സർവ്വസൃഷ്ടിയും അഭിമുഖീകരിക്കേണ്ടിയിരുന്ന വിവാദവിഷയം
അധ്യായം 6
സർവ്വസൃഷ്ടിയും അഭിമുഖീകരിക്കേണ്ടിയിരുന്ന വിവാദവിഷയം
1. (എ) സാത്താൻ ഏദനിൽ ഏതു വിവാദവിഷയം ഉന്നയിച്ചു? (ബി) അവൻ പറഞ്ഞകാര്യത്താൽ ആ വിവാദവിഷയം സൂചിപ്പിക്കപ്പെടുന്നതെങ്ങനെ?
1 ഏദനിൽ മത്സരം പൊട്ടിപ്പുറപ്പെട്ടപ്പോൾ സർവ്വസൃഷ്ടിയെയും ബാധിക്കുന്ന ഗൗരവമുളള ഒരു വിവാദവിഷയം ഉന്നയിക്കപ്പെട്ടു. ഹവ്വായെ സമീപിച്ചുകൊണ്ട്, അവളുടെയും അവളുടെ ഭർത്താവിന്റെയും അവകാശങ്ങൾ ഗൗരവമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് സാത്താൻ സൂചിപ്പിച്ചു. “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെയും ഫലം നിങ്ങൾ തിന്നരുതെന്ന് ദൈവം പറഞ്ഞുവെന്നത് അങ്ങനെതന്നെയോ?” എന്ന് അവൻ ചോദിച്ചു. ഒരു വൃക്ഷത്തെ സംബന്ധിച്ചുമാത്രം “നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് നിങ്ങൾ അതിൽനിന്ന് തിന്നരുത്, അരുത് നിങ്ങൾ അതു തൊടുകയുമരുത്” എന്ന് ദൈവം കൽപ്പിച്ചിട്ടുണ്ടെന്ന് ഹവ്വാ മറുപടി പറഞ്ഞു. അതിങ്കൽ ഹവ്വായുടെയോ ആദാമിന്റെയോ ജീവൻ ദൈവത്തോടുളള അനുസരണത്തെ ആശ്രയിച്ചിരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സാത്താൻ യഹോവ വ്യാജം പറഞ്ഞതായി നേരിട്ടു കുററാരോപണം നടത്തി. ദൈവം തന്റെ സൃഷ്ടികളിൽനിന്ന് ഒരു നൻമ—ജീവിതത്തിൽ തങ്ങളുടെ സ്വന്തം പ്രമാണങ്ങൾ വയ്ക്കുന്നതിനുളള പ്രാപ്തി—പിൻവലിച്ചിരിക്കുകയാണെന്ന് അവൻ അവകാശപ്പെട്ടു. “നിങ്ങൾ തീർച്ചയായും മരിക്കുകയില്ല” എന്ന് സാത്താൻ തറപ്പിച്ചുപറഞ്ഞു. “എന്തുകൊണ്ടെന്നാൽ നിങ്ങൾ അതിൽനിന്ന് തിന്നുന്ന ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കേണ്ടതാണെന്നും നിങ്ങൾ നൻമയും തിൻമയും അറിയുന്നവരായി ദൈവത്തെപ്പോലെയായിരിക്കേണ്ടതാണെന്നും ദൈവം അറിയുന്നു.” (ഉല്പ. 3:1-5) സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതു തനിക്ക് മെച്ചമായിരിക്കുമെന്നു വിശ്വസിക്കാൻ ഹവ്വായെ സാത്താൻ നയിച്ചു. സൂചനയിലൂടെ അവൻ ഭരിക്കാനുളള ദൈവത്തിന്റെ അവകാശത്തെയും അവന്റെ ഭരണവിധത്തെയും അവിടെ വെല്ലുവിളിച്ചു. ഉന്നയിക്കപ്പെട്ട വിവാദവിഷയത്തിൽ യഥാർത്ഥത്തിൽ സാർവ്വത്രികപരമാധികാരം ഉൾപ്പെട്ടിരുന്നു.
2. ആദ്യമനുഷ്യജോടിയെ എന്തിനു കാത്തുസൂക്ഷിക്കാൻ കഴിയുമായിരുന്നു?
