വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 5

ഗീതം 27 ദൈവപുത്രന്മാരുടെ വെളിപ്പെടൽ

‘ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല!’

‘ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല!’

“‘ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല’ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ.”എബ്രാ. 13:5ബി.

ഉദ്ദേശ്യം

ശേഷിക്കുന്ന അഭിഷിക്തരെല്ലാം സ്വർഗത്തിലേക്കു പോയശേഷവും ഭൂമിയിലുള്ള തന്റെ ദാസരെ യഹോവ ഉപേക്ഷിക്കില്ലെന്ന്‌ ഉറപ്പുണ്ടായിരിക്കാനാകുന്നതിന്റെ കാരണങ്ങൾ.

1. എല്ലാ അഭിഷിക്തരും സ്വർഗത്തിൽ എത്തുന്നത്‌ എപ്പോഴായിരിക്കും?

 ‘അഭിഷിക്തരിലെ അവസാനയാളും സ്വർഗത്തിലേക്ക്‌ എടുക്കപ്പെടുന്നത്‌ എപ്പോഴായിരിക്കും?’ വർഷങ്ങളോളം യഹോവയുടെ ജനത്തിനുണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു ഇത്‌. അർമഗെദോൻ യുദ്ധത്തിനു ശേഷം കുറച്ച്‌ കാലംകൂടെ അഭിഷിക്തരിൽ ചിലർ ഭൂമിയിലെ പറുദീസയിൽ തുടർന്നേക്കാമെന്നു നമ്മൾ ഒരിക്കൽ വിചാരിച്ചിരുന്നു. എന്നാൽ 2013 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരം നമുക്കു കിട്ടി. അർമഗെദോൻ യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ ഭൂമിയിൽ ശേഷിക്കുന്ന എല്ലാ അഭിഷിക്തരും സ്വർഗത്തിലേക്കു പോകുമെന്നു നമ്മൾ അവിടെ പഠിച്ചു.—മത്താ. 24:31.

2. (എ) ചിലരുടെ മനസ്സിൽ ഏതു ചോദ്യം വന്നേക്കാം? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

2 അതെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ ഇങ്ങനെയൊരു ചോദ്യം വന്നേക്കാം: ‘മഹാകഷ്ടതയുടെ’ സമയത്ത്‌ ഭൂമിയിലുള്ള ‘വേറെ ആടുകളുടെ’ കാര്യം എന്താകും? (മത്താ. 24:21; യോഹ. 10:16) തങ്ങൾ ഒരുപാടു സ്‌നേഹിക്കുന്ന അഭിഷിക്ത സഹോദരീസഹോദരന്മാർ സ്വർഗത്തിലേക്കു പോയിക്കഴിയുമ്പോൾ, പിന്നെ സഹായിക്കാൻ ആരുണ്ടാകും എന്ന്‌ അവർക്കു പേടി തോന്നിയേക്കാം. അങ്ങനെ ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാവുന്ന രണ്ടു ബൈബിൾവിവരണങ്ങൾ നമുക്കു നോക്കാം. കൂടാതെ നമ്മൾ അങ്ങനെ പേടിക്കേണ്ടാത്തതിന്റെ ചില കാരണങ്ങളും നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.

എന്തു സംഭവിക്കില്ല?

3-4. ചിലർ എങ്ങനെ ചിന്തിച്ചേക്കാം, എന്തുകൊണ്ട്‌?

3 വഴിനയിക്കാൻ ഭരണസംഘത്തിലെ അഭിഷിക്തരായ സഹോദരന്മാർ ഇല്ലാതെവന്നാൽ വേറെ ആടുകൾ സത്യത്തിൽനിന്ന്‌ അകന്നുപോകുമെന്നു ചിലർ ചിന്തിച്ചേക്കാം. ചില ബൈബിൾവിവരണങ്ങൾ ആയിരിക്കാം അങ്ങനെയൊരു ചിന്തയിലേക്ക്‌ അവരെ നയിക്കുന്നത്‌. രണ്ട്‌ ഉദാഹരണങ്ങൾ നോക്കാം. മഹാപുരോഹിതനായ യഹോയാദ ഉൾപ്പെട്ട വിവരണമാണ്‌ ആദ്യത്തേത്‌. യഹോവയുടെ വിശ്വസ്‌തദാസനായിരുന്ന അദ്ദേഹവും ഭാര്യ യഹോശബത്തും, കുട്ടിയായിരുന്ന യഹോവാശിനെ സംരക്ഷിച്ചു. വിശ്വസ്‌തനായ ഒരു രാജാവാകാൻ അവർ അവനെ സഹായിച്ചു. യഹോയാദ ജീവിച്ചിരുന്നിടത്തോളം കാലം യഹോവാശ്‌ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. എന്നാൽ, യഹോയാദയുടെ മരണശേഷം യഹോവാശിന്റെ സ്വഭാവം മോശമാകാൻ തുടങ്ങി. ദുഷ്ടരായ പ്രഭുക്കന്മാരുടെ വാക്കുകൾ ശ്രദ്ധിച്ച അദ്ദേഹം യഹോവയെ സേവിക്കുന്നതു നിറുത്തി.—2 ദിന. 24:2, 15-19.

