പഠനലേഖനം 19
ഗീതം 22 രാജ്യം സ്ഥാപിതമായി—അതു വരേണമേ!
ഭാവിയിലെ യഹോവയുടെ വിധികളെക്കുറിച്ച് നമുക്ക് എന്ത് അറിയാം?
‘യഹോവ ആരും നശിച്ചുപോകാതിരിക്കാനാണ് ആഗ്രഹിക്കുന്നത്.’ —2 പത്രോ. 3:9.
ഉദ്ദേശ്യം
യഹോവ നീതിയോടെ, ശരിയായ വിധത്തിലായിരിക്കും ഭാവിയിൽ ആളുകളെ വിധിക്കുന്നതെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.
1. നമ്മൾ ആവേശം നിറഞ്ഞ സമയത്താണു ജീവിക്കുന്നതെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
വളരെ ആവേശം നിറഞ്ഞ സമയത്താണു നമ്മൾ ജീവിക്കുന്നത്! ഓരോ ദിവസവും ബൈബിൾപ്രവചനങ്ങൾ നിറവേറുന്നതു നമുക്കു കൺമുന്നിൽ കാണാനാകുന്നു. ഉദാഹരണത്തിന്, ലോകത്തിന്റെ ആധിപത്യം നേടാനായി ‘വടക്കേ രാജാവും തെക്കേ രാജാവും’ തമ്മിൽ മത്സരിക്കുന്നതു നമ്മൾ കാണുന്നുണ്ട്. (ദാനി. 11:40, അടിക്കുറിപ്പ്.) ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ലോകമെങ്ങും പ്രസംഗിക്കപ്പെടുന്നതും ലക്ഷക്കണക്കിന് ആളുകൾ യഹോവയെ സേവിക്കാൻ മുന്നോട്ടുവരുന്നതും നമ്മൾ കാണുന്നു. (യശ. 60:22; മത്താ. 24:14) അതുപോലെ നമുക്ക് ആവശ്യമായ ആത്മീയാഹാരം “തക്കസമയത്ത്” സമൃദ്ധമായി ലഭിക്കുകയും ചെയ്യുന്നു.—മത്താ. 24:45-47.
2. നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം, പക്ഷേ എന്ത് നമ്മൾ അംഗീകരിക്കണം?
2 തൊട്ടടുത്ത ഭാവിയിൽ നടക്കാൻപോകുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ യഹോവ നമ്മളെ സഹായിക്കുന്നു. (സുഭാ. 4:18; ദാനി. 2:28) ഒരു കാര്യം നമുക്ക് ഉറപ്പോടെ പറയാം, മഹാകഷ്ടതയുടെ സമയത്ത് വിശ്വസ്തമായി സഹിച്ചുനിൽക്കാനും നമുക്കിടയിലെ ഐക്യം കാത്തുസൂക്ഷിക്കാനും വേണ്ട വിവരങ്ങളെല്ലാം, അതു തുടങ്ങുമ്പോഴേക്കും നമ്മൾ അറിഞ്ഞിരിക്കും. എങ്കിലും ഭാവിയിൽ നടക്കാൻപോകുന്ന സംഭവങ്ങളെക്കുറിച്ച് നമുക്ക് അറിയില്ലാത്ത ചില കാര്യങ്ങളുണ്ടെന്നും നമ്മൾ അംഗീകരിക്കണം. ഈ സംഭവങ്ങളെക്കുറിച്ച് നമ്മൾ മുമ്പ് പറഞ്ഞിരുന്ന ചില കാര്യങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ ലേഖനത്തിൽ നമ്മൾ ആദ്യം ചർച്ച ചെയ്യും. കൂടാതെ ഭാവിയെക്കുറിച്ചും നമ്മുടെ സ്വർഗീയപിതാവ് പ്രവർത്തിക്കുന്ന വിധത്തെക്കുറിച്ചും നമുക്ക് അറിയാവുന്ന ചില കാര്യങ്ങളും ചർച്ച ചെയ്യും.
നമുക്ക് എന്ത് അറിയില്ല?
3. യഹോവയുടെ ആരാധകരായിത്തീരാനുള്ള അവസരം എപ്പോൾ മുതൽ ഇല്ലാതാകും എന്നാണ് നമ്മൾ മുമ്പ് പറഞ്ഞിരുന്നത്, അങ്ങനെ ചിന്തിക്കാനുള്ള കാരണം എന്താണ്?
