വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ വ്യവസ്ഥിതി എത്ര നാൾ നിലനിൽക്കും?

ഈ വ്യവസ്ഥിതി എത്ര നാൾ നിലനിൽക്കും?

അധ്യായം 3

ഈ വ്യവസ്ഥിതി എത്ര നാൾ നിലനിൽക്കും?

1. ബൈബിളിന്റെ വാഗ്‌ദാനങ്ങൾ സംബന്ധിച്ച്‌ നമ്മിലനേകർ എന്തു ചോദിച്ചിട്ടുണ്ട്‌?

 ബൈബിളിൽ വ്യക്തമായി വിവരിച്ചിട്ടുളളതും അർമ്മഗെദ്ദോനിൽ പരിസമാപ്‌തിയിലെത്തുന്നതുമായ സംഭവങ്ങൾക്ക്‌ ഇനിയും എത്ര കാലം കൂടി ഉണ്ട്‌ എന്നറിയാൻ ആഗ്രഹിക്കുന്നത്‌ തികച്ചും സ്വാഭാവികം മാത്രമാണ്‌. ഈ ദുഷ്ടവ്യവസ്ഥിതി എപ്പോഴാണ്‌ നശിപ്പിക്കപ്പെടുക? ഭൂമി, നീതിസ്‌നേഹികൾക്ക്‌ പൂർണ്ണ സമാധാനവും സുരക്ഷിതത്വവും ആസ്വദിക്കാവുന്ന ഒരു സ്ഥലമായിത്തീരുന്നത്‌ കാണാൻ നമ്മൾ ജീവിച്ചിരിക്കുമോ?

2. (എ) എന്തു സമാനമായ ചോദ്യമാണ്‌ യേശുവിന്റെ അ പ്പാസ്‌തലൻമാർ ചോദിച്ചത്‌? (ബി) ഈ ദുഷ്ടവ്യവസ്ഥിതി എപ്പോൾ അവസാനിക്കുമെന്ന്‌ നമുക്ക്‌ കൃത്യമായി അറിയാമോ? (സി) എന്നാൽ സഹായകമായ എന്തു വിവരങ്ങളാണ്‌ യേശു നൽകിയത്‌?

2 ആ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്ന ശ്രദ്ധേയമായ വിശദാംശങ്ങൾ യേശുക്രിസ്‌തു പ്രദാനം ചെയ്‌തു. അവൻ അതു ചെയ്‌തത്‌ അവന്റെ അപ്പോസ്‌തലൻമാർ ഇപ്രകാരം ചോദിച്ചപ്പോഴായിരുന്നു: “നിന്റെ സാന്നിദ്ധ്യത്തിന്റെയും ഈ വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?” ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ യഥാർത്ഥ നാശം സംബന്ധിച്ച്‌ യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ച്‌ പിതാവല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനുംകൂടി അറിയുന്നില്ല.” (മത്തായി 24:3, 36) എന്നിരുന്നാലും “വ്യവസ്ഥിതിയുടെ സമാപനം” (ഗ്രീക്ക്‌: സിന്തേലിയാ) “അന്ത്യത്തിലേക്ക്‌” (ഗ്രീക്ക്‌: തേലോസ്‌) നയിക്കുന്ന കാലഘട്ടം കാണുന്ന തലമുറയെ അവൻ കുറെ വിശദമായി വർണ്ണിച്ചു. നിങ്ങൾ തന്നെ അതു നിങ്ങളുടെ ബൈബിളിൽ മത്തായി 24:3-25:46 വരെയും സമാന്തര വിവരണങ്ങൾ മർക്കോസ്‌ 13:4-37; ലൂക്കോസ്‌ 21:7-36 എന്നിവിടങ്ങളിലും വായിക്കുക.

3. യേശുവിന്റെ ഉത്തരം വെറുതെ ഒന്നാം നൂററാണ്ടിലെ സംഭവങ്ങൾ വർണ്ണിക്കയല്ലായിരുന്നുവെന്ന്‌ നമുക്കെങ്ങനെ അറിയാം?

3 ഈ വിവരണങ്ങൾ വായിക്കുമ്പോൾ പൊ.യു. 70-ലെ യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും നാശം ഉൾപ്പെടെ ആ സംഭവങ്ങളിലേക്ക്‌ നയിച്ച വസ്‌തുതകൾ യേശുവിന്റെ വിവരണത്തിന്റെ ഒരു ഭാഗമേ ആകുന്നുളളു എന്ന്‌ നിങ്ങൾ തിരിച്ചറിയും. അതിലും വിദൂരഭാവിയിൽ നിവൃത്തിയാകാനുളള കാര്യങ്ങൾ അവന്റെ മനസ്സിലുണ്ടായിരുന്നു എന്നത്‌ വ്യക്തമാണ്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ മത്തായി 24:21-ൽ “ലോകാരംഭം മുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും വീണ്ടും ഉണ്ടാവുകയില്ലാത്തതുമായ ഒരു മഹോപദ്രവ”ത്തേപ്പററി അവൻ സംസാരിക്കുന്നു. അത്‌ ഒരു നഗരത്തിന്റെയും അതിൽ കുടുങ്ങിപ്പോയ ആളുകളുടെയും നാശത്തേക്കാൾ വലുതായിരിക്കണം. കൂടാതെ ലൂക്കോസ്‌ 21:31-ൽ മേൽവിവരിക്കപ്പെട്ടിരിക്കുന്ന സംഭവങ്ങളൊക്കെയും ദീർഘകാലമായി നോക്കിപ്പാർത്തിരുന്ന “ദൈവരാജ്യ”ത്തിന്റെ വരവിലേക്ക്‌ വിരൽ ചൂണ്ടുന്നതായി പറയപ്പെട്ടിരിക്കുന്നു. നോക്കിയിരിക്കാൻ യേശു പറഞ്ഞ ശ്രദ്ധേയമായ “അടയാളം” എന്താണ്‌?

ഒരു സംയുക്ത അടയാളം

4. യേശു നൽകിയ “അടയാള”മെന്ത്‌?

