വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കമില റോസം | ജീവിതകഥ

യഹോവയെ അനുസരിക്കുക; അതായിരുന്നു എന്റെ ജീവിതലക്ഷ്യം

യഹോവയെ അനുസരിക്കുക; അതായിരുന്നു എന്റെ ജീവിതലക്ഷ്യം

 1906-ലാണ്‌ എന്റെ അമ്മയുടെ മാതാപിതാക്കൾ ദൈവരാജ്യ പ്രത്യാശയെക്കുറിച്ച്‌ കേൾക്കുന്നത്‌. അവരുടെ ഒരു മകൻ ഡിഫ്‌തീരിയ വന്ന്‌ (ശ്വാസതടസ്സം ഉണ്ടാക്കുന്ന ഒരു മാരകരോഗം) മരിച്ച സമയമായിരുന്നു അത്‌. ആ മകനെ ചികിത്സിച്ച ഡോക്ടർ ഒരു ബൈബിൾ വിദ്യാർഥിയായിരുന്നു. അന്ന്‌ യഹോവയുടെ സാക്ഷികൾ ബൈബിൾ വിദ്യാർഥികൾ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. പുനരുത്ഥാനപ്രത്യാശ ഉൾപ്പെടെ ബൈബിളിലെ ആശ്വാസം നൽകുന്ന സന്ദേശം ആ ഡോക്ടറാണ്‌ അവരോടു പറഞ്ഞത്‌. അങ്ങനെ മുത്തച്ഛനും മുത്തശ്ശിയും എന്റെ അമ്മയും അമ്മയുടെ ഒരു ചേച്ചിയും ബൈബിൾ വിദ്യാർഥികളായിത്തീർന്നു.

 വർഷങ്ങളോളം എന്റെ ഈ കുടുംബാംഗങ്ങൾ സത്യത്തിനുവേണ്ടി തീക്ഷ്‌ണതയോടെ പ്രവർത്തിച്ചു. ഐക്യനാടുകളിലെ ഇലിനോയിലുള്ള ചിക്കാഗോയിൽ വെച്ച്‌ നടന്ന ‘സൃഷ്ടിപ്പിൻ ഫോട്ടോ-നാടകത്തിന്റെ’ സമയത്ത്‌ ഞങ്ങളുടെ കുടുംബത്തിലെ സ്‌ത്രീകൾ, വരുന്നവർക്ക്‌ ഇരിപ്പിടങ്ങൾ കാണിച്ചുകൊടുക്കുന്ന സേവനംപോലും ചെയ്‌തിരുന്നു. എന്നാൽ 1930-ഓടെ കാര്യങ്ങളൊക്കെ മാറി. ഞങ്ങളുടെ കുടുംബത്തിൽ അമ്മ ഒഴികെ മറ്റെല്ലാവരും സത്യം വിട്ടുപോയി. പിടിച്ചുനിൽക്കാൻ അമ്മയ്‌ക്ക്‌ ഒട്ടും എളുപ്പമായിരുന്നില്ല. കാരണം, അതുവരെ വളരെ സ്‌നേഹത്തിലും ഐക്യത്തിലും യഹോവയെ ആരാധിച്ച ഒരു കുടുംബമായിരുന്നു അത്‌. എന്നാൽ, അപ്പോഴൊക്കെ അമ്മ യഹോവയോടു കാണിച്ച വിശ്വസ്‌തതയും അനുസരണവും എന്റെ മനസ്സിൽ പതിഞ്ഞു. അപ്പനെക്കുറിച്ചും പറയാതിരിക്കാൻ പറ്റില്ല. കാരണം അദ്ദേഹം വിശ്വസ്‌തനായ ഒരു ബൈബിൾ വിദ്യാർഥിയായിരുന്നു.

കുടുംബചിത്രം, 1948

 1927-ൽ ആണ്‌ ഞാൻ ജനിച്ചത്‌. ആറു മക്കളിൽ മൂത്തതായിരുന്നു ഞാൻ. ഞങ്ങൾ എല്ലാവരും സത്യത്തിൽ ഉറച്ചുനിന്നു. എന്റെ അപ്പൻ ഒരു മരപ്പണിക്കാരനായിരുന്നു. ചിക്കാഗോ നഗരത്തിൽനിന്ന്‌ അൽപ്പം മാറി അത്യാവശ്യം സൗകര്യമൊക്കെയുള്ള ഒരു വീട്ടിലാണ്‌ ഞങ്ങൾ താമസിച്ചത്‌. ഞങ്ങൾക്കു വലിയ ഒരു പച്ചക്കറിത്തോട്ടം ഉണ്ടായിരുന്നു. അതോടൊപ്പം കോഴികളെയും താറാവുകളെയും ഒക്കെ ഞങ്ങൾ വളർത്തി.

