വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജെയ്‌ ക്യാംബെൽ | ജീവിതകഥ

താഴ്‌ചയിൽനിന്നും ഉയർച്ചയിലേക്ക്‌

താഴ്‌ചയിൽനിന്നും ഉയർച്ചയിലേക്ക്‌

 ചെറുപ്പംതൊട്ടേ ഞാനൊരു നാണം കുണുങ്ങിയായിരുന്നു. പുറത്തോട്ട്‌ ഇറങ്ങാനൊന്നും എനിക്കു വലിയ താത്‌പര്യമില്ലായിരുന്നു. ആളുകളുടെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ഞാൻ ശ്രമിക്കും. എന്നെ ഒന്നിനും കൊള്ളില്ലെന്നാണു ഞാൻ ചിന്തിച്ചിരുന്നത്‌. ഞാൻ പുറത്തുള്ള ആളുകളോടു സംസാരിക്കുന്നതു വളരെ അപൂർവമായിരുന്നു. ആളുകൾ എന്നോടു നന്നായി പെരുമാറിയില്ലെങ്കിലോ എന്ന പേടിയായിരുന്നു എനിക്ക്‌. ഞാൻ എന്റെ കഥ നിങ്ങളോടു പറയാം.

 1967 ആഗസ്റ്റ്‌, എനിക്ക്‌ 18 മാസം പ്രായമുള്ളപ്പോൾ ഒരു പനി വന്നു. പിറ്റേന്നു രാവിലെ ഉണർന്നപ്പോൾ എന്റെ കാലുകളുടെ ബലം കുറഞ്ഞിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന സിയറ ലിയോണിലെ ഫ്രീ ടൗണിലുള്ള ഒരു ഹോസ്‌പിറ്റലിൽ പോയി ടെസ്റ്റ്‌ ചെയ്‌തപ്പോൾ എനിക്കു പോളിയോയാണെന്നു കണ്ടെത്തി. മിക്കവാറും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു വരുന്ന രോഗമാണിത്‌. അത്‌ ശരീരത്തെ തളർത്തിക്കളയും. ഫിസിയോതെറാപ്പി ചെയ്‌തെങ്കിലും പ്രത്യേകിച്ച്‌ കാര്യമൊന്നും ഉണ്ടായില്ല. പയ്യെപ്പയ്യെ എന്റെ കാലുകളുടെ ബലം നഷ്ടപ്പെട്ടു. അങ്ങനെ എനിക്കു നടക്കാനും നിൽക്കാനും ഒന്നും കഴിയാതെയായി. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്ത്‌ പോകാൻ എനിക്ക്‌ ഇഴഞ്ഞുപോകേണ്ടിവന്നു. ഈ അസുഖം കാരണം അച്ഛൻ എന്നെ എപ്പോഴും പരിഹസിക്കും. അങ്ങനെ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഏറ്റവും താഴ്‌ത്തട്ടിലുള്ള ഒരാളെപ്പോലെ എനിക്ക്‌ എന്നെത്തന്നെ തോന്നി.

