പാഠം 9—പുരാവസ്തുശാസ്ത്രവും നിശ്വസ്തരേഖയും
നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 9—പുരാവസ്തുശാസ്ത്രവും നിശ്വസ്തരേഖയും
പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങളുടെയും ബൈബിൾരേഖക്ക് ഉപോൽബലകതെളിവു നൽകുന്ന പുരാതന ലൗകിക ചരിത്ര രേഖകളുടെയും ഒരു പഠനം.
1. (എ) ബൈബിൾപുരാവസ്തുശാസ്ത്രം (ബി) കരകൗശലശിൽപ്പങ്ങൾ എന്നിവയാൽ അർഥമാക്കപ്പെടുന്നത് എന്ത്?
ബൈബിൾപുരാവസ്തുശാസ്ത്രം ഭൂമിയിൽ കാണുന്ന എഴുത്തുകളും പണിയായുധങ്ങളും കെട്ടിടങ്ങളും മററു ശൂന്യശിഷ്ടങ്ങളും മുഖേന ബൈബിൾകാലങ്ങളിലെ ജനങ്ങളെയും സംഭവങ്ങളെയും കുറിച്ചു നടത്തുന്ന പഠനമാണ്. പുരാതന ബൈബിൾകാലങ്ങളിലെ പുരാതന അവശിഷ്ടങ്ങൾക്കുവേണ്ടി അല്ലെങ്കിൽ കരകൗശല ശിൽപ്പങ്ങൾക്കുവേണ്ടിയുളള അന്വേഷണത്തിൽ വളരെയധികം പര്യവേക്ഷണവും ദശലക്ഷക്കണക്കിനു ടൺ മണ്ണിന്റെ നീക്കവും ഉൾപ്പെട്ടിരിക്കുന്നു. മാനുഷനിർമിതിയെ പ്രകടമാക്കുന്നതും മമനുഷ്യന്റെ പ്രവർത്തനത്തിന്റെയും ജീവിതത്തിന്റെയും തെളിവു നൽകുന്നതുമായ ഏതു വസ്തുവും ഒരു കരകൗശല ശിൽപ്പമാണ്. കരകൗശലശിൽപ്പങ്ങളിൽ കളിമൺ പാത്രങ്ങൾ, കെട്ടിടങ്ങളുടെ ശൂന്യശിഷ്ടങ്ങൾ, കളിമൺപലകകൾ, ആലേഖനങ്ങൾ, രേഖകൾ, സ്മാരകസ്തംഭങ്ങൾ, കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിനവൃത്താന്തങ്ങൾ എന്നിവ ഉൾപ്പെട്ടേക്കാം.
2. ബൈബിൾപുരാവസ്തുശാസ്ത്രത്തിന് എന്തു മൂല്യമുണ്ട്?
2 ഇരുപതാം നൂററാണ്ടിന്റെ പ്രാരംഭമായപ്പോഴേക്ക്, പുരാവസ്തുശാസ്ത്രം യൂറോപ്പിലും അമേരിക്കയിലുമുളള മുഖ്യ സർവകലാശാലകളുടെയും കാഴ്ചബംഗ്ലാവുകളുടെയും ആഭിമുഖ്യത്തിൽ ബൈബിൾനാടുകളിലേക്കു നടത്തിയ പര്യടനങ്ങൾ സഹിതമുളള അവധാനപൂർവമായ പഠനത്തിന്റെ ഒരു മേഖലയായി വികാസംപ്രാപിച്ചിരുന്നു. തത്ഫലമായി, ബൈബിൾകാലങ്ങളിലെ കാര്യങ്ങളുടെ രീതിയിലേക്കു വെളിച്ചം വീശുന്ന ധാരാളം വിവരങ്ങൾ പുരാവസ്തുശാസ്ത്രജ്ഞൻമാർ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. ചിലപ്പോൾ പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങൾ അതിസൂക്ഷ്മവിശദാംശംവരെ ബൈബിളിന്റെ വിശ്വാസ്യതയെ പ്രകടമാക്കിയിട്ടുണ്ട്.
പുരാവസ്തുശാസ്ത്രവും എബ്രായ തിരുവെഴുത്തുകളും
3. ഏതു പുരാതന ശൂന്യശിഷ്ടങ്ങളും രേഖകളും പുരാതന ബാബിലോനിൽ സിഗ്ഗുറാററുകൾ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കുന്നു?
3 ബാബേൽഗോപുരം. ബൈബിളനുസരിച്ച്, ബാബേൽഗോപുരപണി ഊററമായ ഒരു നിർമാണവേലയായിരുന്നു. (ഉല്പ. 11:1-9) രസാവഹമായി, പുരാവസ്തുശാസ്ത്രജ്ഞൻമാർ പുരാതനബാബിലോന്റെ അവശിഷ്ടങ്ങളിലും അവയ്ക്കു ചുററും പല സിഗ്ഗുറാററുകളുടെ അഥവാ പീഠങ്ങളോടുകൂടിയ പിരമിഡ്സമാന ക്ഷേത്രഗോപുരങ്ങളുടെ സ്ഥാനങ്ങൾ കുഴിച്ചുകണ്ടുപിടിച്ചിട്ടുണ്ട്, അവയിൽ ബാബിലോന്റെ ചുവരുകൾക്കുളളിലെ എററമെനാങ്കി ശൂന്യക്ഷേത്രം ഉൾപ്പെടുന്നു. അത്തരം ക്ഷേത്രങ്ങളെ സംബന്ധിച്ച പുരാതനരേഖകളിൽ മിക്കപ്പോഴും “ഇതിന്റെ മുകൾഭാഗം ആകാശങ്ങളിലെത്തും” എന്ന വാക്കുകൾ അടങ്ങിയിരിക്കുന്നു. “മുകൾഭാഗം ആകാശങ്ങളോടു കിടമത്സരം നടത്തത്തക്കവണ്ണം എററമെനാങ്കിയിലെ പീഠഗോപുരത്തിന്റെ ശൃംഗം ഞാൻ ഉയർത്തി”യെന്നു നെബുഖദ്നേസ്സർ പറഞ്ഞതായി ശ്രുതിയുണ്ട്. ഒരു ശകലം അത്തരമൊരു സിഗ്ഗുറാററിന്റെ പതനത്തെക്കുറിച്ച് ഈ വാക്കുകളിൽ പ്രതിപാദിക്കുന്നു: “ഈ ക്ഷേത്രത്തിന്റെ പണി ദൈവങ്ങളെ മുഷിപ്പിച്ചു. പണിതിരുന്നത് അവർ ഒരു രാത്രിയിൽ നിലംപരിചാക്കി. അവർ അവരെ എങ്ങും ചിതറിച്ചുകളഞ്ഞു, അവരുടെ ഭാഷയെ അപരിചിതമാക്കി. അവർ പുരോഗതിക്കു തടസ്സം സൃഷ്ടിച്ചു.” a
4. ഗീഹോനിൽ പുരാവസ്തുശാസ്ത്രസംബന്ധമായ ഏതു കണ്ടുപിടിത്തങ്ങൾ നടന്നു, ഇവയ്ക്കു ബൈബിൾരേഖയോട് എന്തു ബന്ധമുണ്ടായിരിക്കാം?
