ബൈബിൾ പുസ്തക നമ്പർ 12—2 രാജാക്കൻമാർ
ബൈബിൾ പുസ്തക നമ്പർ 12—2 രാജാക്കൻമാർ
എഴുത്തുകാരൻ: യിരെമ്യാവ്
എഴുതിയ സ്ഥലം: യെരുശലേമും ഈജിപ്തും
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 580
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 920–580
1. രണ്ടു രാജാക്കൻമാരിൽ ഏതു ചരിത്രങ്ങളാണു പ്രതിപാദിക്കുന്നത്, എന്തിന്റെ സംസ്ഥാപനമായി?
രണ്ടു രാജാക്കൻമാർ എന്ന പുസ്തകം ഇസ്രായേൽ, യഹൂദ എന്നീ രാജ്യങ്ങളുടെ പ്രക്ഷുബ്ധ ഗതി വരച്ചുകാട്ടുന്നതിൽ തുടരുന്നു. എലീശാ ഏലിയാവിന്റെ അങ്കി സ്വീകരിക്കുകയും ഏലിയാവിന്റെ ആത്മാവിന്റെ ഇരട്ടികൊണ്ട് അനുഗ്രഹിക്കപ്പെടുകയും ചെയ്തു, ഏലിയാവിന്റെ 8 അത്ഭുതങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ 16 എണ്ണം ചെയ്തുകൊണ്ടുതന്നെ. അവൻ വിശ്വാസത്യാഗിയായ ഇസ്രായേലിനു നാശം പ്രവചിക്കുന്നതിൽ തുടർന്നു, അവിടെ യേഹൂ മാത്രമാണു യഹോവയ്ക്കുവേണ്ടിയുളള തീക്ഷ്ണതയുടെ ഒരു ഹ്രസ്വമായ മിന്നലാട്ടം നടത്തിയത്. ഒടുവിൽ പൊ.യു.മു. 740-ൽ അസീറിയയ്ക്കു മുമ്പാകെ വടക്കൻരാജ്യം തകരുന്നതുവരെ കൂടുതൽ കൂടുതലായി ഇസ്രായേലിലെ രാജാക്കൻമാർ ദുഷ്ടതയിൽ മുഴുകി. തെക്കൻ യഹൂദാരാജ്യത്തു ഗണനീയരായ യെഹോശാഫാത്ത്, യോവാശ് (യഹോവാശ്), ഹിസ്കിയാവ്, യോശീയാവ് എന്നിങ്ങനെ ചുരുക്കംചില പ്രമുഖ രാജാക്കൻമാർ, കുറേക്കാലം വിശ്വാസത്യാഗത്തിന്റെ വേലിയേററത്തെ പിന്തിരിപ്പിച്ചു. എന്നാൽ നെബുഖദ്നേസർ ഒടുവിൽ യെരുശലേമിനെയും അതിലെ ആലയത്തെയും യഹൂദാദേശത്തെയും പൊ.യു.മു. 607-ൽ ശൂന്യമാക്കിക്കൊണ്ടു യഹോവയുടെ ന്യായവിധി നടപ്പിലാക്കി. അങ്ങനെ യഹോവയുടെ പ്രവചനങ്ങൾ നിവൃത്തിയേറി, അവന്റെ വചനം സംസ്ഥാപിക്കപ്പെട്ടു!
2. രണ്ടു രാജാക്കൻമാരുടെ എഴുത്തുകാരൻ ആരെന്നതുസംബന്ധിച്ചും കാനോനികത്വത്തെക്കുറിച്ചും എന്തു പറയാവുന്നതാണ്, അത് ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
2 രണ്ടു രാജാക്കൻമാർ ആദ്യം ഒന്നു രാജാക്കൻമാരുടെ അതേ ചുരുളിന്റെ ഭാഗമായിരുന്നതുകൊണ്ട് എഴുത്തുകാരനെന്ന യിരെമ്യാവിന്റെ പദവിയെക്കുറിച്ചു പറഞ്ഞുകഴിഞ്ഞ കാര്യങ്ങൾ ഇവിടെയും തുല്യമായി ബാധകമാണ്, ഈ പുസ്തകത്തിന്റെ കാനോനികത്വത്തിന്റെയും വിശ്വാസ്യതയുടെയും തെളിവുകളും അങ്ങനെതന്നെ. പുസ്തകം പൊ.യു.മു. ഏതാണ്ട് 580-ൽ പൂർത്തീകരിക്കപ്പെട്ടു, പൊ.യു.മു. ഏതാണ്ട് 920-ൽ ഇസ്രായേലിലെ അഹസ്യാവിന്റെ വാഴ്ചയുടെ ആരംഭത്തിൽ തുടങ്ങി യഹോയാഖീന്റെ പ്രവാസത്തിന്റെ 37-ാം ആണ്ടായ പൊ.യു.മു. 580-ൽ അവസാനിക്കുന്ന കാലഘട്ടത്തെ ഉൾപ്പെടുത്തുകയും ചെയ്യുന്നു.—1:1; 25:27.
3. പുരാവസ്തുശാസ്ത്രപരമായ ഏതു ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങൾ രണ്ടു രാജാക്കൻമാരെ പിന്താങ്ങുന്നു?
3 രണ്ടു രാജാക്കൻമാരിലെ രേഖയെ പിന്താങ്ങുന്ന പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങൾ അതിന്റെ സത്യതയുടെ കൂടുതലായ തെളിവു നൽകുന്നു. ദൃഷ്ടാന്തത്തിന്, സുപ്രസിദ്ധമായ മോവാബ്യശിലയുണ്ട്, അതിലെ ആലേഖനം മോവാബും ഇസ്രായേലും തമ്മിലുളള യുദ്ധത്തെസംബന്ധിച്ച മോവാബ്യരാജാവായ മേശയുടെ ഭാഷ്യം നൽകുന്നു. (3:4, 5) കൂടാതെ ഇസ്രായേൽരാജാവായ യേഹൂവിന്റെ പേർ പറയുന്ന, അസീറിയക്കാരനായ ശല്മനേസ്സർ III-ാമന്റെ കറുത്ത ചുണ്ണാമ്പുകല്ലുകൊണ്ടുളള സ്തംഭമുണ്ട്, അതിപ്പോൾ ലണ്ടനിലെ ബ്രിട്ടീഷ്കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അസീറിയൻരാജാവായ തിഗ്ലത്ത്-പിലേസർ III-ാമന്റെ (പൂൽ) ആലേഖനങ്ങളുണ്ട്, അവ മെനാഹം, ആഹാസ്, പേക്കഹ് എന്നിവർ ഉൾപ്പെടെ ഇസ്രായേലിലെയും യഹൂദയിലെയും പല രാജാക്കൻമാരുടെ പേർ പറയുന്നു.—15:19, 20; 16:5-8. a
4. രണ്ടു രാജാക്കൻമാർ നിശ്വസ്ത തിരുവെഴുത്തുകളുടെ ഒരു അവിഭാജ്യഭാഗമാണെന്ന് എന്തു തെളിയിക്കുന്നു?
4 ഈ പുസ്തകത്തിന്റെ വിശ്വാസ്യതയുടെ വ്യക്തമായ ഒരു തെളിവ്, തന്റെ സ്വന്തം ജനത്തിൻമേലുളള യഹോവയുടെ ന്യായവിധിനിർവഹണത്തെ വർണിക്കുന്നതിലെ നിഷ്കപടതയിൽ കാണാവുന്നതാണ്. ആദ്യം ഇസ്രായേൽരാജ്യവും പിന്നീടു യഹൂദാരാജ്യവും നാശത്തിലേക്കു തകർന്നുവീഴുമ്പോൾ ആവർത്തനപുസ്തകം 28:15–29:28-ലെ യഹോവയുടെ പ്രാവചനിക ന്യായവിധിയുടെ ഗണനീയമായ ശക്തി നമുക്കു ബോധ്യപ്പെടുന്നു. ആ രാജ്യങ്ങളുടെ നാശത്തിൽ, “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിൻമേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു.” (ആവ. 29:26; 2 രാജാ. 17:18; 25:1, 9-11) രണ്ടു രാജാക്കൻമാരിൽ രേഖപ്പെടുത്തിയിരിക്കുന്ന മററു സംഭവങ്ങൾ തിരുവെഴുത്തുകളിൽ മററു ചിലടങ്ങളിൽ വിവരിക്കുന്നുണ്ട്. ലൂക്കൊസ് 4:24-27-ൽ ഏലിയാവിനെയും സാരെഫാത്തിലെ വിധവയെയും പരാമർശിച്ചശേഷം തന്റെ സ്വദേശത്ത് ഒരു പ്രവാചകനെന്ന നിലയിൽ താൻതന്നെ സ്വീകരിക്കപ്പെടാഞ്ഞത് എന്തുകൊണ്ടെന്നു കാണിച്ചുകൊണ്ടു യേശു എലീശായെയും നയമാനെയും കുറിച്ചു പറയുന്നു. അങ്ങനെ, ഒന്നും രണ്ടും രാജാക്കൻമാർ വിശുദ്ധ തിരുവെഴുത്തുകളുടെ ഒരു അവിഭാജ്യഭാഗമാണെന്നു കാണപ്പെടുന്നു.
രണ്ടു രാജാക്കൻമാരുടെ ഉളളടക്കം
5. ഏലിയാവ് അഹസ്യാവിന് ഏതു ശാസനയും വിധിയും ഉച്ചരിക്കുന്നു, എന്തുകൊണ്ട്?
