ചരിത്രസ്മൃതികൾ
ബുദ്ധിമുട്ടുകൾക്കിടയിലും അവർ യഹോവയോടു ചേർന്നുനിന്നു
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ യൂറോപ്പിന്റെ പല ഭാഗങ്ങളും തകർന്നടിഞ്ഞിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾക്കും മറ്റുള്ളവർക്കും നാസി തടങ്കൽപ്പാളയങ്ങളിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചുവെന്നതു സന്തോഷകരമായ ഒരു കാര്യംതന്നെയായിരുന്നു. എങ്കിലും, ജീവിതം അവർക്ക് അത്ര എളുപ്പമല്ലായിരുന്നു. മറ്റുള്ളവരെപ്പോലെതന്നെ യഹോവയുടെ ജനവും ഭക്ഷണത്തിനും വസ്ത്രത്തിനും വീടിനും മറ്റു അടിസ്ഥാനകാര്യങ്ങൾക്കും ബുദ്ധിമുട്ടി. ക്യാരിൻ ഹാർട്ടൂങ് സഹോദരി പറയുന്നു: “താമസിക്കാൻ വീടുകൾ കുറവായിരുന്നതുകൊണ്ട് എല്ലാവർക്കുംതന്നെ അവരുടെ വീടുകളിൽ ബന്ധുക്കളെ താമസിപ്പിക്കേണ്ടിയോ വീടുകളുടെ മുറികൾ വാടകയ്ക്കു കൊടുക്കേണ്ടിയോ വന്നു.” ഏഴര വർഷം നാസി തടങ്കൽപ്പാളയത്തിൽ കഴിഞ്ഞ ഗെർട്ട്റൂഡ് പോട്ട്സിങ്ങർ സഹോദരി കുറച്ചുനാളത്തേക്ക് ഉപകരണങ്ങൾ വെക്കുന്ന ഷെഡിലാണ് കഴിഞ്ഞത്, ഉറങ്ങിയതോ ഒരു കസേരയിലും! a
യുദ്ധം നാശം വിതച്ച സ്ഥലങ്ങളിൽ താമസിച്ച യഹോവയുടെ ജനത്തിന്റെ ഭൗതികാവശ്യങ്ങൾക്കായി യഹോവയുടെ സംഘടന എന്തൊക്കെ കരുതലുകളാണ് ചെയ്തത്? അക്കാലത്ത് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയവരിൽനിന്ന് നമുക്ക് എന്തൊക്കെ പാഠങ്ങൾ പഠിക്കാം?
സഹോദരങ്ങളുടെ ഭൗതികാവശ്യങ്ങൾക്കായി കരുതുന്നു
യൂറോപ്പിലുള്ള ദൈവജനത്തെ സഹായിക്കുന്നതിനായി യഹോവയുടെ സംഘടന പെട്ടെന്നുതന്നെ പ്രവർത്തിച്ചു. സാക്ഷികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി ലോകാസ്ഥാനത്തുനിന്ന് നേഥൻ നോർ സഹോദരനും മിൽട്ടൻ ഹെൻഷൽ സഹോദരനും അവരെ സന്ദർശിച്ചു. 1945 നവംബർ, ഡിസംബർ മാസങ്ങളിലായി അവർ ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ്, ഡെന്മാർക്ക്, സ്വീഡൻ, ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെല്ലാം പോയി. നോർ സഹോദരൻ പറയുന്നു: “യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾ എല്ലാം ഞങ്ങൾ ആദ്യമായി നേരിൽ കണ്ടു.”
