വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഭാവി മുൻകൂട്ടിപ്പറയാനുള്ള യഹോവയുടെ കഴിവിനെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?

യഹോവയ്‌ക്ക്‌ ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുമെന്നു ബൈബിൾ വ്യക്തമാക്കുന്നുണ്ട്‌. (യശ. 45:21) എന്നാൽ അത്‌ എങ്ങനെയാണെന്നോ എപ്പോഴെല്ലാമാണ്‌ ചെയ്യുന്നതെന്നോ എത്രത്തോളം വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ടെന്നോ ഒന്നും ബൈബിൾ വിശദമായി നമ്മളോടു പറയുന്നില്ല. അതുകൊണ്ടുതന്നെ യഹോവയുടെ ഈ പ്രാപ്‌തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നമുക്ക്‌ അറിയില്ല. എങ്കിലും നമുക്ക്‌ അറിയാവുന്ന ചില കാര്യങ്ങൾ നോക്കാം.

സ്വയം വെക്കുന്ന പരിധികളല്ലാതെ യഹോവയ്‌ക്ക്‌ പരിമിതികളൊന്നുമില്ല. അളവറ്റ ജ്ഞാനമുള്ളതുകൊണ്ട്‌ എന്തു കാര്യവും മുൻകൂട്ടി അറിയാൻ ദൈവത്തിനു കഴിയും. (റോമ. 11:33) എന്നാൽ യഹോവയ്‌ക്ക്‌ തികഞ്ഞ ആത്മനിയന്ത്രണവും ഉണ്ട്‌. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ മുൻകൂട്ടി അറിയേണ്ടാ എന്നു തീരുമാനിക്കാനും യഹോവയ്‌ക്കാകും.—യശയ്യ 42:14 താരതമ്യം ചെയ്യുക.

തന്റെ ഇഷ്ടം നടപ്പാക്കാൻ യഹോവയ്‌ക്കു കഴിയും. ഭാവി മുൻകൂട്ടിപ്പറയാനുള്ള യഹോവയുടെ കഴിവുമായി ഇത്‌ എങ്ങനെയാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌? യശയ്യ 46:10 വിശദീകരിക്കുന്നു: “തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു ഞാൻ മുൻകൂട്ടിപ്പറയുന്നു, ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കുന്നു. ‘എന്റെ തീരുമാനത്തിനു മാറ്റമില്ല, എനിക്ക്‌ ഇഷ്ടമുള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.”

യഹോവയ്‌ക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുന്നതിന്റെ ഒരു കാരണം ഇവിടെനിന്ന്‌ മനസ്സിലാക്കാം: താൻ ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും നടപ്പിലാക്കാനുള്ള പ്രാപ്‌തി യഹോവയ്‌ക്കുണ്ട്‌. അതുകൊണ്ടുതന്നെ ഒരു സിനിമയുടെയോ മറ്റോ അവസാനം എന്താണെന്ന്‌ അറിയാൻ അതു മുന്നോട്ട്‌ ഓടിച്ചുനോക്കേണ്ടിവരുന്ന മനുഷ്യരെപ്പോലെയല്ല യഹോവ. ദൈവം ഭാവി മുൻകൂട്ടിപ്പറയുന്നത്‌ അങ്ങനെയാണെങ്കിൽ, ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളിൽ യഹോവയ്‌ക്ക്‌ ഒരു നിയന്ത്രണവുമില്ലെന്നും അത്‌ എന്താണെന്നു വെറുതേ ഒന്ന്‌ ഓടിച്ചുനോക്കാൻ മാത്രമേ യഹോവയ്‌ക്കു കഴിയൂ എന്നും വരും. പക്ഷേ യഹോവയുടെ കാര്യത്തിൽ, യഹോവതന്നെയാണ്‌ ഭാവിയിൽ നടക്കേണ്ട ചില കാര്യങ്ങൾ തീരുമാനിക്കുന്നത്‌. അതിനായി ഒരു സമയം നിശ്ചയിക്കാനും ആ സമയം വരുമ്പോൾ അതു നടപ്പിലാക്കാനും യഹോവയ്‌ക്കു കഴിയും.—പുറ. 9:5, 6; മത്താ. 24:36; പ്രവൃ. 17:31.

ഈ കാരണംകൊണ്ടാണ്‌ ഭാവിസംഭവങ്ങളോടു ബന്ധപ്പെട്ട്‌ യഹോവ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ പറയുന്നിടത്ത്‌ ബൈബിളിൽ, “ഒരുക്കിവെച്ചിരിക്കുന്നു,” “രൂപം നൽകിയിരിക്കുന്നു,” “തീരുമാനിച്ചിരിക്കുന്നു” എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത്‌. (2 രാജാ. 19:25, അടിക്കുറിപ്പ്‌; യശ. 46:11) ഈ പദപ്രയോഗങ്ങളെല്ലാം വന്നിരിക്കുന്നത്‌ “കുശവൻ” എന്ന്‌ അർഥംവരുന്ന വാക്കിനോടു ബന്ധപ്പെട്ട ഒരു മൂലഭാഷാപദത്തിൽനിന്നാണ്‌. (യിരെ. 18:4) വിദഗ്‌ധനായ ഒരു കുശവൻ കളിമണ്ണിനെ ഭംഗിയുള്ള ഒരു പാത്രമാക്കി മാറ്റുന്നതുപോലെ യഹോവയ്‌ക്കു തന്റെ ഇഷ്ടം നിറവേറ്റുന്നതിനായി കാര്യങ്ങൾ രൂപപ്പെടുത്തിയെടുക്കാനാകും.—എഫെ. 1:11.

സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ യഹോവ ബഹുമാനിക്കുന്നു. യഹോവ ആരുടെയും ഭാവി വിധിച്ചുവെക്കുന്നില്ല. നല്ലവരായ ആളുകളെക്കൊണ്ട്‌ അവരുടെ നാശത്തിന്‌ ഇടയാക്കുന്ന കാര്യങ്ങൾ ചെയ്യിക്കുന്നുമില്ല. സ്വന്തം ഇഷ്ടമനുസരിച്ച്‌ തീരുമാനം എടുക്കാൻ യഹോവ ഓരോരുത്തരെയും അനുവദിക്കുന്നു. എന്നാൽ അതോടൊപ്പം ശരിയായ രീതിയിൽ എങ്ങനെ ജീവിക്കാമെന്നു പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

രണ്ട്‌ ഉദാഹരണങ്ങൾ നോക്കാം. ആദ്യത്തേത്‌ നിനെവെയിലെ ആളുകളുടേതാണ്‌. അവരുടെ ദുഷ്ടത കാരണം ആ നഗരം നശിപ്പിക്കപ്പെടുമെന്ന്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു. പക്ഷേ അവിടത്തെ ആളുകൾ പശ്ചാത്തപിച്ചപ്പോൾ യഹോവ ‘അവർക്കു വരുത്തുമെന്നു പറഞ്ഞ ദുരന്തത്തെക്കുറിച്ച്‌ പുനരാലോചിച്ചു. ദൈവം അവരെ ശിക്ഷിച്ചില്ല.’ (യോന 3:1-10) നിനെവെയിലെ ആളുകൾ യഹോവ കൊടുത്ത മുന്നറിയിപ്പ്‌ ശ്രദ്ധിക്കുകയും, സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നല്ല രീതിയിൽ ഉപയോഗിച്ചുകൊണ്ട്‌ പശ്ചാത്തപിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ താൻ മുൻകൂട്ടിപ്പറഞ്ഞ കാര്യത്തെക്കുറിച്ച്‌ യഹോവ മാറിച്ചിന്തിച്ചു.

രണ്ടാമത്തെ ഉദാഹരണം, കോരെശ്‌ എന്ന യോദ്ധാവിനെക്കുറിച്ചുള്ള പ്രവചനമാണ്‌. അദ്ദേഹം ജൂതന്മാരെ അടിമത്തത്തിൽനിന്ന്‌ വിടുവിക്കുകയും യഹോവയുടെ ആലയം പുതുക്കിപ്പണിയാനുള്ള കല്പന പുറപ്പെടുവിക്കുകയും ചെയ്യുമെന്നു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശ. 44:26–45:4) പേർഷ്യൻ രാജാവായ കോരെശ്‌ ആ പ്രവചനം നിറവേറ്റി. (എസ്ര 1:1-4) എന്നാൽ കോരെശ്‌ ഒരിക്കലും സത്യദൈവത്തിന്റെ ഒരു ആരാധകനായിത്തീർന്നില്ല. പ്രവചനം നിറവേറ്റാൻ യഹോവ അദ്ദേഹത്തെ ഉപയോഗിച്ചെങ്കിലും ആരെ ആരാധിക്കണം എന്നു തീരുമാനിക്കാനുള്ള കോരെശിന്റെ സ്വാതന്ത്ര്യത്തിൽ യഹോവ ഇടപെട്ടില്ല.—സുഭാ. 21:1.

ഭാവി മുൻകൂട്ടിപ്പറയുമ്പോൾ യഹോവ പരിഗണിക്കുന്ന ഏതാനും ചില കാര്യങ്ങൾ മാത്രമാണ്‌ നമ്മൾ ഇതുവരെ ചിന്തിച്ചത്‌. ശരിക്കും പറഞ്ഞാൽ, യഹോവയുടെ വഴികൾ പൂർണമായി മനസ്സിലാക്കാൻ ഒരു മനുഷ്യനും കഴിയില്ല. (യശ. 55:8, 9) എന്തായാലും യഹോവ പറഞ്ഞുതന്നിരിക്കുന്ന കാര്യങ്ങളിൽനിന്ന്‌ നമുക്ക്‌ ഒന്ന്‌ ഉറപ്പാണ്‌: ഭാവി മുൻകൂട്ടിപ്പറയുന്നത്‌ ഉൾപ്പെടെ യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഏറ്റവും ഉചിതമായവയായിരിക്കും.