യഹോവ തന്റെ സ്ഥാപനത്തെ നയിക്കുന്നതെങ്ങനെ?
അധ്യായം 15
യഹോവ തന്റെ സ്ഥാപനത്തെ നയിക്കുന്നതെങ്ങനെ?
1. യഹോവയുടെ സ്ഥാപനത്തെ സംബന്ധിച്ച എന്തു വിവരം ബൈബിൾ വെളിപ്പെടുത്തുന്നു, അതു നമുക്കു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
1 യഹോവ നിശ്വസ്ത തിരുവെഴുത്തുകളിലൂടെ നമുക്കു തന്റെ അത്ഭുതകരമായ സ്വർഗ്ഗീയ സ്ഥാപനത്തിന്റെ ദർശനങ്ങൾ നൽകുന്നു. (യെശ. 6:2, 3; യെഹെ. 1:1, 4-28; ദാനി. 7:9, 10, 13, 14) നമുക്ക് ആത്മീയ ജീവികളെ കാണാൻ കഴികയില്ലെങ്കിലും, വിശുദ്ധ ദൂതൻമാരുടെ പ്രവർത്തനം ഭൂമിയിലെ സത്യാരാധകരെ ബാധിക്കുന്നവിധം സംബന്ധിച്ച് അവൻ നമ്മെ ജാഗരൂകരാക്കുന്നു. (ഉല്പ. 28:12, 13; 2 രാജാ. 6:15-17; സങ്കീ. 34:7; മത്താ. 13:41, 42; 25:31, 32) ബൈബിൾ യഹോവയുടെ സ്ഥാപനത്തിന്റെ ദൃശ്യഭാഗത്തെയും വർണ്ണിക്കുകയും അവൻ അതിനെ നയിക്കുന്ന വിധം മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. നമുക്ക് യഥാർത്ഥത്തിൽ ഈ കാര്യങ്ങളെ സംബന്ധിച്ച ആത്മീയ ഗ്രാഹ്യം ഉണ്ടെങ്കിൽ, അത് “യഹോവയെ പൂർണ്ണമായി പ്രസാദിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ അവനു യോഗ്യമായി നടക്കാൻ” നമ്മെ സഹായിക്കും.—കൊലോ. 1:9, 10.
ദൃശ്യഭാഗത്തെ തിരിച്ചറിയൽ
2. പൊ. യു. 33-ലെ പെന്തെക്കോസ്തു മുതൽ ദൈവത്തിന്റെ സഭ ഏതാണ്?
2 യിസ്രായേൽ ജനത 1,545 വർഷം ദൈവത്തിന്റെ സഭയായിരുന്നു. എന്നാൽ അവർ ന്യായപ്രമാണ ഉടമ്പടി പാലിക്കുന്നതിൽ പരാജയപ്പെടുകയും ദൈവത്തിന്റെ സ്വന്തം പുത്രനെ തളളിക്കളയുകയും ചെയ്തു. തന്നിമിത്തം യഹോവ ഒരു പുതിയ സഭയെ ആസ്തിക്യത്തിലേക്കു വരുത്തി, അതുമായി അവൻ ഒരു പുതിയ ഉടമ്പടി ചെയ്തു. ഈ സഭ സ്വർഗ്ഗത്തിൽ ദൈവപുത്രനോടു ചേരാൻ അവനാൽ തെരഞ്ഞെടുക്കപ്പെടുന്ന 1,44,000 പേർ ചേർന്നുളവാകുന്ന, ക്രിസ്തുവിന്റെ “മണവാട്ടി”യായി തിരുവെഴുത്തുകളിൽ തിരിച്ചറിയപ്പെടുന്നു. (എഫേ. 5:22-32; വെളി. 14:1; 21:9, 10) ആദ്യത്തവർ പൊ. യു. 33-ലെ പെന്തെക്കോസ്തിന്റെ സമയത്ത് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു. ഇപ്പോൾ, തന്റെ ഉദ്ദേശ്യം നിറവേററുന്നതിന് താൻ ഉപയോഗിക്കുന്ന സഭ ഇതാണെന്നുളളതിന് യഹോവ പരിശുദ്ധാത്മാവു മുഖാന്തരം തെററില്ലാത്ത തെളിവു കൊടുത്തു.—എബ്രാ. 2:2-4.
3. ഇന്ന് യഹോവയുടെ ദൃശ്യസ്ഥാപനത്തിൽ ഉൾപ്പെടുന്നതാരാണ്?
