‘ചെറിയവൻ ഒരു ശക്തമായ ജനതയായിത്തീരുന്നു’
അധ്യായം 20
‘ചെറിയവൻ ഒരു ശക്തമായ ജനതയായിത്തീരുന്നു’
1. (എ) സത്യാരാധകരുടെ സംഖ്യയിലെ വർദ്ധനവു സംബന്ധിച്ച് യഹോവ എന്തു മുൻകൂട്ടിപ്പറഞ്ഞു? (ബി) ആരാണ് യഥാർത്ഥത്തിൽ ഇതു നിവർത്തിക്കുന്നത്, എങ്ങനെ?
മുഴു മനുഷ്യവർഗ്ഗത്തിന്റെയും ജനസംഖ്യയോടുളള താരതമ്യത്തിൽ യഹോവയുടെ ആരാധകർ ദീർഘകാലമായി എണ്ണത്തിൽ ആപേക്ഷികമായി കുറവായിരുന്നിട്ടുണ്ട്. എന്നാൽ നമ്മുടെ നാളുകളിൽ നീതിസ്നേഹികളെ പുളകം കൊളളിക്കുംവിധം അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ വർദ്ധനവിന്റെ ബാഹുല്യത്തെക്കുറിച്ച് യഹോവ തന്നെ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ ഒരു ശക്തമായ ജനതയുമായിത്തീരും. യഹോവയായ ഞാൻ അതിന്റെ സ്വന്ത സമയത്ത് അതിനെ ത്വരിതപ്പെടുത്തും.” (യെശയ്യാവ് 60:22) ആ തിരുവെഴുത്തു പറയുന്നതനുസരിച്ച് യഹോവതന്നെ അതു സംഭവിക്കാനിടയാക്കുന്നു. എങ്ങനെ? ചുററുമുളള മററു ദേശീയ സംഘങ്ങളോട് തന്റെ ദാസൻമാരെ വിപരീത താരതമ്യത്തിൽ നിറുത്തുന്ന ഒരു അവസ്ഥ അവർക്കിടയിൽ ഉണ്ടായിരിക്കാൻ ഇടയാക്കിക്കൊണ്ടു തന്നെ; അത് പരമാർത്ഥ ഹൃദയരായ ആളുകളെ ശക്തമായി ആകർഷിക്കുന്നു.
2. (എ) യെശയ്യാവ് 60:1, 2 ആരെ അഭിസംബോധന ചെയ്യുന്നു? (ബി) “യഹോവയുടെ മഹത്വം” എങ്ങനെയാണ് അവളുടെമേൽ പ്രകാശിക്കാനിടയായത്? (സി) ശേഷിപ്പ് “പ്രകാശം പരത്തി”യിരിക്കുന്നത് എങ്ങനെയാണ്?
2 ഇത് യെശയ്യാവ് 60:1, 2-ൽ യഹോവ തന്റെ “സ്ത്രീ”യെ, വിശ്വസ്തരായ ആത്മീയ ജീവികളും ഭൂമിയിലെ ആത്മജനനം പ്രാപിച്ച പുത്രൻമാരും ചേർന്ന സ്ഥാപനത്തെ, ഇപ്രകാരം അഭിസംബോധന ചെയ്യുകയിൽ മുൻകൂട്ടി പറയപ്പെട്ടു: “സ്ത്രീയെ, എഴുന്നേററു പ്രകാശിക്ക, എന്തുകൊണ്ടെന്നാൽ നിന്റെ പ്രകാശം വന്നിരിക്കുന്നു, യഹോവയുടെ മഹത്വംതന്നെ നിന്റെമേൽ പ്രകാശിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ നോക്കു! അന്ധകാരം തന്നെ ഭൂമിയെയും കൂരിരുൾ ദേശീയ സംഘങ്ങളെയും മൂടിയിരിക്കുന്നു; എന്നാൽ നിന്റെമേൽ യഹോവ പ്രകാശിക്കും, അവന്റെ സ്വന്തം മഹത്വം നിന്റെമേൽ പ്രത്യക്ഷമാകും.” ഈ വ്യത്യാസത്തിന്റെ അടിസ്ഥാനം 1914-ൽ യേശുക്രിസ്തുവിന്റെ കൈകളിലെ മശിഹൈക രാജ്യം പിറന്നു എന്ന വസ്തുതയാണ്. അപ്പോഴായിരുന്നു രാജ്യത്തിന് ജൻമം നൽകിയ അവന്റെ സ്വർഗ്ഗീയ സ്ഥാപനത്തിൻമേൽ “യഹോവയുടെ മഹത്വം” പ്രകാശിച്ചത്. അവർക്കിടയിൽ വലിയ സന്തോഷത്തിനു കാരണമുണ്ടായിരുന്നു. (വെളിപ്പാട് 12:1, 2, 5, 10-12) ഭൂമിയിൽ രാജ്യാവകാശികളുടെ അഭിഷിക്ത ശേഷിപ്പ് ആ സന്തോഷത്തിൽ പങ്കുചേർന്നു. മനുഷ്യവർഗ്ഗത്തിന്റെ ഏക യഥാർത്ഥ പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെ ലോകവിസ്തൃതമായി പ്രഖ്യാപിക്കുന്ന വേല ഏറെറടുത്തതോടെ 1919-മുതൽ അവർ “പ്രകാശം പരത്തിയിരിക്കുന്നു.”—1 പത്രോസ് 2:9; മത്തായി 5:14-16.