5 അഹസ്യാവ്, ഇസ്രായേൽരാജാവ് (1:1-18). തന്റെ ഭവനത്തിൽവെച്ച് ഒന്നു വീണതുകൊണ്ട് ആഹാബിന്റെ ഈ പുത്രൻ രോഗിയായിത്തീരുന്നു. അവൻ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു താൻ സുഖംപ്രാപിക്കുമോയെന്നു ചോദിക്കാൻ ആളയയ്ക്കുന്നു. ഏലിയാവ് സന്ദേശവാഹകരെ തടയുന്നു, സത്യദൈവത്തോട് ആലോചന ചോദിക്കാഞ്ഞതിന് അവനെ ശാസിച്ചുകൊണ്ടും ഇസ്രായേലിന്റെ ദൈവത്തിലേക്കു തിരിയാഞ്ഞതുകൊണ്ട് അവൻ തീർച്ചയായും മരിക്കുമെന്ന് അവനോടു പറഞ്ഞുകൊണ്ടും അവരെ രാജാവിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുകയും ചെയ്യുന്നു. രാജാവ് ഏലിയാവിനെ പിടിച്ചുകൊണ്ടുചെല്ലാൻ ഒരു പ്രമാണിയെ 50 ആൾക്കാരുമായി അയയ്ക്കുമ്പോൾ അവരെ ദഹിപ്പിക്കുന്നതിന് ഏലിയാവ് ആകാശത്തുനിന്നു തീയിറക്കുന്നു. 50 ആൾക്കാരുമായി വന്ന രണ്ടാമത്തെ ഒരു പ്രമാണിക്കും അതുതന്നെ സംഭവിക്കുന്നു. മൂന്നാമതൊരു പ്രമാണിയും 50 ആൾക്കാരും അയയ്ക്കപ്പെടുന്നു. ഈ പ്രാവശ്യം പ്രമാണിയുടെ ആദരപൂർവകമായ അഭ്യർഥന ഹേതുവായി ഏലിയാവ് അവരുടെ ജീവനെ രക്ഷിക്കുന്നു. ഏലിയാവ് അവരോടുകൂടെ രാജാവിന്റെ അടുക്കലേക്കു പോയി അഹസ്യാവിന്റെമേൽ വീണ്ടും മരണവിധി ഉച്ചരിക്കുന്നു. ഏലിയാവു പറഞ്ഞതുപോലെതന്നെ രാജാവു മരിക്കുന്നു. അനന്തരം അഹസ്യാവിന്റെ സഹോദരനായ യെഹോരാം ഇസ്രായേലിൻമേൽ രാജാവായിത്തീരുന്നു, കാരണം അഹസ്യാവിനു തന്റെ സ്ഥാനം കയ്യേൽക്കാൻ പുത്രനില്ല.
6. ഏതു സാഹചര്യങ്ങളിൽ ഏലിയാവ് എലീശായിൽനിന്നു വേർപിരിയുന്നു, “ഏലിയാവിന്റെ ആത്മാവ്” എലീശായുടെമേൽ ആവസിച്ചിരിക്കുന്നുവെന്ന് എങ്ങനെ പെട്ടെന്നു പ്രകടമാക്കപ്പെടുന്നു?
6 എലീശാ ഏലിയാവിന്റെ പിൻഗാമിയാകുന്നു (2:1-25). ഏലിയാവ് എടുത്തുമാററപ്പെടുന്നതിനുളള സമയം വരുന്നു. ഗിൽഗാലിൽനിന്നു ബെഥേലിലേക്കും യെരീഹോയിലേക്കും ഒടുവിൽ യോർദാന്റെ മറുകരയിലേക്കുമുളള ഏലിയാവിന്റെ യാത്രയിൽ എലീശാ അവനോടു പററിനിൽക്കുന്നു. ഏലിയാവ് തന്റെ ഔദ്യോഗിക അങ്കികൊണ്ടു യോർദാനിലെ വെളളങ്ങളെ അടിച്ചു വേർപിരിക്കുന്നു. എലീശാ തനിക്കും ഏലിയാവിനും മധ്യേ അഗ്നിമയമായ ഒരു യുദ്ധരഥവും അഗ്നിമയമായ കുതിരകളും വരുന്നതും ഒരു ചുഴലിക്കാററിൽ ഏലിയാവ് കയറിപ്പോകുന്നതും കാണുമ്പോൾ അവനു വാഗ്ദത്തം ചെയ്യപ്പെട്ട ഏലിയാവിന്റെ ആത്മാവിൽ ഇരട്ടി ലഭിക്കുന്നു. അവൻ പെട്ടെന്നുതന്നെ “ഏലിയാവിന്റെ ആത്മാവു” തന്റെമേൽ ആവസിച്ചിരിക്കുന്നതായി പ്രകടമാക്കുന്നു. (2:15) താഴെ വീണ ഏലിയാവിന്റെ അങ്കി എടുത്തുകൊണ്ടു വീണ്ടും വെളളങ്ങളെ വിഭാഗിക്കാൻ അവൻ അതുപയോഗിക്കുന്നു. അനന്തരം അവൻ യെരീഹോയിലെ മലിനജലത്തെ ശുദ്ധമാക്കുന്നു. ബെഥേലിലേക്കുളള മാർഗമധ്യേ ബാലൻമാർ “കഷണ്ടിത്തലയാ കയറിപ്പോകൂ! കഷണ്ടിത്തലയാ കയറിപ്പോകൂ!” എന്നു വിളിച്ചുകൂകാൻ തുടങ്ങുന്നു. (2:23, NW) എലീശാ യഹോവയെ വിളിച്ചപേക്ഷിക്കുന്നു. കാട്ടിൽനിന്നു രണ്ടു പെൺകരടികൾ ഇറങ്ങിവന്ന് ഈ ബാലജനദുഷ്കർമികളിൽ 42 പേരെ കൊല്ലുന്നു.
7. എന്തു നിമിത്തം യഹോവ യെഹോശാഫാത്തിനെയും യെഹോരാമിനെയും വിടുവിക്കുന്നു?
7 യെഹോരാം, ഇസ്രായേൽ രാജാവ് (3:1-27). ഈ രാജാവ് യൊരോബെയാമിന്റെ പാപങ്ങളോടു പററിനിന്നുകൊണ്ടു യഹോവയുടെ ദൃഷ്ടിയിൽ വഷളായതു ചെയ്തുകൊണ്ടേയിരിക്കുന്നു. മോവാബിലെ രാജാവ് ഇസ്രായേലിനു കപ്പം കൊടുത്തുകൊണ്ടാണിരുന്നിട്ടുളളത്, എന്നാൽ ഇപ്പോൾ മത്സരിക്കുന്നു. മോവാബിനെ ആക്രമിക്കുന്നതിനു യെഹോരാമിനു യഹൂദയിലെ യെഹോശാഫാത്ത് രാജാവിന്റെയും ഏദോം രാജാവിന്റെയും സഹായം കിട്ടുന്നു. ആക്രമിക്കാൻ പോകുന്ന വഴിക്ക് അവരുടെ സൈന്യങ്ങൾ വെളളമില്ലാത്ത പ്രദേശത്തു വന്നെത്തി ഒടുങ്ങിപ്പോകാറാകുന്നു. എലീശായുടെ ദൈവമായ യഹോവയോട് ആലോചന ചോദിക്കാൻ മൂന്നു രാജാക്കൻമാരുംകൂടെ അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുന്നു. വിശ്വസ്തനായ യെഹോശാഫാത്ത് നിമിത്തം യഹോവ അവരെ വിടുവിക്കുകയും മോവാബിൻമേൽ വിജയം കൊടുക്കുകയും ചെയ്യുന്നു.
8. എലീശാ കൂടുതലായി ഏത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു?
8 എലീശായുടെ കൂടുതലായ അത്ഭുതങ്ങൾ (4:1–8:15). പ്രവാചകപുത്രൻമാരിലൊരാളുടെ വിധവ തന്റെ രണ്ടു പുത്രൻമാരെ കടക്കാർ അടിമത്തത്തിലേക്കു കൊണ്ടുപോകാനിരുന്നപ്പോൾ എലീശായിൽനിന്നു സഹായം തേടുന്നു. അവൻ അവളുടെ വീട്ടിലെ അൽപ്പം എണ്ണ അത്ഭുതകരമായി പെരുക്കുന്നു, തന്നിമിത്തം തന്റെ കടങ്ങൾ വീട്ടുന്നതിന് ആവശ്യമായതു വിൽക്കാൻ അവൾക്കു സാധിക്കുന്നു. ഒരു ശൂനേമ്യസ്ത്രീ എലീശായെ സത്യദൈവത്തിന്റെ ഒരു പ്രവാചകനായി തിരിച്ചറിയുന്നു, അവളും അവളുടെ ഭർത്താവും അവൻ ശൂനേമിലായിരിക്കുമ്പോഴത്തെ ഉപയോഗത്തിന് ഒരു മുറി ഒരുക്കുന്നു. അവളുടെ ദയ നിമിത്തം യഹോവ ഒരു പുത്രനെ കൊടുത്തുകൊണ്ട് അവളെ അനുഗ്രഹിക്കുന്നു. കുറേ വർഷങ്ങൾ കഴിഞ്ഞു കുട്ടി രോഗംബാധിച്ചു മരിക്കുന്നു. പെട്ടെന്നുതന്നെ സ്ത്രീ എലീശായെ അന്വേഷിക്കുന്നു. അവൻ അവളോടുകൂടെ അവളുടെ വീട്ടിലേക്കു ചെല്ലുന്നു. യഹോവയുടെ ശക്തിയാൽ അവൻ കുട്ടിയെ ഉയിർപ്പിക്കുന്നു. ഗിൽഗാലിൽ പ്രവാചകപുത്രൻമാരുടെ അടുക്കലേക്കു മടങ്ങിച്ചെന്നുകൊണ്ട് എലീശാ അത്ഭുതകരമായി വിഷച്ചുരയ്ക്കായെ ദോഷരഹിതമാക്കിക്കൊണ്ടു ‘കലത്തിലെ മരണത്തെ’ നീക്കംചെയ്യുന്നു. അനന്തരം അവൻ 20 യവത്തപ്പംകൊണ്ടു നൂറുപേരെ പോഷിപ്പിക്കുന്നു, എന്നിട്ടും അവർക്കു “ശേഷിപ്പ്” ഉണ്ട്.—4:40, 44.
9. നയമാനോടുളള ബന്ധത്തിലും കോടാലിയുടെ കാര്യത്തിലും ഏത് അത്ഭുതങ്ങൾ ചെയ്യപ്പെടുന്നു?
