നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ദൈവത്തോട് അടുക്കാൻ സഹായിക്കുന്ന പാട്ടുകൾ
2021 നവംബർ 1
സംഗീതം യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്. അതിന് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും തൊട്ടുണർത്താനാകും. നമ്മുടെ ചിത്രഗീതങ്ങളുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. മാത്രമല്ല, ചിത്രഗീതങ്ങൾ നമ്മളെ യഹോവയിലേക്കു കൂടുതൽ അടുപ്പിക്കുകയും ചെയ്യും.
2014 മുതൽ 70-ലധികം ചിത്രഗീതങ്ങൾ നമ്മൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഒരു പാട്ടെങ്കിലും ഇപ്പോൾ 500-ലധികം ഭാഷകളിൽ ലഭ്യമാണ്. ആരാണ് ഇവയ്ക്കു പിന്നിൽ? എങ്ങനെയാണ് ഇവ പുറത്തിറങ്ങുന്നത്?
തിരശ്ശീലയ്ക്കു പുറകിൽ
ഭരണസംഘത്തിന്റെ ടീച്ചിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള ഓഡിയോ വീഡിയോ വിഭാഗത്തിലെ മ്യൂസിക് ടീമാണ് ചിത്രഗീതങ്ങൾ പുറത്തിറക്കുന്നത്. 13 സഹോദരീസഹോദരന്മാർ അടങ്ങുന്നതാണ് ആ മ്യൂസിക് ടീം. പാട്ടുകൾ രചിക്കാനും അവയ്ക്ക് ഈണം നൽകാനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും അവർ സഹായിക്കുന്നു. ഇവരെ സഹായിക്കുന്നതിനായി ടീച്ചിങ് കമ്മിറ്റി വിദൂര ബഥേൽസേവകരെയും നിയമിച്ചിട്ടുണ്ട്. അവരിൽ പാട്ടുകൾ രചിക്കുന്നവരും അതിന് ഈണം നൽകുന്നവരും പാട്ടുകാരും ഒക്കെയുണ്ട്. താഴ്മയുള്ള ആ സഹോദരങ്ങൾ മറ്റുള്ളവരിൽനിന്ന് ബഹുമതി ഒന്നും പ്രതീക്ഷിക്കാതെ തങ്ങൾക്കുള്ള കഴിവുകൾ ഉപയോഗിക്കുന്നു.
ചിത്രഗീതങ്ങൾ എങ്ങനെയാണ് നിർമിക്കുന്നത്? ഏതു തിരുവെഴുത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു പാട്ടു രചിക്കേണ്ടതെന്നും അത് ആളുകളിൽ ഉണ്ടാക്കേണ്ട വികാരം എന്തായിരിക്കണമെന്നും ആദ്യംതന്നെ ടീച്ചിങ് കമ്മിറ്റി തീരുമാനിക്കും. പിന്നീട്, ആ പാട്ടിന്റെ വരികൾ എഴുതാനും ഈണം ചിട്ടപ്പെടുത്താനും മ്യൂസിക് ടീം നിയമനങ്ങൾ കൊടുക്കും. എന്നിട്ട് ആ പാട്ടിന്റെ ഒരു സാമ്പിൾ റെക്കോർഡ് ചെയ്യും. പിന്നെ ടീച്ചിങ് കമ്മിറ്റി, റെക്കോർഡ് ചെയ്ത ആ സാമ്പിൾ വിലയിരുത്തി വേണ്ട നിർദേശങ്ങൾ കൊടുക്കും. തുടർന്ന് മ്യൂസിക് ടീം വേണ്ട മാറ്റങ്ങളെല്ലാം വരുത്തി ആ പാട്ടിന്റെ ശരിക്കുമുള്ള റെക്കോർഡിങ് നടത്തും. ഈ റെക്കോർഡിങ്ങുകൾ പല സ്ഥലങ്ങളിലായിട്ടാണ് നടക്കുന്നത്, ബ്രാഞ്ചിലും വീടുകളിലും ഒക്കെയായിട്ട്.
ചിത്രഗീതങ്ങളുടെ ഈണം ചിട്ടപ്പെടുത്താനും റെക്കോർഡ് ചെയ്യാനും സഹോദരങ്ങൾ പല തരത്തിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, പല സംഗീതോപകരണങ്ങളും അവയിൽനിന്നുള്ള ശബ്ദം സംയോജിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും ആംപ്ലിഫയറുകളും സ്പീക്കറുകളും മൈക്കുകളും ഒക്കെ ആവശ്യമാണ്. മൈക്കുകൾക്ക് ഏകദേശം 7,400 രൂപമുതൽ 74,000-ത്തിലധികം രൂപവരെ ചെലവുവരും. 2020-ൽ സംഗീത റെക്കോർഡിങ്ങിനുള്ള ഉപകരണങ്ങൾക്കുവേണ്ടി മാത്രമായി 85 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു.
ചെലവ് ചുരുക്കാനായി നമ്മൾ എന്തെല്ലാമാണു ചെയ്യുന്നത്? പാട്ടു പാടുന്നതിനും സംഗീതോപകരണങ്ങൾ വായിക്കുന്നതിനും ബഥേലിൽ ഒരു വലിയ ടീം ഉണ്ടാക്കുന്നതിനു പകരം വിദൂര ബഥേൽസേവകരെ ഉപയോഗിക്കുന്നു. അതുപോലെ, സംഗീതോപകരണങ്ങൾ വായിക്കാൻ പല സ്ഥലങ്ങളിൽനിന്നുള്ള സഹോദരങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനു പകരം പല സംഗീതോപകരണങ്ങളുടെയും ശബ്ദം ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് സൃഷ്ടിക്കുന്നു.
