‘ഒന്നാമതു രാജ്യം അന്വേഷിച്ചു കൊണ്ടിരിക്കുക’
അധ്യായം 11
‘ഒന്നാമതു രാജ്യം അന്വേഷിച്ചു കൊണ്ടിരിക്കുക’
1. (എ)യേശു 1,900 വർഷം മുമ്പ്, ഒന്നാമതു രാജ്യം അന്വേഷിക്കാൻ പറഞ്ഞതെന്തുകൊണ്ട്? (ബി) നാം നമ്മോടുതന്നെ ഏതു ചോദ്യം ചോദിക്കണം?
1 “അപ്പോൾ, ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക” എന്ന് 1,900-ത്തിൽപരം വർഷം മുമ്പ്, ഗലീലയിൽ ചെയ്ത ഒരു പ്രസംഗത്തിൽ, യേശു തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. എന്നാൽ എന്തുകൊണ്ട്? ക്രിസ്തുവിന്റെ സിംഹാസനാരോഹണത്തിനുളള സമയം അനേകം നൂററാണ്ടുകൾക്കു ശേഷമായിരുന്നില്ലേ? അതെ. എന്നാൽ യഹോവയുടെ സ്വന്തം വിശുദ്ധനാമം സംസ്ഥാപിക്കപ്പെടുന്നതിനും ഭൂമിയെ സംബന്ധിച്ച അവന്റെ മഹത്തായ ഉദ്ദേശ്യം നിവർത്തിക്കപ്പെടുന്നതിനുമുളള ഉപാധി ആ മശിഹൈകരാജ്യമാണ്. ഇതിന്റെ പ്രാധാന്യത്തെ യഥാർത്ഥമായി വിലമതിക്കുന്ന ഏതൊരുവനും തന്റെ ജീവിതത്തിൽ രാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതായിരിക്കും. അത് ഒന്നാം നൂററാണ്ടിൽ സത്യമായിരുന്നു, രാജ്യഭരണം നടക്കുന്ന ഇപ്പോൾ അതു തീർച്ചയായും അങ്ങനെതന്നെ. നിങ്ങളുടെ ജീവിതരീതി നിങ്ങൾ ദൈവരാജ്യത്തെ ഒന്നാമത് അന്വേഷിക്കുന്നുണ്ടെന്ന് പ്രകടമാക്കുന്നുവോ?—മത്താ. 6:33.
2. സാമാന്യജനം ആകാംക്ഷാപൂർവ്വം തേടുന്ന കാര്യങ്ങളേവ?
2 സാമാന്യജനം മററു കാര്യങ്ങളിലാണ് കൂടുതൽ തൽപ്പരരായിരിക്കുന്നത്. അവർ ധനവും, വസ്ത്രവും, ആഹാരവും, പണം കൊടുത്തുവാങ്ങാൻ കഴിയുന്ന മററു ഭൗതികവസ്തുക്കളും, ഉല്ലാസങ്ങളും ആകാംക്ഷാപൂർവ്വം തേടുകയാണ്. (മത്താ. 6:31, 32) അവരുടെ ജീവിതരീതി സ്വന്തം കാര്യത്തിലും ഉല്ലാസത്തിലുമുളള ആസക്തിയെ പ്രതിഫലിപ്പിക്കുന്നു. അവരുടെ ജീവിതത്തിൽ ദൈവത്തിന് രണ്ടാം സ്ഥാനമേയുളളു—അവർക്ക് അവനിൽ അല്പമെങ്കിലും വിശ്വാസമുണ്ടെങ്കിൽ.
3. (എ) യേശു ഏതുതരം നിക്ഷേപങ്ങൾ അന്വേഷിക്കാൻ തന്റെ ശിഷ്യൻമാരെ പ്രോത്സാഹിപ്പിച്ചു, എന്തുകൊണ്ട്? (ബി) ഭൗതികാവശ്യങ്ങളെക്കുറിച്ച് അമിതമായി ഉൽക്കണ്ഠപ്പെടേണ്ടതില്ലാഞ്ഞതെന്തുകൊണ്ട്?
