മോശൈക ന്യായപ്രമാണം നിങ്ങളെ സംബന്ധിച്ച് അർത്ഥമാക്കുന്നത്
അധ്യായം 19
മോശൈക ന്യായപ്രമാണം നിങ്ങളെ സംബന്ധിച്ച് അർത്ഥമാക്കുന്നത്
1. (എ)പരിച്ഛേദനയേൽക്കാത്ത വിജാതീയർ പൊ. യു. 36 മുതൽ ക്രിസ്ത്യാനികളെന്ന നിലയിൽ യഹോവക്കു സ്വീകാര്യരായിരുന്നുവെന്ന് എന്തു സൂചിപ്പിച്ചു? (ബി) എന്നാൽ ചില ആദിമക്രിസ്ത്യാനികൾക്ക് എന്തു വിവാദപ്രശ്നം സംബന്ധിച്ച് ശക്തമായ വികാരങ്ങളുണ്ടായിരുന്നു?
1 വിജാതീയ ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിന്റെ വ്യവസ്ഥകൾ പാലിക്കണമോയെന്നുളളത് അപ്പോസ്തലനായ പൗലോസിന്റെ നാളുകളിൽ ചൂടുപിടിച്ച വാദപ്രതിവാദം നടന്ന ഒരു വിവാദപ്രശ്നമായിരുന്നു. പരിച്ഛേദനയേൽക്കാത്ത വിജാതീയരുടെമേൽ പൊ. യു. 36-ൽ പരിശുദ്ധാത്മാവു വന്നിരുന്നുവെന്നത് സത്യമാണ്. എന്നാൽ വിജാതീയ ശിഷ്യരെ പരിച്ഛേദന കഴിപ്പിക്കണമെന്നും മോശെയുടെ ന്യായപ്രമാണം അനുഷ്ഠിക്കാൻ പഠിപ്പിക്കണമെന്നും യഹൂദ പശ്ചാത്തലത്തോടുകൂടിയ ചില ക്രിസ്ത്യാനികൾക്ക് ശക്തമായ അഭിപ്രായമുണ്ടായിരുന്നു. യഥാർത്ഥത്തിൽ അവർ ആ ന്യായപ്രമാണമോ, ഒരുപക്ഷേ അതിന്റെ ഭാഗമോ, അനുസരിക്കേണ്ടതാവശ്യമായിരുന്നോ? പൊ. യു. 49-ൽ ഈ വിവാദപ്രശ്നം യെരൂശലേമിലെ ഭരണസംഘത്തിന് വിട്ടുകൊടുത്തു.—പ്രവൃ. 10:44-48; 15:1, 2, 5.
2. ഈ വിവാദപ്രശ്നം നമുക്ക് താൽപ്പര്യമുളവാക്കുന്നതെന്തുകൊണ്ട്?
2 തീരുമാനം നമുക്ക് അതീവ താത്പര്യമുളളതാണ്. എന്തുകൊണ്ട്? ക്രിസ്ത്യാനികൾ ശബ്ബത്തനുഷ്ഠാനം പോലെയുളള ചില ന്യായപ്രമാണവ്യവസ്ഥകൾ പാലിക്കണമെന്നു വാദിക്കുന്ന ആളുകളെ ചിലപ്പോൾ നാം കണ്ടുമുട്ടുന്നതുകൊണ്ടു മാത്രമല്ല, പിന്നെയോ ബൈബിൾതന്നെ “ന്യായപ്രമാണം വിശുദ്ധമാണ്, കല്പന വിശുദ്ധവും നീതിയുളളതും നല്ലതുമാകുന്നു” എന്ന് പറയുന്നതുകൊണ്ടും കൂടെയാണ്. (റോമ. 7:12) ന്യായപ്രമാണ ഉടമ്പടിയുടെ മദ്ധ്യസ്ഥൻ മോശെയായിരുന്നതുകൊണ്ട് മോശൈകന്യായപ്രമാണമെന്ന് അതു പരാമർശിക്കപ്പെടുന്നുവെങ്കിലും ആ ന്യായപ്രമാണസംഹിത യഥാർത്ഥത്തിൽ യഹോവയാം ദൈവത്തിൽ നിന്ന് ഉത്ഭവിച്ചതായിരുന്നു.—പുറ. 24:3, 8.
ന്യായപ്രമാണം എന്തിന്?
3. യിസ്രായേലിനു ന്യായപ്രമാണം കൊടുക്കപ്പെട്ടതെന്തുകൊണ്ട്?
