നശിപ്പിക്കപ്പെട്ട ഒരു ലോകം
അധ്യായം 6
നശിപ്പിക്കപ്പെട്ട ഒരു ലോകം
1. (എ) മുമ്പെന്നെങ്കിലും മനുഷ്യവർഗ്ഗം ലോകനാശത്തെ അഭിമുഖീകരിച്ചിട്ടുണ്ടോ? (ബി) അതു സംബന്ധിച്ച മുന്നറിയിപ്പിനെ നോഹ പുച്ഛിച്ചു തളളാഞ്ഞതിൽ നാം നന്ദിയുളളവരായിരിക്കേണ്ടതെന്തുകൊണ്ട്?
മുമ്പൊരിക്കൽ ലോകനാശം ആസന്നമായിരുന്നു. ഒരു ആഗോള പ്രളയത്തെ സംബന്ധിച്ച ദൈവത്തിന്റെ മുന്നറിയിപ്പ് പുച്ഛിച്ചു തളളാഞ്ഞ ഒരു മനുഷ്യൻ തങ്ങളുടെ പൂർവികർക്കിടയിൽ ഉണ്ടായിരുന്നു എന്നതിൽ രാഷ്ട്രങ്ങളിലെ ജനങ്ങൾക്ക് നന്ദിയുളളവരായിരിക്കാൻ കഴിയും. നോഹ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്തതിനാൽ അവനും അവന്റെ ഭാര്യയും മൂന്നു പുത്രൻമാരും അവരുടെ ഭാര്യമാരും അതിജീവിച്ചു. നാമെല്ലാം അവരുടെ പിൻഗാമികളാണ്.—ഉൽപ്പത്തി 10:1, 32.
2. ദൈവം ആ ലോകത്തെ നശിപ്പിച്ചതെന്തുകൊണ്ട്?
2 ഭൂമി അക്രമം കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നു കണ്ടതിനാലായിരുന്നു ദൈവം ആ ലോകത്തെ നശിപ്പിച്ചത്. “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത പെരുകിയിരുന്നു.” (ഉൽപ്പത്തി 6:3, 5, 13) അവസ്ഥകൾ നമ്മുടെ ഇരുപതാം നൂററാണ്ടിലേതിനോട് വളരെ സാമ്യമുളളതായിരുന്നു.
3. അവസ്ഥ അത്ര വഷളാകാൻ ഇടയാക്കിയത് എന്തായിരുന്നു?
3 നോഹയുടെ നാളിൽ സാഹചര്യം ഇത്ര ഗുരുതരമായിത്തീരാൻ ഇടയാക്കിയതെന്തായിരുന്നു? സുപ്രധാനമായ ഒരു ഘടകം ഉൽപ്പത്തി 6:2-ൽ വെളിപ്പെടുത്തിയിരിക്കുന്നു. അത് ഇപ്രകാരം പറയുന്നു: “സത്യദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുളളവരെന്നു കണ്ടിട്ട് തങ്ങൾക്ക് ബോധിച്ച ഏവരേയും ഭാര്യമാരായി എടുത്തു.” എന്നാൽ അതിൽ എന്തായിരുന്നു തെററ്? കൊളളാം, ഇവർ വിവാഹിതരാകാൻ തീരുമാനിച്ച വെറും മനുഷ്യരായിരുന്നില്ല. ഈ “സത്യദൈവത്തിന്റെ പുത്രൻമാർ” ഭൂമിയിലെ സുന്ദരികളായ സ്ത്രീകളെയും വിവാഹജീവിതത്തിന്റെ ഉല്ലാസങ്ങളെയും നിരീക്ഷിക്കുകയും മാനുഷരൂപം കൈക്കൊളളുകയും ചെയ്ത ദൂതൻമാർ, ആത്മവ്യക്തികൾ, ആയിരുന്നു. (ഇയ്യോബ് 1:6 താരതമ്യംചെയ്യുക.) അവർ മാനുഷശരീരമെടുത്തതും വിവാഹം ചെയ്തതും ദൈവത്തോടുളള അനുസരണക്കേടിന്റെ പ്രവൃത്തികളായിരുന്നു. അവർ “തങ്ങളുടെ ഉചിതമായ വാസസ്ഥലം ഉപേക്ഷിച്ചു”പോന്നു എന്നും സ്ത്രീകളുമായുളള അവരുടെ ബന്ധം “അസ്വാഭാവിക”മായ ഒരു വൈകൃതമായിരുന്നുവെന്നും തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. (യൂദാ 6, 7; 1 പത്രോസ് 3:19, 20) അവരുടെ സങ്കര സന്തതികൾ അസാധാരണ വലിപ്പമുളളവരായിരുന്നു. അവർ കലഹക്കാരായിരുന്നതിനാൽ അവർ നെഫിലീം അല്ലെങ്കിൽ “വീഴിക്കുന്നവർ” എന്ന് വിളിക്കപ്പെട്ടു.—ഉൽപ്പത്തി 6:4.
