ബൈബിൾ പുസ്തക നമ്പർ 4—സംഖ്യാപുസ്തകം
ബൈബിൾ പുസ്തക നമ്പർ 4—സംഖ്യാപുസ്തകം
എഴുത്തുകാരൻ: മോശ
എഴുതിയ സ്ഥലം: മരുഭൂമിയും മോവാബ് സമഭൂമിയും
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 1473
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1512-1473
1. സംഖ്യാപുസ്തകത്തിലെ സംഭവങ്ങൾ രേഖപ്പെടുത്തിയത് എന്തിന്, അവ നമ്മെ എന്തു ബോധ്യപ്പെടുത്തുന്നു?
ഇസ്രായേല്യരുടെ മരുപ്രയാണകാലത്തെ സംഭവങ്ങൾ ഇന്നത്തെ നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. a അപ്പോസ്തലനായ പൗലൊസ് പറഞ്ഞതുപോലെ: “ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.” (1 കൊരി. 10:6) അതിജീവനം യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുന്നതിനെയും സകല സാഹചര്യങ്ങളിലും അവനെ അനുസരിക്കുന്നതിനെയും അവന്റെ പ്രതിനിധികളോടു ബഹുമാനം കാണിക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നുവെന്നു സംഖ്യാപുസ്തകത്തിലെ വിശദമായ രേഖ നമ്മെ ബോധ്യപ്പെടുത്തുന്നു. തന്റെ ജനത്തിന്റെ ഏതെങ്കിലും നൻമയോ അർഹതയോ നിമിത്തമല്ല, പിന്നെയോ അവന്റെ വലിയ കരുണയിൽനിന്നും അനർഹദയയിൽനിന്നുമാണ് അവന്റെ പ്രീതി കൈവരുന്നത്.
2. സംഖ്യാപുസ്തകം എന്ന പേർ എന്തിനെ പരാമർശിക്കുന്നു, എന്നാൽ കൂടുതൽ ഉചിതമായ ഏതു പേർ യഹൂദൻമാർ ഈ പുസ്തകത്തിനു കൊടുത്തു?
2 സംഖ്യാപുസ്തകം എന്ന പേര് 1-4, 26 എന്നീ അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നപ്രകാരം ആദ്യം സീനായി പർവതത്തിങ്കലും പിന്നീടു മോവാബ് സമഭൂമിയിലും വെച്ചു നടന്ന ജനത്തിന്റെ സംഖ്യയെടുക്കലിനെ പരാമർശിക്കുന്നു. ഈ പേർ എടുത്തിരിക്കുന്നതു ലാററിൻ വൾഗേററിലെ ന്യൂമെറി എന്ന തലക്കെട്ടിൽനിന്നാണ്, അതു ഗ്രീക്ക് സെപ്ററുവജിൻറിലെ അരിത്മോയി-ൽനിന്ന് ഉത്ഭവിച്ചതുമാണ്. എന്നിരുന്നാലും യഹൂദൻമാർ കൂടുതൽ ഉചിതമായി ഈ പുസ്തകത്തെ ബെമിധ്ബാർ എന്നു വിളിക്കുന്നു, അതിന്റെ അർഥം “മരുഭൂമിയിൽ” എന്നാണ്. മിധ്ബാർ എന്ന എബ്രായ പദം നഗരങ്ങളും പട്ടണങ്ങളുമില്ലാത്ത തുറസ്സായ ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു. സംഖ്യാപുസ്തകത്തിലെ സംഭവങ്ങൾ കനാന്റെ തെക്കും കിഴക്കുമുളള മരുഭൂമിയിൽവെച്ചാണു നടന്നത്.
3. സംഖ്യാപുസ്തകത്തിന്റെ എഴുത്തുകാരൻ മോശയാണെന്നു തെളിയിക്കുന്നത് എന്ത്?
3 തെളിവനുസരിച്ചു സംഖ്യാപുസ്തകം ഉൽപ്പത്തിമുതൽ ആവർത്തനപുസ്തകം വരെയുളള അഞ്ചു പുസ്തകങ്ങളടങ്ങിയ മൂല വാല്യത്തിന്റെ ഭാഗമായിരുന്നു. അതിന്റെ ആദ്യവാക്യം നേരത്തെയുളളതിനോടു ബന്ധിപ്പിച്ചുകൊണ്ട് മൂലഎബ്രായയിൽ “കൂടാതെ” എന്ന ഘടകത്തോടെ തുടങ്ങുന്നു. അങ്ങനെ, അതു മുൻരേഖകളുടെ എഴുത്തുകാരനായ മോശയാൽ എഴുതപ്പെട്ടിരിക്കണം. കൂടാതെ, “മോശ എഴുതിക്കൊണ്ടിരുന്നു” എന്ന പുസ്തകത്തിലെ പ്രസ്താവനയിൽനിന്നും “യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ” എന്ന അന്ത്യപ്രസ്താവത്തിൽനിന്നും ഇതു വ്യക്തമാണ്.—സംഖ്യാ. 33:2, NW; 36:13.
4. സംഖ്യാപുസ്തകം ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു, പുസ്തകം എപ്പോൾ പൂർത്തിയായി?
4 ഇസ്രായേല്യർ ഒരു വർഷവും ഏതാനും ദിവസങ്ങളും മുമ്പേ ഈജിപ്തു വിട്ടുപോന്നിരുന്നു. പുറപ്പാടിനു ശേഷം രണ്ടാം സംവത്സരം രണ്ടാം മാസത്തിൽ വിവരണം ഏറെറടുത്തുകൊണ്ടു സംഖ്യാപുസ്തകം പൊ.യു.മു. 1512 മുതൽ 1473 വരെയുളള 38 വർഷവും ഒൻപതു മാസവും ഉൾപ്പെടുത്തുന്നു. (സംഖ്യാ. 1:1; ആവ. 1:3) ഈ കാലഘട്ടത്തിനു ചേരുന്നതല്ലെങ്കിലും സംഖ്യാപുസ്തകം 7:1-88-ലും 9:1-15-ലും പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളെ പശ്ചാത്തലവിവരങ്ങളായി ഉൾപ്പെടുത്തുന്നു. പുസ്തകത്തിന്റെ നേരത്തെയുളള ഭാഗങ്ങൾ സംഭവങ്ങൾ നടന്നപ്പോൾ രേഖപ്പെടുത്തിയെന്നുളളതിനു സംശയമില്ല, എന്നാൽ പൊ.യു.മു. 1473 എന്ന കലണ്ടർ വർഷത്തിന്റെ പ്രാരംഭത്തിൽ, മരുഭൂമിയിലെ 40-ാം വർഷത്തിന്റെ അവസാനത്തോടടുക്കുന്നതുവരെ സംഖ്യാപുസ്തകം പൂർത്തീകരിക്കാൻ മോശക്കു കഴിയുമായിരുന്നില്ലെന്നുളളതു സ്പഷ്ടമാണ്.
5. ഏതു സവിശേഷതകൾ സംഖ്യാപുസ്തകത്തിന്റെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തുന്നു?
5 വിവരണത്തിന്റെ വിശ്വാസ്യത സംബന്ധിച്ചു സംശയമുണ്ടായിരിക്കാവുന്നതല്ല. അവർ സഞ്ചരിച്ച പൊതുവേ ഊഷരമായ ദേശത്തെ സംബന്ധിച്ച് അത് ഒരു “ഭയങ്കരമായ മഹാമരുഭൂമി” ആയിരുന്നുവെന്നു മോശ പറഞ്ഞു, ചിതറിപ്പാർക്കുന്ന നിവാസികൾ നിരന്തരം മേച്ചൽസ്ഥലങ്ങളും വെളളവുമന്വേഷിച്ചു നീങ്ങിക്കൊണ്ടിരിക്കത്തക്കവണ്ണം അത് ഇന്നും സത്യമാണ്. (ആവ. 1:19) കൂടാതെ, ജനതയുടെ പാളയമടിക്കലിനെയും അഭിഗമനത്തിന്റെ ക്രമത്തെയും പാളയകാര്യങ്ങളെ ഭരിക്കാനുളള കാഹള മുന്നറിയിപ്പുകളെയും സംബന്ധിച്ച വിശദമായ നിർദേശങ്ങൾ തീർച്ചയായും ഈ വിവരണം “മരുഭൂമിയിൽ”വെച്ച് എഴുതിയെന്നു സാക്ഷ്യപ്പെടുത്തുന്നു.—സംഖ്യാ. 1:1.
6. പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങൾ സംഖ്യാപുസ്തകത്തെ പിന്താങ്ങുന്നതെങ്ങനെ?