4 യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, അവിടവിടെ പകർച്ചവ്യാധികൾ, വലിയ ഭൂകമ്പങ്ങൾ, വർദ്ധിച്ചുവരുന്ന അരാജകത്വത്തിന്റെ ഒരു കാലഘട്ടത്തിലെ സ്‌നേഹമില്ലായ്‌മ എന്നിവ അവൻ മുൻകൂട്ടിപ്പറഞ്ഞു, എന്നാൽ ഇവയിലൊന്നും തനിയെ ഒരു “അടയാള”മായിരിക്കുന്നില്ല. ചിത്രം പൂർത്തിയാക്കുന്നതിന്‌ മുൻകൂട്ടിപ്പറയപ്പെട്ട ഈ ഘടകങ്ങളെല്ലാം ഒരു തലമുറയുടെ ജീവിതകാലത്ത്‌ നിവൃത്തിയാകണം. “പോംവഴിയറിയാത്ത ജനതകളുടെ അതിവേദനയും” ആകാശത്തിലും സമുദ്രത്തിലും ഉണ്ടാകുന്ന സംഭവങ്ങൾ നിമിത്തം മനുഷ്യർ “ഭയത്താൽ നിർജ്ജീവൻമാരാകുന്നതും” ഇതിൽ ഉൾപ്പെടുന്നു. (ലൂക്കോസ്‌ 21:10, 11, 25-32; മത്തായി 24:12; 2 തിമൊഥെയോസ്‌ 3:1-5 താരതമ്യം ചെയ്യുക.) ഇതിനോടെല്ലാമുളള വിപരീത താരതമ്യത്തിൽ, എന്നാൽ അടയാളത്തിന്റെ ഭാഗമായി, തന്റെ അനുയായികൾക്ക്‌ അന്തർദ്ദേശീയമായ പീഡനം അനുഭവിക്കേണ്ടിവരുമെങ്കിലും ദൈവരാജ്യസുവാർത്തയുടെ ഒരു ആഗോളപ്രസംഗം നടക്കുമെന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. (മർക്കോസ്‌ 13:9-13) ഈ സംയുക്ത വിവരണം നാം ജീവിക്കുന്ന ഈ കാലഘട്ടത്തിന്‌ വിശേഷാൽ യോജിക്കുന്നുവോ?

5. ഈ സംഭവങ്ങളെ ചരിത്രത്തിന്റെ ഒരു ആവർത്തനത്തേക്കാൾ ഉപരിയാക്കുന്നതെന്താണ്‌?

5 മാനവചരിത്രത്തിൽ യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും മററും ആവർത്തിച്ചുണ്ടായിട്ടുണ്ട്‌ എന്നു പറഞ്ഞ്‌ പരിഹാസികൾ പുച്ഛിച്ചേക്കാം. എന്നാൽ അത്തരം സംഭവങ്ങൾ ഒരുമിച്ച്‌, ഏതാനും ഒററപ്പെട്ട സ്ഥലങ്ങളിലായിരിക്കാതെ ആഗോളാടിസ്ഥാനത്തിൽ, വളരെ നേരത്തെ മുൻകൂട്ടി പറയപ്പെട്ട ഒരു വർഷത്തിൽ ആരംഭിച്ച്‌ ഒരു കാലഘട്ടത്തേക്ക്‌ തുടരുന്നതായി കാണപ്പെടുമ്പോൾ, അതിന്‌ പ്രത്യേക പ്രാധാന്യമുണ്ട്‌.

6, 7. ഇരുപതാം നൂററാണ്ടിലെ ഏതു സംഭവങ്ങളും അവസ്ഥകളുമാണ്‌ വ്യക്തമായും സംയുക്ത അടയാളത്തോട്‌ ഒത്തു വരുന്നത്‌? (ഉത്തരം പറയുമ്പോൾ ബൈബിളുപയോഗിക്കുകയും യേശുവിന്റെ പ്രവചനത്തിലെ ഏതു ഭാഗമാണ്‌ നിങ്ങൾ ചർച്ച ചെയ്യുന്നതെന്ന്‌ കാണിക്കുകയും ചെയ്യുക.)

6 ഈ വസ്‌തുതകൾ പരിഗണിക്കുക: 1914-ൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം അത്ര വലിയ തോതിലുളളതായിരുന്നതിനാൽ അത്‌ ഒന്നാം ലോകമഹായുദ്ധം എന്നറിയപ്പെടാനിടയായി. അതിനുശേഷം ഭൂമിയിൽ ഇന്നോളം വാസ്‌തവത്തിൽ സമാധാനം ഉണ്ടായിട്ടില്ല. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന്‌ മനുഷ്യവർഗ്ഗം അനുഭവിച്ചിട്ടുളളതിലേക്കും ഏററം വലിയ ക്ഷാമങ്ങളിലൊന്നുണ്ടായി. കൂടാതെ ഇന്നും ഓരോ വർഷവും 4 കോടി ആളുകൾ ഭക്ഷണമില്ലായ്‌മ നിമിത്തം മരിച്ചുകൊണ്ടിരിക്കുന്നു. 1918-ൽ സ്‌പാനിഷ്‌ ഫ്‌ളൂ, രോഗങ്ങളുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിരക്കിൽ ജീവനൊടുക്കി. ഇന്നത്തെ ശാസ്‌ത്രീയ ഗവേഷണങ്ങളെല്ലാം ഉണ്ടായിട്ടും ഇന്നും കോടിക്കണക്കിനാളുകൾ കാൻസർ, ഹൃദ്‌രോഗം, അറയ്‌ക്കത്തക്ക ഗുഹ്യരോഗങ്ങൾ, മലമ്പനി, ഒച്ചുപനി, റിവർ ബ്ലൈൻഡ്‌നസ്സ്‌ എന്നിവയാൽ കഷ്ടപ്പെടുന്നു. വലിയ ഭൂകമ്പങ്ങളുടെ നിരക്ക്‌ 1914-നു മുമ്പുളള രണ്ടായിരം വർഷത്തെ ശരാശരിയുടെ 20 മടങ്ങായി വർദ്ധിച്ചിരിക്കുന്നു. ആഗോള വ്യാപകമായി ഭയവും അതിവേദനയും എല്ലാ പ്രായത്തിലുമുളള ആളുകളെ ബാധിച്ചിരിക്കുന്നു. ഇതിനുളള കാരണങ്ങളിൽ സാമ്പത്തിക കുഴപ്പങ്ങൾ, ഭീകര കുററകൃത്യങ്ങൾ, മുങ്ങിക്കപ്പലിൽനിന്ന്‌ തൊടുത്തുവിടപ്പെടുന്നതോ ആകാശത്തു നിന്ന്‌ ചീറിപ്പാഞ്ഞ്‌ വരുന്നതോ ആയ യുദ്ധായുധങ്ങൾ കൊണ്ടുളള ന്യൂക്ലിയർ യുദ്ധത്തിലെ സമ്പൂർണ്ണ നാശത്തിന്റെ ഭീഷണി എന്നിവ ഉൾപ്പെടുന്നു. ഇരുപതാം നൂററാണ്ടിന്‌ മുൻപ്‌ ഒരിക്കലും ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടായിരുന്നിട്ടില്ല.