3. (എ) വിശേഷിച്ച് 1914 മുതൽ ‘അന്ധകാരം ഭൂമിയെ മൂടിയിരിക്കുന്ന’തെന്തുകൊണ്ടാണ്? (ബി) യഥാർത്ഥ പരിഹാരം എന്തു മാത്രമാണ്?
3 ഇതിന് വിപരീതമായി 1914-ൽ ലോകത്തിലെ ദേശീയ സംഘങ്ങൾ തങ്ങളുടെ സ്വന്തം പരമാധികാരം നിലനിർത്താനുളള പോരാട്ടത്തിൽ അക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടേതുമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, അതിൽനിന്ന് അവർ ഇന്നേവരെ പുറത്തു കടന്നിട്ടുമില്ല. അന്നുമുതലുളള അരക്ഷിതാവസ്ഥ “ശാസ്ത്രീയ പുരോഗതി”യുണ്ടെങ്കിലും തങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സുരക്ഷിത ഭാവി ഇല്ല എന്ന് അനേകർ തിരിച്ചറിയാനിടയാക്കിയിരിക്കുന്നു. വാസ്തവമായും ‘അന്ധകാരം ഭൂമിയെ മൂടിയിരിക്കുന്നു.’ അതിൽനിന്ന് അവർക്ക് പുറത്തു കടക്കാൻ കഴിയാത്തതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ രാഷ്ട്രങ്ങൾ പരമാധികാരിയെന്നനിലയിൽ യഹോവയെ തളളിക്കളഞ്ഞിരിക്കുന്നു. ചുരുക്കം ചില ഭരണാധിപൻമാർ “ദൈവത്തിന്” അവന്റെ പേര് ഒരിക്കൽപോലും ഉപയോഗിക്കാതെ അധരസേവ ചെയ്യുന്നു. സ്വന്ത നിലയിൽ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു, എന്നാൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് മനുഷ്യരുടെ പ്രാപ്തിക്ക് അപ്പുറമാണ്. (യിരെമ്യാവ് 8:9; സങ്കീർത്തനം 146:3-6) ഇന്നത്തെ ലോകം അതിന്റെ അത്യാർത്തിയും അഴിമതിയും സഹിതം അതിന്റെ “അന്ത്യനാളുകളിൽ” പ്രവേശിച്ചിരിക്കുന്നു. അതിനെ കാത്തിരിക്കുന്ന നാശത്തെ ഒഴിവാക്കാൻ യാതൊരു മാർഗ്ഗവുമില്ല. ദൈവരാജ്യത്തിൽ തങ്ങളുടെ മുഴുവിശ്വാസവുമർപ്പിക്കുന്നവർക്കുമാത്രമേ ഭാവിയിലേക്ക് ആത്മധൈര്യത്തോടെ നോക്കാൻ കഴിയുകയുളളു. പരമാർത്ഥ ഹൃദയരായ ആളുകളുടെ വർദ്ധിച്ചു വരുന്ന ഒരു സംഖ്യ ഇതു തിരിച്ചറിയുകയും ദൈവരാജ്യത്തെപ്പററി സംസാരിക്കുക മാത്രമല്ല തങ്ങൾ പ്രസംഗിക്കുന്നതിനോട് ചേർച്ചയിൽ ജിവിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകകൂടിചെയ്യുന്ന യഹോവയുടെ സാക്ഷികളോട് ഒരു കർമ്മനിരതമായ രീതിയിൽ സഹവസിക്കുകയും ചെയ്യുന്നു.
‘കുറഞ്ഞവൻ ആയിരമായിത്തീരുന്നു’
4. യെശയ്യാവ് 60:4-ന്റെ നിവൃത്തിയായി ഏതു കൂട്ടിച്ചേർക്കൽ വേലയ്ക്കാണ് ആദ്യം ശ്രദ്ധ നൽകപ്പെട്ടത്?