2 യഹോവയോടുളള സ്നേഹത്തിന് ഹവ്വായെ കാത്തുസൂക്ഷിക്കാൻ കഴിയുമായിരുന്നു. അവളുടെ ഭർത്താവിന്റെ ശിരഃസ്ഥാനത്തോടുളള ആദരവിന് ദുഷ്പ്രവൃത്തിയിൽനിന്ന് അവളെ പിന്തിരിപ്പിക്കാനും കഴിയുമായിരുന്നു. എന്നാൽ അവൾ ഒരു സത്വര പ്രയോജനം എന്നു തോന്നിയതിനെക്കുറിച്ചു മാത്രമേ ചിന്തിച്ചുളളു. വിലക്കപ്പെട്ടത് അവളുടെ ദൃഷ്ടിയിൽ അഭികാമ്യമായിത്തീർന്നു. സാത്താന്റെ ന്യായവാദത്താൽ പൂർണ്ണമായും വഞ്ചിക്കപ്പെട്ട് അവൾ ദൈവനിയമത്തെ ലംഘിച്ചു. അനന്തരം അവൾ ആദാമിനെ ഉൾപ്പെടുത്തി. സാത്താന്റെ വ്യാജത്താൽ വഞ്ചിക്കപ്പെട്ടില്ലെങ്കിലും അവനും ദൈവസ്നേഹത്തോടുളള കടുത്ത വിലമതിപ്പില്ലായ്മ പ്രകടമാക്കി. അവൻ യഹോവയുടെ ശിരഃസ്ഥാനത്തെ അവഗണിക്കുകയും തന്റെ മത്സരിയായ ഭാര്യയുടെ പക്ഷത്തുനിൽക്കുന്നതിനെ തെരഞ്ഞെടുക്കുകയും ചെയ്തു.—ഉല്പ. 3:6; 1 തിമൊ. 2:13, 14.
3. (എ) യഹോവയുടെ പരമാധികാരത്തിൻമേലുളള സാത്താന്റെ ആക്രമണത്തോട് കൂടുതലായ ഏതു വിവാദവിഷയം അടുത്തു ബന്ധപ്പെട്ടിരിക്കുന്നു? (ബി) ആർ അതിനാൽ ബാധിക്കപ്പെടുന്നു?
3 യഹോവയുടെ പരമാധികാരത്തിൻമേലുളള സാത്താന്റെ ആക്രമണം ഏദനിലെ സംഭവത്തോടുകൂടെ നിന്നുപോയില്ല. പ്രത്യക്ഷത്തിൽ അവിടെ അവനു ലഭിച്ച വിജയത്തെ തുടർന്ന് അവൻ മററുളളവരുടെ ഭാഗത്തെ യഹോവയോടുളള വിശ്വസ്തതയെ ചോദ്യം ചെയ്തു. അപ്പോൾ, അത്, അടുത്തുബന്ധമുളള ഒരു ഉപവിവാദവിഷയമായിത്തീർന്നു. അവന്റെ വെല്ലുവിളി ആദാമിന്റെ സന്തതികളെയും ദൈവത്തിന്റെ സകല ആത്മപുത്രൻമാരെയും ദൈവത്തിന്റെ പ്രിയപ്പെട്ട ആദ്യജാതപുത്രനെപോലും ഉൾപ്പെടുത്താൻ വ്യാപകമായി. ഇയ്യോബിന്റെ നാളിൽ, യഹോവയെ സേവിക്കുന്നവർ അങ്ങനെ ചെയ്യുന്നത് തങ്ങൾ ദൈവത്തെയും അവന്റെ ഭരണവിധത്തെയും ഇഷ്ടപ്പെടുന്നതുകൊണ്ടല്ല, പിന്നെയോ സ്വാർത്ഥകാരണങ്ങളാലാണെന്ന് സാത്താൻ വാദിച്ചു. ഞെരുക്കപ്പെടുമ്പോൾ അവരെല്ലാം സ്വാർത്ഥമോഹങ്ങൾക്ക് വഴിപ്പെടുമെന്ന് അവൻ വാദിച്ചു. അവൻ വാദിച്ചതു ശരിയായിരുന്നോ?—ഇയ്യോ. 1:6-12; 2:1-6; വെളി. 12:10.
അവർ വിവാദവിഷയത്തോടു പ്രതികരിച്ച വിധം
4. അനേകം മനുഷ്യർ യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചിട്ടില്ലാത്തതെന്തുകൊണ്ട്?
4 മററുളളവർ മത്സരത്തിൽ സാത്താനോടു ചേരാനുളള സാദ്ധ്യതയെ യഹോവ തളളിക്കളഞ്ഞില്ല. യഥാർത്ഥത്തിൽ, ഏദനിൽ ന്യായവിധി പ്രസ്താവിച്ചപ്പോൾ ‘സർപ്പത്തിന്റെ സന്തതി’യായിത്തീരുന്നവരെ ദൈവം പരാമർശിക്കുകയുണ്ടായി. (ഉല്പ. 3:15) യേശുവിന്റെ മരണത്തിനു ഗൂഢാലോചന നടത്തിയ പരീശൻമാരും ക്രിസ്തുവിനെ ഒററിക്കൊടുത്ത ഇസ്ക്കരിയോത്താ യൂദായും അവരിൽപെട്ടവരായിരുന്നു. അവർ കേവലം അറിയാതെ ഏതെങ്കിലും തെററായ നടപടി സ്വീകരിക്കുകയല്ലായിരുന്നു. ശരിയെന്തെന്ന് അവർക്കറിയാമായിരുന്നു, എന്നാൽ മനഃപൂർവ്വം യഹോവക്കും അവന്റെ ദാസൻമാർക്കും എതിരായ ഒരു നിലപാടു സ്വീകരിക്കുകയായിരുന്നു. എന്നുവരികിലും, യഹോവയുടെ വ്യവസ്ഥകളോട് അനുരൂപപ്പെടാഞ്ഞ മററു അസംഖ്യം പേർ അജ്ഞതയിലാണ് പ്രവർത്തിച്ചിട്ടുളളത്.—പ്രവൃ. 17:29, 30.