ഇഴഞ്ഞുനീങ്ങിക്കൊണ്ടുള്ള എന്റെ ചെറുപ്പകാലം

 കുറെ പാവപ്പെട്ട കുടുംബങ്ങൾ താമസിച്ചിരുന്ന ഒരു സ്ഥലത്താണു ഞാനും എന്റെ അമ്മയും താമസിച്ചിരുന്നത്‌. ആളുകൾക്ക്‌ എന്നെ ഇഷ്ടമായിരുന്നെങ്കിലും ഒരു പിതാവിന്റെ സ്‌നേഹത്തിനായി ഞാൻ കൊതിച്ചിരുന്നു. പക്ഷേ എനിക്ക്‌ അതു കിട്ടിയിരുന്നില്ല. എന്റെ അസുഖത്തെക്കുറിച്ച്‌ ചിലർ പറഞ്ഞത്‌, ഇതു സാധാരണ ഒരു അസുഖമല്ല, എന്തോ കൂടോത്രം കാരണമാണ്‌ ഇങ്ങനെ വന്നത്‌ എന്നാണ്‌. ഇനി ചിലരാണെങ്കിൽ, അമ്മയോട്‌ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന സ്ഥലത്ത്‌ എന്നെ ഉപേക്ഷിച്ചിട്ട്‌ പോയ്‌ക്കോ, അങ്ങനെയാകുമ്പോൾ വലിയൊരു ഭാരം ഒഴിഞ്ഞുപോകുമല്ലോ എന്നു പറഞ്ഞു. പക്ഷേ, അമ്മ അതൊന്നും കേട്ടില്ല. കഷ്ടപ്പെട്ടാണെങ്കിലും അമ്മ എന്നെ വളർത്തി.

 ഞാൻ ഇഴഞ്ഞിഴഞ്ഞാണ്‌ നീങ്ങിയിരുന്നത്‌. അങ്ങനെ നിലത്തുകൂടി ഇഴയുമ്പോൾ എന്റെ ശരീരത്തിൽ മുറിവുകളൊക്കെ ഉണ്ടാകുമായിരുന്നു. മുറിവുകളുണ്ടാകുന്നതു കുറയ്‌ക്കാൻ ഞാൻ കട്ടിയുള്ള വസ്‌ത്രങ്ങളാണു ധരിച്ചിരുന്നത്‌. അതുപോലെ കൈയിൽ ഗ്ലൗസിനു പകരം ചെരിപ്പുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌, എനിക്ക്‌ ഒരു പ്രത്യേക ഷേയ്‌പ്പിലുള്ള തടിക്കഷണങ്ങൾ കിട്ടി. അത്‌ ഉപയോഗിക്കുമ്പോൾ കൈ ഉരയാതെയുമിരിക്കും, മുമ്പത്തെക്കാളും കുറച്ചുകൂടി എളുപ്പവും ആയി. ആദ്യം ഞാൻ തടിക്കഷണങ്ങൾ തറയിൽ വെക്കും. എന്നിട്ട്‌, കൈകൾ അതിന്റെ മുകളിൽ വെക്കും. പിന്നെ എന്റെ ശരീരഭാരം മുഴുവനെടുത്ത്‌ ഞാൻ മുന്നിലേക്ക്‌ ആയും. എന്നിട്ട്‌ ഞാൻ കാലുകളും മുന്നോട്ടു നീക്കും. അങ്ങനെ ഒരു പടി മുന്നോട്ടു വെക്കും. അതുതന്നെ വീണ്ടുംവീണ്ടും ആവർത്തിക്കും. ശരിക്കും ഇങ്ങനെ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്‌. കൈക്കും തോളിനും എല്ലാം നല്ല വേദന തോന്നും. അതുകൊണ്ട്‌ ഞാൻ ആ പരിസരം വിട്ട്‌ അധികമൊന്നും പുറത്ത്‌ പോകില്ലായിരുന്നു. മറ്റു കുട്ടികളെപ്പോലെ സ്‌കൂളിൽ പോകാനോ അവരുടെകൂടെ കളിക്കാനോ ഒന്നും എനിക്കു കഴിഞ്ഞില്ല. അമ്മ ഇല്ലാതെയായാൽ ഞാൻ എങ്ങനെ ജീവിക്കുമെന്നുപോലും ചിന്തിച്ചിട്ടുണ്ട്‌.

