ചരിത്രസ്മൃതികൾ
ന്യൂസിലൻഡിലെ യഹോവയുടെ സാക്ഷികൾ—അവർ വിപ്ലവകാരികളോ?
ന്യൂസിലൻഡിലെ യഹോവയുടെ സാക്ഷികൾ വിപ്ലവകാരികളാണെന്നും പൊതുജനത്തിന് ഭീഷണിയാണെന്നും 1940 ഒക്ടോബർ 21-ന് അവിടത്തെ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം അവിടത്തെ സാക്ഷികൾക്കു പല ബുദ്ധിമുട്ടുകൾ വരുത്തിയെങ്കിലും അതൊന്നും അവരെ നിരുത്സാഹിതരാക്കിയില്ല. അധികാരികളുടെ റെയ്ഡും അറസ്റ്റും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവർ പതിവുപോലെ ആരാധനയ്ക്കു കൂടി വന്നു.
ഭീഷണി ഉണ്ടായിരുന്നിട്ടും മീറ്റിങ്ങൊന്നും മുടക്കാതിരിക്കാൻ മേരി എന്ന സഹോദരി പ്രത്യേകം ശ്രദ്ധിച്ചു. സഹോദരിയുടെ ഭർത്താവ് ആൻഡി ക്ലാർക്ക് ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മീറ്റിങ്ങിലായിരിക്കുമ്പോൾ തന്റെ ഭാര്യയെ അറസ്റ്റ് ചെയ്യുമോ എന്ന പേടി അദ്ദേഹത്തിനുണ്ടായി. അതുകൊണ്ട് അദ്ദേഹവും സഹോദരിയോടൊപ്പം മീറ്റിങ്ങുകൾക്കു പോകാൻ തുടങ്ങി. സാധാരണ അദ്ദേഹം അങ്ങനെ പോകാറില്ലായിരുന്നു. അദ്ദേഹം സഹോദരിയോടു പറഞ്ഞു: “അവർ നിന്നെ അറസ്റ്റു ചെയ്താൽ എന്നെയും അറസ്റ്റു ചെയ്യേണ്ടി വരും.” അന്നുമുതൽ അദ്ദേഹം ഭാര്യയോടൊപ്പം എല്ലാ മീറ്റിങ്ങുകൾക്കും പോകാൻ തുടങ്ങി. പിന്നീട് അദ്ദേഹവും സ്നാനമേറ്റ് സാക്ഷിയായിത്തീർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപദ്രവങ്ങൾ നേരിട്ടപ്പോഴും ഉറച്ച തീരുമാനങ്ങൾ എടുത്ത ന്യൂസിലൻഡിലെ അനേകം സാക്ഷികളിൽ ഒരാളുടെ ഉദാഹരണം മാത്രമാണു മേരിയുടേത്.
തടവിനും തടയാനാകാതെ
ഒരു ദിവസം 78 വയസ്സുള്ള ജോൺ മുറേ എന്ന സഹോദരൻ വീടുതോറും പോയി ബൈബിളിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തെ പോലീസ് പിടിച്ചു. ഒരു വിപ്ലവസംഘടനയുടെ പ്രവർത്തനത്തിൽ പങ്കെടുത്തു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ കോടതി ചുമത്തിയ കുറ്റം. വേറെ കുറെ സഹോദരീസഹോദരന്മാരെയും കോടതി മുമ്പാകെ ഹാജരാക്കി. ചിലർക്കു പിഴയടക്കേണ്ടി വന്നു. മറ്റു ചിലർക്ക് അടുപ്പിച്ച് മൂന്നു മാസത്തേക്ക് തടവിൽ കഴിയേണ്ടിവന്നു. ഇനി, അവരിൽ ചിലർ പല തവണ തടവിലായി.
സാക്ഷികൾ അവരുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി അനുസരിച്ച് സൈനിക സേവനം നിരസിച്ചു. (യശയ്യ 2:4) അവരിൽ പല സഹോദരങ്ങൾക്കും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. അങ്ങനെ സൈന്യത്തിൽ ചേർക്കാൻ കൊണ്ടുവന്നവരിൽ 80-ഓളം പേരെ ക്യാമ്പിലേക്കാണു പറഞ്ഞയച്ചത്. യുദ്ധകാലത്തുടനീളം അവിടത്തെ കടുത്ത തണുപ്പും അധികാരികളുടെ മോശം പെരുമാറ്റവും ഒക്കെ സഹിക്കേണ്ടിവന്നെങ്കിലും അവർ തുടർന്നും യഹോവയെ സന്തോഷത്തോടെ ആരാധിച്ചു.
