വിവരങ്ങള്‍ കാണിക്കുക

കർത്തവ്യബോധത്തോടെ പ്രവർത്തിച്ച ഒരു അഗ്നിശമന പ്രവർത്തകൻ

കർത്തവ്യബോധത്തോടെ പ്രവർത്തിച്ച ഒരു അഗ്നിശമന പ്രവർത്തകൻ

2014 ജനുവരി 5 ഞായറാഴ്‌ച. ഫ്രാൻസിലെ പാരീസിനടുത്ത്‌ നടന്ന യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ സംബന്ധിക്കാനായി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു സെർഷ്‌ ഷെറാർഡിൻ. പെട്ടെന്നാണ്‌ അതിദാരുണമായ ഒരു കാറപകടം അദ്ദേഹത്തിന്റെ കണ്മുന്നിൽ സംഭവിച്ചത്‌. സംഭവത്തെക്കുറിച്ച്‌ അദ്ദേഹം പറയുന്നു: “പാലത്തിൽ സംരക്ഷണത്തിനായി വെച്ചിരുന്ന കോൺക്രീറ്റ്‌ പ്രതിരോധത്തിൽ മുട്ടിയ കാർ വായുവിൽ ഉയർന്നുപൊങ്ങിയിട്ട്‌ പാലത്തിൽ ചെന്നിടിച്ചു. പെട്ടെന്ന്‌ തീ ആളിപ്പടർന്നു, അതു തലകീഴായി മറിഞ്ഞു.”

40-ലധികം വർഷമായി അഗ്നിശമന വിഭാഗത്തിൽ പ്രവർത്തിക്കുന്ന ആളാണ്‌ സെർഷ്‌. അതിന്റെ ക്യാപ്‌റ്റനായ അദ്ദേഹത്തിന്റെ കർത്തവ്യബോധം നൊടിയിടയിൽ ഉണർന്നു എന്നു പറയേണ്ടതില്ലല്ലോ. പിന്നെ സംഭവിച്ചത്‌ അദ്ദേഹം പറയുന്നു: “ഹൈവേയുടെ എതിർവശത്തുകൂടിയാണ്‌ ഞങ്ങളുടെ വാഹനം സഞ്ചരിച്ചിരുന്നതെങ്കിലും അതു നിറുത്താൻ ഞാൻ ഡ്രൈവറോടു പറഞ്ഞു; എന്നിട്ട്‌, കത്തിക്കൊണ്ടിരുന്ന ആ കാറിന്‌ അടുത്തേക്ക്‌ ഞാൻ ഓടിച്ചെന്നു.” “രക്ഷിക്കണേ!, രക്ഷിക്കണേ!” എന്ന്‌ ആളുകൾ നിലവിളിക്കുന്നത്‌ അദ്ദേഹം കേട്ടു. അദ്ദേഹം തുടരുന്നു: “ഞാനാകട്ടെ, കോട്ടും ടൈയും ഒക്കെ ധരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളാണെങ്കിൽ എന്റെ കൈവശം ഉണ്ടായിരുന്നുമില്ല. എങ്കിലും ആളുകളുടെ നിലവിളി കേട്ടപ്പോൾ അവർ ഇപ്പോഴും രക്ഷപ്പെടുത്താവുന്ന അവസ്ഥയിലാണെന്ന്‌ എന്റെ മനസ്സു പറഞ്ഞു.”

കാറിനു ചുറ്റും നടന്ന സെർഷ്‌ കണ്ടത്‌ അപകടത്തിൽ പകച്ചുപോയ അതിലെ ഒരു യാത്രക്കാരനെയാണ്‌. അദ്ദേഹത്തെ പെട്ടെന്നുതന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. “രണ്ടുപേർകൂടി കാറിലുണ്ടെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അപ്പോഴേക്കും കുറെ കാറുകൾ എത്തി. പക്ഷേ, ഭയങ്കര ചൂടും തീയും കാരണം ആർക്കും അങ്ങോട്ടടുക്കാൻ കഴിഞ്ഞില്ല.”

