ബൈബിൾ പുസ്തക നമ്പർ 32—യോനാ
ബൈബിൾ പുസ്തക നമ്പർ 32—യോനാ
എഴുത്തുകാരൻ: യോനാ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 844
1. യോനായുടെ പുസ്തകത്തിൽ ഏതു ചോദ്യങ്ങൾക്ക് ഉത്തരംനൽകിയിരിക്കുന്നു, യഹോവയുടെ കരുണസംബന്ധിച്ച് അത് എന്തു പ്രകടമാക്കുന്നു?
യോനാ—പൊ.യു.മു. ഒൻപതാം നൂററാണ്ടിലെ വിദേശമിഷനറി! അവൻ യഹോവയിൽനിന്നുളള തന്റെ നിയമനത്തെ എങ്ങനെയാണു വീക്ഷിച്ചത്? ഇത് അവന് ഏതു പുതിയ അനുഭവങ്ങൾ തുറന്നുകൊടുത്തു? തന്റെ നിയമനസ്ഥലത്തെ ജനങ്ങൾ സ്വീകാര്യക്ഷമതയുളളവരാണെന്ന് അവൻ കണ്ടെത്തിയോ? അവന്റെ പ്രസംഗം എത്ര വിജയപ്രദമായിരുന്നു? യോനായുടെ പുസ്തകത്തിലെ നാടകീയമായ രേഖ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനത അവനോടുളള ഉടമ്പടി ലംഘിച്ചു പുറജാതീയ വിഗ്രഹാരാധനയിലേക്കു വീണുപോയിരുന്ന ഒരു സമയത്ത് എഴുതപ്പെട്ട ഈ പ്രാവചനികരേഖ ദൈവത്തിന്റെ കരുണ ഒരൊററ ജനതക്ക്, ഇസ്രായേലിനുപോലും, പരിമിതപ്പെടുത്തിയിരിക്കുകയല്ലെന്നു പ്രകടമാക്കുന്നു. തന്നെയുമല്ല, അത് അപൂർണമനുഷ്യനിൽ ഒട്ടുമിക്കപ്പോഴും നിരീക്ഷിക്കപ്പെടുന്ന കരുണയുടെയും ക്ഷമയുടെയും വിശ്വാസത്തിന്റെയും അഭാവത്തിനു വിപരീതമായി യഹോവയുടെ വലിയ കരുണയെയും സ്നേഹദയയെയും പുകഴ്ത്തുന്നു.
2. യോനായെ സംബന്ധിച്ച് എന്തറിയപ്പെടുന്നു, അവൻ ഏതു വർഷത്തോടടുത്തു പ്രവചിച്ചു?
2 യോനാ എന്ന പേരിന്റെ (എബ്രായ, യോഹ്നാ) അർഥം “പ്രാവ്” എന്നാണ്. അവൻ സെബുലൂന്റെ പ്രദേശത്തു ഗലീലയിലുളള ഗത്ത്-ഹേഫരിലെ അമിഥായ് പ്രവാചകന്റെ പുത്രനായിരുന്നു. 2 രാജാക്കൻമാർ 14:23-25-ൽ ഇസ്രായേൽരാജാവായ യൊരോബെയാം യോനാമുഖാന്തരം യഹോവ പ്രസ്താവിച്ച വചനമനുസരിച്ചു രാഷ്ട്രത്തിന്റെ അതിർത്തി വ്യാപിപ്പിച്ചുവെന്നു നാം വായിക്കുന്നു. ഇതു യോനായുടെ പ്രവചിക്കൽ, നിനെവേ തലസ്ഥാനമായുളള അസീറിയാ ഇസ്രായേലിനെ ഭരിക്കാൻ തുടങ്ങുന്നതിന് അനേകം വർഷങ്ങൾക്കു മുമ്പു പൊ.യു.മു. ഏതാണ്ട് 844-ൽ ആണെന്നു സ്ഥാപിക്കും, അത് ഇസ്രായേലിലെ യൊരോബെയാം II-ാമന്റെ സിംഹാസനാരോഹണവർഷമാണ്.
3. യോനായുടെ വിവരണം വിശ്വാസ്യമാണെന്ന് എന്തു തെളിയിക്കുന്നു?