3 നാം ഇന്നു ന്യായപ്രമാണത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്നത്, യഹോവ യിസ്രായേലിന് ഒരു ന്യായപ്രമാണസംഹിത കൊടുത്തതിന്റെ കാരണം നമുക്കു മനസ്സിലാകുന്നുണ്ടോയെന്നതിനാൽ ബാധിക്കപ്പെടുന്നു. തിരുവെഴുത്തുകൾ ഇങ്ങനെ വിശദീകരിക്കുന്നു: “വാഗ്ദത്തം കൊടുക്കപ്പെട്ട സന്തതി വന്നെത്തുന്നതുവരെ ലംഘനങ്ങൾ പ്രത്യക്ഷമാകേണ്ടതിന് അത് [അബ്രാഹാമ്യ ഉടമ്പടിയോടു] കൂട്ടപ്പെട്ടു . . . തൽഫലമായി, വിശ്വാസം നിമിത്തം നാം നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിലേക്കു നയിക്കുന്ന നമ്മുടെ ഗുരു ആയിത്തീർന്നിരിക്കുന്നു.” (ഗലാ. 3:19, 24) ന്യായപ്രമാണം ഇത് എങ്ങനെ ചെയ്തു?
4. (എ) ആ ന്യായപ്രമാണം “ലംഘനങ്ങൾ പ്രത്യക്ഷമാ”ക്കിയതെങ്ങനെ? (ബി) അത് വിശ്വസ്തരെ ക്രിസ്തുവിലേക്കു നയിക്കുകയും കൂടെ ചെയ്തതെങ്ങനെ?
4 ജീവിതത്തിന്റെ വിവിധ വശങ്ങളെ ഉൾപ്പെടുത്തുന്ന ഒരു പൂർണ്ണ മാതൃക വിവരിച്ചുകൊണ്ട് അത് യഹൂദൻമാർ പാപികളാണെന്നു പ്രകടമാക്കി. ഏതു സദുദ്ദേശ്യങ്ങളും ഉത്സാഹപൂർവ്വകമായ ശ്രമങ്ങളും ഉണ്ടായിരുന്നാലും അവർക്ക് അതിന്റെ വ്യവസ്ഥകൾ പാലിക്കാൻ കഴികയില്ലെന്ന് തെളിഞ്ഞു. അപൂർണ്ണ മനുഷ്യ കുടുംബത്തിന്റെ ഒരു സാമ്പിൾ എന്ന നിലയിൽ യഹൂദൻമാരെ ഉപയോഗിച്ചുകൊണ്ട്, നമ്മിൽ ഓരോരുത്തരും ഉൾപ്പെടെ സകല ലോകവും ദൈവശിക്ഷക്കു ബാദ്ധ്യസ്ഥരായ പാപികളാണെന്ന് ന്യായപ്രമാണം തുറന്നുകാട്ടി. (റോമ. 3:19, 20) അങ്ങനെ മനുഷ്യവർഗ്ഗത്തിന് ഒരു രക്ഷകന്റെ ആവശ്യമുണ്ടെന്ന് അത് ദൃഢീകരിച്ചു. അത് വിശ്വസ്തരെ ആ രക്ഷകനെന്ന നിലയിൽ യേശുക്രിസ്തുവിലേക്കു നയിച്ചു. ഏതു വിധത്തിൽ? ന്യായപ്രമാണം പൂർണ്ണമായി അനുസരിച്ചവൻ, അങ്ങനെ പാപമില്ലാത്ത ഏക മനുഷ്യൻ, എന്നനിലയിൽ അത് അവനെ തിരിച്ചറിയിച്ചു. ന്യായപ്രമാണപ്രകാരമുളള മൃഗബലികൾക്ക് പരിമിതമായ മൂല്യമേ ഉണ്ടായിരുന്നുളളു, എന്നാൽ ഒരു പൂർണ്ണമനുഷ്യൻ എന്ന നിലയിൽ യേശുവിന് തന്റെ ജീവനെ, യഥാർത്ഥമായി പാപത്തെ നീക്കിക്കളയുന്നതും വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും നിത്യജീവനിലേക്കുളള വഴി തുറക്കുന്നതുമായ ഒരു യാഗമായി അർപ്പിക്കാൻ കഴിഞ്ഞു.—യോഹ. 1:29; 3:16; 1 പത്രോ. 1:18, 19.
5. നൽകപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് ഈ ഖണ്ഡികയോടുകൂടെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
5 ഈ പശ്ചാത്തലം മനസ്സിൽ പിടിച്ചുകൊണ്ട് നിങ്ങൾ എങ്ങനെ ചുവടെ ചേർക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയും?
