വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 12

“ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ?”

“ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ?”

1. അനീതിപ്രവൃത്തികൾ നമ്മെ എങ്ങനെ ബാധിച്ചേക്കാം?

 വൃദ്ധയായ ഒരു വിധവയുടെ ആയുഷ്‌കാല സമ്പാദ്യം ഒരുവൻ തട്ടിയെടുക്കുന്നു. സ്‌നേഹശൂന്യയായ ഒരു അമ്മ തന്റെ നിസ്സഹായ ശിശുവിനെ ഉപേക്ഷിച്ച്‌ കടന്നുകളയുന്നു. ചെയ്യാത്ത കുറ്റത്തിന്‌ ഒരു മനുഷ്യൻ തടവിലാക്കപ്പെടുന്നു. ഈ സംഭവങ്ങളോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഇവയിൽ ഓരോന്നും നിങ്ങളെ അലോസരപ്പെടുത്താനിടയുണ്ട്‌. അതു മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യരായ നമുക്ക്‌ ശരിയും തെറ്റും സംബന്ധിച്ച്‌ ശക്തമായ ഒരു അവബോധമുണ്ട്‌. അനീതി നമ്മെ രോഷാകുലരാക്കുന്നു. അനീതിക്കിരയായ ആൾക്ക്‌ നഷ്ടപരിഹാരം കിട്ടണമെന്നും കുറ്റക്കാരൻ ശിക്ഷിക്കപ്പെടണമെന്നും നാം ആഗ്രഹിക്കുന്നു. അതു സംഭവിക്കുന്നില്ലെങ്കിൽ, ‘ദൈവം ഇതൊന്നും കാണുന്നില്ലേ? അവൻ എന്തുകൊണ്ട്‌ നടപടി സ്വീകരിക്കുന്നില്ല?’ എന്നു നാം ചിന്തിച്ചേക്കാം.

2. ഹബക്കൂക്‌ അനീതിയോട്‌ എങ്ങനെ പ്രതികരിച്ചു, യഹോവ ഇതിന്‌ അവനെ വിമർശിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

2 ചരിത്രത്തിലുടനീളം യഹോവയുടെ വിശ്വസ്‌ത ദാസന്മാർ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്‌. ദൃഷ്ടാന്തത്തിന്‌, ഹബക്കൂക്‌ പ്രവാചകൻ ദൈവത്തോട്‌ ഇങ്ങനെ പ്രാർഥിച്ചു: “ഞാൻ അനീതി സഹിക്കുവാൻ അങ്ങ്‌ അനുവദിക്കുന്നതെന്ത്‌? അവിടുന്ന്‌ അന്യായത്തെ സഹിക്കുന്നതെന്ത്‌? നാശവും അക്രമവും എന്റെ മുമ്പിലുണ്ട്‌. കലഹവും ഭിന്നതയും വർദ്ധിക്കുന്നു.” (ഹബക്കൂക്‌ 1:3, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഹബക്കൂക്കിന്റെ നിഷ്‌കപടമായ അന്വേഷണത്തിന്‌ യഹോവ അവനെ വിമർശിച്ചില്ല, കാരണം നീതി എന്ന ആശയം മനുഷ്യരിൽ ഉൾനട്ടത്‌ അവനാണ്‌. അതേ, യഹോവ തന്റെ പൂർണമായ നീതിബോധത്തിന്റെ ഒരു ചെറിയ അംശം നൽകി നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.

യഹോവ അനീതി വെറുക്കുന്നു

3. യഹോവ അനീതി സംബന്ധിച്ച്‌ നമ്മെക്കാൾ ബോധവാനാണ്‌ എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

3 അനീതി യഹോവയുടെ ശ്രദ്ധയിൽ പെടാതിരിക്കുന്നില്ല. എന്താണു നടക്കുന്നത്‌ എന്ന്‌ അവന്‌ അറിയാം. നോഹയുടെ നാളിനെക്കുറിച്ചു ബൈബിൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.” (ഉല്‌പത്തി 6:5) ആ പ്രസ്‌താവനയുടെ പ്രാധാന്യം പരിചിന്തിക്കുക. മിക്കപ്പോഴും അനീതി സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം നാം കേട്ടിട്ടുള്ളതോ വ്യക്തിപരമായി അഭിമുഖീകരിച്ചിട്ടുള്ളതോ ആയ ഏതാനും സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. നേരെമറിച്ച്‌, യഹോവ ആഗോളമായ അളവിലുള്ള അനീതിയെ കുറിച്ചു ബോധവാനാണ്‌. അവൻ അതെല്ലാം കാണുന്നു! അതിലുപരിയായി, അവന്‌ ഹൃദയചായ്‌വുകളെ—അനീതിപ്രവൃത്തികളുടെ പിന്നിലെ അധഃപതിച്ച ചിന്തയെ—വിവേചിച്ചറിയാൻ കഴിയും.—യിരെമ്യാവു 17:10.

