വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 24

ഗീതം 24 യഹോവയുടെ പർവതത്തിലേക്കു വരൂ!

എന്നും യഹോവയുടെ അതിഥിയായിരിക്കുക!

എന്നും യഹോവയുടെ അതിഥിയായിരിക്കുക!

“യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും?”സങ്കീ. 15:1.

ഉദ്ദേശ്യം

യഹോവയുടെ സുഹൃത്തായി തുടരാൻ എന്തു ചെയ്യണമെന്നും തന്റെ സുഹൃത്തുക്കളോടു നമ്മൾ എങ്ങനെ ഇടപെടാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നതെന്നും പഠിക്കും.

1. സങ്കീർത്തനം 15:1-5 നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

 യഹോവയ്‌ക്കു ജീവിതം സമർപ്പിക്കുകയും യഹോവയുമായി ഒരു അടുത്തബന്ധം നിലനിറുത്തുകയും ചെയ്‌താൽ ദൈവത്തിന്റെ കൂടാരത്തിൽ അതിഥികളായിരിക്കാൻ നമുക്കു കഴിയുമെന്നു കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചു. എന്നാൽ അങ്ങനെയൊരു ബന്ധത്തിലേക്കു വരാൻ നമ്മൾ എന്താണു ചെയ്യേണ്ടത്‌? 15-ാം സങ്കീർത്തനം അതെക്കുറിച്ച്‌ പറയുന്നുണ്ട്‌. (സങ്കീർത്തനം 15:1-5 വായിക്കുക.) യഹോവയുടെ ഒരു അടുത്ത സുഹൃത്താകാൻ നമ്മൾ എന്താണു ചെയ്യേണ്ടതെന്ന്‌ അവിടെ വിശദീകരിക്കുന്നു.

2. യഹോവയുടെ കൂടാരത്തെക്കുറിച്ച്‌ പറഞ്ഞപ്പോൾ ദാവീദിന്റെ മനസ്സിലുണ്ടായിരുന്നത്‌ എന്തായിരിക്കാം?

2 സങ്കീർത്തനം 15 തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌: “യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?” (സങ്കീ. 15:1) യഹോവയുടെ ‘കൂടാരം’ എന്നു പറഞ്ഞപ്പോൾ ദാവീദിന്റെ മനസ്സിലുണ്ടായിരുന്നത്‌, കുറച്ച്‌ നാൾ ഗിബെയോനിലുണ്ടായിരുന്ന വിശുദ്ധകൂടാരമായിരിക്കാം. ദാവീദ്‌ ദൈവത്തിന്റെ ‘വിശുദ്ധപർവതത്തെക്കുറിച്ചും’ പറയുന്നുണ്ട്‌. അതു പറഞ്ഞപ്പോൾ യരുശലേമിലെ സീയോൻ പർവതത്തെക്കുറിച്ചായിരിക്കാം ദാവീദ്‌ ചിന്തിച്ചത്‌. ഗിബെയോന്‌ ഏതാണ്ട്‌ 10 കിലോമീറ്റർ വടക്കുള്ള ഈ സീയോൻ പർവതത്തിൽ ദാവീദ്‌ ഒരു കൂടാരം നിർമിച്ച്‌, യഹോവയുടെ ഉടമ്പടിപ്പെട്ടകം കൊണ്ടുവന്ന്‌ അവിടെ വെച്ചു. യഹോവയ്‌ക്കു സ്ഥിരമായ ഒരു ആലയം പണിയുന്നതുവരെ ഉടമ്പടിപ്പെട്ടകം സൂക്ഷിക്കാനായിരുന്നു അത്‌.—2 ശമു. 6:17.

3. സങ്കീർത്തനം 15 പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? (ചിത്രവും കാണുക.)