4 ഒന്നാം ലോകമഹായുദ്ധമവസാനിച്ചപ്പോൾ രാജ്യാവകാശികളെ കൂട്ടിച്ചേർക്കുന്ന വേല പൂർത്തിയാക്കപ്പെട്ടിരുന്നില്ല. സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കുന്നവരായി മുൻകൂട്ടിപ്പറയപ്പെട്ട 1,44,000 പേരുടെ എണ്ണം തികയാൻ ഇനിയും സ്വർഗ്ഗീയ യെരൂശലേമിന് “പുത്രൻമാരും” “പുത്രിമാരും” വേണമായിരിക്കേണ്ടിയിരുന്നു. എന്നിരുന്നാലും ഈ വേലയുടെ പൂർത്തീകരണത്തെപ്പററി യഹോവ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “നിങ്ങളുടെ കണ്ണുകളുയർത്തി ചുററും നോക്കുക! അവരെല്ലാവരും ഒന്നിച്ചുകൂട്ടപ്പെട്ടിരിക്കുന്നു; അവർ നിന്റെ അടുക്കലേക്കു വന്നിരിക്കുന്നു. വിദൂരത്തുനിന്ന് നിന്റെ സ്വന്തം പുത്രൻമാർ വന്നുകൊണ്ടിരിക്കുന്നു; നിന്റെ പുത്രിമാരും അവരുടെ പാർശ്വങ്ങളിൽ സംരക്ഷിതരായി വരുന്നു.” (യെശയ്യാവ് 60:4) 1919 മുതലും അതിനുശേഷവും നടത്തിയ രാജ്യപ്രഘോഷണത്തിന്റെ ഫലമായി ആയിരക്കണക്കിനാളുകൾകൂടി യഹോവയ്ക്ക് തങ്ങളെത്തന്നെ സമർപ്പിക്കുകയും സ്നാപനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും രാജ്യാവകാശികളുടെ ഈ മുഴുകൂട്ടത്തെയും സംബന്ധിച്ച് അവർ ഒരു “ചെറിയ ആട്ടിൻകൂട്ടം” മാത്രമായിരിക്കുന്നതായി യേശു പറഞ്ഞു. (ലൂക്കോസ് 12:32) യെശയ്യാവ് 60:22-ൽ മുൻകൂട്ടിപ്പറഞ്ഞത് നിവൃത്തിയാകേണ്ടതിന് തീർച്ചയായും സത്യാരാധനയിലേക്ക് കൂടുതൽ ആളുകൾ കൂട്ടിച്ചേർക്കപ്പെടുമായിരുന്നു. വാസ്തവമായും അതാണ് സംഭവിച്ചിരിക്കുന്നത്!
5. കൂടുതലായ വർദ്ധനവിന്റെ ഉറവ് യെശയ്യാവ് 55:5-ൽ വർണ്ണിക്കപ്പെട്ടതുപോലെയായിരുന്നതെങ്ങനെ?
5 അവരെപ്പററി യെശയ്യാവ് 55:5-ൽ ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: “നോക്കു! നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും, നിന്നെ അറിയാത്ത ഒരു ജനത നിന്റെ ദൈവമായ യഹോവ നിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻ നിമിത്തവും, അവൻ നിന്നെ മഹത്വീകരിച്ചിരിക്കയാൽതന്നെ നിന്റെയടുക്കൽ ഓടിയെത്തും.” ഇവർ ആത്മീയ യിസ്രായേലിന്റെ പുറത്തുനിന്നുളളവരാണ്. അവർ അനേകം രാഷ്ട്രങ്ങളിൽനിന്ന് വരുന്നു, എന്നാൽ എല്ലാവരും ദൈവരാജ്യത്തിന് വിശ്വസ്ത പിന്തുണ കൊടുത്തുകൊണ്ട് ഒരു സംഘടിത ജനമായിത്തീരുന്നു. തങ്ങളുടെ തിരുവെഴുത്തു ഗ്രാഹ്യമനുസരിച്ച് ആത്മീയ യിസ്രായേലിന്റെ ശേഷിപ്പ് അപ്പോൾ “അറിയാഞ്ഞ” ഒരു “ജനത”യായിരുന്നു അവർ; ഈ ആളുകളാകട്ടെ മുമ്പെങ്ങും ദൈവദാസൻമാർക്ക് ഉചിതമായ സ്ഥാനം നൽകിയിരുന്നതുമില്ല. എന്നാൽ സുവാർത്തയുടെ പ്രസംഗത്തിന്റെ ഫലമായി, ഈ ആത്മീയ യിസ്രായേല്യർ സത്യ ദൈവത്തെ ആരാധിക്കുന്നതായി അവർ തിരിച്ചറിയുന്നതിനാലും ദൈവാനുഗ്രഹത്തിന്റെ ഫലമായി മാത്രം ലഭിക്കുന്ന ഒരു ആത്മീയ സൗന്ദര്യം ഈ ആത്മീയ യിസ്രായേല്യരിൽ ഉളളതായി അവർ കാണുന്നതിനാലും അവർ ആകർഷിക്കപ്പെടുന്നു.
