പുനഃസൃഷ്ടിയുടെ ഒരു സമയം
അധ്യായം 13
പുനഃസൃഷ്ടിയുടെ ഒരു സമയം
1. (എ) എന്ത് അത്ഭുതകരമായ അവസരങ്ങൾ “പുതിയ ഭൂമി”യിലേക്കുളള അതിജീവകരെ കാത്തിരിക്കുന്നു? (ബി) എന്നാൽ അത് എന്താവശ്യമാക്കിത്തീർക്കും?
ഈ ദുഷ്ടലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുക എന്നത് ഒരു മഹത്തായ ഭാവി പ്രതീക്ഷയാണ്. ഈ ലോകത്തിലെ അനീതികളിൽനിന്നും അത്യാഗ്രഹത്തിൽനിന്നും അക്രമത്തിൽനിന്നും രക്ഷപെടാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ മററു ചിലത് അതിജീവനം അതിലും ആഗ്രഹിക്കത്തക്കതാക്കുന്നു. അതെന്താണ്? “പുതിയ ഭൂമി”യുടെ ഭാഗമായിത്തീരുന്ന എല്ലാവർക്കും തങ്ങളുടെതന്നെ അപൂർണ്ണതയിൽനിന്നും രോഗത്തിൽനിന്നും വേദനയുടേതായ ഒരു ജീവിതത്തിൽനിന്നും, അതെ, മരണത്തിൽനിന്നുപോലും, വിടുവിക്കപ്പെടുന്നതിനുളള അവസരമുണ്ടായിരിക്കും എന്ന വസ്തുത. (വെളിപ്പാട് 21:1-5) എന്നിരുന്നാലും, ഇതു സംഭവിക്കുന്നതിന് പാപം തന്നെ പരിപൂർണ്ണമായി, വേരോടെ, പിഴുതെറിയപ്പെടണം. അതെങ്ങനെ സാധിക്കും? അത് “പുനർസൃഷ്ടി” എന്ന് യേശുക്രിസ്തു വർണ്ണിച്ചതിനോട് ബന്ധപ്പെട്ടിരിക്കുന്നു.
2. മത്തായി 19:28-ൽ പരാമർശിച്ചിരിക്കുന്ന “പുനർസൃഷ്ടി” എന്താണ്?
2 തന്റെ അപ്പോസ്തലൻമാരോട് യേശു പറഞ്ഞു: “പുനർസൃഷ്ടിയിങ്കൽ മനുഷ്യപുത്രൻ തന്റെ മഹത്വമുളള സിംഹാസനത്തിലിരിക്കുമ്പോൾ എന്നെ അനുഗമിച്ചവരായ നിങ്ങളും യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളിലിരിക്കും.” (മത്തായി 19:28) പുനർസൃഷ്ടി മററു ചില ഭാഷാന്തരങ്ങൾ പറയുംപ്രകാരം “നവോൽപ്പാദന”ത്തിന്റെ ഒരു സമയമായിരിക്കും, “എല്ലാം പുതുതാക്കപ്പെടു”ന്നതിന്റെ ഒരു സമയം. (റോതർഹാമിനാലുളള എംഫസൈസ്ഡ് ബൈബിൾ; യെരൂശലേം ബൈബിൾ) ഈ പുനർസൃഷ്ടിയിലൂടെ മനുഷ്യർക്ക് വീണ്ടും മനുഷ്യവർഗ്ഗത്തിന് തുടക്കത്തിലുണ്ടായിരുന്ന പൂർണ്ണത ആസ്വദിക്കുന്നതിന് സാധിക്കും.
3. (എ) ആദാമിന്റെ പാപം എന്തിന് ഇടയാക്കിയിരിക്കുന്നു? (ബി) അവകാശപ്പെടുത്തിയ പാപത്തിന്റെ ഫലങ്ങളിൽനിന്ന് ആദാമിന്റെ സന്തതികളിലാർക്കും തങ്ങളെത്തന്നെ സ്വതന്ത്രരാക്കാൻ കഴിയാഞ്ഞതെന്തുകൊണ്ട്?