3 മിക്ക ഇസ്രായേല്യർക്കും വിശുദ്ധകൂടാരത്തിൽ സേവിക്കാൻ കഴിയില്ലായിരുന്നു. ഇനി, ഉടമ്പടിപ്പെട്ടകം വെച്ചിരുന്ന കൂടാരത്തിലാണെങ്കിൽ വളരെക്കുറച്ച്‌ ആളുകൾക്കേ കയറാൻ പറ്റിയുള്ളൂ. എന്നാൽ, യഹോവയുടെ എല്ലാ വിശ്വസ്‌തദാസർക്കും ദൈവത്തിന്റെ ആലങ്കാരികകൂടാരത്തിൽ അതിഥികളായിരിക്കാൻ പറ്റും. അതിനു നമ്മൾ യഹോവയുടെ സുഹൃത്തുക്കളാകുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്‌താൽ മതി. അതാണു നമ്മുടെ എല്ലാം ആഗ്രഹവും. അങ്ങനെ യഹോവയുടെ സുഹൃത്തുക്കളായി തുടരാൻ നമ്മൾ വളർത്തിയെടുക്കേണ്ട ചില ഗുണങ്ങളെക്കുറിച്ച്‌ 15-ാം സങ്കീർത്തനത്തിൽ പറയുന്നുണ്ട്‌.

ദാവീദിന്റെ നാളിലെ ഇസ്രായേല്യർക്ക്‌ യഹോവയുടെ കൂടാരത്തിൽ അതിഥിയായിരിക്കുന്നതിന്റെ ചിത്രം മനസ്സിൽ കാണാൻ എളുപ്പമായിരുന്നു (3-ാം ഖണ്ഡിക കാണുക)


നിഷ്‌കളങ്കനായി നടന്ന്‌ ശരിയായതു ചെയ്യുക

4. നമ്മൾ സ്‌നാനമേൽക്കാൻ മാത്രമല്ല യഹോവ പ്രതീക്ഷിക്കുന്നതെന്ന്‌ എങ്ങനെ അറിയാം? (യശയ്യ 48:1)

4 സങ്കീർത്തനം 15:2-ൽ ദൈവത്തിന്റെ സുഹൃത്തിനെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌ ‘നിഷ്‌കളങ്കനായി നടന്ന്‌ ശരിയായതു ചെയ്യുന്നയാൾ’ എന്നാണ്‌. ഇതു നമ്മൾ ചെയ്‌തുകൊണ്ടേയിരിക്കേണ്ട ഒരു കാര്യമാണ്‌. എന്നാൽ നമുക്കു ശരിക്കും ‘നിഷ്‌കളങ്കനായി നടക്കാൻ’ കഴിയുമോ? കഴിയും. ഒരു മനുഷ്യനും പൂർണനല്ല എന്നതു ശരിയാണ്‌. പക്ഷേ, യഹോവയെ അനുസരിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുമ്പോൾ യഹോവ ആ വ്യക്തിയെ നിഷ്‌കളങ്കനായി കണക്കാക്കും. ദൈവത്തിനു ജീവിതം സമർപ്പിക്കുകയും സ്‌നാനമേൽക്കുകയും ചെയ്യുന്നത്‌ അതിന്റെ ഒരു തുടക്കം മാത്രമാണ്‌. ബൈബിൾക്കാലങ്ങളിൽ, ഒരു വ്യക്തി ഇസ്രായേൽജനതയുടെ ഭാഗമായിരുന്നതുകൊണ്ട്‌ മാത്രം അദ്ദേഹത്തിന്‌ യഹോവയുടെ അതിഥിയായിരിക്കാൻ കഴിയില്ലായിരുന്നു. ചിലർ ദൈവത്തെ വിളിച്ചപേക്ഷിച്ചെങ്കിലും അവർ അത്‌ ചെയ്‌തത്‌ “സത്യത്തോടും നീതിയോടും” കൂടെ ആയിരുന്നില്ല. (യശയ്യ 48:1 വായിക്കുക.) യഹോവയുടെ അതിഥിയാകാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരു ഇസ്രായേല്യൻ യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും അത്‌ അനുസരിക്കുകയും വേണമായിരുന്നു. ഇന്നും യഹോവയുടെ ഒരു അടുത്ത സുഹൃത്താകുന്നതിന്‌ ഒരാൾ സ്‌നാനപ്പെടുകയും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുകയും ചെയ്‌താൽമാത്രം പോരാ. ആ വ്യക്തി ‘ശരിയായതു ചെയ്യുന്നതിൽ’ തുടരേണ്ടതുണ്ട്‌. എന്നാൽ, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

5. എല്ലാ കാര്യങ്ങളിലും യഹോവയെ അനുസരിക്കുക എന്നാൽ എന്താണ്‌ അർഥം?