3 എന്നാൽ യേശു തന്റെ ശിഷ്യൻമാർക്ക് ഈ ബുദ്ധിയുപദേശം കൊടുത്തു: “ഭൂമിയിൽ നിങ്ങൾക്കുവേണ്ടി നിക്ഷേപങ്ങൾ ശേഖരിക്കുന്നതു നിർത്തുക,” എന്തുകൊണ്ടെന്നാൽ അങ്ങനെയുളള സ്വത്തുക്കളൊന്നും എന്നേക്കും നിലനിൽക്കുന്നില്ല. “മറിച്ച്,” യഹോവയെ സേവിക്കുന്നതിനാൽ “നിങ്ങൾക്കുവേണ്ടി സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ ശേഖരിക്കുക” എന്ന് അവൻ പറഞ്ഞു. തങ്ങളുടെ ശ്രദ്ധ ദൈവേഷ്ടം ചെയ്യുക എന്ന ഒരൊററ സംഗതിയിൽ കേന്ദ്രീകരിച്ചുകൊണ്ട് അവരുടെ കണ്ണ് “ലഘു”ആയി സൂക്ഷിക്കാൻ അവൻ തന്റെ അനുഗാമികളെ ശക്തമായി ഉപദേശിച്ചു. “നിങ്ങൾക്ക് ദൈവത്തിനുവേണ്ടിയും ധനത്തിനുവേണ്ടിയും അടിമവേല ചെയ്യാൻ സാദ്ധ്യമല്ല” എന്ന് അവൻ അവരോടു പറഞ്ഞു. എന്നാൽ ഭക്ഷണം, വസ്ത്രം, അഭയം എന്നിങ്ങനെയുളള ഭൗതികാവശ്യങ്ങൾ സംബന്ധിച്ചെന്ത്? “ഉൽക്കണ്ഠപ്പെടൽ നിർത്തുക,” യേശു ബുദ്ധിയുപദേശിച്ചു. അവൻ അവരുടെ ശ്രദ്ധയെ പക്ഷികളിലേക്കു തിരിച്ചുവിട്ടു—ദൈവം അവയെ പോററുന്നു. പുഷ്പങ്ങളിൽനിന്ന് ഒരു പാഠം പഠിക്കാൻ അവൻ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു—ദൈവം അവയെ മനോഹരമായി വസ്ത്രമണിയിക്കുന്നു. യഹോവയുടെ ബുദ്ധിശക്തിയുളള മനുഷ്യദാസൻമാർ ഇവയിൽ ഏതിനെക്കാളും വിലയുളളവരല്ലേ? “അപ്പോൾ, ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മറെറല്ലാ [അവശ്യ] വസ്തുക്കളും നിങ്ങൾക്ക് കൂട്ടപ്പെടും” എന്ന് യേശു പറഞ്ഞു. (മത്താ. 6:19-34) നിങ്ങൾ അതു വിശ്വസിക്കുന്നുവോ? നിങ്ങളുടെ പ്രവർത്തനങ്ങൾ അതു പ്രകടമാക്കുന്നുവോ?
രാജ്യ സത്യത്തെ ഞെരുക്കരുത്?
4. ഒരു വ്യക്തി ഭൗതിക കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നുവെങ്കിൽ പരിണതഫലം എന്തായിരിക്കാം? വിശദീകരിക്കുക.
4 ഒരു വ്യക്തി ഭൗതികകാര്യങ്ങളിൽ അമിതമായി തൽപ്പരനാണെങ്കിൽ ഫലം വിപൽക്കരമായിരിക്കാൻ കഴിയും. തനിക്ക് രാജ്യത്തിൽ താൽപ്പര്യമുണ്ടെന്ന് അയാൾ അവകാശപ്പെടുന്നുവെങ്കിൽപോലും, തന്റെ ഹൃദയത്തിൽ മററു കാര്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കുന്നതെങ്കിൽ, രാജ്യസത്യം ഞെരുക്കപ്പെടും. (മത്താ. 13:18, 19, 22) ദൃഷ്ടാന്തമായി, ധനികനായ ഒരു യുവ ഭരണാധികാരി “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് ഒരു സന്ദർഭത്തിൽ യേശുവിനോടു ചോദിച്ചു. യേശുവിന്റെ മറുപടിയോടുളള അയാളുടെ പ്രതിവചനം അയാൾ ഒരു ധാർമ്മിക ജീവിതം നയിക്കുന്നതായും മററുളളവരോടു നന്നായി പെരുമാറുന്നതായും പ്രകടമാക്കി. എന്നാൽ അയാൾ തന്റെ ഭൗതിക സ്വത്തുക്കളോടു അമിതമായി പററിനിന്നിരുന്നു. അയാൾക്ക് ക്രിസ്തുവിന്റെ ഒരു അനുഗാമിയാകുന്നതിന് അനുകൂലമായി അവയോടു വിടപറയാൻ തന്നേത്തന്നെ പ്രേരിപ്പിക്കാൻ കഴിഞ്ഞില്ല. അങ്ങനെ സ്വർഗ്ഗീയ രാജ്യത്തിൽ ക്രിസ്തുവിനോടുകൂടെ ഒരു ഭരണാധികാരിയാകുന്നതിലേക്കു തന്നെ നയിക്കാൻ കഴിയുമായിരുന്ന ഒരു അവസരത്തെ അയാൾ പാഴാക്കി. ആ അവസരത്തിൽ യേശു പറഞ്ഞപ്രകാരം: “പണമുളളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസമുളള ഒരു കാര്യമായിരിക്കും!”—മർക്കോ. 10:17-23.