7 ഇതിനെല്ലാമിടയിൽ യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ ദൈവരാജ്യസുവാർത്തയുടെ അസാധാരണമായ ഒരു ലോകവിസ്‌തൃത പ്രഖ്യാപനം നിർവ്വഹിക്കപ്പെടുന്നു. 200-ലധികം രാജ്യങ്ങളിലും സമുദ്രത്തിലെ ദ്വീപുകളിലും എല്ലാ തുറയിൽനിന്നുമുളള ആളുകളെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ ലോകസംഭവങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ സൗജന്യമായി ഓരോ വർഷവും ശതകോടിക്കണക്കിന്‌ മണിക്കൂറുകൾ ചെലവിടുന്നു. ദൈവരാജ്യത്തിന്റെ പ്രജകളെന്ന നിലയിൽ “മഹോപദ്രവത്തെ” അതിജീവിക്കാനുളള വഴി സാക്ഷികൾ ഉൽസാഹപൂർവ്വം ആളുകൾക്ക്‌ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. ഒരു കനേഡിയൻ വാർത്താറിപ്പോർട്ട്‌ പറഞ്ഞപ്രകാരം “ലോകത്തിലെ മറേറതൊരു മതസംഘത്തേക്കാളും സാക്ഷികൾ കുറഞ്ഞ കുററത്തിന്‌ കൂടുതൽ പീഡനം സഹിക്കുന്നു”വെങ്കിലും അവർ അതു ചെയ്യുന്നു.

8. ഏതു കാലയളവുകൂടി ഈ പ്രവചനത്തിൽ ഉൾപ്പെടുത്തിയിരുന്നു?

8 “ജനതകളുടെ നിയമിത കാലങ്ങൾ പൂർത്തിയാകുന്നതുവരെ യെരൂശലേം ജനതകളാൽ ചവിട്ടിമെതിക്കപ്പെടും” എന്നു പറഞ്ഞുകൊണ്ട്‌ യേശു തന്റെ പ്രവചനത്തിൽ ഒരു പ്രത്യേക കാലഘട്ടം അവസാനിക്കുന്നതിനെ സൂചിപ്പിച്ചു എന്നും കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്‌. (ലൂക്കോസ്‌ 21:24) ആ “നിയമിതകാലങ്ങൾ” അവസാനിച്ചിരിക്കുന്നുവോ?

ജനതകളുടെ നിയമിത കാലങ്ങൾ”

9. (എ) ജനതകളാൽ “ചവിട്ടപ്പെട്ട” “യെരൂശലേം” എന്താണ്‌? (ബി) ‘ചവിട്ടൽ’ തുടങ്ങിയതെപ്പോഴാണ്‌?

9 ഇതിനുളള ഉത്തരം വിലമതിക്കുന്നതിന്‌ നാം യെരൂശലേമിന്റെ തന്നെ പ്രാധാന്യം തിരിച്ചറിയണം. സീയോൻ കുന്നിലെ രാജകൊട്ടാരം സഹിതം ഈ നഗരം “മഹാരാജാവിന്റെ പട്ടണം . . . യഹോവയുടെ നഗരം” എന്നാണ്‌ പരാമർശിക്കപ്പെട്ടിരുന്നത്‌. (സങ്കീർത്തനം 48:2, 8; മത്തായി 5:34, 35) ദാവീദിന്റെ രാജകീയഭവനത്തിലെ രാജാക്കൻമാർ “യഹോവയുടെ സിംഹാസനത്തിൽ” ഇരിക്കുന്നതായി പറയപ്പെട്ടിരുന്നു. അതുകൊണ്ട്‌ യഹോവ ഭൂമിമേൽ ഭരണം നടത്തുന്നു എന്നതിന്റെ ഒരു ദൃശ്യചിഹ്നമായിരുന്നു യെരൂശലേം. (1 ദിനവൃത്താന്തം 29:23) അപ്രകാരം യെരൂശലേം നശിപ്പിക്കപ്പെടുന്നതിനും അതിന്റെ രാജാവിനെ പ്രവാസത്തിലേക്ക്‌ കൊണ്ടുപോകുന്നതിനും ദേശം ശൂന്യമായി ശേഷിപ്പിക്കുന്നതിനും ബാബിലോന്യ സൈന്യത്തെ യഹോവ അനുവദിച്ചപ്പോൾ അവർ ദാവീദിന്റെ ഒരു രാജകീയ സന്തതിയിലൂടെ നിർവ്വഹിക്കപ്പെട്ടുകൊണ്ടിരുന്ന ദൈവിക ഭരണത്തെ ചവിട്ടിമെതിക്കുകയായിരുന്നു. പൊ. യു. മു. 607-ൽ അതു സംഭവിച്ചപ്പോൾ അതു [പുറജാതി] “ജനതകളുടെ നിയമിതകാലങ്ങളുടെ” തുടക്കം കുറിച്ചു. അന്നു മുതൽ ഇന്നോളം ദാവീദിന്റെ ഒരു അനന്തരാവകാശി യെരൂശലേമിൽ ഭരണം നടത്തിയിട്ടില്ല.

