പിൻപിൽ വിട്ടുകളഞ്ഞതിനുവേണ്ടി വാഞ്ഛിക്കരുത്!
അധ്യായം 22
പിൻപിൽ വിട്ടുകളഞ്ഞതിനുവേണ്ടി വാഞ്ഛിക്കരുത്!
1. (എ) ദൈവത്തിന്റെ വിശ്വസ്ത ദാസൻമാർക്ക് എന്തനുഗ്രഹങ്ങൾ ആസന്ന ഭാവിയിൽ ലഭിക്കാനിരിക്കുന്നു? (ബി) എന്നിരുന്നാലും ചിലയാളുകൾ എന്തു ചെയ്തിരിക്കുന്നു?
ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി നാം ദൈവത്തിന്റെ മഹത്തായ പുതിയ വ്യവസ്ഥിതിയുടെ കവാടത്തിങ്കലെത്തിയിരിക്കുന്നുവെന്ന് തെററു പററാനാവാത്തവിധം കാണിച്ചുതരുന്നു. പെട്ടെന്നുതന്നെ ഈ ദുഷ്ടലോകം പൊയ്പ്പോയിരിക്കും, അതോടൊപ്പം അത് ഉളവാക്കിയ ഹൃദയവേദനയും മോഹഭംഗവും സങ്കടവും ഇല്ലാതാകും. ഭൂമി ഒരു പറുദീസയായി മാററപ്പെടും. അവിടെ സത്യദൈവത്തിന്റെ ആരാധകർക്ക് പൂർണ്ണതയുളള മാനുഷജീവൻ എന്നേക്കും ആസ്വദിക്കാൻ കഴിയും. ഈ സംഗതികൾ സംബന്ധിച്ചുളള വാഗ്ദാനങ്ങളുടെ സുനിശ്ചിതത്വം സംബന്ധിച്ച് യഹോവ അപ്പോസ്തലനായ യോഹന്നാനോട് ഇപ്രകാരം പറഞ്ഞു: “എഴുതുക, എന്തുകൊണ്ടെന്നാൽ ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവുമാകുന്നു.” (വെളിപ്പാട് 21:1-5) എന്നാൽ വിചിത്രമെന്ന് തോന്നിയേക്കാമെങ്കിലും ഈ സത്യങ്ങൾ അറിയാവുന്ന ചിലർ താൻ നശിപ്പിക്കാൻപോവുകയാണെന്ന് ദൈവം പറഞ്ഞിരിക്കുന്ന ലോകത്തിന്റെ ജീവിതരീതിയിലേക്ക് പിന്തിരിഞ്ഞുപോകുന്നു. എത്ര സങ്കടകരം! എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്?
2. (എ) അത്തരം ഒരു അനന്തരഫലം ഒഴിവാക്കുന്നതിന് സത്യം പഠിച്ചശേഷം ഒരു വ്യക്തി എന്തു ചെയ്യണം? (ബി) അയാൾ ഇതു ചെയ്യുന്നതിൽ പരാജയപ്പെടുന്നെങ്കിൽ അയാളുടെ ചിന്തയെ എന്തു ഭരിച്ചേക്കാം, എന്തു ഫലത്തോടെ?