5. (എ) പൗലോസ് എന്തിൽ തൃപ്തനായിരിക്കാൻ തിമൊഥെയോസിനെ പ്രോത്സാഹിപ്പിച്ചു, എന്തുകൊണ്ട്? (ബി) സാത്താൻ വിനാശകമായ ഒരു കെണിയായി “പണസ്നേഹ”ത്തെ ഉപയോഗിക്കുന്നതെങ്ങനെ?
5 വർഷങ്ങൾ കഴിഞ്ഞ്, അപ്പോസ്തലനായ പൗലോസ് അന്ന് ഒരു സമ്പന്ന വ്യാപാരകേന്ദ്രമായ എഫേസൂസിലായിരുന്ന തിമൊഥെയോസിനെഴുതി. അവൻ അവനെ ഇങ്ങനെ അനുസ്മരിപ്പിച്ചു: “നാം ലോകത്തിലേക്കു യാതൊന്നും കൊണ്ടുവന്നിട്ടില്ല, നമുക്ക് യാതൊന്നും പുറത്തേക്ക് കൊണ്ടുപോകാനും കഴികയില്ല. ആകയാൽ, ആഹാരവും വസ്ത്രവുമുണ്ടെങ്കിൽ നാം അവയാൽ തൃപ്തരായിരിക്കും.” തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി അനുയോജ്യമായ “ആഹാരവും വസ്ത്രവും” പ്രദാനം ചെയ്യാൻ ജോലിചെയ്യുന്നത് ഉചിതമാണ്. എന്നാൽ “സമ്പന്നരാകാൻ നിശ്ചയിച്ചിരിക്കുന്നവർ ഒരു പരീക്ഷയിലും കെണിയിലും മനുഷ്യരെ നാശത്തിലും കെടുതിയിലും ആഴ്ത്തിക്കളയുന്ന നിരർത്ഥകവും ഹാനികരവുമായ അനേകം ആഗ്രഹങ്ങളിലും അകപ്പെടുന്നു” എന്ന് പൗലോസ് മുന്നറിയിപ്പുകൊടുത്തു. സാത്താൻ ഉപായിയാണ്. ആദ്യം അവൻ ചെറിയ വിധങ്ങളിൽ ഒരു വ്യക്തിയെ വശീകരിച്ചേക്കാം. മിക്കപ്പോഴും അതേ തുടർന്ന് കുറേക്കൂടെ വലിയ സമ്മർദ്ദം—ഒരുപക്ഷേ ശമ്പളക്കൂടുതലുളളതെങ്കിലും മുമ്പ് ആത്മീയ കാര്യങ്ങൾക്ക് മാററിവെച്ചിരുന്ന സമയം ആവശ്യപ്പെടുന്ന ഒരു ഉദ്യോഗക്കയററത്തിന്റെ അവസരം—ഉണ്ടാകുന്നു. നാം ജാഗ്രത പുലർത്തുന്നില്ലെങ്കിൽ, “പണസ്നേഹ”ത്തിന് സർവ്വപ്രധാനമായ രാജ്യതാൽപ്പര്യങ്ങളെ ഞെരുക്കാൻ കഴിയും. പൗലോസ് പ്രസ്താവിച്ച പ്രകാരം, “ഈ [പണ] സ്നേഹം എത്തിപ്പിടിച്ചുകൊണ്ട് ചിലർ വിശ്വാസത്തിൽനിന്ന് വഴിതെററിക്കപ്പെടുകയും അനേകം വേദനകളോടെ തങ്ങളേത്തന്നെ ആസകലം കുത്തിമുറിവേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.”.—1 തിമൊ. 6:7-10.
6. (എ) കെണിയിലകപ്പെടുന്നതൊഴിവാക്കാൻ നാം എന്തു ചെയ്യേണ്ടതാണ്? (ബി) ഇന്നത്തെ ലോകസാമ്പത്തികസ്ഥിതിയുടെ വീക്ഷണത്തിൽ അത് പ്രായോഗികമാണോ?