10. (എ) ‘ചവിട്ടലിന്റെ’ അവസാനം എന്തിനെ അർത്ഥമാക്കും? (ബി) ഏതു “യെരൂശലേമിൽ” നിന്നായിരിക്കും അപ്പോൾ യേശു ഭരിക്കുക, എന്തുകൊണ്ട്‌?

10 അപ്പോൾ “യെരൂശലേം ചവിട്ടി മെതിക്കപ്പെടുന്ന”തിന്റെ അവസാനം എന്തർത്ഥമാക്കും? യഹോവ വീണ്ടും താൻ തെരഞ്ഞെടുത്ത ഒരു രാജാവിനെ, ദാവീദിന്റെ ഒരു അനന്തരാവകാശിയെ ഇപ്പോൾ യഹൂദൻമാർക്കിടയിൽ മാത്രമല്ല, മറിച്ച്‌ മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ കാര്യത്തിൽ അധികാരം നടത്താൻ സിംഹാസനസ്ഥനാക്കിയിരിക്കുന്നു എന്ന്‌. ആ ഒരുവൻ കർത്താവായ യേശുക്രിസ്‌തുവാണ്‌. (ലൂക്കോസ്‌ 1:30-33) എന്നാൽ അവൻ എവിടെനിന്നായിരിക്കും ഭരണം നടത്തുക? അത്‌ യെരൂശലേം എന്ന ഭൗമിക നഗരത്തിൽനിന്നായിരിക്കുമോ? ദൈവരാജ്യത്തോട്‌ ബന്ധപ്പെട്ട പദവികൾ ജഡിക യിസ്രായേലിൽ നിന്ന്‌ എടുത്തുകളയാൻ പോവുകയാണെന്ന്‌ യേശു വ്യക്തമായി പ്രസ്‌താവിച്ചു. (മത്തായി 21:43; 23:37, 38 കൂടെ കാണുക.) അതിനുശേഷം സത്യദൈവത്തിന്റെ ആരാധകർ “മീതെയുളള യെരൂശലേമിനെ”, വിശ്വസ്‌തരായ ആത്മജീവികളടങ്ങിയ ദൈവത്തിന്റെ സ്വർഗ്ഗീയ സ്ഥാപനത്തെ, തങ്ങളുടെ അമ്മയായി വീക്ഷിച്ചു. (ഗലാത്യർ 4:26) ഭൂമിയുടെമേൽ ഭരണപരമായ അധികാരം പ്രയോഗിക്കാൻ യേശു സിംഹാസനസ്ഥനാക്കപ്പെടുന്നത്‌ ആ സ്വർഗ്ഗീയ യെരൂശലേമിലായിരിക്കും. (സങ്കീർത്തനം 110:1, 2) അത്‌ “ജനതകളുടെ നിയമിതകാലങ്ങളുടെ” അവസാനത്തിങ്കൽ സംഭവിക്കുമായിരുന്നു. അത്‌ എപ്പോഴായിരിക്കും?

11, (പേജ്‌ 27) ചാർട്ട്‌. (എ) “നിയമിത കാലങ്ങളുടെ” അന്ത്യം എങ്ങനെയാണ്‌ കണക്കുകൂട്ടുന്നത്‌? (ബി) അതുകൊണ്ട്‌ ആ “നിയമിത കാലങ്ങൾ” അവസാനിച്ചപ്പോൾ എന്താരംഭിച്ചു? (സി) ചരിത്രകാരൻമാർ 1914-നെ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? (പേജ്‌ 29 കാണുക.)

11 ദാനിയേൽ 4:10-17 വരെ പറഞ്ഞിരിക്കുന്ന “ഏഴുകാലങ്ങളുടെ” വലിയ നിവൃത്തിയുടെ അന്ത്യത്തിൽ, 1914-ൽ ഇതു സംഭവിക്കുമെന്ന്‌ അതിനും ദശകങ്ങൾക്ക്‌ മുൻപു തന്നെ തിരിച്ചറിയാൻ കഴിഞ്ഞു. a എന്നാൽ തുടർന്നുളള വർഷങ്ങളിൽ ക്രമേണ അതിന്റെ പ്രാധാന്യം പൂർണ്ണമായി തിരിച്ചറിഞ്ഞു. ക്രമാനുഗതമായി, രാജ്യാധികാരത്തിലുളള തന്റെ സ്വർഗ്ഗീയ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുമെന്ന്‌ യേശു പറഞ്ഞ സംയുക്ത അടയാളത്തിന്റെ വിശദാംശങ്ങൾ തങ്ങളുടെ കൺമുൻപിൽ ചുരുൾനിവരുന്നത്‌ ബൈബിൾ വിദ്യാർത്ഥികൾ കണ്ടു. അവർ വാസ്‌തവത്തിൽ “വ്യവസ്ഥിതിയുടെ സമാപനനാളുകളിൽ” പ്രവേശിച്ചിരിക്കുന്നുവെന്നും 1914-ൽ ക്രിസ്‌തു രാജാവായി വാഴ്‌ച ആരംഭിച്ചുവെന്നും ഈ കാര്യങ്ങളുടെ തുടക്കം കണ്ട ആ തലമുറയിൽ തന്നെ ഈ ദുഷ്ടലോകത്തിന്റെ അന്ത്യം സംഭവിക്കുമെന്നും വ്യക്തമായി.

നിങ്ങളുടെ പ്രതീക്ഷകൾ എത്ര ഉറപ്പുളളതാണ്‌?