4 അടുത്തത്‌ രണ്ടാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ ഉദാഹരണമാണ്‌. അപ്പോസ്‌തലന്മാരിൽ ഏറ്റവും അവസാനം മരിച്ചതു യോഹന്നാൻ ആയിരുന്നു. തന്റെ ജീവിതാവസാനംവരെ അദ്ദേഹം, യഹോവയോടു വിശ്വസ്‌തരായി തുടരാൻ മറ്റു ക്രിസ്‌ത്യാനികളെ സഹായിച്ചു. (3 യോഹ. 4) യേശുവിന്റെ മറ്റ്‌ അപ്പോസ്‌തലന്മാരെപ്പോലെ യോഹന്നാനും വിശ്വാസത്യാഗത്തിന്‌ എതിരെ പോരാടി. (1 യോഹ. 2:18; 2 തെസ്സ. 2:7) എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം വിശ്വാസത്യാഗം കാട്ടുതീപോലെ പടർന്നു. പിന്നീടുള്ള വർഷങ്ങളിൽ ക്രിസ്‌തീയസഭ വിശ്വാസത്യാഗികളുടെ തെറ്റായ പഠിപ്പിക്കലുകളും ആചാരങ്ങളുംകൊണ്ട്‌ നിറഞ്ഞു.

5. നമ്മൾ കണ്ട ബൈബിൾവിവരണങ്ങൾ എന്തു സൂചിപ്പിക്കുന്നില്ല?

5 അഭിഷിക്തർ സ്വർഗത്തിലേക്കു പോയിക്കഴിഞ്ഞാൽ വേറെ ആടുകളുടെ കാര്യത്തിലും ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്നു നമ്മൾ കണ്ട ബൈബിൾവിവരണങ്ങൾ സൂചിപ്പിക്കുന്നുണ്ടോ? അതായത്‌, തനിക്കു ലഭിച്ച പരിശീലനം തള്ളിക്കളഞ്ഞ യഹോവാശിനെപ്പോലെയോ വിശ്വാസത്യാഗത്തിലേക്കു വീണുപോയ രണ്ടാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെപ്പോലെയോ വിശ്വസ്‌തരായ വേറെ ആടുകളും ഭാവിയിൽ വഴിതെറ്റിപ്പോകുമോ? അതൊരിക്കലും സംഭവിക്കില്ല! അഭിഷിക്തർ സ്വർഗത്തിലേക്കു പോയാലും വേറെ ആടുകൾ യഹോവയെ തുടർന്നും ശരിയായ വിധത്തിൽ ആരാധിക്കുമെന്നും യഹോവ അവർക്കുവേണ്ടി കരുതുമെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. അങ്ങനെ നമുക്കു പറയാനാകുന്നത്‌ എന്തുകൊണ്ടാണ്‌?

ശുദ്ധാരാധന ഇനിയൊരിക്കലും അശുദ്ധമാകില്ല

6. ഏതു മൂന്നു കാലഘട്ടങ്ങളെക്കുറിച്ചാണ്‌ നമ്മൾ ഇനി പഠിക്കാൻപോകുന്നത്‌?

6 വരാൻപോകുന്ന കഷ്ടതകളുടെ സമയത്തുപോലും ശുദ്ധാരാധന അശുദ്ധമാകില്ലെന്ന്‌ ഉറപ്പുണ്ടായിരിക്കാനാകുന്നത്‌ എന്തുകൊണ്ടാണ്‌? നമ്മുടെ ഈ കാലഘട്ടത്തെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങളിൽനിന്ന്‌ അതു മനസ്സിലാക്കാം. നമ്മൾ കണ്ട രണ്ടു ബൈബിൾവിവരണങ്ങൾ നടന്ന കാലഘട്ടങ്ങളിൽനിന്നും ഒരുപാടു വ്യത്യാസങ്ങളുള്ള സമയത്താണു നമ്മൾ ജീവിക്കുന്നത്‌. അതു മനസ്സിലാക്കാൻ ഈ മൂന്നു കാലഘട്ടങ്ങളെയും ഒന്ന്‌ അടുത്ത്‌ പരിചയപ്പെടാം: (1) പുരാതന ഇസ്രായേല്യർ ജീവിച്ചിരുന്ന സമയം, (2) അപ്പോസ്‌തലന്മാർ മരിച്ചശേഷമുള്ള കാലഘട്ടം (3) നമ്മുടെ കാലം, അതായത്‌ “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം.”—പ്രവൃ. 3:21.

