പാഠം 2—സമയവും വിശുദ്ധ തിരുവെഴുത്തുകളും
നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 2—സമയവും വിശുദ്ധ തിരുവെഴുത്തുകളും
ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന സമയ വിഭജനങ്ങളും പൊതു ഉപയോഗത്തിലിരിക്കുന്ന കലണ്ടറുകളും ബൈബിളിനായുളള ആധാരത്തീയതികളും “കാലത്തിന്റെ നീരൊഴുക്കു”സംബന്ധിച്ച മററു രസകരമായ ആശയങ്ങളും വർണിക്കുന്നു.
1, 2. ശലോമോൻ സമയത്തെക്കുറിച്ച് എന്ത് എഴുതി, സമയത്തിന്റെ ക്ഷണികപ്രകൃതിയുടെ വീക്ഷണത്തിൽ നാം അതുകൊണ്ട് എന്തു ചെയ്യണം?
സമയത്തിന്റെ കടന്നുപോക്കിനെക്കുറിച്ചു മനുഷ്യൻ അത്യന്തം ബോധവാനാണ്. ക്ലോക്കിന്റെ ഓരോ ടിക് ശബ്ദത്തിലും അവൻ കാലത്തിന്റെ ഇടനാഴിയിൽ ഒരു പടികൂടെ മുന്നോട്ടു നീങ്ങുന്നു. അവൻ സമയത്തെ ഉചിതമായി ഉപയോഗിക്കുന്നുവെങ്കിൽ തീർച്ചയായും ജ്ഞാനമുളളവനാണ്. ശലോമോൻരാജാവ് എഴുതിയതുപോലെ, “എല്ലാററിന്നും ഒരു സമയമുണ്ടു; ആകാശത്തിൻകീഴുളള സകല കാര്യത്തിന്നും ഒരു കാലം ഉണ്ടു. ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചുകളവാൻ ഒരു കാലം, പണിവാൻ ഒരു കാലം; കരവാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം.” (സഭാ. 3:1-4) സമയം എത്ര ക്ഷണികമാണ്! പരിജ്ഞാന സമൃദ്ധി ഉൾക്കൊളളാനും ഈ ഭൂമിയിൽ മനുഷ്യനു യഹോവ പ്രദാനംചെയ്തിരിക്കുന്ന മറെറല്ലാ നല്ല വസ്തുക്കളും ആസ്വദിക്കാനും സാധാരണ ആയുർദൈർഘ്യമായ 70 വർഷം തീരെ ഹ്രസ്വമായ ഒരു കാലമാണ്. “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.”—സഭാ. 3:11; സങ്കീ. 90:10.
2 യഹോവതന്നെ നിത്യകാലം ജീവിക്കുന്നു. അവന്റെ സൃഷ്ടികളെസംബന്ധിച്ചാണെങ്കിൽ, കാലത്തിന്റെ നീരൊഴുക്കിൽ അവയെ സ്ഥാപിക്കാൻ അവന് ഇഷ്ടംതോന്നി. സ്വർഗത്തിലെ ദൂതൻമാർക്ക്, മത്സരിയായ സാത്താനു പോലും, കാലം കടന്നുപോകുന്നതിനെക്കുറിച്ചു പൂർണബോധ്യമുണ്ട്. (ദാനീ. 10:13; വെളി. 12:12) മനുഷ്യവർഗത്തെസംബന്ധിച്ച്, “അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു” എന്ന് എഴുതപ്പെട്ടിരിക്കുന്നു. (സഭാ. 9:11) എല്ലായ്പോഴും ദൈവത്തെ തന്റെ ചിന്തകളിൽ ഉൾപ്പെടുത്തുകയും ‘തത്സമയത്തെ ഭക്ഷണം’ ദൈവം ഒരുക്കിത്തരുന്നതിനെ സ്വീകരിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടനാണ്!—മത്തായി 24:45.
3. സമയത്തിനും സ്ഥലത്തിനും പൊതുവിൽ എന്തുണ്ട്?
3 സമയം ഏകദിശാപരമാണ്. സമയം സാർവത്രികമാണെങ്കിലും, ജീവിച്ചിരിക്കുന്ന ആർക്കും അത് എന്താണെന്നു പറയാൻ കഴിവില്ല. അതു സ്ഥലം പോലെ അപരിമേയമാണ്. കാലത്തിന്റെ നീരൊഴുക്ക് എവിടെ തുടങ്ങിയെന്നോ അത് എങ്ങോട്ട് ഒഴുകുന്നുവെന്നോ ആർക്കും വിശദീകരിക്കാനാവില്ല. “അനിശ്ചിതകാലംമുതൽ അനിശ്ചിതകാലംവരെ” ദൈവമായിരിക്കുന്നവൻ എന്നു വർണിക്കപ്പെടുന്ന യഹോവയുടെ അതിരററ അറിവിൽപെട്ട കാര്യങ്ങളാണവ.—സങ്കീ. 90:2, NW.
4. സമയത്തിന്റെ ഗതി സംബന്ധിച്ച് എന്തു പറയാൻ കഴിയും?
4 മറിച്ച്, മനസ്സിലാക്കാൻ കഴിയുന്ന ചില സ്വഭാവവിശേഷങ്ങൾ സമയത്തിനുണ്ട്. അതിന്റെ ഒഴുക്കിന്റെ പ്രത്യക്ഷത്തിലുളള തോത് അളക്കാൻ കഴിയും. കൂടാതെ, അത് ഒരു ദിശയിൽമാത്രമാണു നീങ്ങുന്നത്. ഒരു ഏകദിശാതെരുവിലെ സഞ്ചാരം പോലെ സമയം ഇടവിടാതെ ആ ഒരേ ദിശയിൽ നീങ്ങുന്നു—മുമ്പോട്ട്, എക്കാലത്തും മുമ്പോട്ടുതന്നെ. മുമ്പോട്ടുളള അതിന്റെ ഗമനത്തിന്റെ വേഗം എന്തായിരുന്നാലും, സമയത്തെ ഒരിക്കലും പിമ്പോട്ടടിക്കാൻ കഴിയില്ല. നാം നൈമിഷികമായ ഒരു വർത്തമാനകാലത്താണു ജീവിക്കുന്നത്. എന്നിരുന്നാലും, ഈ വർത്തമാനകാലം ചലിക്കുകയാണ്, ഭൂതകാലത്തേക്കു തുടർച്ചയായി ഒഴുകുകയാണ്. അതിനു നിർത്തലില്ല.
5. ഭൂതകാലത്തെ നേടി അല്ലെങ്കിൽ നഷ്ടപ്പെടുത്തി എന്നു പറയാവുന്നതെന്തുകൊണ്ട്?
5 ഭൂതകാലം. ഭൂതകാലം കഴിഞ്ഞുപോയി, അതു ചരിത്രമാണ്, അത് ഒരിക്കലും ആവർത്തിക്കാനാവില്ല. ഭൂതകാലത്തെ തിരികെ വരുത്താനുളള ഏതു ശ്രമവും ഒരു വെളളച്ചാട്ടത്തെ മേൽപ്പോട്ടു വിടാനോ ഒരു അമ്പ് അത് എയ്തുവിട്ട വില്ലിലേക്കു തിരികെ വരുത്താനോ ശ്രമിക്കുന്നതുപോലെ അസാധ്യമാണ്. നമ്മുടെ തെററുകൾ കാലത്തിന്റെ നീരൊഴുക്കിൽ അവയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്, യഹോവക്കു മാത്രം മായിച്ചുകളയാൻ കഴിയുന്ന ഒരു മുദ്രയാണത്. (യെശ. 43:25) സമാനമായി, ഒരു മനുഷ്യന്റെ കഴിഞ്ഞ കാലത്തെ സത്പ്രവൃത്തികൾ യഹോവയിൽനിന്നുളള അനുഗ്രഹത്തോടെ ‘തിരികെ കിട്ടുന്ന’ ഒരു രേഖ സൃഷ്ടിച്ചിരിക്കുന്നു. (സദൃ. 12:14; 13:22) ഭൂതകാലം നേട്ടമോ നഷ്ടമോ ഉളവാക്കിയിട്ടുണ്ട്. മേലാൽ അതിൻമേൽ നിയന്ത്രണമില്ല. ദുഷ്ടൻമാരെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.”—സങ്കീ. 37:2.
6. ഭാവി ഭൂതത്തിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ, നാം വിശേഷാൽ അതിൽ തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
6 ഭാവി. ഭാവി വ്യത്യസ്തമാണ്. അത് എപ്പോഴും നമ്മുടെ നേരെ ഒഴുകിവരുകയാണ്. ദൈവവചനത്തിന്റെ സഹായത്താൽ നമ്മുടെ മുമ്പാകെ ഉരുണ്ടുകൂടുന്ന പ്രതിബന്ധങ്ങളെ തിരിച്ചറിയാനും അവയെ നേരിടുന്നതിന് ഒരുങ്ങാനും നമുക്കു കഴിയും. നമുക്കു “സ്വർഗ്ഗത്തിൽ നിക്ഷേപം” സ്വരൂപിക്കാൻ കഴിയും. (മത്താ. 6:20) ഈ നിക്ഷേപങ്ങളെ കാലത്തിന്റെ നീരൊഴുക്ക് അടിച്ചുനീക്കുകയില്ല. അവ നമ്മോടുകൂടെ ഉണ്ടായിരിക്കും, അനുഗ്രഹത്തിന്റെ ഒരു നിത്യഭാവിയിലേക്കു നിലനിൽക്കുകയും ചെയ്യും. സമയം ആ ഭാവിയെ ബാധിക്കുമെന്നുളളതുകൊണ്ട് അതിനെ ജ്ഞാനപൂർവം ഉപയോഗിക്കുന്നതിൽ നാം തത്പരരാണ്.—എഫെ. 5:15, 16.
7. മനുഷ്യന് ഏതു സമയസൂചകങ്ങൾ യഹോവ ഒരുക്കിത്തന്നിരിക്കുന്നു?
