വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 7

ഗീതം 51 നമ്മൾ ദൈവത്തിനു സമർപ്പിതർ!

നാസീർവ്രതക്കാരിൽനിന്ന്‌ നമുക്കു പഠിക്കാനാകുന്നത്‌

നാസീർവ്രതക്കാരിൽനിന്ന്‌ നമുക്കു പഠിക്കാനാകുന്നത്‌

“നാസീർവ്രതകാലത്ത്‌ ഉടനീളം അയാൾ യഹോവയ്‌ക്കു വിശുദ്ധനാണ്‌.”സംഖ്യ 6:8.

ഉദ്ദേശ്യം

ധൈര്യമുള്ളവരായിരിക്കാനും യഹോവയ്‌ക്കുവേണ്ടി മനസ്സോടെ ത്യാഗങ്ങൾ ചെയ്യാനും നാസീർവ്രതക്കാരുടെ മാതൃക നമ്മളെ സഹായിക്കുന്ന വിധം.

1. ചരിത്രത്തിലുടനീളം യഹോവയുടെ ആരാധകർ കാണിച്ചിരിക്കുന്ന മനോഭാവം എന്താണ്‌?

 യഹോവയുമായുള്ള ബന്ധം നിങ്ങൾക്ക്‌ അമൂല്യമാണോ? അതിൽ ഒരു സംശയവുമില്ല! നിങ്ങൾക്കു മാത്രമല്ല അങ്ങനെ തോന്നിയിട്ടുള്ളത്‌. പുരാതനകാലംമുതൽ ഒട്ടേറെ പേർ അതേ വിലമതിപ്പു കാണിച്ചിട്ടുണ്ട്‌. (സങ്കീ. 104:33, 34) അവരിൽ പലരും യഹോവയെ സേവിക്കുന്നതിനുവേണ്ടി പല ത്യാഗങ്ങളും ചെയ്‌തവരാണ്‌. അവരിൽ എടുത്തുപറയേണ്ട ആളുകളാണ്‌ പുരാതന ഇസ്രായേലിൽ ഉണ്ടായിരുന്ന നാസീർവ്രതക്കാർ. ആരാണ്‌ അവർ? അവരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

2. (എ) ആരെയാണ്‌ നാസീർ എന്നു വിളിച്ചിരുന്നത്‌? (സംഖ്യ 6:1, 2) (ബി) നാസീർവ്രതം എടുക്കാൻ ചില ഇസ്രായേല്യരെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

2 യഹോവയെ ഒരു പ്രത്യേകവിധത്തിൽ സേവിക്കുന്നതിനുവേണ്ടി വ്യക്തിപരമായി ചില ത്യാഗങ്ങൾ ചെയ്‌ത തീക്ഷ്‌ണതയുള്ള ഇസ്രായേല്യരെ ആണ്‌ “നാസീർ” എന്നു വിളിച്ചിരുന്നത്‌. ആ പേര്‌ അവർക്കു നന്നായി യോജിക്കുന്നതായിരുന്നു. കാരണം “തിരഞ്ഞെടുക്കപ്പെട്ടവൻ,” “വേർതിരിക്കപ്പെട്ടവൻ,” “സമർപ്പിതൻ” എന്നൊക്കെ അർഥമുള്ള എബ്രായപദത്തിൽനിന്നാണ്‌ ആ പേര്‌ വന്നിരിക്കുന്നത്‌. മോശയുടെ നിയമമനുസരിച്ച്‌ ഒരു പുരുഷനോ സ്‌ത്രീക്കോ ഒരു നിശ്ചിതകാലത്തേക്ക്‌ യഹോവയ്‌ക്കുവേണ്ടി നാസീരായി ജീവിച്ചുകൊള്ളാമെന്നു പ്രതിജ്ഞയെടുക്കാൻ ആകുമായിരുന്നു. a (സംഖ്യ 6:1, 2 വായിക്കുക.) എന്നാൽ, അങ്ങനെയൊരു വാക്കു കൊടുക്കുന്നതോടെ മറ്റ്‌ ഇസ്രായേല്യർക്ക്‌ ഇല്ലാതിരുന്ന ചില നിബന്ധനകൾ ഇവർ പാലിക്കേണ്ടതുണ്ടായിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണു നാസീർവ്രതം എടുക്കാൻ ചിലർ തീരുമാനിച്ചത്‌? എന്താണ്‌ അതിന്‌ അവരെ പ്രേരിപ്പിച്ചത്‌? യഹോവയോടു തോന്നിയ ആഴമായ സ്‌നേഹവും യഹോവ നൽകിയ അനുഗ്രഹങ്ങളോടുള്ള നന്ദിയും!—ആവ. 6:5; 16:17.