7. രാജാക്കന്മാരും ജനതയും അവിശ്വസ്‌തരായിത്തീർന്നെങ്കിലും വിശ്വസ്‌തരായ ഇസ്രായേല്യരെ അതു തളർത്തിക്കളയാതിരുന്നത്‌ എന്തുകൊണ്ട്‌?

7 പുരാതന ഇസ്രായേല്യർ ജീവിച്ചിരുന്ന സമയം. മരിക്കുന്നതിനു തൊട്ടുമുമ്പ്‌ മോശ ഇസ്രായേല്യരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “എന്റെ മരണശേഷം നിങ്ങൾ ദുഷ്ടത ചെയ്യുമെന്നും ഞാൻ നിങ്ങളോടു കല്‌പിച്ച വഴി വിട്ടുമാറുമെന്നും എനിക്കു നന്നായി അറിയാം.” (ആവ. 31:29) ഇസ്രായേല്യർ മത്സരിച്ചാൽ ബന്ദികളായി പോകേണ്ടിവരുമെന്നും മോശ മുന്നറിയിപ്പു കൊടുത്തിരുന്നു. (ആവ. 28:35, 36) ആ വാക്കുകൾ സത്യമായിത്തീർന്നോ? അത്‌ അങ്ങനെതന്നെ സംഭവിച്ചു. പിന്നീടുള്ള വർഷങ്ങളിൽ പല രാജാക്കന്മാരും തെറ്റായ കാര്യങ്ങൾ ചെയ്യുകയും അങ്ങനെ ജനം ദൈവത്തിൽനിന്ന്‌ അകലുകയും ചെയ്‌തു. അതുകൊണ്ട്‌ ദുഷ്ടരായ ഇസ്രായേല്യരെ യഹോവ ശിക്ഷിച്ചു; ഇസ്രായേൽരാജാക്കന്മാരുടെ ഭരണം അവസാനിപ്പിച്ചു. (യഹ. 21:25-27) യഹോവ പറഞ്ഞതുപോലെതന്നെ കാര്യങ്ങൾ സംഭവിക്കുന്നതു കണ്ടപ്പോൾ വിശ്വസ്‌തരായ ഇസ്രായേല്യർക്കു തുടർന്നും യഹോവയെ സേവിക്കാൻ കൂടുതൽ ധൈര്യം കിട്ടി.—യശ. 55:10, 11.

8. രണ്ടാം നൂറ്റാണ്ടിൽ ക്രിസ്‌തീയസഭ ദുഷിപ്പിക്കപ്പെട്ടതിൽ അതിശയിക്കാനുണ്ടോ? വിശദീകരിക്കുക.

8 അപ്പോസ്‌തലന്മാർ മരിച്ചശേഷമുള്ള കാലഘട്ടം. രണ്ടാം നൂറ്റാണ്ടിൽ ക്രിസ്‌തീയസഭ ദുഷിപ്പിക്കപ്പെട്ടതിൽ അതിശയിക്കാനുണ്ടോ? ഒട്ടുമില്ല. കാരണം, ക്രിസ്‌ത്യാനികൾക്കിടയിൽ വലിയ വിശ്വാസത്യാഗം സംഭവിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്താ. 7:21-23; 13:24-30, 36-43) യേശുവിന്റെ ഈ പ്രവചനം ഒന്നാം നൂറ്റാണ്ടിൽത്തന്നെ നിറവേറാൻതുടങ്ങി എന്ന കാര്യം അപ്പോസ്‌തലന്മാരായ പൗലോസും പത്രോസും യോഹന്നാനും പറഞ്ഞു. (2 തെസ്സ. 2:3, 7; 2 പത്രോ. 2:1-3, 17-19; 1 യോഹ. 2:18) അപ്പോസ്‌തലന്മാരുടെ മരണശേഷം ക്രിസ്‌തീയസഭ ദുഷിപ്പിക്കപ്പെട്ടു. അങ്ങനെ ക്രിസ്‌ത്യാനിത്വത്തിൽ വിശ്വാസത്യാഗം കടന്നുകൂടി. അതു വ്യാജമതങ്ങളുടെ സാമ്രാജ്യമായ, ബാബിലോൺ എന്ന മഹതിയുടെ ഒരു പ്രധാനഭാഗമായിത്തീർന്നു. ഇവിടെയും പ്രവചനം അങ്ങനെതന്നെ നിറവേറി.

