വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചോദ്യം 4

എല്ലാ ജീവികളും ഒരു പൊതു പൂർവികനിൽനിന്നാണോ വന്നത്‌?

എല്ലാ ജീവികളും ഒരു പൊതു പൂർവികനിൽനിന്നാണോ വന്നത്‌?

എല്ലാ ജീവരൂപങ്ങളും ഒരു പൊതു പൂർവികനിൽനിന്നു വന്നതായിരിക്കാമെന്ന്‌ ഡാർവിൻ കരുതി. ഭൂമിയിലെ ജീവപരിണാമത്തെ ഒരു വൻവൃക്ഷത്തോട്‌ അദ്ദേഹം ഉപമിച്ചു. ആദ്യത്തെ ലഘുകോശങ്ങൾ അതിന്റെ തായ്‌ത്തടി ആയിരുന്നെന്നും അതിൽനിന്നാണ്‌ ‘ജീവന്റെ ഈ വൃക്ഷം’ ശാഖോപശാഖകളായി പിരിഞ്ഞതെന്നും പിന്നീട്‌ മറ്റുചിലർ അഭിപ്രായപ്പെട്ടു. തായ്‌ത്തടിയിൽനിന്ന്‌ സ്‌പീഷീസുകളാകുന്ന ശാഖകളും അവയിൽനിന്ന്‌ ജന്തു-സസ്യങ്ങളുടെ കുടുംബങ്ങളാകുന്ന ഉപശാഖകളും അവയിൽനിന്ന്‌ ഇന്നു കാണുന്ന വർഗങ്ങളാകുന്ന ചില്ലകളും ഉണ്ടായത്രേ. എന്നാൽ അതാണോ വാസ്‌തവത്തിൽ സംഭവിച്ചത്‌?

പല ശാസ്‌ത്രജ്ഞരും പറയുന്നത്‌: ജീവികളുടെ പൊതുപൂർവിക സിദ്ധാന്തത്തെ ഫോസിൽരേഖ പിന്തുണയ്‌ക്കുന്നുണ്ടെന്ന ധാരണയാണ്‌ അനേകരും നൽകുന്നത്‌. എല്ലാ ജീവികളിലും ഏതാണ്ട്‌ സമാനമായ ഡിഎൻഎ കാണപ്പെടുന്നതിനാൽ അവയെല്ലാം ഒരു പൊതു പൂർവികനിൽനിന്നു പരിണമിച്ചുവന്നതായിരിക്കണമെന്നും അവർ അവകാശപ്പെടുന്നു.

ബൈബിൾ പറയുന്നത്‌: സസ്യങ്ങൾ, സമുദ്രജീവികൾ, ഭൂചരജന്തുക്കൾ, പക്ഷികൾ എന്നിവയെല്ലാം “അതതുതര”മായി സൃഷ്ടിക്കപ്പെട്ടുവെന്ന്‌ ബൈബിൾരേഖ പറയുന്നു. (ഉല്‌പത്തി 1:12, 20-25) ആ വിവരണം, ഒരു “തര”ത്തിനുള്ളിൽത്തന്നെ വൈവിധ്യങ്ങൾ അനുവദിക്കുന്നു; അതേസമയം, വ്യത്യസ്‌ത “തര”ങ്ങൾക്കിടയിൽ വ്യക്തമായ അതിർവരമ്പുകൾ ഉണ്ടായിരിക്കുമെന്നും സൂചിപ്പിക്കുന്നു. ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണമനുസരിച്ച്‌ പുതിയ ജീവരൂപങ്ങൾ ഫോസിൽരേഖയിൽ പൂർണ വികാസംപ്രാപിച്ചനിലയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുകയാണു വേണ്ടത്‌.

തെളിവുകൾ വെളിപ്പെടുത്തുന്നത്‌: തെളിവുകൾ എന്തിനെയാണ്‌ പിന്താങ്ങുന്നത്‌? ബൈബിൾ വിവരണത്തെയോ, അതോ ഡാർവിന്റെ സിദ്ധാന്തത്തെയോ? കഴിഞ്ഞ 150-ലധികം വർഷത്തെ കണ്ടെത്തലുകൾ എന്താണു വെളിപ്പെടുത്തുന്നത്‌?