5. (എ) ഹവ്വായിൽനിന്നു വ്യത്യസ്തമായി, യഹോവയോടു വിശ്വസ്തരായി നിലനിന്നിട്ടുളളവർ അവന്റെ വചനത്തെ എങ്ങനെ വീക്ഷിച്ചിരിക്കുന്നു? (ബി) നോഹ തന്റെ വിശ്വസ്തതയെ തെളിയിച്ചതെങ്ങനെ, നമുക്ക് അവന്റെ ദൃഷ്ടാന്തത്തിൽ നിന്ന് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
5 ഇവരിൽനിന്നെല്ലാം വ്യത്യസ്തരായിരുന്നു തങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ച് അറിയുകയും പരമാധികാരിയെന്നനിലയിൽ അവനോടുളള വിശ്വസ്തത തെളിയിക്കുകയും ചെയ്ത വിശ്വാസികളായിരുന്ന സ്ത്രീപുരുഷൻമാർ. അവർ ദൈവത്തിൽ വിശ്വസിച്ചു. തങ്ങളുടെ ജീവൻ അവനെ കേട്ടനുസരിക്കുന്നതിൽ ആശ്രയിച്ചിരിക്കുന്നുവെന്ന് അവർ അറിഞ്ഞിരുന്നു. നോഹ അങ്ങനെയുളള ഒരു മനുഷ്യനായിരുന്നു. തന്നിമിത്തം, “സർവ്വജഡത്തിന്റെയും അവസാനം എന്റെ മുമ്പാകെ വന്നിരിക്കുന്നു . . . നിനക്കുവേണ്ടി ഒരു പെട്ടകം ഉണ്ടാക്കുക” എന്ന് ദൈവം നോഹയോടു പറഞ്ഞപ്പോൾ അവൻ യഹോവയുടെ നിർദ്ദേശത്തിന് വഴങ്ങി. അന്നത്തെ മററാളുകൾ, മുന്നറിയിപ്പു കൊടുക്കപ്പെട്ടിട്ടും, അസാധാരണമായ യാതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നുളള മട്ടിൽ തങ്ങളുടെ പതിവു ജീവിതക്രമം തുടർന്നു. എന്നാൽ നോഹ ബൃഹത്തായ ഒരു പെട്ടകം പണിയുകയും യഹോവയുടെ നീതിയുളള വഴികളെക്കുറിച്ചു മററുളളവരോടു പ്രസംഗിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുകയും ചെയ്തു. രേഖ പറയുന്നപ്രകാരം, “ദൈവം തന്നോടു കല്പിച്ചിരുന്നതെല്ലാമനുസരിച്ചു പ്രവർത്തിക്കാൻ നോഹ പുറപ്പെട്ടു. അവൻ അങ്ങനെതന്നെ ചെയ്തു.”—ഉല്പ. 6:13-22; എബ്രായർ 11:7-ഉം 2 പത്രോസ് 2:5-ഉം കൂടെ കാണുക.
6. (എ) വേറെ എന്തും നിർമ്മലതാപാലകരുടെ ലക്ഷണമായിരുന്നിട്ടുണ്ട്? (ബി) സാറാ ഈ ഗുണങ്ങൾ പ്രത്യക്ഷപ്പെടുത്തിയതെങ്ങനെ, നമുക്ക് അവളുടെ ദൃഷ്ടാന്തത്തിൽ നിന്ന് ഏതുവിധത്തിൽ പ്രയോജനം നേടാൻ കഴിയും?
6 ശിരഃസ്ഥാനത്തിന്റെ തത്വത്തോടുളള ഉയർന്ന ആദരവും ഒപ്പം യഹോവയോടുളള വ്യക്തിപരമായ സ്നേഹവും നിർമ്മലതാപാലകരുടെ ഇടയിൽ മുന്തിനിന്നിരുന്നു. അവർ തന്റെ ഭർത്താവിനെ മുൻകടന്നു പ്രവർത്തിച്ച ഹവ്വായെപ്പോലെ ആയിരുന്നില്ല. യഹോവയുടെ നിയമത്തെ അവഗണിച്ച ആദാമിനെപ്പോലെയുമായിരുന്നില്ല. അബ്രാഹാമിന്റെ ഭാര്യയായിരുന്ന സാറാ ഈ നല്ല ഗുണങ്ങൾ പ്രകടമാക്കി. അവളുടെ സംസാരത്തിൽ മാത്രമല്ല, അവളുടെ ഹൃദയത്തിലും അബ്രാഹാം അവളുടെ “യജമാനൻ” ആയിരുന്നു. കൂടാതെ, അവൾ വ്യക്തിപരമായി യഹോവയെ സ്നേഹിച്ചു. അവൾ വിശ്വാസമുളള ഒരു സ്ത്രീ ആയിരുന്നു. അവൾ അബ്രാഹാമിനോടൊപ്പം, “ദൈവം ശില്പിയും നിർമ്മാതാവുമായിരിക്കുന്ന, യഥാർത്ഥ അടിസ്ഥാനങ്ങളുളള നഗരത്തിനുവേണ്ടി [ദൈവരാജ്യം] കാത്തിരിക്കുകയായിരുന്നു.”—1 പത്രോ. 3:5, 6; എബ്രാ. 11:10-16.