3 നമ്മൾ മുമ്പ് പറഞ്ഞിരുന്നത്, മഹാകഷ്ടത തുടങ്ങിയശേഷം ആർക്കും യഹോവയ്ക്കുവേണ്ടി നിലപാട് എടുക്കാനും അങ്ങനെ അർമഗെദോനെ അതിജീവിക്കാനും അവസരം ലഭിക്കില്ല എന്നാണ്. പ്രളയത്തെക്കുറിച്ചുള്ള ബൈബിൾവിവരണത്തിന്, മാതൃക-പ്രതിമാതൃക നിവൃത്തിയുണ്ട് എന്നു ചിന്തിച്ചതായിരുന്നു അങ്ങനെ വിശ്വസിക്കാൻ കാരണം. ഉദാഹരണത്തിന്, പ്രളയത്തിനു മുമ്പ് യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചതുപോലെ മഹാകഷ്ടതയുടെ തുടക്കത്തിൽ സാത്താന്റെ വ്യവസ്ഥിതിക്കു നേരേ യഹോവ ‘വാതിൽ അടയ്ക്കുമെന്നും’ പിന്നെ ആർക്കും രക്ഷപ്പെടാൻ ആകില്ലെന്നും നമ്മൾ ന്യായവാദം ചെയ്തിരുന്നു.—മത്താ. 24:37-39.
4. പ്രളയത്തെക്കുറിച്ചുള്ള വിവരണത്തിന് മാതൃക-പ്രതിമാതൃക നിവൃത്തിയുള്ളതായി ഇനി കാണേണ്ടതുണ്ടോ? വിശദീകരിക്കുക.
4 പ്രളയത്തെക്കുറിച്ചുള്ള ബൈബിൾവിവരണത്തിനു മാതൃക-പ്രതിമാതൃക നിവൃത്തിയുളളതായി നമ്മൾ കാണേണ്ടതുണ്ടോ? വേണ്ടാ എന്നതാണ് ഉത്തരം. എന്തുകൊണ്ട്? കാരണം, ബൈബിൾ അതെക്കുറിച്ച് നേരിട്ട് ഒന്നും പറയുന്നില്ല. a യേശു ‘നോഹയുടെ നാളുകളെ’ തന്റെ സാന്നിധ്യവുമായി താരതമ്യം ചെയ്തു എന്നതു ശരിയാണ്. പക്ഷേ പ്രളയത്തിന്റെ സമയത്ത് നടന്ന ഓരോ സംഭവത്തിനും ഭാവിയിൽ ഒരു നിവൃത്തിയുണ്ടെന്ന് യേശു സൂചിപ്പിച്ചില്ല. പെട്ടകത്തിന്റെ വാതിൽ അടച്ചതിന് എന്തെങ്കിലും പ്രാവചനികനിവൃത്തിയുണ്ടെന്നും യേശു പറഞ്ഞില്ല. എന്നാൽ നോഹയെക്കുറിച്ചും പ്രളയത്തെക്കുറിച്ചും ഉള്ള വിവരണത്തിൽനിന്ന് നമുക്ക് ഒന്നും പഠിക്കാനില്ല എന്നല്ല അതിന്റെ അർഥം.
5. (എ) നോഹ എങ്ങനെയാണു പ്രളയത്തിനു മുമ്പ് തന്റെ വിശ്വാസം തെളിയിച്ചത്? (എബ്രായർ 11:7; 1 പത്രോസ് 3:20) (ബി) നോഹ നടത്തിയ പ്രസംഗപ്രവർത്തനവും നമ്മുടെ നാളിലെ പ്രസംഗപ്രവർത്തനവും തമ്മിൽ എന്തു സമാനതയാണുള്ളത്?