9 സിറിയൻ സൈന്യാധിപനായ നയമാൻ ഒരു കുഷ്ഠരോഗിയാണ്. അവനെ സുഖപ്പെടുത്താൻ കഴിവുളള ഒരു പ്രവാചകൻ ശമര്യയിലുണ്ടെന്നു ബന്ദിയായ ഒരു ഇസ്രായേല്യ ബാലിക നയമാന്റെ ഭാര്യയോടു പറയുന്നു. നയമാൻ എലീശായുടെ അടുക്കലേക്കു യാത്ര ചെയ്യുന്നു, എന്നാൽ എലീശാ വ്യക്തിപരമായി അവനെ ശ്രദ്ധിക്കുന്നതിനു പകരം പോയി യോർദാൻ നദിയിൽ ഏഴു പ്രാവശ്യം കുളിക്കാൻ പറയുന്നതിന് അവന്റെ അടുക്കലേക്ക് ആളെ പറഞ്ഞയയ്ക്കുകമാത്രം ചെയ്യുന്നു. പ്രത്യക്ഷത്തിലുളള ഈ ആദരവില്ലായ്മയിൽ നയമാൻ കുപിതനാകുന്നു. ദമാസ്കസിലെ നദികൾ ഇസ്രായേലിലെ വെളളങ്ങളെക്കാൾ നല്ലതല്ലയോ? എന്നാൽ എലീശായെ അനുസരിക്കാൻ അവനെ പറഞ്ഞുസമ്മതിപ്പിക്കുന്നു, അവൻ സുഖംപ്രാപിക്കുന്നു. പ്രതിഫലമായി ഒരു സമ്മാനം സ്വീകരിക്കാൻ എലീശാ വിസമ്മതിക്കുന്നു. എന്നാൽ പിന്നീട് അവന്റെ ശുശ്രൂഷകനായ ഗേഹസി നയമാന്റെ പിന്നാലെ ഓടിച്ചെന്ന് എലീശായുടെ പേരിൽ ഒരു സമ്മാനം ആവശ്യപ്പെടുന്നു. ഗേഹസി തിരിച്ചുചെന്ന് എലീശായെ കബളിപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാളെ കുഷ്ഠം ബാധിക്കുന്നു. ഒരു കോടാലി പൊങ്ങിക്കിടക്കാനിടയാക്കുമ്പോൾ എലീശാ മറെറാരു അത്ഭുതം ചെയ്യുന്നു.
10. യഹോവയുടെ മികച്ച സൈന്യങ്ങൾ എങ്ങനെ കാണിക്കപ്പെടുന്നു, എലീശാ സിറിയക്കാരെ പിന്തിരിപ്പിക്കുന്നത് എങ്ങനെ?
10 ഇസ്രായേൽരാജാവിനെ കൊല്ലാനുളള സിറിയാക്കാരുടെ ഒരു ഗൂഢാലോചനയെക്കുറിച്ച് എലീശാ അവനു മുന്നറിയിപ്പു കൊടുക്കുമ്പോൾ സിറിയയിലെ രാജാവ് എലീശായെ പിടിക്കാൻ ഒരു സൈന്യത്തെ ദോഥാനിലേക്ക് അയയ്ക്കുന്നു. നഗരം സിറിയൻ സൈന്യങ്ങളാൽ വലയംചെയ്യപ്പെട്ടിരിക്കുന്നതു കണ്ട് എലീശായുടെ ശുശ്രൂഷകൻ ഭയാകുലനാകുന്നു. എലീശാ അവന് ഇങ്ങനെ ഉറപ്പുകൊടുക്കുന്നു: “പേടിക്കേണ്ട; നമ്മോടുകൂടെയുളളവർ അവരോടുകൂടെയുളളവരെക്കാൾ അധികം.” അനന്തരം തന്നോടുകൂടെയുളള വലിയ സൈന്യത്തെ കാണാൻ തന്റെ ശുശ്രൂഷകനെ അനുവദിക്കേണമേ എന്ന് എലീശാ യഹോവയോടു പ്രാർഥിക്കുന്നു. ‘നോക്കൂ! എലീശായ്ക്കു ചുററും പർവതപ്രദേശം അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്നു.’ (6:16, 17, NW) സിറിയക്കാർ ആക്രമിക്കുമ്പോൾ പ്രവാചകൻ വീണ്ടും യഹോവയോടു പ്രാർഥിക്കുന്നു, അവരെ മാനസികമായ അന്ധത ബാധിക്കുന്നു, അവർ ഇസ്രായേൽരാജാവിന്റെ അടുക്കലേക്കു നയിക്കപ്പെടുന്നു. ഏതായാലും, അവരെ വധിക്കുന്നതിനു പകരം അവർക്കു ഭക്ഷണം കൊടുക്കാനും അവരെ വീട്ടിലേക്കു പറഞ്ഞയയ്ക്കാനും എലീശാ രാജാവിനോടു പറയുന്നു.
11. സിറിയക്കാരെയും ബെൻഹദദിനെയും സംബന്ധിച്ച എലീശായുടെ പ്രവചനങ്ങൾ നിവർത്തിക്കപ്പെടുന്നത് എങ്ങനെ?
11 പിന്നീടു സിറിയയിലെ ബെൻഹദദ്രാജാവ് ശമര്യയെ ഉപരോധിക്കുന്നു, ഒരു വലിയ ക്ഷാമം ഉണ്ടാകുന്നു. ഇസ്രായേൽരാജാവ് അതിന് എലീശായെ പഴിചാരുന്നു, എന്നാൽ അടുത്ത ദിവസം ധാരാളം ഭക്ഷ്യം ഉണ്ടായിരിക്കുമെന്നു പ്രവാചകൻ മുൻകൂട്ടിപ്പറയുന്നു. രാത്രിയിൽ, സിറിയാക്കാർ ഒരു വലിയ സൈന്യത്തിന്റെ ശബ്ദം കേൾക്കാൻ യഹോവ ഇടയാക്കുന്നു, തന്നിമിത്തം അവർ തങ്ങളുടെ സകല വിഭവങ്ങളും ഇസ്രായേല്യർക്കായി വിട്ടിട്ട് ഓട്ടമിടുന്നു. കുറേക്കാലം കഴിഞ്ഞ് ബെൻഹദദ്രാജാവ് രോഗിയായിത്തീരുന്നു. എലീശാ ദമാസ്കസിലേക്കു വന്നിട്ടുണ്ടെന്നുളള വാർത്ത കേട്ടുകൊണ്ട്, താൻ സുഖംപ്രാപിക്കുമോയെന്ന് അന്വേഷിക്കുന്നതിന് അവൻ ഹസായേലിനെ അയയ്ക്കുന്നു. രാജാവു മരിക്കുമെന്നും തൽസ്ഥാനത്തു ഹസായേൽ രാജാവാകുമെന്നും എലീശായുടെ ഉത്തരം സൂചിപ്പിക്കുന്നു. അവൻതന്നെ രാജാവിനെ കൊന്നുകൊണ്ടും രാജത്വം ഏറെറടുത്തുകൊണ്ടും ഹസായേൽ ഇത് ഉറപ്പാക്കുന്നു.
12. യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാം ഏതുതരം രാജാവാണെന്നു തെളിയുന്നു?
12 യെഹോരാം, യഹൂദാരാജാവ് (8:16-29). ഇതിനിടയിൽ യഹൂദയിൽ യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാം ഇപ്പോൾ രാജാവാണ്. അവൻ യഹോവയുടെ ദൃഷ്ടിയിൽ വഷളായതു ചെയ്തതിനാൽ ഇസ്രായേലിലെ രാജാക്കൻമാരെക്കാൾ മെച്ചമാണെന്നു തെളിയുന്നില്ല. അവന്റെ ഭാര്യ ആഹാബിന്റെ പുത്രിയായ അഥല്യാ ആണ്, യെഹോരാം എന്നുതന്നെ പേരുളള അവളുടെ സഹോദരൻ ഇസ്രായേലിൽ വാഴുന്നു. യഹൂദയിലെ യെഹോരാം മരിക്കുമ്പോൾ അവന്റെ പുത്രനായ അഹസ്യാവ് യെരുശലേമിൽ രാജാവായിത്തീരുന്നു.
13. യേഹൂ തന്റെ അഭിഷേകത്തെ തുടർന്ന് ഏതു മിന്നലാക്രമണങ്ങൾ നടത്തുന്നു?
13 യേഹൂ, ഇസ്രായേൽ രാജാവ് (9:1–10:36). ഇസ്രായേലിന്റെമേൽ രാജാവായിരിക്കുന്നതിനു യേഹൂവിനെ അഭിഷേകം ചെയ്യാനും ആഹാബ്ഗൃഹത്തെ മുഴുവൻ നിഗ്രഹിക്കുന്നതിന് അവനെ നിയോഗിക്കാനും എലീശാ പ്രവാചകപുത്രൻമാരിലൊരാളെ അയയ്ക്കുന്നു. യേഹൂ സമയം നഷ്ടപ്പെടുത്തുന്നില്ല. അവൻ ഇസ്രായേൽരാജാവായ യെഹോരാമിന്റെ നേർക്കു പുറപ്പെടുന്നു, അവൻ യിസ്രെയേലിൽ യുദ്ധത്തിലേററ മുറിവുകളിൽനിന്നു സൗഖ്യംപ്രാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാവൽക്കാരൻ തിരപോലെ ഉയർന്നുവരുന്ന മനുഷ്യസമൂഹം അടുത്തുവരുന്നതു കാണുന്നു. ഒടുവിൽ അവൻ രാജാവിനോട് ഇങ്ങനെ അറിയിക്കുന്നു: “ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രാന്തനെപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നതു.” (9:20) ഇസ്രായേലിലെ യെഹോരാമും യഹൂദയിലെ അഹസ്യാവും യേഹൂവിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷിക്കുന്നു. “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം” എന്നു ചോദിച്ചുകൊണ്ടു യേഹൂ മറുപടി പറയുന്നു. (9:22) ഓടിപ്പോകാൻ യെഹോരാം തിരിയുമ്പോൾ യേഹൂ അവന്റെ ചങ്കിലൂടെ ഒരു അസ്ത്രം പായിക്കുന്നു. അവന്റെ പിണം ആഹാബ് ചൊരിഞ്ഞ നിർദോഷരക്തത്തിനുളള കൂടുതലായ പ്രതികാരമെന്നോണം നാബോത്തിന്റെ വയലിലേക്ക് എറിയപ്പെടുന്നു. പിന്നീടു യേഹൂവും അവന്റെ പടയാളികളും അഹസ്യാവിനെ പിന്തുടർന്നു വെട്ടിവീഴ്ത്തുന്നു, തന്നിമിത്തം അവൻ മെഗിദ്ദോയിൽവെച്ചു മരിക്കുന്നു. യേഹൂവിന്റെ ആദ്യത്തെ മിന്നലാക്രമണത്തിൽ രണ്ടു രാജാക്കൻമാർ മരിക്കുന്നു.