6 കനാനിലേക്കുളള തങ്ങളുടെ സംഘടിത പര്യടനംകഴിഞ്ഞു മടങ്ങിവന്നപ്പോൾ “പട്ടണങ്ങൾ ഏററവും ഉറപ്പും വലിപ്പവുമുളളവ” ആണെന്നു ചാരൻമാർ നൽകിയ ഭയം നിറഞ്ഞ റിപ്പോർട്ടുപോലും ശരിയാണെന്നു പുരാവസ്തുശാസ്ത്രം തെളിയിക്കുന്നു. (13:28) ആ കാലത്തെ കനാൻനിവാസികൾ വടക്കു യിസ്രെയേൽ താഴ്വരമുതൽ തെക്കു ഗെരാർവരെ രാജ്യത്തു നെടുനീളെ പലേടങ്ങളിലും കെട്ടിയിരുന്ന കോട്ടകളുടെ ഒരു പരമ്പരയാൽ തങ്ങളുടെ അധികാരം ഉറപ്പിച്ചിരുന്നുവെന്ന് ആധുനികനാളിലെ കണ്ടുപിടിത്തങ്ങൾ പ്രകടമാക്കിയിരിക്കുന്നു. നഗരങ്ങൾ കോട്ടകെട്ടിയുറപ്പിച്ചിരുന്നുവെന്നു മാത്രമല്ല, സാധാരണമായി കുന്നുകൾക്കുമുകളിൽ നിർമിക്കുകയും ചെയ്തിരുന്നു, തലമുറകളായി നിരപ്പുളള ഈജിപ്തുദേശത്തു വസിച്ചിരുന്ന ഇസ്രായേല്യരെപ്പോലെയുളള ജനങ്ങൾക്ക് അത്യന്തം ഗംഭീരമായനുഭവപ്പെടുംവിധം മതിലുകൾക്കുമീതെ ഉയർന്നുനിൽക്കുന്ന ഗോപുരങ്ങളും അവയ്ക്കുണ്ടായിരുന്നു.
7. സംഖ്യാപുസ്തകം സത്യസന്ധതയുടെ ഏതു മുദ്ര വഹിക്കുന്നു?
7 ലോകത്തിലെ ജനതകൾ തങ്ങളുടെ പരാജയങ്ങളെ മൂടിവെക്കാനും തങ്ങളുടെ ദിഗ്വിജയങ്ങളെ വലുതാക്കിക്കാണിക്കാനും പ്രവണതയുളളവരാണ്, എന്നാൽ ചരിത്രപരമായ സത്യതയെ വിളിച്ചറിയിക്കുന്ന ഒരു സത്യസന്ധതയോടെ, ഇസ്രായേലിനെ അമാലേക്യരും കനാന്യരും പൂർണമായി തുരത്തിയെന്നു സംഖ്യാപുസ്തകത്തിലെ വിവരണം പറയുന്നു. (14:45) ജനം വിശ്വാസമില്ലാത്തവരെന്നു തെളിഞ്ഞതായും ദൈവത്തോട് അനാദരവു കാണിച്ചതായും അതു തുറന്നു സമ്മതിക്കുന്നു. (14:11) ദൈവത്തിന്റെ പ്രവാചകനായ മോശ ശ്രദ്ധേയമായ നിഷ്കപടതയോടെ ജനതയുടെയും തന്റെ സഹോദരപുത്രൻമാരുടെയും സ്വന്തം സഹോദരന്റെയും സഹോദരിയുടെയും പാപങ്ങളെ തുറന്നുകാട്ടുന്നു. അവൻ തന്നേത്തന്നെയും ഒഴിവാക്കുന്നില്ല, എന്തുകൊണ്ടെന്നാൽ മെരീബയിൽവെച്ചു വെളളം പ്രദാനംചെയ്തപ്പോൾ യഹോവയെ വിശുദ്ധീകരിക്കുന്നതിൽ താൻ പരാജയപ്പെട്ട സമയത്തെക്കുറിച്ചും തന്നിമിത്തം വാഗ്ദത്തനാട്ടിൽ പ്രവേശിക്കുന്നതിനുളള പദവി നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും അവൻ പറയുന്നു.—3:4; 12:1-15; 20:7-13.
8. മററു ബൈബിളെഴുത്തുകാർ സംഖ്യാപുസ്തകത്തിന്റെ നിശ്വസ്തതയെ സാക്ഷ്യപ്പെടുത്തുന്നതെങ്ങനെ?
8 ഈ വിവരണം ദൈവനിശ്വസ്തവും പ്രയോജനപ്രദവുമായ തിരുവെഴുത്തുകളുടെ യഥാർഥ ഭാഗമാണെന്നുളളത്, അതിലെ മിക്കവാറും എല്ലാ പ്രധാന സംഭവങ്ങളെയും മററനേകം വിശദാംശങ്ങളെയും മററു ബൈബിളെഴുത്തുകാർ നേരിട്ടു പരാമർശിക്കുന്നുവെന്ന വസ്തുതയാൽ തെളിയിക്കപ്പെടുന്നു, അവരിലനേകർ അവയുടെ പ്രാധാന്യത്തെ പ്രദീപ്തമാക്കുകയും ചെയ്യുന്നുണ്ട്. ദൃഷ്ടാന്തത്തിനു യോശുവ (യോശു. 4:12; 14:2), യിരെമ്യാവ് (2 രാജാ. 18:4), നെഹെമ്യാവ് (നെഹെ. 9:19-22), ആസാഫ് (സങ്കീ. 78:14-41), ദാവീദ് (സങ്കീ. 95:7-11) യെശയ്യാവ് (യെശ. 48:21), യെഹെസ്കേൽ (യെഹെ. 20:13-24), ഹോശേയ (ഹോശേ. 9:10), ആമോസ് (ആമോ. 5:25), മീഖാ (മീഖാ 6:5), സ്തേഫാനോസിന്റെ പ്രസംഗത്തെക്കുറിച്ചുളള തന്റെ രേഖയിൽ ലൂക്കൊസ് (പ്രവൃ. 7:36), പൗലൊസ് (1 കൊരി. 10:1-11), പത്രൊസ് (2 പത്രൊ. 2:15, 16) യൂദാ (യൂദാ 11), പെർഗമംസഭയോടുളള യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തുമ്പോൾ യോഹന്നാൻ (വെളി. 2:14) എന്നിവരെല്ലാം യേശുക്രിസ്തു ചെയ്തതുപോലെതന്നെ സംഖ്യാപുസ്തകത്തിലെ രേഖയിൽനിന്നു വിവരങ്ങൾ എടുക്കുന്നു.—യോഹ. 3:14.
9. സംഖ്യാപുസ്തകം യഹോവയെ സംബന്ധിച്ച് എന്ത് ഊന്നിപ്പറയുന്നു?
9 അപ്പോൾ സംഖ്യാപുസ്തകം എന്ത് ഉദ്ദേശ്യമാണു സാധിക്കുന്നത്? സത്യമായി അതിലെ വിവരണം ചരിത്രപരമായതിനെക്കാൾ കവിഞ്ഞ മൂല്യമുളളതാണ്. യഹോവ ക്രമമുളള ദൈവമാകുന്നുവെന്നും തന്റെ സൃഷ്ടികളുടെ സമ്പൂർണഭക്തി ആവശ്യപ്പെടുന്നുവെന്നും സംഖ്യാപുസ്തകം ഊന്നിപ്പറയുന്നു. വായനക്കാരൻ ഇസ്രായേലിന്റെ സംഖ്യയെടുക്കലും പരിശോധനയും വേർതിരിക്കലും നിരീക്ഷിക്കുകയും ജനതയുടെ അനുസരണക്കേടിന്റെയും മത്സരത്തിന്റെയും ഗതി യഹോവയെ അനുസരിക്കേണ്ടതിന്റെ മർമപ്രധാനമായ ആവശ്യം ഊന്നിപ്പറയുന്നതിന് ഉപയോഗിക്കുന്നതു കാണുകയും ചെയ്യുമ്പോൾ ഇത് അയാളുടെ മനസ്സിൽ വിശദമായി പതിപ്പിക്കപ്പെടുന്നു.
10. ആരുടെ പ്രയോജനത്തിനുവേണ്ടിയാണു സംഖ്യാപുസ്തകം സൂക്ഷിക്കപ്പെട്ടത്, എന്തുകൊണ്ട്?
10 ആസാഫ് വിശദീകരിച്ച പ്രകാരംതന്നെ, വരാനുളള തലമുറകൾ “തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചു നടക്കയും തങ്ങളുടെ പിതാക്കൻമാരെപ്പോലെ ശാഠ്യവും മത്സരവുമുളള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്ത മനസ്സുളേളാരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന്നു” അവരുടെ പ്രയോജനത്തിനുവേണ്ടിയാണ് ഈ രേഖ കാത്തുസൂക്ഷിച്ചത്. (സങ്കീ. 78:7, 8) സംഖ്യാപുസ്തകത്തിലെ സംഭവങ്ങൾ, യഹൂദൻമാരുടെ ഇടയിലെ പാവനമായ ഗാനങ്ങളായിരുന്നതും തന്നിമിത്തം ജനത്തിനു പ്രയോജനകരമെന്ന നിലയിൽ മിക്കപ്പോഴും ആവർത്തിക്കപ്പെട്ടിരുന്നതുമായ സങ്കീർത്തനങ്ങളിൽ വീണ്ടും വീണ്ടും എണ്ണിപ്പറയപ്പെട്ടു.—സങ്കീർത്തനങ്ങൾ 78, 95, 105, 106, 135, 136.
സംഖ്യാപുസ്തകത്തിന്റെ ഉളളടക്കം
11. സംഖ്യാപുസ്തകത്തിന്റെ ഉളളടക്കം ഏതു മൂന്നു ഭാഗങ്ങളായി തിരിക്കാൻ കഴിയും?