3 ഇന്ന് 1,44,000-ത്തിന്റെ ഒരു ശേഷിപ്പു മാത്രമേ ഭൂമിയിലുളളു. എന്നാൽ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി “വേറെ ആടുകളുടെ” ഒരു മഹാപുരുഷാരം അവരുമായുളള സജീവസഹവാസത്തിലേക്കു വരുത്തപ്പെട്ടിരിക്കുന്നു. നല്ല ഇടയനായ യേശുക്രിസ്തു ഈ “വേറെ ആടുകളെ” ആത്മജനനം പ്രാപിച്ച തന്റെ അനുഗാമികളുടെ ശേഷിപ്പായിരിക്കുന്നവരോട് സംയോജിപ്പിച്ചിരിക്കുന്നു. തന്നിമിത്തം അവർ തങ്ങളുടെ “ഏക ഇടയ”നെന്ന നിലയിൽ അവന്റെ കീഴിൽ “ഏക ആട്ടിൻകൂട്ടം” ആയിരിക്കുന്നു. (യോഹ. 10:11, 16; വെളി. 7:9, 10) ഇവരെല്ലാം ചേർന്ന് ഏക ഏകീകൃത സ്ഥാപനം ഉളവാകുന്നു, യഹോവയുടെ ഇന്നത്തെ ദൃശ്യസ്ഥാപനം.
ദിവ്യാധിപത്യ ഘടന
4. ആരാണ് സ്ഥാപനത്തെ നയിക്കുന്നത്, എങ്ങനെ?
4 “ജീവനുളള ദൈവത്തിന്റെ സഭ” എന്ന തിരുവെഴുത്തു പദപ്രയോഗം അതിനെ നയിക്കുന്നതാരെന്നു സ്പഷ്ടമാക്കുന്നു. സ്ഥാപനം ദിവ്യാധിപത്യപരമാണ്, അഥവാ ദൈവത്താൽ ഭരിക്കപ്പെടുന്നതാണ്. സഭയുടെ അദൃശ്യശിരസ്സായിരിക്കാൻ യഹോവ നിയമിച്ചിരിക്കുന്ന ഏകനായ കർത്താവായ യേശുക്രിസ്തു മുഖാന്തരവും തന്റെ സ്വന്തം നിശ്വസ്തവചനമായ ബൈബിൾ മുഖാന്തരവും യഹോവ തന്റെ ജനത്തിന് മാർഗ്ഗനിർദ്ദേശം കൊടുക്കുന്നു.—1 തിമൊ. 3:14, 15; എഫേ. 1:22, 23; 2 തിമൊ. 3:16, 17.
5. (എ) ഒന്നാം നൂററാണ്ടിൽ സഭയുടെ സ്വർഗ്ഗീയ നടത്തിപ്പ് പ്രകടമായിരുന്നതെങ്ങനെ? (ബി) ഇപ്പോഴും സഭയുടെ ശിരസ്സ് യേശുവാണെന്ന് എന്തു പ്രകടമാക്കുന്നു?
5 സഭയുടെ ആദ്യ അംഗങ്ങൾ പൊ. യു. 33-ലെ പെന്തെക്കോസ്തിൽ പരിശുദ്ധാത്മാവിനാൽ പ്രവർത്തനത്തിന് ഉത്തേജിപ്പിക്കപ്പെട്ടപ്പോൾ അങ്ങനെയുളള ദിവ്യാധിപത്യ മാർഗ്ഗനിർദ്ദേശം പ്രസ്പഷ്ടമായിരുന്നു. (പ്രവൃ. 2:1-4, 32, 33) യഹോവയുടെ ദൂതൻ ആഫ്രിക്കയിലേക്കു സുവാർത്ത വ്യാപിക്കുന്നതിനിടയാക്കിയ സംഭവങ്ങളെ നയിച്ചപ്പോൾ അതു പ്രകടമായിരുന്നു. (പ്രവൃ. 8:26-39) അതുപോലെതന്നെ, തർസൂസിലെ ശൗലിന്റെ പരിവർത്തന സമയത്ത് യേശുവിന്റെ ശബ്ദം മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തപ്പോഴും, വീണ്ടും വിജാതീയരുടെ ഇടയിലെ മിഷനറിവേല ആരംഭിച്ചപ്പോഴും. (പ്രവൃ. 9:3-7, 10-17; 10:9-16, 19-23; 11:12) എന്നാൽ ആവശ്യമായിരുന്ന മാർഗ്ഗനിർദ്ദേശം എല്ലായ്പ്പോഴും അങ്ങനെയുളള പകിട്ടേറിയ വിധങ്ങളിലല്ല കൊടുക്കപ്പെട്ടത്. കാലക്രമത്തിൽ, മേലാൽ സ്വർഗ്ഗത്തിൽനിന്ന് ശബ്ദങ്ങൾ കേട്ടില്ല. മേലാൽ ദൂതൻമാർ മനുഷ്യർക്കു പ്രത്യക്ഷപ്പെട്ടില്ല. മേലാൽ ആത്മാവിന്റെ അത്ഭുതവരങ്ങളുമില്ലായിരുന്നു. എന്നിരുന്നാലും, “നോക്കു! വ്യവസ്ഥിതിയുടെ സമാപനം വരെ എല്ലാ നാളുകളിലും ഞാൻ നിങ്ങളോടുകൂടെയുണ്ട്” എന്ന് യേശു തന്റെ വിശ്വസ്താനുഗാമികളോടു വാഗ്ദത്തം ചെയ്തിരുന്നു. താൻ അങ്ങനെ കൂടെയുണ്ടെന്ന് വസ്തുതകൾ പ്രകടമാക്കുകയും ചെയ്യുന്നു. (മത്താ. 28:20; 1 കൊരി. 13:8) യഹോവയുടെ സാക്ഷികൾ അവന്റെ ശിരഃസ്ഥാനം അംഗീകരിക്കുന്നുവെന്നു മാത്രമല്ല, അവന്റെ സഹായമില്ലായിരുന്നെങ്കിൽ, ഉഗ്രമായ ശത്രുതയിൻമദ്ധ്യേ അവർ രാജ്യസന്ദേശം ഘോഷിക്കുന്നതിൽ തുടരുന്നത് അസാദ്ധ്യവുമായിരിക്കുമായിരുന്നുവെന്ന് സ്പഷ്ടമാണ്.