4. (എ) നോഹക്ക് ദൈവത്തിന്റെ പ്രീതി ലഭിച്ചതെന്തുകൊണ്ട്? (ബി) ജീവൻ സംരക്ഷിക്കുന്നതിന് എന്തു സജ്ജീകരണങ്ങൾ ചെയ്യപ്പെട്ടു?
4 ആ ദുഷിച്ച ലോകത്തിൻ മദ്ധ്യേ ജീവിക്കുകയായിരുന്നെങ്കിലും നോഹ യഹോവയുടെ മുമ്പിൽ കൃപ കണ്ടെത്തി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “നോഹ നീതിമാനായ ഒരു മനുഷ്യനായിരുന്നു.” ഏദനിൽ ഉന്നയിക്കപ്പെട്ട വിവാദ വിഷയം അവനറിയാമായിരുന്നു; അവൻ കുററമില്ലാത്തവനും “നിഷ്ക്കളങ്കനുമെന്ന്” തെളിയിച്ചു. (ഉൽപ്പത്തി 6:8, 9; യെരൂശലേം ബൈബിൾ) നോഹയെയും അവന്റെ കുടുംബത്തെയും കൂടാതെ എല്ലാ വർഗ്ഗത്തിലുംപെട്ട കരമൃഗങ്ങളെയും പറക്കുന്ന ജന്തുക്കളെയും ജീവനോടെ സംരക്ഷിക്കുന്നതിന് ഒരു പെട്ടകം, ഒരു വലിയ പെട്ടിപോലുളള ഒരു കെട്ടിടം, പണിയാൻ യഹോവ നോഹക്ക് നിർദ്ദേശം നൽകി. ദൈവം ഇപ്രകാരം വിശദീകരിച്ചു: “ആകാശത്തിൻകീഴുളള സകല ജഡത്തെയും നശിപ്പിക്കാൻ ഞാൻ ഭൂമിയിൽ ഒരു പ്രളയം വരുത്തുകയാകുന്നു; ഭൂമിയിലുളളതൊക്കെയും നശിക്കും.” (ഉൽപ്പത്തി 6:13-17) ജ്ഞാനപൂർവം നോഹ ദൈവത്തെ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്തു.
5. പ്രളയം എത്ര വ്യാപകമായിരുന്നു?
5 ബൈബിളിലെ വിശദമായ കാലഗണന സൂചിപ്പിക്കുന്നതനുസരിച്ച് പൊ. യു. മു. 2370-ലാണ് പ്രളയം ഉണ്ടായത്. അത് നമ്മുടെ നാൾ വരെയുളള മാനവചരിത്രത്തിലെ ഏററം വലിയ വിപത്തായിരുന്നു. “ആകാശത്തിൻകീഴെല്ലാമുളള എല്ലാ ഉയർന്ന പർവതങ്ങളും മൂടിപ്പോകാൻ” തക്കവണ്ണം അത്ര വിപുലമായിരുന്നു അത്. (ഉൽപ്പത്തി 7:19) “പ്രളയം മുഖാന്തരം അന്നത്തെ ലോകം നശിപ്പിക്കപ്പെട്ടു.” (2 പത്രോസ് 3:6) എന്നാൽ ആരെങ്കിലും ചോദിച്ചേക്കാം, ‘ഏററം ഉയർന്ന പർവതം പോലും വെളളത്താൽ മൂടപ്പെട്ടുവെങ്കിൽ ആ വെളളമെല്ലാം ഇപ്പോൾ എവിടെ?’ പ്രകടമായും അത് ഇവിടെ ഭൂമിയിൽത്തന്നെ ഉണ്ട്.
6. പ്രളയത്തിനു ശേഷം ആ വെളളമെല്ലാം എവിടെപ്പോയി?