7 സമയ സൂചകങ്ങൾ. നമ്മുടെ ആധുനികനാളിലെ വാച്ചുകളും ക്ലോക്കുകളും സമയസൂചകങ്ങളാണ്. അവ സമയം അളക്കുന്നതിനുളള അളവുകോലുകളായി ഉതകുന്നു. അതുപോലെതന്നെ സ്രഷ്ടാവായ യഹോവ ബൃഹത്തായ സമയസൂചകങ്ങളെ—സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്ന ഭൂമിയെയും, ഭൂമിക്കുചുററും കറങ്ങുന്ന ചന്ദ്രനെയും, സൂര്യനെയും—ചലനഗതിയിലാക്കിയിരിക്കുന്നു. തന്നിമിത്തം ഭൂമിയിലെ മമനുഷ്യന്റെ കാഴ്ചപ്പാടിൽ അവനു സമയത്തെക്കുറിച്ചു കൃത്യമായ അറിവു ലഭിക്കുന്നു. “പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ . . . എന്നു ദൈവം കല്പിച്ചു.” (ഉല്പ. 1:14, 15) അങ്ങനെ, പരസ്പരബന്ധമുളള ഉദ്ദേശ്യങ്ങളോടുകൂടിയ ബഹുലങ്ങളായ വസ്തുക്കളെന്ന നിലയിൽ ഈ നഭോഗോളങ്ങൾ അവയുടെ തികവാർന്ന കാലചക്രങ്ങളിൽ കാലത്തിന്റെ ഏകദിശാ ചലനത്തെ അനന്തമായും തെററുവരുത്താതെയും അളന്നുകൊണ്ടു ഗതിചെയ്യുന്നു.
8. ബൈബിളിൽ “ദിവസം” എന്ന പദം ഏതു വ്യത്യസ്ത അർഥങ്ങളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു?
8 ദിവസം. ബൈബിളിൽ “ദിവസം” എന്ന പദം വ്യത്യസ്തമായ പല അർഥങ്ങളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു, അതിന് ആധുനിക കാലങ്ങളിൽ വിവിധ പ്രയുക്തികൾ ഉളളതുപോലെതന്നെ. ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു പൂർണഭ്രമണം നടത്തുമ്പോൾ അത് 24 മണിക്കൂർ അടങ്ങിയ ഒരു ദിവസം അളന്നുതിരിക്കുന്നു. ഈ അർഥത്തിൽ, ഒരു ദിവസം പകലും രാത്രിയും ചേർന്ന് ഉണ്ടാകുന്നു, മൊത്തം 24 മണിക്കൂർ. (യോഹ. 20:19) എന്നിരുന്നാലും, സാധാരണമായി 12 മണിക്കൂർ ഉളള പകലും ദിവസം എന്നു വിളിക്കപ്പെടുന്നു. “ദൈവം വെളിച്ചത്തിന്നു പകൽ [“ദിവസം,” NW] എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു.” (ഉല്പ. 1:5) ഇതു “രാത്രി” എന്ന പദം ഉദിപ്പിക്കുന്നു, സാധാരണമായി ശരാശരി 12 മണിക്കൂർ സമയത്തെ ഇരുട്ടിന്റെ സമയം. (പുറ. 10:13) മറെറാരു അർഥം “ദിവസം(ങ്ങൾ)” എന്ന പദം ഏതെങ്കിലും പ്രമുഖ വ്യക്തിയുടെ അതേ കാലഘട്ടത്തെ പരാമർശിക്കുന്നടത്താണുളളത്. ദൃഷ്ടാന്തത്തിന്, “ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ നാളുകളിൽ” യെശയ്യാവ് ദർശനം കണ്ടു. (യെശ. 1:1, NW), നോഹയുടെയും ലോത്തിന്റെയും നാളുകൾ പ്രവചനപരമാണെന്നു പറയപ്പെട്ടിരിക്കുന്നു. (ലൂക്കൊ. 17:26-30) “ദിവസം” എന്ന പദത്തിന്റെ അയവുളളതോ ആലങ്കാരികമോ ആയ ഒരു ഉപയോഗം ‘യഹോവക്കു ഒരു ദിവസം ആയിരം വർഷംപോലെയാണ്’ എന്നു പത്രൊസ് പറയുന്നതാണ്. (2 പത്രൊ. 3:8, NW) ഉല്പത്തി വിവരണത്തിലെ സൃഷ്ടി ദിവസം അതിലും ദീർഘമായ ഒരു കാലഘട്ടമാണ്—സഹസ്രാബ്ദങ്ങൾ. (ഉല്പ. 2:2, 3; പുറ. 20:11) ബൈബിളിലെ സന്ദർഭം “ദിവസം” എന്ന പദത്തിനു ബാധകമാകുന്ന അർഥം സൂചിപ്പിക്കുന്നു.
9. (എ) 60 മിനിററു വീതമുളള 24 മണിക്കൂറുകളായുളള ദിവസത്തിന്റെ വിഭജനം എങ്ങനെ ഉണ്ടായി? (ബി) എബ്രായ തിരുവെഴുത്തുകളിൽ ഏതു സമയസൂചകങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു?
9 മണിക്കൂർ. 24 മണിക്കൂറായുളള ദിവസത്തിന്റെ വിഭജനം ഈജിപ്തിൽ നടന്നതായി കണ്ടെത്തപ്പെടുന്നു. 60 മിനിററായുളള മണിക്കൂറിന്റെ ആധുനിക നാളിലെ വിഭജനം തുടങ്ങിയതു ബാബിലോന്യ ഗണിതശാസ്ത്രത്തിൽനിന്നാണ്, അതു ഷഷ്ടിസംബന്ധമായ (60 എന്ന സംഖ്യയെ അടിസ്ഥാനപ്പെടുത്തിയുളളത്) ഒരു സമ്പ്രദായമാണ്. എബ്രായ തിരുവെഴുത്തുകളിൽ മണിക്കൂറുകളായുളള വിഭജനത്തെക്കുറിച്ചുളള പ്രസ്താവമില്ല. a ദിവസത്തെ നിശ്ചിത മണിക്കൂറുകളായി വിഭജിക്കുന്നതിനു പകരം, എബ്രായ തിരുവെഴുത്തുകൾ “രാവിലെ,” “ഉച്ച,” “മധ്യാഹ്നം” “സന്ധ്യ” എന്നിങ്ങനെയുളള പദപ്രയോഗങ്ങൾ സമയസൂചകങ്ങളായി ഉപയോഗിക്കുന്നു. (ഉല്പ. 24:11; 43:16; ആവ. 28:29; 1 രാജാ. 18:26) “രാത്രിയാമങ്ങൾ” എന്നു വിളിക്കപ്പെട്ട മൂന്നു ഘട്ടങ്ങളായി രാത്രി വിഭജിക്കപ്പെട്ടു. (സങ്കീ. 63:6), “മദ്ധ്യയാമം” (ന്യായാ. 7:19), “പ്രഭാതയാമം” എന്നിങ്ങനെ അവയിൽ രണ്ടെണ്ണത്തിന്റെ പേർ ബൈബിളിൽ പ്രത്യേകമായി പറയുന്നുണ്ട്.—പുറ. 14:24; 1 ശമൂ. 11:11.
10. യഹൂദൻമാർ യേശുവിന്റെ കാലത്തു മണിക്കൂറുകൾ കണക്കാക്കിയത് എങ്ങനെ, ഇതിന്റെ അറിവ് യേശുവിന്റെ മരണത്തിന്റെ സമയം നിശ്ചയിക്കുന്നതിനു നമ്മെ സഹായിക്കുന്നത് എങ്ങനെ?
10 ഏതായാലും, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ “മണിക്കൂറി”നെക്കുറിച്ചു കൂടെക്കൂടെയുളള പ്രസ്താവമുണ്ട്. (യോഹ. 12:23; മത്താ. 20:2-6, NW) ഉദയം അല്ലെങ്കിൽ രാവിലെ ഏതാണ്ട് 6 മണി മുതലാണു മണിക്കൂറുകൾ എണ്ണപ്പെട്ടത്. ബൈബിൾ “മൂന്നാം മണി”യെക്കുറിച്ചു പറയുന്നു, അതു രാവിലെ ഏതാണ്ട് 9 മണിയായിരിക്കും. യേശുവിനെ സ്തംഭത്തിലേററിയപ്പോൾ യെരുശലേമിൽ ഇരുട്ടുണ്ടായ സമയമെന്ന നിലയിൽ “ആറാം മണിയെ”ക്കുറിച്ചു പറയുന്നു. ഇതു നമ്മുടെ മധ്യാഹ്നത്തിലെ 12 മണിയോട് ഒത്തുവരും. ദണ്ഡനസ്തംഭത്തിലെ യേശുവിന്റെ മരണം ഏതാണ്ട് “ഒൻപതാം മണി”ക്ക് അല്ലെങ്കിൽ ഉച്ചതിരിഞ്ഞ് 3 മണിക്കു സംഭവിച്ചതായി പറയപ്പെടുന്നു.—മർക്കൊ. 15:25; ലൂക്കൊ. 23:44; മത്താ. 27:45, 46, NW. b
11. സമയത്തിന്റെ ഒരു അളവ് എന്നനിലയിൽ “ആഴ്ച”യുടെ ഉപയോഗത്തിന് എന്തു പഴക്കമുണ്ട്?