2 ദൈവരാജ്യത്തെക്കുറിച്ചും അതു ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുമുളള സുവാർത്ത ആദ്യമായി കേട്ടപ്പോൾ അവർ അതു സന്തോഷപൂർവം സ്വീകരിച്ചു. എന്നാൽ ദൈവവചനത്തെക്കുറിച്ചുളള ഒരുവന്റെ ഗ്രാഹ്യം കൂടുതൽ ആഴമുളളതാക്കിക്കൊണ്ടും സ്വന്തം ജീവിതത്തിൽ അതു പൂർണ്ണമായി ബാധകമാക്കാനുളള മാർഗ്ഗങ്ങൾ ആരാഞ്ഞുകൊണ്ടും ക്രിസ്തീയ പക്വതയിലേക്ക് മുന്നേറുന്നതും പ്രധാനമാണ്. (എബ്രായർ 6:1, 11, 12) വിലമതിപ്പിന്റെ അഭാവം ആരെങ്കിലും ഇതു ചെയ്യുന്നത് അവഗണിക്കാൻ ഇടയാക്കുന്നുവെങ്കിൽ അയാൾ ദൈവത്തെ സേവിക്കുന്നത് ഒരു അമൂല്യ പദവിയായി കരുതുന്നതിൽ തുടരുകയില്ല. അത്തരമൊരു വ്യക്തി ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ഭൗതിക അനുഗ്രഹങ്ങൾക്കുവേണ്ടി അക്ഷമനായിത്തീരുകയും അതേ സമയം ആത്മീയ വളർച്ചക്കുളള തന്റെ ആവശ്യവും ഇപ്പോൾ നാം ചെയ്യാൻ ദൈവം നമുക്കു നൽകിയിരിക്കുന്ന പ്രസംഗവും ശിഷ്യരാക്കലുമാകുന്ന വേലയിൽ നമ്മാലാവോളം പങ്കുപററുന്നതിന്റെ പ്രാധാന്യവും വിലമതിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തേക്കാം. ഭൗതിക വസ്തുക്കൾക്കും ഉല്ലാസമെന്നു തോന്നുന്ന കാര്യങ്ങൾക്കും വേണ്ടിയുളള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിന് അയാൾ കൂടുതൽ കൂടുതൽ സമയം ചെലവഴിച്ചുതുടങ്ങിയേക്കാം. അയാൾ ആത്മീയ താൽപ്പര്യങ്ങൾ രണ്ടാം സ്ഥാനത്ത് വയ്ക്കുന്നു. പൊടുന്നനെ അല്ല, എന്നാൽ കുറേശ്ശെ കുറേശ്ശെ ആയി അയാൾ ലോകത്തിലേക്ക് വഴുതി നീങ്ങുന്നു.—1 തിമൊഥെയോസ് 6:9, 10.
3. (എ) യഹോവയെ ആരാധിക്കാത്തവരെ സുഹൃത്തുക്കളായി തെരഞ്ഞെടുക്കുന്നത് അപകടകരമായിരിക്കുന്നതെന്തുകൊണ്ട്? (ബി) എപ്പോഴാണ് ഒരു വ്യക്തി അത്തരം ആളുകളുമായി എളുപ്പം സഹവാസത്തിലാകുന്നത്?
3 “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കുന്നതിന്, നീതി വസിക്കുന്ന ലോകത്തിൽ ജീവിക്കുന്നതിന്, ആഗ്രഹിക്കുന്നുവെന്ന് ഒരു വ്യക്തി പറഞ്ഞേക്കാം. എന്നാൽ അയാൾ തെരഞ്ഞെടുക്കുന്ന സഹവാസം അയാൾ പറയുന്നതിന് പിൻബലം കൊടുക്കുന്നുണ്ടോ? തീർച്ചയായും എല്ലാ ദിവസവും—ജോലിസ്ഥലത്തും സ്കൂളിലും കടയിൽ പോകുമ്പോഴും വീട്ടിൽ പോലും നാം യഹോവയെ സേവിക്കാത്തവരുമായി ബന്ധപ്പെടേണ്ടിവരുന്നത് നമുക്ക് ഒഴിവാക്കാനാവില്ല. എന്നാൽ ജോലിസ്ഥലത്തെ ഇടവേളകളിൽ, സ്കൂൾ സമയത്തിന് മുൻപും പിൻപും, ഫോൺ ചെയ്യുമ്പോൾ അല്ലെങ്കിൽ സുഹൃത്തുക്കളെ സന്ദർശിക്കുമ്പോൾ, വിശ്രമ വേളകളിൽ, ആരുടെ സഹവാസമാണ് അയാൾ തെരഞ്ഞെടുക്കാറ്? അത് യഥാർത്ഥത്തിൽ ഒരു വ്യത്യാസം ഉളവാക്കുന്നുവോ? ബൈബിൾ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “വഞ്ചിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33) എന്നാൽ എന്താണ് “ചീത്ത സഹവാസങ്ങൾ”? ചിലയാളുകൾ യഹോവയെ ആരാധിക്കാതെ വെറുതെ തങ്ങളുടെ ദൃഷ്ടിയിൽ ശരിയെന്ന് തോന്നുന്നതു മാത്രം ചെയ്യുന്നു എന്നത് എന്തെങ്കിലും വ്യത്യാസം ഉളവാക്കുന്നുവോ? നാം ഇപ്പോൾതന്നെ പഠിച്ചിട്ടുളളതിന്റെ അടിസ്ഥാനത്തിൽ അത്തരം ആളുകൾ “പുതിയ ഭൂമി”യിലേക്ക് അതിജീവിക്കുകയില്ലെന്ന് നമുക്കറിയാം. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിൽ യഹോവയുടെ നിലവാരങ്ങളെ നിസ്സാരീകരിക്കുന്ന ഏതൊരാളും പെട്ടെന്നുതന്നെ താൻ വിട്ടുകളഞ്ഞു എന്ന് വിചാരിച്ച ലോകത്തിൽ വീണ്ടും ചെന്നെത്തിയിരിക്കുന്നതായി കണ്ടെത്തും. എന്നാൽ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾക്ക്, നാം അവയെ ഗൗരവമായി എടുക്കുകയാണെങ്കിൽ, നമ്മെ സംരക്ഷിക്കാൻ കഴിയും.—1 കൊരിന്ത്യർ 10:11.