6 തന്റെ ക്രിസ്തീയ സഹോദരനോടുളള യഥാർത്ഥസ്നേഹത്തോടെ, പൗലോസ് “ഇവ വിട്ട് ഓടിപ്പോകുക” എന്നും “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക” എന്നും ശക്തമായി തിമൊഥെയോസിനെ ഉപദേശിച്ചു. (1 തിമൊ. 6:11, 12) നാം നമ്മുടെ ചുററുമുളള ലോകത്തിന്റെ ഭൗതികാസക്ത ജീവിതരീതിയോടൊത്ത് അടിച്ചുനീക്കപ്പെടുന്നതൊഴിവാക്കണമെങ്കിൽ, അതിന് ആത്മാർത്ഥമായ ശ്രമം ആവശ്യമാണ്. എന്നാൽ നാം നമ്മുടെ വിശ്വാസത്തിന് അനുയോജ്യമായി തീവ്രശ്രമം ചെയ്യുന്നുവെങ്കിൽ യഹോവ ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. ഉയർന്ന വിലകളും വിപുലവ്യാപകമായ തൊഴിലില്ലായ്മയും ഗണ്യമാക്കാതെ, നമുക്ക് യഥാർത്ഥത്തിൽ ആവശ്യമുളളവ ലഭിക്കുന്നുവെന്ന് അവൻ ഉറപ്പുവരുത്തും.—എബ്രാ. 13:5, 6.
ആദിമ ശിഷ്യൻമാർ മാതൃക വെക്കുന്നു
7. യേശു അപ്പോസ്തലൻമാരെ യിസ്രായേലിൽ പ്രസംഗിക്കാനയച്ചപ്പോൾ അവൻ അവർക്ക് എന്തു നിർദ്ദേശങ്ങൾ കൊടുത്തു, അവ ഉചിതമായിരുന്നതെന്തുകൊണ്ട്?
7 യേശു തന്റെ അപ്പോസ്തലൻമാർക്ക് അനുയോജ്യമായ പരിശീലനം കൊടുത്തശേഷം, അവൻ അവരെ സുവാർത്ത പ്രസംഗിക്കുന്നതിന് യിസ്രായേലിൽ അയച്ചു. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.” അത് എത്ര പുളകപ്രദമായ സന്ദേശമായിരുന്നു! മശിഹൈകരാജാവായ യേശുക്രിസ്തു അവരുടെ മദ്ധ്യേ ഉണ്ടായിരുന്നു. അപ്പോസ്തലൻമാർ ദൈവസേവനത്തിന് തങ്ങളേത്തന്നെ അർപ്പിക്കുകയായിരുന്നതുകൊണ്ട്, ദൈവം അവരെ പരിപാലിക്കുമെന്നുളള വിശ്വാസമുണ്ടായിരിക്കാൻ യേശു അവരെ പ്രോത്സാഹിപ്പിച്ചു. തന്നിമിത്തം: “യാത്രക്ക് യാതൊന്നും എടുക്കരുത്, വടിയോ ഭക്ഷണസഞ്ചിയോ അപ്പമോ വെളളിനാണയമോ അരുത്; രണ്ട് ഉളളങ്കികളും എടുക്കരുത്. എന്നാൽ നിങ്ങൾ ഒരു ഭവനത്തിൽ പ്രവേശിക്കുന്നടത്തെല്ലാം അവിടെ പാർക്കുകയും അവിടെ നിന്നു വിട്ടുപോകുകയും ചെയ്യുക” എന്ന് അവൻ പറഞ്ഞു. (മത്താ. 10:5-10; ലൂക്കോ. 9:1-6; 10:4-7) അവരുടെ ആവശ്യങ്ങൾ സഹയിസ്രായേല്യരുടെ കൈകളാൽ നിറവേററപ്പെടുന്നതിൽ യഹോവ ശ്രദ്ധിക്കും. അവരുടെ ഇടയിൽ അപരിചിതരോടുളള അതിഥിപ്രിയം പതിവായിരുന്നു.
8. (എ) തന്റെ മരണത്തിന് അല്പം മുമ്പ് യേശു വ്യത്യസ്ത നിർദ്ദേശങ്ങൾ കൊടുത്തതെന്തുകൊണ്ട്? (ബി) എന്നുവരികിലും, അപ്പോഴും അവരുടെ ജീവിതത്തിൽ എന്ത് ഒന്നാംസ്ഥാനത്തായിരിക്കണമായിരുന്നു?
8 പിന്നീട്, തന്റെ മരണത്തിനു തൊട്ടുമുമ്പ്, അപ്പോസ്തലൻമാർ മാററം ഭവിച്ച സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതാണെന്നുളള വസ്തുത സംബന്ധിച്ച് യേശു അവരെ ജാഗരൂകരാക്കി. ഔദ്യോഗിക എതിർപ്പിന്റെ ഫലമായി യിസ്രായേലിൽ വളരെ മനസ്സോടെ അതിഥിപ്രിയം പ്രകടമാക്കപ്പെടാതിരുന്നേക്കാം. കൂടാതെ, അവർ പെട്ടെന്നുതന്നെ രാജ്യദൂത് വിജാതീയ ദേശങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും. അപ്പോൾ, അവർ ഒരു “പണസഞ്ചി”യും ഒരു “ഭക്തണസഞ്ചി”യും എടുക്കണമായിരുന്നു. എന്നിരുന്നാലും, ആവശ്യമായ ആഹാരവും വസ്ത്രവും നേടുന്നതിനുളള അവരുടെ ശ്രമങ്ങളെ ദൈവം അനുഗ്രഹിക്കുമെന്നുളള ഉറപ്പോടെ അവർ ഒന്നാമതു യഹോവയുടെ രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കണമായിരുന്നു.—ലൂക്കോ. 22:35-37.