6. രാജ്യദൂത് എവിടെവരെ എത്തിയിരിക്കുന്നു, പുളകപ്രദമായ എന്തു ഫലങ്ങളോടെ?
6 രാജ്യ സന്ദേശം പ്രസംഗിക്കുന്നതു തടയുന്നതിനും മററ് വ്യാപാരങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനും സാത്താൻ തന്നാലാവതെല്ലാം ചെയ്തിട്ടും സത്യത്തിന്റെ പ്രകാശം ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിലേക്കുപോലും എത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലം ദൈവം ദീർഘനാൾമുമ്പ് തന്റെ “സ്ത്രീ”യോട് പ്രവാചകപരമായി പറഞ്ഞതുപോലെയാണ്: “അപ്പോൾ നീ കണ്ട് തീർച്ചയായും ശോഭിക്കും, സമുദ്രത്തിലെ ധനം നിന്റെയടുത്തെത്തുന്നതിനാലും ജനതകളുടെ സമ്പത്തുതന്നെ നിന്റെയടുത്തുവരുന്നതിനാലും നിന്റെ ഹൃദയം യഥാർത്ഥമായി പിടയുകയും വികസിക്കുകയും ചെയ്യും. . . . അവർ യഹോവയുടെ സ്തുതി ഘോഷിക്കും.” (യെശയ്യാവ് 60:5, 6) അതെ, ഒരിക്കൽ ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗ്ഗ “സമുദ്ര”ത്തിന്റെ ഭാഗമായിരുന്ന ഒരു “മഹാപുരുഷാരം”, ജീവിതം ജനതകളെ മൂടുന്ന “കൂരിരുളിൻ”കീഴിലായിരുന്നവർതന്നെ, ആത്മീയ യിസ്രായേലിനോട് ചേർന്നിരിക്കുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ വാസ്തവമായി എല്ലാ ജനതകളിൽനിന്നുമുളള വിലപ്പെട്ടയാളുകളാണ്.
7. ഈ വർദ്ധനവിനെപ്പററി മുൻകൂട്ടിപ്പറഞ്ഞ വിധത്താൽ തന്റെ ദൃഷ്ടിയിൽ യഥാർത്ഥത്തിൽ വിലപ്പെട്ടതായിരിക്കുന്നതെന്താണെന്ന് യഹോവ പ്രകടമാക്കുന്നതെങ്ങനെ?
7 യെരൂശലേമിലെ യഹോവയുടെ ആലയത്തിന്റെ പുനർനിർമ്മാണവേളയിൽ തന്റെ പ്രവാചകനായ ഹഗ്ഗായി ഇപ്രകാരം പ്രഖ്യാപിക്കാൻ യഹോവ ഇടയാക്കി: “‘ഞാൻ സകല ജനതകളെയും ഇളക്കും, സകല ജനതകളിലേയും അഭികാമ്യരായവർ വരേണ്ടതാണ്; ഞാൻ ഈ ആലയത്തെ മഹത്വം കൊണ്ട് നിറക്കുകയും ചെയ്യും’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (ഹഗ്ഗായി 2:7) ആ ജനതകളുടെ ഇളക്കലും കുലുക്കലും അവസാനം അവരുടെ നാശത്തിലേക്ക് നയിക്കുന്നു, എന്നാൽ അതു സംഭവിക്കുന്നതിനുമുമ്പായി “സകല ജനതകളിലെയും അഭികാമ്യരായവർ” അവരുടെയിടയിൽനിന്ന് ശേഖരിക്കപ്പെട്ട് യഹോവയുടെ വലിയ ആത്മീയാലയത്തിലേക്ക്, അവന്റെ അഖിലാണ്ഡ ആരാധനാലയത്തിലേക്ക്, കൊണ്ടുവരപ്പെടണം. ലോകം നാശത്തിൽ തകർന്നുവീഴുമ്പോൾ അവിടെ അവർ സുരക്ഷിതത്വം കണ്ടെത്തും. ജീവനുളള അത്തരം ആരാധകരാണ് യഹോവക്ക് വിലപ്പെട്ടവരായിരിക്കുന്നത്. അവന് വേണ്ടത് അവരുടെ ഭൗതിക സമ്പത്തല്ല. (മീഖാ 6:6-8) അവർക്ക് യഹോവക്ക് നൽകാൻ കഴിയുന്ന ഏററം വിലപ്പെട്ട വസ്തു മുഴുദേഹിയോടുകൂടിയ അവരുടെ ആരാധനയാണ്. അവരെല്ലാവരും ‘യഹോവയുടെ സ്തുതികൾ പ്രഖ്യാപിച്ചുകൊണ്ട്,’ ഹൃദയഭക്തിയുടെയും ഉത്സാഹപൂർവകമായ സേവനത്തിന്റെയും യാഗങ്ങളുമായി വരുന്നു. അവരുടെ വരവ് സ്വർഗ്ഗത്തിലും ഭൂമിയിലുമുളള യഹോവയുടെ വിശ്വസ്ത ദാസൻമാർക്ക് എന്ത് സന്തോഷമാണ് കൈവരുത്തിയിരിക്കുന്നത്!