9. പുരാതന ഇസ്രായേലിന്റെയും രണ്ടാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെയും കാലഘട്ടങ്ങളിൽനിന്ന്‌ നമ്മുടെ ഈ സമയം വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

9 “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം.” പുരാതന ഇസ്രായേലിന്റെയും രണ്ടാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെയും കാലഘട്ടങ്ങളിൽനിന്ന്‌ നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിനു വളരെയേറെ വ്യത്യാസമുണ്ട്‌. നമ്മുടെ ഈ സമയത്തെ ബൈബിൾ എന്താണു വിളിക്കുന്നത്‌? ഈ ദുഷ്ടവ്യവസ്ഥിതിയുടെ ‘അവസാനകാലം’ എന്നായിരിക്കും നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ഉത്തരം. (2 തിമൊ. 3:1) എന്നാൽ അതോടൊപ്പം മറ്റൊരു കാലഘട്ടവും ആരംഭിച്ചതായി ബൈബിൾ പറയുന്നു. ബൈബിൾ ഇതിനെ വിളിക്കുന്നത്‌, “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” എന്നാണ്‌. (പ്രവൃ. 3:21) അവസാനകാലത്തെക്കാൾ ദൈർഘ്യമേറിയതും പ്രധാനപ്പെട്ടതും ആയ മറ്റൊരു കാലഘട്ടമാണ്‌ ഇത്‌. മിശിഹൈകരാജ്യം എല്ലാം പൂർവസ്ഥിതിയിലാക്കുന്നതുവരെ, അതായത്‌ മനുഷ്യരെ പൂർണതയിലേക്കു കൊണ്ടുവരുകയും ഭൂമിയെ വീണ്ടും പറുദീസയാക്കി മാറ്റുകയും ചെയ്യുന്നതുവരെ, ഈ കാലഘട്ടം തുടരും. 1914-ൽ ഈ കാലഘട്ടം ആരംഭിച്ചു. അപ്പോൾ എന്താണു പൂർവസ്ഥിതിയിലാക്കിയത്‌? അന്ന്‌ യേശു സ്വർഗത്തിൽ രാജാവായി. അങ്ങനെ വീണ്ടും ദാവീദിന്റെ വംശപരമ്പരയിൽ, തന്നെ പ്രതിനിധീകരിക്കുന്ന ഒരു ഭരണാധികാരിയെ യഹോവയ്‌ക്കു കിട്ടി. എന്നാൽ ഭരണം മാത്രമല്ല യഹോവ പൂർവസ്ഥിതിയിലാക്കിയത്‌. അധികം വൈകാതെ ശുദ്ധാരാധന പുനഃസ്ഥാപിക്കാനും യഹോവ തന്റെ ദാസരെ സഹായിച്ചു. (യശ. 2:2-4; യഹ. 11:17-20) ഈ ശുദ്ധാരാധന ഇനി വീണ്ടും അശുദ്ധമാകുമോ?

10. (എ) ഇക്കാലത്തെ ശുദ്ധാരാധനയെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌? (യശയ്യ 54:17) (ബി) ഈ പ്രവചനങ്ങൾ നമുക്ക്‌ ആശ്വാസം നൽകുന്നത്‌ എങ്ങനെ?

10 യശയ്യ 54:17 വായിക്കുക. “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല” എന്ന പ്രവചനം ഇന്നു നിറവേറിക്കൊണ്ടിരിക്കുകയാണ്‌. അതോടൊപ്പം ആശ്വാസം തരുന്ന ഈ വാക്കുകളും ഇന്ന്‌ നിറവേറുന്നുണ്ട്‌: “നിന്റെ പുത്രന്മാരെയെല്ലാം യഹോവ പഠിപ്പിക്കും, നിന്റെ പുത്രന്മാർ അളവറ്റ സമാധാനം ആസ്വദിക്കും. നിന്നെ നീതിയിൽ സുസ്ഥിരമായി സ്ഥാപിക്കും. . . . നീ ഒന്നിനെയും പേടിക്കില്ല, ഭയം തോന്നാൻ നിനക്ക്‌ ഒരു കാരണവുമുണ്ടായിരിക്കില്ല, അതു നിന്റെ അടുത്തേക്കു വരില്ല.” (യശ. 54:13, 14) ഇന്ന്‌ യഹോവയുടെ ജനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസപ്രവർത്തനത്തെ ‘ഈ വ്യവസ്ഥിതിയുടെ ദൈവമായ’ സാത്താനുപോലും തടയാൻ കഴിയില്ല. (2 കൊരി. 4:4) ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെട്ട്‌ കഴിഞ്ഞു; അത്‌ ഇനിയൊരിക്കലും അശുദ്ധമാകില്ല. അത്‌ എന്നെന്നും നിലനിൽക്കും. നമുക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും വിജയിക്കില്ല!

എന്തു സംഭവിക്കും?