11 ആഴ്ച. മനുഷ്യൻ അവന്റെ ചരിത്രത്തിന്റെ ആരംഭത്തിൽത്തന്നെ അവന്റെ ദിവസങ്ങളെ ഏഴിന്റെ ആവൃത്തികളായി എണ്ണാൻ തുടങ്ങി. ഇതു ചെയ്യവേ അവൻ തന്റെ സ്രഷ്ടാവിന്റെ മാതൃക പിന്തുടർന്നു, സ്രഷ്ടാവാകട്ടെ ദിവസം എന്നുതന്നെ വിളിക്കപ്പെടുന്ന ഏഴാമത്തെ ഒരു കാലഘട്ടംകൊണ്ടു തന്റെ ആറു സൃഷ്ടിദിവസങ്ങളെ മകുടം ചാർത്തി. നോഹ ദിവസങ്ങളെ ഏഴിന്റെ ചക്രങ്ങളായി എണ്ണി. എബ്രായയിൽ, “ആഴ്ച” അക്ഷരീയമായി ഏഴുമടങ്ങായ ഒരു ഘടകത്തെ അല്ലെങ്കിൽ ഘട്ടത്തെ അർഥമാക്കുന്നു.—ഉല്പ. 2:2, 3; 8:10, 12; 29:27.
12. ഒരു ചാന്ദ്രമാസം എന്താണ്, അതു നമ്മുടെ ആധുനിക മാസങ്ങളിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു?
12 ചാന്ദ്രമാസങ്ങൾ. ബൈബിൾ “ചാന്ദ്രമാസങ്ങ”ളെക്കുറിച്ചു പറയുന്നു. (പുറ. 2:2; ആവ. 21:13; 33:14; എസ്രാ 6:15, NW) നമ്മുടെ ആധുനിക മാസങ്ങൾ ചാന്ദ്രമാസങ്ങളല്ല, കാരണം അവ ചന്ദ്രനെ ആസ്പദമാക്കിയല്ല നിർണയിക്കുന്നത്. അവ കേവലം സൗരവർഷത്തിന്റെ സ്വതന്ത്രമായ 12 വിഭാഗങ്ങളാണ്. ഒരു ചാന്ദ്രമാസം പുതുചന്ദ്രനാൽ നിർണയിക്കപ്പെടുന്ന ഒരു മാസമാണ്. ചന്ദ്രനു നാല് അവസ്ഥകൾ ഉണ്ട്, അവ ശരാശരി 29 ദിവസങ്ങളും 12 മണിക്കൂറും 44 മിനിററും അടങ്ങിയ ഒരു ചാന്ദ്രമാസമായിത്തീരുന്നു. ചാന്ദ്രമാസത്തിന്റെ ദിവസം ഏകദേശമായി പറയാൻ ഒരുവൻ ചന്ദ്രന്റെ ആകൃതി നോക്കിയാൽ മതി.
13. ജലപ്രളയം സമയംസംബന്ധിച്ചു കൃത്യമായി എങ്ങനെ രേഖപ്പെടുത്തപ്പെട്ടു?
13 നോഹ കൃത്യമായി ചാന്ദ്രമാസങ്ങൾ ഉപയോഗിക്കുന്നതിനു പകരം 30 ദിവസം അടങ്ങിയ മാസങ്ങളനുസരിച്ചു സംഭവങ്ങളെ രേഖപ്പെടുത്തിയതായി കാണപ്പെടുന്നു. നോഹ പെട്ടകത്തിൽ ഉപയോഗിച്ചിരുന്ന കണക്കിൻപ്രകാരം പ്രളയജലം അഞ്ചു മാസത്തെ ഒരു കാലഘട്ടത്തോളം അഥവാ “നൂററമ്പതു ദിവസം” ഭൂമിയിൽ പെരുകിക്കൊണ്ടിരുന്നു. 12 മാസവും 10 ദിവസവും കഴിഞ്ഞാണു പെട്ടകത്തിലെ യാത്രക്കാർക്കു പുറത്തിറങ്ങാൻ കഴിയത്തക്കവണ്ണം ഭൂമി ഉണങ്ങിയത്. അങ്ങനെ, യുഗപ്പിറവിയെ കുറിക്കുന്ന ആ സംഭവങ്ങൾ സമയസംബന്ധമായി കൃത്യതയോടെ രേഖപ്പെടുത്തപ്പെട്ടു.—ഉല്പ. 7:11, 24; 8:3, 4, 14-19.
14. (എ) യഹോവ ഋതുക്കൾക്ക് എങ്ങനെ കരുതൽചെയ്തു? (ബി) ഋതുക്കളുടെ ക്രമീകരണം എത്ര നാൾ തുടരും?
14 ഋതുക്കൾ. ഭൂമിയെ വാസയോഗ്യമാക്കുന്നതിനു യഹോവ ഋതുക്കളുടെ ജ്ഞാനപൂർവകവും സ്നേഹപുരസ്സരവുമായ ക്രമീകരണം ചെയ്തു. (ഉല്പ. 1:14) ഇതു ഭൂമി സൂര്യനെ ചുററി സഞ്ചരിക്കുന്നതിന്റെ തലവുമായി 23.5° കോണത്തിൽ ചെരിഞ്ഞുനിൽക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഇതു ഋതുക്കൾ ക്രമത്തിനു വരത്തക്കവണ്ണം ആദ്യം ദക്ഷിണാർധഗോളവും പിന്നീട് ആറു മാസം കഴിഞ്ഞ് ഉത്തരാർധഗോളവും സൂര്യന്റെ നേരെ ചെരിഞ്ഞിരിക്കുന്നതിൽ കലാശിക്കുന്നു. ഋതുക്കളുടെ ഈ മാററം വൈവിധ്യത്തിനും വൈരുദ്ധ്യത്തിനും കളമൊരുക്കുകയും നടീലിനും വിളവെടുപ്പിനുമുളള കാലങ്ങളെ ഭരിക്കുകയും ചെയ്യുന്നു. വർഷത്തിലുടനീളമുളള ഋതുക്കളുടെ മാററത്തിനും വൈരുദ്ധ്യത്തിനുംവേണ്ടിയുളള ഈ ക്രമീകരണം എക്കാലവും തുടരുമെന്നു ദൈവവചനം നമുക്ക് ഉറപ്പുനൽകുന്നു. “ഭൂമിയുളള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.”—ഉല്പ. 8:22.
15, 16. (എ) വാഗ്ദത്തദേശത്തെ മഴക്കാലത്തെ എങ്ങനെ ഉപഭാഗങ്ങളായി വിഭജിക്കാം? (ബി) മഴക്കാലങ്ങളെയും ഈ കാലങ്ങൾക്കു കാർഷികപ്രവർത്തനത്തോടുളള ബന്ധത്തെയും വർണിക്കുക.
15 വാഗ്ദത്തദേശത്തെ വർഷം പൊതുവേ മഴക്കാലവും വേനൽക്കാലവുമായി തിരിക്കാം. ഏപ്രിൽ മധ്യംമുതൽ ഒക്ടോബർ മധ്യംവരെ വളരെക്കുറച്ചു മഴയേ ലഭിക്കുന്നുളളു. മഴക്കാലത്തെ ആദ്യകാല മഴ അഥവാ “ശരൽക്കാല” മഴ (ഒക്ടോബർ-നവംബർ); കനത്ത ശീതകാല മഴയും തണുപ്പേറിയ കാലാവസ്ഥയും (ഡിസംബർ-ഫെബ്രുവരി); പിൽക്കാലത്തെ അഥവാ “വസന്ത”ത്തിലെ മഴ (മാർച്ച്-ഏപ്രിൽ) എന്നിങ്ങനെ തിരിക്കാവുന്നതാണ്. (ആവ. 11:14; യോവേ. 2:23) ഈ വിഭജനങ്ങൾ ഏകദേശരൂപത്തിലുളളതാണ്, കാരണം ദേശത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കാലാവസ്ഥയിലെ വ്യതിയാനങ്ങൾ നിമിത്തം ഋതുക്കൾ കയറിക്കിടക്കുന്നു. മുൻമഴ വരണ്ടനിലത്തെ മൃദുലമാക്കുന്നു, തന്നിമിത്തം ഒക്ടോബർ-നവംബർ ആണ് “ഉഴുന്ന”തിനും “വിത്തു വിതക്കുന്ന”തിനുമുളള കാലം. (പുറ. 34:21; ലേവ്യ. 26:5, NW) ഡിസംബർമുതൽ ഫെബ്രുവരിവരെയുളള കനത്ത ശീതകാലമഴയ്ക്കു ഹിമപാതങ്ങൾ അസാധാരണമല്ല, ജനുവരിയിലും ഫെബ്രുവരിയിലും ഉയർന്ന സ്ഥലങ്ങളിൽ താപനില ഹിമാങ്കത്തിലും താഴെയായിത്തീരുന്നു. ദാവീദിന്റെ വീരൻമാരിൽ ഒരുവനായ ബെനായാവ് “ഹിമകാലത്തു” ഒരു സിംഹത്തെ കൊന്നതായി പറയുന്നു.—2 ശമൂ. 23:20.
16 മാർച്ച്, ഏപ്രിൽ മാസങ്ങൾ (ഏകദേശമായി നീസാൻ, ഇയ്യാർ എന്നീ എബ്രായ മാസങ്ങൾ) “വസന്തമഴ”യുടെ മാസങ്ങളാണ്. (സെഖ. 10:1, NW) ഇതു പിൻമഴയാണ്, നല്ല വിളവു ലഭിക്കത്തക്കവണ്ണം ശരത്കാലത്തു നട്ട ധാന്യങ്ങൾക്കു വലിപ്പംവെക്കാൻ അതാവശ്യമാണ്. (ഹോശേ. 6:3; യാക്കോ. 5:7) ഇതു പ്രാരംഭ കൊയ്ത്തിന്റെ കാലവുമാണ്, നീസാൻ 16-ാം തീയതി വിളയുടെ ആദ്യഫലങ്ങൾ അർപ്പിക്കാൻ ദൈവം ഇസ്രായേലിനോടു കൽപ്പിച്ചു. (ലേവ്യ. 23:10; രൂത്ത് 1:22) അതു മനോഹാരിതയുടെയും ഉല്ലാസത്തിന്റെയും കാലമാണ്. “പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വളളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവളളി പൂത്തു സുഗന്ധം വീശുന്നു.”—ഉത്ത. 2:12, 13.
