ഉണർന്നിരിക്കുക!
നശിച്ചുകൊണ്ടിരിക്കുന്ന ഭൂമി—ബൈബിളിനു പറയാനുള്ളത്
“നമ്മളെ ഒരു ദുരന്തം കാത്തിരിക്കുന്നു. ലോകത്തെങ്ങും കാലാവസ്ഥാമാറ്റത്തിനു വേഗത കൂടിയിരിക്കുകയാണ്. പ്രധാന നഗരങ്ങൾ വെള്ളത്തിന് അടിയിലാകാൻപോകുന്നു. ഏതാണ്ട് പത്തു ലക്ഷം ഇനം സസ്യജന്തുജാലങ്ങളുടെ നിലനിൽപ്പ് ഭീഷണിയിലാണ്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതരം ഉഷ്ണതരംഗം, ഭയപ്പെടുത്തുന്ന കൊടുങ്കാറ്റുകൾ, വ്യാപകമായ ജലക്ഷാമം. ഇക്കാര്യങ്ങളൊന്നും ഭാവനാസൃഷ്ടിയോ അതിശയോക്തിയോ അല്ല. ഊർജസ്രോതസ്സുകളുടെ കാര്യത്തിൽ ഇപ്പോഴത്തെ നയം തുടർന്നാൽ നമ്മളെ കാത്തിരിക്കുന്ന കാര്യങ്ങളാണിത്. ഇതു പറയുന്നതു ശാസ്ത്രജ്ഞന്മാരാണ്.”—2022 ഏപ്രിൽ 4-നു പ്രസിദ്ധീകരിച്ച കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചർച്ച ചെയ്യാൻ കൂടിവന്ന അന്താരാഷ്ട്ര സമിതിയിൽവെച്ച് ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസംഗത്തിൽനിന്ന്.
“വരാനിരിക്കുന്ന വർഷങ്ങളിൽ കാലാവസ്ഥാമാറ്റത്തിന്റെ ഗുരുതരപ്രശ്നങ്ങൾ ഐക്യനാടുകളിലെ 423 ദേശീയോദ്യാനങ്ങളെയും കാര്യമായി ബാധിക്കുമെന്നു ശാസ്ത്രജ്ഞന്മാർ ഇപ്പോൾ മുന്നറിയിപ്പു തരുകയാണ്. ഉയരുന്ന താപനിലയാണ് ഏറ്റവും വലിയ ഭീഷണി. കാട്ടുതീ, പ്രളയം, ഉരുകിത്തീരുന്ന മഞ്ഞുപാളികൾ, ഉയരുന്ന കടൽനിരപ്പ്, ഉഷ്ണതരംഗം എന്നീ ഭീഷണികളെക്കുറിച്ച് കേൾക്കുമ്പോൾ ബൈബിളിലെ ചില ദുരന്തസൂചനകൾ ഓർത്തുപോകുന്നു.”—“യെല്ലോസ്റ്റോണിലെ പ്രളയം, വരാനിരിക്കുന്ന പ്രതിസന്ധികളുടെ ഒരു സൂചന,” ദ ന്യൂയോർക്ക് ടൈംസ് , 2022 ജൂൺ 15.
ഭൂമിയുടെ പാരിസ്ഥിതികപ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടോ? ഉണ്ടെങ്കിൽ ആരായിരിക്കും പരിഹരിക്കുക? ബൈബിൾ ഇതെക്കുറിച്ച് എന്താണു പറയുന്നതെന്നു നോക്കാം.
ഈ പാരിസ്ഥിതികപ്രശ്നങ്ങൾ മുൻകൂട്ടിപ്പറഞ്ഞതാണ്
ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുമെന്ന്’ ബൈബിൾ പറയുന്നു. (വെളിപാട് 11:18) ഈ ബൈബിൾവാക്യം മൂന്നു കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നു:
1. മനുഷ്യരുടെ പ്രവൃത്തികൾ ഭൂമിക്കു കാര്യമായി ദോഷം ചെയ്യും.
2. ഭൂമിയെ നശിപ്പിക്കുന്നതിന് ഒരു അവസാനമുണ്ടാകും.
3. മനുഷ്യരല്ല, ദൈവമാണ് ഈ ഭൗമഗ്രഹത്തിന്റെ പാരിസ്ഥിതികപ്രശ്നങ്ങൾ പരിഹരിക്കാൻ പോകുന്നത്.
ഭൗമഗ്രഹത്തിന്റെ ഭാവി സുരക്ഷിതമാണ്
“ഭൂമി എന്നും നിലനിൽക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 1:4) ഭൂമിയിൽ എന്നും മനുഷ്യരുണ്ടായിരിക്കും.
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
ഭൂമിയുടെ പൂർണമായ സൗന്ദര്യവും മനോഹാരിതയും തിരിച്ചുവരും.
“വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും, മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.”—യശയ്യ 35:1.