“ബാബിലോന്റെ നടുവിൽനിന്ന് ഓടിരക്ഷപെടുക”
അധ്യായം 11
“ബാബിലോന്റെ നടുവിൽനിന്ന് ഓടിരക്ഷപെടുക”
1. (എ) ഏതുതരം ആരാധനയാണ് ദൈവത്തിന് സ്വീകാര്യമായിരിക്കുന്നത് എന്ന് നമുക്കെങ്ങനെയറിയാം? (ബി) എന്തിൽനിന്ന് ഓടിരക്ഷപെടാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്?
ജീവനെ സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ അന്വേഷിച്ച് പല ആളുകളും ഒരു മതത്തിൽ നിന്ന് മറെറാന്നിലേക്ക് പോയിട്ടുണ്ട്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ചില സാമ്യങ്ങളും അതേ സമയം പല വ്യത്യാസങ്ങളും അവർ കണ്ടെത്തുന്നു. എന്നാൽ ഒരു വഴികാട്ടിയായി ദൈവത്തിന്റെ സ്വന്തം വചനം ഉപയോഗിക്കുന്നതിനാൽ മാത്രമേ ഏത് ഉത്തരങ്ങളാണ് ശരിയെന്നും എന്ത് ആചാരങ്ങളാണ് ദൈവത്തിന് യഥാർത്ഥത്തിൽ പ്രസാദകരമായിരിക്കുന്നതെന്നും ഒരുവന് ഉറപ്പുണ്ടായിരിക്കാൻ കഴിയുകയുളളു. ബൈബിളിലൂടെ സ്രഷ്ടാവ് തന്നെത്തന്നെയും തന്റെ ഉദ്ദേശ്യത്തെയും നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. കൂടാതെ വ്യാജാരാധനയുടെ തുടക്കമെവിടെയാണെന്നും അവൻ നമ്മുടെ ദൃഷ്ടിക്ക് വെളിപ്പെടുത്തിത്തരുന്നു. അതു ചെയ്യുകയിൽ “മഹാബാബിലോൻ” എന്ന് അവൻ വർണ്ണിക്കുന്നതിനെതിരെ അവൻ നമുക്ക് മുന്നറിയിപ്പ് നൽകുകയും അവളുടെ നടുവിൽനിന്ന് “ഓടിരക്ഷപെടാൻ” നമ്മെ ഉത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ആ മുന്നറിയിപ്പിന് ശ്രദ്ധ കൊടുത്തിട്ടുണ്ടോ?—വെളിപ്പാട് 18:4, 21; യിരെമ്യാവ് 51:6.
2. “മഹാബാബിലോൻ” എന്താണ്?
2 “മഹാബാബിലോൻ” എന്താണ്? സംയുക്തമായി വീക്ഷിക്കുമ്പോൾ പുരാതന ബാബിലോന്യമതത്തിൽ ആരംഭിച്ച മനോഭാവങ്ങൾക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രോത്സാഹനം നൽകുന്ന എല്ലാ മതങ്ങളും ചേർന്നതാണ് മഹാബാബിലോൻ. അതുകൊണ്ട് പുരാതന ബാബിലോന്റെ തന്നെ തുടക്കവും അതിന്റെ മതവും പരിശോധിക്കുന്നതിനാൽ മഹാബാബിലോനെ തിരിച്ചറിയിക്കുന്ന ലക്ഷണങ്ങൾ സംബന്ധിച്ച് നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയും.
3. (എ) പുരാതന ബാബിലോന്റെ തുടക്കം എങ്ങനെയാണ്, ഏതു തരം ആത്മാവിനാണ് അതിന്റെ സ്ഥാപകൻ പ്രോത്സാഹനം കൊടുത്തത്? (ബി) ആ ആത്മാവ് ഏതു വിധങ്ങളിലാണ് ഇന്ന് മതങ്ങളിൽ പ്രതിഫലിച്ചുകാണുന്നത്?