3. ഇന്നത്തെ ദൈവജനത്തിനു നാസീർവ്രതസ്ഥരുമായി എന്തു സമാനതയാണുള്ളത്‌?

3 മോശയിലൂടെ കൊടുത്ത നിയമത്തിനു പകരം “ക്രിസ്‌തുവിന്റെ നിയമം” വന്നതോടെ നാസീരായിരിക്കാനുള്ള ക്രമീകരണം ഇല്ലാതായി. (ഗലാ. 6:2; റോമ. 10:4) എന്നാൽ, നാസീർവ്രതസ്ഥരെപ്പോലെ യഹോവയുടെ ജനം ഇന്നും മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും കൂടെ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നു. (മർക്കോ. 12:30) അതുകൊണ്ടാണ്‌ നമ്മൾ നമ്മളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കുന്നത്‌. മനസ്സോടെ കൊടുക്കുന്ന ആ വാക്കിനു ചേർച്ചയിൽ ജീവിക്കാൻ നമ്മൾ യഹോവയുടെ ഇഷ്ടമനുസരിച്ച്‌ പ്രവർത്തിക്കുകയും ത്യാഗങ്ങൾ ചെയ്യുകയും വേണം. അത്‌ എങ്ങനെ ചെയ്യാമെന്നു മനസ്സിലാക്കാൻ നാസീർവ്രതക്കാർ തങ്ങളുടെ വാക്കിനു ചേർച്ചയിൽ ജീവിച്ചത്‌ എങ്ങനെയെന്നു ചിന്തിക്കുന്നതു നമ്മളെ സഹായിക്കും. b (മത്താ. 16:24) അവരിൽനിന്ന്‌ പഠിക്കാനാകുന്ന ചില പാഠങ്ങൾ നോക്കാം.

ത്യാഗങ്ങൾ ചെയ്യാൻ മനസ്സുകാണിക്കുക

4. സംഖ്യ 6:3, 4 അനുസരിച്ച്‌ നാസീരായിരുന്നവർ എന്തു ത്യാഗമാണു ചെയ്‌തത്‌?

4 സംഖ്യ 6:3, 4 വായിക്കുക. നാസീരായിരിക്കുന്ന ഒരാൾ യാതൊരു ലഹരിപാനീയവും ഉപയോഗിക്കാൻ പാടില്ലായിരുന്നു. കൂടാതെ, മുന്തിരിങ്ങയും ഉണക്കമുന്തിരിയും പോലെ മുന്തിരിച്ചെടിയുടെ എല്ലാ ഉത്‌പന്നങ്ങളും അദ്ദേഹം ഒഴിവാക്കേണ്ടതുമുണ്ടായിരുന്നു. ഇതെല്ലാം ചുറ്റുമുള്ള ആളുകൾ പതിവായി കഴിച്ചിരുന്ന സാധനങ്ങളാണ്‌. അതൊന്നും തെറ്റായ കാര്യങ്ങളും ആയിരുന്നില്ല. കാരണം, ‘മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞ്‌’ ദൈവത്തിന്റെ ഒരു സമ്മാനമാണെന്നു ബൈബിൾ പറയുന്നുണ്ട്‌. (സങ്കീ. 104:14, 15) എന്നിട്ടും ഇതെല്ലാം ആസ്വദിക്കാനുള്ള അവകാശം നാസീർവ്രതക്കാർ മനസ്സോടെ വേണ്ടെന്നുവെച്ചു. c

നാസീരായിരുന്നവരെപ്പോലെ ത്യാഗങ്ങൾ ചെയ്യാൻ നിങ്ങൾ തയ്യാറാണോ? (4-6 ഖണ്ഡികകൾ കാണുക)


5. മാഡിയനും മാർസിലയും എന്തെല്ലാം ത്യാഗങ്ങളാണു ചെയ്‌തത്‌, എന്തുകൊണ്ട്‌?

5 നാസീർവ്രതക്കാരെപ്പോലെ യഹോവയെ കൂടുതൽ സേവിക്കാൻവേണ്ടി ഇന്നു നമ്മളും പല ത്യാഗങ്ങളും ചെയ്യുന്നുണ്ട്‌. അങ്ങനെ ചെയ്‌ത രണ്ടു പേരാണ്‌ മാഡിയനും മാർസിലയും. d നല്ല ജോലിയും മനോഹരമായൊരു വീടും ഒക്കെയുള്ള സുഖകരമായ ജീവിതമായിരുന്നു ആ ദമ്പതികളുടേത്‌. എങ്കിലും ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ അവർ ആഗ്രഹിച്ചു. ആ ലക്ഷ്യത്തിൽ അവർ തങ്ങളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തി. അവർ പറയുന്നു: “ഞങ്ങൾ ചെലവുകൾ കുറച്ചു. ചെറിയൊരു വീട്ടിലേക്കു താമസം മാറി. കാർ വിറ്റു.” ഇതൊന്നും അവർ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളായിരുന്നില്ല. എന്നിട്ടും അവർ ഇതൊക്കെ ചെയ്‌തത്‌, ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ്‌. അങ്ങനെയൊരു തീരുമാനമെടുത്തതിൽ അവർക്കു സന്തോഷവും സംതൃപ്‌തിയും മാത്രമേയുള്ളൂ.