മോശൈക ന്യായപ്രമാണം എന്നെങ്കിലും സകല മനുഷ്യവർഗ്ഗത്തിനും ബാധകമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നോ? (സങ്കീ. 147:19, 20; പുറ. 31:12, 13)
ഒരുനാൾ ന്യായപ്രമാണ ഉടമ്പടി അവസാനിക്കുമെന്ന് യഹോവ യിസ്രായേലിന് എന്തെങ്കിലും സൂചന കൊടുത്തോ? (വാരംതോറുമുളള ഒരു ശബ്ബത്ത് അനുഷ്ഠിക്കുന്നതിനുളള വ്യവസ്ഥ ഉൾപ്പെടെയുളള പത്തു കൽപ്പനകൾ, ന്യായപ്രമാണത്തിന്റെ ശേഷിച്ചഭാഗം റദ്ദാക്കപ്പെട്ടശേഷം പ്രാബല്യത്തിൽ തുടർന്നോ? (കൊലോ. 2:13, 14, 16; 2 കൊരി. 3:7-11 [പുറപ്പാട് 34:28-30 വ്യക്തമാക്കിയ പ്രകാരം]; റോമ. 7:6, 7)
യഹോവ എന്തു മുഖേന ന്യായപ്രമാണ ഉടമ്പടിയെ അവസാനിപ്പിച്ചു? (കൊലോ. 2:13-17; മത്താ. 5:17, 18; റോമ. 10:4)
6. മോശൈകന്യായപ്രമാണം ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വാദങ്ങൾ എന്തു സൂചിപ്പിക്കുന്നു?
6 ഇതിന്റെ വെളിച്ചത്തിൽ, മോശൈക ന്യായപ്രമാണം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് വാദിക്കുന്നതിനാൽ എന്താണു സൂചിപ്പിക്കുന്നത്? ഫലത്തിൽ, ഇത് യേശുക്രിസ്തുവിലുളള വിശ്വാസത്തിന്റെ ഒരു നിരസനമാണ്. അങ്ങനെയായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അങ്ങനെയുളള ഒരു വീക്ഷണം, ദൈവത്തിന് ന്യായപ്രമാണത്തെ അവസാനിപ്പിക്കാനുളള വഴിയൊരുക്കിക്കൊണ്ട് യേശു അതിനെ നിവർത്തിച്ചുവെന്ന വസ്തുതയെ തളളിക്കളയുന്നു. ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവരും ന്യായപ്രമാണമോ അതിന്റെ കുറേ ഭാഗമോ അനുസരിക്കുന്നതിനനുകൂലമായ വാദങ്ങളാൽ സ്വാധീനിക്കപ്പെട്ടവരുമായ ആളുകൾക്ക് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ശക്തിമത്തായി എഴുതി: “നിയമത്താൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടാൻ ശ്രമിക്കുന്ന നിങ്ങൾ ആരായിരുന്നാലും നിങ്ങൾ ക്രിസ്തുവിൽനിന്ന് വേർപെട്ടിരിക്കുന്നു; നിങ്ങൾ അവന്റെ അനർഹദയയിൽനിന്ന് വീണുപോയിരിക്കുന്നു.”—ഗലാ. 5:4; റോമർ 10:2-4 കൂടെ കാണുക.
7. (എ) ന്യായപ്രമാണത്തിന്റെ ചില വശങ്ങളുടെ തുടർച്ചക്കനുകൂലമായി വാദിക്കുന്നവർ പൂർണ്ണമായി എന്തു വിലമതിക്കുന്നില്ല? (ബി) ക്രിസ്തീയ പ്രവൃത്തികൾ എത്ര പ്രധാനമാണ്, നമുക്ക് നിത്യജീവന്റെ ദാനം ലഭിക്കുന്നതിനോട് ഇവക്ക് എന്തു ബന്ധമുണ്ട്?
7 ന്യായപ്രമാണത്തിന്റെ ചില വശങ്ങൾ തുടരുന്നതിനനുകൂലമായി വാദിക്കുന്നവർ ദൈവത്തിങ്കലെ നീതിയുളള നില ന്യായപ്രമാണത്തിന്റെ പ്രവൃത്തികളിലല്ല, പിന്നെയോ യേശുവിന്റെ ബലിയുടെ മൂല്യത്തിലുളള വിശ്വാസത്തിലാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പൂർണ്ണമായി വിലയിരുത്തുന്നില്ല. (ഗലാ. 3:11, 12) അങ്ങനെയുളള പ്രവൃത്തികളാൽ ഒരു വ്യക്തി തന്നേത്തന്നെ നീതിമാനെന്നു തെളിയിക്കേണ്ടതാണെന്ന് അവർ വിചാരിക്കുന്നു—പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായ ഒന്നുതന്നെ. ക്രിസ്ത്യാനികൾക്കു ബാധകമാകുന്ന ദൈവത്തിന്റെയും ക്രിസ്തുവിന്റെയും കല്പനകളനുസരിച്ചുകൊണ്ടുളള പ്രവൃത്തികൾ ചെയ്യുന്നത് തീർച്ചയായും പ്രധാനമാണ്. (യാക്കോ. 2:15-17; മത്താ. 28:19, 20) ഇവ നമ്മുടെ സ്നേഹവും വിശ്വാസവും പ്രകടമാക്കുന്നതിനുളള ഒരു മാർഗ്ഗമാണ്, അവയുടെ അഭാവം നമ്മുടെ വിശ്വാസം മൃതമാണെന്നു സൂചിപ്പിക്കും. എന്നാൽ നാം എത്ര കഠിനമായി പ്രവർത്തിച്ചാലും നമുക്ക് രക്ഷ സമ്പാദിക്കാൻ കഴികയില്ല. യേശുക്രിസ്തുവിന്റെ ബലി കൂടാതെ പാപത്തിൽനിന്നും മരണത്തിൽനിന്നുമുളള രക്ഷ സാദ്ധ്യമായിരിക്കയില്ല. അങ്ങനെ നിത്യജീവൻ യേശുക്രിസ്തുവിലൂടെയുളള ദൈവത്തിന്റെ ഒരു ദാനമാണ്, അസാധാരണ അനർഹദയയുടെ ഒരു പ്രകടനമാണ്, നമ്മുടെ പ്രവൃത്തികൾക്കുളള ശമ്പളമല്ല.—എഫേ. 2:8, 9; റോമ. 3:23, 24; 6:23.