5 യഹോവയിൽനിന്ന് മുന്നറിയിപ്പു കിട്ടിയപ്പോൾ പെട്ടകം പണിതുകൊണ്ട് നോഹ തന്റെ വിശ്വാസം തെളിയിച്ചു. (എബ്രായർ 11:7; 1 പത്രോസ് 3:20 വായിക്കുക.) അതുപോലെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത കേൾക്കുന്ന ആളുകൾ, അതിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസം തെളിയിക്കേണ്ടതുണ്ട്. (പ്രവൃ. 3:17-20) നോഹ ‘നീതിയെക്കുറിച്ച് പ്രസംഗിച്ചു’ എന്ന് പത്രോസ് എഴുതി. (2 പത്രോ. 2:5) നോഹ പ്രസംഗപ്രവർത്തനം നടത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. എങ്കിലും കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ പ്രളയത്തിനു മുമ്പ് ഭൂമിയിലുണ്ടായിരുന്ന എല്ലാവർക്കും മുന്നറിയിപ്പുകൊടുക്കാൻ നോഹയ്ക്കു കഴിഞ്ഞോ എന്നു ബൈബിൾ പറയുന്നില്ല. ഇന്ന് നമ്മളും ഉത്സാഹത്തോടെ ലോകവ്യാപകമായി പ്രസംഗപ്രവർത്തനം നടത്തുന്നുണ്ട്. പക്ഷേ എത്ര ശ്രമിച്ചാലും അന്ത്യം വരുന്നതിനു മുമ്പ് എല്ലാവരുടെയും അടുത്ത് സന്തോഷവാർത്ത എത്തിക്കാൻ നമുക്കു കഴിയണമെന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
6-7. അന്ത്യം വരുന്നതിനു മുമ്പ് ഓരോ വ്യക്തിയുടെയും അടുത്ത് സന്തോഷവാർത്ത എത്തിക്കാൻ നമുക്ക് കഴിയില്ലെന്നു പറയാവുന്നത് എന്തുകൊണ്ട്?
6 നമ്മുടെ നാളിലെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞതെന്നു ചിന്തിക്കുക. “ദൈവരാജ്യത്തിന്റെ . . . സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും” എന്ന് യേശു മുൻകൂട്ടി പറഞ്ഞു. (മത്താ. 24:14) ആ പ്രവചനം മുമ്പെന്നത്തേക്കാളും അധികമായി ഇന്ന് നിറവേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് 1,000-ത്തിലധികം ഭാഷകളിൽ സന്തോഷവാർത്ത അറിയിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ jw.org വെബ്സൈറ്റിലൂടെ ഇന്ന് ലോകത്തിലെ ഭൂരിഭാഗം ആളുകൾക്കും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയാനുള്ള അവസരമുണ്ട്.
7 എങ്കിലും താൻ വരുന്നതിനു മുമ്പ് ശിഷ്യന്മാർ ‘പട്ടണങ്ങൾ മുഴുവൻ സഞ്ചരിച്ചുതീർക്കില്ല’ എന്ന് യേശു പറഞ്ഞു. ഇതു സൂചിപ്പിക്കുന്നത്, യേശു വരുന്നതിനു മുമ്പ് എല്ലാവരുടെയും അടുത്ത് സന്തോഷവാർത്ത എത്തിക്കാൻ നമുക്കു കഴിയില്ല എന്നാണ്. (മത്താ. 10:23; 25:31-33) നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ള സ്ഥലങ്ങളിലാണു ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്നത്. കൂടാതെ ഓരോ മിനിട്ടിലും നൂറുകണക്കിനു കുട്ടികളാണു ജനിക്കുന്നത്. “എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും” സന്തോഷവാർത്ത അറിയിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. (വെളി. 14:6) എങ്കിലും അന്ത്യം വരുന്നതിനു മുമ്പ് ഭൂമിയിലുള്ള ഓരോ വ്യക്തിയെയും സന്തോഷവാർത്ത അറിയിക്കാൻ നമുക്കു കഴിയില്ല എന്നതാണു സത്യം.
8. യഹോവ ഭാവിയിൽ ന്യായം വിധിക്കുന്നതിനെക്കുറിച്ച് എന്തു ചോദ്യം നമ്മുടെ മനസ്സിൽ വന്നേക്കാം? (ചിത്രങ്ങളും കാണുക.)