6. ക്രിസ്‌ത്യാനികൾ ഇന്ന്‌ ത്യാഗങ്ങൾ ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? (ചിത്രവും കാണുക.)

6 യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുന്നതിനായി ഇന്നും ക്രിസ്‌ത്യാനികൾ വ്യക്തിപരമായ പല കാര്യങ്ങളും സന്തോഷത്തോടെ വേണ്ടെന്നുവെക്കുന്നു. (1 കൊരി. 9:3-6) ഈ ത്യാഗങ്ങൾ ഒക്കെ ചെയ്യണമെന്ന്‌ യഹോവ നിർബന്ധം പറയുന്നില്ല. മാത്രമല്ല ചില കാര്യങ്ങൾ അവർ വേണ്ടെന്നുവെക്കുന്നത്‌ അതൊന്നും തെറ്റായതുകൊണ്ടും അല്ല. ഉദാഹരണത്തിന്‌, തങ്ങൾക്കു വളരെയധികം ഇഷ്ടപ്പെട്ട ജോലിയോ, സ്വന്തമായൊരു വീടോ, ഓമനമൃഗങ്ങൾപോലുമോ ചിലർ വേണ്ടെന്നുവെക്കുന്നു. മറ്റു ചിലർ, വിവാഹം കഴിക്കുന്നതോ കുട്ടികൾ ഉണ്ടായിരിക്കുന്നതോ കുറച്ചുകാലം കഴിഞ്ഞിട്ടാകാം എന്നു ചിന്തിക്കുന്നു. അതുപോലെ പ്രിയപ്പെട്ടവരിൽനിന്ന്‌ അകലേക്കു പോകേണ്ടിവരുമെങ്കിലും ആവശ്യം അധികമുള്ള സ്ഥലത്ത്‌ സേവിക്കാൻ പലരും തയ്യാറാകുന്നു. നമ്മൾ മനസ്സോടെ ഇത്തരം ത്യാഗങ്ങൾ ചെയ്യുന്നത്‌ യഹോവയ്‌ക്ക്‌ ഏറ്റവും നല്ലതു കൊടുക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌. യഹോവയെ സേവിക്കുന്നതിനുവേണ്ടി നമ്മൾ വേണ്ടെന്നുവെക്കുന്ന ഏതൊരു കാര്യവും, അതു വലുതാണെങ്കിലും ചെറുതാണെങ്കിലും യഹോവ വളരെയധികം വിലമതിക്കും.—എബ്രാ. 6:10.

വ്യത്യസ്‌തരായിരിക്കാൻ മനസ്സുകാണിക്കുക

7. താൻ കൊടുത്ത വാക്കു പാലിക്കാൻ ഒരു നാസീർവ്രതക്കാരനു ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായിരുന്നത്‌ എന്തുകൊണ്ട്‌? (സംഖ്യ 6:5) (ചിത്രവും കാണുക.)

7 സംഖ്യ 6:5 വായിക്കുക. ഒരു നാസീർവ്രതക്കാരൻ മുടി മുറിക്കാൻ പാടില്ലായിരുന്നു. യഹോവയോടുള്ള സമ്പൂർണ കീഴ്‌പെടലിനെയാണ്‌ അത്‌ അർഥമാക്കിയത്‌. കുറെ നാളായി നാസീരായിരിക്കുന്ന ഒരാളുടെ മുടി ഒരുപാട്‌ നീണ്ടിട്ടുണ്ടാകും. അതു കാണുമ്പോൾ അദ്ദേഹം ഒരു നാസീരാണെന്നു മറ്റുള്ളവർക്ക്‌ എളുപ്പം മനസ്സിലാകും. ചുറ്റുമുള്ളവർ നാസീർവ്രതത്തെ വിലമതിക്കുന്നവരായിരുന്നെങ്കിൽ യഹോവയ്‌ക്കു കൊടുത്ത വാക്കു പാലിക്കാൻ അദ്ദേഹത്തിന്‌ എളുപ്പമായിരുന്നു. എന്നാൽ സങ്കടകരമായ കാര്യം, ഇസ്രായേൽ ചരിത്രത്തിലെ പല സമയങ്ങളിലും അവിടെയുള്ളവർ നാസീർവ്രതക്കാരെ പിന്തുണയ്‌ക്കുകയോ വിലമതിക്കുകയോ ചെയ്‌തിരുന്നില്ല. ആമോസ്‌ പ്രവാചകന്റെ കാലത്ത്‌ വിശ്വാസത്യാഗികളായ ഇസ്രായേല്യർ “നാസീർവ്രതക്കാർക്കു കുടിക്കാൻ വീഞ്ഞു കൊടുത്തു;” അവരുടെ പ്രതിജ്ഞ തെറ്റിക്കാനുള്ള ശ്രമമായിരുന്നിരിക്കണം അത്‌. (ആമോ. 2:12) അതുകൊണ്ട്‌ പലപ്പോഴും നാസീരായിരുന്നവർക്കു തങ്ങൾ കൊടുത്ത വാക്കിനു ചേർച്ചയിൽ പ്രവർത്തിക്കാനും മറ്റുള്ളവരിൽനിന്ന്‌ വ്യത്യസ്‌തരായിരിക്കാനും നല്ല ധൈര്യം ആവശ്യമായിരുന്നു.