ആ സമയത്ത് ജർമനിയിൽ പ്രവേശിക്കാൻ നോർ സഹോദരന് അനുവാദം ലഭിച്ചില്ല. എങ്കിലും, ജർമനിയിലെ സംഘടനയുടെ ബ്രാഞ്ചോഫീസിനു നേതൃത്വമെടുത്തിരുന്ന എറിക് ഫ്രോസ്റ്റ് സഹോദരൻ രാജ്യത്തിനു പുറത്തുപോയി അദ്ദേഹത്തെ കണ്ടു. b ഫ്രോസ്റ്റ് സഹോദരൻ പറയുന്നു: “നോർ സഹോദരൻ ഞങ്ങൾക്കുവേണ്ട നിർദേശങ്ങളൊക്കെ നൽകി. അതുപോലെ ഭക്ഷണം, വസ്ത്രം ഉൾപ്പെടെയുള്ള ഞങ്ങളുടെ കാര്യങ്ങൾക്കുവേണ്ടി കരുതുമെന്ന് ഉറപ്പുതരുകയും ചെയ്തു. ഉടനെതന്നെ ജർമനിയിലേക്കു ധാന്യപ്പൊടികളും എണ്ണയും ഓട്സും മറ്റു ഭക്ഷണസാധനങ്ങളും വലിയ അളവിൽ എത്തി. മറ്റു നാടുകളിൽനിന്നുള്ള സഹോദരങ്ങൾ സ്യൂട്ടുകളും അടിവസ്ത്രങ്ങളും ഷൂസുകളും ഒക്കെ വലിയ ബോക്സുകളിൽ എത്തിച്ചു.” ഇതൊക്കെ കണ്ടപ്പോൾ നമ്മുടെ സഹോദരങ്ങളുടെ കണ്ണുകൾ നിറഞ്ഞു. അതും “ഈ സഹായം ഒറ്റത്തവണകൊണ്ട് അവസാനിച്ചില്ല, രണ്ടര വർഷത്തോളം സാധനങ്ങൾ ഇങ്ങനെ എത്തിക്കൊണ്ടേയിരുന്നു!” c
അവർ ആത്മീയകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ സഹോദരങ്ങൾ യഹോവയെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവരെ എന്താണ് അതിനു സഹായിച്ചത്?
അവർ നല്ല ആത്മീയദിനചര്യ കാത്തുസൂക്ഷിച്ചു. (എഫെസ്യർ 5:15, 16) യുദ്ധത്തിന്റെ സമയത്ത് ബൈബിൾപ്രസിദ്ധീകരണങ്ങൾ ലഭിക്കാനും പതിവായി ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഒക്കെ പാടായിരുന്നു. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ ക്രിസ്തീയയോഗങ്ങളും ശുശ്രൂഷയും ഒക്കെ പയ്യെപ്പയ്യെ സാധാരണനിലയിലേക്കു വരാൻതുടങ്ങി. ഓസ്ട്രിയയിലുള്ള യൂർഗെൻ റണ്ഡൽ പറയുന്നു: “വിജ്ഞാപകൻ d എന്ന പ്രസിദ്ധീകരണവും സഞ്ചാരമേൽവിചാരകന്മാരും നല്ല ആത്മീയദിനചര്യ ഉണ്ടായിരിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. യഹോവയ്ക്കും യേശുവിനും വ്യക്തിപരമായ പഠനത്തിനും ശുശ്രൂഷയ്ക്കും ഒക്കെയായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ മുഖ്യസ്ഥാനം. ടെലിവിഷൻപോലുള്ള കാര്യങ്ങളൊന്നും ഞങ്ങളുടെ ശ്രദ്ധ മാറ്റിയിരുന്നില്ല.”
