്രയധികം ശ്രദ്ധയോടെ വായിച്ചിട്ടുള്ള ഒരു പുസ്തകം വേറെയില്ല” എന്നാണ്. എന്നാൽ താഴ്മയുള്ളവർ മാത്രമേ അതു ശരിക്കും മനസ്സിലാക്കുകയും അതിൽ പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്യുന്നുള്ളൂ.—2 കൊരി. 3:15, 16.
10. മറ്റ് ഏതു വിധത്തിലാണു ബൈബിൾ യഹോവയുടെ ജ്ഞാനത്തിനു തെളിവ് നൽകുന്നത്?
10 ബൈബിളിലൂടെ യഹോവയുടെ ജ്ഞാനത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് നമുക്കു കൂടുതലായി പഠിക്കാൻ കഴിയും. ഒരു കൂട്ടത്തെ പഠിപ്പിക്കാൻവേണ്ടി മാത്രമല്ല വ്യക്തികളെ പഠിപ്പിക്കാനും ആശ്വസിപ്പിക്കാനും കൂടി യഹോവ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു. ദൈവവചനം വായിക്കുമ്പോൾ യഹോവ നമ്മുടെ കാര്യത്തിൽ വ്യക്തിപരമായ താത്പര്യമെടുക്കുന്നതു നമുക്ക് അനുഭവിച്ചറിയാൻ കഴിയും. (യശ. 30:21) പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് നിങ്ങൾ ബൈബിൾ എടുത്ത് വായിക്കുകയും ആ ഭാഗം നിങ്ങൾക്കുവേണ്ടി എഴുതിയതാണെന്നു ചിന്തിക്കുകയും ചെയ്ത എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, ശരിയല്ലേ? പക്ഷേ കോടിക്കണക്കിന് ആളുകൾക്കുവേണ്ടിയാണല്ലോ ബൈബിൾ എഴുതിയിരിക്കുന്നത്. പിന്നെ എങ്ങനെയാണ് അതിലെ വിവരങ്ങൾ നിങ്ങൾക്കുവേണ്ടിയുള്ളതാണെന്നു തോന്നുന്നത്? അതിന് ഒരേ ഒരു ഉത്തരമേ ഉള്ളൂ. ബൈബിളിന്റെ ഗ്രന്ഥകർത്താവ് ഈ പ്രപഞ്ചത്തിൽവെച്ച് ഏറ്റവും ജ്ഞാനിയായ വ്യക്തിയാണ്.—2 തിമൊ. 3:16, 17.
ബൈബിൾ ദൈവത്തിന്റെ നീതിക്കു തെളിവ് നൽകുന്നു
11. ബൈബിൾ എഴുതുന്ന സമയത്ത് താൻ പക്ഷപാതമില്ലാത്ത ദൈവമാണെന്ന് യഹോവ എങ്ങനെയാണു കാണിച്ചത്?
11 യഹോവയുടെ മറ്റൊരു ഗുണമാണു നീതി. (ആവ. 32:4) അതുകൊണ്ടുതന്നെ യഹോവ പക്ഷപാതം കാണിക്കില്ല. കാരണം അവ രണ്ടും പരസ്പരബന്ധമുള്ള ഗുണങ്ങളാണ്. (പ്രവൃ. 10:34, 35; റോമ. 2:11) ബൈബിൾ എഴുതാൻ ഉപയോഗിച്ച ഭാഷകൾ നോക്കിയാൽ യഹോവയ്ക്കു പക്ഷപാതമില്ലെന്നു മനസ്സിലാകും. ഉദാഹരണത്തിന് ബൈബിളിലെ ആദ്യത്തെ 39 പുസ്തകങ്ങൾ പ്രധാനമായും എബ്രായഭാഷയിലാണ് എഴുതിയത്. കാരണം അന്നത്തെ ദൈവജനത്തിന് എളുപ്പം മനസ്സിലാകുന്ന ഭാഷയായിരുന്നു അത്. എന്നാൽ ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും ഗ്രീക്കു ഭാഷ കൂടുതലായി ഉപയോഗിക്കാൻതുടങ്ങി. അതുകൊണ്ട് ബൈബിളിന്റെ അവസാനത്തെ 27 പുസ്തകങ്ങൾ പ്രധാനമായും ഗ്രീക്കു ഭാഷയിലാണ് എഴുതിയത്. എന്നാൽ ഇന്നു ലോകമെങ്ങുമുള്ള ഏതാണ്ട് 800 കോടിയോളം ആളുകൾ വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവരാണ്. ഇത്രയധികം ആളുകൾക്ക് യഹോവയെക്കുറിച്ച് എങ്ങനെ പഠിക്കാൻ കഴിയും? ബൈബിൾ ഏതെങ്കിലും ഒരു ഭാഷയിൽ മാത്രം മതിയെന്ന് യഹോവ തീരുമാനിച്ചില്ല.