തന്റെ പ്രതിജ്ഞ പാലിക്കാൻ ആഗ്രഹിച്ച ഒരു നാസീർ, മറ്റുള്ളവരിൽനിന്ന്‌ വ്യത്യസ്‌തനായിരിക്കാൻ തയ്യാറായി (7-ാം ഖണ്ഡിക കാണുക)


8. ബെഞ്ചമിന്റെ അനുഭവത്തിൽ നിങ്ങൾക്ക്‌ ഏറ്റവും പ്രോത്സാഹനം തോന്നിയ കാര്യം എന്താണ്‌?

8 യഹോവയുടെ സഹായത്താൽ നമുക്കും ധൈര്യത്തോടെ വ്യത്യസ്‌തരായി നിൽക്കാൻ കഴിയും; നമ്മൾ പൊതുവെ നാണമോ പേടിയോ ഒക്കെ ഉള്ളവരാണെങ്കിൽപ്പോലും. നോർവേയിലെ പത്തു വയസ്സുള്ള ബെഞ്ചമിന്റെ അനുഭവം നോക്കാം. യുദ്ധം നടക്കുന്ന യുക്രെയിൻ രാജ്യത്തെ പിന്തുണച്ചുകൊണ്ട്‌ സ്‌കൂളിൽ ഒരു പരിപാടി നടക്കാൻപോകുകയായിരുന്നു. യുക്രെയിനിന്റെ പതാകയുടെ നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ച്‌ ഒരു പാട്ടു പാടാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെട്ടു. എന്നാൽ, ആ പരിപാടിയിൽനിന്ന്‌ വിട്ടുനിൽക്കുന്നതിനുവേണ്ടി ബെഞ്ചമിൻ അവിടെനിന്നും ദൂരെ മാറിനിൽക്കാമെന്നു വിചാരിച്ചു. പക്ഷേ അവനെ കണ്ട്‌ ടീച്ചർ ഇങ്ങനെ ഉറക്കെ വിളിച്ച്‌ പറഞ്ഞു: “ഞങ്ങളുടെ കൂടെ വേഗം വാ. നിനക്കുവേണ്ടിയാ എല്ലാവരും കാത്തുനിൽക്കുന്നേ!” ധൈര്യത്തോടെ ബെഞ്ചമിൻ ടീച്ചറുടെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാറില്ല. അത്തരം പരിപാടികളിൽ ഒന്നും ഞാൻ പങ്കെടുക്കാറുമില്ല. ശരിക്കും പറഞ്ഞാൽ, പല യഹോവയുടെ സാക്ഷികളും യുദ്ധത്തിൽ പങ്കെടുക്കാത്തതുകൊണ്ട്‌ ജയിലിലാണ്‌.” ഇതു കേട്ടപ്പോൾ പരിപാടിയിൽ പങ്കെടുക്കാതെ മാറിനിൽക്കാൻ ടീച്ചർ സമ്മതം കൊടുത്തു. പക്ഷേ ക്ലാസിലെ കുട്ടികൾ അവനെ വെറുതെ വിട്ടില്ല. അവർ അവനോടു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. ആകെ ടെൻഷൻ തോന്നിയ ബെഞ്ചമിൻ കരഞ്ഞുപോകുമെന്ന അവസ്ഥയിലെത്തി. എന്നിട്ടും ടീച്ചറോടു പറഞ്ഞ കാര്യങ്ങൾ ക്ലാസിലെ എല്ലാവരോടും അവൻ ധൈര്യത്തോടെ വീണ്ടും പറഞ്ഞു. പിന്നീട്‌ ബെഞ്ചമിൻ തന്റെ മാതാപിതാക്കളോടു പറഞ്ഞതു ധൈര്യത്തോടെ നിൽക്കാൻ യഹോവ തന്നെ സഹായിച്ചു എന്നാണ്‌.