3 യോനായുടെ മുഴുവിവരണവും വിശ്വാസ്യമാണെന്നുളളതിനു സംശയമില്ല. ‘നമ്മുടെ വിശ്വാസത്തെ പൂർത്തീകരിക്കുന്നവനായ യേശു’ യോനായെ ഒരു യഥാർഥ വ്യക്തിയായി പരാമർശിക്കുകയും യോനായിലെ പ്രാവചനികസംഭവങ്ങളിൽ രണ്ടെണ്ണത്തിന്റെ നിശ്വസ്ത വ്യാഖ്യാനം നൽകുകയും അങ്ങനെ ഈ പുസ്തകത്തിൽ യഥാർഥ പ്രവചനമടങ്ങിയിരിക്കുന്നുവെന്നു പ്രകടമാക്കുകയും ചെയ്തു. (എബ്രാ. 12:2; മത്താ. 12:39-41; 16:4; ലൂക്കൊ. 11:29-32) യഹൂദർ എല്ലായ്പോഴും യോനായെ തങ്ങളുടെ കാനോനികപുസ്തകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അവർ അതിനെ ചരിത്രപരമെന്നു കരുതുകയും ചെയ്യുന്നു. തന്റെ തെററുകളെയും ദൗർബല്യങ്ങളെയും മറയ്ക്കാൻ ശ്രമിക്കാതെ അവയെ വർണിക്കുന്നതിലുളള യോനായുടെ സ്വന്തം നിഷ്കപടതയും രേഖ യഥാർഥമാണെന്നു കാണിക്കുന്നു.
4. ഏതു തരം മത്സ്യം യോനായെ വിഴുങ്ങിയിരിക്കാം? എന്നാൽ നമ്മുടെ അറിവിന് എന്തു മതിയാകും?
4 യോനായെ വിഴുങ്ങിയ “മഹാമത്സ്യ”ത്തെ സംബന്ധിച്ചെന്ത്? ഇത് ഏതു തരം മത്സ്യമായിരിക്കാമെന്നതുസംബന്ധിച്ചു ഗണ്യമായ അഭ്യൂഹമുണ്ടായിട്ടുണ്ട്. എണ്ണത്തിമിംഗലം ഒരു മനുഷ്യനെ മുഴുവനോടെ വിഴുങ്ങാൻ തികച്ചും കഴിവുളളതാണ്. വലിയ വെളളസ്രാവിനും ആ കഴിവുണ്ട്. എന്നിരുന്നാലും, യോനായെ വിഴുങ്ങാൻ “യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു” എന്നുമാത്രം ബൈബിൾ പറയുന്നു. (യോനാ 1:17) ഏതു തരം മത്സ്യമാണെന്നു നിഷ്കൃഷ്ടമായി പറയുന്നില്ല. അത് ഒരു എണ്ണത്തിമിംഗലമാണോ ഒരു വലിയ വെളളസ്രാവാണോ അതോ തിരിച്ചറിയാത്ത ഒരു കടൽജീവിയാണോ എന്നു തീർച്ചപ്പെടുത്തുക സാധ്യമല്ല. a നമ്മുടെ അറിവിന് അത് ഒരു “മഹാമത്സ്യ”മായിരുന്നു എന്ന ബൈബിൾ രേഖ മതിയാകും.
യോനായുടെ ഉളളടക്കം
5. യോനാ തന്റെ നിയമനത്തോട് എങ്ങനെ പ്രതികരിക്കുന്നു, ഫലമെന്തായിരുന്നു?