12. എന്തു തെററായ പ്രതീക്ഷകൾ ഈ നിഗമനങ്ങൾ സ്വീകരിക്കുന്നത്‌ ചിലർക്ക്‌ പ്രയാസകരമാക്കിത്തീർക്കുന്നു? (മത്തായി 24:26, 27; യോഹന്നാൻ 14:3, 19)

12 യേശുവിന്റെ പ്രവചനങ്ങളുടെ നിവൃത്തിയെ സംബന്ധിച്ച്‌ ഈ വസ്‌തുതകൾ തിരിച്ചറിയുന്ന ചിലർക്ക്‌ ഈ വസ്‌തുതകൾ ഏതു നിഗമനങ്ങളിലേക്ക്‌ വിരൽചൂണ്ടുന്നുവോ അവ സ്വീകരിക്കുക പ്രയാസമാണെന്ന്‌ അവർ കണ്ടെത്തുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ അവർ മററു ചിലത്‌ പ്രതീക്ഷിക്കുന്നു. ക്രിസ്‌തുവിന്റെ രണ്ടാമത്തെ വരവ്‌ ദൃശ്യമായിരിക്കുമെന്നും അത്‌ മനുഷ്യവർഗ്ഗം കൂട്ടത്തോടെ ക്രിസ്‌ത്യാനിത്വത്തിലേക്ക്‌ മനം തിരിയുന്നതിനിടയാക്കുമെന്നും അവരെ പഠിപ്പിച്ചിരിക്കുന്നു. ഒന്നാം നൂററാണ്ടിൽ യഹൂദൻമാർക്കും ഉണ്ടായിരുന്നു നിവൃത്തിയേറാതെ പോയ പ്രതീക്ഷകൾ. മശിഹായുടെ വരവ്‌ ശക്തിയുടെ ഒരു പ്രകടനത്തോടെ ആയിരിക്കുമെന്നും തങ്ങളെ റോമാക്കാരിൽനിന്ന്‌ മോചിപ്പിക്കുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു. തെററായ അവരുടെ പ്രതീക്ഷകളെ മുറുകെ പിടിച്ചുകൊണ്ട്‌ ദൈവത്തിന്റെ സ്വന്തം പുത്രനെ അവർ തളളിക്കളഞ്ഞു. ക്രിസ്‌തു രാജ്യാധികാരത്തിൽ സന്നിഹിതനായിരിക്കുമ്പോൾ ആ തെററ്‌ ആവർത്തിക്കുന്നത്‌ എത്ര ബുദ്ധിമോശമായിരിക്കും! തിരുവെഴുത്തുകൾതന്നെ എന്തു പറയുന്നു എന്നു കാണുന്നത്‌ അതിലും എത്രയോ മെച്ചമായിരിക്കും!

13. ബൈബിൾ തന്നെ ഏതു സംഭവങ്ങളാണ്‌ യേശുവിന്റെ സാന്നിദ്ധ്യത്തോടു ബന്ധപ്പെടുത്തുന്നത്‌?

13 ക്രിസ്‌തു വാഴ്‌ചയാരംഭിക്കുന്നത്‌ തന്റെ ശത്രുക്കളുടെ മദ്ധ്യേ ആയിരിക്കുമെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. (സങ്കീർത്തനം 110:1, 2) ക്രിസ്‌തുവിന്‌ രാജ്യാധികാരം നൽകപ്പെട്ടുകഴിയുമ്പോൾ സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗ്ഗത്തിൽനിന്ന്‌ ഭൂമിയുടെ സമീപപ്രദേശത്തേക്ക്‌ തളളപ്പെടുന്നതിനെപ്പററിയും തൻമൂലം ഭൂമിക്ക്‌ കഷ്ടപ്പാടുകൾ വർദ്ധിക്കുന്ന ഒരു കാലമുണ്ടായിരിക്കുന്നതിനെപ്പററിയും അതു പറയുന്നു. (വെളിപ്പാട്‌ 12:7-12) ആ കാലത്ത്‌ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ നടപടി സ്വീകരിക്കാൻ ആളുകൾക്ക്‌ അവസരം നൽകുന്നതിന്‌ രാജ്യദൂത്‌ കൂടുതൽ വ്യാപകമായ തോതിൽ പ്രസംഗിക്കപ്പെടും. (മത്തായി 24:14; വെളിപ്പാട്‌ 12:17) എന്നാൽ അത്‌ ലോകത്തിന്റെ മുഴുവൻ മാനസാന്തരത്തിന്‌ ഇടയാക്കുമോ? നേരെമറിച്ച്‌ അതേ തുടർന്ന്‌ മനുഷ്യചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത തരത്തിലുളള ഒരു നാശം ഉണ്ടാകുമെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. മനുഷ്യർ മഹത്വീകരിക്കപ്പെട്ട ക്രിസ്‌തുവിനെ തങ്ങളുടെ ഭൗതിക നേത്രങ്ങൾകൊണ്ട്‌ കാണുകയില്ലെങ്കിലും ക്രിസ്‌തുവിന്റെ രാജകീയ സാന്നിദ്ധ്യം സംബന്ധിച്ച വസ്‌തുതകൾ മനസ്സോടെ സ്വീകരിക്കാഞ്ഞ സകലരും, മുൻകൂട്ടിപ്പറഞ്ഞ പ്രകാരം തന്നെ അവനാണ്‌ ഈ നാശം വരുത്തുന്നത്‌ എന്ന്‌ “കാണാൻ” നിർബന്ധിതരായിത്തീരും.—വെളിപ്പാട്‌ 1:7; മത്തായി 24:30; 1 തിമൊഥെയോസ്‌ 6:15, 16; യോഹന്നാൻ 14:19 എന്നിവ താരതമ്യം ചെയ്യുക.

14, 15. ആയിരത്തിത്തൊളളായിരത്തി പതിന്നാലിനു ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിരിക്കുന്നത്‌ നാം വാസ്‌തവത്തിൽ “അന്ത്യനാളുകളിലാണ്‌” എന്നതിനെ സംശയിക്കുന്നതിന്‌ കാരണം നൽകാത്തതെന്തുകൊണ്ട്‌?