3 ആദാമിൽനിന്നവകാശമാക്കിയ പാപം നിമിത്തം അവന്റെ സന്തതികളെല്ലാം മരിക്കേണ്ടിവന്നു, മരണത്തിലേക്കു നയിക്കുന്ന ഗൗരവതരമായ രോഗം മൂലം പലരും കഷ്ടപ്പെട്ടിട്ടുമുണ്ട്. (റോമർ 5:12) പണം കൊണ്ട് മരണത്തിൽനിന്നുളള വിടുതൽ സമ്പാദിക്കുക സാധ്യമല്ലായിരുന്നു. ഒരു അപൂർണ്ണ മനുഷ്യന് ചെയ്യാൻ കഴിയുമായിരുന്ന യാതൊരു പ്രവൃത്തിക്കും തനിക്കുവേണ്ടിത്തന്നെയോ മററാർക്കെങ്കിലും വേണ്ടിയോ ഒരു മോചനം കൈവരുത്തുക സാധ്യമായിരുന്നില്ല. മനുഷ്യവർഗ്ഗത്തിന് നിത്യജീവൻ ആസ്വദിക്കാൻ അവസരം തിരികെ കിട്ടണമെങ്കിൽ ആദാം നഷ്ടപ്പെടുത്തിയതിനോട് തുല്യമായ ഒന്ന്, അതായത് ഒരു പൂർണ്ണ മാനുഷജീവൻ, ബലിയായി അർപ്പിക്കപ്പെടണമെന്ന് ദിവ്യനീതി ആവശ്യപ്പെട്ടു. ആദാമിന്റെ സന്തതികളിലാർക്കും അത്തരമൊരു ജീവൻ വച്ചുകൊടുക്കാനില്ലായിരുന്നു.—സങ്കീർത്തനം 49:7-9; സഭാപ്രസംഗി 7:20.
4. (എ) ആവശ്യമായിരുന്ന മറുവില എങ്ങനെ പ്രദാനം ചെയ്യപ്പെട്ടു? (ബി) നമുക്ക് അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?
4 ഒരു “തുല്യ മറുവില” എന്ന നിലയിൽ തന്റെ പുത്രന്റെ പൂർണ്ണതയുളള മാനുഷജീവനെ വച്ചുകൊടുക്കാൻ അവനെ ഭൂമിയിലേക്ക് അയക്കുകവഴി യഹോവതന്നെ കരുണാപൂർവം ആവശ്യമായ കരുതൽ ചെയ്തു. (1 തിമൊഥെയോസ് 2:5, 6) അനർഹദയയുടെയും മനുഷ്യവർഗ്ഗത്തോടുളള ദൈവസ്നേഹത്തിന്റെയും എത്ര അത്യത്ഭുതകരമായ പ്രകടനം! അതിന്റെ ഫലമായി സാധ്യമാക്കിത്തീർത്തിരിക്കുന്ന ജീവൻ നമുക്ക് സമ്പാദിക്കാൻ കഴിയുന്ന ശമ്പളം പോലെ എന്തെങ്കിലുമൊന്നല്ല, മറിച്ച് ദൈവത്തിൽനിന്നുളള ഒരു ദാനമാണ്. എന്നിരുന്നാലും, ഈ ദിവ്യകരുതലിന്റെ ആവശ്യം യഥാർത്ഥമായി തിരിച്ചറിയുന്നവരും അതിൽ വിശ്വാസമർപ്പിക്കുന്നവരും ആ വിശ്വാസം ദൈവത്തിന്റെ പുത്രനോടുളള അനുസരണത്താൽ പ്രകടമാക്കുന്നവരുമായവർക്കു മാത്രമാണ് അതു നൽകപ്പെടുന്നത്. (റോമർ 6:23; യോഹന്നാൻ 3:16, 36) എന്നാൽ ഈ ബലിയുടെ പ്രയോജനങ്ങൾ മനുഷ്യവർഗ്ഗം അനുഭവിക്കുന്നത് എപ്പോഴായിരിക്കുമായിരുന്നു?
ക്രിസ്തുവിന്റെ ബലിയിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന പ്രയോജനങ്ങൾ
5. (എ) ക്രിസ്തുവിന്റെ ബലിയിൽനിന്ന് ആദ്യം പ്രയോജനം അനുഭവിക്കേണ്ടിയിരുന്നത് ആരായിരുന്നു? (ബി) വേറെ ഏതു കൂട്ടത്തിനും പ്രയോജനം ലഭിച്ചിരിക്കുന്നു, വിശേഷിച്ച് എന്നു മുതൽ?