11. അഭിഷിക്തർ സ്വർഗത്തിലേക്കു പോയാലും തങ്ങൾ ഉപേക്ഷിക്കപ്പെടില്ലെന്ന്‌ മഹാപുരുഷാരത്തിന്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

11 അഭിഷിക്തർ സ്വർഗത്തിലേക്കു പോയതിനു ശേഷം എന്തു സംഭവിക്കും? ഓർക്കുക, യേശുവാണ്‌ നമ്മുടെ ഇടയൻ. ക്രിസ്‌തീയസഭയെ നയിക്കുന്നതും യേശുവാണ്‌. “ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്‌; അതു ക്രിസ്‌തുവാണ്‌” എന്ന്‌ യേശുതന്നെ പറഞ്ഞു. (മത്താ. 23:10) ഇപ്പോൾത്തന്നെ ഭരണം ആരംഭിച്ചിരിക്കുന്ന നമ്മുടെ രാജാവിന്‌, തന്റെ ജോലി ചെയ്യുന്നതിൽ ഒരിക്കലും വീഴ്‌ച വരില്ല. ക്രിസ്‌തു അധികാരമേറ്റിരിക്കുന്നതുകൊണ്ട്‌, അഭിഷിക്തർ സ്വർഗത്തിലേക്കു പോയാലും ഭൂമിയിലെ ക്രിസ്‌തുവിന്റെ അനുഗാമികൾക്ക്‌ ഒന്നിനെക്കുറിച്ച്‌ ഓർത്തും പേടിക്കേണ്ടതില്ല. ക്രിസ്‌തു നമ്മളെ ആ സമയത്ത്‌ എങ്ങനെയായിരിക്കും വഴി നയിക്കുക എന്നതിനെപ്പറ്റിയുള്ള എല്ലാ വിശദാംശങ്ങളും നമുക്ക്‌ അറിയില്ല. എങ്കിലും നമുക്കു ധൈര്യത്തോടെയിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടാണ്‌? ചില ബൈബിൾവിവരണങ്ങൾ നോക്കാം.

12. യഹോവ തന്റെ ജനത്തെ പരിപാലിച്ചത്‌ എങ്ങനെയാണ്‌ (എ) മോശ മരിച്ചതിനു ശേഷം? (ബി) ഏലിയയ്‌ക്കു മറ്റൊരു നിയമനം ലഭിച്ചശേഷം? (ചിത്രവും കാണുക.)

12 ഇസ്രായേല്യർ വാഗ്‌ദത്തദേശത്തേക്കു പ്രവേശിക്കുന്നതിനു മുമ്പുതന്നെ മോശ മരിച്ചു. ദൈവത്തിന്റെ ജനത്തിന്‌ അപ്പോൾ എന്തു സംഭവിച്ചു? അവർ ഉപേക്ഷിക്കപ്പെട്ടോ? ഇല്ല. അവർ വിശ്വസ്‌തരായിരുന്നിടത്തോളം കാലം യഹോവ അവർക്കുവേണ്ടി കരുതി. മോശ മരിക്കുന്നതിനു മുമ്പുതന്നെ, ഇനി തന്റെ ജനത്തെ നയിക്കാൻ യോശുവയെ നിയമിക്കണമെന്ന്‌ യഹോവ മോശയോടു പറഞ്ഞിരുന്നു. മോശ വർഷങ്ങളായി യോശുവയെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. (പുറ. 33:11; ആവ. 34:9) അതുകൂടാതെ വേറെയും പ്രാപ്‌തരായ പുരുഷന്മാർ നേതൃത്വമെടുക്കാൻ സഹായിച്ചിരുന്നു. ആയിരം പേർക്കും നൂറു പേർക്കും അമ്പതു പേർക്കും പത്തു പേർക്കുംപോലും പ്രമാണിമാരായി ആളുകളുണ്ടായിരുന്നു. (ആവ. 1:15) ഇതു തെളിയിക്കുന്നത്‌ യഹോവ തന്റെ ജനത്തിനുവേണ്ടി നന്നായി കരുതി എന്നാണ്‌. ഏലിയയുടെ കാലത്തും യഹോവ അതുതന്നെ ചെയ്‌തു. യഹോവയെ സേവിക്കാൻ വർഷങ്ങളായി ഇസ്രായേല്യരെ ഏലിയ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, പിന്നീട്‌ സാഹചര്യത്തിന്‌ ഒരു മാറ്റം വന്നു. പുതിയൊരു നിയമനം ചെയ്യാൻ തെക്കുള്ള യഹൂദാരാജ്യത്തേക്ക്‌ അദ്ദേഹത്തെ യഹോവ മാറ്റി. (2 രാജാ. 2:1; 2 ദിന. 21:12) അപ്പോൾ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തെ വിശ്വസ്‌തരായ ജനങ്ങൾക്കു തങ്ങൾ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയോ? ഇല്ല. ഏലിയ എലീശയെ വർഷങ്ങളായി പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. കൂടാതെ പരിശീലനം ലഭിച്ച “പ്രവാചകപുത്രന്മാരും” അവിടെയുണ്ടായിരുന്നു. (2 രാജാ. 2:7) ചുരുക്കിപ്പറഞ്ഞാൽ, ദൈവജനത്തെ നയിക്കാൻ വിശ്വസ്‌തരായ അനേകം ആളുകൾ ഉണ്ടായിരുന്നു. തന്റെ വിശ്വസ്‌ത ആരാധകർക്കുവേണ്ടി കരുതുക എന്ന ഉദ്ദേശ്യം യഹോവ എല്ലായ്‌പ്പോഴും നിറവേറ്റി.

