പുനരുത്ഥാന പ്രത്യാശയുടെ ശക്തി
അധ്യായം 9
പുനരുത്ഥാന പ്രത്യാശയുടെ ശക്തി
1. പുനരുത്ഥാനത്താൽ ഏത് അത്ഭുതകരമായ പ്രത്യാശകൾ സാദ്ധ്യമാക്കപ്പെടുന്നു?
1 പുനരുത്ഥാനമില്ലെങ്കിൽ മരിച്ച മനുഷ്യർക്ക് യാതൊരു ഭാവി ജീവന്റെയും പ്രത്യാശയില്ല. എന്നാൽ മരിച്ചുപോയിരിക്കുന്ന ശതകോടികൾക്ക് നിത്യജീവൻ ആസ്വദിക്കുന്നതിനുള്ള വിലതീരാത്ത അവസരം യഹോവ അനർഹദയയിൽനിന്ന് തുറന്നുകൊടുത്തിട്ടുണ്ട്. തൽഫലമായി, മരണത്തിൽ നിദ്രപ്രാപിച്ചിരിക്കുന്ന പ്രിയപ്പെട്ടവരുമായി വീണ്ടും കൂടിച്ചേരുന്നതിനുള്ള ഹൃദയോദ്ദീപകമായ പ്രത്യാശ നമുക്കുണ്ട്.—മർക്കോ. 535, 41, 42 താരതമ്യപ്പെടുത്തുക; പ്രവൃത്തികൾ 9:36-41.
2. (എ) യഹോവയുടെ ഉദ്ദേശ്യ നിർവ്വഹണത്തിൽ ഏതു വിധങ്ങളിൽ പുനരുത്ഥാനം പ്രധാനമെന്നു തെളിഞ്ഞിരിക്കുന്നു? (ബി) വിശേഷിച്ച് എപ്പോൾ പുനരുത്ഥാനം നമുക്ക് ശക്തിയുടെ ഒരു പ്രധാന ഉറവാണ്?
2 “ഒരു മനുഷ്യനുള്ള സകലതും അവൻ തന്റെ ദേഹിക്കുവേണ്ടി കൊടുക്കും” എന്ന സാത്താന്റെ ദ്രോഹപൂർവ്വകമായ ആരോപണം തെളിയിക്കുന്നതിന് ശ്രമിക്കുമ്പോൾ, തന്റെ വിശ്വസ്ത ദാസന്മാർക്ക് ദീർഘമായ ഉപദ്രവം കൂടാതെ അങ്ങേയറ്റംവരെ പോകുന്നതിന് സാത്താനെ അനുവദിക്കാൻ പുനരുത്ഥാനം മൂലം യഹോവയ്ക്കു കഴിയും. (ഇയ്യോ. 2:4) യേശു മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെട്ടതുകൊണ്ട് അവനു തന്റെ മാനുഷബലിയുടെ മൂല്യം നമുക്ക് ജീവരക്ഷാകരമായ പ്രയോജനത്തോടെ തന്റെ പിതാവിന്റെ സ്വർഗ്ഗീയ സിംഹാസനത്തിനു മുമ്പാകെ കാഴ്ചവെക്കാൻ കഴിഞ്ഞു. യേശുക്രിസ്തുവിന്റെ കൂട്ടവകാശികൾ പുനരുത്ഥാനത്താൽ സ്വർഗ്ഗീയ രാജ്യത്തിൽ അവനോടുകൂടെ ചേരുന്നു. നമ്മെ മരണത്തോടു മുഖാമുഖം വരുത്തുന്ന പരിശോധനകൾക്കു നാം വിധേയരാകുമ്പോൾ, വിശ്വാസമുള്ള നമുക്കെല്ലാവർക്കും പുനരുത്ഥാനം സാധാരണയിൽ കവിഞ്ഞ ശക്തിയുടെ ഒരു ഉറവാകുന്നു.
ക്രിസ്തീയ വിശ്വാസത്തിന് അടിസ്ഥാനപരമായിരിക്കുന്നതിന്റെ കാരണം
3. (എ) ഏതർത്ഥത്തിലാണ് പുനരുത്ഥാനം ഒരു “പ്രാഥമിക ഉപദേശം” ആയിരിക്കുന്നത്? (ബി) പൊതുലോകത്തിന് പുനരുത്ഥാനം എന്തർത്ഥമാക്കുന്നു?