6 നോഹയുടെ നാളിലെ ഏതെങ്കിലും പർവതം എവറസ്ററ് കൊടുമുടിയോളം ഉയരമുളളതായിരുന്നു എന്ന് ബൈബിൾ പറയുന്നില്ല എന്ന് നാം തിരിച്ചറിയണം. പല പർവതങ്ങളും കഴിഞ്ഞ കാലത്ത് ഇന്നത്തേതിലും ഉയരം കുറഞ്ഞവയായിരുന്നുവെന്നും ചിലത് കടലിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നു വന്നവയാണെന്നും ശാസ്ത്രജ്ഞൻമാർ പറയുന്നു. കൂടാതെ ഒരു കാലത്ത് സമുദ്രങ്ങൾ ഇന്നത്തേതിലും ചെറുതും ഭൂഖണ്ഡങ്ങൾ ഇന്നത്തേതിലും വലുതും ആയിരുന്നു എന്നും ആളുകൾ വിശ്വസിക്കുന്നു. സമുദ്രത്തിനടിയിലേക്ക് ദീർഘദൂരം നീണ്ടുകിടക്കുന്ന നദീതടങ്ങളാണ് ഇതിനുളള തെളിവ്. ഇന്നത്തെ അവസ്ഥയെക്കുറിച്ച് 1945 ജനുവരി ലക്കം നാഷനൽ ജോഗ്രാഫിക് മാസിക ഇപ്രകാരം റിപ്പോർട്ട് ചെയ്തു: “സമുദ്രനിരപ്പിനു മുകളിലുളള ഭൂമിയുടെ വ്യാപ്തത്തിന്റെ പത്തുമടങ്ങുണ്ട് സമുദ്രത്തിലെ വെളളത്തിന്റെ വ്യാപ്തം. കരഭൂമി മുഴുവൻ കടലിൽ നിരത്തിയിടുകയാണെങ്കിൽ ഒന്നര മൈൽ ആഴമുളള വെളളം ഭൂമിയെ മൂടും.” അതുകൊണ്ട് പ്രളയജലം ഭൂമിയിൽ പതിച്ചശേഷം എന്നാൽ പർവതങ്ങൾ ഉയർന്നു വരികയോ കരയിൽനിന്ന് ജലം വാർന്ന് പോകാൻ തക്കവണ്ണം സമുദ്ര തടങ്ങൾ താഴുകയോ ധ്രുവപ്രദേശങ്ങളിൽ മഞ്ഞുമലകൾ ഉയരുകയോ ചെയ്യുന്നതിനു മുമ്പ് ബൈബിൾ പറയുന്നതുപോലെ “എല്ലാ ഉയർന്ന പർവതങ്ങളെയും” മൂടാൻ മതിയായ വെളളം ഭൂമിയിലുണ്ടായിരുന്നു.—ഉൽപ്പത്തി 7:17-20; 8:1-3; സങ്കീർത്തനം 104:8, 9 താരതമ്യം ചെയ്യുക.
7, 8. ബൈബിൾ കൂടാതെ പ്രളയത്തെ സംബന്ധിച്ച എന്തു രേഖയാണുളളത്?
7 അത്ര ഭയാനകമായ ഒരു ആഗോള പ്രളയം അതിനെ അതിജീവിച്ചവരുടെമേൽ ഒരിക്കലും മറക്കാനാവാത്ത ഒരു ധാരണ ഉളവാക്കിയിരിക്കണം. ഭാവി തലമുറകളോട് അതേപ്പററി പറയപ്പെടും. എല്ലാ ജനതകളും പ്രളയത്തെ അതിജീവിച്ച ആ ഒരു കൂട്ടം ആളുകളുടെ പിൻതലമുറക്കാരാണ് എന്ന് ബൈബിൾ പ്രസ്താവിക്കുന്നതുകൊണ്ട് ആ വിപത്തിന്റെ ആദ്യകാല സ്മരണകളുടെ തെളിവുകൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും കാണാൻ പ്രതീക്ഷിക്കുന്നത് തികച്ചും ന്യായമാണ്. എന്നാൽ വസ്തുത ഇതാണോ? അതെ, തീർച്ചയായും!