14 എന്നാൽ 1914-നു ശേഷം ഇപ്പോൾ 76 വർഷം കഴിഞ്ഞിരിക്കുന്നത്‌ നാം അന്നുമുതൽ വാസ്‌തവത്തിൽ “അന്ത്യനാളുകളിൽ” ആണോ എന്നതും വിധികർത്താവ്‌ എന്ന നിലയിലുളള യേശുവിന്റെ വരവ്‌ ആസന്നമാണോ എന്നതും സംബന്ധിച്ച്‌ സംശയിക്കേണ്ടിയിരിക്കുന്നു എന്ന്‌ സൂചിപ്പിക്കുന്നില്ലേ? ഒരിക്കലുമില്ല! 1914-ൽ തുടങ്ങി അതിന്റെ ആരംഭം മുതൽ “അടയാളത്തിന്റെ” നിവൃത്തി കാണുന്നവരെ സംബന്ധിച്ച്‌ യേശു പറഞ്ഞു: “ഇതെല്ലാം സംഭവിച്ചു കഴിയുവോളം ഈ തലമുറ ഒരു പ്രകാരത്തിലും നീങ്ങിപ്പോവുകയില്ല എന്ന്‌ ഞാൻ സത്യമായിട്ട്‌ നിങ്ങളോട്‌ പറയുന്നു.” (മർക്കോസ്‌ 13:30) എണ്ണത്തിൽ സത്വരം കുറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും ആ തലമുറയിലെ അംഗങ്ങൾ ഇപ്പോഴും ഇവിടെ ഉണ്ട്‌.

15 ആഗോളാടിസ്ഥാനത്തിൽ ശരാശരി ആയുർദൈർഘ്യം ഇപ്പോൾ 60 വയസ്സേയുളളു എന്ന്‌ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു എന്നത്‌ സത്യം തന്നെ. എന്നാൽ ദശലക്ഷക്കണക്കിനാളുകൾ ആ പ്രായത്തിലും കവിഞ്ഞു ജീവിക്കുന്നു. ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്‌ 1914-ൽ ജീവിച്ചിരുന്നവരിൽ ഏകദേശം 25,00,00,000 ആളുകളെങ്കിലും 1980-ൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ആ തലമുറ നീങ്ങിപ്പോയിട്ടില്ല. എന്നിരുന്നാലും, രസാവഹമായി 1900-ാം ആണ്ടിലോ അതിനു മുൻപോ ജനിച്ചവരിൽ ഏകദേശം 3,53,16,000 ആളുകളേ 1980-ൽ ജീവിച്ചിരിപ്പുണ്ടായിരുന്നുളളു എന്നാണ്‌ ഐക്യരാഷ്‌ട്രസംഘടന പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ആളുകൾ അവരുടെ എഴുപതുകളിലും എൺപതുകളിലുമെത്തുമ്പോൾ ഈ സംഖ്യ അതിവേഗം കുറയുന്നു. യേശുവിന്റെ പ്രാവചനിക അടയാളത്തിന്റെ വിശദാംശങ്ങളോടൊപ്പം പരിഗണിക്കുമ്പോൾ അന്ത്യം ആസന്നമാണെന്ന്‌ ഈ വസ്‌തുതകൾ ശക്തമായി സൂചിപ്പിക്കുന്നു.—ലൂക്കോസ്‌ 21:28.

16. അതുകൊണ്ട്‌ നമ്മുടെ മനോഭാവം എന്തായിരിക്കണം?

16 ഇത്‌ നിർവികാരരായി കഴിഞ്ഞുകൂടാനുളള സമയമല്ല. അടിയന്തിരമായി പ്രവർത്തിക്കാനുളള സമയമാണിത്‌! യേശു തന്റെ ശിഷ്യൻമാർക്ക്‌ മുന്നറിയിപ്പ്‌ നൽകിയ പ്രകാരം: “നിങ്ങൾ നിനയ്‌ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ [യേശുക്രിസ്‌തു] വരുന്നതുകൊണ്ട്‌ നിങ്ങൾ ഒരുങ്ങിയിരിക്കുന്നു എന്ന്‌ തെളിയിക്കുവിൻ.”—മത്തായി 24:44.

[അടിക്കുറിപ്പുകൾ]

a കൂടുതൽ വിശദാംശങ്ങൾക്ക്‌ “നിന്റെ രാജ്യം വരേണമേ” എന്ന പുസ്‌തകം പേജ്‌ 134-147, 195-201 കാണുക.

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചതുരം]

ചരിത്രകാരൻമാർ 1914-നെ വീക്ഷിക്കുന്ന വിധം

നല്ല കാരണത്തോടെ 1914-ൽ ആരംഭിച്ച യുദ്ധം മഹായുദ്ധമെന്നും ഒന്നാം ലോകയുദ്ധമെന്നും വിളിക്കപ്പെട്ടിരിക്കുന്നു. ഇത്രയും വിനാശകമായ ഒരു യുദ്ധം ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അതിനുശേഷമുണ്ടായ യുദ്ധങ്ങൾ 1914-ൽ ആരംഭിച്ചതു തുടർന്നതേയുളളു. ആ സുപ്രധാന വർഷത്തിന്റെ സ്വാധീനത്തെക്കുറിച്ചുളള താഴെപ്പറയുന്ന അഭിപ്രായങ്ങൾ പരിഗണിക്കുക:

● “ഈ യുദ്ധം യൂറോപ്പിന്റെ ഭൂപടം മാററിമറിക്കുകയും മൂന്നു സാമ്രാജ്യങ്ങളെ നശിപ്പിച്ച വിപ്ലവങ്ങൾക്ക്‌ തുടക്കം കുറിക്കുകയും മാത്രമല്ല ചെയ്‌തത്‌ മറിച്ച്‌ അതിന്റെ നേരിട്ടും അല്ലാതെയുമുളള ഫലങ്ങൾ എല്ലാ രംഗങ്ങളിലും അതിലും ബഹുദൂരം അപ്പുറം പോയി. യുദ്ധത്തിനുശേഷം രാഷ്‌ട്രീയക്കാരും മററുളളവരും ഈ മാററത്തെ സാവകാശത്തിലാക്കുന്നതിനോ പിടിച്ചുനിറുത്തുന്നതിനോ 1914-നു മുമ്പുണ്ടായിരുന്ന ‘സാധാരണ ഗതി’യിലേക്ക്‌ തിരികെ കൊണ്ടുവരുന്നതിനോ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ അത്‌ അസാദ്ധ്യമായിരുന്നു. ഈ ഭൂചലനം അത്ര ശക്തവും ദീർഘിച്ചതുമായിരുന്നതിനാൽ പഴയ ലോകം അതിന്റെ അടിസ്ഥാനങ്ങളോളം ഇളക്കിമറിക്കപ്പെട്ടിരുന്നു. ആർക്കും അതിനെ അതിന്റെ സാമൂഹ്യവ്യവസ്ഥിതികളും അതിന്റെ ആശയങ്ങളും അതിന്റെ ധാർമ്മിക തത്വങ്ങളും സഹിതം പുനഃസ്ഥാപിക്കാൻ കഴിയുമായിരുന്നില്ല.