12. ദാനിയേൽ 12:4-ലെ പ്രവചനം ഈ അവസാനകാലത്ത് നിറവേറുന്ന ഒരു വിധം ഏതാണ്?
12 ബൈബിളിനെക്കുറിച്ചുള്ള “ശരിയായ അറിവ്” അവസാനകാലത്ത് “സമൃദ്ധമാകും” എന്ന്, അതായത് പലരും അതു മനസ്സിലാക്കുമെന്ന്, ദാനിയേൽ പ്രവാചകനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞു. (ദാനിയേൽ 12:4 വായിക്കുക.) ആ അറിവ് സമൃദ്ധമാകുന്ന ഒരു വിധം ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുകയും ആളുകളുടെ കൈകളിൽ അവ എത്തിക്കുകയും ചെയ്യുന്നതിലൂടെയാണ്. ഇന്നു ലോകത്ത് ഏറ്റവും അധികം പരിഭാഷ ചെയ്ത് വിതരണം ചെയ്തിട്ടുള്ള പുസ്തകം ബൈബിളാണ്. പല സംഘടനകളും ഇന്നു ബൈബിൾ പുറത്തിറക്കുന്നുണ്ട്. പക്ഷേ അവ വാങ്ങണമെങ്കിൽ പലപ്പോഴും ഒരുപാടു പണം മുടക്കണം. എന്നാൽ യഹോവയുടെ ജനം ഇതുവരെ 240-ലധികം ഭാഷകളിൽ ബൈബിൾ മുഴുവനായോ ഭാഗികമായോ പരിഭാഷ ചെയ്ത് പുറത്തിറക്കിയിരിക്കുന്നു. പണം മുടക്കാതെതന്നെ ആർക്കുവേണമെങ്കിലും അതു കിട്ടും. അതുകൊണ്ടുതന്നെ അവസാനം വരുന്നതിനു മുമ്പ് എല്ലാ ജനതകളിലുംപെട്ട ആളുകൾക്കു ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ പഠിക്കാനാകുന്നു. (മത്താ. 24:14) പരമാവധി ആളുകൾ ദൈവവചനമായ ബൈബിൾ വായിച്ച്, തന്നെക്കുറിച്ച് മനസ്സിലാക്കണമെന്നാണു നീതിയുടെ ദൈവമായ യഹോവ ആഗ്രഹിക്കുന്നത്. കാരണം നമ്മളെ എല്ലാവരെയും യഹോവ ഒരുപാടു സ്നേഹിക്കുന്നുണ്ട്.
ബൈബിൾ ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്നു
13. ബൈബിൾ യഹോവയുടെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (യോഹന്നാൻ 21:25)
13 ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയുടെ ഏറ്റവും വലിയ ഗുണം സ്നേഹമാണ് എന്നതിനു ബൈബിൾ തെളിവ് തരുന്നു. (1 യോഹ. 4:8) ബൈബിളിൽ എന്തൊക്കെ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഉൾപ്പെടുത്താത്തതെന്നും നോക്കിയാൽ അതു മനസ്സിലാകും. യഹോവയുമായി നല്ലൊരു ബന്ധമുണ്ടായിരിക്കുന്നതിനും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നതിനും നിത്യജീവൻ നേടുന്നതിനും നമുക്ക് എന്താണോ ആവശ്യമായിരിക്കുന്നത് അതു മാത്രമേ ബൈബിളിലുള്ളൂ. മറ്റു വാക്കുകളിൽ പറഞ്ഞാൽ ദൈവത്തെ സേവിക്കുന്നതിനു നമുക്ക് ആവശ്യമായതിനെക്കാൾ വളരെ കൂടുതൽ വിവരങ്ങൾ ബൈബിളിൽ ചേർത്തുകൊണ്ട് യഹോവ നമ്മളെ ബുദ്ധിമുട്ടിച്ചിട്ടില്ല. യഹോവ നമ്മളെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവല്ലേ അത്?—യോഹന്നാൻ 21:25 വായിക്കുക.