6. (എ) “വിശ്വസ്തനും വിവേകിയുമായ അടിമ” ആയിരിക്കുന്നതാര്, എന്തുകൊണ്ട്? (ബി) അവൻ ആ “അടിമ”ക്ക് എന്തു നിയമനം കൊടുത്തു?
6 യേശുവിന്റെ മരണത്തിന് അല്പനാൾ മുമ്പ് അവൻ ഒരു “വിശ്വസ്തനും വിവേകിയുമായ അടിമ”യെക്കുറിച്ച് തന്റെ ശിഷ്യൻമാരോടു സംസാരിച്ചു. യജമാനൻ എന്ന നിലയിൽ അവൻ അടിമയെ പ്രത്യേക ഉത്തരവാദിത്തം ഭരമേൽപ്പിക്കും. യേശുവിന്റെ വർണ്ണനയനുസരിച്ച് ആ “അടിമ” യജമാനൻ സ്വർഗ്ഗത്തിലേക്കു പോകുമ്പോൾ സ്ഥലത്തുണ്ടായിരിക്കും, ക്രിസ്തുവിന്റെ തിരിച്ചുവരവിന്റെ സമയത്തും ജീവിച്ചിരിപ്പുണ്ടായിരിക്കും. അങ്ങനെയുളള ഒരു വർണ്ണന ഒരു ഒററ മനുഷ്യനു യോജിക്കാൻ സാദ്ധ്യതയില്ല. എന്നാൽ മൊത്തത്തിൽ വീക്ഷിക്കപ്പെടുന്ന ക്രിസ്തുവിന്റെ വിശ്വസ്ത അഭിഷിക്ത സഭയ്ക്കു അതു തീർച്ചയായും യോജിക്കുന്നു. താൻ അവരെ തന്റെ സ്വന്തരക്തം കൊണ്ട് വിലക്കു വാങ്ങാൻ പോകുകയാണെന്ന് യേശുവിനറിയാമായിരുന്നു. തന്നിമിത്തം അവൻ അവരെ സംയുക്തമായി തന്റെ “അടിമ” എന്നു പരാമർശിച്ചു. ശിഷ്യരെ ഉളവാക്കാനും “ഉചിതമായ സമയത്ത് അവരുടെ [ആത്മീയ] ആഹാരം” കൊടുത്തുകൊണ്ട് അവരെ ആത്മീയമായി തുടർച്ചയായി പോഷിപ്പിക്കാനും അവരെയെല്ലാം നിയോഗിച്ചുകൊണ്ട് അവൻ അവർക്ക് വേല കൊടുത്തു. അവരുടെ നിയമനം പൊ. യു. 33-ലെ പെന്തെക്കോസ്തിൽ പരിശുദ്ധാത്മാവിനാൽ സ്ഥിരീകരിക്കപ്പെട്ടു.—മത്താ. 24:45-47; 28:19, 20; 1 കൊരി. 6:19, 20; യെശയ്യാവ് 43:10 താരതമ്യപ്പെടുത്തുക.