 ഭിക്ഷയെടുത്ത്‌ ജീവിക്കേണ്ട ഒരു അവസ്ഥ വരരുതേ എന്നു ഞാൻ ദൈവത്തോടു പ്രാർഥിച്ചു. അപ്പോൾ എനിക്കു തോന്നി ഞാൻ ദൈവത്തോട്‌ അടുക്കുകയും ദൈവത്തെ ശരിയായ രീതിയിൽ ആരാധിക്കുകയും ചെയ്‌താൽ ദൈവം എനിക്കുവേണ്ടി കരുതിക്കൊള്ളും എന്ന്‌. അങ്ങനെ 1981-ൽ ഒരു ദിവസം വളരെ വേദന സഹിച്ചാണെങ്കിലും ഇഴഞ്ഞിഴഞ്ഞ്‌ ഞങ്ങളുടെ അടുത്തുള്ള ഒരു പള്ളിയിൽ ഞാൻ പോയി. പക്ഷേ, അവിടെ വന്ന ആളുകൾ എന്നെ നോക്കുന്ന രീതി കണ്ടപ്പോൾ എനിക്ക്‌ ആകെ അസ്വസ്ഥത തോന്നി. അവിടത്തെ പാസ്റ്ററിനു ഞാൻ ചെന്നത്‌ ഇഷ്ടപ്പെട്ടില്ല. അതുപോലെ കാശു കൊടുത്ത്‌ ചിലർക്കുവേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഞാൻ ഇരുന്നതു കണ്ടപ്പോൾ അദ്ദേഹം എന്റെ അമ്മയെ വഴക്കു പറയുകയും ചെയ്‌തു. ഇനി അങ്ങോട്ടു പോകില്ലെന്നു ഞാൻ തീരുമാനിച്ചു.

എന്റെ സ്വർഗീയപിതാവിനെ കണ്ടുമുട്ടുന്നു

 1984-ൽ എനിക്ക്‌ 18 വയസ്സുള്ളപ്പോൾ ഒരു ദിവസം രാവിലെ എന്നത്തേതുംപോലെ ഞാൻ മുകളിലത്തെ നിലയിൽ ജനാലയുടെ അടുത്ത്‌ പോയിരുന്നു. പുറംലോകത്തെ കാഴ്‌ചകളൊക്കെ കാണുന്നതു ഞാൻ അവിടെ ഇരുന്നാണ്‌. പിന്നെ ഞാൻ താഴെ മുറ്റത്ത്‌ പോയി ഇരിക്കാമെന്ന്‌ ഓർത്തു. സാധാരണ ആരെയുംതന്നെ അവിടെ കാണാറില്ലായിരുന്നു. അവിടെ ഇരുന്നപ്പോഴാണു രണ്ടു പേർ വീടുകൾതോറും പോയി പ്രസംഗിക്കുന്നതു കണ്ടത്‌. നല്ലൊരു ഭാവിയെക്കുറിച്ച്‌ അവർ എന്നോടു പറഞ്ഞു. എന്റെ ഈ അവസ്ഥകൾക്ക്‌ എല്ലാം ഒരു മാറ്റം വരുമെന്നും. അവർ എന്നെ യശയ്യ 33:24-ഉം വെളിപാട്‌ 21:3, 4-ഉം വായിച്ചുകേൾപ്പിച്ചു. എന്നിട്ട്‌, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ഒരു ലഘുപത്രികയും എനിക്കു തന്നു. ഇതെക്കുറിച്ച്‌ കൂടുതൽ പറഞ്ഞുതരാൻ വേറൊരു ദിവസം വരാമെന്നും പറഞ്ഞു.