9. (എ) പൗലോസ് രാജ്യത്തെ ഒന്നാംസ്ഥാനത്തു നിർത്തിയതെങ്ങനെ? (ബി) അവന്റെ ശാരീരികാവശ്യങ്ങൾ എങ്ങനെ സാധിച്ചു? (സി) അവൻ ഈ കാര്യങ്ങൾ സംബന്ധിച്ച് മററുളളവർക്ക് എന്തു ബുദ്ധിയുപദേശം കൊടുത്തു?
9 യേശുവിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നതു സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് നല്ല ദൃഷ്ടാന്തം വെച്ചു. പൗലോസ് തന്റെ ജീവിതത്തെ ശുശ്രൂഷയെ കേന്ദ്രീകരിച്ചു കെട്ടുപണി ചെയ്തു. (പ്രവൃ. 20:24, 25) അവൻ ഒരു പ്രദേശത്തു പ്രസംഗിക്കാൻ പോയപ്പോൾ അവൻ കൂടാരപ്പണിയിലേർപ്പെട്ടുകൊണ്ട് സ്വന്തം ഭൗതികാവശ്യങ്ങൾ നിറവേററി. മററുളളവർ തന്നെ പരിപാലിക്കാൻ അവൻ പ്രതീക്ഷിച്ചില്ല. (പ്രവൃ. 18:1-4; 1 തെസ്സ. 2:9; 1 കൊരി. 9:18) എന്നിരുന്നാലും, ആതിഥ്യവും ദാനങ്ങളും നൽകി തങ്ങളുടെ സ്നേഹവും വിലമതിപ്പും പ്രകടമാക്കാൻ മററുളളവർ ആഗ്രഹിച്ചപ്പോൾ അവൻ നന്ദിപൂർവ്വം അവ സ്വീകരിച്ചു. (പ്രവൃ. 16:15, 34; ഫിലി. 4:15-17) പ്രസംഗിക്കാൻ പോകുന്നതിന് തങ്ങളുടെ കുടുംബകടപ്പാടുകൾ അവഗണിക്കാൻ അവൻ ക്രിസ്തീയ സ്ത്രീപുരുഷൻമാരെ പ്രോത്സാഹിപ്പിച്ചില്ല, എന്നാൽ തങ്ങളുടെ വിവിധ ഉത്തരവാദിത്തങ്ങളെ ഒരു സന്തുലിത വിധത്തിൽ കൈകാര്യം ചെയ്യാനാണ് പ്രോത്സാഹിപ്പിച്ചത്. തങ്ങളുടെ കൈകൾ കൊണ്ട് വേല ചെയ്യാനും തങ്ങളുടെ കുടുംബങ്ങളെ സ്നേഹിക്കാനും മററുളളവർക്ക് ഉദാരമായി പങ്കുവെക്കാനും അവൻ അവരെ ബുദ്ധിയുപദേശിച്ചു. (എഫേ. 4:28; 2 തെസ്സ. 3:7-12; തീത്തോ. 2:3-5) ഭൗതിക സ്വത്തുക്കളിലല്ല, ദൈവത്തിൽ വിശ്വാസമർപ്പിക്കാനും ജീവിതത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ എന്താണെന്നു തങ്ങൾക്ക് യഥാർത്ഥമായി മനസ്സിലാകുന്നുണ്ടെന്ന് പ്രകടമാക്കുന്ന ഒരു വിധത്തിൽ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കാനും കൂടെ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. യേശുവിന്റെ ഉപദേശങ്ങളോടുളള ചേർച്ചയിൽ അത് ഒന്നാമതു ദൈവരാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നതിനെ അർത്ഥമാക്കി.—ഫിലി. 1:9-11.
രാജ്യത്തെ നിങ്ങളുടെ ജീവിതത്തിൽ ഒന്നാമതു വെക്കുക
10. (എ) ‘ഒന്നാമതു രാജ്യം അന്വേഷിക്കുക’ എന്നതിന്റെ അർത്ഥമെന്ത്? (ബി) എന്നാൽ എന്ത് അവഗണിക്കരുത്?