4, 5. (എ) അന്യായമായ പെരുമാറ്റത്തിന്‌ ഇരയായവർക്കുവേണ്ടി യഹോവ കരുതുന്നുവെന്ന്‌ ബൈബിൾ എങ്ങനെ പ്രകടമാക്കുന്നു? (ബി) യഹോവതന്നെ അനീതി അനുഭവിച്ചത്‌ ഏതു വിധത്തിൽ?

4 എന്നാൽ യഹോവ കേവലം അനീതിയെ ഗൗനിക്കുന്നതിലധികം ചെയ്യുന്നു. അതിന്‌ ഇരയായവർക്കായി അവൻ കരുതുന്നു. ശത്രുജനതകൾ അവന്റെ ജനത്തോടു ക്രൂരമായി പെരുമാറിയപ്പോൾ, അവരെ “ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലവിളിയിങ്കൽ യഹോവെക്കു മനസ്സലിവു” തോന്നി. (ന്യായാധിപന്മാർ 2:18) എത്രയധികം അനീതി കാണുന്നുവോ ചില ആളുകളുടെ മനസ്സ്‌ അത്രയധികം തഴമ്പിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. എന്നാൽ യഹോവയെ സംബന്ധിച്ച്‌ അങ്ങനെയല്ല! അവൻ ഏതാണ്ട്‌ 6,000 വർഷം അനീതിയെ അതിന്റെ മുഴുവ്യാപ്‌തിയോടെ കണ്ടിരിക്കുന്നു. എങ്കിലും അതിനോടുള്ള അവന്റെ വെറുപ്പിന്‌ ഒട്ടും കുറവു വന്നിട്ടില്ല. “വ്യാജമുള്ള നാവും” “കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും” “ഭോഷ്‌കു പറയുന്ന കള്ളസാക്ഷിയും” എല്ലാം യഹോവയ്‌ക്കു വെറുപ്പാകുന്നു എന്നു ബൈബിൾ നമുക്ക്‌ ഉറപ്പുനൽകുന്നു.—സദൃശവാക്യങ്ങൾ 6:16-19.

5 ഇസ്രായേലിലെ നീതികെട്ട നേതാക്കന്മാരെ സംബന്ധിച്ച യഹോവയുടെ ശക്തമായ വിമർശനവും പരിചിന്തിക്കുക. “ന്യായം അറിയുന്നതു നിങ്ങൾക്കു വിഹിതമല്ലയോ?” എന്ന്‌ അവരോടു ചോദിക്കാൻ ദൈവം തന്റെ പ്രവാചകനെ നിശ്വസ്‌തനാക്കി. അവരുടെ അധികാര ദുർവിനിയോഗത്തെ വളരെ ശക്തമായി തുറന്നുകാട്ടിയശേഷം അഴിമതിക്കാരായ ഈ മനുഷ്യർക്കു നേരിടാൻ പോകുന്ന ഭവിഷ്യത്തിനെ കുറിച്ച്‌ യഹോവ മുൻകൂട്ടി പറഞ്ഞു: “അന്നു അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവൻ അവർക്കു ഉത്തരം അരുളുകയില്ല; അവർ ദുഷ്‌പ്രവൃത്തികളെ ചെയ്‌തതിനൊത്തവണ്ണം അവൻ ആ കാലത്തു തന്റെ മുഖം അവർക്കു മറെക്കും.” (മീഖാ 3:1-4) അനീതിയെ യഹോവ എത്രയധികമാണു വെറുക്കുന്നത്‌! അവൻതന്നെ അത്‌ നേരിട്ട്‌ അനുഭവിച്ചിട്ടുണ്ട്‌! ആയിരക്കണക്കിനു വർഷങ്ങളായി സാത്താൻ അന്യായമായി അവനെ നിന്ദിച്ചുകൊണ്ടാണിരിക്കുന്നത്‌. (സദൃശവാക്യങ്ങൾ 27:11) കൂടാതെ, ‘പാപം ചെയ്യാത്ത’ തന്റെ പുത്രൻ ഒരു കുറ്റവാളിയെപ്പോലെ വധിക്കപ്പെട്ടപ്പോൾ ഏറ്റവും കൊടിയ അനീതി യഹോവയ്‌ക്കുതന്നെ അനുഭവിക്കേണ്ടിവന്നു. (1 പത്രൊസ്‌ 2:22; യെശയ്യാവു 53:9) അനീതി അനുഭവിക്കുന്നവരോട്‌ യഹോവ അവഗണനയോ ഉദാസീനതയോ കാണിക്കുന്നില്ല എന്നു വ്യക്തമാണ്‌.

6. അനീതി കാണുമ്പോൾ നാം എങ്ങനെ പ്രതികരിച്ചേക്കാം, എന്തുകൊണ്ട്‌?