8. രാജ്യത്തിന്റെ ഭാവി ഭൗമിക അവകാശികളുടെ കൂട്ടിച്ചേർക്കൽ എത്ര വിപുലമായിരിക്കുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നതെങ്ങനെ?
8 യഹോവയുടെ ഈ ആരാധകരിൽ പറുദീസാ ഭൂമിയിലെ ജീവന്റെ പ്രത്യാശ വച്ചുപുലർത്തുന്നവരായി എത്ര പേരാണ് ഉണ്ടായിരിക്കുക? ബൈബിൾ ഒരു പ്രത്യേക സംഖ്യ നിശ്ചയിച്ചിട്ടില്ല. സകല ജനതകളിൽനിന്നും യഹോവയുടെ സ്നേഹപൂർവകമായ കരുതലുകൾ സ്വീകരിക്കുന്ന എല്ലാവർക്കുമായി അതു തുറന്നിട്ടിരിക്കുന്നു. എന്നിരുന്നാലും നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്നതിന്റെ ഒരു സൂചന യെശയ്യാവ് 60:8-ൽ കാണപ്പെടുന്നു. അത് അവരെ “മേഘംപോലെതന്നെ പറന്നുവരുന്ന” പ്രാവുകളായി വർണ്ണിക്കുന്നു—താഴെ ഭൂമിയെ ഏതാണ്ട് ഇരുളിലാഴ്ത്താൻ കഴിയുന്ന ഒരു മേഘം തന്നെ. ഇതു വളരെയധികം ആളുകളുടെ ചുരുങ്ങിയ സമയം കൊണ്ടുളള ഒരു നീക്കത്തിലേക്ക് വിരൽ ചൂണ്ടുന്നു. യഹോവയുടെ ആരാധകരുടെ ഈ വലിയ ഒഴുക്കോടെ ആത്മീയ യിസ്രായേലാകുന്ന “കുറഞ്ഞവൻ ആയിരവും” “ചെറിയവൻ ഒരു ശക്തമായ ജനതയുമായിത്തീരുമെന്ന്” മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു. “അതിന്റെ സ്വന്ത സമയത്ത് അതിനെ ത്വരിതപ്പെടുത്തു”മെന്നും യഹോവ പറഞ്ഞു. (യെശയ്യാവ് 60:22) അത് യഥാർത്ഥത്തിൽ സംഭവിച്ചതിനോട് യോജിപ്പിലാണോ?
9. അത്തരം വർദ്ധനവ് 1935 മുതൽ എത്ര വിപുലമായിരുന്നിട്ടുണ്ട്?
9 ഒന്നാം ലോകമഹായുദ്ധാനന്തരം രാജ്യത്തെപ്പററി പരസ്യ സാക്ഷ്യം നൽകുന്നതിൽ സജീവമായി ഏർപ്പെട്ട ഏതാനും ആയിരങ്ങളെ ഉണ്ടായിരുന്നുളളു. 1935 ആയപ്പോഴേക്കും അവർ ലോകത്തെല്ലായിടത്തുമായി 60,000-ൽ കുറഞ്ഞ ഒരു സംഖ്യയെ ഉണ്ടായിരുന്നുളളു. 1941-ൽ രാജ്യ പ്രഘോഷകരുടെ സംഖ്യ 1,00,000 കവിഞ്ഞു. 1953 ആയപ്പോഴേക്കും അവർ 5,00,000-ത്തിലധികമായി. പത്തു വർഷംകൂടി കഴിഞ്ഞപ്പോൾ അവർ ഒരു ദശലക്ഷമായി. 1984-ന്റെ തുടക്കത്തിൽ അവർ 26,52,323 പേരുണ്ടായിരുന്നു. ഭാവിക്കുവേണ്ടി ഒരു യഥാർത്ഥ പ്രത്യാശ വച്ചുനീട്ടുന്നത് ദൈവരാജ്യം മാത്രമായിരിക്കുന്നത് എന്തുകൊണ്ടെന്ന് മററുളളവർക്ക് കാണിച്ചുകൊടുക്കാൻ അവർ ഓരോ ദിവസവും ശരാശരി പത്തുലക്ഷത്തിലേറെ മണിക്കൂറുകൾ ചെലവിടുന്നു. യഹോവയുടെ സാക്ഷികളെന്ന നിലയിൽ തങ്ങൾ യഹോവയുടെ മശിഹൈക രാജ്യത്തിന്റെ പ്രജകളാണെന്ന് തെളിവു നൽകുന്നവരുടെ സംഖ്യയോടുളള താരതമ്യത്തിൽ ലോകത്തിലെ ഏതാണ്ട് 60 രാജ്യങ്ങളിൽ ഓരോന്നിന്റെയും ജനസംഖ്യ വളർന്നുവരുന്ന ഈ “ജനത”യുടെ സംഖ്യയെക്കാൾ കുറവാണെന്നുളളത് ശ്രദ്ധാർഹമാണ്. എന്നിരുന്നാലും അതുല്യമായ ഈ “ജനത”ക്ക് ലോകത്തിലെ രാഷ്ട്രീയത്തിൽ യാതൊരു പങ്കുമില്ല, മറിച്ച് അവരുടെ മുഴുഭക്തിയും അർപ്പിച്ചിരിക്കുന്നത് സത്യദൈവത്തെ സേവിക്കുന്നതിലാണ്.