8 അപ്പോൾ ഒരു ചോദ്യം വന്നേക്കാം: മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പ് സന്തോഷവാർത്ത അറിയാൻ അവസരം കിട്ടാത്തവരുടെ കാര്യമോ? യഹോവയും, വിധിക്കാനുള്ള ഉത്തരവാദിത്വം യഹോവ ഏൽപ്പിച്ചിരിക്കുന്ന യേശുവും അവരെ എങ്ങനെയായിരിക്കും ന്യായം വിധിക്കുന്നത്? (യോഹ. 5:19, 22, 27; പ്രവൃ. 17:31) ഈ ലേഖനത്തിന്റെ ആധാരവാക്യം പറയുന്നതുപോലെ ‘ആരും നശിച്ചുപോകണമെന്നല്ല’ പകരം ‘എല്ലാവരും മാനസാന്തരപ്പെടണമെന്നാണ്’ യഹോവ ആഗ്രഹിക്കുന്നത്. (2 പത്രോ. 3:9; 1 തിമൊ. 2:4) അക്കാര്യം നമുക്ക് ഉറപ്പാണെങ്കിലും സന്തോഷവാർത്ത കേൾക്കാൻ അവസരം കിട്ടാത്തവരെ യഹോവ എങ്ങനെയായിരിക്കും ന്യായം വിധിക്കുക എന്നു നമ്മളോടു പറഞ്ഞിട്ടില്ല. യഹോവ ചെയ്ത കാര്യങ്ങളെക്കുറിച്ചോ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചോ നമ്മളോടു പറയാനുള്ള ബാധ്യത യഹോവയ്ക്ക് ഇല്ല.
മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പ് സന്തോഷവാർത്ത കേൾക്കാൻ അവസരം കിട്ടാത്തവരെ യഹോവ എങ്ങനെയായിരിക്കും ന്യായം വിധിക്കുന്നത്? (8-ാം ഖണ്ഡിക കാണുക) c
9. ബൈബിളിലൂടെ യഹോവ ഏതു കാര്യം നമുക്കു വെളിപ്പെടുത്തി തന്നിട്ടുണ്ട്?
9 താൻ ചെയ്യാൻ പോകുന്ന ചില കാര്യങ്ങൾ യഹോവ ബൈബിളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, സന്തോഷവാർത്ത കേൾക്കാനോ അതിനു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താനോ അവസരം കിട്ടാത്ത ‘നീതികെട്ടവരെ’ തിരികെ ജീവനിലേക്കു കൊണ്ടുവരുമെന്ന് യഹോവ പറഞ്ഞുതന്നിട്ടുണ്ട്. (പ്രവൃ. 24:15; ലൂക്കോ. 23:42, 43) ഇത് പ്രധാനപ്പെട്ട മറ്റു പല ചോദ്യങ്ങളും നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം.
10. മറ്റ് ഏതെല്ലാം ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം?
10 മഹാകഷ്ടതയുടെ സമയത്ത് മരിച്ചുപോകുന്ന എല്ലാവരും പുനരുത്ഥാനപ്രത്യാശ ഇല്ലാതെ എന്നേക്കുമായി നശിച്ച് പോകുകയാണോ? യഹോവയെ എതിർക്കുന്നവരെ യഹോവയും സൈന്യവും അർമഗെദോനിൽ നശിപ്പിക്കുമെന്നു തിരുവെഴുത്ത് ഉറപ്പുതരുന്നു. (2 തെസ്സ. 1:6-10) അവർ പുനരുത്ഥാനപ്പെടുകയും ഇല്ല. അപ്പോൾ മറ്റുള്ളവരോ? ഉദാഹരണത്തിന്, മഹാകഷ്ടതയുടെ സമയത്ത് രോഗവും പ്രായാധിക്യവും കാരണം മരിക്കുന്നവരോ, അപകടത്തിൽപ്പെട്ട് മരിക്കുന്നവരോ, മറ്റുള്ളവരുടെ കൈയാൽ കൊല്ലപ്പെടുന്നവരോ ഒക്കെ? (സഭാ. 9:11; സെഖ. 14:13) ഇതിൽ ചിലരെങ്കിലും നീതികെട്ടവരുടെ കൂട്ടത്തിൽ പുതിയ ഭൂമിയിലേക്കു പുനരുത്ഥാനപ്പെട്ട് വരുമോ? നമുക്ക് അത് അറിയില്ല.
നമുക്ക് എന്ത് അറിയാം
11. യേശു ആളുകളെ ന്യായംവിധിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും?