3 കൊളളാം, നോഹയുടെ നാളിലെ പ്രളയശേഷം ഒരു നൂററാണ്ടിലധികം കഴിഞ്ഞ് (പിൽക്കാലത്ത് ബാബിലോൻ എന്ന് വിളിക്കപ്പെട്ട) ബാബേൽ നഗരം ഒരു ഗോപുരത്തിനു ചുററുമായി പണിയപ്പെട്ടു—പ്രകടമായും അതു നിമ്രോദ് നേതൃത്വം കൊടുത്ത് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു. ഈ നിമ്രോദ് തന്റെ സഹപ്രവർത്തകരിൽ യഹോവക്കെതിരെ മത്സരിക്കുന്നതിന്റെ ഒരു ആത്മാവും തങ്ങൾക്കുതന്നെ പ്രാമുഖ്യത തേടാനുളള ഒരു ആഗ്രഹവും ജനിപ്പിച്ചു. (ഉൽപ്പത്തി 10:9, 10; 11:1-9) നിങ്ങൾക്ക് ഇന്ന് ആ ആത്മാവ് കാണാൻ കഴിയുന്നുണ്ടോ—മതഭക്തരെന്ന് അവകാശപ്പെടുന്നവരുടെ ഭാഗത്തുപോലും ദൈവവചനത്തോടുളള അനാദരവും, തങ്ങളിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുന്നതിനോ തങ്ങൾക്കുതന്നെ പ്രാമുഖ്യത കൈവരുത്തുന്നതിനുപോലുമോ വേണ്ടി മതത്തെ ഉപയോഗിക്കുന്നതും?
4. ബാബിലോന്യ മതം ദൈവത്തെ സംബന്ധിച്ചുതന്നെയുളള സത്യങ്ങൾ എങ്ങനെയാണ് വളച്ചൊടിച്ചിരിക്കുന്നത്?
4 ബാബിലോന്യ മതത്തിൽ ദൈവങ്ങളുടെ ത്രിത്വങ്ങൾ പ്രമുഖമായിരുന്നു. അനു, ബെൽ, ഈയ എന്നിവർ ചേർന്നുളള ഒരു ത്രിത്വമുണ്ടായിരുന്നു; മറെറാന്ന് സിൻ, ഷമാഷ്, ഇഷ്ത്താർ എന്നിവർ ചേർന്നുളളതായിരുന്നു. കൂടാതെ ബാബിലോനിലെ ആരാധനാസ്ഥലങ്ങൾ നിറയെ ബിംബങ്ങളായിരുന്നു. ഇവയെല്ലാം യഹോവയെന്ന് നാമമുളള ഒററ സത്യ ദൈവമേയുളളു എന്ന വസ്തുതയിൽനിന്ന് ശ്രദ്ധയകററി. (ആവർത്തനം 4:39; യോഹന്നാൻ 17:3) അവരുടെ ദൈവങ്ങൾക്ക് ആരോപിക്കപ്പെട്ട ഗുണങ്ങളും നടത്തയും കൂടാതെ നിർജ്ജീവ പ്രതിമകളുടെ ഉപയോഗവും അനേകം ആളുകൾക്ക് സ്രഷ്ടാവിനെ സംബന്ധിച്ച് വികലമായ ഒരു വീക്ഷണം നൽകി.—യിരെമ്യാവ് 10:10, 14; 50:1, 38; 1 കൊരിന്ത്യർ 10:14, 19-22.
5. (എ) മരണത്തെ സംബന്ധിച്ചുളള ബാബിലോന്യ വിശ്വാസം ഹവ്വായോടുളള സാത്താന്റെ നുണയുടെ ഒരു പരിഷ്കരിച്ച പതിപ്പായിരുന്നതെങ്ങനെയാണ്? (ബി) മറെറന്ത് പഠിപ്പിക്കലുകളിലേക്ക് ഇതു നയിച്ചിരിക്കുന്നു?
5 മരണമെന്നത് മറെറാരുതരം ജീവനിലേക്കുളള ഒരു മാററം മാത്രമാണെന്ന് ബാബിലോന്യർ വിശ്വസിച്ചു, എന്നാൽ ഇതു ദൈവം നമ്മുടെ ആദ്യ മാതാപിതാക്കളോട് പറഞ്ഞതിന് വിപരീതമായിരുന്നു. മനുഷ്യർക്ക് ഒരു അമർത്ത്യ ദേഹിയുണ്ടെന്ന് പറഞ്ഞുകൊണ്ട് ഗ്രീക്ക് തത്വചിന്തകൻമാർ ഈ ആശയം ഒന്നുകൂടി വിപുലീകരിച്ചു. ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേട് കാണിച്ചാൽ ജഡപ്രകാരം അവർ ‘നിശ്ചയമായും മരിക്കയില്ല’ എന്നതായിരുന്നു പിശാചിന്റെ ആദ്യത്തെ നുണ. എന്നാൽ തങ്ങൾക്ക് കാണാൻ കഴിയാത്ത തങ്ങളുടെ ഉളളിലുളള ഒരു ഭാഗമാണ് എന്നേക്കും ജീവിക്കുന്നത് എന്ന് ഇപ്പോൾ ആളുകളോട് പറയപ്പെട്ടു. ഈ വ്യാജമായ പഠിപ്പിക്കൽ നരകാഗ്നിയിലും ശുദ്ധീകരണസ്ഥലത്തിലുമുളള വിശ്വാസം, പൂർവ്വികാരാധന, എന്നിവയിലേക്കും മററു പലതിലേക്കും നയിച്ചു.—ഉൽപ്പത്തി 3:1-5; സഭാപ്രസംഗി 9:5, 10; യെഹെസ്ക്കേൽ 18:4.
6. (എ) ഇന്ന് സാധാരണയായിരിക്കുന്ന മറെറന്ത് ആചാരങ്ങൾക്കാണ് ബാബിലോന്യ മതത്തിൽ വേരുകളുളളത്? (ബി) ഇത് എത്രത്തോളം ഗൗരവമുളള സംഗതിയാണ്?
6 ബാബിലോന്യ മതത്തിൽ പ്രകൃതാതീത മാർഗ്ഗനിർദ്ദേശം തേടുന്നതിനും തങ്ങളെത്തന്നെ സമ്പന്നരാക്കുന്നതിനും മററുളളവരെ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കാമായിരുന്ന ജ്യോതിഷം, ഭാവികഥനം, മാജിക്ക്, ആഭിചാരം എന്നിവ ഉൾപ്പെട്ടിരുന്നു. (ദാനിയേൽ 2:27; യെഹെസ്ക്കേൽ 21:21) ഇവക്കെല്ലാമെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഈ ആചാരങ്ങൾ ഇന്നെത്ര സർവ്വസാധാരണമാണ്! ഇവയിൽ ഏർപ്പെടുകവഴി തങ്ങൾ കൊടുക്കുന്ന സഹായങ്ങൾക്ക് ഒരു ക്രൂരമായ വില ഈടാക്കുന്ന ഭൂതങ്ങളുടെ കൈകളിലേക്ക് ആളുകൾ തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.—ആവർത്തനം 18:10-12; യെശയ്യാവ് 8:19; പ്രവൃത്തികൾ 16:16; വെളിപ്പാട് 18:21, 23.
7. മഹാബാബിലോനെ സംബന്ധിച്ച് താഴെപ്പറയുന്ന കാര്യങ്ങൾക്ക് നിങ്ങൾ എന്ത് തെളിവ് കാണുന്നു? (എ) രാഷ്ട്രീയ ഭരണാധിപൻമാരുമായുളള നിയമവിരുദ്ധ ബന്ധങ്ങളുണ്ട്. (ബി) വളരെയധികം ധനമുണ്ട്. (സി) രക്തച്ചൊരിച്ചിൽ സംബന്ധിച്ച് ഉത്തരവാദിത്വമുണ്ട്.