10 നാം വ്യക്തിപരമായി എത്രത്തോളം മററുളളവർക്ക് രാജ്യസുവാർത്ത പങ്കുവെക്കുന്നു? ഭാഗികമായി, അതു നമ്മുടെ സാഹചര്യങ്ങളെയും, ഒരു വലിയ അളവിൽ, നമ്മുടെ വിലമതിപ്പിന്റെ ആഴത്തെയും ആശ്രയിച്ചിരിക്കുന്നു. ‘നിങ്ങൾക്കു മറെറാന്നും ചെയ്യാനില്ലാത്തപ്പോൾ രാജ്യം അന്വേഷിക്കുക’ എന്ന് യേശു പറഞ്ഞില്ലെന്ന് ഓർക്കുക. ‘നിങ്ങൾ വല്ലപ്പോഴും രാജ്യത്തെക്കുറിച്ചു സംസാരിക്കുന്നടത്തോളം കാലം നിങ്ങൾ വേണ്ടതു ചെയ്യുന്നുണ്ട്’ എന്നും അവൻ പറഞ്ഞില്ല. ‘രാജ്യതാത്പര്യങ്ങൾക്കുവേണ്ടി തീക്ഷ്ണമായി തുടക്കമിടുക; എന്നാൽ നൂതനക്രമം താമസിക്കുന്നുവെന്നു തോന്നുന്നുവെങ്കിൽ ദൈവസേവനത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യുക, എന്നാൽ കൂടുതലും മററുളളവരെപ്പോലെ ജീവിക്കുക’ എന്നും അവൻ പറഞ്ഞില്ല. രാജ്യത്തിന്റെ പ്രാധാന്യം നന്നായി അറിഞ്ഞിരുന്നതിനാൽ, അവൻ ഈ കാര്യത്തിലുളള പിതാവിന്റെ ഇഷ്ടം ഇങ്ങനെ പ്രസ്താവിച്ചു: “അവന്റെ രാജ്യം തുടർച്ചയായി അന്വേഷിക്കുക.” അല്ലെങ്കിൽ, അപ്പോസ്തലനായ മത്തായി അതു രേഖപ്പെടുത്തിയപ്രകാരം “അപ്പോൾ, ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക.” (ലൂക്കോ. 12:31; മത്താ. 6:33) നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും ശാരീരികാവശ്യങ്ങൾ സാധിക്കുന്നതിന് എന്തെങ്കിലും ജോലി ചെയ്യേണ്ടതാവശ്യമാണെന്ന് നമ്മിൽ മിക്കവരും കണ്ടെത്തുന്നുവെങ്കിലും, നമുക്ക് യഥാർത്ഥത്തിൽ വിശ്വാസമുണ്ടെങ്കിൽ, ദൈവം തന്റെ രാജ്യത്തോടുളള ബന്ധത്തിൽ നമുക്കു നൽകിയിരിക്കുന്ന വേലയെ ചുററിപ്പററിയായിരിക്കും നമ്മുടെ ജീവിതം. അതേസമയം, നാം നമ്മുടെ കുടുംബ ഉത്തരവാദിത്തങ്ങൾ അവഗണിക്കുകയില്ല.—1 തിമൊ. 5:8; സദൃശ. 29:15.
11. (എ) രാജ്യസന്ദേശം പരത്തുന്നതിൽ എല്ലാവർക്കും ഒരേ അളവിൽ പ്രവർത്തിക്കാൻ കഴികയില്ലെന്നുളള വസ്തുതയെ യേശു ദൃഷ്ടാന്തീകരിച്ചതെങ്ങനെ? (ബി) ഏതു ഘടകങ്ങൾക്ക് ഇതിനോടു ബന്ധമുണ്ട്?
11 നമ്മിൽ ചിലർക്ക് വയൽശുശ്രൂഷക്ക് മററുളളവരെക്കാൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നു. എന്നാൽ വിവിധതരം മണ്ണിനെക്കുറിച്ചുളള തന്റെ ഉപമയിൽ നല്ല മണ്ണിനോടു സമാനമായ ഹൃദയമുളള എല്ലാവരും ഫലം കായിക്കുമെന്ന് യേശു പ്രകടമാക്കി. എത്രത്തോളം? വ്യക്തികളുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. പ്രായവും ആരോഗ്യവും കുടുംബ ഉത്തരവാദിത്തങ്ങളുമെല്ലാം ഘടകങ്ങളാണ്. എന്നാൽ യഥാർത്ഥ വിലമതിപ്പുളളപ്പോൾ വളരെയധികം നിർവ്വഹിക്കാൻ കഴിയും.—മത്താ. 13:19, 23.
12. ഏത് ഉദാത്തമായ ആത്മീയ ലാക്കുവെക്കുന്നതിനെക്കുറിച്ചു പരിഗണിക്കാൻ ചെറുപ്പക്കാർ വിശേഷാൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു?