11 സംഖ്യാപുസ്തകത്തിനു ന്യായയുക്തമായി മൂന്നു ഭാഗങ്ങളുണ്ട്. ഇവയിൽ 10-ാം അധ്യായം 10-ാം വാക്യത്തിൽ പര്യവസാനിക്കുന്ന ആദ്യഭാഗം ഇസ്രായേല്യർ സീനായി പർവതത്തിങ്കൽതന്നെ പാളയമടിച്ചിരുന്നപ്പോൾ നടന്ന സംഭവങ്ങളെ ഉൾപ്പെടുത്തുന്നു. 21-ാം അധ്യായത്തോടെ പര്യവസാനിക്കുന്ന അടുത്ത ഭാഗം അവർ മോവാബ്യസമഭൂമിയിലെത്തുന്നതുവരെ മരുഭൂമിയിലായിരുന്ന അടുത്ത 38 വർഷവും ഒന്നോ രണ്ടോ മാസവും കൂടെ ഉൾപ്പെടുന്ന കാലഘട്ടത്തിൽ എന്തു സംഭവിച്ചുവെന്നു പറയുന്നു. 36-ാം അധ്യായംവരെയുളള മൂന്നാം ഭാഗം ഇസ്രായേല്യർ വാഗ്ദത്തദേശത്തു പ്രവേശിക്കാൻ ഒരുങ്ങവേ മോവാബ് സമഭൂമിയിൽ നടന്ന സംഭവങ്ങളെ സംബന്ധിക്കുന്നതാണ്.
12. സീനായിയിലെ ഇസ്രായേല്യപാളയം എത്ര വലുതാണ്, പാളയം എങ്ങനെ സംഘടിപ്പിക്കപ്പെടുന്നു?
12 സീനായി പർവതത്തിങ്കലെ സംഭവങ്ങൾ (1:1–10:10). ഇസ്രായേല്യർ അപ്പോൾത്തന്നെ ഏതാണ്ട് ഒരു വർഷമായി സീനായി പർവതപ്രദേശത്തായിരുന്നു. ഇവിടെ അവർ സുസംഘടിത സ്ഥാപനമായി വാർത്തെടുക്കപ്പെട്ടിരുന്നു. യഹോവയുടെ കൽപ്പനപ്രകാരം 20 വയസ്സും മേലോട്ടും പ്രായമുളള സകല പുരുഷൻമാരുടെയും ജനസംഖ്യ ഇപ്പോൾ എടുക്കുന്നു. ഗോത്രങ്ങൾ, മനശ്ശെയിലെ 32,200 തുടങ്ങി യഹൂദയിലെ 74,600 വരെ ശരീരശേഷിയുളള പുരുഷൻമാർ വലിപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു. ഇസ്രായേലിന്റെ സൈന്യത്തിൽ സേവിക്കാൻ യോഗ്യതയുളള മൊത്തം 6,03,550 പുരുഷൻമാർ ഉണ്ടായിരുന്നു. ഇതു ലേവ്യരും സ്ത്രീകളും കുട്ടികളും കൂടാതെയാണ് —ഒരുപക്ഷേ മുപ്പതു ലക്ഷമോ കൂടുതലോ വരുന്ന ഒരു പാളയംതന്നെ. തിരുനിവാസം ലേവ്യരോടുകൂടെ പാളയത്തിന്റെ മധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. ഓരോ വശത്തും നിർദിഷ്ട സ്ഥലങ്ങളിൽ മററ് ഇസ്രായേല്യർ മൂന്നു-ഗോത്ര വിഭാഗങ്ങളായി പാളയമടിക്കുന്നു. പാളയം നീങ്ങേണ്ടതുളളപ്പോൾ അഭിഗമനത്തിനുളള ക്രമം സംബന്ധിച്ച് ഓരോ ഗോത്രത്തിനും നിർദേശങ്ങളുണ്ട്. യഹോവ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു, രേഖ പറയുന്നു: “യഹോവ മോശയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു.” (2:34) അവർ യഹോവയെ അനുസരിക്കുകയും ദൈവത്തിന്റെ ദൃശ്യപ്രതിനിധിയായ മോശയെ ബഹുമാനിക്കുകയും ചെയ്യുന്നു.
13. ലേവ്യർ ഏതു ക്രമീകരണപ്രകാരം സേവനത്തിനു നിയോഗിക്കപ്പെടുന്നു?
13 അനന്തരം ഇസ്രായേലിലെ ആദ്യജാതൻമാർക്കുവേണ്ടി ഒരു മറുവിലയായി ലേവ്യർ യഹോവയുടെ സേവനത്തിനുവേണ്ടി വേർതിരിക്കപ്പെടുന്നു. അവർ ലേവിയുടെ മൂന്നു പുത്രൻമാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നിവരിൽനിന്നുളള വംശോല്പത്തിപ്രകാരം മൂന്നു കൂട്ടങ്ങളായി തിരിക്കപ്പെടുന്നു. ഈ തിരിവിന്റെ അടിസ്ഥാനത്തിലാണു പാളയത്തിലെ സ്ഥാനങ്ങളും സേവന ഉത്തരവാദിത്വങ്ങളും നിർണയിക്കപ്പെടുന്നത്. തിരുനിവാസം വഹിച്ചുകൊണ്ടുപോകുന്ന ഭാരിച്ച വേല അവർ 30 വയസ്സുമുതൽ ചെയ്യണം. ഭാരം കുറഞ്ഞ വേല ചെയ്യുന്നതിന് 25 വയസ്സുമുതലുളള മററുളളവർ സേവിക്കുന്നതിനുളള ക്രമീകരണം ചെയ്യുന്നു. (ഇതു ദാവീദിന്റെ കാലത്ത് 20 വയസ്സായി കുറച്ചു.)—1 ദിന. 23:24-32; എസ്രാ 3:8.
14. പാളയത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിന് ഏതു നിർദേശങ്ങൾ കൊടുക്കുന്നു?
14 പാളയം ശുദ്ധമായി സൂക്ഷിക്കേണ്ടതിന്, രോഗബാധിതരാകുന്നവരോടുളള സമ്പർക്കനിരോധം ഏർപ്പെടുത്തുന്നതിനും അവിശ്വസ്ത നടപടികൾക്കു പരിഹാരം വരുത്തുന്നതിനും തന്റെ ഭാര്യയുടെ നടത്തയിൽ ഒരു പുരുഷനു സംശയംതോന്നിയേക്കാവുന്ന കേസുകളിൽ തീരുമാനമുണ്ടാക്കുന്നതിനും യഹോവക്കു നാസീർവ്രതസ്ഥരായി ജീവിക്കാൻ പ്രതിജ്ഞയാൽ വേർതിരിക്കപ്പെടുന്നവരുടെ ശരിയായ നടത്തക്ക് ഉറപ്പുവരുത്തുന്നതിനുമുളള നിർദേശങ്ങൾ കൊടുക്കപ്പെടുന്നു. ജനം തങ്ങളുടെമേൽ ദൈവനാമം വഹിക്കേണ്ടിയിരുന്നതിനാൽ അവർ അവന്റെ കൽപ്പനകൾക്കനുസരണമായി നടക്കണമായിരുന്നു.
15. (എ) യാഗപീഠത്തിന്റെ ഉത്ഘാടനത്തോടുളള ബന്ധത്തിൽ, ഏതു സംഭാവനകൾ കൊടുക്കപ്പെട്ടു? (ബി) ഇസ്രായേൽ ഏതു ബന്ധം ഓർക്കേണ്ടതാണ്, പെസഹ എന്തിനെക്കുറിച്ച് അവരെ ഓർമിപ്പിക്കേണ്ടതാണ്?
15 മുൻമാസത്തെ ചില വിശദാംശങ്ങൾ പൂരിപ്പിച്ചശേഷം (സംഖ്യാ. 7:1, 10; പുറ. 40:17), അടുത്തതായി മോശ ജനത്തിലെ 12 പ്രഭുക്കൻമാർ യാഗപീഠത്തിന്റെ ഉത്ഘാടനസമയംമുതലുളള 12 ദിവസങ്ങളിൽ വസ്തുക്കൾ സംഭാവന കൊടുത്തതിനെക്കുറിച്ചു പറയുന്നു. അതിൽ മത്സരമോ സ്വമഹത്ത്വം തേടലോ ഇല്ലായിരുന്നു; ഓരോരുത്തരും കൃത്യമായി മററുളളവർ കൊടുത്തടത്തോളംതന്നെ സംഭാവനചെയ്തു. ഈ പ്രഭുക്കൻമാർക്കു മീതെ, മോശയുടെയും മീതെതന്നെ, മോശയോടു നിർദേശങ്ങൾ പറയുന്ന യഹോവ ഉണ്ടെന്ന് എല്ലാവരും ഇപ്പോൾ മനസ്സിൽ പിടിക്കണം. അവർ യഹോവയോടുളള തങ്ങളുടെ ബന്ധം ഒരിക്കലും മറക്കരുത്. പെസഹ, ഈജിപ്തിൽനിന്നു നൽകിയ അത്ഭുതകരമായ വിടുതൽ അവരെ ഓർമിപ്പിക്കുന്നതിനാണ്. അവർ ഈജിപ്തിൽനിന്നു പുറപ്പെട്ട ശേഷം ഒരു വർഷം കഴിഞ്ഞ് ഇവിടെ മരുഭൂമിയിൽ നിശ്ചിതസമയത്ത് അതാഘോഷിക്കുന്നു.
16. യഹോവ ജനതയെ എങ്ങനെ നയിക്കുന്നു, ഏതു കാഹള മുന്നറിയിപ്പുകൾ ക്രമീകരിക്കുന്നു?