17. (എ) വിളകൾ വരണ്ട കാലത്ത് എങ്ങനെ പുലർത്തപ്പെട്ടു? (ബി) “ഇസ്രായേല്യരുടെ വർഷം” എന്ന ചാർട്ടു പരിചിന്തിക്കുകയും 15-17 ഖണ്ഡികകളിൽ ചർച്ചചെയ്തിരിക്കുന്ന പ്രകാരം ഋതുക്കളനുസരിച്ചു വർഷത്തെ വിഭജിക്കുകയും ചെയ്യുക. (സി) ആദ്യവിളവെടുപ്പും ധാന്യക്കൊയ്ത്തും സകല ഫലങ്ങളും ശേഖരിക്കുന്ന കാലവും എപ്പോഴായിരുന്നു, ഏത് ഉത്സവങ്ങൾ ഈ സംഭവങ്ങളോട് ഒത്തുവന്നു?
17 ഏപ്രിൽ ഏതാണ്ടു പകുതിയാകുമ്പോഴേക്കു വേനൽക്കാലം തുടങ്ങുന്നു. എന്നാൽ മിക്കവാറും ഈ കാലഘട്ടത്തിലുടനീളം, വിശേഷാൽ തീരപ്രദേശ സമതലങ്ങളിലും പർവതങ്ങളുടെ പശ്ചിമ ചെരുവുകളിലും സമൃദ്ധമായിട്ടുളള മഞ്ഞു വേനൽവിളകളെ പുലർത്തുന്നു. (ആവ. 33:28) മേയ് മാസത്തിൽ ധാന്യം കൊയ്യുന്നു. ഈ മാസാവസാനത്തിലായിരുന്നു വാരോത്സവം (പെന്തക്കോസ്ത്) ആചരിച്ചിരുന്നത്. (ലേവ്യ. 23:15-21) പിന്നീട്, കാലാവസ്ഥ ഏറെ ചൂടുളളതായിത്തീരുകയും നിലം വരളുകയും ചെയ്യുമ്പോൾ മുന്തിരിക്കായ്കൾ പഴുക്കുകയും പറിച്ചെടുക്കുകയും ചെയ്യുന്നു, തുടർന്ന് ഒലിവ്, ഈത്തപ്പഴം, അത്തിപ്പഴം എന്നിങ്ങനെയുളള മററു വേനൽപഴങ്ങളും. (2 ശമൂ. 16:1) വേനൽക്കാലം അവസാനിക്കുകയും മുൻമഴ തുടങ്ങുകയും ചെയ്യുമ്പോൾ ദേശത്തെ വിളവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞിരിക്കും, അപ്പോഴാണ് (ഏതാണ്ട് ഒക്ടോബറിന്റെ ആരംഭത്തിൽ) കൂടാരപ്പെരുനാൾ ആചരിച്ചിരുന്നത്.—പുറ. 23:16; ലേവ്യ. 23:39-43.
18. (എ) “വർഷം” എന്നതിനുളള എബ്രായ പദത്തിന്റെ അർഥം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഭൂമിയുടെ കാര്യത്തിൽ യഥാർഥത്തിൽ സൗരവർഷം എന്താണ്?
18 വർഷം. ബൈബിളിലെ സമയത്തെസംബന്ധിച്ച നമ്മുടെ പഠനം ഇപ്പോൾ നമ്മെ “വർഷം” എന്ന പ്രയോഗത്തിലേക്കു വരുത്തുന്നു. മനുഷ്യചരിത്രത്തിന്റെ ആരംഭംമുതൽ അതിനെക്കുറിച്ചു പറയുന്നുണ്ട്. (ഉല്പ. 1:14) “വർഷം” എന്നതിന്റെ എബ്രായ പദമായ ഷാനാ “ആവർത്തിക്കുക, വീണ്ടും ചെയ്യുക” എന്നർഥമുളള ഒരു ധാതുവിൽനിന്നാണു നിഷ്പന്നമാകുന്നത്, ഒരു കാലചക്രം എന്ന ആശയം ഉൾക്കൊളളുകയും ചെയ്യുന്നു. ഇത് ഉചിതമായിരുന്നു, കാരണം ഓരോ വർഷവും ഋതുചക്രം ആവർത്തിക്കപ്പെട്ടു. ഭൂമി സൂര്യനു ചുററും ഒരു പൂർണവലം വെക്കുന്നതിന്, അഥവാ സഞ്ചരിക്കുന്നതിന് എടുക്കുന്ന സമയമാണ് ഒരു ഭൗമിക വർഷം. ഇവിടെ ഭൂമിയിലുളള നമ്മെസംബന്ധിച്ച് ഈ പര്യടനം പൂർത്തിയാക്കുന്നതിന് 365 ദിവസവും 5 മണിക്കൂറും 48 മിനിററും 46 സെക്കണ്ടും അല്ലെങ്കിൽ ഏകദേശം 365 1⁄4 ദിവസം എടുക്കും. ഇതു യഥാർഥ സൗരവർഷം എന്നു വിളിക്കപ്പെടുന്നു.
19. (എ) പുരാതന ബൈബിൾവർഷങ്ങൾ കണക്കാക്കപ്പെട്ടത് എങ്ങനെ? (ബി) യഹോവ പിന്നീട് ഏതു “മതാത്മക വർഷം” ആചരിക്കാൻ കൽപ്പിച്ചു?
19 ബൈബിൾവർഷങ്ങൾ. പുരാതന ബൈബിൾഗണനപ്രകാരം വർഷം ശരത്കാലംമുതൽ ശരത്കാലംവരെയായിരുന്നു. കാർഷികജീവിതത്തിന് ഇതു വിശേഷാൽ അനുയോജ്യമായിരുന്നു. നമ്മുടെ ഒക്ടോബർ മാസത്തിന്റെ ആദ്യഭാഗത്ത് ഉഴവോടും വിതയോടുംകൂടെ വർഷം ആരംഭിക്കുകയും വിളവെടുപ്പോടെ അവസാനിക്കുകയും ചെയ്യുന്നു. വർഷം ശരത്കാലത്തു തുടങ്ങുന്നതായിട്ടാണു നോഹ കണക്കാക്കിയത്. പ്രളയം ഒക്ടോബർ മാസത്തിന്റെ ഒടുവിലത്തെ പകുതിയോടും നവംബറിന്റെ ആദ്യപകുതിയോടും ഒത്തുവരുന്ന “രണ്ടാം മാസ”ത്തിൽ തുടങ്ങുന്നതായി അവൻ രേഖപ്പെടുത്തി. (ഉല്പ. 7:11, NW അടിക്കുറിപ്പ്) ഇന്നും ഭൂമിയിലെ അനേകം ജനങ്ങൾ തങ്ങളുടെ നവവത്സരം ശരത്കാലത്തു തുടങ്ങുന്നു. ഈജിപ്തിൽനിന്നുളള പൊ.യു.മു. 1513-ലെ പുറപ്പാടിന്റെ സമയത്ത്, യഹൂദൻമാർക്ക് ആബീബ് (നീസാൻ) ‘മാസങ്ങളുടെ ആരംഭ’മായിരിക്കണമെന്നു യഹോവ കൽപ്പിച്ചു, തന്നിമിത്തം അവർക്ക് ഇപ്പോൾ വസന്തംമുതൽ വസന്തംവരെയുളള ഒരു മതാത്മകവർഷം ഉണ്ടായി. (പുറ. 12:2) ഏതായാലും, നമ്മുടെ നാളിൽ യഹൂദൻമാർ ശരത്കാലത്തു തുടങ്ങുന്ന ഒരു മതേതര വർഷം അഥവാ നിയമാധിഷ്ഠിത വർഷം ആചരിക്കുന്നു, അതിന്റെ ഒന്നാം മാസം തിസ്രിയാണ്.
20. ചാന്ദ്രവർഷത്തെ സൗരവർഷത്തോട് ഒത്തുവരാൻ എങ്ങനെ പൊരുത്തപ്പെടുത്തി, ചാന്ദ്രസൗരവർഷങ്ങൾ എന്താണ്?
20 ചാന്ദ്രസൗര വർഷം. ക്രിസ്തുവിന്റെ കാലംവരെ മിക്ക ജനതകളും കാലം കണക്കാക്കുന്നതിനു ചാന്ദ്രവർഷങ്ങൾ ഉപയോഗിക്കുകയും വർഷത്തെ സൗരവർഷത്തോട് ഏറെക്കുറെ പൊരുത്തപ്പെടുത്താൻ വിവിധ മാർഗങ്ങൾ അവലംബിക്കുകയും ചെയ്തിരുന്നു. 12 ചാന്ദ്രമാസങ്ങളടങ്ങിയ ഒരു സാധാരണ ചാന്ദ്രവർഷത്തിനു 354 ദിവസമുണ്ട്, ഓരോ പുതുചന്ദ്രന്റെയും പ്രത്യക്ഷതയെ ആശ്രയിച്ചു മാസങ്ങൾക്ക് 29 അല്ലെങ്കിൽ 30 ദിവസമാണുണ്ടായിരിക്കുക. അതുകൊണ്ടു ചാന്ദ്രവർഷത്തിനു 365 1⁄4 ദിവസമുളള യഥാർഥ സൗരവർഷത്തെക്കാൾ 11 1⁄4 ദിവസം കുറവാണ്. എബ്രായർ ചാന്ദ്രവർഷമാണു അനുസരിച്ചുപോന്നത്. ഈ വർഷത്തെ സൗരവർഷത്തോടും ഋതുക്കളോടും അവർ എങ്ങനെ പൊരുത്തപ്പെടുത്തിയെന്നു ബൈബിളിൽ വിശദീകരിക്കുന്നില്ല, എന്നാൽ അവർ ആവശ്യമായിവന്നപ്പോൾ കൂടുതലായ മാസങ്ങൾ അഥവാ അധിക മാസങ്ങൾ കൂട്ടിച്ചേർത്തിരിക്കണം. അധികമാസങ്ങളുടെ ക്രമീകരണം പിന്നീടു പൊ.യു.മു. അഞ്ചാം നൂററാണ്ടിൽ ഇപ്പോൾ മീറേറാണിക് സൈക്കിൾ എന്നറിയപ്പെടുന്നതായി ചിട്ടപ്പെടുത്തി. ഇത് ഓരോ 19 വർഷത്തിലും ഏഴു പ്രാവശ്യം അധികമാസം കൂട്ടാൻ അനുവദിച്ചു. യഹൂദ കലണ്ടറിൽ അതു 12-ാം മാസമായ ആദാറിനുശേഷമാണു കൂട്ടിയത്, വീഡർ അല്ലെങ്കിൽ “രണ്ടാം ആദാർ” എന്നു വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ ചാന്ദ്രവർഷത്തെ സൂര്യനോടു പൊരുത്തപ്പെടുത്തുന്നതുകൊണ്ടു 12-ഓ 13-ഓ മാസങ്ങളുളള വർഷങ്ങൾ ചാന്ദ്രസൗര വർഷങ്ങൾ എന്ന് അറിയപ്പെടുന്നു.
