വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌

ലോകവ്യാപക റിപ്പോർട്ട്‌

ലോകവ്യാപക റിപ്പോർട്ട്‌

ആഫ്രിക്ക

ദേശങ്ങളുടെ എണ്ണം: 56

ജനസംഖ്യ: 77,03,01,093

പ്രസാധകരുടെ എണ്ണം: 9,83,057

ബൈബിളധ്യയനങ്ങളുടെ എണ്ണം: 17,69,182

സഹാറയിൽ സുവാർത്ത പ്രസംഗിക്കപ്പെടുന്നുണ്ടെന്നു നിങ്ങൾക്ക്‌ അറിയാമായിരുന്നോ? വടക്കൻ നൈജറിൽ, ഖനികളുള്ള ഒരു പട്ടണത്തിലാണ്‌ പതിനേഴു വയസ്സുള്ള നഫീസാട്ടു താമസിക്കുന്നത്‌. ഒരു ദിവസം കൂട്ടുകാരികളുടെ സംഭാഷണം അശ്ലീലത്തിലേക്കു തിരിഞ്ഞപ്പോൾ നഫീസാട്ടു അവിടെനിന്നു മാറിപ്പോന്നു. അപ്പോൾ ഒരു പെൺകുട്ടി പുറകെവന്ന്‌ എന്താണു സംഭവിച്ചതെന്ന്‌ അവളോടു ചോദിച്ചു. അത്തരം സംഭാഷണം തനിക്കിഷ്ടമല്ലെന്ന്‌ നഫീസാട്ടു മറുപടി പറഞ്ഞു. ആദ്യം അവൾ നഫീസാട്ടുവിനെ കളിയാക്കി, അശ്ലീല ചിത്രങ്ങളിലൂടെയും മറ്റും ഒന്നു കണ്ണോടിച്ചെന്നുവെച്ച്‌ അത്ര കുഴപ്പമൊന്നുമില്ലെന്നായിരുന്നു അവളുടെ അഭിപ്രായം. എന്നാൽ സ്രഷ്ടാവ്‌ അതൊന്നും ഇഷ്ടപ്പെടുന്നില്ലെന്നും അതുകൊണ്ട്‌ ഇതു ഗൗരവമുള്ളതാണെന്നും നഫീസാട്ടു പറഞ്ഞു. എന്നിട്ട്‌ തന്റെ സ്‌കൂൾ ബാഗിൽനിന്ന്‌ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം പുറത്തെടുത്ത്‌ അശ്ലീലത്തിന്റെ അപകടങ്ങളെക്കുറിച്ചു ചർച്ചചെയ്‌തിരിക്കുന്ന ഭാഗം ആ പെൺകുട്ടിയെ കാണിച്ചു. പിന്നെ അവൾ ബൈബിളെടുത്ത്‌ 2 കൊരിന്ത്യർ 7:1 പെൺകുട്ടിയെ വായിച്ചുകേൾപ്പിച്ചു. അധാർമിക വീഡിയോകൾ കണ്ടപ്പോൾ തന്റെയുള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ശക്തമായ വികാരങ്ങൾ ഉണ്ടായെന്ന്‌ അവൾ നഫീസാട്ടുവിനോടു പറഞ്ഞു. അവൾ പുസ്‌തകത്തിന്റെ ഒരു പ്രതി ചോദിച്ചു, നഫീസാട്ടു കൊടുക്കുകയും ചെയ്‌തു. നഫീസാട്ടു പറയുന്നു: “അടുത്തതവണ ഞാൻ കണ്ടപ്പോൾ അവൾ ഒറ്റയ്‌ക്കായിരുന്നു, സുഹൃത്തുക്കളൊക്കെ എവിടെയെന്ന്‌ ഞാൻ തിരക്കിയപ്പോൾ അവൾ പറഞ്ഞു, ‘എന്റെ സുഹൃത്ത്‌ ഈ പുസ്‌തകമാണ്‌.’ ഞാൻ അവളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി, അവൾ സ്‌മാരകത്തിൽ സംബന്ധിക്കുകയും ചെയ്‌തു.”

ടാൻസാനിയയിലുള്ള ഒരു മിഷനറി സഹോദരിയോടൊത്ത്‌ 15-ലേറെ വർഷം മുമ്പ്‌ ഒരു സ്‌ത്രീ ബൈബിൾ പഠിച്ചിരുന്നു. വർഷങ്ങളോളം അധ്യയനം നടന്നെങ്കിലും കുടുംബത്തിൽനിന്നുള്ള എതിർപ്പുകാരണം ആ സ്‌ത്രീ സത്യത്തിനുവേണ്ടി നടപടിയൊന്നും സ്വീകരിച്ചില്ല, അങ്ങനെ ബൈബിൾ പഠനം ക്രമേണ നിന്നുപോയി. എന്നാൽ ചെറുപ്രായത്തിലുള്ള, അവരുടെ രണ്ടു പെൺമക്കൾ അന്ന്‌ അമ്മ പഠിക്കുന്ന സമയത്ത്‌ ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു. അവരിൽ മൂത്തവൾക്ക്‌ 18 വയസ്സായപ്പോൾ വീട്ടിൽനിന്നു മാറിനിൽക്കേണ്ട സാഹചര്യംവന്നു, അപ്പോൾത്തന്നെ അവൾ ഒരു രാജ്യഹാളിലേക്കു പോയി ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു. അവൾ സത്വരം പുരോഗമിച്ചു, സ്‌നാപനമേറ്റു. അവളുടെ അനുജത്തിയും ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു, അവളും സ്‌നാപനമേറ്റു. സത്യത്തിനുവേണ്ടിയുള്ള മക്കളുടെ ഉറച്ചനിലപാട്‌ അമ്മയ്‌ക്കു പ്രോത്സാഹനം പകർന്നു. അവർ ബൈബിളധ്യയനം പുനരാരംഭിച്ചു. മുമ്പ്‌ അവരെ പിന്തിരിപ്പിച്ച മാനുഷഭയം തരണംചെയ്യാൻ ഇത്തവണ അവർക്കു കഴിഞ്ഞു, 2004 മേയ്‌മാസത്തിലെ സർക്കിട്ട്‌ സമ്മേളനത്തിൽ അവരും സ്‌നാപനമേറ്റു.

‘അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണണ’മെന്ന കൽപ്പന സഭ അനുസരിക്കുമ്പോൾ യഹോവയുടെ അനുഗ്രഹം ഉറപ്പാണ്‌. (യാക്കോബ്‌ 1:27) ഇത്‌ ലെസോത്തോയിലെ സഭയുടെ കാര്യത്തിൽ ശരിയായിരുന്നു. സഭയിലെ സ്‌നാപനമേറ്റ ഒരംഗമായിരുന്നു മാപോളോ സഹോദരി. അവർ ചെറുപ്രായത്തിലുള്ള നാല്‌ ആൺമക്കളെ ഒറ്റയ്‌ക്കു വളർത്തിക്കൊണ്ടുവരികയായിരുന്നു. തനിക്ക്‌ ഗുരുതരമായ ഒരു രോഗമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി സ്വന്തംകാലിൽ നിൽക്കാൻ കുട്ടികളെ പരിശീലിപ്പിച്ചു. അവൾ അവരോടൊത്തു ബൈബിൾ പഠിക്കുകയും അവരെ സഭായോഗങ്ങൾക്കു കൊണ്ടുപോകുകയും ചെയ്‌തിരുന്നു. ചൂല്‌ ഉണ്ടാക്കാൻ സഹോദരി കുട്ടികളെ പഠിപ്പിച്ചു, കുട്ടികൾ ചൂലുണ്ടാക്കി വഴിയോരത്തുവെച്ചു വിൽക്കുമായിരുന്നു. 1998-ൽ മാപോളോ സഹോദരി മരിച്ചു. അനാഥരായ കുട്ടികൾ അവരുടെ വല്യമ്മയുടെ സംരക്ഷണയിലായി. ഒരു സാക്ഷിയായിത്തീരാൻ മാപോളോയെ സഹായിച്ച മിഷനറി സഹോദരി ഒരു സാമൂഹിക ക്ഷേമ സംഘടനയെ സമീപിച്ച്‌ കുട്ടികൾക്ക്‌ സ്‌കൂൾ ഫീസ്‌ ലഭിക്കാനുള്ള ക്രമീകരണം ചെയ്‌തു. മറ്റു ചില സാക്ഷികൾ കുട്ടികൾക്കു വസ്‌ത്രങ്ങൾ നൽകി. അങ്ങനെയിരിക്കെ വല്യമ്മയും മരിച്ചു. അപ്പോൾ സഭയിലെ ഒരു സഹോദരൻ അവരോടൊത്തു ബൈബിൾ പഠിച്ചു, അവരുടെ വീട്ടുവാടകയും കൊടുത്തു. ആൺകുട്ടികൾ നാലുപേരും ക്രമമായി യോഗത്തിനു വരുന്നുണ്ട്‌. രണ്ടുപേർ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരാണ്‌, മൂത്തവൻ റാൻറ്റ്‌സോയ്‌ക്ക്‌ ഇപ്പോൾ 20 വയസ്സുണ്ട്‌, 2004 മാർച്ചിലെ സർക്കിട്ട്‌ സമ്മേളനത്തിൽ അവൻ സ്‌നാപനമേറ്റു. അന്നുതന്നെ സ്‌നാപനമേറ്റ, മാപോളോയുടെ സഹോദരീപുത്രൻ റിറ്റ്‌സിഡിസിറ്റ്‌സ്‌വെയ്‌ക്ക്‌ ബൈബിളധ്യയനം എടുത്തിരുന്നത്‌ റാൻറ്റ്‌സോ ആയിരുന്നു. തനിക്കും അനുജന്മാർക്കും ഈ വർഷങ്ങളിലത്രയും സഹോദരങ്ങൾ നൽകിയ സ്‌നേഹപരിചരണങ്ങളെപ്രതി റാൻറ്റ്‌സോയ്‌ക്ക്‌ ഹൃദയംനിറഞ്ഞ നന്ദിയുണ്ട്‌.

കാമറൂണിൽനിന്നുള്ള ഒരു മിഷനറി പറയുന്നു: “ഓരോ ആഴ്‌ചയും ഞാൻ ഒരു ചെറുപ്പക്കാരനു ബൈബിളധ്യയനം എടുക്കുമ്പോൾ വീട്ടിനകത്തുനിന്ന്‌ ആരോ ഭക്തിഗാനങ്ങൾ പാടുന്നത്‌ കേൾക്കാമായിരുന്നു. ‘ആരാണ്‌ ഈ അജ്ഞാത ഗായകൻ?’ എന്നു ഞാൻ എന്റെ വിദ്യാർഥിയോടു ചോദിച്ചു. അത്‌ അവന്റെ അനുജൻ സ്റ്റീഫനായിരുന്നു. അവൻ അന്ധനായിരുന്നു. ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ കാസെറ്റ്‌ ഉപയോഗിച്ച്‌ ഞാൻ സ്റ്റീഫനുമായി ബൈബിളധ്യയനം തുടങ്ങി. ഓരോ പാഠം കഴിയുമ്പോഴും ഒരു തിരുവെഴുത്ത്‌ ഓർത്തുവെക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്റ്റീഫന്റെ ഓർമശക്തി അപാരമായിരുന്നു, അവൻ നിരവധി ബൈബിൾ വാക്യങ്ങൾ പഠിച്ചു. സ്റ്റീഫൻ യോഗങ്ങൾക്കു ഹാജരാകുകയും മിക്കപ്പോഴും ഉത്തരങ്ങൾ പറയുകയും ചെയ്യുന്നുണ്ട്‌. ഈയിടെ, അവൻ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിൽ തന്റെ ആദ്യത്തെ പ്രസംഗം നടത്തി. ബൈബിൾ വായനാഭാഗമായിരുന്നു അവന്റെ നിയമനം, സ്റ്റീഫന്‌ ബ്രെയിൽ ലിപി അറിയില്ലായിരുന്നതിനാൽ നിയമിത ഭാഗം മനഃപാഠമാക്കണമായിരുന്നു. താമസിയാതെ, സ്റ്റീഫന്റെ കൈപിടിച്ച്‌ അവനോടൊപ്പം വയൽശുശ്രൂഷയിൽ പങ്കുപറ്റുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്‌. ‘അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും’ എന്ന യെശയ്യാവു 35:5-ലെ വാക്യം സ്റ്റീഫന്‌ ഏറെ ഇഷ്ടപ്പെട്ട ബൈബിൾ വാക്യങ്ങളിൽ ഒന്നാണ്‌. തന്റെ ആത്മീയ നേത്രങ്ങൾക്ക്‌ ഇപ്പോൾത്തന്നെ കാഴ്‌ച ലഭിച്ചതിൽ അവൻ അതിയായി സന്തോഷിക്കുന്നു. ഭാവിയിൽ തന്റെ അക്ഷരീയ നേത്രങ്ങളും വെളിച്ചം കാണും എന്ന പ്രത്യാശയിൽ അവൻ യഹോവയെ പാടിസ്‌തുതിക്കുന്നു!”