7. (എ) മോശെ ഏതു സാഹചര്യങ്ങളിൽ യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചു? (ബി) അവന്റെ ദൃഷ്ടാന്തം നമുക്ക് എങ്ങനെ പ്രയോജനം ചെയ്തേക്കാം?
7 അബ്രാഹാം തന്റെ സ്വദേശം വിട്ടശേഷം ഏകദേശം 430 വർഷം കഴിഞ്ഞ് മോശെ ഈജിപ്ററിലെ ഫറവോനെ മുഖാമുഖം നേരിട്ടുകൊണ്ട് യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചു. മോശെ ആത്മവിശ്വാസമുളളവനായിരുന്നുവെന്നല്ല. മറിച്ച്, നന്നായി സംസാരിക്കാനുളള തന്റെ പ്രാപ്തിയെ അവൻ സംശയിച്ചു. എന്നാൽ അവൻ യഹോവയെ അനുസരിച്ചു. യഹോവയുടെ പിന്തുണയോടും തന്റെ സഹോദരനായ അഹരോന്റെ സഹായത്തോടുംകൂടെ മോശെ ആവർത്തിച്ച് യഹോവയുടെ വചനം ഫറവോനെ അറിയിച്ചു. ഫറവോൻ ശാഠ്യംപിടിച്ചു. യിസ്രായേൽ പുത്രൻമാരിൽ ചിലർപോലും മോശെയെ പരുഷമായി വിമർശിച്ചു. എന്നാൽ മോശെ വിശ്വസ്തതയോടെ യഹോവ തന്നോടു കല്പിച്ചതെല്ലാം ചെയ്തു. അവൻ മുഖാന്തരം യിസ്രായേൽ ഈജിപ്ററിൽനിന്ന് വിടുവിക്കപ്പെട്ടു.—പുറ. 7:6; 12:50, 51.
8. (എ) യഹോവയോടുളള വിശ്വസ്തതയിൽ യഹോവ പ്രത്യേകം എഴുതി പറഞ്ഞിരിക്കുന്നതിലധികം ചെയ്യുന്നത് ഉൾപ്പെടുന്നുവെന്ന് എന്തു പ്രകടമാക്കുന്നു? (ബി) ഇത്തരം വിശ്വസ്തതയുടെ വിലമതിപ്പ് 1 യോഹന്നാൻ 2:15 ബാധകമാക്കാൻ നമ്മെ എങ്ങനെ സഹായിച്ചേക്കാം?
8 യഹോവയോടു വിശ്വസ്തരായിരുന്നവർ നിയമത്തിന്റെ അക്ഷരം, ദൈവം എഴുതിയിരുന്നതുമാത്രം, അനുസരിക്കാനേ ആവശ്യപ്പെട്ടിട്ടുളളുവെന്ന് ന്യായവാദം ചെയ്തില്ല. പോത്തീഫറിന്റെ ഭാര്യ തന്നോട് വ്യഭിചാരപരമായ വേഴ്ചകളിലേർപ്പെടാൻ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചപ്പോൾ വ്യഭിചാരത്തെ പ്രത്യേകമായി നിരോധിച്ച, ദൈവത്തിൽനിന്നുളള എഴുതപ്പെട്ട കല്പന ഇല്ലായിരുന്നു. എന്നാൽ ഏദനിൽ യഹോവ ഏർപ്പെടുത്തിയിരുന്ന വിവാഹക്രമീകരണത്തെക്കുറിച്ച് അറിഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിൽ മറെറാരു പുരുഷന്റെ ഭാര്യയുമായി ലൈംഗിക വേഴ്ചകളിലേർപ്പെടുന്നത് ദൈവത്തെ അപ്രീതിപ്പെടുത്തുമെന്ന് യോസേഫിന് ബോധ്യമുണ്ടായിരുന്നു. ഈജിപ്ററുകാരെപ്പോലെയായിരിക്കാൻ ദൈവം തന്നെ അനുവദിക്കുന്ന പരിധികൾ പരീക്ഷിച്ചുനോക്കുന്നതിൽ യോസേഫിനു താൽപ്പര്യമില്ലായിരുന്നു. മനുഷ്യവർഗ്ഗത്തോടുളള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടും അനന്തരം ദൈവേഷ്ടമെന്ന് താൻ തിരിച്ചറിഞ്ഞത് മനഃസാക്ഷിപൂർവ്വം ബാധകമാക്കിക്കൊണ്ടും അവൻ യഹോവയുടെ വഴികളെ ഉയർത്തിപ്പിടിച്ചു.—ഉല്പ. 39:7-12; സങ്കീ. 77:11, 12 താരതമ്യപ്പെടുത്തുക.