തടവിലായിരുന്നപ്പോഴും അവർ ഒട്ടും സമയം പാഴാക്കിയില്ല. മീറ്റിങ്ങും പ്രസംഗപ്രവർത്തനവും ആയി അവർ എപ്പോഴും തിരക്കിലായിരുന്നു. അവിടെയും അവർ ഒരു സഭയെന്നനിലയിൽ പ്രവർത്തിച്ചു. സഹതടവുകാരോടു സാക്ഷീകരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തു. ചില ക്യാമ്പുകളിൽ കാവൽക്കാരുടെ സാന്നിധ്യത്തിൽ സമ്മേളനങ്ങൾപോലും നടത്താനുള്ള അനുമതി അവർക്കു കിട്ടി. ചിലർ ബൈബിൾ പഠിച്ച് ക്യാമ്പിനുള്ളിൽവെച്ചുതന്നെ സ്നാനമേൽക്കുകപോലും ചെയ്തു.
നമ്മൾ നേരത്തെ കണ്ട മേരിയുടെയും ആൻഡിയുടെയും ഇളയ മകൻ ബ്രൂസ്, ജയിലിൽ കിടന്ന സമയം ആത്മീയമായി കൂടുതൽ പഠിക്കാനുള്ള ഒരു അവസരമായിട്ടാണ് കണ്ടത്. ബ്രൂസ് പറയുന്നു: “സ്കൂളിൽ പോകുന്നതുപോലെയാണ് എനിക്കു തോന്നിയത്. അന്ന് ക്യാമ്പിലുണ്ടായിരുന്ന അനുഭവപരിചയമുള്ള സഹോദരങ്ങളോടു സംസാരിക്കാനും അവരുടെ അനുഭവങ്ങളിൽനിന്ന് പഠിക്കാനും എനിക്കു കഴിഞ്ഞു.”
തടവിലായിരുന്ന ചിലരെ വിട്ടയ്ക്കാൻ 1944-ൽ ഗവൺമെന്റ് ആലോചിച്ചു. എന്നാൽ സൈനിക ഉദ്യോഗസ്ഥർ അതിനോടു വിയോജിച്ചു. കാരണം സാക്ഷികളെ തടവിൽനിന്ന് വിട്ടാൽ അവർ പുറത്തുപോയി അവരുടെ വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുമെന്ന് അധികാരികൾക്ക് ഉറപ്പായിരുന്നു. അതെക്കുറിച്ച് ഒരു റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്: “ഇതുപോലുള്ള മതഭ്രാന്ത് ഒരിക്കലും മാറ്റാൻ കഴിയില്ല. ഇത് കുറച്ചെങ്കിലും നിയന്ത്രിക്കണമെങ്കിൽ തടവുതന്നെയാണ് പോംവഴി.”
സമൂഹത്തിനു ദോഷം വരുത്തുന്നവരല്ല
യഹോവയുടെ സാക്ഷികളെ നിരോധിച്ചു കഴിഞ്ഞപ്പോൾ പൊതുജനത്തിന് ഇവർ ആരാണെന്നറിയാനുള്ള ആകാംക്ഷ കൂടി. യഹോവയുടെ സാക്ഷികൾ പൊതുജനത്തിന് യാതൊരു വിധത്തിലുമുള്ള ഭീഷണിയും ഉയർത്തുന്നില്ല, അവർ നിരുപദ്രവകാരികളും സമാധാനം ഇഷ്ടപ്പെടുന്നവരും ആണ് എന്ന് പതിയെപ്പതിയെ ജനം മനസ്സിലാക്കി. അങ്ങനെ ന്യൂസിലൻഡിലെ യഹോവയുടെ സാക്ഷികളുടെ എണ്ണം 1939-ൽ 320 ആയിരുന്നത് 1945 ആയപ്പോഴേക്കും 536 ആയി.