യുദ്ധം പിച്ചിച്ചീന്തിയ ലൈബീരിയയിൽ നാൻസി എന്നു പേരുള്ള ഒരു സ്‌ത്രീ ഒരു സാക്ഷിയെ സമീപിച്ച്‌ ബൈബിളധ്യയനം ആവശ്യപ്പെട്ടു. യഹോവയുടെ സാക്ഷികൾ കള്ളക്രിസ്‌ത്യാനികളാണെന്നും ദൈവം അവരെ നരകത്തിലേക്കുവിടുമെന്നും പള്ളി പാസ്റ്റർ അവരോടു പറഞ്ഞിരുന്നു. എന്നിരുന്നാലും, നാൻസിയുടെ അയൽപക്കക്കാരിൽ ചിലർ സാക്ഷികളായിരുന്നു. വെടിനിറുത്തൽ ഉണ്ടാകുമ്പോഴൊക്കെ പ്രാദേശിക സഭയിലെ മൂപ്പന്മാർ എല്ലായ്‌പോഴും തങ്ങളുടെ സഹോദരങ്ങളുടെ ക്ഷേമം തിരക്കി വരാറുള്ളത്‌ നാൻസി നിരീക്ഷിച്ചു. ചുറ്റുപാടുകൾ ശാന്തമാകുമ്പോഴെല്ലാം സാക്ഷികൾ മറ്റുള്ളവരോടു പ്രസംഗിക്കാൻ പോകുന്നതും അവരുടെ ശ്രദ്ധയിൽപ്പെട്ടു. യുദ്ധത്താൽ ഒറ്റപ്പെട്ടുപോയ പ്രദേശത്തേക്ക്‌ ആദ്യമെത്തിയ വാഹനം കണ്ടപ്പോൾ നാൻസിയും പട്ടണത്തിലുള്ള മറ്റനേകരും അതിശയിച്ചുപോയി. സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള ആ വാഹനത്തിൽ ഫ്രാൻസിലെയും ബെൽജിയത്തിലെയും സാക്ഷികൾ സംഭാവനയായി നൽകിയ, അത്യന്താപേക്ഷിതമായ ദുരിതാശ്വാസ സാമഗ്രികളായിരുന്നു. “നിങ്ങളുടെ പക്കൽ സത്യമുണ്ടെന്ന്‌ എനിക്കു തോന്നുന്നു,” നാൻസി പറഞ്ഞു. അവർ ബൈബിൾ പഠിക്കുന്നതിൽ പുരോഗമിക്കുന്നു.

ഉഗാണ്ടയിൽ സഹോദരങ്ങൾ യോഗങ്ങൾ നടത്തുന്ന വീടിനു മേസ്‌തിരിപ്പണി ചെയ്യുന്നതിനായി ഒരു യുവാവ്‌ ആ ഗ്രാമത്തിലെത്തി. പയനിയർമാരിൽ ഒരാൾ അയാളോടു സാക്ഷീകരിച്ചു. കേട്ട സംഗതികൾ അയാൾക്ക്‌ ഇഷ്ടപ്പെട്ടു. എന്നാൽ പെട്ടെന്നുതന്നെ ആ യുവാവിന്‌ കുന്നിൻമുകളിലുള്ള തന്റെ ഗ്രാമത്തിലേക്കു തിരിച്ചുപോകണമായിരുന്നു. അവിടെ സാക്ഷികൾ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഏറ്റവുമടുത്തുള്ള രാജ്യഹാളിൽ പോകേണ്ട വഴി പയനിയർ അയാൾക്കു പറഞ്ഞുകൊടുത്തു. സഹോദരങ്ങളെ കണ്ടുപിടിക്കാനായി ആ ചെറുപ്പക്കാരൻ പർവതപ്രദേശത്തെ ചെളിനിറഞ്ഞ വഴികളിലൂടെ ഏകദേശം 30 കിലോമീറ്റർ സൈക്കിൾ ചവിട്ടി രാജ്യഹാളിലെത്തി. ഹാളിൽ അയാൾ ആരെയും കണ്ടില്ല. അതുകൊണ്ട്‌ ബൈബിളധ്യയനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പ്‌ എഴുതി അയാൾ വാതിലിനടിയിലൂടെ അകത്തേക്കിട്ടിട്ടു പോന്നു. പിന്നീട്‌, ആ മനുഷ്യനെത്തേടി അയാളുടെ ഗ്രാമത്തിൽ എത്തിയ പയനിയർ അതിശയിച്ചുപോയി. അവിടെ 200-ഓളം പേർ ബൈബിൾ സന്ദേശം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു! അവരിൽ പലരും ബൈബിൾ പഠിക്കുന്നതിൽ ആത്മാർഥമായ താത്‌പര്യം കാണിച്ചു. ഈ ഉൾപ്രദേശത്ത്‌ ഇപ്പോൾ യോഗങ്ങൾ നടക്കുന്നുണ്ട്‌.

തെക്കുകിഴക്കൻ നൈജീരിയയിലെ ഏകദേശം 600 പേരുള്ള ഒരു കൊച്ചുഗ്രാമം. ഒരുദിവസം വൈകുന്നേരം ആ ഗ്രാമീണർ ഒരു കാഴ്‌ചകണ്ടു. ആകാശത്തിലെ വലിയൊരു വെളിച്ചം നദിയിൽ പ്രതിഫലിക്കുന്നു. അത്‌ അവരുടെ നേർക്ക്‌ അടുത്തുവരുന്നതായി കാണപ്പെട്ടു. ഗ്രാമീണർ പ്രാണരക്ഷാർഥം ഓടി. ഇത്‌ യഹോവയുടെ സാക്ഷികൾ പ്രസംഗിച്ചുകൊണ്ടിരുന്ന വിനാശമാണെന്നാണ്‌ അനേകരും ഓർത്തത്‌. അതുകൊണ്ട്‌ “അർമഗെദോൻ ഈ കെട്ടിടത്തെ നശിപ്പിക്കുകയില്ല” എന്നു പറഞ്ഞുകൊണ്ട്‌ അവരെല്ലാം രാജ്യഹാളിലേക്ക്‌ ഓടിക്കയറി. ഒടുവിൽ, രാത്രി 10 മണിയോടെ ഗ്രാമീണർക്കു മനസ്സിലായി അത്‌ ഒരു വലിയ കാട്ടുതീയുടെ വെളിച്ചമായിരുന്നെന്ന്‌. അടുത്തുള്ള പള്ളിയിലൊന്നും ഓടിക്കയറാതിരുന്നത്‌ എന്താണെന്നു സഹോദരങ്ങൾ അവരോടു ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു: “അവയെല്ലാം വെറും അസംബന്ധമല്ലേ, നിങ്ങളുടെ അർമഗെദോൻ അവയെയെല്ലാം നശിപ്പിക്കും, പക്ഷേ രാജ്യഹാൾ നശിപ്പിക്കില്ല.”

ഗിനിയിലെ അഭയാർഥി ക്യാമ്പിലെ നിരന്തരപയനിയറായ ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “വീടുതോറുമുള്ള ശുശ്രൂഷയിൽ ഒരുദിവസം ഞാൻ എട്ടുവയസ്സുള്ള ഒരു പെൺകുട്ടിയെ കണ്ടുമുട്ടി. അവൾക്ക്‌ അംഗവൈകല്യമുണ്ടായിരുന്നു. മിക്കവാറും പകൽ മുഴുവൻ അവളെ തനിച്ചാക്കി വീടുപൂട്ടിയിട്ടിട്ടാണ്‌ മാതാപിതാക്കൾ പോകുന്നതെന്ന്‌ അവൾ പറഞ്ഞു. അവളെ എന്റെ സുഹൃത്താക്കാൻ ഇഷ്ടപ്പെടുന്നതായി ഞാൻ പറഞ്ഞു. പിന്നെ, ദൈവം അവൾക്കുവേണ്ടി എന്തു ചെയ്യാനാണ്‌ അവൾ ആഗ്രഹിക്കുന്നതെന്ന്‌ ഞാൻ ചോദിച്ചു. ഒന്നു നടക്കാൻ കഴിഞ്ഞാൽ മതി എന്ന്‌ അവൾ പറഞ്ഞു. ഞാൻ ബൈബിളിൽനിന്ന്‌ യെശയ്യാവു 35:5, 6 എടുത്ത്‌ മുടന്തൻ നടക്കും എന്നുള്ള യഹോവയുടെ വാഗ്‌ദാനം കാണിച്ചു. എന്നിട്ട്‌ ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രികയിലെ യേശു രോഗികളെ സൗഖ്യമാക്കുന്ന ചിത്രം കാണിച്ചുകൊടുത്തു. ബൈബിൾ പഠിക്കുകയും യഹോവ അവളിൽനിന്ന്‌ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുകയുമാണെങ്കിൽ ഈ അനുഗ്രഹങ്ങൾ അവൾക്കും ലഭിക്കുമെന്ന്‌ ഞാൻ പറഞ്ഞു. ഒരു ബൈബിളധ്യയനത്തിന്‌ അവൾ സമ്മതിച്ചു. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക ഞങ്ങൾ പഠിച്ചു കഴിഞ്ഞു. നിങ്ങൾക്കു ദൈവത്തിന്റെ സ്‌നേഹിതനായിരിക്കാൻ കഴിയും! (ഇംഗ്ലീഷ്‌) എന്ന ലഘുപത്രികയും പഠിച്ചു തീരാറായി. മൂന്നാഴ്‌ച പഠിച്ചപ്പോൾ യോഗങ്ങൾക്കു വരാൻ അവൾ ആഗ്രഹം പ്രകടിപ്പിച്ചു. അവൾക്കു നടക്കാൻ പറ്റാത്തതിനാൽ ഞാൻ അവളുടെ വീട്ടിൽച്ചെന്ന്‌ അവളെ എടുത്തു പുറത്തിരുത്തി ചുമന്നുകൊണ്ടാണ്‌ യോഗങ്ങൾക്കു പോകുന്നത്‌. അവൾക്കു യോഗങ്ങൾ എത്രമാത്രം ഇഷ്ടമാണെന്നോ, എനിക്ക്‌ അവളെ കൊണ്ടുവരാൻ കഴിയാതെവന്നാൽ അവൾക്കു വലിയ സങ്കടമാണ്‌. ചിലപ്പോൾ കരയുകയും ചെയ്യും.”

അമേരിക്കകൾ

ദേശങ്ങളുടെ എണ്ണം: 56

ജനസംഖ്യ: 86,88,71,739

പ്രസാധകരുടെ എണ്ണം: 31,65,925

ബൈബിളധ്യയനങ്ങളുടെ എണ്ണം: 30,89,453

ഗ്വാഡലൂപ്പിൽ നിന്നുള്ള മാരീ പറയുന്നു: “ഞാൻ ജോലിനോക്കുന്ന ഹോട്ടലിന്റെ സമീപത്തുള്ള ബീച്ചിലെ ഒരു പാറപ്പുറത്ത്‌ രണ്ടു ദിവസമായി കുറച്ചു വസ്‌ത്രങ്ങളും ഷൂസും ഇരിപ്പുണ്ടെന്ന്‌ ഹോട്ടലിൽവരുന്ന കുറച്ചുപേർ എന്നോടു പറഞ്ഞു. ഉടമസ്ഥനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം കിട്ടിയേക്കും എന്ന ധാരണയിൽ ഞാൻ ആ സാധനങ്ങൾ എടുത്തുകൊണ്ടുപോന്നു. അതിലുണ്ടായിരുന്ന പേഴ്‌സു തുറന്നുനോക്കിയപ്പോഴോ, 1,372 യു.എസ്‌. ഡോളർ! ഇതെല്ലാം കണ്ടുനിന്നവർ, കുറെ പണം ഞാനെടുത്തിട്ട്‌ ബാക്കി അവർക്കെല്ലാംകൂടി വീതിച്ചുകൊടുക്കാൻ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും മനസ്സാക്ഷി വിട്ടു പ്രവർത്തിക്കാൻ എനിക്കാവില്ലെന്നും ഞാൻ അവരോടു പറഞ്ഞു. അങ്ങനെ ഞാൻ സാധനങ്ങളെല്ലാമെടുത്തു ഹോട്ടലിന്റെ റിസപ്‌ഷനിൽ വന്നു. ഞാൻ പണം എടുക്കാത്തതുകണ്ട്‌ അവിടത്തെ ജോലിക്കാരെല്ലാം ആശ്ചര്യപ്പെട്ടു. എന്റെ നിലപാടു ഞാൻ വീണ്ടും വിശദീകരിച്ചു. ഞാൻ ബീച്ചിലേക്കു തിരിച്ചുചെന്നപ്പോൾ നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയാൻ അവിടെയുണ്ടായിരുന്ന ചിലർ ജിജ്ഞാസ കാണിച്ചു. ബൈബിൾ ഉപയോഗിച്ച്‌ ഞാൻ അവരോടു സാക്ഷീകരിച്ചു. അക്കൂട്ടത്തിലെ ഒരു സ്‌ത്രീ പറഞ്ഞു: ‘ഞാൻ ഇനി യഹോവയുടെ സാക്ഷികളെ മാത്രമേ ജോലിക്ക്‌ എടുക്കുകയുള്ളൂ.’” പിന്നീട്‌, ഉടമസ്ഥനെ കണ്ടുപിടിച്ചു. സത്യസന്ധതയ്‌ക്ക്‌ പോലീസ്‌ സഹോദരിയെ അനുമോദിച്ചു.