21. (എ) ജൂലിയൻ കലണ്ടർ എന്താണ്? (ബി) ഗ്രിഗോറിയൻ കലണ്ടർ കൂടുതൽ കൃത്യതയുളളതായിരിക്കുന്നത് എന്തുകൊണ്ട്?
21 ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും. വർഷത്തിന്റെ ആരംഭത്തെയും ദൈർഘ്യത്തെയും വിഭാഗങ്ങളെയും നിശ്ചയിക്കാനും ഈ വിഭാഗങ്ങളെ ക്രമത്തിലാക്കാനുമുളള ഒരു ഏർപ്പാടാണു കലണ്ടർ. ജൂലിയൻ കലണ്ടർ പൊ.യു.മു. 46-ൽ റോമൻ ജനതക്കു ചാന്ദ്രവർഷത്തിന്റെ സ്ഥാനത്ത് ഒരു സൗരവർഷ കാലക്രമീകരണം ഏർപ്പെടുത്താൻ ജൂലിയസ് സീസർ അവതരിപ്പിച്ചതാണ്. ജൂലിയൻ കലണ്ടറിന് ഒരു വർഷത്തിൽ 365 ദിവസമുണ്ട്, എന്നാൽ ഒരു വ്യത്യസ്തത ഉളളത് ഓരോ നാലാം വർഷവും (അധിവർഷം) 366 ദിവസമുളളതാക്കാൻ അതിനോട് ഒരു ദിവസം കൂട്ടുന്നുവെന്നതാണ്. എന്നിരുന്നാലും, കാലക്രമത്തിൽ ജൂലിയൻ കലണ്ടർവർഷം യഥാർഥ സൗരവർഷത്തെക്കാൾ 11 മിനിററും അൽപ്പവുംകൂടെ ദൈർഘ്യമേറിയതാണെന്നു കണ്ടെത്തപ്പെട്ടു. പൊ.യു. 16-ാം നൂററാണ്ടായതോടെ, പത്തു പൂർണദിവസങ്ങളുടെ ഒരു കുറവ് കുന്നുകൂടിക്കഴിഞ്ഞിരുന്നു. അങ്ങനെ 1582-ൽ ഗ്രിഗറി XIII-ാമൻ പാപ്പാ അൽപ്പമായ ഒരു തിരുത്തൽ വരുത്തിക്കൊണ്ട് ഇപ്പോൾ ഗ്രിഗോറിയൻ കലണ്ടർ എന്നറിയപ്പെടുന്നത് ഏർപ്പെടുത്തി. പാപ്പായുടെ ബൂള അനുസരിച്ച് 1582 എന്ന വർഷത്തിൽനിന്നു പത്തു ദിവസം വിട്ടുകളഞ്ഞു, തന്നിമിത്തം ഒക്ടോബർ 4-ന്റെ അടുത്ത ദിവസം ഒക്ടോബർ 15 ആയിത്തീർന്നു. 400 കൊണ്ടു ഭാഗിക്കാൻ കഴിയാത്ത നൂററാണ്ടുകളെ അധിവർഷങ്ങളായി പരിഗണിക്കാൻ പാടില്ലെന്നു ഗ്രീഗോറിയൻ കലണ്ടർ വ്യവസ്ഥചെയ്യുന്നു. ദൃഷ്ടാന്തത്തിന്, 2,000 എന്ന വർഷത്തെപ്പോലെ 1,900 എന്ന വർഷത്തെ 400 കൊണ്ടു ഭാഗിക്കാൻ കഴിയാത്തതുകൊണ്ട് 1,900 എന്ന വർഷം അധിവർഷമാക്കപ്പെട്ടില്ല. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോൾ പൊതു ഉപയോഗത്തിലിരിക്കുന്നതു ഗ്രിഗോറിയൻ കലണ്ടറാണ്.
22, 23. ഒരു പ്രാവചനികവർഷത്തിന് എന്തു ദൈർഘ്യമുണ്ട്?
22 പ്രാവചനിക “വർഷം.” ബൈബിൾ പ്രവചനത്തിൽ, ഓരോന്നിനും 30 ദിവസം വീതമുളള 12 മാസത്തിനു തുല്യമെന്ന നിലയിൽ ഒരു പ്രത്യേക അർഥത്തിലാണു “വർഷം” എന്ന പദം മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത്, മൊത്തം 360 ദിവസം. ഒരു പ്രാമാണികൻ യെഹെസ്കേൽ 4:5, 6-നെക്കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: “360 ദിവസമടങ്ങിയ ഒരു വർഷത്തെക്കുറിച്ച് യെഹെസ്കേലിന് അറിയാമായിരുന്നുവെന്നു നാം കരുതേണ്ടതാണ്. ഇത് ഒരു യഥാർഥ സൗരവർഷമോ ചാന്ദ്രവർഷമോ അല്ല. അത് ഓരോ മാസത്തിനും 30 ദിവസം വീതമുളള ഒരു ‘ശരാശരി’ വർഷമാണ്.” c
23 ഒരു പ്രാവചനിക വർഷം ഒരു “കാലം” എന്നും വിളിക്കപ്പെടുന്നു. വെളിപ്പാടു 11:2, 3-ന്റെയും 12:6, 14-ന്റെയും ഒരു പഠനം “ഒരു കാലം” 360 ദിവസമായി കണക്കാക്കപ്പെടുന്നതെങ്ങനെയെന്നു വെളിപ്പെടുത്തുന്നു. പ്രവചനത്തിൽ ഒരു വർഷം ചിലപ്പോഴൊക്കെ ഒരു “ദിവസ”ത്താൽ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യപ്പെടുന്നു.—യെഹെ. 4:5, 6.
24. അനേകം പുരാതന ജനങ്ങൾ തങ്ങളുടെ എണ്ണൽ തുടങ്ങിയതെങ്ങനെ?
24 പൂജ്യംവർഷം ഇല്ല. പഠിപ്പുളള ഗ്രീക്കുകാരും റോമാക്കാരും യഹൂദരും ഉൾപ്പെടെയുളള പുരാതന ജനങ്ങൾക്കു പൂജ്യത്തെക്കുറിച്ചുളള ധാരണ ഇല്ലായിരുന്നു. അവർക്ക് എല്ലാം ഒന്നു മുതലാണു തുടങ്ങിയത്. നിങ്ങൾ സ്കൂളിൽ റോമൻ അക്കങ്ങൾ പഠിച്ചപ്പോൾ (I, II, III, IV, V, X മുതലായവ) നിങ്ങൾ പൂജ്യത്തിന് ഒരു അക്കം പഠിച്ചോ? ഇല്ല, കാരണം റോമാക്കാർക്ക് അങ്ങനെയൊന്ന് ഇല്ലായിരുന്നു. റോമാക്കാർ പൂജ്യം എന്ന അക്കം ഉപയോഗിക്കാഞ്ഞതുകൊണ്ടു പൊതുയുഗം തുടങ്ങിയത് ഒരു പൂജ്യംവർഷം മുതലല്ല, പിന്നെയോ പൊ.യു. 1 മുതലാണ്. ഇത് ഒന്നാം (1-ാം) രണ്ടാം (2-ാം) മൂന്നാം (3-ാം) പത്താം (10-ാം), നൂറാം (100-ാം) എന്നിങ്ങനെയുളള ക്രമസൂചക സംഖ്യകളുടെ ഉപയോഗവും ആവിർഭവിക്കാനിടയാക്കി. ആധുനിക ഗണിതശാസ്ത്രത്തിൽ മനുഷ്യൻ എല്ലാം ഒന്നുമില്ലായ്മയിൽനിന്ന് അഥവാ പൂജ്യത്തിൽനിന്നു തുടങ്ങുന്നതായി മനസ്സിലാക്കുന്നു. പൂജ്യം ഹിന്ദുക്കൾ കണ്ടുപിടിച്ചതായിരിക്കാൻ സാധ്യതയുണ്ട്.
25. ക്രമസൂചക സംഖ്യകൾ ഗണനസംഖ്യകളിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
25 അതുകൊണ്ട്, ക്രമസൂചക സംഖ്യകൾ ഉപയോഗിക്കുമ്പോഴൊക്കെ, പൂർണസംഖ്യ കിട്ടാൻ നാം എല്ലായ്പോഴും ഒന്നു കുറയ്ക്കേണ്ടതാണ്. ദൃഷ്ടാന്തത്തിന്, നാം ഇരുപതാം നൂററാണ്ടിലെ ഒരു തീയതിയെക്കുറിച്ചു പറയുമ്പോൾ ഇരുപതു പൂർണ നൂററാണ്ടുകൾ കഴിഞ്ഞിരിക്കുന്നുവെന്ന് അതിനർഥമുണ്ടോ? ഇല്ല, അതിന്റെ അർഥം 19 നൂററാണ്ടുകളും കുറെ വർഷങ്ങളും കഴിഞ്ഞിരിക്കുന്നു എന്നാണ്. പൂർണസംഖ്യകൾ പ്രതിപാദിക്കുന്നതിന്, ബൈബിളും ആധുനിക ഗണിതശാസ്ത്രവും 1, 2, 3, 10, 100 എന്നിങ്ങനെയുളള ഗണിത സംഖ്യകൾ ഉപയോഗിക്കുന്നു. ഇവ “പൂർണസംഖ്യകൾ” എന്നും വിളിക്കപ്പെടുന്നു.