7 മഹാബാബിലോനെ കൂടുതലായി തിരിച്ചറിയിച്ചുകൊണ്ട് രാഷ്ട്രീയ ഭരണാധികാരികളുമായിട്ടുളള അവളുടെ നിയമവിരുദ്ധ ബന്ധങ്ങളെക്കുറിച്ചും അവളുടെ ധനത്തെക്കുറിച്ചും ദൈവത്തിന്റെ യഥാർത്ഥ ദാസൻമാരുൾപ്പെടെ ആളുകളുടെ രക്തം ചൊരിഞ്ഞതിനുളള അവളുടെ ഉത്തരവാദിത്വത്തെ സംബന്ധിച്ചും ബൈബിൾ സംസാരിക്കുന്നു. (വെളിപ്പാട് 17:1-6; 18:24) ഈ സംഗതിയിൽ ലോകത്തിലെ മതങ്ങളുടെ രേഖ എല്ലാവർക്കും നന്നായി അറിവുളളതാണ്.
സത്യത്തോടുളള നിങ്ങളുടെ സ്നേഹം എത്ര വലുതാണ്?
8. മഹാബാബിലോന്റെ ദൈവം വാസ്തവത്തിൽ ആരാണ്?
8 ഒരു വ്യക്തി മഹാബാബിലോന്റെ ഏതെങ്കിലും ഭാഗത്ത് ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽ, അവളുടെ ആഘോഷങ്ങളിൽ പങ്കുചേരുകയോ അവളുടെ വഴികൾ അനുകരിക്കുകയോ ചെയ്യുന്നെങ്കിൽ, അതിനാൽ ആരാണ് ബഹുമാനിക്കപ്പെടുന്നത്? തീർച്ചയായും യഹോവയല്ല. മറിച്ച് അത്തരമൊരു വ്യക്തി, ഫലത്തിൽ, മനുഷ്യവർഗ്ഗത്തിന്റെ മനസ്സുകളെ കുരുടാക്കിയിരിക്കുന്ന “ഈ വ്യവസ്ഥിതിയുടെ ദൈവത്തിന്റെ” മുമ്പാകെയാണ് കുമ്പിടുന്നത്.—2 കൊരിന്ത്യർ 4:4.
9. ഇത്രയധികം ആളുകളെ മതപരമായി വഴിതെററിക്കാൻ സാത്താന് കഴിഞ്ഞതെങ്ങനെയാണ്?
9 എന്നാൽ ഇത്തരത്തിൽ ഇത്രയധികം ആളുകൾ വഴിതെററിക്കപ്പെടാൻ ഇടയായതെങ്ങനെയാണ്? “അവർ സത്യത്തോടുളള സ്നേഹം കൈക്കൊളളാഞ്ഞതുനിമിത്തം” അവർ സാത്താന്റെ കെണികൾക്ക് ഇരയായിത്തീർന്നിരിക്കുന്നു എന്ന് ബൈബിൾ ഉത്തരം നൽകുന്നു. (2 തെസ്സലോനിക്യർ 2:9-12) ഇതു നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. എല്ലായ്പ്പോഴും സത്യം സംസാരിക്കുന്ന എത്ര പേരെ നിങ്ങൾക്കറിയാം—വീട്ടിലും ജോലിസ്ഥലത്തും സ്വന്തം പിശകുകളെ അഭിമുഖീകരിക്കേണ്ടിവരുമ്പോഴും? ദൈവത്തിന്റെ സത്യവചനമാകുന്ന ബൈബിൾ എന്തു പറയുന്നു എന്നു കാണിച്ചുകൊടുക്കപ്പെടുമ്പോൾ അതിനോട് പൊരുത്തത്തിലായിരിക്കാൻവേണ്ടി നേരത്തേയുളള തങ്ങളുടെ വിശ്വാസങ്ങളൊ ആചാരങ്ങളൊ ഉപേക്ഷിക്കാനോ തങ്ങളുടെ ജീവിത ശൈലിക്കു മാററം വരുത്താൻപോലുമോ എത്രപേർ തയ്യാറാണ്? നിങ്ങൾ തയ്യാറാണോ?
10. (എ) യഹോവ ഏതുതരം ആളുകളെയാണ് അന്വേഷിക്കുന്നത്? (ബി) നാം അത്തരം ഒരാളാണെന്ന് നമുക്കെങ്ങനെ പ്രകടമാക്കാം?
