ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക
അധ്യായം പതിനഞ്ച്
ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക
1. (എ) നമുക്കെല്ലാം ബുദ്ധിയുപദേശവും ശിക്ഷണവും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നാം ഏതു ചോദ്യം പരിചിന്തിക്കേണ്ടതുണ്ട്?
“നാം എല്ലാവരും പലതിലും തെററിപ്പോകുന്നു” എന്ന് യാക്കോബ് 3:2-ൽ ബൈബിൾ പറയുന്നു. ഏതുതരം ആളുകളായിരിക്കാനാണോ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നത് അങ്ങനെ ആയിരിക്കുന്നതിൽ നാം പരാജയപ്പെട്ടിട്ടുള്ള അനേകം സന്ദർഭങ്ങൾ ഉണ്ടായിരിക്കാം. അതുകൊണ്ട് “ബുദ്ധിയുപദേശം ശ്രദ്ധിക്കുകയും ശിക്ഷണം സ്വീകരിക്കുകയും ചെയ്യുക” എന്നു ബൈബിൾ പറയുന്നതു ശരിയാണെന്നു നാം സമ്മതിക്കുന്നു. (സദൃശവാക്യങ്ങൾ 19:20, NW) നമ്മുടെ ജീവിതത്തെ ബൈബിൾ പഠിപ്പിക്കലുകളോടു ചേർച്ചയിലാക്കാൻ നാം ഇതിനോടകംതന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതിനു സംശയമില്ല. എന്നാൽ ഒരു സഹക്രിസ്ത്യാനി ഒരു പ്രത്യേക സംഗതി സംബന്ധിച്ചു നമ്മെ ബുദ്ധിയുപദേശിക്കുന്നെങ്കിൽ നാം എങ്ങനെ പ്രതികരിക്കും?
2. നമുക്കു വ്യക്തിപരമായ ബുദ്ധിയുപദേശം ലഭിക്കുമ്പോൾ നാം എന്തു ചെയ്യണം?
2 തങ്ങളെത്തന്നെ ന്യായീകരിക്കാനും സാഹചര്യത്തിന്റെ ഗൗരവം കുറയ്ക്കാനും അല്ലെങ്കിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താനും ശ്രമിച്ചുകൊണ്ടാണു ചിലർ പ്രതികരിക്കുന്നത്. എന്നാൽ ബുദ്ധിയുപദേശം ശ്രദ്ധിക്കുന്നതും അതു ബാധകമാക്കുന്നതുമാണ് ഏറെ നല്ലത്. (എബ്രായർ 12:11) തീർച്ചയായും, മറ്റുള്ളവരിൽനിന്ന് ആരും പൂർണത പ്രതീക്ഷിക്കരുത്. നിസ്സാര സംഗതികളെയോ ബൈബിൾ ഒരാളുടെ വ്യക്തിപരമായ ഇഷ്ടത്തിനു വിടുന്ന കാര്യങ്ങളെയോ കുറിച്ചു നിരന്തരം ബുദ്ധിയുപദേശം കൊടുക്കുകയുമരുത്. ചിലപ്പോൾ ബുദ്ധിയുപദേശം കൊടുക്കുന്നയാൾ എല്ലാ വസ്തുതകളും പരിഗണിച്ചിട്ടില്ലായിരിക്കാം, അങ്ങനെയെങ്കിൽ അവയെ ആദരവോടെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്. എന്നാൽ പിൻവരുന്ന ചർച്ചയിൽ, നൽകപ്പെടുന്ന ബുദ്ധിയുപദേശം അല്ലെങ്കിൽ ശിക്ഷണം ഉചിതമാണെന്ന്, ബൈബിളധിഷ്ഠിതമാണെന്ന്, നമുക്കു സങ്കൽപ്പിക്കാം. എങ്ങനെ വേണം ഒരുവൻ പ്രതികരിക്കാൻ?