3 എബ്രായർ 6:1, 2-ൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം പുനരുത്ഥാനം ഒരു “പ്രാഥമിക ഉപദേശ”മാണ്, വിശ്വാസത്തിന്റെ അടിത്തറയുടെ ഭാഗമാണ്, അതു കൂടാതെ നമുക്ക് ഒരിക്കലും പക്വതയുള്ള ക്രിസ്ത്യാനികളായിത്തീരാൻ കഴികയില്ല. എന്നാൽ അതു പൊതുലോകത്തിന്റെ ചിന്തയ്ക്ക് അന്യമാണ്. ആത്മീയത ഇല്ലാത്തതിനാൽ അധികമധികമാളുകൾ ഉല്ലാസത്തിൽ വ്യാപൃതരാകുന്നു. ഈ ജീവിതത്തെ മാത്രമേ അവർ യഥാർത്ഥമായി കാണുന്നുള്ളൂ. (1 കൊരി. 15:32) ക്രൈസ്തവലോകത്തിനകത്തും പുറത്തുമുള്ള പരമ്പരാഗത മതങ്ങളോടു പറ്റിനിൽക്കുന്നവർ തങ്ങൾക്ക് ഒരു അമർത്ത്യദേഹി ഉണ്ടെന്നു വിചാരിക്കുന്നു, അതു പുനരുത്ഥാനത്തെ അനാവശ്യമാക്കിത്തീർക്കുന്നു. ഈ രണ്ടു ധാരണകളെ പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്നവർ അത് ആശാവഹമായിരിക്കുന്നതിനുപകരം കുഴപ്പിക്കുന്നതാണെന്ന് കണ്ടെത്തുന്നു. ശ്രദ്ധിക്കുന്നതിനു മനസ്സുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും?—പ്രവൃ. 17:32
4. (എ) ഒരു വ്യക്തിക്ക് പുനരുത്ഥാനത്തെ വിലമതിക്കാൻ കഴിയുന്നതിനു മുമ്പ്, നാം അയാളുമായി എന്തു ചർച്ചചെയ്യേണ്ട ആവശ്യമുണ്ടായിരിക്കാം? (ബി) ദേഹി എന്താണെന്ന് വിശദീകരിക്കാൻ ഏതു തിരുവെഴുത്തുകൾ നിങ്ങൾ ഉപയോഗിക്കും? മരിച്ചവരുടെ അവസ്ഥ വിശദീകരിക്കാനോ? (സി) എന്നാൽ ആ വാക്യങ്ങളിൽ കാണപ്പെടുന്ന സത്യങ്ങളെ മറയ്ക്കുന്നതായി തോന്നുന്ന ഒരു ബൈബിൾ ഭാഷാന്തരമാണ് ആരെങ്കിലും ഉപയോഗിക്കുന്നതെങ്കിലോ?
4 അങ്ങനെയുള്ളവർക്ക് പുനരുത്ഥാനം എത്ര വിശിഷ്ടമായ കരുതലാണെന്നു വിലമതിക്കാൻ കഴിയുന്നതിനു മുമ്പ്, അവർ ദേഹി എന്താണെന്നും മരിച്ചവരുടെ അവസ്ഥ എന്താണെന്നും മനസ്സിലാക്കേണ്ടതുണ്ട്. മിക്കപ്പോഴും സത്യത്തിനുവേണ്ടി വിശക്കുന്ന ഒരാൾക്ക്, ഈ കാര്യങ്ങൾ വ്യക്തമാക്കുന്നതിന് ചുരുക്കം ചില തിരുവെഴുത്തുകൾ മാത്രമേ ആവശ്യമായിരിക്കുന്നുള്ളൂ.(ഉല്പ. 2:7; യെഹെ.18:4; സങ്കീ 146:3, 4) എന്നാൽ ബൈബിളിന്റെ ചില ആധുനിക ഭാഷാന്തരങ്ങളും പരാവർത്തന പതിപ്പുകളും ഈ സത്യങ്ങളെ മറയ്ക്കുന്നു. അതുകൊണ്ട്, ബൈബിളിന്റെ മൂല ഭാഷകളിൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങളെക്കുറിച്ച് പരിചിന്തിക്കേണ്ടതാവശ്യമായിരിക്കാം.
5. അങ്ങനെയുള്ള ഒരാളെ ദേഹി എന്തെന്നു ഗ്രഹിക്കാൻ നിങ്ങൾ എങ്ങനെ സഹായിക്കും?
