“ഉലകം ചുറ്റും” സമ്മേളനം: അതിന്റെ ഓർമകളിലൂടെ...
അമ്പതു വർഷം മുമ്പ് 1963-ലായിരുന്നു അത്. 583 യഹോവയുടെ സാക്ഷികൾ പത്ത് ആഴ്ച നീളുന്ന ഒരു ലോകപര്യടനം നടത്തി. പക്ഷേ, അവർ വിനോദസഞ്ചാരികളായിരുന്നില്ല. “നിത്യസുവാർത്ത” എന്ന വിഷയത്തിൽ അക്കൊല്ലം ലോകമെങ്ങും നടത്തിയ സമ്മേളനങ്ങളിൽ സംബന്ധിച്ച് അവിടെ വരുന്ന സാക്ഷികളോടൊത്ത് സമയം ചെലവഴിക്കുക, അവരുമായി ആത്മീയ കാര്യങ്ങൾ സംസാരിക്കുക, തമ്മിൽത്തമ്മിൽ പ്രോത്സാഹിപ്പിക്കുക എന്നതൊക്കെയായിരുന്നു അവരുടെ ഉദ്ദേശ്യം. ഈ പ്രതിനിധികൾ 20-ലേറെ രാജ്യങ്ങൾ സന്ദർശിച്ചു. അതുകൊണ്ടുതന്നെ, “ഉലകം ചുറ്റും” സമ്മേളനം എന്നാണ് ഈ കൺവെൻഷൻപരമ്പര അറിയപ്പെട്ടത്.
“ദൈവം മുഴുഭൂമിയുടെയും രാജാവാകുമ്പോൾ” എന്ന പ്രസംഗമായിരുന്നു സമ്മേളനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി. മിക്ക സമ്മേളനങ്ങളിലും ഈ പ്രസംഗം നടത്തിയത് യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്ന് വന്ന നേഥൻ നോർ ആണ്. അനുദിനം വഷളാകുന്ന ലോകാവസ്ഥകളെക്കുറിച്ചും ഭൂമി വീണ്ടും ഒരു പറുദീസയാകുമെന്ന ബൈബിളിന്റെ വാഗ്ദാനത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. പറുദീസയിലെ ജീവിതം എത്ര രസകരമായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി. ലോകമെങ്ങുമായി 5,80,509 പേരാണ് ഈ പ്രസംഗം കേട്ടത്.
പത്ത് ആഴ്ചകൊണ്ട് ‘ഉലകം ചുറ്റുന്നു’
യു.എസ്.എ.-യിലെ വിസ്കാന്റ്സിനിലുള്ള മിൽവൊക്കീയിലാണ് ഈ പരമ്പരയിലെ ആദ്യസമ്മേളനം നടന്നത്. അവിടെനിന്ന് പ്രതിനിധികൾ കിഴക്കോട്ടു യാത്ര ചെയ്തു. ന്യൂയോർക്കിലെ സമ്മേളനം കഴിഞ്ഞ് അവർ ഇംഗ്ലണ്ട്, സ്വീഡൻ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കു പോയി. അവിടെയെല്ലാം അവർ ആളുകളുമായി ബൈബിളിലുള്ള സന്തോഷവാർത്ത പങ്കുവെച്ചു.
അവർ തങ്ങളെ വന്നുകണ്ടതിൽ നാട്ടുകാരായ പലർക്കും സന്തോഷം തോന്നി. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽനിന്നുള്ള ഒരു യുവതി പറഞ്ഞു: “നിങ്ങളുടെ ഈ സന്ദർശനം ഒരിക്കലും എനിക്കു മറക്കാനാവില്ല. ... ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് എന്നോടു പറയാൻവേണ്ടി നിങ്ങൾ ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടെ വന്നെന്നോ! നിങ്ങളെ സമ്മതിച്ചിരിക്കുന്നു.”