5 പതിവായി രാജ്യഹാളിൽ മീറ്റിങ്ങുകൾക്കു പോകുന്നതുകൊണ്ട്‌ മാത്രം യഹോവ ഒരാളെ ‘നിഷ്‌കളങ്കനായും ശരിയായതു ചെയ്യുന്നയാളായും‘ കണക്കാക്കില്ല. (1 ശമു. 15:22) നമ്മൾ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും യഹോവയെ അനുസരിക്കാൻ പരമാവധി ശ്രമിക്കേണ്ടതുണ്ട്‌, നമ്മൾ ഒറ്റയ്‌ക്കായിരിക്കുമ്പോൾപ്പോലും. (സുഭാ. 3:6; സഭാ. 12:13, 14) അതുപോലെ വളരെ നിസ്സാരമെന്നു നമുക്കു തോന്നുന്ന കാര്യങ്ങളിലും യഹോവയെ അനുസരിക്കേണ്ടതു പ്രധാനമാണ്‌. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ ദൈവത്തെ ശരിക്കും സ്‌നേഹിക്കുന്നുണ്ടെന്നു കാണിക്കുകയാണ്‌. യഹോവയ്‌ക്ക്‌ അപ്പോൾ നമ്മളോടു കൂടുതൽ ഇഷ്ടം തോന്നും.—യോഹ. 14:23; 1 യോഹ. 5:3.

6. മുമ്പു ചെയ്‌ത നല്ല കാര്യങ്ങളെക്കാൾ എന്തിനു കൂടുതൽ പ്രാധാന്യമുണ്ടെന്നാണ്‌ എബ്രായർ 6:10-12 സൂചിപ്പിക്കുന്നത്‌?

6 നമ്മൾ മുമ്പ്‌ യഹോവയ്‌ക്കുവേണ്ടി ചെയ്‌ത കാര്യങ്ങളൊക്കെ യഹോവ വളരെ വിലമതിക്കുന്നുണ്ട്‌. എന്നാൽ മുൻകാലങ്ങളിൽ വിശ്വസ്‌തരായിരുന്നതുകൊണ്ട്‌ മാത്രം യഹോവയുടെ കൂടാരത്തിൽ അതിഥികളായി തുടരാൻ നമുക്കു കഴിയില്ല. എബ്രായർ 6:10-12 (വായിക്കുക) വരെയുള്ള വാക്യങ്ങളിൽനിന്ന്‌ അത്‌ വ്യക്തമാണ്‌. നമ്മൾ മുമ്പ്‌ ചെയ്‌ത നല്ല കാര്യങ്ങളൊന്നും യഹോവ മറക്കില്ല. പക്ഷേ, നമ്മൾ “അവസാനംവരെ” മുഴുഹൃദയത്തോടെ ദൈവത്തെ സേവിക്കാൻ ദൈവം പ്രതീക്ഷിക്കുന്നുണ്ട്‌. അങ്ങനെ നമ്മൾ “തളർന്നുപോകാതിരുന്നാൽ” യഹോവ എന്നും നമ്മുടെ സുഹൃത്തായിരിക്കും.—ഗലാ. 6:9.

ഹൃദയത്തിൽ സത്യം സംസാരിക്കുക

7. ഹൃദയത്തിൽ സത്യം സംസാരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

7 യഹോവയുടെ കൂടാരത്തിൽ അതിഥിയായിരിക്കാൻ ഒരാൾ ‘ഹൃദയത്തിൽ സത്യം സംസാരിക്കുന്നയാൾ’ ആയിരിക്കണം. (സങ്കീ. 15:2) അതിൽ നുണ പറയാതിരിക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്‌. നമ്മൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (എബ്രാ. 13:18) കാരണം, “യഹോവ വഞ്ചകരെ വെറുക്കുന്നു, നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്‌.”—സുഭാ. 3:32.