26. നിങ്ങൾ (എ) പൊ.യു.മു. 607 ഒക്ടോബർ 1 മുതൽ പൊ.യു. 1914 ഒക്ടോബർ 1 വരെയുളള വർഷങ്ങളും (ബി) പൊ.യു.മു. 607 ഒക്ടോബർ 1 മുതൽ 2,520 വർഷവും എങ്ങനെ കൂട്ടിയെടുക്കും?
26 ഇപ്പോൾ, പൊതുയുഗം പൂജ്യം വർഷംമുതൽ തുടങ്ങാതെ പൊ.യു. 1 മുതൽ തുടങ്ങിയതുകൊണ്ടും പൊതുയുഗത്തിനു മുമ്പുളള വർഷങ്ങൾ ഒരു പൂജ്യം വർഷംമുതൽ പിമ്പോട്ട് എണ്ണാതെ പൊ.യു.മു. 1 മുതൽ എണ്ണിത്തുടങ്ങിയതുകൊണ്ടും ഏതു തീയതിയിലെയും വർഷത്തിന് ഉപയോഗിക്കപ്പെട്ട അക്കം യഥാർഥത്തിൽ ഒരു ക്രമസൂചക സംഖ്യയാണ്. അതായത്, പൊ.യു. 1990 യഥാർഥത്തിൽ പൊതുയുഗത്തിന്റെ തുടക്കം മുതലുളള 1989 പൂർണവർഷങ്ങളെ പ്രതിനിധാനംചെയ്യുന്നു, 1990 ജൂലൈ 1 എന്ന തീയതി പൊതുയുഗത്തിന്റെ തുടക്കംമുതലുളള 1989 വർഷത്തെയും ഒരു അർധവർഷത്തെയും പ്രതിനിധാനം ചെയ്യുന്നു. അതേ തത്ത്വം പൊ.യു.മു. തീയതികൾക്കും ബാധകമാകുന്നു. അതുകൊണ്ടു പൊ.യു.മു. 607 ഒക്ടോബർ 1-നും പൊ.യു. 1914 ഒക്ടോബർ 1-നും ഇടയ്ക്ക് എത്ര വർഷം കടന്നുപോയെന്നു കണക്കുകൂട്ടുന്നതിന് 606 വർഷവും (മുൻ വർഷത്തിന്റെ ഒടുവിലത്തെ മൂന്നു മാസവും) 1913-നോടും (അടുത്ത വർഷത്തെ ആദ്യത്തെ ഒൻപതു മാസങ്ങളോടും) കൂട്ടണം. അതിന്റെ ഫലം 2,519 വർഷവും (12 മാസവും), അഥവാ 2,520 വർഷമാണ്. അല്ലെങ്കിൽ പൊ.യു.മു. 607 ഒക്ടോബർ 1-നു ശേഷമുളള 2,520 വർഷം കഴിയുന്ന തീയതി ഏതെന്നു കണ്ടുപിടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 607 എന്നത് ഒരു ക്രമസൂചക സംഖ്യയാണെന്ന് ഓർക്കുക—അതു യഥാർഥത്തിൽ 606 പൂർണവർഷങ്ങളെ പ്രതിനിധാനംചെയ്യുന്നു—നാം പൊ.യു.മു. 607 ഡിസംബർ 31 മുതലല്ല, പിന്നെയോ പൊ.യു.മു. 607 ഒക്ടോബർ 1 മുതൽ എണ്ണുന്നതുകൊണ്ടു നാം 606 വർഷങ്ങളോടു പൊ.യു.മു. 607-ന്റെ അവസാനത്തിലെ മൂന്നു മാസം കൂട്ടേണ്ടതാണ്. ഇപ്പോൾ 2,520-ൽനിന്നു 606 1⁄4 കുറയ്ക്കുക. ശിഷ്ടം 1,913 3⁄4 ആണ്. അതിന്റെ അർഥം പൊ.യു.മു. 607 ഒക്ടോബർ 1 മുതലുളള 2,520 വർഷങ്ങൾ നമ്മെ പൊതുയുഗത്തിലെ 1,913 3⁄4 വർഷംവരെ എത്തിക്കുന്നു എന്നാണ്. 1,913 പൂർണവർഷങ്ങൾ നമ്മെ 1914-ന്റെ തുടക്കം വരെ എത്തിക്കുന്നു, കൂടുതലായ ഒരു വർഷത്തിന്റെ മുക്കാൽ ഭാഗം നമ്മെ 1914 ഒക്ടോബർ 1-ൽ എത്തിക്കുന്നു. d
27. ആധാരത്തീയതികൾ എന്താണ്, അവയ്ക്കു വലിയ മൂല്യം ഉളളത് എന്തുകൊണ്ട്?
27 ആധാരത്തീയതികൾ. ആശ്രയയോഗ്യമായ ബൈബിൾ കാലഗണന ചില ആധാരത്തീയതികളിൽ അധിഷ്ഠിതമാണ്. ഒരു ആധാരത്തീയതി, അംഗീകരിക്കുന്നതിന് ഈടുററ അടിസ്ഥാനമുളളതും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രത്യേകസംഭവത്തോട് ഒത്തുവരുന്നതുമായ ചരിത്രത്തിലെ ഒരു കലണ്ടർ തീയതിയാണ്. അപ്പോൾ അതു കലണ്ടറിൽ ഉറപ്പോടെ സ്ഥാനനിർണയംചെയ്യാവുന്ന ബൈബിൾ സംഭവങ്ങളുടെ ഒരു പരമ്പരയുടെ ആരംഭബിന്ദുവായി ഉപയോഗിക്കാൻ കഴിയും. ഈ ആധാരബിന്ദു ഉറപ്പിച്ചുകഴിഞ്ഞാൽ ആളുകളുടെ പ്രസ്താവിത ആയുർദൈർഘ്യങ്ങളോ രാജാക്കൻമാരുടെ വാഴ്ചകളുടെ കാലമോ പോലെ ബൈബിളിൽത്തന്നെയുളള കൃത്യമായ രേഖകളിൽനിന്ന് ഈ തീയതിമുതൽ മുമ്പോട്ടോ പിമ്പോട്ടോ കണക്കുകൂട്ടുന്നു. അങ്ങനെ, അനേകം ബൈബിൾസംഭവങ്ങളുടെ തീയതി നിശ്ചയിക്കുന്നതിന്, ഉറപ്പിച്ച ഒരു ബിന്ദുവിൽ തുടങ്ങി ബൈബിളിൽത്തന്നെയുളള ആശ്രയയോഗ്യമായ ആന്തരിക കാലഗണന നമുക്ക് ഉപയോഗിക്കാൻ കഴിയും.
28. എബ്രായ തിരുവെഴുത്തുകൾക്ക് ഏത് ആധാരത്തീയതി നൽകപ്പെടുന്നു?
28 എബ്രായ തിരുവെഴുത്തുകൾക്കുളള ആധാരത്തീയതി. കോരേശിന്റെ കീഴിലെ പാർസ്യരും മേദ്യരും ബാബിലോൻ നഗരത്തെ മറിച്ചിട്ടതാണു ബൈബിളിലും ലൗകികചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുളള ഒരു പ്രമുഖസംഭവം. ഈ സംഭവം ദാനീയേൽ 5:30-ൽ ബൈബിൾ രേഖപ്പെടുത്തുന്നു. ചരിത്രപരമായ വിവിധ ഉറവുകൾ (ഡിയോഡറസ്, ആഫ്രിക്കാനസ്, യൂസേബിയസ്, ടോളമി, എന്നിവരും ബാബിലോന്യ ഫലകങ്ങളും) കോരേശ് ബാബിലോനെ മറിച്ചിട്ട വർഷമായി പൊ.യു.മു. 539-നെ പിന്താങ്ങുന്നു. നബോണീഡസ് ക്രോണിക്കിൾ നഗരത്തിന്റെ വീഴ്ചയുടെ മാസവും തീയതിയും (വർഷം കാണുന്നില്ല) നൽകുന്നു. അങ്ങനെ ലൗകിക കാലഗണനാവിദഗ്ധർ ബാബിലോന്റെ വീഴ്ചയുടെ തീയതി ജൂലിയൻകലണ്ടർ പ്രകാരം പൊ.യു.മു. 539 ഒക്ടോബർ 11 അല്ലെങ്കിൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 5 ആയി നിശ്ചയിച്ചിരിക്കുന്നു. e
29. കോരേശിന്റെ കൽപ്പന പുറപ്പെടുവിക്കപ്പെട്ടതെപ്പോൾ, എന്തിനുളള അവസരം അനുവദിച്ചുകൊണ്ട്?
29 ബാബിലോന്റെ മറിച്ചിടീലിനെ തുടർന്ന്, ജയിച്ചടക്കപ്പെട്ട ബാബിലോന്റെ ഭരണാധികാരിയായുളള തന്റെ ഒന്നാം വർഷത്തിൽ കോരേശ് യഹൂദൻമാരെ യെരുശലേമിലേക്കു മടങ്ങിപ്പോകാൻ അനുവദിച്ചുകൊണ്ടു തന്റെ വിഖ്യാതമായ കൽപ്പന പുറപ്പെടുവിച്ചു. ബൈബിൾരേഖയുടെ വീക്ഷണത്തിൽ, പൊ.യു.മു. 538-ന്റെ ഒടുവിൽ അല്ലെങ്കിൽ പൊ.യു.മു. 537-ലെ വസന്തത്തിൽ കൽപ്പന പുറപ്പെടുവിച്ചിരിക്കാനാണു സാധ്യത. ഇതു തങ്ങളുടെ സ്വദേശത്തു വീണ്ടും പാർപ്പുറപ്പിക്കുന്നതിനും യഹോവയുടെ ആരാധന പുനഃസ്ഥാപിക്കുന്നതിന് “ഏഴാം മാസ”മായ തിസ്രിയിൽ അഥവാ പൊ.യു.മു. 537 ഒക്ടോബർ 1-നോടടുത്തു യെരുശലേമിൽ എത്തിച്ചേരുന്നിനും യഹൂദൻമാർക്കു വേണ്ടുവോളം അവസരം കൊടുക്കുമായിരുന്നു.—എസ്രാ 1:1-4; 3:1-6. f
30. പൊ.യു. 29 ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾക്കുളള ഒരു ആധാരത്തീയതിയാണെന്നു നിർണയിക്കുന്നത് എങ്ങനെ?