10 സത്യത്തോട് അത്തരത്തിൽ സ്നേഹമുളള ആളുകളെയാണ് യഹോവ അന്വേഷിക്കുന്നത്. അവൻതന്നെ “സത്യത്തിന്റെ ദൈവമാണ്.” (സങ്കീർത്തനം 31:5) അവന്റെ വചനത്തിലെ പഠിപ്പിക്കലുകൾ വെറും ഭാവനയല്ല. അവ സത്യമാണ്. ശമര്യയിലെ ഒരു സ്ത്രീയോട് യേശു പറഞ്ഞു: “സത്യാരാധകർ പിതാവിനെ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കും, എന്തുകൊണ്ടെന്നാൽ തന്നെ ആരാധിക്കാൻ യഥാർത്ഥത്തിൽ അങ്ങനെയുളളവരെയാണ് പിതാവ് അന്വേഷിക്കുന്നത്. ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കണം.” (യോഹന്നാൻ 4:23, 24) അത്തരമൊരു വ്യക്തിയായിരിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?
വിടുതലിനുവേണ്ടിയുളള ദൈവത്തിന്റെ കരുതൽ
11. (എ) യെശയ്യാവ് 49:8, 9-ൽ എന്താണ് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്? (ബി) അതിന്റെ ആദ്യ നിവൃത്തി എപ്പോഴുണ്ടായി? (സി) നമുക്ക് അതു താൽപ്പര്യജനകമായിരിക്കുന്നതെന്തുകൊണ്ടാണ്?
11 നമുക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ ബാബിലോന്റെ മർദ്ദക നിയന്ത്രണത്തിൽനിന്നുളള വിടുതലിനെ സംബന്ധിച്ച് ഒരു വാഗ്ദാനം യഹോവ ദീർഘനാൾ മുമ്പേ ബൈബിളിൽ രേഖപ്പെടുത്തിച്ചിരുന്നു. യെരൂശലേമിലേക്ക് മടങ്ങിച്ചെന്ന് യഹോവയുടെ ആലയം പണിയാൻ കഴിയേണ്ടതിന് മഹാനായ കോരേശ് യഹൂദരെയും യിസ്രായേല്യേതരരായ ആലയദാസൻമാരെയും വിടുവിച്ചപ്പോൾ ഇതിന് ഒരു നിവൃത്തിയുണ്ടായി. എന്നാൽ അതു മാത്രമല്ല അതിൽ ഉൾപ്പെട്ടിരുന്നത്. അന്നു സംഭവിച്ചത് വലിപ്പമേറിയ കോരേശായ കർത്താവായ യേശുക്രിസ്തുവിലൂടെയുളള കൂടുതലായ വിടുതലിലേക്ക് വിരൽചൂണ്ടി. നാം അവന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കുന്നത് തങ്ങൾക്കുവേണ്ടിത്തന്നെ പ്രാമുഖ്യത തേടുന്ന മനുഷ്യരാൽ വഴിതെററിക്കപ്പെടുന്നതിനെതിരെ നമ്മെ സംരക്ഷിക്കുന്നു. “യഹോവ അരുളിച്ചെയ്തിരിക്കുന്നത് ഇതാണ്: ‘പ്രസാദകാലത്ത് ഞാൻ നിനക്ക് ഉത്തരമരുളി, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ പുനരധിവസിപ്പിക്കാനും ശൂന്യമായിക്കിടക്കുന്ന അവകാശ പ്രദേശങ്ങളുടെ പുനർകൈവശപ്പെടുത്തൽ സാധിക്കാനും തടവിലുളളവരോട് “പുറത്തുവരുവിൻ!” എന്നും അന്ധകാരത്തിലിരിക്കുന്നവരോട് “നിങ്ങളെത്തന്നെ വെളിപ്പെടുത്തുവിൻ!” എന്നും പറയുവാനും നിന്നെ ജനങ്ങൾക്ക് ഒരു നിയമമാക്കി വയ്ക്കാനും ഞാൻ നിന്നെ കാത്തു’” എന്നു പറയുന്ന പ്രവചനം യേശുവിന് വിശേഷാൽ ബാധകമായി. (യെശയ്യാവ് 49:8, 9) ഇതെങ്ങനെയാണ് യേശുവിൽ നിവൃത്തിയേറിയത്?