8. നമ്മൾ എങ്ങനെയുള്ള ഒരാളാകരുത്‌?

8 ‘ഹൃദയത്തിൽ സത്യം സംസാരിക്കുന്നയാൾ’ എങ്ങനെയുള്ള ഒരാളായിരിക്കും? അയാൾ മറ്റുള്ളവരുടെ മുമ്പിൽ ശരിയായ കാര്യങ്ങൾ ചെയ്‌തിട്ട്‌, ഒറ്റയ്‌ക്കായിരിക്കുമ്പോൾ ദൈവനിയമങ്ങൾ ലംഘിക്കുന്ന ഒരാളായിരിക്കില്ല. (യശ. 29:13) അങ്ങനെ അഭിനയിക്കുന്ന ഒരു വ്യക്തി യഹോവ വെച്ചിരിക്കുന്ന ചില നിയമങ്ങളൊക്കെ ശരിക്കും ആവശ്യമുള്ളതാണോ എന്നു ചിന്തിക്കാൻതുടങ്ങും. (യാക്കോ. 1:5-8) വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു തോന്നുന്ന കാര്യങ്ങളിൽ അദ്ദേഹം അനുസരണക്കേടു കാണിക്കും. എന്നിട്ടും കുഴപ്പമൊന്നും സംഭവിക്കുന്നില്ല എന്നു തോന്നുമ്പോൾ ഗുരുതരമായ തെറ്റുകൾ ചെയ്യാൻതുടങ്ങും. അങ്ങനെയുള്ള ഒരാൾ താൻ ദൈവത്തെ സേവിക്കുന്നുണ്ടല്ലോ എന്നു ചിന്തിച്ചാലും ആ ആരാധന ദൈവം സ്വീകരിക്കില്ല. (സഭാ. 8:11) അതുകൊണ്ട്‌ നമുക്ക്‌ എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കാൻ ശ്രമിക്കാം.

9. നഥനയേലിനെ യേശു ആദ്യമായി കണ്ട സന്ദർഭത്തിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാനുള്ളത്‌? (ചിത്രവും കാണുക.)

9 നമ്മൾ ഹൃദയത്തിൽ സത്യം സംസാരിക്കുന്ന ഒരാളായിരിക്കേണ്ടതു വളരെ പ്രധാനമാണ്‌. യേശുവും നഥനയേലും ഉൾപ്പെട്ട സംഭവത്തിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാക്കാം. ഫിലിപ്പോസ്‌ ഒരിക്കൽ നഥനയേലിനെ കൂട്ടിക്കൊണ്ട്‌ യേശുവിന്റെ അടുത്തേക്കു വന്നു. യേശു നഥനയേലിനെ ആദ്യമായിട്ടാണു കാണുന്നതെങ്കിലും അദ്ദേഹത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, ഒരു കാപട്യവുമില്ലാത്ത തനി ഇസ്രായേല്യൻ.” (യോഹ. 1:47) തന്റെ എല്ലാ ശിഷ്യന്മാരും സത്യസന്ധരാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. എന്നാൽ നഥനയേലിൽ യേശു ആ ഗുണം കൂടുതൽ കണ്ടു. നമ്മളെപ്പോലെ നഥനയേൽ അപൂർണനായിരുന്നെങ്കിലും അദ്ദേഹത്തിൽ ഒട്ടും കാപട്യമില്ലായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളിലും സത്യസന്ധനായിരുന്നു. അത്‌ യേശു വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. നമ്മളെക്കുറിച്ചും യേശു അങ്ങനെതന്നെ പറയണമെന്നല്ലേ നമ്മുടെ ആഗ്രഹം!