ഉൾറിക് ക്രോലോപ് സഹോദരി പറയുന്നു: “ആത്മീയവിഷയങ്ങളൊക്കെ ആഴത്തിൽ പഠിച്ചപ്പോൾ ഞങ്ങൾക്കു കിട്ടിയ സന്തോഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. അക്കാര്യത്തിൽ എന്റെ ഭർത്താവ് നല്ലൊരു മാതൃകയായിരുന്നു. പുതിയ വീക്ഷാഗോപുരം മാസിക ലഭിക്കുമ്പോൾ അദ്ദേഹം ബാക്കി കാര്യങ്ങളെല്ലാം മാറ്റിവെച്ച് അതു പഠിക്കാൻവേണ്ടി ഇരിക്കുമായിരുന്നു.” മുമ്പ് പറഞ്ഞ ക്യാരിൻ ഹാർട്ടൂങ് സഹോദരി ഓർക്കുന്നു: “ഭൗതികവസ്തുക്കൾ എല്ലാം എത്ര പെട്ടെന്നു നഷ്ടപ്പെടുമെന്നു യുദ്ധത്തിന്റെ സമയത്ത് ഞങ്ങൾ മനസ്സിലാക്കി. എന്നാൽ ആത്മീയഭക്ഷണം ചെറിയ അളവിലാണെങ്കിൽപ്പോലും കിട്ടിക്കൊണ്ടേയിരുന്നു. യഹോവ തന്റെ വിശ്വസ്തദാസരെ അനുഗ്രഹിക്കുകതന്നെ ചെയ്തു.”
തിരികെ ശുശ്രൂഷയിലേക്ക്. (മത്തായി 28:19, 20) യുദ്ധത്തിന്റെ സമയത്ത് യഹോവയുടെ ജനത്തിനു പ്രസംഗിക്കാനും പഠിപ്പിക്കാനും ഒന്നുമുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. യുദ്ധം കഴിഞ്ഞ ഉടനെ “എല്ലാവരും നേരെ ശുശ്രൂഷയ്ക്ക് ഇറങ്ങി” എന്ന് ഫ്രൈഡ്ഹെം എന്നൊരു സഹോദരൻ ഓർക്കുന്നു. “എന്റെ ഭർത്താവിന്റെ കുടുംബത്തെ ആദ്യമായി ദൈവരാജ്യസന്ദേശം അറിയിച്ച സാക്ഷി ധരിച്ചിരുന്നത് തടങ്കൽപ്പാളയത്തിലെ യൂണിഫോം ആയിരുന്നു. അതു കണ്ടാൽ അറിയാം, അദ്ദേഹം തടങ്കൽപ്പാളയത്തിൽനിന്ന് ഇറങ്ങിയ ഉടൻതന്നെ പ്രസംഗപ്രവർത്തനം തുടങ്ങിയെന്ന്.” യൂർഗെൻ പറയുന്നു: “യുദ്ധത്തിനു ശേഷം എല്ലാവർക്കും ശുശ്രൂഷയിൽ നല്ല ഉത്സാഹമായിരുന്നു. ചെറുപ്പക്കാരായ ധാരാളം സഹോദരീസഹോദരന്മാർ മുഴുസമയസേവനം തിരഞ്ഞെടുത്തു.”
“ബോംബാക്രമണം നാശം വിതച്ച നഗരങ്ങളിലെ ജീവിതം വളരെ പരിതാപകരമായിരുന്നു” എന്ന് ഉൾറിക് പറയുന്നു. തകർന്ന കെട്ടിടങ്ങളിലായിരുന്നു പലരുടെയും താമസം! ഇതിനിടയിൽനിന്ന് സാക്ഷികൾ എങ്ങനെയാണ് ആളുകളെ കണ്ടെത്തിയത്? ഇങ്ങനെ യുദ്ധത്തിനു ശേഷം സത്യത്തിൽവന്ന ഒരു കുടുംബമാണ് ഉൾറികിന്റേത്. അവർ പറയുന്നു: “ഏതെങ്കിലും കെട്ടിടത്തിൽനിന്ന് വിളക്കിന്റെ വെളിച്ചമോ ചിമ്മിനിയിൽനിന്നുള്ള പുകയോ വരുന്നുണ്ടോ എന്നു ഞങ്ങൾ നോക്കും.”