5 ഇതു ചെയ്യുന്നതിന് പുതിയലോകഭാഷാന്തരം വിശേഷാൽ വിലയേറിയതാണ്, എന്തുകൊണ്ടെന്നാൽ അത് നേഫെഷ് എന്ന എബ്രായപദവും തത്തുല്യ ഗ്രീക്ക് പദമായ സൈക്കിയും എല്ലായ്പോഴും “ദേഹി” എന്നു വിവർത്തനം ചെയ്യുന്നു, അതിന്റെ അനുബന്ധത്തിൽ ഈ പദങ്ങൾ വരുന്ന അനേകം വാക്യങ്ങളും ചേർത്തിരിക്കുന്നു. മറ്റ് ആധുനിക വിവർത്തനങ്ങൾ ഇതേ മൂലപദങ്ങളെ “ദേഹി” എന്നു മാത്രമല്ല, പിന്നെയോ “ജീവി” “വ്യക്തി” “ആൾ” “ജീവൻ” എന്നും വിവർത്തനം ചെയ്യുന്നു; “എന്റെ നേഫെഷ്” “ഞാൻ” എന്നും “നിന്റെ നേഫേഷ്” “നീ” എന്നും വിവർത്തനം ചെയ്യാം. ഈ ബൈബിളുകളെ പഴക്കമേറിയ ചില വിവർത്തനങ്ങളുമായോ പുതിയലോകഭാഷാന്തരവുമായോ തുലനം ചെയ്യുന്നത് “ദേഹി” എന്നു വിവർത്തനം ചെയ്തിരിക്കുന്ന മൂലഭാഷാന്തരങ്ങൾ (1) വ്യക്തികളെയും (2) മൃഗങ്ങളെയും (3) അവർ അങ്ങനെ ആസ്വദിക്കുന്ന ജീവനെയും പരാമർശിക്കുന്നുവെന്നു മനസ്സിലാക്കാൻ ആത്മാർത്ഥതയുള്ള ഒരു അദ്ധ്യേതാവിനെ സഹായിക്കും. എന്നാൽ ദേഹി മരണത്തിങ്കൽ ശരീരത്തെ വിട്ടുപോകാൻ കഴിയുന്നതും മറ്റെവിടെയോ ബോധപൂർവ്വകമായ അസ്തിത്വം തുടരുന്നതുമായ അദൃശ്യവും അസ്പർശനീയവുമായ ഒന്നാണെന്ന ആശയം ഒരിക്കലും അവ നൽകുന്നില്ല.
6. (എ) ചില ആധുനിക ഭാഷാന്തരങ്ങൾ ഷീയോൾ, ഹേഡീസ്, ഗീഹെന്നാ എന്നിവയുടെ അർത്ഥം സംബന്ധിച്ച് വായനക്കാരെ കുഴയ്ക്കുന്നതെന്തുകൊണ്ട്? (ബി) ഷീയോളിലെ അഥവാ ഹേഡീസിലെ ആളുകളുടെ അവസ്ഥയെ ബൈബിളിൽ നിന്ന് നിങ്ങൾ എങ്ങനെ വിശദീകരിക്കും? ഗീഹെന്നായിലെയോ?
6 അതുപോലെതന്നെ, പുതിയലോകഭാഷാന്തരം ഷീയോൾ എന്ന എബ്രായപദത്തെ ഭാഷാന്തരം ചെയ്ത് ഷീയോൾ എന്ന് ഉപയോഗിക്കുന്നതിലും ഹേഡീസ് എന്ന ഗ്രീക്ക് പദത്തിന്റെ സ്ഥാനത്ത് ഹേഡീസ് എന്നുതന്നെ ഉപയോഗിക്കുന്നതിലും ഗീയെന്നായിക്ക് ഗീഹെന്നാ എന്ന് ഉപയോഗിക്കുന്നതിലും പരസ്പരയോജിപ്പുള്ളതാണ്. എന്നാൽ ബൈബിളിന്റെ മറ്റു ചില ആധുനിക ഭാഷാന്തരങ്ങളും പരാവർത്തനങ്ങളും ഹേഡീസിനെയും ഗീയെന്നായെയും “നരകം” എന്നു വിവർത്തനം ചെയ്യുകയും, അതിനു പുറമെ, ഷീയോളിന്റെയും ഹേഡീസിന്റെയും മറ്റു വിവർത്തനങ്ങളെന്ന നിലയിൽ “ശവക്കുഴി” എന്നും “മരിച്ചവരുടെ ലോകം” എന്നും ഉപയോഗിക്കുകയും ചെയ്യുന്നത് വായനക്കാരനെ കുഴപ്പിക്കുന്നു. ആവശ്യമായിരിക്കുന്നടത്ത് ഭാഷാന്തരങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തുന്നതിനാൽ ഷീയോൾ ഹേഡീസിന്റെ തത്തുല്യ പദമാണെന്ന് കാണിക്കാൻ കഴിയും. (സങ്കീ. 16:10; പ്രവൃ. 2:27) മനുഷ്യവർഗ്ഗത്തിന്റെ പൊതുശവക്കുഴിയായ ഷീയോൾ അഥവാ ഹേഡീസ് ജീവനോടല്ല, മരണത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (സങ്കീ. 89:48; വെളി. 20:13) അത് പുനരുത്ഥാനം മുഖാന്തരം അവിടെനിന്ന് തിരിച്ചു വരുന്നതിനുള്ള പ്രത്യാശയിലേക്കും വിരൽ ചൂണ്ടുന്നു. (ഇയ്യോ. 14:13; പ്രവൃ. 2:31) മറിച്ച് ,ഗീഹെന്നായിലേക്ക് പോകുന്നവർക്ക് ഭാവി ജീവന്റെ പ്രത്യാശ വെച്ചുനീട്ടുന്നില്ല. തീർച്ചയായും ദേഹിക്ക് അവിടെ ബോധപൂർവ്വകമായ അസ്തിത്വം ഉള്ളതായി പറയുന്നില്ല.—മത്താ. 18:9; 10:28.