ഫിലിപ്പോസ്‌ യേശുവിനു നഥനയേലിനെ പരിചയപ്പെടുത്തിക്കൊടുത്തു. ‘ഒരു കാപട്യവും ഇല്ലാത്തയാൾ’ എന്ന്‌ യേശു നമ്മളെക്കുറിച്ചും പറയുമോ? (9-ാം ഖണ്ഡിക കാണുക)


10. നമ്മൾ സംസാരം ശ്രദ്ധിച്ചില്ലെങ്കിൽ എന്തു സംഭവിച്ചേക്കാം? (യാക്കോബ്‌ 1:26)

10 15-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും നമ്മൾ മറ്റുള്ളവരോട്‌ ഇടപെടുന്നതുമായി ബന്ധപ്പെട്ടതാണ്‌. സങ്കീർത്തനം 15:3-ൽ യഹോവയുടെ കൂടാരത്തിൽ അതിഥിയായിരിക്കുന്ന ഒരാൾ, “നാവുകൊണ്ട്‌ പരദൂഷണം പറയുന്നില്ല, അയൽക്കാരന്‌ ഒരു ദോഷവും ചെയ്യുന്നില്ല, സ്‌നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല” എന്നു പറയുന്നു. നമ്മൾ സംസാരം ശ്രദ്ധിച്ചില്ലെങ്കിൽ അതു മറ്റുള്ളവരെ വല്ലാതെ വേദനിപ്പിക്കും. അങ്ങനെ ചെയ്യുന്ന ഒരാൾക്ക്‌ യഹോവയുടെ കൂടാരത്തിൽ ഒരിക്കലും അതിഥിയായിരിക്കാൻ പറ്റില്ല.—യാക്കോബ്‌ 1:26 വായിക്കുക.

11. എന്താണ്‌ പരദൂഷണം, പശ്ചാത്താപമില്ലാതെ അതിൽ തുടരുന്നയാൾക്ക്‌ എതിരെ എന്തു നടപടിയെടുക്കും?

11 സങ്കീർത്തനക്കാരൻ ഇവിടെ പരദൂഷണത്തെക്കുറിച്ച്‌ എടുത്തുപറയുന്നുണ്ട്‌. എന്താണ്‌ പരദൂഷണം? മറ്റൊരാളുടെ നല്ല പേര്‌ നശിപ്പിക്കുന്ന വ്യാജപ്രസ്‌താവനകളാണ്‌ അത്‌. പശ്ചാത്താപമില്ലാതെ പരദൂഷണം പറയുന്ന ഒരാളെ സഭയിൽനിന്ന്‌ പുറത്താക്കും.—യിരെ. 17:10.

12-13. നമ്മൾ അറിയാതെ നമ്മുടെ കൂട്ടുകാരെ അപകീർത്തിപ്പെടുത്തിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്‌? (ചിത്രവും കാണുക.)

12 സങ്കീർത്തനം 15:3-ൽ യഹോവയുടെ അതിഥിയായിരിക്കുന്ന ഒരാൾ, അയൽക്കാരന്‌ ഒരു ദോഷവും ചെയ്യില്ലെന്നും സ്‌നേഹിതരെ അപകീർത്തിപ്പെടുത്തില്ലെന്നുംകൂടെ പറയുന്നുണ്ട്‌. എന്താണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌?

13 ചിലപ്പോൾ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്ന വിവരങ്ങൾ നമ്മൾ അറിയാതെ പറഞ്ഞുപരത്തിയേക്കാം. ഉദാഹരണത്തിന്‌ ഈ സാഹചര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുക: (1) ഒരു സഹോദരി മുൻനിരസേവനം നിറുത്തുന്നു, (2) ഒരു ദമ്പതികൾ ഇപ്പോൾ ബഥേലിൽ സേവിക്കുന്നില്ല, (3) ഒരു സഹോദരൻ ഇപ്പോൾ മൂപ്പനോ ശുശ്രൂഷദാസനോ അല്ല. അവർ എന്തോ തെറ്റു ചെയ്‌തിട്ടാണ്‌ അങ്ങനെയൊക്കെ സംഭവിച്ചതെന്നു നമ്മൾ മറ്റുള്ളവരോടു പറഞ്ഞാൽ അതു ശരിയായിരിക്കുമോ? അത്തരം മാറ്റങ്ങൾക്കു പിന്നിൽ നമുക്ക്‌ അറിയാത്ത പല കാരണങ്ങളും ഉണ്ടായിരിക്കാമെന്ന്‌ ഓർക്കുക. എന്തായാലും യഹോവയുടെ കൂടാരത്തിൽ അതിഥിയായിരിക്കുന്ന ഒരാൾ ‘അയൽക്കാരന്‌ ഒരു ദോഷവും ചെയ്യില്ല, സ്‌നേഹിതരെ അപകീർത്തിപ്പെടുത്തുകയുമില്ല.’