 ജോലി ചെയ്യുന്നത്‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നു. വീട്ടിൽ എനിക്കുണ്ടായിരുന്ന ഒരു ജോലി സോക്‌സുകൾ തുന്നുന്നതാണ്‌. ഇന്ന്‌ അധികം അത്‌ ആരും ചെയ്യാറില്ല. അന്നൊക്കെ സോക്‌സിൽ ഒരു തുള വീണാൽ അതു കളയുന്നതിനു പകരം മനോഹരമായൊന്നു തുന്നിയെടുക്കും. ഇതു പഠിച്ചത്‌ എനിക്ക്‌ ഒരുപാടു പ്രയോജനം ചെയ്‌തു. പിന്നീട്‌ ഞാൻ ഇതുപോലുള്ള തയ്യൽ ജോലികൾ ഒരുപാടു ചെയ്‌തു.

നല്ല മാതൃകവെച്ച മാതാപിതാക്കൾ

 ഞങ്ങളുടെ കുടുംബത്തിലുള്ളവരാരും ആത്മീയകാര്യങ്ങളൊന്നും മുടക്കുന്നില്ലെന്നു ഞങ്ങളുടെ അപ്പൻ ഉറപ്പുവരുത്തി. ഞങ്ങൾ എല്ലാ മീറ്റിങ്ങുകൾക്കും പോകും, വയൽശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കും, ദിവസവും ഒരു തിരുവെഴുത്തുഭാഗം ചർച്ച ചെയ്യും. ഇനി ശനിയാഴ്‌ച വൈകുന്നേരമാണെങ്കിൽ ഞങ്ങൾ ഒരുമിച്ചിരുന്ന്‌ വീക്ഷാഗോപുരവും പഠിക്കും.

 ഞങ്ങളുടെ അയൽക്കാർക്കു നല്ലൊരു സാക്ഷ്യം കൊടുക്കാൻവേണ്ടി അപ്പൻ ഞങ്ങളുടെ സ്വീകരണമുറിയുടെ ജനലിൽ ഒരു ഇലക്ട്രോണിക്‌ സൈൻബോർഡ്‌ വെച്ചു. നമ്മുടെ സഹോദരങ്ങൾ ഉണ്ടാക്കിയ ആ സൈൻബോർഡിൽ ഏതെങ്കിലുമൊരു പൊതുപ്രസംഗമോ നമ്മുടെ ഒരു പ്രസിദ്ധീകരണമോ പരസ്യപ്പെടുത്തുമായിരുന്നു. അതിൽ മിന്നുന്ന ലൈറ്റുകൾ ഉണ്ടായിരുന്നതുകൊണ്ട്‌ അതിലേ നടന്നുപോകുന്നവർ അതു പെട്ടെന്ന്‌ ശ്രദ്ധിക്കും. ഞങ്ങളുടെ കാറിലും രണ്ട്‌ പരസ്യബോർഡുകൾ വെച്ചിരുന്നു.

ഗ്രാമഫോണുമായി സാക്ഷീകരിക്കാൻ അമ്മ ഞങ്ങളെ കൊണ്ടുപോകുന്നു

 യഹോവയെ അനുസരിക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ എന്റെ അപ്പൻ വാക്കിലൂടെയും സ്വന്തം ജീവിതത്തിലൂടെയും ഞങ്ങൾക്കു പഠിപ്പിച്ചുതന്നു. അമ്മയും അപ്പനെ നന്നായി പിന്തുണച്ചു. എന്റെ ഏറ്റവും ഇളയ അനിയത്തിക്ക്‌ അഞ്ച്‌ വയസ്സുള്ളപ്പോൾ അമ്മ മുഴുസമയസേവനം ചെയ്യാൻതുടങ്ങി. പിന്നീട്‌ ജീവിതാവസാനംവരെ അമ്മ മുൻനിരസേവനം തുടർന്നു. ഇതിലും നല്ലൊരു അപ്പനെയും അമ്മയെയും എനിക്കു കിട്ടാനില്ല.

 ഇന്നത്തെപ്പോലെ ആയിരുന്നില്ല അന്നത്തെ ജീവിതം. ടിവി ഒന്നുമില്ല. ആകെയുള്ളത്‌ റേഡിയോ ആണ്‌. ഞങ്ങൾ മക്കളെല്ലാവരും നിലത്ത്‌ ഇരുന്ന്‌ റേഡിയോയിൽ വരുന്ന രസകരമായ പരിപാടികളൊക്കെ കേൾക്കും. എന്നാൽ അതിനെക്കാളും ഞങ്ങളുടെ കുടുംബം ആസ്വദിച്ചത്‌ റേഡിയോയിലൂടെ സംഘടന പ്രക്ഷേപണം ചെയ്യുന്ന ആത്മീയപരിപാടികളാണ്‌.