മെക്‌സിക്കോ ബെഥേലിലെ അംഗമാണ്‌ അന്റോണിയോ. എല്ലാ അവസരങ്ങളിലും സത്യത്തെക്കുറിച്ചു സംസാരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്‌. അടുത്തകാലത്ത്‌ ഒരിക്കൽ, അദ്ദേഹം സഭായോഗങ്ങൾക്കു പോകാൻ ബസ്സിൽ യാത്രചെയ്യുമ്പോൾ, നന്നായി വസ്‌ത്രംധരിച്ച ഒരു യുവതിക്കും യുവാവിനും ഒരു ലഘുലേഖ നൽകി. വളരെ രസകരമായ സംഭാഷണത്തിലേക്ക്‌ അതു നയിച്ചു. “എനിക്ക്‌ ഇറങ്ങേണ്ട സ്ഥലമായപ്പോൾ ഞാൻ അവരോടു യാത്രപറഞ്ഞ്‌ എഴുന്നേറ്റു,” അന്റോണിയോ പറയുന്നു. “എന്നാൽ എന്നെ അതിശയിപ്പിച്ചുകൊണ്ട്‌, സംഭാഷണം തുടരാൻ അവർ എന്റെകൂടെ ഇറങ്ങാൻ തീരുമാനിച്ചു. അവർക്ക്‌ അവിടെയല്ല ഇറങ്ങേണ്ടിയിരുന്നത്‌. ബസ്സിൽനിന്ന്‌ ഇറങ്ങിക്കഴിഞ്ഞ്‌ ഞങ്ങൾ കുറച്ചുനേരംകൂടി സംസാരിച്ചു. എന്നിട്ട്‌ യാത്രപറഞ്ഞ്‌ ഞാൻ മുന്നോട്ടു നടന്നു. ‘താങ്കൾ എങ്ങോട്ടാണ്‌ പോകുന്നത്‌?’ അവർ ചോദിച്ചു. ‘എന്റെ സഭയിലെ ഒരു യോഗത്തിന്‌,’ ഞാൻ പറഞ്ഞു. അവർ പരസ്‌പരം നോക്കിയിട്ട്‌ എന്നോടു ചോദിച്ചു, ‘ഞങ്ങളും വരട്ടേ?’ ‘തീർച്ചയായും, എനിക്കതിൽ സന്തോഷമേയുള്ളൂ,’ ഞാൻ പറഞ്ഞു.” ആ യുവതി ഒരു അഭിഭാഷകയായിരുന്നു, കൂടെയുണ്ടായിരുന്നത്‌ ഒരു സർവകലാശാലാ വിദ്യാർഥിയായ സഹോദരപുത്രനും. ഇരുവരും ബൈബിൾ സത്യത്തെക്കുറിച്ചു കുറച്ചുവർഷങ്ങൾക്കു മുമ്പു കേട്ടിട്ടുണ്ടായിരുന്നു, പക്ഷേ കുടുംബത്തിൽനിന്നുള്ള എതിർപ്പുമൂലം തുടർന്നു പഠിച്ചില്ല. അവർ അന്റോണിയോയുടെ കൂടെ യോഗസ്ഥലത്തേക്കു നടക്കുമ്പോൾ അവരോട്‌ ആദ്യം സാക്ഷീകരിച്ച വ്യക്തിയെ ഒരുപക്ഷേ ഇവിടെ കാണാൻ കഴിഞ്ഞേക്കുമെന്ന്‌ അവർ പ്രത്യാശിച്ചിരുന്നു. അക്കാര്യം അന്റോണിയോയോടു പറയുകയും ചെയ്‌തു. അതിശയകരമെന്നു പറയട്ടെ, ആ സഹോദരിയെ അവർ അവിടെവെച്ചു കണ്ടുമുട്ടി! അവർക്ക്‌ എന്തു സന്തോഷം തോന്നിയെന്നോ! ബൈബിൾ പഠിക്കാൻ അവർക്ക്‌ അതിയായ ആകാംക്ഷയായിരുന്നു. “യഹോവയാണ്‌ ഞങ്ങളെ ഇവിടേക്കു നയിച്ചത്‌, ഇനിമുതൽ ഞങ്ങൾ ക്രമമായി വരും,” ആ യുവതി പറഞ്ഞു. ബൈബിളധ്യയനത്തിനുള്ള ക്രമീകരണം ചെയ്‌തു, ഇപ്പോൾ ആഴ്‌ചയിൽ രണ്ടുതവണ അധ്യയനം നടത്തുന്നുണ്ട്‌.

ഹെയ്‌റ്റിയിൽ ജാക്വിലിൻ, (ഒരു സർക്കിട്ട്‌ മേൽവിചാരകന്റെ ഭാര്യ) ഒരു പയനിയർ സഹോദരിയുടെ കൂടെ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അപ്പോൾ വഴിയരികിൽ ഒരു യുവതി ഒറ്റയ്‌ക്കിരുന്നു കരയുന്നത്‌ അവർ കണ്ടു. സഹോദരിമാർ അവളെ സമീപിച്ച്‌ കാര്യം ആരാഞ്ഞു. ആദ്യം അവൾ ഒന്നും മിണ്ടിയില്ല, പിന്നെയും സഹോദരിമാർ നയത്തോടെ നിർബന്ധിച്ചു ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “ഞാൻ ചെയ്യാൻ തീരുമാനിച്ചതു ചെയ്‌തു.” പെട്ടെന്നുതന്നെ ജാക്വിലിനു കാര്യം പിടികിട്ടി, വിഷം കഴിച്ചോ എന്ന്‌ അവർ അവളോടു ചോദിച്ചു, അതേ എന്ന അർഥത്തിൽ അവൾ തലയാട്ടി. സഹോദരിമാർ അവളെ ഉടനടി ആശുപത്രിയിലെത്തിച്ചു. പിറ്റേ ആഴ്‌ച പയനിയർ സഹോദരി പ്രോത്സാഹിപ്പിക്കാനായി വീണ്ടും അവളെ സന്ദർശിച്ചു. ഒരു ബൈബിളധ്യയനം തുടങ്ങി.

പരാഗ്വേയിലെ ഒരു സൂപ്പർമാർക്കറ്റിൽ സാധനങ്ങളുടെ പണമടയ്‌ക്കവേ താൻ കൊടുത്തത്‌ കള്ളനോട്ടാണെന്നറിഞ്ഞ ലൂർഡസ്‌ ഞെട്ടിപ്പോയി. കാഷ്യർ പെട്ടെന്നുതന്നെ സെക്യൂരിറ്റി ഗാർഡിനെ വിളിച്ചു. ലൂർഡസിനെയും അഞ്ചുവയസ്സുള്ള മകൾ ഇൻഗ്രിഡിനെയും പോലീസ്‌ വരുന്നതുവരെ ഒരു ചെറിയ മുറിയിലേക്കു കൊണ്ടുപോയി. ഈ കള്ളനോട്ടുകൾ എവിടെനിന്നാണു കിട്ടിയതെന്നു പറയാൻ സൂപ്പർമാർക്കറ്റിന്റെ മാനേജരും സെക്യൂരിറ്റി ഗാർഡും ആവശ്യപ്പെട്ടു. പക്ഷേ ലൂർഡസിന്‌ ഒന്നും ഓർമിച്ചെടുക്കാൻ കഴിഞ്ഞില്ല, ഇത്‌ കള്ളനോട്ടാണെന്നു തനിക്കറിയില്ലായിരുന്നെന്ന്‌ അവർ പറഞ്ഞു. വളരെ അസ്വസ്ഥയായ ഇൻഗ്രിഡ്‌ മാനേജരെയും സെക്യൂരിറ്റി ഗാർഡിനെയും നോക്കി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളെ മോഷ്ടാക്കളെപ്പോലെ കാണുന്നത്‌ എന്തിനാണ്‌. എന്റെ അമ്മ കള്ളിയല്ല. ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌, ഞങ്ങൾ നുണപറയില്ല.” സാക്ഷിയാണോയെന്ന്‌ മാനേജർ ചോദിച്ചപ്പോൾ അതേ എന്ന്‌ ലൂർഡസ്‌ മറുപടി പറഞ്ഞു. ഒടുവിൽ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലേക്കു ഫോൺ ചെയ്‌തു വിവരം കിട്ടിയപ്പോൾ ലൂർഡസ്‌ ഒരു സാക്ഷിയാണെന്ന്‌ അവർക്കു ബോധ്യമായി. ലൂർഡസിനും ഇൻഗ്രിഡിനും അസൗകര്യങ്ങൾ വരുത്തിവെച്ചതിന്‌ ക്ഷമചോദിച്ചിട്ട്‌ അവർ അവരെ പോകാൻ അനുവദിച്ചു. എന്തായാലും, ആശിച്ചിരുന്ന പോപ്‌കോൺ അന്ന്‌ വാങ്ങാൻ കഴിയാതെ പോയതാണ്‌ തന്നെ ഏറ്റവും വിഷമിപ്പിച്ചത്‌ എന്ന്‌ ഇൻഗ്രിഡ്‌ പറയുന്നു.

കോസ്റ്ററിക്കയിലുള്ള ഒരു സഹോദരൻ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കത്തോലിക്കാ വിശ്വാസിയായ തന്റെ അയൽക്കാരനോടു സുവാർത്ത പറയാൻ സഹോദരൻ തീരുമാനിച്ചു. സഹോദരന്‌ അൽപ്പം പേടിയുണ്ടായിരുന്നു, കാരണം അയൽക്കാരനു സാക്ഷികളെ ഇഷ്ടമല്ലായിരുന്നു, അദ്ദേഹം അവരെ അസഭ്യം പറയുകപോലും ചെയ്‌തിട്ടുണ്ട്‌. എന്നാൽ അതിശയകരമെന്നുപറയട്ടെ അദ്ദേഹം സഹോദരനെ അകത്തേക്കു ക്ഷണിച്ചു, എന്നിട്ട്‌ സാക്ഷികളോടുള്ള തന്റെ മനോഭാവം മാറിയതിന്റെ കാരണം വിശദീകരിച്ചു. ഒരു സുഹൃത്ത്‌ ഒരിക്കൽ ദൂരെയുള്ള ഒരു ഇവാൻജലിക്കൽ സഭ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. അവിടെ എത്തിയ ഉടനെ അദ്ദേഹത്തെ “സാക്ഷ്യം” പറയാൻ ക്ഷണിച്ചു. താൻ ഒരു കത്തോലിക്കനാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞയുടൻ ആളുകൾ ഇളകി, പള്ളിവിട്ടുപോകാൻ അദ്ദേഹത്തോട്‌ അവർ ആവശ്യപ്പെട്ടു. ഒരു കത്തോലിക്കനുമായി സഹവസിച്ചതിനാൽ കുറ്റക്കാരനാണെന്ന്‌ അദ്ദേഹത്തിന്റെ സുഹൃത്തിനും അവർ താക്കീതു നൽകി. അദ്ദേഹം പള്ളിവിട്ടിറങ്ങി. പരിചയമില്ലാത്ത സ്ഥലം, വീടാണെങ്കിൽ വളരെ അകലെ, പോരാത്തതിന്‌ രാത്രിയും. എങ്ങോട്ടു പോകണമെന്ന്‌ അദ്ദേഹത്തിന്‌ ഒരെത്തുംപിടിയും കിട്ടിയില്ല, ഏതായാലും അദ്ദേഹം ഒരു വീട്ടിൽ ചെന്ന്‌ സംഭവിച്ചതെല്ലാം വിവരിച്ചു. ആ വീട്ടുകാർ അദ്ദേഹത്തെ അകത്തേക്കു ക്ഷണിച്ച്‌ ഭക്ഷണവും കിടക്കാൻ സ്ഥലവും ഒക്കെ ഒരുക്കിക്കൊടുത്തു. ആ വീട്ടുകാർ അദ്ദേഹത്തോടു സുവാർത്ത പറയുകയും ചെയ്‌തു. അതേ, അവർ യഹോവയുടെ സാക്ഷികൾ ആയിരുന്നു. യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരെ ശരിക്കും സ്‌നേഹിക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കിയ അദ്ദേഹത്തിന്‌ എന്തുമാത്രം മതിപ്പുതോന്നിയിരിക്കണം! ഇപ്പോൾ അദ്ദേഹം സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നു.