8 പ്രളയത്തെ അതിജീവിച്ചവരുടെ സന്തതികൾ വിദൂരദേശങ്ങളിലേക്ക് മാറി പാർക്കുകയും കാലം കടന്നുപോകയും ചെയ്തപ്പോൾ അതേസംബന്ധിച്ച വിശദാംശങ്ങൾ വികലമായിത്തീരുകയും അതു പ്രാദേശിക മതചിന്തയുടെ ഭാഗമായിത്തീരുകയും ചെയ്തു. എന്നാൽ ലോകത്തിലെല്ലായിടത്തുംതന്നെ പ്രാകൃത മനുഷ്യർക്കിടയിലെ ഐതിഹ്യങ്ങളിൽ മനുഷ്യവർഗ്ഗത്തെ നശിപ്പിക്കുകയും ഏതാനും പേരെ മാത്രം സംരക്ഷിക്കുകയും ചെയ്ത ഒരു പ്രളയത്തെ സംബന്ധിച്ച ഐതിഹ്യമുണ്ട് എന്നത് ഒരു വെറും യാദൃച്ഛിക സംഗതിയല്ല. ഇതിനെ സംബന്ധിച്ചുളള ഓർമ്മ മെസപ്പൊത്താമ്യയിലും ഏഷ്യയുടെ ഇതര ഭാഗങ്ങളിലും ആസ്ട്രേലിയായിലും പസഫിക് ദ്വീപുകളിലും വടക്കും തെക്കും അമേരിക്കാകളിലെ നിരവധി ഇൻഡ്യൻ വംശജർക്കിടയിലും പുരാതന ഗ്രീക്കുകാരുടെയും റോമാക്കാരുടെയും സ്കാൻഡിനേവിയാക്കാരുടെയും ഇടയിൽ പറഞ്ഞു വരുന്ന കഥകളിലും ആഫ്രിക്കൻ വർഗ്ഗക്കാർക്കിടയിലും കണ്ടുവരുന്നു. ഈ വിവരണങ്ങളിൽ പലതും മനുഷ്യരോടൊപ്പം ഒരു കപ്പലിൽ മൃഗങ്ങളും സംരക്ഷിക്കപ്പെട്ടതായി പറയുന്നു. ബൈബിൾ വിവരണത്തോട് സമാനമായി പ്രളയം ശമിച്ചതെപ്പോഴെന്നറിയാൻ പക്ഷികളെ പുറത്തേക്ക് അയച്ചതിനെപ്പററിയും ചില വിവരണങ്ങൾ പറയുന്നു. (ഉൽപ്പത്തി 7:7-10; 8:6-12 താരതമ്യം ചെയ്യുക.) മററ് യാതൊരു പുരാതന സംഭവവും ഇത്രയും വിപുലമായി അനുസ്മരിക്കപ്പെടുന്നില്ല.
9. എന്ത് ആചാരങ്ങൾ നോഹയുടെ കലണ്ടറിലെ “രണ്ടാം മാസത്തെ” സംഭവങ്ങളുടെ ഓർമ്മ പ്രതിഫലിപ്പിക്കുന്നു?
9 പ്രളയത്തോട് ബന്ധപ്പെട്ട ചരിത്രപരമായ വിശദാംശങ്ങൾ നമ്മുടെ നാളിൽപ്പോലുമുളള ചില ആചാരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. എങ്ങനെ? കൊളളാം, “രണ്ടാം മാസത്തിൽ മാസത്തിന്റെ പതിനേഴാം തീയതി” പ്രളയം ആരംഭിച്ചുവെന്ന് ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു. ആ “രണ്ടാം മാസം” നമ്മുടെ കലണ്ടറിലെ ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതിയും നവംബർ മാസത്തിന്റെ ആദ്യ പകുതിയും ചേർന്നുളളതാണ്. (ഉൽപ്പത്തി 7:11) ലോകവ്യാപകമായി അനേകം ജനതകൾ ആണ്ടുവട്ടത്തിന്റെ ആ ഭാഗത്ത് മരിച്ചവരുടെ ദിനം അല്ലെങ്കിൽ പൂർവ്വികരുടെ തിരുനാൾ ആഘോഷിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധാർഹമാണ്. എന്തുകൊണ്ടാണ് അപ്പോൾ ആഘോഷിക്കുന്നത്? എന്തുകൊണ്ടെന്നാൽ ഈ ആചാരങ്ങൾ പ്രളയം മൂലമുണ്ടായ ഒരു നാശത്തിന്റെ ഓർമ്മയെ പ്രതിഫലിപ്പിക്കുന്നു. a
10. പ്രളയത്തെ സംബന്ധിച്ച ബൈബിൾ വിവരണം ഏററം ആശ്രയയോഗ്യവും വ്യക്തിപരമായി ഏററം മൂല്യവത്തും ആയിരിക്കുന്നതെന്തുകൊണ്ട്?
10 എന്നിരുന്നാലും സംഭവിച്ച സംഗതികളെപ്പററിയുളള കൃത്യമായ സാക്ഷ്യമുളളത് ബൈബിളിൽ തന്നെയാണ്. നോഹ കാണുകയും അനുഭവിക്കുകയും ചെയ്തത് പിൽക്കാലത്ത് ബൈബിളിന്റെ ഭാഗമായിത്തീർന്നു. നൂററാണ്ടുകൾക്കുശേഷം യെശയ്യാപ്രവാചകനിലൂടെ സംസാരിക്കുകയിൽ ദൈവം തന്നെ “നോഹയുടെ വെളളങ്ങളെ” പരാമർശിച്ചു. (യെശയ്യാവ് 54:9) ദൈവത്തിന്റെ ആദ്യജാതപുത്രൻ നോഹയുടെ നാളിലെ സംഭവങ്ങൾ നിരീക്ഷിച്ചു. പിൽക്കാലത്ത് അവൻ, യേശുക്രിസ്തു, ഭൂമിയിലായിരുന്നപ്പോൾ ഒരു ചരിത്ര വസ്തുത എന്ന നിലയിൽ പ്രളയത്തെപ്പററി സംസാരിക്കുകയും അന്ന് അത്രയധികം ആളുകൾ മരണമടഞ്ഞത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കുകയും ചെയ്തു.