7. (എ) ഇപ്പോൾ “അടിമ”ക്ക് എന്തു വിപുലീകൃത ഉത്തരവാദിത്തങ്ങളുണ്ട്? (ബി) ഈ സരണിയിലൂടെയുളള ഉദ്ബോധനത്തോടുളള നമ്മുടെ പ്രതികരണം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
7 യജമാനന്റെ തിരിച്ചുവരവിങ്കൽ, “അടിമ” വിശ്വസ്തമായി തന്റെ വേല ചെയ്യുകയാണെങ്കിൽ, അവനെ വിപുലമായ ഉത്തരവാദിത്തങ്ങൾ ഭരമേൽപ്പിക്കും. തുടർന്നുവരുന്ന സംവത്സരങ്ങൾ രാജ്യത്തിന് ഒരു ആഗോള സാക്ഷ്യം കൊടുക്കേണ്ട സമയമായിരിക്കും. യഹോവയുടെ ആരാധകരുടെ ഒരു “മഹാപുരുഷാരം” “മഹോപദ്രവ”ത്തിലെ അവരുടെ സംരക്ഷണം മുൻനിർത്തി കൂട്ടിച്ചേർക്കപ്പെടും. (മത്താ. 24:14; വെളി. 7:9, 10) ഇവർക്കും ആത്മീയാഹാരം ആവശ്യമായിരിക്കും, അത് ക്രിസ്തുവിന്റെ ആത്മാഭിഷിക്തദാസൻമാരാകുന്ന സംയുക്ത “അടിമ”യാൽ അവർക്കു കൊടുക്കപ്പെടും. യഹോവയെ പ്രസാദിപ്പിക്കുന്നതിന്, അവൻ ഈ സരണിയിലൂടെ പ്രദാനം ചെയ്യുന്ന ഉദ്ബോധനം നാം സ്വീകരിക്കുകയും അതിനോടു പൂർണ്ണചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
8, 9. (എ) ഒന്നാം നൂററാണ്ടിൽ ഉപദേശം സംബന്ധിച്ച ചോദ്യങ്ങൾക്കു തീരുമാനമുണ്ടാക്കുന്നതിനും സുവാർത്താ പ്രസംഗം സംബന്ധിച്ച് ആവശ്യമായ മാർഗ്ഗനിർദ്ദേശം കൊടുക്കുന്നതിനും എന്തു ക്രമീകരണം ഉണ്ടായിരുന്നു? (ബി) ഇന്ന് സമാനമായ എന്തു ക്രമീകരണമുണ്ട്?
8 തീർച്ചയായും, ചില സമയങ്ങളിൽ ഉപദേശവും നടപടിക്രമവും സംബന്ധിച്ച് ചോദ്യങ്ങൾ പൊങ്ങിവന്നേക്കാം. അപ്പോഴെന്ത്? വിജാതീയ പുതുവിശ്വാസികൾക്കായുളള വ്യവസ്ഥകൾ സംബന്ധിച്ച ഒരു വിവാദം എങ്ങനെ തീരുമാനിക്കപ്പെട്ടുവെന്ന് പ്രവൃത്തികളുടെ 15-ാം അദ്ധ്യായം പറയുന്നു. അത് കേന്ദ്രഭരണസംഘമായി സേവിച്ച അപ്പോസ്തലൻമാരുടെയും യെരൂശലേമിലെ പ്രായമേറിയ പുരുഷൻമാരുടെയും പരിഗണനക്കു വിടപ്പെട്ടു. ആ പ്രായമേറിയ പുരുഷൻമാർ അപ്രമാദിത്വമുളളവരായിരുന്നില്ല. അവർ ഒരിക്കലും തെററുവരുത്താഞ്ഞ ആളുകൾ ആയിരുന്നില്ല. (ഗലാത്യർ 2:11-14 താരതമ്യപ്പെടുത്തുക.) എന്നാൽ ദൈവം അവരെ ഉപയോഗിച്ചു. അവർ പ്രസ്തുത വിഷയം സംബന്ധിച്ച് നിശ്വസ്ത തിരുവെഴുത്തുകൾ പറഞ്ഞതും വിജാതീയ വയൽ തുറന്നതിലുളള ദൈവാത്മാവിന്റെ പ്രവർത്തനത്തിന്റെ തെളിവും പരിചിന്തിച്ചു. അനന്തരം അവർ ഒരു വിധി പ്രസ്താവിച്ചു. ആ ക്രമീകരണത്തെ ദൈവം അനുഗ്രഹിച്ചു. (പ്രവൃ. 15:1-29; 16:4, 5) കർത്താവുതന്നെ അധികാരപ്പെടുത്തിയിരുന്നതിനനുയോജ്യമായി സുവാർത്താപ്രസംഗം വ്യാപിപ്പിക്കുന്നതിന് ആ കേന്ദ്രസംഘത്തിൽനിന്ന് വ്യക്തികൾ അയയ്ക്കപ്പെടുകയും ചെയ്തു.—പ്രവൃ. 8:14; ഗലാ. 2:9.