9. പിശാച് ഇയ്യോബിന്റെ നാളിൽ ഉന്നയിച്ച ആരോപണത്തിൽ അവൻ വ്യാജം പറയുന്നവനാണെന്ന് ആവർത്തിച്ചു തെളിയിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
9 കഠിനമായി പരിശോധിക്കപ്പെട്ടാൽപോലും യഹോവയെ യഥാർത്ഥമായി അറിയുന്നവർ അവനിൽനിന്ന് അകന്നുമാറുന്നില്ല. ഇയ്യോബിന് അവന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടുകയോ ശാരീരികമായി ഉപദ്രവിക്കപ്പെടുകയോ ചെയ്താൽ യഹോവ പുകഴ്ത്തിപ്പറഞ്ഞ അവൻ പോലും ദൈവത്തെ ഉപേക്ഷിക്കുമെന്ന് സാത്താൻ കുററപ്പെടുത്തി. എന്നാൽ പിശാച് നുണപറയുന്നവനാണെന്ന് ഇയ്യോബ് തെളിയിച്ചു. തന്നെ മുക്കിത്താഴ്ത്തിക്കൊണ്ടിരുന്ന സകല അനർത്ഥത്തിനും കാരണമെന്തെന്ന് അവൻ അറിയാതിരുന്നിട്ടും അവൻ ഇതു ചെയ്തു. (ഇയ്യോ. 2:3, 9, 10) തന്റെ ആശയം തെളിയിക്കാൻ പിന്നെയും ശ്രമിച്ചുകൊണ്ട്, ബാബിലോൻ രാജാവു നിർത്തിയ ഒരു പ്രതിമയുടെ മുമ്പാകെ കുമ്പിട്ടാരാധിച്ചില്ലെങ്കിൽ ഒരു തീച്ചൂളയിലിട്ടുകൊല്ലുമെന്നു മൂന്ന് യുവ എബ്രായരെ കുപിതനായ ആ രാജാവ് ഭീഷണിപ്പെടുത്താൻ സാത്താനിടയാക്കി. രാജകല്പനയേയോ വിഗ്രഹാരാധനക്കെതിരായ യഹോവയുടെ നിയമത്തെയോ തെരഞ്ഞെടുക്കാൻ നിർബ്ബന്ധിതരായപ്പോൾ, തങ്ങൾ യഹോവയെയാണു സേവിക്കുന്നതെന്നും അവനാണു തങ്ങളുടെ പരമോന്നത പരമാധികാരിയെന്നും അവർ ദൃഢമായി അറിയിച്ചു. ദൈവത്തോടുളള വിശ്വസ്തത അവർക്കു ജീവനേക്കാൾ വിലയേറിയതായിരുന്നു.—ദാനി. 3:14-18.
10. അപൂർണ്ണമനുഷ്യരായ നമുക്ക് നാം യഥാർത്ഥമായി യഹോവയോടു വിശ്വസ്തരാണെന്ന് തെളിയിക്കുക സാദ്ധ്യമായിരിക്കുന്നതെങ്ങനെ?
10 യഹോവയോടു വിശ്വസ്തനായിരിക്കാൻ ഒരു വ്യക്തി പൂർണ്ണനായിരിക്കേണ്ടതുണ്ടെന്നും, ഒരു തെററു ചെയ്യുന്നയാൾ തികച്ചും പരാജയപ്പെട്ടെന്നും ഇതിൽനിന്ന് നാം നിഗമനം ചെയ്യണമോ? അശേഷം വേണ്ട! മോശെക്കു പിഴവുപററിയ സമയങ്ങളെക്കുറിച്ചു ബൈബിൾ പ്രത്യേകമായി നമ്മോടു പറയുന്നുണ്ട്. യഹോവക്ക് അനിഷ്ടമായി, എന്നാൽ അവൻ മോശെയെ തളളിക്കളഞ്ഞില്ല. അപ്പോസ്തലൻമാർ പല വശങ്ങൾ സംബന്ധിച്ചും മാതൃകായോഗ്യരായിരുന്നെങ്കിലും അവർക്കുമുണ്ടായിരുന്നു ദൗർബ്ബല്യങ്ങൾ. വിശ്വസ്തത ഹൃദയത്തിൽനിന്നുളള സ്ഥിരമായ അനുസരണം ആവശ്യമാക്കിത്തീർക്കുന്നു. എന്നാൽ, നമ്മുടെ അവകാശപ്പെടുത്തിയ അപൂർണ്ണതയെ കണക്കിലെടുത്തുകൊണ്ട്, നാം ഏതെങ്കിലും സംഗതിയിൽ അവന്റെ ഇഷ്ടത്തെ കരുതിക്കൂട്ടി അവഗണിക്കുന്നില്ലെങ്കിൽ യഹോവ പ്രസാദിക്കുന്നു. ദൗർബ്ബല്യം നിമിത്തം നാം ദുഷ്പ്രവൃത്തിയിൽ ഉൾപ്പെടുന്നുവെങ്കിൽ, നാം ആത്മാർത്ഥമായി അനുതപിക്കുന്നതും അങ്ങനെ അത് ഒരു ശീലമാക്കാതിരിക്കുന്നതും പ്രധാനമാണ്. അങ്ങനെ യഹോവ നല്ലതെന്നു പറയുന്നതിനെ നാം സത്യമായി സ്നേഹിക്കുന്നുവെന്നും അവൻ ചീത്തയെന്നു കാണിച്ചുതരുന്നതിനെ വെറുക്കുന്നുവെന്നും നാം പ്രകടമാക്കുന്നു. യേശുവിന്റെ ബലിയുടെ പാപപരിഹാരമൂല്യത്തിലുളള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് ദൈവമുമ്പാകെ ശുദ്ധമായ ഒരു നിലപാട് ആസ്വദിക്കാൻ കഴിയും.—ആമോ. 5:15; പ്രവൃ. 3:19; എബ്രാ. 9:14.