ട്രിനിഡാഡിൽ നിന്നുള്ള ഒരു സഹോദരി എഴുതുന്നു: “ഞാൻ തെരുവു സാക്ഷീകരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്‌ത്രീ എന്നെ സമീപിച്ച്‌ ഏറ്റവും പുതിയ ലക്കം മാസികകൾ ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന കുറെ മാസികകൾ കൊടുത്തശേഷം ഞാൻ ബൈബിളധ്യയനത്തെക്കുറിച്ചു പറഞ്ഞു. മുമ്പ്‌ ബൈബിൾ പഠിച്ചിരുന്നെന്നും അടുത്തകാലത്താണ്‌ ഈ പ്രദേശത്തേക്കു മാറിയതെന്നും ആ സ്‌ത്രീ പറഞ്ഞു. ഞാൻ അവരുടെ പേരും വിലാസവും ചോദിച്ചു. എന്നാൽ അവർ തന്നില്ല. നിങ്ങൾ സത്യദൈവത്തെയാണു സേവിക്കുന്നതെങ്കിൽ അവൻ എന്റെ താമസസ്ഥലം നിങ്ങൾക്കു കാണിച്ചുതരുമെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. അടുത്ത ദിവസം വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കെ ഞാൻ ഒരു വാതിലിൽ മുട്ടി, വാതിൽ തുറന്നത്‌ തലേന്നുകണ്ട അതേ സ്‌ത്രീ ആയിരുന്നു. എന്നെയും കൂടെയുള്ള സഹോദരിയെയും നോക്കി അതിശയത്തോടെ ചിരിച്ചിട്ട്‌ അവർ ചോദിച്ചു: ‘ഇത്ര പെട്ടെന്ന്‌ നിങ്ങൾ എന്നെ എങ്ങനെ കണ്ടുപിടിച്ചു?’ കഴിഞ്ഞ ദിവസം എന്നോട്‌ എന്താണു പറഞ്ഞതെന്ന്‌ ഓർക്കുന്നുണ്ടോയെന്ന്‌ ഞാൻ ചോദിച്ചു. അവർ ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു, ഒരു അധ്യയനം ആരംഭിച്ചു. ഇപ്പോൾ ആ സ്‌ത്രീ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധികയാണ്‌.”

ഏഷ്യ, മധ്യപൂർവദേശം

ദേശങ്ങളുടെ എണ്ണം: 47

ജനസംഖ്യ: 397,17,03,969

പ്രസാധകരുടെ എണ്ണം: 5,74,927

ബൈബിളധ്യയനങ്ങളുടെ എണ്ണം: 4,44,717

നേപ്പാളിലെ ഒരു സാധാരണ പയനിയറാണ്‌ ഘൻശ്യാം. ഉപജീവനത്തിനായി ടാക്‌സി ഓടിക്കുകയാണ്‌ അദ്ദേഹം. ജോലിക്കിടയിൽ പല പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളെ അദ്ദേഹം കാണാറുണ്ട്‌. പക്ഷേ മിക്കവർക്കും തിരക്കാണ്‌, രാത്രിയിൽപ്പോലും. സംഭാഷണത്തിലേർപ്പെടാനൊന്നും അവർക്കു സമയമില്ലെങ്കിലും ഒരു സംഭാഷണത്തിനു തുടക്കമിടാൻ അദ്ദേഹം മനഃപൂർവം ശ്രമിക്കാറുണ്ട്‌. തന്റെ വാഹനത്തിൽ കയറുന്നവർക്ക്‌ സാധ്യമാകുമ്പോഴൊക്കെ അദ്ദേഹം അനുയോജ്യമായ ലഘുലേഖയും ഏറ്റവുമടുത്തുള്ള രാജ്യഹാളിന്റെ അഡ്രസ്സും കൊടുക്കും. അതിന്‌ പലരും അദ്ദേഹത്തോടു വിലമതിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്‌. അവരിൽ അഞ്ചുപേർക്ക്‌ ഘൻശ്യാം ഇപ്പോൾ ബൈബിളധ്യയനം നടത്തുന്നുണ്ട്‌.

തായ്‌വാനിലെ ഒരു സഹോദരിയുടെ ഭർത്താവ്‌ പലപ്പോഴും സഹോദരിയെ ഉച്ചത്തിൽ ശകാരിക്കുമായിരുന്നു, പ്രത്യേകിച്ച്‌ സഹോദരി ക്രിസ്‌തീയ യോഗങ്ങൾക്കു പോകാനൊരുങ്ങുമ്പോൾ. ഒരു ദിവസം അദ്ദേഹത്തിന്‌ മസ്‌തിഷ്‌കാഘാതമുണ്ടായി. ശരീരം തളർന്ന്‌ അദ്ദേഹത്തിന്‌ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. സഹോദരി വളരെ ക്ഷമയോടെ അദ്ദേഹത്തെ പരിചരിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിവന്ന കാലയളവുകൊണ്ട്‌ ബൈബിൾ സത്യങ്ങൾ മനസ്സിലാക്കാൻ സഹോദരി നയപൂർവം അദ്ദേഹത്തെ സഹായിച്ചു. സഹോദരി ഭർത്താവിനോടു പറഞ്ഞു: “തലച്ചോറിന്‌ ഏതായാലും വ്യായാമം കൂടിയേ തീരൂ. അതുകൊണ്ട്‌ ഞാൻ ചില കാര്യങ്ങൾ പറഞ്ഞുതരാം അത്‌ ഓർക്കാൻ ശ്രമിക്കണം, കേട്ടോ?” താൻ ചിന്തിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു, അതുകൊണ്ട്‌ അദ്ദേഹം സമ്മതിച്ചു. സഹോദരി പല ലഘുപത്രികകളിൽനിന്നായി അടിസ്ഥാന ബൈബിൾ സത്യങ്ങൾ തിരഞ്ഞെടുത്ത്‌ ഉപയോഗിച്ചു. ദൈവത്തിന്റെ നാമം, ഗുണങ്ങൾ, ബൈബിളിന്റെ പ്രതിപാദ്യവിഷയം എന്നിങ്ങനെയുള്ള കാര്യങ്ങൾ അവർ അദ്ദേഹത്തെ പഠിപ്പിച്ചു. കൂടാതെ, ഈ കാലയളവിൽ ഒട്ടനവധി സഹോദരങ്ങൾ അദ്ദേഹത്തെ കാണാൻ ചെല്ലുകയും അദ്ദേഹത്തോട്‌ ദയയോടെ ഇടപെടുകയും ചെയ്‌തു. ഇത്‌ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്‌പർശിച്ചു. ആശുപത്രിയിൽനിന്നു വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. ഇപ്പോൾ അദ്ദേഹം ഒരു ചക്രക്കസേരയിൽ യോഗങ്ങൾക്കു വരാൻ തുടങ്ങി. ഇപ്പോൾ സഭയിൽ ഉച്ചത്തിൽ ഉത്തരം പറയാനാണ്‌ അദ്ദേഹം തന്റെ ശബ്ദം ഉപയോഗിക്കുന്നത്‌.

ശ്രീലങ്കയിലെ ഗ്രാമപ്രദേശത്ത്‌ പ്രവർത്തിക്കുന്ന ഒരു പ്രത്യേക പയനിയറാണ്‌ റോഹാന. അദ്ദേഹത്തിന്‌ ഒരു സൈക്കിൾ റിക്ഷാക്കാരനിൽനിന്ന്‌ പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടിവന്നു. റൊഹാന വയൽശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നതു കാണുമ്പോൾ അയാൾ ഉച്ചത്തിൽ അസഭ്യം പറയാൻ തുടങ്ങും. ആ പ്രദേശത്തെ പ്രവർത്തനം നിറുത്തിയില്ലെങ്കിൽ റൊഹാനയെ തട്ടിക്കളയും എന്ന്‌ റിക്ഷാക്കാരൻ ഒരിക്കൽ ഭീഷണിപ്പെടുത്തി. സഹോദരൻ പക്ഷേ വളരെ ശാന്തമായിട്ടാണ്‌ അയാളോട്‌ ഇടപെട്ടത്‌. പിന്നീട്‌, ഈ മനുഷ്യന്‌ ഒരു അപകടം പിണഞ്ഞു. ഗുരുതരമായി പരിക്കേറ്റ അയാൾ ആശുപത്രിയിലായി. റൊഹാന അദ്ദേഹത്തെ കാണാൻ ചെന്നു, ഒരു സമ്മാനവും നൽകി. തന്നെ കാണാൻ വന്നിരിക്കുന്നത്‌ ആരാണെന്നു തിരിച്ചറിഞ്ഞ അയാൾ കരയാൻ തുടങ്ങി, ചെയ്‌തതിനും പറഞ്ഞതിനുമെല്ലാം റൊഹാനയോട്‌ അയാൾ മാപ്പു ചോദിച്ചു. “സാർ, ഞാൻ ചെയ്‌തതുവെച്ചുനോക്കുമ്പോൾ, ഇത്രയും ദൂരം യാത്ര ചെയ്‌ത്‌ എന്നെ കാണാൻ വന്നതിനെക്കാൾ നല്ലത്‌ ഒരു വടിയെടുത്ത്‌ എന്നെ പൊതിരെ തല്ലുന്നതായിരുന്നു,” അയാൾ പറഞ്ഞു. ഇപ്പോൾ അയാൾ ആശുപത്രിവിട്ടു, തന്റെ റിക്ഷയോടിക്കൽ തുടരുന്നു, അയാൾ നമ്മുടെ മാസിക ക്രമമായി വായിക്കുന്നുമുണ്ട്‌.

ഹോങ്കോങ്ങിൽ, വീട്ടുജോലിക്കാരായി മറ്റു രാജ്യങ്ങളിൽനിന്നു ധാരാളം പേർ വരാറുണ്ട്‌. അങ്ങനെ വന്ന ഒരു സ്‌ത്രീ ഫിലിപ്പീൻസിൽവെച്ച്‌ ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഉപയോഗിച്ചു പഠിച്ചു തുടങ്ങിയിരുന്നു. ഇവിടെ വന്നപ്പോൾ അധ്യയനം തുടരാൻ അവൾ ആഗ്രഹിച്ചു. എന്നിരുന്നാലും, സാക്ഷികളെ എങ്ങനെ കണ്ടെത്താമെന്ന്‌ ഒരു പിടിപാടും ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ അവരെ കണ്ടെത്താൻ ഇടയാക്കണമേ എന്ന്‌ അവൾ പ്രാർഥിച്ചു. ജോലി ഇല്ലാതിരുന്ന ഒരു ദിവസം അവൾ തുറമുഖത്തും പ്രധാന വ്യാപാര മേഖലയിലും സെൻട്രൽ പാർക്കിലുമൊക്കെ ചെന്നു, അവിടെയൊക്കെ വാരാന്തങ്ങളിൽ ധാരാളം ഫിലിപ്പിനോകൾ ഒത്തുകൂടാറുണ്ടായിരുന്നു. എത്ര തിരഞ്ഞിട്ടും സാക്ഷികളെപ്പോലെ തോന്നിക്കുന്ന ആരെയും അവിടെ കണ്ടെത്താനായില്ല. സാക്ഷികളാണെങ്കിൽ വാരാന്തങ്ങളിൽ സ്ഥിരമായി പാർക്കിൽ സാക്ഷീകരിക്കാറുള്ളതുമാണ്‌. എന്നിരുന്നാലും, അവിടെയുള്ള ഒരു ചവറുതൊട്ടിയിൽ ഒരു ആവശ്യം ലഘുപത്രിക കിടക്കുന്നത്‌ അവളുടെ കണ്ണിൽപ്പെട്ടു. അതെടുത്തു നോക്കിയപ്പോൾ ഒരു ഫോൺനമ്പർ അതിൽ എഴുതിയിരിക്കുന്നതു കണ്ടു. അത്‌ ആ ലഘുപത്രിക സമർപ്പിച്ച സഹോദരിയുടേതായിരുന്നു. ആ സഹോദരി ജോലിചെയ്യുന്നതാകട്ടെ ഈ സ്‌ത്രീയുടെ അതേ അപ്പാർട്ടുമെന്റിലും. അവൾക്ക്‌ അതിശയവും ഒപ്പം വലിയ സന്തോഷവും തോന്നി. അധ്യയനം പുനരാരംഭിച്ചു, അവൾ ഇപ്പോൾ യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌.