ഡാർവിന്റെ വൃക്ഷം വെട്ടിയിടപ്പെടുന്നു

സമീപവർഷങ്ങളിൽ ശാസ്‌ത്രജ്ഞർ വ്യത്യസ്‌തതരം ഏകകോശജീവികൾ, ജന്തുക്കൾ, സസ്യങ്ങൾ എന്നിവയുടെ ജനിതകരേഖകൾ ഒരു താരതമ്യപഠനത്തിനു വിധേയമാക്കി. അത്തരം പഠനങ്ങൾ ഡാർവിന്റെ ‘പരിണാമവൃക്ഷം’ എന്ന ആശയത്തെ ശരിവെക്കുമെന്ന്‌ അവർ വിചാരിച്ചു. എന്നാൽ മറിച്ചാണു സംഭവിച്ചത്‌.

ഗവേഷണങ്ങളുടെ ഫലം എന്തായിരുന്നുവെന്ന്‌ നമുക്കു നോക്കാം. ജീവശാസ്‌ത്രജ്ഞനായ മാൽക്കം എസ്‌. ഗോർഡൻ 1999-ൽ ഇപ്രകാരം എഴുതി: “ജീവനു പല ഉത്ഭവങ്ങൾ ഉണ്ടായിരുന്നിരിക്കാനാണ്‌ സാധ്യത. ജീവന്റെ പ്രാപഞ്ചിക വൃക്ഷത്തിന്‌ ഒന്നിലധികം തായ്‌വേരുകൾ ഉണ്ടായിരുന്നതായി കാണപ്പെടുന്നു.” ഡാർവിൻ വിശ്വസിച്ചിരുന്നതുപോലെ, ജീവരൂപങ്ങളുടെ പ്രധാന ശാഖകളെല്ലാം ഒരൊറ്റ തായ്‌ത്തടിയിൽനിന്നു വന്നതാണ്‌ എന്നതിനു തെളിവുകളുണ്ടോ? ഗോർഡൻ തുടരുന്നു: “പണ്ടുമുതൽ അംഗീകരിച്ചുവരുന്ന പൊതുപൂർവിക സിദ്ധാന്തം, ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ജന്തു-സസ്യ ലോകങ്ങളുടെ വർഗീകരണവുമായി യോജിക്കുന്നില്ല. സാധ്യതയനുസരിച്ച്‌ അതു പല ഫൈലങ്ങൾക്കും (ഒരുപക്ഷേ, എല്ലാ ഫൈലങ്ങൾക്കുതന്നെയും) ഫൈലത്തിലെ പല ക്ലാസ്സുകൾക്കും ബാധകമാക്കാനാവില്ല.”29 *

ഡാർവിന്റെ പൊതുപൂർവിക സിദ്ധാന്തത്തോട്‌ സമീപകാല ഗവേഷണങ്ങളും യോജിക്കുന്നില്ല. ഉദാഹരണത്തിന്‌ ന്യൂ സയന്റിസ്റ്റ്‌ മാസികയിൽ 2009-ൽ വന്ന ഒരു ലേഖനം പരിണാമ ശാസ്‌ത്രജ്ഞനായ എറിക്‌ ബാപ്‌റ്റിസ്റ്റെയുടെ പിൻവരുന്ന വാക്കുകൾ ഉദ്ധരിക്കുകയുണ്ടായി: “പരിണാമവൃക്ഷം യാഥാർഥ്യമാണെന്നതിന്‌ നമുക്ക്‌ തെളിവുകളൊന്നുമില്ല.”30 പരിണാമ ജീവശാസ്‌ത്രജ്ഞനായ മൈക്കിൾ റോസിന്റെ വാക്കുകളും അതേ ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ടായിരുന്നു: “പരിണാമവൃക്ഷം മാന്യമായി കുഴിച്ചുമൂടപ്പെട്ടിരിക്കുന്നുവെന്നത്‌ നമുക്കെല്ലാം അറിയാം. എന്നിട്ടും, അതിൽ വേരൂന്നിയ ജീവശാസ്‌ത്രപരമായ ധാരണകൾ തിരുത്തേണ്ടതുണ്ടെന്ന വസ്‌തുത അംഗീകരിക്കാൻ ആരുംതന്നെ തയ്യാറാകുന്നില്ല.”31 *