10. (എ) എന്തു സാഹചര്യങ്ങൾ ഈ വളർച്ചയെ നമ്മുടെ ദൃഷ്ടിയിൽ അത്ഭുതാവഹമാക്കുന്നു? (ബി) ഇനിയും കൂടുതൽ സംഭവിക്കാനിരിക്കുന്നു എന്ന് എന്തു സൂചിപ്പിക്കുന്നു?
10 ഈ പ്രവചനം ഇത്രത്തോളം മാത്രമേ നിവൃത്തിയാവുകയുളേളാ? ഇപ്പോൾ സംഭവിച്ചിരിക്കുന്ന കാര്യങ്ങൾതന്നെ ബൈബിൾ വിവരണത്തിന്റെ നിവൃത്തിക്കു മതിയാകും. ഈ വേല നിർവഹിക്കപ്പെട്ട സാഹചര്യം—നേരിടേണ്ടിവന്ന തടസ്സങ്ങൾ, അതു വിജയത്തിലെത്തിക്കുന്നതിന് ലഭിച്ച ദിവ്യ മാർഗ്ഗനിർദ്ദേശത്തിന്റെ തെളിവുകൾ, അതിൽ പങ്കെടുക്കുന്നവർ പ്രകടമാക്കുന്ന ഭക്തി എന്നിവ—പരിഗണിക്കുമ്പോൾ അത് അത്ഭുതകരവുമാണ്. അത് ആളുകളുടെ ജീവിതത്തിൽ വരുത്തിയിരിക്കുന്ന മാററങ്ങളും അത്ഭുതാവഹമാണ്. എന്നാൽ പരസ്യമായി യഹോവയ്ക്കുവേണ്ടി നിലപാടെടുക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനവ് നിലയ്ക്കുന്നില്ല, അത് സാവകാശത്തിലാകുന്നതുമില്ല. സമീപവർഷങ്ങളിൽ ഓരോ മാസവും ജലസ്നാപനത്തിന് തയ്യാറായി മുമ്പോട്ടുവരുന്നവരുടെ എണ്ണം ശരാശരി 20,000-ത്തിലേറെയായിരുന്നിട്ടുണ്ട്, അവരുടെ മൊത്തം സംഖ്യ ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ സ്നാപനം പ്രതീകപ്പെടുത്തുന്നതെന്തോ അതിനോടുളള ചേർച്ചയിൽ ജീവിക്കുന്നതിനാൽ ഇവർക്കെല്ലാവർക്കും “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കുന്നതിന് ഉറപ്പുളള പ്രത്യാശയുണ്ടായിരിക്കാൻ കഴിയും.
11. (എ) ഈ ദശലക്ഷങ്ങൾ ഒരു സ്ഥാപനത്തിന്റെ ഭാഗമായിത്തീരുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നതെങ്ങനെ? (ബി) ഈ സ്ഥാപനത്തിന്റെ മുഖ്യ ഉദ്ദേശ്യമെന്താണ്?