അവർ പരസ്പരം പ്രോത്സാഹിപ്പിച്ചു. (1 തെസ്സലോനിക്യർ 5:11) യുദ്ധത്തിന്റെ സമയത്ത് യഹോവയുടെ സാക്ഷികളിൽ പലർക്കും ക്രൂരമായ പെരുമാറ്റം സഹിക്കേണ്ടിവന്നു. എന്നാൽ, അവർക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് അവർ യുദ്ധത്തിനു ശേഷം ചിന്തിച്ചുകൊണ്ടിരുന്നില്ല. പകരം പരസ്പരം പ്രോത്സാഹിപ്പിച്ചു. ‘മാറ്റു തെളിഞ്ഞ’ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഓർത്തപ്പോൾ അവർക്കു സന്തോഷം തോന്നി. (യാക്കോബ് 1:2, 3) ഇപ്പോൾ ഐക്യനാടുകളിൽ താമസിക്കുന്ന ജോഹന്നാസ് പറയുന്നു: “തടങ്കൽപ്പാളയങ്ങളിൽ കഴിഞ്ഞിട്ടുള്ള ഞങ്ങളുടെ സർക്കിട്ട് മേൽവിചാരകൻ യഹോവയുടെ കൈ കണ്ട പല അനുഭവങ്ങളും ഞങ്ങളോടു പറഞ്ഞു. അതു ഞങ്ങളുടെ വിശ്വാസം ബലപ്പെടുത്തി.”
ജോഹന്നാസ് പറയുന്നതനുസരിച്ച്, തടങ്കൽപ്പാളങ്ങളിലായിരുന്നപ്പോൾ “യഹോവ തങ്ങളെ സഹായിച്ചതും തങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകിയതും” എല്ലാം യുദ്ധത്തിനു ശേഷം സഹോദരങ്ങൾ ഓർത്തു. അങ്ങനെ യഹോവയുമായി നല്ലൊരു ബന്ധം അവർ നിലനിറുത്തി. അതുപോലെ സ്വാതന്ത്ര്യം കിട്ടിയ സഹോദരങ്ങൾ ആത്മീയപ്രവർത്തനങ്ങളിൽ തുടർന്നും ഏർപ്പെട്ടു. ക്രമമായി ബൈബിൾ വായിക്കുകയും മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും ശുശ്രൂഷയിൽ ഏർപ്പെടുകയും എല്ലാം ചെയ്തു. 1946-ൽ ന്യൂറംബർഗിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത എലിസബത്ത് പറയുന്നു: “സ്വാതന്ത്ര്യം കിട്ടിയ നമ്മുടെ സഹോദരങ്ങൾ കാഴ്ചയിൽ മെലിഞ്ഞ്, ക്ഷീണിച്ചിരിക്കുകയായിരുന്നെങ്കിലും അവർ തങ്ങളുടെ അനുഭവങ്ങൾ ഞങ്ങളോടു പറഞ്ഞപ്പോൾ അവർ ‘ദൈവാത്മാവിൽ ജ്വലിക്കുകയായിരുന്നു.‘”—റോമർ 12:11.
അവർ സഹക്രിസ്ത്യാനികളോടു ചേർന്നുനിന്നു. (റോമർ 1:11, 12) യുദ്ധത്തിന്റെ സമയത്ത് ഉപദ്രവങ്ങൾ കാരണം സാക്ഷികൾക്കു പരസ്പരം സ്വാതന്ത്ര്യത്തോടെ സഹവസിക്കാൻ കഴിഞ്ഞില്ല. ക്യാരിൻ പറയുന്നു: “സഹോദരങ്ങളെ അപകടത്തിലാക്കാതിരിക്കാൻവേണ്ടി അവർ വല്ലപ്പോഴും മാത്രമേ പരസ്പരം സന്ദർശിച്ചിരുന്നുള്ളൂ.” യുദ്ധം അവസാനിച്ചതോടെ എല്ലാത്തിനും ഒരു മാറ്റംവന്നു. ഫ്രൈഡ്ഹെം പറയുന്നു: “പിന്നെ സഹോദരങ്ങൾ എല്ലാ കാര്യങ്ങളും ഒന്നിച്ച് ചെയ്യാൻതുടങ്ങി. മീറ്റിങ്ങുകളും ശുശ്രൂഷയും ആയിരുന്നു അവർക്ക് എപ്പോഴും ഒന്നാമത്.”
