പാഠം 4—ബൈബിളും അതിന്റെ കാനോനും
നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 4—ബൈബിളും അതിന്റെ കാനോനും
“ബൈബിൾ” എന്ന പദത്തിന്റെ ഉത്ഭവം; ഏതു പുസ്തകങ്ങൾ ഉചിതമായി ദിവ്യ ഗ്രന്ഥശേഖരത്തിൽ ഉൾപ്പെടുന്നുവെന്നു നിശ്ചയിക്കൽ; അപ്പോക്രിഫായുടെ ത്യജിക്കൽ.
1, 2. (എ) ബിബ്ലിയാ എന്ന ഗ്രീക്ക് പദത്തിന്റെ പൊതു അർഥമെന്താണ്? (ബി) ഇതും ബന്ധപ്പെട്ട വാക്കുകളും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ? (സി) “ബൈബിൾ” എന്ന പദം ഇംഗ്ലീഷ് ഭാഷയിൽ വന്നതെങ്ങനെ?
നിശ്വസ്ത തിരുവെഴുത്തുകൾ പൊതുവേ ബൈബിൾ എന്നു പരാമർശിക്കപ്പെടുന്നതിനാൽ “ബൈബിൾ” എന്ന പദത്തിന്റെ ഉത്ഭവത്തെയും അർഥത്തെയും കുറിച്ച് ആരായുന്നതു കൗതുകമുണർത്തും. അതു “ചെറുപുസ്തകങ്ങൾ” എന്നർഥമുളള ബിബ്ലിയാ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. ക്രമത്തിൽ ഇതു പുരാതന കാലങ്ങളിൽ എഴുതുന്നതിനുളള ഒരു “പേപ്പർ” ഉത്പാദിപ്പിച്ചിരുന്ന പപ്പൈറസ് ചെടിയുടെ ഉൾക്കാമ്പിനെ വർണിക്കുന്ന ഒരു പദമായ ബൈബ്ലോസ് എന്നതിൽനിന്ന് ഉത്ഭൂതമാകുന്നു. (ഫിനീഷ്യൻ തുറമുഖമായ ഗേബാലിനെ ഗ്രീക്കുകാർ ബൈബ്ലോസ് എന്നു വിളിക്കാനിടയായി. ഈജിപ്തിൽനിന്നു പപ്പൈറസ് ഇറക്കുമതി ചെയ്തിരുന്നത് ഈ തുറമുഖത്തിലൂടെയായിരുന്നു. യോശുവ 13:5, NW അടിക്കുറിപ്പ് കാണുക.) ഇത്തരമൊരു വസ്തുവിൽ എഴുതിയ വിവിധ സന്ദേശങ്ങൾ ബിബ്ലിയാ എന്ന പദംകൊണ്ട് അറിയപ്പെടാനിടയായി. അങ്ങനെ, ബിബ്ലിയാ ഏതുതരം എഴുത്തുകളെയും ചുരുളുകളെയും പുസ്തകങ്ങളെയും പ്രമാണങ്ങളെയും അല്ലെങ്കിൽ തിരുവെഴുത്തുകളെയും അല്ലെങ്കിൽ ചെറുപുസ്തകങ്ങളുടെ ഒരു ഗ്രന്ഥശാലാ ശേഖരത്തെപ്പോലും വർണിക്കുന്നതായിത്തീർന്നു.
2 അതിശയകരമായി, “ബൈബിൾ” എന്ന പദം പൊതുവേ വിശുദ്ധ തിരുവെഴുത്തുകളുടെ ഇംഗ്ലീഷ് പരിഭാഷകളുടെ അല്ലെങ്കിൽ മററു ഭാഷകളിലുളള പരിഭാഷകളുടെ പാഠത്തിൽ കാണുന്നില്ല. എന്നിരുന്നാലും, പൊ.യു.മു. രണ്ടാം നൂററാണ്ടായതോടെ, എബ്രായ തിരുവെഴുത്തുകളുടെ നിശ്വസ്ത പുസ്തകങ്ങൾ ഗ്രീക്ക് ഭാഷയിൽ ററാ ബിബ്ലിയാ എന്നു പരാമർശിക്കപ്പെട്ടു. ദാനീയേൽ 9:2-ൽ പ്രവാചകൻ ഇങ്ങനെ എഴുതി: “ദാനീയേൽ എന്ന ഞാൻ . . . പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.” സെപ്ററുവജിന്റിൽ ഇവിടെ ബൈബ്ലോസ് എന്നതിന്റെ നിർദിഷ്ട ബഹുവചനമായ ബൈബ്ലോയ്സ് ആണുളളത്. 2 തിമൊഥെയൊസ് 4:13-ൽ “ചർമ്മലിഖിതങ്ങളും [ഗ്രീക്ക്, ബിബ്ലിയാ] നീ വരുമ്പോൾ കൊണ്ടുവരിക” എന്നു പൗലൊസ് എഴുതി. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ബിബ്ലിയോൻ, ബൈബ്ലോസ് എന്നീ ഗ്രീക്ക് പദങ്ങൾ അവയുടെ പല വ്യാകരണരൂപങ്ങളിൽ 40-ൽപ്പരം പ്രാവശ്യം വരുന്നു, സാധാരണമായി “ചുരു(ൾ)ളുകൾ” അല്ലെങ്കിൽ “പുസ്തകം(ങ്ങൾ)” എന്ന് അതു വിവർത്തനംചെയ്യപ്പെടുന്നു. ബിബ്ലിയാ പിന്നീടു ലത്തീനിൽ ഒരു ഏകവചന പദമായി ഉപയോഗിക്കപ്പെട്ടു, ലത്തീനിൽനിന്നാണു “ബൈബിൾ” എന്ന പദം ഇംഗ്ലീഷ് ഭാഷയിലേക്കു വന്നത്.
3. ബൈബിളിന്റെ എഴുത്തുകാർ അതു ദൈവത്തിന്റെ നിശ്വസ്തവചനമാണെന്നുളളതിനെ സാക്ഷ്യപ്പെടുത്തിയതെങ്ങനെ?
3 അതു ദൈവവചനമാണ്. അതിന്റെ നിശ്വസ്ത എഴുത്തിൽ വിവിധ മനുഷ്യർ ഉപയോഗിക്കപ്പെടുകയും വേറെ ചിലർ അതു മൂല ഭാഷകളിൽനിന്ന് ഇന്നത്തെ ലിഖിതഭാഷകളിലേക്കു വിവർത്തനംചെയ്യുന്നതിൽ പങ്കെടുക്കുകയും ചെയ്തെങ്കിലും, ബൈബിൾ പൂർണമായ അർഥത്തിൽ ദൈവത്തിന്റെ വചനമാണ്, മനുഷ്യർക്കുവേണ്ടിയുളള അവന്റെ നിശ്വസ്തമായ സ്വന്തം വെളിപ്പാട്. നിശ്വസ്ത എഴുത്തുകാർതന്നെ അതിനെ ഈ വിധത്തിൽ വീക്ഷിച്ചു, ‘യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന വചനം,’ (ആവ. 8:3) ‘യഹോവ കല്പിച്ചിട്ടുളള വചനങ്ങൾ,’ (യോശു. 24:27) ‘യഹോവയുടെ കല്പനകൾ,’ (എസ്രാ 7:11) “യഹോവയുടെ ന്യായപ്രമാണം,” (സങ്കീ. 19:7) “യഹോവയുടെ അരുളപ്പാടു,” (യെശ. 38:4) ‘ദൈവത്തിന്റെ വായിൽകൂടി വരുന്ന വചനം,’ (മത്താ. 4:4) ‘കർത്താവിന്റെ വചനം’ (1 തെസ്സ. 4:15) എന്നിങ്ങനെയുളള പദപ്രയോഗങ്ങൾ അവർ ഉപയോഗിച്ചതിൽനിന്ന് അതു തെളിയുന്നു.
ദിവ്യ ഗ്രന്ഥശേഖരം
4. ബൈബിളിൽ എന്തുൾപ്പെടുന്നു, ഇതു നിശ്ചയിച്ചിരിക്കുന്നതാർ?
4 ഇന്നു മനുഷ്യൻ ബൈബിൾ എന്ന് അറിയുന്നത് യഥാർഥത്തിൽ ദിവ്യ നിശ്വസ്ത പുരാതന രേഖകളുടെ ഒരു ശേഖരമാണ്. ഇവ 16 നൂററാണ്ടുകൾ വരുന്ന ഒരു കാലഘട്ടംകൊണ്ടു രചിക്കപ്പെടുകയും സമാഹരിക്കപ്പെടുകയും ചെയ്തു. രേഖകളുടെ ഈ സമാഹാരം മൊത്തത്തിൽ ജെറോം ലത്തീനിൽ ബിബ്ലിയോത്തിക്കാ ഡിവൈനാ അല്ലെങ്കിൽ ദിവ്യഗ്രന്ഥശേഖരം എന്നു നന്നായി വർണിച്ചത് ആയിരിക്കുന്നു. ഈ ഗ്രന്ഥശേഖരത്തിന് ഒരു പുസ്തകപ്പട്ടിക അല്ലെങ്കിൽ പ്രസിദ്ധീകരണങ്ങളുടെ ഒരു ഔദ്യോഗിക പട്ടികയുണ്ട്, അത് ആ ഗ്രന്ഥശേഖരത്തിന്റെ ലാക്കിനും പ്രത്യേകതക്കും യോജിച്ച പുസ്തകങ്ങൾക്കു പരിമിതപ്പെട്ടിരിക്കുന്നു. അനധികൃതമായ സകല പുസ്തകങ്ങളും ഒഴിവാക്കപ്പെടുന്നു. ഏത് എഴുത്തുകളെ ഉൾപ്പെടുത്തണം എന്നു നിർണയിക്കുന്ന നിലവാരം നിശ്ചയിക്കുന്ന ആ വലിയ ഗ്രന്ഥശേഖര അധികാരി യഹോവയാം ദൈവമാണ്. അങ്ങനെ ബൈബിളിന് 66 പുസ്തകങ്ങളടങ്ങിയ ഒരു നിശ്ചിതപുസ്തകപ്പട്ടികയുണ്ട്, എല്ലാം മാർഗനിർദേശം നൽകുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഉത്പന്നങ്ങൾതന്നെ.
5. ബൈബിൾകാനോൻ എന്താണ്, ഈ നാമം എങ്ങനെ ഉളവായി?