11 ഭാവിയിൽ നടക്കാനിരിക്കുന്ന പല സംഭവങ്ങളെക്കുറിച്ചും നമുക്ക് അറിയാം. ഉദാഹരണത്തിന്, ആളുകൾ തന്റെ സഹോദരന്മാരോട് എങ്ങനെ ഇടപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഭാവിയിൽ ക്രിസ്തു അവരെ ചെമ്മരിയാടുകളും കോലാടുകളും ആയി ന്യായം വിധിക്കുന്നതെന്നു നമുക്ക് അറിയാം. (മത്താ. 25:40) ചെമ്മരിയാടുകളായി ന്യായം വിധിക്കപ്പെടുന്നവർ അഭിഷിക്തക്രിസ്ത്യാനികളെയും യേശുവിനെയും പിന്തുണച്ചിട്ടുള്ളവരായിരിക്കും. മഹാകഷ്ടത തുടങ്ങിക്കഴിഞ്ഞും ക്രിസ്തുവിന്റെ സഹോദരന്മാരിൽ ചിലർ ഭൂമിയിലുണ്ടായിരിക്കുമെന്നു നമുക്ക് അറിയാം. അർമഗെദോൻ തുടങ്ങുന്നതിനു തൊട്ടുമുമ്പുവരെ അവരെ സ്വർഗത്തിലേക്ക് എടുക്കില്ല. ക്രിസ്തുവിന്റെ സഹോദരന്മാർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം ആത്മാർഥഹൃദയരായവർക്ക് അവരെയും അവരുടെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കാനുള്ള അവസരമുണ്ടായിരിക്കും. (മത്താ. 25:31, 32; വെളി. 12:17) ഈ കാര്യങ്ങൾ പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ടാണ്?
12-13. ‘ബാബിലോൺ എന്ന മഹതിയുടെ’ നാശം കണ്ടുകഴിയുമ്പോൾ ചിലർ എങ്ങനെ പ്രതികരിച്ചേക്കാം? (ചിത്രങ്ങളും കാണുക.)
12 ‘ബാബിലോൺ എന്ന മഹതിയുടെ’ നാശം കാണുമ്പോൾ, ‘വർഷങ്ങളായി യഹോവയുടെ സാക്ഷികൾ ഇതെക്കുറിച്ച് പറഞ്ഞതാണല്ലോ’ എന്ന് മഹാകഷ്ടത തുടങ്ങി കഴിഞ്ഞുപോലും ചിലർ ചിന്തിച്ചേക്കാം. അവരിൽ ചിലരെങ്കിലും യഹോവയിൽ വിശ്വസിക്കാൻ തയ്യാറാകുമോ?—വെളി. 17:5; യഹ. 33:33.
13 അങ്ങനെ സംഭവിച്ചാൽ അത് മോശയുടെ കാലത്ത് ഈജിപ്തിൽ നടന്നതുപോലെയായിരിക്കും. ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോന്നപ്പോൾ ‘ഒരു വലിയ സമ്മിശ്രപുരുഷാരം’ അവരോടൊപ്പം ചേർന്നത് ഓർക്കുക. പത്തു ബാധകളെക്കുറിച്ച് മോശ നൽകിയ മുന്നറിയിപ്പ് നിറവേറുന്നത് കണ്ടപ്പോഴായിരിക്കാം അവരിൽ ചിലർ യഹോവയിൽ വിശ്വസിക്കാൻ തുടങ്ങിയത്. (പുറ. 12:38) അങ്ങനെയൊരു കാര്യം ബാബിലോൺ എന്ന മഹതിയുടെ നാശത്തിനു ശേഷവും സംഭവിക്കുന്നെങ്കിലോ? അപ്പോൾ, അർമഗെദോൻ വരുന്നതിനു തൊട്ടുമുമ്പുപോലും ആളുകൾക്ക് നമ്മളോടൊപ്പം ചേരാൻ അവസരം കിട്ടിയതു ശരിയായില്ല എന്നു നമുക്കു തോന്നുമോ? ഒരിക്കലും ഇല്ല! കാരണം, “കരുണയും അനുകമ്പയും ഉള്ള . . പെട്ടെന്നു കോപിക്കാത്ത . . അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞ” നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്. b—പുറ. 34:6.