മറ്റൊരാളെക്കുറിച്ച്‌ അത്ര നല്ലതല്ലാത്ത കാര്യങ്ങൾ പറഞ്ഞുപരത്തുമ്പോൾ അതു പരദൂഷണമാകാനുള്ള സാധ്യതയുണ്ട്‌ (12-13 ഖണ്ഡികകൾ കാണുക)


യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കുക

14. ‘നിന്ദ്യനെ ഒഴിവാക്കുക’ എന്നു പറഞ്ഞാൽ അർഥമെന്താണ്‌?

14 സങ്കീർത്തനം 15:4-ൽ യഹോവയുടെ സുഹൃത്തായിരിക്കുന്ന ഒരാൾ “നിന്ദ്യനെ . . . ഒഴിവാക്കുന്നു” എന്നു പറയുന്നു. ഒരാൾ നിന്ദ്യനാണോ എന്ന്‌ എങ്ങനെ അറിയാനാകും? നമ്മുടെതന്നെ അഭിപ്രായങ്ങളോ താത്‌പര്യങ്ങളോ വെച്ച്‌ അതു തീരുമാനിക്കാൻ പറ്റില്ല. കാരണം നമ്മൾ അപൂർണരാണ്‌. ഒത്തുപോകാൻ എളുപ്പമുള്ള ഒരാളെ നല്ലയാളായി കാണാനും അസ്വസ്ഥപ്പെടുത്തുന്ന സ്വഭാവമുള്ളവരെ വെറുക്കാനും ആയിരിക്കും നമുക്കു തോന്നുന്നത്‌. അതുകൊണ്ട്‌ യഹോവ ‘നിന്ദ്യരായി’ കാണുന്ന ആളുകളെ മാത്രമാണു നമ്മൾ ഒഴിവാക്കേണ്ടത്‌. (1 കൊരി. 5:11) പശ്ചാത്താപമില്ലാതെ തെറ്റു ചെയ്യുന്നതിൽ തുടരുന്നവരും നമ്മുടെ വിശ്വാസങ്ങളെ ആദരിക്കാത്തവരും നമ്മുടെ ആത്മീയതയെ തകർക്കാൻ നോക്കുന്നവരും അതിൽ ഉൾപ്പെടും.—സുഭാ. 13:20.

15. ‘യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കാൻ’ കഴിയുന്ന ഒരു വിധം ഏതാണ്‌?

15 സങ്കീർത്തനം 15:4 അടുത്തതായി പറയുന്നത്‌, ‘യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കാനാണ്‌.’ അതുകൊണ്ട്‌ നമ്മളാൽ കഴിയുന്ന എല്ലാ വിധങ്ങളിലും യഹോവയുടെ സുഹൃത്തുക്കളോടു ദയയും ബഹുമാനവും കാണിക്കാൻ നമ്മൾ ശ്രമിക്കുന്നു. (റോമ. 12:10) അതിനുള്ള ഒരു വിധം സങ്കീർത്തനം 15:4-ൽത്തന്നെ പറയുന്നുണ്ട്‌: യഹോവയുടെ അതിഥിയായിരിക്കുന്ന ഒരാൾ ‘തനിക്കു നഷ്ടമുണ്ടാകുമെന്നു കണ്ടാലും വാക്കു മാറ്റില്ല.’ നമ്മൾ വാക്കു മാറ്റിയാൽ അതു മറ്റുള്ളവരെ ഉറപ്പായും വേദനിപ്പിക്കും. (മത്താ. 5:37) ഉദാഹരണത്തിന്‌, വിവാഹംകഴിച്ചവർ തങ്ങളുടെ പ്രതിജ്ഞയ്‌ക്കു ചേർച്ചയിൽ ജീവിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ഇനി, മക്കൾക്കു കൊടുത്ത വാക്കു പാലിക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കുമ്പോൾ യഹോവയ്‌ക്കു സന്തോഷമാകും. ദൈവത്തെയും മറ്റുള്ളവരെയും സ്‌നേഹിക്കുന്നതുകൊണ്ട്‌, കൊടുത്ത വാക്കു പാലിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കും.