9. നമുക്ക്‌ എങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം?

9 യഹോവയുടെ ഇഷ്ടം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതുകൊണ്ട്‌ നമ്മൾ ചുറ്റുമുള്ള ആളുകളിൽനിന്ന്‌ വ്യത്യസ്‌തരായി കാണപ്പെടുന്നു. ജോലിസ്ഥലത്തോ സ്‌കൂളിലോ ഒക്കെ ആയിരിക്കുമ്പോൾ നമ്മൾ യഹോവയുടെ സാക്ഷികളാണെന്നു പറയാൻ ധൈര്യം വേണം. ഇനി, ഈ ലോകത്തിലെ ആളുകളുടെ മനോഭാവവും പെരുമാറ്റവും എല്ലാം അടിക്കടി അധഃപതിക്കുന്നതുകൊണ്ട്‌ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനും സന്തോഷവാർത്ത പ്രസംഗിക്കാനും നമുക്കു ബുദ്ധിമുട്ട്‌ തോന്നിയേക്കാം. (2 തിമൊ. 1:8; 3:13) പക്ഷേ, ദൈവത്തെ സേവിക്കാത്തവരിൽനിന്ന്‌ വ്യത്യസ്‌തരായി നിൽക്കാൻ നമ്മൾ ധൈര്യം കാണിക്കുന്നെങ്കിൽ അത്‌ ‘(യഹോവയുടെ) ഹൃദയത്തെ സന്തോഷിപ്പിക്കുമെന്നു’ നമുക്ക്‌ എപ്പോഴും ഓർക്കാം.—സുഭാ. 27:11; മലാ. 3:18.

യഹോവയെ ജീവിതത്തിൽ ഒന്നാമതുവെക്കുക

10. സംഖ്യ 6:6, 7-ൽ പറഞ്ഞിരിക്കുന്ന നിർദേശം അനുസരിക്കുന്നത്‌ ഒരു നാസീർവ്രതക്കാരന്‌ അത്ര എളുപ്പമല്ലാതിരുന്നത്‌ എന്തുകൊണ്ട്‌?

10 സംഖ്യ 6:6, 7 വായിക്കുക. ബൈബിൾക്കാലങ്ങളിലെ ശവസംസ്‌കാരരീതിയനുസരിച്ച്‌ ആളുകൾക്കു മൃതദേഹത്തിന്റെ അടുത്ത്‌ പോകേണ്ടിവരുമായിരുന്നു. (യോഹ. 19:39, 40; പ്രവൃ. 9:36-40) എന്നാൽ നാസീരായിരുന്ന ഒരാൾക്ക്‌ യഹോവയ്‌ക്കു കൊടുത്ത വാക്കു പാലിക്കേണ്ടതുകൊണ്ട്‌ മൃതദേഹത്തിന്‌ അടുത്ത്‌ പോകാൻ പാടില്ലായിരുന്നു. പ്രത്യേകിച്ചും അടുത്ത ഒരു കുടുംബാംഗമാണു മരിക്കുന്നതെങ്കിൽ അത്‌ അദ്ദേഹത്തിനു വളരെ ബുദ്ധിമുട്ടാകുമായിരുന്നു. ആ സമയത്തും യഹോവയ്‌ക്കു കൊടുത്ത വാക്കിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട്‌ അവർ ശക്തമായ വിശ്വാസം കാണിച്ചു. ഇത്തരം വിഷമകരമായ സാഹചര്യങ്ങളിൽ യഹോവ അവർക്കുവേണ്ട ശക്തി കൊടുത്തെന്നു നമുക്ക്‌ ഉറപ്പാണ്‌.

11. കുടുംബത്തോടു ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ഒരു ക്രിസ്‌ത്യാനി ഏതു കാര്യം ശ്രദ്ധിക്കും? (ചിത്രവും കാണുക.)

11 യഹോവയ്‌ക്കു സമർപ്പിച്ചപ്പോൾ കൊടുത്ത വാക്ക്‌ ക്രിസ്‌ത്യാനികളായ നമ്മൾ വളരെ ഗൗരവമായി കാണുന്നു. കുടുംബത്തോടു ബന്ധപ്പെട്ട നമ്മുടെ തീരുമാനങ്ങളെയും പ്രവൃത്തികളെയും അതു സ്വാധീനിക്കും. വീട്ടിലെ നമ്മുടെ ഉത്തരവാദിത്വങ്ങൾ ഏറ്റവും നന്നായി ചെയ്യാൻ നമ്മൾ പരമാവധി ശ്രമിക്കുന്നു. എന്നാൽ യഹോവയുടെ ഇഷ്ടത്തെക്കാളും കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങൾക്കു നമ്മൾ പ്രാധാന്യം കൊടുക്കില്ല. (മത്താ. 10:35-37; 1 തിമൊ. 5:8) അതുകൊണ്ടുതന്നെ യഹോവയെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി ചിലപ്പോൾ നമുക്കു കുടുംബാംഗങ്ങൾക്ക്‌ അത്ര ഇഷ്ടമില്ലാത്ത ചില തീരുമാനങ്ങൾ എടുക്കേണ്ടിവന്നേക്കാം.

വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും യഹോവയുടെ ഇഷ്ടം ഒന്നാമതുവെക്കാൻ നിങ്ങൾ തയ്യാറാണോ? (11-ാം ഖണ്ഡിക കാണുക) e


12. കുടുംബത്തിൽ ഒരു വിഷമകരമായ സാഹചര്യമുണ്ടായപ്പോൾ അലക്‌സാൻഡ്രൂ എന്തു ചെയ്‌തു, എന്തു ചെയ്‌തില്ല?

12 അലക്‌സാൻഡ്രൂ സഹോദരന്റെയും ഭാര്യ ഡോറിനയുടെയും അനുഭവം നോക്കാം. അവർ ഒരുമിച്ചാണ്‌ ബൈബിൾപഠനം ആരംഭിച്ചത്‌. പക്ഷേ, ഒരു വർഷം കഴിഞ്ഞപ്പോൾ ഡോറിന പഠനം നിറുത്തി. അലക്‌സാൻഡ്രൂവിനോടും നിറുത്താൻ പറഞ്ഞു. എങ്കിലും, തുടർന്നും പഠിക്കാനാണു തന്റെ തീരുമാനമെന്ന്‌ അലക്‌സാൻഡ്രൂ വളരെ ശാന്തമായി, നയത്തോടെ ഭാര്യയോടു പറഞ്ഞു. പക്ഷേ ഡോറിനയ്‌ക്ക്‌ അത്‌ ഇഷ്ടമായില്ല. പഠനം നിറുത്താൻ ഡോറിന നിർബന്ധിച്ചുകൊണ്ടേയിരുന്നു. അവളുടെ ഭാഗത്തുനിന്ന്‌ ചിന്തിക്കാനും അവളെ മനസ്സിലാക്കാനും ശ്രമിച്ചെങ്കിലും പിടിച്ചുനിൽക്കുന്നത്‌ അത്ര എളുപ്പമായിരുന്നില്ലെന്ന്‌ അദ്ദേഹം പറയുന്നു. ഡോറിന അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ദേഷ്യത്തോടെ സംസാരിക്കുകയും ഒക്കെ ചെയ്‌തപ്പോൾ, പഠനം നിറുത്തിയാലോ എന്നുപോലും ചിലപ്പോഴൊക്കെ അദ്ദേഹത്തിനു തോന്നി. പക്ഷേ അലക്‌സാൻഡ്രൂ മടുത്ത്‌ പിന്മാറാതെ യഹോവയെ ജീവിതത്തിൽ ഒന്നാമതുവെച്ചു. അതോടൊപ്പം ഭാര്യയോടു വലിയ സ്‌നേഹവും ബഹുമാനവും കാണിക്കുകയും ചെയ്‌തു. അങ്ങനെ ഒടുവിൽ അദ്ദേഹത്തിന്റെ നല്ല മാതൃക കണ്ട ഡോറിന, ബൈബിൾപഠനം വീണ്ടും ആരംഭിച്ചു. സത്യം സ്വീകരിക്കുകയും ചെയ്‌തു.—JW.ORG-ൽ “സത്യം ജീവിതത്തിനു പരിവർത്തനം വരുത്തുന്നു” എന്ന പരമ്പരയിൽ അലക്‌സാൻഡ്രൂ വകാറും ഡോറിനയും: “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌” എന്ന വീഡിയോ കാണുക.

13. യഹോവയോടും കുടുംബത്തോടും സ്‌നേഹം കാണിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

13 യഹോവയാണ്‌ കുടുംബം എന്ന ക്രമീകരണം ഏർപ്പെടുത്തിയത്‌. നമുക്കെല്ലാം സന്തോഷമുള്ള ഒരു കുടുംബം ഉണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുകയും ചെയ്യുന്നു. (എഫെ. 3:14, 15) എന്നാൽ നമുക്കു ശരിക്കും സന്തോഷം കിട്ടണമെങ്കിൽ, യഹോവ പറയുന്നതനുസരിച്ച്‌ നമ്മൾ കാര്യങ്ങൾ ചെയ്യണം. നിങ്ങൾ കുടുംബാംഗങ്ങൾക്കുവേണ്ടി കരുതാനും അവരോടു സ്‌നേഹവും ബഹുമാനവും കാണിക്കാനും ആഗ്രഹിക്കുന്നതും അതോടൊപ്പംതന്നെ യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്നതും യഹോവ കാണുന്നുണ്ട്‌. അതിനായി നിങ്ങൾ ചെയ്യുന്ന ത്യാഗങ്ങളും യഹോവയ്‌ക്ക്‌ അറിയാം. അതെല്ലാം യഹോവ വിലയേറിയതായി കാണുന്നെന്ന്‌ ഉറപ്പുണ്ടായിരിക്കുക.—റോമ. 12:10.