5 യോനാ നിനെവേയിലേക്കു നിയമിക്കപ്പെടുന്നു, എന്നാൽ ഒളിച്ചോടുന്നു (1:1-16). “അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.” (1:1, 2) യോനായ്ക്ക് ഈ നിയമനം രുചിക്കുന്നുണ്ടോ? അശേഷമില്ല! സാധ്യതയനുസരിച്ചു സ്പെയിൻ ആയി തിരിച്ചറിയപ്പെടുന്ന തർശീശിലേക്കുളള ഒരു കപ്പലിൽ കയറി അവൻ എതിർദിശയിൽ ഒളിച്ചോടുന്നു. യോനായുടെ കപ്പൽ ഒരു വലിയ കൊടുങ്കാററിലകപ്പെടുന്നു. നാവികർ ഭയന്നു “താന്താന്റെ ദേവനോടു” സഹായത്തിനായി നിലവിളിക്കുന്നു, അതേ സമയം യോനാ കപ്പലിന്റെ അടിത്തട്ടിൽ കിടന്നുറങ്ങുകയാണ്. (1:5) യോനായെ ഉണർത്തിയശേഷം, തങ്ങളുടെ ദുരവസ്ഥയുടെ കാരണമാരാണെന്നു കണ്ടുപിടിക്കാനുളള ഒരു ശ്രമത്തിൽ അവർ ചീട്ടിടുന്നു. ചീട്ടു യോനായ്ക്കു വീഴുന്നു. ഇപ്പോഴാണു താൻ യഹോവയുടെ ആരാധകനായ ഒരു എബ്രായനാണെന്നും താൻ തന്റെ ദൈവദത്ത ജോലിയിൽനിന്ന് ഒളിച്ചോടിപ്പോകുകയാണെന്നും യോനാ അവരെ അറിയിക്കുന്നത്. തന്നെ സമുദ്രത്തിലേക്കെറിയാൻ അവൻ അവരോട് ആവശ്യപ്പെടുന്നു. കപ്പൽ മുമ്പോട്ടു വിടാൻ കൂടുതലായ ശ്രമം നടത്തിയ ശേഷം അവർ ഒടുവിൽ യോനായെ കടലിലേക്കു തളളിയിടുന്നു. സമുദ്രം അതിന്റെ ക്ഷോഭം നിർത്തുന്നു.
6. “മഹാമത്സ്യ”വുമായുളള യോനായുടെ അനുഭവമെന്താണ്?
6 ഒരു “മഹാമത്സ്യം” വിഴുങ്ങുന്നു (1:17–2:10). “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയററിൽ കിടന്നു.” (1:17) അവൻ മത്സ്യത്തിന്റെ ഉളളിൽനിന്നു യഹോവയോടു തീക്ഷ്ണമായി പ്രാർഥിക്കുന്നു. “പാതാളത്തിന്റെ വയററിൽനിന്നു” അവൻ സഹായത്തിനായി മുറവിളിക്കുകയും താൻ നേർന്നതു നിവർത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ “രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.” (2:2, 9) യഹോവയുടെ കൽപ്പനപ്രകാരം മത്സ്യം യോനായെ ഉണങ്ങിയ നിലത്തേക്കു ഛർദിക്കുന്നു.
7. നിനെവേയിലെ യോനായുടെ പ്രസംഗം എത്ര ഫലപ്രദമാണ്?
7 നിനെവേയിൽ പ്രസംഗിക്കുന്നു (3:1–4:11). യഹോവ യോനായോടുളള തന്റെ കൽപ്പന പുതുക്കുന്നു. യോനാ മേലാൽ തന്റെ നിയമനത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നില്ല, പിന്നെയോ അവൻ നിനെവേയിലേക്കു പോകുന്നു. അവിടെ അവൻ നഗരവീഥികളിലൂടെ നടന്ന് “ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉൻമൂലമാകും” എന്നു വിളിച്ചുപറയുന്നു. (3:4) അവന്റെ പ്രസംഗം സഫലമാണ്. നിനെവേയിൽ അനുതാപ തരംഗം അലയടിക്കുന്നു. അതിലെ ജനം ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ തുടങ്ങുന്നു. മനുഷ്യനും മൃഗവും ഉപവസിക്കണമെന്നും ചാക്കുശീല ധരിക്കണമെന്നും രാജാവ് വിളംബരംചെയ്യുന്നു. യഹോവ കരുണാപൂർവം നഗരത്തെ നാശത്തിൽനിന്ന് ഒഴിവാക്കുന്നു.
8. നഗരത്തോടു യഹോവ കരുണ പ്രകടമാക്കുന്നതു സംബന്ധിച്ചു യോനാ എങ്ങനെ പ്രതികരിക്കുന്നു, പ്രവാചകന്റെ ഇരട്ടത്താപ്പ് യഹോവ തുറന്നുകാട്ടുന്നത് എങ്ങനെ?