5 യേശുക്രിസ്തു (ദൈവത്തിന്റെ വലിയ മഹാപുരോഹിതനെന്ന നിലയിൽ) തന്റെ ബലിയുടെ മൂല്യം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ മുമ്പാകെ അർപ്പിച്ച ആ നിമിഷം മുതൽതന്നെ അതിന്റെ പ്രയോജനങ്ങൾ മനുഷ്യരുടെ ജീവിതത്തെ ബാധിക്കാൻ തുടങ്ങി. ആദ്യം പൊ. യു. 33-ലെ പെന്തെക്കൊസ്ത് മുതൽ ഈ പ്രയോജനങ്ങൾ ക്രിസ്തുവിനോടുകൂടി അവകാശികളായിരിക്കാൻ വിളിക്കപ്പെട്ടവർ, സ്വർഗ്ഗത്തിൽ അവനോടുകൂടെ രാജാക്കൻമാരും പുരോഹിതൻമാരുമായി സേവിക്കാനുളളവർ അനുഭവിച്ചുതുടങ്ങി. (പ്രവൃത്തികൾ 2:32, 33; കൊലോസ്യർ 1:13, 14) പിന്നീട്, ശ്രദ്ധേയമായി, 1935 മുതൽ, ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ ആശ്ലേഷിച്ചവർ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവരുടെ പ്രത്യാശയും ക്രിസ്തുവിന്റെ ബലി മൂലമാണ് സാധ്യമായത്. (1 യോഹന്നാൻ 2:1, 2) ആ ബലിയുടെ മൂല്യത്തിന്റെ ക്രമാനുഗതമായ ഈ ബാധകമാക്കൽ പുരാതന യിസ്രായേല്യരുടെ പാപപരിഹാരദിവസത്തിലെ സംഭവങ്ങളാൽ സൂചിപ്പിക്കപ്പെട്ടിരുന്നു.
6. പാപപരിഹാരദിവസത്തിൽ എന്തു സംഭവിച്ചിരുന്നുവെന്ന് ചുരുക്കമായി പറയുക.
6 യിസ്രായേല്യരുടെ വിശുദ്ധ കൂടാരത്തിലും, പിൽക്കാലത്ത് ആലയത്തിലും ലേവി ഗോത്രത്തിലെ അഹരോന്യഗൃഹത്തിൽനിന്നുളള ഒരു മഹാപുരോഹിതൻ സേവിച്ചിരുന്നു. അഹരോന്യഗൃഹത്തിലെ മററു പുരുഷൻമാർ ഉപപുരോഹിതൻമാരായിരുന്നു, ലേവി ഗോത്രത്തിലെ ശേഷം പുരുഷൻമാർ സഹായികളായും സേവിച്ചിരുന്നു. പാപങ്ങൾ മറയ്ക്കാൻവേണ്ടി മഹാപുരോഹിതൻ രണ്ടു മൃഗങ്ങളെ ബലികഴിച്ചിരുന്നു, യഹോവ നിർദ്ദേശിച്ചപ്രകാരം അവ ഓരോന്നിന്റെയും രക്തം വെവ്വേറെയായി അതിവിശുദ്ധസ്ഥലത്ത് സമർപ്പിക്കപ്പെട്ടു. ആദ്യം അഹരോന്യ മഹാപുരോഹിതൻ “തനിക്കും തന്റെ ഗൃഹത്തിനുമായി”—അതിൽ ലേവിഗോത്രം മുഴുവൻ ഉൾപ്പെട്ടിരുന്നു—ഒരു കാളക്കിടാവിനെ അർപ്പിച്ചു. (ലേവ്യപുസ്തകം 16:11, 14) അടുത്തതായി “ജനങ്ങൾക്കുവേണ്ടി”, ശേഷിച്ച പന്ത്രണ്ടു ഗോത്രങ്ങൾക്കുവേണ്ടി, ഒരു പാപയാഗമെന്ന നിലയിൽ കോലാട്ടുകൊററൻ അർപ്പിക്കപ്പെട്ടു. (ലേവ്യപുസ്തകം 16:15) കൂടാതെ, മുഴു യിസ്രായേലിന്റെയും പാപങ്ങൾ ഏററുപറഞ്ഞ് ഒരു കോലാട്ടുകൊററന്റെ തലയിൽ ചുമത്തി അതിനെ മരുഭൂമിയിലേക്ക് അയച്ചിരുന്നു. (ലേവ്യപുസ്തകം 16:21, 22) ഇതെല്ലാം എന്താണ് അർത്ഥമാക്കിയത്?