ഫോസിൽരേഖ വെളിപ്പെടുത്തുന്നത്‌

ജീവജാലങ്ങൾ ഒരു പൊതു പൂർവികനിൽനിന്ന്‌ ഉരുത്തിരിഞ്ഞുവന്നുവെന്ന ആശയത്തിന്‌ ഫോസിൽരേഖകളുടെ പിന്തുണയുണ്ടെന്നു പല ശാസ്‌ത്രജ്ഞരും പറയുന്നു. ഉദാഹരണത്തിന്‌ മത്സ്യങ്ങളിൽനിന്ന്‌ ഉഭയജീവികളും ഉരഗങ്ങളിൽനിന്ന്‌ സസ്‌തനങ്ങളും ഉളവായെന്ന ആശയത്തിന്‌ ഫോസിൽരേഖകൾ തെളിവുനൽകുന്നതായി അവർ സമർഥിക്കുന്നു. എന്നാൽ അവ എന്താണു വെളിപ്പെടുത്തുന്നത്‌?

“വാസ്‌തവത്തിൽ, പടിപടിയായുള്ള പരിണാമത്തിന്റെ തെളിവുകളൊന്നും ഡാർവിന്റെ കാലത്തെയും ഇക്കാലത്തെയും ഭൂഗർഭശാസ്‌ത്രജ്ഞർക്കു കണ്ടെത്താനായിട്ടില്ല; ക്രമരഹിതമായ, ഇടമുറിഞ്ഞ രേഖകളാണ്‌ അവർക്കു ലഭിച്ചിട്ടുള്ളത്‌; അതായത്‌ ജീവിവർഗങ്ങൾ പെട്ടെന്നു പ്രത്യക്ഷമാകുകയും മാറ്റമൊന്നുമില്ലാതെ തുടരുകയും പിന്നീട്‌ രേഖകളിൽനിന്ന്‌ ഒറ്റയടിക്ക്‌ അപ്രത്യക്ഷമാകുകയും ചെയ്യുന്നതായി കാണുന്നു,” പരിണാമ-പുരാജീവിശാസ്‌ത്രജ്ഞനായ ഡേവിഡ്‌ എം. റൗപ്‌ പറയുന്നു.32

ബഹുഭൂരിപക്ഷം ഫോസിൽരേഖകളും കാണിക്കുന്നത്‌ സുദീർഘമായ കാലംകൊണ്ടുപോലും ജീവിവർഗങ്ങൾക്കു മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ്‌. ഒരു വർഗം മറ്റൊന്നായി പരിണമിച്ചുവെന്നതിന്‌ തെളിവുകളൊന്നുമില്ല. ശരീരഘടനയിലെ തനതു സവിശേഷതകളോടെ ജീവജാലങ്ങൾ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നതിന്റെ സൂചനകളാണ്‌ അവ നൽകുന്നത്‌. അതുപോലെതന്നെയാണ്‌ മറ്റു സവിശേഷതകളുടെ കാര്യവും. വവ്വാലിലെ സോണാർ സംവിധാനം അഥവാ പ്രതിധ്വനി സ്ഥാനനിർണയരീതിതന്നെ ഉദാഹരണമായി എടുക്കുക. ഈ സവിശേഷത പൂർവികരിൽനിന്നു പരിണമിച്ചുവന്നതാണെന്നു കാണിക്കുന്ന ഫോസിൽരേഖകളൊന്നും കണ്ടെത്താനായിട്ടില്ല.

ജന്തുലോകത്തിലെ പ്രമുഖ വിഭാഗങ്ങളിൽ പകുതിയിലേറെയും താരതമ്യേന ചുരുങ്ങിയ സമയംകൊണ്ട്‌ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കാണപ്പെടുന്നു. പുതിയതും തനതു സവിശേഷതകളോടു കൂടിയതുമായ അനേകം ജീവിവർഗങ്ങൾ ഫോസിൽരേഖകളിൽ വളരെപ്പെട്ടെന്നു രംഗപ്രവേശം ചെയ്യുന്നതിനാൽ അതിനെ ‘കേംബ്രിയൻ സ്‌ഫോടനം’ എന്നാണ്‌ പുരാജീവിശാസ്‌ത്രജ്ഞർ പരാമർശിക്കുന്നത്‌. ഏതാണ്‌ കേംബ്രിയൻ കാലഘട്ടം?