11 ദശലക്ഷക്കണക്കിനുളള ഈ ആളുകൾ ഓരോരുത്തൻ തന്റെ സ്വന്തം വഴിയിൽ ദൈവത്തെ സേവിക്കുന്ന വെറും സ്വതന്ത്ര ബൈബിൾ വിദ്യാർത്ഥികളല്ല. കീഴ്വഴക്കത്തോടെ യഹോവയുടെ ദൃശ്യസ്ഥാപനത്തിന്റെ ഭാഗമായിത്തീരുന്നവരാണവർ. നാം കണ്ടുകഴിഞ്ഞതുപോലെ ആദ്യം രാജ്യാവകാശികൾ “ഒന്നിച്ചുകൂട്ടപ്പെട്ടു.” ഇപ്പോൾ ഭൗമിക ജീവന്റെ പ്രത്യാശയോടെ ജനതകളിൽനിന്നുളള മററുളളവർ ‘അവരുടെ അടുക്കലേക്കു വരുന്നു.’ (യെശയ്യാവ് 60:4, 5) അവർ “ഏക ഇടയനായ” യേശുക്രിസ്തുവിൻകീഴിൽ “ഏക ആട്ടിൻകൂട്ട”മായി ഒന്നിച്ചുകൂടിയിരിക്കുന്നു. (യോഹന്നാൻ 10:16) അപ്പോസ്തലനായ പത്രോസ് ക്രിസ്ത്യാനികളെ ഒരു ലോകവ്യാപക ‘സഹോദര സമൂഹ’മായി വർണ്ണിച്ചു, പൗലോസാകട്ടെ അവർ തങ്ങളെത്തന്നെ ഒററപ്പെടുത്തരുതെന്നും മറിച്ച് അവർ ‘കൂടിവരണമെന്നും’ ദിവ്യനീതിനിർവഹണത്തിന്റെ നാൾ അടുത്തുവരുമ്പോൾ അത് അധികമധികമായി ചെയ്യേണ്ടതാണെന്നും അവരെ ഉദ്ബോധിപ്പിച്ചു. (1 പത്രോസ് 5:9; എബ്രായർ 10:23-25) അതുവഴി ഏതു മഹത്തായ ഉദ്ദേശ്യത്തിനുവേണ്ടി ഈ സ്ഥാപനം നിലകൊളളുന്നുവോ ആ ഉദ്ദേശ്യത്തിൽ പങ്കുചേരാൻ അവർ ശക്തീകരിക്കപ്പെടുകയും സജ്ജരാക്കപ്പെടുകയും ചെയ്യുന്നു. അതെന്താണ്? യഹോവയുടെ നാമത്തെ മഹിമപ്പെടുത്തുക എന്നത് തന്നെ.—1 പത്രോസ് 2:9; യെശയ്യാവ് 12:4, 5.
ചെയ്യപ്പെടേണ്ട ഒരു വേല
12. (എ) നാം എല്ലാവരും പങ്കെടുക്കേണ്ട വേല യേശു സൂചിപ്പിച്ചതെങ്ങനെ? (ബി) അതെത്ര പ്രധാനമാണ്, എന്തുകൊണ്ട്?
12 യഹോവയുടെ സ്ഥാപനവുമായി ബന്ധത്തിൽവരുന്ന എല്ലാവരും പെട്ടെന്നുതന്നെ അതിലെ സകല അംഗങ്ങളും വേലക്കാരാണ് എന്ന് തിരിച്ചറിയുന്നു. യേശുക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് അവരെല്ലാവരും തീക്ഷ്ണതയുളള ദൈവരാജ്യപ്രഘോഷകരാണ്. ആ രാജ്യമാണ് യഹോവയുടെ നാമം സംസ്ഥാപിക്കുന്നതിനുളള മാർഗ്ഗം. യേശുതന്നെ ഇപ്രകാരം പറഞ്ഞു: “ഞാൻ ദൈവരാജ്യ സുവാർത്ത ഘോഷിക്കേണ്ടതാകുന്നു, എന്തുകൊണ്ടെന്നാൽ അതിനായി ഞാൻ അയയ്ക്കപ്പെട്ടു.” (ലൂക്കോസ് 4:43) മററുളളവർ തങ്ങളുടെ ജീവിതത്തെ ദൈവേഷ്ടം ചെയ്യുന്നതിനെ ചുററിപ്പററി കെട്ടുപണിചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പററി യേശു ഉത്സാഹപൂർവം സംസാരിച്ചു. താൻ ചെയ്തുകൊണ്ടിരുന്ന അതേ വേല ചെയ്യാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. നാം ജീവിക്കുന്ന ഈ കാലത്തെപ്പററി “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി മുഴുനിവസിതഭൂമിയിലും പ്രസംഗിക്കപ്പെടും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14) ഇന്ന് നമ്മിലേതൊരാൾക്കും ചെയ്യാൻ കഴിയുന്ന ഏററം സുപ്രധാനമായ വേല ഇതാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അതുവഴി നാം യഹോവയാം ദൈവത്തിന്റെ തികച്ചും ഉചിതമായ പരമാധികാരം ഉയർത്തിപ്പിടിക്കുന്നു, മുഴു സൃഷ്ടിയുടെയും ക്ഷേമം അതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വേലയിൽ മുഴുഹൃദയത്തോടെ ഏർപ്പെടുകവഴി യഹോവയാം ദൈവത്തിന്റെ സമൃദ്ധമായ അനർഹദയയോടുളള നമ്മുടെ വിലമതിപ്പ് നാം പ്രകടമാക്കുന്നു. അതുവഴി അടുത്തുവരുന്ന മഹോപദ്രവത്തെ അതിജീവിക്കുന്നത് സാദ്ധ്യമാക്കുന്ന ഏക വഴി പ്രയോജനപ്പെടുത്തുന്നതിന് നാം സഹമനുഷ്യരെ സഹായിക്കുകയും ചെയ്യുന്നു.—1 തിമൊഥെയോസ് 4:15, 16 താരതമ്യപ്പെടുത്തുക.