ദക്ഷിണ കൊറിയയിലുള്ള ഒരു സർക്കിട്ട്‌ മേൽവിചാരകനും ഒരു മൂപ്പനും തക്കസമയത്താണ്‌ ഒരു ഇടയസന്ദർശനം നടത്തിയത്‌. പത്തുവർഷമായി നിഷ്‌ക്രിയയായിരുന്ന ഒരു സഹോദരിയെ അവർ സന്ദർശിച്ചു. അവരുടെ നിരീശ്വരവാദിയായ ഭർത്താവ്‌ ഒരു ശസ്‌ത്രക്രിയയെത്തുടർന്ന്‌ പള്ളിയിൽപോകാൻ തീരുമാനിച്ചിരുന്നു. സഹോദരന്മാർ സന്ദർശിച്ചപ്പോൾ ഭർത്താവിനെ കാണാനിടയായി. ഒരു സൗഹൃദസംഭാഷണത്തിനുശേഷം അദ്ദേഹം ആവശ്യം ലഘുപത്രിക സ്വീകരിച്ചു. ഭർത്താവിന്‌ ബൈബിളധ്യയനം നടത്തുന്നതോടൊപ്പം മൂപ്പൻ, സഹോദരിക്ക്‌ പ്രോത്സാഹനം നൽകുകയും ചെയ്‌തുകൊണ്ടിരുന്നു. ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു, കൺവെൻഷനു ഹാജരാകുകയും ചെയ്‌തു. അതിനുശേഷം അദ്ദേഹം പള്ളിയിൽപോകുന്നതു നിറുത്തി, ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. സഹോദരിയും പുരോഗതി വരുത്തി. മറ്റൊരു നഗരത്തിൽ താമസിക്കുന്ന അവരുടെ നാലു മക്കളെയും സന്ദർശിക്കാനുള്ള ക്രമീകരണം ചെയ്യാമോ എന്ന്‌ സഹോദരി ചോദിച്ചു. ഫലമോ സഹോദരിയുടെ ഭർത്താവും, മൂത്തമകളും ഭർത്താവും, ഇളയമകളും സ്‌നാപനമേറ്റു. പിന്നീട്‌, സഹോദരിയുടെ മൂത്തമകനും ഭാര്യയും സ്‌നാപനമേറ്റു, അങ്ങനെ മൊത്തം ആറുപേർ പുതുതായി സാക്ഷികളായിത്തീർന്നു.

ജപ്പാനിലെ ഒരു ഹൈസ്‌കൂൾ വിദ്യാർഥിനിയാണു യൂക്കി. സഹപാഠികളോട്‌ താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു പറയാൻ യൂക്കിക്ക്‌ വലിയ ബുദ്ധിമുട്ടായിരുന്നു. അവരോടു സാക്ഷീകരിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ യൂക്കിക്ക്‌ അറിയാമായിരുന്നു. സഹപാഠികൾ ഒരിക്കലും മതകാര്യങ്ങൾ സംസാരിച്ചിരുന്നില്ലാത്തതിനാൽ താൻതന്നെ അതിനു മുൻകൈ എടുക്കണമെന്ന്‌ യൂക്കി മനസ്സിലാക്കി. അതുകൊണ്ട്‌ ഉച്ചഭക്ഷണസമയത്ത്‌ കൂട്ടുകാർ കാണത്തക്കവിധം പ്രാർഥിക്കാൻ യൂക്കി തീരുമാനിച്ചു. മുമ്പൊക്കെ ഉച്ചഭക്ഷണസമയത്ത്‌, ആരും കാണാതെ പെട്ടെന്ന്‌ പ്രാർഥിച്ചുതീർക്കുകയാണു ചെയ്‌തിരുന്നത്‌. തീരുമാനം നടപ്പിലാക്കാൻ ധൈര്യത്തിനായി എന്നും രാവിലെ യൂക്കി ദൈവത്തോടു മുട്ടിപ്പായി പ്രാർഥിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം തലകുമ്പിട്ടിരുന്ന്‌ അൽപ്പം കൂടുതൽനേരം അവൾ പ്രാർഥിച്ചു. പ്രാർഥന കഴിഞ്ഞപ്പോൾ ഒരു സഹപാഠി അടുത്തുവന്നിട്ട്‌ അവൾക്കു സുഖമില്ലേ എന്നു ചോദിച്ചു. പക്ഷേ, അപ്പോഴേക്കും കൂട്ടുകാരിയോടു സാക്ഷീകരിക്കാനുള്ള യൂക്കിയുടെ ധൈര്യമൊക്കെ ചോർന്നുപോയിരുന്നു. യൂക്കിക്കു വലിയ വിഷമമായി, യഹോവയോട്‌ മാപ്പു ചോദിച്ചിട്ട്‌ കൂടുതൽ ധൈര്യത്തിനായി അവൾ അപേക്ഷിച്ചു. അടുത്ത ദിവസവും ഭക്ഷണസമയത്തു യൂക്കി പ്രാർഥിച്ചു. അന്നും കൂട്ടുകാരി അടുത്തുവന്ന്‌ അവൾക്ക്‌ എന്തുപറ്റിയെന്നു ചോദിച്ചു. ‘ഇതാണ്‌ പറ്റിയ സമയം!’ യൂക്കി വിചാരിച്ചു. താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ യൂക്കി അവളോടു പറഞ്ഞു. കൂട്ടുകാരി അതിശയിച്ചുപോയി, പിന്നെ അവൾ യൂക്കിയെ ചോദ്യങ്ങൾകൊണ്ടു വീർപ്പുമുട്ടിച്ചു: നീ എന്തിനുവേണ്ടിയാണു പ്രാർഥിക്കുന്നത്‌? ദൈവത്തിന്റെ പേരെന്താണ്‌? യേശു ആരായിരുന്നു? എന്നിങ്ങനെ. യൂക്കിയുടെ സന്തോഷം പറയേണ്ടതില്ലല്ലോ.

ഇന്തൊനീഷ്യയിലെ കുലാങ്‌ പട്ടണത്തിലുള്ള ഗ്ലെൻ എന്നയാൾ മദ്യപാനിയും മയക്കുമരുന്ന്‌ ആസക്തനുമായിരുന്നു. ആരെയെങ്കിലും ഭീഷണിപ്പെടുത്താനോ തല്ലാനോ ആളുകൾ ഇയാളെ വാടകയ്‌ക്ക്‌ എടുക്കുമായിരുന്നു. ഗ്ലെൻ മാതാപിതാക്കളോടൊപ്പമാണു താമസിച്ചിരുന്നത്‌. ഒരു ദിവസം യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ അവരെ സന്ദർശിച്ച്‌ ബൈബിൾ വിഷയങ്ങൾ സംസാരിച്ചു. പെട്ടെന്നുതന്നെ ഗ്ലെൻ ഒരു ബൈബിളധ്യയനം സ്വീകരിച്ചു, തന്റെ മോശമായ ശീലങ്ങൾ ഉപേക്ഷിക്കാൻ കഠിനമായി ശ്രമിക്കാനും തുടങ്ങി. ഒരുദിവസം ഒരു കടയുടമ ഇയാൾക്ക്‌ ഒരു ഭീമമായ തുകകൊടുത്തിട്ട്‌ ഒരാളെ തല്ലണമെന്നു പറഞ്ഞു. ഗ്ലെൻ പണത്തെക്കുറിച്ചു ചിന്തിച്ചെങ്കിലും ഇത്തരം പണി ഇനിമേലിൽ ചെയ്യില്ലെന്നു തീരുമാനിച്ച്‌ പണം തിരികെക്കൊടുത്ത്‌ ജോലി നിരസിച്ചു. പിന്നീട്‌ ഗ്ലെൻ മറ്റൊരു കടയിൽ ചെന്നപ്പോൾ കടയുടമ ഭയന്നുപോയി, തന്നെ തല്ലാൻ വന്നതാണെന്നാണ്‌ അയാൾ കരുതിയത്‌. എന്നാൽ താൻ ഇപ്പോൾ ബൈബിൾ പഠിക്കുന്നുണ്ടെന്നും സമാധാനപരമായ ജീവിതം നയിക്കുകയാണെന്നും ഗ്ലെൻ കടയുടമയെ പറഞ്ഞു ബോധ്യപ്പെടുത്തി. കടയുടമയും ഒരു ബൈബിളധ്യയനം സ്വീകരിച്ചു, തന്റെ കടയിൽ ഇയാൾക്ക്‌ ഒരു ജോലിയും നൽകി. കഴിഞ്ഞവർഷത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഗ്ലെൻ സ്‌നാപനമേറ്റു, അപ്പോൾ കടയുടമയും ഹാജരുണ്ടായിരുന്നു.

യൂറോപ്പ്‌

ദേശങ്ങളുടെ എണ്ണം: 46

ജനസംഖ്യ: 72,83,73,014

പ്രസാധകരുടെ എണ്ണം: 14,90,345

ബൈബിളധ്യയനങ്ങളുടെ എണ്ണം: 7,33,728

നെതർലൻഡ്‌സിലെ 88 വയസ്സുണ്ടായിരുന്ന യാക്കോബാ സഹോദരി മരിച്ചപ്പോൾ ബന്ധുക്കൾക്ക്‌ പ്രാദേശിക പോലീസ്‌ സ്റ്റേഷനിൽനിന്ന്‌ ഒരു ഔദ്യോഗിക കത്തു ലഭിച്ചു. വർഷങ്ങളായി ഈ സഹോദരി പോലീസ്‌ സ്റ്റേഷനിൽ പതിവായി മാസികകൾ കൊടുത്തുപോന്നിരുന്നു. ആ കത്ത്‌ ഭാഗികമായി ഇങ്ങനെ വായിക്കുന്നു: “യാക്കോബാ ഞങ്ങൾക്ക്‌ ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. അവർ പതിവായി സ്റ്റേഷനിൽ വന്നിരുന്നു. അവരോടൊന്നിച്ചിരുന്ന്‌ ഒരു കപ്പു ചായ കുടിക്കുന്നത്‌ ഞങ്ങൾക്കെല്ലാം എന്തിഷ്ടമായിരുന്നെന്നോ! ഇത്രയും പ്രായംചെന്നിട്ടും തന്റെ വിശ്വാസം മറ്റുള്ളവരോടു പങ്കുവെക്കാനായി വെയിലും മഴയും ഗണ്യമാക്കാതെ സൈക്കിൾ ചവിട്ടി പോകുന്ന അവരുടെ ധൈര്യം ഞങ്ങൾ തികച്ചും വിലമതിക്കുന്നു. അവരുടെ നഷ്ടം ഞങ്ങൾക്കു ശരിക്കും അനുഭവപ്പെടുന്നു.”

സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ഒരു അനുഭവമാണിത്‌. ഒരു സാക്ഷിക്കുടുംബം അവധിക്കാലം ചെലവഴിക്കാൻ പോയപ്പോൾ തങ്ങളുടെ അപ്പാർട്ടുമെന്റിന്റെ താക്കോൽ അടുത്തുള്ള മറ്റൊരു സാക്ഷിക്കുടുംബത്തിലെ കുട്ടിയുടെ കൈയിൽ കൊടുത്തിട്ട്‌ അക്വേറിയത്തിലെ മീനുകൾക്ക്‌ തീറ്റികൊടുക്കണമെന്നു പറഞ്ഞേൽപ്പിച്ചു. ആദ്യത്തെ തവണ കുട്ടി താക്കോലുമെടുത്ത്‌ വീടു തുറക്കാൻ പോയി, അവന്‌ വാതിൽ തുറക്കാൻ അൽപ്പം ബുദ്ധിമുട്ടേണ്ടിവന്നു. എതിർവശത്തെ അപ്പാർട്ടുമെന്റിൽ താമസിക്കുന്ന സ്‌ത്രീ ശബ്ദംകേട്ട്‌ വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ, ഒരു പയ്യൻ വാതിൽ തുറക്കാൻ ശ്രമിക്കുന്നതാണു കണ്ടത്‌. ഇവൻ കള്ളനായിരിക്കുമെന്നു കരുതി ആ സ്‌ത്രീ പോലീസിനെ വിളിച്ചു. കുട്ടി അകത്തുകയറി മീനുകൾക്കു തീറ്റിയൊക്കെ കൊടുത്തു പുറത്തുവന്നപ്പോൾ മുന്നിലതാ ആയുധധാരികളായ രണ്ടു പോലീസുകാർ! “നീ ഇവിടെ എന്തെടുക്കുകയാണ്‌?” അവർ ചോദിച്ചു. “ഞാൻ മീനുകൾക്കു തീറ്റികൊടുക്കുകയായിരുന്നു, എന്നോടു പറഞ്ഞിട്ടാണ്‌,” കുട്ടി മറുപടി പറഞ്ഞു. പോലീസുകാർക്കു വിശ്വാസം വന്നില്ല. കുട്ടി പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌, ഈ വീട്ടിലുള്ളവരും ഞങ്ങളുടെ സഭക്കാരാണ്‌. അവർ ഇവിടെയില്ലാത്തതുകൊണ്ട്‌ മീനുകൾക്കു തീറ്റികൊടുക്കാൻ പറഞ്ഞിരുന്നു, വീടിന്റെ താക്കോലും എന്റെ കയ്യിൽ തന്നിട്ടുണ്ട്‌.” പോലീസുകാർക്ക്‌ എന്നിട്ടും വിശ്വാസം വന്നില്ല, കുട്ടിയെ പോലീസ്‌ സ്റ്റേഷനിൽ കൊണ്ടുപോകാൻ അവർ ശ്രമിച്ചു. “ഒരു നിമിഷം നിൽക്കൂ,” കുട്ടി പറഞ്ഞു. “എന്റെ കൂട്ടുകാർ അവരുടെ മൊബൈൽഫോൺ നമ്പർ ഈ കടലാസിൽ കുറിച്ചിട്ടിട്ടാണു പോയത്‌, ഇതാ ഇപ്പോൾത്തന്നെ വിളിച്ച്‌ ഞാൻ പറഞ്ഞതൊക്കെ ശരിയാണോയെന്നു ചോദിക്ക്‌.” പോലീസുകാർ ആ നമ്പരിൽ വിളിച്ച്‌ കുട്ടി പറഞ്ഞതൊക്കെ സത്യമാണോയെന്നു തിരക്കി. എന്നിട്ട്‌ അവനോടു ക്ഷമചോദിച്ച്‌ തിരിച്ചുപോയി. ആ കുടുംബം അവധികഴിഞ്ഞു തിരിച്ചുവന്നപ്പോൾ എതിർവശത്തു താമസിക്കുന്ന ആ സ്‌ത്രീയുടെ വീട്ടിൽ ചെന്നു. അവരാകട്ടെ അവിടെ താമസത്തിനു വന്നിട്ട്‌ അധികംനാൾ ആയിരുന്നില്ല. തങ്ങളുടെ വീടിന്റെ വശത്തേക്ക്‌ ഒരു കണ്ണുണ്ടായിരുന്നതിൽ ആ കുടുംബം അവരോടു നന്ദി പറഞ്ഞു. എന്നിട്ട്‌, ആ കുട്ടി തങ്ങളെപ്പോലെ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും അവനെ പൂർണമായും വിശ്വസിക്കാമെന്നും ആ കുടുംബം അവരോടു പറഞ്ഞു. ആ സ്‌ത്രീക്ക്‌ യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ഏറെയൊന്നും അറിയില്ലായിരുന്നു, അവരുടെ സംഭാഷണം ഒടുവിൽ ഒരു ബൈബിളധ്യയനത്തിൽ കലാശിച്ചു.

ഇറ്റലിയിൽ വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ ഒരു സഹോദരി ഒരു യുവതിയെ കണ്ടുമുട്ടി. വളരെ തിരക്കുള്ള ഒരു ഉദ്യോഗസ്ഥയും അമ്മയുമായിരുന്നു അവർ. അവരുമായി സംഭാഷണം തുടരാൻ സഹോദരി പലതവണ മടങ്ങിച്ചെന്നെങ്കിലും കാണാൻ കഴിഞ്ഞില്ല. ഒടുവിൽ ഫോൺചെയ്യാൻ സഹോദരി തീരുമാനിച്ചു. തനിക്ക്‌ ബൈബിളിനെക്കുറിച്ചു ചർച്ചചെയ്യാൻ അൽപ്പംപോലും സമയമില്ലെന്ന്‌ ആ സ്‌ത്രീ സഹോദരിയോടു പറഞ്ഞു. സഹോദരി പറഞ്ഞു: “10-ഓ 15-ഓ മിനിട്ട്‌ ഫോണിലൂടെപോലും നിങ്ങൾക്ക്‌ എന്തെങ്കിലും പഠിക്കാൻ കഴിയും.” “ഓ, ഫോണിലൂടെയാണെങ്കിൽ കുഴപ്പമില്ല!” സ്‌ത്രീ പറഞ്ഞു. അടുത്തയിടെ സഹോദരി അവരുടെ വീട്ടിൽ ചെന്ന്‌ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം കൊടുത്തിട്ടുപോന്നു. പിന്നീട്‌ ടെലിഫോണിലൂടെ അധ്യയനം ആരംഭിച്ചു. സാധാരണമായി ശനിയാഴ്‌ച രാവിലെയാണ്‌ അധ്യയനം. പക്ഷേ 10, 15 മിനിട്ട്‌ എന്നുള്ളത്‌ ഇപ്പോൾ അരമണിക്കൂർ ആയിരിക്കുന്നു.

ബ്രിട്ടനിൽ താമസത്തിനെത്തുന്ന നിരവധി വിദേശികളോടു സാക്ഷീകരിക്കുന്നതിൽ പ്രത്യേക ശ്രമം നടത്തുന്ന പ്രസാധകരുടെ എണ്ണം അവിടെ വർധിക്കുകയാണ്‌. അവരിൽ ഒരാളാണ്‌ ആൻജല. ഭക്ഷണം പായ്‌ക്കുചെയ്‌തു കൊടുക്കുന്ന ഒരു ചൈനീസ്‌ റസ്റ്ററന്റ്‌ സന്ദർശിച്ചപ്പോൾ ജോലിക്കാരിൽ ഒരാൾ അവളോട്‌ ഉടനടി അവിടെനിന്നു പോകണമെന്ന്‌ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ആൻജല അവിടെനിന്നും പോരുമ്പോൾ റസ്റ്ററന്റിന്റെ പുറകിൽനിന്ന്‌ ഒരു ചൈനക്കാരി അവരുടെ ഭാഷയിൽ ദൈവനാമം വിളിച്ചുകൊണ്ട്‌ അവളുടെ പിന്നാലെ ഓടിവന്നു. പ്രഥമ സംഭാഷണത്തിനുശേഷം ആൻജല അവർക്കു പതിവായി മാസികകൾ കൊടുക്കാൻ തുടങ്ങി. ആ സ്‌ത്രീക്കു പ്രസിദ്ധീകരണങ്ങൾ ഇഷ്ടമായെങ്കിലും ദൈവമാണ്‌ ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന്‌ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്‌ അവർ ആൻജലയോടു പറഞ്ഞു. ഇതെല്ലാം യാദൃച്ഛികമായി ഉണ്ടായതാണെന്നാണ്‌ അവർ വിശ്വസിച്ചിരുന്നത്‌.

റസ്റ്ററന്റിൽ എഗ്‌ റോൾ (മുട്ടയും പച്ചക്കറികളും മാംസവുമൊക്കെ ചേർത്തുള്ള ഒരു വിഭവം) ഉണ്ടാക്കുന്നതായിരുന്നു ആ സ്‌ത്രീയുടെ ജോലി. ഒരു എഗ്‌ റോൾ ഉണ്ടാക്കാൻ എത്ര ചേരുവകൾ വേണമെന്ന്‌ ആൻജല അവരോടു ചോദിച്ചു. “അഞ്ച്‌” അവർ മറുപടി നൽകി. എന്നാൽ അടുത്തപ്രാവശ്യം എഗ്‌ റോൾ ഉണ്ടാക്കുമ്പോൾ ചേരുവകൾ അഞ്ചും വായുവിൽ എറിഞ്ഞിട്ട്‌ അവ എത്ര എഗ്‌ റോളുകളായി തീരുന്നുണ്ടെന്നു നോക്കണമെന്ന്‌ ആൻജല പറഞ്ഞിട്ടുപോയി. അടുത്ത ആഴ്‌ച ആൻജല അവിടെ ചെന്നപ്പോൾ ഈ സ്‌ത്രീയെ കണ്ടു. അവർ ആൻജലയ്‌ക്ക്‌ ചൂടോടെ ഒരു എഗ്‌ റോൾ നൽകിയിട്ടു പറഞ്ഞു, ‘ഈ പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചതാണെന്ന്‌ എനിക്കിപ്പോൾ വിശ്വാസമായി.’ അവർ ക്രമമായി ബൈബിൾ പഠിക്കാൻ തുടങ്ങി. ദൈവവചനത്തിൽനിന്നുള്ള സത്യം പഠിക്കുന്നതിൽ ഈ സ്‌ത്രീ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.

ജർമനിയിലെ ന്യൂക്ലിയർ പവർ പ്ലാന്റുകളിൽനിന്ന്‌ റേഡിയോ ആക്‌റ്റീവതയുള്ള മാലിന്യങ്ങൾ ട്രെയിൻമാർഗം കൊണ്ടുവരുമ്പോൾ പരിസ്ഥിതി പ്രവർത്തകർ പലപ്പോഴും പ്രതിഷേധിക്കാറുണ്ട്‌. അതുകൊണ്ട്‌ ഈ ട്രെയിൻ കടന്നുവരുന്ന റെയിൽപ്പാത കനത്ത പോലീസ്‌ സംരക്ഷണയിലായിരിക്കും. വണ്ടി എത്തുന്നതിനു മുമ്പ്‌ അവർ പാതയിലെ തടസ്സങ്ങളെല്ലാം മാറ്റണം. 2003 നവംബർ മാസത്തിൽ, ഗുഡ്രൺ എന്ന സഹോദരി പയനിയറിങ്‌ ചെയ്യുന്ന സ്ഥലത്തിനു സമീപം ഇത്തരത്തിലുള്ള ഒരു പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. “പോലീസുകാർ മണിക്കൂറുകളോളം വെറുതെയിരിക്കുകയാണല്ലോ എന്നു ഞാൻ ഓർത്തു” അവൾ പറയുന്നു. “അതുകൊണ്ട്‌ അവരെ സമീപിച്ച്‌ വായിക്കാൻ എന്തെങ്കിലും കൊടുക്കാൻ ഞാൻ തീരുമാനിച്ചു.” ആ പോലീസുകാർ സൗഹൃദപ്രകൃതമുള്ളവരാണെന്ന്‌ അവർക്കു മനസ്സിലായി. ഒരു കുട്ട നിറയെ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ പ്രതികൾ അടുക്കിവെച്ച്‌ അവർ പോലീസുകാരുടെ പക്കലേക്കു നടന്നു. അവരെ ചെന്നു കാണാൻ അവർക്കു യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. അവരിൽ ബവേറിയയിൽനിന്നുവന്ന ഒരുകൂട്ടം തങ്ങളുടെ വാഹനത്തിനടുത്തുവെച്ച്‌ സഹോദരി ഉണരുക! സമർപ്പിക്കുന്നതിന്റെ ചിത്രംപോലും എടുക്കുകയുണ്ടായി. രണ്ടു ദിവസംകൊണ്ട്‌ അവർ 120-ലേറെ കിലോമീറ്റർ സഞ്ചരിച്ച്‌ 100-ലധികം പോലീസുകാരോടു സംസാരിച്ചു. അവർ 184 മാസികകൾ സമർപ്പിച്ചു. “ഇത്‌ അവിസ്‌മരണീയമായ ഒരു അനുഭവമാണ്‌!” സഹോദരി അത്യുത്സാഹത്തോടെ പറഞ്ഞു.