നാസീർവ്രതസ്ഥരെപ്പോലെ ആയിരിക്കാൻ പരസ്‌പരം പ്രോത്സാഹിപ്പിക്കുക

14. നമ്മൾ പ്രത്യേകം ആരെയാണ്‌ വാക്കുകൾകൊണ്ട്‌ പ്രോത്സാഹിപ്പിക്കേണ്ടത്‌?

14 ഇന്നും യഹോവയുടെ എല്ലാ ആരാധകർക്കും പല തരത്തിലുള്ള ത്യാഗങ്ങൾ ചെയ്യേണ്ടിവരും. സ്‌നേഹമാണ്‌ അങ്ങനെ മനസ്സോടെ ത്യാഗങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നതെങ്കിലും എപ്പോഴും അതത്ര എളുപ്പമല്ല. അത്തരം സാഹചര്യങ്ങളിൽ നമുക്ക്‌ എങ്ങനെ പരസ്‌പരം സഹായിക്കാം? പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ പറഞ്ഞുകൊണ്ട്‌. (ഇയ്യോ. 16:5) ദൈവസേവനത്തിൽ കൂടുതൽ പ്രവർത്തിക്കുന്നതിനുവേണ്ടി ജീവിതം ലളിതമാക്കാൻ ശ്രമിക്കുന്ന ആരെങ്കിലും നിങ്ങളുടെ സഭയിലുണ്ടോ? സ്‌കൂളിൽ വ്യത്യസ്‌തരായി നിൽക്കുന്നതു ബുദ്ധിമുട്ടായിരുന്നിട്ടും ധൈര്യത്തോടെ അങ്ങനെ ചെയ്യുന്ന കുട്ടികളെ നിങ്ങൾക്ക്‌ അറിയാമോ? ഇനി കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പു കാരണം, വിശ്വസ്‌തരായി നിൽക്കാൻ പ്രയാസപ്പെടുന്ന ബൈബിൾവിദ്യാർഥികളോ സഹാരാധകരോ നിങ്ങൾക്കിടയിലുണ്ടോ? അവരോടെല്ലാം പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും പറയാനുള്ള എല്ലാ അവസരവും നന്നായി ഉപയോഗിക്കുക. അവരുടെ ധൈര്യവും ത്യാഗങ്ങൾ ചെയ്യാനുള്ള മനസ്സും നിങ്ങൾ വളരെയധികം വിലമതിക്കുന്നുണ്ടെന്ന്‌ അവരോടു പറയുക.—ഫിലേ. 4, 5, 7.

15. ചിലർ എങ്ങനെയാണു മുഴുസമയസേവനത്തിലുള്ളവരെ സഹായിച്ചിരിക്കുന്നത്‌?

15 മുഴുസമയസേവനത്തിലുള്ള സഹോദരങ്ങൾക്കു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ചെയ്‌തുകൊടുക്കാൻ ചിലപ്പോൾ നമുക്കു കഴിഞ്ഞേക്കും. (സുഭാ. 19:17; എബ്രാ. 13:16) ശ്രീലങ്കയിലുള്ള പ്രായമായ ഒരു സഹോദരി അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചു. സഹോദരിയുടെ പെൻഷൻ തുക അൽപ്പം വർധിച്ചപ്പോൾ, സാമ്പത്തികബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ചെറുപ്പക്കാരികളായ രണ്ടു മുൻനിരസേവകരെ സഹായിക്കാമെന്നു സഹോദരി ചിന്തിച്ചു. അങ്ങനെ അവരുടെ ഫോൺബില്ല്‌ അടയ്‌ക്കാൻ ആവശ്യമായ ഒരു നിശ്ചിത തുക, എല്ലാ മാസവും സഹോദരി അവർക്കു നൽകാൻതുടങ്ങി. എത്ര നല്ലൊരു മനസ്സാണു സഹോദരി കാണിച്ചത്‌!