13. (എ) യെശയ്യാവ് 60:17-ൽ യഹോവയുടെ സ്ഥാപനത്തിന് എന്ത് അവസ്ഥകൾ മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു? (ബി) അതു പർണ്ണമായി അനുഭവിക്കുന്നതിന് നാം എന്തു ചെയ്യേണ്ടതുണ്ട്? (സി) അങ്ങനെ ചെയ്യുന്നവരുടെ മുമ്പാകെ എന്തു ഭാവി പ്രതീക്ഷയുണ്ട്?
13 യഹോവയുടെ സ്ഥാപനത്തിനുളളിൽ അവർ കാണുന്ന ചുററുപാടുകൾ അവരുടെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. യെശയ്യാവിലൂടെ യഹോവ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ സമാധാനത്തെ നിനക്ക് മേൽവിചാരകൻമാരും നീതിയെ നിനക്ക് ജോലി നിയോഗിച്ചുതരുന്നവരും ആക്കും.” (യെശയ്യാവ് 60:17) അവരുടെയിടയിൽ പ്രാബല്യത്തിലിരിക്കുന്ന സമാധാനം വെറുമൊരു സിദ്ധാന്തമല്ല, അതൊരു യാഥാർത്ഥ്യമാണ്, ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഒരു ഫലം തന്നെ. ഒരു വ്യക്തി സ്ഥാപനത്തോടു സഹവസിക്കുന്നതിനാൽ മാത്രം ആ സമാധാനം പൂർണ്ണമായ അളവിൽ ആസ്വദിക്കുന്നുവെന്ന് ഇതിനർത്ഥമില്ല. അയാൾ വ്യക്തിപരമായി “സമാധാനത്തിനും പരസ്പരം ആത്മീയമായി കെട്ടുപണിചെയ്യുന്നതിനും ആവശ്യമായ കാര്യങ്ങൾ അന്വേഷിക്കാൻ” പഠിക്കണം. (റോമർ 14:19) മററുളളവരുടെ അപൂർണ്ണതകളെ അഭിമുഖീകരിക്കുന്നതിൽ ദൈവികജ്ഞാനം പ്രകടമാക്കാൻ, ദീർഘക്ഷമയുടെയും ആത്മനിയന്ത്രണത്തിന്റെയും തെളിവ് നൽകാൻ, ദൈവം അയാളോടു ക്ഷമിക്കുന്നതുപോലെ മററുളളവരോട് ക്ഷമിക്കാൻ, അയാൾ പഠിക്കേണ്ടിയിരിക്കുന്നു. അതെ അയാളും ‘സമാധാനം ഉണ്ടാക്കേണ്ടിയിരിക്കുന്നു.’ (യാക്കോബ് 3:17, 18; ഗലാത്യർ 5:22, 23; കൊലോസ്യർ 3:12-14) അങ്ങനെ ചെയ്യുന്നവർ “സന്തുഷ്ട ദൈവ”മായ യഹോവയുടെ സേവനത്തിന് അർപ്പിതരായവരുടെ ഇപ്പോൾ രൂപംകൊണ്ടുകൊണ്ടിരിക്കുന്ന “ശക്തമായ ജനതയുടെ” ഭാഗമായിരിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. (1 തിമൊഥെയോസ് 1:11) സാത്താനെ ഭരണാധിപനായി അംഗീകരിച്ചു കീഴ്പെട്ടിരിക്കുന്ന ഈ മുഴുലോകത്തിനുമെതിരെ യഹോവ തന്റെ ന്യായവിധി നിർവഹിക്കുമ്പോൾ ജീവനോടെ സംരക്ഷിക്കപ്പെടുന്നത് ഈ “ജനത”യിലെ അംഗങ്ങൾ ആയിരിക്കും.
[അധ്യയന ചോദ്യങ്ങൾ]