“നമുക്ക് ഒരു മുന്നറിയിപ്പിനായി എഴുതപ്പെട്ടിരിക്കുന്നു”
4. (എ) യോസേഫിന്റെ മരണശേഷം യിസ്രായേൽ ഈജിപ്ററിൽ ഏതു തരം ജീവിതമാണ് നയിച്ചത്? (ബി) യിസ്രായേൽ ഈജിപ്ററിൽനിന്ന് വിടുവിക്കപ്പെട്ടപ്പോൾ “ഒരു വലിയ സമ്മിശ്രപുരുഷാരം” അവരോട് ചേർന്നതെന്തുകൊണ്ട്? (സി) ആ പ്രാവചനിക നാടകം നമ്മുടെ നാളിൽ എങ്ങനെ നിവൃത്തിയേറിയിരിക്കുന്നു?
4 യഹോവ യിസ്രായേലിനെ ഈജിപ്ററിന്റെ അടിമത്തത്തിൽനിന്ന് വിടുവിച്ചപ്പോൾ അത് അവർക്ക് എന്തോരു ആശ്വാസമായിരുന്നിരിക്കണം! യോസേഫിന്റെ മരണശേഷം അവർ അനുഭവിച്ച ക്രൂരമായ മർദ്ദനം ഈജിപ്ററിലെ ജീവിതം അവർ എറിയപ്പെട്ടിരുന്ന ഒരു തീച്ചൂളപോലെ അവർക്ക് തോന്നാനിടയാക്കിയിരിക്കണം. (പുറപ്പാട് 1:13, 14; ആവർത്തനം 4:20) എന്നാൽ പിന്നീട് യഹോവ ഈജിപ്ററിന്റെമേൽ പത്ത് പ്രഹരങ്ങൾ ഏൽപ്പിച്ചു അല്ലെങ്കിൽ ബാധകൾ വരുത്തി. സത്യദൈവവും ഈജിപ്ററിലെ ദൈവങ്ങളും തമ്മിലുളള വ്യത്യാസം പ്രകടമായി. അതുകൊണ്ട് യിസ്രായേല്യർ ദേശം വിട്ടുപോയപ്പോൾ യിസ്രായേല്യരല്ലാത്ത “ഒരു വലിയ സമ്മിശ്ര പുരുഷാരവും” അവരോടൊപ്പം പോയി, ഇന്ന് “മഹാപുരുഷാരം” ലോകത്തിൽനിന്ന് തങ്ങളെത്തന്നെ വേർപെടുത്തി ആത്മീയ യിസ്രായേലിന്റെ ശേഷിപ്പിനോട് സഹവസിക്കുന്നതുപോലെ തന്നെ. (പുറപ്പാട് 12:38) എന്നാൽ പുറപ്പെട്ടുപോന്ന് താമസിയാതെ തന്നെ പാളയത്തിൽ എന്തു സംഭവിച്ചു?
5. (എ) അവരുടെ വിടുതൽ കഴിഞ്ഞ് ഏറെ താമസിയാതെ അവർ ‘ഈജിപ്ററിലേക്ക് പിന്തിരിഞ്ഞ’തെങ്ങനെ? (ബി) അതു സംഭവിച്ചതെന്തുകൊണ്ട്?