8. മോശൈകന്യായപ്രമാണം വിജാതീയ ക്രിസ്ത്യാനികൾക്കു ബാധകമാക്കുന്നതുൾപ്പെടുന്ന വിവാദപ്രശ്നം സംബന്ധിച്ച് ഒന്നാം നൂററാണ്ടിലെ ഭരണസംഘം എന്തു തീരുമാനിച്ചു?
8 മോശൈക ന്യായപ്രമാണം വിജാതീയ ക്രിസ്ത്യാനികൾക്ക് ബാധകമാക്കുന്നത് ഉൾപ്പെടുന്ന വിവാദപ്രശ്നം ഒന്നാം നൂററാണ്ടിൽ യെരൂശലേമിലെ ഭരണസംഘത്തിന് സമർപ്പിക്കപ്പെട്ടപ്പോൾ, അവരുടെ തീരുമാനം ഈ വസ്തുതകൾക്കനുയോജ്യമായിരുന്നു. വിജാതീയ വിശ്വാസികളുടെമേൽ പരിശുദ്ധാത്മാവു പകരപ്പെടുന്നതിനു മുമ്പ് മോശൈക ന്യായപ്രമാണമനുസരിച്ചുളള പ്രവൃത്തികൾ ചെയ്യാൻ യഹോവ അവരോട് ആവശ്യപ്പെട്ടില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ആ ഭരണസംഘത്തിന്റെ തീരുമാനം ആ ന്യായപ്രമാണത്തോടു ചേർച്ചയിലായിരുന്ന ചില നിരോധനങ്ങൾ “അവശ്യകാര്യങ്ങൾ” എന്നനിലയിൽ പട്ടികപ്പെടുത്തുകതന്നെ ചെയ്തു. എന്നാൽ അവ ന്യായപ്രമാണത്തിന് മുമ്പു നടന്ന സംഭവങ്ങളെക്കുറിച്ചുളള ബൈബിൾ രേഖയിൽ അടിസ്ഥാനപ്പെട്ടിരുന്നു. തന്നിമിത്തം വിജാതീയ ക്രിസ്ത്യാനികളുടെമേൽ മോശൈകന്യായപ്രമാണമോ അതിന്റെ ഏതെങ്കിലും ഭാഗമോ അനുസരിക്കാനുളള ഉത്തരവാദിത്തം അടിച്ചേൽപ്പിച്ചില്ല. മറിച്ച്, മോശെക്കു മുമ്പ് അംഗീകരിക്കപ്പെട്ടിരുന്ന പ്രമാണങ്ങളുടെ സ്ഥിരീകരണമാണുണ്ടായത്.—പ്രവൃത്തികൾ 15:28, 29; ഉല്പത്തി. 9:3, 4; 34:2-7; 35:2-5 താരതമ്യപ്പെടുത്തുക.
9. (എ) യഹൂദൻമാരോട് ഇപ്പോഴും മോശൈകന്യായപ്രമാണം അനുസരിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നുണ്ടോ? (ബി) ക്രിസ്തുമരിച്ച രീതിയാൽ അവർക്കുവേണ്ടി എന്തു പ്രത്യേക കരുതൽ ചെയ്യപ്പെട്ടു?
9 പൊ. യു. 33-ലെ പെന്തെക്കോസ്തിനുശേഷം മോശൈകന്യായപ്രമാണസംഹിതയോട് അനുരൂപപ്പെടാൻ ദൈവം യഹൂദൻമാരോടുതന്നെ മേലാൽ ആവശ്യപ്പെട്ടില്ല. വിശ്വാസം പ്രകടമാക്കിയ യഹൂദൻമാർ ഇതിൽ സന്തോഷിക്കുന്നതിന് പ്രത്യേക കാരണം കാണുകയുണ്ടായി. എന്തുകൊണ്ട്? വിജാതീയരും പാപികളും തന്നിമിത്തം മരിക്കുന്നവരുമായിരുന്നെങ്കിലും, ന്യായപ്രമാണ ഉടമ്പടിയുടെ ലംഘകരായിരിക്കുക നിമിത്തം ദൈവശാപത്തിൻ കീഴിലായത് യഹൂദൻമാർ മാത്രമായിരുന്നു. എന്നാൽ ക്രിസ്തു മരിച്ച രീതിയാൽ—ശപിക്കപ്പെട്ട ഒരു കുററപ്പുളളിയെന്നപോലെ ഒരു ദണ്ഡനസ്തംഭത്തിൽ തറയ്ക്കപ്പെട്ടതിനാൽ—അവൻ തന്നിൽ വിശ്വസിക്കുന്ന യഹൂദൻമാരുടെ സ്ഥാനമെടുക്കുകയും ന്യായപ്രമാണത്തോടുളള അവരുടെ അനുസരണക്കേടിന്റെ ഫലമായി വരുത്തിവെച്ച ശിക്ഷയിൽനിന്ന് അവർക്ക് വിമോചനം നൽകുകയും ചെയ്തു. (ഗലാ. 3:10-13) അങ്ങനെ മോശൈകന്യായപ്രമാണത്തിൻകീഴിൽ അവർക്ക് ഒരിക്കലും ലഭിക്കാൻ കഴിയാഞ്ഞ മോചനം അവൻ അവർക്കു പ്രദാനം ചെയ്തു.—പ്രവൃത്തികൾ 13:38, 39.
10. ന്യായപ്രമാണത്തിന്റെ നീക്കൽ ഏകീകൃതാരാധനയിലെ ഒരു ഘടകമെന്ന് ഏതുവിധത്തിൽ തെളിഞ്ഞു?
10 യഥാർത്ഥത്തിൽ, ന്യായപ്രമാണം, യഹൂദൻമാരെ വിജാതീയരിൽനിന്ന് വേലികെട്ടി വേർപെടുത്തിയിരുന്നു. വിജാതീയർക്കു ബാധകമാകാഞ്ഞ വ്യവസ്ഥകൾ യഹൂദൻമാരുടെമേൽ വെക്കപ്പെട്ടിരുന്നു. പരിച്ഛേദനയേൽക്കാഞ്ഞ വിജാതീയർ യഹൂദൻമാരുടെ ആരാധനയിൽ പൂർണ്ണമായി അവരോടു ചേരുന്നതിൽനിന്ന് മാററിനിർത്തപ്പെട്ടിരുന്നു. (പുറപ്പാട് 12:48; പ്രവൃത്തികൾ 10:28 താരതമ്യപ്പെടുത്തുക) എന്നാൽ ന്യായപ്രമാണം അതിന്റെ ഉദ്ദേശ്യം നിറവേററുകയും നീക്കപ്പെടുകയും ചെയ്തപ്പോൾ, യഹൂദൻമാർക്കും പരിച്ഛേദനയേൽക്കാഞ്ഞ വിജാതീയർക്കും ഏകസത്യദൈവത്തിന്റെ ആരാധനയിൽ ക്രിസ്തു മുഖേന ഏകീകൃതരാകുക സാദ്ധ്യമായിരുന്നു.—എഫേ. 2:11-18.
ന്യായപ്രമാണത്തെക്കുറിച്ചുളള പരിജ്ഞാനം നമുക്കു പ്രയോജനം ചെയ്യുന്നു
11. ന്യായപ്രമാണത്തെക്കുറിച്ചുളള പരിജ്ഞാനം ഏതുവിധത്തിൽ ക്രിസ്തുവിന്റെ ഉപദേശങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു?
11 നാം ഇന്ന് ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും അതിനെക്കുറിച്ചുളള പരിജ്ഞാനം നമ്മിലോരോരുത്തർക്കും വലിയ പ്രയോജനം ചെയ്യുന്നതാണ്. ഏതുവിധത്തിൽ? യേശു ഒരു യഹൂദമാതാവിൽ ജനിക്കുകയും മോശൈകന്യായപ്രമാണത്തിൻ കീഴിലാകുകയും ചെയ്തെന്ന് ഓർക്കുക. ആ ന്യായപ്രമാണത്തിന്റെ വ്യവസ്ഥകളെക്കുറിച്ചുളള അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവൻ ചെയ്ത ചില കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ. (ഗലാ. 4:4; ലൂക്കോസ് 22:7, 8 കാണുക) കൂടാതെ, ആ ന്യായപ്രമാണത്തിൻ കീഴിലായിരുന്ന ജനത്തിന്റെ ഇടയിലായിരുന്നു അവൻ തന്റെ ശുശ്രൂഷ നിർവ്വഹിച്ചത്. തന്നിമിത്തം, മിക്കപ്പോഴും അവന്റെ ഉപദേശങ്ങൾ ന്യായപ്രമാണത്തോട് ബന്ധപ്പെട്ട സാഹചര്യങ്ങളിൻമേലാണ് കെട്ടുപണി ചെയ്യപ്പെട്ടത്.—മത്തായി 5:23, 24 താരതമ്യപ്പെടുത്തുക.