കൺവെൻഷനുകൾ, ഗ്രാമഫോണുകൾ, തൂക്കിയിടുന്ന പ്ലക്കാർഡുകൾ

 യഹോവയുടെ സാക്ഷികളുടെ കൺവെൻഷനു പങ്കെടുക്കുന്നത്‌ ഞങ്ങൾക്ക്‌ ഇഷ്ടമായിരുന്നു. 1935-ൽ നടന്ന കൺവെൻഷനിൽനിന്ന്‌ വെളിപാട്‌ 7:9, 14-ൽ പറഞ്ഞിരിക്കുന്ന ‘മഹാകഷ്ടതയെ’ അതിജീവിക്കുന്ന ‘മഹാപുരുഷാരത്തിന്‌’ പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയാണുള്ളതെന്ന്‌ ഞങ്ങൾ മനസ്സിലാക്കി. 1935-വരെ എന്റെ മാതാപിതാക്കൾ രണ്ടുപേരും അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നവരായിരുന്നു. കൺവെൻഷനു ശേഷം അമ്മ അങ്ങനെ ചെയ്യുന്നത്‌ നിറുത്തി. കാരണം, അമ്മയുടെ പ്രത്യാശ സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാനല്ല, ഭൂമിയിൽ എന്നേക്കും ജീവിക്കാനാണെന്ന്‌ അമ്മ മനസ്സിലാക്കി. എന്നാൽ എന്റെ പിതാവ്‌ അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നത്‌ തുടർന്നു.

 1941-ൽ മിസൂറിയിലെ സെന്റ്‌ ലൂയിസിൽ വെച്ച്‌ നടന്ന കൺവെൻഷനിൽ അന്ന്‌ നേതൃത്വം എടുത്തിരുന്ന ജോസഫ്‌ റഥർഫോർഡ്‌ സഹോദരൻ, കുട്ടികൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. അന്ന്‌ എന്തൊരു കൈയ്യടി ആയിരുന്നെന്നോ! അന്ന്‌ എനിക്കു 14 വയസ്സ്‌. സ്‌നാനപ്പെട്ടിട്ട്‌ ഒരു വർഷമേ ആയിട്ടുള്ളൂ. ഞാനും മറ്റു കുട്ടികളും വരിവരിയായി പോയി സ്റ്റേജിൽനിന്ന്‌ ആ പുസ്‌തകത്തിന്റെ ഒരു കോപ്പി വാങ്ങിയതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ട്‌.

ലൊറൈനൊപ്പം, 1944

 ഇന്ന്‌ ശുശ്രൂഷ ചെയ്യുന്നതുപോലെയല്ല അന്നൊക്കെ ചെയ്‌തിരുന്നത്‌. 1930-കളിലൊക്കെ കൊണ്ടുനടക്കാവുന്ന ഗ്രാമഫോണുകൾ ഉപയോഗിച്ച്‌ ഞങ്ങൾ ആളുകളെ ബൈബിൾപ്രസംഗങ്ങൾ കേൾപ്പിക്കാറുണ്ടായിരുന്നു. ഒരു വാതിലിൽ മുട്ടുന്നതിനു മുമ്പ്‌, വീട്ടുകാരനെ കേൾപ്പിക്കാൻ കഴിയുന്ന വിധത്തിൽ അത്‌ റെഡിയാക്കിവെക്കും. വീട്ടുകാരൻ പുറത്തേക്കു വന്നുകഴിയുമ്പോൾ ഞങ്ങൾ ചെറുതായൊന്നു കാര്യം പറഞ്ഞിട്ട്‌, നാലര മിനിട്ടുള്ള ഒരു ബൈബിൾപ്രസംഗം കേൾപ്പിക്കും. അതു കഴിഞ്ഞ്‌ ഒരു പ്രസിദ്ധീകരണം കൊടുക്കും. ഞങ്ങളുടെ പ്രദേശത്തുള്ള ആളുകൾക്കൊക്കെ അതു കേൾക്കാൻ ഇഷ്ടമായിരുന്നു. ആരും മോശമായി പ്രതികരിച്ചത്‌ ഞാൻ ഓർക്കുന്നില്ല. 16 വയസ്സുള്ളപ്പോഴാണ്‌ ഞാൻ മുൻനിരസേവനം തുടങ്ങിയത്‌. അപ്പോൾ എന്റെ അപ്പൻ സ്വന്തമായി ഒരു ഗ്രാമഫോൺ എനിക്ക്‌ തന്നു. ഞാൻ വളരെ അഭിമാനത്തോടെയാണ്‌ അതു ശുശ്രൂഷയിൽ ഉപയോഗിച്ചത്‌. എനിക്ക്‌ മുൻനിരസേവനത്തിനു കൂട്ടുണ്ടായിരുന്നത്‌ ലൊറൈൻ എന്നു പറയുന്ന നല്ലൊരു സഹോദരിയായിരുന്നു.