7. ഉചിതമായി മനസ്സിലാക്കുമ്പോൾ പുനരുത്ഥാനത്തിന് ഒരു വ്യക്തിയുടെ മനോഭാവത്തെയും പ്രവർത്തനങ്ങളെയും എങ്ങനെ സ്വാധീനിക്കാൻ കഴിയും?
7 ആ കാര്യങ്ങൾ വ്യക്തമാകുമ്പോൾ ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും യഥാർത്ഥമായി അർത്ഥവത്തായിത്തീരുന്നു. ഒരു വ്യക്തിയെ സംബന്ധിച്ച് പുനരുത്ഥാനം എന്തർത്ഥമാക്കിയേക്കാമെന്ന് ഗ്രഹിക്കാൻ അയാളെ ഇപ്പോൾ സഹായിക്കാൻ കഴിയും. ഇത്ര അത്ഭുതകരമായ കരുതൽ ചെയ്തതിലുള്ള യഹോവയുടെ സ്നേഹത്തെ വിലമതിച്ചുതുടങ്ങാനും അയാൾക്കു കഴിയും. മരണത്തിൽ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്ക് അനുഭവപ്പെടുന്ന ദുഃഖത്തിനു പകരം ഇപ്പോൾ ദൈവത്തിന്റെ നൂതനക്രമത്തിലെ പുഃനസംഗമത്തിന്റെ സന്തോഷകരമായ പ്രതീക്ഷ ഉണ്ടായിരിക്കാൻ കഴിയും. യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയവിശ്വാസത്തിന്റെ ഒരു മൂലക്കല്ലാണെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. അവർ തീക്ഷ്ണതയോടെ അതിനെക്കുറിച്ചും അതു ഉറപ്പുനൽകിയ പ്രത്യാശയെക്കുറിച്ചും മറ്റുള്ളവരോടു സാക്ഷീകരിച്ചു. അങ്ങനെതന്നെ, ഇക്കാലത്ത് അതിനെ വിലമതിക്കുന്നവർ ഈ വിലയേറിയ സത്യം മറ്റുള്ളവർക്കു പങ്കുവെക്കാൻ ആകാംക്ഷയുള്ളവരാണ്.—പ്രവൃ. 5:30-32; 10:40-43; 13:32-39;17:31.
‘ഹേഡീസിന്റെ താക്കോൽ’ ഉപയോഗിക്കുന്നു
8. “മരണത്തിന്റെയും ഹേഡീസിന്റെയും താക്കോലുകൾ” യേശു ഉപയോഗിക്കുന്നത് അവന്റെ ആത്മാഭിഷിക്ത അനുഗാമികൾക്ക് എന്തർത്ഥമാക്കും?
8 ക്രിസ്തുവിന്റെ സ്വർഗ്ഗീയ രാജ്യത്തിൽ അവനോടു സഹവസിക്കാനുള്ള എല്ലാവരും ഒടുവിൽ മരിക്കണം. എന്നാൽ അവൻ അപ്പോസ്തലനായ യോഹന്നാനോട് “ഞാൻ മരിച്ചവനായിത്തീർന്നു, എന്നാൽ നോക്കൂ! ഞാൻ എന്നുമെന്നേക്കും ജീവിക്കുന്നു, എനിക്ക് മരണത്തിന്റെയും ഹേഡീസിന്റയും താക്കോലുകൾ ഉണ്ട്” എന്നു പറഞ്ഞപ്പോൾ അവൻ നൽകിയ ഉറപ്പ് അവർക്കു നന്നായി അറിയാം. (വെളി. 1:18) അവൻ എന്താണർത്ഥമാക്കിയത്? അവൻ സ്വന്ത അനുഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. അവനും മരിച്ചിരുന്നു. എന്നാൽ ദൈവം അവനെ ഹേഡീസിൽ വിട്ടുകളഞ്ഞില്ല. മൂന്നാം ദിവസം യഹോവ അവനെ വ്യക്തിപരമായി ആത്മജീവിതത്തിലേക്ക് ഉയർപ്പിക്കുകയും അവന് അമർത്ത്യത കൊടുക്കുകയും ചെയ്തു. എന്നാൽ അതു മാത്രമല്ല, ദൈവം മനുഷ്യവർഗ്ഗത്തിന്റെ പൊതുശവക്കുഴിയിൽനിന്നും ആദാമ്യപാപത്തിന്റെ ഫലങ്ങളിൽനിന്നും മറ്റുള്ളവരെ വിടുവിക്കുന്നതിന് ഉപയോഗിക്കാൻ “മരണത്തിന്റെയും ഹേഡീസിന്റെയും താക്കോലുകൾ” കൊടുക്കുകയും ചെയ്തു. ആ താക്കോലുകൾ കൈവശമുള്ളതുകൊണ്ട് യേശുവിനു തന്റെ വിശ്വസ്താനുഗാമികളെ മരിച്ചവരിൽനിന്ന് ഉയർപ്പിക്കാൻ പ്രാപ്തിയുണ്ട്. അവൻ അങ്ങനെ ചെയ്യുമ്പോൾ തന്റെ ആത്മാഭിഷിക്തരായ സഭാംഗങ്ങൾക്ക് അമർത്ത്യ സ്വർഗ്ഗീയ ജീവന്റെ വിലയേറിയ ദാനം അവൻ കൊടുക്കുന്നു, അവന്റെ പിതാവ് അവനുവേണ്ടി ചെയ്തതുപോലെതന്നെ.—റോമ. 6:5; ഫിലി. 3:20, 21.
9. വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികളുടെ പുനരുത്ഥാനം എപ്പോൾ നടക്കുന്നു?
9 വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ആ പുനരുത്ഥാനം എപ്പോഴാണ് അനുഭവപ്പെടുക? അത് ഇപ്പോൾത്തന്നെ തുടങ്ങിയിരിക്കുന്നു. അവർ ‘ക്രിസ്തുവിന്റെ സാന്നിദ്ധ്യകാലത്ത്’ ഉയർപ്പിക്കപ്പെടുമെന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു. ആ സാന്നിദ്ധ്യം പൊ. യു. 1914-ൽ തുടങ്ങി. (1 കൊരി. 15:23) ഇവർ തങ്ങളുടെ ഭൗമികഗതി അവസാനിപ്പിക്കുമ്പോൾ, തങ്ങളുടെ കർത്താവിന്റെ തിരിച്ചുവരവിനുവേണ്ടി അവർ കാത്തിരിക്കേണ്ടതില്ല. അവർ മരിക്കുന്ന ഉടനെ ആത്മാവിൽ ഉയർപ്പിക്കപ്പെടുകയും “നിമിഷനേരം കൊണ്ട്, കണ്ണിമക്കുന്നതിനിടയിൽ മാറ്റപ്പെടുക”യും ചെയ്യുന്നു. അവരുടേത് എന്തൊരു സന്തുഷ്ടിയാണ്, എന്തുകൊണ്ടെന്നാൽ “അവർ ചെയ്ത കാര്യങ്ങൾ അവരോടുകൂടെത്തന്നെ പോകുന്നു!”—1 കൊരി. 15:51, 52; വെളി. 14:13.
10. വേറെ ഏതു പുനരുത്ഥാനം ഉണ്ടായിരിക്കും, അത് എപ്പോൾ തുടങ്ങും?
10 എന്നാൽ അവരുടേതു മാത്രമല്ല ഏക പുനരുത്ഥാനം. അതിനെ “ഒന്നാം പുനരുത്ഥാനം” എന്നു വിളിക്കുന്നുവെന്ന വസ്തുത മറ്റൊന്നു പിന്നാലെ വരേണ്ടതാണെന്ന് സൂചിപ്പിക്കുന്നു. (വെളി. 20:6) ഈ രണ്ടാമത്തെ പുനരുത്ഥാനത്തിൽനിന്ന് പ്രയോജനം കിട്ടുന്നവർക്ക് ഒരു പരദീസാ ഭൂമിയിലെ നിത്യജീവന്റെ സന്തുഷ്ട പ്രതീക്ഷ ഉണ്ടായിരിക്കും. അത് എപ്പോഴായിരിക്കും നടക്കുക? ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ “ഭൂമിയും ആകാശവും” നീക്കപ്പെട്ടതിനു ശേഷമായിരിക്കുമെന്ന് വെളിപ്പാടു പുസ്തകം പ്രകടമാക്കുന്നു. പഴയവ്യവസ്ഥിതിയുടെ അവസാനം വളരെ അടുത്തിരിക്കുകയാണ്. അതിനുശേഷം, ദൈവത്തിന്റെ നിയമിത സമയത്ത് ഭൗമിക പുനരുത്ഥാനം തുടങ്ങും.—വെളി. 20:11, 12.
