അധ്യായം 14
“വലിയ ജനക്കൂട്ടം അവന്റെ അടുക്കൽ വന്നുകൂടി”
“ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ”
1-3. (എ) ചില മാതാപിതാക്കൾ കുട്ടികളുമായി യേശുവിനെ കാണാൻവന്നപ്പോൾ എന്തു സംഭവിച്ചു? (ബി) ഇതിൽനിന്ന് യേശുവിനെക്കുറിച്ച് നാം എന്തു പഠിക്കുന്നു?
ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കാറായെന്ന് യേശുവിന് അറിയാം. ശേഷിക്കുന്നത് ഏതാനും ആഴ്ചകൾമാത്രം. ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഇപ്പോൾ യേശു അപ്പൊസ്തലന്മാരോടൊപ്പം യോർദാൻ നദിക്ക് കിഴക്കുള്ള പെരിയ എന്ന പ്രദേശത്താണ്. സുവിശേഷം പ്രസംഗിച്ചുകൊണ്ട് അവർ യെരുശലേം ലക്ഷ്യമാക്കി തെക്കോട്ട് യാത്രചെയ്യുകയാണ്. അവിടെവെച്ചാണ് യേശു തന്റെ അവസാനത്തെ, നിർണായകമായ പെസഹാ ആഘോഷിക്കുന്നത്.
2 ഇതിനിടെ യേശുവിനെ കുടുക്കാൻ മതനേതാക്കന്മാർ ശ്രമിക്കുന്നതായി വിവരണം പറയുന്നു. അവരുമായുള്ള സംവാദം കഴിഞ്ഞതേയുള്ളൂ. അപ്പോൾ, കുറെപ്പേർ തങ്ങളുടെ കുട്ടികളുമായി യേശുവിനെ കാണാൻവരുന്നു. കുട്ടികൾ പല പ്രായക്കാരായിരുന്നിരിക്കണം. കാരണം, മുമ്പ് 12 വയസ്സുള്ള ഒരു കുട്ടിയെ കുറിക്കാൻ ഉപയോഗിച്ച അതേ പദമാണ് മർക്കോസ് ഇവിടെയും ഉപയോഗിക്കുന്നത്. ലൂക്കോസാകട്ടെ, “ശിശുക്കളെ” കുറിക്കുന്ന പദമാണ് ഉപയോഗിക്കുന്നത്. (ലൂക്കോസ് 18:15; മർക്കോസ് 5:41, 42; 10:13) കുട്ടികൾ കൂടുന്നിടത്ത് അൽപ്പസ്വൽപ്പം കലപിലകളും ബഹളങ്ങളുമൊക്കെ സാധാരണമാണല്ലോ. എന്തായാലും, കുട്ടികളെ ശ്രദ്ധിക്കാൻ തങ്ങളുടെ ഗുരുവിന് സമയമില്ലെന്നു കരുതിയിട്ടാകണം ശിഷ്യന്മാർ ആ മാതാപിതാക്കളെ ശകാരിക്കുന്നു. പക്ഷേ യേശു എന്തു ചെയ്തു?
3 സംഭവിക്കുന്നതെല്ലാം യേശു കാണുന്നുണ്ടായിരുന്നു. അവന് വല്ലാത്ത അമർഷം തോന്നി. കുട്ടികളോടോ അവരുടെ മാതാപിതാക്കളോടോ അല്ല. തന്റെ ശിഷ്യന്മാരോട്! അവൻ പറയുന്നു: “ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ; അവരെ തടയരുത്. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതത്രേ. ശിശുവിനെപ്പോലെ ദൈവരാജ്യത്തെ കൈക്കൊള്ളാത്ത ആരും ഒരുപ്രകാരത്തിലും അതിൽ കടക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” പിന്നെ അവൻ കുട്ടികളെ “കൈകളിലെടുത്ത്” അനുഗ്രഹിക്കുന്നു. (മർക്കോസ് 10:13-16) യേശു സ്നേഹപൂർവം കുട്ടികളെ ചേർത്തുപിടിച്ചെന്നാണ് മർക്കോസ് ഉപയോഗിച്ച വാക്കുകൾ കാണിക്കുന്നത്. ഒരുപക്ഷേ യേശു കുഞ്ഞുങ്ങളെ കൈയിലെടുത്ത് താലോലിച്ചിരിക്കാം എന്ന് ഒരു വിവർത്തകൻ പറയുന്നു. അതെ, യേശുവിന് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. ഈ വിവരണം പക്ഷേ യേശുവിനെക്കുറിച്ച് മറ്റൊന്നുകൂടെ നമ്മെ പഠിപ്പിക്കുന്നു: ആർക്കും അടുപ്പംതോന്നുന്ന പ്രകൃതമായിരുന്നു അവന്റേത്.
4, 5. (എ) മറ്റുള്ളവർക്ക് അടുപ്പംതോന്നുന്ന പ്രകൃതമാണ് യേശുവിന്റേതെന്ന് എന്തു തെളിയിക്കുന്നു? (ബി) ഈ അധ്യായത്തിൽ നാം ഏതെല്ലാം ചോദ്യങ്ങൾ ചർച്ചചെയ്യും?
4 യേശു കർക്കശക്കാരനോ അഹംഭാവിയോ ആയിരുന്നെങ്കിൽ കുട്ടികൾക്ക് അവനോട് അടുപ്പംതോന്നില്ലായിരുന്നു. ആ മാതാപിതാക്കളും യേശുവിന്റെ അടുക്കൽ വരില്ലായിരുന്നു. ആ രംഗം ഭാവനയിൽ കാണാൻ നിങ്ങൾക്കാകുന്നുണ്ടോ? യേശു തങ്ങളുടെ കുഞ്ഞുങ്ങളെ ഓമനിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതു നോക്കിനിൽക്കുന്ന ആ മാതാപിതാക്കളുടെ മുഖത്തെ സന്തോഷം നിങ്ങൾ കാണുന്നില്ലേ? കുട്ടികൾ ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണെന്ന് യേശുവിന്റെ പെരുമാറ്റത്തിൽനിന്നു വ്യക്തമാണ്. ഭാരിച്ച ഉത്തരവാദിത്വം ചുമലിലുണ്ടായിരുന്ന ആ സമയത്തും അവർക്ക് അവനെ സമീപിക്കാമായിരുന്നു!
5 മറ്റാർക്കൊക്കെ യേശുവിനോട് അടുപ്പംതോന്നി? എന്തായിരുന്നു അതിനു കാരണം? ഇക്കാര്യത്തിൽ യേശുവിനെപ്പോലെ ആയിരിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? ഇനി അതാണ് നാം കാണാൻ പോകുന്നത്.
ആർക്കും സമീപിക്കാവുന്നവൻ
6-8. (എ) യേശുവിനോടൊപ്പം മിക്കപ്പോഴും ആരുണ്ടായിരുന്നു? (ബി) മതനേതാക്കന്മാരിൽനിന്നു വ്യത്യസ്തമായി യേശു അവരെ എങ്ങനെയാണ് വീക്ഷിച്ചത്?
6 വലിയ ജനക്കൂട്ടം യേശുവിനെ കാണാൻ വന്നതിനെക്കുറിച്ചുള്ള സുവിശേഷവിവരണങ്ങൾ ഒരുപക്ഷേ നിങ്ങളെ അമ്പരപ്പിച്ചേക്കാം. ചില ഉദാഹരണങ്ങൾ നോക്കുക. “വലിയ ജനക്കൂട്ടം അവനെ പിന്തുടർന്നു.” “വലിയൊരു ജനക്കൂട്ടം അവന്റെ അടുക്കൽ വന്നു.” “വലിയ ജനക്കൂട്ടം അവന്റെ അടുക്കൽ വന്നുകൂടി.” “വലിയൊരു പുരുഷാരം അവനോടുകൂടെ സഞ്ചരിച്ചിരുന്നു.” (മത്തായി 4:25; 13:2; 15:30; ലൂക്കോസ് 14:25) അതെ, മിക്കപ്പോഴും യേശുവിനോടൊപ്പം വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു.
7 മതനേതാക്കന്മാർ, “നിലത്തെ ആളുകൾ” എന്നു വിളിച്ചു പുച്ഛിച്ചിരുന്ന സാധാരണക്കാരായിരുന്നു അവരിൽ പലരും. “ന്യായപ്രമാണം അറിയാത്ത ഈ ജനം ശപിക്കപ്പെട്ടവരാകുന്നു” എന്ന് പരസ്യമായി പറയാൻ പരീശന്മാർക്കും പുരോഹിതന്മാർക്കും ഒരു മടിയുമില്ലായിരുന്നു. (യോഹന്നാൻ 7:49) റബ്ബിമാരുടെ പിൽക്കാല ലിഖിതങ്ങളും ഈ വസ്തുത ശരിവെക്കുന്നു. വിലകെട്ടവരായാണ് പല മതനേതാക്കന്മാരും അവരെ കണ്ടിരുന്നത്. അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതോ അവരിൽനിന്നു സാധനങ്ങൾ വാങ്ങുന്നതോ അവരുമായി സമ്പർക്കംപുലർത്തുന്നതോ നിഷിദ്ധമായി കണക്കാക്കിയിരുന്നു. എന്തിന്, അലിഖിത നിയമങ്ങൾ അറിയാത്ത ഈ സാധാരണക്കാർക്ക് പുനരുത്ഥാനംപോലും ഇല്ലെന്ന് ചിലർ വിശ്വസിച്ചു! സഹായത്തിനോ ഉപദേശങ്ങൾക്കോ ആയി ഇങ്ങനെയുള്ള നേതാക്കന്മാരെ സമീപിക്കുന്നതിനു പകരം ആ പാവങ്ങൾ അവരിൽനിന്ന് ഒഴിഞ്ഞുമാറിയതിൽ അതിശയിക്കാനുണ്ടോ? ആ നേതാക്കന്മാരിൽനിന്ന് എത്രയോ വ്യത്യസ്തനായിരുന്നു യേശു!
8 സാധാരണക്കാരുമായി ഇടപഴകാൻ യേശുവിന് യാതൊരു മടിയുമില്ലായിരുന്നു. അവൻ അവരോടൊപ്പം ഭക്ഷണം കഴിച്ചു, അവരെ സുഖപ്പെടുത്തി, അവരെ പഠിപ്പിച്ചു, അവർക്ക് പ്രത്യാശ പകർന്നുകൊടുത്തു. പക്ഷേ, എല്ലാവരുമൊന്നും യഹോവയെ സേവിക്കാനുള്ള അവസരം സ്വീകരിക്കില്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നു. (മത്തായി 7:13, 14) എന്നാൽ അവരിൽ ചിലരെങ്കിലും ശരിയായ പാത തിരഞ്ഞെടുക്കുമെന്ന് അറിയാമായിരുന്നതിനാൽ പ്രതീക്ഷയോടെയാണ് അവൻ ഓരോരുത്തരെയും കണ്ടത്. ‘കണ്ണിൽച്ചോരയില്ലാത്ത’ പുരോഹിതന്മാരിൽനിന്നും പരീശന്മാരിൽനിന്നും എത്രയോ വിഭിന്നനായിരുന്നു യേശു! അത്ഭുതമെന്നു പറയട്ടെ, ചില പുരോഹിതന്മാരും പരീശന്മാരും പോലും യേശുവിനെ തേടിയെത്തി. അവരിൽ പലരും വിശ്വാസം സ്വീകരിച്ച് യേശുവിനെ അനുഗമിക്കുകയും ചെയ്തു. (പ്രവൃത്തികൾ 6:7; 15:5) പേരും പെരുമയുമുള്ള ചിലരും യേശുവിനെ തേടിവന്നു.—മർക്കോസ് 10:17, 22.
9. സ്ത്രീകൾക്ക് യേശുവിനെ സമീപിക്കാൻ മടിതോന്നാതിരുന്നത് എന്തുകൊണ്ട്?
9 സ്ത്രീകൾക്കും യേശുവിനെ സമീപിക്കാൻ മടിതോന്നിയില്ല. എന്നാൽ, നിന്ദയോടും പുച്ഛത്തോടുംകൂടെയാണ് അക്കാലത്തെ മതനേതാക്കന്മാർ സ്ത്രീകളെ വീക്ഷിച്ചിരുന്നത്. സ്ത്രീകളെ പഠിപ്പിക്കുക എന്ന ആശയംതന്നെ റബ്ബിമാർക്ക് വെറുപ്പായിരുന്നു. കോടതികളിൽ സാക്ഷിപറയാൻ സ്ത്രീകളെ അനുവദിച്ചിരുന്നില്ല; അവരുടെ സാക്ഷ്യം വിശ്വാസയോഗ്യമല്ലെന്നായിരുന്നു പൊതുവെയുള്ള ധാരണ. തങ്ങൾ സ്ത്രീകളായി ജനിക്കാത്തതിന് ദൈവത്തോടു നന്ദിപറഞ്ഞുകൊണ്ടുള്ള ഒരു പ്രാർഥനപോലും റബ്ബിമാർക്കിടയിൽ ഉണ്ടായിരുന്നു! പക്ഷേ യേശു അങ്ങനെയല്ലായിരുന്നു. അതുകൊണ്ടുതന്നെ, യേശുവിൽനിന്നു പഠിക്കാനായി പല സ്ത്രീകളും അവനെ സമീപിച്ചു. ലാസറിന്റെ സഹോദരി മറിയ യേശുവിന്റെ കാൽക്കലിരുന്ന് അവന്റെ ഉപദേശം ശ്രദ്ധിച്ചതിനെക്കുറിച്ച് തിരുവെഴുത്തുകളിൽ നാം വായിക്കുന്നു. ആ സമയത്ത് അവളുടെ സഹോദരി മാർത്ത യേശുവിനുവേണ്ടി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. എന്നാൽ തന്റെ ഉപദേശം ശ്രദ്ധിക്കുന്നതിനു പ്രാധാന്യംകൊടുത്ത മറിയയെ യേശു അനുമോദിക്കുന്നതായി നാം കാണുന്നു.—ലൂക്കോസ് 10:39-42.
10. രോഗികളോട് ഇടപെടുന്ന കാര്യത്തിൽ യേശു മതനേതാക്കന്മാരിൽനിന്ന് വ്യത്യസ്തനായിരുന്നത് എങ്ങനെ?
10 രോഗികൾക്കും യേശുവിനെ സമീപിക്കാൻ സ്വാതന്ത്ര്യം തോന്നി. മതനേതാക്കന്മാരാണെങ്കിൽ, ഭ്രഷ്ടുകൽപ്പിക്കപ്പെട്ടവരെപ്പോലെയാണ് പലപ്പോഴും രോഗികളെ വീക്ഷിച്ചിരുന്നത്. കുഷ്ഠരോഗികളെ മാറ്റിപ്പാർപ്പിക്കണമെന്ന് ന്യായപ്രമാണം അനുശാസിച്ചിരുന്നു എന്നതു ശരിയാണ്. പക്ഷേ രോഗം പകരാതിരിക്കാനുള്ള ഒരു മുൻകരുതലായിരുന്നു അത്; അല്ലാതെ, രോഗികളോടു ദയയില്ലാതെ പെരുമാറാനുള്ള ഒരു അടിസ്ഥാനമായിരുന്നില്ല. (ലേവ്യപുസ്തകം 13-ാം അധ്യായം) പിൽക്കാലത്ത് നിലവിൽവന്ന റബ്ബിമാരുടെ നിയമസംഹിത, കുഷ്ഠരോഗികൾ വിസർജ്യംപോലെ നികൃഷ്ടരാണെന്ന് പ്രസ്താവിച്ചു. കുഷ്ഠരോഗികൾ അടുത്തേക്കു വരാതിരിക്കാൻ ചില മതനേതാക്കന്മാർ അവർക്കുനേരെ കല്ലെറിയുകപോലും ചെയ്തു! സമൂഹം ഇത്ര അവജ്ഞയോടെ കണ്ടിരുന്ന ഇവർ ഏതെങ്കിലുമൊരു ഗുരുവിനെ സമീപിക്കാൻ ധൈര്യപ്പെടുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? പക്ഷേ യേശുവിനെ സമീപിക്കാൻ ഇവർ മടിച്ചില്ല എന്നതാണു സത്യം. യേശുവിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട് ഒരു കുഷ്ഠരോഗി നടത്തിയ പ്രസ്താവന നമുക്കെല്ലാം അറിവുള്ളതാണ്: “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.” (ലൂക്കോസ് 5:12) ഈ അപേക്ഷയോട് യേശു എങ്ങനെയാണ് പ്രതികരിച്ചതെന്ന് അടുത്ത അധ്യായത്തിൽ നാം പഠിക്കും. എന്തായാലും, ആർക്കും യേശുവിനെ സമീപിക്കാൻ സാധിക്കുമായിരുന്നു എന്നതിന് ഇതിൽപ്പരം മറ്റെന്തു തെളിവു വേണം?
11. (എ) പാപഭാരത്താൽ നിരാശരായി കഴിഞ്ഞിരുന്നവർ യേശുവിനെ സമീപിക്കാൻ മടിച്ചില്ല എന്നതിന് ഒരു ഉദാഹരണം പറയുക. (ബി) ഇക്കാര്യത്തിൽ യേശുവിനെ അനുകരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 കുറ്റബോധത്താൽ മനസ്സുനീറിക്കഴിഞ്ഞിരുന്നവരും ആശ്വാസത്തിനായി യേശുവിനെ സമീപിച്ചു. യേശു ഒരു പരീശന്റെ വീട്ടിൽ വിരുന്നിനുപോയ സംഭവം നിങ്ങൾ ഓർക്കുന്നുണ്ടാകും. അവിടെവെച്ച്, പാപിനിയായി അറിയപ്പെട്ടിരുന്ന ഒരുവൾ യേശുവിന്റെ അടുക്കൽ വരുന്നു. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് കരച്ചിലടക്കാനായില്ല. അവളുടെ കണ്ണീരിൽ കുതിർന്ന യേശുവിന്റെ പാദങ്ങൾ അവൾ തലമുടികൊണ്ട് തുടയ്ക്കാൻ തുടങ്ങി. പക്ഷേ, യേശുവിനെ വിരുന്നിനു ക്ഷണിച്ച പരീശന് ഇത് രസിച്ചില്ല. തന്റെ അടുക്കൽ വരാൻ യേശു പാപിനിയായ ഒരുവളെ അനുവദിച്ചതിന് അയാൾക്ക് യേശുവിനോട് അമർഷം തോന്നി. എന്നാൽ യേശുവാകട്ടെ, ചെയ്തുപോയ പാപങ്ങളിൽ മനസ്തപിച്ച ആ സ്ത്രീയെ അനുമോദിക്കുകയാണു ചെയ്തത്. യഹോവ അവളുടെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് യേശു അവളെ ആശ്വസിപ്പിച്ചു. (ലൂക്കോസ് 7:36-50) ഇന്നും, കുറ്റബോധത്തിന്റെ ഭാരംപേറി ജീവിക്കുന്നവർക്ക് സഹായം ആവശ്യമാണ്, മുമ്പെന്നത്തെക്കാൾ അധികം. അവരെ സഹായിക്കേണ്ട സ്ഥാനത്തായിരിക്കുന്നവർ യേശുവിനെപ്പോലെയായിരിക്കണം. എങ്കിലേ ഈ പാപികൾക്ക് അവരെ സമീപിക്കാനും ദൈവവുമായി ഒരു അടുത്തബന്ധത്തിലേക്കു വരാനും സാധിക്കൂ. ആകട്ടെ, ആർക്കും യേശുവിനെ സമീപിക്കാൻ മടിതോന്നാതിരുന്നത് എന്തുകൊണ്ടാണ്?
ആളുകളെ യേശുവിലേക്ക് ആകർഷിച്ചത്
12. ആർക്കും യേശുവിനെ സമീപിക്കാമായിരുന്നു എന്നതിൽ അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
12 തന്റെ സ്വർഗീയ പിതാവിന്റെ വ്യക്തിത്വം യേശു അതേപടി പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 14:9) യഹോവ “നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്ന് ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. (പ്രവൃത്തികൾ 17:27) യഹോവയുടെ വിശ്വസ്ത ദാസന്മാർക്കും അവനെ അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്കും എപ്പോൾ വേണമെങ്കിലും, “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവയെ സമീപിക്കാം. (സങ്കീർത്തനം 65:2) ഒന്നോർത്തുനോക്കൂ, അഖിലാണ്ഡത്തിന്റെ പരമാധികാരിയാണ് യഹോവ. എങ്കിലും, ആർക്കും ഏതു സമയത്തും അവനെ സമീപിക്കാം! യേശുവിനും പിതാവിനെപ്പോലെ ആളുകളോട് സ്നേഹമുണ്ട്. യേശുവിന്റെ സ്നേഹത്തിന്റെ ആഴത്തെക്കുറിച്ച് തുടർന്നുവരുന്ന അധ്യായങ്ങളിൽ നാം പഠിക്കും. യേശുവിന്റെ സ്നേഹം നേരിട്ട് അനുഭവിക്കാൻ ആളുകൾക്കായി; അതാണ് മുഖ്യമായും അവരെ അവനിലേക്ക് അടുപ്പിച്ചത്. യേശു സ്നേഹം കാണിച്ച ചില വിധങ്ങളാണ് നാം അടുത്തതായി കാണാൻപോകുന്നത്.
13. മാതാപിതാക്കൾക്ക് യേശുവിനെ അനുകരിക്കാനാകുന്നത് എങ്ങനെ?
13 യേശുവിന് തങ്ങളുടെ ഓരോരുത്തരുടെയും കാര്യത്തിൽ താത്പര്യമുണ്ടെന്ന് മനസ്സിലാക്കാൻ ആളുകൾക്ക് ഒരു പ്രയാസവുമില്ലായിരുന്നു. അവൻ സമ്മർദത്തിൻ കീഴിലായിരുന്നപ്പോഴും ആ താത്പര്യത്തിന് ഒരു കുറവും വന്നില്ല. ചില മാതാപിതാക്കൾ കുട്ടികളെയുംകൊണ്ട് യേശുവിനെ കാണാൻവന്നത് ഓർക്കുന്നില്ലേ? ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന്റെ തിരക്കിലായിരുന്നിട്ടും യേശു അവരോടൊപ്പം സമയം ചെലവഴിച്ചു. മാതാപിതാക്കൾക്ക് അനുകരിക്കാനാകുന്ന എത്ര നല്ല മാതൃക! ഇന്നത്തെക്കാലത്ത് കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് ഒട്ടും എളുപ്പമല്ല എന്നത് ശരിയാണ്. എങ്കിലും, എപ്പോൾവേണമെങ്കിലും മാതാപിതാക്കളെ സമീപിക്കാമെന്ന് കുട്ടികൾക്ക് തോന്നണം; അത് വളരെ പ്രധാനമാണ്. ചിലപ്പോൾ തിരക്കിട്ട് നിങ്ങൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോഴായിരിക്കും നിങ്ങളുടെ കുട്ടി ഒരാവശ്യവുമായി വരുന്നത്. അവനെ ശ്രദ്ധിക്കാൻ അപ്പോൾ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. എന്നാൽ ‘ഇതു തീർത്തിട്ട് ഞാൻ ഉടനെ വരാം’ എന്നു പറഞ്ഞ് അവനെ ആശ്വസിപ്പിക്കാൻ നിങ്ങൾക്കാകില്ലേ? പറഞ്ഞവാക്ക് നിങ്ങൾ പാലിക്കുമ്പോൾ, ക്ഷമയോടെ കാത്തിരിക്കുന്നതിന് ഗുണമുണ്ടെന്ന് അവൻ മനസ്സിലാക്കും. എന്തു പ്രശ്നമുണ്ടെങ്കിലും അതുമായി എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അടുത്തുവരാമെന്നും അവന് മനസ്സിലാകും.
14-16. (എ) യേശു ആദ്യത്തെ അത്ഭുതം ചെയ്യാൻ ഇടയായ സാഹചര്യമെന്ത്? (ബി) അത് ഒരു അത്ഭുതമാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (സി) കാനായിലെ അത്ഭുതം യേശുവിനെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? (ഡി) മാതാപിതാക്കൾക്ക് അതിൽനിന്ന് എന്തു പഠിക്കാനാകും?
14 മറ്റുള്ളവരുടെ ആകുലതകൾ താൻ കാര്യമായെടുക്കുന്നു എന്ന് യേശു കാണിച്ചുകൊടുത്തു. യേശുവിന്റെ ആദ്യത്തെ അത്ഭുതംതന്നെ എടുക്കുക. ഗലീലയിലെ ഒരു പട്ടണമായ കാനായിൽ ഒരു വിവാഹവിരുന്നിൽ പങ്കെടുക്കുകയായിരുന്നു അവൻ. അപ്പോഴാണ് ഒരു പ്രശ്നം: വീഞ്ഞ് തീർന്നുപോയി! യേശുവിന്റെ അമ്മയായ മറിയ അവനോട് ഇക്കാര്യം പറയുന്നു. യേശു എന്തു ചെയ്തു? ആറു വലിയ കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ പരിചാരകരോട് ആവശ്യപ്പെട്ടു. പിന്നെ, യേശു പറഞ്ഞതനുസരിച്ച് അവർ അതിൽ കുറച്ചെടുത്ത് വിരുന്നുവാഴിക്ക് കൊണ്ടുപോയി കൊടുത്തു. അത്ഭുതമെന്നു പറയട്ടെ, വെള്ളം വീഞ്ഞായി മാറിയിരിക്കുന്നു! നല്ല ഒന്നാന്തരം വീഞ്ഞ്! അത് എങ്ങനെ സംഭവിച്ചു? വല്ല ജാലവിദ്യയുമായിരുന്നോ? അല്ല. ശരിക്കും, ‘വെള്ളം വീഞ്ഞായി മാറിയിരുന്നു.’ (യോഹന്നാൻ 2:1-11) ഒരു വസ്തുവിനെ മറ്റൊന്നാക്കി മാറ്റുകയെന്നത് മനുഷ്യന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. ഈയത്തെ സ്വർണമാക്കിമാറ്റാൻ ആൽക്കെമിസ്റ്റുകൾ നൂറ്റാണ്ടുകളോളം ശ്രമിച്ചിട്ടുണ്ട്. ഒരുപാട് സമാനതകളുള്ള ലോഹങ്ങളാണ് ഈയവും സ്വർണവും; എന്നിട്ടും അവരുടെ ശ്രമം വിജയം കണ്ടില്ല. * വെള്ളത്തിന്റെയും വീഞ്ഞിന്റെയും കാര്യമോ? രണ്ട് അടിസ്ഥാന മൂലകങ്ങൾ കൂടിച്ചേർന്ന ലഘുവായ ഒരു സംയുക്തമാണ് വെള്ളം. എന്നാൽ വീഞ്ഞാകട്ടെ, പല അടിസ്ഥാന മൂലകങ്ങൾ അടങ്ങിയ ആയിരത്തോളം പദാർഥങ്ങൾ ചേർന്ന് ഉണ്ടായിട്ടുള്ളതാണ്! ഇത്ര വലിയൊരു അത്ഭുതം പ്രവർത്തിക്കാൻ യേശു തയ്യാറായത് എന്തുകൊണ്ടാണ്? അതും, വിരുന്നിനിടെ വീഞ്ഞു തീർന്നുപോയി എന്ന ഒരു നിസ്സാര കാര്യത്തിന്?
15 മണവാളനും മണവാട്ടിക്കും ഇത് നിസ്സാരമായ ഒരു കാര്യമായിരുന്നില്ല. പുരാതന ഇസ്രായേലിൽ, ക്ഷണിക്കപ്പെട്ട അതിഥികളെ സത്കരിക്കുന്നതിന് വലിയ പ്രാധാന്യംകൽപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, വിരുന്നിനിടെ വീഞ്ഞ് തീർന്നുപോകുക എന്നത് മണവാളനും മണവാട്ടിക്കും അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു. വിവാഹനാളിൽ മാത്രമല്ല പിന്നീടുള്ള വർഷങ്ങളിലും അതിനെക്കുറിച്ചുള്ള ഓർമകൾ ഒരു വേദനയായി അവരുടെ മനസ്സിൽ അവശേഷിക്കും. അവർക്ക് ആ പ്രശ്നം വലുതായിരുന്നു; യേശുവും അത് കാര്യമായെടുത്തു. അതുകൊണ്ടാണ് അവൻ അവരുടെ സഹായത്തിനെത്തിയത്. തങ്ങളുടെ പ്രശ്നങ്ങളുമായി ആളുകൾ എന്തുകൊണ്ടാണ് യേശുവിന്റെ അടുക്കൽ ചെന്നതെന്ന് ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിക്കാണും.
നിങ്ങൾക്കു മക്കളെക്കുറിച്ച് ചിന്തയുണ്ടെന്ന് അവർക്കു മനസ്സിലാകണം; അങ്ങനെയാകുമ്പോൾ നിങ്ങളെ സമീപിക്കാൻ അവർക്ക് സ്വാതന്ത്ര്യം തോന്നും
16 മാതാപിതാക്കൾക്ക് ഇതിൽനിന്ന് ഒരു നല്ല പാഠം പഠിക്കാനാകും. എന്തെങ്കിലും പ്രശ്നവുമായി നിങ്ങളുടെ കുട്ടി നിങ്ങളെ സമീപിക്കുന്നു എന്നു കരുതുക. ‘ഇതൊന്നും അത്ര വലിയ കാര്യമല്ല’ എന്നു പറഞ്ഞ് അവനെ തിരിച്ചയയ്ക്കാനായിരിക്കും നിങ്ങൾക്ക് ആദ്യം തോന്നുന്നത്. നിങ്ങളുടെ വലിയ പ്രശ്നങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കുട്ടിയുടെ പ്രശ്നം എത്ര നിസ്സാരമാണെന്നോർത്ത് ചിലപ്പോൾ നിങ്ങൾക്കു ചിരിവന്നേക്കാം. പക്ഷേ കുട്ടിക്ക് അത് നിസ്സാരമല്ലെന്ന് ഓർക്കണം! നിങ്ങളുടെ പൊന്നോമനയുടെ പ്രശ്നം നിങ്ങളുടെയും പ്രശ്നമായിരിക്കണം, ശരിയല്ലേ? കുട്ടികളുടെ പ്രശ്നങ്ങൾ നിങ്ങൾ കാര്യമായെടുക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കുമ്പോൾ എന്തു സങ്കടവുമായും നിങ്ങളുടെ അടുത്ത് ഓടിയെത്താൻ അവർ മടിക്കില്ല.
17. (എ) സൗമ്യതയുടെ കാര്യത്തിൽ യേശു എന്ത് മാതൃകവെച്ചു? (ബി) സൗമ്യത കരുത്തിന്റെ തെളിവാണെന്ന് പറയുന്നത് എന്തുകൊണ്ട്?
17 മൂന്നാം അധ്യായത്തിൽ നാം പഠിച്ചതുപോലെ, സൗമ്യതയും താഴ്മയും ഉള്ളവനായിരുന്നു യേശു. (മത്തായി 11:29) ആകർഷകമായ ഒരു ഗുണമാണ് സൗമ്യത; ഒരാൾക്ക് ഉള്ളിന്റെ ഉള്ളിൽ എത്ര താഴ്മയുണ്ട് എന്നതിന്റെ ശക്തമായ തെളിവ്. ദൈവിക ജ്ഞാനവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ ഗുണം പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഭാഗമാണ്. (ഗലാത്യർ 5:22, 23; യാക്കോബ് 3:13) അങ്ങേയറ്റം പ്രകോപനപരമായ സാഹചര്യങ്ങളിലും യേശു സംയമനം പാലിച്ചു. യേശുവിന്റെ സൗമ്യത ഒരു ദൗർബല്യമാണെന്ന് ആരും പറയില്ല. “ശാന്തതയ്ക്ക് കാരിരുമ്പിന്റെ കരുത്തുണ്ട്” എന്ന് ഒരു പണ്ഡിതൻ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി. പലപ്പോഴും, സംയമനം പാലിക്കാനും മറ്റുള്ളവരോട് സൗമ്യതയോടെ ഇടപെടാനുമാണ് കരുത്തുവേണ്ടത്. എന്നാൽ, നമ്മുടെ ശ്രമവും യഹോവയുടെ സഹായവും കൂടി ആകുമ്പോൾ നമുക്ക് യേശുവിനെപ്പോലെ സൗമ്യത കാണിക്കാനാകും. അങ്ങനെയാകുമ്പോൾ മറ്റുള്ളവർക്ക് നമ്മെ സമീപിക്കാൻ ഏറെ എളുപ്പമായിരിക്കും.
18. (എ) യേശു ന്യായബോധമുള്ളവനായിരുന്നു എന്നു കാണിക്കുന്ന ഒരു ഉദാഹരണം പറയുക. (ബി) ന്യായബോധമുള്ളയാളെ സമീപിക്കാൻ ആളുകൾക്കു മടിതോന്നില്ല എന്നു പറയുന്നത് എന്തുകൊണ്ട്?
18 യേശു ന്യായബോധമുള്ളവനായിരുന്നു. അവൻ സോർ എന്ന പട്ടണത്തിൽ ആയിരിക്കെ തന്റെ മകൾക്ക് “ഭൂതോപദ്രവം കഠിനമായിരിക്കുന്നു” എന്നും അവളെ സുഖപ്പെടുത്തണമെന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ അവനെ കാണാൻവന്നു. അവൾ പറയുന്നതുപോലെ ചെയ്യാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അവളെ ബോധ്യപ്പെടുത്താൻ യേശു പലരീതിയിൽ ശ്രമിച്ചുനോക്കി. ആദ്യം അവൻ മൗനംപാലിച്ചു. പിന്നെ, അവൾ പറഞ്ഞതുപോലെ താൻ ചെയ്യാത്തതിന്റെ കാരണം എന്താണെന്നു പറഞ്ഞു. അതു കുറച്ചുകൂടെ വ്യക്തമാക്കാൻ ഒരു ദൃഷ്ടാന്തവും പറഞ്ഞു. യേശു കടുംപിടിത്തക്കാരനായിരുന്നു എന്നാണോ ഇതു കാണിക്കുന്നത്? തന്നെപ്പോലെ വലിയൊരാളോട് മറുത്തുപറയുന്നതു സൂക്ഷിച്ചുവേണം എന്നു സൂചിപ്പിക്കുന്ന രീതിയിലായിരുന്നോ അവൻ സംസാരിച്ചത്? അല്ല. യേശുവിനോടു സംസാരിക്കാൻ അവൾക്ക് ഒട്ടും ഭയം തോന്നിയില്ല. ഒരിക്കൽ സഹായം ചോദിച്ചിട്ട് അവൾ ശ്രമം ഉപേക്ഷിച്ചോ? ഇല്ല. യേശുവിന് താത്പര്യമില്ലെന്നു കണ്ടിട്ടും അവനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. പിന്മാറാൻ കൂട്ടാക്കാതിരുന്ന ആ സ്ത്രീയുടെ വിശ്വാസം എത്ര വലുതാണെന്ന് കണ്ട യേശു അവളുടെ മകളെ സുഖപ്പെടുത്തി. (മത്തായി 15:22-28) അതെ, ന്യായബോധമുള്ളവനായിരുന്നു യേശു. ആളുകളെ ശ്രദ്ധിക്കാൻ അവൻ മനസ്സുകാണിച്ചു. ഉചിതമായ സാഹചര്യങ്ങളിൽ അവൻ വഴങ്ങിക്കൊടുത്തു. യേശുവിനെ സമീപിക്കാൻ ആളുകൾ മടിക്കാഞ്ഞതിൽ അത്ഭുതമില്ല!
നിങ്ങൾ യേശുവിനെ അനുകരിക്കുന്നുവോ?
19. ആളുകൾക്ക് എളുപ്പം സമീപിക്കാവുന്നവരാണോ നമ്മളെന്ന് എങ്ങനെ അറിയാനാകും?
19 ആർക്കും എപ്പോൾവേണമെങ്കിലും സമീപിക്കാവുന്നവരായി അറിയപ്പെടാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. തന്റെ കീഴിൽ ജോലിചെയ്യുന്ന ആർക്കും ഏതുസമയത്തും തന്നെ സമീപിക്കാം എന്ന് അധികാരസ്ഥാനത്തുള്ള ചിലർ അഭിമാനത്തോടെ പറയാറുണ്ട്. എന്നാൽ ബൈബിൾ ഈ മുന്നറിയിപ്പു തരുന്നു: “തങ്ങൾ വിശ്വസ്തരും സ്നേഹം നിറഞ്ഞവരുമാണെന്ന് പലരും പറയുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അത്തരത്തിലുള്ളവരെ കണ്ടെടുക്കുക വിഷമകരം തന്നെ.” (സദൃശവാക്യങ്ങൾ 20:6, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) ആർക്കും സമീപിക്കാവുന്നവരാണ് നമ്മളെന്ന് പറയാൻ എളുപ്പമാണ്. എന്നാൽ വാസ്തവത്തിൽ നമ്മൾ അങ്ങനെയാണോ? ഇക്കാര്യത്തിൽ നാം യേശുവിനെ അനുകരിക്കുന്നുണ്ടോ? ഉണ്ടെന്നു സ്വയം പറഞ്ഞാൽപ്പോരാ, മറ്റുള്ളവർക്ക് അതു മനസ്സിലാകണം. പൗലോസ് പറഞ്ഞതു ശ്രദ്ധിക്കുക: “നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ.” (ഫിലിപ്പിയർ 4:5) ‘മറ്റുള്ളവർ എന്നെ എങ്ങനെയാണ് കാണുന്നത്? എനിക്ക് എന്തു പേരാണുള്ളത്?’ എന്ന് നാം ഓരോരുത്തരും ചിന്തിക്കണം.
എല്ലാവർക്കും സമീപിക്കാവുന്നവരായിരിക്കാൻ മൂപ്പന്മാർ ശ്രമിക്കുന്നു
20. (എ) മറ്റുള്ളവർക്കു സമീപിക്കാൻ പറ്റുന്നവരായിരിക്കണം ക്രിസ്തീയ മൂപ്പന്മാർ എന്നു പറയുന്നത് എന്തുകൊണ്ട്? (ബി) സഭയിലെ മൂപ്പന്മാരിൽനിന്ന് നാം കണക്കിലേറെ പ്രതീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
20 യേശുവിന്റെ ഈ ഗുണം അനുകരിക്കാൻ ക്രിസ്തീയ മൂപ്പന്മാർ പ്രത്യേകം ശ്രദ്ധിക്കുന്നു. യെശയ്യാവു 32:1, 2-ലെ വാക്കുകൾക്കു ചേർച്ചയിൽ ജീവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ് അവർ: “ഓരോരുത്തൻ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.” ആളുകൾക്ക് തങ്ങളെ സമീപിക്കാൻ കഴിഞ്ഞാൽ മാത്രമേ സംരക്ഷണവും നവോന്മേഷവും ആശ്വാസവും പ്രദാനംചെയ്യാൻ മൂപ്പന്മാർക്കാകൂ. ഈ ദുഷ്കരനാളിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവരാണ് മൂപ്പന്മാർ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യേശുവിനെ അനുകരിക്കുന്നത് എല്ലായ്പോഴും അത്ര എളുപ്പമായിരിക്കില്ല. എങ്കിലും യഹോവയുടെ ആടുകളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാത്തത്ര തിരക്കിലാണ് തങ്ങൾ എന്ന പ്രതീതിയുളവാക്കാതിരിക്കാൻ അവർ പരമാവധി ശ്രമിക്കുന്നു. (1 പത്രോസ് 5:2) സഭയിലെ മറ്റ് അംഗങ്ങളും ന്യായബോധം പ്രകടമാക്കുന്നു. മൂപ്പന്മാരിൽനിന്നു കണക്കിലേറെ പ്രതീക്ഷിക്കാതെ അവർ താഴ്മയും സഹകരണവും കാണിക്കുന്നു.—എബ്രായർ 13:17.
21. (എ) കുട്ടികൾക്ക് സമീപിക്കാൻ സ്വാതന്ത്ര്യം തോന്നുന്നതിന് മാതാപിതാക്കൾ എന്തു ചെയ്യണം? (ബി) അടുത്ത അധ്യായത്തിൽ നാം എന്തു പഠിക്കും?
21 കുട്ടികൾക്ക് ഏതുസമയത്തും മാതാപിതാക്കളെ സമീപിക്കാൻ സ്വാതന്ത്ര്യം തോന്നണം. അങ്ങനെയായിരിക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കുന്നു. ഇത് ഒരു നിസ്സാരകാര്യമല്ല! എന്തു കാര്യവും മാതാപിതാക്കളോടു തുറന്നുപറയാൻ മടിക്കേണ്ടതില്ല എന്നു കുട്ടികൾക്കു മനസ്സിലാകണം. അതാണല്ലോ മാതാപിതാക്കൾ ആഗ്രഹിക്കുന്നതും. അങ്ങനെയെങ്കിൽ, കുട്ടിക്ക് ഒരു കാര്യം സംബന്ധിച്ച് തെറ്റായ വീക്ഷണമാണുള്ളതെന്നു മനസ്സിലാക്കുകയോ അല്ലെങ്കിൽ ചെയ്തുപോയ ഒരു തെറ്റ് അവൻ ഏറ്റുപറയുകയോ ചെയ്യുമ്പോൾ മാതാപിതാക്കൾ എന്തുചെയ്യും? പൊട്ടിത്തെറിക്കുന്നതിനു പകരം അവർ സംയമനം പാലിക്കും, ന്യായബോധമുള്ളവരായിരിക്കാൻ ശ്രമിക്കും. നേർവഴിക്കു നടക്കാൻ ക്ഷമയോടെ കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം അവർക്കു തങ്ങളോട് മനസ്സുതുറക്കാൻ മാതാപിതാക്കൾ അവസരമുണ്ടാക്കുകയും ചെയ്യും. എല്ലാവർക്കും യേശുവിന്റെ അടുക്കൽ ചെല്ലാൻ സ്വാതന്ത്ര്യം തോന്നിയെന്ന് നാം പഠിച്ചല്ലോ. അതുപോലെയായിരിക്കാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. യേശുവിന്റെ അനുകമ്പയെക്കുറിച്ച് ചർച്ചചെയ്യുന്നതാണ് അടുത്ത അധ്യായം. ആളുകളെ യേശുവിലേക്ക് ആകർഷിച്ച പല ഗുണങ്ങളിൽ ഒന്നാണ് അത്.
^ ആവർത്തനപ്പട്ടികയിൽ ഏതാണ്ട് അടുത്തടുത്തായിട്ടാണ് ഈയത്തിന്റെയും സ്വർണത്തിന്റെയും സ്ഥാനം എന്ന് രസതന്ത്രം പഠിച്ചിട്ടുള്ളവർക്ക് അറിയാം. ഒരു ഈയം ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ സ്വർണത്തെക്കാൾ കേവലം മൂന്ന് പ്രോട്ടോണുകളാണ് കൂടുതലുള്ളത്. അൽപ്പം ഈയം സ്വർണമാക്കിമാറ്റാൻ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ പ്രക്രിയയ്ക്ക് ധാരാളം ഊർജം ആവശ്യമായി വരും എന്നതിനാൽ അത് വളരെ ചെലവേറിയതാണ്.