14. ഇസബേലിനെക്കുറിച്ചുളള ഏലിയാവിന്റെ പ്രവചനം എങ്ങനെ നിവൃത്തിയേറുന്നു?
14 ഇനി ഇസബേലിന്റെ ഊഴമാണ്! യേഹൂ വിജയശ്രീലാളിതനായി യിസ്രെയേലിലേക്കു സവാരി ചെയ്യുമ്പോൾ ഇസബേൽ തന്റെ ഏററവും മോടിയായ ചമയത്തോടെ ജനാലയ്ക്കൽ പ്രത്യക്ഷപ്പെടുന്നു. യേഹൂവിനു മതിപ്പു തോന്നുന്നില്ല. “അവളെ താഴെ തളളിയിടുവിൻ,” അവൻ കുറെ സേവകരോടു വിളിച്ചുപറയുന്നു. അവൾ താഴേക്കു പോകുന്നു, അവളുടെ രക്തം ചുവരിലും അവളെ ചവിട്ടിമെതിക്കുന്ന കുതിരകളുടെമേലും തെറിക്കുന്നു. അവളെ കുഴിച്ചിടാൻ അവർ ചെല്ലുമ്പോൾ അവളുടെ തലയോട്ടിയും പാദങ്ങളും കൈത്തലങ്ങളും മാത്രമേ അവർക്കു കാണാൻ കഴിയുന്നുളളു. ഇത്, ‘നായ്ക്കൾ ഈസേബെലിനെ തിന്നുകളയും, അവളുടെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകംപോലെയാകും’ എന്ന ഏലിയാവിന്റെ പ്രവചനത്തിന്റെ നിവൃത്തിയായിട്ടാണ്.—2 രാജാ. 9:33, 36, 37; 1 രാജാ. 21:23.
15. ശമര്യയിലേക്കുളള മാർഗമധ്യേ യേഹൂവിനു വ്യത്യസ്തതരങ്ങളിലുളള ഏത് അഭിമുഖീകരണങ്ങൾ ഉണ്ടാകുന്നു?
15 അടുത്തതായി, യേഹൂ ആഹാബിന്റെ 70 പുത്രൻമാരുടെ സംഹാരത്തിന് ആജ്ഞാപിക്കുന്നു, അവൻ അവരുടെ തലകൾ യിസ്രെയേൽപടിവാതിൽക്കൽ കൂനകൂട്ടിയിടുന്നു. യിസ്രെയേലിലെ ആഹാബിന്റെ ഏറാൻമൂളികളെല്ലാം വധിക്കപ്പെടുന്നു. ഇപ്പോൾ ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യയിലേക്ക്! മാർഗമധ്യേ അവൻ അഹസ്യാവിന്റെ 42 സഹോദരൻമാരെ കണ്ടുമുട്ടുന്നു, എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ അവർ യിസ്രെയേലിലേക്കു യാത്ര ചെയ്യുകയാണ്. അവരെ പിടികൂടി കൊല്ലുന്നു. എന്നാൽ ഇപ്പോൾ ഒരു വ്യത്യസ്തതരത്തിലുളള അഭിമുഖീകരണം നടക്കുന്നു. രേഖാബിന്റെ പുത്രനായ യോനാദാബ് യേഹൂവിനെ എതിരേൽക്കാൻ വരുന്നു. “എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർഥമായിരിക്കുന്നുവോ” എന്ന യേഹൂവിന്റെ ചോദ്യത്തിന് “അതേ” എന്നു യോനാദാബു മറുപടി പറയുന്നു. അപ്പോൾ ‘യേഹുവിനു യഹോവയെക്കുറിച്ചുളള ശുഷ്കാന്തി’ നേരിട്ടു കാണാൻ അവൻ തന്റെ രഥത്തിൽ തന്നോടുകൂടെ യോനാദാബിനെ കയററിക്കൊണ്ടുപോകുന്നു.—2 രാജാ. 10:15, 16.
16. ആഹാബ്ഗൃഹത്തിനും ബാലിനും എതിരായ യേഹൂവിന്റെ നടപടി എത്ര സമഗ്രമാണ്?
16 ശമര്യയിൽ വന്നെത്തുമ്പോൾ ഏലിയാവിനോടുളള യഹോവയുടെ വചനപ്രകാരം ആഹാബ്ഗൃഹത്തിൽ ശേഷിച്ചതിനെല്ലാം അവൻ നിർമൂലനാശം വരുത്തുന്നു. (1 രാജാ. 21:21, 22) എന്നിരുന്നാലും, മ്ലേച്ഛമായ ബാൽമതത്തെ സംബന്ധിച്ചെന്ത്? യേഹൂ ഇങ്ങനെ പ്രഖ്യാപിക്കുന്നു, “ആഹാബ് ബാലിനെ അല്പമേ സേവിച്ചുളളു; യേഹൂവോ അവനെ അധികം സേവിക്കും.” (2 രാജാ. 10:18) ഈ ഭൂതാരാധകരെയെല്ലാം ബാലിന്റെ ക്ഷേത്രത്തിലേക്കു വിളിച്ചിട്ട് അവരെ തിരിച്ചറിയാനുളള വസ്ത്രങ്ങൾ ധരിപ്പിക്കുകയും അവരുടെ ഇടയിൽ യഹോവയുടെ യാതൊരു ആരാധകനുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അനന്തരം അവൻ അവരെ വധിക്കുന്നതിനു തന്റെ ആളുകളെ അയയ്ക്കുന്നു, ഒററ ഒരുവനും രക്ഷപ്പെടാൻ അനുവദിക്കുന്നില്ല. ബാലിന്റെ ക്ഷേത്രം നശിപ്പിക്കപ്പെടുന്നു, ആ സ്ഥലം കക്കൂസുകളായി മാററപ്പെടുന്നു, അവ യിരെമ്യാവിന്റെ നാൾ വരെ സ്ഥിതിചെയ്യുന്നു. ‘അങ്ങനെ യേഹൂ ബാലിനെ ഇസ്രായേലിൽനിന്നു ഉൻമൂലനം ചെയ്യുന്നു.’—10:28.
17. യേഹൂ ഏതിൽ പരാജയപ്പെടുന്നു, യഹോവ എങ്ങനെ ഇസ്രായേലിൻമേൽ ശിക്ഷ വരുത്തിത്തുടങ്ങുന്നു?
17 എന്നിരുന്നാലും, തീക്ഷ്ണതയുളള യേഹൂപോലും പരാജയപ്പെടുന്നു. ഏതിൽ? ബെഥേലിലും ദാനിലും യൊരോബെയാം സ്ഥാപിച്ച സ്വർണക്കാളക്കുട്ടികളെ പിൻപററുന്നതിൽ അവൻ തുടരുന്നു എന്നതിൽ. അവൻ “യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല.” (10:31) എന്നാൽ ആഹാബ്ഗൃഹത്തിനെതിരായ അവന്റെ നടപടി നിമിത്തം നാലാം തലമുറവരെ അവന്റെ സന്തതികൾ ഇസ്രായേലിന്റെമേൽ ഭരിക്കുമെന്നു യഹോവ വാഗ്ദാനം ചെയ്യുന്നു. അവന്റെ നാളുകളിൽ സിറിയയിലെ ഹസായേലിനെ ഇസ്രായേലിനെതിരെ വരുത്തിക്കൊണ്ടു യഹോവ രാജ്യത്തിന്റെ കിഴക്കൻഭാഗത്തെ ഛേദിച്ചുതുടങ്ങുന്നു. 28 വർഷം വാണശേഷം യേഹൂ മരിക്കുന്നു, അവന്റെ പുത്രനായ യെഹോവാഹാസ് പിൻഗാമിയായി വരുന്നു.
18. യഹൂദയിലെ അഥല്യയുടെ ഗൂഢാലോചന എങ്ങനെ ധ്വംസിക്കപ്പെടുന്നു, യോവാശിന്റെ വാഴ്ചയെസംബന്ധിച്ചു ശ്രദ്ധാർഹമായിരിക്കുന്നത് എന്ത്?
18 യോവാശ്, യഹൂദാരാജാവ് (11:1–12:21). അമ്മരാജ്ഞിയായ അഥല്യ ജഡപ്രകാരവും മനോഭാവത്തിലും ഇസബേലിന്റെ പുത്രിയാണ്. തന്റെ പുത്രനായ അഹസ്യാവിന്റെ മരണത്തെക്കുറിച്ചു കേട്ടപ്പോൾ അവൾ മുഴു രാജകുടുംബത്തിന്റെയും വധത്തിന് ആജ്ഞകൊടുക്കുകയും സിംഹാസനം കയ്യേൽക്കുകയും ചെയ്യുന്നു. ഒളിച്ചുവെക്കപ്പെട്ടതിനാൽ അഹസ്യാവിന്റെ ആൺകുഞ്ഞായ യോവാശ് മാത്രമേ രക്ഷപ്പെടുന്നുളളു. അഥല്യായുടെ വാഴ്ചയുടെ ഏഴാം വർഷം പുരോഹിതനായ യെഹോയാദാ യോവാശിനെ രാജാവായി അഭിഷേകം ചെയ്യിക്കുകയും അഥല്യായെ കൊല്ലിക്കുകയും ചെയ്യുന്നു. യെഹോയാദാ യഹോവയുടെ ആരാധനയിൽ ജനത്തെ നയിക്കുകയും ദൈവമുമ്പാകെയുളള തന്റെ കർത്തവ്യങ്ങൾ സംബന്ധിച്ചു യോവാശിനെ പ്രബോധിപ്പിക്കുകയും യഹോവയുടെ ആലയത്തിന്റെ അററകുററപ്പണിക്ക് ഏർപ്പാടുചെയ്യുകയും ചെയ്യുന്നു. സമ്മാനങ്ങൾ കൊടുത്തുകൊണ്ടു യോവാശ് സിറിയയിലെ രാജാവായ ഹസായേലിന്റെ ആക്രമണത്തെ പിന്തിരിപ്പിക്കുന്നു. യോവാശ് യെരുശലേമിൽ 40 വർഷം ഭരിച്ചശേഷം അവന്റെ ദാസൻമാർ അവനെ നിഗ്രഹിക്കുന്നു, അവന്റെ പുത്രനായ അഹസ്യാവ് പകരം ഭരിച്ചുതുടങ്ങുകയും ചെയ്യുന്നു.