16. യഹോവയുടെ സുഹൃത്തുക്കളെ ബഹുമാനിക്കാനുള്ള മറ്റൊരു വഴി ഏതാണ്‌?

16 ദൈവത്തിന്റെ സുഹൃത്തുക്കളെ ബഹുമാനിക്കാനുള്ള മറ്റൊരു വഴി അവരോട്‌ ആതിഥ്യം കാണിക്കുന്നതും അവരെ സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കുന്നതും ആണ്‌. (റോമ. 12:13) മീറ്റിങ്ങുകൾക്കും ശുശ്രൂഷയ്‌ക്കും പോകുമ്പോൾ മാത്രമല്ല സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ വേറെയും അവസരങ്ങൾ കണ്ടെത്തുക. അങ്ങനെയാകുമ്പോൾ നമ്മൾ അവരോടും യഹോവയോടും കൂടുതൽ അടുക്കും. ഇനി, ആതിഥ്യം കാണിക്കുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കുകയുമാണ്‌.

പണസ്‌നേഹം ഒഴിവാക്കുക

17. 15-ാം സങ്കീർത്തനത്തിൽ പണത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

17 യഹോവയുടെ അതിഥിയായിരിക്കുന്ന ഒരാൾ, “പണം പലിശയ്‌ക്കു കൊടുക്കുന്നില്ല, നിരപരാധിക്കെതിരെ കൈക്കൂലി വാങ്ങുന്നില്ല” എന്നു നമ്മൾ വായിക്കുന്നു. (സങ്കീ. 15:5) കുറച്ച്‌ വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനത്തിൽ പണത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം, പണത്തിനു കൂടുതൽ പ്രാധാന്യം കൊടുത്താൽ നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കും. ദൈവവുമായുള്ള നമ്മുടെ ബന്ധവും തകരും. (1 തിമൊ. 6:10) ബൈബിൾക്കാലങ്ങളിൽ ചിലർ തങ്ങളുടെ പാവപ്പെട്ട സഹോദരങ്ങൾക്കു പണം കടം കൊടുത്തിട്ട്‌ അവരുടെ കൈയിൽനിന്ന്‌ പലിശ വാങ്ങി. ഇനി ചില ന്യായാധിപന്മാർ കൈക്കൂലി വാങ്ങിയിട്ട്‌, നിരപരാധികളെ കുറ്റക്കാരായി വിധിച്ചു. ഇതുപോലുള്ള കാര്യങ്ങൾ യഹോവ വെറുക്കുന്നു.—യഹ. 22:12.

18. പണത്തെ സ്‌നേഹിക്കുന്നുണ്ടോ എന്നു വിലയിരുത്താൻ ഏതു ചോദ്യങ്ങൾ സഹായിക്കും? (എബ്രായർ 13:5)

