ഏകാന്തത എങ്ങും പടർന്നുപിടിക്കുന്നു—ബൈബിളിനു പറയാനുള്ളത്
അടുത്ത കാലത്ത് ഇറങ്ങിയ ഒരു ആഗോള റിപ്പോർട്ടനുസരിച്ച് a ഇന്ന് നാലിൽ ഒരാൾക്ക് ഏകാന്തത അനുഭവപ്പെടുന്നു.
“സാമൂഹിക ഒറ്റപ്പെടൽ ആരെ വേണമെങ്കിലും ബാധിക്കാം. അയാൾ ഏതു പ്രായത്തിലുള്ളവരാണെങ്കിലും, എവിടെ താമസിക്കുന്ന ഒരാളാണെങ്കിലും.”—ചീഡോ പെംബെ, ലോകാരോഗ്യ സംഘടനയുടെ സാമൂഹിക ബന്ധത്തെക്കുറിച്ചുള്ള കമ്മീഷന്റെ സഹ-അധ്യക്ഷൻ.
ഏകാന്തത എന്ന് കേൾക്കുമ്പോൾ പ്രായമായവരും ഒറ്റയ്‌ക്ക് കഴിയുന്നവരും ആയിരിക്കും നമ്മുടെ മനസ്സിൽവരുക. എന്നാൽ ചെറുപ്പക്കാരെയും നല്ല ആരോഗ്യമുള്ളവരെയും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയവരെയും വിവാഹിതരെയും ഒക്കെ ഈ പ്രശ്‌നം അലട്ടുന്നുണ്ട്. സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം.
“ഏകാന്തത എന്നത് വേദനിപ്പിക്കുന്ന ഒരു വികാരം മാത്രമല്ല.” എന്ന് യു.എസ്. സർജൻ ജനറലായ ഡോ. വിവേക് മൂർത്തി പറയുന്നു. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “ദിവസവും 15 സിഗരറ്റ് വലിക്കുന്ന ഒരാളുടേതിന് സമാനമായ മരണസാധ്യത സാമൂഹികമായി ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരാൾക്കുണ്ട്.”
ബൈബിളിനു പറയാനുള്ളത്
നമ്മൾ ഒറ്റപ്പെടൽ അനുഭവിക്കാൻ നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നില്ല. മനുഷ്യർ സംതൃപ്തികരമായ നല്ല കൂട്ടുകെട്ട് ആസ്വദിക്കണം എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം.
ബൈബിൾതത്ത്വം: ‘ദൈവം ഇങ്ങനെ പറഞ്ഞു: മനുഷ്യൻ ഏകനായി കഴിയുന്നതു നല്ലതല്ല.’—ഉൽപത്തി 2:18.
നമ്മൾ ദൈവവുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മൾ ദൈവത്തോട് അടുക്കാൻ ശ്രമിക്കുമ്പോൾ ദൈവം നമ്മളോടും അടുക്കുമെന്ന് ഉറപ്പുതന്നിട്ടുണ്ട്.—യാക്കോബ് 4:8.
ബൈബിൾതത്ത്വം: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്.”—മത്തായി 5:3.
നമ്മൾ മറ്റുള്ളവരോടൊപ്പം ഒരുമിച്ച് ദൈവത്തെ ആരാധിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് സന്തോഷം തോന്നും.
ബൈബിൾതത്ത്വം: “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. . . . നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്; പകരം നമുക്കു പരസ്‌പരം പ്രോത്സാഹിപ്പിക്കാം.”—എബ്രായർ 10:24, 25.
ഏകാന്തത ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ, “ഈ ഇലക്ട്രോണിക് യുഗത്തിലും ഏകാന്തത (ഇംഗ്ലീഷ്)” എന്ന ലേഖനം കാണുക.
a മെറ്റയും ഗാലപ്പും 2023-ൽ പുറത്തിറക്കിയ സാമൂഹികബന്ധങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്