5 ക്രിസ്തുശിഷ്യനായ സ്തേഫാനോസ് ഇപ്രകാരം വിശദീകരിച്ചു: “അവരുടെ ഹൃദയങ്ങളിൽ അവർ ഈജിപ്ററിലേക്ക് പിന്തിരിഞ്ഞു.” ഇത് അവരുടെ വിടുതലിന് ഏതാനും മാസങ്ങൾ മാത്രം കഴിഞ്ഞായിരുന്നു. (പ്രവൃത്തികൾ 7:39, 40) അതിന്റെ തെളിവ് നൽകിയതെന്തായിരുന്നു? അവർ ഒരു സ്വർണ്ണ കാളക്കുട്ടിയെ ഉണ്ടാക്കി—ഈജിപ്ററിൽ അവർക്ക് പരിചിതമായിരുന്നതുപോലെ തന്നെ—എന്നിട്ട് തങ്ങൾ “യഹോവയ്ക്ക് ഒരു ഉത്സവം” ആഘോഷിക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ അവർ ഈജിപ്ററുകാരെ അനുകരിക്കുകയായിരുന്നു. (പുറപ്പാട് 32:1-6) യഹോവ അവരോട് കഠിനമായി കോപിച്ചു. അവരുടെ പെരുമാററം സീനായ് പർവ്വതത്തിങ്കൽവച്ച് അവർക്ക് നൽകപ്പെട്ട നിയമത്തിന് നേരെ വിപരീതമായിരുന്നു. ആയിരക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? അവർക്ക് യഹോവയുടെ കല്പനകൾ അറിയാമായിരുന്നെങ്കിലും അവർ അവയോടും വാസ്തവത്തിൽ സത്യദൈവം തന്നെ അവരെ നയിക്കുകയാണെന്ന വസ്തുതയോടും ഹൃദയത്തിൽ വിലമതിപ്പ് വളർത്തിയെടുത്തില്ലെന്നു സ്പഷ്ടമാണ്.
6. (എ) മരുഭൂമിയിൽ യഹോവ അവർക്കുവേണ്ടി എന്തു കരുതലുകൾ ചെയ്തു? (1 കൊരിന്ത്യർ 10:3, 4) (ബി) ചിലർ ഈജിപ്ററിൽ തങ്ങൾക്കുണ്ടായിരുന്ന കാര്യങ്ങൾക്കുവേണ്ടി ആഗ്രഹിച്ചുതുടങ്ങിയതെന്തുകൊണ്ട്?
6 ഈജിപ്ററു വിട്ടുപോന്നപ്പോൾ യിസ്രായേലും അവരോടുകൂടെ പോയ “സമ്മിശ്ര പുരുഷാരവും” തങ്ങൾ ചെയ്യേണ്ട ശരിയായ സംഗതി അതാണെന്ന് അറിഞ്ഞിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞശേഷവും അവർ വാഗ്ദത്ത നാട്ടിൽ പ്രവേശിച്ചില്ല; അവർക്ക് അപ്പോഴും “പാലും തേനും ഒഴുകുന്ന ദേശത്ത്” ഭവനങ്ങൾ ലഭിച്ചില്ല. ഭൗതികമായി അവർക്കെല്ലാം ഭക്ഷിക്കാൻ വേണ്ടുവോളമുണ്ടായിരുന്നു, കൂടാതെ അവർക്ക് ആത്മീയ സമൃദ്ധിയുമുണ്ടായിരുന്നു. മേഘത്തിന്റെയും അഗ്നിയുടെയും സ്തംഭങ്ങൾ യഹോവ അവരെ നയിക്കുകയാണെന്നുളളതിന് നിരന്തരം തെളിവ് നൽകിക്കൊണ്ടിരുന്നു. ചെങ്കടലിങ്കലും സീനായ് പർവ്വതത്തിങ്കലും വച്ച് അവർ യഹോവയുടെ ശക്തിയുടെ ഭയാനകമായ തെളിവ് കണ്ടിരുന്നു. ന്യായപ്രമാണ ഉടമ്പടി അവർക്ക് ആത്മീയ പോഷണവും നവോൻമേഷവും പ്രദാനം ചെയ്തു. യഹോവയ്ക്ക് പ്രസാദകരമായിരിക്കാൻ തക്കവണ്ണം അവർ തങ്ങളുടെ പെരുമാററത്തിനും ചിന്തയ്ക്കും ആന്തരത്തിനും ക്രമീകരണങ്ങൾ വരുത്തേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊണ്ട് അവർ വ്യക്തിപരമായി ചെയ്യാനുളള കാര്യങ്ങളും അതു പ്രദാനം ചെയ്തു. എന്നാൽ യഹോവ തങ്ങൾക്കുവേണ്ടി ചെയ്തുകൊണ്ടിരുന്നതെല്ലാം വിലമതിക്കുന്നതിനുപകരം ഈജിപ്ററിൽ തങ്ങൾക്കുണ്ടായിരുന്ന ഭൗതിക വസ്തുക്കളെ അവർ ആഗ്രഹിക്കാൻ തുടങ്ങി. സ്വാർത്ഥപരമായ ആഗ്രഹങ്ങൾ പലരെയും നാശത്തിലേക്കു നയിച്ചു.—സംഖ്യാപുസ്തകം 11:4-6, 31-34.