9 നമ്മുടെ നാളിൽ ഭരണസംഘം വിവിധരാജ്യങ്ങളിൽനിന്നുളള ആത്മാഭിഷിക്ത സഹോദരൻമാർ ചേർന്നാണ് ഉണ്ടായിരിക്കുന്നത്. അത് യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത്. അത് വിശ്വസ്തതയോടെ യേശുക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിൻകീഴിൽ ശുദ്ധാരാധനയുടെ താൽപ്പര്യങ്ങൾ വികസിപ്പിക്കുന്നു. ഈ സഹോദരൻമാർ അപ്പോസ്തലനായ പൗലോസിന്റെ വീക്ഷണത്തിൽ പങ്കുപററുന്നു, അവൻ സഹക്രിസ്ത്യാനികൾക്ക് ആത്മീയ ബുദ്ധിയുപദേശം അയച്ചു കൊടുത്തപ്പോൾ ഇങ്ങനെ എഴുതി: “ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിൻമേൽ യജമാനൻമാരാണെന്നല്ല, എന്നാൽ ഞങ്ങൾ നിങ്ങളുടെ സന്തോഷത്തിനുവേണ്ടിയുളള കൂട്ടുജോലിക്കാരാണ്, എന്തെന്നാൽ നിങ്ങൾ നിൽക്കുന്നത് നിങ്ങളുടെ വിശ്വാസത്താലാണ്.”—2 കൊരി. 1:24.
10. (എ) മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ആരായിരിക്കുമെന്ന് നിശ്ചയിക്കുന്നതെങ്ങനെ? (ബി) അങ്ങനെയുളള സ്ഥാനങ്ങളിൽ നിയമിതരായിരിക്കുന്നവരോട് നാം അടുത്തു സഹകരിക്കേണ്ടതെന്തുകൊണ്ട്?
10 ഈ ദിവ്യാധിപത്യക്രമീകരണം ലോകവ്യാപകമായുളള യഹോവയുടെ സാക്ഷികളാൽ അംഗീകരിക്കപ്പെടുന്നു. അവരുടെ സകല തദ്ദേശസഭകളും അതിനോടുളള അടുത്ത സഹകരണത്തിൽ പ്രവർത്തിക്കുന്നു. സഭയുടെ നിർബാധമായ പ്രവർത്തനത്തിൽ ശ്രദ്ധിക്കുന്നതിന് മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും നിയമനത്തിന് ഏർപ്പാടു ചെയ്യാൻ അവർ ഭരണസംഘത്തിലേക്കു നോക്കുന്നു. അങ്ങനെയുളള നിയമനത്തിന് ഏതടിസ്ഥാനത്തിലാണ് ആളുകൾ തെരഞ്ഞെടുക്കപ്പെടുന്നത്? വ്യവസ്ഥകൾ ബൈബിളിൽ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ശുപാർശകൾ നടത്തുന്ന മൂപ്പൻമാരും നിയമനം നടത്താൻ അധികാരപ്പെടുത്തപ്പെട്ടിരിക്കുന്നവരും അവയോടു പററിനിൽക്കാൻ ദൈവമുമ്പാകെ ഗൗരവവഹമായ ഉത്തരവാദിത്തം വഹിക്കുന്നു. (1 തിമൊ. 3:1-10, 12, 13; 5:22; തീത്തോ. 1:5-9) സഭയിലെ അംഗങ്ങളുടെ ഇടയിൽ തെരഞ്ഞെടുപ്പു പ്രചാരണമോ ഏതെങ്കിലും സഭാപരമായ വോട്ടിംഗോ ഇല്ല. മറിച്ച്, ഒന്നാം നൂററാണ്ടിൽ നിയമനങ്ങൾ നടത്തിയപ്പോൾ അപ്പോസ്തലൻമാർ ചെയ്തതിനനുയോജ്യമായി ശുപാർശ ചെയ്യുന്നതിനുത്തരവാദികളായ ആ മേൽവിചാരകൻമാരും പിന്നീടു നിയമനങ്ങൾ നടത്തുന്നവരും ദൈവാത്മാവിന്റെ സഹായത്തിനായി പ്രാർത്ഥിക്കുകയും അവന്റെ നിശ്വസ്ത വചനത്തിൽനിന്നുളള മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യുന്നു. (പ്രവൃ. 6:2-4, 6; 14:23; സങ്കീർത്തനം 75:6, 7 താരതമ്യപ്പെടുത്തുക.) മൂപ്പൻമാർ നൽകുന്ന മാർഗ്ഗനിർദ്ദേശത്തോടുളള നമ്മുടെ പ്രതികരണത്താൽ “വിശ്വാസത്തിൽ ഏകത” പ്രാപിക്കുന്നതിൽ നമ്മെയെല്ലാം സഹായിക്കുന്നതിനുളള “മനുഷ്യരാംദാനങ്ങളെ” ക്രിസ്തു സ്നേഹപൂർവ്വം കരുതിയതിനോടുളള വിലമതിപ്പു പ്രകടമാക്കാൻ നമുക്കു കഴിയും.—എഫേ. 4:8, 11-16.