8 ഇതു യോനായ്ക്കു സഹിക്കാവുന്നതിലധികമാണ്. യഹോവ കരുണ കാണിക്കുമെന്നു തനിക്ക് എല്ലായ്പോഴും അറിയാമായിരുന്നുവെന്നും അതുകൊണ്ടാണു താൻ തർശീശിലേക്ക് ഓടിപ്പോയതെന്നും അവൻ യഹോവയോടു പറയുന്നു. മരിച്ചിരുന്നെങ്കിൽ എന്ന് അവൻ ആശിക്കുന്നു. യോനാ തികച്ചും അസംതൃപ്തനായി നഗരത്തിന്റെ കിഴക്കുവശത്തു കുടിൽ കെട്ടുകയും എന്തു സംഭവിക്കുമെന്നു കാണാൻ കാത്തിരിക്കുകയും ചെയ്യുന്നു. ഭാവപ്പകർച്ചയുളള തന്റെ പ്രവാചകനു തണലേകാൻ വളർന്നുവരുന്നതിനു യഹോവ ഒരു ആവണക്കു ചെടിയെ നിയമിക്കുന്നു. ഇതിലുളള യോനായുടെ സന്തോഷം ഹ്രസ്വായുസ്സാണ്. അടുത്ത ദിവസം രാവിലെ ചെടി അറഞ്ഞുകളയാൻ യഹോവ ഒരു പുഴുവിനെ നിയമിക്കുന്നു. തന്നിമിത്തം അതിന്റെ ആശ്വാസകരമായ സംരക്ഷണം മാറി പൊളളിക്കുന്ന ഒരു കിഴക്കൻ കാററും ഉണക്കിക്കളയുന്ന വെയിലും വരുന്നു. മരിച്ചിരുന്നെങ്കിൽ എന്നു യോനാ വീണ്ടും ആഗ്രഹിക്കുന്നു. സ്വയനീതിയോടെ അവൻ തന്റെ കോപത്തെ ന്യായീകരിക്കുന്നു. അവന്റെ ഇരട്ടത്താപ്പ് യഹോവ ചൂണ്ടിക്കാട്ടുന്നു: ഒരു ആവണക്കുചെടിയോടു യോനായ്ക്കു സഹതാപം തോന്നി, എന്നാൽ മഹാനഗരമായ നിനെവേയോടു യഹോവക്ക് ഇപ്പോൾ സഹതാപം തോന്നുന്നതിൽ അവൻ കോപിക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
9. യോനായുടെ ഏതു മനോഭാവവും പ്രവർത്തനഗതിയും നമുക്ക് ഒരു മുന്നറിയിപ്പായി നിലകൊളളണം?
9 യോനായുടെ പ്രവർത്തനഗതിയും അതിന്റെ പരിണതഫലവും നമുക്ക് ഒരു മുന്നറിയിപ്പായിരിക്കേണ്ടതാണ്. അവൻ ദൈവദത്തമായ വേലയിൽനിന്ന് ഒളിച്ചോടി; അവൻ തന്റെ വേല ഏറെറടുക്കുകയും തന്നെ പിന്താങ്ങാൻ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യണമായിരുന്നു. (യോനാ 1:3; ലൂക്കൊ. 9:62; സദൃ. 14:26; യെശ. 6:8) അവൻ തെററായ ദിശയിൽ പോയപ്പോൾ “സ്വർഗ്ഗീയ ദൈവമായ യഹോവ”യുടെ ഒരു ആരാധകനായി നാവികർക്കു തന്നേത്തന്നെ ശങ്ക കൂടാതെ തിരിച്ചറിയിക്കാൻ പരാജയപ്പെട്ടതിൽ അവൻ ഒരു നിഷേധാത്മക മനോഭാവം പ്രകടമാക്കി. അവനു ധൈര്യം നഷ്ടപ്പെട്ടിരുന്നു. (യോനാ 1:7-9; എഫേ. 