16 ഈജിപ്തിൽനിന്നുളള ഇസ്രായേലിന്റെ നീക്കത്തെ നയിച്ചിരുന്നതുപോലെതന്നെ യഹോവ ജനതയെ അതിന്റെ യാത്രകളിൽ സാക്ഷ്യകൂടാരത്തിന്റെ തിരുനിവാസത്തെ മൂടുന്ന പകലത്തെ ഒരു മേഘത്താലും രാത്രിയിലെ അഗ്നിയുടെ പ്രത്യക്ഷതയാലും നയിക്കുന്നതിൽ തുടരുന്നു. മേഘം നീങ്ങുമ്പോൾ ജനത നീങ്ങുന്നു. മേഘം തിരുനിവാസത്തിനുമീതെ തങ്ങുമ്പോൾ ജനം ഏതാനും ദിവസത്തേക്കോ ഒരു മാസത്തേക്കോ ദീർഘകാലത്തേക്കോ ആയാലും പാളയമടിച്ചു കഴിയുന്നു, എന്തുകൊണ്ടെന്നാൽ വിവരണം നമ്മോടു പറയുന്നു: “യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.” (സംഖ്യാ. 9:23) സീനായിയിൽനിന്നു പോകുന്നതിനുളള സമയം അടുക്കുമ്പോൾ, ജനത്തെ കൂട്ടിവരുത്തുന്നതിനും അവരുടെ മരുപ്രയാണസമയത്തു പാളയത്തിന്റെ വിവിധ വിഭാഗങ്ങളെ നയിക്കുന്നതിനുമായി കാഹള മുന്നറിയിപ്പുകൾക്ക് ഏർപ്പാടുചെയ്യുന്നു.
17. അഭിഗമനത്തിന്റെ നടപടിക്രമം വർണിക്കുക.
17 മരുഭൂമിയിലെ സംഭവങ്ങൾ (10:11–21:35). ഒടുവിൽ, രണ്ടാം മാസം 20-ാം ദിവസം യഹോവ തിരുനിവാസത്തിൻമീതെനിന്നു മേഘം ഉയർത്തുകയും അങ്ങനെ സീനായിപ്രദേശത്തുനിന്നുളള ഇസ്രായേലിന്റെ പുറപ്പാടിന് അറിയിപ്പുകൊടുക്കുകയും ചെയ്യുന്നു. തങ്ങളുടെ മധ്യേ യഹോവയുടെ ഉടമ്പടിയുടെ പെട്ടകവുമായി അവർ ഏതാണ്ടു 240 കിലോമീററർ വടക്കുളള കാദേശ്ബെർന്നേയയിലേക്കു പുറപ്പെടുന്നു. പകൽ അവർ മാർച്ചുചെയ്യുമ്പോൾ യഹോവയുടെ മേഘം അവർക്കുമീതെ ഉണ്ട്. പെട്ടകം പുറപ്പെടുന്ന ഓരോ പ്രാവശ്യവും, എഴുന്നേററു തന്റെ ശത്രുക്കളെ ചിതറിക്കാൻ മോശ യഹോവയോടു പ്രാർഥിക്കുന്നു. അതു വിശ്രമിക്കുന്ന ഓരോ പ്രാവശ്യവും യഹോവേ “അനേകായിരമായ ഇസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ” എന്ന് അവൻ പ്രാർഥിക്കുന്നു.—10:36.
18. കാദേശ്-ബെർന്നേയയിലേക്കുളള വഴിമധ്യേ ഏതു പരാതി പൊട്ടിപ്പുറപ്പെടുന്നു, യഹോവ പാളയത്തിൽ ദിവ്യാധിപത്യ നടപടിക്രമം ക്രമീകരിക്കുന്നത് എങ്ങനെ?
18 എന്നിരുന്നാലും പാളയത്തിൽ അസ്വസ്ഥത ഉടലെടുക്കുന്നു. വടക്കോട്ടു കാദേശ്-ബെർന്നേയയിലേക്കുളള യാത്രയിൽ പരാതിപറച്ചിലിന്റെ മൂന്നവസരങ്ങളെങ്കിലുമുണ്ട്. അതിന്റെ ആദ്യത്തെ പൊട്ടിപ്പുറപ്പെടലിനെ തകർക്കാൻ ജനത്തിൽ ചിലരെ ദഹിപ്പിച്ചുകളയുന്നതിനു യഹോവ തീ അയയ്ക്കുന്നു. പിന്നീടു “സമ്മിശ്രപുരുഷാരം,” തങ്ങൾക്ക് ആഹാരമായി മേലാൽ മന്നായല്ലാതെ ഈജിപ്തിലെ മത്സ്യവും വെളളരിക്കയും മത്തങ്ങയും ഉളളിയും ചുവന്നുളളിയും വെളുത്തുളളിയും ഇല്ലെന്ന് ഇസ്രായേൽ വിലപിക്കാനിടയാക്കുന്നു. (11:4) മോശ വളരെ ദുഃഖിതനായതുകൊണ്ട് ആ ജനങ്ങളുടെയെല്ലാം പരിചാരകനായി തുടരാനനുവദിക്കുന്നതിനു പകരം തന്നെ കൊന്നുകളയാൻ യഹോവയോട് അപേക്ഷിക്കുന്നു. പരിഗണനയോടെ യഹോവ മോശയിൽനിന്ന് ആത്മാവിൽ കുറേ എടുത്തു പ്രായമേറിയ 70 പുരുഷൻമാരുടെമേൽ വെക്കുന്നു, അവർ പാളയത്തിൽ പ്രവാചകൻമാരായി മോശയെ സഹായിക്കാൻ തുടങ്ങുന്നു. പിന്നീട്, ധാരാളം മാംസം കിട്ടുന്നു. മുമ്പൊരിക്കൽ സംഭവിച്ചിരുന്നതുപോലെ, യഹോവയിൽനിന്നുളള ഒരു കാററ് കടലിൽനിന്നു കാടകളെ അടിച്ചുകയററുന്നു, ജനം അത്യാഗ്രഹത്തോടെ വലിയ അളവിൽ പിടിച്ചുകൂട്ടുന്നു, സ്വാർഥപൂർവം അവയെ കൂനകൂട്ടിക്കൊണ്ടുതന്നെ. യഹോവയുടെ കോപം ജനത്തിനുനേരെ ജ്വലിക്കുകയും അവരുടെ സ്വാർഥപരമായ അത്യാശ നിമിത്തം അനേകരെ വധിക്കുകയും ചെയ്യുന്നു.—പുറ. 16:2, 3, 13.
19. യഹോവ മിര്യാമിന്റെയും അഹരോന്റെയും കുററംപറച്ചിലിനെ കൈകാര്യം ചെയ്യുന്നത് എങ്ങനെ?
19 കുഴപ്പം തുടരുന്നു. തങ്ങളുടെ ഇളയ സഹോദരനായ മോശയെ ഉചിതമായി യഹോവയുടെ പ്രതിനിധിയെന്ന നിലയിൽ വീക്ഷിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടു മിര്യാമും അഹരോനും അടുത്ത കാലത്തു പാളയത്തിലേക്കു വന്ന മോശയുടെ ഭാര്യയുടെ കാര്യത്തിൽ അവനിൽ കുററം കണ്ടെത്തുന്നു. “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉളള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു”വെങ്കിലും അവർ മോശയുടേതിനു സമാനമായ കൂടുതൽ അധികാരം ആവശ്യപ്പെടുന്നു. (സംഖ്യാ. 12:3) യഹോവതന്നെ കാര്യം നേരെയാക്കുകയും പരാതിയുടെ കാരണക്കാരിയായിരിക്കാനിടയുളള മിര്യാമിനു കുഷ്ഠം വരുത്തിക്കൊണ്ടു മോശക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് അറിയിക്കുകയും ചെയ്യുന്നു. മോശയുടെ മധ്യസ്ഥതയാൽ മാത്രമാണ് അവൾ പിന്നീടു സൗഖ്യം പ്രാപിക്കുന്നത്.
20, 21. ഏതു സംഭവങ്ങൾ ഇസ്രായേൽ മരുഭൂമിയിൽ 40 വർഷം അലയണമെന്നുളള യഹോവയുടെ കൽപ്പനക്കിടയാക്കുന്നു?
20 കാദേശിൽ വന്ന് ഇസ്രായേൽ വാഗ്ദത്തദേശത്തിന്റെ കവാടത്തിങ്കൽ പാളയമടിക്കുന്നു. ഇപ്പോൾ ദേശം ഒററുനോക്കുന്നതിനു ചാരൻമാരെ അയയ്ക്കാൻ യഹോവ മോശയോടു നിർദേശിക്കുന്നു. തെക്കുനിന്നു പ്രവേശിച്ച് അവർ 40 ദിവസംകൊണ്ടു നൂറുകണക്കിനു കിലോമീററർ നടന്നു “ഹാമാത്തിനുപോകുന്ന വഴി”വരെ വടക്കോട്ടു യാത്ര ചെയ്യുന്നു. (13:21) അവർ കനാനിലെ കുറേ പുഷ്ടിയുളള ഫലങ്ങളുമായി മടങ്ങിവരുമ്പോൾ ഇത്ര ശക്തമായ ഒരു ജനത്തിനെതിരെയും കോട്ടകെട്ടിയുറപ്പിച്ച ഇത്ര വലിയ നഗരങ്ങൾക്കെതിരെയും കയറിച്ചെല്ലുന്നതു മൗഢ്യമായിരിക്കുമെന്നു ചാരൻമാരിൽ പത്തുപേർ വിശ്വാസരഹിതമായി വാദിക്കുന്നു. കാലേബ് ഒരു അനുകൂല റിപ്പോർട്ടോടെ സഭയെ ശാന്തമാക്കാൻ ശ്രമിക്കുന്നു, എന്നാൽ വിജയിക്കുന്നില്ല. മത്സരികളായ ചാരൻമാർ ദേശം “നിവാസികളെ തിന്നുകളയുന്ന”താണെന്ന് അവകാശപ്പെട്ടുകൊണ്ടും “ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായൻമാർ” ആകുന്നുവെന്നു പറഞ്ഞുകൊണ്ടും ഇസ്രായേല്യരുടെ ഹൃദയങ്ങളിൽ ഭയം ജനിപ്പിക്കുന്നു. മത്സരത്തിന്റെ പിറുപിറുപ്പുകൾ പാളയത്തിൽ വീശിയടിക്കുമ്പോൾ “നമ്മോടുകൂടെ യഹോവ ഉളളതുകൊണ്ടു അവരെ ഭയപ്പെടരുതു” എന്നു യോശുവയും കാലേബും അഭ്യർഥിക്കുന്നു. (13:32; 14:9) എന്നിരുന്നാലും, സഭ അവരെ കല്ലെറിയുന്നതിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങുന്നു.
21 അപ്പോൾ യഹോവ നേരിട്ട് ഇടപെടുകയും മോശയോട് ഇങ്ങനെ പറയുകയും ചെയ്യുന്നു: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുളള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?” (14:11) യഹോവയുടെ നാമവും കീർത്തിയും ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടു ജനതയെ നശിപ്പിക്കരുതെന്നു മോശ അവനോടു അഭ്യർഥിക്കുന്നു. അതുകൊണ്ടു ജനത്തിന്റെ ഇടയിൽ 20 വയസ്സും മേലോട്ടും പ്രായമുളളവരായി പേർ ചേർത്തിട്ടുളള എല്ലാവരും ചത്തൊടുങ്ങുന്നതുവരെ ഇസ്രായേൽ മരുഭൂമിയിൽ അലഞ്ഞുനടക്കുന്നതിൽ തുടരണമെന്നു യഹോവ കൽപ്പിക്കുന്നു. പേർ ചേർത്ത പുരുഷൻമാരിൽ യോശുവയും കാലേബും മാത്രമേ വാഗ്ദത്തദേശത്തു പ്രവേശിക്കാൻ അനുവദിക്കപ്പെടുകയുളളു. ജനം സ്വന്തമായി മുൻകൈ എടുത്തു കയറിപ്പോകാൻ വ്യർഥമായി ശ്രമിക്കുന്നു, അമാലേക്യരിൽനിന്നും കനാന്യരിൽനിന്നും ഭയങ്കര പരാജയം ഏററുവാങ്ങാൻ മാത്രം. യഹോവയോടും അവന്റെ വിശ്വസ്ത പ്രതിനിധികളോടുമുളള അനാദരവിനു ജനം എത്ര ഉയർന്ന വിലയാണ് ഒടുക്കുന്നത്!
22. അനുസരണത്തിന്റെ പ്രാധാന്യം ഏതു വിധങ്ങളിൽ ഊന്നിപ്പറയുന്നു?
22 സത്യമായി, അവർ വളരെയധികം അനുസരണം പഠിക്കേണ്ടതുണ്ട്. ഉചിതമായി, യഹോവ അവർക്ക് ഈ ആവശ്യത്തെ ഊന്നിപ്പറയുന്ന കൂടുതലായ നിയമങ്ങൾ കൊടുക്കുന്നു. അവർ വാഗ്ദത്തദേശത്തു വരുമ്പോൾ തെററുകൾക്കു പരിഹാരംചെയ്യണമെന്നും എന്നാൽ മനഃപൂർവം അനുസരണക്കേടു കാണിക്കുന്നവരെ തീർച്ചയായും ഛേദിച്ചുകളയണമെന്നും അവൻ അവരെ അറിയിക്കുന്നു. അങ്ങനെ, ശബത്തുനിയമം ലംഘിച്ചുകൊണ്ട് ഒരു മനുഷ്യൻ വിറകു ശേഖരിക്കുന്നതായി കാണുമ്പോൾ “കണിശമായും ആ മനുഷ്യൻ വധിക്കപ്പെടണം” എന്നു യഹോവ കൽപ്പിക്കുന്നു. (15:35, NW) യഹോവയുടെ കൽപ്പനകളുടെയും അവ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെയും ഓർമിപ്പിക്കലെന്ന നിലയിൽ ജനം തങ്ങളുടെ അങ്കികളുടെ അടിഭാഗത്തു തൊങ്ങലുകൾ വെക്കണമെന്നു യഹോവ നിർദേശിക്കുന്നു.
23. കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും മത്സരത്തിന്റെ പരിണതഫലമെന്ത്?
23 എന്നിരുന്നാലും, വീണ്ടും മത്സരം പൊട്ടിപ്പുറപ്പെടുന്നു. കോരഹും ദാഥാനും അബീരാമും സഭയിലെ 250 പ്രമുഖരും മോശയുടെയും അഹരോന്റെയും അധികാരത്തെ എതിർത്തുകൊണ്ടു സംഘടിക്കുന്നു. ‘തീക്കലശങ്ങളും ധൂപവർഗവും എടുത്തുകൊണ്ട് യഹോവയുടെ മുമ്പാകെ വരുക, അവൻ തീരുമാനിക്കട്ടെ’ എന്നു വിമതരോടു പറഞ്ഞുകൊണ്ടു മോശ യഹോവയുടെ മുമ്പാകെ വാദവിഷയം സമർപ്പിക്കുന്നു. (16:6, 7, NW) യഹോവയുടെ മഹത്ത്വം ഇപ്പോൾ സർവസഭക്കും പ്രത്യക്ഷമാകുന്നു. ഭൂമി വായ് പിളർന്നു കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കുടുംബങ്ങളെ വിഴുങ്ങാൻ ഇടയാക്കിക്കൊണ്ടും കോരഹ് ഉൾപ്പെടെ ധൂപം അർപ്പിച്ച 250 പേരെയും ദഹിപ്പിക്കുന്നതിന് ഒരു തീ അയച്ചുകൊണ്ടും അവൻ സത്വരം ന്യായവിധി നടത്തുന്നു. അടുത്ത ദിവസംതന്നെ, യഹോവ ചെയ്തതിനു ജനം മോശയെയും അഹരോനെയും കുററം വിധിക്കാൻ തുടങ്ങുന്നു. വീണ്ടും, 14,700 പരാതിക്കാരെ തുടച്ചുനീക്കിക്കൊണ്ട് അവൻ അവർക്കു ബാധ വരുത്തുന്നു.
24. മത്സരം അവസാനിപ്പിക്കുന്നതിനു യഹോവ ഏത് അടയാളം ചെയ്യുന്നു?
24 ഈ സംഭവത്തിന്റെ വീക്ഷണത്തിൽ, ഓരോ ഗോത്രവും തന്റെ മുമ്പാകെ ഓരോ വടി കൊണ്ടുവരാൻ യഹോവ കൽപ്പിക്കുന്നു, ലേവിഗോത്രത്തിനുവേണ്ടി അഹരോന്റെ പേരുളള ഒരു വടി ഉൾപ്പെടെ. പൗരോഹിത്യത്തിനുവേണ്ടി യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് അഹരോനെയാണെന്ന് അടുത്ത ദിവസം പ്രകടമാകുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ വടിമാത്രം പൂർണമായി പൂത്തു മൂത്ത ബദാംകായ്കൾ കായിച്ചിരിക്കുന്നതായി കാണുന്നു. “മത്സരികൾക്ക് ഒരു അടയാളമായി” അതു നിയമപെട്ടകത്തിൽ സൂക്ഷിക്കേണ്ടതാണ്. (സംഖ്യാ. 17:10; എബ്രാ. 9:4) ദശാംശംമുഖേന പുരോഹിതവർഗത്തെ പുലർത്തുന്നതുസംബന്ധിച്ചും ഒരു ചുവന്ന പശുവിന്റെ ഭസ്മത്തോടുകൂടെ ശുദ്ധീകരണജലം ഉപയോഗിക്കുന്നതു സംബന്ധിച്ചുമുളള കൂടുതലായ നിർദേശങ്ങൾക്കുശേഷം വിവരണം കാദേശിലേക്കു മടങ്ങുന്നു. ഇവിടെ മിര്യാം മരിക്കുന്നു, അടക്കപ്പെടുന്നു.
25. മോശയും അഹരോനും യഹോവയെ വിശുദ്ധീകരിക്കുന്നതിൽ പരാജയപ്പെടുന്നത് എങ്ങനെ, ഫലമെന്താണ്?
25 വെളളം ഇല്ലാഞ്ഞതുകൊണ്ടു വാഗ്ദത്തദേശത്തിന്റെ കവാടത്തിങ്കൽ സഭ മോശയോടു വീണ്ടും വഴക്കടിച്ചുതുടങ്ങുന്നു. അതു തന്നോടുളള വഴക്കായി യഹോവ കണക്കാക്കുന്നു, വടിയെടുത്തു പാറയിൽനിന്നു വെളളം വരുത്താൻ മോശയോടു കൽപ്പിച്ചുകൊണ്ട് അവൻ തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകുന്നു. മോശയും അഹരോനും ഇപ്പോൾ യഹോവയെ വിശുദ്ധീകരിക്കുന്നുണ്ടോ? പകരം മോശ കോപത്തോടെ രണ്ടുപ്രാവശ്യം പാറയെ അടിക്കുന്നു. ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കാൻ വെളളം കിട്ടുന്നു. എന്നാൽ ബഹുമതി യഹോവക്കു കൊടുക്കുന്നതിൽ മോശയും അഹരോനും പരാജയപ്പെടുന്നു. ഹൃദയഭേദകമായ മരുഭൂമിയാത്ര മിക്കവാറും അവസാനിച്ചിരുന്നെങ്കിലും അവർ രണ്ടുപേരും യഹോവയുടെ അപ്രീതി സമ്പാദിക്കുന്നു, അവർ വാഗ്ദത്തദേശത്തു പ്രവേശിക്കുകയില്ലെന്ന് അവരോടു പറയപ്പെടുന്നു. അഹരോൻ പിന്നീടു ഹോർ പർവതത്തിൽവെച്ചു മരിക്കുന്നു, അവന്റെ പുത്രനായ എലെയാസർ മഹാപുരോഹിതന്റെ ചുമതലകൾ ഏറെറടുക്കുന്നു.
26. ഏദോമിനെ ചുററിയുളള സഞ്ചാരത്തിൽ ഏതു സംഭവങ്ങൾ ശ്രദ്ധേയമാണ്?
26 ഇസ്രായേൽ കിഴക്കോട്ടു തിരിയുന്നു, ഏദോം ദേശത്തുകൂടെ കടന്നുപോകാൻ ശ്രമിക്കുന്നുവെങ്കിലും തിരിച്ചടി ഉണ്ടാകുന്നു. ഏദോമിനെ ചുററി പോകവേ, ജനം വീണ്ടും ദൈവത്തിനും മോശക്കും എതിരായി പരാതിപറയുമ്പോൾ അവർ കുഴപ്പത്തിൽ ചാടുന്നു. അവർ മന്നാ ഭക്ഷിച്ചു മടുത്തു, അവർക്കു ദാഹവുമുണ്ട്. അവരുടെ മത്സരം നിമിത്തം യഹോവ അവരുടെ ഇടയിൽ വിഷപ്പാമ്പുകളെ അയയ്ക്കുന്നു, അങ്ങനെ അനേകർ മരിക്കുന്നു. ഒടുവിൽ മോശ മാധ്യസ്ഥ്യം വഹിക്കുമ്പോൾ തീനിറമുളള ഒരു താമ്രസർപ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡിൻമേൽ വെക്കാൻ യഹോവ അവനോടു നിർദേശിക്കുന്നു. കടികൊണ്ടിട്ടു താമ്രസർപ്പത്തെ നോക്കുന്നവർ ജീവനോടെ സംരക്ഷിക്കപ്പെടുന്നു. വടക്കോട്ടു നീങ്ങുമ്പോൾ ശത്രുരാജാക്കൻമാരായ അമോര്യരുടെ സീഹോനും ബാശാനിലെ ഓഗും ക്രമത്തിൽ ഇസ്രായേല്യരെ തടയുന്നു. ഈ രണ്ടുപേരെയും ഇസ്രായേല്യർ യുദ്ധത്തിൽ തോൽപ്പിക്കുന്നു, ഇസ്രായേൽ ഭ്രംശ താഴ്വരക്കു കിഴക്കുളള അവരുടെ പ്രദേശങ്ങൾ കൈവശപ്പെടുത്തുന്നു.
27. ബിലെയാമിനോടുളള ബന്ധത്തിലെ ബാലാക്കിന്റെ ആസൂത്രണങ്ങളെ യഹോവ എങ്ങനെ നിഷ്ഫലമാക്കുന്നു?
27 മോവാബ് സമഭൂമിയിലെ സംഭവങ്ങൾ (22:1-36:13). വാഗ്ദത്തദേശത്തേക്കുളള ഇസ്രായേലിന്റെ പ്രവേശനത്തിന്റെ ആകാംക്ഷാപൂർവകമായ പ്രതീക്ഷയിൽ അവർ ഇപ്പോൾ ചാവുകടലിനു വടക്കും യെരീഹോക്കെതിരെ യോർദാനു കിഴക്കും സ്ഥിതിചെയ്യുന്ന മോവാബ് മരുസമതലത്തിൽ ഒന്നിച്ചുകൂടുന്നു. തങ്ങളുടെ മുമ്പാകെ വ്യാപിച്ചുകിടക്കുന്ന ഈ വിപുലമായ പാളയത്തെ കണ്ടു മോവാബ്യർക്കു രോഗഹേതുകമായ ഒരു ഭയം പിടിപെടുന്നു. അവരുടെ രാജാവായ ബാലാക്ക്, മിദ്യാന്യരുമായി കൂടിയാലോചിച്ചിട്ട് ആഭിചാരം പ്രയോഗിക്കുന്നതിനും ഇസ്രായേലിനെ ശപിക്കുന്നതിനുമായി ബിലെയാമിനെ ആളയച്ചുവരുത്തുന്നു. “നീ അവരോടുകൂടെ പോകരുതു” എന്നു ദൈവം ബിലെയാമിനോടു നേരിട്ടു പറയുന്നുവെങ്കിലും അയാൾ പോകാൻ ആഗ്രഹിക്കുന്നു. (22:12) അയാൾ പ്രതിഫലം ആഗ്രഹിക്കുന്നു. ഒടുവിൽ അയാൾ പോകുകതന്നെ ചെയ്യുന്നു, ഒരു ദൂതൻ തടയുകയും അയാളുടെ സ്വന്തം പെൺകഴുത അയാളെ ശകാരിക്കുന്നതിന് അത്ഭുതകരമായി സംസാരിക്കാനിടയാക്കുകയും ചെയ്തുവെന്നു മാത്രം. ഒടുവിൽ ബിലെയാം ഇസ്രായേലിനെക്കുറിച്ചു ശാപങ്ങളുച്ചരിക്കാൻ മുതിരുമ്പോൾ ദൈവാത്മാവ് അയാളെ ഉത്തേജിപ്പിക്കുന്നു, തന്നിമിത്തം അയാളുടെ പ്രസിദ്ധമായ നാലു മൊഴികൾ ദൈവത്തിന്റെ ജനതക്ക് അനുഗ്രഹങ്ങൾ മാത്രമേ പ്രവചിക്കുന്നുളളു, യാക്കോബിൽനിന്ന് ഒരു നക്ഷത്രം വരുമെന്നും കീഴടക്കുന്നതിനും നശിപ്പിക്കുന്നതിനും ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരുമെന്നും മുൻകൂട്ടിപ്പറയുകപോലും ചെയ്യുന്നു.
28. ബിലെയാമിന്റെ നിർദേശപ്രകാരം ഇസ്രായേലിൻമേൽ ഏതു തന്ത്രപരമായ കെണി വരുത്തപ്പെടുന്നു, എന്നാൽ ബാധ എങ്ങനെ നിലയ്ക്കുന്നു?
28 ഇസ്രായേലിനെ ശപിക്കുന്നതിലുളള തന്റെ പരാജയത്താൽ ബാലാക്കിനെ കുപിതനാക്കിയിട്ട് ബിലെയാം ഇപ്പോൾ ബാലാരാധനയിൽ ഉൾപ്പെട്ടിരിക്കുന്ന കാമാസക്ത കർമങ്ങളിൽ പങ്കെടുക്കാൻ ഇസ്രായേലിലെ പുരുഷൻമാരെ വശീകരിക്കുന്നതിനു മോവാബ്യർ തങ്ങളുടെ വനിതകളെ ഉപയോഗിക്കാൻ നിർദേശിച്ചുകൊണ്ടു രാജാവിന്റെ പ്രീതി തേടുന്നു. (31:15, 16) ഇവിടെ, വാഗ്ദത്തദേശത്തിന്റെ അതിർത്തിയിൽ എത്തിനിൽക്കെ ഇസ്രായേല്യർ കടുത്ത ദുർമാർഗത്തിനും വ്യാജദൈവങ്ങളുടെ ആരാധനക്കും വഴിപ്പെടാൻ തുടങ്ങുന്നു. ഒരു ബാധയിലൂടെ യഹോവയുടെ കോപം ജ്വലിക്കുമ്പോൾ ദുഷ്പ്രവൃത്തിക്കാരെ കർശനമായി ശിക്ഷിക്കാൻ മോശ ആഹ്വാനംചെയ്യുന്നു. ഒരു പ്രഭുവിന്റെ പുത്രൻ പാളയത്തിനുളളിൽത്തന്നെയുളള തന്റെ കൂടാരത്തിലേക്ക് ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവരുന്നതു മഹാപുരോഹിതന്റെ മകനായ ഫീനെഹാസ് കാണുമ്പോൾ അവൻ അവരുടെ പിന്നാലെ ചെന്ന് അവരുടെ കഥ കഴിക്കുന്നു, സ്ത്രീയെ അവളുടെ ജനനേന്ദ്രിയത്തിലൂടെ കുത്തിത്തുളച്ചുകൊണ്ടുതന്നെ. ഇതിങ്കൽ ബാധ നിലയ്ക്കുന്നു, എന്നാൽ അതിനാൽ 24,000 പേർ മരിച്ചതിനുശേഷം മാത്രം.
29. (എ) 40-ാം വർഷത്തിന്റെ അവസാനം എടുത്ത ജനസംഖ്യ എന്ത് വെളിപ്പെടുത്തുന്നു? (ബി) ഇപ്പോൾ വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിന് എന്ത് ഒരുക്കം നടത്തുന്നു?