ഭൂമിയുടെ ഉൽപ്പത്തിസംബന്ധിച്ച ഗവേഷകരുടെ കാലഗണന ശരിയാണെന്നുതന്നെയിരിക്കട്ടെ. അതനുസരിച്ച്‌ ആ ഭൗമചരിത്രത്തെ പ്രതിനിധീകരിക്കുന്നതിനായി ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ അത്രയും നീളമുള്ള ഒരു സമയരേഖ നമുക്ക്‌ ഉപയോഗിക്കാം (1). കേംബ്രിയൻ കാലഘട്ടം എന്നു വിളിക്കപ്പെടുന്ന ഭാഗത്ത്‌ എത്താൻ സമയരേഖയുടെ ഏതാണ്ട്‌ എട്ടിൽ ഏഴുഭാഗം പിന്നിടേണ്ടതുണ്ട്‌ (2). ആ കാലഘട്ടത്തിലെ ഒരു ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രമുഖ ജീവിവർഗങ്ങൾ പ്രത്യക്ഷപ്പെടുന്നതായി ഫോസിൽരേഖകൾ കാണിക്കുന്നു. ആ ഫുട്‌ബോൾ ഗ്രൗണ്ടിലൂടെ നിങ്ങൾ നടന്നു നീങ്ങവെ, വെറും ഒരു ചുവടുവെപ്പിനുള്ളിൽത്തന്നെയാണ്‌ ആ വ്യത്യസ്‌ത ജീവിവർഗങ്ങളെല്ലാം ഒറ്റയടിക്ക്‌ പ്രത്യക്ഷപ്പെടുന്നത്‌!

വൈവിധ്യമാർന്ന ഈ ജീവരൂപങ്ങൾ താരതമ്യേന പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്നതിനാൽ ഡാർവിന്റെ പരമ്പരാഗത സിദ്ധാന്തത്തെ ചോദ്യംചെയ്യാൻ പരിണാമ ഗവേഷകർ തുനിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്‌, പരിണാമ ജീവശാസ്‌ത്രജ്ഞനായ സ്റ്റുവർട്ട്‌ ന്യൂമൻ 2008-ൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ, പുതിയ ജീവരൂപങ്ങളുടെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലിനു വിശദീകരണം നൽകാനാകുന്ന ഒരു നവീന പരിണാമസിദ്ധാന്തത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “പരിണാമപരമായ എല്ലാ മാറ്റങ്ങൾക്കും വിശദീകരണം നൽകാൻ ഒരു ആധാരമായി ഉപയോഗിച്ചിരുന്ന ഡാർവിന്റെ സിദ്ധാന്തത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട്‌ അത്‌ മറ്റു പല സിദ്ധാന്തങ്ങളിൽ ഒന്നുമാത്രമായി തരംതാഴ്‌ത്തപ്പെടുമെന്നു തോന്നുന്നു—ശാരീരിക ഘടനയിലെ വലിയ മാറ്റങ്ങളെക്കുറിക്കുന്ന സ്ഥൂലപരിണാമത്തിന്റെ (macroevolution) കാര്യത്തിൽപ്പോലും അതിനു കാര്യമായ സ്ഥാനം ഉണ്ടെന്നു തോന്നുന്നില്ല.”33

‘തെളിവി’ലെ ന്യൂനതകൾ

ചില പാഠപുസ്‌തകങ്ങൾ ഫോസിലുകളുടെ വലുപ്പം വ്യത്യാസപ്പെടുത്തി അവയെ ഒരു പ്രത്യേക ക്രമത്തിൽ ചിത്രീകരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

മുകളിൽ ഇടത്‌: ചില പാഠപുസ്‌തകങ്ങളിൽ കാണിച്ചിരിക്കുന്നത്‌

മുകളിൽ വലത്‌: ശരിക്കുള്ള ആപേക്ഷിക വലുപ്പം

മത്സ്യങ്ങൾ ഉഭയജീവികളായും ഉരഗങ്ങൾ സസ്‌തനങ്ങളായും രൂപാന്തരപ്പെട്ടു എന്നതിനു തെളിവായി ഉയർത്തിക്കാണിക്കുന്ന ഫോസിൽരേഖകളുടെ കാര്യമോ? പരിണാമം നടന്നുവെന്നതിന്‌ അവ ഈടുറ്റ തെളിവു നൽകുന്നുണ്ടോ? ഫോസിൽരേഖകൾ അടുത്തു പരിശോധിക്കുന്നെങ്കിൽ പല ന്യൂനതകളും വ്യക്തമാകും.