7. (എ) ഒററുകാർ റിപ്പോർട്ടുമായി മടങ്ങിവന്നപ്പോൾ ഈജിപ്ററിലേക്ക് മടങ്ങിപ്പോകുന്നതിനെപ്പററി ആളുകൾ സംസാരിച്ചതെന്തുകൊണ്ട്? (ബി) അനന്തരഫലം എന്തായിരുന്നു? (എബ്രായർ 3:17, 19)
7 താമസിയാതെ വാഗ്ദത്ത ദേശം ഒററു നോക്കുന്നതിന് മോശ ചില പുരുഷൻമാരെ അയച്ചു. മടങ്ങിവന്നപ്പോൾ അത് വാസ്തവത്തിൽ “പാലും തേനും ഒഴുകുന്നതായിരുന്നുവെന്ന്” അവരെല്ലാവരും സമ്മതിച്ചു. എന്നാൽ ആ ഒററുകാരിൽ പത്തുപേർ അവിടത്തെ ആളുകളെ ഭയപ്പെട്ടു, അവരുടെ കോട്ടകെട്ടിയ നഗരങ്ങൾ നിമിത്തവും അവർ ഭയപ്പെട്ടുപോയിരുന്നു. അവർ അവരുടെ മുഴുഹൃദയത്തോടുംകൂടി യഹോവയിൽ ആശ്രയിച്ചില്ല; മററുളളവരുടെ ഹൃദയങ്ങൾ ഭയം കൊണ്ട് വിറയ്ക്കാൻ അവർ ഇടയാക്കുകയും ചെയ്തു. ഒരിക്കൽകൂടി അവരുടെ ചിന്തകൾ ഈജിപ്ററിലേക്ക് മടങ്ങിപ്പോയി, അങ്ങോട്ടു മടങ്ങിപ്പോകുന്നതിനുളള പദ്ധതികളെപ്പററി അവർ സംസാരിച്ചു. അവരുടെ വിശ്വാസരാഹിത്യം മൂലം 20 വയസ്സും അതിലധികവും പ്രായമുണ്ടായിരുന്ന ആ തലമുറ മുഴുവൻ വാഗ്ദത്ത ദേശത്തു പ്രവേശിക്കാൻ കഴിയാതെ മരുഭൂമിയിൽ വച്ച് മരിച്ചു.—സംഖ്യാപുസ്തകം 13:27-33; 14:1-4, 29.
8. (എ) സോദോം നശിപ്പിക്കപ്പെട്ടപ്പോൾ സംരക്ഷിക്കപ്പെടുന്നതിന് ലോത്തും അവന്റെ കുടുംബവും എന്തു ചെയ്യേണ്ടതുണ്ടായിരുന്നു? (ബി) ലോത്തിന്റെ ഭാര്യ ഉപ്പുതൂണായിത്തീർന്നതെന്തുകൊണ്ട്? (സി) അതിൽ നമുക്ക് എന്ത് മുന്നറിയിപ്പിൻ ദൂതാണുളളത്?