11. (എ) മനുഷ്യരുടെ ഇടയിൽ ആർ പൂർണ്ണമായ ദൈവികഭക്തി നിലനിർത്തി, ഇത് എന്തുതെളിയിച്ചു? (ബി) അവൻ ചെയ്ത സംഗതിയാൽ നാം എങ്ങനെ സഹായിക്കപ്പെടുന്നു?
11 എന്നിരുന്നാലും, പൂർണ്ണമായ ദൈവികഭക്തി മനുഷ്യർക്കു കേവലം സാദ്ധ്യമല്ലെന്നു വരുമോ? ഇതിന്റെ ഉത്തരം ഏതാണ്ട് 4,000 വർഷം ഒരു “വിശുദ്ധ രഹസ്യ”മായിരുന്നു. (1 തിമൊ. 3:16) ആദാം, പൂർണ്ണനായി സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിലും, ദൈവികഭക്തിയുടെ പൂർണ്ണതയുളള ദൃഷ്ടാന്തം വെച്ചില്ല. അതിന് ആർക്കു കഴിയും? അവന്റെ പാപപൂർണ്ണരായ സന്തതികളിലാർക്കും കഴികയില്ലെന്നു തീർച്ച. അങ്ങനെ ചെയ്യുന്ന ഏക മനുഷ്യൻ യേശുക്രിസ്തു ആയിരുന്നു. കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്ന ആദാമിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ, അവന് പൂർണ്ണമായ നിർമ്മലത പാലിക്കാൻ കഴിയുമായിരുന്നുവെന്ന് യേശുവിന്റെ നേട്ടം തെളിയിച്ചു. ദൈവത്തിന്റെ സൃഷ്ടിക്രിയയിലായിരുന്നില്ല തെററ്. അതുകൊണ്ട് ദിവ്യനിയമത്തോടുളള അനുസരണം മാത്രമല്ല സാർവ്വത്രിക പരമാധികാരിയായ യഹോവയോടുളള വ്യക്തിപരമായ ഭക്തിയും പ്രകടമാക്കുന്നതിൽ നാം അനുകരിക്കാൻ ശ്രമിക്കുന്ന ദൃഷ്ടാന്തം യേശുക്രിസ്തുവാണ്.
നമ്മുടെ വ്യക്തിപരമായ ഉത്തരം എന്താണ്?
12. യഹോവയുടെ പരമാധികാരത്തോടുളള നമ്മുടെ മനോഭാവം സംബന്ധിച്ച് നാം നിരന്തരം ജാഗ്രത പുലർത്തേണ്ടതെന്തുകൊണ്ട്?
12 ഇന്ന് നമ്മിലോരോരുത്തർക്കും സാർവ്വത്രിക വിവാദവിഷയത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. നമുക്ക് അതിനെ ഒഴിഞ്ഞുമാറാൻ സാദ്ധ്യമല്ല. നാം യഹോവയുടെ പക്ഷത്താണെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ടെങ്കിൽ, സാത്താൻ നമ്മെ ഒരു ലക്ഷ്യമാക്കുന്നു. അവൻ ചിന്തനീയമായ ഏതു ദിശയിൽനിന്നും സമ്മർദ്ദം വരുത്തിക്കൂട്ടുന്നു. തന്റെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനംവരെയും അവൻ അങ്ങനെ ചെയ്യുന്നതിൽ തുടരും. നമുക്ക് നമ്മുടെ ജാഗ്രതയിൽ അയവുവരുത്താൻ പാടില്ല. (1 പത്രോ. 5:8) നമ്മുടെ നടത്ത പരമോന്നത വിവാദവിഷയത്തിൽ നാം എവിടെ നിലകൊളളുന്നുവെന്ന് പ്രകടമാക്കുന്നു.