6 എന്നാലും, അനീതി കാണുമ്പോൾ—അല്ലെങ്കിൽ അന്യായമായ പെരുമാറ്റത്തിന്‌ ഇരകളായിത്തീരുമ്പോൾ—നാം ശക്തമായി പ്രതികരിക്കുന്നതു സ്വാഭാവികം മാത്രമാണ്‌. നാം ദൈവത്തിന്റെ സ്വരൂപത്തിലാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌, മാത്രവുമല്ല, അനീതി യഹോവ പ്രതിനിധാനം ചെയ്യുന്ന സകലത്തിനും കടകവിരുദ്ധമാണ്‌. (ഉല്‌പത്തി 1:27) അങ്ങനെയെങ്കിൽ യഹോവ അനീതി അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച വിവാദവിഷയം

7. യഹോവയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടത്‌ എങ്ങനെയെന്നു വിശദമാക്കുക.

7 ഈ ചോദ്യത്തിന്റെ ഉത്തരം പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തോടു ബന്ധപ്പെട്ടിരിക്കുന്നു. നാം കണ്ടുകഴിഞ്ഞതുപോലെ, ഭൂമിയെയും അതിൽ വസിക്കുന്ന സകലരെയും ഭരിക്കുന്നതിനുള്ള അവകാശം സ്രഷ്ടാവിനുണ്ട്‌. (സങ്കീർത്തനം 24:1; വെളിപ്പാടു 4:11) എന്നിരുന്നാലും, മനുഷ്യചരിത്രത്തിന്റെ പ്രാരംഭത്തിൽ യഹോവയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടു. ഇത്‌ എങ്ങനെ സംഭവിച്ചു? ആദ്യമനുഷ്യനായ ആദാമിനോട്‌ അവന്റെ പറുദീസാഭവനമായിരുന്ന തോട്ടത്തിലെ ഒരു വൃക്ഷത്തിൽനിന്നു ഭക്ഷിക്കരുതെന്ന്‌ യഹോവ കൽപ്പിച്ചിരുന്നു. അവൻ അത്‌ അനുസരിച്ചില്ലെങ്കിലോ? “നീ നിശ്ചയമായും മരിക്കും” എന്ന്‌ ദൈവം അവനോടു പറഞ്ഞു. (ഉല്‌പത്തി 2:17, NW) ആദാമിനെയും അവന്റെ ഭാര്യയായ ഹവ്വായെയും സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ കൽപ്പന അനുസരിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നില്ല. എന്നുവരികിലും ദൈവം അനുചിതമായി നിയന്ത്രണം വെക്കുകയാണെന്ന്‌ സാത്താൻ ഹവ്വായെ ബോധ്യപ്പെടുത്തി. ആ വൃക്ഷത്തിൽനിന്ന്‌ അവൾ ഭക്ഷിച്ചാൽ എന്തു സംഭവിക്കുമായിരുന്നു? സാത്താൻ ഹവ്വായോടു പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)—ഉല്‌പത്തി 3:1-5.

8. (എ) ഹവ്വായോടുള്ള തന്റെ പ്രസ്‌താവനകളാൽ സാത്താൻ എന്തു സൂചിപ്പിച്ചു? (ബി) ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച്‌ സാത്താൻ എന്താണു വെല്ലുവിളിച്ചത്‌?

8 പ്രധാനപ്പെട്ട എന്തോ ഒന്ന്‌ യഹോവ ഹവ്വായിൽനിന്നു പിടിച്ചുവെച്ചിരിക്കുകയാണെന്നും അവൻ അവളോടു ഭോഷ്‌കു പറഞ്ഞിരിക്കുകയാണെന്നും ഈ പ്രസ്‌താവനയിലൂടെ സാത്താൻ സൂചിപ്പിച്ചു. ദൈവത്തിന്റെ പരമാധികാരത്തിന്റെ സത്യതയെ ചോദ്യം ചെയ്യാതിരിക്കാൻ സാത്താൻ ശ്രദ്ധിച്ചു. എന്നാൽ അവൻ അതിന്റെ ഔചിത്യത്തെയും അർഹതയെയും നീതിയുക്തതയെയും ചോദ്യം ചെയ്യുകതന്നെ ചെയ്‌തു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നീതിനിഷ്‌ഠമായ ഒരു വിധത്തിലോ തന്റെ പ്രജകളുടെ ഉത്തമ താത്‌പര്യങ്ങൾക്ക്‌ അനുസൃതമായോ അല്ല യഹോവ തന്റെ പരമാധികാരം പ്രയോഗിക്കുന്നതെന്ന്‌ അവൻ വാദിച്ചു.