‘ബാബിലോൺ എന്ന മഹതിയുടെ’ നാശം കാണുന്ന ചിലർ, ‘യഹോവയുടെ സാക്ഷികൾ വർഷങ്ങളായി ഇതു പറഞ്ഞതാണല്ലോ’ എന്ന് ഓർത്തേക്കാം (12-13 ഖണ്ഡികകൾ കാണുക) d
14-15. ഒരാളുടെ ഭാവി അദ്ദേഹം എപ്പോൾ മരിക്കുന്നു എന്നതിനെയോ എവിടെ താമസിക്കുന്നു എന്നതിനെയോ ആശ്രയിച്ചാണോ? വിശദീകരിക്കുക. (സങ്കീർത്തനം 33:4, 5)
14 വിശ്വാസത്തിലില്ലാത്ത തങ്ങളുടെ ബന്ധുക്കളെക്കുറിച്ച് ചില സഹോദരങ്ങൾ ഇങ്ങനെ പറയുന്നതു നമ്മൾ കേട്ടിട്ടുണ്ടാകാം: ‘അവർ മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പ് മരിച്ചുപോയെങ്കിൽ നല്ലതായിരുന്നു, അപ്പോൾ അവർക്കു പുനരുത്ഥാനപ്രത്യാശ ഉണ്ടാകുമല്ലോ.’ സ്നേഹംകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. എന്നാൽ ഒരാളുടെ ഭാവി തീരുമാനിക്കപ്പെടുന്നത് അയാൾ എപ്പോൾ മരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല. യഹോവ പൂർണനായ ന്യായാധിപനാണ്. യഹോവയുടെ തീരുമാനങ്ങൾ എല്ലായ്പ്പോഴും നീതിയുള്ളതും ശരിയായതും ആണ്. (സങ്കീർത്തനം 33:4, 5 വായിക്കുക.) “സർവഭൂമിയുടെയും ന്യായാധിപൻ” നീതി മാത്രമേ പ്രവർത്തിക്കൂ എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—ഉൽപ. 18:25.
15 ഒരു വ്യക്തി എവിടെ താമസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അല്ല അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്നത് എന്നു ചിന്തിക്കുന്നതും ന്യായമാണ്. ചില പ്രദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത കേൾക്കാൻ ഇതുവരെ അവസരം കിട്ടിയിട്ടില്ല. അങ്ങനെയുള്ളവരെ എല്ലാവരെയും യഹോവ ‘കോലാടുകളായി’ വിധിക്കുമെന്നു നമുക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല. (മത്താ. 25:46) നീതിയോടെ വിധി നടപ്പാക്കുന്ന സർവഭൂമിയുടെയും ന്യായാധിപനായ യഹോവ നമ്മളെക്കാളെല്ലാം ഈ വ്യക്തികളെക്കുറിച്ച് ചിന്തയുള്ളവനാണ്. മഹാകഷ്ടതയുടെ സമയത്ത് യഹോവ എങ്ങനെയാണു കാര്യങ്ങളെ വഴി നയിക്കുകയെന്നു നമുക്ക് അറിയില്ല. മഹാകഷ്ടതയുടെ സമയത്ത് നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ അവരിൽ ചിലർ യഹോവയിൽ വിശ്വാസമർപ്പിച്ചേക്കാം. യഹോവ തന്റെ പേര് വിശുദ്ധീകരിക്കുന്ന സമയമാകുമ്പോഴേക്കും അവർ യഹോവയുടെ പക്ഷത്ത് നിലയുറപ്പിച്ചേക്കാം.—യഹ. 38:16.
മഹാകഷ്ടത തുടങ്ങിയതിനുശേഷം . . . ഈ സംഭവങ്ങൾ കാണുന്ന ചിലരെങ്കിലും മാറ്റം വരുത്താൻ തയ്യാറാകുമോ?
16. യഹോവയെക്കുറിച്ച് നമ്മൾ എന്താണു മനസ്സിലാക്കിയത്? (ചിത്രവും കാണുക.)
16 യഹോവ ഓരോ മനുഷ്യജീവനെയും എത്രയധികം വിലയുള്ളതായിട്ടാണ് കാണുന്നതെന്നു ബൈബിൾ പഠിക്കുന്നതിലൂടെ നമുക്കു മനസ്സിലാക്കാനാകുന്നു. എല്ലാവർക്കും നിത്യം ജീവിക്കാനുള്ള അവസരം കിട്ടുന്നതിനു ദൈവം, തന്റെ മകന്റെ ജീവൻ നമുക്കുവേണ്ടി നൽകി. (യോഹ. 3:16) യഹോവയുടെ ആർദ്രസ്നേഹം നമുക്കെല്ലാം അനുഭവിച്ചറിയാനായി. (യശ. 49:15) യഹോവയ്ക്കു ഓരോരുത്തരെയും വ്യക്തിപരമായി അറിയാം. നമ്മളെ അത്ര നന്നായി അറിയാവുന്നതുകൊണ്ട് നമ്മൾ മരിച്ചുപോയാലും നമ്മുടെ ഓരോ പ്രത്യേകതകളും എല്ലാ ഓർമകളും സഹിതം തിരികെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവയ്ക്കു പറ്റും. (മത്താ. 10:29-31) തീർച്ചയായും, സ്നേഹവാനായ സ്വർഗീയപിതാവ് ഓരോ വ്യക്തിയെയും ശരിയായ വിധത്തിലും നീതിയോടെയും കരുണയോടെയും മാത്രമേ ന്യായം വിധിക്കുകയുള്ളൂ എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—യാക്കോ. 2:13.