മോശയും (ഇടത്തെ ചിത്രം) ഏലിയയും (വലത്തെ ചിത്രം) തങ്ങൾക്കു ശേഷം ദൈവജനത്തെ നയിക്കാൻ പ്രാപ്‌തരായവരെ പരിശീലിപ്പിച്ചു (12-ാം ഖണ്ഡിക കാണുക)


13. എബ്രായർ 13:5ബി നമുക്ക്‌ എന്ത്‌ ഉറപ്പുതരുന്നു? (ചിത്രവും കാണുക.)

13 നമ്മൾ കണ്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക്‌ എന്തു തോന്നുന്നു? അഭിഷിക്തരിലെ അവസാനവ്യക്തിയും സ്വർഗത്തിൽ പോയിക്കഴിഞ്ഞാൽപ്പിന്നെ ഭൂമിയിലെ വേറെ ആടുകൾക്കു സഹായം കിട്ടാതെ പോകുമോ? നമ്മൾ അങ്ങനെ പേടിക്കേണ്ട ഒരു കാര്യവുമില്ല. കാരണം ബൈബിൾ വ്യക്തമായി ഈ ഉറപ്പുതരുന്നു: യഹോവ ഭൂമിയിലെ തന്റെ ജനത്തെ ഒരിക്കലും ഉപേക്ഷിക്കില്ല. (എബ്രായർ 13:5ബി വായിക്കുക.) മോശയെയും ഏലിയയെയും പോലെ മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന്‌ നേതൃത്വമെടുക്കുന്ന അഭിഷിക്തരുടെ ചെറിയകൂട്ടത്തിനു നന്നായി അറിയാം. അതുകൊണ്ടുതന്നെ ഭരണസംഘത്തിലുള്ളവർ വർഷങ്ങളായി, വേറെ ആടുകളിൽപ്പെട്ട സഹോദരന്മാർക്കു നേതൃത്വമെടുക്കാനുള്ള പരിശീലനം കൊടുത്തുകൊണ്ടിരിക്കുകയാണ്‌. ഉദാഹരണത്തിന്‌, മൂപ്പന്മാർക്കും സഞ്ചാര മേൽവിചാരകന്മാർക്കും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ബഥേലിലെ മേൽവിചാരകന്മാർക്കും മറ്റുള്ളവർക്കും സഹായം കൊടുക്കാൻവേണ്ടി പല സ്‌കൂളുകളും അവർ ക്രമീകരിച്ചിട്ടുണ്ട്‌. ഇനി, ഭരണസംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികളുടെ സഹായികൾക്കും അവർ നേരിട്ട്‌ പരിശീലനം കൊടുക്കുന്നു. ഇപ്പോൾത്തന്നെ ഈ സഹായികൾ സംഘടനയിലെ പല ഭാരിച്ച ഉത്തരവാദിത്വങ്ങളും വിശ്വസ്‌തമായി ചെയ്യുന്നുണ്ട്‌. അഭിഷിക്തർ സ്വർഗത്തിലേക്കു പോയിക്കഴിയുമ്പോൾ ക്രിസ്‌തുവിന്റെ ആടുകളെ പരിപാലിക്കാൻ അവർ ഇപ്പോൾത്തന്നെ സജ്ജരാണ്‌.

ഭരണസംഘം സഹായികളെ പരിശീലിപ്പിക്കുന്നതിനും, ലോകമെങ്ങുമുള്ള മൂപ്പന്മാർക്കും സഞ്ചാര മേൽവിചാരകന്മാർക്കും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ബഥേൽ മേൽവിചാരകന്മാർക്കും മിഷനറിമാർക്കും വേണ്ട സ്‌കൂളുകൾ ക്രമീകരിക്കുന്നതിനും നല്ല ശ്രമം ചെയ്യുന്നു (13-ാം ഖണ്ഡിക കാണുക)


14. നമ്മൾ പഠിച്ച പ്രധാനാശയം എന്താണ്‌?