യുദ്ധം കഴിഞ്ഞ ആദ്യ നാളുകളിൽ “വളരെ ചുരുക്കം സാക്ഷികൾക്കു മാത്രമേ വാഹനങ്ങളുണ്ടായിരുന്നുള്ളൂ” എന്ന് ജർമനിയിലെ ഒരു മൂപ്പനായ ഡൈട്രിക്ക് പറയുന്നു. “അതുകൊണ്ട് ഞങ്ങൾ മീറ്റിങ്ങുകൾക്കു നടന്ന് പോകും. എല്ലാവരും ഒരുമിച്ചായിരിക്കും പോകുന്നത്. അങ്ങനെ ഞങ്ങൾക്കിടയിലെ ബന്ധം ഒന്നുകൂടി ശക്തമായി. ഞങ്ങൾ ഒരു കുടുംബംപോലെയായി എന്നു പറയാം.”
നമുക്കുള്ള പാഠം
ഇന്നും പ്രകൃതിദുരന്തങ്ങൾ, രോഗം, യുദ്ധം, ഉപദ്രവങ്ങൾ, വർധിച്ച ജീവിതച്ചെലവ് എന്നീ പ്രശ്നങ്ങൾ കാരണം യഹോവയുടെ സാക്ഷികളിൽ പലരും ദുരിതങ്ങൾ അനുഭവിക്കുന്നു. (2 തിമൊഥെയൊസ് 3:1) എന്നാൽ നമ്മൾ അമിതമായി ഉത്കണ്ഠപ്പെടുന്നില്ല. എന്തുകൊണ്ട്? നാസി ഭരണകാലത്ത് ജർമനിയിൽ കഴിഞ്ഞിരുന്ന വിശ്വസ്തരായ ആ സഹോദരീസഹോദരന്മാരുടെ അനുഭവങ്ങൾ നമുക്കൊരു ഉറപ്പുനൽകുന്നു, ഈ അവസാനനാളുകളിലെ ബുദ്ധിമുട്ടുള്ള സമയങ്ങളിലും ദൈവം തുടർന്നും നമ്മളെ സഹായിക്കുമെന്ന്. അപ്പോസ്തലനായ പൗലോസിന്റെ അതേ മനോഭാവം നമുക്കും ഉണ്ടായിരിക്കണം. അദ്ദേഹം എഴുതി: “‘യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും’ എന്നു ധൈര്യത്തോടെ നമുക്കു പറയാം.”—എബ്രായർ 13:6.
a “യുദ്ധത്തിനു ശേഷം ജർമനിയിൽ ഒന്നാമത് രാജ്യം അന്വേഷിക്കുന്നു” (ഇംഗ്ലീഷ്) എന്ന വിഷയത്തിലുള്ള പോട്ട്സിങ്ങറിന്റെ ജീവിതകഥ വായിക്കുക.
b ”ദൈവവിശ്വാസത്തിലൂടെ ഏകാധിപത്യ വിചാരണയിൽനിന്നുള്ള മോചനം” (ഇംഗ്ലീഷ്) എന്ന ഫ്രോസ്റ്റ് സഹോദരന്റെ ജീവിതകഥ വായിക്കുക.
c രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ദുരിതാശ്വാസ ശുശ്രൂഷയെക്കുറിച്ച് കൂടുതലായി അറിയാൻ “അവർ ഏറ്റവും നല്ലത് കൊടുത്തു” എന്ന ലേഖനവും ദൈവരാജ്യം ഭരിക്കുന്നു! പുസ്തകത്തിന്റെ 211, 218, 219 പേജുകളിലെ ചതുരങ്ങളും കാണുക.
d ഇന്ന് സഭകൾ നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി ഉപയോഗിക്കുന്നു.