തീ കെടുത്താനുള്ള ഉപകരണങ്ങളുമായി പല ലോറി ഡ്രൈവർമാരും വന്നു. സെർഷിന്റെ നിർദേശപ്രകാരം അവ ഉപയോഗിച്ച്‌ താത്‌കാലികമായി കാറിലെ തീ കെടുത്താൻ കഴിഞ്ഞു. കാറിന്റെ ഡ്രൈവർ വാഹനത്തിനടിയിൽ പെട്ടുപോയിരുന്നു. സെർഷും മറ്റുള്ളവരും ചേർന്ന്‌ കാർ ഉയർത്തി ഡ്രൈവറെ വലിച്ചു പുറത്തെടുത്ത്‌ അപകടസ്ഥലത്തുനിന്നു മാറ്റി.

സെർഷ്‌ പറയുന്നു: “പെട്ടെന്ന്‌ തീ വീണ്ടും ആളിക്കത്താൻ തുടങ്ങി! പക്ഷേ, മറ്റൊരാൾ അപ്പോഴും കാറിന്റെ സീറ്റ്‌ ബെൽറ്റിൽ തലകീഴായി തൂങ്ങിക്കിടക്കുകയാണ്‌.” അപ്പോഴേക്കും വേറൊരു അഗ്നിശമന പ്രവർത്തകനും സ്ഥലത്തെത്തി. അദ്ദേഹം ഡ്യൂട്ടിയിൽ അല്ലായിരുന്നതുകൊണ്ട്‌ ബൈക്ക്‌ ഓടിക്കുമ്പോൾ ഇടുന്ന ലതർകോട്ടും ധരിച്ചാണു വന്നത്‌. സെർഷ്‌ തുടരുന്നു: “മിക്കവാറും കാർ പൊട്ടിത്തെറിച്ചേക്കുമെന്നു ഞാൻ പറഞ്ഞു. കാറിനുള്ളിൽ കുടുങ്ങിയിരിക്കുന്ന ആ യാത്രക്കാരനെ കൈയിൽ പിടിച്ചുവലിച്ച്‌ പുറത്തേക്കിറക്കാൻ ഞങ്ങൾ തീരുമാനിച്ചു. പെട്ടെന്നുതന്നെ ഞങ്ങൾ അതു ചെയ്‌തു.” പിന്നെ, ഒരു മിനിട്ടുപോലും ആയില്ല, കാർ പൊട്ടിത്തെറിച്ചു.

താമസിയാതെ അഗ്നിശമനസേനയും ഡോക്‌ടർമാരും എത്തി, അവർ തീ അണയ്‌ക്കുകയും അപകടത്തിൽപ്പെട്ടവർക്ക്‌ വേണ്ട ചികിത്സ നൽകുകയും ചെയ്‌തു. സെർഷിനാകട്ടെ, കൈകൾക്കേറ്റ മുറിവിനും പൊള്ളലിനും പ്രഥമശുശ്രൂഷ ലഭിച്ചു. സമ്മേളനത്തിനു പോകാൻവേണ്ടി തിരികെ ബസ്സിലെത്തിയ സെർഷിനോട്‌ പലരും ഓടിവന്ന്‌ നന്ദി പറഞ്ഞു.

താൻ അവിടെ ഉണ്ടായിരുന്നത്‌ എത്ര നന്നായെന്ന്‌ സെർഷ്‌ ചിന്തിക്കുന്നു. “ആ ആളുകളുടെ ജീവന്റെ കാര്യത്തിൽ എനിക്ക്‌ എന്റെ ദൈവമായ യഹോവയുടെ മുന്നിൽ ഉത്തരവാദിത്വമുണ്ടെന്നു തോന്നി. ആ മനുഷ്യരുടെ ജീവൻ രക്ഷിക്കാനായല്ലോ എന്നോർക്കുമ്പോൾ ചാരിതാർഥ്യമുണ്ട്‌.”