“അവർ ശ്രദ്ധിച്ചില്ല”
11. ജലപ്രളയത്തിൽ ഇത്രയധികം ആളുകൾ നശിപ്പിക്കപ്പെട്ടതെന്തുകൊണ്ട്?
11 നോഹയുടെ കുടുംബം ഒഴികെ മറെറല്ലാവരും അക്രമപ്രവർത്തനങ്ങൾ ചെയ്തിരുന്നുവെന്ന് യേശു പറഞ്ഞില്ല. പകരം അവൻ പറഞ്ഞു: “ജലപ്രളയത്തിനു മുമ്പുളള കാലത്ത് നോഹ പെട്ടകത്തിൽ കയറിയ നാൾ വരെ അവർ തിന്നും കുടിച്ചും പുരുഷൻമാർ വിവാഹം കഴിച്ചും സ്ത്രീകളെ വിവാഹത്തിന് കൊടുത്തും പോന്നു; ജലപ്രളയം വന്ന് എല്ലാവരെയും നീക്കിക്കളയുവോളം അവർ ശ്രദ്ധിച്ചില്ല; മനുഷ്യപുത്രന്റെ [യേശുക്രിസ്തുവിന്റെ] സാന്നിദ്ധ്യവും അങ്ങനെ തന്നെ ആയിരിക്കും.”—മത്തായി 24:37-39.
12. അവർ ‘ശ്രദ്ധിക്കാഞ്ഞത്’ അത്ര ഗൗരവമുളള സംഗതിയായിരുന്നത് എന്തുകൊണ്ട്?
12 മിതമായ തോതിൽ തിന്നതും കുടിച്ചതും അല്ലെങ്കിൽ മാന്യമായി വിവാഹം കഴിച്ചതും അവരെ സംബന്ധിച്ചിടത്തോളം തെററായിരുന്നില്ല. എന്നാൽ ഒരു ആഗോള നാശത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചപ്പോഴും വ്യക്തിപരമായ അനുധാവനങ്ങളിൽ അവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചത് വാസ്തവത്തിൽ അവർ നോഹയെയും ആരുടെ ദൂത് നോഹ പ്രഖ്യാപിച്ചോ ആ യഹോവയാം ദൈവത്തെയും അവർ വിശ്വസിച്ചില്ല എന്ന് പ്രകടമാക്കി. അവർ വിശ്വസിച്ചിരുന്നെങ്കിൽ അതിജീവനം എങ്ങനെ സാദ്ധ്യമാണ് എന്ന് അവർ താൽപ്പര്യപൂർവം അന്വേഷിക്കുകയും ആ നിബന്ധനകളിൽ എത്തിച്ചേരാൻ തിരക്കോടെ നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അന്നത്തെ വ്യാപകമായ അക്രമപ്രവർത്തനങ്ങൾ തടയാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന് ഒരുപക്ഷേ പലരും സമ്മതിച്ചു. എന്നാൽ ഒരു ആഗോള പ്രളയം ഒട്ടും തന്നെ സാദ്ധ്യതയില്ലാത്ത ഒരു സംഗതിയായി അവർക്ക് തോന്നി. അതുകൊണ്ട് യേശു പ്രസ്താവിച്ച പ്രകാരം, “ജലപ്രളയം വന്ന് എല്ലാവരെയും നീക്കിക്കളയുവോളം [നോഹയിലൂടെയുളള ദൈവത്തിന്റെ ദൂത്] അവർ ശ്രദ്ധിച്ചില്ല.” നമുക്കുവേണ്ടി ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമായി അതു രേഖപ്പെടുത്തപ്പെട്ടു.
13. (എ) മുൻകൂട്ടി പറയപ്പെട്ടപ്രകാരം ക്രിസ്തു അദൃശ്യമായി സാന്നിദ്ധ്യവാനാണ് എന്നു പറയുമ്പോൾ അനേകർ എങ്ങനെ പ്രതികരിക്കുന്നു, എന്തുകൊണ്ട്? (ബി) അവർ എന്ത് അവഗണിച്ചുകളയുന്നു എന്നാണ് പത്രോസ് പറയുന്നത്?