19. (എ) ഇസ്രായേലിലെ യെഹോവാഹാസിന്റെയും യോവാശിന്റെയും വാഴ്ചക്കാലങ്ങളിൽ ഏതു വ്യാജാരാധന തുടരുന്നു? (ബി) എലീശാ യഹോവയുടെ പ്രവാചകനെന്ന നിലയിലുളള അവന്റെ ഗതി എങ്ങനെ അവസാനിപ്പിക്കുന്നു?
19 യെഹോവാഹാസും യാവാശും, ഇസ്രായേൽ രാജാക്കൻമാർ (13:1-25). യേഹൂവിന്റെ പുത്രനായ യെഹോവാഹാസ് വിഗ്രഹാരാധനയിൽ തുടരുന്നു, ഇസ്രായേൽ സിറിയയുടെ അധികാരത്തിൻകീഴിൽ വരുന്നു, എന്നാലും യെഹോവാഹാസ് സിംഹാസനഭ്രഷ്ടനാകുന്നില്ല. കാലക്രമത്തിൽ യഹോവ ഇസ്രായേലിനെ വിടുവിക്കുന്നു, എന്നാൽ അവർ യൊരോബെയാമിന്റെ കാളക്കുട്ടിയാരാധനയിൽ തുടരുന്നു. യഹോവാഹാസിന്റെ മരണശേഷം അവന്റെ പുത്രനായ യോവാശ് അവനു പകരം ഇസ്രായേലിൽ രാജസ്ഥാനം ഏൽക്കുന്നു, മറേറ യോവാശ് യഹൂദയിൽ വാണുകൊണ്ടിരിക്കെത്തന്നെ. ഇസ്രായേലിലെ യോവാശ് തന്റെ പിതാവിന്റെ വിഗ്രഹാരാധനയിൽ തുടരുന്നു. അവന്റെ മരണശേഷം അവന്റെ പുത്രനായ യെഹോരാം രാജാവായിത്തീരുന്നു. യോവാശിന്റെ വാഴ്ചക്കാലത്താണ് അവൻ സിറിയയെ മൂന്നു പ്രാവശ്യം തോൽപ്പിക്കുമെന്നുളള തന്റെ അന്തിമപ്രവചനം നടത്തിയശേഷം എലീശാ രോഗബാധിതനായി മരിക്കുന്നത്, ആ പ്രവചനം തക്കസമയത്തു നിവൃത്തിയേറുന്നു. എലീശായുടേതായി പറയപ്പെടുന്ന അന്തിമ അത്ഭുതം അവന്റെ ശവക്കുഴിയിലേക്ക് ഒരു മരിച്ച മനുഷ്യനെ ഇടുമ്പോൾ അവന്റെ മരണശേഷം നടക്കുന്നു, അയാൾ എലീശായുടെ അസ്ഥികളെ തൊടുന്നയുടനെ ജീവിച്ചെഴുന്നേൽക്കുന്നു.
20. യഹൂദയിലെ അമസ്യാവിന്റെ വാഴ്ചയെ വർണിക്കുക.
20 അമസ്യാവ്, യഹൂദാരാജാവ് (14:1-22). അമസ്യാവ് യഹോവയുടെ ദൃഷ്ടിയിൽ നേരായതു ചെയ്യുന്നു, എന്നാൽ ആരാധനക്ക് ഉപയോഗിക്കപ്പെടുന്ന ഉന്നതസ്ഥലങ്ങളെ നശിപ്പിക്കുന്നതിൽ അവൻ പരാജയപ്പെടുന്നു. അവൻ യുദ്ധത്തിൽ ഇസ്രായേലിലെ യോവാശിനാൽ തോൽപ്പിക്കപ്പെടുന്നു. 29 വർഷത്തെ വാഴ്ചക്കുശേഷം അവൻ ഒരു ഗൂഢാലോചനയിൽ കൊല്ലപ്പെടുന്നു. അവനു പകരം അവന്റെ പുത്രനായ അസര്യാവ് രാജാവാക്കപ്പെടുന്നു.
21. ഇസ്രായേലിൽ യൊരോബെയാം II-ാമന്റെ വാഴ്ചക്കാലത്ത് എന്തു സംഭവിക്കുന്നു?
21 യൊരോബെയാം II-ാമൻ, ഇസ്രായേൽ രാജാവ് (14:23-29) ഇസ്രായേലിൽ രാജാവായ യൊരോബെയാം രണ്ടാമൻ തന്റെ പൂർവപിതാവിന്റെ വ്യാജാരാധനയിൽ തുടരുന്നു. അവൻ ശമര്യയിൽ 41 വർഷം വാഴുകയും ഇസ്രായേലിനു നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. അവന്റെ പുത്രനായ സെഖര്യാവ് അവന്റെ പിൻഗാമിയായി സിംഹാസനാരോഹണം ചെയ്യുന്നു.
22. യഹൂദയിലെ അസര്യാവിന്റെ വാഴ്ചയെസംബന്ധിച്ച് എന്തു പ്രതിപാദിച്ചിരിക്കുന്നു?
22 അസര്യാവ് (ഉസ്സീയാവ്), യഹൂദാരാജാവ് (15:1-7) അസര്യാവ് 52 വർഷം ഭരിക്കുന്നു. അവൻ യഹോവയുടെ മുമ്പാകെ നിഷ്കളങ്കനാണ്, എന്നാൽ ഉന്നതസ്ഥലങ്ങളെ നശിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. പിന്നീട്, യഹോവ കുഷ്ഠരോഗത്താൽ അവനെ ബാധിക്കുന്നു. അവന്റെ പുത്രനായ യോഥാം രാജകീയ കർത്തവ്യങ്ങൾ ഏറെറടുക്കുകയും അസര്യാവിന്റെ മരണശേഷം രാജാവായിത്തീരുകയും ചെയ്യുന്നു.
23. അസീറിയൻ ഭീഷണി ഉയരുമ്പോൾ ഇസ്രായേലിനെ ഏതു ദോഷങ്ങൾ ബാധിക്കുന്നു?
23 സെഖര്യാവ്, ശല്ലൂം, മെനഹേം, പെക്കഹ്യാവ്, പേക്കഹ് എന്നിവർ ഇസ്രായേൽ രാജാക്കൻമാർ (15:8-31). യഹോവയുടെ വാഗ്ദത്തപ്രകാരം, ഇസ്രായേലിലെ സിംഹാസനം യേഹൂവിന്റെ ഗൃഹത്തിൽ നാലാം തലമുറവരെ, സെഖര്യാവുവരെ, നിലനിൽക്കുന്നു. (10:30) അതനുസരിച്ച്, അവൻ ശമര്യയിൽ രാജാവായിത്തീരുന്നു, ആറുമാസം കഴിഞ്ഞ് ഒരു ഘാതകൻ അവനെ വെട്ടിക്കൊല്ലുന്നു. അപഹാരിയായ ശല്ലൂം ഒരു മാസംമാത്രമേ നീണ്ടുനിൽക്കുന്നുളളു. മെനഹേം, പെക്കഹ്യാവ്, പേക്കഹ് എന്നീ രാജാക്കൻമാർ തുടർന്നു വാഴ്ചനടത്തുമ്പോൾ വ്യാജാരാധനയും വധവും ഉപജാപവും ഇസ്രായേലിനെ ബാധിക്കുന്നതിൽ തുടരുന്നു. പേക്കഹിന്റെ വാഴ്ചക്കാലത്ത് അസീറിയാ കൊലയ്ക്കായി അടുത്തുകൂടുന്നു. ഹോശേയ ഇസ്രായേലിലെ അവസാനത്തെ രാജാവായിത്തീരുന്നതിനു പേക്കഹിനെ വധിക്കുന്നു.
24. യോഥാമിനു ശേഷം, യഹൂദയിലെ ആഹാസ് ആരാധനസംബന്ധിച്ച് എങ്ങനെ പാപം ചെയ്യുന്നു?
24 യോഥാമും ആഹാസും, യഹൂദാരാജാക്കൻമാർ (15:32–16:20). യോഥാം നിർമലാരാധന ആചരിക്കുന്നു, എന്നാൽ ഉന്നതസ്ഥലങ്ങൾ തുടരുന്നു. അവന്റെ പുത്രനായ ആഹാസ് യഹോവയുടെ ദൃഷ്ടിയിൽ വഷളായതു ചെയ്തുകൊണ്ട് അയലത്തെ ഇസ്രായേൽ രാജാക്കൻമാരെ അനുകരിക്കുന്നു. ഇസ്രായേലിലെയും സിറിയയിലെയും രാജാക്കൻമാരുടെ ആക്രമണസമയത്ത് അവൻ അസീറിയായിലെ രാജാവിന്റെ സഹായം അഭ്യർഥിക്കുന്നു. അസീറിയക്കാർ അവന്റെ സഹായത്തിന് എത്തുകയും ദമാസ്കസ് പിടിച്ചടക്കുകയും ചെയ്യുന്നു. അസീറിയയിലെ രാജാവിനെ കണ്ടുമുട്ടുന്നതിന് ആഹാസ് അങ്ങോട്ടു പോകുന്നു. അവിടെ ആരാധനാബലിപീഠം കാണുകയാൽ ആഹാസ് അതേ മാതൃകയിൽ യെരുശലേമിൽ ഒരെണ്ണം പടുത്തുയർത്തുന്നു. അവൻ യഹോവയുടെ ആലയത്തിലെ ചെമ്പുയാഗപീഠത്തിനു പകരം അതിൻമേൽ ബലിയർപ്പിച്ചുതുടങ്ങുന്നു. അവന്റെ പുത്രനായ ഹിസ്കിയാവ് പിൻഗാമിയായി യഹൂദയിലെ രാജാവായിത്തീരുന്നു.
25. ഇസ്രായേൽ എങ്ങനെ അടിമത്തത്തിലേക്കു പോകുന്നു, എന്തുകൊണ്ട്?