നമ്മുടെ പ്രബോധനത്തിനു വേണ്ടിയുള്ള ദൃഷ്ടാന്തങ്ങൾ
3, 4. (എ) ബുദ്ധിയുപദേശത്തോടും ശിക്ഷണത്തോടുമുള്ള ശരിയായ വീക്ഷണം വളർത്താൻ നമ്മെ സഹായിക്കുന്ന എന്ത് ബൈബിളിൽ അടങ്ങിയിരിക്കുന്നു? (ബി) ശൗൽ രാജാവു ബുദ്ധിയുപദേശത്തോടു പ്രതികരിച്ചത് എങ്ങനെ, ഫലമെന്തായിരുന്നു?
3 ആവശ്യമായ ബുദ്ധിയുപദേശം ലഭിച്ച വ്യക്തികളുടെ യഥാർഥ ജീവിതാനുഭവങ്ങൾ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്നു. ചില സമയങ്ങളിൽ, ബുദ്ധിയുപദേശത്തോടൊപ്പം ശിക്ഷണവും ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തി ആയിരുന്നു ഇസ്രായേലിലെ ശൗൽ രാജാവ്. അവൻ അമാലേക്യ ജനതയുടെ കാര്യത്തിൽ യഹോവയെ അനുസരിച്ചില്ല. അമാലേക്യർ ദൈവദാസരെ എതിർത്തിരുന്നു. ആ ദുഷ്ട ജനത്തിനെതിരെയുള്ള യഹോവയുടെ ദിവ്യന്യായവിധി അനുസരിച്ച്, അവരിൽ ആരെയും, അവരുടെ ആടുമാടുകളെ പോലും, ജീവനോടെ വെച്ചേക്കരുതായിരുന്നു. എന്നാൽ ശൗൽ രാജാവ് അവരുടെ രാജാവിനെ വധിക്കാതെ വിട്ടു, അതുപോലെ അവൻ അവരുടെ മൃഗങ്ങളിൽ ഉത്തമമായവയെ ജീവനോടെ സൂക്ഷിക്കുകയും ചെയ്തു.—1 ശമൂവേൽ 15:1-11.
4 ശൗലിനെ ശാസിക്കാൻ യഹോവ ശമൂവേൽ പ്രവാചകനെ അയച്ചു. ശൗലിന്റെ പ്രതികരണം എന്തായിരുന്നു? താൻ അമാലേക്യരെ ജയിച്ചടക്കിയില്ലേ, രാജാവിനെ മാത്രമല്ലേ വെറുതേ വിട്ടുള്ളൂ എന്നൊക്കെ അവൻ വാദിച്ചു. എന്നാൽ അതു യഹോവയുടെ കൽപ്പനകൾക്കു വിരുദ്ധമായിരുന്നു. (1 ശമൂവേൽ 15:20) ആടുമാടുകളെ കൊല്ലാതിരുന്നതിനു ജനത്തിന്മേൽ പഴിചാരാൻ ശ്രമിച്ചുകൊണ്ട് ശൗൽ പറഞ്ഞു: ‘ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചു.’ (1 ശമൂവേൽ 15:24) തന്റെ അഭിമാനം സംരക്ഷിക്കുന്നതിലായിരുന്നു അവന് ഏറെ താത്പര്യമെന്നു തോന്നുന്നു. ജനത്തിന്റെ മുമ്പാകെ തന്നെ ബഹുമാനിക്കാൻ അവൻ ശമൂവേലിനോട് ആവശ്യപ്പെടുക പോലും ചെയ്തു. (1 ശമൂവേൽ 15:30) ഒടുവിൽ, രാജാവെന്ന നിലയിൽനിന്ന് യഹോവ അവനെ തള്ളിക്കളഞ്ഞു.—1 ശമൂവേൽ 16:1.
5. ബുദ്ധിയുപദേശം ത്യജിച്ചപ്പോൾ ഉസ്സീയാ രാജാവിന് എന്തു സംഭവിച്ചു?