11. (എ) ദിവ്യാധിപത്യ ക്രമീകരണത്തിനുളളിൽ സ്ത്രീകൾ ഏതു വിലപ്പെട്ട സേവനങ്ങൾ നിർവ്വഹിക്കുന്നു? (ബി) അവൾ ഒരു ശിരോവസ്ത്രം ധരിക്കേണ്ടയാവശ്യമുളളതെപ്പോൾ, എന്തുകൊണ്ട്?
11 സഭയിലെ മേൽവിചാരകസ്ഥാനങ്ങൾ പുരുഷൻമാർ വഹിക്കണമെന്ന് തിരുവെഴുത്തുകൾ നിർദ്ദേശിക്കുന്നു. ഇതു യാതൊരു വിധത്തിലും സ്ത്രീകളെ അവമതിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ അവരിൽ അനേകർ സ്വർഗ്ഗീയ രാജ്യാവകാശികളിൽ ഉൾപ്പെടുത്തപ്പെടുന്നു. വിനീതവും നിർമ്മലവുമായ നടത്തയാലും കുടുംബങ്ങളെ നോക്കുന്നതിലുളള ഉത്സാഹത്താലും ക്രിസ്തീയ സ്ത്രീകളും സഭയുടെ സൽക്കീർത്തിക്കു സംഭാവന ചെയ്യുന്നു. (തീത്തോ. 2:3-5) അവർ മിക്കപ്പോഴും പുതിയ താൽപ്പര്യക്കാരെ കണ്ടെത്തുന്നതിലും അവരെ സ്ഥാപനത്തോടുളള സമ്പർക്കത്തിൽ വരുത്തുന്നതിലും വളരെയേറെ പ്രവർത്തിക്കുന്നു. (സങ്കീ. 68:11) എന്നാൽ സഭക്കുളളിലെ പഠിപ്പിക്കൽ നിയമിത പുരുഷൻമാരാണു നിർവ്വഹിക്കുന്നത്. (1 തിമൊ. 2:12, 13) സഭ ഏർപ്പാടു ചെയ്തിരിക്കുന്ന ഒരു യോഗത്തിൽ യോഗ്യതയുളള പുരുഷൻമാരില്ലെങ്കിൽ, അപ്പോൾ ആദ്ധ്യക്ഷ്യം വഹിക്കുമ്പോഴോ പ്രാർത്ഥിക്കുമ്പോഴോ ഒരു സ്ത്രീ ഒരു ശിരോവസ്ത്രം ധരിക്കും. a യേശു തന്റെ പിതാവിനോടുളള കീഴ്പ്പെടലിൽ എല്ലാവർക്കും മാതൃകവെച്ചതുപോലെ, അവൾ അങ്ങനെ യഹോവയുടെ ക്രമീകരണത്തോട് ആദരവു പ്രകടമാക്കുന്നു.—1 കൊരി. 11:3-16; യോഹന്നാൻ 8:28, 29.
12. (എ) മൂപ്പൻമാർ തങ്ങളുടെ സ്ഥാനത്തോട് എന്തു വീക്ഷണം കൈക്കൊളളാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു? (ബി) നമുക്കെല്ലാം ഏതു വിശിഷ്ട പദവിയിൽ പങ്കെടുക്കാവുന്നതാണ്?
12 ലോകത്തിൽ ഒരു പ്രമുഖസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി പ്രധാനിയാണെന്ന് പരിഗണിക്കപ്പെടുന്നു, എന്നാൽ ദൈവസ്ഥാപനത്തിൽ “നിങ്ങളുടെയെല്ലാം ഇടയിൽ ഒരു ചെറിയവനായി നടക്കുന്നവനാണ് വലിയവനായിരിക്കുന്നത്” എന്നതാണ് ചട്ടം. (ലൂക്കോ. 9:46-48; 22:24-26) അതുകൊണ്ട് ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർത്തൃത്വം നടത്താതെ ആട്ടിൻകൂട്ടത്തിനു മാതൃകകളായിരിക്കാൻ ശ്രദ്ധിക്കുന്നതിന് തിരുവെഴുത്തുകൾ മൂപ്പൻമാരെ ബുദ്ധിയുപദേശിക്കുന്നു. (1 പത്രോ. 5:2, 3) തെരഞ്ഞെടുത്ത ചുരുക്കം ചിലർക്കു മാത്രമല്ല, യഹോവയുടെ സാക്ഷികൾക്കെല്ലാം, പുരുഷൻമാർക്കും സ്ത്രീകൾക്കും, അഖിലാണ്ഡപരമാധികാരിയുടെ നാമത്തിൽ വിനീതമായി സംസാരിച്ചുകൊണ്ടും അവന്റെ രാജ്യത്തെക്കുറിച്ച് എല്ലായിടത്തുമുളള ആളുകളോടു സംസാരിച്ചുകൊണ്ടും അവനെ പ്രതിനിധാനം ചെയ്യാനുളള വിശിഷ്ടപദവിയുണ്ട്.
13. സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് ഈ ഖണ്ഡികയുടെ അവസാനത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
13 “യഹോവ തന്റെ ദൃശ്യസ്ഥാപനത്തെ നയിക്കുന്നതെങ്ങനെയെന്ന് നാം വാസ്തവത്തിൽ മനസ്സിലാക്കുന്നുണ്ടോ? നമ്മുടെ മനോഭാവങ്ങളും സംസാരവും പ്രവൃത്തികളും അതിനെ പ്രതിഫലിപ്പിക്കുന്നുവോ?” എന്ന് നാം നമ്മോടുതന്നെ ചോദിക്കുന്നതു നന്നായിരിക്കും. അങ്ങനെയുളള ഒരു വിശകലനം നടത്തുന്നതിന് ചുവടെ ചേർക്കുന്ന ആശയങ്ങളെക്കുറിച്ചുളള ന്യായവാദത്തിന് നമ്മിൽ ഓരോരുത്തരെയും സഹായിക്കാൻ കഴിയും:
സഭയുടെ ശിരസ്സെന്നനിലയിൽ നാം ക്രിസ്തുവിന് യഥാർത്ഥമായി കീഴ്പ്പെടുന്നുവെങ്കിൽ, അപ്പോൾ, ചുവടെ ചേർക്കുന്ന തിരുവെഴുത്തുകളിൽ സൂചിപ്പിച്ചിരിക്കുന്നപ്രകാരം നാം എന്തു ചെയ്യുന്നതായിരിക്കും? (മത്താ. 24:14; 28:19, 20; ലൂക്കോ. 21:34-36; യോഹ. 13:34, 35)
സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്ന എല്ലാവരും, ഫലോല്പാദകരായ ക്രിസ്ത്യാനികളായിരിക്കാനുളള തങ്ങളുടെ ശ്രമങ്ങളിൽ ദൈവത്തോടും ക്രിസ്തുവിനോടും എത്ര ആശ്രയമുളളവരാണെന്ന് വിചാരിക്കണം? (യോഹ. 15:5; 1 കൊരി. 3:5-7)
സ്ഥാപനത്തിന് അനുയോജ്യമായി കാര്യങ്ങളെ വീക്ഷിക്കത്തക്കവണ്ണം ആളുകളുടെ ചിന്തയെ പുനഃസ്ഥിതീകരിക്കാൻ മൂപ്പൻമാർ ശ്രമിക്കുമ്പോൾ, അതിൽ ആരുടെ ദയാപുരസ്സരമായ താത്പര്യത്തെ നാം കാണേണ്ടതാണ്? (എഫേ. 4:7, 8, 11-13; 2 കൊരി. 13:11)
“അടിമ”വർഗ്ഗത്തിലൂടെയും അതിന്റെ ഭരണസംഘത്തിലൂടെയും വരുന്ന ആത്മീയ കരുതലുകളെ നാം വിലമതിപ്പോടെ സ്വീകരിക്കുമ്പോൾ, നാം ആരോടാണ് ആദരവു കാട്ടുന്നത്? എന്നാൽ നാം അവരെക്കുറിച്ച് വിലയിടിച്ചു സംസാരിക്കുകയാണെങ്കിലോ? (ലൂക്കോ. 10:16; 3 യോഹന്നാൻ 9, 10 താരതമ്യപ്പെടുത്തുക.)
നാം നിയമിത മൂപ്പൻമാരെ പരുഷമായി വിമർശിക്കരുതാത്തതെന്തുകൊണ്ട്? (പ്രവൃ. 20:28; റോമ. 12:10)
14. (എ) ദിവ്യാധിപത്യസ്ഥാപനത്തോടുളള നമ്മുടെ മനോഭാവത്താൽ നാം എന്തു പ്രകടമാക്കുന്നു? (ബി) ഈ കാര്യത്തിൽ പിശാചിനെ നുണയനെന്നു തെളിയിക്കുന്നതിനും യഹോവയുടെ ഹൃദയത്തിനു സന്തോഷം കൈവരുത്തുന്നതിനും എന്ത് അവസരങ്ങളുണ്ട്?