എന്നാൽ നീതിപൂർവം ചിന്തിക്കുന്ന അധികാരികൾ യഹോവയുടെ സാക്ഷികൾക്ക് നേരെയുള്ള ഈ നിരോധനം അന്യായമാണെന്നു പറഞ്ഞിട്ടുണ്ട്. ഒരിക്കൽ സന്തോഷവാർത്ത പ്രസംഗിച്ച ഒരു സഹോദരനെതിരെയുള്ള, വാദം കേട്ട ജഡ്ജി ആ കേസ് തള്ളി. അദ്ദേഹം പറയുന്നു: “ബൈബിൾ വിതരണം ചെയ്യുന്നത് ഒരു ക്രിമിനൽ കുറ്റമാണെന്നു പറയുന്നത് എന്റെ മനസ്സാക്ഷിയെയും ഞാൻ പഠിച്ച നിയമവ്യവസ്ഥയെയും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്.”
ഒടുവിൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ നിരോധനവും മാറ്റി. അങ്ങനെ യഹോവയുടെ സാക്ഷികൾ മുമ്പെന്നത്തേക്കാളും ഊർജിതമായി അയൽക്കാരോടു സന്തോഷവാർത്ത പ്രസംഗിക്കാൻ തുടങ്ങി. 1945-ൽ ന്യൂസിലൻഡിലെ എല്ലാ സഭകൾക്കും ബ്രാഞ്ചോഫീസിൽ നിന്ന് ഒരു കത്തു കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിങ്ങൾ ഓരോരുത്തരും നയവും ദയയും സൗഹൃദവും കാണിക്കുക. തർക്കവും ബഹളവും ഒക്കെ ഒഴിവാക്കുക. നിങ്ങൾ കണ്ടുമുട്ടുന്ന ആളുകൾ അവരുടെ മതത്തിലെ കാര്യങ്ങൾ ആത്മാർഥമായി വിശ്വസിക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണെന്ന് ഓർക്കുക. അവരിൽ അനേകരും കർത്താവിന്റെ കുഞ്ഞാടുകളാണ്. യഹോവയിലേക്കും ദൈവത്തിന്റെ രാജ്യത്തിലേക്കും നമ്മൾ അവരെ നയിക്കണം.”
ഇന്ന് ന്യൂസിലൻഡിലെ യഹോവയുടെ സാക്ഷികൾ അവിടെയുള്ളവരോടും വരുന്ന ടൂറിസ്റ്റുകളോടും ബൈബിൾസന്ദേശം അറിയിക്കുന്നു. അവിടെ തുരങ്കി എന്ന സ്ഥലത്ത് നിന്നുള്ള നാലു സഹോദരിമാർ, ഒരു ദിവസം ഏതാനും മണിക്കൂറുകൾക്കുള്ളിൽ 17 രാജ്യങ്ങളിൽനിന്നു വന്ന 67 പേരോടാണ് സംസാരിച്ചത്!
ബൈബിൾ സത്യങ്ങളെ ആഴമായി സ്നേഹിക്കുന്ന, സമാധാനപ്രിയരും അർപ്പണമനോഭാവമുള്ളവരും ആയ ക്രിസ്ത്യാനികളാണ് യഹോവയുടെ സാക്ഷികളെന്ന് ന്യൂസിലൻഡിലെ ആളുകൾ മനസ്സിലാക്കി. ഓരോ വർഷവും നൂറുകണക്കിന് ആളുകളാണ് യഹോവയുടെ സാക്ഷികളായി സ്നാനമേൽക്കുന്നത്. 2019-ലെ കണക്കനുസരിച്ച് ഈ ദേശത്ത് 14,000-ത്തിലധികം സാക്ഷികളാണു സന്തോഷത്തോടെ യഹോവയെ സേവിക്കുന്നത്.
1940-ലെ നിരോധനം ഏർപ്പെടുത്തിയ ശേഷം സഭാ ബൈബിൾപഠനത്തിനായി കൂടിവന്നിരിക്കുന്നു
ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലുള്ള തടങ്കൽപ്പാളയങ്ങളിലെ ഏകാന്ത തടവുമുറികൾ
ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലുള്ള തടങ്കൽപ്പാളയങ്ങളിലെ ഏകാന്ത തടവുമുറികൾ
നിഷ്പക്ഷതയുടെ പേരിൽ തടവറയിൽ കഴിഞ്ഞ സാക്ഷികൾ 1949-ൽ ഒത്തുകൂടിയപ്പോൾ