വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

മാതാപിതാക്കൾ വിവാഹമോചനം ചെയ്യുന്നെങ്കിലോ?

മാതാപിതാക്കൾ വിവാഹമോചനം ചെയ്യുന്നെങ്കിലോ?

 ചെറുപ്പക്കാരെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന സാഹചര്യങ്ങളിൽ ഒന്നാണ്‌ അവരുടെ മാതാപിതാക്കൾ വേർപിരിയുന്നത്‌. ആ സമയത്ത്‌ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

ഈ ലേഖനത്തിൽ

 ചെയ്യരുതാത്ത മൂന്നു കാര്യങ്ങൾ

 1. സ്വയം കുറ്റപ്പെടുത്തുക

 “ഞാൻ ഉണ്ടായതോടെയാണ്‌ ഡാഡിക്കും മമ്മിക്കും ഇടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയതെന്നു മമ്മി ഒരിക്കൽ എന്നോടു പറഞ്ഞു. അതോടെ അവരുടെ വിവാഹബന്ധം തകരാനുള്ള കാരണം ഞാനാണെന്ന്‌ എനിക്കു തോന്നാൻ തുടങ്ങി.”—ഡയാന.

 ഓർക്കുക: അവരുടെ വിവാഹമോചനത്തിനു കാരണം നിങ്ങളല്ല. പ്രശ്‌നം മാതാപിതാക്കൾ തമ്മിലാണ്‌. അത്‌ ഉണ്ടാക്കിയതു നിങ്ങളല്ല, അതു പരിഹരിക്കാനും നിങ്ങൾക്കു കഴിയില്ല. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം അവർക്കാണ്‌.

 “ഓരോരുത്തരും സ്വന്തം ചുമടു ചുമക്കണമല്ലോ.”—ഗലാത്യർ 6:5.

 2. ദേഷ്യം വെച്ചുകൊണ്ടിരിക്കുക

 “മമ്മിയെ ചതിച്ച ഡാഡിയോട്‌ എനിക്കു വലിയ ദേഷ്യമാണ്‌. ഇനി ഡാഡിയെ വിശ്വസിക്കാൻ എനിക്ക്‌ എളുപ്പം പറ്റുമെന്നു തോന്നുന്നില്ല.”—റിയാന.

 ഓർക്കുക: മാതാപിതാക്കൾക്കിടയിൽ സംഭവിക്കുന്നതു കാണുമ്പോൾ നിങ്ങൾക്കു ദേഷ്യമോ വിഷമമോ ഒക്കെ തോന്നിയേക്കാം. അതിനു തക്കതായ കാരണവുമുണ്ടായേക്കാം. പക്ഷേ, ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നത്‌ ഒട്ടും നല്ലതല്ല. അതു നിങ്ങൾക്കു ശാരീരികമായും മാനസികമായും ദോഷം ചെയ്യും. അതുകൊണ്ടാണ്‌ ഒരാളോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നതു സ്വയം വിഷം കഴിച്ചിട്ട്‌ മറ്റേ വ്യക്തി വയ്യാതാകാൻ കാത്തിരിക്കുന്നതുപോലെയാണ്‌ എന്നു പറയുന്നത്‌. a

 “കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷിക്കൂ!”—സങ്കീർത്തനം 37:8.

 3. വിവാഹജീവിതം സന്തോഷത്തോടെ കൊണ്ടുപോകാൻ തനിക്കു പറ്റില്ലെന്ന്‌ സംശയിക്കുന്നു

 “പപ്പ ചെയ്‌തതുതന്നെ ഞാനും ചെയ്യുമോ എന്ന പേടിയാണ്‌ എനിക്ക്‌. കല്യാണം കഴിച്ച്‌ കുട്ടികളൊക്കെ ആയിക്കഴിയുമ്പോൾ പപ്പയും മമ്മിയും വേർപിരിയാൻ ഇടയാക്കിയ അതേ കാര്യം ഞാനും ആവർത്തിക്കുമോ എന്ന്‌ എനിക്കു പേടിയുണ്ട്‌.”—ജെസീക്ക.