 അവർ രണ്ടാമതു വന്നപ്പോൾ ഇനിമുതൽ ബൈബിൾവിഷയങ്ങൾ സംസാരിക്കാൻ പുതുതായി വന്ന ഒരു മിഷനറി പോളിനെ പരിചയപ്പെടുത്തിത്തരാമെന്നു പറഞ്ഞു. അങ്ങനെ പോളിനെ പരിചയപ്പെട്ടു. ഞങ്ങൾ തമ്മിൽ നല്ല കൂട്ടായി. ഒരു അമ്മയും മകളും പോലുള്ള ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ. എന്റെ സ്വന്തം അമ്മയ്‌ക്കു ഞാൻ ഈ “പുതിയ അമ്മയോടൊപ്പം” ബൈബിൾ പഠിക്കുന്നത്‌ ഇഷ്ടമായിരുന്നു. അമ്മ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. പോളിനെ എനിക്ക്‌ ഒത്തിരി ഇഷ്ടമായിരുന്നു. എന്നോട്‌ സ്‌നേഹത്തോടെയും ക്ഷമയോടെയും ദയയോടെയും ഒക്കെയാണ്‌ ഇടപെട്ടിരുന്നത്‌. എന്റെ കാര്യത്തിൽ നല്ല താത്‌പര്യം കാണിച്ചിരുന്നു. ഞാൻ സുഖമായിട്ടിരിക്കുന്നോ എന്ന്‌ ഇടയ്‌ക്കിടയ്‌ക്ക്‌ അന്വേഷിക്കുമായിരുന്നു. എന്നെ വായിക്കാൻ പഠിപ്പിച്ചത്‌ പോളിനാണ്‌. എന്റെ ബൈബിൾ കഥാപുസ്‌തകം ഉപയോഗിച്ച്‌ ഞാൻ ആഗ്രഹിക്കുന്നതുപോലുള്ള ഒരു പിതാവിനെ പോളിൻ എനിക്കു പരിചയപ്പെടുത്തിത്തന്നു.

എന്റെകൂടെ ബൈബിൾ പഠിച്ച പോളിൻ എന്ന മിഷനറി

 ബൈബിളിലെ കാര്യങ്ങളൊക്കെ കേട്ടപ്പോൾ എനിക്ക്‌ ഒത്തിരി സന്തോഷം തോന്നി. ഒരു ദിവസം ഞാൻ പോളിനോടു ചോദിച്ചു, യഹോവയുടെ സാക്ഷികളുടെ സഭാപുസ്‌തകാധ്യയനത്തിനു a ഞാനും കൂടെ വരട്ടെ എന്ന്‌. അതു നടന്നിരുന്നത്‌ എന്റെ വീടിന്‌ അടുത്ത്‌ താമസിച്ചിരുന്ന സാക്ഷികളുടെ ഒരു വീട്ടിലായിരുന്നു. കൊണ്ടുപോകാമെന്നു പോളിൻ സമ്മതിച്ചു. പിറ്റെ ചൊവ്വാഴ്‌ച പോളിൻ എന്റെ വീട്ടിൽ വന്നു. ഞാൻ കുളിച്ച്‌ ഒരുങ്ങുന്നതുവരെ പോളിൻ എനിക്കുവേണ്ടി കാത്തുനിന്നു. മീറ്റിങ്ങിന്‌ ഒന്നിച്ച്‌ പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ. വണ്ടി പിടിക്കുന്നതിന്റെ കാശ്‌ പോളിനിൽനിന്ന്‌ വാങ്ങണമെന്ന്‌ ആരോ എന്നോട്‌ പറഞ്ഞു. എന്നാൽ ഞാൻ പറഞ്ഞു: “ഞാൻ ഈ തടിക്കഷണംവെച്ച്‌ നടന്നുപോയ്‌ക്കോളാം.”

 ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മയും അയൽക്കാരും ഒക്കെ നോക്കിക്കൊണ്ട്‌ നിന്നു. അവർക്ക്‌ എന്റെ കാര്യത്തിൽ ശരിക്കും ഉത്‌കണ്‌ഠയുണ്ടായിരുന്നു. ഞാൻ മുറ്റം കടന്ന്‌ അപ്പുറത്ത്‌ എത്തിയപ്പോൾ അയൽക്കാരിൽ ചിലർ പോളിന്‌ നേരെ ഒച്ചവെച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അവളെ നിർബന്ധിച്ച്‌ കൊണ്ടുപോകുകയാണ്‌!”