9. (എ) ആദാമിനും ഹവ്വായ്‌ക്കും തങ്ങളുടെ അനുസരണക്കേടിന്‌ എന്ത്‌ ഫലം ലഭിച്ചു, ഇത്‌ ഏതു മർമപ്രധാന ചോദ്യങ്ങൾ ഉയർത്തി? (ബി) യഹോവ മത്സരികളെ ഉടനെ നശിപ്പിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

9 തത്‌ഫലമായി, വിലക്കപ്പെട്ട വൃക്ഷത്തിൽനിന്നു ഭക്ഷിച്ചുകൊണ്ട്‌ ആദാമും ഹവ്വായും യഹോവയോട്‌ അനുസരണക്കേടു കാണിച്ചു. അവരുടെ അനുസരണക്കേട്‌ ദൈവം കൽപ്പിച്ചിരുന്നതുപോലെതന്നെ അവരെ മരണത്തിന്‌ അർഹരാക്കി. സാത്താന്റെ ഭോഷ്‌ക്‌ ചില മർമപ്രധാന ചോദ്യങ്ങൾ ഉയർത്തി. യഹോവയ്‌ക്കു വാസ്‌തവത്തിൽ മനുഷ്യവർഗത്തെ ഭരിക്കാനുള്ള അവകാശമുണ്ടോ, അതോ മനുഷ്യൻതന്നെ മനുഷ്യനെ ഭരിക്കണമോ? സാധ്യമായ ഏറ്റവും നല്ല വിധത്തിലാണോ യഹോവ തന്റെ പരമാധികാരം പ്രയോഗിക്കുന്നത്‌? യഹോവയ്‌ക്കു തന്റെ സർവശക്തി ഉപയോഗിച്ച്‌ മത്സരികളെ അപ്പോൾത്തന്നെ നശിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ ദൈവത്തിന്റെ ശക്തിയെ അല്ല ഭരണാധിപത്യത്തെ സംബന്ധിക്കുന്നതായിരുന്നു. അതുകൊണ്ട്‌ ആദാമിനെയും ഹവ്വായെയും സാത്താനെയും നീക്കം ചെയ്യുന്നത്‌ ദൈവത്തിന്റെ ഭരണത്തിന്റെ നീതിയുക്തത തെളിയിക്കുകയില്ലായിരുന്നു. മറിച്ച്‌, അത്‌ അവന്റെ ഭരണാധിപത്യത്തിനെതിരെ കൂടുതൽ ചോദ്യങ്ങൾ ഉയർന്നുവരാൻ ഇടയാക്കുമായിരുന്നു. മനുഷ്യർക്ക്‌ ദൈവത്തെ ആശ്രയിക്കാതെ തങ്ങളെത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയുമോ എന്നു നിർണയിക്കാനുള്ള ഏകമാർഗം അതു തെളിയിക്കാൻ കൂടുതൽ സമയം അനുവദിക്കുക എന്നതായിരുന്നു.

10. മാനുഷഭരണം സംബന്ധിച്ച്‌ ചരിത്രം എന്തു വെളിപ്പെടുത്തിയിരിക്കുന്നു?

10 കാലം എന്തു വെളിപ്പെടുത്തിയിരിക്കുന്നു? സഹസ്രാബ്ദങ്ങളിൽ ഉടനീളം ആളുകൾ സ്വേച്ഛാധിപത്യം, ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം എന്നിങ്ങനെ അനേകം ഭരണരൂപങ്ങൾ പരീക്ഷിച്ചു നോക്കിയിരിക്കുന്നു. അവയുടെ പരിണതഫലങ്ങളെ ബൈബിൾ ഇപ്രകാരം സംഗ്രഹിച്ചുപറയുന്നു: ‘മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരിക്കുന്നു.’ (സഭാപ്രസംഗി 8:9, NW) പ്രവാചകനായ യിരെമ്യാവ്‌ നല്ല കാരണത്തോടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.”—യിരെമ്യാവു 10:23.

11. മനുഷ്യവർഗം കഷ്ടപ്പാടിനു വിധേയമാകാൻ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ട്‌?

11 മനുഷ്യവർഗത്തിന്റെ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വയംഭരണം വളരെയധികം ദുരിതങ്ങൾ വരുത്തിവെക്കുമെന്ന്‌ ആദ്യം മുതലേ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു. അപ്പോൾ അനിവാര്യമായ ഈ സാഹചര്യം തുടരാൻ അനുവദിച്ചത്‌ അവനെ സംബന്ധിച്ച്‌ അന്യായമായിരുന്നോ? അശേഷമല്ല! ദൃഷ്ടാന്തത്തിന്‌, ജീവനു ഭീഷണിയായ ഒരു രോഗം സുഖപ്പെടുത്താൻ നിങ്ങളുടെ കുട്ടിക്ക്‌ ഒരു ശസ്‌ത്രക്രിയ ആവശ്യമാണെന്നിരിക്കട്ടെ. ഈ ശസ്‌ത്രക്രിയ നിങ്ങളുടെ കുട്ടിക്ക്‌ ഒരളവോളം വേദന വരുത്തുമെന്നു നിങ്ങൾ തിരിച്ചറിയുന്നു, ഇതു നിങ്ങളെ അതിയായി ദുഃഖിപ്പിക്കുന്നു. അതേസമയം, ഈ നടപടി മൂലം പിൽക്കാല ജീവിതത്തിൽ അവനു മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കാൻ കഴിയുമെന്ന്‌ നിങ്ങൾക്ക്‌ അറിയാം. സമാനമായി, മാനുഷഭരണം അനുവദിച്ചുകൊടുക്കുന്നത്‌ ഒരളവുവരെ വേദനയും കഷ്ടപ്പാടും കൈവരുത്തുമെന്നു ദൈവത്തിന്‌ അറിയാമായിരുന്നു—അവൻ അത്‌ മുൻകൂട്ടി പറയുക പോലും ചെയ്‌തു. (ഉല്‌പത്തി 3:16-19) മത്സരത്തിന്റെ ഭവിഷ്യത്തുകൾ കാണാൻ മുഴു മനുഷ്യവർഗത്തെയും അനുവദിച്ചാൽ മാത്രമേ നിലനിൽക്കുന്നതും അർഥവത്തുമായ ആശ്വാസം സാധ്യമാകുകയുള്ളു എന്നും അവന്‌ അറിയാമായിരുന്നു. ഈ വിധത്തിൽ വിവാദവിഷയം എന്നേക്കുമായി, സകല നിത്യതയിലേക്കുമായി, പരിഹരിക്കാൻ കഴിയുമായിരുന്നു.

മനുഷ്യന്റെ നിർമലത സംബന്ധിച്ച വിവാദവിഷയം

12. ഇയ്യോബിന്റെ കാര്യത്തിൽ കാണാൻ കഴിയുന്നതുപോലെ, സാത്താൻ മനുഷ്യർക്കെതിരെ എന്ത്‌ ആരോപണം ഉന്നയിച്ചു?

12 ഈ സംഗതിക്കു മറ്റൊരു വശമുണ്ട്‌. ദൈവ ഭരണത്തിന്റെ ഔചിത്യത്തെയും നീതിയുക്തതയെയും വെല്ലുവിളിക്കുകവഴി സാത്താൻ യഹോവയുടെ പരമാധികാരം സംബന്ധിച്ചു മാത്രമല്ല ദൂഷണം പറഞ്ഞത്‌, ദൈവദാസന്മാരുടെ നിർമലതയ്‌ക്കെതിരെയും അവൻ ദൂഷണം പറഞ്ഞു. ദൃഷ്ടാന്തത്തിന്‌, നീതിമാനായ ഇയ്യോബിനെ കുറിച്ച്‌ സാത്താൻ യഹോവയോടു പറഞ്ഞതു ശ്രദ്ധിക്കുക: “നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുററും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.”—ഇയ്യോബ്‌ 1:10, 11.

13. ഇയ്യോബിനെ കുറിച്ചുള്ള കുറ്റാരോപണങ്ങളാൽ സാത്താൻ എന്തു സൂചിപ്പിച്ചു, ഇത്‌ എല്ലാ മനുഷ്യരെയും ബാധിക്കുന്നത്‌ എങ്ങനെ?

13 യഹോവ തന്റെ സംരക്ഷകശക്തിയെ ഇയ്യോബിന്റെ ഭക്തി നേടിയെടുക്കാൻ ഉപയോഗിക്കുകയാണെന്നു സാത്താൻ ആരോപിച്ചു. അങ്ങനെ, ഇയ്യോബിന്റെ നിർമലത കേവലം കപടമാണെന്ന്‌, തനിക്കു ലഭിക്കുന്ന പ്രയോജനത്തെപ്രതി മാത്രമാണ്‌ ഇയ്യോബ്‌ ദൈവത്തെ ആരാധിക്കുന്നതെന്ന്‌, സാത്താൻ സൂചിപ്പിച്ചു. ദൈവത്തിൽനിന്ന്‌ അനുഗ്രഹം ലഭിക്കാതെ വന്നാൽ, ഇയ്യോബ്‌ പോലും തന്റെ സ്രഷ്ടാവിനെ ശപിക്കുമെന്നു സാത്താൻ തറപ്പിച്ചു പറഞ്ഞു. “നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” എന്ന നിലയിൽ ഇയ്യോബ്‌ ഒരു ഉത്തമ വ്യക്തിയാണെന്ന്‌ സാത്താന്‌ അറിയാമായിരുന്നു. * അതുകൊണ്ട്‌ സാത്താന്‌ ഇയ്യോബിന്റെ നിർമലത തകർക്കാൻ കഴിഞ്ഞാൽ ശേഷിച്ച മനുഷ്യവർഗത്തെ സംബന്ധിച്ച്‌ അത്‌ എന്ത്‌ അർഥമാക്കും? ഈ വിധത്തിൽ സാത്താൻ യഥാർഥത്തിൽ, ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന സകലരുടെയും വിശ്വസ്‌തതയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ വിവാദത്തിൽ മറ്റു മനുഷ്യരെ കൂടെ ഉൾപ്പെടുത്തിക്കൊണ്ട്‌ സാത്താൻ യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ [ഇയ്യോബ്‌ മാത്രമല്ല] തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)—ഇയ്യോബ്‌ 1:8; 2:4.

14. മനുഷ്യർക്കെതിരായുള്ള സാത്താന്റെ കുറ്റാരോപണങ്ങൾ സംബന്ധിച്ച്‌ ചരിത്രം എന്തു പ്രകടമാക്കിയിരിക്കുന്നു?

14 ഇയ്യോബിനെപ്പോലെ അനേകർ സാത്താന്റെ അവകാശവാദത്തിനു വിരുദ്ധമായി, പരിശോധനകൾക്കു മധ്യേ യഹോവയോടു വിശ്വസ്‌തരായി നിലകൊണ്ടിട്ടുണ്ട്‌ എന്ന്‌ ചരിത്രം തെളിയിച്ചിരിക്കുന്നു. തങ്ങളുടെ വിശ്വസ്‌തഗതിയാൽ അവർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചിട്ടുണ്ട്‌. തന്മൂലം, പ്രയാസങ്ങൾക്കു വിധേയരായാൽ മനുഷ്യർ ദൈവത്തെ സേവിക്കുന്നതിൽനിന്നു പിന്മാറും എന്ന സാത്താന്റെ അഹങ്കാരപൂർവകമായ വെല്ലുവിളിക്കു മറുപടി കൊടുക്കാൻ യഹോവയ്‌ക്കു സാധിച്ചിരിക്കുന്നു. (എബ്രായർ 11:4-38) അതേ, ശരിയായ ഹൃദയനിലയുള്ളവർ ദൈവത്തെ ത്യജിച്ചുപറയാൻ വിസമ്മതിച്ചിരിക്കുന്നു. അത്യന്തം പ്രയാസകരമായ സാഹചര്യങ്ങളിൽപ്പെട്ട്‌ ഉഴലുമ്പോഴും സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തിക്കായി അവർ യഹോവയെ പൂർവാധികം ആശ്രയിച്ചിരിക്കുന്നു.—2 കൊരിന്ത്യർ 4:7-10.

15. കഴിഞ്ഞകാലത്തെയും ഭാവിയിലെയും ദൈവിക ന്യായവിധികൾ സംബന്ധിച്ച്‌ ഏതു ചോദ്യം ഉയർന്നുവന്നേക്കാം?

15 എന്നാൽ യഹോവയുടെ നീതിയിൽ പരമാധികാരത്തിന്റെയും മനുഷ്യനിർമലതയുടെയും വിവാദവിഷയത്തെക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. വ്യക്തികളോടും മുഴുജനതകളോടുപോലുമുള്ള ബന്ധത്തിൽ യഹോവ നടത്തിയ ന്യായത്തീർപ്പുകളുടെ ഒരു രേഖ ബൈബിൾ നമുക്കു നൽകുന്നു. അവൻ ഭാവിയിൽ നടത്താനിരിക്കുന്ന ന്യായവിധികളെ കുറിച്ചുള്ള പ്രവചനങ്ങളും അതിൽ അടങ്ങിയിരിക്കുന്നു. തന്റെ ന്യായത്തീർപ്പുകളിൽ യഹോവ നീതിമാനായിരുന്നു എന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

ദൈവത്തിന്റെ നീതി ഉത്‌കൃഷ്ടമായിരിക്കുന്നതിന്റെ കാരണം

യഹോവ ‘ദുഷ്ടനോടുകൂടെ നീതിമാനെ ഒരുനാളും സംഹരിക്കുകയില്ല’

16, 17. യഥാർഥ നീതിയുടെ കാര്യത്തിൽ മനുഷ്യരുടെ കാഴ്‌ചപ്പാട്‌ സങ്കുചിതമാണെന്ന്‌ ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?

16 യഹോവയെ സംബന്ധിച്ച്‌ “അവന്റെ വഴികൾ ഒക്കെയും ന്യായം” എന്നു സത്യമായി പറയാൻ കഴിയും. (ആവർത്തനപുസ്‌തകം 32:4) നമ്മിൽ ആർക്കും നമ്മെക്കുറിച്ച്‌ അത്തരമൊരു അവകാശവാദം നടത്താൻ കഴിയില്ല. കാരണം മിക്കപ്പോഴും നമ്മുടെ സങ്കുചിതമായ കാഴ്‌ചപ്പാട്‌ നീതി സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തെ മറയ്‌ക്കുന്നു. ദൃഷ്ടാന്തത്തിന്‌, അബ്രാഹാമിന്റെ കാര്യമെടുക്കുക. സൊദോമിൽ ദുഷ്ടത പ്രബലമായിരുന്നിട്ടും അതിനെ നശിപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച്‌ അവൻ യഹോവയോട്‌ ന്യായവാദം നടത്തി. “ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?” എന്ന്‌ അവൻ യഹോവയോടു ചോദിച്ചു. (ഉല്‌പത്തി 18:23-33) തീർച്ചയായും, ഇല്ല എന്നതായിരുന്നു ഉത്തരം. നീതിമാനായ ലോത്തും അവന്റെ പുത്രിമാരും സോവർ പട്ടണത്തിൽ സുരക്ഷിതമായി എത്തിയശേഷമാണ്‌ യഹോവ സൊദോമിന്മേൽ ‘ഗന്ധകവും തീയും വർഷിച്ചത്‌.’ (ഉല്‌പത്തി 19:22-24) നേരെമറിച്ച്‌, ദൈവം നീനെവേയിലെ ജനത്തോടു കരുണ കാണിച്ചപ്പോൾ യോനായ്‌ക്കു “കോപം വന്നു.” യോനാ നേരത്തേ അവരുടെ നാശം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അവരുടെ ഹൃദയംഗമമായ അനുതാപം ഗണ്യമാക്കാതെ അവർക്കു നിർമൂലനാശം വന്നു കാണാൻ അവൻ ആഗ്രഹിച്ചു.—യോനാ 3:10-4:1.

17 ദുഷ്ടന്മാരെ നശിപ്പിക്കുന്നതു മാത്രമല്ല, നീതിമാന്മാരെ രക്ഷിക്കുന്നതും തന്റെ നീതിയിൽ ഉൾപ്പെടുന്നു എന്ന്‌ യഹോവ അബ്രാഹാമിന്‌ ഉറപ്പുകൊടുത്തു. യോനായെ സംബന്ധിച്ചിടത്തോളം, യഹോവ കരുണാസമ്പന്നനാണെന്ന്‌ അവൻ മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. ദുഷ്ടന്മാർ അവരുടെ വഴികൾക്കു മാറ്റം വരുത്തുന്നെങ്കിൽ അവൻ ‘ക്ഷമിക്കാൻ ഒരുക്കമുള്ളവൻ’ ആണ്‌. (സങ്കീർത്തനം 86:5, NW) തങ്ങളുടെ പദവി സംബന്ധിച്ച്‌ അരക്ഷിതബോധത്തിൽ കഴിയുന്ന ചില മനുഷ്യരിൽനിന്നു വ്യത്യസ്‌തമായി യഹോവ കേവലം തന്റെ അധികാരം പ്രദർശിപ്പിക്കാനല്ല പ്രതികൂല ന്യായവിധി നടത്തുന്നത്‌, താൻ ദുർബലനായി വീക്ഷിക്കപ്പെടും എന്ന ഭയത്താൽ അവൻ സഹാനുഭൂതി പിൻവലിക്കുന്നുമില്ല. കരുണ കാണിക്കാൻ അടിസ്ഥാനമുള്ളപ്പോഴെല്ലാം അവൻ അതു കാണിക്കുന്നു.—യെശയ്യാവു 55:7; യെഹെസ്‌കേൽ 18:23.

18. യഹോവ കേവലം വികാരത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്നില്ലെന്നു ബൈബിളിൽനിന്നു തെളിയിക്കുക.

18 എന്നിരുന്നാലും, അവൻ കേവലം വികാരത്താൽ ഭരിക്കപ്പെടുന്നവനല്ല. തന്റെ ജനം വിഗ്രഹാരാധനയിൽ മുഴുകിയപ്പോൾ യഹോവ കർശനമായി ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ . . . നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരംചെയ്യും. എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരംചെയ്യും.” (യെഹെസ്‌കേൽ 7:3, 4) അതുകൊണ്ട്‌ മനുഷ്യർ തങ്ങളുടെ തെറ്റായ ഗതിക്കു മാറ്റം വരുത്താതിരിക്കുമ്പോൾ യഹോവ അതനുസരിച്ചു ന്യായം വിധിക്കുന്നു. എന്നാൽ അവന്റെ ന്യായവിധി ഈടുറ്റ തെളിവിൽ അധിഷ്‌ഠിതമാണ്‌. അങ്ങനെ, സൊദോമിനെയും ഗൊമോറയെയും കുറിച്ചുള്ള പരാതിയുടെ “നിലവിളി” തന്റെ ചെവിയിലെത്തിയപ്പോൾ യഹോവ ഇങ്ങനെ പ്രസ്‌താവിച്ചു: “ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും.” (ഉല്‌പത്തി 18:20, 21) എല്ലാ വസ്‌തുതകളും കേൾക്കുന്നതിനു മുമ്പ്‌ തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തുന്ന പല മനുഷ്യരെയും പോലെയല്ല യഹോവ എന്നതിൽ നമുക്ക്‌ എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! യഹോവയെ കുറിച്ച്‌ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ പ്രസ്‌താവന എത്രയോ ശരിയാണ്‌: “വിശ്വസ്‌തതയുള്ള ഒരു ദൈവം, അവനിൽ അനീതി ഇല്ല.”—ആവർത്തനപുസ്‌തകം 32:4, NW.

യഹോവയുടെ നീതിയിൽ വിശ്വാസമുണ്ടായിരിക്കുക

19. യഹോവ നീതി നടപ്പാക്കുന്ന വിധം സംബന്ധിച്ച ചില ചോദ്യങ്ങൾ നമ്മെ കുഴപ്പിക്കുന്നെങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

19 കഴിഞ്ഞ കാലത്തെ യഹോവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച എല്ലാ ചോദ്യങ്ങളും ബൈബിൾ കൈകാര്യം ചെയ്യുന്നില്ല; ഭാവിയിൽ യഹോവ വ്യക്തികളോടും സമൂഹങ്ങളോടുമുള്ള ബന്ധത്തിൽ എങ്ങനെ ന്യായവിധി നടപ്പാക്കും എന്നതു സംബന്ധിച്ച വിശദാംശങ്ങളും അതു നൽകുന്നില്ല. അങ്ങനെയുള്ള വിശദാംശങ്ങൾ ഇല്ലാത്ത വിവരണങ്ങളോ പ്രവചനങ്ങളോ നമ്മെ കുഴപ്പിക്കുന്നെങ്കിൽ മീഖാ പ്രവാചകന്റെ അതേ വിശ്വസ്‌തത നമുക്കു പ്രകടമാക്കാൻ കഴിയും. അവൻ ഇങ്ങനെ എഴുതി: “ഞാനോ. . . .എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും.”—മീഖാ 7:7.

20, 21. യഹോവ എല്ലായ്‌പോഴും ശരിയായതു ചെയ്യുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

20 ഏതു സാഹചര്യത്തിലും യഹോവ നീതി പ്രവർത്തിക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. മനുഷ്യൻ അനീതിക്കു നേരെ കണ്ണടക്കുന്നതായി കാണപ്പെടുമ്പോഴും യഹോവ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും.” (റോമർ 12:19) നാം കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കുകയാണെങ്കിൽ അപ്പൊസ്‌തലനായ പൗലൊസിന്റെ ഈ ഉറച്ച ബോധ്യം പ്രതിധ്വനിപ്പിക്കുകയായിരിക്കും നാം ചെയ്യുന്നത്‌: “ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല”! —റോമർ 9:14.

21 ഇപ്പോൾ നാം “ദുർഘടസമയങ്ങ”ളിലാണു ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) അനീതിയും “അടിച്ചമർത്തലിന്റേതായ നടപടിക”ളും അതിഘോരമായ അനേകം സംഭവങ്ങളിൽ കലാശിച്ചിരിക്കുന്നു. (സഭാപ്രസംഗി 4:1) എന്നിരുന്നാലും, യഹോവയ്‌ക്കു മാറ്റമുണ്ടായിട്ടില്ല. അവൻ ഇപ്പോഴും അനീതി വെറുക്കുന്നു. അതിന്‌ ഇരയാകുന്നവർക്കായി അവൻ വളരെയധികം കരുതുന്നു. നാം യഹോവയോടും അവന്റെ പരമാധികാരത്തോടും വിശ്വസ്‌തരായി നിലകൊള്ളുന്നെങ്കിൽ തന്റെ രാജ്യഭരണത്തിൻകീഴിൽ സകല അനീതികളും തിരുത്താനുള്ള അവന്റെ നിയമിത സമയംവരെ സഹിച്ചുനിൽക്കാനുള്ള ശക്തി അവൻ നമുക്കു നൽകും. —1 പത്രൊസ്‌ 5:6, 7.

^ യഹോവ ഇയ്യോബിനെ കുറിച്ച്‌ ‘അവനെപ്പോലെ ഭൂമിയിൽ ആരും ഇല്ലല്ലോ’ എന്നു പറഞ്ഞു. (ഇയ്യോബ്‌ 1:8) അപ്പോൾ ഇയ്യോബ്‌ ജീവിച്ചിരുന്നത്‌ യോസേഫിന്റെ മരണശേഷവും മോശെ ഇസ്രായേലിന്റെ നിയമിത നായകനായിത്തീരുന്നതിനു മുമ്പും ആയിരിക്കാനിടയുണ്ട്‌. അങ്ങനെ, ആ കാലത്ത്‌ ഇയ്യോബിന്റേതുപോലുള്ള നിർമലത ആർക്കും ഇല്ലായിരുന്നു എന്നു പറയാൻ കഴിയുമായിരുന്നു.