8 നാനൂറിലേറെ വർഷങ്ങൾക്കുമുൻപ് അതേ പാഠം മറെറാരു പശ്ചാത്തലത്തിൽ പ്രദീപ്തമാക്കപ്പെട്ടു. അബ്രഹാമിന്റെ സഹോദരപുത്രനായ ലോത്ത് ധാർമ്മികമായി അധഃപതിച്ചതെങ്കിലും ഭൗതികമായി സമ്പന്ന നഗരമായിരുന്ന സോദോമിൽ താമസമാക്കിയിരുന്നു. സോദോമിലെയും സമീപ പ്രദേശങ്ങളിലെയും അധാർമ്മികത വളരെ ഘോരമായിരുന്നതിനാൽ മേലാൽ പണിയപ്പെടാത്തവണ്ണം അതിനെ നശിപ്പിച്ചുകളയാൻ യഹോവ തീരുമാനിച്ചു. ലോത്തിനെയും അവന്റെ കുടുംബത്തേയും വിടുവിക്കാൻ ദൂതൻമാർ അയക്കപ്പെട്ടു. ലോത്ത് തന്റെ ഭാവി മരുമക്കൾക്ക് മുന്നറിയിപ്പ് കൊടുത്തപ്പോൾ അവരുടെ ദൃഷ്ടിയിൽ അയാൾ “തമാശ പറയുന്നവനെപ്പോലെ കാണപ്പെട്ടു.” എന്നാൽ അത് തമാശ ആയിരുന്നില്ല. ഉഷസ്സായപ്പോൾ ദൂതൻമാർ ലോത്തിനെയും കുടുംബത്തെയും നഗരത്തിനു വെളിയിൽ കൊണ്ടുവന്ന് തിരിഞ്ഞുനോക്കാതെ ഓടി രക്ഷപെട്ടുകൊളളുവാൻ അവരോട് പറഞ്ഞു. അവരുടെ ജീവൻ അവരുടെ അനുസരണത്തെ ആശ്രയിച്ചിരുന്നു. ലോത്തും അവന്റെ രണ്ടു പുത്രിമാരും അവരോട് ആവശ്യപ്പെട്ടതുപോലെ ചെയ്യുകയും രക്ഷപെടുകയും ചെയ്തു. എന്നാൽ ലോത്തിന്റെ ഭാര്യക്ക് പിൻപിൽ വിട്ടുപോന്ന വസ്തുക്കളിൽനിന്ന് പിരിഞ്ഞുപോരാൻ മനസ്സില്ലായിരുന്നു എന്ന് പ്രകടമായിരുന്നു. അവൾ തിരിഞ്ഞുനോക്കുകയിൽ ജീവൻ നഷ്ടപ്പെട്ട് ഒരു ഉപ്പുതൂണായിത്തീർന്നു. അതെന്തർത്ഥമാക്കുന്നുവെന്ന് നാം വ്യക്തിപരമായി ഹൃദിസ്ഥമാക്കിയിട്ടുണ്ടോ? നമുക്ക് ആശയം മനസ്സിലാവാൻ വേണ്ടി നമ്മുടെ നാളിൽ പഴയ വ്യവസ്ഥിതിയിൽനിന്ന് ഓടി രക്ഷപെടുന്നതിന്റെ അടിയന്തിരത സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയിൽ യേശു അത് ഉൾപ്പെടുത്തി. ഭൗതിക വസ്തുക്കൾ സംബന്ധിച്ച് അമിതമായി ഉൽക്കണ്ഠപ്പെടുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയിലാണ് യേശു സംക്ഷിപ്തമായി ഇങ്ങനെ പറഞ്ഞത്: “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊളളുക.” (ഉൽപ്പത്തി 19:12-26; ലൂക്കോസ് 17:31, 32) യിസ്രായേല്യരെയും ലോത്തിന്റെ ഭാര്യയെയും കുരുക്കിയ കെണിയിൽനിന്ന് എന്തിന് നമ്മെ രക്ഷിക്കാൻ കഴിയും?
“ഏറെ നല്ല ഒരു സ്ഥലത്തെ എത്തിപ്പിടിക്കൽ”
9. വിശ്വാസം എന്നാലെന്താണ്, നമുക്ക് അതെങ്ങനെ നട്ടുവളർത്താം?
9 തിരിഞ്ഞുനോക്കാൻ സ്വാധീനിക്കപ്പെടുന്നത് ഒഴിവാക്കാൻ മുന്നിലുളളതു സംബന്ധിച്ച് വർദ്ധിച്ചുവരുന്ന വിശ്വാസം നാം വളർത്തിയെടുക്കേണ്ടതാവശ്യമാണ്. “പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണപ്പെടാത്ത കാര്യങ്ങളുടെ പ്രസ്പഷ്ട പ്രകടനം” എന്നാണ് എബ്രായർ 11:1-ൽ വിശ്വാസം നിർവചിക്കപ്പെട്ടിരിക്കുന്നത്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് നാം അവകാശമാക്കുമെന്നുളളതിന് അതൊരു ആധാരം പോലെ, ഒരു ഉറപ്പോ കരാറോ ആണ്. വിശ്വാസം ശക്തമായ തെളിവിൽ അധിഷ്ഠിതമായിരിക്കുന്നു. അതുകൊണ്ട് ഭൗതിക നേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത കാര്യങ്ങളിൽ വിശ്വസിക്കുന്നതിന് നമുക്ക് ശക്തമായ കാരണങ്ങളുണ്ട്. അതു ക്ഷണനേരം കൊണ്ടുണ്ടാകുന്ന വിശ്വാസമോ നല്ലതെന്ന് തോന്നുന്നതുകൊണ്ട് വിശ്വസിക്കാൻ ചായ്വ് കാണിക്കുന്നതിന്റെ ഒരു സംഗതിയോ അല്ല. യഥാർത്ഥ വിശ്വാസമുണ്ടായിരിക്കുന്നതിന് അതിനടിസ്ഥാനമായിരിക്കുന്ന തെളിവുകൾ നാം വ്യക്തിപരമായി പരിചിതമാക്കേണ്ടതുണ്ട്. നാം പഠിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാം ശ്രദ്ധാപൂർവം പരിശോധിക്കുകയും അതിനോട് ഹൃദയംഗമമായ വിലമതിപ്പ് വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.