13. (എ) വ്യാജം പറച്ചിലും മോഷണവും നാം വർജ്ജിക്കാനിടയാക്കത്തക്കവണ്ണം അവയുടെ ഉത്ഭവം സംബന്ധിച്ച് എന്താണുളളത്? (ബി) ചിലയാളുകളെ ഇത്തരം ദുഷ്പ്രവൃത്തിയിലേക്കു ചായിക്കുന്ന സാഹചര്യങ്ങൾ സംബന്ധിച്ച് ഈ ഖണ്ഡികയുടെ ഒടുവിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്, ഓരോന്നായി ഉത്തരം നൽകുക.
13 അവിശ്വസ്തനടത്ത ലോകത്തിൽ സാധാരണമായതുകൊണ്ടുമാത്രം നമുക്ക് അതിനെ അപ്രധാനമായി കരുതാവുന്നതല്ല. നിർമ്മലത പാലിക്കുന്നതിന് നാം എല്ലാ ജീവിതകാര്യങ്ങളിലും യഹോവയുടെ നീതിയുളള വഴികൾ ബാധകമാക്കേണ്ടതാവശ്യമാണ്. ദൃഷ്ടാന്തീകരിക്കുന്നതിന് ചുവടെ ചേർക്കുന്നതു പരിചിന്തിക്കുക:
(1) നമ്മുടെ ആദ്യമാതാപിതാക്കളെ പാപത്തിലേക്കു നയിക്കുന്നതിന് സാത്താൻ ഒരു വ്യാജത്തെ ഉപയോഗിച്ചു. അവൻ “വ്യാജത്തിന്റെ പിതാവ്” ആയിത്തീർന്നു. (യോഹ. 8:44)
ചിലപ്പോൾ യുവജനങ്ങൾ ഏതു സാഹചര്യങ്ങളിൽ തങ്ങളുടെ മാതാപിതാക്കളോടു സത്യസന്ധരായിരിക്കുന്നതിൽ പരാജയപ്പെടുന്നു? ക്രിസ്തീയ യുവാക്കൾ ഇത് ഒഴിവാക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (സദൃശ. 6:16-19)
ഏതു വ്യാപാരനടപടികൾ സത്യത്തിന്റെ ദൈവത്തിനു പകരം “വ്യാജത്തിന്റെ പിതാവിനോട്” ഒരു വ്യക്തിക്ക് മമതാബന്ധം ഉണ്ടാക്കിയേക്കാം? (മീഖാ 6:11, 12)
നാം നമ്മേക്കുറിച്ച് സത്യത്തിനു നിരക്കുന്നതിനെക്കാൾ മെച്ചപ്പെട്ട ഒരു ധാരണകൊടുക്കാൻ വിവരങ്ങൾ പറയുന്നുവെങ്കിൽ, അതു മററാരെയും ദ്രോഹിക്കുന്നില്ലെങ്കിൽ, അതു തെററാണോ? (സങ്കീ. 119:163; പ്രവൃ. 5:1-11 താരതമ്യപ്പെടുത്തുക.)
ആരെങ്കിലും ഗൗരവമുളള ദുഷ്പ്രവൃത്തിയിൽ ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽ, അസത്യത്തെ ആശ്രയിച്ചുകൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കാതിരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (സദൃശ. 28:13)
(2) ഹവ്വായും അനന്തരം ആദാമും നൻമയും തിൻമയും സംബന്ധിച്ച് അവരുടെ സ്വന്തം തീരുമാനങ്ങൾ ചെയ്യാനുളള സാത്താന്റെ പ്രേരണയനുസരിച്ച് പ്രവർത്തിച്ചപ്പോൾ, അവർ ഒന്നാമതു ചെയ്ത സംഗതി അവരുടേതല്ലാത്തത് എടുക്കുകയായിരുന്നു. അവർ മോഷ്ടാക്കളായിത്തീർന്നു.
ഒരു വ്യക്തി ഞെരുക്കത്തിലാണെങ്കിൽ, അല്ലെങ്കിൽ മോഷണത്തിനിരയാകുന്ന വ്യക്തിക്ക് ധാരാളമുണ്ടെങ്കിൽ, മോഷണം ന്യായീകരിക്കപ്പെടുന്നുവോ? (സദൃശ. 6:30, 31; 1 പത്രോ. 4:15)
നാം ജീവിക്കുന്നടത്ത് അത് ഒരു സാധാരണനടപടി ആണെങ്കിൽ, അല്ലെങ്കിൽ മോഷ്ടിച്ചെടുക്കുന്നത് അല്പമാണെങ്കിൽ, അത് കുറഞ്ഞ തോതിലേ പ്രതിഷേധാർഹമായിരിക്കുന്നുളേളാ? (റോമ. 12:2; എഫേ. 4:28; ലൂക്കോ. 16:10)
14, 15. (എ) ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയുടെ അവസാനത്തിൽ സകല മനുഷ്യവർഗ്ഗത്തിൻമേലും ഏതു പരിശോധന ഉണ്ടാകും? (ബി) നാം ഇപ്പോൾ ചെയ്യുന്നത് നമ്മെസംബന്ധിച്ച് അന്നത്തെ ഭാവിയെ ബാധിക്കുന്നതെങ്ങനെ?
14 ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചക്കാലത്ത്, സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിലായിരിക്കും, മനുഷ്യവർഗ്ഗത്തെ സ്വാധീനിക്കാൻ അപ്രാപ്തരായിരിക്കും. അത് എന്തോരാശ്വാസമായിരിക്കും! എന്നാൽ ആയിരം വർഷം കഴിഞ്ഞ് അവർ അല്പകാലത്തേക്ക് അഴിച്ചുവിടപ്പെടും. സാത്താനും അവനെ അനുഗമിക്കുന്നവരും, നിർമ്മലതപാലിക്കുന്നവരായി പുനഃസ്ഥിതീകരിക്കപ്പെട്ട മനുഷ്യവർഗ്ഗത്തിൽപ്പെട്ട “വിശുദ്ധൻമാ”രുടെ മേൽ സമ്മർദ്ദം വരുത്തും. അവൻ യുദ്ധത്തിലെന്നപോലെ, സ്വർഗ്ഗീയമായ “പുതിയ യെരൂശലേ”മാകുന്ന “പ്രിയനഗര”ത്തിനെതിരെ മുന്നേറും, അത് ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന നീതിയെ തുടച്ചുനീക്കാൻ ശ്രമിച്ചുകൊണ്ടുതന്നെ.—വെളി. 20:7-10.
15 കഴിഞ്ഞ കാലത്തെപ്പോലെ, യഹോവയോടുളള അവിശ്വസ്ത പ്രവൃത്തികൾക്ക് മനുഷ്യരെ വശീകരിക്കാൻ സാത്താൻ വഞ്ചനയേയും സ്വാർത്ഥതയിലേക്കും അഹങ്കാരത്തിലേക്കുമുളള ആകർഷണങ്ങളെയും ഉപയോഗിക്കാൻ വളരെ സാദ്ധ്യതയുണ്ട്. അന്നു ജീവിച്ചിരിക്കാനുളള പദവി നമുക്കുണ്ടെങ്കിൽ നാം വ്യക്തിപരമായി എങ്ങനെ പ്രതികരിക്കും? സാർവ്വത്രിക വിവാദവിഷയം സംബന്ധിച്ച് നമ്മുടെ ഹൃദയം എവിടെയായിരിക്കും? അന്ന് സകല മനുഷ്യവർഗ്ഗവും പൂർണ്ണരായിരിക്കുന്നതുകൊണ്ട് അവിശ്വസ്തതയുടെ ഏതു പ്രവൃത്തിയും കരുതിക്കൂട്ടിയായിരിക്കും, അത് നിത്യനാശത്തിൽ കലാശിക്കും. നാം അന്നു വിശ്വസ്തരെന്നു തെളിയേണ്ടതിന്, യഹോവയുടെ വചനത്തിലൂടെയായാലും സ്ഥാപനത്തിലൂടെയായാലും അവൻ നമുക്കു നൽകുന്ന ഏതു മാർഗ്ഗനിർദ്ദേശത്തിനും മനസ്സോടെയും ക്രിയാത്മകമായും ചെവികൊടുക്കുന്ന ശീലം ഇപ്പോൾ നട്ടുവളർത്തുന്നത് എത്ര മർമ്മപ്രധാനമാണ്! അങ്ങനെ ചെയ്യുന്നതിനാൽ, നാം സാർവ്വത്രിക പരമാധികാരിയെന്ന നിലയിൽ അവനോടുളള യഥാർത്ഥഭക്തി പ്രകടമാക്കുന്നു.
പുനരവലോകന ചർച്ച
● സകല സൃഷ്ടിയും അഭിമുഖീകരിക്കേണ്ട വലിയ വിവാദവിഷയമെന്ത്? നാം എങ്ങനെ ഉൾപ്പെടുന്നു?
● 49-ാം പേജിൽ കാണിച്ചിരിക്കുന്ന സ്ത്രീപുരുഷൻമാരിൽ ഓരോരുത്തരും യഹോവയോടുളള നിർമ്മലത പാലിച്ച വിധങ്ങളിൽ മുന്തിനിൽക്കുന്നതെന്ത്?
● ഓരോ ദിവസവും നാം നമ്മുടെ നടത്തയാൽ യഹോവയെ ബഹുമാനിക്കുന്നതിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[49-ാം പേജിലെ ചിത്രങ്ങൾ]
അവർ യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചു
നോഹ
സാറാ
മോശെ
യോസേഫ്
ഇയ്യോബ്
അവരുടെ ദൃഷ്ടാന്തത്തിൽ നിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?