 വിജ്ഞാപനജാഥകളായിരുന്നു മറ്റൊരു സാക്ഷീകരണ രീതി. ഞങ്ങൾ മുന്നിലും പിന്നിലും പ്ലക്കാർഡുകൾ ധരിച്ച്‌, തെരുവിലൂടെ നടന്ന്‌ ആളുകളോടു സാക്ഷീകരിച്ചു. “മതം ഒരു കെണിയും വഞ്ചനയുമാകുന്നു,” “ദൈവത്തെയും രാജാവായ ക്രിസ്‌തുവിനെയും സേവിക്കുക” എന്നിങ്ങനെയുള്ള വാചകങ്ങൾ ഒക്കെ ആ പ്ലക്കാർഡിൽ എഴുതിയിരുന്നു.

പ്ലക്കാർഡുമായി സാക്ഷീകരിക്കുമ്പോഴുള്ള ഒരു ഫോട്ടോ

 എതിർപ്പുകളെ നേരിടാനും നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്‌ ചോദിക്കുന്നവർക്കു മറുപടി കൊടുക്കാനും മീറ്റിങ്ങുകൾ ഞങ്ങളെ ഒരുക്കി. പ്രതീക്ഷിച്ചതുപോലെതന്നെ എതിർപ്പുകളുണ്ടായി. ഞങ്ങൾ ആദ്യമായിട്ട്‌ തിരക്കുള്ള ഒരു ഷോപ്പിങ്‌ പ്രദേശത്ത്‌ മാസികകൾ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ പോലീസ്‌ വന്ന്‌ ഞങ്ങളെ പിടിച്ച്‌ വാനിൽ കയറ്റിക്കൊണ്ടുപോയി. കുറെ മണിക്കൂറുകൾക്കു ശേഷമാണ്‌ അവർ ഞങ്ങളെ വിട്ടയച്ചത്‌. പക്ഷേ ഞങ്ങൾക്കു സന്തോഷം തോന്നി. യഹോവയെ അനുസരിച്ചതുകൊണ്ടാണല്ലോ അങ്ങനെ സംഭവിച്ചത്‌.

വിവാഹം, ഗിലെയാദ്‌, സൈനികസേവനത്തിനുള്ള ക്ഷണം

യൂജിനും ഞാനും ഞങ്ങളുടെ വിവാഹദിവസത്തിൽ

 ഒരിക്കൽ ലൊറൈൻ, യൂജിൻ റോസം എന്ന സഹോദരനെ എനിക്കു പരിചയപ്പെടുത്തി. അവൾ അദ്ദേഹത്തെ പരിചയപ്പെട്ടത്‌ മിനിസോട്ടയിലെ മിനിയാപ്പൊളിസിൽവെച്ച്‌ നടന്ന ഒരു സമ്മേളനത്തിനാണ്‌. യൂജിൻ, ഫ്‌ളോറിഡയിലെ കീ വെസ്റ്റിൽനിന്നുള്ള ആളാണ്‌. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത്‌, ദേശഭക്തിപരമായ ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ സ്‌കൂളിൽനിന്ന്‌ പുറത്താക്കി. ഉടനെതന്നെ അദ്ദേഹം മുൻനിരസേവനം ആരംഭിച്ചു. പിന്നീടൊരു ദിവസം തന്റെ കൂടെ പഠിച്ച ഒരു പെൺകുട്ടിയെ അദ്ദേഹം കാണാനിടയായി. യൂജിൻ നന്നായി പഠിക്കുന്ന ഒരാളായിട്ടും സ്‌കൂളിൽനിന്ന്‌ പുറത്താക്കിയത്‌ എന്തുകൊണ്ടാണെന്ന്‌ അവൾ ചോദിച്ചു. അദ്ദേഹം തിരുവെഴുത്തുകൾ ഉപയോഗിച്ച്‌ കൊടുത്ത ഉത്തരം അവൾക്ക്‌ ഇഷ്ടമായി. അവൾ ബൈബിൾപഠനം സ്വീകരിച്ചു. പിന്നീട്‌ വിശ്വസ്‌തമായി യഹോവയെ സേവിക്കാനും തുടങ്ങി.