 അപ്പോൾ പോളിൻ എന്നോടു ചോദിച്ചു: “ജെയ്‌, നിനക്കു വരണമെന്നുണ്ടോ?” യഹോവയിലുള്ള എന്റെ ആശ്രയം തെളിയിക്കാനുള്ള ഒരു സമയമായിരുന്നു അത്‌. (സുഭാഷിതങ്ങൾ 3:5, 6) ഞാൻ പറഞ്ഞു: “എനിക്കു വരണം. ഇത്‌ എന്റെ തീരുമാനമാണ്‌.” ഇതു കേട്ടപ്പോൾ അയൽക്കാരെല്ലാം ശാന്തരായി. ഞാൻ ഗേറ്റുവരെ എത്തിയില്ല. അതിനു മുമ്പുതന്നെ അവരുടെ മനോഭാവം മാറി. അവർ എന്നെ അഭിനന്ദിച്ചുകൊണ്ട്‌ സംസാരിക്കാൻതുടങ്ങി.

 എനിക്കു മീറ്റിങ്ങ്‌ ഒത്തിരി ഇഷ്ടപ്പെട്ടു! നല്ലൊരു ഉന്മേഷം തോന്നി! എല്ലാവരും എന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്‌തു. ആരും എന്നെ വിലകുറച്ച്‌ കണ്ടില്ല. അങ്ങനെ ഞാൻ സ്ഥിരം പോകാൻതുടങ്ങി. കുറച്ച്‌ കഴിഞ്ഞപ്പോൾ ഞാൻ, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഒത്തിരി പേർ വരുന്ന മീറ്റിങ്ങുകൾക്കുകൂടി വരട്ടേ എന്നു ചോദിച്ചു. അധികം കാശൊന്നും ഇല്ലായിരുന്നതുകൊണ്ട്‌ എനിക്കു രണ്ടു ജോടി ഡ്രസ്സും ഒരു ജോടി ചെരുപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ദൈവത്തിന്റെ ജനം എന്നെ ഒഴിവാക്കില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. അതുതന്നെയാണു സംഭവിച്ചതും.

 രാജ്യഹാളിൽ പോകണമെങ്കിൽ ആദ്യം ഞങ്ങളുടെ തെരുവിന്റെ അറ്റംവരെ ഞാൻ ഇഴഞ്ഞ്‌ ചെല്ലണം. അവിടെനിന്ന്‌ ഒരു ടാക്‌സി പിടിക്കും. ആ ടാക്‌സി രാജ്യഹാൾ ഇരിക്കുന്ന കുന്നിന്റെ അടിവാരംവരെ പോകും. അവിടെനിന്ന്‌ സഹോദരങ്ങൾ എന്നെ കൈയിലെടുത്ത്‌ രാജ്യഹാളിൽ എത്തിക്കും.

 യഹോവയുടെ നന്മ രുചിച്ചറിഞ്ഞപ്പോൾ യഹോവയിൽ ആശ്രയിക്കണമെന്ന്‌ എനിക്കു തോന്നി. അതുകൊണ്ട്‌ ക്രമമായി മീറ്റിങ്ങിനു പോകാൻ ഞാൻ തീരുമാനിച്ചു. (സങ്കീർത്തനം 34:8) മഴയുള്ള സമയമാണെങ്കിൽ, ഞാൻ അവിടെ എത്തുമ്പോഴേക്കും മുഴുവൻ നനഞ്ഞിട്ടുണ്ടാകും. ഡ്രസ്സ്‌ മുഴുവൻ ചെളിയുമായിരിക്കും. രാജ്യഹാളിൽ ചെന്നിട്ട്‌ ഞാൻ ഡ്രസ്സ്‌ മാറും. ഇത്രയൊക്കെ കഷ്ടപ്പാടുണ്ടെങ്കിലും അതൊന്നും ഒരു നഷ്ടമല്ലായിരുന്നു!