ഗ്രീസിലെ ആതൻസിൽ ഉണ്ടായ അനുഭവം പക്ഷേ, ആ പ്രതിനിധികളെ അൽപ്പം നിരാശപ്പെടുത്തി. അന്നാട്ടിലെ മതനേതാക്കളുടെ സമ്മർദത്തിനു വഴങ്ങി, പാനാതിനൈക്കൊസ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന സമ്മേളനം ഗവണ്മെന്റ് റദ്ദാക്കി. അതുകൊണ്ടൊന്നും പക്ഷേ, ഉത്സാഹികളായ ആ സാക്ഷികൾ കുലുങ്ങിയില്ല. വീടുകളിലും പ്രാദേശിക സഭകളിലും വെച്ച് അവർ സമ്മേളനം നടത്തി. ആഗസ്റ്റ് അവസാനമായപ്പോഴേക്കും 10,000-ത്തോളം പേർക്ക് ആ പരിപാടികൾ ആസ്വദിക്കാൻ കഴിഞ്ഞു.
ആതൻസിൽനിന്ന് ആ പ്രതിനിധികൾ ലബനൻ, ജോർദാൻ, ഇസ്രായേൽ, സൈപ്രസ് എന്നിവിടങ്ങളിലേക്കു പോയി. സഹവിശ്വാസികൾ സന്തോഷത്തോടെ അവരെ വരവേറ്റു. രസകരമായ ചില സംഭവങ്ങളും ഉണ്ടായി. സൈപ്രസിലെ നിക്കോഷ്യയിൽ താമസിച്ച ഒരു പ്രതിനിധിയുടെ ഷൂസ് ഒരു ‘അത്ഭുതവസ്തു’വായി മാറി. അദ്ദേഹം പറയുന്നു: “ഓരോ തവണയും (ഞാൻ താമസിക്കുന്ന) വീട്ടിൽ വന്ന് ... ഷൂസ് ഊരിവെച്ചാൽ ... നിമിഷനേരംകൊണ്ട് അതു കാണാതാകും. പക്ഷേ, അഞ്ചു മിനിട്ട് കഴിയുമ്പോൾ അതു തിരികെ എത്തും, നന്നായി പോളിഷ് ചെയ്ത് തിളങ്ങുന്ന അവസ്ഥയിൽ!”
ഏഷ്യയും പസഫിക്കും ആയിരുന്നു യാത്രയുടെ അവസാനഘട്ടം. ഇന്ത്യ, ബർമ (ഇപ്പോൾ മ്യാൻമർ), തായ്ലൻഡ്, ഹോങ്കോങ്, സിംഗപ്പൂർ, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, ഓസ്ട്രേലിയ, തയ്വാൻ, ജപ്പാൻ, ന്യൂസിലൻഡ്, ഫിജി, കൊറിയ എന്നീ ദേശങ്ങളിൽ ആ പ്രതിനിധികളോടൊപ്പം ആയിരക്കണക്കിന് പ്രാദേശിക സാക്ഷികൾ സമ്മേളിച്ചു. സമ്മേളനത്തിനു വരാൻവേണ്ടി പലരും തങ്ങളുടെ കാര്യാദികൾക്കു മാറ്റംവരുത്തി. എന്നാൽ, ജപ്പാനിലെ യൂക്കോസൂക്കയിൽനിന്നുള്ള ഒരു യുവാവിന്റെയും യുവതിയുടെയും അനുഭവം എടുത്തുപറയേണ്ടതാണ്. കല്യാണനിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു അവർ. ക്യോട്ടോയിൽ നടക്കുന്ന സമ്മേളനത്തിൽ ഹാജരാകാൻ ആ യുവാവ് തൊഴിലുടമയോട് അവധി ചോദിച്ചു. ശവസംസ്കാരങ്ങൾക്കും കല്യാണങ്ങൾക്കും മാത്രമേ അവധി അനുവദിക്കുകയുള്ളൂ എന്നായിരുന്നു മറുപടി. എന്തായാലും കല്യാണം നിശ്ചയിച്ചുവെച്ചിരിക്കുകയാണല്ലോ, അതുകൊണ്ട് അതു നേരത്തേ ആക്കാമെന്ന് അവർ തീരുമാനിച്ചു. സമ്മേളനത്തിനു മധുവിധുവും ആഘോഷിച്ചു!