14. ദൈവം നമ്മളെ സ്നേഹിക്കുന്നു എന്നതിന്റെ മറ്റ് എന്തു തെളിവ് നമുക്കു ബൈബിളിൽ കാണാം?
14 യഹോവ ബൈബിളിലൂടെ നമ്മളോടു സംസാരിക്കുന്ന രീതിയും നമ്മളെ സ്നേഹിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള നമ്മുടെ കഴിവിനെ മാനിച്ചുകൊണ്ടാണു ബൈബിളിൽ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ചെറിയചെറിയ കാര്യത്തിലും എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു പറയുന്ന നിയമങ്ങളുടെ നീണ്ട ഒരു പട്ടിക ബൈബിളിൽ യഹോവ നമുക്കു തന്നിട്ടില്ല. പകരം അതിലെ ജീവിതാനുഭവങ്ങളും പ്രവചനങ്ങളും പ്രായോഗികബുദ്ധിയുപദേശങ്ങളും, സ്വന്തമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നവയാണ്. അങ്ങനെ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹം തോന്നിയിട്ട് ദൈവത്തെ സ്നേഹിക്കാനും അനുസരിക്കാനും ആണ് ദൈവവചനം നമ്മളെ പ്രേരിപ്പിക്കുന്നത്.
15. (എ) തന്റെ വചനം വായിക്കുന്നവരോട് യഹോവയ്ക്കു താത്പര്യമുണ്ടെന്നു ബൈബിൾ തെളിയിക്കുന്നത് എങ്ങനെയാണ്? (ബി) ഏതൊക്കെ ബൈബിൾകഥാപാത്രങ്ങളെക്കുറിച്ചാണു ചിത്രത്തിൽ കാണുന്ന പെൺകുട്ടിയും യുവസഹോദരനും പ്രായമായ സഹോദരിയും ധ്യാനിക്കുന്നത്? (ഉൽപ. 39:1, 10-12; 2 രാജാ. 5:1-3; ലൂക്കോ. 2:25-38)
15 യഹോവയ്ക്കു നമ്മളോടു വളരെയധികം താത്പര്യമുണ്ടെന്നു ബൈബിൾ വായിക്കുമ്പോൾ മനസ്സിലാകും. അത് എങ്ങനെയാണ്? “നമ്മുടേതുപോലുള്ള വികാരങ്ങളുള്ള” മനുഷ്യരുടെ ധാരാളം അനുഭവങ്ങൾ യഹോവ ബൈബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (യാക്കോ. 5:17) അതിലും പ്രധാനമായി നമ്മളെപ്പോലുള്ള ആളുകളോട് യഹോവ ഇടപെട്ട വിധത്തെക്കുറിച്ച് പഠിക്കുമ്പോൾ “യഹോവ വാത്സല്യവും കരുണയും നിറഞ്ഞ ദൈവമാണെന്നു” നമുക്കു വ്യക്തമാകും.—യാക്കോ. 5:11.