6:19, 20) യോനായുടെ സ്വാർഥവിചാരം നിനെവേയോടുളള യഹോവയുടെ കരുണയെ വ്യക്തിപരമായ ഒരു അവഹേളനമായി വീക്ഷിക്കാനിടയാക്കി; പരിണതഫലമിതായിരിക്കുമെന്നു തനിക്ക് എല്ലായ്പോഴും അറിയാമായിരുന്നു എന്നു യഹോവയോടു പറഞ്ഞുകൊണ്ടു യോനാ മുഖം രക്ഷിക്കാൻ ശ്രമിച്ചു—അതുകൊണ്ട് ഒരു പ്രവാചകനായി തന്നെ അയയ്ക്കുന്നത് എന്തിന്? തന്റെ അനാദരപൂർവകമായ, പരാതിപറയുന്ന ഈ മനോഭാവത്തിന് അവൻ ശാസിക്കപ്പെട്ടു. അതുകൊണ്ടു നാം അവന്റെ അനുഭവത്തിൽനിന്നു പ്രയോജനമനുഭവിക്കുകയും യഹോവ കരുണ കാണിക്കുന്നതിൽ അല്ലെങ്കിൽ അവന്റെ പ്രവർത്തനവിധത്തിൽ കുററം കണ്ടെത്തുന്നതിൽനിന്നു പിൻമാറുകയും ചെയ്യണം.—യോനാ 4:1-4, 7-9; ഫിലി. 2:13, 14; 1 കൊരി. 10:10.
10. യഹോവയുടെ സ്നേഹദയയും കരുണയും യോനായുടെ പുസ്തകത്തിൽ ചിത്രീകരിക്കപ്പെടുന്നത് എങ്ങനെ?
10 യോനായുടെ പുസ്തകത്തിലെ മറെറന്തിനെയും കവിയുന്നതാണു യഹോവയുടെ സ്നേഹദയയും കരുണയുമാകുന്ന മഹനീയ ഗുണങ്ങളുടെ ചിത്രീകരണം. ആസന്നമായ നാശത്തെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കാൻ തന്റെ പ്രവാചകനെ അയച്ചതിനാൽ യഹോവ നിനെവേയോടു സ്നേഹദയ പ്രകടമാക്കി, നഗരം അനുതപിച്ചപ്പോൾ കരുണ കാണിക്കാൻ അവൻ സന്നദ്ധനുമായിരുന്നു—പൊ.യു.മു. 632-ൽ മേദ്യരും ബാബിലോന്യരും അതിനെ നശിപ്പിക്കുന്നതുവരെ 200-ൽപ്പരം വർഷം നിലനിൽക്കാൻ നിനെവേയെ അനുവദിച്ച ഒരു കരുണതന്നെ. കൊടുങ്കാററിനാൽ പ്രക്ഷുബ്ധമായ സമുദ്രത്തിൽനിന്നു യോനായെ വിടുവിച്ചതിലും “അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാൻ” ആവണക്കു പ്രദാനംചെയ്തതിലും യഹോവ അവനോടു കരുണ കാണിച്ചു. സംരക്ഷണം നൽകുന്ന ആവണക്കു പ്രദാനം ചെയ്തതിനാലും അനന്തരം അതു നീക്കംചെയ്തതിനാലും തന്റെ സ്വന്തം ഹിതപ്രകാരം കരുണയും സ്നേഹദയയും കാണിക്കുമെന്നു യഹോവ യോനായെ അറിയിച്ചു.—യോനാ 1:2; 3:2-4, 10; 2:10; 4:6, 10, 11.
11. ‘യോനായുടെ അടയാളം’ എന്താണ്?