കീ വെസ്റ്റിൽ, 1951

 1948-ൽ യൂജിനും ഞാനും കല്യാണം കഴിച്ചു. കീ വെസ്റ്റിൽ മുൻനിരസേവനം ചെയ്‌തുകൊണ്ടാണ്‌ ഞങ്ങൾ ജീവിതം ആരംഭിച്ചത്‌. പിന്നീട്‌ ഞങ്ങളെ 18-ാമത്തെ ഗിലെയാദ്‌ ക്ലാസിലേക്കു ക്ഷണിച്ചു. 1952-ന്റെ തുടക്കത്തിൽ ഞങ്ങൾ ബിരുദം നേടി. ക്ലാസിൽ സ്‌പാനിഷ്‌ പഠിപ്പിച്ചിരുന്നു. അതുകൊണ്ട്‌, ഏതെങ്കിലും സ്‌പാനിഷ്‌ ഭാഷ സംസാരിക്കുന്ന രാജ്യത്തേക്കു ഞങ്ങളെ മിഷനറിമാരായി വിടുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ അതല്ല ഉണ്ടായത്‌. ഞങ്ങളുടെ ക്ലാസിന്റെ സമയത്ത്‌ കൊറിയൻ യുദ്ധം നടക്കുന്നുണ്ടായിരുന്നു. യൂജിനോടു സൈന്യത്തിൽ ചേരാൻ ഗവൺമെന്റ്‌ ആവശ്യപ്പെട്ടു. ഞങ്ങൾ ഞെട്ടിപ്പോയി. കാരണം, രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്‌ ഒരു മതശുശ്രൂഷകൻ എന്ന നിലയിൽ യുദ്ധത്തിൽനിന്ന്‌ മാറി നിൽക്കാമെന്നുള്ള ഇളവ്‌ യൂജിന്‌ ലഭിച്ചിരുന്നതാണ്‌. എന്നാൽ വീണ്ടും സൈന്യത്തിൽ ചേരാനുള്ള വിളി വന്നിരിക്കുന്നു. അതുകൊണ്ട്‌ ഞങ്ങളോട്‌ അമേരിക്കയിൽത്തന്നെ തുടരാൻ പറഞ്ഞു. എനിക്ക്‌ ആകെ സങ്കടമായി. രണ്ട്‌ വർഷം കഴിഞ്ഞപ്പോഴാണ്‌ യൂജിന്‌ ആ ഇളവ്‌ ലഭിച്ചത്‌. ആ സമയങ്ങളിൽ ഞങ്ങൾക്ക്‌ നിരാശ തോന്നിയെങ്കിലും ഞങ്ങൾ ഒരു കാര്യം പഠിച്ചു. ഒരു വാതിൽ അടഞ്ഞാലും യഹോവയ്‌ക്ക്‌ മറ്റൊരു വാതിൽ നമുക്കുവേണ്ടി തുറക്കാൻ പറ്റും; നമ്മൾ ക്ഷമയോടെയിരുന്നാൽ മതി. അതുതന്നെയാണ്‌ യഹോവ ചെയ്‌തുതന്നതും.

ഞങ്ങളുടെ ഗിലെയാദ്‌ ക്ലാസ്‌

സഞ്ചാരവേല! പിന്നെ കാനഡയിലേക്ക്‌!

 1953 വരെ ആരിസോണയിലെ ടൂസോണിലുള്ള സ്‌പാനിഷ്‌ സഭയിൽ ഞങ്ങൾ മുൻനിരസേവനം ചെയ്യുകയായിരുന്നു. അതിനു ശേഷം സർക്കിട്ട്‌ വേലയിലേക്കു നിയമിച്ചു. ഞങ്ങൾ ഒഹായോ, കാലിഫോർണിയ, ന്യൂയോർക്ക്‌ നഗരം എന്നിവിടങ്ങളിലെല്ലാം സർക്കിട്ട്‌ വേല ചെയ്‌തു. 1958-ൽ കാലിഫോർണിയയിലും ഒറിഗണിലും ഞങ്ങൾ ഡിസ്‌ട്രിക്‌റ്റ്‌ വേല a ആരംഭിച്ചു. സഹോദരങ്ങളുടെ വീടുകളിലായിരുന്നു താമസം. 1960-ൽ ഞങ്ങൾ കാനഡയിലേക്കു പോയി. അവിടെ മേൽവിചാരകന്മാർക്കായുള്ള രാജ്യശുശ്രൂഷാസ്‌കൂളിന്റെ ഒരു അധ്യാപകനായിരുന്നു യൂജിൻ. 1988 വരെ ഞങ്ങൾ കാനഡയിലുണ്ടായിരുന്നു.