സ്‌പെയിനിൽ ഒരു ദിവസം ജോലികഴിഞ്ഞ്‌ അന്നാ മരിയ ബസ്റ്റോപ്പിൽ ബസ്‌ കാത്തുനിൽക്കുകയായിരുന്നു. അവിടെ കുറേ നോട്ടീസുകൾ പതിച്ചിട്ടുണ്ടായിരുന്നു. അവൾ അവ വായിക്കാൻ തുടങ്ങി. അതിൽ ഒരു സംഗതി പെട്ടെന്ന്‌ അവളുടെ ശ്രദ്ധയിൽപ്പെട്ടു. അത്‌ ഇങ്ങനെയായിരുന്നു: “എത്രയും പെട്ടെന്ന്‌ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്ക്‌ ബൈബിൾ പഠനം തുടരണം.” അന്നാ മരിയ ആ ഫോൺ നമ്പറിൽ അപ്പോൾത്തന്നെ വിളിച്ച്‌ തമ്മിൽക്കാണാനുള്ള ക്രമീകരണം ചെയ്‌തു, ഫേലിതീറ്റസ്‌ എന്നായിരുന്നു ആ സ്‌ത്രീയുടെ പേര്‌. അവർ ഇക്വഡോറിൽനിന്ന്‌ അടുത്തയിടെ അങ്ങോട്ടു താമസംമാറി വന്നതേയുണ്ടായിരുന്നുള്ളൂ. അവിടെവെച്ച്‌ രണ്ടുവർഷം അവർ ബൈബിൾ പഠിച്ചിരുന്നു. പെട്ടെന്നുതന്നെ ബൈബിളധ്യയനം പുനരാരംഭിച്ചു, അന്നുമുതൽ ഫേലിതീറ്റസും മകനും എല്ലാ യോഗങ്ങൾക്കും ഹാജരാകുന്നുണ്ട്‌. സാക്ഷികളെ താമസിയാതെതന്നെ കണ്ടുമുട്ടാനും അങ്ങനെ ആത്മീയ പുരോഗതി വരുത്താനും കഴിഞ്ഞതിൽ അവർ നന്ദിയുള്ളവരാണ്‌.

ബൾഗേറിയയിൽ നിന്നുള്ള ഒരു സ്‌ത്രീയുടെ കൊച്ചുമകൻ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ഈ സ്‌ത്രീയും പഠിക്കാൻ ആരംഭിച്ചു. ദൈവത്തിന്റെ പേര്‌ യഹോവയാണെന്ന്‌ അറിഞ്ഞപ്പോൾ അവർക്ക്‌ അതിശയംതോന്നി. അവരുടെ കൈവശമുള്ള ബൈബിളിൽ ദൈവനാമം ഇല്ലാതിരുന്നതിനാൽ അതുള്ള ഒരു ബൈബിൾ വാങ്ങാനായി അവർ പുസ്‌തകക്കടയിൽചെന്നു. എന്താണു തിരയുന്നതെന്ന്‌ കടക്കാരൻ അവരോടു ചോദിച്ചു. കാര്യമെന്താണെന്ന്‌ പറഞ്ഞപ്പോൾ അയാൾ അവരുടെനേരെ ആക്രോശിക്കാൻ തുടങ്ങി: “നിങ്ങളും ആ കൂട്ടത്തിൽപ്പെട്ടതാണോ!” ആ സമയത്തുതന്നെ ഒരു പുരോഹിതൻ കടയിലേക്കു കയറിവന്നു. “ദൈവത്തിന്റെ പേരെന്താണ്‌?” കടക്കാരൻ പുരോഹിതനോടു ചോദിച്ചു. “യഹോവ, എന്താ സംശയം. വെറുതെ ഈ സ്‌ത്രീയുടെ നേരെ തട്ടിക്കയറേണ്ട.” അതുകേട്ട്‌ കടക്കാരൻ അമ്പരന്നുപോയി. ആ സ്‌ത്രീയും കുടുംബത്തിലെ മറ്റു മൂന്നുപേരും ആത്മീയ പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.

റഷ്യയിൽ നിന്നുള്ള ഒരു കുടുംബത്തിന്‌ ഒരു ദുരന്തം നേരിട്ടു. ഒരു മാതാപിതാക്കൾക്ക്‌ തങ്ങളുടെ പ്രിയ മകനെ മരണത്തിൽ നഷ്ടമായി. അവന്റെ ശവസംസ്‌കാര ചടങ്ങിൽ സംബന്ധിക്കുന്നതിനായി അമ്മ അവന്റെ കൂട്ടുകാരെയെല്ലാം ഫോൺ ചെയ്‌ത്‌ ക്ഷണിച്ചു. അവന്റെ നോട്ടുബുക്കിൽനിന്നു കിട്ടിയ നമ്പരുകളായിരുന്നു അതെല്ലാം. അക്കൂട്ടത്തിൽ സാക്ഷികളുടെ ഒരു കുടുംബത്തിന്റെ നമ്പരും ഉണ്ടായിരുന്നു, അമ്മ അവരെയും ക്ഷണിച്ചു. സാക്ഷിക്കുടുംബത്തിന്‌ ഈ മാതാപിതാക്കളെ അറിയില്ലായിരുന്നെങ്കിലും ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കാം എന്നു ചിന്തിച്ച്‌ പോകാൻ തീരുമാനിച്ചു. സഹോദരൻ ആ പിതാവിനോട്‌ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു പറഞ്ഞിട്ട്‌ നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക കൊടുത്തിട്ടുപോന്നു. രണ്ടുദിവസം കഴിഞ്ഞ്‌ സഹോദരൻ അവരെ സന്ദർശിച്ചു. അപ്പോൾ ആ പിതാവു പറഞ്ഞു: “ഈ ലഘുപത്രിക ഞങ്ങളെ ആഴമായി സ്‌പർശിച്ചു. ബൈബിൾ പഠിക്കാൻ സമയം കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചു.” അദ്ദേഹത്തിന്റെ ഭാര്യ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പേർ ചാർത്തി, സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധികയാകാനുള്ള പടിയിലേക്കു പുരോഗമിക്കുന്നു.

ഓഷ്യാനിയ

ദേശങ്ങളുടെ എണ്ണം: 30

ജനസംഖ്യ: 3,48,20,382

പ്രസാധകരുടെ എണ്ണം: 94,087

ബൈബിളധ്യയനങ്ങളുടെ എണ്ണം: 48,307

2003 ഡിസംബറിൽ ഹവായിയിൽ വെച്ച്‌ സ്‌നാപനമേറ്റപ്പോൾ ഒലീനയ്‌ക്ക്‌ വെറും 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ. വിനോദത്തിൽ മുഴുകി കഴിയുന്ന മറ്റു ചെറുപ്പക്കാരിൽനിന്നു വ്യത്യസ്‌തമായി അവൾക്ക്‌ വ്യക്തമായ ആത്മീയ ലക്ഷ്യങ്ങളുണ്ട്‌. അവൾ പറയുന്നു: “മാർച്ച്‌, മേയ്‌ മാസങ്ങളിൽ സഹായ പയനിയറിങ്‌ ചെയ്യാൻ സാധിച്ചതിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്‌. പയനിയർമാരോടും പ്രായംചെന്നവരോടുമൊപ്പം പ്രവർത്തിക്കുന്നത്‌ ഞാൻ ഏറെ ആസ്വദിച്ചു. ഉദാഹരണത്തിന്‌, ശനിയാഴ്‌ചകളിൽ ഉച്ചതിരിഞ്ഞ്‌ ഒരു മുൻ മിഷനറി സഹോദരിയോടൊപ്പം ചൈനീസ്‌ ഭാഷയിലുള്ള ബൈബിളധ്യയനങ്ങൾക്കും മടക്കസന്ദർശനങ്ങൾക്കും പോകാനുള്ള അസുലഭ അവസരം എനിക്കു ലഭിച്ചു. ആ ഭാഷ എനിക്കു വളരെ ഇഷ്ടമായി. ഭാവിയിൽ ഏതെങ്കിലും വിദേശ-ഭാഷാ സഭയിൽ ഒരു സാധാരണ പയനിയറായി സേവിക്കുക എന്നതാണ്‌ എന്റെ ഏറ്റവും വലിയ സ്വപ്‌നം. ഈ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനായി ബുധനാഴ്‌ചകളിൽ സ്‌കൂൾ കഴിഞ്ഞുള്ള സമയത്തും ശനിയാഴ്‌ചകളിലും ഞായറാഴ്‌ചകളിലും ഞാൻ പ്രസംഗപ്രവർത്തനത്തിനു പോകുന്നു. അതുപോലെതന്നെ സാധ്യമാകുമ്പോഴെല്ലാം സഹായ പയനിയറിങ്‌ ചെയ്യാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.” തന്റെ ലക്ഷ്യം നേടുന്നതിന്‌ മറ്റെന്തുകൂടെ സഹായകമായിരിക്കുമെന്നാണ്‌ ഒലീന കരുതുന്നത്‌? അവൾ പറയുന്നു: “ഞാൻ എന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കണം. അതിന്റെ അർഥം, യഹോവയെ പ്രസാദിപ്പിക്കുന്നതാണ്‌ ഏറ്റവും മുഖ്യമായ സംഗതിയെന്ന്‌ ഞാൻ എന്റെ പ്രവൃത്തികളിലൂടെ തെളിയിക്കണം എന്നാണ്‌.” “യഹോവയെക്കുറിച്ച്‌ സമാനമായി ചിന്തിക്കുന്നവരോടൊപ്പം സഹവസിക്കുന്നത്‌ നീതിയുടെ പാതയിലായിരിക്കാൻ എന്നെ സഹായിക്കും. എത്ര കൂടുതൽ സമയം യഹോവയെ സേവിക്കുന്നുവോ അത്ര കുറച്ചു സമയമേ ലൗകിക മനോഭാവമുള്ളവരോടൊപ്പം ചെലവഴിക്കാൻ കാണുകയുള്ളൂ. ഭൗതിക വസ്‌തുക്കളും അധാർമിക വിനോദവും സന്തോഷം പകരുമെന്ന ചിന്ത മനസ്സിലേക്കു കടന്നുവരാതെ ഇത്‌ എന്നെ സംരക്ഷിക്കുന്നു.”

ഒന്നോ രണ്ടോ മക്കളെ, ബന്ധുക്കൾക്കു വളർത്താൻ വിട്ടുകൊടുക്കുന്നത്‌ സോളമൻ ദ്വീപുകളിൽ സർവസാധാരണമാണ്‌. മാതാപിതാക്കളിൽനിന്നു യഹോവ പ്രതീക്ഷിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കിയപ്പോൾ, ഒരു ദമ്പതികൾ തങ്ങളുടെ കൗമാരപ്രായക്കാരിയായ മകളെ തിരിച്ചുകൊണ്ടുവന്ന്‌ തങ്ങളോടൊപ്പം താമസിപ്പിച്ചു. പെട്ടെന്നൊരുനാൾ, സഭായോഗങ്ങളും വയൽസേവനവും കുടുംബ ബൈബിളധ്യയനവും എല്ലാം ഉൾപ്പെടുന്ന തിരക്കുപിടിച്ച ഒരു പട്ടിക പിൻപറ്റുന്ന ഒരു സാക്ഷിക്കുടുംബത്തിന്റെ ഭാഗമാകേണ്ടി വന്നപ്പോൾ ദെബോര എന്ന ആ പെൺകുട്ടി അതിനോട്‌ എങ്ങനെയാണു പ്രതികരിച്ചത്‌? അവൾ അനുസ്‌മരിക്കുന്നു: “ആദ്യമായി സഭായോഗത്തിനു ചെന്നപ്പോൾത്തന്നെ എന്റെ വരവിൽ മറ്റുള്ളവർ അതിയായി സന്തോഷിക്കുന്നുണ്ടെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. വിശേഷ വസ്‌ത്രങ്ങൾ ധരിച്ച പുരോഹിതന്മാർ അവിടെ ഉണ്ടായിരിക്കുമെന്നാണു ഞാൻ കരുതിയത്‌, പക്ഷേ അങ്ങനെ ആരുമുണ്ടായിരുന്നില്ല. കൊച്ചു കുട്ടികൾ ഉൾപ്പെടെ എല്ലാവരും യോഗത്തിൽ പങ്കുപറ്റുന്നതായി കാണപ്പെട്ടു.” അധികം കഴിയുന്നതിനു മുമ്പുതന്നെ ദെബോരയും സഭായോഗങ്ങളിൽ പങ്കുപറ്റാൻ തുടങ്ങി. പിതാവ്‌ തന്നെയും തന്റെ കൂടപ്പിറപ്പുകളെയും പഠിപ്പിക്കുന്ന രീതിയാണ്‌ അവളിൽ മതിപ്പുളവാക്കിയ മറ്റൊരു സംഗതി. അവൾ പറയുന്നു: “ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ആളുകളുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച്‌ ധ്യാനിക്കാൻ ഡാഡി ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇത്‌, പ്രശ്‌നങ്ങളുമായി മല്ലിടേണ്ടി വരുമ്പോൾ എന്നെ വളരെയധികം സഹായിക്കുന്നു.” തന്നെ വീട്ടിലേക്കു തിരികെ കൊണ്ടുവരാനും അതുപോലെതന്നെ ജീവന്റെ പാതയിലൂടെ നടത്താനും, ദൈവവചനത്തിലെ സത്യം മാതാപിതാക്കളെ പ്രേരിപ്പിച്ചതിൽ താൻ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന്‌ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധികയായ ദെബോര പറയുന്നു.