4 ഗീഹോൻ തടാകത്തിങ്കലെ ജലതുരങ്കങ്ങൾ. 1867-ൽ യെരുശലേം പ്രദേശത്ത്, ചാൾസ് വാറൻ ദാവീദിന്റെ നഗരത്തിലേക്കു മേൽപ്പോട്ടു നയിക്കുന്ന ഒരു തുരങ്കപ്പാതസഹിതം, ഗീഹോൻതടാകത്തിൽനിന്നു കുന്നിലേക്കു തിരിച്ചൊഴുകുന്ന ഒരു നീർച്ചാലു കണ്ടുപിടിച്ചു. പ്രത്യക്ഷത്തിൽ, ദാവീദിന്റെ പടയാളികൾ ആദ്യമായി നഗരത്തിലേക്കു ഭേദിച്ചുകടന്ന മാർഗം ഇതായിരുന്നു. (2 ശമൂ. 5:6-10) 1909-11-ൽ ആയിരുന്നു ഗീഹോൻതടാകം മുതലുളള മുഴു തുരങ്കവ്യൂഹവും തെളിച്ചത്. ശരാശരി 1.8 മീററർ ഉയരമുളള ഒരു വമ്പിച്ച തുരങ്കം കടുപ്പമുളള പാറയിലൂടെ 533 മീററർ നീളത്തിൽ വെട്ടിയുണ്ടാക്കിയിരുന്നു. അതു ഗീഹോനിൽനിന്നു റൈററോപ്പോയൻ താഴ്വരയിലെ (നഗരത്തിനുളളിൽ) ശീലോഹാം കുളംവരെ എത്തുന്നു, പ്രത്യക്ഷത്തിൽ ഹിസ്കീയാവു നിർമിച്ചതായിരുന്നു അത്. ആദിമ എബ്രായ ലിപിയിലുളള ഒരു ആലേഖനം ഇടുങ്ങിയ തുരങ്കത്തിന്റെ ചുവരിൽ കണ്ടെത്തപ്പെട്ടു. അതു ഭാഗികമായി ഇങ്ങനെ വായിക്കപ്പെടുന്നു: “അതു വെട്ടിയ വിധം ഇതായിരുന്നു:—[ . . . ] അപ്പോഴും [ . . . ] കോടാലി(കൾ) ഉണ്ടായിരുന്ന ഓരോ മനുഷ്യനും അവന്റെ കൂട്ടുകാരനു നേരെ, പിന്നെയും മൂന്നു മുഴംകൂടെ വെട്ടാനുണ്ടായിരുന്നപ്പോൾ ഒരു മനുഷ്യൻ തന്റെ കൂട്ടുകാരനെ വിളിക്കുന്ന ശബ്ദം [കേട്ടു], എന്തുകൊണ്ടെന്നാൽ പാറയിൽ വലത്തും [ഇടത്തും] ഒരു കവിഞ്ഞുകിടപ്പുണ്ടായിരുന്നു. തുരങ്കം ഉടനീളം തെളിച്ചുകഴിഞ്ഞപ്പോൾ കല്ലുവെട്ടുകാർ ഓരോരുത്തനും തന്റെ കൂട്ടുകാരനു നേരെയായി (പാറ) തുരന്നു, കോടാലി കോടാലിക്കുനേരെ; വെളളം നീരൊഴുക്കിൽനിന്നു ജലസംഭരണിയിലേക്ക് 1,200 മുഴം ഒഴുകി. കല്ലുവെട്ടുകാരുടെ തല(കൾ)ക്കുമീതെ പാറയുടെ ഉയരം 100 മുഴം ആയിരുന്നു.” ആ കാലങ്ങളിൽ ശ്രദ്ധേയമായ എന്തൊരു എഞ്ചിനിയറിങ് വിദ്യ! b—2 രാജാ. 20:20; 2 ദിന. 32:30.
5. ശീശക്കിന്റെ ആക്രമണവും ബൈബിൾസ്ഥലനാമങ്ങളും സംബന്ധിച്ച് കാർനക്കിൽ കണ്ടെത്തിയ ഏതു പുരാവസ്തുശാസ്ത്രസംബന്ധമായ തെളിവുണ്ട്?
5 ശീശക്കിന്റെ വിജയ ചുവർകൊത്തുപണി. ഈജിപ്തിലെ രാജാവായ ശീശക്കിനെക്കുറിച്ചു ബൈബിളിൽ ഏഴു പ്രാവശ്യം പറയുന്നുണ്ട്. രെഹബയാം രാജാവ് യഹോവയുടെ നിയമം ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ടു പൊ.യു.മു. 993-ൽ യഹൂദയെ ആക്രമിക്കാൻ യഹോവ ശീശക്കിനെ അനുവദിച്ചു, എന്നാൽ അതിനെ പൂർണമായി നശിപ്പിക്കാനായിരുന്നില്ല. (1 രാജാ. 14:25-28; 2 ദിന. 12:1-12) ഈ അടുത്ത വർഷങ്ങൾവരെ ഈ ആക്രമണത്തെക്കുറിച്ചു ബൈബിൾരേഖ മാത്രമേ ഉളളുവെന്നു തോന്നി. അങ്ങനെയിരിക്കെ, ബൈബിൾ ശീശക്ക് എന്നു വിളിക്കുന്ന ഫറവോന്റെ (ശീശോങ്ക് 1) ഒരു വലിയ രേഖ വെളിച്ചത്തു വന്നു. ഇതു ചിത്രലിപിയിൽ എഴുന്നുനിൽക്കുന്ന ഒരു ഉഗ്രൻ ചുമർകൊത്തുപണിയുടെയും കർനാക്കിലെ (പുരാതന തേബെസ്) ഒരു വിപുലമായ ഈജിപ്ഷ്യൻ ക്ഷേത്രത്തിന്റെ തെക്കേ മതിലിലെ ചിത്രങ്ങളുടെയും രൂപത്തിലായിരുന്നു. ബൃഹത്തായ കൊത്തുപണിയിൽ, വലങ്കൈയിൽ അരിവാൾരൂപമുളള ഒരു വാൾ പിടിച്ചിരിക്കുന്ന ആമോൻ എന്ന ഈജിപ്ഷ്യൻ ദൈവത്തെ ചിത്രീകരിച്ചിരിക്കുകയാണ്. കൈവിലങ്ങിട്ട 156 പാലസ്തീനിയൻ തടവുകാരെ അയാൾ ശീശക്ക് ഫറവോന്റെ അടുക്കലേക്കു കൊണ്ടുവരികയാണ്, അവരെ അയാളുടെ ഇടങ്കൈയിൽ കയറുകൊണ്ടു കെട്ടിയിരിക്കുന്നു. ഓരോ തടവുപുളളിയും ഒരു നഗരത്തെ അല്ലെങ്കിൽ ഗ്രാമത്തെ പ്രതിനിധാനം ചെയ്യുന്നു. അതിന്റെ പേർ ചിത്രലിപിയിൽ കാണിച്ചിട്ടുണ്ട്. ഇപ്പോഴും വായിക്കാനും തിരിച്ചറിയാനും കഴിയുന്നവയാണു രബീത്ത് (യോശു. 19:20); താനാക്ക്, ബേത്ശയാൻ, മെഗിദ്ദോ (യോശു. 17:11); ശൂനേം (യോശു. 19:19) രഹോബ് (യോശു. 19:28); ഹഫരയീം (യോശു. 19:19) ഗിബെയോൻ (യോശു. 18:25); ബേത്ത്ഹേരോൻ (യോശു. 21:22); അയ്യാലോൻ (യോശു. 21:24); സോഖോ (യോശു. 15:35); ആരാദ് (യോശു. 12:14) എന്നിവ. രേഖ “അബ്രാമിന്റെ വയലിനെ”യും പരാമർശിക്കുന്നു, ഇത് ഈജിപ്ഷ്യൻ രേഖകളിൽ അബ്രഹാമിനെക്കുറിച്ചുളള ഏററവും ആദ്യത്തെ പ്രസ്താവനയാണ്. c
6, 7. മോവാബ്യശിലയുടെ ചരിത്രം എന്താണ്, ഇസ്രായേലും മോവാബും തമ്മിലുളള യുദ്ധം സംബന്ധിച്ച് അത് എന്തു വിവരങ്ങൾ നൽകുന്നു?