 ഓർക്കുക: മാതാപിതാക്കളുടെ വിവാഹജീവിതം പരാജയപ്പെട്ടെന്നു കരുതി നിങ്ങളുടെ വിവാഹജീവിതവും പരാജയപ്പെടും എന്ന്‌ അതിന്‌ അർഥമില്ല. ശരിക്കും പറഞ്ഞാൽ മാതാപിതാക്കളുടെ അനുഭവത്തിൽനിന്ന്‌ നിങ്ങൾക്കു വിലയേറിയ പല പാഠങ്ങളും പഠിക്കാനാകും. ഉദാഹരണത്തിന്‌, താൻ വിവാഹം കഴിക്കാൻപോകുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച്‌ നിങ്ങൾക്കിപ്പോൾ കൂടുതൽ അറിയാമായിരിക്കും. ഇനി മാതാപിതാക്കളുടെ തകർന്ന വിവാഹജീവിതം, കൂടുതൽ മെച്ചപ്പെട്ട ഒരു ഭാര്യയോ ഭർത്താവോ ആയിരിക്കാനും അതിനുവേണ്ട ഗുണങ്ങൾ വളർത്താനും നിങ്ങളെ പ്രേരിപ്പിച്ചേക്കാം.

 “ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ.”—ഗലാത്യർ 6:4.

മാതാപിതാക്കൾ വിവാഹമോചനം നേടുമ്പോൾ അതിൽനിന്ന്‌ കരകയറുന്നത്‌ ഒടിഞ്ഞ ഒരു എല്ല്‌ സുഖപ്പെടുന്നതുപോലെയാണ്‌. തുടക്കത്തിൽ വേദന തോന്നിയേക്കാമെങ്കിലും പതിയെ സുഖപ്പെടും

 ചെയ്യേണ്ട മൂന്നു കാര്യങ്ങൾ

 1. തുറന്ന്‌ സംസാരിക്കുക. ദേഷ്യവും വിഷമവും ഒക്കെ ഉള്ളിലൊതുക്കുന്നവർ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം പോലുള്ള ഹാനികരമായ ശീലങ്ങളിൽ ചെന്നുപെടാനുള്ള സാധ്യത കൂടുതലാണ്‌. ആ വഴിയെ പോകുന്നതിനു പകരം ഇങ്ങനെ ചെയ്‌തുനോക്കൂ:

 മാതാപിതാക്കളോടു സംസാരിക്കുക. മാതാപിതാക്കളിൽ ഒരാളോ അല്ലെങ്കിൽ രണ്ടു പേരുമോ, അവരിൽ ആരുടെയെങ്കിലും പക്ഷത്ത്‌ നിൽക്കാൻ നിങ്ങളെ നിർബന്ധിക്കുന്നുണ്ടെങ്കിൽ അതു നിങ്ങളെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്ന്‌ ശാന്തമായി എന്നാൽ ധൈര്യത്തോടെ തുറന്നുപറയുക. നേരിട്ട്‌ സംസാരിക്കുന്നതു ബുദ്ധിമുട്ടാണെങ്കിൽ അവരിൽ ഒരാൾക്കോ രണ്ടു പേർക്കുമോ കത്തെഴുതാം.

 വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനോടു സംസാരിക്കുക. നിങ്ങൾ പറയുന്നതു ശ്രദ്ധിച്ച്‌ കേൾക്കുന്ന ഒരാൾ ഉണ്ടായിരിക്കുന്നതുതന്നെ വലിയൊരു ആശ്വാസമാണ്‌. ബൈബിൾ പറയുന്നു: “യഥാർഥസ്‌നേഹിതൻ എല്ലാ കാലത്തും സ്‌നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത്‌ അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.

 നിങ്ങളുടെ സ്രഷ്ടാവിനോടു സംസാരിക്കുക. ‘പ്രാർഥന കേൾക്കുന്ന’ ദൈവമായ യഹോവ നിങ്ങൾ പറയുന്നത്‌ എപ്പോഴും ശ്രദ്ധിക്കും. (സങ്കീർത്തനം 65:2) “ദൈവം നിങ്ങളെക്കുറിച്ച്‌ ചിന്തയുള്ളവനായതുകൊണ്ട്‌ നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും ദൈവത്തിന്റെ മേൽ ഇടുക” എന്നു ബൈബിൾ പറയുന്നു.—1 പത്രോസ്‌ 5:7.

  •   മാതാപിതാക്കളിൽ ആരോടാണ്‌ പൊട്ടിത്തെറിക്കാതെ ശാന്തമായി നിങ്ങൾക്കു സംസാരിക്കാനാകുന്നത്‌?