“ . . . അനേക രംഗങ്ങളിൽ മൂല്യങ്ങളുടെ തികച്ചും പുതിയ ഒരു നിലവാരമായി സ്ഥാപിക്കപ്പെട്ട മൂല്യവ്യതിയാനം ഒട്ടുംതന്നെ അപ്രധാനമല്ലായിരുന്നു. . . . യുദ്ധമുന്നണിയിലെ പടയാളികൾ മാത്രമായിരുന്നില്ല മൃഗീയ സ്വഭാവക്കാരും അയൽക്കാരുടെ വസ്‌തുക്കൾ സംബന്ധിച്ച്‌ ശ്രദ്ധയില്ലാത്തവരുമായിത്തീർന്നത്‌. അനേകം മിഥ്യാബോധങ്ങളും വളരെയധികം മുൻവിധികളും അനേകം തെററായ മൂല്യങ്ങളും മാത്രമല്ല മറിച്ച്‌ അനേകം പരമ്പരാഗത ജീവിത നിലവാരങ്ങളും സാമൂഹ്യ പെരുമാററ രീതികളും കൂടെ തകർക്കപ്പെട്ടു. മൂല്യങ്ങൾ മാറിക്കൊണ്ടിരുന്നു. ഒന്നിനും ആഴത്തിൽ വേരില്ലാതിരുന്നാലെന്നവണ്ണം എല്ലാം ഒഴുക്കിക്കൊണ്ടുപോകപ്പെടുന്നതായി തോന്നി—സാമ്പത്തിക വ്യവസ്ഥിതിയിലും ലൈംഗിക സദാചാരത്തിലും രാഷ്‌ട്രീയ തത്വങ്ങളിലും കല സംബന്ധിച്ച നിയമങ്ങളിലും അങ്ങനെതന്നെയായിരുന്നു. . . .

“ആ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്ന അടിസ്ഥാനപരമായ അരക്ഷിതാവസ്ഥ സാമ്പത്തിക രംഗത്ത്‌ വിശേഷാൽ ദൃശ്യമായിരുന്നു. ഇവിടെ ആശ്രയയോഗ്യമായ മൂല്യങ്ങളും കർശനമായ നിയമങ്ങളും സഹിതം സങ്കീർണ്ണവും വഴക്കമുളളതും വളരെ സന്തുലിതവുമായ ഒരു വ്യവസ്ഥിതിയെയാണ്‌ യുദ്ധം മൃഗീയമായി നശിപ്പിച്ചത്‌. . . . ഈ രംഗത്തും ‘പഴയ ഗതിയിലേക്ക്‌’ തിരികെ പോകുക എന്നത്‌ അസാദ്ധ്യമായിരുന്നു.”—വാൾഷിസ്‌റേറാറിയ—ഫോൾക്കൻസ്‌ ലിവ്‌ ഓക്‌ കുൾത്തൂർ (സ്‌റേറാക്ക്‌ഹോം; 1958) വാല്യം VII പേജ്‌ 421, 422.

● “അര നൂററാണ്ട്‌ കഴിഞ്ഞിരിക്കുന്നുവെങ്കിലും ആ മഹായുദ്ധം ജനതകളുടെ ദേഹത്തിലും ദേഹിയിലും ഏൽപ്പിച്ചിരിക്കുന്ന ആ ദുരന്തത്തിന്റേതായ അടയാളങ്ങൾ ഇന്നുവരെ മാഞ്ഞിട്ടില്ല. . . . ഈ ദുരനുഭവത്തിന്റെ ഭൗതികവും ധാർമ്മികവുമായ വലിപ്പം അത്ര അധികമായിരുന്നതിനാൽ അവശേഷിച്ച യാതൊന്നും അതിനു മുമ്പത്തെപ്പോലെ ആയിരുന്നില്ല. സമൂഹം മുഴുവനായും: ഭരണവ്യവസ്ഥിതികൾ, ദേശീയ അതിർത്തികൾ, നിയമങ്ങൾ, സായുധസൈന്യങ്ങൾ, സംസ്ഥാനാന്തര ബന്ധങ്ങൾ കൂടാതെ ചിന്താഗതികൾ, കുടുംബജീവിതം, സമ്പത്ത്‌, സ്ഥാനം, വ്യക്തിബന്ധങ്ങൾ—എല്ലാം അടിമുതൽ മുടിവരെ മാററി മറിക്കപ്പെട്ടു. . . . ഇന്നോളം ഒരിക്കലും തിരിച്ചുകിട്ടാത്ത വിധത്തിൽ മനുഷ്യവർഗ്ഗത്തിന്‌ അതിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു.”—ജനറൽ ചാൾസ്‌ ഡി ഗോൾ 1968-ൽ പ്രസ്‌താവിച്ചത്‌ (ലി മോണ്ടി, നവംബർ 12, 1968).

● “1914-മുതൽ ഇങ്ങോട്ട്‌ ലോകത്തിന്റെ ചായ്‌വുകൾ സംബന്ധിച്ച്‌ ബോദ്ധ്യമുളള സകലരും കൂടുതലായ വിപത്തിലേക്കുളള വിധിക്കപ്പെട്ടതും തികഞ്ഞ നിശ്ചയദാർഢ്യത്തോടെയുളളതുമായ നീക്കം കണ്ടിട്ട്‌ ഉൽക്കണ്‌ഠാകുലരായിട്ടുണ്ട്‌. നാശത്തിലേക്കുളള ഈ ഊളിയിടലിനെ തടയാൻ യാതൊന്നിനും സാദ്ധ്യമല്ല എന്ന്‌ ഗൗരവമായി ചിന്തിക്കുന്ന അനേകർക്കും തോന്നിയിട്ടുണ്ട്‌. കോപവെറിപൂണ്ട ദൈവങ്ങളാൽ മുന്നോട്ട്‌ പായിക്കപ്പെടുന്ന, മേലാൽ സ്വന്തം വിധി നിയന്ത്രിക്കാൻ കഴിയാത്ത, ഒരു ഗ്രീക്ക്‌ ദുരന്തനാടകത്തിലെ നായകനായിട്ടാണ്‌ അവർ മനുഷ്യവർഗ്ഗത്തെ കാണുന്നത്‌”.—ബെട്രാൻഡ്‌ റസ്സൽ, ന്യൂയോർക്ക്‌ ടൈംസ്‌ മാസിക, സെപ്‌ററംബർ 27, 1953.