12 രാജ്യശുശ്രൂഷയിലെ നമ്മുടെ പങ്കിനെ വികസിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ലാക്കുകൾ വെക്കുന്നതു നല്ലതാണ്. ചെറുപ്പക്കാർ തിമൊഥെയോസ് എന്ന തീക്ഷ്ണതയുണ്ടായിരുന്ന ആ യുവ ക്രിസ്ത്യാനിയുടെ വിശിഷ്ട ദൃഷ്ടാന്തത്തെക്കുറിച്ച് സഗൗരവം ചിന്തിക്കണം. (ഫിലി. 2:19-22) അവർ തങ്ങളുടെ ലൗകിക വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്നതിനെക്കാൾ മെച്ചമായി അവർക്ക് എന്തുണ്ടായിരിക്കാൻ കഴിയും? ഉദാത്തമായ ആത്മീയ ലാക്കുകൾ വെക്കുന്നതിനാൽ പ്രായമേറിയവർക്കും പ്രയോജനം കിട്ടും.
13. (എ) രാജ്യസേവനത്തിൽ നിങ്ങൾക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ പ്രാപ്തിയുണ്ടെന്ന് തീരുമാനിക്കുന്നതാർ? (ബി) നാം യഥാർത്ഥമായി രാജ്യം ഒന്നാമത് അന്വേഷിക്കുന്നുവെങ്കിൽ, അത് എന്തിന്റെ തെളിവാണ്?
13 കൂടുതൽ ചെയ്യാൻ കഴിയുമെന്ന് നമുക്കു തോന്നിയേക്കാവുന്നവരെ നാം വിമർശിക്കരുത്. മറിച്ച്, നമ്മുടെ സ്വന്തം സാഹചര്യങ്ങൾ അനുവദിക്കുന്ന പൂർണ്ണ അളവോളം നാം ദൈവത്തെ സേവിക്കേണ്ടതിന് വ്യക്തിപരമായി മെച്ചപ്പെടാൻ ശ്രമിക്കുന്നതിന് നാം വിശ്വാസത്താൽ പ്രേരിതരാകേണ്ടതാണ്. (റോമ. 14:10-12; ഗലാ. 6:4) ഇയ്യോബിന്റെ സംഗതിയിൽ പ്രകടമാക്കപ്പെട്ടതുപോലെ, നാം മുഖ്യമായി നമ്മുടെ ഭൗതിക സ്വത്തുക്കളിലും നമ്മുടെ സ്വന്തം സുഖങ്ങളിലും വ്യക്തിപരമായ ക്ഷേമത്തിലുമാണ് തത്പരരായിരിക്കുന്നതെന്നും ദൈവത്തെ സേവിക്കുന്നതിലുളള നമ്മുടെ ആന്തരം സ്വാർത്ഥപരമാണെന്നും സാത്താൻ വാദിക്കുന്നു. എന്നാൽ നാം വാസ്തവമായി ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുന്നുവെങ്കിൽ, കടുത്ത നുണയനായ പിശാച് അങ്ങനെതന്നെയാണെന്നു തെളിയിക്കുന്നതിൽ നമുക്ക് ഒരു പങ്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഒന്നാംസ്ഥാനം ഭൗതിക സ്വത്തുക്കൾക്കോ വ്യക്തിപരമായ സുഖത്തിനോ അല്ല, പിന്നെയോ ദൈവസേവനത്തിനാണ് എന്ന് നാം തെളിവു കൊടുക്കുകയാണു ചെയ്യുന്നത്. അങ്ങനെ നാം യഹോവയോടുളള നമ്മുടെ അഗാധസ്നേഹത്തെയും അവന്റെ പരമാധികാരത്തിനുളള നമ്മുടെ വിശ്വസ്ത പിന്തുണയെയും സഹമനുഷ്യരോടുളള നമ്മുടെ സ്നേഹത്തെയും വാക്കിലും പ്രവൃത്തിയിലും തെളിയിക്കുന്നു.—സദൃശ. 27:11, ഇയ്യോ. 1:9-11; 2:4, 5.
14. (എ) വയൽസേവനത്തിനുളള ഒരു പട്ടിക പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്? (ബി) അനേകം സാക്ഷികൾ എത്രത്തോളം വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ട്, എന്തുകൊണ്ട്?