സെപ്റ്റംബർ ആദ്യം, യു.എസ്.എ.-യിലെ ഹവായിയിലും കാലിഫോർണിയയിലും നടന്ന സമ്മേളനത്തോടെ ആ പര്യടനം അവസാനിച്ചു. കാലിഫോർണിയയിലെ പസാഡെനയിൽ നടന്ന, അവസാനസമ്മേളനത്തിന്റെ ഹാജർ പ്രതീക്ഷിച്ചതിനെക്കാൾ വളരെ കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ, സമ്മേളനം കഴിഞ്ഞ് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. എന്നിട്ടുപോലും, ഒരു പ്രാദേശിക പത്രം അവിടത്തെ പോലീസ് മേധാവിയുടെ ഈ വാക്കുകൾ റിപ്പോർട്ടു ചെയ്തു: “ഇത്രയും നല്ല പെരുമാറ്റമുള്ള ആളുകൾ കൂടിവന്ന ഒരു വലിയ കൺവെൻഷൻ ഞാൻ വേറെയെങ്ങും കണ്ടിട്ടില്ല.”
നിലനിൽക്കുന്ന പ്രയോജനങ്ങൾ
ഇന്നുള്ളവർക്കുപോലും ആ സമ്മേളനത്തിൽനിന്ന് പ്രയോജനം ലഭിക്കുന്നുണ്ട്. എങ്ങനെയെന്നോ? ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ എന്ന ബൈബിൾപ്രസിദ്ധീകരണം പ്രകാശനം ചെയ്തത് ആ സമ്മേളനത്തിലാണ്. യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ ഇന്നും ഉപയോഗിക്കുന്ന ഒരു പുസ്തകമാണ് അത്.
ന്യൂയോർക്കിൽ നടന്ന സമ്മേളനത്തിൽ “വാതിൽതോറും” എന്ന ഒരു പുതിയ പാട്ട് പുറത്തിറങ്ങി. 1963-ൽ ചൈനയിലെ ഒരു ജയിലിൽനിന്ന് മോചിതനായ ഹാരൾഡ് കിങ് എന്ന സാക്ഷി എഴുതിയ പാട്ടായിരുന്നു അത്. ഏകാന്തതടവിൽ കഴിയുമ്പോഴാണ് അദ്ദേഹം ഈ പാട്ട് രചിക്കുന്നത്. യഹോവയുടെ സാക്ഷികൾ ഇന്നും ചെറിയ ചില മാറ്റങ്ങളോടെ അതു പാടുന്നുണ്ട്. “വീടു തോറും” എന്നാണ് ഇപ്പോൾ അതിന്റെ തലക്കെട്ട്.
ഇന്ന്, യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകൾ അടിമുടി മാറിയിരിക്കുന്നു. ചെറിയ സ്ഥലത്ത് ചെറിയ കൂട്ടങ്ങളായി അവർ കൂടിവരുന്നു. കൂടുതൽ സ്ഥലങ്ങളിൽ കൺവെൻഷൻ നടത്തുന്നതുകൊണ്ട് ആർക്കും അധികദൂരം യാത്ര ചെയ്യേണ്ടതില്ല. പല ക്രമീകരണങ്ങളും ഇതുപോലെ ലളിതമാക്കിയതുകൊണ്ട് കൂടുതൽ പേർക്കു പരിപാടികൾ നന്നായി ശ്രദ്ധിക്കാനും കഴിയുന്നു. ഓരോ വർഷവും 70 ലക്ഷത്തിലധികംവരുന്ന യഹോവയുടെ സാക്ഷികളും അവരുടെ ക്ഷണം സ്വീകരിച്ച് എത്തുന്ന മറ്റ് അനേകരും ആ കൺവെൻഷനുകളിൽ സംബന്ധിക്കുന്നു. ഞങ്ങളുടെ അടുത്ത കൺവെൻഷനു വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഏറ്റവും അടുത്തുള്ള ഒരു കൺവെൻഷൻ സ്ഥലം കണ്ടുപിടിക്കൂ.