  •   ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാനാകുന്ന വിശ്വസ്‌തനായ ഒരു സുഹൃത്ത്‌ (സമപ്രായക്കാരനോ മുതിർന്നയാളോ) ആരാണ്‌?

  •   ഏതെല്ലാം പ്രശ്‌നങ്ങളെക്കുറിച്ച്‌ നിങ്ങൾക്ക്‌ എടുത്തുപറഞ്ഞ്‌ പ്രാർഥിക്കാനാകും?

 2. മാറ്റങ്ങളുമായി പൊരുത്തപ്പെടുക

 മാതാപിതാക്കളുടെ വിവാഹമോചനത്തോടെ നിങ്ങളുടെ ജീവിതത്തിൽ പല മാറ്റങ്ങൾ ഉണ്ടായേക്കാം. പുതിയ വീട്‌, പുതിയ സ്‌കൂൾ, വരുമാനത്തിലുള്ള മാറ്റം, കൂട്ടുകാർപോലും മാറിയേക്കാം. അതു വളരെ ടെൻഷനും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന കാര്യങ്ങളാണ്‌. ജീവിതംതന്നെ തകിടം മറിഞ്ഞതുപോലെയായിരിക്കും നിങ്ങൾക്കു തോന്നുന്നത്‌. കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ എങ്ങനെ കഴിയും എന്നതിനു കൂടുതൽ ശ്രദ്ധ കൊടുക്കുക.

  •   മാതാപിതാക്കളുടെ വിവാഹമോചനം കാരണം നിങ്ങൾക്കു വരുത്തേണ്ടിവന്ന ഏറ്റവും വലിയ മാറ്റം എന്താണ്‌?

  •   ആ മാറ്റത്തോടു പൊരുത്തപ്പെടാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാനാകും?

 “ഏതു സാഹചര്യത്തിലും തൃപ്‌തനായിരിക്കാൻ എനിക്ക്‌ അറിയാം.”—ഫിലിപ്പിയർ 4:11.

 3. നിങ്ങളിലെ കഴിവുകളും ഗുണങ്ങളും കണ്ടെത്തുക

 മാതാപിതാക്കൾ വേർപിരിയുന്നതു നിങ്ങൾക്ക്‌ ഒരുപാട്‌ ടെൻഷനുണ്ടാക്കും എന്നതു ശരിയാണ്‌. എന്നാൽ അത്‌, നിങ്ങളുടെ ഉള്ളിലെ കഴിവുകളും ഗുണങ്ങളും തിരിച്ചറിയാനുള്ള അവസരങ്ങളും തരും. പുതിയവ നേടിയെടുക്കാൻപോലും നിങ്ങൾക്കു കഴിഞ്ഞേക്കും. ജെറമിയുടെ 13-ാമത്തെ വയസ്സിൽ അവന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതാണ്‌. അവൻ പറയുന്നു: “പപ്പയും മമ്മിയും വിവാഹമോചനം ചെയ്‌തപ്പോൾ എനിക്കു കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവന്നു. ഞാൻ മൂത്ത മകനായതുകൊണ്ട്‌ അമ്മയെ സഹായിക്കുകയും അതോടൊപ്പം അനിയനുവേണ്ട കാര്യങ്ങൾ ചെയ്‌തുകൊടുക്കുകയും വേണമായിരുന്നു.”

മാതാപിതാക്കളുടെ വിവാഹമോചനം നിങ്ങളെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവർ ആക്കിയേക്കാം

  •   മാതാപിതാക്കൾ വേർപിരിഞ്ഞതു കാരണം നിങ്ങളുടെ ഏതെല്ലാം ഗുണങ്ങളും കഴിവുകളും തിരിച്ചറിയാൻ നിങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്‌?

  •   ഏതെല്ലാം കാര്യങ്ങളിൽ മെച്ചപ്പെടാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

 ‘തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയാണ്‌. അവ കാര്യങ്ങൾ നേരെയാക്കാൻ ഉപകരിക്കുന്നു.’—2 തിമൊഥെയൊസ്‌ 3:16.

a കൂടുതൽ അറിയാൻ “എന്റെ കോപം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?” എന്ന ലേഖനം കാണുക.