12. (എ) ആ പ്രവചനം യേശുവിലെങ്ങനെയാണ് നിവൃത്തിയായത്? (ലൂക്കോസ് 4:16-18) (ബി) ഇതിൽ നമുക്കെന്ത് പ്രോൽസാഹനം ഉൾപ്പെട്ടിരിക്കുന്നു?
12 യഹോവ യേശുവിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകി. അവൻ തന്റെ പുത്രനായ യേശു ധൈര്യപൂർവം മതപരമായ വ്യാജങ്ങൾ തുറന്നുകാട്ടുകയും ‘മനുഷ്യരെ സ്വതന്ത്രരാക്കുന്ന സത്യം’ അറിയിക്കുകയും ചെയ്തപ്പോൾ അവനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തു. (യോഹന്നാൻ 8:32) യേശുവിനെ നശിപ്പിക്കാൻ സാത്താൻ ശ്രമിച്ചുവെങ്കിലും ഭൂമിയിലെ അവന്റെ വേല പൂർത്തിയാക്കുന്നതുവരെ യഹോവ തന്റെ പുത്രനെ സംരക്ഷിച്ചു. പിന്നീട് തന്റെ വിമോചനവേല തുടരുന്നതിന് അവൻ യേശുവിനെ സ്വർഗ്ഗത്തിലെ അമർത്യജീവനിലേക്ക് ഉയിർപ്പിച്ചു. മഹാബാബിലോന്റെ അടിമത്വത്തിൽനിന്ന് ആളുകൾക്ക് ഒരു വിടുതൽ ഉണ്ടാകുമെന്നതിന്റെ ഒരു “ഉടമ്പടിയായി” അല്ലെങ്കിൽ ഒരു ഉറപ്പായി ദൈവം അവനെ നൽകി. പുനരുത്ഥാനം പ്രാപിച്ചവനും മഹത്വീകരിക്കപ്പെട്ടവനുമായ യേശുക്രിസ്തു സ്വർഗ്ഗത്തിൽ ഉണ്ട് എന്നതുപോലെതന്നെ തീർച്ചയാണ് ശരിയായ ഹൃദയനിലയുളളവർ മഹാബാബിലോന്റെ മതപരമായ അന്ധകാരത്തിൽനിന്ന് വിടുവിക്കപ്പെടും എന്നത്. ആ വിടുതലിൽനിന്ന് നിങ്ങൾ പ്രയോജനം അനുഭവിക്കുമോ?
13. പൊ. യു. 36 മുതൽ യേശു എങ്ങനെയാണ് “ജനതകൾക്ക് ഒരു പ്രകാശ”മാണെന്ന് തെളിഞ്ഞത്?
13 ആ വിമോചനം എത്ര വിപുലമായിരിക്കുമെന്നതു സംബന്ധിച്ച് യഹോവ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “എന്റെ രക്ഷ ഭൂമിയുടെ അററത്തോളം എത്തേണ്ടതിന് ഞാൻ നിന്നെ ജനതകൾക്ക് ഒരു പ്രകാശമാക്കിവച്ചുമിരിക്കുന്നു.” (യെശയ്യാവ് 49:6) അതുകൊണ്ട് പൊ. യു. 36-ൽ ജാതികൾ അല്ലെങ്കിൽ യഹൂദേതര ജനതകളിലെ ആളുകൾ ആത്മീയ യിസ്രായേലിന്റെ സഭയോട് കൂട്ടിച്ചേർക്കപ്പെടാൻ തുടങ്ങി. എന്നിരുന്നാലും വിജാതീയർ ആത്മാഭിഷിക്ത ക്രിസ്തീയ സഭയോട് കൂട്ടിച്ചേർക്കപ്പെട്ടതിൽ മാത്രമായിരുന്നില്ല യേശു “ജനതകൾക്ക് ഒരു പ്രകാശമായി” സേവിച്ചത്.