ആദ്യംതന്നെ, പാഠപുസ്‌തകങ്ങളിൽ ഉരഗങ്ങൾമുതൽ സസ്‌തനങ്ങൾവരെയുള്ള ജീവികളുടെ ശ്രേണി ചിത്രീകരിക്കുമ്പോൾ പലപ്പോഴും വലുപ്പത്തിൽ വ്യത്യാസം വരുത്തി, ഏതാണ്ട്‌ തുല്യ വലുപ്പമുള്ളവയായി കാണിക്കാറുണ്ട്‌. എന്നാൽ യഥാർഥത്തിൽ അവയ്‌ക്ക്‌ ഒരേ വലുപ്പമല്ല ഉള്ളത്‌, ചിലത്‌ വളരെ വലുതും മറ്റു ചിലത്‌ ചെറുതുമാണ്‌.

രണ്ടാമതായി, ആ ജീവികൾ ഏതെങ്കിലും വിധത്തിൽ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനുള്ള തെളിവിന്റെ അഭാവമാണ്‌ ഏറെ വലിയ വെല്ലുവിളി. ഫോസിൽ ശ്രേണിയിലെ ജീവികൾക്കിടയിൽ, മിക്കപ്പോഴും ദശലക്ഷക്കണക്കിനു വർഷങ്ങളുടെ അന്തരം ഉള്ളതായി ഗവേഷകർ കണക്കാക്കുന്നു. അതു സംബന്ധിച്ച്‌ ജന്തുശാസ്‌ത്രജ്ഞനായ ഹെൻട്രി ജീ പറയുന്നു: “ഫോസിലുകൾക്കിടയിലുള്ള കാലഘട്ടങ്ങൾ വളരെ ദൈർഘ്യമേറിയവയാണ്‌. അതുകൊണ്ടുതന്നെ അവ തമ്മിലുള്ള ബന്ധം കൃത്യമായി നിർണയിക്കുക സാധ്യമല്ല.”34 *

മത്സ്യങ്ങളുടെയും ഉഭയജീവികളുടെയും ഫോസിലുകളെക്കുറിച്ചു സംസാരിക്കവെ, ജീവശാസ്‌ത്രജ്ഞനായ മാൽക്കം എസ്‌. ഗോർഡൻ പ്രസ്‌താവിച്ചത്‌ ഈ ഫോസിലുകൾ, “പ്രസ്‌തുത ഗണങ്ങളിൽ അന്നുണ്ടായിരുന്ന ജൈവവൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നുപോലും പറയാൻ പറ്റാത്തത്ര” നിസ്സാരമായ സാമ്പിളുകളാണെന്നാണ്‌. “ആ ജീവികൾ പിന്നീട്‌ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ടെങ്കിൽത്തന്നെ അത്‌ എത്രത്തോളമാണെന്നും അതുപോലെ അവ തമ്മിലുള്ള ബന്ധം എന്തായിരുന്നിരിക്കാമെന്നും അറിയാൻ ഒരു മാർഗവുമില്ല” എന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു.35 *

വാസ്‌തവത്തിൽ കഥ എന്താണ്‌?

2004-ൽ നാഷണൽ ജിയോഗ്രഫിക്കിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഫോസിൽ രേഖകളെ, “ഓരോ 1,000 ഫ്രെയിമുകളിലും 999 എണ്ണം കട്ടിങ്‌ റൂമിൽവെച്ച്‌ നഷ്ടപ്പെട്ടുപോയ, . . . ഒരു സിനിമ”യോട്‌ ഉപമിക്കുകയുണ്ടായി.36 ഇവിടെ ഇതിന്റെ പ്രസക്തി എന്താണ്‌?

ജീവികൾ ഒരു വർഗത്തിൽനിന്ന്‌ മറ്റൊന്നായി പരിണമിക്കുന്നില്ലെന്ന്‌ ഫോസിൽരേഖയുടെ “95 ഫ്രെയിമുകളും” കാണിക്കുമ്പോൾ എന്തിനാണ്‌ പുരാജീവിശാസ്‌ത്രജ്ഞർ ബാക്കി “5 ഫ്രെയിമുകൾ” അങ്ങനെ സംഭവിച്ചു എന്നു വരുത്തിത്തീർക്കുംവിധം നിരത്തുന്നത്‌?