11. ഭൂമിയിലെ ജീവനിലേക്ക് ഉയർപ്പിക്കപ്പെടുന്ന വിശ്വസ്തരിൽ ആർ ഉൾപ്പെടും, അത് പുളകപ്രദമായ ഒരു പ്രത്യാശ ആയിരിക്കുന്നതെന്തുകൊണ്ട്?
11 ആർ അതിൽ ഉൾപ്പെടും? അതിപുരാതന കാലങ്ങൾ മുതലുള്ള യഹോവയുടെ വിശ്വസ്ത ദാസൻമാർ. അവരിൽ പുനരുത്ഥാനത്തിലുള്ള ശക്തമായ വിശ്വാസം നിമിത്തം ഘോരമരണത്തിൽനിന്ന് രക്ഷപ്പെടുന്നതിന് ദൈവത്തോടുള്ള തങ്ങളുടെ നിർമ്മലതയിൽ എന്തെങ്കിലും വിട്ടുവീഴ്ചയാൽ, “എന്തെങ്കിലും മോചനമൂല്യത്താൽ വിടുതൽ സ്വീകരിക്കാ”ഞ്ഞ മനുഷ്യർ ഉണ്ടായിരിക്കും. (എബ്രാ. 11:35) ബൈബിളിൽ ചുരുക്കമായി മാത്രം റിപ്പോർട്ടു ചെയ്തിരിക്കുന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ നേരിട്ട് അവരിൽനിന്ന് കേൾക്കുന്നതിന് അവരെ പരിചയപ്പെടുന്നത് എന്തോരു സന്തോഷമായിരിക്കും! മറ്റുള്ളവരോടുകൂടെ യഹോവയുടെ ഒന്നാമത്തെ സാക്ഷിയായിരുന്ന ഹാബേൽ ഉണ്ടായിരിക്കും. പ്രളയത്തിനുമുമ്പ് ദൈവത്തിന്റെ മുന്നറിയിപ്പിൻ ദൂത് നിർഭയം ഘോഷിച്ചവരായ ഹാനോക്കും നോഹയും. ദൂതൻമാരെ സൽക്കരിച്ച അബ്രാഹാം. സീനായി മലയിൽവച്ച് ന്യായപ്രമാണം ആർ മുഖാന്തരം കൊടുക്കപ്പെട്ടോ ആ മോശെ. പൊ. യു. മു. 607-ൽ യെരുശലേമിന്റെ നാശം കണ്ട യിരെമ്യാവിനെപ്പോലുള്ള ധീര പ്രവാചകൻമാർ. യേശുവിനെ ദൈവപുത്രനായി ദൈവംതന്നെ തിരിച്ചറിയിക്കുന്നതു കേട്ട യോഹന്നാൻ സ്നാപകൻ. ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാനനാളുകളിൽ മരിച്ച വിശ്വസ്തരും ഉണ്ടായിരിക്കും.—എബ്രാ.11:4-38; മത്താ.11:11.
12. (എ) ഹേഡീസിൽ മരിച്ചിരിക്കുന്ന എത്ര പേർ ഉയർപ്പിക്കപ്പെടും? (ബി) അങ്ങനെ, ആർ ഉൾപ്പെടുത്തപ്പെടും, എന്തുകൊണ്ട്?
12 കാലക്രമത്തിൽ മറ്റുള്ളവരും ഉയർപ്പിക്കപ്പെടും. യേശു ‘ഹേഡീസിന്റെ താക്കോൽ’ മനുഷ്യവർഗ്ഗത്തിനുവേണ്ടി എത്രത്തോളം ഉപയോഗിക്കുമെന്ന് അപ്പോസ്തലനായ യോഹന്നാനു കൊടുക്കപ്പെട്ട ഒരു ദർശനത്തിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു. ആ ദർശനത്തിൽ ഹേഡീസ് “തീത്തടാകത്തിലേക്ക് എറിയപ്പെടു”ന്നത് അവൻ കണ്ടു. അതിന്റെ അർത്ഥമെന്താണ്? അത് നശിപ്പിക്കപ്പെടുന്നുവെന്ന്; പൂർണ്ണമായും ശൂന്യമാക്കപ്പെടുന്നതിനാൽ അത് ആസ്തിക്യമില്ലാതെ പോകുന്നു. അങ്ങനെ, വിശ്വസ്താരാധകരെ ഉയർപ്പിക്കുന്നതിനു പുറമേ യേശു കരുണാപൂർവ്വം ഹേഡീസിൽ അഥവാ ഷീയോളിൽ നിന്ന് നീതികെട്ടവരെ പോലും തിരികെ വരുത്തും. കേവലം മരണത്തിന് വീണ്ടും യോഗ്യരെന്നു വിധിക്കപ്പെടാൻ ഇവരിൽ ആരും ഉയർപ്പിക്കപ്പെടുന്നില്ല. ദൈവരാജ്യത്തിൻ കീഴിലെ നീതിനിഷ്ഠമായ ചുറ്റുപാടിൽ അവരുടെ ജീവിതത്തെ യഹോവയുടെ വഴികളോട് അനുയോജ്യമാക്കാൻ അവർ സഹായിക്കപ്പെടും. ദർശനം “ജീവന്റെ ചുരുൾ” തുറക്കപ്പെട്ടതായി കാണിച്ചു. തങ്ങളുടെ പേരുകൾ അതിൽ എഴുതപ്പെട്ടു കിട്ടുന്നതിനുള്ള അവസരം അവർക്കുണ്ടായിരിക്കും. അവർ അവരുടെ പുനരുത്ഥാനശേഷം ചെയ്യപ്പെടുന്ന “അവരുടെ പ്രവൃത്തികളനുസരിച്ച് വ്യക്തിപരമായി ന്യായംവിധിക്കപ്പെടും.” (വെളി. 