30 ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾക്കുളള ആധാരത്തീയതി. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾക്കുളള ഒരു ആധാരത്തീയതി തിബെര്യോസ് കൈസർ അഗസ്ററസിന്റെ പിൻഗാമിയായിത്തീർന്ന തീയതിയാൽ നിർണയിക്കപ്പെടുന്നു. പൊ.യു. 14 ആഗസ്ററ് 17-ന് (ഗ്രിഗോറിയൻ കലണ്ടർ) ആണ് അഗസ്ററസ് മരിച്ചത്; പൊ.യു. 14 സെപ്ററംബർ 15-ന് റോമൻ സെനററ് തിബെര്യോസിനെ ചക്രവർത്തിയായി നാമനിർദേശംചെയ്തു. യോഹന്നാൻസ്നാപകൻ തിബെര്യോസിന്റെ വാഴ്ചയുടെ 15-ാം വർഷത്തിൽ തന്റെ ശുശ്രൂഷ തുടങ്ങിയെന്നു ലൂക്കൊസ് 3:1, 3-ൽ പ്രസ്താവിച്ചിരിക്കുന്നു. ഈ വർഷങ്ങൾ അഗസ്ററസിന്റെ മരണംമുതലാണ് എണ്ണിയതെങ്കിൽ 15-ാം വർഷം പൊ.യു. 28 ആഗസ്ററുമുതൽ പൊ.യു. 29 ആഗസ്ററുവരെയായിരിക്കും. സെനററ് തിബെര്യോസിനെ ചക്രവർത്തിയായി നാമനിർദേശംചെയ്തതുമുതൽ എണ്ണുന്നുവെങ്കിൽ ഈ വർഷം പൊ.യു. 28 സെപ്ററംബർമുതൽ പൊ.യു. 29 സെപ്ററംബർവരെയായിരിക്കും. ഇതിനുശേഷം താമസിയാതെ യോഹന്നാൻ സ്നാപകനെക്കാൾ ഏകദേശം ആറു മാസം ഇളപ്പമായ യേശു ‘ഏകദേശം മുപ്പതുവയസ്സ്’ ആയപ്പോൾ സ്നാപനമേൽക്കാൻ വന്നു. (ലൂക്കൊ. 3:2, 21-23; 1:34-38) ഇതു ‘യെരൂശലേമും’ അതിന്റെ മതിലുകളും “യഥാസ്ഥാനപ്പെടുത്തി പണിയാൻ കല്പന പുറപ്പെടുന്നതുമുതൽ” മിശിഹായുടെ പ്രത്യക്ഷതവരെ 69 “ആഴ്ച” (ഓരോന്നും 7 വർഷംവീതമുളള പ്രാവചനിക ആഴ്ച, തന്നിമിത്തം മൊത്തം 483 വർഷം) കടന്നുപോകുമെന്നുളള ദാനീയേൽ 9:25-ലെ പ്രവചനത്തോടു യോജിക്കുന്നു. (ദാനീ. 9:24, NW അടിക്കുറിപ്പ്) ആ “കല്പന” പൊ.യു.മു. 455-ൽ അർഥഹ്ശഷ്ടാവു (ലോംഗിമാനസ്) പുറപ്പെടുവിച്ചതായിരുന്നു. അത് ആ വർഷത്തിന്റെ അവസാനഭാഗത്തു യെരുശലേമിൽ നെഹെമ്യാവ് നടപ്പിലാക്കുകയും ചെയ്തു. 483 വർഷങ്ങൾക്കുശേഷം പൊ.യു. 29-ന്റെ അവസാനഭാഗത്തു യേശുവിനെ യോഹന്നാൻ സ്നാപനം ചെയ്തപ്പോൾ അവൻ ദൈവത്തിൽനിന്നുളള പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെടുകയും ചെയ്തു, അങ്ങനെ മിശിഹാ അഥവാ അഭിഷേകംചെയ്യപ്പെട്ടവൻ ആയിത്തീർന്നു. യേശു ആ വർഷത്തിന്റെ ഒടുവിലത്തെ ഭാഗത്ത് സ്നാപനമേൽക്കുകയും തന്റെ ശുശ്രൂഷ തുടങ്ങുകയും ചെയ്തുവെന്നത് അവൻ വർഷങ്ങളുടെ “ആഴ്ചവട്ടത്തിന്റെ മദ്ധ്യേ” (അഥവാ മൂന്നര വർഷത്തിനുശേഷം) ഛേദിക്കപ്പെടേണ്ടതായിരുന്നുവെന്നുളള പ്രവചനത്തോടും യോജിക്കുന്നു. (ദാനീ. 9:27) അവൻ വസന്തത്തിൽ മരിച്ചതുകൊണ്ടു മൂന്നരവർഷത്തെ അവന്റെ ശുശ്രൂഷ പൊ.യു. 29-ലെ ശരത്കാലത്ത് തുടങ്ങിയിരിക്കണം. g ആകസ്മികമായി, തെളിവുകളുടെ ഈ രണ്ടു ധാരകളും യേശു പൊ.യു.മു. 2-ന്റെ ശരത്കാലത്തു ജനിച്ചുവെന്നു തെളിയിക്കുന്നു, കാരണം യേശു തന്റെ വേല തുടങ്ങിയപ്പോൾ അവന് ഏകദേശം 30 വയസ്സായിരുന്നുവെന്നു ലൂക്കൊസ് 3:23 പ്രകടമാക്കുന്നു. h
31. (എ) സമയത്തിന്റെ കടന്നുപോക്കിന്റെ നിരക്കു വ്യത്യാസപ്പെടുന്നതായി തോന്നുന്നത് എന്തുകൊണ്ട്? (ബി) അതുകൊണ്ടു ചെറുപ്പക്കാർക്ക് എന്തു പ്രയോജനമുണ്ട്?
31 സമയം അതിവേഗം നീങ്ങുന്ന വിധം. “നോക്കിനിന്നാൽ വെളളം തിളയ്ക്കുകയില്ല” എന്ന് ഒരു പഴമൊഴിയുണ്ട്. നാം സമയം നോക്കിക്കൊണ്ടിരിക്കുമ്പോൾ, നാം അതിനെക്കുറിച്ചു ബോധവാൻമാരായിരിക്കുമ്പോൾ, എന്തെങ്കിലും സംഭവിക്കാൻ നാം കാത്തിരിക്കുമ്പോൾ, അത് വളരെ സാവധാനത്തിൽ നീങ്ങുന്നതായി തോന്നുന്നു. എന്നിരുന്നാലും, നാം തിരക്കുളളവരാണെങ്കിൽ, നാം ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിൽ തത്പരരും വ്യാപൃതരുമാണെങ്കിൽ, അപ്പോൾ യഥാർഥത്തിൽ “സമയം പറക്കുന്നതായി” തോന്നും. മാത്രവുമല്ല, പ്രായമേറിയവരുടെ കാര്യത്തിൽ കൊച്ചു കുട്ടികളെക്കാൾ ശീഘ്രം സമയം കടന്നുപോകുന്നതായി തോന്നുന്നു. ഇത് എന്തുകൊണ്ടാണ്? ഒരു-വയസ്സുകാരന്റെ ജീവിതത്തോട് കൂട്ടുന്ന ഒരു വർഷം ജീവിതാനുഭവങ്ങളിലെ 100 ശതമാനം വർധനവിനെ അർഥമാക്കുന്നു. ഒരു 50 വയസ്സുകാരന്റെ ജീവിതത്തോടു കൂട്ടുന്ന ഒരു വർഷം കേവലം 2 ശതമാനത്തിന്റെ വർധനവാണ്. കുട്ടിക്ക് ഒരു വർഷം വളരെ വളരെ നീണ്ട ഒരു കാലമായി തോന്നുന്നു. പ്രായക്കൂടുതലുളള ഒരാളിനു നല്ല ആരോഗ്യവും തിരക്കുമുണ്ടെങ്കിൽ സമയം അതിവേഗം പറന്നുപോകുന്നതായി തോന്നുന്നുവെന്ന് അയാൾ കണ്ടെത്തുന്നു. അയാൾ “സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല” എന്ന ശലോമോന്റെ വാക്കുകളുടെ ആഴമേറിയ ഗ്രാഹ്യത്തിലെത്തുന്നു. മറിച്ച്, ചെറുപ്പക്കാർക്ക് ഏറെ സാവധാനത്തിലുളളതെന്നു തോന്നുന്ന സ്വഭാവരൂപവൽക്കരണവർഷങ്ങളാണുളളത്. ഒരു ഭൗതികത്വ ലോകത്തോടൊപ്പമുളള “വൃഥാ പ്രയത്ന”ത്തിനു പകരം ഈ വർഷങ്ങളെ അവർക്കു ദൈവികമായ ധാരാളം അനുഭവങ്ങൾ സ്വരൂപിക്കുന്നതിന് പ്രയോജനകരമായി ഉപയോഗിക്കാവുന്നതാണ്. ശലോമോന്റെ കൂടുതലായ വാക്കുകൾ കാലോചിതമാണ്: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കുകയും . . . ചെയ്യുംമുമ്പെ തന്നേ.”—സഭാ. 1:9, 14; 12:1, 2.