16. പുരാതന ഇസ്രായേലിൽ ഉണ്ടായിരുന്ന നാസീർവ്രതം എന്ന ക്രമീകരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 പുരാതന ഇസ്രായേലിലുണ്ടായിരുന്ന നാസീർവ്രതക്കാരിൽനിന്ന്‌ നമുക്ക്‌ ഉറപ്പായും ഒരുപാടു പാഠങ്ങൾ പഠിക്കാനുണ്ട്‌. എന്നാൽ, ആ ക്രമീകരണം നമ്മുടെ സ്വർഗീയപിതാവായ യഹോവയെക്കുറിച്ചും ചില കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്‌. നമ്മൾ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും നമ്മുടെ സമർപ്പണപ്രതിജ്ഞയ്‌ക്കു ചേർച്ചയിൽ ജീവിക്കുന്നതിനുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ നമുക്കു മനസ്സുണ്ടെന്നും യഹോവയ്‌ക്ക്‌ ഉറപ്പാണ്‌. യഹോവയെ സ്‌നേഹിക്കാനുള്ള തീരുമാനം സ്വയം എടുക്കാൻ അനുവദിച്ചുകൊണ്ട്‌ യഹോവ നമ്മളെ മാനിച്ചിരിക്കുന്നു. (സുഭാ. 23:15, 16; മർക്കോ. 10:28-30; 1 യോഹ. 4:19) അതുപോലെ ദൈവത്തെ സേവിക്കുന്നതിനുവേണ്ടി നമ്മൾ ചെയ്യുന്ന എല്ലാ ത്യാഗങ്ങളും യഹോവ കാണുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടെന്നു നാസീർവ്രതത്തോടു ബന്ധപ്പെട്ട ക്രമീകരണം കാണിച്ചുതരുന്നു. അതുകൊണ്ട്‌ നമ്മുടെ ഏറ്റവും നല്ലതു മനസ്സോടെ യഹോവയ്‌ക്കു നൽകിക്കൊണ്ട്‌ നമുക്കു ദൈവസേവനത്തിൽ തുടരാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • നാസീർവ്രതക്കാർ ത്യാഗങ്ങൾ ചെയ്യാൻ മനസ്സുള്ളവരും ധൈര്യമുള്ളവരും ആണെന്നു കാണിച്ചത്‌ എങ്ങനെ?

  • നാസീർവ്രതസ്ഥരെപ്പോലെ ആയിരിക്കാൻ നമുക്ക്‌ എങ്ങനെ പരസ്‌പരം പ്രോത്സാഹിപ്പിക്കാം?

  • നാസീർവ്രതം എന്ന ക്രമീകരണം തന്റെ ആരാധകരിൽ യഹോവയ്‌ക്കുള്ള ഏത്‌ ഉറപ്പാണ്‌ കാണിച്ചുതരുന്നത്‌?

ഗീതം 124 എന്നും വിശ്വസ്‌തൻ

a യഹോവ ചിലരെ നാസീരായി നേരിട്ട്‌ നിയമിച്ചിട്ടുണ്ട്‌. എന്നാൽ സാധ്യതയനുസരിച്ച്‌, നാസീരായിരുന്ന കൂടുതൽ ആളുകളും സ്വയം ആ തീരുമാനമെടുത്തവരായിരുന്നു.—“ യഹോവ നിയമിച്ച നാസീർവ്രതസ്ഥർ” എന്ന ചതുരം കാണുക.

b ചിലപ്പോഴൊക്കെ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ നാസീർവ്രതക്കാരെ മുഴുസമയസേവനത്തിൽ ഉള്ളവരുമായി താരതമ്യം ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഈ ലേഖനത്തിൽ, യഹോവയുടെ എല്ലാ സമർപ്പിതദാസർക്കും നാസീർവ്രതസ്ഥരുടെ മനോഭാവം എങ്ങനെ കാണിക്കാനാകും എന്നാണ്‌ വിശദീകരിക്കുന്നത്‌.

c നാസീർവ്രതക്കാർക്കു തങ്ങളുടെ പ്രതിജ്ഞ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട്‌ കൂടുതലായ എന്തെങ്കിലും നിയമനം ചെയ്യാനുണ്ടായിരുന്നതായി തോന്നുന്നില്ല.

d JW.ORG-ലെ “യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ” എന്ന പരമ്പരയിലുള്ള “ഞങ്ങൾ ജീവിതം ലളിതമാക്കാൻ തീരുമാനിച്ചു” എന്ന ലേഖനം കാണുക.

e ചിത്രത്തിന്റെ വിവരണം: പുരമുകളിൽ ഇരുന്നുകൊണ്ട്‌ ഒരു നാസീർ, തന്റെ പ്രിയ കുടുംബാംഗത്തിന്റെ മൃതദേഹവുമായി ആളുകൾ നടന്നുനീങ്ങുന്നതു നോക്കുന്നു. താൻ എടുത്തിരിക്കുന്ന പ്രതിജ്ഞ കാരണം അദ്ദേഹത്തിനു ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനാകുന്നില്ല.