16. തെറ്റു ചെയ്ത വ്യക്തികളോടുള്ള ഇടപെടലിൽനിന്ന് യഹോവയെക്കുറിച്ച് നമ്മൾ എന്താണു പഠിക്കുന്നത്? (യശയ്യ 55:7)
16 യഹോവയുടെ സ്നേഹം മറ്റൊരു വിധത്തിലും ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്. നമുക്കു തെറ്റുപറ്റുമ്പോൾ ദൈവം നമ്മളെ ഉപേക്ഷിച്ചുകളയുന്നില്ലെന്നു തിരുവെഴുത്തുകൾ ഉറപ്പുതരുന്നു. ഇസ്രായേല്യർ യഹോവയോടു വീണ്ടുംവീണ്ടും തെറ്റു ചെയ്തിട്ടും അവർ ആത്മാർഥമായി പശ്ചാത്തപിച്ചപ്പോൾ യഹോവ ക്ഷമിച്ചു. (യശയ്യ 55:7 വായിക്കുക.) ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ക്രിസ്ത്യാനികൾക്കും ദൈവത്തിന്റെ സ്നേഹം തിരിച്ചറിയാൻ കഴിഞ്ഞു. ഗുരുതരമായ തെറ്റു ചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തി മാനസാന്തരപ്പെട്ടപ്പോൾ അയാളോടു ‘ക്ഷമിക്കാനും അയാളെ ആശ്വസിപ്പിക്കാനും’ അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതനായി സഹവിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്. (2 കൊരി. 2:6, 7; 1 കൊരി. 5:1-5) തന്റെ ആരാധകർക്കു തെറ്റു പറ്റിയെന്ന കാരണം പറഞ്ഞ് യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല. പകരം സ്നേഹത്തോടെ അവരെ സഹായിക്കുകയും തിരുത്തുകയും തന്റെ സുഹൃത്തുക്കളാകുന്നതിനു ക്ഷണിക്കുകയും ചെയ്തു. ഇന്നും മാനസാന്തരപ്പെടുന്ന എല്ലാ പാപികളോടും അങ്ങനെ ചെയ്യുമെന്ന് യഹോവ വാക്കുതന്നിട്ടുണ്ട്.—യാക്കോ. 4:8-10.
ദൈവവചനമാകുന്ന ‘തികവുറ്റ സമ്മാനത്തെ’ അമൂല്യമായി കാണുക
17. ബൈബിൾ വളരെ അമൂല്യമായ ഒരു സമ്മാനമാണെന്നു പറയുന്നത് എന്തുകൊണ്ട്?
17 യഹോവ നമുക്കു മനോഹരമായ ഒരു സമ്മാനമാണു തന്നിരിക്കുന്നത്. എന്തുകൊണ്ടാണു ബൈബിളിനെക്കുറിച്ച് അങ്ങനെ പറയുന്നത്? കാരണം, നമ്മൾ കണ്ടുകഴിഞ്ഞതുപോലെ ദൈവത്തിന്റെ ജ്ഞാനവും നീതിയും സ്നേഹവും എല്ലാം ബൈബിൾ കാണിച്ചുതരുന്നു. കൂടാതെ നമ്മൾ യഹോവയെ അറിയാനും യഹോവയുടെ സുഹൃത്തുക്കളാകാനും യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യവും ബൈബിൾ വെളിപ്പെടുത്തുന്നു.
18. യഹോവ തന്നിരിക്കുന്ന ‘തികവുറ്റ സമ്മാനമായ’ ബൈബിളിനോടു നന്ദിയുള്ളവരാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
18 ദൈവവചനമെന്ന ‘തികവുറ്റ സമ്മാനത്തെ’ നിസ്സാരമായി കാണാൻ നമ്മളാരും ആഗ്രഹിക്കില്ല. (യാക്കോ. 1:17) അതുകൊണ്ട് നമുക്കു തുടർന്നും അതിനോടുള്ള നന്ദി കാണിക്കാം. അതിനുവേണ്ടി ദൈവവചനം വായിക്കുകയും അതെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാം. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. അങ്ങനെ നമുക്ക് ‘ദൈവത്തെക്കുറിച്ച് അറിവ് നേടാനും’ കഴിയും.—സുഭാ. 2:5.
ഗീതം 98 തിരുവെഴുത്തുകൾ ദൈവപ്രചോദിതം
a യഹോവയോടു കൂടുതൽ അടുത്ത് ചെല്ലാൻ ബൈബിൾ നമ്മളെ സഹായിക്കുന്നു. ദൈവത്തിന്റെ ജ്ഞാനം, നീതി, സ്നേഹം എന്നീ ഗുണങ്ങളെക്കുറിച്ച് ഈ വിശുദ്ധപുസ്തകം നമ്മളെ എന്തൊക്കെ കാര്യങ്ങൾ പഠിപ്പിക്കുന്നു? അവയെക്കുറിച്ച് മനസ്സിലാക്കുന്നതു ദൈവവചനത്തോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കും. കൂടാതെ നമ്മുടെ സ്വർഗീയപിതാവിൽനിന്ന് ലഭിച്ചിരിക്കുന്ന ഒരു സമ്മാനമായി അതിനെ കാണാൻ സഹായിക്കുകയും ചെയ്യും.