“പാട്ടുകൾ എന്റെ വിശ്വാസം ശക്തമാക്കി”
നമ്മുടെ ചിത്രഗീതങ്ങൾ കേൾക്കാൻ സഹോദരങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്. ജർമനിയിൽ താമസിക്കുന്ന താര പറയുന്നു: “ടെൻഷനടിച്ചിരിക്കുന്ന സമയത്ത് ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ എനിക്കു വലിയ ആശ്വാസം തോന്നും. എന്റെ സ്വന്തം ഭാഷയിൽത്തന്നെ കേൾക്കുമ്പോൾ യഹോവ എന്നെ കെട്ടിപ്പിടിക്കുന്നതുപോലെയാണ്.“ കസാഖ്സ്ഥാനിൽനിന്നുള്ള ദിമിത്രി സഹോദരൻ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ ചിത്രഗീതങ്ങൾ കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഈ പാട്ടുകൾ കേൾക്കുമ്പോൾ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലുള്ള പാട്ടാണോ എന്നോർത്ത് ടെൻഷനടിക്കേണ്ട. പിന്നെ, യഹോവയുമായി നല്ലൊരു ബന്ധം ഉണ്ടായിരിക്കാനും ഈ പാട്ടുകൾ എന്നെ സഹായിക്കുന്നു.”
ചിത്രഗീതങ്ങളെക്കുറിച്ച് സൗത്ത് ആഫ്രിക്കയിൽനിന്നുള്ള ഡെലിയ പറയുന്നത് ഇങ്ങനെയാണ്: “ആ പാട്ടുകൾ എന്റെ വിശ്വാസം ശക്തമാക്കി. ഞാൻ ഒരു പ്രശ്നത്തിലായിരിക്കുമ്പോൾ അല്ലെങ്കിൽ സങ്കടപ്പെട്ടിരിക്കുമ്പോൾ എന്റെ ആ സാഹചര്യത്തിന് യോജിച്ച ഒരു പാട്ടു കാണും. ചിലപ്പോൾ ആ പാട്ടുകളുടെ ട്യൂൺ ഒന്നു കേട്ടാൽ മതി, എനിക്ക് ഭയങ്കര ആശ്വാസമാകും.”
ചില ചിത്രഗീതങ്ങൾ നമുക്ക് ഒത്തിരി ഇഷ്ടമായിരിക്കും. സൗത്ത് ആഫ്രിക്കയിലെ ലെറാറ്റോ പറയുന്നത് ഇങ്ങനെയാണ്: “‘കാൺമെൻ കൺമുന്നിൽ ഞാൻ,’ ‘വരാനിരിക്കുന്ന പുതിയ ലോകം’ ഈ ചിത്രഗീതങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം. അതു കാണുമ്പോൾ വീണ്ടും എന്റെ അമ്മയുടെകൂടെ ജീവിക്കാൻ പറ്റുന്ന ആ കാലം എന്റെ മനസ്സിൽ വരും. ഓരോ പ്രാവശ്യവും ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്നെ കെട്ടിപ്പിടിക്കാൻ അമ്മ ഓടിവരുന്നതുപോലെ എനിക്കു തോന്നും.”
ശ്രീലങ്കയിലെ ഒരു ചെറുപ്പക്കാരിക്ക് നമ്മുടെ ഒരു ചിത്രഗീതം ശരിക്കും പ്രയോജനം ചെയ്തു. ആ പെൺകുട്ടി പറയുന്നു: “ഞാൻ ഒരു യഹോവയുടെ സാക്ഷിയായതുകൊണ്ട് ക്ലാസിൽ എല്ലാവരുടെയും മുന്നിൽവെച്ച് എന്റെ സയൻസ് ടീച്ചർ എന്നെ വല്ലാതെ വഴക്കു പറഞ്ഞു. ഞാൻ ശരിക്കും പേടിച്ചുപോയി. എന്തു പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വീട്ടിൽ വന്നപ്പോൾ ‘പഠനം നിങ്ങളെ കരുത്തരാക്കും’ എന്ന ചിത്രഗീതം കാണാൻ അമ്മ എന്നോടു പറഞ്ഞു. അതു കണ്ടപ്പോൾ ടീച്ചർ ചോദിച്ച ചോദ്യത്തിന് നന്നായി ഗവേഷണം ചെയ്ത് ഉത്തരം കൊടുക്കണമെന്ന് എനിക്കു തോന്നി. അടുത്ത ദിവസംതന്നെ ഞാൻ ടീച്ചറിനോട് സംസാരിച്ചു. ഞാൻ പറഞ്ഞതെല്ലാം ടീച്ചർ ശ്രദ്ധിച്ചുകേട്ടെന്നു മാത്രമല്ല യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തെ വിലമതിക്കുകയും ചെയ്തു. പ്രോത്സാഹനം പകരുന്ന ഇത്തരം പാട്ടുകൾ ഞങ്ങൾക്കു തരുന്നതിന് യഹോവയുടെ സംഘടനയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്.”
ഈ പാട്ടുകളുടെ ചെലവുകൾക്ക് ആവശ്യമായ പണം സംഘടനയ്ക്ക് എങ്ങനെയാണു കിട്ടുന്നത്? ലോകവ്യാപകവേലയ്ക്കായി സ്വമനസ്സാലെ നൽകുന്ന സംഭാവനകളിലൂടെ. അതിൽ donate.pr418.com-ലൂടെ ലഭിക്കുന്ന സംഭാവനകളും ഉൾപ്പെടുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾക്കു നന്ദി.