5 യഹൂദയിലെ ഉസ്സീയാ രാജാവു “തന്റെ ദൈവമായ യഹോവയോടു കുററം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.” (2 ദിനവൃത്താന്തം 26:16) എന്നാൽ പുരോഹിതന്മാർക്കു മാത്രമേ നിയമാനുസൃതം ധൂപം കാട്ടുവാൻ കഴിയുമായിരുന്നുള്ളൂ. മഹാപുരോഹിതൻ ഉസ്സീയാവിനെ തടയാൻ ശ്രമിച്ചപ്പോൾ രാജാവു കോപത്തോടെ പ്രതികരിച്ചു. ഫലമോ? ബൈബിൾ ഇങ്ങനെ രേഖപ്പെടുത്തുന്നു: “അവന്റെ നെററിമേൽ കുഷ്ഠം പൊങ്ങി . . . യഹോവ തന്നെ ബാധിച്ചതുകൊണ്ടു . . . ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നു.”—2 ദിനവൃത്താന്തം 26:19-21.
6. (എ) ശൗലും ഉസ്സീയാവും ബുദ്ധിയുപദേശത്തെ എതിർത്തത് എന്തുകൊണ്ട്? (ബി) ബുദ്ധിയുപദേശത്തെ എതിർക്കുന്നത് ഇന്നു ഗൗരവമേറിയ ഒരു പ്രശ്നമായിരിക്കുന്നത് എന്തുകൊണ്ട്?
6 ശൗലും ഉസ്സീയാവും ബുദ്ധിയുപദേശം സ്വീകരിക്കുക പ്രയാസമാണെന്നു കണ്ടെത്തിയത് എന്തുകൊണ്ടായിരുന്നു? അടിസ്ഥാന പ്രശ്നം അഹങ്കാരമായിരുന്നു. ഇരുവരും തങ്ങളെക്കുറിച്ചുതന്നെ കണക്കിലേറെ ഭാവിച്ചു. ഈ സ്വഭാവം നിമിത്തം അനേകർ തങ്ങൾക്കുതന്നെ ദുഃഖം വരുത്തിക്കൂട്ടുന്നു. ബുദ്ധിയുപദേശം കൈക്കൊള്ളുന്നത് തങ്ങൾക്ക് എന്തോ പോരായ്മയുള്ളതായി സൂചിപ്പിക്കുന്നുവെന്ന് അല്ലെങ്കിൽ തങ്ങളുടെ സത്കീർത്തിക്കു കോട്ടം തട്ടാൻ ഇടയാക്കുന്നുവെന്ന് അവർ വിചാരിക്കുന്നതായി തോന്നുന്നു. എന്നാൽ അഹങ്കാരം ഒരു ദൗർബല്യമാണ്. അഹങ്കാരം ഒരു വ്യക്തിയുടെ ചിന്തയ്ക്കു മങ്ങലേൽപ്പിക്കുന്നതിനാൽ, യഹോവ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും നൽകുന്ന സഹായത്തെ അയാൾ ചെറുത്തുനിൽക്കാൻ ചായ്വു കാട്ടുന്നു. അതിനാൽ യഹോവ ഈ മുന്നറിയിപ്പു നൽകുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.”—സദൃശവാക്യങ്ങൾ 16:18; റോമർ 12:3.
ബുദ്ധിയുപദേശം സ്വീകരിക്കണം
7. മോശെ ബുദ്ധിയുപദേശത്തോടു പ്രതികരിച്ച വിധത്തിൽനിന്നു ഗുണകരമായ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?
7 ബുദ്ധിയുപദേശം സ്വീകരിച്ചവരുടെ നല്ല ദൃഷ്ടാന്തങ്ങളും തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്നു, നമുക്ക് ഇവയിൽനിന്നു പഠിക്കാൻ കഴിയും. മോശെയെക്കുറിച്ചു പരിചിന്തിക്കുക. അവന്റെ വമ്പിച്ച ജോലിഭാരം കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച് അവന്റെ അമ്മായിയപ്പൻ ബുദ്ധിയുപദേശം നൽകി. മോശെ അതു ശ്രദ്ധിക്കുകയും സത്വരം നടപ്പിലാക്കുകയും ചെയ്തു. (പുറപ്പാടു 18:13-24) മോശെക്കു വലിയ അധികാരം ഉണ്ടായിരുന്നുവെന്നിരിക്കെ, അവൻ ബുദ്ധിയുപദേശത്തിനു ചെവികൊടുത്തത് എന്തിന്? അവൻ താഴ്മയുള്ളവനായിരുന്നു. “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” എന്നു ബൈബിൾ പറയുന്നു. (സംഖ്യാപുസ്തകം 12:3) സൗമ്യത എത്ര പ്രധാനമാണ്? അതു നമ്മുടെ ജീവനെ അർഥമാക്കുന്നുവെന്ന് സെഫന്യാവു 2:3 പ്രകടമാക്കുന്നു.