14. (എ) “ജനതകളിൽ”നിന്നുളള മററാർക്കും കൂടി യേശു ഒരു പ്രകാശമായിരിക്കേണ്ടിയിരുന്നു? (ബി) ബാബിലോൻ വിട്ടുപോന്ന ഏതു സംഘങ്ങളാൽ ഇവർ മുൻനിഴലാക്കപ്പെട്ടു? (സി) യെശയ്യാവ് 49:10-ന്റെ നിവൃത്തിയായി എന്തു ആത്മീയ അനുഗ്രഹങ്ങൾ അവർ ഇപ്പോൾത്തന്നെ ആസ്വദിക്കുന്നു?
14 ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാനുളള “വേറെ ആടുകളെയും” താൻ കൂട്ടിച്ചേർക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. (യോഹന്നാൻ 10:16) അവർ പൊ. യു. മു. 537-ൽ യഹൂദൻമാർ ബാബിലോനിൽ നിന്ന് വിട്ടുപോന്നപ്പോൾ അവരോടുകൂടെ പോന്ന യിസ്രായേല്യേതര ആലയദാസൻമാരാലും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരാലും മുൻനിഴലാക്കപ്പെട്ടു. (എസ്രാ 2:1, 43-58) ഇപ്പോൾതന്നെ ഇവരിൽപെട്ട ഒരു മഹാപുരുഷാരം, ഈ ആധുനിക നാളുകളിൽ മഹാബാബിലോനിൽനിന്ന് “പുറത്തുപോരാനുളള” കൽപ്പനക്ക് ചെവികൊടുത്തിരിക്കുന്നു. അവർ ഇപ്പോൾ യെശയ്യാവ് 49:10-ൽ മുൻകൂട്ടിപ്പറയപ്പെട്ട നവോൻമേഷദായകമായ ആത്മീയ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. “അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; ഉഗ്രമായ ചൂടോ വെയിലോ അവരെ ബാധിക്കുകയില്ല. എന്തുകൊണ്ടെന്നാൽ അവരോട് കരുണയുളളവൻ അവരെ നടത്തുകയും നീരുറവുകൾക്കരികിലേക്ക് അവരെ കൊണ്ടുപോകയും ചെയ്യും.” വെളിപ്പാട് 7:9, 16, 17 വാക്യങ്ങളിൽ ഈ അനുഗ്രഹങ്ങൾ ഉചിതമായി “വേറെ ആടുകളു”ടെ “മഹാപുരുഷാര”ത്തിന് ബാധകമാക്കിയിരിക്കുന്നു.
“എന്റെ ജനമേ അവളെ വിട്ട് പുറത്തുപോരുക”
15. ദൈവത്തിന്റെ ജനമായിരിക്കാനാഗ്രഹിക്കുന്നവർ മഹാബാബിലോനെ വിട്ടുപോരാൻ ബൈബിൾ ഉൽസാഹിപ്പിക്കുന്നതെന്തുകൊണ്ടാണ്?
15 ദൈവത്തിന്റെ ന്യായവിധിയുടെ നടപ്പാക്കൽ മഹാബാബിലോന് എന്തർത്ഥമാക്കുമെന്ന് ഒരു നിശ്വസ്ത ദർശനത്തിൽ അപ്പോസ്തലനായ യോഹന്നാന് കാണിച്ചുകൊടുക്കപ്പെട്ടു. അതിന്റെ സുനിശ്ചിതത്വം കണക്കിലെടുത്ത് ദൈവത്തിനുവേണ്ടി സംസാരിച്ചുകൊണ്ട് സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ ഉത്സാഹിപ്പിച്ചു: “എന്റെ ജനമായുളേളാരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാനും അവളുടെ ബാധകളിൽ ഓഹരിക്കാരാകാനും നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അവളെ വിട്ടുപോരുവിൻ. എന്തുകൊണ്ടെന്നാൽ അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അനീതിപ്രവൃത്തികൾ ദൈവം ഓർത്തിട്ടുമുണ്ട്.”—വെളിപ്പാട് 18:4, 5.