14 നമ്മൾ ഇതുവരെ പഠിച്ചതിൽനിന്നുള്ള പ്രധാനാശയം ഇതാണ്‌: മഹാകഷ്ടതയുടെ അവസാനസമയത്ത്‌ അഭിഷിക്തരെല്ലാം സ്വർഗത്തിലേക്കു പോയിക്കഴിഞ്ഞും ഭൂമിയിലുള്ള ദൈവജനം യഹോവയെ വിശ്വസ്‌തമായി ആരാധിക്കുന്നതിൽ തുടരും. യേശുവിന്റെ നേതൃത്വമുള്ളതുകൊണ്ട്‌ അതിന്‌ ഒരു തടസ്സവും നേരിടുകയില്ല. ആ സമയത്ത്‌ രാഷ്‌ട്രങ്ങളുടെ സഖ്യമായ മാഗോഗിലെ ഗോഗിന്റെ ആക്രമണം നമ്മൾ നേരിടും എന്നതു ശരിയാണ്‌. (യഹ. 38:18-20) എന്നാൽ ചുരുങ്ങിയ സമയത്തേക്കുള്ള ഈ ആക്രമണത്തിന്‌ യഹോവയെ സേവിക്കുന്നതിൽനിന്ന്‌ ദൈവജനത്തെ തടയാനാകില്ല. യഹോവ തന്റെ ജനത്തെ ഉറപ്പായും രക്ഷിക്കും. അതുകൊണ്ടുതന്നെ നമുക്ക്‌ എതിരെ വരുന്നവർ തോറ്റുപോകും. ഒരു ദർശനത്തിൽ യോഹന്നാൻ അപ്പോസ്‌തലൻ വേറെ ആടുകളിൽപ്പെട്ട ‘മഹാപുരുഷാരത്തെ’ കാണുന്നുണ്ട്‌. ഈ “മഹാപുരുഷാരം” ‘മഹാകഷ്ടതയെ’ അതിജീവിച്ച്‌ വന്നവരാണ്‌. (വെളി. 7:9, 14) അതെ, യഹോവ അവരെ സംരക്ഷിക്കുമെന്ന്‌ ഉറപ്പാണ്‌!

15-16. വെളിപാട്‌ 17:14 പറയുന്നതനുസരിച്ച്‌ അഭിഷിക്തർ അർമഗെദോൻ യുദ്ധത്തിന്റെ സമയത്ത്‌ എന്തു ചെയ്യുകയായിരിക്കും, അതു നമുക്കു പ്രോത്സാഹനം തരുന്നത്‌ എന്തുകൊണ്ട്‌?

15 ‘സ്വർഗത്തിൽ പോയിക്കഴിഞ്ഞ്‌ അഭിഷിക്തർ എന്തായിരിക്കും ചെയ്യുക’ എന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. ബൈബിൾ അതിനു കൃത്യമായ ഉത്തരം തരുന്നുണ്ട്‌. ഈ ലോകത്തിലെ ഗവൺമെന്റുകൾ “കുഞ്ഞാടിനോടു പോരാടും” എന്നു ബൈബിൾ പറയുന്നു. എന്നാൽ അവർ തോറ്റുപോകുമെന്ന്‌ ഉറപ്പാണ്‌. കാരണം കുഞ്ഞാട്‌ “അവരെ കീഴടക്കും” എന്നും നമ്മൾ അവിടെ വായിക്കുന്നു. ഈ പോരാട്ടത്തിൽ ആരായിരിക്കും കുഞ്ഞാടിനെ സഹായിക്കുക? “വിളിക്കപ്പെട്ടവരും,” “തിരഞ്ഞെടുക്കപ്പെട്ടവരും,” “വിശ്വസ്‌തരും” എന്ന്‌ അവരെക്കുറിച്ച്‌ തിരുവെഴുത്തു പറയുന്നു. (വെളിപാട്‌ 17:14 വായിക്കുക.) ആരാണ്‌ അവർ? സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെട്ട അഭിഷിക്തർ! മഹാകഷ്ടതയുടെ അവസാനസമയത്ത്‌ അഭിഷിക്തരെല്ലാം സ്വർഗത്തിലേക്ക്‌ എടുക്കപ്പെട്ട്‌ കഴിയുമ്പോൾ അവർക്കു കിട്ടുന്ന ആദ്യനിയമനങ്ങളിൽ ഒന്ന്‌, ദൈവത്തിന്റെ ശത്രുക്കൾക്ക്‌ എതിരെ പോരാടുക എന്നതായിരിക്കും. എത്ര ആവേശം നിറഞ്ഞ ഒന്നായിരിക്കും അത്‌! ഈ അഭിഷിക്തരിൽ ചിലർ യഹോവയുടെ സാക്ഷികൾ ആകുന്നതിനു മുമ്പ്‌ ആളുകളോടു പോരാടിയിരുന്നു. ചിലർ ഈ ലോകത്തിന്റെ സൈനികർപോലും ആയിരുന്നു. പക്ഷേ, ക്രിസ്‌ത്യാനികളായിത്തീർന്നപ്പോൾ അവർ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തു. (ഗലാ. 5:22; 2 തെസ്സ. 3:16) ഏതെങ്കിലും രീതിയിൽ യുദ്ധത്തെ പിന്തുണയ്‌ക്കുന്നതുപോലും അവർ നിറുത്തി. എങ്കിലും സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കപ്പെട്ട്‌ കഴിയുമ്പോൾ അവർ ക്രിസ്‌തുവിനോടും ദൂതന്മാരോടും ഒപ്പം ദൈവത്തിന്റെ ശത്രുക്കൾക്ക്‌ എതിരെയുള്ള അവസാനയുദ്ധത്തിൽ പങ്കെടുക്കും.