12. (എ) യേശു തന്റെ ജീവിതവും മോശൈകന്യായപ്രമാണവും തമ്മിൽ എന്തു ബന്ധം ചൂണ്ടിക്കാട്ടി? (ബി) അപ്പോസ്തലനായ പൗലോസ് ന്യായപ്രമാണത്തെക്കുറിച്ചുളള പരിജ്ഞാനം ഉണ്ടായിരിക്കുന്നതിന്റെ മൂല്യത്തെ സൂചിപ്പിച്ചതെങ്ങനെ? (സി) അതിന്റെ വ്യവസ്ഥകളുടെ ആത്മീയ പ്രാധാന്യം നാം ഗ്രഹിക്കുന്നതിൽനിന്ന് എന്തു ഫലമുണ്ടാകാൻ കഴിയും?
12 ഒരു മനുഷ്യനായുളള തന്റെ ജീവിതം ന്യായപ്രമാണത്തിലും പ്രവാചകൻമാരിലും സങ്കീർത്തനങ്ങളിലും തന്നേക്കുറിച്ച് എഴുതപ്പെട്ടിരുന്ന കാര്യങ്ങൾ നിവർത്തിച്ചിരിക്കുന്നുവെന്ന് യേശു തന്റെ പുനരുത്ഥാനശേഷം തന്റെ ശിഷ്യൻമാരെ അനുസ്മരിപ്പിച്ചു. (ലൂക്കോ. 24:44) കൂടാതെ, ന്യായപ്രമാണ ഉടമ്പടിയോടു ബന്ധപ്പെട്ട സവിശേഷതകൾ “സ്വർഗ്ഗീയ കാര്യങ്ങളുടെ ഒരു മാതൃകാ പ്രതിനിധാനവും ഒരു നിഴലു”മായിരിക്കുന്നതായി അപ്പോസ്തലനായ പൗലോസ് പരാമർശിക്കുകയും “ന്യായപ്രമാണത്തിന് വരാനിരിക്കുന്ന നല്ല കാര്യങ്ങളുടെ ഒരു നിഴലുണ്ടെന്ന്” പറയുകയും ചെയ്തു. (എബ്രാ. 8:4, 5; 10:1) യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിലും അവന്റെ മനുഷ്യജീവന്റെ ബലിയിലും നിവൃത്തിയുണ്ടാകുന്ന അത്ഭുതകരമായ വിശദാംശങ്ങൾ മോശൈക ന്യായപ്രമാണത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നു. ഇവ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന് അങ്ങനെയുളള കരുതലുകൾക്ക് നമ്മേ സംബന്ധിച്ചുളള അർത്ഥത്തെ സമ്പുഷ്ഠമാക്കാൻ കഴിയും. അങ്ങനെയുളള പ്രവാചക മാതൃകകളിൽ ഇന്ന് യഹോവയുടെ വലിയ ആത്മീയാലയത്തിൽ അവനെ സ്വീകാര്യമായി ആരാധിക്കുന്നതിനുളള ക്രമീകരണത്തിലേക്കു വിരൽചൂണ്ടുന്ന വിശദാംശങ്ങളുണ്ട്. ഇവയെ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വളരുമ്പോൾ ആത്മാഭിഷിക്ത സഭയേയും നമ്മുടെ ആരാധനയോടുളള ബന്ധത്തിൽ യേശുക്രിസ്തുവിൻ കീഴുളള അതിന്റെ ധർമ്മത്തെയും കുറിച്ചുളള നമ്മുടെ വിലമതിപ്പും വർദ്ധിക്കും.
13. ന്യായപ്രമാണത്തിൽ പ്രതിഫലിച്ചിരിക്കുന്ന നല്ല തത്വങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്?
13 മോശൈക ന്യായപ്രമാണം ദൈവനിശ്വസ്തമായ തിരുവെഴുത്തുകളുടെ ഭാഗമാണ്, അവയെല്ലാം “പഠിപ്പിക്കലിനും ശാസിക്കലിനും കാര്യങ്ങൾ നേരേയാക്കുന്നതിനും പ്രയോജനകര”മാകുന്നു. (2 തിമൊ. 3:16) ന്യായപ്രമാണം അധിഷ്ഠിതമായിരിക്കുന്ന നിലനിൽക്കുന്ന തത്വങ്ങൾ നാം ആരായുന്നതും അവയെക്കുറിച്ചു ധ്യാനിക്കുന്നതും ദൈവത്തിനു പ്രസാദകരമായിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനുളള ഒരു ഹൃദയംഗമമായ ആഗ്രഹം നമ്മിൽ കെട്ടുപണി ചെയ്യുന്നതിന് സഹായകമായിരിക്കാൻ കഴിയും. ന്യായപ്രമാണം വിരൽചൂണ്ടിയ ആത്മാവു നാം ഗ്രഹിക്കുകയും ആ ആത്മാവിനെ നമ്മുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുകയുമാണെങ്കിൽ അത് എത്ര പ്രയോജനകരമായിരിക്കാൻ കഴിയും!