യഹോവ ഓരോ വ്യക്തിയെയും ശരിയായ വിധത്തിലും നീതിയോടെയും കരുണയോടെയും മാത്രമേ ന്യായം വിധിക്കുകയുള്ളൂ എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും (16-ാം ഖണ്ഡിക കാണുക)
17. അടുത്ത ലേഖനത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?
17 ഇപ്പോൾ ഈ കാര്യങ്ങൾ നമുക്കു കൂടുതൽ വ്യക്തമായിരിക്കുന്നതുകൊണ്ട് മുമ്പെന്നത്തെക്കാളും അധികം പ്രസംഗപ്രവർത്തനത്തിന്റെ അടിയന്തിരതയും വർധിച്ചു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനം തുടരാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ വിശദമായി പഠിക്കും.
ഗീതം 76 നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
a ഇങ്ങനെയൊരു മാറ്റം വരുത്തിയതിന്റെ കാരണത്തെക്കുറിച്ച് അറിയാൻ 2015 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ “അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്” എന്ന ലേഖനം പേ. 7-11 കാണുക.
b ബാബിലോൺ എന്ന മഹതിയുടെ നാശത്തിനു ശേഷം യഹോവയുടെ എല്ലാ ദാസന്മാർക്കും എതിരെ മാഗോഗിലെ ഗോഗിന്റെ ആക്രമണമുണ്ടാകും. ബാബിലോൺ എന്ന മഹതിയുടെ നാശത്തിനുശേഷം ദൈവജനത്തോടൊപ്പം ചേരുന്ന ആളുകൾക്കും ആ പരിശോധന നേരിടേണ്ടിവരും.
c ചിത്രത്തിന്റെ വിവരണം: ചില ആളുകളുടെ അടുത്ത് സന്തോഷവാർത്തയുമായി നമുക്ക് എത്താൻ കഴിയാത്തതിന്റെ കാരണങ്ങൾ സൂചിപ്പിക്കുന്ന മൂന്നു ചിത്രങ്ങൾ: (1) പ്രദേശത്തെ പ്രധാന മതം കാരണം പ്രസംഗപ്രവർത്തനം സുരക്ഷിതമല്ലാത്ത ഒരു സ്ഥലത്ത് താമസിക്കുന്ന ഒരു സ്ത്രീ, (2) ഒരു ദമ്പതികളുടെ ചിത്രം. അവർ താമസിക്കുന്ന പ്രദേശത്തെ പ്രധാന രാഷ്ട്രീയവ്യവസ്ഥ കാരണം, അവിടെ നമ്മുടെ പ്രവർത്തനം നിയമവിരുദ്ധവും അപകടകരവും ആണ്, (3) ഒറ്റപ്പെട്ട, നമുക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു സ്ഥലത്ത് ജീവിക്കുന്ന ഒരാൾ.
d ചിത്രത്തിന്റെ വിവരണം: സത്യത്തിൽനിന്ന് അകന്നുപോയ ഒരു യുവതി ‘ബാബിലോൺ എന്ന മഹതിയുടെ’ നാശത്തെക്കുറിച്ച് മുമ്പ് പഠിച്ച കാര്യങ്ങൾ ഓർക്കുന്നു. അവൾ തന്റെ ചിന്തകൾക്ക് മാറ്റം വരുത്തുകയും സാക്ഷികളായ മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുവരികയും ചെയ്യുന്നു. അങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ കരുണയും അനുകമ്പയും ഉള്ള നമ്മുടെ സ്വർഗീയപിതാവിനെ നമ്മൾ അനുകരിക്കുകയും ഒരു പാപി തിരിഞ്ഞുവന്നതിൽ സന്തോഷിക്കുകയും ചെയ്യും.