 1985-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകത്തിൽ എന്നെക്കുറിച്ച്‌ പറഞ്ഞിരുന്നു. വാർഷികപുസ്‌തകത്തിലെ എന്റെ ഈ അനുഭവം വായിച്ചപ്പോൾ സ്വിറ്റ്‌സർലൻഡിലുള്ള ജോസെറ്റ്‌ എന്ന സഹോദരി എനിക്കൊരു വീൽച്ചെയർ അയച്ചുതന്നു. മൂന്നു ചക്രമുള്ള ഈ വീൽച്ചെയറിൽ ചെളി തെറിക്കാതിരിക്കാനുള്ള മഡ്‌ഗാഡുകളും മറ്റു സൗകര്യങ്ങളും ഒക്കെയുണ്ടായിരുന്നു. അതു കിട്ടിക്കഴിഞ്ഞപ്പോൾ പുറത്ത്‌ ഇറങ്ങാൻ എനിക്ക്‌ ആത്മവിശ്വാസം തോന്നി. ചെറിയ കുട്ടികൾ വന്ന്‌ ഈ വീൽച്ചെയർ കൗതുകത്തോടെ നോക്കുമായിരുന്നു. ഞാൻ അതിൽ യാത്ര ചെയ്യുന്നതു കാണാൻ അവർക്കു വലിയ ഇഷ്ടമായിരുന്നു. താഴ്‌ത്തട്ടിൽനിന്നും ഉയരങ്ങളിൽ എത്തിയതുപോലെ, ആദരിക്കപ്പെട്ട ഒരു രാജ്ഞിയെപ്പോലെ എനിക്കു തോന്നി.

ഇനിയും ഉയരങ്ങളിലേക്ക്‌

 ആത്മീയമായി പുരോഗമിക്കാൻ എനിക്ക്‌ എളുപ്പമായിരുന്നു. കാരണം എനിക്ക്‌ അപ്പോൾത്തന്നെ വളരെ ലളിതമായ, നല്ല ധാർമികശുദ്ധിയുള്ള ജീവിതമായിരുന്നു. വീൽച്ചെയർ ഉള്ളതുകൊണ്ട്‌ എനിക്കു ശുശ്രൂഷയ്‌ക്കു പോകാനും കഴിഞ്ഞു. അങ്ങനെ 1986 ആഗസ്റ്റ്‌ 9-ന്‌ ഞാൻ സ്‌നാനപ്പെട്ടു. സ്‌നാനം എന്റെ ജീവിതം മാറ്റിമറിച്ചു. ഞാൻ മനസ്സിൽപ്പോലും കണ്ടിട്ടില്ലാത്ത ഉയർച്ചയിലേക്ക്‌ എനിക്ക്‌ എത്താൻ പറ്റി. ഇപ്പോൾ എന്നെ സ്‌നേഹിക്കാൻ ഒരു പിതാവുണ്ട്‌. എന്റെ കാര്യത്തിൽ താത്‌പര്യമുള്ള ആളുകൾ എനിക്കു ചുറ്റുമുണ്ട്‌. അതുകൊണ്ടുതന്നെ എനിക്ക്‌ ഇപ്പോൾ ജീവിതത്തിൽ സന്തോഷവും സംതൃപ്‌തിയും ആത്മവിശ്വാസവും ഉണ്ട്‌, വിലയുള്ളവളാണെന്ന തോന്നലും.