6 മോവാബ്യശില. 1868-ൽ ജർമൻ മിഷനറിയായ എഫ്. എ. ക്ലൈൻ ധീബനിലെ (ദീബോൻ) ഒരു പുരാതന ആലേഖനത്തിന്റെ ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തി. ഇതു മോവാബ്യശില എന്നറിയപ്പെട്ടിരിക്കുന്നു. ആ എഴുത്തു വാർത്തെടുത്തിട്ടുണ്ട്, എന്നാൽ ശില നീക്കം ചെയ്യാൻ സാധിക്കുന്നതിനുമുമ്പ് അറബിക്കുറവർ അതു പൊട്ടിച്ചുകളഞ്ഞു. എന്നിരുന്നാലും മിക്ക ശകലങ്ങളും വീണ്ടെടുത്തു, ഇപ്പോൾ ശില പാരീസിലെ ല്യൂറിൽ സൂക്ഷിക്കുന്നു, ലണ്ടനിലെ ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിൽ ഒരു പകർപ്പുണ്ട്. അത് ആദ്യം മോവാബിലെ ദീബോനിലാണു നാട്ടിയത്, ഇസ്രായേലിനെതിരായ തന്റെ മത്സരം സംബന്ധിച്ച മേശാരാജാവിന്റെ ഭാഷ്യം നൽകുകയും ചെയ്യുന്നു. (2 രാജാ. 1:1; 3:4, 5) അതു ഭാഗികമായി ഇങ്ങനെ വായിക്കപ്പെടുന്നു: “ഞാൻ കെമോശിന്റെ പുത്രനും-[ . . . ] മോവാബിലെ രാജാവും ദീബോന്യനുമായ മേശാ (ആകുന്നു). . . . ഇസ്രായേൽരാജാവായ ഒമ്രിയെസംബന്ധിച്ചടത്തോളം അയാൾ മോവാബിനെ അനേകവർഷങ്ങളിൽ (അക്ഷരീയമായി ദിവസങ്ങളിൽ) താഴ്ത്തി, തന്നിമിത്തം [മോവാബിലെ ദൈവമായ] കെമോശ് അവൻ മുഖാന്തരം കുപിതനായിരുന്നു. അവന്റെ പുത്രൻ അവനെ പിൻപററി, അവനും ‘ഞാൻ മോവാബിനെ താഴ്ത്തും’ എന്നു പറഞ്ഞു. എന്റെ കാലത്ത്, അവൻ (അങ്ങനെ) സംസാരിച്ചു, എന്നാൽ ഞാൻ അവന്റെമേലും അവന്റെ ഭവനത്തിൻമേലും വിജയംവരിച്ചിരിക്കുന്നു! അപ്പോൾ ഇസ്രായേൽ എന്നേക്കുമായി നശിച്ചുപോയി. . . . ‘പോയി ഇസ്രായേലിൽനിന്നു നെബോ പിടിച്ചെടുക്കുക’ എന്നു കെമോശ് എന്നോടു പറഞ്ഞു. അതുകൊണ്ടു ഞാൻ രാത്രിയിൽ പോയി പ്രഭാതം പൊട്ടിവിടർന്നതുമുതൽ ഉച്ചവരെ അതിനെതിരെ പൊരുതുകയും അതിനെ പിടിച്ചടക്കുകയും എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു. . . . ഞാൻ അവിടെനിന്നു യാഹ്വേയുടെ [പാത്രങ്ങൾ] എടുത്തു കെമോശിന്റെ മുമ്പിലേക്കു വലിച്ചുകൊണ്ടുവന്നു.” d ഒടുവിലത്തെ വാചകത്തിൽ ദിവ്യനാമം പറഞ്ഞിരിക്കുന്നതു കുറിക്കൊളളുക. മോവാബ്യശിലയുടെ ഇതോടൊപ്പമുളള ചിത്രത്തിൽ ഇതു കാണാൻ കഴിയും. അതു ചതുരക്ഷര ദൈവനാമത്തിന്റെ രൂപത്തിലാണ്, രേഖയുടെ വലതുഭാഗത്ത് 18-ാം വരിയിൽ.
7 മോവാബ്യശില പിൻവരുന്ന ബൈബിൾസ്ഥലങ്ങളെക്കുറിച്ചും പറയുന്നു: അതാരോത്ത്, നെബോ (സംഖ്യാ. 32:34, 38); അർന്നോൻ, അരോവേർ, മേദെബാ, ദീബോൻ (യോശു. 13:9); ബാമോത്ത്-ബാൽ, ബേത്ത്-ബാൽ-മോയോൻ, യഹ്സ, കിര്യത്തയിം (യോശു. 13:17-19); ബേസെർ (യോശു. 20:8), ഹോരോനയിം (യെശ. 15:5); ബേത്ത്-ദിബ്ലാത്തയിം, കെരീയോത്ത് (യിരെ. 48:22, 24). അത് അങ്ങനെ ഈ സ്ഥലങ്ങളുടെ ചരിത്രപരതയെ പിന്താങ്ങുന്നു.
8. സെൻഹെരീബിനെസംബന്ധിച്ചു ബൈബിൾ എന്തു രേഖപ്പെടുത്തുന്നു, അയാളുടെ കൊട്ടാരത്തിൽ നടത്തിയ ഖനനം എന്തു വെളിപ്പെടുത്തിയിരിക്കുന്നു?
8 സെൻഹെരീബ് രാജാവിന്റെ പ്രിസം. പൊ.യു.മു. 732 എന്ന വർഷത്തിൽ സെൻഹെരീബ് രാജാവിൻകീഴിൽ അസീറിയക്കാർ നടത്തിയ ആക്രമണത്തെക്കുറിച്ചു ഗണ്യമായ വിശദാംശങ്ങളോടെ ബൈബിൾ രേഖപ്പെടുത്തുന്നു. (2 രാജാ. 18:13–19:37; 2 ദിന. 32:1-22; യെശ. 36:1–37:38) 1847-51-ൽ ആയിരുന്നു ഇംഗ്ലീഷ് പുരാവസ്തുശാസ്ത്രജ്ഞനായ എ. എച്ച്. ലേയാർഡ് പുരാതന അസീറിയയുടെ പ്രദേശത്തെ നീനെവേയിലുണ്ടായിരുന്ന സെൻഹെരീബിന്റെ വലിയ കൊട്ടാരത്തിന്റെ ശൂന്യശിഷ്ടങ്ങൾ കുഴിച്ചുനോക്കിയത്. കൊട്ടാരത്തിന് 70 മുറികളും കൊത്തുപണിയുളള ഫലകങ്ങൾ നിരത്തിയ 3,000-ത്തിൽപ്പരം മീററർ ചുവരുകളും ഉളളതായി കണ്ടു. സെൻഹെരീബിന്റെ സംഭവങ്ങളുടെ വാർഷികറിപ്പോർട്ട് അഥവാ ചരിത്രം കളിമൺസ്തംഭികകളിൽ അഥവാ പ്രിസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. പ്രത്യക്ഷത്തിൽ അദ്ദേഹത്തിന്റെ മരണത്തിന് അൽപ്പകാലം മുമ്പ് ഉണ്ടാക്കിയ ഈ ചരിത്രത്തിന്റെ അന്തിമപതിപ്പ് ടെയ്ലർ പ്രിസം എന്നറിയപ്പെടുന്നതിൽ കാണപ്പെടുന്നു. അതു ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ചിക്കാഗോ യൂണിവേഴ്സിററിയുടെ പൗരസ്ത്യകാര്യസ്ഥാപനത്തിന് അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പുരാതന നീനെവേയുടെ സ്ഥാനത്തിനടുത്തു കണ്ടുപിടിക്കപ്പെട്ട ഒരു പ്രിസത്തിൽ അതിനെക്കാൾ വിശിഷ്ടമായ ഒരു പകർപ്പുണ്ട്.
9. ബൈബിൾവിവരണത്തോടുളള യോജിപ്പിൽ സെൻഹെരീബ് എന്തു രേഖപ്പെടുത്തുന്നു, എന്നാൽ അയാൾ എന്തു പറയുന്നതിൽ പരാജയപ്പെടുന്നു, എന്തുകൊണ്ട്?