7. (എ) ഏതു ഏക ബലിയായിരുന്നു അതിനാൽ മുൻനിഴലാക്കപ്പെട്ടത്? (ബി) എന്തുകൊണ്ടാണ് ഒന്നിലധികം ബലിമൃഗങ്ങൾ ഉപയോഗിക്കപ്പെട്ടത്?
7 അതിന്റെ നിവൃത്തി യേശുക്രിസ്തുവിന്റെ ഏക ബലിയെ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു. “ക്രിസ്തുവോ തന്നെത്തന്നെ ബലിയർപ്പിച്ചുകൊണ്ട് പാപത്തെ നീക്കിക്കളയേണ്ടതിന് ദൈവത്തിന്റെ മുമ്പാകെ പ്രത്യക്ഷനാകുവാൻ . . . വാസ്തവമായതിന്റെ പകർപ്പായി കൈപ്പണിയായ ഒരു വിശുദ്ധസ്ഥലത്തേക്കല്ല, സ്വർഗ്ഗത്തിലേക്കുതന്നെ പ്രവേശിച്ചു.” (എബ്രായർ 9:24-26) അപ്പോൾ പിന്നെ യിസ്രായേലിന്റെ പാപപരിഹാരദിവസത്തിൽ അതിവിശുദ്ധത്തിലേക്ക് ഒന്നിലധികം മൃഗങ്ങളുടെ രക്തം കൊണ്ടുപോയത് എന്തിനായിരുന്നു? അത് യേശുവിന്റെ പൂർണ്ണതയുളള മാനുഷബലിയാൽ സാധിക്കുന്ന കാര്യങ്ങളുടെ വിവിധ വശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായിരുന്നു. ജനങ്ങളുടെ പാപങ്ങൾ ഏററുപറഞ്ഞ് ഒരു ജീവനുളള കോലാട്ടുകൊററന്റെ തലയിൽ ചുമത്തി അതിനെ മരുഭൂമിയിലേക്ക് അയക്കുകവഴി മറെറാരു വശവുംകൂടി പ്രദീപ്തമാക്കപ്പെട്ടു.
8. (എ) പാപപരിഹാരദിവസത്തിലെ ചടങ്ങുകൾ ക്രിസ്തുവിന്റെ ബലിയിൽനിന്ന് ആദ്യം ആർക്ക് പ്രയോജനം ലഭിക്കുമെന്ന് സൂചിപ്പിച്ചതെങ്ങനെ? (ബ) “ജനങ്ങൾക്കു വേണ്ടി”യുളള പാപയാഗത്താൽ യേശുവിന്റെ ബലിയുടെ ഏതു പ്രയുക്തത സൂചിപ്പിക്കപ്പെട്ടിരുന്നു? (സി) ഒരു കോലാട്ടുകൊററനെ മരുഭൂമിയിലേക്ക് അയച്ചതിനാൽ കൂടുതലായ എന്തു വസ്തുത ചിത്രീകരിക്കപ്പെട്ടു?
8 അഹരോന്റെ ഗൃഹത്തിനുവേണ്ടി അർപ്പിക്കപ്പെട്ട കാളക്കിടാവിന്റെ രക്തം ആദ്യം അതിവിശുദ്ധത്തിലേക്ക് കൊണ്ടുപോകപ്പെട്ടതുപോലെതന്നെ യേശുവിന്റെ ബലിയുടെ പ്രയോജനങ്ങൾ ആദ്യം സ്വർഗ്ഗീയപൗരോഹിത്യത്തിൽ യേശുവിനോടുകൂടെ പങ്കാളികളാകാനുളളവർക്കുവേണ്ടി പ്രയോഗിക്കപ്പെട്ടു. പൊ. യു. 33 മുതൽതന്നെ അങ്ങനെ സംഭവിച്ചു. അഹരോന്റെ കാര്യത്തിൽ ഉണ്ടായിരുന്നതുപോലെ യേശുക്രിസ്തുവിന് പരിഹാരം ചെയ്യേണ്ടതായ പാപമൊന്നും ഇല്ലായിരുന്നു; എന്നാൽ ക്രിസ്തുയേശുവിനോടുകൂടെ ഉപപുരോഹിതൻമാരായിരിക്കേണ്ടവർക്ക് അതുണ്ടായിരുന്നു. ഇവർ ലേവിഗോത്രത്താൽ ചിത്രീകരിക്കപ്പെട്ടു. (1 പത്രോസ് 2:4, 5) “ജനങ്ങൾക്കുവേണ്ടി” അർപ്പിക്കപ്പെട്ട പാപയാഗത്തിനുളള കോലാട്ടുകൊററന്റേതായ രണ്ടാമത്തെ ബലിയിൽനിന്നുളള രക്തത്തിന്റെ സമർപ്പണം സ്വർഗ്ഗീയ വർഗ്ഗത്തിന്റെ പിന്നാലെ മനുഷ്യവർഗ്ഗത്തിൽനിന്നുളള മററുളളവരും യേശുവിന്റെ ബലിയിൽനിന്ന് പ്രയോജനം അനുഭവിക്കുമെന്ന് സൂചിപ്പിച്ചു. അവർ ഭൂമിയിലെ പുന:സ്ഥാപിക്കപ്പെട്ട പറുദീസയിലെ ജീവൻ നേടുന്നവരായിരിക്കും. അവർ പാപപരിഹാരദിവസത്തിൽ “യിസ്രായേലിലെ പന്ത്രണ്ടു [പുരോഹിതേതര] ഗോത്രങ്ങളാൽ” ചിത്രീകരിക്കപ്പെട്ടു. (മത്തായി 19:28; സങ്കീർത്തനം 37:29) ഇവർക്കെല്ലാംവേണ്ടി യേശു മരിക്കുക മാത്രമല്ല ചെയ്തത് മറിച്ച് താൻ ആർക്കുവേണ്ടി ബലിമരണം വരിച്ചുവോ അവർക്ക് ആശ്വാസം കൈവരുത്തുന്നതിന് അവൻ വാസ്തവത്തിൽ അവരുടെ പാപങ്ങൾ വഹിച്ചുകൊണ്ടുപോകുന്നു. അവസാനം യിസ്രായേലിന്റെ പാപങ്ങൾ ജീവനോടിരിക്കുന്ന ഒരു കോലാട്ടുകൊററന്റെമേൽ ഏററുപറയപ്പെട്ടശേഷം ഒരിക്കലും തിരിച്ചുവരാത്തവണ്ണം അതിനെ മരുഭൂമിയിലേക്ക് നയിച്ചു എന്ന വസ്തുതയാൽ ഇതു സൂചിപ്പിക്കപ്പെട്ടു.—സങ്കീർത്തനം 103:12; യെശയ്യാവ് 53:4-6.
9. (എ) ക്രിസ്തുവിന്റെ ബലിയിൽ വിശ്വാസമർപ്പിക്കുന്നവർ ഇപ്പോൾ എന്തനുഗ്രഹങ്ങൾ ആസ്വദിക്കുന്നു? (ബി) പിന്നീട് കൂടുതലായ എന്തനുഗ്രഹങ്ങൾ ലഭിക്കും?
9 ക്രിസ്തുവിലൂടെയുളള യഹോവയുടെ സ്നേഹപൂർവകമായ കരുതലിൽ വിശ്വാസമർപ്പിക്കുന്ന എല്ലാവർക്കും, അവരുടെ മുൻജീവിതഗതി എന്തുതന്നെയായിരുന്നാലും പാപങ്ങളുടെ യഥാർത്ഥ പൊറുതിയും ദൈവത്തിന്റെ മുമ്പാകെ ശുദ്ധമായ ഒരു നിലയും സാദ്ധ്യമാണ്. ഒരു ശുദ്ധമനഃസാക്ഷിയോടെ ദൈവത്തിന് വിശുദ്ധസേവനം അർപ്പിക്കുന്നതിന്റെ അമൂല്യമായ അനുഗ്രഹം അവർക്ക് ആസ്വദിക്കാൻ കഴിയും. (1 കൊരിന്ത്യർ 6:9-11; എബ്രായർ 9:13, 14) എന്നാൽ പാപത്തിന്റെ സകല ഫലങ്ങളിൽനിന്നും സ്വതന്ത്രമായ ഒരു ജീവൻ ഇപ്പോൾ അവർക്ക് ലഭിക്കുന്നു എന്ന് ഇതിന് അർത്ഥമില്ല. (1 യോഹന്നാൻ 1:8-10; റോമർ 7:21-25) ക്രിസ്തുവിനോടുകൂടി സ്വർഗ്ഗത്തിൽ ഭരിക്കാനുളളവരെ സംബന്ധിച്ചിടത്തോളം അവർ തങ്ങളുടെ ഭൗമിക ഗതി അവസാനിപ്പിച്ച് സ്വർഗ്ഗത്തിലെ അമർത്യതയിലേക്ക് ഉയിർപ്പിക്കപ്പെട്ടുകഴിയുമ്പോൾ മാത്രമാണ് അത്തരമൊരു ജീവിതം യാഥാർത്ഥ്യമായിത്തീരുന്നത്. മനുഷ്യവർഗ്ഗത്തിൽ ശേഷംപേർക്ക് പുനർസൃഷ്ടിയിലൂടെ പാപത്തിൽനിന്നുളള സമ്പൂർണ്ണ വിടുതൽ സാദ്ധ്യമായിത്തീരും.