32. സമയത്തെസംബന്ധിച്ച യഹോവയുടെ വീക്ഷണത്തെ മനുഷ്യർ കൂടുതൽ തികവോടെ വിലമതിക്കാൻ എങ്ങനെ ഇടയായേക്കാം?
32 സമയം—ആളുകൾ എന്നേക്കും ജീവിക്കുമ്പോൾ. എന്നിരുന്നാലും, അശേഷം അനർഥകരമല്ലാത്ത സന്തോഷപ്രദമായ നാളുകളാണു ഭാവിയിലുളളത്. ‘കാലഗതികൾ യഹോവയുടെ കൈയിലായിരിക്കുന്ന’ നീതിസ്നേഹികൾക്കു ദൈവരാജ്യത്തിന്റെ മണ്ഡലത്തിൽ നിത്യജീവനായി നോക്കിപ്പാർത്തിരിക്കാവുന്നതാണ്. (സങ്കീ. 31:14-16; മത്താ. 25:34, 46) രാജ്യത്തിൻകീഴിൽ, മേലാൽ മരണം ഉണ്ടായിരിക്കയില്ല. (വെളി. 21:4) അലസത, രോഗം, വിരസത, വ്യർഥത എന്നിവ തിരോഭവിച്ചിരിക്കും. രസകരവും കൗതുകപ്രദവും മമനുഷ്യന്റെ പൂർണപ്രാപ്തികളുടെ പ്രകാശനം ആവശ്യമാക്കിത്തീർക്കുന്നതും നേട്ടത്തിന്റെ പരമ സംതൃപ്തി കൈവരുത്തുന്നതുമായ വേല ചെയ്യാനുണ്ടായിരിക്കും. വർഷങ്ങൾ അധികമധികം ശീഘ്രമായി ഒഴുകിവരുന്നതായി തോന്നും. വിലമതിപ്പും ഓർമയുമുളള മനസ്സുകൾ സന്തുഷ്ടസംഭവങ്ങളുടെ സ്മരണകളാൽ തുടർച്ചയായി സമ്പന്നമാക്കപ്പെടും. സഹസ്രാബ്ദങ്ങൾ കടന്നുപോകുമ്പോൾ ഈ ഭൂമിയിലെ മനുഷ്യർ സമയത്തെ സംബന്ധിച്ച യഹോവയുടെ വീക്ഷണത്തെ കൂടുതൽ തികവോടെ വിലമതിക്കാനിടയാകുമെന്നുളളതിനു സംശയം വേണ്ട: ‘യഹോവയുടെ ദൃഷ്ടിയിൽ ഒരു ആയിരം വർഷം ഇന്നലെ കഴിഞ്ഞുപോയ ഒരു ദിവസംപോലെമാത്രമാണ്.’—സങ്കീ. 90:4.
33. സമയംസംബന്ധിച്ച്, ഏതനുഗ്രഹം യഹോവ കൽപ്പിച്ചിരിക്കുന്നു?
33 നമ്മുടെ ഇപ്പോഴത്തെ മാനുഷകാഴ്ചപ്പാടിൽ കാലത്തിന്റെ നീരൊഴുക്കിനെ വീക്ഷിക്കുമ്പോഴും നീതിയുളള ഒരു പുതിയ ലോകത്തെസംബന്ധിച്ച ദൈവത്തിന്റെ വാഗ്ദത്തം കണക്കിലെടുക്കുമ്പോഴും ആ ദിവസത്തിന്റെ അനുഗ്രഹങ്ങളുടെ പ്രതീക്ഷ എത്ര സന്തോഷപ്രദമായിരിക്കും: “അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുളള ജീവനും കല്പിച്ചിരിക്കുന്നത്.”—സങ്കീ. 133:3.
[അടിക്കുറിപ്പുകൾ]
a ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ “മണിക്കൂർ” (HOUR) എന്ന പദം അരമായയിൽനിന്നു ദാനീയേൽ 3:6, 15; 4:19, 33; 5:5 എന്നിവിടങ്ങളിൽ കാണുന്നുണ്ട്; എന്നിരുന്നാലും, സ്ട്രോംഗിന്റെ കൊൺകോഡൻസ്, ഹീബ്രൂ ആൻഡ് കാൽഡീ ഡിക്ഷ്നറി ഈ പദത്തിന് “ഒരു നോട്ടം, അതായത് ഒരു നിമിഷം” എന്ന അർഥം കൊടുക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ (ഇംഗ്ലീഷ്) അതു “നിമിഷം” എന്നു വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നു.
b ഈ തിരുവെഴുത്തുകളുടെ അടിക്കുറിപ്പുകൾ കാണുക.
c ബൈബിൾ കലണ്ടറുകൾ, 1961, ജെ. വാൻ ഗൗഡോവർ രചിച്ചത്, പേജ് 75.
d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 458.
e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 453-4, 458; വാല്യം 2, പേജ് 459.
f തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 568.
g തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 899-902.
h തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 56-8.
[അധ്യയന ചോദ്യങ്ങൾ]
[281-ാം പേജിലെ ചാർട്ട്]
ഇസ്രായേല്യരുടെ വർഷം
മാസത്തിന്റെ പേര് നീസാൻ (ആബീബ്)
ഒത്തുവരുന്ന മാസം മാർച്ച് - ഏപ്രിൽ
മതാത്മകവർഷം 1-ാം മാസം
മതേതരവർഷം 7-ാം മാസം
പരാമർശങ്ങൾ പുറ. 13:4; നെഹെ. 2:1
ഉത്സവങ്ങൾ നീസാൻ 14 പെസഹാ
നീസാൻ 15-21 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ
നീസാൻ 16 ആദ്യഫലങ്ങളുടെ അർപ്പണം
മാസത്തിന്റെ പേര് ഇയ്യാർ (സീവ്)
ഒത്തുവരുന്ന മാസം ഏപ്രിൽ - മേയ്
മതാത്മകവർഷം 2-ാം മാസം
മതേതരവർഷം 8-ാം മാസം
പരാമർശങ്ങൾ 1 രാജാ. 6:1
മാസത്തിന്റെ പേര് സിവാൻ
ഒത്തുവരുന്ന മാസം മേയ് - ജൂൺ
മതാത്മകവർഷം 3-ാം മാസം
മതേതരവർഷം 9-ാം മാസം
പരാമർശങ്ങൾ എസ്ഥേ. 8:9
ഉത്സവങ്ങൾ സിവാൻ 6 വാരോത്സവം (പെന്തക്കോസ്ത്)
മാസത്തിന്റെ പേര് തമ്മൂസ്
ഒത്തുവരുന്ന മാസം ജൂൺ - ജൂലൈ
മതാത്മകവർഷം 4-ാം മാസം
മതേതരവർഷം 10-ാം മാസം
പരാമർശങ്ങൾ യിരെ. 52:6
മാസത്തിന്റെ പേര് ആബ്
ഒത്തുവരുന്ന മാസം ജൂലൈ - ആഗസ്ററ്
മതാത്മകവർഷം 5-ാം മാസം
മതേതരവർഷം 11-ാം മാസം
പരാമർശങ്ങൾ എസ്രാ 7:8
മാസത്തിന്റെ പേര് ഏലൂൽ
ഒത്തുവരുന്ന മാസം ആഗസ്ററ് - സെപ്ററംബർ
മതാത്മകവർഷം 6-ാം മാസം
മതേതരവർഷം 12-ാം മാസം
പരാമർശങ്ങൾ നെഹെ. 6:15
മാസത്തിന്റെ പേര് തിസ്രി (ഏഥാനീം)
ഒത്തുവരുന്ന മാസം സെപ്ററംബർ - ഒക്ടോബർ
മതാത്മകവർഷം 7-ാം മാസം
മതേതരവർഷം 1-ാം മാസം
പരാമർശങ്ങൾ 1 രാജാ. 8:2
ഉത്സവങ്ങൾ തിസ്രി 1 കാഹളമൂത്തിന്റെ ദിവസം
തിസ്രി 10 പാപപരിഹാരദിവസം
തിസ്രി 15-21 കൂടാരപ്പെരുനാൾ
തിസ്രി 22 പാവനസമ്മേളനം
മാസത്തിന്റെ പേര് ഹെശ്വാൻ (ബൂൽ)
ഒത്തുവരുന്ന മാസം ഒക്ടോബർ - നവംബർ
മതാത്മകവർഷം 8-ാം മാസം
മതേതരവർഷം 2-ാം മാസം
പരാമർശങ്ങൾ 1 രാജാ. 6:38
മാസത്തിന്റെ പേര് കിസ്ലേവ്
ഒത്തുവരുന്ന മാസം നവംബർ - ഡിസംബർ
മതാത്മകവർഷം 9-ാം മാസം
മതേതരവർഷം 3-ാം മാസം
പരാമർശങ്ങൾ നെഹെ. 1:1
മാസത്തിന്റെ പേര് തേബെത്ത്
ഒത്തുവരുന്ന മാസം ഡിസംബർ - ജനുവരി
മതാത്മകവർഷം 10-ാം മാസം
മതേതരവർഷം 4-ാം മാസം
പരാമർശങ്ങൾ എസ്ഥേ. 2:16
മാസത്തിന്റെ പേര് ശേബത്ത്
ഒത്തുവരുന്ന മാസം ജനുവരി - ഫെബ്രുവരി
മതാത്മകവർഷം 11-ാം മാസം
മതേതരവർഷം 5-ാം മാസം
പരാമർശങ്ങൾ സെഖ. 1:7
മാസത്തിന്റെ പേര് ആദാർ
ഒത്തുവരുന്ന മാസം ഫെബ്രുവരി - മാർച്ച്
മതാത്മകവർഷം 12-ാം മാസം
മതേതരവർഷം 6-ാം മാസം
പരാമർശങ്ങൾ എസ്ഥേ. 3:7
മാസത്തിന്റെ പേര് വേ ആദാർ
ഒത്തുവരുന്ന മാസം (അധിക മാസം)
മതാത്മകവർഷം 13-ാം മാസം