25 ഹോശേയ, അവസാനത്തെ ഇസ്രായേൽ രാജാവ് (17:1-41). ഇസ്രായേൽ ഇപ്പോൾ അസീറിയായുടെ അധികാരത്തിൻകീഴിൽ വരുന്നു. ഹോശേയ മത്സരിക്കുകയും ഈജിപ്തിൽനിന്നു സഹായം തേടുകയും ചെയ്യുന്നു. എന്നാൽ അവന്റെ വാഴ്ചയുടെ ഒൻപതാം വർഷം അസീറിയാ ഇസ്രായേലിനെ പിടിച്ചടക്കുകയും അടിമത്തത്തിലേക്കു പിടിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു. അങ്ങനെ ഇസ്രായേലിന്റെ പത്തുഗോത്രരാജ്യം അവസാനിക്കുന്നു. എന്തുകൊണ്ട്? “യിസ്രായേൽമക്കൾ . . . തങ്ങളുടെ ദൈവമായ യഹോവയോടു പാപംചെയ്തു . . . ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു. അതുനിമിത്തം യഹോവ ഇസ്രായേലിനോടു ഏററവും കോപിച്ചു അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.” (17:7, 12, 18) അസീറിയക്കാർ ദേശത്തു പാർക്കാൻ കിഴക്കുനിന്ന് ആളുകളെ കൊണ്ടുവന്നു, അവർ തങ്ങളുടെ സ്വന്ത ദൈവങ്ങളെ ആരാധിക്കുന്നതിൽ തുടരുന്നുവെങ്കിലും ‘യഹോവയെ ഭയപ്പെടുന്നവർ’ ആയിത്തീരുന്നു.—17:33.
26, 27. (എ) യഹൂദയിലെ ഹിസ്കിയാവ് യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നത് എങ്ങനെ? (ബി) അസീറിയക്കാരെ പിന്തിരിപ്പിക്കുന്നതിൽ യഹോവ ഹിസ്കിയാവിന്റെ പ്രാർഥന എങ്ങനെ കേൾക്കുന്നു? (സി) യെശയ്യാവിന്റെ പ്രവചനത്തിനു കൂടുതലായ എന്തു നിവൃത്തി ഉണ്ട്?
26 ഹിസ്കിയാവ്, യഹൂദാരാജാവ് (18:1–20:21) ഹിസ്കിയാവ് തന്റെ പൂർവപിതാവായ ദാവീദ് ചെയ്തിരുന്നതെല്ലാമനുസരിച്ചു യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നു. അവൻ വ്യാജാരാധനയെ പിഴുതുമാററുകയും ഉന്നതസ്ഥലങ്ങളെ ഇടിച്ചുവീഴിക്കുകയും ചെയ്യുന്നു, ജനം ഇപ്പോൾ മോശ ഉണ്ടാക്കിയ താമ്രസർപ്പത്തെ ആരാധിക്കുന്നതുകൊണ്ട് അതുപോലും അവൻ നശിപ്പിക്കുന്നു. അസീറിയാരാജാവായ സെൻഹെരീബ് ഇപ്പോൾ യഹൂദയെ ആക്രമിക്കുകയും കോട്ടകെട്ടിയുറപ്പിച്ച അനേകം നഗരങ്ങളെ പിടിച്ചടക്കുകയും ചെയ്യുന്നു. ഒരു വമ്പിച്ച കപ്പം കൊടുത്തുകൊണ്ടു ഹിസ്കിയാവ് അവനെ വശത്താക്കാൻ ശ്രമിക്കുന്നു, എന്നാൽ സെൻഹെരീബ് തന്റെ സന്ദേശവാഹകനായ റബ്-ശാക്കേയെ അയയ്ക്കുന്നു, അവൻ യെരുശലേമിന്റെ മതിലുകൾക്കടുത്തേക്കു വന്നു കീഴടങ്ങൽ ആവശ്യപ്പെട്ടുകൊണ്ടു സകല ജനവും കേൾക്കെ യഹോവയെ നിന്ദിക്കുന്നു. യെശയ്യാപ്രവാചകൻ സെൻഹെരീബിനെതിരായ നാശത്തിന്റെ ഒരു സന്ദേശത്താൽ വിശ്വസ്തനായ ഹിസ്കിയാവിന് ആശ്വാസം പകരുന്നു. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: . . . ഭയപ്പെടേണ്ട.” (19:6) സെൻഹെരീബ് ഭീഷണിപ്പെടുത്തുന്നതിൽ തുടരുമ്പോൾ ഹിസ്കിയാവ് യഹോവയോടു യാചിക്കുന്നു: “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.”—19:19.
27 ഈ നിസ്വാർഥ പ്രാർഥനക്കു യഹോവ ഉത്തരം കൊടുക്കുന്നുവോ? ആദ്യമായി യെശയ്യാവുമുഖാന്തരം “യഹോവയുടെ തീക്ഷ്ണത”തന്നെ ശത്രുവിനെ പിന്തിരിപ്പിക്കുമെന്ന് അവൻ സന്ദേശമയയ്ക്കുന്നു. (19:31) പിന്നീട്, അതേ രാത്രിയിൽ അവൻ അസീറിയക്കാരുടെ പാളയത്തിൽ 1,85,000 പേരെ സംഹരിക്കുന്നതിനു തന്റെ ദൂതനെ അയയ്ക്കുന്നു. രാവിലെ ‘അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നു.’ (19:35) സെൻഹെരീബ് പരാജയപ്പെട്ടു മടങ്ങിപ്പോയി നിനെവേയിൽ പാർക്കുന്നു. അവിടെ അവന്റെ ദൈവമായ നിസ്രോക്ക് ഒരിക്കൽകൂടെ അവനെ നിരാശിതനാക്കുന്നു, കാരണം അവൻ ആരാധനയ്ക്കായി കുമ്പിട്ടുകൊണ്ടിരിക്കുമ്പോഴാണു യെശയ്യാവിന്റെ പ്രവചനത്തിന്റെ നിവൃത്തിയായി സ്വന്തം പുത്രൻമാർ അവനെ കൊല്ലുന്നത്.—19:7, 37.
28. ഹിസ്കിയാവ് എന്തിനു കീർത്തിപ്പെട്ടവനാണ്, അദ്ദേഹം എന്തു സംബന്ധിച്ചു പാപംചെയ്യുന്നു?
28 ഹിസ്കിയാവ് മരണകരമായി രോഗബാധിതനായിത്തീരുന്നു, എന്നാൽ യഹോവ വീണ്ടും അവന്റെ പ്രാർഥന കേൾക്കുകയും 15 വർഷംകൂടെ ആയുസ്സു നീട്ടിക്കൊടുക്കുകയും ചെയ്യുന്നു. ബാബിലോനിലെ രാജാവ് സമ്മാനങ്ങളുമായി ദൂതൻമാരെ അയയ്ക്കുന്നു. ഹിസ്കിയാവ് തന്റെ സകല നിക്ഷേപശാലയും അവരെ കാണിക്കാൻ മുതിരുന്നു. അപ്പോൾ അവന്റെ ഗൃഹത്തിലെ സകലവും ഒരിക്കൽ ബാബിലോനിലേക്ക് എടുത്തുകൊണ്ടു പോകപ്പെടുമെന്നു യെശയ്യാവു പ്രവചിക്കുന്നു. പിന്നീടു ഹിസ്കിയാവ് മരിക്കുന്നു, തന്റെ ബലത്തിനും യെരുശലേമിലെ ജലവിതരണം നഗരത്തിലേക്കു വരുത്തുന്നതിന് അവൻ പണികഴിപ്പിച്ച തുരങ്കത്തിനും കീർത്തിപ്പെട്ടവനായിത്തന്നെ.
29. മനശ്ശെ ഏതു വിഗ്രഹാരാധന ഏർപ്പെടുത്തുന്നു, യഹോവ ഏത് അനർഥം മുൻകൂട്ടിപ്പറയുന്നു, മനശ്ശെ കൂടുതലായ എന്തു പാപം ചെയ്യുന്നു?
29 മനശ്ശെ, ആമോൻ, യോശീയാവ് എന്നിവർ യഹൂദാരാജാക്കൻമാർ (21:1–23:30). മനശ്ശെ അവന്റെ പിതാവായ ഹിസ്കിയാവിന്റെ പിൻഗാമിയായി ഭരണമേൽക്കുകയും യഹോവയുടെ ദൃഷ്ടിയിൽ വലിയ തോതിൽ വഷളത്തം ചെയ്തുകൊണ്ട് 55 വർഷം വാഴുകയും ചെയ്യുന്നു. അവൻ വ്യാജാരാധനയുടെ ഉന്നതസ്ഥലങ്ങളെ പുനഃസ്ഥാപിക്കുന്നു, ബാലിനു യാഗപീഠങ്ങൾ സ്ഥാപിക്കുന്നു, ആഹാബു ചെയ്തതുപോലെ, ഒരു വിശുദ്ധദണ്ഡ് നിർമിക്കുകയും യഹോവയുടെ ആലയത്തെ വിഗ്രഹാരാധനയുടെ ഒരു സ്ഥലമാക്കിത്തീർക്കുകയും ചെയ്യുന്നു. താൻ ശമര്യയോടു ചെയ്തതുപോലെ യെരുശലേമിനെ ‘തുടച്ചശേഷം കവിഴ്ത്തിവെച്ചുകൊണ്ട്’ അതിൻമേൽ അനർഥം വരുത്തുമെന്നു യഹോവ മുൻകൂട്ടിപ്പറയുന്നു. മനശ്ശെ “ഏററവും വളരെ” നിർദോഷരക്തവും ചൊരിയുന്നു. (21:13, 16) അവന്റെ പുത്രനായ ആമോൻ അവന്റെ പിൻഗാമിയായി ഭരിക്കുന്നു. അവൻ ഘാതകരാൽ നിഗ്രഹിക്കപ്പെടുന്നതുവരെ രണ്ടുവർഷം വഷളത്തം പ്രവർത്തിക്കുന്നതിൽ തുടരുന്നു.
30. യോശീയാവ് പൂർണഹൃദയത്തോടെ എന്തുകൊണ്ട്, എങ്ങനെ, യഹോവയിലേക്കു മടങ്ങിവരുന്നു?