9 ഈ ഒടുവിലത്തെ ചരിത്രത്തിൽ, സെൻഹെരീബ് യഹൂദയെ ആക്രമിച്ചതിനെക്കുറിച്ചുളള അയാളുടെ പൊങ്ങച്ചം നിറഞ്ഞ ഭാഷ്യം നൽകുന്നു: “യഹൂദനായ ഹിസ്കിയാവിനെ സംബന്ധിച്ചടത്തോളം അയാൾ എന്റെ നുകത്തിനു കീഴ്പ്പെട്ടില്ല. അയാളുടെ 46 ബലിഷ്ഠനഗരങ്ങൾക്കും മതിലുളള കോട്ടകൾക്കും അവയുടെ പരിസരത്തെ എണ്ണമററ ചെറുഗ്രാമങ്ങൾക്കുമെതിരെ ഞാൻ ഉപരോധം ഏർപ്പെടുത്തുകയും അവയെ നന്നായി ഉറപ്പിച്ച (ഭൂ)മാർഗങ്ങളിലൂടെയും (അങ്ങനെ) (മതിലുകളുടെ അടുത്തേക്ക്) കൊണ്ടുവന്ന യന്ത്രമുട്ടികളും ഒപ്പം കാലാൾപ്പടയുടെ ആക്രമണവും മുഖേനയും മൈനുകളും കൈയേറ്റങ്ങളും കുഴിച്ചുമറിക്കലും (ഉപയോഗിച്ചും) (അവയെ) ജയിച്ചടക്കി. ഞാൻ (അവയിൽനിന്നു) ചെറുപ്പക്കാരും പ്രായമുളളവരും ആണുങ്ങളും പെണ്ണുങ്ങളുമായി 2,00,150 പേരെയും കുതിരകളെയും കോവർകഴുതകളെയും കഴുതകളെയും ഒട്ടകങ്ങളെയും ചെറുതും വലുതുമായി എണ്ണമില്ലാത്ത കന്നുകാലികളെയും തുരത്തുകയും അവയെ (കൊളളയായി) പരിഗണിക്കുകയും ചെയ്തു. അവനെത്തന്നെ [ഹിസ്കിയാവിനെ] ഞാൻ രാജകീയ വസതിയായ യെരുശലേമിൽ കൂട്ടിലെ പക്ഷിയെപ്പോലെ ഒരു തടവുകാരനാക്കി. . . . ഞാൻ കൊളളയടിച്ച അവന്റെ പട്ടണങ്ങൾ ഞാൻ അവന്റെ രാജ്യത്തുനിന്നു നീക്കി അസ്തോദ് രാജാവായ മിററിൻറിക്കും എക്രോൻരാജാവായ പാദിക്കും ഗസ്സാരാജാവായ സിലിബലിനും കൊടുത്തു. . . . ഹിസ്കിയാവുതന്നെ പിന്നീട് . . . 30 താലന്തു സ്വർണവും 800 താലന്തു വെളളിയും വിലയേറിയ കല്ലുകളും ആൻറിമണിയും വലിയ ചെങ്കൽഖണ്ഡങ്ങളും ദന്തം പൊതിഞ്ഞ കട്ടിലുകളും ദന്തം പൊതിഞ്ഞ നിമിഡു -കസേരകളും ആനത്തോലുകളും എബണിത്തടിയും പെട്ടിമരവും വിലയേറിയ സകലതരം നിക്ഷേപങ്ങളും അവന്റെ (സ്വന്തം) പുത്രിമാരും വെപ്പാട്ടികളും പുരുഷൻമാരും സ്ത്രീകളുമായ സംഗീതക്കാരും സഹിതം എന്റെ ആഡംബര പൂർണമായ നീനെവേനഗരത്തിലേക്കയച്ചുതന്നു. കപ്പം നൽകുന്നതിനും ഒരു അടിമയെന്ന നിലയിൽ വണങ്ങുന്നതിനും അവൻ തന്റെ (വ്യക്തിപരമായ) ദൂതനെ അയച്ചു.” e സെൻഹെരീബ് ഹിസ്കിയാവിന്റെമേൽ ചുമത്തിയ ഈ കപ്പത്തെസംബന്ധിച്ചടത്തോളം 30 താലന്തു സ്വർണം എന്നതിനെ ബൈബിൾ സ്ഥിരീകരിക്കുന്നു. എന്നാൽ 300 താലന്തു വെളളിയെക്കുറിച്ചു മാത്രമേ പറയുന്നുളളു. തന്നെയുമല്ല, ഇതു സെൻഹെരീബ് യെരുശലേമിനെ ഉപരോധിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതിനു മുമ്പ് ആയിരുന്നു. അസീറിയൻ ചരിത്രത്തിനുവേണ്ടിയുളള സെൻഹെരീബിന്റെ കോട്ടിമാട്ടിയ റിപ്പോർട്ടിൽ അടിയേററ പട്ടിയെപ്പോലെ നീനെവേയിലേക്കു പിന്തിരിഞ്ഞോടാൻ നിർബന്ധിതനാക്കിക്കൊണ്ടു യഹോവയുടെ ദൂതൻ അയാളുടെ 1,85,000 പടയാളികളെ ഒററ രാത്രിയിൽ നശിപ്പിച്ചപ്പോൾ യഹൂദയിൽ അനുഭവപ്പെട്ട ഞെരിക്കുന്ന പരാജയത്തെക്കുറിച്ചുളള പ്രസ്താവം അയാൾ ഉദ്ദേശ്യപൂർവം ഒഴിവാക്കുന്നു. എന്നിരുന്നാലും, സെൻഹെരീബിന്റെ പ്രിസത്തിലെ ഈ ആത്മപ്രശംസ നിറഞ്ഞ ലിഖിതരേഖ അസീറിയക്കാർ യെരുശലേമിനെ ഭീഷണിപ്പെടുത്തിയശേഷം യഹോവ അവരെ പിന്തിരിപ്പിച്ചതിനുമുമ്പു യഹൂദയുടെമേൽ നടത്തിയ വമ്പിച്ച ആക്രമണത്തെ സൂചിപ്പിക്കുന്നു.—2 രാജാ. 18:14; 19:35, 36.
10, 11. (എ) ലാഖീശ് കത്തുകൾ എന്താണ്, അവ എന്തു പ്രതിഫലിപ്പിക്കുന്നു? (ബി) അവ യിരെമ്യാവിന്റെ എഴുത്തുകളെ എങ്ങനെ പിന്താങ്ങുന്നു?