1,00,000 ഫ്രെയിമുകളുള്ള ഒരു സിനിമയുടെ 100 ഫ്രെയിമുകൾമാത്രം നിങ്ങൾക്കു കിട്ടുന്നുവെന്നിരിക്കട്ടെ. ആ സിനിമയുടെ കഥ നിങ്ങൾ എങ്ങനെ മനസ്സിലാക്കും? ഊഹിച്ചെടുത്ത ഒരു കഥ നിങ്ങളുടെ മനസ്സിലുണ്ടായിരിക്കാം. എന്നാൽ കണ്ടെത്തിയ 100 ഫ്രെയിമുകളിൽ 5 എണ്ണം മാത്രമേ നിങ്ങളുടെ മനസ്സിലുള്ള കഥയ്‌ക്കു ചേർച്ചയിൽ കൊണ്ടുവരാനാകുന്നുള്ളൂ. ബാക്കി 95 എണ്ണവും തികച്ചും വ്യത്യസ്‌തമായ ഒരു കഥയാണ്‌ പറയുന്നത്‌. വെറും അഞ്ചു ഫ്രെയിമുകളുടെ അടിസ്ഥാനത്തിൽ, നിങ്ങളുടെ മനസ്സിലുള്ള കഥയാണ്‌ പ്രസ്‌തുത സിനിമയുടെ കഥ എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ ന്യായമായിരിക്കുമോ? ആ അഞ്ചു ഫ്രെയിമുകൾ സ്വന്തം മനസ്സിലെ കഥയെ പിന്താങ്ങുംവിധം നിങ്ങൾ ക്രമീകരിച്ചതായിരിക്കാനല്ലേ സാധ്യത? വാസ്‌തവത്തിൽ, ബാക്കി 95 ഫ്രെയിമുകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ അഭിപ്രായത്തിനു മാറ്റംവരുത്തുന്നതായിരിക്കില്ലേ ന്യായമായ സംഗതി?

പരിണാമവാദികൾ ഫോസിൽരേഖയെ വീക്ഷിക്കുന്ന വിധവുമായി ഈ ദൃഷ്ടാന്തം എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്‌? വർഷങ്ങൾ പിന്നിട്ടശേഷവും ജീവിവർഗങ്ങൾക്ക്‌ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ്‌ ബഹുഭൂരിപക്ഷം ഫോസിലുകളും—സിനിമയുടെ 95 ഫ്രെയിമുകളും—കാണിക്കുന്നത്‌. എന്നാൽ വർഷങ്ങളോളം, ആ വസ്‌തുത അംഗീകരിക്കാൻ ഗവേഷകർ തയ്യാറായിരുന്നില്ല. ആ സുപ്രധാന തെളിവിനുനേരെ അവർ കണ്ണടച്ചത്‌ എന്തുകൊണ്ടാണ്‌? റിച്ചാർഡ്‌ മോറിസ്‌ എന്ന ഗ്രന്ഥകാരൻ പറയുന്നു: “ജീവിവർഗങ്ങൾക്ക്‌ ക്രമേണ മാറ്റം സംഭവിച്ചു എന്ന പരമ്പരാഗത വിശ്വാസത്തിനു വിരുദ്ധമായ തെളിവുകൾ കണ്ടെത്തിയിട്ടുപോലും പുരാജീവിശാസ്‌ത്രജ്ഞർ തങ്ങളുടെ വിശ്വാസത്തിൽനിന്ന്‌ അണുവിട വ്യതിചലിക്കാൻ തയ്യാറായിട്ടില്ല. പരിണാമത്തെക്കുറിച്ചു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ആശയങ്ങൾക്ക്‌ അനുസൃതമായി ഫോസിൽരേഖകളെ വ്യാഖ്യാനിക്കാനാണ്‌ അവർ ശ്രമിച്ചിട്ടുള്ളത്‌.”37

“ഫോസിലുകളുടെ ഒരു ശ്രേണി കാണിച്ചിട്ട്‌ അവ ജീവികളുടെ വംശപരമ്പരയെ പ്രതിനിധാനംചെയ്യുന്നുവെന്നു പറയുന്നത്‌ വെറുമൊരു അവകാശവാദമാണ്‌; അത്‌ പരീക്ഷണങ്ങളിലൂടെ തെളിയിക്കാനാകുന്ന ഒരു ശാസ്‌ത്രീയ പരികൽപ്പനയല്ല. ഒരു മുത്തശ്ശിക്കഥയുടെ മൂല്യമേ അതിനുള്ളൂ. അത്‌ രസകരവും അറിവു പകരുന്നതുപോലും ആയിരിക്കാം, എന്നാൽ ശാസ്‌ത്രീയ വസ്‌തുതയല്ല.”—ഹെൻട്രി ജീയുടെ കാലത്തിന്റെ ആഴങ്ങളിലേക്ക്‌ ഒരു ഊളിയിടൽ—ഫോസിൽരേഖകൾക്കും അതീതമായി ജീവന്റെ ഒരു പുതിയ അധ്യായം, (ഇംഗ്ലീഷ്‌) പേ. 116-117

പരിണാമവാദികളുടെ ഇപ്പോഴത്തെ നിലപാട്‌ എന്താണ്‌? ജനിതക തെളിവുകളുടെയും ഭൂരിപക്ഷം ഫോസിലുകളുടെയും പിൻബലം ഇല്ലാതിരുന്നിട്ടും അവർ ഇന്നും ഫോസിൽരേഖകളെ ഒരു പ്രത്യേക ക്രമത്തിൽ നിരത്താനാണ്‌ ശ്രമിക്കുന്നത്‌. എന്തുകൊണ്ടായിരിക്കും അത്‌? ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള പരിണാമ ആശയങ്ങളെ അവ പിന്താങ്ങും എന്നതുകൊണ്ടായിരിക്കുമോ? *

നിങ്ങൾ എന്തു വിചാരിക്കുന്നു? തെളിവുകളുമായി ഏറ്റവും യോജിപ്പിലായിരിക്കുന്നത്‌ ഏതു നിഗമനമാണ്‌? നാം ഇതുവരെ ചർച്ചചെയ്‌ത വസ്‌തുതകളെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക.

  • ഭൂമിയിലെ ആദ്യ ജീവരൂപം ‘ലഘു’വായിരുന്നില്ല.

  • ഒരു കോശത്തിലെ ഘടകങ്ങൾപോലും യാദൃച്ഛികമായി ഉണ്ടാകുക അങ്ങേയറ്റം അസംഭവ്യമാണ്‌.

  • കോശത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ‘കമ്പ്യൂട്ടർ പ്രോഗ്രാ’മായ ഡിഎൻഎ അതിസങ്കീർണമാണ്‌. കൂടാതെ അത്‌ മനുഷ്യൻ ഇന്നുവരെ വികസിപ്പിച്ചെടുത്തിട്ടുള്ള ഏതൊരു പ്രോഗ്രാമിനെയും വിവരസംഭരണ സംവിധാനത്തെയും വെല്ലുന്ന ഉത്‌കൃഷ്ടബുദ്ധിക്ക്‌ തെളിവു നൽകുകയും ചെയ്യുന്നു.

  • ജീവരൂപങ്ങൾ ഉത്ഭവിച്ചത്‌ ഒരു പൊതു പൂർവികനിൽനിന്ന്‌ അല്ലെന്ന്‌ ജനിതക ഗവേഷണങ്ങൾ കാണിക്കുന്നു. കൂടാതെ, പ്രമുഖ ജീവിവർഗങ്ങൾ പെട്ടെന്നു പ്രത്യക്ഷപ്പെട്ടതായി ഫോസിൽരേഖകളും സൂചിപ്പിക്കുന്നു.

ഈ വസ്‌തുതകളുടെ വെളിച്ചത്തിൽ നിങ്ങൾ എന്തു വിചാരിക്കുന്നു? ജീവോത്‌പത്തിയെക്കുറിച്ചുള്ള ബൈബിൾവിവരണത്തിന്‌ തെളിവുകളുടെ പിന്തുണയുണ്ടെന്ന്‌ നിഗമനം ചെയ്യുന്നതു ന്യായമാണെന്നു തോന്നുന്നുണ്ടോ? എന്നാൽ സൃഷ്ടിയെക്കുറിച്ചു ബൈബിൾ പറയുന്ന മിക്ക കാര്യങ്ങളും ശാസ്‌ത്രീയ വസ്‌തുതകൾക്കു നിരക്കുന്നതല്ലെന്നാണ്‌ അനേകരുടെയും വാദം. അതു ശരിയാണോ? ബൈബിൾ യഥാർഥത്തിൽ എന്താണു പറയുന്നത്‌?