29 സീനായി പർവതത്തിങ്കൽവെച്ചു 39 വർഷം മുമ്പു ചെയ്തിരുന്നതുപോലെ വീണ്ടും ഒരു ജനസംഖ്യയെടുക്കാൻ ഇപ്പോൾ യഹോവ മോശയോടും എലെയാസരോടും കൽപ്പിക്കുന്നു. അവരുടെ അണികളിൽ വർധന ഉണ്ടായിട്ടില്ലെന്ന് അന്തിമ എണ്ണം പ്രകടമാക്കുന്നു. മറിച്ച്, രജിസ്ററർചെയ്ത പുരുഷൻമാരുടെ എണ്ണത്തിൽ 1,820 പേരുടെ കുറവാണുളളത്. സീനായിയിങ്കൽ സൈനികസേവനത്തിനു രജിസ്ററർ ചെയ്തിരുന്നവരിൽ യോശുവയും കാലേബും ഒഴിച്ച് ആരും ജീവിച്ചിരിക്കുന്നില്ല. സംഭവിക്കുമെന്നു യഹോവ സൂചിപ്പിച്ചിരുന്നതുപോലെ, അവരെല്ലാം മരുഭൂമിയിൽവെച്ചു മരിച്ചുപോയിരുന്നു. അടുത്തതായി യഹോവ അവകാശമായി ദേശത്തെ വിഭാഗിക്കുന്നതുസംബന്ധിച്ച നിർദേശങ്ങൾ കൊടുക്കുന്നു. മെരീബയിലെ വെളളത്തിങ്കൽവെച്ചു യഹോവയെ വിശുദ്ധീകരിക്കുന്നതിലുളള പരാജയം നിമിത്തം മോശ വാഗ്ദത്തദേശത്തു പ്രവേശിക്കുകയില്ലെന്ന് അവൻ ആവർത്തിക്കുന്നു. (20:13; 27:14, അടിക്കുറിപ്പുകൾ, NW) മോശയുടെ പിൻഗാമിയായി യോശുവ നിയോഗിക്കപ്പെടുന്നു.
30. മിദ്യാന്യരുമായി കണക്കു തീർക്കുന്നത് എങ്ങനെ, യോർദാനു കിഴക്ക് ഏതു പ്രദേശനിയമനം കൊടുക്കുന്നു?
30 അടുത്തതായി, യാഗങ്ങളും ആഘോഷങ്ങളും സംബന്ധിച്ച തന്റെ നിയമങ്ങളുടെ പ്രാധാന്യവും പ്രതിജ്ഞകളുടെ ഗൗരവവും യഹോവ മോശമുഖാന്തരം ഇസ്രായേലിനെ ഓർമിപ്പിക്കുന്നു. പെയോരിലെ ബാലിന്റെ സംഗതിയിൽ ഇസ്രായേലിനെ വഴിപിഴപ്പിക്കുന്നതിലെ മിദ്യാന്യരുടെ പങ്കുനിമിത്തം അവൻ മോശയെക്കൊണ്ട് അവരുടെ കണക്കുതീർപ്പിക്കുന്നു. ബിലെയാമിനോടുകൂടെ മിദ്യാനിലെ സകല പുരുഷൻമാരും കൊല്ലപ്പെടുന്നു, കന്യകമാരായ പെൺകുട്ടികൾ മാത്രം ഒഴിവാക്കപ്പെടുന്നു, അവരിൽ 32,000 പേർ, 8,08,000 മൃഗങ്ങൾ ഉൾപ്പെടെ കൊളളയോടുകൂടെ, ബന്ദികളായി പിടിക്കപ്പെടുന്നു. യുദ്ധത്തിൽ ഒരു ഇസ്രായേല്യനെങ്കിലും നഷ്ടപ്പെടുന്നതായി റിപ്പോർട്ടില്ല. രൂബേന്റെയും ഗാദിന്റെയും കാലിവളർത്തുകാരായ പുത്രൻമാർ യോർദാനു കിഴക്കുളള പ്രദേശത്തു കുടിപാർക്കാൻ അനുവാദം ചോദിക്കുന്നു. വാഗ്ദത്തദേശം ജയിച്ചടക്കാൻ സഹായിക്കാമെന്ന് അവർ സമ്മതിച്ചശേഷം അപേക്ഷ അനുവദിക്കപ്പെടുന്നു. അങ്ങനെ ഈ രണ്ടു ഗോത്രങ്ങൾക്കു മനശ്ശെയുടെ പാതിഗോത്രത്തോടൊപ്പം തങ്ങളുടെ അവകാശമായി സമ്പന്നമായ ഈ പീഠഭൂമി കൊടുക്കുന്നു.
31. (എ) ദേശത്തു പ്രവേശിക്കുമ്പോൾ ഇസ്രായേൽ എങ്ങനെ അനുസരണം കാണിക്കുന്നതിൽ തുടരണം? (ബി) ഗോത്രപരമായ അവകാശങ്ങൾ സംബന്ധിച്ച് ഏതു നിർദേശങ്ങൾ കൊടുക്കുന്നു?
31 നാൽപ്പതുവർഷ യാത്രയിൽ തങ്ങിയ സ്ഥലങ്ങളുടെ ഒരു പുനരവലോകനം നടത്തിയശേഷം രേഖ വീണ്ടും യഹോവയോടുളള അനുസരണത്തിന്റെ ആവശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദൈവം അവർക്കു ദേശം കൊടുക്കുകയാണ്, എന്നാൽ അവർ നികൃഷ്ടരും ഭൂതാരാധകരുമായ നിവാസികളെ തുരത്തിക്കൊണ്ടും അവരുടെ വിഗ്രഹാരാധനാപരമായ മതത്തിന്റെ അവസാന കണികയും നശിപ്പിച്ചുകൊണ്ടും അവരുടെ വധാധികൃതരാകണം. അവരുടെ ദൈവദത്തമായ ദേശത്തിന്റെ വിശദമായ അതിർത്തികൾ പ്രസ്താവിക്കപ്പെടുന്നു, അത് അവരുടെ ഇടയിൽ ചീട്ടിട്ടു വിഭാഗിക്കണം. ഗോത്രപരമായ അവകാശമില്ലാത്ത ലേവ്യർക്കു മേച്ചൽസ്ഥലങ്ങൾ ഉൾപ്പെടെ 48 നഗരങ്ങൾ കൊടുക്കണം, അവയിൽ 6 എണ്ണം അബദ്ധവശാൽ കൊലചെയ്യുന്നവനുവേണ്ടിയുളള സങ്കേതനഗരങ്ങളായിരിക്കണം. പ്രദേശം ഗോത്രത്തിനുളളിൽ നിലനിൽക്കണമായിരുന്നു, വിവാഹത്താൽ മറെറാരു ഗോത്രത്തിന് ഒരിക്കലും കൈമാറാൻ പാടില്ലായിരുന്നു. പുരുഷാവകാശിയില്ലെങ്കിൽ അവകാശം സ്വീകരിക്കുന്ന പുത്രിമാർ തങ്ങളുടെ സ്വന്തം ഗോത്രത്തിനുളളിൽ വിവാഹം ചെയ്യണം—ദൃഷ്ടാന്തത്തിന്, ശെലോഫഹാദിന്റെ പുത്രിമാർ. (27:1-11; 36:1-11) മോശയിലൂടെയുളള യഹോവയുടെ ഈ കൽപ്പനകളോടെയും ഒടുവിൽ വാഗ്ദത്തദേശത്തു പ്രവേശിക്കാൻ ഇസ്രായേൽ പുത്രൻമാർ നിലയുറപ്പിക്കുന്നതോടെയും സംഖ്യാപുസ്തകം ഉപസംഹരിക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
32. ഏതു വിധങ്ങളിലാണു യേശുവും അവന്റെ യാഗവും സംഖ്യാപുസ്തകത്തിൽ ചിത്രീകരിക്കപ്പെടുന്നത്?
32 യേശു സംഖ്യാപുസ്തകത്തെ പല അവസരങ്ങളിൽ പരാമർശിച്ചു. അതിന്റെ രേഖ എത്ര അർഥവത്തും പ്രയോജനപ്രദവുമാണെന്ന് അവന്റെ അപ്പോസ്തലൻമാരും മററു ബൈബിളെഴുത്തുകാരും വ്യക്തമായി പ്രകടമാക്കുന്നു. അപ്പോസ്തലനായ പൗലൊസ് യേശുവിന്റെ വിശ്വസ്ത സേവനത്തെ മോശയുടേതിനോടു പ്രത്യേകമായി താരതമ്യപ്പെടുത്തി, ഏറെയും സംഖ്യാപുസ്തകത്തിലാണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. (എബ്രാ. 3:1-6) മൃഗയാഗങ്ങളിലും സംഖ്യാപുസ്തകം 19:2-9-ലെ ചുവന്ന പശുവിന്റെ ഭസ്മംതളിക്കലിലും വീണ്ടും ക്രിസ്തുവിന്റെ യാഗത്തിലൂടെയുളള ശുദ്ധിയാക്കലിനുളള വളരെ മഹത്തരമായ കരുതൽ ചിത്രീകരിക്കപ്പെടുന്നതായി നാം കാണുന്നു.—എബ്രാ. 9:13, 14.
33. മരുഭൂമിയിൽ വെളളം പുറപ്പെടുവിച്ചത് ഇന്നു നമുക്കു താത്പര്യജനകമായിരിക്കുന്നത് എങ്ങനെ?
33 സമാനമായി, മരുഭൂമിയിൽ പാറയിൽനിന്നു വെളളം വരുത്തിയതു നമുക്ക് അർഥപൂർണമാണെന്നു പൗലൊസ് പ്രകടമാക്കി, ഇങ്ങനെ പറഞ്ഞുകൊണ്ട്: “അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.” (1 കൊരി. 10:4; സംഖ്യാ. 20:7-11) ഉചിതമായി, ക്രിസ്തുതന്നെയായിരുന്നു “ഞാൻ കൊടുക്കുന്ന വെളളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെളളം അവന്നിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു പറഞ്ഞത്.—യോഹ. 4:14.
34. താമ്ര സർപ്പത്തിനു പ്രാവചനികമായ അർഥമുണ്ടെന്നു യേശു എങ്ങനെ പ്രകടമാക്കി?