“പുനർസൃഷ്ടിയിൽ”
10. (എ) പുനർസൃഷ്ടി എന്നാരംഭിച്ചു? (ബി) യേശുവിന്റെ വാഗ്ദാനമനുസരിച്ച് ഇന്നുവരെ ആർക്കെങ്കിലും സിംഹാസനം നൽകപ്പെട്ടോ?
10 യേശു പറഞ്ഞതനുസരിച്ച് “മനുഷ്യപുത്രൻ [യേശുക്രിസ്തു] തന്റെ മഹത്വമുളള സിംഹാസനത്തിലിരിക്കുമ്പോഴാണ്” പുനർസൃഷ്ടി നടക്കുന്നത്. (മത്തായി 19:28) തീർച്ചയായും അവൻ സിംഹാസനസ്ഥനാക്കപ്പെട്ടയുടനെ എല്ലാം സംഭവിച്ചില്ല. പൊ. യു. 1914-ൽ യേശു സിംഹാസനാരോഹണം ചെയ്തശേഷം ആദ്യം അവൻ സാത്താനെയും അവന്റെ ഭൂതങ്ങളെയും പുറത്താക്കിക്കൊണ്ട് സ്വർഗ്ഗങ്ങളെ ശുദ്ധീകരിച്ചു. പിന്നീട് അവൻ തന്റെ അഭിഷിക്ത അനുഗാമികളെ സ്വർഗ്ഗീയ മഹത്വത്തിലേക്ക് പുനരുത്ഥാനത്തിൽ കൊണ്ടുവരാൻ തുടങ്ങി. (വെളിപ്പാട് 12:5, 7-12; 1 തെസ്സലോനിക്യർ 4:15-17) ക്രിസ്തുവിന്റെ വിശ്വസ്ത അപ്പോസ്തലൻമാർക്ക് അവരോട് വാഗ്ദാനം ചെയ്തിരുന്ന “പന്ത്രണ്ടു സിംഹാസനങ്ങൾ” നൽകപ്പെട്ടതുകൂടാതെ ക്രമത്തിൽ 1,44,000-ത്തിൽപ്പെട്ട മററുളള എല്ലാവരും മരിച്ചവരിൽനിന്നുളള പുനരുത്ഥാനത്തിങ്കൽ സ്വർഗ്ഗത്തിൽ സിംഹാസനസ്ഥരാക്കപ്പെടുന്നു.—വെളിപ്പാട് 3:21.
11. “വേറെ ആടുകൾ” എങ്ങനെയാണ് ഇപ്പോൾത്തന്നെ പുനർസൃഷ്ടിയുടെ ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്?
11 സ്വർഗ്ഗീയവർഗ്ഗമായിരിക്കാനുളളവരുടെ തെരഞ്ഞെടുപ്പ് അതിന്റെ സമാപ്തിയിലേക്കു വന്നപ്പോൾ “വേറെ ആടുകളുടെ” മഹാപുരുഷാരം കൂട്ടിച്ചേർക്കപ്പെടാൻതുടങ്ങി, വിശേഷിച്ച് 1935 മുതൽ. ഇവരും ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കിവെളുപ്പിച്ചുകൊണ്ട്’ ക്രിസ്തുവിന്റെ ബലിയിൽനിന്നുളള പ്രയോജനങ്ങൾ അനുഭവിക്കാൻ തുടങ്ങി. “ദൈവേഷ്ടപ്രകാരം യഥാർത്ഥ നീതിയിലും വിശ്വസ്തതയിലും സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിക്കാൻ” അവർ സഹായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (വെളിപ്പാട് 7:9, 10, 14; എഫേസ്യർ 4:20-24) എണ്ണത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന അവർ പുന:സ്ഥാപിക്കപ്പെട്ട പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിലേക്ക് അവരെ നയിക്കാൻ കഴിയുന്ന ക്രിസ്തുവിലൂടെയുളള ദൈവത്തിന്റെ കരുതലുകളിൽനിന്ന് പ്രയോജനം അനുഭവിക്കുന്നു.—വെളിപ്പാട് 7:17; 22:17.