 ഇതിനെല്ലാം യഹോവയ്‌ക്കു തിരികെ കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ സാധാരണ മുൻനിരസേവനം തുടങ്ങുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു. പക്ഷേ എനിക്ക്‌ അതിനാകുമോ എന്ന്‌ ഉറപ്പില്ലായിരുന്നു. (സങ്കീർത്തനം 116:12) ഞാൻ അതെക്കുറിച്ച്‌ യഹോവയോടു പ്രാർഥിച്ചു. എന്തായാലും ഒന്നു പരീക്ഷിച്ച്‌ നോക്കാമെന്ന്‌ ഓർത്തു. അങ്ങനെ 1988 ജനുവരി 1-ാം തീയതി ഞാൻ മുൻനിരസേവനം തുടങ്ങി. അത്‌ ഇന്നുവരെ തുടർന്നുകൊണ്ടിരിക്കുന്നു. എത്ര വലിയ അനുഗ്രഹമാണ്‌ എനിക്കു ലഭിക്കുന്നതെന്ന്‌ അറിയാമോ! മാസംതോറുമുള്ള മണിക്കൂറിൽ എത്തിച്ചേരാൻ എന്നെ സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങൾ എന്നെ സഹായിക്കും. യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ എന്നെ പിന്തുണയ്‌ക്കുന്നത്‌ എനിക്ക്‌ അനുഭവിച്ചറിയാൻ കഴിയുന്നു.—സങ്കീർത്തനം 89:21.

 മുൻനിരസേവികയെന്നനിലയിൽ ഞാൻ സജീവമായി പ്രവർത്തിക്കാൻ തുടങ്ങി. അത്‌ കുറച്ചൊക്കെ എന്റെ കാലുകൾക്കു പ്രയോജനം ചെയ്യുന്നതുപോലെ തോന്നി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ പുതുതായി തുടങ്ങിയ ഒരു ക്ലീനിക്കിൽ ഫിസിയോതെറാപ്പിയും മറ്റു വ്യായാമങ്ങളും ചെയ്യുന്നതിനുവേണ്ടി ഞാൻ പോയി. എന്നാൽ അവിടെ ചെന്നപ്പോൾ അവിടത്തെ ഒരു നഴ്‌സ്‌, ഞാൻ ഇനി അങ്ങോട്ടു ചെല്ലണമെന്നില്ലെന്നും എനിക്ക്‌ അധികം ആയുസ്സുണ്ടാവില്ല എന്നും പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റൊരു നഴ്‌സും ഇതേ അഭിപ്രായംതന്നെ പറഞ്ഞപ്പോൾ എനിക്ക്‌ ആകെ നിരാശയായി. ഞാൻ വീട്ടിലേക്കു തിരിച്ചുപോയി. എന്റെ ഈ നിരുത്സാഹത്തെ മറികടക്കാനും നല്ലൊരു ചികിത്സ ലഭിക്കാനും ഞാൻ യഹോവയോടു പ്രാർഥിച്ചു.

 എനിക്കു കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ വയൽശുശ്രൂഷ ചെയ്‌തതിലൂടെ കിട്ടി. അതു ശരിക്കും നല്ലൊരു വ്യായാമംതന്നെയായിരുന്നു. കുറച്ച്‌ വർഷങ്ങൾക്കു ശേഷം ഞാൻ പെട്ടെന്നുതന്നെ മരിച്ചുപോകുമെന്നു പറഞ്ഞ നഴ്‌സുമാരിൽ ഒരാൾ രാജ്യഹാളിനു മുന്നിലൂടെ കടന്നുപോയപ്പോൾ എന്നെ കണ്ടു. ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ അറിഞ്ഞപ്പോൾ ആ നഴ്‌സ്‌ ശരിക്കും അതിശയിച്ചുപോയി!

 ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും യഹോവയുടെ സേവനത്തിൽ ഉത്സാഹത്തോടെ നിൽക്കാൻ ഞാൻ ശ്രമിച്ചു. എന്റെ തീക്ഷ്‌ണതയും ഞാൻ മീറ്റിങ്ങിനൊക്കെ നേരത്തേ വരുന്നതും ഒക്കെ കണ്ടപ്പോൾ സഹോദരങ്ങൾ എന്നെ അഭിനന്ദിച്ചു. ഞാൻ മീറ്റിങ്ങിനു നേരത്തേതന്നെ വരും. അങ്ങനെയാകുമ്പോൾ എനിക്കു സഹോദരങ്ങളെ സ്വാഗതം ചെയ്യാനും അവരോടു സംസാരിക്കാനും സമയം കിട്ടും.