20:12-14; പ്രവൃ. 24:15) അങ്ങനെ അന്തിമഫലത്തിന്റെ നിലപാടിൽ വീക്ഷിക്കുമ്പോൾ അവരുടേത് “ജീവന്റെ ഒരു പുനരുത്ഥാന”മാണെന്ന് തെളിയാൻ കഴിയും, അനിവാര്യമായി “[കുറ്റ] വിധിയുടെ ഒരു പുനരുത്ഥാന”മായിരിക്കയില്ല.—യോഹ. 5:28, 29.
13. (എ) ആർ പുനരുത്ഥാനം പ്രാപിക്കുകയില്ല? (ബി) പുനരുത്ഥാനത്തെക്കുറിച്ചുള്ള സത്യം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം?
13 തീർച്ചയായും, ഏതു കാലത്തും ജീവിച്ചിട്ടുള്ള എല്ലാവരും പുനരുത്ഥാനം പ്രാപിക്കുകയില്ല. ചിലർ മോചനം സാദ്ധ്യമല്ലാത്ത പാപങ്ങളാണു ചെയ്തത്. ഇപ്പോൾ സമീപിച്ചിരിക്കുന്ന “മഹോപദ്രവ”ത്തിൽ കൊല്ലപ്പെടുന്നവർ നിത്യനാശം അനുഭവിക്കുന്നവരിൽ ഉൾപ്പെടും. (മത്താ. 12:31, 32; 23:33; 24:21, 22; 25:41, 46; 2 തെസ്സ. 1:6-9.) അങ്ങനെ, ഹേഡീസിലുള്ള എല്ലാവരെയും പുറത്തുവിടുന്നതിൽ അസാധാരണ കരുണ കാണിക്കുന്നുവെന്നിരിക്കെ, നാം ഇപ്പോൾ എങ്ങനെ ജീവിക്കുന്നുവെന്നതിൽ ഉദാസീനരായിരിക്കുന്നതിന്, പുനരുത്ഥാനം അടിസ്ഥാനം നൽകുന്നില്ല. മറിച്ച്, യഥാർത്ഥത്തിൽ അനർഹമായ ദൈവത്തിന്റെ ഈ ദയയെക്കുറിച്ച് നാം എത്ര അഗാധമായ വിലമതിപ്പുള്ളവരാണെന്ന് പ്രകടമാക്കാൻ അത് നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
പുനരുത്ഥാന പ്രത്യാശയാൽ ബലിഷ്ഠരാക്കപ്പെടുന്നു
14. ഇപ്പോഴത്തെ ജീവിതത്തിന്റെ അവസാനത്തോടടുക്കുന്ന ഒരു വ്യക്തിക്ക് പുനരുത്ഥാനം വലിയ ശക്തിയുടെ ഒരു ഉറവായിരിക്കാൻ കഴിയുന്നതെങ്ങനെ?
14 പുനരുത്ഥാന പ്രത്യാശയെ സ്വന്തമാക്കിയിട്ടുള്ളവർ അതിൽനിന്ന് വലിയ ശക്തി ആർജ്ജിക്കാൻ പ്രാപ്തരാണ്. അവർ തങ്ങളുടെ ജീവിതാവസാനത്തോടടുക്കുമ്പോൾ, ഏത് ചികിത്സാനടപടികൾ ഉപയോഗിച്ചാലും മരണത്തെ അനിശ്ചിതകാലം നീട്ടിവെക്കാൻ തങ്ങൾക്കാവില്ലെന്ന് അവർക്കറിയാം. (സഭാ. 8:8) അവർ കർത്താവിന്റെ വേലയിൽ തിരക്കുള്ളവരായിരിക്കുകയും അവന്റെ സ്ഥാപനത്തോടൊത്ത് വിശ്വസ്തമായി സേവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് പൂർണ്ണമായ ഉറപ്പോടെ ഭാവിയിലേക്കു നോക്കാൻ കഴിയും. പുനരുത്ഥാനം മൂലം തങ്ങൾ ദൈവത്തിന്റെ തക്കസമയത്ത് വീണ്ടും ജീവിതം ആസ്വദിക്കുമെന്ന് അവർക്കറിയാം. അത് എന്തോരു ജീവിതമായിരിക്കും! അപ്പോസ്തലനായ പൗലോസ് വിളിച്ച പ്രകാരം “യഥാർത്ഥജീവൻ.”—1 തിമൊ. 6:19; 1 കൊരി. 15:58; എബ്രാ. 6:10-12.