12. (എ) യേശു ഇവിടെ പരാമർശിച്ച “യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളാൽ” ആരാണ് പ്രതിനിധാനം ചെയ്യപ്പെട്ടത്? (ബി) അതിജീവകരെക്കൂടാതെ മററാരുംകൂടി പുനർസൃഷ്ടിയിൽനിന്ന് പ്രയോജനം അനുഭവിക്കും?
12 ഇപ്പോൾ പെട്ടെന്നുതന്നെ ഈ ദുഷ്ടലോകം നശിപ്പിക്കപ്പെടും. സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിലടക്കപ്പെടും. മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള ആയിരവർഷ ന്യായവിധിദിവസം ആരംഭിക്കും. അദ്ധ്യക്ഷത വഹിക്കുന്ന ന്യായാധിപൻ യേശുക്രിസ്തുവായിരിക്കും; എല്ലാവർക്കും യഹോവയുടെ നീതിയുളള വഴികൾ പഠിക്കുന്നതിനും അവ അനുസരിക്കുന്നതിനും പൂർണ്ണമായ അവസരവും മതിയായ സഹായവും നൽകപ്പെടുമെന്ന് അവൻ ഉറപ്പുവരുത്തും. മരണത്തോളം നിർമ്മലതാപാലകരെന്ന് തെളിയിച്ച ക്രിസ്തുവിന്റെ അഭിഷിക്താനുഗാമികൾ ‘യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിച്ചുകൊണ്ട്’ ഈ വേലയിൽ അവനോടൊപ്പം പങ്കുപററും. (ലൂക്കോസ് 22:28-30; വെളിപ്പാട് 20:4, 6) അവർ സ്വാഭാവിക യിസ്രായേലിന്റെ സന്തതികളെ മാത്രമേ ന്യായം വിധിക്കുകയുളളു എന്ന് ഇത് അർത്ഥമാക്കുന്നില്ല. മറിച്ച് പാപപരിഹാരദിവസം “യിസ്രായേലിലെ [പുരോഹിതരല്ലാത്ത] പന്ത്രണ്ട് ഗോത്രങ്ങളാൽ” മുൻനിഴലാക്കപ്പെട്ട എല്ലാവരെയും അവർ ന്യായംവിധിക്കും. ഇതിൽ വീണ്ടെടുക്കപ്പെട്ട മുഴു മനുഷ്യവർഗ്ഗവും ഉൾപ്പെടും. (1 കൊരിന്ത്യർ 6:2) മനുഷ്യവർഗ്ഗത്തെ സമുദ്ധരിക്കാനുളള ഈ പരിപാടിയിൽനിന്ന് ആദ്യമായി പ്രയോജനം അനുഭവിക്കുന്നത് മഹോപദ്രവത്തെ അതിജീവിക്കുന്നവരായിരിക്കും. എന്നാൽ അവരെക്കൂടാതെ വേറെയും ശതകോടിക്കണക്കിനാളുകൾ ഇതിൽ പങ്കുപററും, കാരണം ന്യായംവിധിക്കപ്പെടുന്നവരിൽ “ജീവിച്ചിരിക്കുന്നവരും മരിച്ചവരും” ഉൾപ്പെടും. (2 തിമൊഥെയോസ് 4:1; പ്രവൃത്തികൾ 24:15) ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനം അനുഭവിക്കുന്ന മരിച്ചവർ മടങ്ങിവരുമ്പോൾ അത് എത്ര പുളകപ്രദമായിരിക്കും! പ്രിയപ്പെട്ടവർ വീണ്ടും ഒന്നിച്ചുചേരുമ്പോൾ അവർ എത്രമാത്രം സന്തോഷാശ്രുക്കൾ പൊഴിക്കും!
13. ആയിരവർഷ ന്യായവിധി ദിവസത്തിന്റെ പ്രയോജനങ്ങൾ യഥാർത്ഥത്തിൽ ഒരു പുനർസൃഷ്ടിയായിരിക്കുന്നതെങ്ങനെ?