10 ലാഖീശ് കത്തുകൾ. ലാഖീശ് എന്ന സുപ്രസിദ്ധ കോട്ടനഗരത്തെക്കുറിച്ചു ബൈബിളിൽ 20-ൽപ്പരം പ്രാവശ്യം പറയുന്നു, അതു യെരുശലേമിനു 44 കിലോമീററർ പശ്ചിമ-തെക്കുപടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്തിരുന്നു. ശൂന്യശിഷ്ടങ്ങൾ വിപുലമായി കുഴിച്ചുനോക്കിയിട്ടുണ്ട്. 1935-ൽ ഇരട്ട പടിവാതിൽശാലയുടെ കാവൽമുറിയിൽ 18 ഓസ്ട്രക്കാ അഥവാ എഴുത്തുളള മൺപാത്ര ശകലങ്ങൾ കണ്ടെത്തപ്പെട്ടു (1938-ൽ 3 എണ്ണംകൂടെ കണ്ടെത്തി). അവ പുരാതന എബ്രായ അക്ഷരങ്ങളിൽ എഴുതപ്പെട്ട ഒട്ടനവധി കത്തുകളാണെന്നു തെളിഞ്ഞു. 21 എണ്ണം വരുന്ന ഈ ശേഖരം ഇപ്പോൾ ലാഖീശ് കത്തുകൾ എന്നറിയപ്പെടുന്നു. ലാഖീശ് നെബുഖദ്നേസരിനെതിരെ പിടിച്ചുനിന്ന യഹൂദയിലെ അവസാനത്തെ ശക്തിദുർഗങ്ങളിലൊന്നായിരുന്നു. അതു പൊ.യു.മു. 609-607 കാലഘട്ടത്തിൽ കത്തിക്കരിഞ്ഞ ഒരു ശൂന്യശിഷ്ട കൂമ്പാരമായി മാററപ്പെട്ടു. കത്തുകൾ കാലത്തിന്റെ അടിയന്തിരതയെ പ്രതിഫലിപ്പിക്കുന്നു. അവ യഹൂദ്യപടയാളികളുടെ ശേഷിച്ച പുറംകാവൽകേന്ദ്രങ്ങളിൽനിന്നു ലാഖീശിലെ ഒരു സൈന്യാധിപനായ യാവോശിന് എഴുതപ്പെട്ടതാണെന്നു കാണപ്പെടുന്നു. ഇവയിലൊന്ന് (നമ്പർ IV) ഭാഗികമായി ഇങ്ങനെ വായിക്കപ്പെടുന്നു: “YHWH” [ചതുരക്ഷര ദൈവനാമം, “യഹോവ”] ഇപ്പോൾതന്നെ എന്റെ യജമാനൻ സദ്വാർത്ത കേൾക്കാനിടയാക്കട്ടെ. . . . എന്റെ യജമാനൻ നൽകുന്ന സകല ലക്ഷ്യങ്ങളിൻപ്രകാരവും ലാഖീശിലെ അഗ്നിസൂചനകൾക്കായി ഞങ്ങൾ നോക്കുകയാണ്, കാരണം അസെക്കാ കാണുന്നില്ല.” ഇതു യിരെമ്യാവു 34:7-ന്റെ ശ്രദ്ധേയമായ ഒരു സ്ഥിരീകരണമാണ്, അതു കോട്ടകെട്ടി ബലവത്താക്കിയ ശേഷിച്ച അവസാനത്തെ രണ്ടു നഗരങ്ങളായി ലാഖീശിനെയും അസെക്കായെയും കുറിച്ചു പറയുന്നു. ഈ കത്ത് അസെക്കാ ഇപ്പോൾ പ്രത്യക്ഷത്തിൽ വീണിരുന്നുവെന്നു സൂചിപ്പിക്കുന്നു. ചതുരക്ഷരരൂപത്തിലുളള ദിവ്യനാമം കത്തുകളിൽ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നു, അക്കാലത്തെ യഹൂദൻമാരുടെ ഇടയിൽ യഹോവ എന്ന നാമം അനുദിനം ഉപയോഗിക്കപ്പെട്ടിരുന്നതായി പ്രകടമാക്കിക്കൊണ്ടുതന്നെ.
11 മറെറാരു കത്ത് (നമ്പർ III) പിൻവരുന്ന പ്രകാരം തുടങ്ങുന്നു: “YHWH [അതായതു യഹോവ] എന്റെ യജമാനൻ സമാധാനവാർത്തകൾ കേൾക്കാൻ ഇടയാക്കട്ടെ! . . . അങ്ങയുടെ ദാസനോട് ഇങ്ങനെ അറിയിക്കപ്പെട്ടിരിക്കുന്നു, ‘സൈന്യാധിപനായ എൽനാഥാന്റെ പുത്രനായ കൊന്യാവ് ഈജിപ്തിലേക്കു പോകുന്നതിന് ഇറങ്ങിവന്നിരിക്കുന്നു. അഹിയാവിന്റെ പുത്രനായ ഹോദാവ്യായുടെയും അയാളുടെ ആൾക്കാരുടെയും അടുക്കലേക്കു [സാധനങ്ങൾ] വാങ്ങാൻ ആളയച്ചിരിക്കുന്നു.” യഹോവയുടെ കൽപ്പനയെ ലംഘിച്ചു സ്വവിനാശത്തിനായി യഹൂദ സഹായം തേടി ഈജിപ്തിലേക്കു പോയി എന്ന് ഈ കത്തു സ്ഥിരീകരിക്കുന്നതായി കാണുന്നു. (യെശ. 31:1; യിരെ. 46:25, 26) ഈ എഴുത്തിന്റെ മുഴു പാഠത്തിലും കാണുന്ന എൽനാഥാൻ, ഹോശയ്യാവ് എന്നീ പേരുകൾ യിരെമ്യാവു 36:12-ലും യിരെമ്യാവു 42:1-ലും കാണപ്പെടുന്നു. കത്തുകളിൽ പറഞ്ഞിരിക്കുന്ന മററു മൂന്നു പേരുകളും യിരെമ്യാവിന്റെ ബൈബിൾ പുസ്തകത്തിൽ കാണപ്പെടുന്നില്ല. അവ ഗമര്യാവ്, നെരീയാവ്, യയസന്യാവ് എന്നിവയാണ്.—യിരെ. 32:12; 35:3; 36:10. f
12, 13. നബോണീഡസ് ക്രോണിക്കിൾ എന്തു വർണിക്കുന്നു, അതു പ്രത്യേക മൂല്യമുളളതായിരിക്കുന്നത് എന്തുകൊണ്ട്?
12 നബോണീഡസ് ക്രോണിക്കിൾ. 19-ാം നൂററാണ്ടിന്റെ ഒടുവിലത്തെ പകുതിയിൽ ബാഗ്ദാദിനു സമീപം നടത്തിയ ഖനനങ്ങൾ പുരാതനബാബിലോന്റെ ചരിത്രത്തിൻമേൽ വളരെയധികം വെളിച്ചം വീശുന്ന കളിമൺഫലകങ്ങളുടെയും സിലിണ്ടറുകളുടെയും അനേകം കണ്ടുപിടിത്തങ്ങൾ ഉളവാക്കി. ഇവയിലൊന്നു നബോണീഡസ് ക്രോണിക്കിൾ എന്നറിയപ്പെടുന്ന വളരെ വിലപ്പെട്ട ഒരു രേഖയായിരുന്നു, അതിപ്പോൾ ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിലാണിരിക്കുന്നത്. ബാബിലോനിലെ നബോണീഡസ് രാജാവ് അദ്ദേഹത്തിന്റെ കൂട്ടുഭരണാധിപനായിരുന്ന ബേൽശസ്സറിന്റെ പിതാവായിരുന്നു. അദ്ദേഹം പാർസ്യനായ കോരേശിന്റെ സൈന്യം ബാബിലോൻ പിടിച്ചടക്കിയ പൊ.യു.മു. 539 ഒക്ടോബർ 5-ലെ രാത്രിയിൽ അദ്ദേഹത്തിന്റെ പുത്രൻ കൊല്ലപ്പെട്ട ശേഷവും ജീവിച്ചിരുന്നു. (ദാനീ. 5:30, 31) ശ്രദ്ധേയമാംവിധം ശരിയായി തീയതി കുറിച്ചിട്ടുളള ബാബിലോന്റെ പതനത്തെ സംബന്ധിച്ച ഒരു രേഖയായ നബോണീഡസ് ക്രോണിക്കിൾ ഈ സംഭവം നടന്നത് ഏതു ദിവസമാണെന്നു സ്ഥിരീകരിക്കാൻ സഹായിക്കുന്നു. ചുവടെ ചേർക്കുന്നതു നബോണീഡസ് ക്രോണിക്കിളിന്റെ ഒരു ചെറിയ ഭാഗത്തിന്റെ പരിഭാഷയാണ്: “താസ്രിത്തു മാസത്തിൽ [തിസ്രി സെപ്ററംബർ-ഒക്ടോബർ], ടൈഗ്രീസ് തീരത്തെ ഓപ്പിസിലെ അക്കാദിന്റെ സൈന്യത്തെ കോരേശ് ആക്രമിച്ചപ്പോൾ . . . 14-ാം ദിവസം സിപ്പാർ യുദ്ധം കൂടാതെ പിടിച്ചടക്കപ്പെട്ടു. നബോണീഡസ് പലായനംചെയ്തു. 16-ാം ദിവസം [പൊ.യു.മു. 539 ഒക്ടോബർ 11, ജൂലിയൻ, അല്ലെങ്കിൽ ഒക്ടോബർ 5, ഗ്രിഗോറിയൻ] ഗുട്യത്തിലെ ഗവർണറായ ഗോബ്രിയാസും (ഉഗ്ബെറാ) കോരേശിന്റെ സൈന്യവും യുദ്ധം കൂടാതെ ബാബിലോനിൽ പ്രവേശിച്ചു. പിന്നീടു നബോണീഡസ് ബാബിലോനിലേക്കു മടങ്ങിപ്പോയപ്പോൾ അയാൾ (അവിടെവച്ച്) അറസ്ററു ചെയ്യപ്പെട്ടു. . . . അരശമ്നു മാസത്തിൽ [മാർച്ചസ്വാൻ (ഒക്ടോബർ-നവംബർ)] 3-ാം ദിവസം [ഒക്ടോബർ 28, ജൂലിയൻ] കോരേശ് ബാബിലോനിൽ പ്രവേശിച്ചു, അദ്ദേഹത്തിന്റെ മുമ്പിൽ പച്ചക്കൊമ്പുകൾ വിരിച്ചു—നഗരത്തിൻമേൽ ‘സമാധാനാ’വസ്ഥ (സുൽമു) അടിച്ചേൽപ്പിക്കപ്പെട്ടു. കോരേശ് സർവ ബാബിലോനിലേക്കും ആശംസകൾ അയച്ചു. അദ്ദേഹത്തിന്റെ ഗവർണറായ ഗോബ്രയാസ് ബാബിലോനിൽ (ഉപ) നാടുവാഴികളെ അവരോധിച്ചു.” g
13 ഈ ക്രോണിക്കിളിൽ മേദ്യനായ ദാര്യാവേശിനെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്രത്തോളം കാലമായിട്ടും ഏതെങ്കിലും ബൈബിളിതര ആലേഖനത്തിൽ ഈ ദാര്യാവേശിനെക്കുറിച്ചു യാതൊന്നും കാണപ്പെട്ടിട്ടില്ല. ജോസീഫസിന്റെ (പൊ.യു. ഒന്നാം നൂററാണ്ടിലെ യഹൂദ ചരിത്രകാരൻ) കാലത്തിനു മുമ്പത്തെ ഏതെങ്കിലും ലൗകിക ചരിത്രരേഖയിലും അദ്ദേഹത്തെക്കുറിച്ചു പറയുന്നില്ല. അതുകൊണ്ട് അദ്ദേഹം മേൽപ്പറഞ്ഞ വിവരണത്തിൽ പറഞ്ഞിരിക്കുന്ന ഗോബ്രയാസ് ആയിരിക്കണം എന്നു ചിലർ സൂചിപ്പിച്ചിട്ടുണ്ട്. ഗോബ്രയാസിനെസംബന്ധിച്ചു ലഭ്യമായിരിക്കുന്ന വിവരങ്ങൾ ദാര്യാവേശിനെ സംബന്ധിച്ചവയോടു സമാന്തരമായിരിക്കുന്നുവെന്നിരിക്കെ, അത്തരം തിരിച്ചറിയൽ തർക്കമററതായി പരിഗണിക്കാവുന്നതല്ല. h എങ്ങനെയായാലും ബാബിലോന്റെ ജയിച്ചടക്കലിൽ കോരേശ് ഒരു മുഖ്യവ്യക്തിയായിരുന്നുവെന്നും അദ്ദേഹം പിന്നീട് അവിടെ രാജാവായി ഭരിച്ചുവെന്നും ലൗകിക ചരിത്രം സുനിശ്ചിതമായി സ്ഥാപിക്കുന്നു.
14. കോരേശിന്റെ സിലിണ്ടറിൽ എന്തു രേഖപ്പെടുത്തിയിരിക്കുന്നു?
14 കോരേശ് സിലിണ്ടർ. പേർഷ്യൻലോകശക്തിയുടെ രാജാവായി അദ്ദേഹം ഭരിച്ചുതുടങ്ങിയതിനു കുറേക്കാലശേഷം കോരേശിനാലുളള പൊ.യു.മു. 539-ലെ ബാബിലോന്റെ പിടിച്ചടക്കൽ ഒരു കളിമൺസിലിണ്ടറിൽ രേഖപ്പെടുത്തി. ഈ മുന്തിയ രേഖയും ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിൽ സൂക്ഷിച്ചിട്ടുണ്ട്. പരിഭാഷപ്പെടുത്തിയ പാഠത്തിന്റെ ഒരു ഭാഗം ഇനി കൊടുക്കുന്നു: “ഞാൻ ലോകത്തിന്റെ രാജാവ്, മഹാരാജാവ്, നിയമാനുസൃതരാജാവ്, ബാബിലോൻ രാജാവ്, സുമേറിലെയും അക്കാദിലെയും രാജാവ്, (ഭൂമിയുടെ) നാലതിരുകളുടെ രാജാവ് ആകുന്നു, . . . ഞാൻ ടൈഗ്രീസിന്റെ മറുകരയിലുളള [മുമ്പ് പേർപറഞ്ഞിട്ടുളള ചില] വിശുദ്ധനഗരങ്ങളിലേക്കു മടങ്ങിപ്പോന്നു, അവയിലെ വിശുദ്ധമന്ദിരങ്ങൾ, അവിടെ സ്ഥിതിചെയ്തു(പോന്ന)തും സ്ഥിരമായ വിശുദ്ധമന്ദിരങ്ങൾ സ്ഥാപിച്ചിരുന്നതുമായ പ്രതിമകൾ ദീർഘകാലമായി ശൂന്യശിഷ്ടമായി കിടക്കുകയായിരുന്നു. അവയിലെ (മുൻ)നിവാസികളെയെല്ലാം ഞാൻ കൂട്ടിച്ചേർക്കു(കയും) (അവർക്ക്) അവരുടെ വസതികൾ തിരികെ കൊടുക്കുകയും ചെയ്തു.” i
15. കോരേശ് സിലിണ്ടർ കോരേശിനെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു, ഇതു ബൈബിളിനോട് എങ്ങനെ യോജിക്കുന്നു?
15 കോരേശ് സിലിണ്ടർ അങ്ങനെ ബന്ദികളായ ആളുകളെ അവരുടെ മുൻസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കുന്ന രാജാവിന്റെ നയത്തെ അറിയിക്കുന്നു. ഇതിനു ചേർച്ചയിൽ യഹൂദൻമാർ യെരുശലേമിലേക്കു മടങ്ങിപ്പോയി അവിടെ യഹോവയുടെ ആലയം പുനർനിർമിക്കാനുളള തന്റെ കൽപ്പന കോരേശ് പുറപ്പെടുവിച്ചു. കൗതുകകരമായി, ബാബിലോനെ പിടിച്ചടക്കുകയും യഹോവയുടെ ജനത്തിന്റെ പുനഃസ്ഥാപനം കൈവരുത്തുകയും ചെയ്യാനുളളവനായി കോരേശിനെ അന്നേക്ക് 200 വർഷം മുമ്പ് യഹോവ പ്രാവചനികമായി നിർദേശിച്ചിരുന്നു.—യെശ. 44:28; 45:1; 2 ദിന. 36:23.
പുരാവസ്തുശാസ്ത്രവും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളും
16. പുരാവസ്തുശാസ്ത്രം ഗ്രീക്ക് തിരുവെഴുത്തുകളോടുളള ബന്ധത്തിൽ എന്തു വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു?
16 എബ്രായ തിരുവെഴുത്തുകളുടെ കാര്യത്തിൽ ചെയ്തതുപോലെ, പുരാവസ്തുശാസ്ത്രം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന നിശ്വസ്തരേഖയെ പിന്താങ്ങുന്ന താത്പര്യജനകമായ അനേകം കരകൗശലശിൽപ്പങ്ങൾ വെളിച്ചത്തു വരുത്തിയിട്ടുണ്ട്.
17. നികുതിപ്രശ്നം സംബന്ധിച്ച യേശുവിന്റെ ചർച്ചയെ പുരാവസ്തുശാസ്ത്രം എങ്ങനെ പിന്താങ്ങുന്നു?
17 തിബെര്യോസിന്റെ ആലേഖനത്തോടുകൂടിയ ദിനാർനാണയം. യേശുവിന്റെ ശുശ്രൂഷ നടന്നതു തിബെര്യോസ് കൈസരിന്റെ ഭരണകാലത്തായിരുന്നുവെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. കൈസർക്കു തലക്കരം കൊടുക്കുന്ന കാര്യംസംബന്ധിച്ചു ചോദിച്ചുകൊണ്ടു യേശുവിന്റെ എതിരാളികളിൽ ചിലർ അവനെ കുരുക്കാൻ ശ്രമിച്ചു. രേഖ ഇങ്ങനെ വായിക്കപ്പെടുന്നു: “അവരുടെ കപടഭാവം തിരിച്ചറിഞ്ഞുകൊണ്ട് അവൻ അവരോട്: ‘നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്തിന്? നോക്കാൻ ഒരു ദിനാർ എന്റെ അടുക്കൽ കൊണ്ടുവരിക’ എന്നു പറഞ്ഞു. അവർ ഒന്നു കൊണ്ടുവന്നു. അവൻ അവരോട്: ‘ആരുടെ സ്വരൂപവും മേലെഴുത്തും ആണിത്?’ എന്നു പറഞ്ഞു. ‘കൈസരുടേത്’ എന്ന് അവർ അവനോടു പറഞ്ഞു. യേശു അപ്പോൾ: ‘കൈസരുടെ വസ്തുക്കൾ കൈസർക്കും എന്നാൽ ദൈവത്തിന്റെ വസ്തുക്കൾ ദൈവത്തിനും തിരികെ കൊടുക്കുക’ എന്നു പറഞ്ഞു. അവർ അവനിൽ ആശ്ചര്യപ്പെട്ടുതുടങ്ങി.” (മർക്കൊ. 12:15-17, NW) പുരാവസ്തുശാസ്ത്രജ്ഞൻമാർ തിബെര്യോസ് കൈസരുടെ തലയുളള ഒരു വെളളി ദിനാർനാണയം കണ്ടെത്തിയിട്ടുണ്ട്! അതു പൊ.യു. ഏതാണ്ട് 15-ൽ പ്രചാരത്തിലാക്കിയതായിരുന്നു. അതു പൊ.യു. 14-ൽ തുടങ്ങിയ തിബെര്യോസിന്റെ ചക്രവർത്തിയായുളള ഭരണകാലത്തോടു പൊരുത്തത്തിലാണ്. ഇതു തിബെര്യോസിന്റെ 15-ാം ആണ്ടിൽ അല്ലെങ്കിൽ പൊ.യു. 29-ലെ വസന്തത്തിൽ യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ തുടങ്ങിയെന്നു പ്രസ്താവിക്കുന്ന രേഖക്കു കൂടുതലായ തെളിവു നൽകുന്നു.—ലൂക്കൊ. 3:1, 2.
18. പൊന്തിയോസ് പീലാത്തോസിനെസംബന്ധിച്ച് ഏതു കണ്ടുപിടിത്തം ഉണ്ടായിരിക്കുന്നു?
18 പൊന്തിയോസ് പീലാത്തോസിന്റെ ആലേഖനം. പൊന്തിയോസ് പീലാത്തോസിനെ സംബന്ധിച്ച പുരാവസ്തുശാസ്ത്രസംബന്ധമായ ആദ്യ കണ്ടുപിടിത്തം നടത്തിയത് 1961-ൽ ആയിരുന്നു. അതു കൈസര്യയിൽ സ്ഥിതിചെയ്തിരുന്ന ഒരു ശിലാഫലകമായിരുന്നു, അതിൽ പൊന്തിയോസ് പീലാത്തോസിന്റെ പേർ ഉണ്ടായിരുന്നു, ലത്തീനിൽ.
19. പ്രവൃത്തികൾ 17:16-34-ന്റെ പശ്ചാത്തലത്തെ സ്ഥിരീകരിച്ചുകൊണ്ട് ഏതെൻസിൽ ഇപ്പോഴും എന്തു സ്ഥിതിചെയ്യുന്നു?
19 അരയോപഗസ്. പൗലൊസ് പൊ.യു. 50-ൽ ഗ്രീസിലെ ഏതെൻസിൽവെച്ചു രേഖയിലുളള തന്റെ അതിപ്രശസ്ത പ്രസംഗങ്ങളിലൊന്നു നടത്തി. (പ്രവൃ. 17:16-34) ഇതു ചില ഏതെൻസുകാർ പൗലൊസിനെ പിടിച്ച് അരയോപഗസിലേക്കു കൊണ്ടുപോയപ്പോഴായിരുന്നു. അരയോപഗസ് അഥവാ ആരെസ് കുന്ന് (മാർസ് കുന്ന്) ഏതെൻസിലെ അക്രോപ്പോളിസിനു തൊട്ടു വടക്കുപടിഞ്ഞാറായി കിടക്കുന്ന ഏതാണ്ട് 113 മീററർ ഉയരമുളള പാറ നിറഞ്ഞ ഊഷരമായ ഒരു കുന്നാണ്. പാറയിൽ വെട്ടിയുണ്ടാക്കിയിരിക്കുന്ന പടവുകൾ മുകളിലേക്കു നയിക്കുന്നു. അവിടെ ഒരു ചതുരത്തിന്റെ മൂന്നു വശങ്ങളായി പാറയിൽ പരുക്കനായി വെട്ടിയെടുത്ത ബഞ്ചുകൾ ഇപ്പോഴും കാണാം. പൗലൊസിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ രേഖപ്പെടുത്തിയിട്ടുളള പശ്ചാത്തലത്തെ സ്ഥിരീകരിച്ചുകൊണ്ട് അരയോപഗസ് ഇപ്പോഴും സ്ഥിതിചെയ്യുന്നു.
20. തീത്തൊസിന്റെ കമാനം എന്തിനു സാക്ഷ്യംവഹിക്കുന്നതിൽ തുടരുന്നു, എങ്ങനെ?
20 തീത്തൊസിന്റെ കമാനം. യെരുശലേമും അതിലെ ആലയവും തീത്തൊസിന്റെ കീഴിലെ റോമാക്കാർ പൊ.യു. 70-ൽ നശിപ്പിച്ചു. അടുത്ത വർഷം റോമിൽ തീത്തൊസ് അദ്ദേഹത്തിന്റെ പിതാവായ വെസ്പാസ്യൻ ചക്രവർത്തിയോടൊപ്പം വിജയാഘോഷം നടത്തി. തിരഞ്ഞെടുത്ത എഴുനൂറു യഹൂദ തടവുകാരെക്കൊണ്ടു ജയഘോഷയാത്രയിൽ മാർച്ചുചെയ്യിച്ചു. ആലയനിക്ഷേപങ്ങൾ ഉൾപ്പെടെ യുദ്ധത്തിൽ ലഭിച്ച കൊളളയും ചുമടുകണക്കിനു പ്രദർശിപ്പിച്ചു. തീത്തൊസ്തന്നെ ചക്രവർത്തിയാകുകയും ആ നിലയിൽ പൊ.യു. 79 മുതൽ 81 വരെ സേവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം ഒരു വലിയ സ്മാരകസ്തംഭം, തീത്തൊസിന്റെ കമാനം, പൂർത്തിയാക്കി ഡിവോ ടിറേറാ (ദൈവീകരിക്കപ്പെട്ട തീത്തൊസിനു) സമർപ്പിച്ചു. അദ്ദേഹത്തിന്റെ ജയഘോഷയാത്ര കമാനത്തിലൂടെയുളള മാർഗത്തിന്റെ ഇരുവശങ്ങളിലും എഴുന്നുനിൽക്കുന്ന കൊത്തുപണിയായി ചിത്രീകരിച്ചിരിക്കുന്നു. ഒരു വശത്തു റോമൻ പടയാളികൾ അഗ്രമില്ലാത്ത കുന്തം പിടിച്ചും കിരീടങ്ങൾ ചാർത്തിയും യെരുശലേമിലെ ആലയത്തിൽനിന്നുളള വിശുദ്ധോപകരണങ്ങൾ വഹിച്ചുംകൊണ്ടു നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ ഏഴു ശിഖരങ്ങളുളള വിളക്കുതണ്ടും വിശുദ്ധ കാഹളങ്ങൾ ഇരിക്കുന്നതായി കാണുന്ന കാഴ്ചയപ്പത്തിന്റെ മേശയും ഉൾപ്പെടുന്നു. വഴിയുടെ മറുവശത്തെ കൊത്തുപണി നാലു കുതിരകൾ വലിക്കുന്ന ഒരു രഥത്തിൽ ജയശാലിയായ തീത്തൊസ് നിൽക്കുന്നതും റോമാനഗരത്തെ പ്രതിനിധാനംചെയ്യുന്ന ഒരു സ്ത്രീയാൽ നയിക്കപ്പെടുന്നതും കാണിച്ചുതരുന്നു. j യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയുടെയും മത്സരിയായ യെരുശലേമിനെതിരായ യഹോവയുടെ ഭയങ്കര ന്യായവിധിനിർവഹണത്തിന്റെയും മൂകസാക്ഷ്യമായി നിലകൊളളുന്ന തീത്തൊസിന്റെ ഈ വിജയോത്സവകമാനം ഓരോ വർഷവും ആയിരക്കണക്കിനു കാഴ്ചക്കാർ വീക്ഷിക്കുന്നു.—മത്താ. 23:37–24:2; ലൂക്കൊ. 19:43, 44; 21:20-24.
21. (എ) പുരാവസ്തുശാസ്ത്രം കൈയെഴുത്തുപ്രതികളുടെ കണ്ടുപിടിത്തത്തോടു കൈകോർത്തുനിന്നു പ്രവർത്തിച്ചിരിക്കുന്നത് ഏതു വിധത്തിൽ? (ബി) പുരാവസ്തുശാസ്ത്രത്തെ സംബന്ധിച്ച് ഉണ്ടായിരിക്കേണ്ട ഉചിതമായ മനോഭാവം എന്താണ്?
21 പുരാതന കൈയെഴുത്തുപ്രതികളുടെ കണ്ടുപിടിത്തം ബൈബിളിന്റെ ശുദ്ധമായ മൂലപാഠം പുനഃസ്ഥാപിക്കാൻ സഹായിച്ചിരിക്കുന്നതുപോലെതന്നെ ഒട്ടേറെ കരകൗശലശിൽപ്പങ്ങളുടെ കണ്ടുപിടിത്തം ബൈബിൾപാഠത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതിസൂക്ഷ്മവിശദാംശംവരെ ചരിത്രപരമായും കാലഗണനാപരമായും ഭൂമിശാസ്ത്രപരമായും വിശ്വസനീയമാണെന്നു മിക്കപ്പോഴും പ്രകടമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, പുരാവസ്തുശാസ്ത്രം എല്ലാ കാര്യത്തിലും ബൈബിളിനോടു യോജിക്കുന്നുവെന്നു നിഗമനംചെയ്യുന്നതു തെററായിരിക്കും. പുരാവസ്തുശാസ്ത്രം പഠനത്തിന്റെ തെററില്ലാത്ത ഒരു മണ്ഡലമല്ലെന്ന് ഓർത്തിരിക്കേണ്ടതാണ്. പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങൾ മാനുഷവ്യാഖ്യാനങ്ങൾക്കു വിധേയമാണ്. ഈ വ്യാഖ്യാനങ്ങളിൽ ചിലതിനു പലപ്പോഴും മാററമുണ്ടായിട്ടുണ്ട്. ചിലപ്പോൾ പുരാവസ്തുശാസ്ത്രം ദൈവവചനത്തിന്റെ സത്യതക്ക് ആവശ്യപ്പെടാത്ത പിന്തുണ നൽകിയിട്ടുണ്ട്. കൂടാതെ, അനേകവർഷക്കാലം ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിന്റെ ഡയറക്ടറും മുഖ്യ ലൈബ്രേറിയനുമായിരുന്ന നിര്യാതനായ സർ ഫ്രെഡറിക് കെനിയൻ പ്രസ്താവിച്ചതുപോലെ, പുരാവസ്തുശാസ്ത്രം ബൈബിളിനെ “അതിന്റെ പശ്ചാത്തലവും രംഗവിധാനവും സംബന്ധിച്ച തികവേറിയ അറിവിലൂടെ കൂടുതൽ മനസ്സിലാക്കാവുന്നതാക്കിയിട്ടുണ്ട്.” k എന്നാൽ വിശ്വാസം പുരാവസ്തുശാസ്ത്രത്തിലല്ല, ബൈബിളിൽ അധിഷ്ഠിതമായിരിക്കണം.—റോമ. 10:9; എബ്രാ. 11:6.
22. അടുത്ത പാഠത്തിൽ ഏതു തെളിവു പരിചിന്തിക്കപ്പെടും?
22 അടുത്ത പാഠത്തിൽ നാം കാണാൻപോകുന്നതുപോലെ, ബൈബിൾ തീർച്ചയായും “ജീവനുളളവനും നിലനിൽക്കുന്നവനുമായ ദൈവത്തിന്റെ വചന”മാണെന്നുളളതിന് അതിൽത്തന്നെ അവിതർക്കിതമായ തെളിവ് അടങ്ങിയിട്ടുണ്ട്.—1 പത്രൊ. 1:23, NW.
[അടിക്കുറിപ്പുകൾ]
a ബൈബിളും തൂമ്പയും, 1938, (ഇംഗ്ലീഷ്), എസ്. എൽ. കായ്ഗർ, പേജ് 29.
b പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ, 1974, ജെ. ബി. പ്രിററ്ചാർഡ്, പേജ് 321; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 941-2, 1104.
c പുരാതന ഭൂതകാലത്തുനിന്നുളള വെളിച്ചം, 1959 (ഇംഗ്ലീഷ്), ജെ. ഫിനെഗാൻ, പേജുകൾ 91, 126.
d പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ, പേജ് 320.
e പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ, പേജ് 288.
f തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 151-2; പുരാതന ഭൂതകാലത്തുനിന്നുളള വെളിച്ചം, പേജുകൾ 192-5.
g പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ, പേജ് 306.
h തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 581-3.
i പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ, പേജ് 316.
j പുരാതന ഭൂതകാലത്തുനിന്നുളള വെളിച്ചം, പേജ് 329.
k ബൈബിളും പുരാവസ്തുശാസ്ത്രവും, 1940, പേജ് 279.
[അധ്യയന ചോദ്യങ്ങൾ]
[333-ാം പേജിലെ ചിത്രം]
മോവാബ്യ ശില
ഒരു പുരാതനലിഖിതത്തിൽ വലത്തുനിന്നു 18-ാം വരിയിൽ കാണപ്പെടുന്ന ചതുരക്ഷര ദൈവനാമത്തിന്റെ ഒരു വിപുലീകരണം
[334-ാം പേജിലെ ചിത്രം]
സെൻഹെരീബ് രാജാവിന്റെ പ്രിസം
[335-ാം പേജിലെ ചിത്രം]
നബോണീഡസ് ക്രോണിക്കിൾ
[336-ാം പേജിലെ ചിത്രം]
തിബെര്യോസിന്റെ ആലേഖനം സഹിതമുളള ദിനാർനാണയം
[337-ാം പേജിലെ ചിത്രം]
തീത്തൊസിന്റെ കമാനം
[337-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ചിത്രബഹുമതികൾ, 9-ാം പാഠത്തിലേതു പേജനുസരിച്ചു പട്ടികപ്പെടുത്തിയിരിക്കുന്ന പ്രകാരം:
പേജ് 333, Musée du Louvre, Paris;
പേജ് 334, Courtesy of the Oriental Institute, University of Chicago;
പേജ് 335, Courtesy of the Trustees of The British Museum;
പേജ് 336, Courtesy of the Trustees of The British Museum.