പാപ്പുവ ന്യൂഗിനിയിലെ പ്രദേശങ്ങൾ പർവതനിബിഡമാണ്‌. പല ഗ്രാമങ്ങളിലും റോഡുമാർഗം എത്തിച്ചേരാൻ കഴിയുകയില്ല. ഇവയിൽ ചിലതിനെ ആധുനിക നാഗരികത തൊട്ടുതീണ്ടിയിട്ടുകൂടിയില്ല. എന്നിരുന്നാലും ദൈവരാജ്യ സുവാർത്ത ഈ പ്രദേശങ്ങളിൽപ്പോലും കടന്നുചെന്നിരിക്കുന്നു. ലിയാന്നാ എന്ന ഒരു വ്യക്തി തലസ്ഥാന നഗരിയായ പോർട്ട്‌ മോർസ്‌ബിയിലെ ഒരു സഭായോഗത്തിനു വന്നു. പർവതങ്ങളുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു ഒറ്റപ്പെട്ട ഗ്രാമത്തിലെ മുഖ്യനാണ്‌ അദ്ദേഹം എന്നു മനസ്സിലാക്കിയപ്പോൾ സഹോദരങ്ങൾ അത്ഭുതപ്പെട്ടു. ആ ഗ്രാമത്തിലെ ആളുകൾക്ക്‌ യാതൊരു ആധുനിക സൗകര്യങ്ങളും ലഭ്യമായിരുന്നില്ല. ഹൈവേയിൽ എത്തിച്ചേരാൻ ലിയാന്നയ്‌ക്ക്‌ കാട്ടിലൂടെ അഞ്ചു ദിവസം നടക്കേണ്ടിവന്നു. അവിടെനിന്ന്‌ ഒരു ട്രക്കിൽ അദ്ദേഹം തലസ്ഥാനത്ത്‌ എത്തി. ഏതാണ്ട്‌ നാലു വർഷം മുമ്പ്‌ നഗരത്തിൽ വന്നപ്പോൾ തെരുവിൽവെച്ചു കണ്ടുമുട്ടിയ ഒരു സഹോദരൻ തനിക്ക്‌ ഒരു വീക്ഷാഗോപുരം മാസിക നൽകിയതായി അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലേക്കു തിരിച്ചുപോയപ്പോൾ ലിയാന്നാ ആ മാസികയും കൂടെക്കൊണ്ടുപോയി. അദ്ദേഹം അതു വായിച്ചു. തുടർന്ന്‌ ഞായറാഴ്‌ചതോറും തന്റെ ഗ്രാമത്തിലുള്ള ആളുകളെ ആ മാസികയിലുള്ള കാര്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. ഏതാനും വർഷങ്ങൾ അദ്ദേഹം ഇതു ചെയ്‌തുപോന്നു. മുഷിഞ്ഞു കീറിപ്പോകാതിരിക്കാൻ ഒരു പ്ലാസ്റ്റിക്‌ കവറിലാക്കിയാണ്‌ അദ്ദേഹം മാസിക സൂക്ഷിച്ചിരുന്നത്‌. ഒടുവിൽ ഈ മാസികയുടെ പ്രസാധകരെ കണ്ടുപിടിക്കാൻ ഗ്രാമീണർ അദ്ദേഹത്തെ നിർബന്ധിച്ചു. അദ്ദേഹം വീണ്ടും നഗരത്തിലേക്കു പോയി സഹോദരങ്ങളുമായി ബന്ധപ്പെട്ടു, അവർ അദ്ദേഹത്തിന്‌ ഒരു ബൈബിളധ്യയനം ക്രമീകരിക്കുകയും ചെയ്‌തു. സാക്ഷികളുടെ ഒരു കുടുംബത്തോടൊപ്പം രണ്ടാഴ്‌ചയോളം താമസിച്ച ലിയാന്നാ ആവശ്യം ലഘുപത്രികയുടെ പഠനം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ഗ്രാമത്തിൽനിന്ന്‌ അധികം അകലെയല്ലാത്ത ഒരു പട്ടണത്തിൽ ഒരു സഭയുണ്ടെന്ന്‌ അറിയിച്ചപ്പോൾ ലിയാന്നാ ആവേശഭരിതനായി ഇങ്ങനെ പറഞ്ഞു: “അത്‌ എളുപ്പമാണല്ലോ! എന്റെ ഗ്രാമത്തിൽനിന്നും അവിടെ എത്തിച്ചേരാൻ വെറും രണ്ടു ദിവസം നടന്നാൽ മതിയാകും.” ദൈവവചനത്തിലെ സത്യങ്ങളെക്കുറിച്ചുള്ള ആഴമായ ഗ്രാഹ്യം സമ്പാദിച്ച ലിയാന്നാ ഒരു ബാഗ്‌ നിറയെ ബൈബിൾ സാഹിത്യങ്ങളുമായി അങ്ങ്‌ അകലെയുള്ള തന്റെ ഗ്രാമത്തിലേക്കു മടങ്ങി. ഗ്രാമീണരെ ബൈബിൾ കൃത്യതയോടെ പഠിപ്പിക്കുന്നതിനായി സമീപഭാവിയിൽത്തന്നെ ആരെങ്കിലും ഈ ഗ്രാമം സന്ദർശിക്കുന്നതായിരിക്കും. അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്‌.

ദ്വീപരാഷ്‌ട്രമായ കിരിബാറ്റിയിലെ യഹോവയുടെ സാക്ഷികളുടെ പരിഭാഷാ ഓഫീസിൽ പ്രവർത്തിക്കുന്ന ഒരു സഹോദരി തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുന്നു: “ഒരു ദിവസം രാവിലെ, നരകം എന്ന വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു വീക്ഷാഗോപുരം മാസിക ഞാൻ എന്റെ ബാഗിൽ എടുത്തുവെച്ചു. പഴയ ലക്കമാണെങ്കിലും അത്‌ സമർപ്പിക്കണമെന്നു ഞാൻ ഉറപ്പിച്ചു. ഞാനും എന്റെ സഹപ്രവർത്തകയും ഒരാളെ കണ്ടുമുട്ടി. ഞങ്ങളെ പരിചയപ്പെടുത്തിയശേഷം നരകത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ എന്താണെന്നു ചുരുക്കിപ്പറയുകയും മാസിക അദ്ദേഹത്തിനു സമർപ്പിക്കുകയും ചെയ്‌തു. തലകുനിച്ചുനിന്ന അദ്ദേഹം കുറച്ചുനേരത്തേക്കു യാതൊന്നും ഉരിയാടിയില്ല. എന്താണു പ്രശ്‌നമെന്ന്‌ ഞാൻ തിരക്കി. അദ്ദേഹം തലയുയർത്തിയപ്പോഴാണ്‌ ഞാൻ അതു ശ്രദ്ധിച്ചത്‌, അദ്ദേഹം കരയുകയായിരുന്നു. ആ മാസികയുടെ വിഷയം തന്നെ ആഴത്തിൽ സ്‌പർശിച്ചതായി അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്‌ചകൾക്കുമുമ്പാണ്‌ അദ്ദേഹത്തിന്റെ മകൻ മരിച്ചത്‌. അദ്ദേഹവും ഭാര്യയും അതിന്റെ ദുഃഖത്തിൽ കഴിയുകയായിരുന്നു. തങ്ങളുടെ മകൻ അഗ്നിനരകത്തിലാണെന്നു വിശ്വസിച്ചിരുന്നതിനാൽ തങ്ങളെ ആശ്വസിപ്പിക്കണമെന്ന്‌ അവർ ഇരുവരും ദൈവത്തോടു തുടർച്ചയായി പ്രാർഥിച്ചിരുന്നു. മരിച്ചവരുടെ അവസ്ഥയെപ്പറ്റി ബൈബിൾ യഥാർഥത്തിൽ എന്താണു പറയുന്നതെന്നു കേട്ടപ്പോൾ ആ മനുഷ്യൻ വിസ്‌മയിക്കുകയും സന്തോഷിക്കുകയും ചെയ്‌തു. മടക്കസന്ദർശനത്തിൽ ഒരു ബൈബിളധ്യയനം ആരംഭിച്ചു. സത്യം വെളിപ്പെടുത്തിത്തരാൻ ദൈവത്തോടു പ്രാർഥിച്ചിരുന്നെന്നും ബൈബിൾ ശരിയായി പഠിപ്പിക്കുന്ന ഒരു മതം കണ്ടെത്താൻ അതിയായി വാഞ്‌ഛിച്ചിരുന്നെന്നും അദ്ദേഹം കൂടെക്കൂടെ പറയാറുണ്ട്‌. അദ്ദേഹം സഭായോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നുമാത്രമല്ല വീക്ഷാഗോപുര അധ്യയനത്തിന്‌ നല്ലവണ്ണം തയ്യാറായിവന്ന്‌ ഹൃദയത്തിൽനിന്ന്‌ ഉത്തരം പറയാൻ ശ്രമിക്കുകയും ചെയ്യുന്നു.”

ഓസ്‌ട്രേലിയയിൽ 2003 ഡിസംബറിൽ നടന്ന കൺവെൻഷനിൽ 60,000-ത്തിലധികം പേർ പങ്കെടുത്തു. യഹോവയുടെ സാക്ഷികൾ അവിടെ ഇതുവരെ നടത്തിയിട്ടുള്ളതിലേക്കും ഏറ്റവും വലിയ കൺവെൻഷൻ ആയിരുന്നു അത്‌. സിഡ്‌നി കൺവെൻഷൻ കഴിഞ്ഞ്‌ തിരിച്ചെത്തിയ ആറു വയസ്സുകാരി അലിസ്യായ്‌ക്ക്‌ മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുതിയ പുസ്‌തകം തന്റെ സഹപാഠികളെ കാണിക്കാൻ തിടുക്കമായിരുന്നു. അന്നുച്ചയ്‌ക്ക്‌ അലിസ്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ ചെന്ന അമ്മ ക്ലാസ്സ്‌മുറിയിലെ ബ്ലാക്ക്‌ ബോർഡിൽ “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” എന്നു വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നതു കണ്ട്‌ അതിശയിച്ചുപോയി. അന്നേദിവസം രാവിലെ അലിസ്യ കൺവെൻഷനെക്കുറിച്ച്‌ മൂന്ന്‌ അധ്യാപികമാരോടും 24 സഹപാഠികളോടും സംസാരിച്ചിരുന്നു. പുതിയ പുസ്‌തകവും പരിപാടികളിലെ മുഖ്യ ആശയങ്ങളെക്കുറിച്ചുള്ള അലിസ്യായുടെ ഉത്സാഹപൂർവകമായ പുനരവലോകനവും എല്ലാവരിലും മതിപ്പുളവാക്കി. “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” എന്ന വാക്കുകൾ ദിവസം മുഴുവനും മാഞ്ഞുപോകാതെ ബ്ലാക്ക്‌ ബോർഡിൽ ഉണ്ടായിരുന്നു.

[43-ാം പേജിലെ ചിത്രം]

നഫീസാട്ടു, നൈജർ

[43-ാം പേജിലെ ചിത്രം]

റാൻറ്റ്‌സോ (വലത്തുനിന്നു രണ്ടാമത്‌

) ബന്ധുവിനോടും കൂടപ്പിറപ്പുകളോടും ഒപ്പം, ലെസോത്തോയിൽ

[48-ാം പേജിലെ ചിത്രം]

മാരീ, ഗ്വാഡലൂപ്പ്‌

[48-ാം പേജിലെ ചിത്രം]

അന്റോണിയോ, മെക്‌സിക്കോ

[52-ാം പേജിലെ ചിത്രം]

ഘൻശ്യാം, നേപ്പാൾ

[56-ാം പേജിലെ ചിത്രം]

യാക്കോബ, നെതർലൻഡ്‌സ്‌

[58-ാം പേജിലെ ചിത്രം]

ആൻജല, ബ്രിട്ടൻ

[61-ാം പേജിലെ ചിത്രം]

ഒലീനാ, ഹവായ്‌