34 യേശു, തന്നിലൂടെ ദൈവം ചെയ്തുകൊണ്ടിരുന്ന അത്ഭുതകരമായ കരുതലിനെ മുൻനിഴലാക്കിയതായി സംഖ്യാപുസ്തകത്തിൽ രേഖപ്പെടുത്തിയ ഒരു സംഭവത്തെയും നേരിട്ടു പരാമർശിച്ചു. “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ” എന്ന് അവൻ പറഞ്ഞു.—യോഹ. 3:14, 15; സംഖ്യാ. 21:8, 9.
35. (എ) മരുഭൂമിയിലെ ഇസ്രായേല്യരാൽ ഉദാഹരിക്കപ്പെട്ടപ്രകാരം, ക്രിസ്ത്യാനികൾ എന്തിനെതിരെ ജാഗരൂകരായിരിക്കണം, എന്തുകൊണ്ട്? (ബി) യൂദായും പത്രൊസും തങ്ങളുടെ ലേഖനങ്ങളിൽ അത്യാഗ്രഹത്തിന്റെയും മത്സരത്തിന്റെയും ഏതു ദൃഷ്ടാന്തങ്ങളെ പരാമർശിച്ചു?
35 ഇസ്രായേല്യർ മരുഭൂമിയിൽ 40 വർഷം അലയാൻ ശിക്ഷിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു? വിശ്വാസത്തിന്റെ അഭാവം നിമിത്തം. അപ്പോസ്തലനായ പൗലൊസ് ഈ ആശയം സംബന്ധിച്ചു ശക്തമായ മുന്നറിയിപ്പുനൽകി: “സഹോദരൻമാരെ, ജീവനുളള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുളള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. നിങ്ങൾ . . . നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.” ആ ഇസ്രായേല്യർ തങ്ങളുടെ അനുസരണക്കേടും വിശ്വാസരാഹിത്യവും നിമിത്തം മരുഭൂമിയിൽ മരിച്ചു. “അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം [ദൈവത്തിന്റെ] ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.” (എബ്രാ. 3:7–4:11; സംഖ്യാ. 13:25–14:38) വിശുദ്ധകാര്യങ്ങളെക്കുറിച്ചു ദുഷിച്ചുസംസാരിക്കുന്ന ഭക്തികെട്ട മനുഷ്യർക്കെതിരെ മുന്നറിയിപ്പുനൽകിയപ്പോൾ, യൂദാ പ്രതിഫലത്തിനായുളള ബിലെയാമിന്റെ അത്യാഗ്രഹത്തെയും യഹോവയുടെ ദാസനായ മോശക്കെതിരായ കോരഹിന്റെ മത്സരസംസാരത്തെയും പരാമർശിച്ചു. (യൂദാ 11; സംഖ്യാ. 22:7, 8, 22; 26:9, 10) ബിലെയാമിനെ “അനീതിയുടെ കൂലി കൊതിച്ച”വനായി പത്രൊസും പരാമർശിച്ചു. മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവും യോഹന്നാനിൽകൂടെയുളള തന്റെ വെളിപാടിൽ ‘യിസ്രായേൽമക്കളുടെ മുമ്പിൽ വിഗ്രഹാരാധനയുടെയും ദുർന്നടപ്പിന്റെയും ഇടർച്ച വെച്ച’വനായി ബിലെയാമിനെ പരാമർശിച്ചു. തീർച്ചയായും ഇന്ന് അത്തരം അശുദ്ധർക്കെതിരെ ക്രിസ്തീയസഭക്കു മുന്നറിയിപ്പു കൊടുക്കേണ്ടതുണ്ട്.—2 പത്രൊ. 2:12-16; വെളി. 2:14, NW.
36. ഏതു ഹാനികരമായ ആചാരങ്ങൾക്കെതിരെ പൗലൊസ് മുന്നറിയിപ്പുനൽകി, നമുക്കിന്ന് അവന്റെ ബുദ്ധ്യുപദേശത്തിൽനിന്ന് എങ്ങനെ പ്രയോജനമനുഭവിക്കാം?
36 കൊരിന്ത്യസഭയിൽ ദുർമാർഗം പൊന്തിവന്നപ്പോൾ പൗലൊസ് പ്രത്യേകമായി സംഖ്യാപുസ്തകത്തെ പരാമർശിച്ചുകൊണ്ട് “ഹാനികരമായ കാര്യങ്ങൾ ആഗ്രഹിക്കു”ന്നതിനെക്കുറിച്ച് എഴുതി. അവൻ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “അവരിൽ ഇരുപത്തിമൂവായിരം പേർ ഒരു ദിവസം വീണുപോകാൻവേണ്ടിമാത്രം അവരിൽ ചിലർ പരസംഗംചെയ്തതുപോലെ നമുക്ക് അടിക്കടി പരസംഗം ചെയ്യാതെയുമിരിക്കാം.” (1 കൊരി. 10:6, 8, NW; സംഖ്യാ. 25:1-9; 31:16) b ദൈവകൽപ്പനകൾ അനുസരിക്കുന്നതു വ്യക്തിപരമായ ക്ലേശം വരുത്തുന്നതായും യഹോവ മന്നാ നൽകിയതിൽ തങ്ങൾക്ക് അതൃപ്തിയുണ്ടെന്നും ജനം പരാതിപറഞ്ഞ സന്ദർഭത്തെ സംബന്ധിച്ചെന്ത്? ഇതിനെസംബന്ധിച്ചു പൗലൊസ് പറയുന്നു: “അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ [“യഹോവയെ,” NW] പരീക്ഷിക്കരുത്” (1 കൊരി. 10:9; സംഖ്യാ. 21:5, 6) പിന്നീടു പൗലൊസ് തുടരുന്നു: “അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്.” ഇസ്രായേല്യർ യഹോവക്കും അവന്റെ പ്രതിനിധികൾക്കും അവന്റെ കരുതലുകൾക്കുമെതിരെ പിറുപിറുത്തതിന്റെ ഫലമായി അവർക്ക് എത്ര കയ്പേറിയ അനുഭവങ്ങളാണുണ്ടായത്! “ദൃഷ്ടാന്തമായി അവർക്കു സംഭവിച്ച [“സംഭവിച്ചുകൊണ്ടിരുന്ന,” NW]” ഈ കാര്യങ്ങൾ നാം പൂർണ വിശ്വാസത്തോടെ യഹോവയെ സേവിച്ചുകൊണ്ടിരിക്കേണ്ടതിന് ഇന്നു നമുക്കെല്ലാവർക്കും വ്യക്തമായ മുന്നറിയിപ്പായി നിലകൊളളണം.—1 കൊരി. 10:10, 11; സംഖ്യാ. 14:2, 36, 37; 16: 1-3, 41; 17:5, 10.
37. മററു ബൈബിൾഭാഗങ്ങൾ മനസ്സിലാക്കുന്നതിനു സംഖ്യാപുസ്തകം നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.
37 സംഖ്യാപുസ്തകം മററനേകം ബൈബിൾഭാഗങ്ങൾ മെച്ചമായി മനസ്സിലാക്കാൻ സഹായിക്കുന്ന പശ്ചാത്തലവും നൽകുന്നു.—സംഖ്യാ. 28:9, 10—മത്താ. 12:5; സംഖ്യാ. 15:38—മത്താ. 23:5; സംഖ്യാ. 6:2-4—ലൂക്കൊ. 1:15; സംഖ്യാ. 4:3—ലൂക്കൊ. 3:23; സംഖ്യാ. 18:31—1 കൊരി. 9:13, 14; സംഖ്യാ. 18:26—എബ്രാ. 7:5-9; സംഖ്യാ. 17:8-10—എബ്രാ. 9:4.
38. ഏതു പ്രത്യേക വിധങ്ങളിലാണു സംഖ്യാപുസ്തകം പ്രയോജനപ്രദമായിരിക്കുന്നത്, അത് എന്തിലേക്കു നമ്മുടെ ശ്രദ്ധയെ നയിക്കുന്നു?
38 സംഖ്യാപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു തീർച്ചയായും ദൈവനിശ്വസ്തമാണ്, അതു യഹോവയോടുളള അനുസരണവും തന്റെ ജനത്തിന്റെ ഇടയിൽ അവൻ മേൽവിചാരകൻമാരാക്കിയിരിക്കുന്നവരോടുളള ആദരവും നമ്മെ പഠിപ്പിക്കുന്നതിനു പ്രയോജനപ്രദവുമാണ്. ദൃഷ്ടാന്തത്താൽ അതു ദുഷ്പ്രവൃത്തിയെ ശാസിക്കുകയും പ്രാവചനികപ്രാധാന്യമുളള സംഭവങ്ങളാൽ നമ്മുടെ ശ്രദ്ധയെ, രക്ഷകനായും ഇന്നത്തെ തന്റെ ജനത്തിന്റെ നായകനായും യഹോവ പ്രദാനംചെയ്തിരിക്കുന്നവനിലേക്കു തിരിക്കുകയും ചെയ്യുന്നു. അതു യഹോവ മധ്യസ്ഥനും മഹാപുരോഹിതനുമായി നിയമിച്ച യേശുക്രിസ്തുവിന്റെ കൈകളിലെ അവന്റെ നീതിയുളള രാജ്യത്തിന്റെ സ്ഥാപനത്തിലേക്കു നയിക്കുന്ന രേഖയിൽ അത്യന്താപേക്ഷിതവും ഉദ്ബോധകവുമായ ഒരു കണ്ണി പ്രദാനംചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 540-2.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 233.
[അധ്യയന ചോദ്യങ്ങൾ]