 കാനഡയിൽ വെച്ചുണ്ടായ അനുഭവങ്ങളിൽ മറക്കാനാകാത്ത ഒന്നുണ്ട്‌. ഞാനും ഒരു സഹോദരിയും വീടുതോറും പ്രവർത്തിക്കുകയായിരുന്നു. അപ്പോൾ, ഗെയിൽ എന്നു പേരുള്ള ഒരു സ്‌ത്രീയെ പരിചയപ്പെട്ടു. തനിക്കു മൂന്ന്‌ ആൺമക്കളാണെന്നും അടുത്തിടെ അവരുടെ അപ്പൂപ്പൻ മരിച്ചുപോയതുകൊണ്ട്‌ അവർ വളരെ വിഷമത്തിലാണെന്നും ആ സ്‌ത്രീ ഞങ്ങളോടു പറഞ്ഞു. “അപ്പൂപ്പൻ മരിച്ചത്‌ എന്താ?,” “അപ്പൂപ്പൻ എങ്ങോട്ടാ പോയത്‌?” എന്നൊക്കെ ആ മക്കൾ ഗെയിലിനോടു ചോദിക്കുമായിരുന്നു. അതിനൊന്നും ഉത്തരം കൊടുക്കാൻ ഗെയിലിനു പറ്റിയില്ല. പക്ഷേ ആശ്വസിപ്പിക്കുന്ന ചില തിരുവെഴുത്തുകൾ കാണിച്ചുകൊണ്ട്‌ ഗെയിലിന്റെ സംശയങ്ങൾക്കു ഞങ്ങൾ ബൈബിളിൽനിന്ന്‌ ഉത്തരം കൊടുത്തു.

 ഞങ്ങൾ സർക്കിട്ട്‌ വേലയിൽ ആയിരുന്നതുകൊണ്ട്‌ ഒരാഴ്‌ചയേ അവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ എനിക്ക്‌ ഗെയിലിന്റെ അടുത്ത്‌ മടങ്ങിച്ചെല്ലാൻ പറ്റില്ലായിരുന്നു. പക്ഷേ എന്റെ കൂടെയുണ്ടായിരുന്ന സഹോദരി ഗെയിലിനെ കാണാനായി വീണ്ടും ചെന്നു. ഫലം എന്തായിരുന്നെന്നോ? ഗെയിലും അവരുടെ ഭർത്താവായ ബില്ലും മൂന്ന്‌ ആൺമക്കളും സത്യം പഠിച്ചു. മൂത്ത മകനായ ക്രിസ്റ്റഫർ ഇപ്പോൾ കാനഡയിൽ ഒരു മൂപ്പനാണ്‌. രണ്ടാമത്തെ മകൻ സ്റ്റീവ്‌, ഫ്‌ളോറിഡയിലെ പാം കോസ്റ്റിൽ നമ്മുടെ ബൈബിൾ സ്‌കൂളുകളുടെ ഒരു അധ്യാപകനായി സേവിക്കുന്നു. ഇളയ മകൻ പാട്രിക്‌, തായ്‌ലൻഡിലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാണ്‌. ഞങ്ങൾക്ക്‌ ഇപ്പോഴും ആ കുടുംബവുമായി അടുത്തബന്ധമുണ്ട്‌. യഹോവയെക്കുറിച്ച്‌ അറിയാൻ ചെറുതായിട്ടാണെങ്കിലും എനിക്ക്‌ അവരെ സഹായിക്കാൻ പറ്റിയല്ലോ, അതിൽ എനിക്ക്‌ സന്തോഷമുണ്ട്‌.

ആശുപത്രിസന്ദർശനം തുടങ്ങി ആശുപത്രി ഏകോപനസമിതി വരെ

 കാനഡയിൽ ആയിരുന്നപ്പോൾ യഹോവ യൂജിനു മുന്നിൽ വലിയൊരു വാതിൽ തുറന്നു. ആവേശം പകരുന്ന ഒന്ന്‌! അതെക്കുറിച്ച്‌ ഞാൻ നിങ്ങളോടു പറയാം.

 രക്തത്തെക്കുറിച്ചുള്ള നമ്മുടെ നിലപാട്‌ ആളുകൾക്കിടയിൽ വലിയ തെറ്റിദ്ധാരണകളുണ്ടാക്കി. അന്ന്‌ കാനഡയിലെ പത്രങ്ങളിലെല്ലാം സാക്ഷികളെക്കുറിച്ച്‌ ഒരു വാർത്ത വന്നു. രക്തം കയറ്റാൻ സാക്ഷികളായ മാതാപിതാക്കൾ സമ്മതിക്കാത്തതുകൊണ്ട്‌ അവരുടെ കുട്ടികൾ മരിച്ചുപോകുകയാണെന്ന്‌. എന്നാൽ സത്യാവസ്ഥ തുറന്ന്‌ കാണിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാൻ എന്റെ ഭർത്താവിന്‌ അവസരം ലഭിച്ചു.

 കാനഡയിൽനിന്നും ഐക്യനാടുകളിൽനിന്നും ഉള്ള 50,000-ത്തോളം യഹോവയുടെ സാക്ഷികൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്‌ട്ര സമ്മേളനം 1969-ൽ ന്യൂയോർക്കിലെ ബഫലോയിൽ വെച്ച്‌ നടക്കാൻപോകുകയായിരുന്നു. അതിനു മുമ്പായി യൂജിനും മറ്റു പല സഹോദരങ്ങളും ആ പ്രദേശത്തുള്ള പ്രധാനപ്പെട്ട പല ആശുപത്രികളും സന്ദർശിച്ചു. രക്തം സംബന്ധിച്ച നമ്മുടെ നിലപാട്‌ ഡോക്ടർമാർ മുന്നമേ അറിഞ്ഞിരിക്കുന്നതും അതു ന്യായമാണെന്ന്‌ അവർക്കു ബോധ്യപ്പെടുന്നതും നല്ലതായിരുന്നു. കാരണം കൺവെൻഷനു വരുന്ന ആർക്കെങ്കിലും ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമുണ്ടായാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും. ഡോക്ടർമാർതന്നെ അംഗീകരിക്കുന്ന പല പ്രസിദ്ധീകരണങ്ങളിലും രക്തരഹിത ചികിത്സയോടു ബന്ധപ്പെട്ട്‌ വന്നിരിക്കുന്ന ലേഖനങ്ങൾ സഹോദരങ്ങൾ കാണിച്ചുകൊടുത്തു. ഇതിനോട്‌ ഡോക്ടർമാർ നന്നായി പ്രതികരിച്ചതു കണ്ടപ്പോൾ അതൊരു പ്രചോദനമായി. യൂജിനും മറ്റു സഹോദരങ്ങളും കാനഡയിലെ ആശുപത്രികളിൽ ഉടനീളം അത്തരം സന്ദർശനം നടത്താൻതുടങ്ങി. കൂടാതെ, ചികിത്സയോടു ബന്ധപ്പെട്ട്‌ ഒരു അടിയന്തിരസാഹചര്യം ഉണ്ടാകുമ്പോൾ അതിനെ നന്നായി കൈകാര്യം ചെയ്യാൻ പ്രാദേശിക മൂപ്പന്മാരെ സഹായിക്കുകയും ചെയ്‌തു.

 അങ്ങനെ പതിയെപ്പതിയെ ആ ശ്രമങ്ങൾക്കു ഫലം കണ്ടുതുടങ്ങി. അതു പിന്നീട്‌ വലിയൊരു കാര്യത്തിലേക്കു വഴിതുറന്നു. അത്‌ എന്താണെന്നോ?

തയ്യൽ മുറിയിലെ ജോലി എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌

 1980-കളുടെ മധ്യത്തിൽ ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള നമ്മുടെ ലോകാസ്ഥാനത്തുനിന്നും മിൽട്ടൻ ഹെൻഷൽ സഹോദരൻ യൂജിനെ വിളിച്ചു. ഐക്യനാടുകളിൽ അപ്പോൾത്തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പരിപാടി വിപുലീകരിക്കാനും അങ്ങനെ കൂടുതൽ ഡോക്ടർമാരിലേക്ക്‌ ആ വിവരങ്ങൾ എത്തിക്കാനും ഭരണസംഘം ആഗ്രഹിച്ചു. അതുകൊണ്ട്‌, യൂജിനും ഞാനും ബ്രൂക്‌ലിനിലേക്കു മാറി. 1988 ജനുവരിയിൽ ഭരണസംഘം, ആശുപത്രി വിവരദാനസേവനം എന്നൊരു ഡിപ്പാർട്ടുമെന്റ്‌ ലോകാസ്ഥാനത്ത്‌ ആരംഭിച്ചു. പിന്നീട്‌ എന്റെ ഭർത്താവിനും മറ്റു രണ്ടു സഹോദരന്മാർക്കും, ആദ്യം ഐക്യനാടുകളിലും പിന്നെ മറ്റു രാജ്യങ്ങളിലും സെമിനാറുകൾ നടത്താനുള്ള നിയമനം കിട്ടി. പെട്ടെന്നുതന്നെ ബ്രാഞ്ചുകളിൽ ആശുപത്രി വിവരദാന ഡിപ്പാർട്ടുമെന്റും പല നഗരങ്ങളിലും ആശുപത്രി ഏകോപനസമിതികളും ആരംഭിച്ചു. യഹോവ നൽകിയ ആ ക്രമീകരണത്തിൽനിന്ന്‌ ഒരുപാട്‌ സാക്ഷികളും അവരുടെ മക്കളും പ്രയോജനം നേടി. യൂജിൻ സെമിനാറുകൾ നടത്തുകയും ആശുപത്രികൾ സന്ദർശിക്കുകയും ചെയ്യുന്ന സമയത്ത്‌ ഞാൻ അവിടത്തെ ബഥേലിൽ സേവിക്കും. മിക്കപ്പോഴും തയ്‌ക്കുന്നിടത്തോ അടുക്കളയിലോ ആയിരിക്കും എന്റെ ജോലി.

ആശുപത്രി ഏകോപനസമിതിയുടെ ഒരു ക്ലാസ്‌, ജപ്പാൻ

എനിക്കുണ്ടായ വലിയ നഷ്ടം

 2006-ൽ ആയിരുന്നു അത്‌. എന്റെ പ്രിയ ഭർത്താവ്‌ യൂജിനെ എനിക്ക്‌ മരണത്തിൽ നഷ്ടമായി. ഞാൻ അനുഭവിച്ച ഏറ്റവും വലിയ വേദനയായിരുന്നു അത്‌. യൂജിന്റെ സ്‌നേഹവും ഒരുമിച്ചുള്ള നല്ല നിമിഷങ്ങളും എനിക്കു തീരാനഷ്ടമാണ്‌. ആ സമയത്ത്‌ സഹിച്ചുനിൽക്കാൻ പല കാര്യങ്ങൾ എന്നെ സഹായിച്ചു. പ്രാർഥനയും പതിവായുള്ള ബൈബിൾവായനയും എന്നെ യഹോവയോടു ചേർത്തുനിറുത്തി. ബഥേൽ കുടുംബത്തോടൊപ്പമുള്ള ദിനവാക്യചർച്ച ഞാൻ കേൾക്കും. ദിനവാക്യം എടുത്തിരിക്കുന്ന തിരുവെഴുത്തിന്റെ അധ്യായം മുഴുവൻ ഞാൻ വായിക്കും. തയ്യൽജോലികൾ ചെയ്യാനുള്ള എന്റെ ബഥേൽ നിയമനത്തിൽ ഞാൻ തിരക്കോടെ ഏർപ്പെടുന്നു. ഈ നിയമനം ഞാൻ ഒരു പദവിയായി കാണുന്നു. ആദ്യമൊക്കെ ന്യൂയോർക്കിലും ന്യൂ ജേഴ്‌സിയിലും ഉള്ള സമ്മേളനഹാളുകൾക്ക്‌ നീളമുള്ള കർട്ടനുകൾ തയ്‌ക്കാനുള്ള പദവിപോലും എനിക്കു ലഭിച്ചു. ഞാൻ ഇപ്പോൾ ഫിഷ്‌കിൽ ബഥേലിലാണ്‌. അവിടെ ചെറിയ തയ്യലും മറ്റു ചെറിയ ജോലികളും ചെയ്യുന്നു. b

 എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം യഹോവയെ സ്‌നേഹിക്കുന്നതും യഹോവയെയും സംഘടനയെയും അനുസരിക്കുന്നതും ആണ്‌. (എബ്രായർ 13:17; 1 യോഹന്നാൻ 5:3) ഞാനും യൂജിനും ഈ കാര്യങ്ങൾക്ക്‌ ജീവിതത്തിൽ പ്രാധാന്യം കൊടുത്തല്ലോ എന്നോർക്കുമ്പോൾ എനിക്കു സന്തോഷമുണ്ട്‌. അതുകൊണ്ടുതന്നെ പറുദീസാഭൂമിയിൽ യൂജിനെ വീണ്ടും കാണാനും ഞങ്ങൾക്ക്‌ ഒരുമിച്ച്‌ എന്നേക്കും ജീവിക്കാനും ഉള്ള അവസരം യഹോവ തരും!—യോഹന്നാൻ 5:28, 29.

a സർക്കിട്ട്‌ മേൽവിചാരകന്മാർ ഓരോ സഭയും സന്ദർശിക്കുന്നു. എന്നാൽ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാർ സർക്കിട്ടുകൾ സന്ദർശിക്കുന്നവരും സർക്കിട്ട്‌ സമ്മേളനങ്ങളിൽ പ്രസംഗങ്ങൾ നടത്തുന്നവരും ആയിരുന്നു.

b ഈ ലേഖനം തയ്യാറാക്കുന്ന സമയത്ത്‌ കമില റോസം സഹോദരി മരിച്ചു. 2022 മാർച്ചിൽ മരിക്കുമ്പോൾ സഹോദരിക്ക്‌ 94 വയസ്സുണ്ടായിരുന്നു.