 ഞാൻ യഹോവയുടെ നന്മ രുചിച്ചറിഞ്ഞു. എന്റെ ജീവിതത്തിൽ യഹോവ പലവിധങ്ങളിൽ അനുഗ്രഹിക്കുന്നത്‌ എനിക്കു കാണാനായി. മൂന്നു പേരെ സ്‌നാനത്തിലേക്കു കൊണ്ടുവരാൻ പറ്റിയതിന്റെ സന്തോഷം എനിക്കുണ്ട്‌. അതിൽ ഒരാളായ അമീലിയ 137-ാമത്തെ ഗിലെയാദ്‌ ക്ലാസിൽ പങ്കെടുത്തു. ഒന്നിലധികം പ്രാവശ്യം മുൻനിരസേവനസ്‌കൂളിൽ പങ്കെടുക്കാനുള്ള അവസരവും യഹോവ എനിക്കു നൽകി. യഹോവ എന്നെ ഒരു സന്തോഷമുള്ള വ്യക്തിയാക്കി. എനിക്ക്‌ ഇപ്പോൾ നല്ല ആത്മവിശ്വാസമുണ്ട്‌. ആളുകൾ എന്നെ ബഹുമാനിക്കുന്നു. എനിക്ക്‌ ഇപ്പോൾ എന്നെക്കുറിച്ച്‌ ഓർത്ത്‌ നാണക്കേടു തോന്നാറില്ല. എനിക്ക്‌ സാക്ഷികളായ ധാരാളം സുഹൃത്തുക്കളുണ്ട്‌. ഞാൻ താമസിക്കുന്ന ഫ്രീ ടൗണിൽ മാത്രമല്ല രാജ്യമെമ്പാടും, ലോകമെമ്പാടും!

 ശാരീരികവൈകല്യങ്ങളൊന്നും ഇല്ലാത്ത പുതിയ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തെക്കുറിച്ച്‌ ഞാൻ അറിഞ്ഞിട്ട്‌ ഇപ്പോൾ ഏകദേശം 40 വർഷം കഴിഞ്ഞു. ആ ഉറപ്പ്‌ എനിക്ക്‌ ഇപ്പോഴും പ്രോത്സാഹനമേകുന്നു. അതു നടക്കുന്നതു കാണാൻ ഞാൻ കാത്തിരിക്കുകയാണ്‌. അതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. കാരണം, ദൈവമായ യഹോവയെ എനിക്കു നന്നായി അറിയാം. ആ പുതിയ ലോകം കൊണ്ടുവരാൻ യഹോവ വൈകില്ല. (മീഖ 7:7) ഈ കാത്തിരിപ്പിന്റെ സമയത്ത്‌ പല വിധങ്ങളിലും യഹോവ എന്നെ അനുഗ്രഹിക്കുന്നു. പല ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നേരിടാൻ യഹോവ എന്നെ സഹായിച്ചു, അതും കൃത്യസമയത്തുതന്നെ. ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്‌. എന്റെ മുഖത്ത്‌ എപ്പോഴും ഒരു പുഞ്ചിരിയുണ്ട്‌. കാരണം നിലത്ത്‌ ഇഴഞ്ഞ്‌ നടന്നിരുന്ന എന്നെ ഉയരങ്ങളിലേക്കു കൈ പിടിച്ച്‌ ഉയർത്തി, ഞാൻ ഒരിക്കലും മനസ്സിൽ കണ്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക്‌!

a ഇപ്പോൾ സഭാ ബൈബിൾപഠനം എന്ന്‌ അറിയപ്പെടുന്നു.