ഹംഗറിയിലെ വെള്ളപ്പൊക്കം—ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് യഹോവയുടെ സാക്ഷികൾക്കു പ്രശംസ
2013 ജൂണിൽ മധ്യയൂറോപ്പിൽ ഉണ്ടായ അതിശക്തമായ മഴയിൽ നദികൾ കരകവിഞ്ഞ് ഒഴുകി. ചരിത്രത്തിൽ ആദ്യമായാണ് ഹംഗറിയിലെ ഡാന്യൂബ് നദിയിൽ ഇത്ര വലിയൊരു വെള്ളപ്പൊക്കം ഉണ്ടാകുന്നത്.
പ്രളയത്തിനു മുമ്പുതന്നെ, ഹംഗറിയിലെ മാനവശേഷി മന്ത്രാലയം അവിടത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിനെ സമീപിച്ച് പ്രളയദുരന്തത്തെ ചെറുക്കാൻ സഹായിക്കാമോ എന്നു ചോദിച്ചു. ബ്രാഞ്ചോഫീസ് ഉടൻതന്നെ ഡാന്യൂബ് നദിയുടെ സമീപപ്രദേശങ്ങളിലുള്ള സഭകളെ വിവരം അറിയിച്ചു; എന്നിട്ട് പ്രാദേശിക അധികാരികളോടു സഹകരിച്ചുപ്രവർത്തിക്കാൻ ആവശ്യപ്പെട്ടു.
സഭകൾ ഒന്നടങ്കം സഹായിക്കാൻ രംഗത്തിറങ്ങി. 72 സഭകളിൽനിന്നുള്ള 900-ത്തിലധികം സാക്ഷികൾ നദീതീരം ബലപ്പെടുത്തുന്ന പ്രവർത്തനത്തിൽ പങ്കുചേർന്നു. നിർദേശിച്ചതുപോലെതന്നെ, “യഹോവയുടെ സാക്ഷികൾ” എന്ന് എഴുതിയ ഒരു ബാഡ്ജു ധരിച്ചുകൊണ്ടാണ് അവർ അതു ചെയ്തത്. ബാഡ്ജിൽ അവരുടെ പേരും താമസിക്കുന്ന നഗരവും രേഖപ്പെടുത്തിയിരുന്നു.
ഒരു നഗരത്തിലെ സഭയ്ക്ക്, ഹംഗറിയിലെ റെഡ്ക്രോസ്സിന്റെ ഒരു പ്രതിനിധി ഈ സന്ദേശം അയച്ചു: “ഞങ്ങൾക്കു നിങ്ങളോടു വളരെ നന്ദിയും കടപ്പാടും ഉണ്ട്. നിങ്ങളുടെ ഈ ഐക്യവും സഹായിക്കാനുള്ള മനസ്സും ഇന്നത്തെക്കാലത്ത് പലർക്കുമില്ല. ഈ ജോലിയിൽ പങ്കെടുക്കാൻ നിങ്ങൾ ഏറെ ദൂരം യാത്ര ചെയ്തെന്നുകൂടി ഓർക്കുമ്പോൾ നിങ്ങളോടു വളരെ ആദരവും തോന്നുന്നു. ഇവിടെ നിങ്ങൾ ചെയ്ത മാതൃകായോഗ്യമായ സേവനത്തെക്കുറിച്ച് തികഞ്ഞ അഭിമാനത്തോടെയാണ് ഞാൻ എല്ലാവരോടും പറയുന്നത്!”
ദുരിതാശ്വാസസംഘടനയുടെ അധ്യക്ഷനും ഹംഗറിയിലെ പാർലമെന്റ് അംഗവും ആയ മറ്റൊരു വ്യക്തി, സാക്ഷികളുടെ നല്ല പിന്തുണയ്ക്കു നന്ദി പറഞ്ഞുകൊണ്ട് ബ്രാഞ്ചോഫീസിന് ഒരു കത്തെഴുതി.