10. (എ) അബ്രഹാം എങ്ങനെയാണ് തന്റെ വിശ്വാസത്തിന്റെ തെളിവ് നൽകിയത്, എത്ര കാലത്തേക്ക്? (ബി) അവൻ ചെയ്തത് ശരിയായിരുന്നു എന്ന് നമുക്കെങ്ങനെ അറിയാം?
10 അബ്രഹാമിന് അത്തരം വിശ്വാസമുണ്ടായിരുന്നു. തൽഫലമായി യഹോവയിൽനിന്ന് നിർദ്ദേശം ലഭിച്ചപ്പോൾ കൽദയയിലെ ഒരു സമ്പന്ന നഗരമായ ഊർ വിട്ട് അവൻ മുമ്പൊരിക്കലും കണ്ടിട്ടില്ലാതിരുന്ന വിദൂരത്തിലുളള കനാനിലേക്ക് മാറിപ്പാർത്തു. അവിടെ അവൻ സുരക്ഷിതത്വത്തിനുവേണ്ടി ഏതെങ്കിലും നഗര രാജ്യവുമായി ബന്ധപ്പെടാതെ ഒരു പരദേശിയായി പാർത്തു. അവൻ അവിടെ “യഥാർത്ഥ അടിസ്ഥാനങ്ങളുളളതും ദൈവം തന്നെ ശിൽപ്പിയും നിർമ്മാതാവുമായിരിക്കുന്നതുമായ നഗരത്തിനായി [യഹോവയുടെ മശിഹൈക രാജ്യത്തിനായി] കാത്തിരിക്കുകയായിരുന്നു.” അവൻ കൽദയയിലെ ജീവിതം തുടർന്നു കാംക്ഷിച്ചിരുന്നുവെങ്കിൽ അവൻ നിസ്സംശയമായും അവിടേക്ക് മടങ്ങി പോകുമായിരുന്നു. മറിച്ച് അവൻ “ഏറെ നല്ല ഒരു സ്ഥലത്തെ, സ്വർഗ്ഗീയമായ ഒന്നിനെ തന്നെ എത്തിപ്പിടിക്കുകയായിരുന്നു.” (എബ്രായർ 11:8-16) ഏതാനും വർഷത്തേയ്ക്കോ, അല്ലെങ്കിൽ പത്തോ ഇരുപതോ വർഷത്തേക്കുപോലുമോ ആയിരുന്നില്ല അവൻ “ഏറെ നല്ല സ്ഥല”ത്തിനായി എത്തിപ്പിടിച്ചത്. അവൻ ഊർ വിട്ട് 100-ഓ അതിലധികമോ വർഷങ്ങൾ കഴിഞ്ഞ് അവന്റെ മരണം വരെ അവൻ അങ്ങനെ ചെയ്യുന്നതിൽ തുടർന്നു. അവന് വിശ്വാസമുണ്ടെന്ന് അവൻ വെറുതെ പറയുക മാത്രമല്ല ചെയ്തത്; അവൻ തന്റെ പ്രവൃത്തികളിലൂടെ അത് തെളിയിച്ചു. അതിന്റെ ഫലമായി അവന് പ്രതിഫലം ഉറപ്പാക്കപ്പെട്ടിരിക്കുന്നു. അവനെ സംബന്ധിച്ചിടത്തോളം പുനരുത്ഥാന പ്രത്യാശ വളരെ സുനിശ്ചിതമായിരിക്കുന്നതിനാൽ ‘ദൈവത്തിന് അബ്രഹാം ജീവനോടിരിക്കുന്നു’ എന്ന് യേശു പറഞ്ഞു.—ലൂക്കോസ് 20:37, 38; യാക്കോബ് 2:18.
11. തങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് ഇസ്ഹാക്കും യാക്കോബും എങ്ങനെയാണ് തെളിയിച്ചത്?