8. (എ) ദാവീദ് ഏതു പാപങ്ങൾ ചെയ്തു? (ബി) നാഥാന്റെ ശാസനയോടുള്ള ദാവീദിന്റെ പ്രതികരണം എന്തായിരുന്നു? (സി) ദാവീദിന്റെ പാപങ്ങൾക്ക് എന്തു പരിണതഫലങ്ങൾ ഉണ്ടായി?
8 ദാവീദു രാജാവ് ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്യുകയും അവളുടെ ഭർത്താവായ ഊരീയാവിനെ കൊല്ലിച്ചുകൊണ്ട് അതു മൂടിവെക്കാൻ ശ്രമിക്കുകയും ചെയ്തു. ദാവീദിനെ ശാസിക്കാൻ യഹോവ നാഥാൻ പ്രവാചകനെ അയച്ചു. “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു” എന്ന് അനുതാപം പ്രകടമാക്കിക്കൊണ്ട് പെട്ടെന്നുതന്നെ അവൻ സമ്മതിച്ചു. (2 ശമൂവേൽ 12:13) ദൈവം ദാവീദിന്റെ അനുതാപം അംഗീകരിച്ചെങ്കിലും അവൻ തന്റെ തെറ്റിന്റെ പരിണതഫലങ്ങൾ അനുഭവിക്കണമായിരുന്നു. ‘വാൾ [അവന്റെ] ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല’ എന്നും അവന്റെ ഭാര്യമാരെ ‘[അവന്റെ] കൂട്ടുകാരന്നു’ കൊടുക്കുമെന്നും വ്യഭിചാരത്തിൽ ജനിച്ച അവന്റെ പുത്രൻ തീർച്ചയായും “മരിച്ചുപോകും” എന്നും യഹോവ അവനോടു പറഞ്ഞു.—2 ശമൂവേൽ 12:10, 11, 14.
9. നമുക്കു ബുദ്ധിയുപദേശമോ ശിക്ഷണമോ ലഭിക്കുമ്പോൾ നാം എന്തു മറക്കാൻ പാടില്ല?
9 നല്ല ബുദ്ധിയുപദേശം കേട്ടനുസരിക്കുന്നതിന്റെ പ്രയോജനം ദാവീദു രാജാവിന് അറിയാമായിരുന്നു. ചിലപ്പോൾ, തനിക്കു ബുദ്ധിയുപദേശം ആരു തന്നോ ആ ആളെപ്രതി അവൻ ദൈവത്തിനു നന്ദികൊടുത്തു. (1 ശമൂവേൽ 25:32-35) നമ്മൾ അതുപോലെയാണോ? ആണെങ്കിൽ, പിന്നീട് ഓർത്തു ദുഃഖിച്ചേക്കാവുന്ന തരം കാര്യങ്ങൾ പറയുന്നതിൽനിന്നും ചെയ്യുന്നതിൽനിന്നും നാം സംരക്ഷിക്കപ്പെടും. എന്നാൽ നാം ചില സാഹചര്യങ്ങളിൽ ഉൾപ്പെട്ടതിന്റെ ഫലമായി നമുക്ക് ബുദ്ധിയുപദേശമോ ശിക്ഷണമോ ലഭിക്കുന്നെങ്കിലോ? ഇതു നമ്മുടെ നിത്യക്ഷേമം മുന്നിൽ കാണുന്ന യഹോവയുടെ സ്നേഹത്തിന്റെ തെളിവാണെന്നു നമുക്കു മറക്കാതിരിക്കാം.—സദൃശവാക്യങ്ങൾ 3:11, 12; 4:13.
നട്ടുവളർത്തേണ്ട അമൂല്യ ഗുണങ്ങൾ
10. രാജ്യത്തിൽ പ്രവേശിക്കുന്നവർക്ക് ഏതു ഗുണം ആവശ്യമാണെന്ന് യേശു പ്രകടമാക്കി?
10 യഹോവയുമായും നമ്മുടെ ക്രിസ്തീയ സഹോദരന്മാരുമായും നല്ല ഒരു ബന്ധം ഉണ്ടായിരിക്കുന്നതിനു നാം ചില ഗുണങ്ങൾ നട്ടുവളർത്തേണ്ടതുണ്ട്. ഒരു സന്ദർഭത്തിൽ യേശു ഒരു കുട്ടിയെ തന്റെ ശിഷ്യന്മാരുടെ നടുവിൽ നിറുത്തിയിട്ടു പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ അവൻ ആ ഗുണങ്ങളിലൊന്നു സൂചിപ്പിച്ചു: “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു . . . ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏററവും വലിയവൻ ആകുന്നു.” (മത്തായി 18:3, 4) അവന്റെ ശിഷ്യന്മാർ താഴ്മ നട്ടുവളർത്തണമായിരുന്നു. കാരണം, തങ്ങളിൽ ഏറ്റവും വലിയവൻ ആരാണെന്ന് അവർ തമ്മിൽ തമ്മിൽ തർക്കിച്ചിരുന്നു.—ലൂക്കൊസ് 22:24-27.
11. (എ) നാം ആരുടെ മുമ്പാകെ താഴ്മയുള്ളവർ ആയിരിക്കേണ്ടതുണ്ട്, എന്തുകൊണ്ട്? (ബി) നാം താഴ്മയുള്ളവർ ആണെങ്കിൽ ബുദ്ധിയുപദേശത്തോട് എങ്ങനെ പ്രതികരിക്കും?
11 അപ്പൊസ്തലനായ പത്രൊസ് എഴുതി: ‘അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.’ (1 പത്രൊസ് 5:5) നാം ദൈവമുമ്പാകെ താഴ്മയുള്ളവർ ആയിരിക്കേണ്ടതാണെന്നു നമുക്കറിയാം. എന്നാൽ നാം സഹവിശ്വാസികളുടെ മുമ്പാകെയും താഴ്മയുള്ളവരായിരിക്കണമെന്ന് ഈ തിരുവെഴുത്തു പ്രകടമാക്കുന്നു. നാം അങ്ങനെയുള്ളവർ ആണെങ്കിൽ, മറ്റുള്ളവർ നമുക്കു നൽകുന്ന ഉചിതമായ നിർദേശങ്ങളിൽ നാം നീരസപ്പെടുകയില്ല, മറിച്ച് നാം അവരിൽനിന്നു പഠിക്കും.—സദൃശവാക്യങ്ങൾ 12:15.
12. (എ) ഏതു പ്രധാനപ്പെട്ട ഗുണം താഴ്മയോട് അടുത്തു ബന്ധമുള്ളതാണ്? (ബി) നമ്മുടെ പെരുമാറ്റത്തിനു മറ്റുള്ളവരുടെമേലുള്ള ഫലം സംബന്ധിച്ച് നാം ശ്രദ്ധയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
12 താഴ്മയോട് അടുത്തു ബന്ധപ്പെട്ടതാണ് മറ്റുള്ളവരുടെ ക്ഷേമത്തിലുള്ള താത്പര്യം. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. . . . ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ. യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.” (1 കൊരിന്ത്യർ 10:24-33) നാം വ്യക്തിപരമായ എല്ലാ ഇഷ്ടങ്ങളും മാറ്റിവെക്കേണ്ടതാണെന്നു പൗലൊസ് പറഞ്ഞില്ല. എന്നാൽ തെറ്റാണെന്നു മറ്റൊരാളുടെ മനഃസാക്ഷി പറയുന്നതു ചെയ്യാൻ അയാളെ ധൈര്യപ്പെടുത്തിയേക്കാവുന്ന യാതൊന്നും ചെയ്യാതിരിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിച്ചു.
13. തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കുന്ന ശീലം നമുക്ക് ഉണ്ടോയെന്ന് ഏതു ദൃഷ്ടാന്തം സൂചിപ്പിച്ചേക്കാം?
13 നിങ്ങൾ മറ്റുള്ളവരുടെ ക്ഷേമത്തിനു നിങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങളെക്കാൾ മുൻതൂക്കം നൽകുന്നുവോ? നാം ഓരോരുത്തരും അങ്ങനെ ചെയ്യാൻ പഠിക്കണം. ഇതു ചെയ്യാൻ കഴിയുന്ന അനേകം വിധങ്ങളുണ്ട്. ഉദാഹരണത്തിന്, വസ്ത്രധാരണവും ചമയവും എടുക്കുക. മാന്യവും വൃത്തിയും വെടിപ്പും ഉണ്ടായിരിക്കുന്നതു സംബന്ധിച്ച തിരുവെഴുത്തു മാർഗനിർദേശങ്ങൾക്കുള്ളിൽ വ്യക്തിപരമായ അഭിരുചി പ്രകടമാക്കാവുന്ന കാര്യങ്ങളാണ് അവ. എന്നാൽ നിങ്ങളുടെ സമുദായത്തിലെ ആളുകളുടെ പശ്ചാത്തലം നിമിത്തം നിങ്ങളുടെ വസ്ത്രധാരണരീതിയോ ചമയമോ രാജ്യസന്ദേശം ശ്രദ്ധിക്കുന്നതിൽനിന്നു മറ്റുള്ളവരെ തടയുന്നതായി നിങ്ങൾ മനസ്സിലാക്കുന്നെങ്കിൽ നിങ്ങൾ മാറ്റങ്ങൾ വരുത്തുമോ? തീർച്ചയായും, നിത്യജീവൻ നേടാൻ മറ്റൊരാളെ സഹായിക്കുന്നതാണ് തന്നെത്തന്നെ പ്രസാദിപ്പിക്കുന്നതിനെക്കാൾ പ്രധാനം.
14. താഴ്മയും മറ്റുള്ളവരിലുള്ള താത്പര്യവും നട്ടുവളർത്തുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 താഴ്മയും മറ്റുള്ളവരിലുള്ള താത്പര്യവും പ്രകടമാക്കുന്നതിൽ യേശു മാതൃകവെച്ചു. തന്റെ ശിഷ്യന്മാരുടെ കാലുകൾ അവൻ കഴുകുക പോലും ചെയ്തു. (യോഹന്നാൻ 13:12-15) അവനെക്കുറിച്ചു ദൈവവചനം പറയുന്നു: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.”—ഫിലിപ്പിയർ 2:5-8; റോമർ 15:2, 3.
യഹോവയുടെ ശിക്ഷണം നിരസിക്കരുത്
15. (എ) ദൈവത്തിനു പ്രസാദകരമായ ഒരു വ്യക്തിത്വം ഉണ്ടായിരിക്കാൻ നാം ഏതു മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്? (ബി) എന്തു മുഖാന്തരമാണ് യഹോവ നമുക്കെല്ലാം വേണ്ടി ബുദ്ധിയുപദേശവും ശിക്ഷണവും പ്രദാനം ചെയ്തിരിക്കുന്നത്?
15 നാമെല്ലാം പാപികളാകയാൽ, നമ്മുടെ ദൈവത്തിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കണമെങ്കിൽ നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ ആവശ്യമാണ്. നമ്മൾ “പുതിയ വ്യക്തിത്വം” ധരിക്കേണ്ടതുണ്ട്. (കൊലൊസ്സ്യർ 3:5-14, NW) പൊരുത്തപ്പെടുത്തലുകൾ ആവശ്യമായിരിക്കുന്ന മേഖലകൾ തിരിച്ചറിയാനും അനന്തരം അവ എങ്ങനെ വരുത്താമെന്നു കാണാനും ബുദ്ധിയുപദേശവും ശിക്ഷണവും നമ്മെ സഹായിക്കുന്നു. നമുക്കാവശ്യമുള്ള പ്രബോധനത്തിന്റെ അടിസ്ഥാന ഉറവു ബൈബിൾ തന്നെയാണ്. (2 തിമൊഥെയൊസ് 3:16, 17) യഹോവയുടെ സംഘടന ഒരുക്കിത്തരുന്ന സാഹിത്യങ്ങളും യോഗങ്ങളും ദൈവവചനം ബാധകമാക്കാൻ നമ്മെ സഹായിക്കുന്നു. ഒരു ബുദ്ധിയുപദേശം നമ്മൾ നേരത്തേ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ആവശ്യം നമ്മൾ തിരിച്ചറിയുകയും മെച്ചപ്പെടാൻ ശ്രമിക്കുകയും ചെയ്യുമോ?
16. യഹോവ വ്യക്തികളെന്ന നിലയിൽ നമുക്ക് എന്തു സഹായം നൽകുന്നു?
16 സ്നേഹപൂർവകമായ താത്പര്യത്തോടെ യഹോവ നമ്മെ നമ്മുടെ പ്രശ്നങ്ങളിൽ സഹായിക്കുന്നു. ഭവന ബൈബിളധ്യയനങ്ങളാൽ ദശലക്ഷങ്ങൾ സഹായിക്കപ്പെട്ടിട്ടുണ്ട്. ഹൃദയവേദന ഉണ്ടാക്കാവുന്ന നടത്തയിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കൾ അവർക്കു വേണ്ട ബുദ്ധിയുപദേശവും ശിക്ഷണവും കൊടുക്കുന്നു. (സദൃശവാക്യങ്ങൾ 6:20-23) വയൽപ്രവർത്തനത്തിൽ സ്വന്തം ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനു ചിലർ മിക്കപ്പോഴും സഭയ്ക്കുള്ളിലെ അനുഭവസമ്പന്നരായ ശുശ്രൂഷകന്മാരോടു ബുദ്ധിയുപദേശവും നിർദേശവും ആരായുന്നു. ചില സമയങ്ങളിൽ, മൂപ്പന്മാർ അന്യോന്യമോ ശുശ്രൂഷയിൽ അനുഭവസമ്പന്നരായ മറ്റുള്ളവരോടോ ബുദ്ധിയുപദേശം ചോദിക്കുന്നു. ആത്മീയ യോഗ്യതകൾ ഉള്ളവർ സഹായം ആവശ്യമുള്ളവർക്ക് സൗമ്യതയോടെ അതു കൊടുക്കാൻ ബൈബിൾ ഉപയോഗിക്കുന്നു. നിങ്ങൾ ബുദ്ധിയുപദേശം കൊടുക്കുന്നെങ്കിൽ, “നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക” എന്ന ബൈബിളിന്റെ ഓർമിപ്പിക്കൽ മനസ്സിൽ പിടിക്കുക. (ഗലാത്യർ 6:1, 2) അതേ, ഏക സത്യദൈവത്തെ ഐക്യത്തിൽ ആരാധിക്കാൻ നമുക്കേവർക്കും ബുദ്ധിയുപദേശവും ശിക്ഷണവും ആവശ്യമാണ്.
പുനരവലോകന ചർച്ച
• നാം വ്യക്തിപരമായി പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ട മേഖലകൾ തിരിച്ചറിയാൻ യഹോവ സ്നേഹപൂർവം നമ്മെ സഹായിക്കുന്നത് എങ്ങനെ?
• ആവശ്യമായ ബുദ്ധിയുപദേശം സ്വീകരിക്കുന്നതിൽ അനേകർക്കു പ്രയാസമുള്ളത് എന്തുകൊണ്ട്, അത് എത്ര ഗൗരവമുള്ളതാണ്?
• ഏത് അമൂല്യ ഗുണങ്ങൾ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കാൻ നമ്മെ സഹായിക്കും, ഇവയിൽ യേശു മാതൃക വെച്ചത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[142-ാം പേജിലെ ചിത്രം]
ബുദ്ധിയുപദേശം തള്ളിക്കളഞ്ഞ ഉസ്സീയാവിനു കുഷ്ഠരോഗം ബാധിച്ചു
[142-ാം പേജിലെ ചിത്രം]
യിത്രോവിൽനിന്നു ബുദ്ധിയുപദേശം സ്വീകരിച്ചതു മോശെക്കു ഗുണം ചെയ്തു