13 പാപം കൈവരുത്തിയിരിക്കുന്ന ശാരീരികവും മാനസികവുമായ തകരാറുകളിൽനിന്ന് മനുഷ്യവർഗ്ഗം ഒടുവിൽ മോചിക്കപ്പെടുന്നത് അപ്പോഴായിരിക്കും. ഭൂമിയിലായിരുന്നപ്പോൾ യേശു നിമിഷനേരംകൊണ്ട് തളർവാതക്കാരെയും അന്ധരെയും ചെകിടരെയും ബധിരരെയും രോഗബാധയാൽ മാംസം വിരൂപമായിത്തീർന്നിരുന്നവരെയും ശക്തി ക്ഷയിച്ചവരെയും സൗഖ്യമാക്കി. ആ വീര്യപ്രവൃത്തികളൊക്കെയും തന്റെ ആയിരവർഷ ഭരണകാലത്ത് മുഴു മനുഷ്യവർഗ്ഗത്തിനും വേണ്ടി അവൻ എന്തുചെയ്യുമെന്നതിന്റെ ഒരു പൂർവ്വാസ്വാദനം മാത്രമായിരുന്നു. യഹോവയുടെ കരുണ സംബന്ധിച്ച അത്ഭുതകരമായ തെളിവിന്റെ സാക്ഷിയായിരിക്കുകയോ അത് അനുഭവിച്ചറിയുകയോ ചെയ്യുന്ന ഏതൊരാളും പിന്നീട് അവന്റെ പരമാധികാരത്തെ ത്യജിച്ചുകളയുന്നുവെങ്കിൽ, നല്ല കാരണത്തോടെ, എന്നേക്കുമായി നശിപ്പിക്കപ്പെടും. എന്നിരുന്നാലും യഹോവയുടെ നീതിയുളള വഴികളിൽ അഭ്യസിപ്പിക്കപ്പെടുന്നതിനാൽ ആത്മാർത്ഥമായ വിശ്വാസവും അനുസരണവും പ്രകടമാക്കുന്നവരുടെ ചിന്താരീതികളും പ്രേരണകളും ക്രമേണ, തികഞ്ഞ പൂർണ്ണതയിലെത്തുവോളം മെച്ചപ്പെടുകയും ചെയ്യും. അത്തരത്തിൽ യഹോവയെ സ്നേഹിക്കുന്നവർ യഥാർത്ഥത്തിൽ ഒരു പുനരുജ്ജീവനം അല്ലെങ്കിൽ പുനർസൃഷ്ടി അനുഭവിച്ചറിയും. അവർക്ക് നിത്യപിതാവായ യേശുക്രിസ്തു എന്ന ഒരു പുതിയ പിതാവ്, ജീവിതത്തിന് ഒരു പുതിയ തുടക്കമിട്ടുകൊടുക്കുന്നതുപോലെയായിരിക്കും അത്.—യെശയ്യാവ് 26:9; 9:6.
14. അന്തിമ പരിശോധനയിൽ വിജയിക്കുന്നവർക്കെല്ലാം എന്തു വിലപ്പെട്ട ബന്ധം ആസ്വദിക്കുന്നതിനുളള പദവിയുണ്ടായിരിക്കും?
14 പിന്നീട് ആയിരം വർഷങ്ങളുടെ അവസാനം ഒരു അന്തിമ പരിശോധനയെ വിജയകരമായി നേരിട്ടശേഷം അവർ ക്രിസ്തുവിലൂടെ യഹോവയുടെ പൂർണ്ണതയുളള അഖിലാണ്ഡ കുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ ദൈവത്തിന്റെ സ്വന്തം പുത്രൻമാരായി യഹോവയാം ദൈവത്താൽ ദത്തെടുക്കപ്പെടും. എത്ര പ്രോത്സാഹജനകമായ ഒരു ഭാവി പ്രതീക്ഷ—മഹോപദ്രവത്തെ അതിജീവിക്കുന്നവർക്കുമാത്രമല്ല മറിച്ച് പറുദീസാ ഭൂമിയിലെ ജീവിതത്തിന്റെ സന്തോഷത്തിൽ പങ്കുപററാൻ ഉയിർപ്പിക്കപ്പെടുന്ന എല്ലാ മരിച്ചവർക്കു കൂടിയും!—റോമർ 8:20, 21.
[അധ്യയന ചോദ്യങ്ങൾ]