13 നിശ്വസ്ത അപ്പോസ്തലനായ പത്രോസും ഇപ്രകാരം എഴുതിയപ്പോൾ അതുപോലെ ഒരു മുന്നറിയിപ്പ് മുഴക്കി: “‘വാഗ്ദത്തം ചെയ്യപ്പെട്ട അവന്റെ സാന്നിദ്ധ്യമെവിടെ? എന്തിന്, നമ്മുടെ പിതാക്കൻമാർ മരണത്തിൽ നിദ്രകൊണ്ടനാൾ മുതൽ സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നെ ഇരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് സ്വന്ത മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യനാളുകളിൽ [നാം ഇപ്പോൾ ആയിരിക്കുന്ന കാലത്ത്] വരും.” തങ്ങൾ ആരോടെങ്കിലും കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന് കരുതാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ക്രിസ്തുവിന്റെ സാന്നിദ്ധ്യവും ഭക്തികെട്ട ഒരു ജീവിതഗതി പിൻപററുന്നവർക്ക് അത് എന്തർത്ഥമാക്കുന്നു എന്നതും അവർ അവരുടെ മനസ്സിൽ നിന്ന് അകററിക്കളയുന്നു. എന്നാൽ പത്രോസ് തുടരുന്നു: “പണ്ടത്തെ ആകാശവും വെളളത്തിൻ മദ്ധ്യേ വെളളത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഭൂമിയും അവന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുളള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ടവരുടെ നാശവും സംഭവിപ്പാനുളള ദിവസത്തിനായി സൂക്ഷിച്ചുമിരിക്കുന്നു എന്നും അവർ മനസ്സോടെ അവരുടെ ശ്രദ്ധയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.”—2 പത്രോസ് 3:3-7.
14. “ദൈവത്തിന്റെ വചനം” സൃഷ്ടിയിങ്കലും നോഹയുടെ നാളിലും നിവൃത്തിയായത് നാം ഇന്ന് ഗൗരവമായി ചിന്തിക്കാനിടയാക്കേണ്ടത് എന്തുകൊണ്ട്?
14 പരിഹസിക്കുന്നവർ “ദൈവത്തിന്റെ വചനം” നിവൃത്തിയേറാതെ പോവുകയില്ല എന്ന വസ്തുതയെ അവഗണിക്കുകയാണ്. അവരുടെ വീക്ഷണത്തെ നിരാകരിക്കുന്നതിന് പത്രോസ് അപ്പോസ്തലൻ സൃഷ്ടിയുടെ സമയത്തേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അപ്പോൾ ദൈവം പറഞ്ഞു: “വെളളങ്ങളുടെ മദ്ധ്യേ ഒരു വിരിവ് ഉണ്ടാകട്ടെ, വെളളങ്ങളും വെളളങ്ങളും തമ്മിൽ ഒരു വേർപിരിവ് ഉണ്ടാകട്ടെ.” ആ പ്രഖ്യാപനം നടത്തിയശേഷം “ദൈവം ഒരു വിരിവ് ഉണ്ടാക്കുകയും വിരിവിനു താഴെയുളള വെളളങ്ങളും വിരിവിനു മുകളിലുളള വെളളങ്ങളും തമ്മിൽ വേർപിരിക്കുകയും ചെയ്തു.” അപ്രകാരം “ദൈവത്തിന്റെ വചനം,” അവന്റെ ഉദ്ദേശ്യപ്രഖ്യാപനം നിവൃത്തിയായി. (ഉൽപ്പത്തി 1:6, 7) നോഹയുടെ നാളിൽ ഒരു പ്രളയം വരുത്താൻ അവൻ കൽപ്പിക്കുകയും “അന്നത്തെ ലോകത്തെ” ആ വെളളത്താൽ നശിപ്പിക്കുകയും ചെയ്തപ്പോഴും അവന്റെ വചനം നിവൃത്തിയായി. ആർക്കും ചെറുത്തുനിൽക്കാനാവാത്ത അതേ വചനത്താലായിരിക്കും ഇന്നത്തെ ഈ ഭക്തികെട്ട വ്യവസ്ഥിതിയുടെമേൽ നാശം വന്നുഭവിക്കുന്നത്.
15. (എ) 2 പത്രോസ് 3:7 ഭൂഗ്രഹം കത്തിനശിക്കും എന്ന് പറയുന്നില്ലാത്തതെന്തുകൊണ്ട്? (ബി) അങ്ങനെയെങ്കിൽ “തീക്കായി സൂക്ഷി”ക്കപ്പെട്ടിരിക്കുന്ന “ആകാശവും” “ഭൂമിയും” എന്താണ്?