14. (എ) ന്യായപ്രമാണത്തിലെ വ്യവസ്ഥകൾ വിരൽചൂണ്ടിയ ആത്മാവ് ഗ്രഹിക്കുന്നതിന്റെ മൂല്യത്തെ യേശു വിശദമാക്കിയതെങ്ങനെ? (ബി) 152-ാം പേജിൽ കാണിച്ചിരിക്കുന്ന പ്രകാരം ന്യായപ്രമാണത്തിൽ ഉൾക്കൊളളിച്ചിരിക്കുന്ന കൂടുതലായ ചില നല്ല തത്വങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. (സി) ഈ കാര്യങ്ങളെക്കുറിച്ചുളള വിലമതിപ്പിന് ദൈവത്തിനു കൂടുതൽ പ്രസാദമുളളവരായിരിക്കാൻ നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
14 യേശു തന്റെ മലമ്പ്രസംഗത്തിൽ ഇതു ഫലകരമായി ചിത്രീകരിച്ചു. അന്ന് ന്യായപ്രമാണത്തിൻ കീഴായിരുന്ന ജനത്തോടു സംസാരിച്ചപ്പോൾ, കൊലപാതകം നടത്തുന്നതിൽനിന്ന് കേവലം ഒഴിഞ്ഞുനിൽക്കുന്നതിനുപകരം തുടർച്ചയായ ഏതു ക്രോധപ്രവണതയേയും അവർ പിഴുതു മാററുകയും തങ്ങളുടെ സഹോദരൻമാരെ സംബന്ധിച്ച നിന്ദ്യസംസാരത്തിന് നാവ് ഉപയോഗിക്കുന്നതിൽനിന്ന് മാറിനിൽക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അവൻ പ്രകടമാക്കി. അവർ ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ലാഞ്ഞതിൽ തൃപ്തിപ്പെട്ടിരിക്കുന്നതിനു പകരം, അവർ മോഹത്തോടെ ഒരു സ്ത്രീയെ നോക്കുകപോലും ചെയ്യരുതായിരുന്നു. അവരെക്കുറിച്ചു സത്യമായിരുന്നതുപോലെ, നാമും യഹോവയുടെ നീതിനിഷ്ഠമായ വഴികൾക്കനുയോജ്യമായി നമ്മുടെ സകല ശരീരാവയവങ്ങളും ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്. (മത്താ. 5:21, 22, 27-30; റോമർ 13:8-10 കൂടെ കാണുക.) നാം ഇതു ചെയ്യുന്നുവെങ്കിൽ, “നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കേണ്ടതാണ്” എന്ന ന്യായപ്രമാണത്തിലെ ഏററവും വലിയ കല്പനയുടെ അർത്ഥം നമുക്കും മനസ്സിലാകുന്നുണ്ടെന്ന് നാം പ്രകടമാക്കും. (മത്താ. 22:36, 37) തീർച്ചയായും ഇത് നമ്മെ യഹോവയാം ദൈവത്തോട് കൂടുതൽ അടുപ്പിക്കും. നാം മോശൈക ന്യായപ്രമാണസംഹിതയിൻ കീഴിലല്ലെങ്കിലും, അത് അധിഷ്ഠിതമായിരിക്കുന്ന തത്വങ്ങളെയും അതിലടങ്ങിയിരിക്കുന്ന പ്രാവചനിക മാതൃകകളെയും സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനത്തിൽനിന്ന് നമുക്ക് സുനിശ്ചിതമായി പ്രയോജനം ലഭിക്കും.
പുനരവലോകന ചർച്ച
● മോശൈകന്യായപ്രമാണത്തോടുളള അനുസരണത്തിന് നിർബ്ബന്ധിക്കുന്നവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ തളളിക്കളയുന്നതെന്തുകൊണ്ട്?