16. നാം ആ കൽപ്പനക്ക് യഥാർത്ഥത്തിൽ ചെവികൊടുത്തിട്ടുണ്ടോ എന്ന് എന്ത് സൂചിപ്പിച്ചേക്കാം?
16 ആത്മീയ യിസ്രായേലിലെ അംഗങ്ങൾ ആ കൽപ്പനക്ക് ചെവികൊടുത്തിരിക്കുന്നു, ഇപ്പോൾ അവർ അങ്ങനെ ചെയ്യാൻ മററുളളവരെ ഉത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി സത്യാരാധനയെ വ്യാജവുമായി കൂട്ടിക്കലർത്തിയാൽ അയാൾക്ക് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല എന്ന് അവർക്കറിയാം. ഒരുവൻ യഹോവയുടെ സാക്ഷികളുമായി സഹവസിക്കുകയും എന്നാൽ മഹാബാബിലോനുമായുളള ബന്ധം വിച്ഛേദിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ താൻ അവളുടെ ഭാഗമല്ല എന്ന് അയാൾക്ക് എങ്ങനെ പറയാൻ കഴിയും? അയാൾ അവളുടെ മതപരമായ ചടങ്ങുകളിൽ ഒരിക്കലും സംബന്ധിക്കുന്നില്ലെങ്കിലും തന്റെ ജോലിസ്ഥലത്തോ ബന്ധുക്കളോടൊപ്പമോ അവളുടെ മതപരമായ വിശേഷദിനാചരണങ്ങളിൽ പങ്കുചേരുന്നെങ്കിൽ, അയാൾ അപ്പോഴും അശുദ്ധമായത് തൊടുകയാണ്. (യെശയ്യാവ് 52:11) ആത്മാവിന്റെ അമർത്യതയിലൊ അല്ലെങ്കിൽ ദുഷ്ടാത്മാക്കളോടുളള അന്ധവിശ്വാസപരമായ ഭയത്തിലൊ ഉളള വിശ്വാസം പ്രതിഫലിപ്പിക്കുന്ന കുടുംബാചാരങ്ങളിൽ അയാൾ പങ്കെടുക്കുന്നെങ്കിൽ അയാൾ അപ്പോഴും അവളുടെ പാപങ്ങളിൽ പങ്കാളിയാവുകയാണ്. നമുക്ക് കയ്യാലപ്പുറത്തിരിക്കാൻ സാദ്ധ്യമല്ല. യഹോവയാണ് സത്യദൈവമെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ നാം അവനെ മാത്രം സേവിക്കണം.—1 രാജാക്കൻമാർ 18:21.
17. (എ) വെളിപ്പാട് 14:6, 7 പ്രകടമാക്കുന്നപ്രകാരം എല്ലായിടങ്ങളിലുമുളള ആളുകൾ എന്തു ചെയ്യാൻ ക്ഷണിക്കപ്പെടുന്നു? (ബി) യഹോവയെ സ്വീകാര്യമായ രീതിയിൽ ആരാധിക്കുന്നതിന് അവർ മറെറന്തു കൽപ്പനകൂടി അനുസരിക്കണം?
17 എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലുമുളള ആളുകൾക്ക് ആകർഷകമായ ഈ ക്ഷണം വച്ചുനീട്ടപ്പെടുന്നു: ഏകസത്യദൈവമായ യഹോവയുടെ ആരാധനയിൽ പങ്കുചേരുവിൻ! (വെളിപ്പാട് 14:6, 7) അപ്രകാരം ചെയ്യുന്നതിന് “ബാബിലോന്റെ നടുവിൽനിന്ന് ഓടിരക്ഷപെടുക, ഓരോരുത്തൻ താന്താന്റെ ദേഹിയെ രക്ഷിച്ചുകൊൾക” എന്ന കൽപ്പനക്ക് ചെവികൊടുത്ത പുരാതന കാലത്തെ ദൈവദാസൻമാരെ നിങ്ങൾ അനുകരിക്കുകയും വേണം.—യിരെമ്യാവ് 51:6.
[അധ്യയന ചോദ്യങ്ങൾ]