30 ജനം ഇപ്പോൾ ആമോന്റെ പുത്രനായ യോശീയാവിനെ രാജാവാക്കുന്നു. തന്റെ 31-വർഷ വാഴ്ചക്കാലത്ത് അവൻ ‘തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും നടന്നുകൊണ്ട്’ നാശത്തിലേക്കുളള യഹൂദയുടെ കൂപ്പുകുത്തലിനെ കുറേക്കാലത്തേക്ക് ഒഴിവാക്കുന്നു. (22:2) അവൻ യഹോവയുടെ ആലയത്തിന്റെ അററകുററപ്പണികൾ തുടങ്ങുന്നു, അവിടെ മഹാപുരോഹിതൻ ന്യായപ്രമാണപുസ്തകം കണ്ടെത്തുന്നു. യഹോവയോടുളള അനുസരണക്കേടു നിമിത്തം ജനതക്കു നാശമുണ്ടാകുമെന്ന് ഇതു സ്ഥിരീകരിക്കുന്നു, എന്നാൽ യോശീയാവിന്റെ വിശ്വസ്തത നിമിത്തം അവന്റെ നാളിൽ അതു വരികയില്ലെന്ന് അവന് ഉറപ്പു ലഭിക്കുന്നു. അവൻ യഹോവയുടെ ആലയത്തെ ശുദ്ധീകരിക്കുകയും മുഴുദേശത്തെയും ഭൂതാരാധന നീക്കി ശുദ്ധീകരിക്കുകയും വിഗ്രഹധ്വംസനപ്രവർത്തനം ബെഥേലിലേക്കു വ്യാപിപ്പിക്കുകയും ചെയ്യുന്നു, അവിടെ അവൻ 1 രാജാക്കൻമാർ 13:1, 2-ലെ പ്രവചനത്തിന്റെ നിവൃത്തിയായി യൊരോബെയാമിന്റെ യാഗപീഠത്തെ നശിപ്പിക്കുന്നു. അവൻ യഹോവയുടെ പെസഹ പുനഃസ്ഥാപിക്കുന്നു. “അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണപ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല.” (23:25) എന്നിരുന്നാലും, മനശ്ശെയുടെ കുററങ്ങൾ നിമിത്തം യഹോവയുടെ കോപം ഇപ്പോഴും ജ്വലിക്കുകയാണ്. യോശീയാവു മെഗിദ്ദോയിൽവെച്ച് ഈജിപ്തിലെ രാജാവുമായുളള ഒരു ഏററുമുട്ടലിൽ മൃതിയടയുന്നു.
31. യോശീയാവിന്റെ മരണത്തെ തുടർന്നു യഹൂദക്ക് ഏതു പരാജയങ്ങൾ ഭവിക്കുന്നു?
31 യെഹോവാഹാസ്, യെഹോയാക്കീം, യെഹോയാഖീൻ എന്നിവർ യഹൂദാരാജാക്കൻമാർ (23:31–24:17). മൂന്നുമാസത്തെ വാഴ്ചക്കുശേഷം യോശീയാവിന്റെ പുത്രൻ യെഹോവാഹാസ് ഈജിപ്തിലെ രാജാവിനാൽ ബന്ദിയാക്കപ്പെടുന്നു, അവന്റെ സഹോദരനായ എല്യാക്കീം സിംഹാസനത്തിൽ അവരോധിക്കപ്പെടുന്നു, അവന്റെ പേർ യെഹോയാക്കീം എന്നു മാററിയിടപ്പെടുന്നു. അവൻ തന്റെ പൂർവപിതാക്കൻമാരുടെ തെററായ ഗതി പിന്തുടരുകയും ബാബിലോൻരാജാവായ നെബുഖദ്നേസറിനു കീഴ്പ്പെടുകയും ചെയ്യുന്നു, എന്നാൽ മൂന്നു വർഷത്തിനുശേഷം അവനെതിരെ മത്സരിക്കുന്നു. യെഹോയാക്കീമിന്റെ മരണശേഷം അവന്റെ പുത്രനായ യെഹോയാഖീൻ വാഴാൻ തുടങ്ങുന്നു. നെബുഖദ്നേസർ യെരുശലേമിനെ നിരോധിച്ച് അതിനെ പിടിച്ചടക്കുകയും യഹോവയുടെ ആലയത്തിലെ നിക്ഷേപങ്ങൾ ബാബിലോനിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു, യെശയ്യാവു മുഖാന്തരം “യഹോവ അരുളിച്ചെയ്തിരുന്നതുപോലെ”തന്നെ. (24:13; 20:17) യെഹോയാഖീനും അവന്റെ ആയിരക്കണക്കിനു പ്രജകളും ബാബിലോനിൽ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുന്നു.
32. ഏതു നാടകീയ സംഭവങ്ങൾ യെരുശലേമിന്റെയും ദേശത്തിന്റെയും ശൂന്യമാക്കലിലേക്കു നയിക്കുന്നു?
32 സിദെക്കിയാവ്, അവസാനത്തെ യഹൂദാരാജാവ് (24:18–25:30). നെബുഖദ്നേസർ യെഹോയാഖീന്റെ പിതൃസഹോദരനായ മത്ഥന്യാവിനെ രാജാവാക്കുകയും അവന്റെ പേർ സിദെക്കിയാവ് എന്നു മാററുകയും ചെയ്യുന്നു. അവൻ യെരുശലേമിൽ 11 വർഷം വാഴുകയും യഹോവയുടെ ദൃഷ്ടിയിൽ വഷളായതു ചെയ്യുന്നതിൽ തുടരുകയും ചെയ്യുന്നു. അവൻ ബാബിലോനെതിരെ മത്സരിക്കുന്നു, തന്നിമിത്തം സിദെക്കിയാവിന്റെ ഒൻപതാം സംവത്സരം നെബുഖദ്നേസറും അവന്റെ മുഴു സൈന്യവും വന്നു യെരുശലേമിനു ചുററുമെല്ലാം ഒരു ഉപരോധമതിൽ നിർമിക്കുന്നു. 18 മാസത്തിനുശേഷം നഗരം ക്ഷാമത്താൽ കെടുതിയനുഭവിക്കുന്നു. പിന്നീടു മതിൽ ഭേദിക്കപ്പെടുന്നു, ഓടിപ്പോകാൻ ശ്രമിക്കവേ സിദെക്കിയാവു പിടിക്കപ്പെടുന്നു. അവന്റെ പുത്രൻമാർ അവന്റെ മുമ്പിൽവെച്ചു വധിക്കപ്പെടുന്നു. അവനെ അന്ധനാക്കുന്നു. അടുത്ത മാസം യഹോവയുടെ ആലയവും രാജകൊട്ടാരവും ഉൾപ്പെടെ നഗരത്തിലെ സകല മുഖ്യഭവനങ്ങളും ചുട്ടെരിക്കപ്പെടുകയും നഗരമതിലുകൾ ഇടിച്ചുനിരത്തപ്പെടുകയും ചെയ്യുന്നു. അതിജീവിച്ചവരിൽ മിക്കവരും ബാബിലോനിലേക്കു ബന്ദികളായി കൊണ്ടുപോകപ്പെടുന്നു. യഹൂദാനാട്ടിൻപുറത്തു അവശേഷിക്കുന്ന എളിയവരായ ചുരുക്കംചിലരുടെമേൽ ഗദല്യാവ് ഗവർണറായി നിയമിക്കപ്പെടുന്നു. എന്നിരുന്നാലും, അവൻ കൊലചെയ്യപ്പെടുന്നു. ജനങ്ങൾ ഈജിപ്തിലേക്ക് ഓടിപ്പോകുന്നു. അങ്ങനെ, പൊ.യു.മു. 607-ന്റെ ഏഴാം മാസംമുതൽ ദേശം തികച്ചും ശൂന്യമായി കിടക്കുന്നു. രണ്ടു രാജാക്കൻമാരിലെ അന്തിമവാക്കുകൾ യെഹോയാഖീന്റെ അടിമത്തത്തിന്റെ 37-ാമാണ്ടിൽ ബാബിലോൻ രാജാവ് അവനോടു കാണിക്കുന്ന പ്രീതിയെക്കുറിച്ചു പറയുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
33. നമുക്ക് അനുകരിക്കുന്നതിനു രണ്ടു രാജാക്കൻമാരിൽ ഏതു നല്ല ദൃഷ്ടാന്തങ്ങൾ പ്രദാനംചെയ്തിരിക്കുന്നു?
33 ഇസ്രായേൽ, യഹൂദാ എന്നീ രാജ്യങ്ങളുടെ മാരകമായ അധഃപതനത്തെക്കുറിച്ചു രണ്ടു രാജാക്കൻമാർ പറയുന്നുവെങ്കിലും അതു യഹോവയോടും അവന്റെ നീതിയുളള തത്ത്വങ്ങളോടും സ്നേഹം പ്രകടമാക്കിയ വ്യക്തികളുടെമേലുളള യഹോവയുടെ അനുഗ്രഹത്തിന്റെ അനേകം ദൃഷ്ടാന്തങ്ങൾ കൊണ്ടു വെട്ടിത്തിളങ്ങുന്നു. തനിക്കു മുമ്പു ജീവിച്ചിരുന്ന സാരെഫാത്തിലെ വിധവയെപ്പോലെ ശൂനേമ്യസ്ത്രീക്കു ദൈവത്തിന്റെ പ്രവാചകനോടു കാട്ടിയ അതിഥിപ്രിയത്തിനു സമൃദ്ധമായ അനുഗ്രഹം കിട്ടി. (4:8-17, 32-37) എലീശാ 20 അപ്പംകൊണ്ടു നൂറുപേരെ പോഷിപ്പിച്ചപ്പോൾ, എല്ലായ്പോഴും കരുതാനുളള യഹോവയുടെ പ്രാപ്തി പ്രകടമാക്കപ്പെട്ടു, പിൽക്കാലത്തു യേശു സമാനമായ അത്ഭുതങ്ങൾ ചെയ്യാനിരുന്നതുപോലെതന്നെ. (2 രാജാ. 4:42-44; മത്താ. 14:16-21; മർക്കൊ. 8:1-9) ബാലാരാധകരുടെ നാശം കാണുന്നതിനു യേഹൂവിന്റെ രഥത്തിൽ കയറിപ്പോകാൻ ക്ഷണിക്കപ്പെട്ടതിൽ യോനാദാബിന് ഒരു അനുഗ്രഹം കിട്ടിയതെങ്ങനെയെന്നു ഗൗനിക്കുക. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തീക്ഷ്ണതയുളള യേഹൂവിനെ എതിരേൽക്കാൻ വന്നതിൽ അവൻ ക്രിയാത്മകമായ നടപടി സ്വീകരിച്ചു. (2 രാജാ. 10:15, 16) ഒടുവിൽ, ഹിസ്കിയാവിന്റെയും യോശീയാവിന്റെയും താഴ്മയും യഹോവയുടെ നാമത്തോടും ന്യായപ്രമാണത്തോടുമുളള ഉചിതമായ ആദരവും സംബന്ധിച്ച അവരുടെ വിശിഷ്ടമായ ദൃഷ്ടാന്തങ്ങളും ഉണ്ട്. (19:14-19; 22:11-13) ഇവ നാം അനുകരിക്കേണ്ട വിശിഷ്ടമായ ദൃഷ്ടാന്തങ്ങളാണ്.