15. നാം ഘോര പീഡകരാൽ ഭീഷണിപ്പെടുത്തപ്പെടുന്നുവെങ്കിൽ യഹോവയോടു നിർമ്മലത പാലിക്കാൻ നമ്മെ എന്തിനു സഹായിക്കാൻ കഴിയും?
15 ഒരു പുനരുത്ഥാനമുണ്ടെന്നുള്ള അറിവു മാത്രമല്ല, പിന്നെയോ ആ കരുതലിന്റെ ഉറവായവനെ അറിയുന്നതാണ് ശക്തരായിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. അത് ഉഗ്രപീഡകരുടെ കൈകളാലുള്ള മരണത്താൽ ഭീഷണിപ്പെടുത്തപ്പെടുമ്പോൾ പോലും ദൈവത്തോടു വിശ്വസ്തരായിരിക്കാൻ നമ്മെ ശക്തരാക്കുന്നു. ആളുകളെ അടിമത്തത്തിൽ നിർത്താൻ സാത്താൻ അകാലമരണത്തിന്റെ ഭയത്തെ ദീർഘനാൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ യേശു അത്തരം ഭയത്തിനു വഴങ്ങിയില്ല; അവൻ മരണത്തോളം യഹോവയോടു വിശ്വസ്തനെന്നു തെളിയിച്ചു. അവന്റെ മരണമുണ്ടാക്കിയ നേട്ടത്താൽ അവൻ മറ്റുള്ളവരെ അങ്ങനെയുള്ള ഭയത്തിൽനിന്ന് വിമുക്തരാക്കാനുള്ള മാർഗ്ഗം പ്രദാനം ചെയ്തു. (എബ്രാ. 2:14, 15) ആ കരുതലിലുള്ള തങ്ങളുടെ വിശ്വാസം നിമിത്തം, അവന്റെ യഥാർത്ഥ അനുഗാമികൾ നിർലതാപാലകരെന്ന നിലയിൽ ഒരു മുന്തിയ രേഖ ഉളവാക്കിയിട്ടുണ്ട്. സമ്മർദ്ദത്തിനു വിധേയരാക്കപ്പെട്ടപ്പോൾ അവർ യഹോവയെ സ്നേഹിക്കുന്നതിലധികം ‘തങ്ങളുടെ സ്വന്തം ദേഹികളെ സ്നേഹിക്കുന്നില്ലെന്ന്’ അവർ തെളിയിച്ചിട്ടുണ്ട്. (വെളി. 12:11) അവർ ജ്ഞാനപൂർവ്വം നിത്യജീവന്റെ പ്രതീക്ഷ നഷ്ടപ്പെടുത്താൻ മാത്രം ക്രിസ്തീയതത്വങ്ങൾ ഉപേക്ഷിച്ചുകൊണ്ട് തങ്ങളുടെ ഇപ്പോഴത്തെ ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നില്ല. (ലൂക്കോ. 9:24, 25) നിങ്ങൾക്ക് അത്തരം വിശ്വാസമുണ്ടോ? നിങ്ങൾ യഥാർത്ഥമായി യഹോവയെ സ്നേഹിക്കുകയും പുനരുത്ഥാന പ്രത്യാശ നിങ്ങളെ സംബന്ധിച്ച് അർത്ഥമാക്കുന്നതു കാര്യമായി എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അത്തരം വിശ്വാസമുണ്ടായിരിക്കും.
പുനരവലോകന ചർച്ച
● ഒരു വ്യക്തിക്ക് പുനരുത്ഥാനത്തെ വിലമതിക്കാൻ കഴിയുന്നതിനു മുമ്പ് അയാൾ ദേഹി എന്തെന്നും മരിച്ചവരുടെ അവസ്ഥ എന്തെന്നും മനസ്സിലാക്കേണ്ടതെന്തുകൊണ്ട്?
● ആർ മരിച്ചവരിൽനിന്ന് തിരികെ വരും? ഈ അറിവു നമ്മെ എങ്ങനെ ബാധിക്കണം?
● പുനരുത്ഥാന പ്രത്യാശ നമ്മെ ബലിഷ്ഠരാക്കുന്നതെങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]