18 നമ്മൾ പണത്തെ സ്‌നേഹിക്കുന്നുണ്ടോ എന്നു സ്വയം വിലയിരുത്തേണ്ടതു പ്രധാനമാണ്‌. അതിനു നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാൻ എപ്പോഴും പണത്തെക്കുറിച്ചും അതുവെച്ച്‌ എന്തു വാങ്ങിക്കാം എന്നതിനെക്കുറിച്ചും ആണോ ചിന്തിക്കുന്നത്‌? പണം കടം മേടിച്ചിട്ട്‌ അതു തന്നയാൾക്കു വലിയ അത്യാവശ്യമൊന്നും കാണില്ല എന്നു ചിന്തിച്ച്‌ അതു തിരിച്ചുകൊടുക്കാൻ വൈകാറുണ്ടോ? പണമുള്ളതുകൊണ്ട്‌ ഞാൻ മറ്റുള്ളവരെക്കാൾ വലിയ ആളാണെന്ന്‌ എനിക്കു തോന്നുന്നുണ്ടോ? അതേസമയം മറ്റുള്ളവരെ സഹായിക്കുന്നതിൽ പിശുക്കുകാണിക്കുകയും ചെയ്യുന്നുണ്ടോ? ഒരു സഹോദരനു പണമുണ്ടെന്നു കരുതി അദ്ദേഹത്തിന്‌ യഹോവയോട്‌ ഉള്ളതിനെക്കാൾ സ്‌നേഹം പണത്തോടാണ്‌ എന്നു ഞാൻ ചിന്തിക്കാറുണ്ടോ? പാവപ്പെട്ടവരെക്കാൾ പണക്കാരോടു കൂട്ടുകൂടാനാണോ എനിക്കു കൂടുതൽ ഇഷ്ടം?’ ഈ ചോദ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ടതു പ്രധാനമാണ്‌. കാരണം, യഹോവയുടെ അതിഥിയായിരിക്കാനുള്ള ക്ഷണം അത്രയ്‌ക്കു വലുതാണ്‌! നമ്മുടെ ജീവിതം പണസ്‌നേഹമില്ലാത്തതായി സൂക്ഷിച്ചുകൊണ്ട്‌ ആ അവസരം നഷ്ടപ്പെടുത്തിക്കളയാതിരിക്കാൻ നമുക്കു ശ്രമിക്കാം. അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ല.എബ്രായർ 13:5 വായിക്കുക.

യഹോവ തന്റെ സുഹൃത്തുക്കളെ സ്‌നേഹിക്കുന്നു

19. യഹോവ ചില കാര്യങ്ങൾ നമ്മളിൽനിന്ന്‌ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?

19 15-ാം സങ്കീർത്തനത്തിൽ പറയുന്നതെല്ലാം അനുസരിക്കുന്ന ആളെക്കുറിച്ച്‌ അതിന്റെ അവസാനം ഇങ്ങനെ പറയുന്നു: “അയാൾ ഒരിക്കലും പതറിപ്പോകില്ല.” (സങ്കീ. 15:5) യഹോവ ചില കാര്യങ്ങൾ അനുസരിക്കാൻ നമ്മളോട്‌ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ യഹോവ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കുന്നെങ്കിൽ നമുക്കു നല്ലൊരു ജീവിതം ഉണ്ടായിരിക്കും, യഹോവ നമ്മളെ സംരക്ഷിക്കുകയും ചെയ്യും.—യശ. 48:17.

20. യഹോവയുടെ അതിഥികളെ കാത്തിരിക്കുന്നത്‌ എന്താണ്‌?

20 യഹോവയുടെ അതിഥികളെ കാത്തിരിക്കുന്നതു മനോഹരമായ ഒരു ഭാവിയാണ്‌. വിശ്വസ്‌തരായ അഭിഷിക്തർക്കു സ്വർഗത്തിൽ ജീവിക്കാനുള്ള അവസരമുണ്ട്‌. യേശു അവിടെ ‘അനേകം താമസസ്ഥലങ്ങൾ’ അവർക്കായി ഒരുക്കിയിരിക്കുന്നു. (യോഹ. 14:2) ഇനി ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ വെളിപാട്‌ 21:3-ലെ വാഗ്‌ദാനം നിറവേറുന്നതിനാണ്‌ കാത്തിരിക്കുന്നത്‌. തന്റെ കൂടാരത്തിൽ എന്നെന്നും അതിഥികളായിരിക്കാൻ, തന്റെ സുഹൃത്തുക്കളായിരിക്കാൻ യഹോവ നമ്മളെയെല്ലാം ക്ഷണിച്ചിരിക്കുന്നു. അത്‌ എത്ര മഹത്തായ ഒരു കാര്യമാണ്‌!

ഗീതം 39 ദൈവമുമ്പാകെ സത്‌പേര്‌ നേടാം