34. ഔദ്യോഗിക ദാസൻമാരോടുളള ആദരവു സംബന്ധിച്ചും രക്തപാതകം സംബന്ധിച്ചും രണ്ടു രാജാക്കൻമാർ നമ്മെ എന്തു പഠിപ്പിക്കുന്നു?
34 തന്റെ ഔദ്യോഗിക ദാസൻമാരോടുളള അനാദരവു യഹോവ പൊറുക്കുന്നില്ല. ദുഷ്കർമികൾ യഹോവയുടെ പ്രവാചകനായ എലീശായെ പരിഹസിച്ചപ്പോൾ അവൻ സത്വരം പ്രതിഫലം കൊടുത്തു. (2:23, 24) മാത്രവുമല്ല, യഹോവ നിരപരാധികളുടെ രക്തത്തെ ആദരിക്കുന്നു. അവന്റെ ന്യായവിധി ആഹാബ്ഗൃഹത്തിൻമേൽ കഠിനമായി സ്ഥിതിചെയ്തതു ബാലാരാധന നിമിത്തം മാത്രമല്ല, അതോടുകൂടെയുണ്ടായിരുന്ന രക്തച്ചൊരിച്ചിൽ നിമിത്തവുമായിരുന്നു. അതുകൊണ്ട്, ‘ഈസേബെലിന്റെ കൈയാലുളള യഹോവയുടെ സകല ദാസൻമാരുടെയും രക്തത്തിനു’ പ്രതികാരംചെയ്യാൻ യേഹൂ അഭിഷേകം ചെയ്യപ്പെട്ടു. യെഹോരാമിനെതിരെ ന്യായവിധി നടത്തപ്പെട്ടപ്പോൾ അതു “നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും” നിമിത്തമാണെന്നുളള യഹോവയുടെ പ്രഖ്യാപനം യേഹൂ ഓർത്തു. (9:7, 26) അതുപോലെതന്നെ, മനശ്ശെയുടെ രക്തപാതകമാണ് ഒടുവിൽ യഹൂദയുടെ നാശത്തിന് ഉറപ്പുവരുത്തിയത്. വ്യാജാരാധനസംബന്ധിച്ച തന്റെ പാപത്തോടു കൂട്ടിക്കൊണ്ടു മനശ്ശെ ‘ഒരററംമുതൽ മറെറ അററംവരെ യരൂശലേമിനെ രക്തംകൊണ്ടു നിറച്ചു.’ മനശ്ശെ പിന്നീടു തന്റെ വഷളായ ഗതിസംബന്ധിച്ച് അനുതപിച്ചുവെങ്കിലും രക്തപാതകം നിലനിന്നു. (2 ദിന. 33:12, 13) യോശീയാവിന്റെ സൽഭരണത്തിനും അവനാലുളള സകല വിഗ്രഹാരാധനയുടെയും നീക്കംചെയ്യലിനും പോലും മനശ്ശെയുടെ വാഴ്ചമുതൽ നിലനിന്നുപോന്ന സാമുദായിക രക്തപാതകത്തെ തുടച്ചുനീക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കുശേഷം യഹോവ തന്റെ വധാധികൃതരെ യെരുശലേമിനെതിരെ വരുത്തിത്തുടങ്ങിയപ്പോൾ അതു മനശ്ശെ ‘യെരൂശലേമിനെ കുററമില്ലാത്ത രക്തംകൊണ്ടു നിറെച്ചതു ക്ഷമിപ്പാൻ യഹോവക്കു മനസ്സാ’കാതിരുന്നതുകൊണ്ടാണെന്ന് അവൻ പ്രഖ്യാപിച്ചു. (2 രാജാ. 21:16; 24:4) അതുപോലെതന്നെ, പൊ.യു. ഒന്നാം നൂററാണ്ടിലെ യെരുശലേം, അതിലെ പുരോഹിതൻമാർ പ്രവാചകൻമാരുടെ രക്തം ചൊരിഞ്ഞവരുടെ പുത്രൻമാർ ആയിരുന്നതുകൊണ്ടു നശിക്കേണ്ടതാണെന്നു യേശു പ്രഖ്യാപിച്ചു, ‘ഭൂമിയിൽ ചൊരിഞ്ഞ നീതിയുളള രക്തം എല്ലാം അവരുടെമേൽ വരേണ്ടതിനുതന്നെ.’ (മത്താ. 23:29-36) ചൊരിയപ്പെട്ടിരിക്കുന്ന നിർദോഷരക്തത്തിനെല്ലാം, വിശേഷിച്ചു ‘ദൈവവചനം നിമിത്തം അറുക്കപ്പെട്ടവരുടെ’ രക്തത്തിന്, താൻ പ്രതികാരംചെയ്യുമെന്നു ദൈവം ലോകത്തിനു മുന്നറിയിപ്പു നൽകുന്നു.—വെളി. 6:9, 10.
35. (എ) ഏലിയാവും എലീശായും യെശയ്യാവും സത്യപ്രവാചകൻമാരാണെന്നു സ്ഥിരീകരിക്കപ്പെടുന്നത് എങ്ങനെ? (ബി) ഏലിയാവിനോടുളള ബന്ധത്തിൽ പത്രൊസ് പ്രവചനത്തെസംബന്ധിച്ച് എന്തു പറയുന്നു?
35 യഹോവ തന്റെ പ്രാവചനിക ന്യായവിധികൾ നിവൃത്തിയാക്കുന്നതിലെ തെററുപററാത്ത സുനിശ്ചിതത്വവും രണ്ടു രാജാക്കൻമാരിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു. ഏലിയാവ്, എലീശാ, യെശയ്യാവ് എന്നിങ്ങനെ മൂന്നു പ്രമുഖ പ്രവാചകൻമാർ നമ്മുടെ ശ്രദ്ധയിലേക്കു വരുത്തപ്പെടുന്നു. ഓരോരുത്തരുടെയും പ്രവചനങ്ങൾക്കു ശ്രദ്ധേയമായ നിവൃത്തികൾ ഉണ്ടായതായി കാണിക്കപ്പെട്ടിരിക്കുന്നു. (2 രാജാ. 9:36, 37; 10:10, 17; 3:14, 18, 24; 13:18, 19, 25; 19:20, 32-36; 20:16, 17; 24:13) പർവതത്തിലെ മറുരൂപസമയത്തു പ്രവാചകനായ മോശയോടും വലിപ്പമേറിയ പ്രവാചകനായ യേശുക്രിസ്തുവിനോടുംകൂടെ പ്രത്യക്ഷപ്പെടുന്നതിനാലും ഏലിയാവ് ഒരു സത്യപ്രവാചകനാണെന്നു സ്ഥിരീകരിക്കപ്പെടുന്നു. (മത്താ. 17:1-5) ആ അവസരത്തിന്റെ മാഹാത്മ്യത്തെ പരാമർശിച്ചുകൊണ്ടു പത്രൊസ് ഇങ്ങനെ പറഞ്ഞു: “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.”—2 പത്രൊ. 1:19.
36. യഹോവ തന്റെ ജനത്തോടു കരുണ കാണിച്ചത് എന്തുകൊണ്ട്, സന്തതിയുടെ രാജ്യത്തിലുളള നമ്മുടെ വിശ്വാസം ആഴമുളളതായിത്തീരുന്നത് എങ്ങനെ?
36 രണ്ടു രാജാക്കൻമാരിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ, വ്യാജമതം ആചരിക്കുന്ന സകലർക്കും മനഃപൂർവം നിർദോഷരക്തം ചൊരിയുന്ന സകലർക്കും എതിരായ യഹോവയുടെ ന്യായവിധി നിർമൂലനാശമാണെന്നു വ്യക്തമായി വെളിപ്പെടുത്തുന്നു. എന്നിട്ടും, യഹോവ “അബ്രാഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നവരോടുളള തന്റെ നിയമം നിമിത്തം” തന്റെ ജനത്തോടു പ്രീതിയും കരുണയും പ്രകടമാക്കി. (2 രാജാ. 13:23) അവൻ അവരെ “തന്റെ ദാസനായ ദാവീദിനെ പ്രതി” സംരക്ഷിച്ചു. (8:19, NW) ഇന്നു തന്നിലേക്കു തിരിയുന്നവരോട് അവൻ സമാനമായ കരുണ പ്രകടമാക്കും. നാം ബൈബിൾരേഖയും വാഗ്ദാനങ്ങളും പുനരവലോകനം ചെയ്യുമ്പോൾ, എത്ര അഗാധമായ വിശ്വാസത്തോടെയാണു വാഗ്ദത്തസന്തതിയായ യേശുക്രിസ്തുവാകുന്ന “ദാവീദിന്റെ പുത്ര”ന്റെ രാജ്യത്തിനായി നാം നോക്കിപ്പാർത്തിരിക്കുന്നത്! അന്നു മേലാൽ രക്തച്ചൊരിച്ചിലും ദുഷ്ടതയും ഉണ്ടായിരിക്കുകയില്ല.—മത്താ. 1:1; യെശ. 2:4; സങ്കീ. 145:20.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 152, 325; വാല്യം 2, പേജുകൾ 908, 1101.
[അധ്യയന ചോദ്യങ്ങൾ]