16 ഇന്ന്‌ ഭൂമിയിലുള്ള അഭിഷിക്തരിൽ ചിലർ പ്രായമായവരും ശാരീരികമായി ദുർബലരും ആണ്‌. എന്നാൽ സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെട്ട്‌ കഴിഞ്ഞാൽപ്പിന്നെ അവർ ശക്തരായ, അമർത്യരായ ആത്മജീവികളാണ്‌; യേശുവിന്റെകൂടെ യുദ്ധം ചെയ്യുന്ന വീരയോദ്ധാക്കൾ! അത്‌ എത്ര വലിയ ഒരു മാറ്റമായിരിക്കും! അർമഗെദോൻ യുദ്ധത്തിനു ശേഷം മനുഷ്യകുടുംബത്തെ പൂർണതയിലേക്കു നയിക്കാനും അവർ യേശുവിന്റെകൂടെ പ്രവർത്തിക്കും. എന്തായാലും ഒരു കാര്യം ഉറപ്പാണ്‌: ഈ അഭിഷിക്തർ സ്വർഗത്തിൽ ചെന്ന്‌ കഴിയുമ്പോൾ, തങ്ങൾ ഏറെ സ്‌നേഹിക്കുന്ന ഭൂമിയിലെ സഹോദരങ്ങൾക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യും; വെറും അപൂർണമനുഷ്യരായി ഭൂമിയിൽ ഉണ്ടായിരുന്നപ്പോൾ ചെയ്‌തതിനെക്കാളും വളരെ കൂടുതൽ കാര്യങ്ങൾ!

17. അർമഗെദോൻ യുദ്ധത്തിന്റെ സമയത്ത്‌ എല്ലാ ദൈവദാസരും സുരക്ഷിതരായിരിക്കും എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

17 വേറെ ആടുകളിൽപ്പെട്ട ഒരാളാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, വരാൻപോകുന്ന ആ പ്രധാനപ്പെട്ട അർമഗെദോൻ യുദ്ധത്തിൽ നിങ്ങൾ എന്താണ്‌ ചെയ്യേണ്ടത്‌? ചെയ്യേണ്ടത്‌ ഇത്രയേ ഉള്ളൂ: യഹോവയിൽ ആശ്രയിക്കുക, നിർദേശങ്ങൾ അനുസരിക്കുക. അതിൽ എന്താണ്‌ ഉൾപ്പെടുന്നത്‌? നമ്മളെ ആശ്വസിപ്പിച്ചുകൊണ്ട്‌ ബൈബിൾ പറയുന്നു: “ചെന്ന്‌ നിങ്ങളുടെ ഉൾമുറികളിൽ കയറി, വാതിൽ അടയ്‌ക്കുക. ക്രോധം കടന്നുപോകുന്നതുവരെ അൽപ്പനേരത്തേക്ക്‌ ഒളിച്ചിരിക്കുക!” (യശ. 26:20) സ്വർഗത്തിലും ഭൂമിയിലും ഉള്ള യഹോവയുടെ എല്ലാ വിശ്വസ്‌തദാസരും ആ സമയത്ത്‌ സുരക്ഷിതരായിരിക്കും. പൗലോസ്‌ അപ്പോസ്‌തലൻ പറഞ്ഞതുപോലെ, “ഗവൺമെന്റുകൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ . . . ദൈവസ്‌നേഹത്തിൽനിന്ന്‌ നമ്മളെ വേർപെടുത്താൻ കഴിയില്ല” എന്ന കാര്യത്തിൽ നമുക്കും ഉറപ്പുണ്ട്‌. (റോമ. 8:38, 39) അതുകൊണ്ട്‌ എപ്പോഴും ഓർക്കുക: യഹോവ നിങ്ങളെ ഒരുപാടു സ്‌നേഹിക്കുന്നു, യഹോവ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല!

അഭിഷിക്തരിലെ അവസാനത്തെ ആളും സ്വർഗത്തിലേക്ക്‌ എടുക്കപ്പെട്ടശേഷം,

  • എന്ത്‌ സംഭവിക്കില്ല?

  • ശുദ്ധാരാധന വീണ്ടും അശുദ്ധമാകില്ല എന്നു നമുക്കു ബോധ്യമുള്ളത്‌ എന്തുകൊണ്ട്‌?

  • യഹോവ തന്റെ ജനത്തിനുവേണ്ടി കരുതും എന്നു നമുക്ക്‌ ഉറപ്പുള്ളത്‌ എന്തുകൊണ്ട്‌?

ഗീതം 8 യഹോവ നമുക്ക്‌ അഭയം