14 ഒരു പ്രവർത്തനപ്പട്ടികക്ക്, നാം മററുവിധത്തിൽ ചെയ്തുതീർത്തേക്കാവുന്നതിൽ കൂടുതൽ നിർവ്വഹിക്കുന്നതിന് നമ്മെ സഹായിക്കാൻ കഴിയും. തന്റെ ഉദ്ദേശ്യം നിറവേററുന്നതിന് യഹോവക്കുതന്നെ ‘നിയമിത സമയങ്ങൾ’ ഉണ്ട്. നാം അത് അനുകരിക്കുന്നതു നല്ലതാണ്. (പുറ. 9:5; മർക്കോ. 1:15; ഗലാ. 4:4) സാദ്ധ്യമെങ്കിൽ, ഓരോ വാരത്തിലും ഒന്നോ അധികമോ നിയമിത സമയങ്ങളിൽ വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതു നല്ലതാണ്. ലോകത്തിനു ചുററുമുളള പതിനായിരക്കണക്കിന് യഹോവയുടെ സാക്ഷികൾ സഹായപയനിയർമാരായി പേർ ചാർത്തുകയും സുവാർത്ത പ്രസംഗിക്കുന്നതിൽ ദിവസവും ശരാശരി രണ്ടോ അധികമോ മണിക്കൂർ ചെലവഴിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്തിരിക്കുന്നു. ചിലർ ഇതു ക്രമമായി ചെയ്യുന്നു; മററുചിലർ ഓരോ വർഷവും ഏതാനും പ്രാവശ്യം ചെയ്യുന്നു. വേറെ അനേകായിരങ്ങൾ നിരന്തരപയനിയർമാരായി സേവിക്കുകയും രാജ്യസന്ദേശം ഘോഷിക്കുന്നതിന് ദിവസവും ശരാശരി മൂന്നു മണിക്കൂറെങ്കിലും ഉപയോഗിക്കുകയും ചെയ്യുന്നു. മററുചിലർ പ്രത്യേകപയനിയർമാരും മിഷനറിമാരുമെന്നനിലയിൽ രാജ്യസേവനത്തിൽ കൂടുതൽ സമയംപോലും ചെലവഴിക്കുന്നു. യഥാർത്ഥമായി വയൽശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിലും അല്ലെങ്കിലും അനുയോജ്യമായ ഏതവസരത്തിലും ശ്രദ്ധിക്കുന്ന ഏവർക്കും രാജ്യപ്രത്യാശ പങ്കുവെക്കുന്നതിനുളള അവസരങ്ങൾ നമുക്കു തേടാൻ കഴിയും. (യോഹന്നാൻ 4:7-15 താരതമ്യപ്പെടുത്തുക.) “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും, അപ്പോൾ അവസാനം വരും” എന്ന യേശുവിന്റെ പ്രവചനത്തിന്റെ വിവക്തകളെക്കുറിച്ച് നമ്മളെല്ലാം സഗൗരവം ചിന്തിക്കണം. നമ്മുടെ ആഗ്രഹം ആ വേലയിൽ നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നടത്തോളം പൂർണ്ണമായി പങ്കെടുക്കാനായിരിക്കണം.—മത്താ. 24:14; എഫേ. 5:15-17.
15. നമ്മുടെ ശുശ്രൂഷയോടുളള ബന്ധത്തിൽ, 1 കൊരിന്ത്യർ 15:58-ലെ ബുദ്ധിയുപദേശം കാലോചിതമാണെന്ന് നിങ്ങൾ വിചാരിക്കുന്നതെന്തുകൊണ്ട്?
15 യഹോവയുടെ സാക്ഷികൾ, ഏതു രാഷ്ട്രത്തിൽ ജീവിച്ചാലും, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും, ഒററക്കെട്ടായി ഈ മഹത്തായ സേവനപദവിയിൽ സജീവമായി പങ്കെടുക്കുന്നു. “കർത്താവിനോടുളള ബന്ധത്തിൽ നിങ്ങളുടെ അദ്ധ്വാനം വ്യർത്ഥമല്ലെന്നറിഞ്ഞുകൊണ്ട് കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുളളവരായി, ഉറപ്പുളളവരും കുലുങ്ങാത്തവരുമായിത്തീരുക” എന്ന നിശ്വസ്ത ബൈബിളുപദേശം അവർ തങ്ങൾക്കുതന്നെ ബാധകമാക്കുന്നു.—1 കൊരി. 15:58.
പുനരവലോകന ചർച്ച
● ഒന്നാമതു രാജ്യം അന്വേഷിക്കാൻ യേശു പറഞ്ഞപ്പോൾ എന്ത് രണ്ടാം സ്ഥാനത്തു വെക്കണമെന്ന് അവൻ സൂചിപ്പിക്കുകയായിരുന്നു?
● നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും ശാരീരികാവശ്യങ്ങൾ നോക്കുന്നതു സംബന്ധിച്ചു നമുക്ക് എന്തു വീക്ഷണഗതി ഉണ്ടായിരിക്കണം? ദൈവം നമുക്ക് എന്തു സഹായം നൽകും?
● നമുക്ക് കുറെ പങ്കുണ്ടായിരിക്കുന്നടത്തോളം കാലം നാം രാജ്യ സേവനത്തിൽ എത്രമാത്രം പ്രവർത്തിക്കുന്നുവെന്നത് എന്തെങ്കിലും വ്യത്യാസമുളവാക്കുന്നുവോ? എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]