^ ശരീരഘടനയിൽ സാമ്യമുള്ള മൃഗങ്ങളുടെ വലിയൊരു കൂട്ടത്തെയാണ്‌ ശാസ്‌ത്രപദമായ ഫൈല (ഏകവചനരൂപം, ഫൈലം) സൂചിപ്പിക്കുന്നത്‌. ജീവജാലങ്ങളെ തരംതിരിക്കുന്നതിനായി ശാസ്‌ത്രജ്ഞർ ഏഴു തട്ടുകളുള്ള ഒരു വർഗീകരണസംവിധാനം ഉപയോഗിക്കുന്നു. അതിൽ ഓരോന്നും തൊട്ടുമുമ്പുള്ളതിനെക്കാൾ കൂടുതൽ സൂക്ഷ്‌മതയോടെ തരംതിരിക്കപ്പെട്ടിരിക്കുന്നു. വർഗീകരണത്തിലെ ഏറ്റവും ഉയർന്ന തലം ജന്തു-സസ്യങ്ങളുടെ ലോകം (kingdom) ആണ്‌. അതാണ്‌ ഏറ്റവും വിപുലമായ വിഭാഗം. തുടർന്ന്‌ ഫൈലം, ക്ലാസ്സ്‌, ഓർഡർ, കുടുംബം, ജീനസ്‌, വർഗം എന്നിവ വരുന്നു. ഉദാഹരണത്തിന്‌ കുതിരയെ പിൻവരുന്നപ്രകാരം വർഗീകരിച്ചിരിക്കുന്നു: ലോകം, ആനിമേലിയ; ഫൈലം, കോർഡേറ്റാ; ക്ലാസ്സ്‌, മമേലിയ; ഓർഡർ, പെരിസോഡക്‌റ്റൈല; കുടുംബം, ഇക്വിഡെ; ജീനസ്‌, ഇക്വസ്‌; വർഗം, കാബല്ലസ്‌.

^ ന്യൂ സയന്റിസ്റ്റിലെ ലേഖനവും ബാപ്‌റ്റിസ്റ്റെ, റോസ്‌ എന്നീ ജീവശാസ്‌ത്രജ്ഞരും പരിണാമസിദ്ധാന്തം തെറ്റാണെന്നു സമർഥിക്കാനല്ല ഇക്കാര്യം പറഞ്ഞത്‌. പകരം, ഡാർവിന്റെ സിദ്ധാന്തത്തിന്റെ നെടുംതൂണായ പരിണാമവൃക്ഷം എന്ന ആശയത്തിന്‌ തെളിവുകളുടെ പിൻബലമില്ല എന്നു മാത്രമേ അവർ പറയുന്നുള്ളൂ. ഇവരെപ്പോലുള്ള ശാസ്‌ത്രജ്ഞർ ഇപ്പോഴും പരിണാമത്തിനു പിൻബലമേകുന്ന വിശദീകരണങ്ങൾ തേടുകയാണ്‌.

^ പരിണാമസിദ്ധാന്തം തെറ്റാണെന്ന്‌ സമർഥിക്കാനല്ല ഹെൻട്രി ജീ ഇപ്രകാരം പറഞ്ഞത്‌. ഫോസിൽരേഖകളിൽനിന്ന്‌ നമുക്കു പഠിക്കാനാവുന്നതിന്‌ പരിമിതികളുണ്ടെന്ന്‌ അഭിപ്രായപ്പെടുകയായിരുന്നു അദ്ദേഹം.

^ പരിണാമവാദത്തെ പിന്താങ്ങുന്ന വ്യക്തിയാണ്‌ മാൽക്കം എസ്‌. ഗോർഡൻ.

^ ഉദാഹരണത്തിന്‌ “ മനുഷ്യ പരിണാമത്തെക്കുറിച്ച്‌ എന്തു പറയാം?” എന്ന ചതുരം കാണുക.

^ കുറിപ്പ്‌: ഈ ചതുരത്തിൽ പരാമർശിച്ചിരിക്കുന്ന ഗവേഷകരിൽ ആരും ബൈബിളിന്റെ സൃഷ്ടിവിവരണത്തിൽ വിശ്വസിക്കുന്നവരല്ല. എല്ലാവരും പരിണാമവാദത്തെ പിന്താങ്ങുന്നവരാണ്‌.

^ ‘ഹോമിനിഡ്‌’ എന്ന പദംകൊണ്ട്‌ പരിണാമ ഗവേഷകർ ഉദ്ദേശിക്കുന്നത്‌ മനുഷ്യ കുടുംബത്തെയും അതിനു തൊട്ടുമുമ്പുള്ള മനുഷ്യസമാന വർഗങ്ങളെയും ആണ്‌.