5 യഥാർഥവും നിശ്വസ്തവുമായ തിരുവെഴുത്തെന്ന നിലയിൽ അംഗീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ ശേഖരത്തെ അഥവാ പട്ടികയെ മിക്കപ്പോഴും ബൈബിൾ കാനോൻ എന്നു പരാമർശിക്കുന്നു. ആദിയിൽ, ഒരു മരക്കഷണം ലഭ്യമല്ലായിരുന്നെങ്കിൽ ഒരു ദണ്ഡ് (എബ്രായ, ഖാനെ) ഒരു അളവുകോലായി ഉതകിയിരുന്നു. അപ്പോസ്തലനായ പൗലൊസ് കാനോൻ എന്ന ഗ്രീക്ക്പദം “പെരുമാററച്ചട്ട”ത്തിനും തന്റെ നിയമനപ്രദേശമായി അളന്നുകിട്ടിയ “പ്രദേശ”ത്തിനും ബാധകമാക്കി. (ഗലാ. 6:16, NW അടിക്കുറിപ്പ്; 2 കൊരി. 10:13) അതുകൊണ്ടു കാനോനിക പുസ്തകങ്ങൾ സത്യവും നിശ്വസ്തവും, ശരിയായ വിശ്വാസവും ഉപദേശവും പെരുമാററവും നിർണയിക്കുന്നതിനുളള ഒരു മട്ടക്കോലായി ഉപയോഗിക്കുന്നതിന് അർഹതയുളളതുമായ പുസ്തകങ്ങളാണ്. ഒരു അളവുചരട് എന്ന നിലയിൽ “നേരായത്” അല്ലാത്ത പുസ്തകങ്ങൾ നാം ഉപയോഗിച്ചാൽ, നമ്മുടെ “നിർമാണം” സത്യമായിരിക്കയില്ല, അതു വിദഗ്ധ അളവുകാരന്റെ പരിശോധനയിൽ പരാജയപ്പെട്ടുപോകും.
6. ഒരു പുസ്തകത്തിന്റെ കാനോനികത്വം നിശ്ചയിക്കുന്ന ഘടകങ്ങളിൽ ചിലതേവ?
6 കാനോനികത്വം നിർണയിക്കൽ. ബൈബിളിലെ 66 പുസ്തകങ്ങളുടെ കാനോനികത്വം നിർണയിച്ചിരിക്കുന്ന ദിവ്യ സൂചനകളിൽ ചിലത് ഏവയാണ്? ഒന്നാമതായി, രേഖകൾ യഹോവയുടെ ഭൂമിയിലെ കാര്യങ്ങൾ കൈകാര്യംചെയ്യുകയും മനുഷ്യരെ അവന്റെ ആരാധനയിലേക്കു തിരിച്ചുവിടുകയും അവന്റെ നാമത്തോടും ഭൂമിയിലെ അവന്റെ വേലയോടും ഉദ്ദേശ്യങ്ങളോടും ആഴമായ ബഹുമാനം ഉത്തേജിപ്പിക്കുകയും ചെയ്യേണ്ടതാണ്. അവ നിശ്വസ്തതയുടെ, അതായത്, അവ പരിശുദ്ധാത്മാവിന്റെ ഉത്പന്നങ്ങളാണെന്നുളളതിന്റെ, തെളിവു നൽകേണ്ടതാണ്. (2 പത്രൊ. 1:21) അന്ധവിശ്വാസത്തിന് അല്ലെങ്കിൽ സൃഷ്ടിയാരാധനയ്ക്ക് ആകർഷണം ഉണ്ടായിരിക്കരുത്, എന്നാൽ ദൈവസ്നേഹത്തിനും സേവനത്തിനും ആകർഷണം ഉണ്ടായിരിക്കണം. ഏതെങ്കിലും ഒററപ്പെട്ട എഴുത്തുകളിൽ മൊത്തത്തിലുളളതിന്റെ ആന്തരികയോജിപ്പിനു വിരുദ്ധമായി എന്തെങ്കിലും ഉണ്ടായിരിക്കാൻ പാടില്ല. എന്നാൽ ഓരോ പുസ്തകവും മററുളളവയുമായുളള അവയുടെ ഐക്യത്താൽ യഹോവയുടെ ഏക ഗ്രന്ഥകർത്തൃത്വത്തെ പിന്താങ്ങേണ്ടതാണ്. എഴുത്തുകൾ അതിസൂക്ഷ്മ വിശദാംശങ്ങൾവരെ കൃത്യതയുടെ തെളിവു നൽകാനും നാം പ്രതീക്ഷിക്കണം. ഈ അടിസ്ഥാനപരമായ അവശ്യകാര്യങ്ങൾക്കു പുറമേ, ഓരോ പുസ്തകത്തിന്റെയും സ്വഭാവപ്രകാരം നിശ്വസ്തതയുടെ, തന്നിമിത്തം കാനോനികത്വത്തിന്റെ, മററു നിഷ്കൃഷ്ട സൂചനകളുണ്ട്. ഇവ ഓരോ ബൈബിൾപുസ്തകത്തിന്റെയും ആമുഖവിവരങ്ങളിൽ ചർച്ചചെയ്തിട്ടുണ്ട്. കൂടാതെ, ബൈബിൾകാനോനെ സ്ഥിരീകരിക്കാൻ സഹായിക്കുന്നതായി എബ്രായ തിരുവെഴുത്തുകൾക്കു ബാധകമാകുന്ന ചില പ്രത്യേക സാഹചര്യങ്ങളും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾക്കു ബാധകമാകുന്ന മററു ചിലതുമുണ്ട്.
എബ്രായ തിരുവെഴുത്തുകൾ
7. ഏതു ക്രമാനുഗത നടപടികളാൽ എബ്രായ കാനോൻ പൂർത്തിയായി, പുതുതായ ഏതു ഭാഗവും എന്തിനോടു ചേർച്ചയിലായിരിക്കേണ്ടതുണ്ട്?
7 നിശ്വസ്ത തിരുവെഴുത്തായിത്തീർന്ന ഭാഗത്തിന്റെ അംഗീകരണത്തിന് എബ്രായ കാനോന്റെ പൊ.യു. അഞ്ചാം നൂററാണ്ടിലെ പൂർത്തീകരണംവരെ കാത്തിരിക്കണമായിരുന്നുവെന്നു വിചാരിക്കരുത്. ദൈവാത്മാവിന്റെ മാർഗനിർദേശത്തിൻകീഴിലെ മോശയുടെ എഴുത്തുകളെ ആരംഭംമുതൽതന്നെ ഇസ്രായേല്യർ നിശ്വസ്തമായി, ദിവ്യ ഗ്രന്ഥകർത്തൃത്വമുളളതായി, അംഗീകരിച്ചു. പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായപ്പോൾ അത് അന്നുവരെയുളള കാനോൻ ആയിരുന്നു. നിശ്വസ്തതയിൽ മനുഷ്യർക്കു കൊടുക്കപ്പെട്ട യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുളള കൂടുതലായ വെളിപ്പാടുകൾ ന്യായാനുസൃതം പിന്തുടരേണ്ടതുണ്ടായിരുന്നു, പഞ്ചഗ്രന്ഥങ്ങളിൽ വിവരിക്കപ്പെടുന്ന സത്യാരാധനയെ സംബന്ധിച്ച മൗലികതത്ത്വങ്ങളോടു യോജിപ്പിലുമായിരിക്കേണ്ടിയിരുന്നു. നാം വ്യത്യസ്ത ബൈബിൾ പുസ്തകങ്ങൾ പരിശോധിച്ചപ്പോൾ, വിശേഷാൽ വാഗ്ദത്തസന്തതിയായ ക്രിസ്തുവിൻകീഴിലെ രാജ്യംമുഖാന്തരമുളള യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണവും അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനവുമാകുന്ന ബൈബിളിന്റെ മഹത്തായ പ്രതിപാദ്യവിഷയം നേരിട്ടു കൈകാര്യംചെയ്യുമ്പോൾ ഇതു സത്യമാണെന്നു നാം കണ്ടുകഴിഞ്ഞു.
8. ബൈബിളിലെ പ്രാവചനിക പുസ്തകങ്ങളുടെ കാനോനികത്വത്തെ സ്ഥാപിക്കുന്നത് എന്ത്?
8 വിശേഷാൽ എബ്രായ തിരുവെഴുത്തുകളിൽ ധാരാളം പ്രവചനങ്ങൾ ഉണ്ട്. പ്രവചനത്തിന്റെ യഥാർഥത, അതായത് അതു വാസ്തവത്തിൽ ദൈവത്തിൽനിന്നാണോ അല്ലയോ എന്നു സ്ഥാപിക്കുന്നതിനുളള അടിസ്ഥാനം യഹോവതന്നെ മോശയിലൂടെ പ്രദാനംചെയ്തു. ഇത് ഒരു പ്രാവചനികപുസ്തകത്തിന്റെ കാനോനികത്വം നിർണയിക്കുന്നതിനു സഹായകമായി. (ആവ. 13:1-3; 18:20-22) മൊത്തത്തിൽ ബൈബിളിനോടും മതേതര ചരിത്രത്തോടുമൊപ്പം എബ്രായ തിരുവെഴുത്തുകളിലെ പ്രാവചനിക പുസ്തകങ്ങളിൽ ഓരോന്നിന്റെയും പരിശോധന അവർ സംസാരിച്ച “വചനം” യഹോവയുടെ നാമത്തിൽ ആയിരുന്നുവെന്നും ഭാവിയോടു ബന്ധമുണ്ടായിരുന്നപ്പോൾ അതു പൂർണമായോ ചെറിയ തോതിലോ ഭാഗികമായോ ‘സംഭവിക്കുകയോ നിവർത്തിക്കുകയോ’ ചെയ്തുവെന്നും അത് ആളുകളെ ദൈവത്തിലേക്കു തിരിച്ചുവെന്നും സംശയലേശമെന്യേ സ്ഥിരീകരിക്കുന്നു. ഈ വ്യവസ്ഥകളിലെ എത്തിച്ചേരൽ പ്രവചനം യഥാർഥവും നിശ്വസ്തവുമാണെന്നു സ്ഥാപിച്ചു.
9. ബൈബിൾകാനോന്റെ പ്രശ്നം പരിഗണിക്കുമ്പോൾ ഒരുവൻ ഏതു പ്രധാനപ്പെട്ട ഘടകം ഓർത്തിരിക്കണം?
9 യേശുവിനാലും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ നിശ്വസ്ത എഴുത്തുകാരാലുമുളള ഉദ്ധരണികൾ എബ്രായ തിരുവെഴുത്തുകളിലെ അനേകം പുസ്തകങ്ങളുടെ കാനോനികത്വം സ്ഥാപിക്കുന്നതിനു നേരിട്ടുളള ഒരു മാർഗം പ്രദാനംചെയ്തു. എന്നിരുന്നാലും ഈ അളവുകോൽ എല്ലാററിനും ബാധകമല്ല, ദൃഷ്ടാന്തത്തിന്, എസ്ഥേർ, സഭാപ്രസംഗി എന്നീ പുസ്തകങ്ങൾക്ക്. അപ്പോൾ കാനോനികത്വത്തിന്റെ സംഗതി പരിശോധിക്കുമ്പോൾ അതിപ്രധാനമായ മറെറാരു ഘടകം ഓർത്തിരിക്കേണ്ടതുണ്ട്, അതു മുഴു ബൈബിൾകാനോനും ബാധകമാകുന്ന ഒന്നാണ്. തന്റെ ആരാധനയിലും സേവനത്തിലും മനുഷ്യരുടെ പ്രബോധനത്തിനും പരിപോഷണത്തിനും പ്രോത്സാഹനത്തിനുംവേണ്ടി ദിവ്യസന്ദേശങ്ങൾ എഴുതാൻ യഹോവ അവരെ നിശ്വസ്തരാക്കിയതുപോലെ നിശ്വസ്ത എഴുത്തുകളുടെ കൂട്ടിച്ചേർക്കലിനെയും ബൈബിൾകാനോന്റെ സ്ഥിരീകരണത്തെയും യഹോവ നയിക്കുകയും വഴികാട്ടുകയും ചെയ്യുമെന്നതു യുക്ത്യാനുസൃതമാണ്. തന്റെ സത്യവചനം എന്താണെന്നും സത്യാരാധനയുടെ നിലനിൽക്കുന്ന മാനദണ്ഡം എന്തായിരിക്കുമെന്നും സംശയമുണ്ടായിരിക്കാത്തവിധം അവൻ ഇതു ചെയ്യും. തീർച്ചയായും, ഈ വിധത്തിൽ മാത്രമേ, ഭൂമിയിലെ സൃഷ്ടികൾക്കു ‘ദൈവവചനത്തിലൂടെ ഒരു പുതുജനനം’ കൊടുക്കുന്നതിൽ തുടരാനും “യഹോവയുടെ വചനം എന്നേക്കും നിലനിൽക്കുന്നു” എന്നു സാക്ഷ്യപ്പെടുത്താൻ അവർക്കു പ്രാപ്തരാകാനും കഴിയുകയുളളു.—1 പത്രൊ. 1:23, 25, NW.
10. എബ്രായ തിരുവെഴുത്തുകളുടെ കാനോൻ എപ്പോഴേക്കും നിശ്ചയിക്കപ്പെട്ടു?
10 എബ്രായ കാനോന്റെ സ്ഥാപിക്കൽ. എബ്രായ തിരുവെഴുത്തുകളുടെ കാനോൻ സമാഹരണവും പുസ്തകപ്പട്ടികനിർമിക്കലും നടത്തിയതിന്റെ ബഹുമതി യഹൂദപാരമ്പര്യം കൊടുക്കുന്നത് എസ്രായ്ക്കാണ്. അതു പൂർത്തിയാക്കിയതു നെഹെമ്യാവ് ആണെന്ന് അതു പറയുന്നു. തീർച്ചയായും അത്തരമൊരു വേലക്ക് എസ്രാ സുസജ്ജനായിരുന്നു, അവൻതന്നെ നിശ്വസ്ത ബൈബിളെഴുത്തുകാരിൽ ഒരുവനും ഒരു പുരോഹിതനും പണ്ഡിതനും വിശുദ്ധ ലിഖിതങ്ങളുടെ ഒരു ഔദ്യോഗിക പകർപ്പെഴുത്തുകാരനും ആയിരുന്നല്ലോ. (എസ്രാ 7:1-11) എബ്രായ തിരുവെഴുത്തുകളുടെ കാനോൻ പൊ.യു.മു. അഞ്ചാം നൂററാണ്ടിന്റെ അവസാനത്തോടെ നിശ്ചയിക്കപ്പെട്ടുവെന്ന പരമ്പരാഗതവിശ്വാസത്തെ സംശയിക്കാൻ ന്യായമില്ല.
11. പരമ്പരാഗത യഹൂദകാനോൻ എബ്രായ തിരുവെഴുത്തുകളെ എങ്ങനെ പട്ടികപ്പെടുത്തുന്നു?
11 നാം ഇന്ന് എബ്രായ തിരുവെഴുത്തുകൾക്ക് 39 പുസ്തകങ്ങളാണ് പട്ടികപ്പെടുത്തുന്നത്; പരമ്പരാഗത യഹൂദകാനോൻ ഇതേ പുസ്തകങ്ങളെ ഉൾപ്പെടുത്തവേ അവയെ 24 ആയി എണ്ണുന്നു. ചില പ്രാമാണികൻമാർ രൂത്ത് ന്യായാധിപൻമാരോടും വിലാപങ്ങൾ യിരെമ്യാവിനോടും കൂടെ വെച്ചുകൊണ്ട് പുസ്തകങ്ങളുടെ എണ്ണം 22 എന്നു കണക്കാക്കി, എന്നാൽ അപ്പോഴും കൃത്യമായി ഒരേ കാനോനിക ലിഖിതങ്ങളോടു പററിനിൽക്കുന്നുണ്ട്. a ഇതു നിശ്വസ്ത പുസ്തകങ്ങളുടെ എണ്ണത്തെ എബ്രായ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണത്തിനു സമമാക്കി. പരമ്പരാഗത യഹൂദ കാനോൻ അനുസരിച്ചുളള 24 പുസ്തകങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു:
ന്യായപ്രമാണം
1. ഉല്പത്തി
2. പുറപ്പാടു
3. ലേവ്യപുസ്തകം
4. സംഖ്യാപുസ്തകം
5. ആവർത്തനപുസ്തകം
പ്രവാചകൻമാർ
6. യോശുവ
7. ന്യായാധിപൻമാർ
8. ശമൂവേൽ (ഒന്നും രണ്ടും ഒരുമിച്ച് ഒരു പുസ്തകമായി)
9. രാജാക്കൻമാർ (ഒന്നും രണ്ടും ഒരുമിച്ച് ഒരു പുസ്തകമായി)
10. യെശയ്യാവു
11. യിരെമ്യാവു
12. യെഹെസ്കേൽ
13. പന്ത്രണ്ടു പ്രവാചകൻമാർ (ഹോശേയ, യോവേൽ, ആമോസ്, ഓബദ്യാവു, യോനാ, മീഖാ, നഹൂം, ഹബക്കൂക്, സെഫന്യാവു, ഹഗ്ഗായി, സെഖര്യാവു, മലാഖി എന്നിവ ഒരു പുസ്തകമായി)
ലിഖിതങ്ങൾ (ഹാഗിയോഗ്രഫാ)
14. സങ്കീർത്തനങ്ങൾ
15. സദൃശവാക്യങ്ങൾ
16. ഇയ്യോബ്
17. ഉത്തമഗീതം
18. രൂത്ത്
19. വിലാപങ്ങൾ
20. സഭാപ്രസംഗി
21. എസ്ഥേർ
22. ദാനീയേൽ
23. എസ്രാ (നെഹെമ്യാവു എസ്രായോടു ചേർത്തു)
24. ദിനവൃത്താന്തങ്ങൾ (ഒന്നും രണ്ടും ഒരുമിച്ച് ഒരു പുസ്തകമായി)
12. കൂടുതലായി എന്ത് എബ്രായകാനോനെ സ്ഥിരീകരിക്കുന്നു, അത് ഏതു ലിഖിതങ്ങളോടെ അവസാനിച്ചു?
12 ക്രിസ്തുയേശുവിനാലും ആദിമ ക്രിസ്തീയസഭയാലും നിശ്വസ്ത തിരുവെഴുത്തുകളായി അംഗീകരിക്കപ്പെട്ട പുസ്തകപ്പട്ടിക അഥവാ കാനോൻ ഇതായിരുന്നു. ഈ എഴുത്തുകളിൽനിന്നു മാത്രമാണു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ നിശ്വസ്ത എഴുത്തുകാർ ഉദ്ധരിച്ചത്. അങ്ങനെയുളള ഉദ്ധരണികളെ “എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നതുപോലെയുളള പദപ്രയോഗങ്ങളാൽ അവർ ദൈവവചനമായി സ്ഥിരീകരിച്ചു. (റോമ. 15:9) തന്റെ ശുശ്രൂഷയുടെ കാലംവരെ എഴുതപ്പെട്ട മുഴു നിശ്വസ്ത തിരുവെഴുത്തുകളെയുംകുറിച്ചു സംസാരിച്ചപ്പോൾ യേശു “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും” രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ പരാമർശിച്ചു. (ലൂക്കൊ. 24:44) ഇവിടെ ഹാഗിയോഗ്രഫായുടെ ആദ്യപുസ്തകമെന്ന നിലയിൽ “സങ്കീർത്തനങ്ങൾ” ഈ മുഴു വിഭാഗത്തെയും പരാമർശിക്കാൻ ഉപയോഗിക്കപ്പെടുന്നു. എബ്രായ കാനോനിൽ ഉൾപ്പെടുത്തിയ അവസാനത്തെ ചരിത്രപ്പുസ്തകം നെഹെമ്യാവിന്റേതായിരുന്നു. ഇതു ദൈവാത്മാവിന്റെ നടത്തിപ്പിൻകീഴിലായിരുന്നുവെന്നത്, “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ” മിശിഹായുടെ വരവുവരെ 69 പ്രാവചനിക ആഴ്ചകളുടെ ഒരു കാലഘട്ടം ഉണ്ടായിരിക്കുമെന്നുളള ദാനീയേലിന്റെ പ്രമുഖ പ്രവചനത്തിന്റെ ആരംഭസ്ഥാനം പ്രദാനംചെയ്യുന്നത് ഈ പുസ്തകം മാത്രമാണെന്നുളളതിൽ കാണപ്പെടുന്നു. (ദാനീ. 9:25; നെഹെ. 2:1-8; 6:15) നെഹെമ്യാവിന്റെ പുസ്തകം പ്രാവചനികപുസ്തകങ്ങളിൽ അവസാനത്തേതായ മലാഖിയുടെ ചരിത്രപരമായ പശ്ചാത്തലവും നൽകുന്നു. മലാഖി നിശ്വസ്ത തിരുവെഴുത്തുകളുടെ കാനോനിൽ ഉൾപ്പെടുന്നുവെന്നതിനെ സംശയിക്കാൻ കഴിയില്ല, കാരണം ദൈവപുത്രനായ യേശുപോലും അതു പല പ്രാവശ്യം ഉദ്ധരിച്ചു. (മത്താ. 11:10, 14) ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ നെഹെമ്യാവിനും മലാഖിക്കും മുമ്പ് എഴുതപ്പെട്ട എബ്രായ കാനോനിലെ ഭൂരിഭാഗം പുസ്തകങ്ങളിൽനിന്നും അത്തരം ഉദ്ധരണികൾ എടുക്കുന്നുണ്ടെന്നിരിക്കെ, നെഹെമ്യാവിന്റെയും മലാഖിയുടെയും കാലശേഷം ക്രിസ്തുവിന്റെ കാലംവരെ എഴുതപ്പെട്ട ഏതെങ്കിലും നിശ്വസ്തലിഖിതങ്ങളെന്നു വിളിക്കപ്പെടുന്നവയിൽനിന്നു യാതൊന്നും ഉദ്ധരിക്കുന്നില്ല. ഇത് എബ്രായ തിരുവെഴുത്തുകാനോൻ നെഹെമ്യാവിന്റെയും മലാഖിയുടെയും എഴുത്തുകളോടെ അവസാനിച്ചുവെന്ന യഹൂദൻമാരുടെ പരമ്പരാഗതവീക്ഷണത്തെയും പൊ.യു. ഒന്നാംനൂററാണ്ടിലെ ക്രിസ്തീയ സഭയുടെ വിശ്വാസത്തെയും സ്ഥിരീകരിക്കുന്നു.
എബ്രായ തിരുവെഴുത്തുകളിലെ അപ്പോക്രിഫാ പുസ്തകങ്ങൾ
13. (എ) അപ്പോക്രിഫാ പുസ്തകങ്ങൾ എന്താണ്? (ബി) അവ റോമൻകത്തോലിക്കാ കാനോനിലേക്കു സ്വീകരിക്കപ്പെടാനിടയായതെങ്ങനെ?
13 അപ്പോക്രിഫാ പുസ്തകങ്ങൾ എന്താണ്? ഇവ ചിലർ ചില ബൈബിളുകളിൽ ഉൾപ്പെടുത്തിയിട്ടുളളതും എന്നാൽ അവ ദൈവനിശ്വസ്തമാണെന്നുളളതിന്റെ തെളിവില്ലാത്തതിനാൽ മററുളളവർ തളളിക്കളഞ്ഞിരിക്കുന്നതുമായ ലിഖിതങ്ങളാണ്. അപ്പോക്രൈഫോസ് എന്ന ഗ്രീക്ക് പദം “ശ്രദ്ധാപൂർവം മറയ്ക്കപ്പെട്ട” കാര്യങ്ങളെ പരാമർശിക്കുന്നു. (മർക്കൊ. 4:22; ലൂക്കൊ. 8:17; കൊലൊ. 2:3) സംശയകരമായ ഗ്രന്ഥകർത്തൃത്വമോ പ്രാമാണികതയോ ഉളള അല്ലെങ്കിൽ വ്യക്തിപരമായ വായനക്കു കുറെ മൂല്യമുളളതായി പരിഗണിക്കപ്പെടുന്നതെങ്കിലും ദിവ്യ നിശ്വസ്തതയുടെ തെളിവില്ലാത്ത പുസ്തകങ്ങൾക്ക് ഈ പദം ബാധകമാക്കപ്പെടുന്നു. അങ്ങനെയുളള പുസ്തകങ്ങൾ മാററിവെച്ചിരുന്നു, പരസ്യമായി വായിച്ചിരുന്നില്ല; അങ്ങനെയാണു “മറയ്ക്കപ്പെട്ട” എന്ന ആശയം വന്നത്. പൊ.യു. 397-ൽ കാർത്തേജിൽ കൂടിയ കൗൺസിലിൽ എസ്ഥേറിന്റെയും ദാനീയേലിന്റെയും കാനോനിക പുസ്തകങ്ങളോടുളള കൂട്ടിച്ചേർപ്പുകളോടൊപ്പം ഏഴ് അപ്പോക്രിഫാപുസ്തകങ്ങൾ എബ്രായ തിരുവെഴുത്തുകളോടു കൂട്ടിച്ചേർക്കാൻ നിർദേശം ഉണ്ടായി. എന്നിരുന്നാലും, 1546-ൽ നടന്ന ട്രെൻറിലെ കൗൺസിൽവരെ റോമൻ കത്തോലിക്കാസഭ അതിന്റെ ബൈബിൾ പുസ്തകപ്പട്ടികയിൽ ഈ കൂട്ടിച്ചേർപ്പുകളുടെ അംഗീകരണത്തെ സുനിശ്ചിതമായി സ്ഥിരീകരിച്ചില്ല. ഈ കൂട്ടിച്ചേർപ്പുകൾ തോബിത്ത്, യൂദിത്ത്, എസ്ഥേറിനോടുളള കൂട്ടിച്ചേർപ്പുകൾ, ജ്ഞാനം, പ്രഭാഷകൻ, ബാരൂക്ക്, ദാനീയേലിനോടുളള മൂന്നു കൂട്ടിച്ചേർപ്പുകൾ, ഒന്നു മക്കബായർ, രണ്ടു മക്കബായർ എന്നിവയായിരുന്നു.
14. (എ) ഏതു വിധത്തിലാണ് ഒന്നു മക്കബായർ കൗതുകമുണർത്തുന്നതായിരിക്കുന്നത്? (ബി) ഏതു പ്രാമാണികർ അപ്പോക്രിഫായെ ഒരിക്കലും പരാമർശിച്ചില്ല, എന്തുകൊണ്ട്?
14 ഒന്നു മക്കബായരുടെ പുസ്തകം, ഒരു പ്രകാരത്തിലും ഒരു നിശ്വസ്ത പുസ്തകമായി കണക്കാക്കേണ്ടതല്ലെങ്കിലും അതിൽ ചരിത്ര താത്പര്യമുളള വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. അത് പൊ.യു.മു. രണ്ടാം നൂററാണ്ടിൽ മക്കബായരുടെ പൗരോഹിത്യകുടുംബത്തിന്റെ നേതൃത്വത്തിൽ നടന്ന യഹൂദൻമാരുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു വിവരണം നൽകുന്നു. അപ്പോക്രിഫാ പുസ്തകങ്ങളിൽ ശേഷിച്ചവയിൽ കെട്ടുകഥകളും അന്ധവിശ്വാസങ്ങളും നിറഞ്ഞിരിക്കുന്നു, തെററുകളും ധാരാളമുണ്ട്. യേശുവോ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാരോ അവയെ ഒരിക്കലും പരാമർശിക്കുകയോ ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല.
15, 16. ജോസീഫസും ജെറോമും ഏതു പുസ്തകങ്ങൾ കാനോനികമാണെന്നു സൂചിപ്പിച്ചതെങ്ങനെ?
15 പൊ.യു. ഒന്നാം നൂററാണ്ടിലെ യഹൂദചരിത്രകാരനായ ഫ്ളേവ്യസ് ജോസീഫസ് ഏപ്യന് എതിരെ (1, 38-41 [8]) (ഇംഗ്ലീഷ്) എന്ന തന്റെ കൃതിയിൽ എബ്രായർ പവിത്രമായി അംഗീകരിച്ചിരുന്ന സകല പുസ്തകങ്ങളെയും പരാമർശിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതി: “പരസ്പരവിരുദ്ധമായിരിക്കുന്ന അനേകായിരം പൂർവാപരവിരുദ്ധ പുസ്തകങ്ങൾ നമുക്കില്ല. ന്യായമായി അംഗീകരിക്കപ്പെടുന്ന നമ്മുടെ പുസ്തകങ്ങൾ ഇരുപത്തിരണ്ടു മാത്രമാണ് [11-ാം ഖണ്ഡികയിൽ കാണിച്ചിരിക്കുന്ന പ്രകാരം നമ്മുടെ ഇന്നത്തെ 39-നോടു തുല്യം], എല്ലാക്കാലത്തെയും രേഖ അതിലടങ്ങിയിരിക്കുന്നു. ഇവയിൽ, നിയമങ്ങളും മമനുഷ്യന്റെ ജനനംമുതൽ നിയമദാതാവിന്റെ മരണംവരെയുളള പരമ്പരാഗതചരിത്രവും അടങ്ങുന്ന മോശയുടെ പുസ്തകങ്ങളാണ് അഞ്ചെണ്ണം. . . . മോശയുടെ മരണംമുതൽ പേർഷ്യയിലെ രാജാവെന്ന നിലയിൽ സേർക്സസിന്റെ പിൻഗാമിയായിത്തീർന്ന അർഥഹ്ശഷ്ടാവുവരെ, മോശയ്ക്കുശേഷം വന്ന പ്രവാചകൻമാർ പതിമൂന്നു പുസ്തകങ്ങളിൽ തങ്ങളുടെ സ്വന്തം കാലങ്ങളിലെ സംഭവങ്ങളുടെ ചരിത്രം എഴുതി. ശേഷിച്ച നാലു പുസ്തകങ്ങളിൽ ദൈവത്തിനുളള സ്തുതിഗീതങ്ങളും മനുഷ്യജീവിതപെരുമാററത്തിനുളള ചട്ടങ്ങളും അടങ്ങിയിരിക്കുന്നു.” അങ്ങനെ പൊ.യു. ഒന്നാം നൂററാണ്ടിനു ദീർഘനാൾ മുമ്പേ എബ്രായ തിരുവെഴുത്തുകളുടെ കാനോൻ നിശ്ചയിച്ചുകഴിഞ്ഞിരുന്നതായി ജോസീഫസ് പ്രകടമാക്കുന്നു.
16 പൊ.യു. ഏതാണ്ട് 405-ൽ ബൈബിളിന്റെ ലാററിൻ വൾഗേററ് ഭാഷാന്തരം പൂർത്തിയാക്കിയ ബൈബിൾ പണ്ഡിതനായ ജെറോം അപ്പോക്രിഫാ പുസ്തകങ്ങൾ സംബന്ധിച്ച തന്റെ നിലപാടിൽ നല്ല ഉറപ്പുളളവനായിരുന്നു. നിശ്വസ്ത പുസ്തകങ്ങൾ പട്ടികപ്പെടുത്തിയ ശേഷം, ജോസീഫസ് നൽകിയ അതേ എണ്ണം ഉപയോഗിച്ച് എബ്രായ തിരുവെഴുത്തുകളിലെ 39 നിശ്വസ്ത പുസ്തകങ്ങളുടെ എണ്ണം 22 ആക്കിക്കൊണ്ടു വൾഗേററിൽ ശമൂവേലിന്റെയും രാജാക്കൻമാരുടെയും പുസ്തകങ്ങളുടെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: “അങ്ങനെ ഇരുപത്തിരണ്ടു പുസ്തകങ്ങളുണ്ട് . . . തിരുവെഴുത്തുകളുടെ ഈ ആമുഖത്തിന് എബ്രായയിൽനിന്നു ലാററിനിലേക്കു നാം വിവർത്തനംചെയ്യുന്ന സകല പുസ്തകങ്ങളിലേക്കുമുളള ഒരു ബലവത്തായ സമീപനമായി ഉതകാൻ കഴിയും; തന്നിമിത്തം ഇവയ്ക്കു പുറമേയുളള എന്തും അപ്പോക്രിഫായിൽ ചേർക്കേണ്ടതാണെന്നു നമുക്ക് അറിയാവുന്നതാണ്.”
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ
17. റോമൻ കത്തോലിക്കാസഭ ഏത് ഉത്തരവാദിത്വം അവകാശപ്പെടുന്നു, എന്നാൽ ബൈബിൾകാനോനിൽ ഉൾപ്പെടുന്നത് ഏതു പുസ്തകങ്ങളാണെന്നു യഥാർഥത്തിൽ നിശ്ചയിച്ചത് ആരാണ്?
17 ബൈബിൾകാനോനിൽ ഏതു പുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്നുളള തീരുമാനത്തിന്റെ ഉത്തരവാദിത്വം റോമൻ കത്തോലിക്കാസഭ അവകാശപ്പെടുന്നുണ്ട്, അതു പുസ്തകങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കിയ കാർത്തേജിലെ കൗൺസിലിനെ (പൊ.യു.മു. 397) പരാമർശിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും മറിച്ചാണു സത്യം, എന്തുകൊണ്ടെന്നാൽ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളായി രൂപപ്പെട്ട പുസ്തകങ്ങളുടെ പട്ടിക ഉൾപ്പെടെ കാനോൻ അപ്പോഴേക്കും നിശ്ചയിച്ചുകഴിഞ്ഞിരുന്നു. അതായത് ഏതെങ്കിലും കൗൺസിലിന്റെ കൽപ്പനയാലല്ല, പിന്നെയോ ദൈവാത്മാവിന്റെ നടത്തിപ്പിനാൽ—ആദ്യംതന്നെ ആ പുസ്തകങ്ങളുടെ എഴുത്തിനു നിശ്വസ്തത നൽകിയ അതേ ആത്മാവിനാൽ. നിശ്വസ്തരല്ലാത്ത പിൽക്കാലത്തെ പുസ്തകപ്പട്ടികനിർമാതാക്കളുടെ സാക്ഷ്യം ദൈവം അധികാരപ്പെടുത്തിയിരുന്ന ബൈബിൾകാനോന്റെ ഒരു അംഗീകരണമെന്ന നിലയിൽ മാത്രമേ മൂല്യവത്തായിരിക്കുന്നുളളു.
18. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ആദിമപുസ്തകപ്പട്ടികകൾ കാണിക്കുന്ന ചാർട്ടിൽനിന്ന് ഏതു പ്രധാനപ്പെട്ട നിഗമനങ്ങളിലെത്താൻ കഴിയും?
18 ആദിമ പുസ്തകപ്പട്ടികകളുടെ തെളിവ്. തുടർന്നു കൊടുത്തിരിക്കുന്ന ചാർട്ടിന്റെ ഒരു പരിശോധന, നാലാം നൂററാണ്ടിലെ മേൽപ്പറഞ്ഞ കൗൺസിലിനു മുമ്പത്തെ ക്രിസ്തീയ തിരുവെഴുത്തുകളുടെ നിരവധി പുസ്തകപ്പട്ടികകൾ നമ്മുടെ ഇപ്പോഴത്തെ കാനോനോടു കൃത്യമായി യോജിക്കുന്നുവെന്നും മററു ചിലതു വെളിപ്പാടുമാത്രം വിട്ടുകളയുന്നുവെന്നും വെളിപ്പെടുത്തുന്നു. രണ്ടാം നൂററാണ്ടിന്റെ അവസാനത്തിനുമുമ്പു നാലു സുവിശേഷങ്ങളുടെയും പ്രവൃത്തികളുടെയും അപ്പോസ്തലനായ പൗലൊസിന്റെ 12 ലേഖനങ്ങളുടെയും സാർവലൗകികമായ അംഗീകരണമുണ്ട്. ചെറിയ ലേഖനങ്ങളിൽ ചുരുക്കംചിലതിനെ മാത്രമേ ചില പ്രദേശങ്ങളിൽ സംശയിച്ചിരുന്നുളളു. ഇതിങ്ങനെയായിരിക്കാൻ കാരണം അങ്ങനെയുളള ലേഖനങ്ങൾക്ക് ഒന്നല്ലെങ്കിൽ മറെറാരു കാരണത്താൽ പ്രാരംഭ പ്രചാരം കുറവായിരുന്നുവെന്നതും അങ്ങനെ കാനോനികമായി അംഗീകരിക്കപ്പെടാൻ കൂടുതൽ സമയമെടുത്തുവെന്നതുമായിരിക്കാനിടയുണ്ട്.
19. (എ) ഇററലിയിൽ ഏതു മുന്തിയ രേഖ കണ്ടെത്തി, അതിന്റെ തീയതി ഏതാണ്? (ബി) ഇത് അക്കാലത്തെ അംഗീകൃത കാനോനെ വിവരിക്കുന്നത് എങ്ങനെ?
19 അത്യന്തം കൗതുകമുണർത്തുന്ന ആദിമ കാററലോഗുകളിലൊന്ന് ഇററലിയിലെ മിലാനിലുളള ആംബ്രോസിയൻ ലൈബ്രറിയിൽ എൽ. ഏ. മൂറേറേറാറി കണ്ടുപിടിച്ചതും അദ്ദേഹം 1740-ൽ പ്രസിദ്ധപ്പെടുത്തിയതുമായ ഒരു ശകലമാണ്. ആദ്യഭാഗം നഷ്ടപ്പെട്ടിരിക്കുകയാണെങ്കിലും ലൂക്കൊസിനെ മൂന്നാമത്തെ സുവിശേഷമായി അതു പരാമർശിച്ചിരിക്കുന്നത് അത് ആദ്യം മത്തായിയെയും മർക്കൊസിനെയും കുറിച്ചു പറഞ്ഞുവെന്നു സൂചിപ്പിക്കുന്നു. ലാററിനിലുളള മുറേറേറാറിയൻ ശകലം പൊ.യു. രണ്ടാം നൂററാണ്ടിന്റെ ഒടുവിലത്തെ ഭാഗത്തുളളതാണ്. ഭാഗികമായ പിൻവരുന്ന പരിഭാഷ പ്രകടമാക്കുന്നതുപോലെ അത് ഏററം കൗതുകകരമായ ഒരു രേഖയാണ്: “മൂന്നാമത്തെ സുവിശേഷപുസ്തകം ലൂക്കൊസിന്റേതാണ്. സുപ്രസിദ്ധ വൈദ്യനായ ലൂക്കൊസ് തന്റെ സ്വന്തം നാമത്തിൽ അതെഴുതി . . . നാലാമത്തെ സുവിശേഷപുസ്തകം ശിഷ്യൻമാരിലൊരാളായ യോഹന്നാന്റേതാണ്. അതുകൊണ്ട് വിശ്വാസികളുടെ വിശ്വാസത്തിനു ഭിന്നതയില്ല, സുവിശേഷങ്ങളിലെ ഓരോ പുസ്തകത്തിലും വസ്തുതകളിൽനിന്നു തിരഞ്ഞെടുത്ത വ്യത്യസ്തഭാഗങ്ങൾ നൽകിയിരിക്കുന്നുവെങ്കിലും. കാരണം മാർഗദർശകമായ ഏകാത്മാവിൻകീഴിൽ അവന്റെ ജനനം, കഷ്ടാനുഭവം, പുനരുത്ഥാനം, അവന്റെ ശിഷ്യൻമാരുമായുളള സംഭാഷണം, അവന്റെ ഇരട്ട ആഗമനം—ഒന്നാമത്തേതു നിന്ദയിൽനിന്നു സംജാതമാകുന്ന താഴ്ചയിൽ നടന്നുകഴിഞ്ഞതും, രണ്ടാമത്തേത് രാജകീയാധികാരത്തിന്റെ മഹത്ത്വത്തിൽ ഇനി വരാനിരിക്കുന്നതും—എന്നിവയോടു ബന്ധപ്പെട്ട സകല കാര്യങ്ങളും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ, ‘ഞങ്ങളുടെ കണ്ണുകൾകൊണ്ടു ഞങ്ങൾ കണ്ടിരിക്കുന്നതും ഞങ്ങളുടെ ചെവികൾകൊണ്ടു കേട്ടിരിക്കുന്നതും ഞങ്ങളുടെ കൈകൾ കൈകാര്യംചെയ്തിരിക്കുന്നതുമായ കാര്യങ്ങൾ ഞങ്ങൾ എഴുതിയിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടു യോഹന്നാൻ തന്റെ ലേഖനങ്ങളിൽ വളരെ യുക്തിയുക്തമായി ഈ പല കാര്യങ്ങളും പ്രസ്താവിക്കുന്നുവെങ്കിൽ അതിൽ എന്തതിശയം? എന്തെന്നാൽ അവൻ ഒരു ദൃക്സാക്ഷിമാത്രമല്ല, പിന്നെയോ കർത്താവിന്റെ സകല അത്ഭുതകാര്യങ്ങളും അവയുടെ ക്രമപ്രകാരം കേൾക്കുകയും വിവരിക്കുകയും ചെയ്ത ഒരാളുമാണെന്ന് അവകാശവാദംചെയ്യുന്നു. കൂടാതെ സകല അപ്പോസ്തലൻമാരുടെയും പ്രവൃത്തികൾ ഒരു പുസ്തകത്തിൽ എഴുതിയിരിക്കുന്നു. ലൂക്കൊസ് [അങ്ങനെ] അവയെ അത്യന്തം ശ്രീമാനായ തെയോഫിലസിനുവേണ്ടി രചിച്ചു . . . ഇപ്പോൾ പൗലൊസിന്റെ ലേഖനങ്ങൾ ഏവയാണെന്നും എവിടെനിന്ന് അല്ലെങ്കിൽ ഏതു കാരണത്തിന് അവ അയയ്ക്കപ്പെട്ടുവെന്നും മനസ്സിലാകുന്നവനുവേണ്ടി അവതന്നെ വ്യക്തമാക്കുന്നു. ആദ്യമായി പാഷണ്ഡോപദേശ പിളർപ്പിനെ തടയാൻ അവൻ കൊരിന്ത്യർക്കു ദീർഘമായി എഴുതി, പിന്നീടു ഗലാത്യർക്കു പരിച്ഛേദനയ്ക്ക് [എതിരായും] റോമർക്കു തിരുവെഴുത്തുകളുടെ ക്രമത്തെക്കുറിച്ച് അവയിലെ മുഖ്യ വിഷയം ക്രിസ്തു ആണെന്നുകൂടെ അറിയിച്ചുകൊണ്ടും എഴുതി—അവ ഓരോന്നും നാം ചർച്ചചെയ്യേണ്ടതാവശ്യമാണ്, അനുഗൃഹീത അപ്പോസ്തലനായ പൗലൊസ്തന്നെ തന്റെ മുൻഗാമിയായ യോഹന്നാന്റെ മാതൃക പിന്തുടർന്നുകൊണ്ടു പിൻവരുന്ന ക്രമത്തിൽ ഏഴിൽ കവിയാത്ത സഭകൾക്കു പേർപറഞ്ഞ് എഴുതുന്നതായി മനസ്സിലാക്കിക്കൊണ്ടുതന്നെ: കൊരിന്ത്യർക്ക് (ഒന്നാമത്), എഫെസ്യർക്ക് (രണ്ടാമത്), ഫിലിപ്പിയർക്ക് (മൂന്നാമത്), കൊലൊസ്സ്യർക്ക് (നാലാമത്), ഗലാത്യർക്ക് (അഞ്ചാമത്), തെസ്സലൊനീക്യർക്ക് (ആറാമത്), റോമർക്ക് (ഏഴാമത്). എന്നാൽ അവൻ തിരുത്തലിനുവേണ്ടി കൊരിന്ത്യർക്കും തെസ്സലൊനീക്യർക്കും രണ്ടു പ്രാവശ്യം എഴുതുന്നുവെങ്കിലും ഭൂമിയിലെങ്ങും വ്യാപിച്ചുകിടക്കുന്ന ഏക സഭയാണുളളത് എന്നു പ്രകടമാക്കപ്പെട്ടിരിക്കുന്നു [?അതായത്, ഏഴുമടങ്ങായ ഈ എഴുത്തിനാൽ]; യോഹന്നാനും ഏഴു സഭകൾക്ക് എഴുതുന്നുവെങ്കിലും അപ്പോക്കലിപ്സിൽ എല്ലാവരോടും സംസാരിക്കുന്നു. എന്നാൽ അവൻ പ്രിയത്താലും സ്നേഹത്താലും ഫിലേമോന് ഒന്നും തീത്തൊസിന് ഒന്നും തിമൊഥെയൊസിനു രണ്ടും [എഴുതി]; ഇവ സഭയുടെ മാന്യമായ മതിപ്പിൽ പവിത്രമായി കരുതപ്പെടുന്നു. . . . കൂടാതെ, യൂദായുടെ ഒരു ലേഖനവും യോഹന്നാന്റെ പേർ വഹിക്കുന്ന രണ്ടും എണ്ണപ്പെടുന്നു . . . നാം യോഹന്നാന്റെയും പത്രൊസിന്റെയും ദിവ്യവെളിപ്പാടുകൾ മാത്രം സ്വീകരിക്കുന്നു, [ഒടുവിലത്തേത്] നമ്മിൽ ചിലർ സഭയിൽ വായിക്കാനിഷ്ടപ്പെടുന്നില്ല.”—ദ ന്യൂ ഷാഫ്-ഹെർസോഗ് എൻസൈക്ലോപീഡിയ ഓഫ് റിലിജിയസ് നോളജ്, 1956, വാല്യം VIII, പേജ് 56.
20. (എ) യോഹന്നാന്റെ ലേഖനങ്ങളിലൊന്നും പത്രൊസിന്റെ ഒന്നും വിട്ടുപോയിരിക്കുന്നതിന്റെ കാരണം വിശദീകരിക്കുന്നത് എങ്ങനെയാണ്? (ബി) അപ്പോൾ, ഈ പുസ്തകപ്പട്ടിക നമ്മുടെ ഏതൽക്കാല പുസ്തകപ്പട്ടികയോട് എത്ര അടുത്തു പൊരുത്തമുളളതാണ്?
20 മുറേറേറാറിയൻ ശകലത്തിന്റെ അവസാനഭാഗത്തോടടുത്തു യോഹന്നാന്റെ രണ്ടു ലേഖനങ്ങളെക്കുറിച്ചു മാത്രമേ പറയുന്നുളളൂവെന്ന കാര്യം ശ്രദ്ധിക്കുന്നു. എന്നിരുന്നാലും, ഈ ആശയം സംബന്ധിച്ചു മേൽപ്പറഞ്ഞ എൻസൈക്ലോപീഡിയയുടെ 55-ാം പേജ് യോഹന്നാന്റെ ഈ രണ്ടു ലേഖനങ്ങൾ “രണ്ടും മൂന്നും ആയിരിക്കാനേ കഴിയൂ, അവയുടെ എഴുത്തുകാരൻ തന്നേത്തന്നെ കേവലം ‘മൂപ്പൻ’ എന്നാണു വിളിക്കുന്നത്” എന്നു കുറിക്കൊളളുന്നു. “നാലാം സുവിശേഷത്തോടുളള ബന്ധത്തിൽ ആകസ്മികമായിട്ടാണെങ്കിലും ആദ്യത്തേതിനെ പരിഗണിക്കുകയും അവിടെ യോഹന്നാനിൽനിന്നുളള അതിന്റെ ഉത്ഭവത്തിലുളള തന്റെ നിസ്തർക്കമായ വിശ്വാസം പ്രഖ്യാപിക്കുകയുംചെയ്ത ശേഷം ഇവിടെ വലിപ്പം കുറഞ്ഞ രണ്ടു ലേഖനങ്ങളിൽ ഒതുങ്ങിനിൽക്കാൻ കഴിയുമെന്നു രചയിതാവിനു തോന്നി.” പത്രൊസിന്റെ ഒന്നാമത്തെ ലേഖനത്തെക്കുറിച്ചുളള ഏതെങ്കിലും പ്രസ്താവനയുടെ പ്രത്യക്ഷത്തിലുളള അഭാവംസംബന്ധിച്ച് ഈ ആധാരഗ്രന്ഥം തുടരുന്നു: “1 പത്രൊസും യോഹന്നാന്റെ വെളിപ്പാടും സ്വീകരിക്കപ്പെട്ടതായി പറഞ്ഞ ഏതാനും വാക്കുകൾ അല്ലെങ്കിൽ ഒരുപക്ഷേ ഒരു വരി നഷ്ടപ്പെട്ടുവെന്നതാണ് ഏററവും സാധ്യതയുളള സങ്കൽപ്പം.” അതുകൊണ്ട് മുറേറേറാറിയൻ ശകലത്തിന്റെ നിലപാടിൽ ഈ എൻസൈക്ലോപീഡിയ 56-ാം പേജിൽ ഇങ്ങനെ നിഗമനംചെയ്യുന്നു: “പുതിയ നിയമം സുനിശ്ചിതമായി നാലു സുവിശേഷങ്ങളും പ്രവൃത്തികളും പൗലൊസിന്റെ 13 ലേഖനങ്ങളും യോഹന്നാന്റെ വെളിപ്പാടും ഒരുപക്ഷേ അവന്റെ മൂന്നു ലേഖനങ്ങളും യൂദായും ഒരുപക്ഷേ 1 പത്രൊസും ഉൾക്കൊളളുന്നതാണെന്നു കരുതപ്പെടുന്നു, അതേസമയം പത്രൊസിന്റെ എഴുത്തുകളിൽ മറെറാന്നിനോടുളള എതിർപ്പ് അപ്പോഴും ശമിച്ചിരുന്നില്ല.”
21. (എ) നിശ്വസ്ത ലിഖിതങ്ങൾസംബന്ധിച്ച ഓറിജന്റെ അഭിപ്രായങ്ങൾ എത്ര താത്പര്യജനകമാണ്? (ബി) പിൽക്കാല എഴുത്തുകാർ എന്തു സമ്മതിച്ചു?
21 ഓറിജൻ, പൊ.യു. 230-ാം വർഷത്തോടടുത്ത് എബ്രായരുടെയും യാക്കോബിന്റെയും പുസ്തകങ്ങൾ നിശ്വസ്ത പുസ്തകങ്ങളിൽ ഉൾപ്പെടുന്നതായി സ്വീകരിച്ചു, രണ്ടും മുറേറേറാറിയൻ ശകലത്തിൽ കാണുന്നില്ല. അവയുടെ കാനോനിക സ്വഭാവത്തെ ചിലർ സംശയിച്ചുവെന്ന് അവൻ സൂചിപ്പിക്കുന്നുവെന്നിരിക്കെ, ഈ സമയമായതോടെ ഗ്രീക്ക് തിരുവെഴുത്തുകളിൽ അധികഭാഗത്തിന്റെയും കാനോനികത്വം അംഗീകരിക്കപ്പെട്ടുവെന്നും ഇതു സൂചിപ്പിക്കുന്നു, അത്ര സുപ്രസിദ്ധമല്ലാഞ്ഞ ചില ലേഖനങ്ങളെ മാത്രമേ ചിലർ സംശയിച്ചിരുന്നുളളു. പിൽക്കാലത്ത്, അത്തനേഷ്യസും ജെറോമും അഗസ്ററിനും ഇപ്പോൾ നമുക്കുളള 27 പുസ്തകങ്ങളെത്തന്നെ കാനോനായി വിവരിച്ചുകൊണ്ടു മുൻപട്ടികകളിലെ നിഗമനങ്ങളെ അംഗീകരിച്ചു. b
22, 23. (എ) ചാർട്ടുകളിൽ കാണുന്ന കാററലോഗുകളുടെ പട്ടികകൾ തയ്യാറാക്കപ്പെട്ടത് എങ്ങനെ? (ബി) മുറേറേറാറിയൻ ശകലത്തിനു മുമ്പ് പ്രത്യക്ഷത്തിൽ അത്തരം പട്ടികകൾ ഇല്ലാത്തത് എന്തുകൊണ്ട്?
22 ചാർട്ടിലെ പുസ്തകപ്പട്ടികകളുടെ ഭൂരിഭാഗവും ഏതു പുസ്തകങ്ങൾ കാനോനികമായി അംഗീകരിക്കപ്പെട്ടുവെന്നു കാണിക്കുന്ന നിശ്ചിത പട്ടികകളാണ്. ഐറേനിയസ്, അലക്സാണ്ട്രിയായിലെ ക്ലെമൻറ്, തെർത്തുല്യൻ, ഓറിജൻ എന്നിവരുടെ പട്ടികകൾ അവരുടെ ഉദ്ധരണികളിൽനിന്നു പൂർത്തിയാക്കിയവയാണ്, പരാമർശിക്കപ്പെട്ട എഴുത്തുകളെ അവർ എങ്ങനെ കരുതിയെന്ന് അവ വെളിപ്പെടുത്തുന്നു. ആദിമചരിത്രകാരനായ യൂസേബിയസിന്റെ രേഖകളിൽനിന്ന് ഇവ കൂടുതലായി പോഷിപ്പിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ എഴുത്തുകാർ ചില കാനോനിക എഴുത്തുകളെക്കുറിച്ചു പറയുന്നില്ലെന്നുളള വസ്തുത അവയുടെ കാനോനികതയെ നിരാകരിക്കുന്നില്ല. അവരുടെ ഇഷ്ടപ്രകാരമോ ചർച്ചചെയ്തിരുന്ന വിഷയങ്ങൾ നിമിത്തമോ തങ്ങളുടെ എഴുത്തുകളിൽ അവയെ പരാമർശിക്കാനിടയായില്ലെന്നുമാത്രം. എന്നാൽ മുറേറേറാറിയൻ ശകലത്തിനു മുമ്പത്തെ കൃത്യമായ പട്ടികകൾ നാം കണ്ടെത്തുന്നില്ലാത്തത് എന്തുകൊണ്ട്?
23 മാർഷ്യനെപ്പോലുളള വിമർശകർ പൊ.യു. രണ്ടാം നൂററാണ്ടിന്റെ മധ്യഭാഗത്തു വരുന്നതുവരെ ഏതു പുസ്തകങ്ങൾ ക്രിസ്ത്യാനികൾ സ്വീകരിക്കണം എന്നതുസംബന്ധിച്ച് ഒരു വിവാദം ഉയർന്നുവന്നില്ല. മാർഷ്യൻ തന്റെ ഉപദേശങ്ങൾക്കനുയോജ്യമാക്കാൻ സ്വന്തം കാനോൻ നിർമിക്കുകയും അപ്പോസ്തലനായ പൗലൊസിന്റെ ലേഖനങ്ങളിൽ ചിലതുമാത്രവും ലൂക്കൊസിന്റെ സുവിശേഷത്തിന്റെ ഒരു ശുദ്ധീകൃത രൂപവും സ്വീകരിക്കുകയും ചെയ്തു. ഇതും അന്നു ലോകത്തിലെങ്ങും വ്യാപിച്ചുകൊണ്ടിരുന്ന അപ്പോക്രിഫാ സാഹിത്യസമാഹാരവുമാണു തങ്ങൾ കാനോനികമായി ഏതു പുസ്തകങ്ങൾ സ്വീകരിക്കുന്നുവെന്നുളള പുസ്തകപ്പട്ടികനിർമാതാക്കളുടെ പ്രസ്താവനകളിലേക്കു നയിച്ചത്.
24. (എ) അപ്പോക്രിഫാ “പുതിയ നിയമ” ലിഖിതങ്ങളുടെ സ്വഭാവം എന്താണ്? (ബി) പണ്ഡിതൻമാർ ഇതിനെക്കുറിച്ച് എന്തു പറയുന്നു?
24 അപ്പോക്രിഫാ ലിഖിതങ്ങൾ. നിശ്വസ്ത ക്രിസ്തീയ ലിഖിതങ്ങളും വ്യാജമോ നിശ്വസ്തമല്ലാത്തതോ ആയ കൃതികളും തമ്മിൽ കൽപ്പിച്ച വേർതിരിവിനെ ആന്തരിക തെളിവു സ്ഥിരീകരിക്കുന്നു. അപ്പോക്രിഫാ ലിഖിതങ്ങൾ വളരെ ഗുണംകുറഞ്ഞതും മിക്കപ്പോഴും സാങ്കൽപ്പികവും ബാലിശവുമാണ്. പലപ്പോഴും അവ കൃത്യതയില്ലാത്തതാണ്. c കാനോനികമല്ലാത്ത ഈ പുസ്തകങ്ങളെക്കുറിച്ചുളള പണ്ഡിതൻമാരുടെ പിൻവരുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക:
“പുതിയ നിയമത്തിൽനിന്ന് അവയെ ആരെങ്കിലും നീക്കംചെയ്തതായുളള പ്രശ്നമില്ല: അവതന്നെ അങ്ങനെ ചെയ്തതാണ്.”—എം. ആർ. ജയിംസ്, ദി അപ്പോക്രൈഫൽ ന്യൂ ടെസ്ററമെൻറ്, പേജുകൾ xi, xii.
“നമ്മുടെ പുതിയനിയമ പുസ്തകങ്ങളെ മൊത്തത്തിൽ അത്തരം മററു സാഹിത്യത്തിൽനിന്നു വേർപെടുത്തുന്ന പിളർപ്പ് എത്ര വിപുലമാണെന്നു തിരിച്ചറിയുന്നതിനു നാം അവയെ മററു സാഹിത്യവുമായി താരതമ്യപ്പെടുത്തിയാൽ മതി. കാനോനികമല്ലാത്ത സുവിശേഷങ്ങളാണു യഥാർഥത്തിൽ കാനോനികമായവയുടെ ഏററവും നല്ല തെളിവ് എന്നു മിക്കപ്പോഴും പറയപ്പെടുന്നു.”—ജി. മില്ലിഗൻ, ദ ന്യൂടെസ്ററമെൻറ് ഡോക്കുമെൻറ്സ്, പേജ് 228.
“പുതിയ നിയമത്തിനു പുറത്തു സഭയുടെ ആദിമഘട്ടംമുതൽ നമ്മുടെ കാലംവരെ സൂക്ഷിക്കപ്പെട്ട ഒരൊററ ലിഖിതത്തെക്കുറിച്ചും അത് ഇന്നു കാനോനോട് ഉചിതമായി ചേർക്കാൻ കഴിയുമെന്നു പറയാവതല്ല.”—കെ. അലൻഡ്, പുതിയനിയമ കാനോന്റെ പ്രശ്നം (ഇംഗ്ലീഷ്), പേജ് 24.
25. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ വ്യക്തിഗത എഴുത്തുകാരെസംബന്ധിച്ച ഏതു വസ്തുതകൾ ഈ ലിഖിതങ്ങളുടെ നിശ്വസ്തതയെ തെളിയിക്കുന്നു?
25 നിശ്വസ്ത എഴുത്തുകാർ. കൂടുതലായ ഈ ആശയം കൗതുകകരമാണ്. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എല്ലാ എഴുത്തുകാരും ഏതെങ്കിലും ഒരു വിധത്തിൽ ക്രിസ്തീയ സഭയുടെ ആദ്യ ഭരണസംഘത്തോട് അടുത്തു സഹവസിച്ചിരുന്നു, അതിൽ യേശു വ്യക്തിപരമായി തിരഞ്ഞെടുത്ത അപ്പോസ്തലൻമാർ ഉൾപ്പെട്ടിരുന്നു. മത്തായിയും യോഹന്നാനും പത്രൊസും ആദ്യത്തെ പന്ത്രണ്ട് അപ്പോസ്തലൻമാരിൽ പെട്ടവരായിരുന്നു. പൗലൊസ് പിന്നീട് ഒരു അപ്പോസ്തലനായി തിരഞ്ഞെടുക്കപ്പെട്ടു, എന്നാൽ 12 പേരിൽ ഒരാളായി കണക്കാക്കപ്പെട്ടില്ല. d പെന്തക്കോസ്തിലെ പരിശുദ്ധാത്മാവിന്റെ പ്രത്യേക പകരലിന്റെ സമയത്ത് പൗലൊസ് സന്നിഹിതനായിരുന്നില്ലെങ്കിലും മത്തായിയും യോഹന്നാനും പത്രൊസും അവിടെ ഉണ്ടായിരുന്നു, അവരോടൊപ്പം യാക്കോബും യൂദായും ഒരുപക്ഷേ മർക്കൊസും. (പ്രവൃ. 1:13, 14) പത്രൊസ് ‘ശേഷം തിരുവെഴുത്തുക’ളോടുകൂടെ പൗലൊസിന്റെ ലേഖനങ്ങളെ പ്രത്യേകം കണക്കാക്കുന്നു. (2 പത്രൊ. 3:15, 16) മർക്കൊസും ലൂക്കൊസും പൗലൊസിന്റെയും പത്രൊസിന്റെയും അടുത്ത കൂട്ടാളികളും സഹ സഞ്ചാരപ്രവർത്തകരുമായിരുന്നു. (പ്രവൃ. 12:25; 1 പത്രൊ. 5:13; കൊലൊ. 4:14; 2 തിമൊ. 4:11) ഒന്നുകിൽ പെന്തക്കോസ്തിലും പൗലൊസ് പരിവർത്തനംചെയ്തപ്പോഴും സംഭവിച്ചതുപോലെ പരിശുദ്ധാത്മാവിന്റെ പ്രത്യേക പകരലിനാൽ (പ്രവൃ. 9:17, 18) അല്ലെങ്കിൽ നിസംശയമായി ലൂക്കൊസിന്റെ കാര്യത്തിലെന്നപോലെ അപ്പോസ്തലൻമാരുടെ കൈവെപ്പിലൂടെ ഈ എഴുത്തുകാർക്കെല്ലാം പരിശുദ്ധാത്മാവിനാൽ അത്ഭുതകരമായ പ്രാപ്തികൾ കൊടുക്കപ്പെട്ടിരുന്നു. (പ്രവൃ. 8:14-17) ആത്മാവിന്റെ പ്രത്യേകവരങ്ങൾ പ്രവർത്തനത്തിലിരുന്ന കാലത്ത് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെയെല്ലാം എഴുത്തു പൂർത്തിയായി.
26. (എ) നാം ദൈവവചനമായി എന്തിനെ അംഗീകരിക്കുന്നു, എന്തുകൊണ്ട്? (ബി) നാം ബൈബിളിനോട് എങ്ങനെ വിലമതിപ്പു പ്രകടമാക്കണം?
26 തന്റെ വചനത്തിന്റെ നിശ്വാസകനും സംരക്ഷകനുമായ സർവശക്തനായ ദൈവത്തിലുളള വിശ്വാസം അതിന്റെ വിവിധ ഭാഗങ്ങളുടെ കൂട്ടിച്ചേർപ്പിനെ നയിച്ചിരിക്കുന്നവൻ അവനാണെന്നുളള ഉറപ്പു നമുക്കുണ്ടായിരിക്കാനിടയാക്കുന്നു. അതുകൊണ്ടു നാം ഏകഗ്രന്ഥകാരനായ യഹോവയാം ദൈവത്താലുളള ഏക ബൈബിളെന്ന നിലയിൽ എബ്രായ തിരുവെഴുത്തുകളുടെ 39 പുസ്തകങ്ങളോടൊപ്പം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ 27 പുസ്തകങ്ങളെ ദൃഢവിശ്വാസത്തോടെ സ്വീകരിക്കുന്നു. അതിലെ 66 പുസ്തകങ്ങളിലുളള അവന്റെ വചനമാണു നമ്മുടെ വഴികാട്ടി. അതിന്റെ മുഴുവനായ യോജിപ്പും സമനിലയും അതിന്റെ തികവിനു സാക്ഷ്യംവഹിക്കുന്നു. സകല സ്തുതിയും ഈ നിരുപമമായ പുസ്തകത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനായിരിക്കട്ടെ! അതിനു നമ്മെ തികച്ചും സജ്ജരാക്കാനും നമ്മുടെ പാദങ്ങളെ ജീവന്റെ മാർഗത്തിൽ നിർത്താനും കഴിയും. നമുക്ക് അതു സകല അവസരങ്ങളിലും ജ്ഞാനപൂർവം ഉപയോഗിക്കാം.
[അടിക്കുറിപ്പുകൾ]
a എൻസൈക്ലോപീഡിയ ജൂഡായിക്ക, 1973, വാല്യം 4, കോളം 826, 827.
b പുസ്തകങ്ങളും ചർമലിഖിതങ്ങളും (ഇംഗ്ലീഷ്), 1963, എഫ്. എഫ്. ബ്രൂസ്, പേജ് 112.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 122-5.
d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 129-30.
[അധ്യയന ചോദ്യങ്ങൾ]
[303-ാം പേജിലെ ചാർട്ട്]
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പ്രമുഖ ആദിമ പുസ്തകപ്പട്ടികകൾ
A -ചോദ്യംചെയ്യാതെ തിരുവചനാനുസൃതവും കാനോനികവുമായി അംഗീകരിച്ചു
D -ചില സ്ഥലങ്ങളിൽ സംശയിക്കപ്പെട്ടു
DA -ചില കേന്ദ്രങ്ങളിൽ സംശയിക്കപ്പെട്ടുവെങ്കിലും പുസ്തകപ്പട്ടികനിർമാതാവ് തിരുവചനാനുസൃതവും കാനോനികവുമായി അംഗീകരിച്ചു
? -പാഠത്തിന്റെ വായനസംബന്ധിച്ചോ സൂചിപ്പിക്കപ്പെട്ട ഒരു പുസ്തകം എങ്ങനെ വീക്ഷിക്കപ്പെട്ടുവെന്നോ പണ്ഡിതൻമാർക്കു നിശ്ചയമില്ലാത്തത്
◻ -ശൂന്യസ്ഥലം ആ പുസ്തകം ആ പ്രാമാണികൻ ഉപയോഗിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തില്ലെന്നു സൂചിപ്പിക്കുന്നു
പേരും സ്ഥലവും
മുറേറേറാറിയൻ ഐറേനിയസ്, അലക്സാണ്ട്രിയായിലെ ശകലം, ഏഷ്യാമൈനർ ക്ലെമൻറ് ഉത്തരാഫ്രിക്ക ഇററലി
ഏകദേശ തീയതി പൊ.യു. 170 180 190 207
മത്തായി A A A A
മർക്കൊസ് A A A A
ലൂക്കൊസ് A A A A
യോഹന്നാൻ A A A A
പ്രവൃത്തികൾ A A A A
റോമർ A A A A
1 കൊരിന്ത്യർ A A A A
2 കൊരിന്ത്യർ A A A A
ഗലാത്യർ A A A A
എഫെസ്യർ A A A A
ഫിലിപ്പിയർ A A A A
കൊലൊസ്സ്യർ A A A A
1 തെസ്സലൊനീക്യർ A A A A
2 തെസ്സലൊനീക്യർ A A A A
1 തിമൊഥെയൊസ് A A A A
2 തിമൊഥെയൊസ് A A A A
തീത്തൊസ് A A A A
ഫിലേമോൻ A A
എബ്രായർ D DA DA
യാക്കോബ് ?
1 പത്രൊസ് A? A A A
2 പത്രൊസ് D? A
1 യോഹന്നാൻ A A DA A
2 യോഹന്നാൻ A A DA
3 യോഹന്നാൻ A?
യൂദാ A DA A
വെളിപ്പാടു A A A
പേരും സ്ഥലവും
ഓറിജൻ, യൂസേബിയസ്, യെരുശലേമിലെ ചെൽററനാം അലക്സാണ്ട്രിയ പാലസ്തീൻ സിറിൽ പട്ടിക, ഉത്തരാഫ്രിക്ക
ഏകദേശ
തീയതി പൊ.യു. 230 320 348 365
മത്തായി A A A A
മർക്കൊസ് A A A A
ലൂക്കൊസ് A A A A
യോഹന്നാൻ A A A A
പ്രവൃത്തികൾ A A A A
റോമർ A A A A
1 കൊരിന്ത്യർ A A A A
2 കൊരിന്ത്യർ A A A A
ഗലാത്യർ A A A A
എഫെസ്യർ A A A A
ഫിലിപ്പിയർ A A A A
കൊലൊസ്സ്യർ A A A A
1 തെസ്സലൊനീക്യർ A A A A
2 തെസ്സലൊനീക്യർ A A A A
1 തിമൊഥെയൊസ് A A A A
2 തിമൊഥെയൊസ് A A A A
തീത്തൊസ് A A A A
ഫിലേമോൻ A A A A
എബ്രായർ DA DA A
യാക്കോബ് DA DA A
1 പത്രൊസ് A A A A
2 പത്രൊസ് DA DA A D
1 യോഹന്നാൻ A A A A
2 യോഹന്നാൻ DA DA A D
3 യോഹന്നാൻ DA DA A D
യൂദാ DA DA A
വെളിപ്പാടു A DA A
പേരും സ്ഥലവും
അത്തനേഷ്യസ്, എപ്പിഫാനിയസ്, ഗ്രിഗറി ആംഫിലോഷ്യസ്, അലക്സാണ്ട്രിയ പാലസ്തീൻ നാസിയാൻസസ്, ഏഷ്യാമൈനർ ഏഷ്യാമൈനർ
ഏകദേശ
തീയതി പൊ.യു. 367 368 370 370
മത്തായി A A A A
മർക്കൊസ് A A A A
ലൂക്കൊസ് A A A A
യോഹന്നാൻ A A A A
പ്രവൃത്തികൾ A A A A
റോമർ A A A A
1 കൊരിന്ത്യർ A A A A
2 കൊരിന്ത്യർ A A A A
ഗലാത്യർ A A A A
എഫെസ്യർ A A A A
ഫിലിപ്പിയർ A A A A
കൊലൊസ്സ്യർ A A A A
1 തെസ്സലൊനീക്യർ A A A A
2 തെസ്സലൊനീക്യർ A A A A
1 തിമൊഥെയൊസ് A A A A
2 തിമൊഥെയൊസ് A A A A
തീത്തൊസ് A A A A
ഫിലേമോൻ A A A A
എബ്രായർ A A A A
യാക്കോബ് A A A A
1 പത്രൊസ് A A A DA
2 പത്രൊസ് A A A A
1 യോഹന്നാൻ A A A A
2 യോഹന്നാൻ A A A D
3 യോഹന്നാൻ A A A A
യൂദാ A A A D
വെളിപ്പാടു A DA D
പേരും സ്ഥലവും
ഫിലാസ്ററർ, ജെറോം, ഇററലി അഗസ്ററിൻ, ഉത്തരാഫ്രിക്ക ഇററലി ഉത്തരാഫ്രിക്കയിൽ കാർത്തേജിലെ മൂന്നാം കൗൺസിൽ
ഏകദേശ
തീയതി പൊ.യു. 383 394 397 397
മത്തായി A A A A
മർക്കൊസ് A A A A
ലൂക്കൊസ് A A A A
യോഹന്നാൻ A A A A
പ്രവൃത്തികൾ A A A A
റോമർ A A A A
1 കൊരിന്ത്യർ A A A A
2 കൊരിന്ത്യർ A A A A
ഗലാത്യർ A A A A
എഫെസ്യർ A A A A
ഫിലിപ്പിയർ A A A A
കൊലൊസ്സ്യർ A A A A
1 തെസ്സലൊനീക്യർ A A A A
2 തെസ്സലൊനീക്യർ A A A A
1 തിമൊഥെയൊസ് A A A A
2 തിമൊഥെയൊസ് A A A A
തീത്തൊസ് A A A A
ഫിലേമോൻ A A A A
എബ്രായർ DA DA A A
യാക്കോബ് A DA A A
1 പത്രൊസ് A A A A
2 പത്രൊസ് A DA A A
1 യോഹന്നാൻ A A A A
2 യോഹന്നാൻ A DA A A
3 യോഹന്നാൻ A DA A A
യൂദാ A DA A A
വെളിപ്പാടു DA DA A A