15 പ്രളയകാലത്ത് സംഭവിച്ചത് വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു മാതൃകയായിരുന്നു. അന്ന് ഭൂമി നശിപ്പിക്കപ്പെട്ടില്ല, മറിച്ച് ഭക്തികെട്ട മനുഷ്യർ നശിപ്പിക്കപ്പെട്ടു. അപ്പോൾ പിന്നെ “ഇപ്പോഴത്തെ ആകാശവും ഭൂമിയും തീക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു” എന്ന പ്രസ്താവനയാൽ എന്താണ് അർത്ഥമാക്കപ്പെട്ടിരിക്കുന്നത്? (2 പത്രോസ് 3:7; 2:5) കൊളളാം, ഭൗതിക ആകാശങ്ങളിലെ കത്തിക്കാളുന്ന സൂര്യന്റെയും നക്ഷത്രങ്ങളുടെയും മേൽ അക്ഷരീയ തീക്ക് എന്തു ഫലമാണുണ്ടാവുക? കൂടാതെ അക്ഷരീയ ഭൂമിയെ കത്തിച്ചുകളയുന്നത് ഭൂമിയെ ഒരു പറുദീസയാക്കാനുളള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളോട് എങ്ങനെയാണ് യോജിക്കുക? വ്യക്തമായും ഇവിടെ പരാമർശിച്ചിരിക്കുന്ന “ഇപ്പോഴത്തെ ആകാശവും ഭൂമിയും” പ്രതീകാത്മകമായിരിക്കണം. (ഉൽപ്പത്തി 11:1; 1 രാജാക്കൻമാർ 2:1, 2; 1 ദിനവൃത്താന്തം 16:31 ഇവ താരതമ്യം ചെയ്യുക.) “ആകാശം” പൊതു മനുഷ്യവർഗ്ഗത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന ഭരണാധിപൻമാരെയും “ഭൂമി” ഭക്തികെട്ട മനുഷ്യസമുദായത്തെയും പ്രതിനിധാനം ചെയ്യുന്നു. യഹോവയുടെ മഹാദിവസത്തിൽ അവ അഗ്നികൊണ്ട് ദഹിപ്പിക്കപ്പെട്ടാലെന്നവണ്ണം നശിപ്പിക്കപ്പെടും. ദിവ്യ മുന്നറിയിപ്പിനെ പരിഹസിക്കുന്നവർ തങ്ങളുടെ ജീവനെ വളരെ വലിയ അപകടത്തിലാക്കിവയ്ക്കുന്നു.
ദൈവഭക്തിയുളള ആളുകളുടെ രക്ഷ
16. രണ്ട് പത്രോസ് 2:9 പ്രകടമാക്കും പ്രകാരം വിടുതലിനുളള താക്കോൽ എന്താണ്?
16 പ്രളയത്തെ സംബന്ധിച്ചുളള വിവരണം ഇന്നു നാം മനസ്സിൽ പിടിക്കേണ്ട ഒരു ആശയം നാടകീയമായ രീതിയിൽ ചിത്രീകരിക്കുന്നു. അതെന്താണ്? നോഹയുടെ നാളിൽ ദൈവം ചെയ്തതിനെ പരാമർശിച്ചശേഷം പത്രോസ് അപ്പോസ്തലൻ ഇപ്രകാരം പറഞ്ഞവസാനിപ്പിക്കുന്നു: “ദൈവഭക്തിയുളളവരെ പരീക്ഷയിൽ നിന്ന് വിടുവിപ്പാനും നീതികെട്ടവരെ ന്യായവിധി ദിവസത്തിലെ ഛേദനത്തിനായി കാപ്പാനും യഹോവക്കറിയാം.” (2 പത്രോസ് 2:9) അപ്പോൾ വിടുതലിനുളള താക്കോൽ ദൈവഭക്തിയുളള ഒരാളായിരിക്കുക എന്നതാണ്.
17. നോഹ ദൈവഭക്തിയുടെ തെളിവ് നൽകിയതെങ്ങനെ?