● “ഇന്നത്തെ അനുകൂല സാഹചര്യത്തിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ നോക്കുമ്പോൾ ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ ഇരുപതാം നൂററാണ്ടിലെ ‘കുഴപ്പങ്ങളുടേതായ ഒരു കാലഘട്ട’ത്തെ ആനയിച്ചുവെന്ന്‌ നമുക്ക്‌ വ്യക്തമായി കാണാൻ കഴിയുന്നു. ബ്രിട്ടീഷ്‌ ചരിത്രകാരനായ ആർനോൾഡ്‌ റേറായിൻബിയുടെ അർത്ഥപുഷ്ടമായ വാക്കുകളിൽ പറഞ്ഞാൽ നാം ഇന്നോളം അതിൽനിന്ന്‌ കരേറിയിട്ടില്ല. നേരിട്ടോ അല്ലാതെയോ കഴിഞ്ഞ അരനൂററാണ്ടുകാലത്തെ കുഴപ്പങ്ങളെല്ലാം 1914-ൽ നിന്ന്‌ വന്നിട്ടുളളതാണ്‌.”—ദി ഫാൾ ഓഫ്‌ ദി ഡിനാസ്‌ററീസ്‌: ദി കൊലാപ്‌സ്‌ ഓഫ്‌ ദി ഓൾഡ്‌ ഓർഡർ (ന്യൂയോർക്ക്‌; 1963), എഡ്‌മൺഡ്‌ ടെയിലറിനാലുളളത്‌, പേജ്‌ 16.

എന്നാൽ ആഗോളവിനാശകമായ അത്തരം സംഭവങ്ങൾക്കുളള കാരണമെന്താണ്‌?

ബൈബിൾ മാത്രമാണ്‌ തൃപ്‌തികരമായ ഉത്തരം നൽകുന്നത്‌.

[27-ാം പേജിലെ ചാർട്ട്‌]

1914—ബൈബിൾ കാലക്കണക്കിനാലും ലോക സംഭവങ്ങളാലും അടയാളപ്പെടുത്തപ്പെട്ട ഒരു വർഷം

കാലക്കണക്ക്‌

→ “ഏഴു കാലങ്ങൾക്കു” ശേഷം ദൈവം ലോകാധിപത്യം താൻ തെരഞ്ഞെടുത്ത ഒരുവന്‌ നൽകുമെന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു (ദാനിയേൽ 4:3-17)

→ “ഏഴുകാലങ്ങൾ” = 2,520 വർഷങ്ങൾ (വെളിപ്പാട്‌ 11:2, 3; 12:6, 14; യെഹെസ്‌ക്കേൽ 4:6 എന്നിവ താരതമ്യം ചെയ്യുക.)

→ “ഏഴു കാലങ്ങളുടെ” ആരംഭം: പൊ. യു. മു. 607. (യെഹെസ്‌ക്കേൽ 21:25-27; ലൂക്കോസ്‌ 21:24)

→ “ഏഴു കാലങ്ങളുടെ” അവസാനം: പൊ. യു. 1914.

അപ്പോൾ യേശുക്രിസ്‌തു സ്വർഗ്ഗത്തിൽ സിംഹാസനസ്ഥനാക്കപ്പെട്ടു, തന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴ്‌ചയാരംഭിച്ചു (സങ്കീർത്തനം 110:1, 2)

സാത്താൻ സ്വർഗ്ഗത്തിൽനിന്ന്‌ പുറന്തളളപ്പെട്ടു; മനുഷ്യവർഗ്ഗത്തിന്‌ അയ്യോ കഷ്ടം (വെളിപ്പാട്‌ 12:7-12)

അന്ത്യനാളുകൾ ആരംഭിച്ചു (2 തിമൊഥെയോസ്‌ 3:1-5)

അന്ത്യനാളുകളെ അടയാളപ്പെടുത്താൻ മുൻകൂട്ടിപ്പറയപ്പെട്ട സംഭവങ്ങൾ

→ യുദ്ധം (ഒന്നാം ലോകമഹായുദ്ധം 1914-ൽ ആരംഭിച്ചു; അതിനുശേഷം വാസ്‌തവത്തിൽ ഒരിക്കലും സമാധാനം ഉണ്ടായിരുന്നിട്ടില്ല)

→ ഭക്ഷ്യക്ഷാമം (ഇപ്പോൾ ഓരോ വർഷവും ഏതാണ്ട്‌ 4 കോടി ജീവനപഹരിക്കുന്നു)

→ പകർച്ചവ്യാധികൾ (ശാസ്‌ത്രീയ ഗവേഷണത്തിൽ പുരോഗതിയെല്ലാമുണ്ടായിട്ടും)

→ ഭൂകമ്പങ്ങൾ (1914-നു ശേഷം ഓരോ വർഷവും ഏതാണ്ട്‌ ശരാശരി 20 മടങ്ങ്‌ വലിയ ഭൂകമ്പങ്ങൾ)

→ ഭയം (കുററകൃത്യം, സാമ്പത്തിക തകർച്ച, ആണവ സർവ്വനാശം എന്നിവ സംബന്ധിച്ച്‌)

1914 കണ്ട തലമുറ നീങ്ങിപ്പോകുന്നതിനു മുമ്പായി ഈ ദുഷ്ടലോകം ദൈവത്താൽ നശിപ്പിക്കപ്പെടും (മത്തായി 24:3-34; ലൂക്കോസ്‌ 21:7-32)