14 നിയമിത ശിരസ്സായ ക്രിസ്തുവിൻ കീഴിലെ തന്റെ ദൃശ്യസ്ഥാപനം മുഖാന്തരമാണ് യഹോവ ഇന്നു നമ്മോട് ഇടപെടുന്നത്. തന്നിമിത്തം ഈ സ്ഥാപനത്തോടുളള നമ്മുടെ മനോഭാവം പരമാധികാരത്തിന്റെ വിവാദവിഷയം സംബന്ധിച്ച് നാം സ്വീകരിക്കുന്ന നിലപാടിനെ ഒരു പ്രായോഗിക വിധത്തിൽ പ്രകടമാക്കുന്നു. (എബ്രാ. 13:17) നമ്മളെല്ലാം വ്യക്തിപരമായ നേട്ടത്തിനുളള ആഗ്രഹത്താൽ പ്രേരിതരാണെന്ന്, നമ്മുടെ മുഖ്യ ശ്രദ്ധ സ്വാർത്ഥതയിലാണെന്ന് സാത്താൻ വാദിക്കുന്നു. എന്നാൽ തന്നിലേക്കുതന്നെ അനുചിത ശ്രദ്ധ ആകർഷിക്കുന്ന കാര്യങ്ങൾ പറയുന്നതും ചെയ്യുന്നതും ഒഴിവാക്കുമ്പോൾത്തന്നെ ആവശ്യമായ ഏതു വിധത്തിലും സേവിക്കുന്നതിന് നമ്മേത്തന്നെ നാം സസന്തോഷം ലഭ്യമാക്കുന്നുവെങ്കിൽ പിശാച് ഒരു നുണയനാണെന്ന് നാം തെളിയിക്കുകയാണ്. നമ്മുടെ ഇടയിൽ ‘നേതൃത്വമെടുക്കുന്നവരെ’ നാം സ്നേഹിക്കുകയും ആദരിക്കുകയും അവരുടെ വിശ്വാസത്തെ അനുകരിക്കുകയും എന്നാൽ ‘സ്വന്തപ്രയോജനത്തിനായി വ്യക്തികളെ പുകഴ്ത്തുന്ന’ തരക്കാരനായിരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെങ്കിൽ നാം യഹോവയുടെ ഹൃദയത്തിനു സന്തോഷം കൈവരുത്തുന്നു. (എബ്രാ. 13:7; യൂദാ 16) യഹോവയുടെ സ്ഥാപനത്തോട് ആരോഗ്യാവഹമായ ആദരവു നട്ടുവളർത്തുന്നതിനാലും അവൻ നിർദ്ദേശിക്കുന്ന വേല മുഴുഹൃദയത്തോടെ ചെയ്യുന്നതിനാലും സത്യമായി യഹോവ നമ്മുടെ ദൈവമാണെന്നും നാം അവന്റെ ആരാധനയിൽ ഏകീകൃതരാണെന്നുമുളളതിന് നാം തെളിവു കൊടുക്കുന്നു.—1 കൊരി. 15:58.
[അടിക്കുറിപ്പുകൾ]
a ഏതായാലും, സുവാർത്ത പ്രസംഗിക്കാനുളള ഉത്തരവാദിത്തം എല്ലാ ക്രിസ്ത്യാനികൾക്കുമുളളതിനാൽ വീടുതോറും പ്രസംഗിക്കുമ്പോൾ അവൾക്ക് ഒരു ശിരോവസ്ത്രം ആവശ്യമില്ല. എന്നാൽ സാഹചര്യങ്ങൾ അവളുടെ ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ അവൾ ഒരു ഭവന ബൈബിളദ്ധ്യയനം നടത്തേണ്ടതാവശ്യമാക്കിത്തീർക്കുന്നുവെങ്കിൽ (ഭർത്താവ് ഒരു ക്രിസ്ത്യാനിയല്ലെങ്കിലും അവളുടെ തലയാണ്), അവൾ ഒരു ശിരോവസ്ത്രം ധരിക്കണം. കൂടാതെ, ഒരു അസാധാരണ സാഹചര്യമെന്ന നിലയിൽ, അവൾ മുന്നമേ ക്രമീകരിച്ച ഒരു ഭവന ബൈബിളദ്ധ്യയനം നടത്തുമ്പോൾ സഭയിലെ ഒരു സമർപ്പിത പുരുഷാംഗം ഹാജരുണ്ടെങ്കിൽ, അവൾ തന്റെ ശിരസ്സു മൂടേണ്ടതാണ്, എന്നാൽ പ്രാർത്ഥിക്കേണ്ടത് അദ്ദേഹമാണ്.
പുനരവലോകന ചർച്ച
● യഹോവയുടെ ഇന്നത്തെ ദൃശ്യസ്ഥാപനം ഏതാണ്? അതിന്റെ ഉദ്ദേശ്യമെന്ത്?
● സഭയുടെ നിയമിത ശിരസ്സ് ആരാണ്? ഏതു ദൃശ്യ ക്രമീകരണങ്ങൾ മുഖേന അവൻ നമുക്ക് സ്നേഹപൂർവ്വകമായ മാർഗ്ഗനിർദ്ദേശം നൽകുന്നു?
● സ്ഥാപനത്തിലെ ഉത്തരവാദിത്തത്തോടും ആളുകളോടും നാം ആരോഗ്യാവഹമായ എന്തു മനോഭാവങ്ങൾ നട്ടുവളർത്തണം?
[അധ്യയന ചോദ്യങ്ങൾ]