11 മതനേതാക്കൻമാർക്കു കൊടുക്കപ്പെടുന്ന ഏക അടയാളം ‘യോനായുടെ അടയാളം’ ആയിരിക്കുമെന്നു മത്തായി 12:38-41-ൽ യേശു അവരോടു പറഞ്ഞു. “പാതാളത്തിന്റെ വയററിൽ” മൂന്നു പകലും മൂന്നു രാത്രിയും കഴിഞ്ഞശേഷം യോനാ നിനെവേയിലേക്കു ചെന്ന് അതിനോടു പ്രസംഗിച്ചു, അങ്ങനെ നിനെവേക്കാർക്ക് ഒരു “അടയാള”മായി. (യോനാ 1:17; 2:2; 3:1-4) സമാനമായി, മൂന്നു ദിവസങ്ങളുടെ ഭാഗങ്ങൾ യേശു ശവക്കുഴിയിൽ ചെലവഴിക്കുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവന്റെ ശിഷ്യൻമാർ ആ സംഭവത്തിന്റെ തെളിവു ഘോഷിച്ചപ്പോൾ യേശു ആ തലമുറയ്ക്ക് ഒരു അടയാളമായിത്തീർന്നു. സമയം അളക്കുന്ന യഹൂദരീതിയും യേശുവിന്റെ സംഗതിയിലെ നിവൃത്തിയുടെ വസ്തുതകളുമനുസരിച്ചു “മൂന്നു രാവും മൂന്നു പകലും” അടങ്ങുന്ന ഈ കാലഘട്ടം മൂന്നു പൂർണദിവസങ്ങളിൽ കുറഞ്ഞ കാലമായിരിക്കാൻ അനുവദിക്കുന്നു. b
12. (എ) നിനെവേക്കാരെയും തന്റെ നാളിലെ യഹൂദൻമാരെയും കുറിച്ച് യേശു മറെറന്തുകൂടെ പറയുന്നു? (ബി) “യോനയിലും വലിയവൻ” എങ്ങനെ പ്രത്യക്ഷപ്പെട്ടു, യഹോവയുടെ രാജ്യത്തോടും രക്ഷയോടുമുളള ഏതു ബന്ധത്തോടെ?
12 ഇതേ ചർച്ചയിൽ, യേശു നിനെവേക്കാരുടെ അനുതാപത്തെയും തന്റെ സ്വന്തം ശുശ്രൂഷക്കാലത്തെ യഹൂദൻമാരുടെ ഹൃദയകാഠിന്യത്തെയും തനിക്ക് അവരിൽനിന്നനുഭവപ്പെട്ട തികഞ്ഞ നിരസനത്തെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറയുന്നു: “നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേററു അതിനെ കുററം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇതാ ഇവിടെ യോനയിലും വലിയവൻ.” (മത്തായി 16:4-ഉം ലൂക്കൊസ് 11:30, 32-ഉം കൂടെ കാണുക.) “യോനയിലും വലിയവൻ”—ഈ വാക്കുകളാൽ യേശു എന്താണ് അർഥമാക്കിയത്? അവൻ എല്ലാവരിലും വച്ച് ഏററവും വലിയ പ്രവാചകൻ, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പ്രസംഗിക്കാൻ യഹോവയാൽ അയയ്ക്കപ്പെട്ട ഏകൻ, എന്ന നിലയിൽ തന്നേത്തന്നെ പരാമർശിക്കുകയായിരുന്നു. (മത്താ. 4:17) എന്നിരുന്നാലും, ആ തലമുറയിലെ മിക്ക യഹൂദൻമാരും ‘യോനായുടെ അടയാളം’ നിരസിച്ചു. ഇന്നോ? യഹോവയുടെ മുന്നറിയിപ്പിൻദൂതു മിക്കവരും ശ്രദ്ധിക്കുന്നില്ലെങ്കിലും ലോകവ്യാപകമായി അനേകായിരങ്ങൾക്കു “മനുഷ്യപുത്ര”നായ യേശു ആദ്യം പ്രസംഗിച്ച ദൈവരാജ്യസുവാർത്ത കേൾക്കാൻ മഹത്തായ അവസരം ലഭിച്ചുകൊണ്ടാണിരിക്കുന്നത്. യോനായുടെ പ്രസംഗത്താൽ അനുഗൃഹീതരായ അനുതാപമുണ്ടായിരുന്ന നിനെവേക്കാരെപ്പോലെ അവർക്കും നീട്ടിക്കിട്ടുന്ന ജീവിതത്തിനുവേണ്ടിയുളള യഹോവയുടെ സമൃദ്ധവും കരുണാപൂർവകവുമായ കരുതലുകളിൽ പങ്കുപററാവുന്നതാണ്, എന്തുകൊണ്ടെന്നാൽ സത്യമായി “രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.”—യോനാ 2:9.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 99-100.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 593.
[അധ്യയന ചോദ്യങ്ങൾ]