● ന്യായപ്രമാണത്തെക്കുറിച്ചുളള പരിജ്ഞാനം യഹോവയുടെ ഉദ്ദേശ്യത്തിലെ യേശുവിന്റെ ധർമ്മത്തെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
● നാം ന്യായപ്രമാണത്തിൻ കീഴല്ലെങ്കിലും, അതിന്റെ പഠനത്തിൽനിന്ന് എന്തു വിലയേറിയ കാര്യങ്ങൾ നമുക്കു മനസ്സിലാക്കാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[152-ാം പേജിലെ ചതുരം]
മോശൈകന്യായപ്രമാണത്തിലെ ചില അടിസ്ഥാന തത്വങ്ങൾ
ദൈവത്തോടുളള ഉത്തരവാദിത്തങ്ങൾ
യഹോവയെ മാത്രം ആരാധിക്കുക പുറ. 20:3; 22:20
അവന്റെ നാമം ആദരവോടെ കൈകാര്യം ചെയ്യുക പുറ. 20:7; ലേവ്യ. 24:16
മുഴുഹൃദയത്തോടും ദേഹിയോടും ജീവശക്തിയോടും ആവ. 6:5; 10:12; 30:16 കൂടെ അവനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക
അനുസരിക്കാതിരിക്കുന്നതിൽ ഭയപ്പെടുക, ആവ. 5:29; 6:24
അവനോട് ഭയഭക്തി പ്രകടമാക്കുക അവൻ അംഗീകരിക്കുന്ന വിധത്തിൽ മാത്രം ലേവ്യ. 1:1-5; സംഖ്യാ. 16:1-50; അവനെ സമീപിക്കുക ആവ. 12:5-14
നിങ്ങളുടെ ഏററവും നല്ലത് അവനു കൊടുക്കുക;
അത് അവനിൽനിന്നു വന്നു പുറ. 23:19; 34:26
ആരാധകർ ശാരീരികമായി ശുദ്ധരായിരിക്കണം പുറ. 19:10, 11; 30:20
ലൗകിക പദ്ധതികൾക്കുവേണ്ടി ആത്മീയതാൽപ്പര്യങ്ങളെ
തളളിക്കളയാവുന്നതല്ല പുറ. 20:8-10; 34:21; സംഖ്യാ. 15:32-36
വിലക്കപ്പെട്ട മതാചാരങ്ങൾ
വിഗ്രഹാരാധന പുറ. 20:4-6; ആവ. 7:25
മിശ്രവിശ്വാസം പുറ. 23:13; 34:12-15; ആവ. 6:14, 15; 13:1-5
ആത്മവിദ്യ, ക്ഷുദ്രം, ഭാഗ്യംപറച്ചിൽ, ആഭിചാരം, പുറ. 22:18; ലേവ്യ. 20:27; മന്ത്രവിദ്യ, മന്ത്ര സ്തബ്ധരാക്കൽ ആവ. 18:10-12
വിവാഹവും കുടുംബജീവിതവും
വ്യഭിചാരം വിലക്കപ്പെട്ടു പുറ. 20:14; ലേവ്യ. 20:10
യഹോവയെ സേവിക്കാത്ത ആളുമായി വിവാഹമില്ല ആവ. 7:1-4
അഗമ്യഗമനം വിലക്കപ്പെട്ടിരിക്കുന്നു ലേവ്യ. 18:6-16; 20:11
ലൈംഗികവികടത്തരങ്ങൾ ഒഴിവാക്കുക ലേവ്യ. 18:23; 20:13
അജാതശിശുവിന്റെ ജീവനെ ആദരിക്കുക പുറ. 21:22, 23
നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുക പുറ. 20:12; 21:15, 17; ആവ. 21:18-21
നിങ്ങളുടെ മക്കളെ യഹോവയുടെ വഴികൾ പഠിപ്പിക്കുക ആവ. 6:4-9; 11:18-21
മററുളളവരെ ബാധിക്കുന്ന കടമകൾ
മനുഷ്യജീവനെ പവിത്രമായി കരുതുക പുറ. 20:13; സംഖ്യാ. 35:9-34
സഹമനുഷ്യനെ സ്നേഹിക്കുക; വൈരം ഒഴിവാക്കുക ലേവ്യ. 19:17, 18
പ്രായമുളളവരോടു പരിഗണന കാണിക്കുക ലേവ്യ. 19:32
സാമ്പത്തിക വിഷമമുളളവരോടും അനാഥരോടും വിധവ ലേവ്യ. 25:35-37; കളോടുംസ്നേഹപൂർവ്വകമായതാൽപ്പര്യംപ്രകടമാക്കുക ആവ. 15:7-11; 24:19-21
ബധിരരോടും അന്ധരോടും ദുഷ്പെരുമാററം പാടില്ല ലേവ്യ. 19:14; ആവ. 27:18
വ്യാപാര നടപടികളിൽ സത്യസന്ധരായിരിക്കുക ലേവ്യ. 19:35, 36; 25:14
വസ്തു അവകാശങ്ങൾ ആദരിക്കുക പുറ. 20:15; 22:1, 6; 23:4; ആവ. 22:1-3
മററുളളവരുടെ വകകൾ മോഹിക്കരുത് പുറ. 20:17
ഗുരുതരമായ ദുഷ്പ്രവൃത്തി ചെയ്യുന്നവരെ വെളിപ്പെടുത്തുക ലേവ്യ. 5:1; ആവ. 13:6-11
സത്യസന്ധരായിരിക്കുക; കളളസാക്ഷ്യം പറയരുത് പുറ. 20:16; 23:1, 2
സ്ഥാനം നിമിത്തം പക്ഷപാതിത്വമില്ല പുറ. 23:3, 6; ലേവ്യ. 19:15