17 അതിന്റെ അർത്ഥമെന്താണ്? വ്യക്തമായും നോഹ ദൈവഭക്തിയുളള ഒരു മനുഷ്യനായിരുന്നു. “നോഹ സത്യദൈവത്തോടുകൂടെ നടന്നു.” (ഉൽപ്പത്തി 6:9) യഹോവയുടെ വെളിപ്പെടുത്തപ്പെട്ട ഇഷ്ടത്തോട് ചേർച്ചയിലുളള ഒരു ഗതി അവൻ പിന്തുടർന്നു. അവന് ദൈവത്തോട് വ്യക്തിപരമായ ഒരു അടുത്ത ബന്ധം ഉണ്ടായിരുന്നു. പെട്ടകം പണിതതും എല്ലാ പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ഉളള ജീവജാലങ്ങളെ ശേഖരിച്ചതും അതിബൃഹത്തായ ഒരു വേലയായിരുന്നു. കാത്തിരുന്നു കാണാം എന്ന നിലപാടല്ല നോഹ സ്വീകരിച്ചത്. അവന് വിശ്വാസമുണ്ടായിരുന്നു. “ദൈവം തന്നോടു കൽപ്പിച്ചതുപോലെ തന്നെ നോഹ ചെയ്തു, അങ്ങനെ തന്നെ അവൻ ചെയ്തു.” (ഉൽപ്പത്തി 6:22; എബ്രായർ 11:7) യഹോവയുടെ നീതിയുളള വഴികളെക്കുറിച്ചും ഭക്തികെട്ടവരുടെ നാശത്തെ സംബന്ധിച്ചും ആളുകളെ ഓർമ്മിപ്പിക്കേണ്ടതുണ്ടായിരുന്നു. ഒരു “നീതി പ്രസംഗി” എന്ന നിലയിൽ നോഹ അതും ചെയ്തു.—2 പത്രോസ് 2:5.
18. പ്രളയത്തെ അതിജീവിച്ച ഓരോരുത്തർക്കും അത്തരം ഭക്തി ഉണ്ടായിരിക്കേണ്ടിയിരുന്നത് എന്തുകൊണ്ടാണ്?
18 നോഹയുടെ ഭാര്യയെയും അവന്റെ പുത്രൻമാരെയും അവരുടെ ഭാര്യമാരെയും സംബന്ധിച്ചെന്ത്—അവരിൽനിന്ന് എന്താണ് ആവശ്യപ്പെട്ടിരുന്നത്? നോഹ കുടുംബത്തിന്റെ ശിരസ്സായിരുന്നതിനാൽ ബൈബിൾ വിവരണത്തിൽ പ്രത്യേക ശ്രദ്ധ അവന്റെമേൽ പതിപ്പിച്ചിരിക്കുന്നു, എന്നാൽ മററുളളവരും ദൈവഭക്തിയുളള ആളുകളായിരുന്നിരിക്കണം. എന്തുകൊണ്ട്? തന്റെ പ്രവാചകനായ യെഹെസ്ക്കേലിനോട് സംസാരിക്കയിൽ നോഹ അക്കാലത്തു ജീവിച്ചിരുന്നെങ്കിൽ അവരുടെ പിതാവിന്റെ നീതി പ്രവൃത്തികൾ നിമിത്തം മക്കൾ രക്ഷപെടുകയില്ല എന്നു കാണിക്കാൻ യഹോവ നോഹയുടെ മക്കളുടെ ദൃഷ്ടാന്തം ഉപയോഗിച്ചു. അവർ അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യാൻ തക്കവണ്ണം മുതിർന്നവരായിരുന്നു, അതുകൊണ്ട് അവർ വ്യക്തിപരമായി യഹോവയോടും അവന്റെ നീതിയുളള വഴികളോടുമുളള അവരുടെ ഭക്തി തെളിയിക്കേണ്ടിയിരുന്നു.—യെഹെസ്ക്കേൽ 14:19, 20.
19. അതുകൊണ്ട് നാം എന്തു ചെയ്യേണ്ടിയിരിക്കുന്നു, എങ്ങനെ?
19 ആസന്നമായിരിക്കുന്ന ലോകനാശത്തിന്റെ തീർച്ചയുടെ വീക്ഷണത്തിൽ അതു മനസ്സിൽ അടുപ്പിച്ചു നിറുത്തുന്നതിനും നമ്മളും ദൈവഭക്തിയുളളവരാണെന്ന് തെളിയിക്കുന്നതിനും ബൈബിൾ നമ്മെ ഉത്തേജിപ്പിക്കുന്നു. (2 പത്രോസ് 3:11-13) നോഹയുടെ പിൻഗാമികൾക്കിടയിൽനിന്ന് ബുദ്ധിപൂർവകമായ ആ ഉപദേശം സ്വീകരിക്കുന്നവരും “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കുന്നവരുമായ ആളുകൾ ഇന്ന് ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുണ്ട്.
[അടിക്കുറിപ്പുകൾ]
a ദി വർഷിപ്പ് ഓഫ് ദി ഡെഡ് (ലണ്ടൻ; 1904) കേണൽ ജെ. ഗാർണിയർ രചിച്ചത്, പേജ് 3-8; ലൈഫ് ആൻഡ് വർക്ക് അററ് ദി ഗ്രെയിററ് പിരമിഡ് (എഡിൻബർഗ്; 1867), വാല്യം രണ്ട്, പ്രൊഫസർ സി. പിയാസ്സി സ്മിത്ത് രചിച്ചത്, പേജ് 371-424.
[അധ്യയന ചോദ്യങ്ങൾ]