11 എന്നാൽ അബ്രഹാമിന്റെ പുത്രനായ ഇസ്ഹാക്കിനെയും ഇസ്ഹാക്കിന്റെ പുത്രനായ യാക്കോബിനെയും സംബന്ധിച്ചെന്ത്? അവർ കൽദായ ജീവിത രീതി ഒരിക്കലും അനുഭവിച്ചറിഞ്ഞിരുന്നില്ല. എന്നാൽ അതെങ്ങനെയുളളതാണെന്ന് തങ്ങൾക്കുവേണ്ടിതന്നെ കണ്ടുപിടിക്കുന്നതിനുളള ഒരു കാരണമായി അവർ അതിനെ വീക്ഷിച്ചില്ല. തങ്ങളുടെ മാതാപിതാക്കളിൽനിന്ന് യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ അവർ അതിനെ ഗൗരവമായി എടുത്തു. അവർ അബ്രഹാമിന്റേതുപോലുളള വിശ്വാസം നട്ടുവളർത്തി. അവരും “ഏറെ നല്ല ഒരു സ്ഥലം എത്തിപ്പിടി”ക്കുകയായിരുന്നു. ദൈവം അവരെ സംബന്ധിച്ച് ലജ്ജിച്ചില്ല.—എബ്രായർ 11:9, 16, 20, 21; ഉൽപ്പത്തി 26:24, 25; 28:20-22.
12. ഏശാവിനെയും ദീനായെയും ഗൗരവതരമായ കുഴപ്പത്തിലേക്ക് നയിച്ചതെന്ത്?
12 നേരെ മറിച്ച് യാക്കോബിന്റെ സഹോദരനായ ഏശാവ് ആത്മീയ കാര്യങ്ങളെ വിലമതിച്ചില്ല. അവൻ യഹോവയുടെ ആരാധകരല്ലായിരുന്ന സ്ത്രീകളെ വിവാഹം കഴിച്ചു. വിശുദ്ധ കാര്യങ്ങളെ ഒരു നിധിയായി കണക്കാക്കുന്നതിനുപകരം ഒരു നേരത്തെ ആഹാരത്തിനുവേണ്ടി അവൻ തന്റെ ജൻമാവകാശം വിററു കളഞ്ഞു. (ഉൽപ്പത്തി 25:29-34; 26:34, 35; എബ്രായർ 12:14-17) അവൻ ഉടനടി ശാരീരിക സംതൃപ്തി ആഗ്രഹിച്ച ഒരുവനായിരുന്നു. യാക്കോബിന്റെ മകളായ ദീനയും ഗൗരവതരമായ കുഴപ്പത്തിൽ ചെന്നു ചാടി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൾ പുറജാതികളായ “ദേശത്തിലെ പുത്രിമാരോട്” സഹവസിക്കാനാഗ്രഹിച്ചു.—ഉൽപ്പത്തി 34:1, 2.
13. (എ) ഇന്ന് ലോകത്തിന്റെ ഭാഗമായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ജീവിതം എങ്ങനെയുളളതാണ്? (ബി) അതിലേക്ക് വീണ്ടും ആകർഷിക്കപ്പെടുന്നതിനെതിരെ എന്ത് നമ്മെ സംരക്ഷിക്കും?
13 അബ്രഹാമിനെയും ഇസ്ഹാക്കിനെയും യാക്കോബിനെയും പോലെ നിങ്ങളും വാസ്തവത്തിൽ “ഏറെ നല്ല ഒരു സ്ഥലം,” യഹോവയുടെ മശിഹൈക രാജ്യത്തിൻകീഴിലെ ജീവിതം, “എത്തിപ്പിടി”ക്കാൻ ശ്രമിക്കുകയാണെങ്കിൽ ലോകത്തിലേക്ക് വീണ്ടും ആകർഷിക്കപ്പെടാൻ നിങ്ങളെത്തന്നെ അനുവദിക്കരുത്. ഈ ലോകം നിലനിൽക്കുന്ന യാതൊരു ഭാവിയും വച്ചുനീട്ടുന്നില്ലെന്ന് ഓർക്കുക. “എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കുമിരിക്കുന്നു.” അത് എത്ര സമൃദ്ധമായി സംതൃപ്തിദായകമായ ഒരു ജീവിതമായിരിക്കും!—1 യോഹന്നാൻ 2:17.
[അധ്യയന ചോദ്യങ്ങൾ]
[172-ാം പേജിലെ ചിത്രം]
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊളളുക!